Wednesday, August 28, 2013

ഫാമിലി ജോക്‌സ്


തന്റേടം
എ.കെ.എച്ച്.എ. എന്ന ഭര്‍ത്താക്കന്മാരുടെ സംഘടനയുടെ ഒരു മീറ്റിങ്ങില്‍ അധ്യക്ഷന്‍ ഇപ്രകാരം പറഞ്ഞു: 'ഭാര്യയുടെ ചൊല്പടിയില്‍നിന്നും ഇനിയെങ്കിലും നമ്മള്‍ ഭര്‍ത്താക്കന്മാര്‍ മോചനം നേടണം. ആട്ടെ, ഭാര്യ പറയുന്നത് അതേപടി അനുസരിക്കുന്നവര്‍ സത്യസന്ധമായി ഹാളിന്റെ വലതു വശത്തേക്കു മാറിനില്ക്കുക.'
അതോടെ ഒരാളൊഴിച്ച് മറ്റെല്ലാവരും വേഗത്തില്‍ ഹാളിന്റെ വലതു വശത്തേക്കു തിക്കിത്തിരക്കി മാറിനിന്നു.
മാറാതെ നിന്ന ആ ഒരാളോട് അധ്യക്ഷന്‍ സന്തോഷത്തോടെ
പറഞ്ഞു: 'താങ്കളുടെ ഈ ഉറച്ച മനസ്ഥിതിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഭാര്യയെ ധിക്കരിക്കുക എന്ന ഈ തന്റേടം താങ്കള്‍ക്ക് ലഭിച്ചതെങ്ങനെയാണ്?'
അയാള്‍: 'തന്റേടമൊന്നുമല്ല സാര്‍, തിക്കും തിരക്കുമുള്ള സമയത്ത് ഒന്നും ചെയ്യാതെ, നില്ക്കുന്നേടത്തുതന്നെ നിന്നോളണമെന്ന് എന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാ...'

മാതൃകാദമ്പതികള്‍ 
ടെലിവിഷന്‍ ചാനലിലെ മാതൃകാദമ്പതികള്‍ എന്ന പരിപാടിയുടെ സമ്മാനവിതരണദിവസം, തിരഞ്ഞെടുക്കപ്പെട്ട ഭാര്യാഭര്‍ത്താക്കന്മാരില്‍ ഭാര്യമാത്രം സമ്മാനം വാങ്ങാന്‍ എത്തിച്ചേര്‍ന്നതുകണ്ട് പരിപാടിയുടെ പ്രൊഡ്യൂസര്‍: എവിടെപ്പോയി നിങ്ങടെ ആ മാതൃകാ ഭര്‍ത്താവ്?
സ്ത്രീ: ഓ, ഞങ്ങളങ്ങ് ഡൈവോഴ്‌സ് ചെയ്തു. സമ്മാനം വാങ്ങാന്‍ അതിയാന്‍ എത്തിയിട്ടുണ്ടോ എന്ന് അറിയത്തില്ല.

ശകാരം
ഭാര്യയും ഭര്‍ത്താവും ടൗണിലൂടെ നടക്കുന്നതിനിടയില്‍ ഭാര്യ അയാളെ ശകാരിക്കുകയാണ്: 'എന്തൊരു വിഡ്ഢിയാണ് നിങ്ങള്‍. നിങ്ങളെപ്പോലുള്ള ഒരു മന്ദബുദ്ധിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. മരത്തലയന്‍!' ഭാര്യ പറയുന്നത് എതിരെ വരുന്ന രണ്ടുപേര്‍ കേട്ടെന്ന് ഭര്‍ത്താവിന് സംശയം തോന്നി. ഉടനെ അവര്‍ കേള്‍ക്കാനായി അയാള്‍ തന്റെ ഭാര്യയോടു പറഞ്ഞു: 'അതു കേട്ടപ്പോള്‍ അവന്‍ നിന്നോടെന്ത് മറുപടി പറഞ്ഞു?'

പ്രസംഗം
ഒരാള്‍ സാമൂഹ്യപരിഷ്‌കരണത്തെക്കുറിച്ച് എത്രയോ നേരമായി പ്രസംഗിക്കുകയാണ്. കേള്‍വിക്കാര്‍ ഓരോരുത്തരായി എഴുന്നേറ്റുപോയ്ത്തുടങ്ങി. ഒടുവില്‍ ഒരു സ്ത്രീയും മൈക്കുസെറ്റുകാരനും മാത്രം ബാക്കിയായി. മൈക്കുസെറ്റുകാരനും ആ അറുബോറന്‍ പ്രസംഗം കേട്ട് ഉറക്കം വന്നുതുടങ്ങി. 'ഇയാളുടെ വാ അടപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ?' അവിടെ ശേഷിച്ച സ്ത്രീയോട് അയാള്‍ ചോദിച്ചു.
'കഴിഞ്ഞ ഇരുപതു വര്‍ഷമായി ഞാനും അതിനൊരു വഴിയന്വേഷിക്കുകയാണ്.' അവര്‍ പറഞ്ഞു 'ഞാനിയാടെ കെട്ടിയവളാണ്.'

