Monday, September 29, 2014

കുടുംബകലഹഫലിതങ്ങള്‍ ...!




പുനര്‍ജന്മം
രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.

ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.

മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്. ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു: 'ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്!'

നരകം
ആക്‌സിഡന്റുപറ്റി മരണാസന്നനായി ആശുപത്രി ഐ.സി.യുവില്‍ കിടക്കുന്ന ഭര്‍ത്താവ് തന്റെ ഭാര്യയെ അരികിലേക്കു വിളിച്ചു പറഞ്ഞു: 'സുമിത്രേ ഞാന്‍ മരിച്ചുപോയാല്‍ നീ നമ്മടെ അയല്‍വാസി ജഗദീഷിനെ വിവാഹം ചെയ്യണം.'
ഭാര്യ: 'നിങ്ങള്‍ക്കെന്താ മനുഷ്യാ ബോധമില്ലേ? ആ ജഗദീഷ് എന്നു പറയുന്നവന്‍ നിങ്ങടെ ബദ്ധശത്രുവല്ലേ?'
ഭര്‍ത്താവ്: 'അതുകൊണ്ടുതന്നെയാടീ ഞാന്‍ നിന്നോടങ്ങനെ പറഞ്ഞത്. അവനും അറിയട്ടെ നരകമെന്താണെന്ന്!'

ശവഘോഷയാത്ര
ഒരു ശവഘോഷയാത്ര നീങ്ങുകയാണ്്.
ഒരു സ്ത്രീയാണ് മരിച്ചത്. പക്ഷേ, ഘോഷയാത്രയിലുള്ളവരില്‍ കുറേപേര്‍ മാറത്ത് 'ഒന്ന്, രണ്ട്, മൂന്ന്' എന്നിങ്ങനെ കുറേ നമ്പറുകള്‍ കുത്തിയിട്ടുണ്ട്.
അത് ഇരുപത്തിയൊന്ന് എണ്ണമുണ്ട്.
ഇതു കണ്ട് അമ്പരന്ന ഒരാള്‍ ശവഘോഷയാത്രയിലെ 'ഇരുപത്തി ഒന്ന്' എന്ന നമ്പര്‍ കുത്തിയ ആളോട് എന്താണ് ഇങ്ങനെ വിചിത്രമായ ഒരു ശവഘോഷയാത്ര എന്നു ചോദിച്ചു.
അയാള്‍ പറഞ്ഞു: 'ഈ സ്ത്രീ മരിച്ചത് അവരുടെ വീട്ടില്‍ത്തന്നെ ഗൃഹനാഥന്‍ കൊണ്ടുവന്ന ഒരു പുതിയ പട്ടി കടിച്ചാണ്. സ്ത്രീകള്‍ അടുത്തെത്തിയാല്‍ അതു കടിച്ചു കൊന്നുകളയും.'
ഉടനെ മറ്റേയാള്‍ ചോദിച്ചു:
'ആ പട്ടിയെ എനിക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് കിട്ടുമോ?'
'താങ്കളിപ്പോള്‍ ക്യൂവിലാണ്. മരിച്ച ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ പക്കല്‍ അയ്യായിരം രൂപ നല്കി ഇരുപത്തിരണ്ട് എന്ന അടുത്ത നമ്പര്‍ വാങ്ങിക്കൊള്ളൂ.'

പ്രായശ്ചിത്തം
ഭക്ഷ്യവിഷബാധമൂലം ആസന്നമരണയായ ജൂലി, ആശുപത്രിയിലെ ഐ.സി.യുവില്‍വെച്ച് ഭര്‍ത്താവിനോടു പറഞ്ഞു: 'ജോണ്‍,
താങ്കളെന്നോട് പൊറുക്കണം. ഞാന്‍ താങ്കളോട് പല തെറ്റുകളും ചെയ്തിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് നിങ്ങളറിയാതെ ഞാന്‍ ധാരാളം പണം പിന്‍വലിച്ചിട്ടുണ്ട്. നിങ്ങള്‍ ഒഫീഷ്യല്‍ ടൂറിലായിരിക്കുമ്പോള്‍ ബെന്നിയുടെകൂടെ ഞാന്‍ എത്രയോ രാത്രികള്‍ ഹോട്ടലില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നെ, ഞങ്ങള്‍ക്ക് എപ്പോഴും കണ്ടുമുട്ടാന്‍വേണ്ടി നിങ്ങളെ ഇവിടെനിന്നും ട്രാന്‍സ്ഫര്‍ ചെയ്യിക്കാനും ശ്രമിച്ചിട്ടുണ്ട്. മരിക്കാന്‍ പോകുന്ന ഈ നേരത്ത് താങ്കളെനിക്കു മാപ്പുതരണം.'
ജോണ്‍: 'എന്നോട് നീയും ക്ഷമിക്കണം. ഒരു ചെറിയ തെറ്റ് ഞാനും ചെയ്തിട്ടുണ്ട്. നിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് ഞാനാണ്.'

