Tuesday, August 28, 2012

കത്തുകളെക്കുറിച്ച് ഒരോര്‍മ്മ


ഇ- മെയിലിന്റെ, സെല്‍ഫോണിന്റെ കാലത്ത്
കത്തുകളെക്കുറിച്ച് ഒരോര്‍മ്മ. ലേഖ എഴുതുന്നു
Remembrance about Post

കത്തുകളുടേതായിരുന്നു ആ കാലം. ഒരു പോസ്ററ്മാന്‍ ചുമലിലെ സഞ്ചി നിറയെയും പിന്നെ ഇടം കയ്യിലും കത്തുകളുമായി നടന്നു വരുന്ന ഒരു ചിത്രം മങ്ങാതെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.എനിക്കന്ന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഞങ്ങളുടെ പോസ്ററ്മാനായിരുന്നു.വഴിയരികില്‍ വന്നു നിന്ന് ‘മോളേ നിനക്കൊരു കത്തുണ്ട്’ എന്നു വിളിച്ച് ഒരു കത്ത് തരുമ്പോള്‍, ശ്ശൊ,ഒരു കത്തേയുള്ളൂ എന്നു സങ്കടം തോന്നിയിട്ടുണ്ട്…
സ്കൂള്‍കാലത്തെ മധ്യവേനലവധിക്കാലങ്ങളിലാണെന്നു തോന്നുന്നു ആദ്യം കത്തുകളെഴുതി തുടങ്ങിയത്. മാര്‍ച്ച് മുപ്പതിനു സ്കൂളടച്ചു കഴിഞ്ഞാല്‍ അരമണിക്കൂര്‍ നടന്നെത്താവുന്ന ദൂരത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഏപ്രില്‍ ഒന്നിനു തന്നെ കത്തെഴുതുമായിരുന്നു ഞാന്‍. മീനത്തിലേയും മേടത്തിലേയും ഉച്ചവെയിലില്‍ കണ്ണിമ വെട്ടാതെ കാത്തിരുന്നിട്ടുള്ളത് പോസ്ററ്മാനെയാണു.അയാള്‍ വരാതെ പോകുന്ന ദിവസങ്ങളിലെ നിരാശയെ വരച്ചിടാന്‍ വാക്കുകളില്ല തന്നെ
എത്ര കത്തു കിട്ടിയാലും വായിച്ചാലും എനിക്കു മതി വരില്ലായിരുന്നു.എത്ര കത്തുകളെഴുതിയിട്ടുണ്ടെന്ന് ഓര്‍മ്മയില്ല. ഇന്‍ലന്‍ഡിനു അടിക്കടി വില കൂട്ടുമ്പോള്‍ ഈ സര്‍ക്കാര്‍ ഇന്‍ലന്‍ഡിനു വിലകൂട്ടുന്നത് ലേഖേ നീ കാരണമാണെന്ന് ഒരു സുഹൃത്ത് കളിയാക്കിയിട്ടുണ്ട്. അലക്സാണ്ടറുടെ പടയോട്ടങ്ങളേക്കുറിച്ചും അശോകന്റെ തോല്‍വിയേക്കുറിച്ചും ഗൌതമബുദ്ധന്റെ ഒളിച്ചോട്ടത്തെക്കുറിച്ചും അധ്യാപകര്‍ ക്ളാസ്സെടുക്കുമ്പോള്‍ ഞാന്‍ ജനാലക്കരികിലെ പിന്‍ബഞ്ചിലിരുന്ന് കൂട്ടുകാര്‍ക്ക് കത്തുകളെഴുതി.
അല്ലെങ്കില്‍ വായിച്ച് മതിവരാത്ത കത്തുകള്‍ പുസ്തകത്തിലൊളിപ്പിച്ച് പിന്നെയും വായിച്ചു.എഴുത്തിനോടുള്ള ഇഷ്ടമെല്ലാം കത്തുകളെഴുതി തീര്‍ത്തു.മഴയെക്കുറിച്ച്,നിലാവിനെക്കുറിച്ച്, രാത്രി സ്വപ്നങ്ങളെക്കുറിച്ച്, ക്ലാസ്മുറിയുടെ ജനാലയിലൂടെ കാണുന്ന ഒരു കീറ് ആകാശത്തെക്കുറിച്ച് …അങ്ങനെ എന്റെ എല്ലാ പൈങ്കിളിത്തരങ്ങളും ഞാന്‍ കത്തുകളില്‍ എഴുതി നിറച്ചു.എന്റെ കത്ത്കുത്തുകള്‍ക്കിരയായ രക്തസാക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അന്ന് ചരിത്രത്തിന്റെ നോട്സ് എഴുതുന്നതിലും കൂടുതല്‍ എഴുതിയിട്ടുണ്ട്; കത്തുകള്‍. നിനക്കു സുഖമാണോ ലേഖേ എന്ന് സ്നേഹത്തിന്റെ വിരല്‍ നീട്ടി തൊട്ടവര്‍. സ്കൂളില്‍ ഒപ്പം പഠിച്ച് പിരിഞ്ഞു പോയവര്‍. കൌമാരത്തിന്റെ കൌതുകങ്ങളും വേവലാതികളും സ്വപ്നങ്ങളും പങ്കുവച്ച കത്തുകള്‍.
എത്ര ഉട്ടോപ്പിയകള്‍ ഒരു കത്തില്‍!
ഈയടുത്ത് ഒരുപാടു നാളുകള്‍ക്കു ശേഷം വിളിച്ച ഒരു സുഹൃത്ത് പറഞ്ഞു-അവധിക്ക് നാട്ടിലെത്തി പഴയ വാരികകളും പുസ്തകങ്ങളും മറ്റും പൊടിതട്ടിയെടുക്കുമ്പോള്‍ ഒരു മാതൃഭൂമിക്കുള്ളിലിരുന്നു എന്റെ കത്തു കിട്ടിയെന്ന്. ആ കത്ത് അയാള്‍ ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു. അയ്യേ എനിക്കു നാണം തോന്നി. എന്തു മാത്രം ഉട്ടോപ്പിയകള്‍, ആ ഒരൊറ്റ കത്തില്‍…!
ലോകത്തെ ആകെ കീഴ്മേല്‍ മറിക്കാന്‍ എനിക്ക് കഴിയും എന്നൊക്കെ ആയിരുന്നു എന്റെ ധാരണകള്‍.നീയിപ്പോഴും ഇങ്ങനൊക്കെയാണോ ലേഖേ എന്നു ആ സുഹൃത്ത് ചോദിച്ചപ്പോള്‍ എനിക്കെന്നോടു തന്നെ പാവം തോന്നി..ഞാനിപ്പോള്‍ അമ്മയാണു.അമ്മമാരോളം പാവങ്ങള്‍ ആരുണ്ട് ഈ ലോകത്ത്!
ആണ്‍പേരിലെ ഞാന്‍
അനിത എന്ന കൂട്ടുകാരി പറഞ്ഞിട്ടുണ്ട്, പഴയ കത്തുകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും നമുക്ക് അന്നെത്ര ജാഡയായിരുന്നെന്ന്…അനിതയും ഞാനും തമ്മില്‍ അയച്ച കത്തുകള്‍ക്ക് കണക്കില്ല.അവള്‍ തിരുവനന്തപുരത്ത് ഹോസ്ററലിലായിരുന്നു.ഇടതടവില്ലാതെ ചെല്ലുന്ന എന്റെ കത്തുകളേക്കുറിച്ച് വേവലാതിയായിരുന്നു അവളുടെ മേട്രന്. ലേഖ എന്നത് കള്ളപ്പേരില്‍ എഴുതുന്നത് ആണ്‍കുട്ടിയാണെന്നായിരുന്നു അവരുടെ ശങ്ക.
അവരെ പ്രകോപിപ്പിക്കാനായി ഞാന്‍ അവള്‍ക്ക് പിന്നെയും നിരന്തരം കത്തുകളെഴുതി. ഒരു ഇന്‍ലന്‍ഡിലെ ഒളിഞ്ഞുനോക്കാന്‍ പറ്റുന്നിടത്ത് എന്ന് നിന്റെ സ്വന്തം ലേ എന്നു മാത്രം എഴുതി . അന്നൊക്കെ വായിച്ചശേഷം കത്തുകള്‍ തരം തിരിച്ച് മാറ്റി സൂക്ഷിച്ചു വക്കുമായിരുന്നു. അനിതയുടെ, ബേനസീറിന്റെ, മോനിഷയുടെ, പ്രദീപിന്റെ, ആന്റണിയുടെ, അംബിയുടെ…ഇപ്പോഴും ഉണ്ടാകും ഇരട്ടവാലന്‍ തിന്ന പഴകിയ മണമുള്ള ആ കത്തുകള്‍ പുസ്തകക്കൂട്ടങ്ങള്‍ക്കിടയിലെവിടെയെങ്കിലും..
ഏറ്റവുമൊടുവില്‍ കത്തെഴുതിയത് സെറീനക്കാണ് .കുറേക്കാലം കൂടി പേനപിടിച്ച് എഴുതിയതും അവള്‍ക്കു വേണ്ടിയാണ്. എന്തൊക്കെ മണ്ടത്തരങ്ങള്‍ എഴുതി നിറച്ചെന്നോര്‍മ്മയില്ല. പക്ഷേ എനിക്കുറപ്പുണ്ട്, ഒരു മെയിലിനും ചാറ്റിനും തരാന്‍ പറ്റാത്തൊരു ഊഷ്മളത നല്‍കാന്‍ ഒരു കത്തിനാകും.
Remembrance about Post