കൂടുതലിഷ്ടം
കാമുകീകാമുകന്‍മാരായിരുന്ന നന്ദനും ചിഞ്ചുവും വിവാഹം കഴിച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം ചിഞ്ചു നന്ദനോട്: 'വിവാഹം കഴിഞ്ഞാല്‍ ചേട്ടന് എന്നോടുള്ള ഇഷ്ടം കുറയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.'
നന്ദന്‍: 'ഏയ് അതില്‍ ഭയക്കേണ്ട കാര്യമില്ല. വിവാഹം കഴിഞ്ഞ സ്ത്രീകളെയാണ് പണ്ടേ എനിക്കു കൂടുതലിഷ്ടം.'

മാനസികരോഗം
സൈക്യാട്രിസ്റ്റിനോട് ഒരു യുവതി: 'സര്‍, എന്റെ ഹസ്ബന്റിന് കാര്യമായി എന്തോ പ്രോബ്ലമുണ്ട്. മാനസികരോഗമാണെന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ മണിക്കൂറുകളോളം അദ്ദേഹത്തോടു വര്‍ത്തമാനം പറഞ്ഞാലും അതൊന്നും കേട്ടഭാവം അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ഉണ്ടാകുന്നില്ല.'
സൈക്യാട്രിസ്റ്റ്: 'ഇത് മാനസികരോഗമല്ലല്ലോ, മാനസികശക്തിയല്ലേ... ഐ മീന്‍ സഹനശക്തി...'

താത്പര്യം
ചോദ്യം: ഭര്‍ത്താവിന്റെ സംസാരത്തില്‍ ഭാര്യ കൂടുതല്‍ താത്പര്യം കാണിക്കുന്ന നേരമേത്?
ഉത്തരം: അയാള്‍ അന്യസ്ത്രീകളുമായി സംസാരിക്കുമ്പോള്‍.

ടീച്ചര്‍
രമേശന്‍: 'നീയെന്താ ടീച്ചറെ മാത്രമേ കല്യാണം കഴിക്കൂ എന്നു വാശിപിടിക്കുന്നത്?'
സതീശന്‍: 'അതോ, ഒരു നഴ്‌സിനെയാണ് ഞാന്‍ കെട്ടിയതെന്നു വെക്കുക.
ഞാനൊന്നു ചുംബിക്കാന്‍ ചെന്നാല്‍ അവള്‍ പറഞ്ഞേക്കും 'നിങ്ങള്‍ക്കിപ്പോള്‍ ക്ഷീണമുണ്ട് വിശ്രമിക്കൂ' എന്ന്. ഇനി ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ജോലിക്കാരിയാണെന്നിരിക്കട്ടെ, അവള്‍ പറയും 'നിങ്ങളിപ്പോള്‍ ക്യൂവിലാണ്, കാത്തിരിക്കൂ എന്ന്, ഒരു ബാങ്ക് മാനേജരെയാണെങ്കില്‍, അവള്‍ക്കതിനുവേണ്ടി നൂറ് അപേക്ഷകള്‍ കൊടുക്കേണ്ടിവരും. സര്‍ക്കാരില്‍ മറ്റുവല്ല ഉദ്യോഗവുമാണെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് കൈക്കൂലി കൊടുത്തു ഞാന്‍ മുടിയും. പക്ഷേ, ഒരു ടീച്ചറാണെങ്കിലോ... 'റിപ്പീറ്റ് ഇറ്റ്...' എന്നേ പറയൂ...

തമ്മില്‍ തമ്മില്‍ 
വേഗത്തില്‍ ഓടിപ്പോകുന്ന ഒരാളോട് മറ്റൊരാള്‍: 'എന്തിനാ ഓടുന്നത്?'
ഓടുന്നയാള്‍ (ഒരല്പം സ്​പീഡുകുറച്ചുകൊണ്ട്): തല്ലുനടക്കുന്നതു തീര്‍ക്കാന്‍ ഓടുകയാണ്.'
'ആരൊക്കെത്തമ്മിലാ തല്ല്?' മറ്റെയാള്‍ വീണ്ടും ചോദിച്ചു.
'ഞാനും എന്റെ ഭാര്യയും തമ്മില്‍' ഓടുന്നയാള്‍ പറഞ്ഞു.

അന്ധവിശ്വാസം
ധാരാളം നിലകളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലെ ഫ്ലറ്റില്‍ ഒരു കോസ്‌മെറ്റിക്‌സ് വില്പനക്കാരന്‍ ചെന്നു.
ഫ്ലറ്റില്‍ സുന്ദരിയായ ഒരു സ്ത്രീ മാത്രമേയുള്ളൂ. അയാള്‍ കൊണ്ടുച്ചെന്ന സൗന്ദര്യവര്‍ധകവസ്തുക്കള്‍ നോക്കിക്കൊണ്ടിരിക്കവേ ഒരു പ്രത്യേകതരത്തില്‍ - നിറുത്തി നിറുത്തി മൂന്നു തവണ-ഡോര്‍ബെല്‍ ശബ്ദിച്ചു.
'അയ്യോ-എന്റെ ഹസ്ബന്റാണത്' പരിഭ്രമത്തോടെ സ്ത്രീ പറഞ്ഞു 'അദ്ദേഹം വലിയ സംശയക്കാരനാണ്. നിങ്ങളെ ഇവിടെ കണ്ടാല്‍ വലിയ കുഴപ്പമാകും, വേഗം ഈ ജനാലയിലൂടെ പുറത്തേക്കു ചാടിക്കൊള്ളൂ.'
'ഇത് പതിമൂന്നാമത്തെ നിലയല്ലേ? ഇവിടെനിന്ന് താഴോട്ട് ചാടാനോ!' അദ്ഭുതത്തോടെ കച്ചവടക്കാരന്‍ ചോദിച്ചു.
'പതിമൂന്ന് എന്നത് ഒരു ചീത്തനമ്പറോ നല്ലനമ്പറോ ആകട്ടെ' അവള്‍ പറഞ്ഞു: 'ഇപ്പോള്‍ അന്ധവിശ്വാസത്തിനൊന്നും നേരമില്ല.

