Tuesday, March 28, 2017

എഴുത്തിന്റെ മാസ്റ്റര്‍ ടി ദാമോദരന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്. 

മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. 

ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.

അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. 

കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്. 

മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. 

2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.

ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.

ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.

ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

Friday, March 3, 2017

കടല്‍നീലം

ജയചന്ദ്രന്‍ മൊകേരിയുടെ മാലി ദ്വീപ് അനുഭവങ്ങള്‍
ഇത്രയേയുള്ളൂ പ്രണയം, വിവാഹവും!
ദ്വീപിലെ വിവാഹവും പ്രണയവും ഈ ദ്വീപുകള്‍ പോലെ ഹ്രസ്വവും സുന്ദരവും ആണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രണയം അവരില്‍ പിറക്കുന്നു. ദ്വീപിലെ ഇത്തിരി ഇടങ്ങളില്‍ പ്രണയ പക്ഷികളുടെ കുറുകല്‍ കേട്ട് ഒരു ‘സദാചാര’ പാലകനും വരില്ല . പ്രണയം ഇവര്‍ സമൃദ്ധമായി ആഘോഷിക്കുന്നു . ഇണകളെ വീട്ടുകാര്‍ സംസാരിക്കാനും ഒപ്പം നടക്കാനും അനുവദിക്കുന്നു . പലപ്പോഴും സന്ധ്യ കഴിയുന്ന നേരത്ത് ആണും പെണ്ണും ചേര്‍ന്നിരുന്ന് അടക്കം പറയുന്നത് നമുക്ക് കാണാം. പത്താം ക്ലാസ് കഴിഞ്ഞിട്ടും ഇണയെ കണ്ടെത്തിയില്ലെങ്കില്‍ അവന് / അവള്‍ക്ക് എന്തോ തകരാറുണ്ടെന്ന് കരുതുന്ന മാതാപിതാക്കളും കുറവല്ല .

പഠിക്കുന്ന സമയത്ത് വിവാഹം കഴിഞ്ഞാല്‍ സ്കൂളില്‍ പിന്നെ പ്രവേശനം ഇല്ല . വിവാഹം ദ്വീപ് കാര്യവാഹക ഓഫീസില്‍ രജിസ്റര്‍ ചെയ്യണം . വധുവിന്റെ പിതാവും വധൂവരന്മാരും ഒപ്പം ഉണ്ടാകണം . ഒരു റുഫിയ ( ഇന്ത്യന്‍ വില മൂന്നു രൂപയും ചില്ലറയും വരും ) മഹര്‍ പണം വരന്‍ വധുവിനു കൊടുക്കണം . അതില്‍ കൂടുതല്‍ എത്രയും വരന് കൊടുക്കാം. നമ്മുടെ നാട്ടിലേതുപോലെ കണക്കു പറഞ്ഞു മേടിക്കില്ല. പിന്നെ ദ്വീപുകാരെ വിളിച്ചു ബുഫെ ആയി ഭക്ഷണം. ഭക്ഷണ സ്ഥലത്ത് വധൂ വരന്മാര്‍ നമ്മെ സ്വാഗതം ചെയ്യുന്നു.

നാട്ടുകാര്‍ അവര്‍ക്ക് സമ്മാനം കൈമാറുന്നു. ഇനി അവര്‍ക്ക് താമസിക്കാന്‍ വേണ്ട ഭൂമിക്ക് സര്‍ക്കാരിനോട് അവകാശപ്പെടാം. സര്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭൂമി സൌെജന്യമായി നല്‍കും. അവിടെ അവര്‍ക്ക് വീട് വെച്ച് താമസിക്കാം. ആ ജീവിതം മടുത്തെന്നു തോന്നുമ്പോള്‍ അവര്‍ പരസ്പരം പിരിയുന്നു. വലിയ ഭൂകമ്പം ഒന്നും പിരിയുമ്പോള്‍ ഉണ്ടാകുന്നില്ല. ഇതിന്റെ പേരില്‍ കരച്ചിലോ അത്മഹത്യയോ ഒന്നും ഇവിടെ ഇല്ല. രണ്ടു പേരും, മറ്റു പങ്കാളികളുമായി അടുത്ത ജീവിതം വീണ്ടും തുടങ്ങുന്നു. അതും ഇതേപോലെ ആകാം! ദ്വീപിലെ ജീവിതങ്ങളുടെ തുടര്‍ച്ചയും ഒഴുക്കും പലപ്പോഴും ദ്വീപ് പോലെ നിഗൂഢം ആണ് !

എട്ടു വിവാഹ മോചനങ്ങള്‍
ദ്വീപുകള്‍ പുരുഷ മേധാവിത്വം അടക്കിവാണ ഇടങ്ങളല്ല. സ്ത്രീയുടെ മേധാവിത്വം എന്ന് പറയാനും വയ്യ. അതേസമയം സ്ത്രീയും പുരുഷനും എന്ന ലിംഗഭേദം ഇവിടെ തോന്നാറില്ല. അതാകാം വിവാഹം , സെക്സ് തുടങ്ങിയ കാര്യങ്ങളില്‍ തികച്ചും സ്വതന്ത്രമെന്നു കരുതാവുന്ന നിലപാടുകള്‍ ഇവര്‍ എടുക്കുന്നത് . ലോകത്തെ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്ന രാജ്യം മാലിദ്വീപ് ആണ് (1000 ദ്വീപ് നിവാസികളില്‍ 10. 97 ശതമാനം ആണ് പ്രതിവര്‍ഷ വിവാഹ മോചനം , അമേരിക്കയില്‍ അത് 4.34 ആണ് ) .

പല വിവാഹ മോചനങ്ങളുടെയും കഥ രസമുള്ളതാകാം . വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ പരിസമാപ്തിയായിരുന്നു ഷെരീഫും മിഹുധയും തമ്മിലുള്ള വിവാഹം. ദ്വീപിലൂടെ ഇണക്കുരുവികളെ പോലെ അവര്‍ നടന്നു . ഒരല്‍പ കാലത്തിനുശേഷം അവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ വന്നെത്തി . കുഞ്ഞു പിറന്നതിന്റെ പാര്‍ട്ടി എപ്പോഴാണ് എന്ന് ഈ ദമ്പതികളോട് തിരക്കാന്‍ ചെന്നപ്പോഴാണ് വിഷമിപ്പിക്കുന്ന ആ വാര്‍ത്ത കേള്‍ക്കുന്നത് ! ഷെരീഫ് വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനു പറഞ്ഞുകേട്ട കാരണമായിരുന്നു അതിലും രസകരം. മിഹുധ അവന്റെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കൊടുക്കുന്നില്ല !

മറ്റൊരു കഥയില്‍ ഒരാള്‍ എട്ടു തവണ വിവാഹ മോചനം നേടുന്നു. എട്ടാമത്തെ തവണ അയാള്‍ വിവാഹം ചെയ്തത് താന്‍ ആദ്യം വിവാഹം ചെയ്ത സ്ത്രീയെ തന്നെ ആയിരുന്നു !