പകല്‍ക്കിനാവ് കൊണ്ട് ഒരു ജീവിതം
അന്ന് ജീവിച്ചിരുന്നത് പകല്‍ക്കിനാവുകളിലായിരുന്നു.പരീക്ഷകളുടെ റിസല്‍ട്ടോ പ്രിയപ്പെട്ടവരുടെ മരണമോ മാത്രം യാഥാര്‍ഥ്യത്തിന്റെ കൊടും വെയിലിലേക്ക് വലിച്ചിറക്കും.ഇടക്കിടെ ഇതൊക്കെ കൂടിയാണു ജീവിതമെന്ന് ഓര്‍മ്മിപ്പിക്കാന്‍ പോലും പക്ഷേ അവയ്ക്കൊന്നുമായില്ല.ഏതു നേരവും സ്വപ്നങ്ങള്‍ കണ്ടു നടന്നു. കൂടെയില്ലാത്ത കൂട്ടുകാരോട് വാതോരാതെ വര്‍ത്തമാനം പറഞ്ഞു.
വീടിനു പിന്നിലെ കുന്നിന്‍ ചരിവില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപരാഹ്നങ്ങളുടെ ആ ഏകാന്ത സാമ്രാജ്യത്തില്‍ അപശ്രുതിയില്‍ പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും ഞാനെന്റെ കൌമാരം ആഘോഷിച്ചു.കൌമാരത്തില്‍ നിന്നും വളരാന്‍ മടിയായിരുന്നു.ഇപ്പോഴും അതേ..ഒരു ചെറിയ പെണ്‍കുട്ടിയുടെ പ്രസരിപ്പോടെ പറന്നു നടക്കാന്‍ തന്നെയാണിപ്പോഴുമിഷ്ടം.
വഴിയരികിലെ മഞ്ഞും മഴയും വെയിലും കൊണ്ട് നിറം മങ്ങി തുരുമ്പെടുത്ത തപാല്‍പെട്ടികള്‍ കാണുമ്പോള്‍ സങ്കടം തോന്നും. ഇപ്പോള്‍ വീടിനപ്പുറത്തെ വഴിയിലൂടെ പോകുന്ന പോസ്ററ്മാന്റെ ചുമലില്‍ ഭാരമുള്ള തോള്‍ സഞ്ചിയില്ല..വിരലിലെണ്ണാവുന്ന കത്തുകള്‍ സൈക്കിളിന്റെ കാരിയറില്‍ വച്ചിട്ടുണ്ടാകും.ഞാനിപ്പോള്‍ അയാളെ കാത്തിരിക്കാറേ ഇല്ല. എനിക്കാരുമെഴുതാറില്ല എന്നതുകൊണ്ട് തന്നെ. പ്രണയവും വിരഹവും പരിഭവവും തുടിക്കുന്ന കത്തുകള്‍ ചുമന്നു നടക്കാന്‍ ഇന്ന് പോസ്റ്മാന്റെ ആവശ്യമില്ല. കമ്പോസ് മെയില്‍ ക്ലിക്ക് ചെയ്ത് മെയില്‍ ഐഡി തെരഞ്ഞെടുത്ത് ടൈപ്പ് ചെയ്തയക്കാം എല്ലാം.ഒരു ക്ലിക്ക് വേഗത്തില്‍ പൂവിടുകയും കൊഴിഞ്ഞു പോവുകയും ചെയ്യുന്ന സൌഹൃദങ്ങള്‍. ഒരു ചാറ്റ് വിന്‍ഡോ അടക്കുന്നതിനൊപ്പം മറവിയിലാണ്ടു പോകുന്ന ചില സൌഹൃദങ്ങള്‍.
ആരാണിനി ഒരു കത്തയക്കുക?



Saturday, August 18, 2012

മുല്ലാ നാസറുദ്ദീന്‍ കഥകള്‍

Mulla Nasarudeen




വിളക്കിന്റെ ഉപയോഗം

'എനിക്ക് ഇരുട്ടത്ത് കണ്ണ് കാണാം.' - ഒരു ദിവസം ചായപ്പീടികയിലിരുന്ന് മുല്ല ബഡായി പറഞ്ഞു.

'നിങ്ങള്‍ ചില ദിവസം രാത്രി വിളക്കുമായി നിരത്തിലൂടെ നടക്കുന്നത് കാണാറുണ്ടല്ലോ -അതോ?'

'അതോ -അത് ഇരുട്ടത്ത് കണ്ണു കാണാത്ത മറ്റുള്ളവര്‍ എന്നെ വന്ന് മുട്ടാതിരിക്കാനാണ്.'






ഊഹങ്ങള്‍

'വിധി എന്നു പറയുന്നതിന് എന്താണര്‍ത്ഥം, മുല്ലാ?'

