Sunday, May 26, 2013

2 TB Download

Completed 2TB download through BitTorrent from January 2010. The 1TB mark is achieved on May 2011. Thanks to Airtel for their support.
2TB download through BitTorrent, Airtel Tamil Nadu

You can view the post on 1TB completion here.

Saturday, May 25, 2013

ജോക്‌സ് ഓണ്‍ കണ്‍ട്രി

നവാബിനെ ഗായകനാക്കിയപ്പോള്‍
യുവതലമുറയിലെ ശ്രദ്ധേയതാരമായ ഭാവന ആളൊരു ശുദ്ധഗതിക്കാരിയാണ്. ഭാവനയുടെ നിഷ്‌കളങ്കമായ മണ്ടത്തരങ്ങള്‍ സെറ്റില്‍ പലപ്പോഴും ചിരിയുണര്‍ത്താറുണ്ട്. എന്തെങ്കിലുമൊക്കെപ്പറഞ്ഞ് ഭാവനയെ വധിക്കാന്‍ കിട്ടുന്ന അവസരം പലരും പാഴാക്കാറുമില്ല.
സിബിമലയില്‍ സംവിധാനം ചെയ്യുന്ന ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു.
ഒരു ദിവസം കുറച്ചുപേര്‍ സിബിയെ സമീപിച്ചു. അവരുടെ കലാസമിതിയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ ഒരു സിനിമാതാരത്തെ കിട്ടണം എന്നതാണ് ആവശ്യം.
ആ സമയത്ത് ഭാവനയ്ക്ക് വര്‍ക്കില്ല. സംഭവം പറഞ്ഞപ്പോള്‍ കക്ഷി റെഡി. പെട്ടെന്ന് ഒരുങ്ങി വന്നു.
അവര്‍ പോകാനിറങ്ങുമ്പോള്‍ സിബി ചോദിച്ചു: 'ഭാവനേ, എന്തു പരിപാ ടിയ്ക്കാ പോകുന്നതെന്നറിയ്വോ?'
അപ്പോഴാണ് ഭാവനയും അക്കാര്യം ഓര്‍ത്തത്. 'ശ്ശൊ. അറിയില്ല സാര്‍. എന്താ പരിപാടി?'
എന്താണ് പരിപാടിയെന്നു പോലുമറിയാതെ ചാടിപ്പുറപ്പെട്ടിറങ്ങിയത് കണ്ടപ്പോള്‍ ഭാവനയെ ഒന്നു വടിയാക്കാനായി സിബി പറഞ്ഞു: 'അവിടെ നവാബ് രാജേന്ദ്രന്‍ മരിച്ചതിന്റെ അനുസ്മരണച്ചടങ്ങ് നടക്കുകയാ!'
'നവാബോ? അതാരാ ആള്?'
'ഓ, അതറിയില്ലേ? നവാബ് വലിയ പാട്ടുകാരനല്ലേ?'
തമാശയായി ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആരോ സിബിയെ അവിടെനിന്നും വിളിച്ചുകൊണ്ടുപോയി. അവിടെ കലാസമിതിയുടെ വാര്‍ഷികമാണ് നടക്കുന്നതെന്ന സത്യം പറഞ്ഞുകൊടുക്കാമെന്നു കരുതി സിബി നോക്കുമ്പോഴേക്കും ഭാവന പോയിക്കഴിഞ്ഞിരുന്നു.
രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 'അനുസ്മരണ'മൊക്കെ കഴിഞ്ഞ് ഭാവന തിരിച്ചെത്തിയിരുന്നു. പരിപാടി എങ്ങനെ ഉണ്ടായിരുന്നു എന്ന് സിബി ചോദിച്ചപ്പോള്‍ സഹജമായ ഉഷാറോടെ ഭാവന മറുപടി പറഞ്ഞു!
'പരിപാടി അടിപൊളിയായിരുന്നു സാര്‍. നവാബിന്റെ പാട്ടൊന്നും ഇതുവരെ ഞാന്‍ കേട്ടിട്ടില്ലെങ്കിലും, അങ്ങേര് ഭയങ്കര പാട്ടുകാരനായിരുന്നു എന്നൊക്കെ ഞാന്‍ വച്ചുകാച്ചി. പക്ഷേ എനിക്കൊരു സംശയം സാര്‍. ഞാന്‍ ഓരോ വാക്കു പറയുമ്പോഴും ആള്‍ക്കാര്‍ തലയറഞ്ഞ് ചിരിക്കുകയായിരുന്നു. നമ്മള് സീരിയസ്സായിട്ട് പറയുമ്പം ചിരിക്കാന്‍ അവര്‍ക്കെന്താ തലയ്ക്ക് വല്ല കുഴപ്പവുമുണ്ടോ?'
കലാസമിതിയുടെ വാര്‍ഷികത്തിന് ചെന്ന് 'പാട്ടുകാരനായ നവാബി'നെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തിയ ഭാവനയുടെ തകര്‍പ്പന്‍ പ്രകടനം ഭാവനയില്‍ കണ്ട സിബിമലയില്‍ മനസ്സില്‍ പറഞ്ഞു: അവര്‍ക്കാര്‍ക്കും ഒരു കുഴപ്പവുമില്ല മോളേ. അതുകൊണ്ടാണല്ലോ നീ തടി കേടാകാതെ ഇങ്ങെത്തിയത്.'

രവി മേനോനും ഹനീഫയും ആ ചുവന്ന കുപ്പായവും
അന്തരിച്ച നടന്‍ രവി മേനോനെക്കുറിച്ചോര്‍ക്കുമ്പോള്‍, ആ ചുവപ്പ് ഷര്‍ട്ടിനെക്കുറിച്ചാണ് കൊച്ചിന്‍ ഹനീഫയ്ക്ക് ഓര്‍മ വരിക. നിര്‍മാല്യം കഴിഞ്ഞ് തിളങ്ങിനില്‍ക്കുകയാണ് അന്ന് രവി മേനോന്‍. നടന്‍ സുകുമാരനും മറ്റുമൊപ്പം ഒരു വീട് വാടകയ്‌ക്കെടുത്ത് മദ്രാസില്‍ താമസിക്കുന്നു.

കൊച്ചിന്‍ ഹനീഫ ഉമാ ലോഡ്ജിലാണ് കുടിപാര്‍പ്പ്. സമയം കിട്ടുമ്പോഴൊക്കെ ഹനീഫ രവി മേനോന്റെ വീട്ടില്‍ വരും. രവി മേനോന് അന്ന് കടുംചുവപ്പു നിറത്തില്‍ ഒരു ഷര്‍ട്ടുണ്ടായിരുന്നു. വെളുത്തു തുടുത്ത മേനോന്റെ സൗന്ദര്യം ആ ഷര്‍ട്ടിടുമ്പോള്‍ ഒന്നുകൂടി ജ്വലിക്കും. അതു കാണുമ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തോട് അസൂയ. ഹനീഫയ്ക്കാകട്ടെ, എങ്ങനെയും ആ ഷര്‍ട്ട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ചോദിച്ചാല്‍ കിട്ടില്ലെന്നറിയാവുന്നതുകൊണ്ട് ആശ മനസ്സിലടക്കിയതേയുള്ളൂ. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ രവി മേനോന്റെ സഹപാഠിയും ഹിന്ദി ചലച്ചിത്രതാരവുമായ ഡാനി ഡെന്‍ഗോണ്‍സ സ്‌നേഹപൂര്‍വം സമ്മാനിച്ചതാണ് ആ കുപ്പായം. മേനോന്‍ ഇക്കാര്യം അഭിമാനത്തോടെ എല്ലാവരോടും പറയാറുമുണ്ട്.
ഒരു ദിവസം, ആ ഷര്‍ട്ടെടുത്തിട്ട് കണ്ണാടിയില്‍ സ്വന്തം സൗന്ദര്യം ആസ്വദിച്ചുനിന്ന ഹനീഫയെ അമ്പരപ്പിച്ചുകൊണ്ട് മേനോന്‍ പറഞ്ഞു: 'വേണമെങ്കില്‍ ഹനീഫ അതെടുത്തോളൂ.'
നിധി കിട്ടിയതുപോലെയാണ് ഹനീഫയ്ക്ക് തോന്നിയത്. അടുത്ത ദിവസങ്ങളിലെല്ലാം ആ ഷര്‍ട്ടിട്ടാണ് ഹനീഫ നടന്നത്. അതിടുമ്പോള്‍ പുതിയൊരു ആത്മവിശ്വാസം; പുതിയൊരു ആവേശം - പത്തു വയസ്സ് കുറഞ്ഞതുപോലെ.