ജീവന്‍ വേണമെങ്കില്‍ താഴോട്ടു ചാടിക്കൊള്ളൂ.'

സ്വര്‍ഗത്തിലെ സുഖം
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കണ്ടുമുട്ടിയ രമേശനോട് സതീശന്‍ അവന്റെ ഭാര്യയെക്കുറിച്ചന്വേഷിച്ചു.
രമേശന്‍: 'അവളിപ്പോള്‍ സ്വര്‍ഗത്തില്‍ സുഖമായി കഴിയുന്നു.' അപ്പോഴാണ് രമേശന്റെ ഭാര്യ മരിച്ചവിവരം സതീശന്‍ അറിയുന്നത്.
'ഞാന്‍ ദുഃഖിക്കുന്നു' സതീശന്‍ പറഞ്ഞു. ഉടനെത്തന്നെ അവനുതോന്നി, മരിച്ച ഭാര്യ സ്വര്‍ഗത്തില്‍ സുഖമായി കഴിയുന്നതിന് ദുഃഖിക്കുന്നു എന്നു പറഞ്ഞാല്‍ ശരിയാണോ എന്ന്. ഉടനെ അവന്‍ തിരുത്തി 'ഞാന്‍ സന്തോഷിക്കുന്നു' എന്നു പറഞ്ഞു. അതും ശരിയല്ലെന്നുകണ്ട് ഉടനെത്തന്നെ അവന്‍ 'ഞാന്‍ അദ്ഭുതപ്പെടുന്നു' എന്ന് എവിടേയും തൊടാതെ ഒരു കമന്റ് പാസ്സാക്കി.

യന്ത്രം
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുന്ന ഒരു യന്ത്രം ഒരിക്കല്‍ നഗരത്തിലെത്തി. ഒരു കുട്ടി ടിക്കറ്റെടുത്ത് യന്ത്രത്തിനോടു ചോദിച്ചു:
'എന്റെ ഡാഡിയെവിടെയാണ്?'
യന്ത്രം പറഞ്ഞു: 'ഇപ്പോള്‍ ചെന്നൈയിലുണ്ട്.'
കുട്ടി പറഞ്ഞു: 'തെറ്റിപ്പോയി! എന്റെ ഡാഡി കഴിഞ്ഞ വര്‍ഷം മരിച്ചു പോയല്ലോ...' യന്ത്രം ഒന്നു സംശയിച്ചുകൊണ്ടു പറഞ്ഞു: 'നിന്റെ ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കാമോ?'
കുട്ടി വിജയിയെപ്പോലെ പറഞ്ഞു: 'ഇതിലെന്തു വ്യക്തമാക്കാനാണ്. എന്റെ ഡാഡിയെവിടെയുണ്ടെന്നാ ഞാന്‍ ചോദിച്ചത്. ഐ മീന്‍, മൈ മദേഴ്‌സ് ഹസ്ബന്റ്... എന്റെ മമ്മിയുടെ ഭര്‍ത്താവ്...'
യന്ത്രം സമാധാനത്തോടെ പറഞ്ഞു: 'നിന്റെ മമ്മിയുടെ ഭര്‍ത്താവ് നീ പറഞ്ഞതുപോലെ കഴിഞ്ഞവര്‍ഷം തട്ടിപ്പോയി. പക്ഷേ, നിന്റെ ഡാഡി ഇപ്പോഴും ചെന്നൈയിലുണ്ട്.'

ഷേക്ക്ഹാന്റ്
സുഹൃത്ത് ലെസ്ലിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനായി സുന്ദരേശന്‍ പള്ളിയില്‍ വന്നു. പുരോഹിതന്‍ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്‍പായി പെണ്ണിന്റെയും ചെറുക്കന്റെയും കൈകള്‍ ചേര്‍ത്തുപിടിച്ചു. അതു കണ്ട് സുന്ദരേശന്‍ അടുത്തുകണ്ട ഒരാളോടു ചോദിച്ചു: 'ഇതെന്തിനാ പെണ്ണും ചെറുക്കനും ഷേക്ക്ഹാന്റ് കൊടുക്കുന്നത്?'
അയാള്‍: 'നിങ്ങള്‍ ഗുസ്തിയും ബോക്‌സിങ്ങുമൊന്നും കാണാന്‍ പോയിട്ടില്ലേ? അതെല്ലാം തുടങ്ങുന്നതിനുമുന്‍പ് അവര്‍ പരസ്​പരം ഇങ്ങനെ കൈ കൊടുക്കാറുണ്ട്.'