വീട്ടില്‍ ഭാര്യയുണ്ട്
നരേന്ദ്രന്റെ വിവാഹം കഴിഞ്ഞു.
അതുവരെ ക്ലബില്‍നിന്ന് ഏറ്റവും താമസിച്ചു വീട്ടില്‍ പോകാറുള്ള നരേന്ദ്രന്‍ നേരത്തേ പോയിത്തുടങ്ങി. അതു കണ്ട സുഹൃത്ത് ചോദിച്ചു: 'എന്തേ നരേന്ദ്രാ, നേരത്തേ വീട്ടില്‍ പോകുന്നത്?'
ഒരല്പം നാണത്തോടെ നരേന്ദ്രന്‍: 'വീട്ടില്‍ ഭാര്യണ്ടെടോ...'
കുറച്ചു മാസങ്ങള്‍ക്കുശേഷം രാത്രി ക്ലബ് അടയ്ക്കാറായിട്ടും നരേന്ദ്രന്‍ അവിടെനിന്നു പോകാത്തതുകൊണ്ടു മാനേജര്‍ ചോദിച്ചു:
'എന്തേ സാര്‍, വീട്ടില്‍ പോകാത്തത്?'
ദേഷ്യത്തോടെയും വെറുപ്പോടെയും നരേന്ദ്രന്‍: 'വീട്ടില്‍ ഭാര്യയുണ്ടെടോ...'

ഗള്‍ഫില്‍നിന്നുള്ള കത്ത്
ഗള്‍ഫില്‍ ജോലിതേടിപ്പോയ സുകുമാരന് കാര്യമായ ജോലിയൊന്നും അവിടെ ലഭിച്ചില്ല. വല്ലപ്പോഴും ഓരോ ജോലികള്‍ കിട്ടുന്നതുകൊണ്ട് തട്ടിമുട്ടിക്കഴിയുകയാണയാള്‍. അതുകൊണ്ടുതന്നെ ഭാര്യയ്ക്ക് കുറച്ചു പണമെങ്കിലും അയച്ചുകൊടുക്കാന്‍ അയാള്‍ക്കു കഴിയാറില്ല. പക്ഷേ, ഇടയ്ക്കിടയ്ക്ക് അയാള്‍ ഭാര്യയ്ക്ക് എഴുത്തുകളയയ്ക്കും. കൂടെ 'നൂറു ചുടുചുംബനങ്ങള്‍' അല്ലെങ്കില്‍ 'ഇരുനൂറു ചുടുചുംബനങ്ങള്‍' എന്നിങ്ങനെയുമുണ്ടാകും. ഇങ്ങനെ കുറേ ചുംബനങ്ങള്‍ മാത്രമായപ്പോള്‍ ഒരിക്കല്‍ സുകുമാരന് ഭാര്യ മറുപടിയയച്ചു:
'അയച്ച കത്തും ചുടുചുംബനങ്ങളും കിട്ടി. ഇന്നലെ കിട്ടിയ ഇരുനൂറു ചുടുചുംബനങ്ങളില്‍നിന്ന് അമ്പതെണ്ണം പാല്‍ക്കാരനും എഴുപത്തിയഞ്ചെണ്ണം പലചരക്കു കടക്കാരനും ഇരുപത്തിയഞ്ചെണ്ണം പത്രക്കാരനും കൊടുത്തു. ഇനിയും ചില ആവശ്യങ്ങളുണ്ട്, കുറച്ചുകൂടി ചുടുചുംബനങ്ങള്‍ ഉടനെ അയയ്ക്കുമല്ലോ...'