മക്കള്‍ക്കു പറയാനുണ്ട്
ക്ലാസ് മുറിയില്‍ ഇടയ്ക്കു ‘ചില തമാശകള്‍’ ഉണ്ടാകും . ഒരു കുട്ടിയുടെ അച്ഛന്‍ / അമ്മ അടുത്ത നാള്‍ മറ്റൊരു കുട്ടിയുടെ അച്ഛന്‍ / അമ്മ ആയേക്കാം . അതിന്റെ പേരില്‍ ചില ചില്ലറ ‘പോരാട്ടങ്ങള്‍’ കുട്ടികള്‍ക്കിടയില്‍ കാണാം. അവര്‍ പരസ്പരം തെറികള്‍ വിളിച്ചു പറയും . ഇടയ്ക്കു ക്ലാസ്സ് നടക്കുമ്പോഴാകും ഇത്തരം ‘യുദ്ധങ്ങള്‍’ അരങ്ങേറുക . ഇത്തരം സന്ദര്‍ഭങ്ങളില്‍, അദ്ധ്യാപകന്‍ കാഴ്ചക്കാരനായി മാറുന്നതാകും ഭംഗി ! കാരണം, ക്ലാസ്സ് വിടുമ്പോള്‍ അവര്‍ ഒന്നിച്ചു തോളില്‍ കൈയ്യിട്ടു നടന്നു പോകും!

ഒരിക്കല്‍, ഒരു മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കുമ്പോള്‍ എന്റെ ക്ലാസ്സിലെ ഒരു പയ്യന്‍ ഷോപ്പിലെ ഫാര്‍മസിസ്റിനോട് ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു -’നിന്റെ കടയില്‍ ഇപ്പോള്‍ വന്ന ആ തെണ്ടിക്ക് കുറച്ചു ഉറകള്‍ കൊടുക്കൂ . അവന്‍ പോയി ആ വേശ്യയെ സുഖമായി പ്രാപിക്കട്ടെ !’-കടയില്‍ അപ്പോള്‍ വന്നത് അറുപതു പിന്നിട്ട ഒരാളായിരുന്നു. ആ കുട്ടിയുടെ അച്ഛന്‍. അയാളുടെ പുതിയ പ്രണയത്തോടുള്ള രോഷപ്രകടനം ആയിരുന്നു ഞാന്‍ കണ്ടത്. ഒന്നും മിണ്ടാതെ അതൊക്കെ കേട്ടുനിന്ന ശേഷം ആ അച്ഛന്‍ പോയി.

മറ്റൊരു കഥ ഇതാ…:പല പുരുഷന്‍മാരുമായി ബന്ധങ്ങള്‍ ഉള്ള ദ്വീപിലെ സ്ത്രീയോട് അവളുടെ അച്ഛന്‍ ശിരോവസ്ത്രം ധരിക്കാന്‍ പറഞ്ഞു. മകളുടെ മറുപടി കേട്ട് ഞങ്ങള്‍ ഒന്ന് ഞെട്ടി: ‘ആദ്യം നീ നിന്റെ കൂത്തിച്ചികളുമായുള്ള ഇടപാടുകള്‍ നിര്‍ത്ത് , എന്നിട്ട് മതി എന്നെ ഉപദേശിക്കാന്‍’. ഈ ചീത്ത വിളിയും വഴക്കും കേട്ടാല്‍ നാമെന്തു കരുതണം? ഇനി ഈ ജന്മം മുഴുവന്‍ ഇവര്‍ ശത്രുക്കളാകുമെന്ന് തന്നെ. എന്നാല്‍, അവിടെ അതല്ല നാട്ടുനടപ്പ് ! പറഞ്ഞതൊക്കെ അപ്പോഴേ മറക്കും ഇവര്‍.

കുറ്റവും ശിക്ഷയും 
മയക്കുമരുന്ന് ഉപയോഗം, കളവ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇടയ്ക്ക് കൊടുക്കുന്ന ശിക്ഷ മറ്റു ദ്വീപിലേക്ക് നാടുകടത്തുക എന്നതാണ് . നാടുകടത്തപ്പെട്ട ദ്വീപില്‍ കുറ്റവാളി ചിലപ്പോള്‍ നാലോ അഞ്ചോ വര്‍ഷം ജീവിക്കേണ്ടിവരും . അവിടുത്തെ ജോലികള്‍ ചെയ്ത്, പുറത്തേക്ക് പോകാന്‍ പറ്റാതെ അയാള്‍ ആ കാലയളവ് അവിടെ തീര്‍ക്കും . ഇതിനിടയില്‍ അയാള്‍ ഒരുപാട് സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തും .

ഞാന്‍ ജോലി ചെയ്യുന്ന ദ്വീപില്‍ ശിക്ഷ ലഭിക്കപ്പെട്ട ആള്‍ ശിക്ഷ കഴിഞ്ഞു പോകുമ്പോള്‍ അയാള്‍ താമസിച്ച വീട്ടിലെ പെണ്‍കുട്ടിയെയും ഒപ്പം കൂട്ടി. കുറ്റവാളി ആയിരുന്നെങ്കിലും അയാളുടെ സമ്പത്തില്‍ ആയിരുന്നു ആ വീട്ടുകാരുടെ നോട്ടമെന്നു പറയുന്നു. ആ പെണ്‍കുട്ടിക്ക് പഴയ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട് . ഏതായാലും ആ പെണ്‍കുട്ടിയും അവളുടെ കുട്ടിയും അയാളോടൊപ്പം ഏതോ ദ്വീപില്‍ ഇപ്പോഴും ജീവിക്കുന്നു !

ഇത്രയും സംഭവങ്ങള്‍ കേട്ടപ്പോള്‍ ‘മൃഗയ’ എന്ന മലയാള സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ഞാന്‍ ഓര്‍ത്തുപോയി !ആ കഥാപാത്രത്തിന്റെ പകര്‍പ്പ് പോലെ കുറ്റവാളികള്‍ ദ്വീപില്‍ ‘സുഖവാസം’ നടത്തും ! കുറ്റവാളി ദ്വീപ് വിട്ടു പോയാല്‍ ദ്വീപുകാര്‍ക്കിടയില്‍ ഒരു കണക്കെടുപ്പുണ്ടാവും. ‘ ഓ ! അവന്‍ എന്റെ സഹോദരിയേയും ഒഴിവാക്കിയില്ലല്ലോ’ എന്ന മട്ട്.
പല കടലിളക്കങ്ങളും ദ്വീപുകാര്‍ ഇത്തിരി നെടുവീര്‍പ്പില്‍ ഒതുക്കി വെക്കാറാണ് പതിവ്. സ്വന്തം ചുറ്റുപാട് പഠിപ്പിക്കുന്നതാവാം അത്. അരിശം വന്ന് സ്ഥലം വിടാമെന്ന് വെച്ചാല്‍, ചുറ്റും കടലു മാത്രം എന്ന അവസ്ഥയൊക്കെയാവും ആ മനുഷ്യരെ ഇങ്ങിനെയാക്കി മാറ്റുന്നത്.

മറ്റു സ്ത്രീകളെ പ്രാപിച്ചാല്‍ അത് സ്വന്തം ഭാര്യയോട് പറയുന്നവര്‍ പോലും ഇവിടെ ഉണ്ടത്രെ. “ഓ , അതിത്രയല്ലേ ഉള്ളൂ ” എന്ന ഭാവമാകുമത്രെ അപ്പോള്‍ അതൊക്കെ കേട്ടുനില്ക്കുന്ന ഭാര്യക്ക്. എന്നാല്‍, എല്ലാവരും ഇങ്ങനെയെന്നൊന്നും കരുതേണ്ട. ഇതിലൊക്കെ പ്രതിഷേധിക്കുന്ന ഭാര്യമാരും യഥേഷ്ടം.