നാടകം
തലസ്ഥാനത്തു നടന്ന ഒരു ചതുര്‍ദിന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ജോര്‍ജിനും മറ്റൊരു സ്ത്രീക്കും താമസിക്കാന്‍ കിട്ടിയത് ഒരേ മുറിയാണ്. സംഘാടകരുടെ ശ്രദ്ധയില്ലായ്മയാണ് കാരണം. പക്ഷേ, പരാതിയില്ലാതെ ജോര്‍ജും ആ സ്ത്രീയും ആ മുറി പങ്കുവെച്ചു. അവിടത്തെ രണ്ടു ഷെല്‍ഫുകളിലൊന്ന് ജോര്‍ജും മറ്റേത് സ്ത്രീയുമെടുത്തു; അതേപോലെത്തന്നെ രണ്ടു കട്ടിലുകളും.
ആദ്യ പകലും രാത്രിയും അവര്‍ മാന്യമായിത്തന്നെ കഴിച്ചുകൂട്ടി. എന്നാല്‍ രണ്ടാമത്തെ രാത്രി കഠിനമായ തണുപ്പുണ്ടായിരുന്നു. രണ്ടുപേര്‍ക്കും ഉറക്കം വന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ത്രീ അപ്പുറത്തെ കട്ടിലില്‍നിന്ന് വിളിച്ചു പറഞ്ഞു: 'ജോര്‍ജ് വല്ലാതെ തണുക്കുന്നു. ഇത്തിരി ചൂട് കിട്ടിയാല്‍ നന്നായിരുന്നു... താങ്കള്‍ ഷെല്‍ഫില്‍നിന്ന് ഒരു കമ്പിളിപ്പുതപ്പെടുത്തുതരുമോ?'
ജോര്‍ജിന് ആ സ്ത്രീയുടെ മനസ്സിലിരിപ്പ് പിടിക്കിട്ടി. ഒന്നുചിന്തിച്ച ശേഷം അയാള്‍ പറഞ്ഞു: 'നോക്കൂ, ഏതായാലും നാം രണ്ടുപേരും ഈ മുറിയില്‍ കഴിയുകയാണ്... നമുക്ക് ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചാലെന്താ?'
ആ സ്ത്രീയുടെ വായില്‍നിന്നും ഒരു ആഹ്ലാദസ്വരം പുറപ്പെട്ടു.
'എനിക്കു സമ്മതം.' സ്ത്രീ പറഞ്ഞു, 'താങ്കളുടെ ഭാര്യയായി അഭിനയിക്കാന്‍ എനിക്കു സമ്മതം.'
'ശരി' കിടന്നുകൊണ്ടു തന്നെ ജോര്‍ജ് പറഞ്ഞു.
'ഇപ്പോള്‍ ഭവതി എന്റെ ഭാര്യയാണല്ലേ?'
'അതേ, ഡാര്‍ലിങ്' വിവശയായിക്കൊണ്ട് സ്ത്രീ പറഞ്ഞു.
ഉടനെ ജോര്‍ജിന്റെ ശബ്ദമുയര്‍ന്നു:
'എന്നിട്ടെന്താടീ നീയെന്നോട് പുതപ്പെടുത്തുതരാന്‍ പറഞ്ഞത്. എന്റെ സ്വഭാവം നിനക്കറിയത്തില്ലേ? തന്നത്താന്‍ വേണമെങ്കില്‍ എടുത്ത് എന്നെ ഉപദ്രവിക്കാതെ അവിടെയെവിടെയെങ്കിലും കിടന്നൂടെ നിനക്ക്, ശവമേ!'

ദീര്‍ഘം
സാബു: 'അവിവാഹിതരേക്കാള്‍ ദീര്‍ഘമായിരിക്കും വിവാഹിതരുടെ ജീവിതകാലമെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ?'
ബാബു: 'ദീര്‍ഘമായി തോന്നുന്നതാണെടോ-'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)

Sunday, August 18, 2013

പട്ടത്തിപ്പാറ വെള്ളച്ചാട്ടം



Pattathipara Waterfalls, Thrissur, Kerala
തൃശ്ശൂര്‍ ജില്ലയില്‍ ആരാലും അറിയപ്പെടാതെ, സര്‍ക്കാരിന്റെ ശ്രദ്ധ എന്നെങ്കിലും പതിഞ്ഞു ഒരു ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാത്തുകിടക്കുന്ന മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങളെപ്പോലെ വേറെയും ഒരുപാട് സുന്ദര സ്ഥലങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് എന്നെ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങളില്‍ എത്തിച്ചത്. തൃശൂര്‍ നഗരത്തില്‍ നിന്നും വെറും പന്ത്രണ്ട് കിലോമീറ്റര്‍ അകലത്തില്‍ സുന്ദരമായ വെള്ളച്ചാട്ടങ്ങളും കാടും ഇത്രയും നാള്‍ അധികം ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു എന്ന സത്യം വിശ്വസിക്കുവാന്‍ ആ ജില്ലക്കാരനായ എന്റെ മനസ്സ് കൂട്ടാക്കിയില്ല. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി തൃശൂര്‍ ജില്ലക്കാര്‍ മുഴുവന്‍ അറുപതിലേറെ കിലോമീറ്റര്‍ താണ്ടി അതിരപ്പിള്ളി വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ ആ സങ്കടം മനസ്സിലൊതുക്കി, ആരോടും പരിഭവമില്ലാതെ ആരാലും അറിയപ്പെടാതെ മറഞ്ഞു കിടന്ന് ഒഴുകുകയാണ് ഈ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങള്‍.