അഡ്ജസ്റ്റ്‌മെന്റ്
വര്‍ഷങ്ങള്‍ക്കുശേഷം ലീലയെ കാണാനെത്തിയ രമണി: 'എത്രയായി നിന്നെ കണ്ടിട്ട്? എവിടെ നിന്റെ കെട്ടിയവന്‍?'
ലീല: 'നീയറിഞ്ഞില്ല, അല്ലേ? രാജേട്ടന്‍ രണ്ടുമാസങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയി.'
രമണി: 'ദൈവമേ! എന്താണ് പുള്ളിക്കാരന് സംഭവിച്ചത്?'
ലീല: 'അത്താഴത്തിന് കുറച്ച് ഇറച്ചി വാങ്ങാന്‍വേണ്ടി ഞങ്ങള്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. വഴിക്കുവെച്ച് അങ്ങേര് കുഴഞ്ഞു വീണു മരിച്ചു.'
രമണി: 'ഹോ! വല്ലാത്തൊരു സംഭവംതന്നെ! എന്നിട്ടെന്തു ചെയ്തു?' 
ലീല: 'എന്തു ചെയ്യാന്‍? ശവമടക്കു കഴിഞ്ഞ് പിന്നെ ഇറച്ചി വാങ്ങാനെവിടെ നേരം! അതുകൊണ്ടു ഞാനന്നു രാത്രി പച്ചക്കറികൂട്ടി ഊണുകഴിച്ചു.'

വിജയഫോര്‍മുല
ഫോഡ് കാറുകളുടെ നിര്‍മാതാവായ ഹെന്റി ഫോഡിനോട് അദ്ദേഹത്തിന്റെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യമെന്തെന്ന് ഒരു പത്രറിപ്പോര്‍ട്ടര്‍ അന്വേഷിച്ചു. ഹെന്റി ഫോഡിന്റെ മറുപടി: 'കാറുകളുടെ നിര്‍മാണത്തിലും വിവാഹജീവിതത്തിലും എന്റെ വിജയഫോര്‍മുല ഒന്നുതന്നെ: ഒരൊറ്റ മോഡലില്‍ ഉറച്ചു നില്ക്കുക.'

സംശയം
യഹോവ ആദമിന്റെ വാരിയെല്ലെടുത്ത് സ്ത്രീയെ സൃഷ്ടിച്ച് ഏതാനും ദിവസങ്ങള്‍കഴിഞ്ഞ് ഒരു ദിവസം രാത്രി ആദം തിരിച്ചെത്തിയപ്പോള്‍ പരിഭവത്തോടെ ഹവ്വ പറഞ്ഞു: 'എന്തേ ഇത്ര വൈകിയത്? ഏതോ സുന്ദരിയുടെ വായ്‌നോക്കി നില്ക്കുകയായിരുന്നില്ലേ?' ഇതുകേട്ട് ആദം ചിരിച്ചു: 'അതിന് പറുദീസായില്‍ മനുഷ്യജീവികളായി നമ്മള്‍ രണ്ടുപേരുമല്ലേയുള്ളൂ... മണ്ടിപ്പെണ്ണേ...' ഹവ്വയ്ക്ക് സമാധാനമായി. എന്നാലും അവള്‍ക്ക് അന്നു രാത്രി ഉറക്കം വന്നില്ല. രാത്രിയേറെച്ചെന്ന് ആദം കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഹവ്വ പതുക്കെ ആദമിന്റെ വാരിയെല്ലുകള്‍ എണ്ണിനോക്കാന്‍ തുടങ്ങി.