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഹനീഫ ശ്രദ്ധിച്ചത്. അതിട്ടു ചെല്ലുമ്പോള്‍ കാണാന്‍ ഉദ്ദേശിച്ചവരെ കാണില്ല, സ്‌റ്റേഷനിലെത്തിയാല്‍ വണ്ടി പോയിരിക്കും. എന്തിന് സിനിമാ ടാക്കീസില്‍ പോയാല്‍പോലും ടിക്കറ്റ് കിട്ടില്ല. പല ഓഫറുകളും യാതൊരു കാരണവുമില്ലാതെ മുടങ്ങുകകൂടിയായപ്പോള്‍, അത് 'രാശിദോഷ'മുള്ള ഷര്‍ട്ടാണെന്ന് ഹനീഫയ്ക്കു മനസ്സിലായി. പിന്നെ അമാന്തിച്ചില്ല, ഷര്‍ട്ട് അലക്കി ഇസ്തിരിയിട്ട് മേനോന് തിരിച്ചുകൊടുത്തിട്ട് പറഞ്ഞു: 'ഡാനി സ്‌നേഹപൂര്‍വം സമ്മാനിച്ചതല്ലേ, ഇത് മേനോന്‍ തന്നെ എടുത്തോളൂ. എനിക്ക് രണ്ടു ദിവസം ഇടണമെന്നേയുണ്ടായിരുന്നുള്ളൂ. ആ കൊതി മാറി...'
രവി മേനോന്‍ ഉദാരനായി: 'ഞാന്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടെന്തെങ്കിലും കൊടുത്താല്‍ തിരിച്ചെടുക്കാറില്ല. ഹനീഫതന്നെ അതെടുത്തോളൂ...'
മേനോന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആ ഷര്‍ട്ടുമായി ഹനീഫയ്ക്ക് തിരിച്ചുപോരേണ്ടിവന്നു.
മുറിയിലെത്തിയ ഉടനെ അദ്ദേഹം അതെടുത്ത് ചുരുട്ടിക്കൂട്ടി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു.
ഒരു തെരുവുപട്ടിയുടെ മുന്നിലാണത് ചെന്നുവീണത്. കടുംചുവപ്പു നിറം കണ്ടിട്ടോ എന്തോ, പട്ടി ഷര്‍ട്ട് കടിച്ചെടുത്ത് തിരിച്ചും മറിച്ചും കുടഞ്ഞ് കീറാന്‍ തുടങ്ങി.
തനിക്ക് നിര്‍ഭാഗ്യങ്ങള്‍ മാത്രം സമ്മാനിച്ച ഷര്‍ട്ടിന്റെ 'ദാരുണമായ അന്ത്യം' നോക്കി ഹനീഫ രസിച്ചങ്ങനെ നില്ക്കവേ പെട്ടെന്നതാ ഒരു പട്ടിപിടിത്തക്കാരന്‍ പതുങ്ങിപ്പതുങ്ങി വരുന്നു. അയാളുടെ കൈയിലുള്ള കുടുക്ക് മിന്നല്‍വേഗത്തില്‍ പട്ടിയുടെ കഴുത്തില്‍ മുറുകി. ഒരു നിലവിളിയോടെ പട്ടി മയ്യത്തായി. അതിന്റെ വായിലപ്പോഴും ചുവന്ന ഷര്‍ട്ടിന്റെ ഒരു കഷണം ഉണ്ടായിരുന്നു.
ഹനീഫ അതു കണ്ട് പൊട്ടിച്ചിരിച്ചു. പിന്നെ, ഇത്രയും ദുര്‍ഗതി തനിക്കു വന്നില്ലല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. ഈ സംഭവം പിന്നീടൊരിക്കല്‍ രവി മേനോനോട് ഹനീഫ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
'വെറുതെയാണോ ഞാന്‍ നിനക്കത് തന്നത്. ഇത്രയും നിര്‍ഭാഗ്യമുള്ളൊരു ഷര്‍ട്ട് ജീവിതത്തില്‍ ഞാനിട്ടിട്ടില്ല...'

അടയാളം
സിനിമയുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ക്കായി ഈയിടെ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ കോഴിക്കോട്ടെത്തി. ജോലികളെല്ലാം തീര്‍ത്ത് തൃശ്ശൂര്‍ക്ക് പോകാനൊരുങ്ങുമ്പോഴാണ് വിനീത് ശ്രീനിവാസന്‍ കോഴിക്കോട്ടുണ്ടെന്നറിഞ്ഞത്. ഒരു ആല്‍ബത്തിന്റെ ചിത്രീകരണത്തിലായിരുന്നു വിനീത്. രവികുമാറിന് വിനീതിനെ അത്യാവശ്യമായി കാണേണ്ടതുണ്ടായിരുന്നു. ഫോണ്‍ ചെയ്തപ്പോള്‍, ഉടനെ എത്തിയാല്‍ കാണാമെന്ന് വിനീത് പറഞ്ഞു. ഷൂട്ടിങ് തീര്‍ത്ത്, വൈകിട്ടത്തെ വണ്ടിക്ക് എറണാകുളത്തേക്ക് പോകാനിരിക്കുകയാണ് അദ്ദേഹം. ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്താനുള്ള വഴി രവികുമാര്‍ ചോദിച്ചു മനസ്സിലാക്കി. 'മൈക്രോവേവ് ടവര്‍ കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ ഒരു കള്ളുഷാപ്പ് കാണാം. ഷാപ്പിന് തൊട്ടടുത്തായി ഇടത്തോട്ടുള്ള റോഡില്‍ വരുമ്പോള്‍ മൂന്നാമത്തെ വീട്...' ഒരു ഓട്ടോ വിളിച്ച് മൈക്രോവേവ് ടവറിനടുത്തുള്ള കള്ളുഷാപ്പിലേക്ക് വിടാന്‍ രവികുമാര്‍ ആവശ്യപ്പെട്ടു. ഓട്ടോ ഓടിക്കൊണ്ടിരിക്കെ ഒരു ഫോണ്‍ വന്നു. മാക്ട പ്രതിസന്ധിയെക്കുറിച്ച് സിനിമാസുഹൃത്തുക്കളിലാരോ സംസാരിക്കുകയാണ്. ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍, 'കോഴിക്കോടന്‍ സൗഹൃദ'ത്തോടെ ചോദിച്ചു: 'ങ്ങള് സിനിമക്കാരനാ?'
രവികുമാര്‍ തലകുലുക്കി.