തല്ലുക എന്ന തലോടല്‍
ചിലപ്പോള്‍ ഇതിനൊക്കെ ചില രസകരമായ ശിക്ഷാ നടപടികളും കാണാം. അത്തരമൊന്ന് ഒരിക്കലേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. നിയമപ്രകാരം വിവാഹം കഴിക്കും മുമ്പ് ഒരു പെണ്‍കുട്ടി പ്രതിശ്രതവരനുമായി ശാരീരീക ബന്ധത്തിലേര്‍പ്പെട്ടു . ദ്വീപിലെ രീതിവെച്ച് അതത്ര വലിയ കാര്യമാവാനിടയില്ല. എന്നാല്‍, സംഗതി മറിച്ചായിരുന്നു. ശിക്ഷ 101 അടി! ഞെട്ടേണ്ട, ആ അടിയത്ര വലിയ സംഭവമൊന്നുമല്ല!

അയലന്റ് ഓഫീസിനു മുന്നില്‍ കൂടിയ നൂറുകണക്കിന് ആളുകള്‍ക്കു മുന്നില്‍ വെച്ച് ആ പെണ്‍കുട്ടിക്ക് ശിക്ഷ കൊടുക്കുന്നത് കണ്ട് ചിരിയടക്കാന്‍ ഞാനേറെ പണിപ്പെട്ടു. ‘കുറ്റവാളിയായ’ പെണ്‍കുട്ടി നില്‍ക്കുന്നു. അവളെ ഒരാള്‍ തല്ലുന്നു. സത്യത്തില്‍ അങ്ങനെയങ്ങ് വിശേഷിപ്പിക്കാനും പറ്റില്ല. കാരണം, തല്ലുന്നത് ഒരു ചെറുവടി കൊണ്ടാണ്. തല്ല് എന്നത് ആ പെണ്‍കുട്ടിയെ ഒന്ന് തലോടലുമാണ്…!!

പാവം ‘കുറ്റവാളി!’ തലകുനിച്ചു നിന്ന് അതൊക്കെ ഏറ്റു വാങ്ങുന്നു !!
എന്നാല്‍, എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷ ഇതുപോലെയെന്നൊന്നും ധരിക്കരുത്. കടുത്ത ശിക്ഷയും ഇവിടെ ഉണ്ട് . മര്‍ദ്ദനം എന്ന നിലക്കല്ല , ജയില്‍ വാസത്തിന്റെ കാലയളവ് ആണത് . 20 – 25 വര്‍ഷം നീണ്ട ജയില്‍വാസമാകുമത് . വലിയ തെറ്റുകള്‍ ചെയ്യുന്നവര്‍ ദ്വീപിലെ ജയിലില്‍ അങ്ങനെ നീണ്ടകാലം കഴിച്ചുകൂട്ടുന്നു. ജയില്‍ ജീവിതം അത്ര ദുഷ്കരമല്ലെന്നും കേള്‍ക്കുന്നു .

അങ്ങനെയല്ല, ദ്വീപിലെ പെണ്ണുങ്ങള്‍, ആണുങ്ങളും…
മരച്ചില്ലകള്‍ കടല്‍ വെള്ളത്തില്‍ ചാഞ്ഞു കിടക്കുന്ന, നല്ല തണുപ്പും തണലുമുള്ള മണലിലെ തെങ്ങിന്‍ തടിയില്‍ ഇരുന്ന എന്റെ മുടി വെട്ടുകയാണ് അയലന്റ് ഓഫീസില്‍ ജോലി ചെയ്യുന്ന സൌമി . (ദ്വീപില്‍ ബാര്‍ബര്‍ ഷോപ്പ് ഇല്ല . അതുകൊണ്ട് തന്നെ ഇവിടെ എല്ലാവര്‍ക്കും ബാര്‍ബര്‍ പണി അറിയാം ! ഒരിക്കല്‍ എന്റെ മുടി വെട്ടിത്തന്നത് എന്റെ സ്കൂള്‍ സൂപര്‍വൈസര്‍ ആണ് !)

സൌമി മുടിവെട്ടുമ്പോള്‍ ദ്വീപിലെ പല കഥകളും പറയും . ഇത്തവണ പറഞ്ഞ കഥ അതേവരെ കേള്‍ക്കാത്ത തരത്തിലുള്ളതാണ്. ‘മാഷിന് ദിരാസയെ അറിയില്ലേ ? കഴിഞ്ഞ തവണ പത്താം ക്ലാസ്സ് കഴിഞ്ഞ പെണ്ണ് . മാഷിന്റെ ശിഷ്യ ആകും . അവളെ ബോട്ടുകാരന്‍ അലി ഇന്നലെ ബലാല്‍സംഗം ചെയ്തു ! സംഗതി അതുമാത്രമല്ല അലി അവളെ ബലാല്‍സംഗം ചെയ്യുമ്പോള്‍ പെണ്ണ് നല്ല ഉറക്കത്തില്‍ ആയിരുന്നു ! അതുകൊണ്ട് അയാള്‍ ബലാല്‍സംഗം ചെയ്തത് അവള്‍ അറിഞ്ഞിട്ടില്ല പോലും … കിടക്കയില്‍ ചോര കണ്ട് അവളുടെ അമ്മ തിരക്കിയപ്പോള്‍ ആണ് അവളും അക്കാര്യം അറിഞ്ഞത് . അവളുടെ അമ്മ ഒച്ച വെച്ചപ്പോള്‍ ദ്വീപ് മൊത്തം അറിഞ്ഞു. അലിയെ പിന്നീട് പോലീസ് അറസ്റ് ചെയ്തെന്ന് കേട്ടു …” -സൌമി കഥ തുടര്‍ന്നു .

അവന്‍ എന്റെ തല തിരിച്ചും മറിച്ചും മുടി ചീകിയും മുന്നേറുമ്പോള്‍ ലഭിക്കുന്ന പ്രത്യേക രസത്തില്‍ ഇരിക്കുന്ന എന്നില്‍ ഇക്കഥ ഒരത്ഭുത ലോകം തന്നെ കോറിയിട്ടു. ദ്വീപിലെ സ്ത്രീ -പുരുഷ സൌെഹൃദങ്ങളുടെ വൈവിധ്യം പലതും കാണുമ്പോള്‍ ഇതേപോലെ ചില കാഴ്ചകള്‍ നമുക്ക് കാണാം .
നിഗൂഢതകളുടെ ജലരാശികള്‍
ദ്വീപ് എന്ന കൊച്ചു വിസ്തൃതിയില്‍ ഒരു ജനതയുടെ ജീവിതം, അവരിലെ പ്രണയം, കാമം ഇവ നല്‍കുന്ന ഒരു പ്രത്യേക താളത്തില്‍ ഇഴ ചേര്‍ക്കപ്പെട്ടതാണ്. നമ്മുടെ ജീവിതം, മൂല്യങ്ങള്‍, കുടുംബം ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഇത്ര കാലം ഇവിടെ കണ്ട സ്ത്രീ- പുരുഷ ബന്ധങ്ങളിലെ പാരസ്പര്യം എപ്പോഴും സവിശേഷമാണ്. അവ ഒരുപാട് വൈരുദ്ധ്യങ്ങള്‍ പേറുന്നുണ്ട് . ചുറ്റുമുള്ള ജലാശയത്തിന്റെ എല്ലാ രഹസ്യവും സൂക്ഷിക്കുന്ന ഒരു നിഗൂഢതയാണ് ദ്വീപ് എന്ന് അപ്പോള്‍ തോന്നുന്നതില്‍ തെറ്റില്ല !