'വെറും ഊഹം.'

'എങ്ങനെ?'

'കാര്യങ്ങള്‍ നേരെ നടക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ ഊഹിക്കുന്നു. അതങ്ങനെയാകുന്നില്ല. അതിനെ നിങ്ങള്‍ 'നിര്‍ഭാഗ്യം' എന്നു ശപിക്കുന്നു. ചിലപ്പോള്‍ നശിച്ച് കുളം കോരാന്‍ പോവുകയാണെന്ന് നിങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ നേരെയാകുന്നു. അത് നിങ്ങള്‍ 'സൗഭാഗ്യം' എന്ന് ആശ്വസിക്കുന്നു. അതുപോലെ, ചിലകാര്യങ്ങള്‍ നടക്കാന്‍ പോവുകയാണെന്നോ അല്ലെന്നോ നിങ്ങള്‍ ഊഹിക്കുന്നു. ആ വഴിക്ക് സഹജബോധം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. അങ്ങനെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാതെ വരുന്നു. അങ്ങനെ ഭാവി അജ്ഞാതമാണ് എന്ന് നിങ്ങള്‍ ഊഹിക്കുന്നു. പിടികൂടപ്പെടുമ്പോള്‍ നിങ്ങളതിനെ 'വിധി' എന്നു വിളിക്കുന്നു.'



ദീര്‍ഘദൃഷ്ടി


മുല്ല ഒരു വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടു. അതിനു മുമ്പത്തെ തവണ ആ വീട്ടില്‍ വെച്ച് മുല്ലയുടെ ചെരിപ്പ് കളവു പോയിരുന്നു. ഇത്തവണ ചെരിപ്പ് വാതില്ക്കല്‍ വെക്കുന്നതിനു പകരം അദ്ദേഹം അതു പൊതിഞ്ഞ് കീശയില്‍ കുത്തിത്തിരുകുകയാണ് ചെയ്തത് .

വീട്ടുകാരന്‍ ചോദിച്ചു:

'നിങ്ങളുടെ കീശയില്‍ കാണുന്നത് എന്തു പുസ്തകമാണ്?'

'അവന്‍ ഇപ്പോഴും എന്റെ ചെരിപ്പിന്റെ പിന്നാലെ തന്നെയായിരിക്കും' - നാസറുദ്ദീന്‍ വിചാരിച്ചു: 'എനിക്ക് ഒരു പണ്ഡിതനെന്ന മതിപ്പ് നിലനിര്‍ത്തേണ്ടതും ഉണ്ട്.' മുല്ലാ വെളിവായിപ്പറഞ്ഞു: 'ഈ മുഴച്ച് കാണുന്നതിനകത്തെ വിഷയം 'ദീര്‍ഘദൃഷ്ടി'യാണ്.'

'ഏത് പുസ്തകവ്യാപാരിയില്‍ നിന്നാണത് വാങ്ങിയത്?'

'നേര് പറഞ്ഞാല്‍, ഇത് വാങ്ങിയത് ചെരിപ്പുകുത്തിയില്‍നിന്നാണ്.'



വെറുതെ, വിചാരിക്കൂ


'നന്ന്, എന്താണത്? തത്ത്വചിന്തയല്ലല്ലോ?'

'ദാ, അവിടെ അമീര്‍ ചെല്ലുന്നവര്‍ക്കെല്ലാം പൊടിപ്പന്‍ വിരുന്നു കൊടുക്കുന്നുണ്ട്.'

കുട്ടികള്‍ കൂട്ടത്തോടെ അമീറിന്റെ വീടിനു നേരെ ഓടി. നാസറുദ്ദീന്‍ താന്‍ പറഞ്ഞ വിരുന്നിന്റെ വിഭവങ്ങളെപ്പറ്റി ആലോചനയായി.

കുട്ടികള്‍ ദൂരെ മറയുന്നത് അദ്ദേഹം കണ്ടു. പെട്ടെന്നുതന്നെ മുല്ല തന്റെ ഉടുപുടവകള്‍ വലിച്ചുമുറുക്കിയുടുത്ത് അവരുടെ പിന്നാലെ ഓടി. മുല്ലാ വെച്ചടിച്ചു.

'ഞാനും അവിടെപ്പോയി നോക്കുന്നതാണ് നല്ലത്.' മുല്ല കിതപ്പോടെ സ്വയം പറഞ്ഞു: 'ചിലപ്പോള്‍ ഞാന്‍ പറഞ്ഞത് നേരായിരിക്കാനും മതി.'



പരുത്തിക്കൃഷി


മുല്ല ക്ഷൗരക്കടയില്‍ ചെന്നു. ക്ഷുരകന് പരിചയം കമ്മി. കത്തിക്ക് മൂര്‍ച്ചയും ഇല്ല. മുല്ലയുടെ താടി വടിച്ചപ്പോള്‍ തൊട്ടേടത്തൊക്കെ മുറിഞ്ഞു. ചോര പൊട്ടുമ്പോള്‍ അതു നിര്‍ത്താന്‍വേണ്ടി മുറിഞ്ഞേടത്തൊക്കെ അയാള്‍ അല്പാല്പം പഞ്ഞി വെക്കുന്നുണ്ടായിരുന്നു. ഇത് കുറേ നേരം തുടര്‍ന്നു. മുല്ലയുടെ മുഖത്തിന്റെ ഒരു വശം പഞ്ഞിക്കഷ്ണംകൊണ്ട് നിറഞ്ഞു.

ക്ഷുരകന്‍ മറ്റേ കവിളിലേക്ക് തിരിഞ്ഞപ്പോഴാണ് മുല്ല കണ്ണാടി നോക്കിയത് . തന്റെ ഒരു കവിളിലെ പരുത്തിക്കൃഷികണ്ട് അദ്ദേഹം ചാടിയെണീറ്റു:

'മതി, മതി. നന്ദി! അനിയാ, ഞാന്‍ മറുവശത്ത് ബാര്‍ലി കൃഷിചെയ്തുകൊള്ളാം.'



ആരുടെ ദാസന്‍?


മുല്ലാ നാസറുദ്ദീന്‍ എങ്ങനെയോ രാജകൊട്ടാരത്തിന്റെ പ്രീതി സമ്പാദിച്ചു. രാജസേവകന്മാരുടെ സമ്പ്രദായങ്ങള്‍ തുറന്നു കാണിക്കാനാണ് മുല്ല തന്റെ പദവി ഉപയോഗിച്ചത്.

രാജാവിന് വല്ലാതെ വിശന്ന ഒരു ദിവസം വഴുതിനങ്ങാക്കൂട്ടാന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. ഇനി എന്നും ഈ കൂട്ടാന്‍ മതി എന്നു കല്പനയായി.

'അതു ലോകത്തിലേക്ക് ഏറ്റവും നല്ല പച്ചക്കറിയാണ്. അല്ലേ, മുല്ലാ?' രാജാവ് കല്പിച്ച് ചോദിച്ചു.

'അതേ തിരുമേനി, ഏറ്റവും മുന്തിയത്.'