സിനിമയിലെന്താണ് പണിയെന്നായി അടുത്ത ചോദ്യം.
തിരക്കഥാകൃത്താണെന്നും ഇഷ്ടം, നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ പടങ്ങളുടെ തിരക്കഥ എഴുതിയത് താനാണെന്നും തുടര്‍ന്നുള്ളചോദ്യംചെയ്യലില്‍ രവികുമാര്‍ വെളിപ്പെടുത്തി. അതോടെ ഓട്ടോക്കാരന്‍ രവികുമാറിന്റെ ആരാധകനായി. ഇഷ്ടവും നമ്മളുമൊക്കെ കക്ഷിക്ക് പെരുത്തിഷ്ടമായ പടങ്ങളാണ്. ഓട്ടോ അനന്തമായി ഓടിക്കൊണ്ടിരുന്നു.
ടൗണില്‍നിന്ന് നാലു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ എന്നാണല്ലോ വിനീത് പറഞ്ഞത്... ഇപ്പോള്‍ പത്തു പന്ത്രണ്ട് കിലോമീറ്ററെങ്കിലും ഓടിക്കാണണം. ഇയാള്‍ തന്നെ പറ്റിക്കാന്‍ ശ്രമിക്കുകയാണോ? രവികുമാര്‍ ഇങ്ങനെ ചിന്തിച്ചെങ്കിലും പിന്നീട് ആശ്വസിച്ചു! ഏയ്, അങ്ങനെ വരാന്‍ വഴിയില്ല. കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരില്‍നിന്ന് നല്ല അനുഭവങ്ങളേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. കേട്ടത് തെറ്റിയതായിരിക്കും. പതിനാലു കിലോമീറ്ററെന്നാവും വിനീത് പറഞ്ഞത്.
'ഇനിയും കുറേ ദൂരമുണ്ടോ?' രവികുമാര്‍ ചോദിച്ചു.
'ഏയ്, ദാ എത്തിപ്പോയി'. ഓട്ടോക്കാരന്‍ പറഞ്ഞു.

ഓട്ടോ ഇടത്തോട്ട് തിരിഞ്ഞ് ഒരു പുഴക്കരയിലെത്തി നിന്നു. ഓലക്കെട്ടിടത്തിന് പുറത്ത്, തകരപ്പാട്ടയില്‍ ചുണ്ണാമ്പുകൊണ്ട് കള്ള് എന്നെഴുതിയ ബോര്‍ഡ് അല്പം ഏങ്കോണിച്ച് തൂങ്ങിക്കിടക്കുന്നു. പക്ഷേ, അടുത്തെങ്ങും മൈക്രോവേവ് ടവറില്ല. സിനിമാക്കാരുടെ ഭാഷയില്‍ 'തനി ഗ്രാമീണ സെറ്റപ്പ്.'
'എവിടെ മൈക്രോവേവ് ടവര്‍?' രവികുമാര്‍ ചോദിച്ചു.
ഓട്ടോക്കാരന്‍ വലിയൊരു രഹസ്യം വെളിപ്പെടുത്തുന്നതുപോലെ പറഞ്ഞു: 'അവിടത്തെ കള്ളത്ര ഗുണം പോര. മാത്രമല്ല കറികളും മെച്ചമല്ല. ഈ ഷാപ്പില്‍ ഇവിടത്തന്നെ ചെത്തുന്ന കള്ളാ. വരവ് സാധനമല്ല കൊടുക്കുന്നത്. വിശ്വസിച്ച് കുടിക്കാ... ങ്ങളെപ്പോലേള്ള വല്യ ആള്‍ക്കാര്ക്ക് നല്ല ഷാപ്പ് കാണിച്ച് തരേണ്ടത് ഞമ്മളെ ഉത്തരവാദിത്തല്ലേ...'
ചിരിക്കണോ കരയണോ എന്നറിയാതെ രവികുമാര്‍ ഒരു നിമിഷം നിന്നുപോയി. അതേ വണ്ടിയില്‍ത്തന്നെ കയറി മൈക്രോവേവ് ടവറിനടുത്തുള്ള ഷാപ്പിനരികിലൂടെയുള്ള റോഡില്‍ വന്ന് നിര്‍ദ്ദിഷ്ട സ്ഥലത്തെത്തിയപ്പോള്‍ ഒരുപാട് വൈകി.
അപ്പോഴേക്കും ട്രെയിന്‍ പിടിക്കാനുള്ള തിരക്കില്‍ വിനീത് ശ്രീനിവാസന്‍ പോയിക്കഴിഞ്ഞിരുന്നു.