ഇക്കാലത്തിനിടയില്‍ പല തരം കഥകളായും മനുഷ്യരായും അന്നന്നത്തെ അനുഭവങ്ങളായും ഉള്ളില്‍ കൊത്തിവെക്കപ്പെട്ട പലതുമുണ്ട്. അവയില്‍ പലതും കേട്ടുകേള്‍വികളാണ്. അപരിചിതമായ ഒരു നാടിന്റെ ജീവിതത്തിലേക്ക് നീളുന്ന കൌതുകങ്ങളിലക്ക് പലവഴിക്കുനിന്ന് വന്നുപെടുന്നവ. വിശദാംശങ്ങള്‍ വ്യത്യസ്തമമെങ്കിലും കഥാപാത്രങ്ങളും പങ്കെടുത്തവരുമൊക്കെ ഒറിജിനലാണ്. അത്തരം അനുഭവങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോവുന്നത്. ദ്വീപിനു വെളിയിലുള്ള സുഹൃത്തുക്കള്‍ക്ക് ഇവ അത്രയ്ക്കങ്ങ് ബോധ്യമായെന്നു വരില്ല. പുറം ലോകത്തിന് ചിലപ്പോള്‍ അവയെല്ലാം വിചിത്രമായി തോന്നാം. അതിലെ സ്വാഭാവികതയെ അസ്വാഭാവികതയായി മാത്രം തിരിച്ചറിഞ്ഞുവെന്നും വരാം.

രതിയുടെയും ആസക്തികളുടെയും കഥകള്‍
സൌമി പറഞ്ഞു തുടങ്ങിയ അലിയുടെയും ദിരാസയുടെയും കഥകള്‍ ഉദാഹരണം. സൌമിയുടെ വാക്കുകളിലെ അതിശയോക്തികളില്ലാതെ പച്ചയ്ക്ക് പറഞ്ഞാല്‍, അതിങ്ങനെയാണ്: അലിയെ പിന്നീട് പോലീസ് വിട്ടു. ദിരാസയുടെ അമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് അലി അത് സാധിച്ചതെന്ന് കേട്ടു. അലിയും ദിരാസയും ആ ഒരു സംഭവത്തിന്റെ യാതൊരു പോറലും ജീവിതത്തില്‍ ശേഷിക്കാത്തതുപോലെ പോലെ ദ്വീപുവാസികള്‍ക്കിടയില്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ആരും അക്കാര്യം പിന്നെ പറയുന്നതോ അവരെ പരിഹസിക്കുന്നതോ കണ്ടില്ല. ആ സംഭവത്തിന്റെ ഒരു അവശിഷ്ടവും അവിടെ ബാക്കി കിടന്നില്ലെന്നു തോന്നുന്നു. പല ജോലിയും അറിയുന്ന, ഉച്ചത്തില്‍ സംസാരിക്കുകയും അതിനേക്കാള്‍ ശബ്ദത്തില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ആളാണ് അലി. ഇപ്പോഴും അയാള്‍ അങ്ങിനെ തന്നെ. ഉച്ചത്തില്‍ ഒരു ജീവിതം.
പത്താം ക്ലാസ്സ് പരീക്ഷ കേമമായി തന്നെ ജയിച്ച മാഷയുടെ കഥ മറ്റൊന്നാണ്. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞപ്പോള്‍ മാഷ അവള്‍ക്കൊപ്പം പഠിച്ച രണ്ടു ആണ്‍ കുട്ടികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. മൂവരും കൂടി അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അടുത്ത ദിവസം തന്നെ ആ വീഡിയോ പരന്നു. ദ്വീപിലെ ചില കോണുകളില്‍ ആള്‍ക്കാര്‍ അത് ആസ്വദിച്ചുകൊണ്ടിരുന്നു. വെറും ആസ്വാദനം. അതിനപ്പുറം അതൊരു ആരവമായി മാറിയില്ല ! അവര്‍ക്കിടയിലൂടെ, മാഷ കൂസലില്ലാതെ ഇപ്പോഴും നടന്നുപോകുന്നു…

ഞാന്‍ ആദ്യം ജോലി ചെയ്ത ദ്വീപില്‍ മറ്റൊരു സംഭവം ഉണ്ടായി. ആ ദ്വീപില്‍ ഒരു ദ്വിവേഹി സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയം . സിനിമയിലെ നായകന്റെ മുറിയിലേക്ക് ദ്വീപിലെ സുന്ദരികള്‍ വരവായി. അതില്‍ മികച്ച സുന്ദരിയെ നായകന്‍ ഷൂട്ടിംഗ് കഴിയുവോളം തന്റെ ‘അറയില്‍’ സൂക്ഷിച്ചു. ഷൂട്ടിങ്ങ് കഴിഞ്ഞ് അവര്‍ പോയപ്പോള്‍ സുന്ദരിയുടെ നഗ്നചിത്രം പല മൊബൈല്‍ ഫോണിലേക്കും ഒഴുകി . പിന്നീട് അവള്‍ അദ്ധ്യാപികയായി ഞാന്‍ ജോലി ചെയ്യുന്ന സ്കൂളില്‍ വന്നപ്പോള്‍ ജെക്കി എന്ന, എട്ടാം ക്ലാസ്സിലെ പയ്യന്‍, എന്നോട് ചോദിച്ചു ‘സാറിന് അവളുടെ ന്യൂഡ് ഫോട്ടോ കാണണോ ? ‘

ദ്വീപില്‍ പുതുതായി എത്തപ്പെട്ട എനിക്ക്, ജെക്കിയേക്കാള്‍ നിഷകളങ്കമായി ചിരിക്കാനെ അപ്പോള്‍ കഴിഞ്ഞുള്ളു. ദ്വീപിലെ നിയമത്തിന്നകത്ത് പെട്ടുപോയ ഒരാളുടെ നിസ്സംഗതയാണത്. ദ്വീപില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കാനോ ശബ്ദമുയര്‍ത്തി ശകാരിക്കാനോ അദ്ധ്യാപകനോ രക്ഷിതാവിനോ അവകാശമില്ല. ആ പയ്യനെ കുനിച്ചു നിര്‍ത്തി രണ്ടടി കൊടുക്കേണ്ട സമയത്ത്, അവനെ തിരുത്തിയിട്ടും കാര്യമില്ലെന്നറിയുമ്പോള്‍ തോന്നാവുന്ന ഒന്നാന്തരം ആകുലത തന്നെയായിരുന്നു എന്റെ ചിരി. ജലാശയത്തില്‍ നിന്നും ചുരുങ്ങിച്ചുരുങ്ങിപ്പോകുന്ന കരയുടെ മനസ്സായി അപ്പോഴെനിക്ക് .