നാലഞ്ചു ദിവസം കഴിഞ്ഞു. തുടര്‍ച്ചയായി പത്താമത്തെ തവണയും വഴുതിനിങ്ങാ വിളമ്പിയപ്പോള്‍ രാജാവിന് ശുണ്ഠിയെടുത്തു:

'എടുത്തുകൊണ്ടുപോകൂ! ഞാനതു വെറുക്കുന്നു.'

മുല്ല യോജിച്ചു:

'അതെയതെ. ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വൃത്തികെട്ട പച്ചക്കറിയാണത്.'

'പക്ഷേ മുല്ലാ, അത് ഏറ്റവും മുന്തിയതാണെന്ന് നിങ്ങള്‍തന്നെ പറഞ്ഞിട്ട് ഒരാഴ്ചയായില്ലല്ലോ.'

'വാസ്തവം. പക്ഷേ, ഞാന്‍ പച്ചക്കറിയുടെ ദാസനല്ല, രാജാവിന്റെ ദാസനാണ്.'



ദുര്‍ഗ്രഹമായ വിധി


നാസറുദ്ദീന്‍ ഒരിടവഴിയിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഇടവഴിക്കടുത്തുള്ള വീട്ടിന്റെ മുകളില്‍നിന്ന് കാലു തെറ്റി ഒരാള്‍ വന്നു വീണത് മുല്ലയുടെ കഴുത്തിലാണ്. വീണയാള്‍ക്ക് കാര്യമായി ഒന്നും പറ്റിയില്ല. മുല്ല ചികിത്സയിലായി.

ചില അനുചരന്മാര്‍ മുല്ലയെ കാണാന്‍ ചെന്നു:

'ഈ സംഭവത്തില്‍ താങ്കള്‍ കാണുന്ന ജ്ഞാനം എന്താണ്, മുല്ലാ?'

'കാരണത്തിനും ഫലത്തിനും തമ്മിലുള്ള ബന്ധം അനിവാര്യമാണെന്ന ചിന്ത കളയുക. വീടിനു മുകളില്‍നിന്ന് വീഴുന്നത് ഒരാള്‍; ഒടിയുന്നത് വേറൊരാളുടെ കഴുത്തും!'



വങ്കന്മാര്‍


വലിയൊരു തലച്ചുമടായി സ്ഫടികപ്പാത്രങ്ങള്‍ കൊണ്ടുപോവുകയായിരുന്നു മുല്ല. അദ്ദേഹം അതുംകൊണ്ടു വീണു. എല്ലാം തവിടുപൊടിയായി.

ചുറ്റും ആള് കൂടി.

'വങ്കന്മാരേ, എന്താ കാര്യം?'

മുല്ല ഒച്ചവെച്ചു.

'നിങ്ങള്‍ ഇതിനുമുമ്പ് ഒരു വിഡ്ഢിയെ കണ്ടിട്ടില്ലേ?'



രണ്ടുപേരും, തിരുമേനീ!


രാജസദസ്സിലെ ആചാരമര്യാദകളെപ്പറ്റി നാസറുദ്ദീന് വേണ്ടത്ര നിശ്ചയമുണ്ടായിരുന്നില്ല. ഒരു കുതിരലായക്കാരനാണ് നാസറുദ്ദീന് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്. രാജാവ് ചില ചോദ്യങ്ങള്‍ ചോദിക്കും - ഇവിടെ താമസം തുടങ്ങിയിട്ട് എത്രയായി? ഒരു മുല്ലയാവാന്‍ എത്രകൊല്ലം പഠിച്ചു? നികുതി ചുമത്തലിനെപ്പറ്റിയും ജനങ്ങളുടെ ആധ്യാത്മികജീവിതത്തെപ്പറ്റിയും താങ്കള്‍ സംതൃപ്തനാണോ? തുടങ്ങിയവ.

മുല്ല എല്ലാ ഉത്തരവും ഓര്‍ത്തുവെച്ചിരുന്നു. പക്ഷേ, പറഞ്ഞു വന്നപ്പോള്‍ ക്രമം തെറ്റിപ്പോയി.

'എത്ര കൊല്ലം പഠിച്ചു?'

'മുപ്പത്തഞ്ച് കൊല്ലം.'

'അപ്പോള്‍ എത്ര വയസ്സായി?'

'പന്ത്രണ്ട്.'

'അസാധ്യം. നമ്മളിലാരാണ് ഭ്രാന്തന്‍?'

'രണ്ടു പേരും, തിരുമേനീ.'

'നിങ്ങളെപ്പോലെ എനിക്കും ഭ്രാന്താണെന്നോ?'

'അതെ തിരുമേനീ. രണ്ടു പേരും ഭ്രാന്തന്മാരാണ്. രണ്ട് വിധത്തിലാണെന്നേയുള്ളൂ.'



വാക്ക് മാറാത്തവന്‍


'മുല്ലയ്ക്ക് എത്ര വയസ്സായി?'

'നാല്പത്.'

'രണ്ടുകൊല്ലം മുമ്പ് വയസ്സ് ചോദിച്ചപ്പോഴും ഇതേ ഉത്തരമാണല്ലോ പറഞ്ഞത്?'

'അതെ. നിനക്കറിഞ്ഞുകൂടേ, ഞാന്‍ കൂടെക്കൂടെ വാക്ക് മാറാറില്ലെന്ന്.'



അദ്ഭുതം തന്നെ


മറ്റൊരാളുടെ അടുക്കളത്തോട്ടത്തില്‍ വലിഞ്ഞുകയറിയ നാസറുദ്ദീന്‍ കയ്യില്‍ക്കിട്ടിയതൊക്കെ വാരിയിട്ട് ചാക്ക് നിറച്ചുതുടങ്ങി.

തോട്ടക്കാരന്‍ അതു കണ്ട് ഓടിയെത്തി: 'എന്താ, എന്താ? , എന്താ നീയിവിടെ ചെയ്യുന്നത്?'

'ഒരു വലിയ കാറ്റാണ് എന്നെ ഇവിടെക്കൊണ്ടിട്ടത്.'

'ഈ പച്ചക്കറികളുടെയെല്ലാം വേര് പറിച്ചതാര്?'

'കാറ്റില്‍ പറന്നുപോകാതിരിക്കാന്‍വേണ്ടി ഞാന്‍ മുറുക്കിപ്പിടിച്ചപ്പോള്‍ പിഴുതുപോന്നതാകണം.'

'എന്നാല്‍പ്പിന്നെ പച്ചക്കറികള്‍ ഈ ചാക്കില്‍ എങ്ങനെയെത്തി?'

'ഞാനും അതാണാലോചിക്കുന്നത് -അതൊക്കെ എങ്ങനെ ഈ ചാക്കിലെത്തി?'



ഇഹലോകം


കപ്പല്‍ മുങ്ങാന്‍ പോവുകയാണ്. ആത്മാവിനെ പരലോകയാത്രയ്ക്ക് സജ്ജമാക്കണമെന്ന് താക്കീതു കൊടുത്തപ്പോള്‍ മുല്ലയെ പരിഹസിച്ചുചിരിച്ച സഹയാത്രികരെല്ലാം അദ്ദേഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തിവീണു. അവരെല്ലാം മുല്ലയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് സഹായത്തിന്നപേക്ഷിച്ചു. രക്ഷ കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് അവര്‍ വാക്കു പറഞ്ഞുകൊണ്ടിരുന്നു.