അക്ഷയപാത്രം
മൂന്നു പ്രശസ്ത നടന്മാര്‍ പൊള്ളാച്ചിയില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കേരളത്തിലേക്ക് വരികയാണ്. ഒരാള്‍ മലയാള സിനിമയിലെ ചിരിയുടെ ഉസ്താദ്. മറ്റൊരാള്‍ നാടന്‍കലകളുടെയും നാടന്‍പാട്ടിന്റെയുമൊക്കെ ആശാന്‍. മൂന്നാമന്‍ നര്‍മത്തിന്റെ മര്‍മം കണ്ട ജഗജില്ലി.
യാത്ര ഫുള്‍ ജോളി.
ദൂരം പിന്നിടുന്നതറിയുന്നതേയില്ല. അത്ര രസികന്‍ കമ്പനിയാണ് മൂന്നു പേരും.
നേരം രാത്രി പത്തു പതിനൊന്നായി കാണും.
ഒരു 'ചെറുതടിച്ചാലോ' എന്ന് ആര്‍ക്കോ ഒരു ഐഡിയ. മറ്റു രണ്ടുപേരും ആവേശത്തോടെ പിന്താങ്ങി. പക്ഷേ, ഒരു കുഴപ്പം. ബാറെല്ലാം അടച്ചുകാണും. മാത്രമല്ല ഒരു ഗ്രാമപ്രദേശത്തുകൂടിയാണ് വണ്ടി പോകുന്നതും.
അന്നേരം ഒരാള്‍ ബ്രീഫ്‌കെയ്‌സ് തുറന്ന് ഒരു ഫുള്‍ ബോട്ടില്‍ പുറത്തെടുത്തു. നല്ല സൊയമ്പന്‍ വിസ്‌കി. അതുകൂടി കണ്ടതോടെ കൂട്ടുകാരുടെ ആവേശം നുരഞ്ഞുപൊന്തി. പക്ഷേ, എവിടെയിരുന്ന് അടിക്കും? എങ്ങനെ അടിക്കും? സോഡയും ഗ്ലാസുമൊക്കെ വേണ്ടേ? തൊട്ടുനക്കാനെന്തെങ്കിലും കിട്ടിയില്ലെങ്കില്‍ സംഗതി ഇറങ്ങത്തുമില്ല.
രാത്രി വൈകിയതിനാല്‍ ഒരു കടപോലും തുറന്നിട്ടില്ല.
പെട്ടെന്നതാ, ഒരു നാടന്‍ ചായക്കടയില്‍ വെളിച്ചം. സഡന്‍ ബ്രേക്കില്‍ വണ്ടി നിന്നു. മൂവരും ചാടിയിറങ്ങി. കടക്കാരന്‍ കടയടച്ച് പോകാനൊരുങ്ങുകയാണ്.
മൂന്നു നടികര്‍ തിലകങ്ങളെ ഒന്നിച്ചു കണ്ടപ്പോള്‍ കടക്കാരന് അമ്പരപ്പ്, ബഹുമാനം.
'ഞങ്ങള്‍ക്കോരോ സ്‌മോള്‍ കഴിക്കാന്‍ സൗകര്യം ചെയ്തു തരണം. ഒരു അര മണിക്കൂറേ വേണ്ടൂ. കാശെന്താന്നുവെച്ചാല്‍ തരാം', താരങ്ങള്‍ നയം വ്യക്തമാക്കി.
പക്ഷേ, കടക്കാരന് ഉടനെ വീട്ടിലെത്തേണ്ട അത്യാവശ്യമുണ്ട്. അര മണിക്കൂര്‍ പോയിട്ട് അഞ്ചു മിനുട്ടുപോലും വൈകാന്‍ പറ്റില്ല. താരങ്ങളെ നിരാശരാക്കാനും പറ്റില്ല. ഒടുവില്‍, മഹാമനസ്‌കനായ അയാള്‍ തന്റെ സഹായിയായ പയ്യനെ അവിടെ നിര്‍ത്താമെന്ന് സമ്മതിച്ചു. ഓംലെറ്റും ദോശയുമൊക്കെ ഉണ്ടാക്കിക്കൊടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് പുറത്തേക്കിറങ്ങുമ്പോള്‍ രഹസ്യമായി ഒരു കാര്യം പയ്യനോട് പറഞ്ഞു: 'കുപ്പി കാലിയായാല്‍ ഉടന്‍ കട അടച്ചോളണം. കൂടുതല്‍ കഥ പറഞ്ഞിരിക്കാനൊന്നും സമ്മതിക്കരുത്.'
പയ്യന്‍ തലകുലുക്കി സമ്മതിച്ചു. താരങ്ങള്‍ പാനോത്സവം ആരംഭിച്ചു.
പിറ്റേന്നു രാവിലെ കടയുടമ വന്നപ്പോള്‍ കട തുറന്നിരിപ്പുണ്ട്. മേശമേല്‍, അഴിച്ചിട്ട തുണിപോലെ മൂന്നുപേരും തല കുമ്പിട്ടു കിടക്കുന്നു. മേശപ്പുറത്ത് മുക്കാലും തീര്‍ന്ന ഒരു കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും. സഹായിയായ ചെറുക്കന്‍ ഒരു മൂലയില്‍ ഉറക്കം തൂങ്ങിയിരിക്കുന്നു.
കടയുടമ ചെറുക്കന്റെ ചെവിക്കു പിടിച്ചൊരു തിരുമ്മു തിരുമ്മി. 'എടാ, നിന്നോടു ഞാന്‍ പറഞ്ഞതല്ലേ പെട്ടെന്ന് കട അടയ്ക്കണമെന്ന്.'
'മുതലാളി പറഞ്ഞത് കുപ്പി കാലിയായാല്‍ കട അടയ്ക്കണമെന്നല്ലേ... ദേ, കുപ്പി തീര്‍ന്നില്ല', ചെറുക്കന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.
'നേരം വെളുത്തിട്ടും കുപ്പി തീര്‍ന്നില്ലെന്നോ? അരക്കുപ്പി അടിച്ചപ്പോഴേക്കും സാറമ്മാര് പിമ്പിരിയായല്ലോ..', കടയുടമ അത്ഭുതപ്പെട്ടു.
ചെറുക്കന്‍ ബഞ്ചിന്റെ ചോട്ടിലേക്കു ചൂണ്ടിക്കാണിച്ചു. അവിടെ ഒഴിഞ്ഞ രണ്ടു ഫുള്‍ ബോട്ടിലുകള്‍ കിടക്കുന്നു. തന്റെ ഭാഗം ന്യായീകരിക്കാനായി പയ്യന്‍സ് മെല്ലെ പറഞ്ഞു:
'ഇതു കൂടി തീര്‍ന്നിട്ട് അടയ്ക്കാമെന്ന് സാറമ്മാര് പറഞ്ഞു...'

(ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, May 15, 2013

കാമനം ഈ കപ്പായം

Kappayam, Keralaഎന്റെ അനുഭവങ്ങളുടെ ശേഖരത്തില്‍ ഇത്തിരികൂടിയാവട്ടെ എന്ന ലക്ഷ്യത്തോടെ, ഇവിടെ, ഈ കാട്ടില്‍ എത്തിയതാണ് ഞാന്‍. ഇവിടെ എന്നു പറഞ്ഞാല്‍ കപ്പായത്ത്. നമ്മുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലാത്ത പ്രദേശമാണ്. എന്നാല്‍ എന്നെ പോലെ അപൂര്‍വ്വം സഞ്ചാരപ്രിയര്‍ ഇവിടെ എത്തിയിട്ടുണ്ടെന്നുള്ളതും സത്യമാണ്.

തൃശ്ശൂര്‍ ജില്ലയുടെ കിഴക്ക്ഭാഗത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍, മലയാറ്റൂര്‍ ഫോറസറ്റ്ഡിവിഷനു കിഴിലുളള ഇടമലയാര്‍ റെയ്ഞ്ചിലെ എണ്ണയ്ക്കല്‍ വനമേഖലയിലാണ് കപ്പായം.

ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും ഉച്ചയ്ക്ക് 2.30ന് തമിഴ്‌നാടിന്റെ ചാലക്കുടി-വാല്‍പ്പാറ-പൊള്ളാച്ചി ബസ്സില്‍ കയറി. അതിരപ്പിളളി-വാഴച്ചാല്‍ വനത്തിലൂടെ 88 കി.മി സഞ്ചരിച്ച് തമിഴ്‌നാട് അതിര്‍ത്തിക്ക് 4 കി.മി ഇപ്പുറത്ത് മലക്കപ്പാറയില്‍ എത്തിയപ്പോള്‍ സമയം വൈകീട്ട് 5.30. കപ്പായത്തെത്തുവാന്‍ മലക്കപ്പാറയിലാണ് ബസ്സിറങ്ങുക. മലക്കപ്പാറ 'സിറ്റി' മഹശേൗേറല 2500 ള.േ ആണ്. ഈ സമയം മഞ്ഞിറങ്ങാന്‍ തുടങ്ങിയിരുന്നു. ഏപ്രില്‍ ആദ്യവാരത്തിലെ കടുത്ത ചൂടില്‍ നിന്നും അല്പം ആശ്വാസം.
ഫോട്ടോഗ്രാഫര്‍ ജോബി ആലാ. അനീഷ്, സിമല്‍, സിനേഷ്, മധു, രാജേഷ്, രംഗരാജ് തുടങ്ങി ഞാനുള്‍പ്പടെ എട്ടുപേരാണ് ഈ യാത്രയില്‍.

മലക്കപ്പാറയില്‍ നിന്നും 4 കി.മി മലയിറക്കമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ആദ്യം. പിന്നെ വനഭംഗി നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ താഴെ കപ്പായത്തേക്ക്. ഇതുവഴി നടന്നിറങ്ങുമ്പോള്‍ കൂട്ടത്തിലാരോ പറഞ്ഞു. പലപ്പോഴും ഈ വഴികളില്‍ ആനയിറങ്ങാറുണ്ടെന്ന്. ജോബി അതാദ്യം വിശ്വസിച്ചില്ല. എന്നാല്‍ ഞങ്ങള്‍ മടങ്ങി വരുംവഴി ആനകള്‍ വിളയാടിയ അടയാളങ്ങള്‍ കണ്ടപ്പോഴാണ് അദ്ദേഹത്തിന് വിശ്വാസമായത്.