അറുത്തു മാറ്റപ്പെട്ട ലിംഗം
ഇത്രയും വായിച്ച് എന്നാല്‍, ദ്വീപിലെ സ്ത്രീകളെ അങ്ങ് പ്രാപിച്ചുകളയാമല്ലോ എന്നൊന്നും ആരും ചിന്തിക്കേണ്ടതില്ല. ദ്വീപിലേക്ക് വരുന്നവര്‍ , മറ്റു ദ്വീപുകാര്‍ ആണെങ്കില്‍ പോലും ഇവര്‍ക്ക് വിദേശിയാണ് . അങ്ങനെ പുറത്തു നിന്നും വരുന്നവര്‍ ദ്വീപിലെ സ്ത്രീകളുമായി ശാരീരീക ബന്ധം പുലര്‍ത്തിയാല്‍ കടുത്ത ശിക്ഷയാണ് ഇവിടെ നേരിടേണ്ടി വരിക. ഒരിക്കല്‍ ഒരു ബംഗ്ലാദേശി അയാളുടെ ബോസിന്റെ ഭാര്യയുമായി ശാരീരിക ബന്ധം പുലര്‍ത്തി . അതിന്റെ ശിക്ഷ ഞങ്ങള്‍ കാണുന്നത്, ഇവിടെ പ്രചരിക്കപ്പെട്ട ഒരു മൊബൈല്‍ ക്ലിപ്പിംഗ് വഴിയാണ് . ലിംഗം അറുത്തു മാറ്റപ്പെട്ട ആ ബംഗ്ലാദേശിയുടെ ചലനമറ്റ വികൃത ദേഹം പുറത്തു നിന്നും വരുന്നവര്‍ക്കുള്ള മുന്‍കരുതലാണ് ! ഇവിടുത്തെ മതം , സ്ത്രീ എന്നിവയെ പുറത്തുള്ളവര്‍ ഏതെങ്കിലും രീതിയില്‍ തെറ്റായി സമീപിക്കുമ്പോള്‍ കടുത്ത ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും. ഇവിടെ അദ്ധ്യാപക ജോലി ചെയ്യാന്‍ വന്നശേഷം ഇവിടെയുള്ള സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ചില അദ്ധ്യാപകരുടെ ദുരൂഹ മരണത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട് . അതില്‍ എത്ര സത്യം ഉണ്ടെന്നറിയില്ല . പക്ഷെ പൊതുവെ ദ്വീപുകാര്‍ അഹിംസ പുലര്‍ത്തുന്നവരാണ് . നൂറ്റാണ്ടുകള്‍ നീണ്ട ഇവിടുത്തെ ബുദ്ധമത പൈതൃകം ആകാം അതിന്റെ ആധാരശില എന്ന് തോന്നിയിട്ടുണ്ട് .
ദ്വീപില്‍ അദ്ധ്യാപകനായി വരും മുന്‍പ് ഒരാള്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു . ‘അവിടെ ഫ്രീ സെക്സ് അല്ലേ . മാലി ദ്വീപില്‍ ജോലി ചെയ്യുന്നവന് പിന്നെ ആര് പെണ്ണ് കൊടുക്കും’ . ഫ്രീ സെക്സ് എന്താണെന്ന് ശരിക്കും ഇപ്പോഴും എനിക്കറിയില്ല . അങ്ങനെ പറയപ്പെടുന്ന രാജ്യത്തൊക്കെ സെക്സിനെ ഒരു മോശം കാര്യമായി കാണുന്നില്ലെന്നേ തോന്നിയുള്ളൂ . ഒരുപക്ഷെ നല്ല സൌെഹൃദ പ്രകാശനം ആകാമത്. നമ്മുടെ നാട്ടിലെത് പോലെ, യാത്ര ചെയ്യുന്ന , യാതൊരു പരിചയവും ഇല്ലാത്ത പെണ്ണിനെ തോണ്ടാനും മാന്താനും ഉള്ള ലൈസന്‍സ് അല്ല അതൊന്നും. മാല ദ്വീപില്‍ അങ്ങിനെ ചെയ്താല്‍ അത്തരക്കാരന്‍ അഴിക്കകത്താവും . ഒരുപക്ഷെ ശരാശരി മലയാളിയുടെ ലൈംഗിക ദാരിദ്യ്രം സൃഷ്ടിച്ച അപചയത്തിന്റെ മുറിവില്‍ നിന്നാകാം മേല്‍ക്കൊടുത്ത ഉദ്ധരണി സംഭവിച്ചത് !

ദ്വീപില്‍ ഞാന്‍ കണ്ട ആരിലും നമ്മുടെ നാട്ടില്‍ വേരൂന്നിയ ലൈംഗികതയെ കുറിച്ച കപട സദാചാര പ്രഖ്യാപനങ്ങള്‍ ഇല്ല . വിശപ്പ് മാറാത്തവന്റെ ആര്‍ത്തിയുമില്ല . രതി അവര്‍ ശബ്ദഘോഷമില്ലാതെ ആഘോഷിക്കുന്ന വിരുന്നാണ് . നമ്മുടേത് പോലെ അടിച്ചമര്‍ത്തപ്പെട്ട മനസ്സിന്റെ കുടുസ്സുമുറിയില്‍ ഞെളുപിരി കൊണ്ട് പഴുത്ത് വ്രണവും ചലവുമായി പുറത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധത്തിന്റെ ലാവയല്ല ഇവരുടെ ലൈംഗിക പ്രകടനം . മറിച്ച് ഒരു ഭാരമില്ലാതെ ജീവിതത്തെ കാണാന്‍ വെമ്പുന്നവരുടെ സ്നേഹവസന്തം ആണത്. രതി ഒരര്‍ഥത്തില്‍ അവരുടെ ആത്മസാക്ഷാല്‍ക്കാരത്തിന്റെ സ്വാതന്ത്യ്ര പ്രഖ്യാപനം കൂടി ആണ്.

ഇവിടെ സ്ത്രീകള്‍ നിശ്ശബ്ദരല്ല!
വീടുകള്‍, വീടിനെ തരംതിരിക്കുന്ന മതിലുകള്‍, റോഡുകള്‍, കടകള്‍, സ്കൂള്‍, ആശുപത്രി, ദ്വീപിന്റെ ഭരണകാര്യാലയം ഇവയൊക്കെ ഉള്‍പ്പെടുന്ന സമൂഹം ആണ് ഒരു ദ്വീപ്. പുരുഷന്മാരുടെ കാര്യമായ തൊഴില്‍ മത്സ്യ ബന്ധനം തന്നെ. കൂടുതല്‍ വിദേശനാണ്യം നേടി പുരുഷന്മാര്‍ വീട് പുലര്‍ത്തുമ്പോഴും വീട്, കുട്ടികള്‍ , സ്കൂള്‍, ദ്വീപ് ഇതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് മിക്കവാറും സ്ത്രീകള്‍ തന്നെ.

