Showing posts with label Tax. Show all posts
Showing posts with label Tax. Show all posts

Friday, June 26, 2015

പ്രവാസികളെ നാട്ടിലെ എക്കൗണ്ടില്‍ ഇടപാട് നടത്തിയാല്‍ അഴിയെണ്ണാം

നിങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്തു താമസിക്കുന്ന ഒരാളാണോ? പ്രവാസിയായിട്ടും നിങ്ങള്‍ നാട്ടിലെ എക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ചെയ്യുന്ന കാര്യം നിയമവിരുദ്ധമാണ്. ഓരോ എന്‍ആര്‍ഐക്കും ഒരു എന്‍ആര്‍ഇ എക്കൗണ്ടും എന്‍ആര്‍ഒ എക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.

വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് എക്കൗണ്ടിനെ എന്‍ആര്‍ഒ എക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്. എന്‍ആര്‍ഒ എക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതി കട്ട് ചെയ്യും. നാട്ടിലുള്ള ഒരാളേക്കാള്‍ കൂടുതലാണിത്. അതുകൊണ്ടു തന്നെ നിങ്ങള്‍ സര്‍ക്കാറിന്റെ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വ ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് സര്‍ക്കാറിന് സംബന്ധിച്ച് നിയമലംഘനം തന്നെയാണ്. 

സര്‍ക്കാറിന്റെ നിര്‍വചനത്തിനുള്ള എന്‍ആര്‍ഐക്കാരനാണോ താങ്കള്‍ ? 1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. 
182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം. അതുകൊണ്ട് പ്രവാസിയായിരിക്കുന്നിടത്തോളം കാലം സ്വന്തം പേരിലുള്ള നാട്ടിലെ എക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താതിരിക്കുക. എല്ലാ ഇടപാടുകളും എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെ മാത്രം നടത്തുക. ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ എക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ എക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. 

നിയമം ഇങ്ങനെയൊക്കെയാണെങ്കിലും പലരും വിദേശരാജ്യങ്ങളിലിരുന്ന് നാട്ടിലെ സേവിങ്സ് എക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുക, ഇതു നിയമപ്രകാരം തെറ്റാണ്. നിങ്ങളുടെ നാട്ടിലെ എക്കൗണ്ടില്‍ വരുന്ന ഓരോ പണത്തിനും നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. വേണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷം അഴിക്കുള്ളില്‍ കിടക്കാന്‍ ഇതു മതിയെന്ന് ചുരുക്കം.

Definitions
NRO Account
Non-Residential Ordinary or NRO Account refers to funds deposited with an Indian financial institution opened by an Indian national with the intention of becoming a Non-Resident Indian or NRI. An NRO account is kept in Indian rupees and cannot be converted and repatriated into foreign currency.

NRI Account
NRI Account refers to funds deposited by a Non-Resident Indian or NRI with a financial institution authorized by the Reserve Bank of India to provide such services. A Non-Resident Indian is an Indian citizen who primarily resides outside of India.

FCNR Account
An FCNR account is a term deposit account that can be maintained by NRIs and PIOs in foreign currency. This account can be a good option for Non Resident Indians (NRIs) looking to invest in India without worrying about currency risks. The funds in an FCNR account must necessarily come from your overseas funds.

Saturday, February 28, 2015

നികുതി ചോരുന്ന വഴികള്‍

ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി. ഈ സാമ്പത്തികവര്‍ഷത്തെ നികുതിവരുമാനത്തില്‍ വാണിജ്യവകുപ്പ് ലക്ഷ്യമിട്ടതിനേക്കാള്‍ 4000 കോടി രൂപയുടെ കുറവുവരുമെന്നാണ് കണക്കാക്കുന്നത്. 31,960 കോടി ലക്ഷ്യമിട്ടതില്‍ ഇതുവരെ 22,250 കോടി മാത്രമേ ഖജനാവില്‍ എത്തിയിട്ടുള്ളൂ. ബജറ്റ് രേഖകള്‍പ്രകാരം ധനകാര്യവകുപ്പിന്റെ വരുമാനത്തിന്റെ 75 ശതമാനവും സംഭാവന ചെയ്യുന്ന വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ കനത്ത ടാര്‍ജറ്റുമായി പാഞ്ഞുനടക്കുകയാണ് .