Pattathipara Waterfalls, Thrissur, Keralaതൃശൂര്‍ പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ പാലക്കാട് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ ചെബൂത്ര എന്ന സ്ഥലത്ത് എത്താം. അവിടങ്ങളില്‍ വളരെ പ്രശസ്തമായ ചെബൂത്ര അമ്പലത്തിനരുകിലുള്ള റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടത്തിപ്പാറയിലെത്താം. കാറിലാണ് വരുന്നതെങ്കില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന ജലം ഒഴുകികൊണ്ടിരിക്കുന്ന കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഏകദേശം പത്തു നിമിഷം നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ക്കും, അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബൈക്കില്‍ എത്താന്‍ കഴിയും. മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പോലെ കാട്ടിലൂടെ ഒരു പാട് ദൂരം നടക്കാതെ ഇവിടം എത്തിച്ചേരാം എന്നത് കൊണ്ട് തന്നെ കുടുംബവുമായി വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദം ആണ് ഈ വഴികളും വെള്ളച്ചാട്ടങ്ങളും.

Pattathipara Waterfalls, Thrissur, Keralaകൂടെയുള്ളവര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് ഞങള്‍ ബൈക്കിലാണ് പട്ടത്തിപ്പാറയില്‍ എത്തിയത് . അല്‍പ സമയം മാത്രം നീണ്ടു നിന്ന ഒരു യാത്ര ആയിരുന്നു അതെങ്കിലും ഇടുങ്ങിയ കാട്ടുവഴികളിലൂടെ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പോള്‍ മറിഞ്ഞു വീഴുമോ എന്ന തോന്നലോടെ ഉള്ള ബൈക്ക് യാത്ര വളരെ രസകരമായിരുന്നു.

ബൈക്ക് നിറുത്തി അല്പം നടക്കുന്നതിനിടയില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കാന്‍ തുടങ്ങി .പല പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ആണ് ഇവിടത്തെ പ്രത്യേകത. അല്പം നടന്നപ്പോഴേക്കും ആദ്യത്തെ വെള്ളച്ചാട്ടം കണ്ടു. കുറച്ചു ദിവസ്സമായി മഴയില്ലാത്തതിനാല്‍ വെള്ളം കുറവാണെങ്കിലും ഭംഗിയില്‍ ഒട്ടും കുറവില്ലാതെ ഒഴുകുകയാണ് ആ വെള്ളച്ചാട്ടം. അതിനടിയില്‍ ഉല്ലസിച്ചു കുളിക്കുന്ന കുറച്ച് ആളുകളെയും കണ്ടു ഞങള്‍ മുകളിലെ വെള്ളച്ചാട്ടങ്ങളെ തേടി കാട്ടു വഴികളിലൂടെ നടന്നു.

Pattathipara Waterfalls, Thrissur, Keralaആ കാട്ടിലെ ശുദ്ധവായുവും ശ്വസിച്ചു, കാടിന്റെ സംഗീതവും കേട്ട് നടന്നു കുറച്ചു നടന്നപ്പോള്‍ തന്നെ പ്രധാന വെള്ളച്ചാട്ടത്തിന്റെ മുകള്‍ നിരപ്പില്‍ എത്തി. നല്ല ഉയരത്തിലായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത് . പ്രധാനമായും മൂന്നു തട്ടുകളിലായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ നല്ല മഴക്കാലത്ത് ഒന്നായി തോന്നുകയും അപ്പോള്‍ അതിനു അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാള്‍ ഉയരം തോന്നുകയും ചെയ്യും .

പക്ഷെ ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒരുമിച്ചു കാണാന്‍ കഴിയാത്ത വിധത്തില്‍ വലിയ മരങ്ങളും മുള്ളുകള്‍ നിറഞ്ഞ ചെടികളും വളര്‍ന്നു നില്‍ക്കുകയായതുകൊണ്ട് ആ വെള്ളച്ചാട്ടങ്ങളെ അതിന്റെ പൂര്‍ണരൂപത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഒരു നല്ല ഫോട്ടോ കിട്ടിയാലോ എന്നാഗ്രഹത്തോടെ ആ മുള്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഞങള്‍ കുറച്ചു നടന്നു നോക്കി .പക്ഷെ വഴി കൂടുതല്‍ ദുര്‍ഗടമാകുകയും ഒരു കൂട്ടുകാരന്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ അല്‍പനേരം കുടുങ്ങുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു.


Pattathipara Waterfalls, Thrissur, Kerala


മുകളിലെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളിലായി ചില ചെറിയ ഗ്രൂപ്പുകളായി ഇരിക്കുകയും കുളിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടു . എല്ലാവരും ആ നാട്ടുകാര്‍ ആണെന്ന് വസ്ത്രധാരണത്തില്‍ നിന്നും ബോധ്യമായി. പലരും അകത്തും പുറത്തും പൂര്‍ണമായും 'വെള്ളത്തില്‍ ' ആയിരുന്നു എന്ന് അവരുടെ മുന്‍പിലെ കുപ്പികള്‍ ഞങളെ ഓര്‍മ്മപ്പെടുത്തി. കേരളത്തിലെ ആളുകള്‍ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഈ കാഴ്ചകള്‍ കാണുന്നത് കൊണ്ട് അതില്‍ പുതുമയൊന്നും തോന്നിയില്ല. അവരെ ശല്യപ്പെടുത്താതെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ചു നില്‍ക്കുമ്പോള്‍ അവരില്‍ രണ്ടു പേര്‍ അടുത്തു വന്നു. മദ്യം കൊണ്ട് വന്നിട്ടുണ്ടോ എന്ന അവരില്‍ ഒരാളുടെ ചോദ്യത്തിന് ഒരു പുതിയ സ്ഥലം ആസ്വദിക്കാന്‍ വരുമ്പോള്‍ മദ്യപിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കൊണ്ട് വന്നില്ല എന്ന മറുപടി നല്‍കിയപ്പോള്‍ അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു.