ദ്വീപിലെ പ്രധാന കേന്ദ്രം സ്കൂള്‍ ആണ് . വര്‍ഷങ്ങളായി ഞാന്‍ കണ്ടുവരുന്ന ഒരു കാര്യം സ്കൂളിന്റെ ചാലക ശക്തി സ്ത്രീകള്‍ ആണെന്നതാണ്. പലപ്പോഴും വിളിച്ചു കൂട്ടുന്ന അധ്യാപക രക്ഷാകര്‍തൃ യോഗത്തില്‍ സ്ത്രീകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം. ഇതേ ശബ്ദം ആശുപത്രിയുടെ കാര്യത്തിലും ഭരണ കാര്യത്തിലും അവര്‍ കേള്‍പ്പിക്കുന്നു. ഈ സ്ത്രീകള്‍ നന്നായി രാഷ്ട്രീയം പറയുകയും സ്ഥാനാര്‍ഥികളായി മത്സരിക്കുകയും ചെയ്യുന്നു. നമ്മുടെ പല സ്ത്രീകളെയും പോലെ അവര്‍ നിശ്ശബ്ദര്‍ അല്ല . നമ്മുടെ നാട്ടിലേതു പോലെ സ്ത്രീകള്‍ ശബ്ദിക്കുമ്പോള്‍ ആരും അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ഇവിടെ ചെയ്യുന്നില്ല. പറയാനുള്ളത് എവിടെ വെച്ചും ഉച്ചത്തില്‍ പറയാനുള്ള ഇവരുടെ കരുത്ത് ധിഷണയുടെ ഔന്നത്യ പ്രകടനം ഒന്നുമാകാന്‍ ഇടയില്ല . മറിച്ച് ജീവിത സാഹചര്യത്തില്‍ നിന്നുള്‍ക്കൊണ്ട ഊര്‍ജം. ഈ ഊര്‍ജം പതിന്മടങ്ങുണ്ടായിട്ടും നമ്മുടെ സ്ത്രീകള്‍ ഇന്നും പലതരം പീഡനത്തിന്റെ തടവിലും നിരീക്ഷണത്തിലുമാണെന്ന് ഓര്‍ക്കുക.

കരയാത്ത കണ്ണുകള്‍
ഇവിടെ ജനവാസമുള്ള ഇരുനൂറില്‍ പരം ദ്വീപുകളില്‍ ( മൊത്തം ആയിരത്തി ഇരുനൂറില്‍പരം ദ്വീപുകള്‍ ഉണ്ട് ) അവിടുത്തെ ജനതയുടെ ജീവിത ക്രമത്തില്‍ ചില വ്യത്യാസങ്ങള്‍ കാണാം . ഞാന്‍ ജോലി ചെയ്ത, സഞ്ചരിച്ച പല ദ്വീപുകളിലും സ്ത്രീകളുടെ അവസ്ഥകള്‍ പലപ്പോഴും സമാനമാണ് . ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന ദ്വീപില്‍ ഏതാണ്ട് ആയിരത്തി ഇരുനൂറോളം ആളുകള്‍ കാണും. ഇവിടെ അമ്പതു ശതമാനം വിവാഹ മോചനം നടക്കുന്നു.

അര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരു ദിവസം പലതവണ ചുറ്റി ഞാന്‍ സഞ്ചരിക്കുന്നു. നമ്മുടെ നാട്ടിലെ പൊതുരീതി അനുസരിച്ച്, വേര്‍പിരിഞ്ഞ ദമ്പതികളുടെ അല്ലങ്കില്‍ വേര്‍പിരിയാന്‍ ശ്രമിക്കുന്നവരുടെ മുറിഞ്ഞ വാക്കുകളും കരച്ചിലും രോഷവും പൊട്ടിത്തെറിയുമൊന്നും ഞാനിവിടെ കാണാറില്ല.

അതിനേക്കാള്‍ എന്നെ അമ്പരപ്പിച്ചത് പിരിഞ്ഞ ശേഷവും അവര്‍ക്കിടയില്‍ കണ്ട സൌഹൃദം ആണ് . പിരിഞ്ഞവര്‍ ചിലപ്പോള്‍ അവരുടെ കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ ഒന്നിച്ചു ആശുപത്രിയില്‍ വരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നു. പരസ്പരം ദാമ്പത്യ ബന്ധം പിരിഞ്ഞവര്‍ക്കിടയില്‍ പകയില്ല. ഒരു പക്ഷെ ദ്വീപുകാര്‍ക്ക് ഒരു കടുത്ത പക ആരോടും ഇല്ല . അതേപോലെ ബന്ധവും ഇല്ല. അച്ഛനോ അമ്മയോ മരിച്ചാല്‍ പോലും അന്നുതന്നെ ക്ലാസ്സില്‍ വരുന്ന കുട്ടികള്‍ ഇവിടെ ഉണ്ട് !

നമ്മള്‍ ബന്ധങ്ങളെ മുറുകെ പിടിക്കും . കൂടെ പകയും രോഷവും കുശുമ്പും കുന്നാരവും എല്ലാം .

പെണ്ണുങ്ങളുടെ ശീട്ടുകളി
വാഹനങ്ങള്‍ പേരിനുമാത്രമുള്ള ദ്വീപിലെ റോഡുകളില്‍ ചിലയിടങ്ങളില്‍ കാലത്തും വൈകീട്ടും സ്ത്രീ പങ്കാളിത്തമുള്ള ശീട്ടുകളി കാണും. റോഡില്‍ ഒരു മേശക്കു ചുറ്റും കസേരകള്‍ ഇട്ട് ഒന്നോ രണ്ടോ ആണുങ്ങളും ബാക്കി സ്ത്രീകളും വട്ടമിട്ട് രസകരമായി നീളുന്ന ശീട്ടുകളി . ശീട്ടുകളിക്കുമ്പോള്‍ ഇടയ്ക്ക് ചെറിയ തോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. അത് വലിയ വാക്കേറ്റമൊന്നുമാകില്ല. പണം വെച്ചുള്ള ശീട്ടുകളിയൊന്നുമല്ല. വെറും നേരമ്പോക്ക്. ശീട്ടുകളി സ്ഥലത്ത് ഒന്നോ രണ്ടോ ഹുക്ക കാണും. മധ്യ വയസ്കകളായ സ്ത്രീകള്‍ ഹുക്ക ആഞ്ഞാഞ്ഞു വലിച്ച് ശീട്ടുകള്‍ മേശപ്പുറത്തേക്ക് എറിയും. ഹുക്കയുടെ പുകയില്‍ രസിച്ചു മുന്നേറുന്ന സ്ത്രീകളുടെ മുഖങ്ങള്‍! പലപ്പോഴും ഹുക്കയില്‍ നിന്നും വരുന്ന ദുര്‍ഗന്ധം എനിക്ക് അസഹ്യമായി തോന്നും. ഇതെങ്ങനെ ഇവര്‍ വലിച്ച് കേറ്റുന്നു എന്ന അത്ഭുതം .

വൈകുന്നേരം സ്ത്രീകള്‍ പുരുഷന്മാരെ പോലെ, വോളിബോള്‍ കളിക്കുന്നത് കാണാം. ബാഷിബോള്‍ എന്ന കളി ഇവിടുത്തെ പ്രത്യേകതയാണ്. നമ്മുടെ നാട്ടില്‍ ആ കളി ഞാന്‍ കണ്ടിട്ടില്ല. ആരോഗ്യത്തെ കുറിച്ച് അവര്‍ നമ്മുടെ സ്ത്രീകളെക്കാള്‍ ബോധവതികളാണെന്നു തോന്നിയിട്ടുണ്ട് . അതാകാം വൈകുന്നേരം പല സ്ത്രീകളും കളിക്കളത്തില്‍ ഇറങ്ങുന്നതും. വൈകീട്ട് ടി .വി ക്ക് മുന്‍പില്‍ ചടഞ്ഞിരുന്ന് സീരിയല്‍ കണ്ടു കരയാനൊന്നും ഈ സ്ത്രീകള്‍ ഒരുക്കമല്ല.