സമ്മാനം
ഭാര്യയോട് ഒരു നിമിഷംപോലും സ്‌നേഹത്തോടെ പെരുമാറാത്ത അറുപിശുക്കനും വഴക്കാളിയുമായ ഭര്‍ത്താവാണ് ഗോപന്‍.
ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ ഗോപനു മനംമാറ്റമുണ്ടായി. താന്‍ ഭാര്യയെ സ്‌നേഹിക്കുന്നതേ ഇല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അവളെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അയാള്‍ തീരുമാനിച്ചു. അയാളുടെ ദാമ്പത്യചരിത്രത്തിലാദ്യമായി ഭാര്യയ്ക്ക് ഒരു സാരിവാങ്ങിക്കൊണ്ട് അയാള്‍ അന്നു വൈകീട്ട് വീട്ടിലെത്തി. വാതില്‍ തുറക്കുമ്പോള്‍തന്നെ ഭാര്യയ്ക്കുകൊടുക്കാന്‍വേണ്ടി കവറില്‍ നിന്നും സാരിയെടുത്ത് ഗോപന്‍ വാതിലിനുമുട്ടി.
വാതില്‍ തുറന്ന ഭാര്യ അദ്ഭുതത്തോടെ ഗോപനുനേരേയും സാരിക്കുനേരെയും നോക്കി.
'ഇതാ നിനക്ക് എന്റെയൊരു സമ്മാനം' എന്നു പറഞ്ഞു ഗോപന്‍ ഭാര്യയ്ക്കുനേരെ സാരിനീട്ടിയതും അവള്‍ 'അയ്യോ!' എന്നു നിലവിളിച്ചുകൊണ്ട് അകത്തേക്കോടി.
പിന്നാലെ ചെന്ന ഗോപന്‍, അവളോട് കരഞ്ഞതിന്റെ കാര്യമന്വേഷിച്ചു.
അപ്പോള്‍ ഭാര്യ: 'ഇന്ന് ഏറ്റവും ചീത്ത ദിവസമായിരുന്നു. രാവിലെ ചായ തിളപ്പിക്കുമ്പോള്‍ എന്റെ കൈ നല്ലവണ്ണം പൊള്ളി. പോരാത്തതിന് ഞാന്‍ കുളിമുറിയിലൊന്ന് വഴുക്കി വീഴുകയും ചെയ്തു. ഇന്നു കാലത്തുമുതല്‍ നമ്മുടെ മോന് വയറ്റിളക്കമായിരുന്നു. ഇന്നുതന്നെയാണ് പാചകഗ്യാസ് തീര്‍ന്നുപോയതും. ഇതൊന്നും കൂടാതെ ഇന്നുരാത്രിക്കു മുന്‍പേ വാടകക്കുടിശ്ശിക തീര്‍ക്കണമെന്ന് വീടിന്റെ ഉടമസ്ഥന്‍ വന്നു പറയുകയും ചെയ്തിരുന്നു.

ഇന്ന് ഇനിയും എന്തെങ്കിലും അനര്‍ഥങ്ങളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിപ്പോ ശരിയായി. ദേ, നിങ്ങള്‍ ജീവിതത്തിലാദ്യമായിതാ മദ്യപിച്ചു ബോധമില്ലാതെ വന്നിരിക്കുന്നു! പിന്നെങ്ങനെ ഞാന്‍ കരയാതിരിക്കും!'

ശകാരം
ഭാര്യയും ഭര്‍ത്താവും ടൗണിലൂടെ നടക്കുന്നതിനിടയില്‍ ഭാര്യ അയാളെ ശകാരിക്കുകയാണ്: 'എന്തൊരു വിഡ്ഢിയാണ് നിങ്ങള്‍. നിങ്ങളെപ്പോലുള്ള ഒരു മന്ദബുദ്ധിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. മരത്തലയന്‍!' ഭാര്യ പറയുന്നത് എതിരെ വരുന്ന രണ്ടുപേര്‍ കേട്ടെന്ന് ഭര്‍ത്താവിന് സംശയം തോന്നി. ഉടനെ അവര്‍ കേള്‍ക്കാനായി അയാള്‍ തന്റെ ഭാര്യയോടു പറഞ്ഞു: 'അതു കേട്ടപ്പോള്‍ അവന്‍ നിന്നോടെന്ത് മറുപടി പറഞ്ഞു?'