Pattathipara Waterfalls, Thrissur, Keralaഇവിടെ ആ നാട്ടുകാരല്ലാത്ത ആളുകള്‍ വളരെ കുറച്ചെ വരാറുള്ളൂ എന്നും, പുറത്തു നിന്നും വരുന്ന ആളുകള്‍ ഇവിടെ മദ്യം കൊണ്ട് വരുന്നതിനോ കഴിക്കുന്നതിനോ ഒരു വിരോധം ഇല്ലെന്നും , അത് കഴിഞ്ഞാന്‍ ഒഴിഞ്ഞ കുപ്പികള്‍ അവിടെ ഇട്ടു പോകരുതെന്നും ഒപ്പം തിരിച്ചു കൊണ്ട് പോകണം എന്ന് പറയാനാണ് അവര്‍ വന്നതെന്നും പറഞ്ഞു. ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ ചില സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ ഇടാനായി ചാക്കുകള്‍ വെച്ചിട്ടുണ്ട് എന്നും അതിലെങ്കിലും ഇട്ടിട്ടു പോകണം എന്ന മദ്യപിച്ച ആ നാട്ടുകാരന്റെ വാക്കുകള്‍ അതിശയത്തോടെയും ആദരവോടെയും ആണ് കേട്ടത് .

Pattathipara Waterfalls, Thrissur, Keralaആ സുന്ദരമായ സ്ഥലത്ത് മദ്യപിക്കുന്നത് അത്ര നല്ല കാര്യമായി തോന്നിയില്ല, പ്രത്യേകിച്ചും ഇത്തരം സ്ഥലങ്ങളില്‍ മദ്യപിച്ചു നടക്കുന്നത് വളരെ അപകടകരവും ആണ് . പക്ഷെ ഇതിനിടയിലും ആ പ്രകൃതിയുടെ വരദാനത്തെ അതെ പോലെ കാത്തുസൂക്ഷിക്കാനുള്ള അവരുടെ ഈ ശ്രമത്തെ അഭിനന്ധിക്കാതിരിക്കാനും വയ്യ. ആ കാടിനേയും ആ വെള്ളചാട്ടത്തെയും ആ പരിസരങ്ങളെയും ഇത്രയും മനോഹരമായും സൂക്ഷിക്കാന്‍ അവര്‍ കാണിക്കുന്ന താല്പര്യം മറ്റു പല യാത്രകളില്‍ ഒരിടത്ത് നിന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ വേറിട്ട ഒരു അനുഭവമായി. വെള്ളം കുറവായി തോന്നുമെങ്കിലും പാറപ്പുറങ്ങളില്‍ നിറയെ വഴുക്കലാണ് എന്നും സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും എന്ന ഒരു മുന്‍കരുതല്‍ കൂടി അവര്‍ പറഞ്ഞു തന്നു.

Pattathipara Waterfalls, Thrissur, Keralaആ വെള്ളച്ചാട്ടങ്ങള്‍ക്ക് പട്ടത്തിപ്പാറ എന്ന് പേര് വരാനുണ്ടായ കാരണവും അവരില്‍ നിന്നറിഞ്ഞു . 'പട്ടത്തി' എന്ന് പറഞ്ഞാല്‍ ബ്രാഹ്മണസ്ത്രീ എന്നാണ് അര്‍ഥം. തൃശ്ശൂരില്‍ ബ്രാഹ്മണന്‍മാരെ സാധാരണ പട്ടന്മാര്‍ എന്നാണു വിളിക്കാറ് . ആ നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി വിറകു ഒടിക്കാന്‍ വേണ്ടി കാട്ടിലേക്ക് പോകുമായിരുന്നത്രേ. ഉന്നത കുലജാതയായ ഈ പട്ടത്തി ഒരിക്കല്‍ അത്രക്കും അത്യാവശ്യം വന്നപ്പോള്‍ ആദ്യമായി വേറെ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി. വിറകു ഒടിച്ചു മടങ്ങി വരുന്നതിനിടയില്‍ കാല്‍ തെറ്റി ഈ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. അവിടെ സംഭവിച്ച ആദ്യത്തെ അപകടമരണം കൂടിയായിരുന്നു അത് . അങ്ങിനെയാണ് ഈ കാടും വെള്ളച്ചാട്ടങ്ങളും പട്ടത്തിപ്പാറ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