മുല്ല ഉച്ചത്തില്‍ പറഞ്ഞു: 'ഇഹലോകത്തെ വസ്തുക്കളില്‍ നിങ്ങള്‍ക്കുള്ള കമ്പം കളയൂ. അവയുടെ മേലുള്ള കെട്ടിപ്പിടിത്തം വിടൂ. എന്നെ വിശ്വസിക്കൂ. ഞാന്‍ കര കാണുന്നുണ്ട്.'



പഠിക്കാന്‍ പഠിക്കുക


'കുടം പൊട്ടിക്കരുത്.' മുല്ല തൊള്ളയിട്ടു. കൂടെ ഒരു തല്ലും കൊടുത്തു.

കണ്ടുനിന്ന ഒരാള്‍ ചോദിച്ചു:

'കുറ്റമൊന്നും ചെയ്യാത്ത ആളെ ശിക്ഷിക്കുന്നതെന്തിനാണ് മുല്ലാ?'

'വിഡ്ഢി! കുടം ഉടച്ചു വന്നിട്ട് അവനെ അടിച്ചാല്‍ അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമോ?' മുല്ല തിരിച്ചു ചോദിച്ചു.



ഒറ്റയ്ക്ക് നേരിടേണ്ടിവരുമ്പോള്‍


മുല്ലയുടെ കഴുതയെ കാണാതായി. അദ്ദേഹം വളരെ സങ്കടപ്പെട്ടു. ഉച്ചത്തിലുള്ള മുല്ലയുടെ നിലവിളി നിലയ്ക്കാതായപ്പോള്‍ ഒരു അയല്‍വാസി ചോദിച്ചു:

'ആദ്യഭാര്യയെ നഷ്ടപ്പെട്ടപ്പോള്‍ നിങ്ങള്‍ ഇത്ര സങ്കടപ്പെട്ടില്ലല്ലോ?'

'നേര് തന്നെ. പക്ഷേ നിങ്ങള്‍ക്കോര്‍മയില്ലേ, അന്ന് നിങ്ങള്‍ നാട്ടുകാരെല്ലാവരും 'നമുക്ക് മറ്റൊരു ഭാര്യയെ കണ്ടെത്താമെന്ന്' എന്നോടു പറഞ്ഞത്. ഇപ്പോള്‍ നോക്കൂ, പകരം ഒരു കഴുതയെ കൊണ്ടത്തരാമെന്ന് ആരെങ്കിലും പറയുന്നുണ്ടോ?'



ആരും പരാതിപ്പെടാത്ത കാര്യം


നാട്ടുവിദ്വാനായ ഹംസ ചായപ്പീടികയിലിരുന്ന് തത്ത്വചിന്ത വിളമ്പുകയായിരുന്നു:

'മനുഷ്യന്റെ കാര്യം വിചിത്രംതന്നെ! അവന് ഒരിക്കലും ഒന്നിലും തൃപ്തിയില്ല. മഞ്ഞുകാലത്ത് അവന്‍ തണുപ്പ് കൂടുതലാണെന്ന് പരാതിപ്പെടും. വേനല്‍ക്കാലത്ത് ഉഷ്ണം കൂടുതലാണെന്നും. എന്തിനെപ്പറ്റിയും അവന് പരാതിയാണ്.'

മറ്റുള്ളവര്‍ ആ ആലോചനയെ ശരിവെയ്ക്കും മട്ടില്‍ തലയാട്ടി.

നാസറുദ്ദീന്‍ ഒരു പ്രശ്‌നം ഉന്നയിച്ചു:

'വസന്തത്തെപ്പറ്റി ആരും ഒന്നും പരാതിപ്പെടാറില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?'



നമ്മളെല്ലാം അങ്ങനെയല്ലേ?


പായുകയാണ് കഴുത. അതിന്റെ കയറുംപിടിച്ച് പിറകെ നാസറുദ്ദീനും ഉണ്ട്. ഇതുകണ്ട് ഒരയല്‍വാസി വിളിച്ചു ചോദിച്ചു.

'എവിടെപ്പോവുകയാണ്, മുല്ലാ?'

'ഞാന്‍ എന്റെ കഴുതയെ നോക്കി പോവുകയാണ്.'



സത്യത്തിന്റെ വില


ശിഷ്യസമൂഹത്തോട് ഒരിക്കല്‍ നാസറുദ്ദീന്‍ പറഞ്ഞു:

'നിങ്ങള്‍ക്ക് സത്യം ആവശ്യമാണെങ്കില്‍ അതിന് നല്ല വില കൊടുക്കണം.'

'സത്യത്തെപ്പോലുള്ള ഒന്നിന് വിലയോ?' -കേട്ടിരുന്നവരില്‍ ഒരാള്‍ സംശയിച്ചു.

'ദൗര്‍ലഭ്യമാണ് ഒരു വസ്തുവിന്റെ വില നിശ്ചയിക്കുന്നത് എന്ന കാര്യം നീ ശ്രദ്ധിച്ചിട്ടില്ലേ?' -മുല്ല ചോദിച്ചു.വിഷമിക്കേണ്ടതെപ്പോള്‍



ഒറ്റയ്ക്കാവുമ്പോള്‍


നാസറുദ്ദീന്റെ കഴുതയെ കാണാതായി. അയല്‍പക്കങ്ങളിലൊക്കെ തിരയുവാന്‍ എല്ലാവരും കൂടി.

ആരോ ചോദിച്ചു:

'മുല്ലാ, താങ്കള്‍ക്ക് ഒരു വിഷമവും ഉള്ളതായിക്കാണുന്നില്ലല്ലോ. അതിനെ ഒരിക്കലും കണ്ടുകിട്ടുകയില്ലെന്ന് വെച്ച് താങ്കള്‍ അതു മനസ്സില്‍നിന്ന് വിട്ടുകളഞ്ഞോ?'

നാസറുദ്ദീന്‍ മറുപടി കൊടുത്തു:

'അതാ, ആ കുന്ന് കാണുന്നില്ലേ? അവിടെ ഇതുവരെ ആരും തിരഞ്ഞില്ല. അവര്‍ കഴുതയെ അവിടെയും കണ്ടെത്തിയില്ല എന്നറിയുമ്പോള്‍ ഞാന്‍ വിഷമിക്കാന്‍ തുടങ്ങും.'



കാലചിന്ത


'എന്താണ് മുല്ലാ, ഈ നാലുംകൂടിയ വഴിയില്‍ ഇരിക്കുന്നത്?'

'ഒരു ദിവസം ഇവിടെ എന്തെങ്കിലും സംഭവിക്കും. അന്നു വലിയൊരു ജനക്കൂട്ടം ഓടിക്കൂടും. അന്നേരം എനിക്കതു വേണ്ടമാതിരി കാണാന്‍ സാധിക്കാതെ വരും. അതൊഴിവാക്കാന്‍ വേണ്ടി ഞാന്‍ ഇപ്പോഴേ സ്ഥലം പിടിച്ചതാണ്.'