Kappayam, Keralaതാഴെ മരങ്ങള്‍ക്കിടയിലൂടെ കപ്പായം പുഴയുടെ വിദൂര ദൃശ്യം. പുഴയുടെ കാഴ്ച്ച മനോഹരമാണ്. നേരം ഇരുട്ടുന്നു. പകല്‍ അതിന്റെ മടക്കയാത്രയില്‍. ഒറ്റയടിപ്പാതയിലൂടെയുള്ള യാത്ര ദുര്‍ഘടമായി തുടങ്ങി. കുണ്ടും കുഴിയും ഉരുളന്‍കല്ലുകളും ചവിട്ടിയിറങ്ങുകയാണ് ഞങ്ങള്‍. മൊബൈല്‍ ഫോണിന്റെയും പെന്‍ടോര്‍ച്ചിന്റെയും സഹയത്തോടെയായി പിന്നെയുള്ള യാത്ര. കുറച്ച് ദൂരം ചെന്നപ്പോള്‍ ഒരു കുടില്‍ കണ്ടു. കപ്പായനിവാസികളുടെ കുടികളുടെ തുടക്കം ഇവിടെയാണ്. ഇനി യാത്ര കൃഷിയടങ്ങള്‍ക്കിടയിലൂടെയാണ്. ഇടയ്ക്കിടയ്ക്ക് ഇറക്കത്തിന്റെ അവസ്ഥമാറും. ചിലത് നേരിയതാണെങ്കില്‍ ചിലത് കുത്തനെയുള്ളതാവും കാലിലെ മസിലുകള്‍ക്ക് പിടുത്തമായി കഴിഞ്ഞിരുന്നു. ഞെരമ്പുകള്‍ വലിയുന്നു. ഏതായാലും ഏഴരമണിയയപ്പോള്‍ നടപ്പിന് വിരാമമായി. സിമലിന്റെ കുടിയെത്തി. ഇവിടെയെത്തിയപ്പോള്‍ നടപ്പ് തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മണിക്കൂറിലേറെയായിരുന്നു.

ഇവിടെ ഈ മലഞ്ചെരുവിലെ വളക്കൂറുള്ള മണ്ണ് തേടിയാണ് ഒരു കൂട്ടമാളുകള്‍ കാലങ്ങള്‍ക്ക് മുന്‍പ് ഇവിടെയെത്തിയത്. ഇന്ന് ഏതാണ്ട് നാല്‍പ്പത്തിയഞ്ചോളം കുടികളുണ്ട്. റബ്ബര്‍, കുരുമുളക്, അടയ്ക്കാ, കെക്കോ, മരച്ചീനി തുടങ്ങിയവ ഇവിടെ തഴച്ചുവളരുന്നു. മലഞ്ചരക്കുകള്‍ പുറത്തെ വ്യാപാര കേന്ദ്രങ്ങളിലെത്തിക്കുവാനാണ് ഇവര്‍ക്ക്് ബുദ്ധിമുട്ട്. മലക്കപ്പാറവരെ ചുമടുമായി കയറ്റം കയറി ചാലക്കുടിയിലോ തമിഴനാട്ടിലെ വാല്‍പ്പാറയിലോ എത്തിക്കണം. അല്ലെങ്കില്‍ താഴെ കപ്പായം പുഴയിലെത്തി ഇല്ലിമുള കൊണ്ടുണ്ടാക്കിയ പോണ്ടി (ചങ്ങാടം) 30 കി.മി തുഴഞ്ഞ് ഇടമലയാറിലെത്തിക്കണം. നമ്മള്‍ നഗരജീവിതത്തിന്റെ സൗകര്യമനുഭവിക്കുന്നവര്‍ക്ക് ഇത് ആലോചിക്കുമ്പോള്‍ ആശങ്കയോ നേരിയ ഭയപ്പാടോ ഒക്കെയാണ്.

Kappayam, Keralaപിറ്റേന്ന് കാലത്ത് ഈറ്റക്കാടിനുള്ളിലൂടെയായിരുന്നു യാത്ര. കാനനയാത്രയുടെ മാധുര്യം നുകര്‍ന്ന് ആനക്കഥകളും മറ്റുമായി നടക്കുമ്പോള്‍ നടപ്പാതയില്‍ അവിടവിടെയായി ആനപിണ്ടം കിടക്കുന്നത് കണ്ടത് ഒരു ത്രില്ലായിരുന്നു. കാടിനെ അറിയുന്ന പരിചയസമ്പന്നര്‍ കൂടെയുണ്ടെന്നുള്ളത് ആശ്വാസമായിരുന്നു. വഴിയില്‍ ഒരു ഘട്ടമെത്തിയപ്പോള്‍ മുന്‍പൊരിക്കല്‍ ഇവിടെ ഒരു പെരുമ്പാമ്പിനെ കണ്ടതായി അവര്‍ പറഞ്ഞു. പിന്നെയൊരുനാള്‍ പുഴയില്‍ നിന്ന് മീന്‍ പിടിച്ച് രാത്രി മടങ്ങും വഴി ആനയുടെ മുന്നില്‍പ്പെട്ടുപോയ സംഭവം. കൂരിരിട്ടായിരുന്നു. ടോര്‍ച്ചടിച്ചപ്പോള്‍ മുന്നില്‍ ആന. ഏറ്റവും മുന്നില്‍ നടന്ന ആള്‍ ആനയുടെ തുമ്പിക്കൈയുടെ തൊട്ടടുത്ത്. ചാടിക്കോടയെന്ന് പറഞ്ഞ് എല്ലാവരും പല വഴിക്ക് ചാടിയോടി. പക്ഷേ മുന്നില്‍ നടന്നയാള്‍ ആനയുടെ മുന്നില്‍ വീണു പോയി. എങ്കിലും ഉരുണ്ടു മാറി, പടര്‍ന്നു പന്തലിച്ചു കിടന്ന ഇല്ലിമുളകള്‍ക്ക് മറവിലൊളിച്ചു. വളരെ നേരത്തിനുശേഷം ആന പോയി എന്ന് ബോധ്യപ്പെട്ടതിനു ശേഷമാണത്രേ ശബ്ദമെടുക്കാനായതും പരസ്​പരം വിളിച്ചതും ഒന്നിച്ചു കൂടിയതും.

Kappayam, Keralaപക്ഷേ ഇനിയുമൊരു കഥ സിമലിന് പറയനുണ്ടായിരുന്നു. സത്യത്തില്‍ അതാണെന്നെ ഏറെ ഞെട്ടിച്ചത്. ഒരിക്കല്‍ സിമലും പിതാവും കൂടി ചങ്ങാടത്തില്‍ കുരുമുളകുമായി ഇടമലയാറിന് ഇടമലയാറിന് പോകുകയായിരുന്നു. 30 കി.മി താണ്ടി ഡാമിലെത്തിയപ്പോള്‍ ഉച്ചനേരം. ആ സമയത്തെ വീശിയടിക്കുന്ന കാറ്റിനെ അതിജീവിച്ചു കൊണ്ട് ഡാമിന്റെ നടുഭാഗത്തു കൂടി അവര്‍ തുഴഞ്ഞു. പെട്ടന്ന് അച്ഛന്റെ കയ്യില്‍ നിന്നും തുഴ വെള്ളത്തില്‍ പോയി. സിമല്‍ തുഴയെടുക്കാനായി വെളളത്തില്‍ ചാടി. കാറ്റിന്റെ ശക്തിയില്‍ ഓളങ്ങളില്‍പെട്ട് തുഴ അകന്നു. ഒരുവിധം നീന്തി ചെന്ന് തുഴ കൈക്കലാക്കി സിമല്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അച്ഛനും ചങ്ങാടവും ഏറെ അകലെ. ഇങ്ങോട്ട് വരേണ്ട കരയിലേക്ക് നീന്തിക്കോളാന്‍ അച്്ഛന്‍ പറഞ്ഞു. ഒടുവില്‍ ഏറെ നേരം നീന്തി സിമല്‍ കരയിലെത്തി. തുഴയില്ലാതെ അച്ഛന്‍ എങ്ങനെയോ കരപറ്റി. സിമലിന്റെ കഥ ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്.