Pattathipara Waterfalls, Thrissur, Keralaവസ്ത്രങ്ങള്‍ മാറി രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടിയില്‍ കുറെ നേരം കൂട്ടുകാരോടൊത്ത് കുളിച്ചു. നല്ല തണുപ്പായിരുന്നു കാട്ടിലെ ആ വെള്ളത്തിന്, ഒപ്പം മനസ്സിലെയും ശരീരത്തിലെയും എല്ലാ അഴുക്കിനെയും കഴുകിക്കളയാനുള്ള കരുത്തും. അത്രയും സമയം ഞങ്ങള്‍ക്ക് വേണ്ടി പെയ്യാതെ മാറി നിന്ന മഴയും ഞങ്ങളോടൊപ്പം കുളിക്കാനെത്തി. ക്യാമറയും വസ്ത്രങ്ങളും ബാഗിനകത്താക്കി വെച്ച ശേഷം ആ മഴയില്‍, വെള്ളത്തിനടിയില്‍ എല്ലാം മറന്നു വീണ്ടും കിടന്നു. ജോലിയും വീടും മറ്റു ചിന്തകളും ഇല്ലാതെ മനസ്സ് ഏതോ ഒരു പുതിയ ലോകത്തില്‍ എത്തിയ പോലെ തോന്നി.

കാടിന്റെ ഉള്ളറകളിലേക്ക് കുറച്ചു നടന്നു നോക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും വഴി ഏതെന്നു പോലും അറിയാതെ അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ ഞങ്ങള്‍ അത് ഒഴിവാക്കി പട്ടത്തിപ്പാറയോടും അല്പം മുന്‍പ് കിട്ടിയ ആ നല്ല സൌഹൃതങ്ങളോടും യാത്ര പറഞ്ഞു മടക്കയാത്ര ആരംഭിച്ചു. ഞങ്ങളുടെ മറ്റു യാത്രകളെക്കുറിച്ചു അവരോടു പറഞ്ഞപ്പോള്‍ , അവിടെ നിന്നും പത്തു കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടക്കുന്ന പീച്ചി ഡാമിനപ്പുറത്തെ കാട്ടില്‍ മാമ്പാറ എന്ന അതിമനോഹരമായ വെള്ളച്ചാട്ടം ഉണ്ട് എന്നും, പൊതു ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം ഇല്ലാത്ത കാട്ടിനകത്തെ ആ വെള്ളച്ചാട്ടം കാണാന്‍ രഹസ്യമായി പോയ ഒരു യാത്രയെക്കുറിച്ചും അവരില്‍ ഒരാള്‍ പറഞ്ഞു തന്നു . പുറം ലോകത്ത് നിന്നും വന്ന ഞങ്ങളോട് വീട്ടിലേക്കു വന്ന വിരുന്നുകാരെ പോലെയാണ് അവര്‍ പെരുമാറിയത്.

Pattathipara Waterfalls, Thrissur, Keralaആ കാട്ടു വഴികളിലൂടെ സുഹൃത്തിനെയും പുറകിലിരുത്തി തിരികെ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ മനസ്സിലെ ചിന്തകള്‍ ആകെ മാറിയിരുന്നു. ഈ പട്ടത്തിപ്പാറയെ അധികമാരും അറിയാതിരിക്കുന്നതല്ലേ നല്ലത് എന്ന അസൂയ നിറഞ്ഞ ചിന്ത മനസ്സില്‍ നിറഞ്ഞു. ഒരു പാട് പേര്‍ വന്നാല്‍ ഇത്രയും നല്ല സ്ഥലം സ്വന്തം നാട്ടുകാക്ക് അന്യമായി പോകില്ലേ ? നാട്ടുകാര്‍ അവരുടെ സ്വന്തമായി സൂക്ഷിക്കുന്ന ഇവിടങ്ങളിലേക്ക് ടിക്കറ്റ് എടുത്തു കടന്നു ചെല്ലാന്‍ പട്ടത്തിപ്പാറയെ ഇത്രയും സ്‌നേഹിക്കുന്ന അവര്‍ക്കാവില്ലല്ലോ ?

വേണ്ട നിങ്ങള്‍ ആരും ഇവിടെ വരണ്ടാ ... ഇത്തരം യാത്രകളും സൌഹൃദങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി കാണുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഈ നാട്ടുകാരോടൊപ്പം ചേര്‍ന്ന് അഭിമാനത്തോടെ പറയാമല്ലോ ....പട്ടത്തിപ്പാറ ഞങളുടെ മാത്രം സ്വന്തമാണെന്ന്....

Text & Phots: MADHU THANKAPPAN

Thursday, August 8, 2013

വില......

Bargaining, Farmer


കഴിഞ്ഞ പെരുന്നാളിന് ഞാനും സുഹൃത്തുക്കളും മൈസൂരിലേക്ക് ചെറിയൊരു ട്രിപ്പ് പോയിരുന്നു. കാറിന് 2,000 രൂപയുടെ എണ്ണയടിച്ചു. ഒരൊറ്റ പെട്രോള്‍ പമ്പിലും ഒരു രൂപയ്ക്കും ഞങ്ങളാരും വിലപേശിയിരുന്നില്ല. വലിയ ഹോട്ടലുകളില്‍ ക

യറിയാണു ഭക്ഷണം കഴിച്ചത്. ബില്ലുകള്‍ക്കൊപ്പം ടിപ്പുകൂടി കൊടുത്താണു ഞങ്ങള്‍ പുറത്തിറങ്ങിയത്. വലിച്ചിരുന്നത് കൊള്ളാവുന്ന ഇനം സിഗരറ്റാണ്. പായ്ക്കറ്റിന് 127 രൂപയോ മറ്റോ ആയിരുന്നു വിലയെന്ന് ഓര്‍ക്കുന്നു. കൂടെയുള്ളവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ല വലിയന്‍മാര്‍ ആയിരുന്നതുകൊണ്ട് ഇഷ്ടംപോലെ ഞങ്ങള്‍ വാങ്ങി സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ശരീരത്തിന് ഒരു ഗുണവും തരാതെ, ദോഷം മാത്രം നല്‍കുന്ന ഈ സാധനം വാങ്ങുമ്പോഴും ഞങ്ങളാരും ഒരഞ്ചു പൈസയ്ക്കു വിലപേശിയിട്ടില്ല.