മറവി
ഒരാള്‍ തന്റെ മറവിയെക്കുറിച്ച് സുഹൃത്തിനോടു പറയുകയാണ്. 'ഞാന്‍ നല്ല മറവിക്കാരനാണ് ചങ്ങാതി. അതുകൊണ്ടുതന്നെ ഞാന്‍ ബന്ധപ്പെടുന്ന ഓരോരുത്തരുടെ പേരും ഒരു പുസ്തകത്തില്‍ കുറിച്ചുവെക്കും. ഒരുദിവസം ഞാന്‍ ആ കുറിച്ചുവെച്ച പേരുകളൊക്കെ ഓര്‍മിക്കാന്‍ ശ്രമിച്ചു. ഒരു പേരൊഴികെ മറ്റെല്ലാവരേയും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റി. ആ ഒരാള്‍ ആരാണെന്നറിയാന്‍ എനിക്ക് ആകാംക്ഷയായി. ഒടുവില്‍ ഞാനയാളുടെ പേരിന്റെ കൂടെയുള്ള മൊബൈല്‍ നമ്പറില്‍ വിളിച്ചു ചോദിച്ചു: 'സുഹൃത്തെ, ഞാന്‍ ബാബു പ്രസാദ്, താങ്കളാരാണ്? ഞാനെന്തെങ്കിലും ഉപകാരം ചെയ്യേണ്ടതുണ്ടോ?' അപ്പോള്‍ മൊബൈലില്‍ അയാള്‍ക്കു മറുപടി കിട്ടി.
'താങ്കള്‍ വലിയ ഉപകാരം എനിക്കു ചെയ്തു കഴിഞ്ഞല്ലോ. അതിനു ഞാനെന്നും താങ്കള്‍ക്കു കടപ്പെട്ടവനായിരിക്കുക്കും.' അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
'താങ്കള്‍ക്ക് അതാരാണെന്നു മനസ്സിലായോ?'- മറവിക്കാരനോട് സുഹൃത്ത് ചോദിച്ചു.
'ഉവ്വ്' മറവിക്കാരന്‍ പറഞ്ഞു. 'അയാളുടെ ഭാര്യയെയാണ് ഞാന്‍ പ്രേമിച്ചു കല്യാണം കഴിച്ചത്.'

ഭൂമിക്കുള്ളില്‍നിന്ന്
പൊടുന്നനെ മഴ പെയ്തപ്പോള്‍ വഴിയാത്രക്കാരനായ ഒരാള്‍ സെമിത്തേരിയിലേക്ക് കയറി അവിടുത്തെ തോട്ടക്കാരന്റെ ഷെഡ്ഡിലേക്ക് കയറിനിന്നു. അയാളെ കണ്ട് സെമിത്തേരി തോട്ടക്കാരനും അങ്ങോട്ടു വന്നു.
'വല്ലാത്ത ഒരു മഴതന്നെ! എങ്ങോട്ടെങ്കിലുമൊന്ന് പോകാന്‍ തുടങ്ങുമ്പോഴാണ് ഈ നാശം പിടിച്ച മഴ!'
വഴിയാത്രക്കാരന്‍ തോട്ടക്കാരനോട് പറഞ്ഞു.
'ഏയ്!' തോട്ടക്കാരന്‍ പറഞ്ഞു. 'ഇതൊന്നും ഒരു മഴയല്ലെന്നെ! ഇത്തവണ മഴ പെയ്തിട്ടുണ്ടോ? നല്ല മഴ കിട്ടിയില്ലെങ്കില്‍ ആകെ കുഴപ്പമാകും.' അയാള്‍ ചുറ്റുമുള്ള ചെടികളിലേക്ക് നോക്കിക്കൊണ്ടു തുടര്‍ന്നു. 'നല്ല മഴ കിട്ടിയാലേ ഭൂമിക്കുള്ളിലുള്ളതെല്ലാം പുറത്തേക്കെത്തു.'
'അതേതായാലും വേണ്ട' വഴിയാത്രക്കാരന്‍ പറഞ്ഞു.
'എന്റെ മരിച്ചുപോയ രണ്ടു ഭാര്യമാരും ഈ സെമിത്തേരിയിലെ മണ്ണിനുള്ളിലുണ്ട്.'

വിശ്വാസം
ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ. എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?' 
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും കൂത്താട്ടുകുളത്തിനുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'

(ഫാമിലി ജോക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്്)
സമാഹരണം:കെ.എസ്. കുമാര്‍


Friday, September 19, 2014

Google Doodles - 2012