ഞങ്ങള്‍ പുഴക്കരയിലെത്തി. മുന്‍പൊരുതവണ ഇവിടെ വന്നപ്പോള്‍ കണ്ട പുഴയേ അല്ല ഇപ്പോള്‍. അന്ന് മഴക്കാലം കഴിഞഅഞ് തെളിവിനായിരുന്നു എത്തിയത. ഇന്നീ 'പുഴയിലൂടെ' നടന്നപ്പോള്‍ 'കുത്തിപ്പായാന്‍ മോഹിക്കും പുഴ വറ്റി വരണ്ടു കിടപ്പതു കാണാം' എന്ന കവി മുരുകന്‍ കാട്ടാക്കടയുടെ വരികളാണ് ഓര്‍മ്മവന്നത്. പക്ഷേ ഇവിടെ പുഴയ്ക്ക് സംഭവിച്ചത്് പ്രകൃത്യാലാണ്. വേനലിന്റെ പാരമ്യത കൊണ്ടാണ്. വേനലിന്റെ അറുതിയില്‍ മഴക്കാലമെത്തുമ്പോള്‍ പുഴ അതിന്റെ ജീര്‍ണാവസ്ഥയില്‍ നിന്നും സമൃദ്ധിയിലേക്കെത്തും. മറ്റ് 'സാങ്കേതിക തകരാറുകള്‍' പുഴയക്ക് സംഭവിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴുളള ഹ്രസ്വശോഷണം, കാലാവസ്ഥാനുസൃതമായതിനാല്‍ വ്യാകുലപ്പെടേണ്ടതില്ലെന്ന് മനസ്സിനെ ശാന്തമാക്കി. ഈ അവസ്ഥയിലും പുഴ സുന്ദരിയാണ്. അതംഗീകരിച്ച് ആസ്വദിച്ച് മുന്നോട്ട് നടന്നു.

Kappayam, Keralaകുറച്ചധികം ചെന്നപ്പോള്‍ പുഴയുടെ രൂപം മാറി. ഒരു ഭാഗത്തുകൂടി വെള്ളം ഒഴുകുകയും മറ്റ് പലയിടത്ത് വെള്ളക്കെട്ടുകളും. ഇനി കുറച്ച് നേരം ചങ്ങാടത്തിലായിരുന്നു യാത്ര. പുഴയുടെ കരകളില്‍ സര്‍ക്കാര്‍ കാര്‍ഡുള്ള ഈറ്റവെട്ടുകാര്‍ താമസിക്കുന്നുണ്ട്. ചങ്ങാടത്തിലൂടെ സഞ്ചരിച്ച് അവരുടെ ഷെല്‍ട്ടറുകള്‍ പലതും കണ്ടു. ചിലയിടത്ത് ഞങ്ങള്‍ ഇറങ്ങി. ആനയും മറ്റ് മൃഗങ്ങളും കയറാത്ത പാറയിടുക്കിലും മറ്റുമാണ് ഇവര്‍ ഷെഡ്ഡുകളും മാടങ്ങളും ഉണ്ടാക്കുക. ഇവരുടെ ഭക്ഷണത്തില്‍ എന്നും പുഴമീനിന്റെ സാന്നിധ്യമുണ്ടാകും. യഥേഷ്ടം മീനുകള്‍ പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കാഴ്ച്ച. ചേരില്‍ വെച്ച് ഉണക്കിയ മീനിന് ഭയങ്കര രുചിയാണത്ര!

ചങ്ങാടയാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നമ്മള്‍ വെള്ളത്തോട് ചേര്‍ന്നാണ് ഇരിക്കുന്നത്. അല്ല, വെള്ളത്തിലാണ് ഇരിക്കുന്നതെന്ന് പറയാം. നാലോ അഞ്ചോ മുളകള്‍ ചേര്‍ത്തുണ്ടാക്കിയ ചെറിയ പോണ്ടിയും പത്ത് പതിനഞ്ച് മുളകള്‍ ചേര്‍ത്തുണ്ടാക്കിയ വലിയ ജങ്കാറും ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്.

Kappayam, Keralaവൈകുന്നേരം വെയില്‍ മങ്ങിയപ്പോള്‍, പുഴയുടെ ഇരുകരകളില്‍ നിന്നും ഈറ്റ ഒടിയുന്ന ശബ്ദം കേട്ടു. ഈറ്റക്കാടിനുളളില്‍ ആനകള്‍ ഉണ്ടെന്ന് മനസ്സിലായി. വരണ്ടുണങ്ങിയ ഒരു തോട്ടിലൂടെ പാറക്കല്ലുകള്‍ കയറിയും ഇറങ്ങിയും ഞങ്ങള്‍ ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി നടന്നു, ഏത് സമയത്തും ഒരുത്തനെയെങ്കിലും മുന്നില്‍ കാണുമല്ലോ എന്നോര്‍ത്ത്. ഉള്ളില്‍ ഭയമുണ്ടെങ്കിലും ഭയത്തിനപ്പുറം ഒരു ത്രില്‍, ഒരു ഉന്മാദം. കുറച്ച് ചെന്നപ്പോള്‍ ആ ദൃശ്യം ഞങ്ങള്‍ കണ്ടു. പത്ത് മുപ്പത് ആനകള്‍ ഈറ്റകള്‍ക്കുള്ളില്‍ അവിടവിടെയായി. ഞങ്ങള്‍ കുറച്ചുകൂടി അടുത്തെത്തി. മനുഷ്യന്റെ മണം കിട്ടിയിട്ടാവം...പെട്ടന്ന് കൂട്ടത്തിലൊരാന ഈറ്റ ഒടി നിര്‍ത്തി. അവന്‍ തല തിരിച്ച് ശ്രദ്ധയോടെ ഈറ്റയിലകള്‍ക്കുള്ളിലൂടെ നോക്കുന്നു. അവന്റെ ചെവിയാട്ടലും. ഇത്തിരിപ്പോന്ന കണ്ണുകളും എന്തൊക്കയോ സൂചനകള്‍ നല്‍കുന്നു. അവന്റെ നോട്ടം എന്നെ ഭയപ്പെടുത്തിയില്ല. മറിച്ച് പുതിയൊരു അനുഭവത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍. ആ കാഴ്ച്ച, ഓര്‍മ്മയുടെ ഭാണ്ഡത്തില്‍ ഒതുക്കിവെച്ച് ഞങ്ങള്‍ പുഴക്കരയിലേക്ക് നടന്നു.

Kappayam, Keralaനേരം മയങ്ങുകയാണ്. ആനകള്‍ ഒറ്റയായും കൂട്ടമായും പുഴയുടെ ഇരുകരകളെയും സമൃദ്ധമാക്കുന്നു. ഇനി വെളുക്കുവോളം അവയുടെ സമയമാണ്. വെള്ളം കുടിച്ചും മണ്ണുവാരിയെറിഞ്ഞും പുഴയിറമ്പിലെ ചെളി ചവുട്ടിമറിച്ചും അവര്‍ അവരുടെ ലോകം ആസ്വദിക്കുന്നു. ഇനി ഞങ്ങള്‍ക്കവിടെ സ്ഥാനമില്ല. കുടി ലക്ഷ്യമാക്കി ഇരുട്ടിലൂടെ നടന്നു.