അതേ പോലെ ഇവിടെ ചില സ്ത്രീകള്‍ നന്നായി സിഗരറ്റ് വലിക്കും. ചില യുവതികളും മധ്യ വയസ്കകളും പുകവലിച്ചു പോകുന്നത് പലപ്പോഴും ദ്വീപില്‍ കാണാം .സ്ത്രീ സ്വാതന്ത്യ്രത്തെ കുറിച്ച് പറയാന്‍ നമ്മുടെ സ്ത്രീകള്‍ മെനക്കെടുത്തുന്ന ഊര്‍ജം ദ്വീപിലെ സ്ത്രീകള്‍ പാഴാക്കേണ്ടതില്ല . പുരുഷന്‍ ഞങ്ങളെ വഞ്ചിച്ചു , പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീയും പറയുന്നത് ഞാന്‍ ഇതേവരെ കേട്ടില്ല . നാട്ടിലെ പോലെ കുശുമ്പും മത്സരവും ഒക്കെ സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും ഇവിടെയും കാണാമെങ്കിലും ഒരാളെ നശിപ്പിച്ചേ അടങ്ങൂ എന്ന മലയാളിയുടെ അലിഖിത നിയമം ഇവര്‍ വെച്ച് പുലര്‍ത്താറില്ല

വഴക്കും വക്കാണവും
സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രീതിയും അതാണ് . ക്ലാസ്സ് മുറിയില്‍ വഴക്കും അടിപിടിയും നടക്കും . തെറിയുടെ പൂരം അവിടെ കാണാം . അടുത്ത നിമിഷം, കോടതിയില്‍ തീപ്പൊരി വാദം കഴിഞ്ഞ് വാദിഭാഗം വക്കീലും പ്രതിഭാഗം വക്കീലും തോളില്‍ കൈകോര്‍ത്തു ചിരിച്ചു തിമര്‍ത്തു വരുന്നതു പോലെ ഈ കുട്ടികളും വരുന്നു . മുതിര്‍ന്നവരിലും ഈ രീതി തന്നെ . അവരില്‍ കൈയ്യാങ്കളി അധികം ഇല്ല . ഒരുപക്ഷെ ഇതേവരെ ഒരു പൊരിഞ്ഞ തല്ല് ഞാന്‍ ജോലി ചെയ്യുന്ന ഈ ദ്വീപില്‍ കണ്ടിട്ടില്ല.

നമ്മുടെ നാട്ടില്‍ കാണുന്ന ചില ‘പതിവ് കലാപരിപാടികള്‍’ ദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷത്തിനിടയില്‍ നടക്കുകയുണ്ടായി ! തമാശയായി തോന്നിയത് , ജനാധിപത്യരീതി ഈ രാജ്യത്ത് വന്ന ശേഷമാണ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും തര്‍ക്കവും ബഹളവുമൊക്കെ ഇവിടെ അരങ്ങേറാന്‍ തുടങ്ങിയത് എന്നതാണ് ! രാഷ്ട്രീയം പറയുമ്പോള്‍ മിക്കവാറും മുട്ടന്‍ തെറി അഭിഷേകം ഇവര്‍ പരസ്പരം നടത്തും. ഭരണി പാട്ടിനെ വെല്ലുന്ന കിടുകിടുങ്ങന്‍ തെറി തന്നെ . അതേ തെറി സ്ത്രീകള്‍ തമ്മിലും സ്ത്രീയും പുരുഷനും തമ്മിലും നടക്കും. അല്‍പകാലം കൊണ്ട് ആ പറഞ്ഞതൊക്കെ അവര്‍ മറക്കും . ഒരു പക്ഷേ ദ്വീപിലെ ഇത്തിരി പോന്ന ഇടത്തില്‍ അത്രയും ശത്രുക്കളെ കൊണ്ടുപോകുക അസാധ്യമെന്നു അവര്‍ക്ക് തന്നെ തോന്നിയത് കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത് ! നമ്മുടെ നാട്ടില്‍ ഒരു ശത്രുവിനെ ഒഴിവാക്കി നടക്കാന്‍ പാതകള്‍ ഏറെ , ഇടങ്ങള്‍ ഏറെ…ഇവിടെ അത് അസാധ്യം !

ചൂലു കൊണ്ടുള്ള കാര്യങ്ങള്‍
ചൂല് കണ്ട് ഒരിടത്തേക്ക് ഇറങ്ങരുതെന്ന നാട്ടിലെ എന്റെ പഴയ ശീലുകള്‍ തെറ്റിച്ചത് അവരാണ്. ദ്വീപിലെ സ്ത്രീകള്‍. അര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലെ ചെറുതും വലുതുമായ മണല്‍ നിറഞ്ഞ പാതകളില്‍ നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഒരു നുള്ള് പാഴില പോലും ബാക്കി വെക്കാതെ വഴിയോരങ്ങളെ സൂക്ഷിക്കുന്നവര്‍. പാതയോരത്ത് ആരും മലമൂത്ര വിസര്‍ജനം നടത്തില്ല . തീരവും കടലും അതുകൊണ്ട് ശുദ്ധം. മറ്റൊന്ന് മത്സ്യ മാര്‍ക്കറ്റ് ആണ് . എത്രയോ മീനുകളെ അവിടെ വെട്ടിമുറിക്കുന്നു. പക്ഷെ ഇടയ്ക്കിടെ അവര്‍ അതിന്റെ രക്തമൊക്കെ കഴുകി അവിടം ശുചിയാക്കികൊണ്ടിരിക്കും.