വെറുതെ കളയാന്‍ നേരമില്ല


മുന്‍ നിശ്ചയമനുസരിച്ച് ഒരാളെ കാണുന്നതിനുവേണ്ടി തൊട്ടടുത്തുള്ള പട്ടണത്തില്‍ മുല്ല ഓടിയെത്തി. പക്ഷേ, അദ്ദേഹം പൂര്‍ണനഗ്നനായിരുന്നു! ആളുകള്‍ അതേപ്പറ്റി ചോദിച്ചു.

'അതോ, വസ്ത്രം ധരിക്കുന്ന തിരക്കില്‍ ഞാന്‍ വസ്ത്രം മറന്നുപോയി.'



പ്രഖ്യാപനം


നാസറുദ്ദീന്‍ ചന്തയില്‍നിന്ന് വിളിച്ചുചോദിച്ചു:

'ഹേ, ജനങ്ങളേ! നിങ്ങള്‍ക്ക് ബുദ്ധിമുട്ടാതെ വിജ്ഞാനം ആവശ്യമുണ്ടോ? കപടമില്ലാത്ത സത്യം ആവശ്യമുണ്ടോ? അധ്വാനംകൂടാതെ ലക്ഷ്യപ്രാപ്തി, ത്യാഗം കൂടാതെ പുരോഗതി ആവശ്യമുണ്ടോ?'

എളുപ്പം വളരെ വലിയൊരു ജനക്കൂട്ടം നാസറുദ്ദീന് മുമ്പില്‍ തടിച്ചുകൂടി. അവരെല്ലാം ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു:

'ആവശ്യമുണ്ട്, ആവശ്യമുണ്ട്.'

'വളരെ നന്ന്.' മുല്ല പറഞ്ഞു: 'നിങ്ങള്‍ക്ക് അത് ആവശ്യമുണ്ടോ എന്ന് അറിയാന്‍ മാത്രമാണ് ചോദിച്ചത്. അത്തരം വല്ലതും എന്നെങ്കിലും ഞാന്‍ കണ്ടുപിടിക്കുകയാണെങ്കില്‍ അതേപ്പറ്റി പൂര്‍ണമായി നിങ്ങളോടു പറഞ്ഞുകൊള്ളാം.'



തീയ്ക്കുപോലും


തീ ആളിക്കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു നാസറുദ്ദീന്‍. പക്ഷേ, കനലുകള്‍ എരിഞ്ഞില്ല. മുല്ല ഊതിയതൊക്കെ വെറുതെയായി.

ശുണ്ഠിയെടുത്തു മുല്ല ഗര്‍ജിച്ചു.

'നീ കത്താന്‍ ഭാവമില്ലെങ്കില്‍ ഞാന്‍ എന്റെ ഭാര്യയെ വിളിക്കും.' അതു പറഞ്ഞ് കുറേക്കൂടി ശക്തിയില്‍ ഊതി. കരി കുറേക്കൂടി പ്രകാശിച്ചു. തീനാളം വര്‍ധിപ്പിക്കാന്‍വേണ്ടി മുല്ല ഭാര്യയുടെ തൊപ്പി തട്ടിപ്പറിച്ച് അടുപ്പിലിട്ടു. ഉടനെ തീ ആളിക്കത്തി.

നാസറുദ്ദീന്‍ പുഞ്ചിരിച്ചു:

'നോക്കണം, തീയ്ക്കുപോലും എന്റെ ഭാര്യയെ പേടിയാണ്.'



മരിച്ചാല്‍


'മുല്ലാ, മരിച്ചാല്‍ ഏതു രീതിയിലാണ് നിങ്ങളെ സംസ്‌കരിക്കേണ്ടത്?'

'തല കീഴായിട്ട്. ആളുകള്‍ വിചാരിക്കുംപോലെ നമ്മള്‍ ഈ ലോകത്തില്‍ തല നേര്‍ക്കായിട്ടാണ് നടക്കുന്നതെങ്കില്‍ അടുത്തലോകത്തില്‍ തലകീഴായി നടന്നുനോക്കാനാണ് എനിക്കു പൂതി.'



സ്വപ്നം


പാതിരയ്ക്ക് മുല്ല ബദ്ധപ്പെട്ട് ഭാര്യയെ വിളിച്ചുണര്‍ത്തി:

'ഓടിപ്പോയി എന്റെ കണ്ണട കൊണ്ടുവരൂ, വേഗം! ഞാന്‍ ഒരദ്ഭുതകരമായ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്കത് കുറേക്കൂടി വ്യക്തമായിക്കാണാന്‍ കണ്ണട വേണം. വേഗം പോയി കൊണ്ടുവരൂ.'

Wednesday, August 8, 2012

കാറ്റിന്റെ ചിറകിലേറി. . .രാമക്കല്‍മേട്ടില്‍


Ramakkal Medu, Idukki, Keralaകാറ്റിന്റെ കൈപിടിച്ച് കാഴ്ചയുടെ കലവറയുമൊരുക്കി രാമക്കല്‍മേട് അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്, സഞ്ചാരികളെ വരവേല്‍ക്കാന്‍. . . . .

ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളുടെ പുത്തന്‍ പറുദീസയായി മാറിയിരിയ്ക്കുന്നു . . . . . . . .

ഒരു ഒഴിവു ദിനം ചിലവിടുന്നതിനായി രാമക്കല്‍മേടില്‍ എത്തിയപ്പോള്‍ ആദ്യം വരവേറ്റത് ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന വന്‍ കാറ്റാടികളായിരുന്നു. കേരളത്തിന്റെ പുത്തന്‍ ഊര്‍ജ്ജ സ്രോതസ്. . .
Ramakkal Medu, Idukki, Kerala
രാമക്കല്‍മേടിന്റെ സൗന്ദര്യത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്ന കൊച്ചു കാട്ടു പാതയും അതിമനോഹരമായിരുന്നു. ഇല്ലി കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു കൊച്ചു പാത. പാതയുടെ അരികില്‍ വിവിധ നിറങ്ങളിലുളള കൊങ്ങിണി ചെടികള്‍ പൂത്തു നില്‍ക്കുന്നുണ്ടായിരുന്നു. മലമുകളിലേയ്ക്കുളള യാത്ര തടസ്സെപ്പെടുത്തുവാന്‍ ശക്തിയായ കാറ്റ് ശ്രമിച്ചു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ചുവടുകള്‍ പിന്നോട്ടാണു വെയ്ക്കുന്നതെന്ന് തോന്നി..

Ramakkal Medu, Idukki, Kerala ഭീമാകാരമായ വലുപ്പത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന രാമക്കല്‍മേടിന്റെ വശ്യത അതിശയിപ്പിക്കുമെങ്കിലും കുന്നു കയറി തീരുന്നതു വരെ കണ്ണുകള്‍ താഴ്‌വാരത്തിലായിരിയ്ക്കുമെന്ന് തീര്‍ച്ച. കാരണം തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിദൂര ദൃശ്യം അത്ര മനോഹരമായിരുന്നു.

പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മലയുടെ ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ ലോകത്തിന്റെ തന്നെ നെറുകയിലാണ് നില്ക്കുന്നതെന്ന് തോന്നി. താഴെ അങ്ങു ദൂരെയായി കാണപ്പെട്ട തമിഴ് നാടന്‍ ഗ്രാമങ്ങളുടെ ദൃശ്യം പ്രകൃതി തന്റെ കാന്‍വാസില്‍ ഒരുക്കിയിരിയ്ക്കുന്ന മനോഹര ചിത്രം. കൊച്ചു വളപ്പൊട്ടുകള്‍ വാരി വിതറിയിരിയ്ക്കുന്നതുപോലെ തമിഴ്‌നാടന്‍ പട്ടണങ്ങള്‍. കറുത്ത നേര്‍വരകളായ് റോഡുകള്‍ . അതിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍. കമ്പവും തേനിയും കോമ്പയും തേവാരവുമൊക്കെ നിശബ്ദമായ് രാമക്കല്‍മേടിന്റെ മനോഹാരിത നോക്കി നില്ക്കുകയാണ്.

മണ്ണില്‍ വരച്ചു ചേര്‍ത്തതു പോലെ ഒരുക്കിയിരിയ്ക്കുന്ന കൃഷിയിടങ്ങള്‍. മുന്തിരിയും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും ഒക്കെ കേരളത്തിനായ് ഒരുങ്ങുകയാണെന്ന് ആരോ പറഞ്ഞു. ഒപ്പം തെങ്ങിന്‍ തോപ്പുകളും പുളിമരക്കൂട്ടങ്ങളും. മനുഷ്യന്‍ കൊത്തി ഇളക്കി കൃഷിയ്ക്കായ് ഒരുക്കിയിരിയ്ക്കുന്ന മണ്ണിന് ഇത്രയും മനോഹാരിത ഉണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. . . .

Ramakkal Medu, Idukki, Kerala വളരെ മിനുസമായ് കാണുന്ന രാമക്കല്‍മേടിലെ പ്രധാന പാറ, മുന്‍കാലങ്ങളിലെന്നോ തമിഴ്‌നാട് കടല്‍ മാറി കരയായതാണെന്ന തോന്നല്‍ ഉണ്ടാക്കും. തിരമാലകളുടെ നിരന്തരമായ തഴുകലേറ്റ് മിനുസമായതുപോലെ പാറ തലയുയര്‍ത്തി നില്ക്കുന്നു. കടലിനേയും കീഴടക്കിയവനെപോലെ. . .. .

പാറക്കെട്ടുകള്‍ ഏതോ പേരറിയാത്ത ശില്പ്പി ശ്രദ്ധാ പൂര്‍വ്വം ചേര്‍ത്തു വെച്ച ശില്പ്പം പോലെ. ഒന്നിനുമുകളില്‍ മറ്റൊന്ന്. അതിനു മുകളില്‍ ഒന്നിലധികം. . അങ്ങനെ. . .തമ്മില്‍ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് അവയുടെ ഇരുപ്പ്. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നപോലെ. മലമുകളിലേയ്ക്ക് സാഹസികമായ് കയറാന്‍ ശ്രമിക്കുന്നവര്‍ ഇവയെങ്ങാനും ഒന്നു തെന്നി പോയാലോ എന്ന് ചിന്തിയ്ക്കാതിരിയ്ക്കില്ല. ഒന്ന് ഉത്‌സാഹിച്ചു തളളിയാല്‍ അവ താഴെ പോകും എന്ന് നമുക്ക് തോന്നും, തീര്‍ച്ച. കിഴക്കാംതൂക്കായ് കിടക്കുന്ന വലിയ പാറയില്‍ പലയിടങ്ങളിലായ് വന്‍ തേനീച്ച കൂടുകള്‍ തൂങ്ങി കിടക്കുന്നു. ഏതോ നാട്ടുകാരന്‍ തന്റെ അറിവ് പങ്കുവെച്ചു, ചിലസമയങ്ങളില്‍ തേന്‍ എടുക്കുവാന്‍ ആദിവാസികള്‍ എത്താറുണ്ടത്രെ. അതെന്തായാലും പൂര്‍ണ്ണമായ് ഉള്‍ക്കൊളളുവാന്‍ മനസനുവദിച്ചില്ല. എങ്കിലും മനസില്‍ അറിയാത്ത സാഹസികര്‍ക്കായ് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.. . .

പാറക്കൂട്ടങ്ങളിലും പുല്‍മേടുകളിലുമൊക്കെയായ് കുറെ സഞ്ചാരികള്‍ രാമക്കല്‍മേടിന്റെ സൗന്ദര്യം ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പാറക്കൂട്ടങ്ങള്‍ മിക്കവയും യുവജനത കൈയടക്കിയിരുന്നു. ചിലരൊക്കെ അതിസാഹസികമായ് പാറകള്‍ക്കിടയിലൂടെ നടക്കുന്നു.

Ramakkal Medu, Idukki, Kerala ഫാമിലിയായ് എത്തിയവരില്‍ ഏറിയപങ്കും അരികിലുളള മറ്റൊരു കുന്നിലാണ് ഏറെസമയവും ചിലവിടുന്നത്. വിശാലമായ പുല്‍മേട്. ഒപ്പം കുറവന്റെയും കുറത്തിയുടേയും മനോഹര പ്രതിമ. കേരളത്തിലെ ഏറ്റവും വലിയ ട്വിന്‍ സ്റ്റാച്യു ആണത്രെ ഇത്. പ്രശസ്ത ശില്പി സി.ബി.ജിനന്റെ കരവിരുതില്‍ ഒരുങ്ങിയ അത്ഭുതം. എനിയ്ക്ക് കുറവനോടും കുടുംബത്തോടും അസൂയ തോന്നി, കാരണം പുളളിയിങ്ങനെ കുടുംബവും കുട്ടികളുമായ്, വെയിലും മഴയും ഇരവും പകലും ഒന്നും വകവെയ്ക്കാതെ ഈ സൗന്ദര്യവും നോക്കി നില്‍ക്കുകയല്ലെ.

രാമക്കല്‍മേടിന്റെ പേരിലുമുണ്ട് പ്രത്യേകത, രാവണന്‍ സീതാദേവിയെ അപഹരിച്ചു കൊണ്ടു പോയപ്പോള്‍ ശ്രീരാമന്‍ ഈ മലമുകളി ല്‍ നിന്ന് ലങ്കയെ നോക്കി എന്നാണ് വിശ്വാസം. അങ്ങനെ ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞ സ്ഥലം രാമക്കല്‍മേട് ആയി.

Ramakkal Medu, Idukki, Kerala രാമക്കല്‍മേടില്‍ നിന്നും തമിഴ് നാട്ടിലേയ്ക്ക് ഒരു കൊച്ചു കാട്ടു പാതയുണ്ട്. പണ്ടു കാലത്ത് രാമക്കല്‍മേട്ടിലേയ്ക്ക് തലച്ചുമടായും കഴുതപ്പുറത്തുമൊക്കെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്ന ഒരു പാതയായിരുന്നു അത്. പത്തു മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യം ഉണ്ടായിരുന്ന ഒരു പാത. അതു പോലെ രാമക്കല്‍മേട് തിരക്കേറിയ ഒരു വ്യാപാര കേന്ദ്രവും ആയിരുന്നു. പില്ക്കാലത്ത് സമീപ പ്രദേശങ്ങളിലുണ്ടായ വികസനം രാമക്കല്‍മേടിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. എന്തായാലും ആ കാട്ടു പാതയിലൂടെ ഒരു യാത്ര നടത്തുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇല്ലിക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഉളള ആ യാത്ര തികച്ചും രസകരമായിരുന്നു. ചില സ്ഥലങ്ങളില്‍ പൊന്തക്കാടുകള്‍ക്കിടയിലൂടെ വഴി ഉണ്ടാക്കി നീങ്ങേണ്ടി വന്നു. . .