ഈ കാനനം വിടുമ്പോള്‍ മനസ്സ് നിറയെ പച്ചമരങ്ങള്‍ നില്‍ക്കുന്ന മലഞ്ചെരുവുകളും നെറുക ഉയര്‍ത്തി നില്‍ക്കുന്ന കുന്നുകളും കാനനചോലകളും ശാന്തമായ പുഴയുമായിരുന്നു.

Travel tips:
കപ്പായത്ത് ചുറ്റുവാന്‍ നാട്ടുകാരുടെ സേവനം കൂടിയേ തീരു. സംരക്ഷിതവനമേഖലയായതിനാല്‍, വനത്തില്‍ പ്രവേശിക്കാന്‍ വനപാലകരുടെ അനുമതി ആവശ്യമാണ്.

Location: Kappayam is located in Thrissur District. Near Malakkappara.
How to Reach: Can be reached from Chalakkudi-Valppara-Pollachi road.
By air: Nearest Airport is Kochi.
By rail: Nearest railwaystation is Chalakkudi (88km)
By road: From Chalakkudi to Malakkappara (88km)
Via Athirappilly-Vazhachal


 Text: സേതു രാഘവന്‍, ക്യാമറ: ജോബി ആല

Sunday, May 5, 2013

'ന്റെ ങ്ങക്ക് ങ്ങടെ ഞാനെഴുതണത്...'

സത്യന്‍ അന്തിക്കാട്‌

ഇരട്ടക്കുട്ടികളെ കുറച്ചു ദൂരെയുള്ള കോളേജില്‍ ചേര്‍ത്ത് തിരിച്ചുപോരുമ്പോള്‍ ഞാനവരോടു പറഞ്ഞു:
''സാധിച്ചാല്‍ ദിവസവും വിളിക്കണം. വീട്ടിലെ ഫോണില്‍ കിട്ടുന്നില്ലെങ്കില്‍ എന്റെ മൊബൈലിലേക്ക്.''
അവരുടെ പ്രായത്തില്‍ ഒരു പരിചയവുമില്ലാത്ത മദ്രാസ് നഗരത്തിലേക്ക് ഞാന്‍ സിനിമ പഠിക്കാന്‍ വണ്ടി കയറി. അന്ന് ആഴ്ചയില്‍ ഒരു കത്തെങ്കിലും അയയ്ക്കണമെന്നായിരുന്നു വീട്ടില്‍നിന്നുള്ള നിര്‍ദേശം.

''നിന്റെ കത്തുവരാന്‍ വൈകുമ്പോള്‍ ഞാന്‍ തൃപ്രയാര്‍ ക്ഷേത്രത്തിലൊന്നു പോകും. തൊഴുത് തിരിച്ചെത്തിയാല്‍ ഉറപ്പാണ്, പിറ്റേന്ന് കത്തുമായി പോസ്റ്റുമാന്റെ വരവുണ്ടാകും.'' എന്റെ അച്ഛന്റെ വിശ്വാസമായിരുന്നു അത്. എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു പകല്‍നേരത്ത് പെട്ടെന്ന് അച്ഛനങ്ങു പോയി. വര്‍ഷങ്ങള്‍ക്കുശേഷം പഴയ പെട്ടികള്‍ ഒതുക്കിവെക്കുമ്പോള്‍ അച്ഛനെഴുതിയ കത്തുകളുടെ ഒരു കെട്ട്!
ഒരു കൗതുകത്തിനു ഞാനതൊക്കെ വീണ്ടുമെടുത്ത് വായിച്ചു.

ആദ്യം വായിക്കുമ്പോള്‍ തോന്നിയതിലും കൂടുതല്‍ സ്‌നേഹം ഓരോ വാക്കുകളിലും തുടിച്ചുനില്‍ക്കുന്നതായി തോന്നി.
വീട്ടിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങള്‍പോലും അച്ഛന്‍ എഴുതിയിരുന്നു.
വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി. അച്ഛന്റെ എഴുത്തിലെ വരികള്‍ ഇപ്പോഴും എന്റെ കണ്ണിലുണ്ട്. കണ്ണീര്‍ ഗ്രന്ഥികളില്‍ അത് പതുക്കെ തൊടുന്നുമുണ്ട്.

ഇന്നെന്റെ മക്കളോട് ഫോണിലൂടെ പ്രകടിപ്പിക്കുന്ന സ്‌നേഹവായ്പുകള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ പിന്നീട് അവര്‍ ഓര്‍ക്കുമോ?
എങ്ങനെ ഓര്‍ക്കാന്‍?
എന്റെ വാക്കുകള്‍ക്കു മീതെ എത്രയെത്ര കാര്യങ്ങള്‍ അവര്‍ കേള്‍ക്കാനിരിക്കുന്നു! മൊബൈല്‍ ഫോണിലെ received callന്റൈ വിധിതന്നെ അവയ്ക്കും. പുതിയ ശബ്ദങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക.

കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരു കാമുകന്റെ മൊബൈല്‍ ഞാന്‍ കൈവശം വെക്കാനിടയായി. കോളുകളുടേയും മെസ്സേജുകളുടേയും പെരുമഴ. ഒടുവില്‍ വന്ന SMS ഞാനൊന്നു വായിച്ചുനോക്കി-
What's happening? Why you are not responding to my call or mail...
പൊള്ളലേറ്റപോലെ ഫോണ്‍ തിരിച്ചേല്‍പ്പിച്ച് ഞാന്‍ ചോദിച്ചു:
''നിങ്ങള്‍ തമ്മില്‍ കത്തിടപാടൊന്നുമില്ലേ?''
''എന്തിന്? വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഇതുപോലെ sms അയയ്ക്കും. കാര്യം മനസ്സിലാവുമല്ലോ.''
എന്റെ തലമുറയുടെ സൗഭാഗ്യത്തെക്കുറിച്ച് ഞാനപ്പോള്‍ ഓര്‍ത്തുപോയി.
നീലക്കടലാസില്‍ കഴിയാവുന്നത്ര ഭംഗിയുള്ള അക്ഷരങ്ങളില്‍ പകര്‍ത്തിവെക്കുന്ന മനസ്സ്. കത്ത് പോസ്റ്റുചെയ്താല്‍ പിന്നെ മറുപടിക്കായി ദിവസങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ്.
ദൂരെ പോസ്റ്റുമാന്റെ നിഴലു കണ്ടാല്‍ ഉയരുന്ന ഹൃദയതാളം...
ഇതൊന്നും ഈ തലമുറയ്ക്കു മനസ്സിലാകുന്ന കാര്യങ്ങളല്ല.

'അപ്പുണ്ണി' എന്ന സിനിമ റിലീസായപ്പോള്‍ അതിന്റെ കഥാകൃത്തായ വി.കെ.എന്‍. എനിക്കെഴുതി: ''അപ്പുണ്ണി കണ്ടു. അഭ്രത്തില്‍ അവനൊരു കാവ്യമായി മാറി. പ്രൊഡ്യൂസറോടു പറഞ്ഞ് അല്പംകൂടി ദ്രവ്യം എത്തിച്ചാല്‍ നന്ന്.'' ഫോണിലൂടെ പറഞ്ഞതാണെങ്കില്‍ ഈ വരികള്‍ എന്റെ ഓര്‍മയില്‍ നില്‍ക്കില്ലായിരുന്നു. (വി.കെ.എന്‍. മാതൃഭൂമിക്കയച്ച ഒരു കത്തിലെ വിലാസത്തെപ്പറ്റി ഒരു കഥ പ്രചാരത്തിലുണ്ട്. കവറിന്റെ പുറത്ത് പത്രാധിപര്‍, മാതൃഭൂമി, കോഴിക്കോട് ഒന്ന് - ഏറിയാല്‍ രണ്ട് എന്നാണത്രെ എഴുതിയിരുന്നത്. രണ്ടിനപ്പുറം പോവില്ല എന്നര്‍ഥം. ഇരിക്കട്ടെ പോസ്റ്റുമാനും ഒരു നുറുങ്ങുതമാശ എന്ന് വി.കെ.എന്‍. കരുതിക്കാണും).