വില്‍പന ഒക്കെ കഴിഞ്ഞ് ആ സ്ഥലത്തുകൂടെ നമ്മള്‍ പോകുമ്പോള്‍ അതൊരു മത്സ്യ മാര്‍ക്കറ്റ് ആണെന്ന് തോന്നാത്ത വിധത്തില്‍ അവിടെ അതീവ ശുചിത്വം നിലനിര്‍ത്തിയിരിക്കും. ഇതൊക്കെ കണ്ടു പഠിക്കണം നമ്മള്‍ എന്ന് തോന്നും. സമ്പത്തും രാജ്യ വിസ്തൃതിയും അല്ല പ്രധാനം, ശുചിത്വമുള്ള പാതകളും ശുചിത്വ ബോധവും ആണെന്ന് ഈ ദ്വീപു എന്നോട് പറയുന്നുണ്ട്.
ജീവിക്കാന്‍ ഒരു ഗതിയുമില്ലാത്ത ജനതയുള്ള പല ആഫ്രിക്കന്‍ രാജ്യങ്ങളിലെ വഴിയോരങ്ങളും നമ്മുടെ പാതകളെക്കാള്‍ മെച്ചം എന്ന് കേട്ടിട്ടുണ്ട് . തുരുതുരാ വിദേശികള്‍ വരുന്ന കോവളത്തെ തീരത്ത് നില്‍ക്കുമ്പോള്‍ എത്ര തവണ നമ്മള്‍ മൂക്ക് പൊത്തണം. കോവളത്തേക്കാള്‍ മനോഹരമായ ഈ തീരങ്ങള്‍ക്ക് കണ്ണാടിയുടെ തിളക്കം പകരുന്നത് മറ്റാരുമല്ല , ഇവിടുത്തെ സ്ത്രീകള്‍ തന്നെ. ശുദ്ധിയുടെ മഹത്വം കൊട്ടിഘോഷിക്കുകയും വീട്ടിലെ മാലിന്യം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാരുടെ ‘വലിയ അറിവിന് ‘ മുന്നില്‍ ഇവര്‍ ഒന്നുമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ വീമ്പു പറച്ചിലിനേക്കാള്‍ അവര്‍ ചെയ്തു കാണിക്കും. വാടകയ്ക്ക് കൊടുത്ത മുറികള്‍ ഒരു ഇന്ത്യക്കാരന്‍ ശുചിയാക്കാതെ വെച്ചാല്‍ അവര്‍ ഇടപെടും . അതുവഴി അയാള്‍ ‘മാനംകെടും’. വലിയ ആര്‍ഭാടങ്ങള്‍ ഇല്ലെങ്കിലും അവരുടെ വീടും തൊടിയും മുറ്റവും നല്ല ശുചിത്വത്തിന്റെ മാതൃകകള്‍ ആണ് . ഒരു പക്ഷെ ഒരു പെണ്‍കൂട്ടായ്മയുടെ കയ്യടക്കം തന്നെയാണത്.
മാലിക്കല്യാണവും മലയാളിപ്പെണ്ണുങ്ങളും
ഈ സ്ത്രീകളൊക്കെ ഇവിടെ ഉണ്ടായിട്ടും ദ്വീപുകാര്‍ എന്തിന് ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിച്ച് ഇവിടേയ്ക്ക് കൊണ്ട് വരുന്നു? അറബികള്‍ ഇന്ത്യന്‍ സ്ത്രീകളെ തേടുന്നത് മെഹര്‍ നല്‍കേണ്ട ബാധ്യത കാരണമാണെന്ന് കേട്ടിട്ടുണ്ട് . ഇവര്‍ക്ക് അത്തരം പ്രശ്നമൊന്നുമില്ല. എന്നിട്ടും, കാണാന്‍ ചന്തമുള്ള, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ഇവിടെ ഉണ്ടായിട്ടും, ഇന്ത്യന്‍ കല്യാണം അവിടെയും മാലി കല്യാണം ഇവിടെയും തുടര്‍ന്നു.

തിരുവനന്തപുരത്തും പരിസരത്തുമുള്ള പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളാണ് ദ്വീപുകാരുടെ വധുക്കളായി ഇവിടെ എത്തിചേര്‍ന്നത്. പല ദ്വീപുകളിലും അത്തരത്തില്‍ പെട്ട ഒന്നോ രണ്ടോ മലയാളി പെണ്‍കുട്ടികളെ കാണാം . സ്വന്തം നാട്ടിലെ ദാരിദ്യ്രം മാത്രമാണ് അവരെ ഇവിടെ കൊണ്ടെത്തിച്ചത് . എന്നാല്‍ അറബി കല്യാണം പോലെ മാലി കല്യാണം ഒരു പാഴ് വാക്കായി തോന്നിയില്ല . ദ്വീപുകളില്‍ അവര്‍ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു .

എന്നാല്‍ രണ്ടു സംസ്കാരങ്ങളുടെ, ദേശങ്ങളുടെ വൈജാത്യവും അതുണ്ടാക്കുന്ന മുറിവുകളും അവരുടെ സ്വകാര്യ ദുഃഖമാണ്. മുമ്പ് ഞാന്‍ ജോലി ചെയ്ത ദ്വീപിലെ ഒരു തിരുവനന്തപുരത്തുകാരി ഒരിക്കല്‍, അല്‍പം പ്രയാസത്തോടെ പറഞ്ഞതോര്‍ക്കുന്നു: ‘ഇതൊരു ചെറിയ ദേശമാണ് . പക്ഷെ മകള്‍ ഒരല്‍പം വൈകി എത്തുമ്പോള്‍ എനിക്ക് ഭയമാണ് . അവള്‍ ഇവരുടെ സംസ്കാരത്തില്‍ പെട്ടുപോകുമോ എന്ന പേടി . അവള്‍ അല്പം കൂടി മുതിര്‍ന്നാല്‍ നാട്ടിലേക്ക് അയക്കണം എന്നാണ് എന്റെ ചിന്ത !’

ഇതേപോലെ മറ്റ് രണ്ടു സ്ത്രീകളും എന്നോട് സംസാരിച്ചിട്ടുണ്ട് . ഒരുപക്ഷെ ഈ ദേശത്തോട് പൂര്‍ണമായും അലിഞ്ഞു ചേരാന്‍ ഇവരില്‍ പലര്‍ക്കും കഴിയുന്നുണ്ടാവില്ലെന്ന് അപ്പോള്‍ തോന്നി . അതേപോലെ മറുനാട്ടുകാരി എന്ന മനോഭാവം ഈ സ്ത്രീകളോട് ഇവിടുത്തെ ആള്‍ക്കാര്‍ ചില സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തുന്നതും കാണാം . ഏറെ കാലമായി ഇവിടെ താമസമായിട്ടും ഞാന്‍ അറിയുന്ന പലര്‍ക്കും ഇന്ത്യന്‍ പൌരത്വം തന്നെയാണ് ഉള്ളത് ! ഇവര്‍ ഉപേക്ഷിച്ചാല്‍ നാട് ബാക്കി കാണുമല്ലോ എന്ന് ഇവര്‍ കണക്കു കൂട്ടുന്നുണ്ടാവും.

നാട്ടിലെ പരമ ദയനീയമായ അവസ്ഥയാണ് ഒരു കുഞ്ഞു ദ്വീപിന്റെ നെഞ്ചിടിപ്പിലേക്ക് ഇവരെ ചേര്‍ത്തു നിര്‍ത്തുന്നത്. അപ്പോഴും സങ്കടങ്ങള്‍ അവര്‍ കടലിനോടു മാത്രം പങ്കുവെക്കുന്നുണ്ടാകണം. ഒരു വലിയ രാജ്യത്തിന്റെ വിസ്തൃതിയില്‍ നിന്നും ഒരു ദ്വീപിന്റെ അകത്തേക്ക് ഇതേപോലെ വര്‍ഷങ്ങളായി ചുരുങ്ങി ഒതുങ്ങാന്‍ ഒരു സ്ത്രീക്കേ കഴിയൂ; ഒരു പുരുഷന് അതസാധ്യം! ഒരര്‍ത്ഥത്തില്‍, വിവാഹ ശേഷം അടുക്കളയിലേക്കു ചുരുങ്ങുന്ന നമ്മുടെ നാട്ടിലെ സ്ത്രീകളും ഇവരും തമ്മില്‍ എന്ത് വ്യത്യാസം?

ജയചന്ദ്രന്‍ മൊകേരി