വലിയ കാര്യമായല്ലെങ്കിലും ഇപ്പോഴും പാത ഉപയോഗിക്കുന്നുണ്ടെന്ന് തോന്നി. കുറെ കഴിഞ്ഞപ്പോള്‍ യാത്രയുടെ വേഗത കൂട്ടേണ്ടി വന്നു. കാരണം കല്ലുകള്‍ പാകിയ പാത വളരെ മിനുസമുളളതായിരുന്നു. ഒപ്പം വന്‍ ഇറക്കവും. ചിലപ്പോഴൊക്കെ പുതിയ പാത ഉണ്ടാക്കിയായിരുന്നു യാത്ര. അടിവാരത്തെത്തിയപ്പോഴേയ്ക്കും യാത്ര അമിത വേഗത്തിലായി. കാരണം നടക്കാന്‍ പറ്റുന്ന ഒരവസാഥയിലായിരുന്നില്ല വഴി. അല്ല വഴി എന്നെ നടക്കാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാണ് ശരി. . .

Ramakkal Medu, Idukki, Kerala അടിവാരത്തെത്തിയപ്പോള്‍ ആദ്യം വരവേറ്റത് മനോഹരമായ ഒരു കൊച്ചു ക്ഷേത്രമായിരുന്നു. പേരറിയാത്ത ദൈവങ്ങള്‍ക്കുമുന്‍പില്‍ നന്ദിയോടെ കൈകൂപ്പി, ഒരുക്കിതന്ന മനോഹര കാഴ്ച്ചകള്‍ക്കായി. അങ്ങു ദൂരെ മലമുകളില്‍ നിന്ന് കണ്ട കൃഷിയിടങ്ങള്‍ അടുത്തു കണ്ടപ്പോള്‍ അവയോട് വാതോരാതെ എന്തൊക്കെയോ പറയണമെന്ന് തോന്നി. കാറ്റിനോടും ചെടികളോടും കൊച്ചു കിളികളോടുമൊക്കെ. നിങ്ങളെ കാണാന്‍ അങ്ങു മലമുകളില്‍ നിന്നും വന്നതാണെന്നോ മറ്റോ. ക്ഷേത്രത്തിന് പുറകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാമക്കല്‍മേടിന്റെ ഭീമാകരമായ വലിപ്പം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പേയി. മുകളില്‍ നിന്ന് നോക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ഭംഗി. ശരിയ്ക്കും ഒറ്റ കല്ലില്‍ തീര്‍ത്ത ഒരു പ്രതിമ പോലെ.

Ramakkal Medu, Idukki, Kerala കുറച്ചു നേരം വശ്രമിച്ച ശേഷം വന്ന വഴി മടങ്ങുവാനായിരുന്നു പദ്ധതി. അതെന്തായാലും ഇനി നടപ്പില്ല. അത്രയും ദൂരം ഇനി തിരിച്ചു കയറുന്ന കാര്യം ചിന്തിക്കാന്‍ വയ്യ. കൃഷിയിടങ്ങളിലെ പണിയാളരോട് അടുത്ത ടൗണിലേയ്ക്കുളള ബസ് തിരക്കി. ബസ്സിനി വൈകിട്ടേ ഉളെളന്നും, ചിലപ്പോള്‍ കാളവണ്ടിയോ സൈക്കിളോ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നും അറിഞ്ഞു. കാളവണ്ടിയില്‍ തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര കൊതിച്ചു പോയി. പക്ഷേ അതു നടന്നില്ല. പിന്നെ സൈക്കിളില്‍ കോമ്പയിലേയ്്ക്ക്, അവിടെ നിന്ന് കമ്പത്തിന്. അപ്പോഴേയ്ക്കും ഇരുള്‍ പരന്നു തുടങ്ങിയിരുന്നു. കമ്പത്തു നിന്ന് നെടുംകണ്ടത്തിന്. കമ്പംമെട്ടിലേയ്ക്കുളള ഹെയര്‍ പിന്‍ വളവുകള്‍ കയറുമ്പോള്‍ അങ്ങു ദൂരെ വൈദ്യുത പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കമ്പം പട്ടണം കാണാമായിരുന്നു. കമ്പംമേട്ട് എത്തുന്നതുവരെ ആ കാഴ്ച നോക്കിയിരുന്നു. അപ്പോള്‍ കുറവനോടും കുടുംബത്തോടും അസൂയ തോന്നി. കാരണം അവര്‍ ഈ മനോഹര കാഴ്ച്ച കണ്ണിമ ചിമമാതെ നോക്കി നില്‍ക്കുകയാണല്ലൊ. ശരിയ്ക്കും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം ഭൂമിയില്‍ ഇറങ്ങി വന്നതു പോലെ. . . .

Ramakkal Medu, Idukki, Kerala
Travel Tips…

രാമക്കല്‍മേട്ടിലേയ്ക്ക് കുടുംബവുമൊത്തൊരു യാത്രയാണുദേശിക്കുന്നതെങ്കില്‍ കഴിവതും സന്ധ്യയ്ക്കു മുന്‍പ് തിരികെ പോരാന്‍ ശ്രമിയ്ക്കുക, കാരണം രാമക്കല്‍മേട്ടില്‍ ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍മറോ ഗാര്‍ഡോ ഇല്ല. അതുപോലെ മദ്യം യാതൊരു തടസവുമില്ലാതെ ലഭ്യമാണെന്നത് ഈ പ്രദേശത്തിന്റെ വലിയ പോരായ്മയാണ്. മദ്യപാനികളുടെ സംഘങ്ങളെ തന്നെ ഇവിടെ കാണാം. കുപ്പിച്ചില്ലുകള്‍ എവിടെയും പ്രതീക്ഷിയ്ക്കാം.

പരമ്പരാഗത വസ്ത്രമായ മുണ്ട്., ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ എന്നിവ ഒഴിവാക്കുക.

ശരാശരി കാറ്റിന്റെ വേഗത : 30km/hr

How to Reach:
Nearest railway station: Kottayam (135km)
Nearest airport Madurai (145km) and Cochin (185km)

Distance chart(aprox):
Nedumkandam to Ramakkalmedu 13km
Kattappana to Ramakkalmedu 20km
Thekkady to Ramakkalmedu 40km
Munnar to Ramakkalmedu 70km
Ernakulam to Ramakkalmedu 150km

Location:
Ramakkalmedu is located in idukki district near to Nedumkandam and can be reached from Thekkady- munnar road.


കടപ്പാട്: പ്രിന്‍സ് ജെയിംസ്‌