തിരിച്ചുവരുമ്പോള്‍ ഗുണ്ടല്‍പ്പേട്ടയ്ക്കടുത്ത് വഴിയരികില്‍ പൊരിവെയിലത്ത് കര്‍ഷകനായ ഒരഛനും അയാളുടെ സ്‌കൂള്‍ പ്രായമുള്ള മകനും വത്തക്ക വില്‍ക്കുന്നതു കണ്ടു. വണ്ടി നിര്‍ത്തിയ ഞങ്ങള്‍ എല്ലാവര്‍ക്കും തിന്നാന്‍ മാത്രം വലുപ്പമുള്ള ഒരു വത്തക്ക എടുത്തു വില ചോദിച്ചു. 30 രൂപയെന്നു കര്‍ഷകന്‍ പറഞ്ഞു. അപ്പോഴേയ്ക്കും ഞങ്ങളുടെ വിലപേശല്‍ ബോധമുണര്‍ന്നു. 20 രൂപ തരാമെന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍ 25 വേണമെന്നായി അയാള്‍. എങ്കില്‍ ഞങ്ങള്‍ക്കു വേണ്ടെന്നായി എന്റെ ഒരു സുഹൃത്ത്. ഒടുവില്‍ 20 രൂപ വാങ്ങി പോക്കറ്റിലിട്ട് അയാള്‍ വത്തക്ക തന്നു.

അല്‍പ്പം മാറിയിരുന്ന്, വത്തക്ക മുറിച്ചു തിന്നുമ്പോള്‍ ഞാന്‍ സുഹൃത്തുക്കളോടു കുറെ കാര്യങ്ങള്‍ അന്തവും കുന്തവുമില്ലാതെ പറഞ്ഞു. സിഗരറ്റിനും എണ്ണയ്ക്കും നോട്ടുകള്‍ എടുത്തിട്ടു കൊടുക്കാന്‍ ഒരു മടിയുമില്ലാത്ത നമ്മള്‍, എല്ലാവര്‍ക്കും വയറുനിറയാന്‍ പാകത്തില്‍ വത്തക്ക തന്ന കര്‍ഷകനോട് ഇങ്ങനെ ചെയ്യുന്നതിലെ വൈരുധ്യം പങ്കുവച്ചു. ഭക്ഷണം നമുക്ക് മറ്റാരോ കൊണ്ടുവന്നു തരും, അല്ലെങ്കില്‍ അവയൊക്കെ ശുളുവിലയ്ക്ക് നമുക്ക് കിട്ടണം എന്നാണു നമ്മളൊക്കെ കരുതിയിരിക്കുന്നത്. ഒരു ഗുണവുമില്ലാത്ത ആഡംബരങ്ങള്‍ക്കു ലക്ഷങ്ങള്‍ ചെലവാക്കുന്ന നമ്മള്‍ക്ക് ഒരു കിലോ ഉള്ളിക്ക് 20 രൂപയായാല്‍ കടുത്ത പ്രതിഷേധമാണ്. മണ്ണിനോടു മല്ലിടുന്ന പാവങ്ങള്‍ക്കു 10 രൂപ നമ്മുടെ കൈയില്‍നിന്ന് അധികം പോകുന്നതു നമുക്കു സഹിക്കാനാവുന്നില്ല. എല്ലാകാലവും ഇതുപോലെ ആരെങ്കിലും നമുക്കു ഭക്ഷണം തന്നോളും എന്നാണു നമ്മുടെയൊക്കെ ധാരണ... എന്നൊക്കെ ഒരന്തവും കുന്തവുമില്ലാത്ത കുറെ ഫിലോസഫികള്‍ അടിച്ചുകേറ്റി. തിരിച്ചുപോകുമ്പോള്‍, വിലപേശിയ സുഹൃത്തുതന്നെ കച്ചവടക്കാരനായ അഛനും മകനും 10 രൂപ വീതം നല്‍കിയാണു കാറില്‍ കയറിയത്. അന്നേരത്ത് അവരുടെ സന്തോഷം ഒന്നു പറയേണ്ടതുതന്നെ ആയിരുന്നു. ഈ ചിത്രം കണ്ടപ്പോള്‍, നമ്മെ ഊട്ടാനും കുടുംബത്തിന്റെ പട്ടിണിയികറ്റാനും മണ്ണില്‍ മല്ലിടുന്ന ആ പാവങ്ങളെ ഓര്‍മയാവുന്നു. കര്‍ഷകര്‍ എന്നും മണ്ണിനൊപ്പമാണ്. വിലപേശാന്‍ കഴിയുന്നതല്ല അവരുടെ അധ്വാനം. വിലപറയാന്‍ കഴിയുന്നതല്ല അവരുടെ സേവനം..

Aramana Ansar
Sakeer Husain