കത്തെഴുത്ത് ഒരു കലയാണ്. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ മറന്നുപോകാന്‍ പാടില്ലാത്ത കല. ഇത് ഒരുഭാഗത്തു മാത്രം നിന്നുള്ള കാഴ്ചയായി കാണരുത്. കീബോര്‍ഡില്‍ വിരലൊന്നമര്‍ത്തിയാല്‍ ലോകം മുഴുവന്‍ മുമ്പിലെത്തുന്ന ഇക്കാലത്ത് കത്തെഴുതി സമയം കളയുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. വേണമെന്ന് തോന്നുമ്പോള്‍ വേണ്ടപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കരികിലെത്താം. എല്ലാം ശരിതന്നെ. പക്ഷേ, ഓര്‍മിച്ചുവെക്കാവുന്ന വൈകാരികമായ ഒരനുഭവം കത്തുകള്‍ക്ക് നല്‍കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദുബായില്‍ കച്ചവടം ചെയ്യുന്ന പുയ്യാപ്ലയ്ക്ക് മലപ്പുറത്തുനിന്ന് ബീവി എഴുതി.
''ന്റെ ങ്ങക്ക് ങ്ങടെ ഞാനെഴുതണത്...''
അതിനെ വേണമെങ്കില്‍ to my beloved from your sweet heart എന്നൊക്കെ മൊഴിമാറ്റം ചെയ്ത് ഇ-മെയിലിലാക്കാം. എന്നാലും 'ന്റെ ങ്ങക്ക് ങ്ങടെ ഞാന്‍' എന്ന പ്രയോഗത്തിന് പകരമാകുമോ? അതിലൊരു ആത്മാവുണ്ട്. സ്‌നേഹസമ്പന്നയായ ഒരു ഭാര്യയുടെ നിറഞ്ഞുതുളുമ്പുന്ന ഹൃദയമുണ്ട്.
ഒരാളുടെ മനസ്സിലെ ഭാവങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി പകര്‍ത്തിവെക്കുന്നു എന്ന അര്‍ഥത്തില്‍ നോക്കിയാല്‍ ഓരോ കത്തും സാഹിത്യരചനകളാണ്. നിങ്ങളറിയാതെ നിങ്ങളിലെ എഴുത്തുകാരനോ എഴുത്തുകാരിയോ പുറത്തുവരുന്ന നിമിഷങ്ങള്‍.
കത്തുകളുടെ രൂപത്തില്‍ ചില വിഖ്യാത കഥകള്‍തന്നെ ഉണ്ടായിട്ടുണ്ട്. 'കാതല്‍കോട്ടൈ' എന്ന പ്രസിദ്ധമായ സിനിമയുടെ വിഷയം തൂലികാ സൗഹൃദമായിരുന്നു. കത്തുകള്‍ കാലഹരണപ്പെട്ടതോടെ അത്തരം സിനിമകളും കഥകളും ആരും ആലോചിക്കാതായി.
പുതിയ തലമുറയെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് ഒരു ഓര്‍മപ്പെടുത്തലായി ഇതിനെ കണ്ടാല്‍ മതി. ഈ കമ്പ്യൂട്ടര്‍യുഗത്തിലും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തയച്ചു നോക്കൂ. ദിവസവും ഫോണ്‍ ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ദൂരെയുള്ള അച്ഛനോ അമ്മയ്‌ക്കോ ഒന്നെഴുതിനോക്കൂ. അതിലൂടെ നിങ്ങളുടെ സ്‌നേഹത്തിന്റെ സ്​പര്‍ശം അവരറിയും.

രഘുനാഥ് പലേരി എന്റെ ഒരടുത്ത സുഹൃത്താണ്. പലേരിയുടെ പല കത്തുകളും ഞാന്‍ സൂക്ഷിച്ചുവെക്കും. ഗൃഹലക്ഷ്മിയിലെ അനുഭവക്കുറിപ്പുകള്‍ വായിക്കുന്നവര്‍ക്ക് പലേരിയുടെ ഭാഷയുടെ സൗന്ദര്യം മനസ്സിലാകും.

'പൊന്‍മുട്ടയിടുന്ന താറാവ്' എന്ന സിനിമയുടെ ആദ്യത്തെ പരസ്യം വന്നപ്പോള്‍ അതില്‍ തിരക്കഥാകൃത്തായ രഘുവിന്റെ പേര് ഇല്ല. മദ്രാസില്‍ സിനിമയുടെ അവസാന മിനുക്കുപണികളിലായിരുന്നതുകൊണ്ട് ഞാനത് ശ്രദ്ധിച്ചുമില്ല. മറന്നതോ മനപ്പൂര്‍വം ഒഴിവാക്കിയതോ എന്നറിയാന്‍ രഘു എനിക്കെഴുതി. ഞാനുടനെത്തന്നെ വിതരണക്കാരുടെ ഓഫീസില്‍ വിളിച്ചന്വേഷിച്ചു.

''കോമഡി ചിത്രമായതുകൊണ്ട് സാറിന്റെ പേരുമാത്രം വച്ചാല്‍ മതിയെന്നു വിചാരിച്ചു. രഘുനാഥ് പലേരി 'ഒന്നുമുതല്‍ പൂജ്യം വരെ' പോലുള്ള സീരിയസ് കഥകളെഴുതിയ ആളല്ലേ'' എന്ന് മാനേജരുടെ മറുപടി. തിരുത്താനുള്ള നിര്‍ദേശം കൊടുത്തതിനുശേഷം ആ വിവരം ഞാന്‍ രഘുവിനെ അറിയിച്ചപ്പോള്‍ രണ്ടുവരിയുള്ള രഘുവിന്റെ കത്ത് -
''നമ്മള്‍ ഒരുമിച്ച് ഇനിയൊരു സീരിയസ്സ് സിനിമ ചെയ്യും. അതില്‍ എഴുത്തുകാരനായ എന്റെ പേര് മാത്രമേ കാണൂ. കോമഡി സംവിധായകനായ സത്യന്റെ പേര് ഉണ്ടാവില്ല.''
യുവത്വത്തിന്റെ തിളക്കത്തില്‍ കത്തെഴുത്ത് ഒരു പഴഞ്ചന്‍ ശൈലിയല്ലേ എന്നു തോന്നുക സ്വാഭാവികം. പക്ഷേ, യൗവനം കാലത്തിനു കാഴ്ച വെച്ചു കടന്നുപോകുമ്പോള്‍ ജീവിതത്തിന്റെ താളുകളില്‍ ഓര്‍മിക്കാനെന്തെങ്കിലും കുറിച്ചു വെക്കേണ്ടേ?

സൗഹൃദത്തിനും സ്‌നേഹത്തിനും പ്രണയത്തിനുമൊക്കെ ഒരു ലിഖിതരേഖ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ പക്ഷം. പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലടിക്കായി നമുക്ക് ഇനിയും കാതോര്‍ക്കാം.
(ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ നിന്ന്)