സംസ്ഥാനഖജനാവില്‍ എത്തേണ്ട 12,000കോടി രൂപ ഇലക്ട്രോണിക് രേഖകളില്‍ മറഞ്ഞുകിടക്കുന്നുവെന്നാണ് നിയമസഭയില്‍ വെച്ച സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 5000 കോടി നികുതിയും 7000 കോടി പിഴയുമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ആളോഹരി ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ എല്ലാമേഖലയിലും വിറ്റുവരവില്‍ വന്‍നേട്ടമുണ്ടാക്കുമ്പോഴും വില്‍പ്പനനികുതി കുറയുന്നതെങ്ങനെ? ചരക്കു സേവനനികുതി രാജ്യമൊട്ടാകെ വരുമ്പോള്‍ വന്‍ വരുമാനസാധ്യത പ്രതീക്ഷിക്കപ്പെടുന്ന കേരളം എങ്ങനെയാണ് ഇത് പ്രയോജനപ്പെടുത്തുക? ബജറ്റില്‍ അന്യായമായും അവിഹിതമായും പ്രഖ്യാപിക്കുന്ന ഇളവുകള്‍, കിട്ടിയ നികുതി തിരിച്ചുകൊടുക്കുന്ന ഉദാര മുന്‍കാലപ്രാബല്യം, ഉദ്യോഗസ്ഥതലത്തിലെ അടിമുടി അഴിമതിവെട്ടിപ്പിന് എല്ലാ പഴുതുകളും കണ്ടെത്തുന്ന വ്യാപാരിസമൂഹംഅതിന് ചൂട്ടുപിടിക്കുന്ന സര്‍ക്കാറും രാഷ്ട്രീയപാര്‍ട്ടികളും. പൗരനില്‍നിന്ന് ഈടാക്കുന്ന വില്പനനികുതി എങ്ങോട്ടാണ് ചോരുന്നത് ഒരു അന്വേഷണം-
ഒ രാധിക
എഴുതുന്നു...

നൂറുഗ്രാം വെളിച്ചെണ്ണ20 രൂപ, പച്ചമരുന്നുകള്‍10രൂപ. മുടി വളരാനുള്ള ഏത് എണ്ണയ്ക്കും നിര്‍മാതാക്കള്‍തന്നെ അവകാശപ്പെടുന്ന ചേരുവകള്‍പ്രകാരം ഒരുകുപ്പിക്ക് പരമാവധി നിര്‍മാണച്ചെലവ് 40 രൂപമാത്രം. പക്ഷേ, 100 ഗ്രാമിന്റെ കുപ്പിക്ക് വിപണിയില്‍ വില 400രൂപവരും. 201213ലെ ബജറ്റില്‍ 14.5 ശതമാനമായിരുന്നു ഇവയ്ക്കുള്ള നികുതി. ഒരു ഡോക്ടറും രോഗിക്കു നിര്‍ദേശിക്കാത്ത ഈ എണ്ണകളും മുഖലേപനങ്ങളും വെളുപ്പിക്കുംസോപ്പും തടികുറയ്ക്കുമെണ്ണയുമെല്ലാം സര്‍ക്കാര്‍ ആയുര്‍വേദമരുന്നുകളുടെ പട്ടികയിലാക്കി നികുതികുറച്ചു. ഇപ്പോള്‍ അവയുടെ നികുതി വെറും അഞ്ചുശതമാനം. നികുതിയിളവിന് ഒരുകൊല്ലത്തെ മുന്‍കാലപ്രാബല്യവും പ്രഖ്യാപിച്ചു. അതോടെ പിരിച്ച നികുതി തിരിച്ചുകൊടുക്കേണ്ടിവന്നു. ഖജനാവിനു നഷ്ടം 50കോടിരൂപയ്ക്കുമേല്‍.

സാധാരണക്കാരന്റെ ജീവിതത്തെ ഒരുവിധത്തിലും ബാധിക്കാത്ത, ഒരൊറ്റക്കുപ്പിയുടെമേല്‍മാത്രം ഉപഭോക്താവില്‍നിന്ന് പലമടങ്ങു ലാഭംകൊയ്യുന്ന ഉത്പന്നത്തിന് എന്തിനു നികുതികുറയ്ക്കണം? നികുതി കുറച്ചതുകൊണ്ട് അതിന്റെ വില്പനവിലയിലെന്തെങ്കിലും കുറവുണ്ടായോ? ഇതാണ് ബജറ്റ് മറിമായം.

മുന്‍കാലത്ത് ധനമന്ത്രി കുറച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം തയ്യാറാക്കി കൊണ്ടുവരുന്ന പെട്ടിയില്‍ എന്തെന്നത് അതിരഹസ്യമായിരുന്നു. ഇപ്പോളതെല്ലാം പോയി, പ്രീബജറ്റ് ചര്‍ച്ചകളിലുയരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിലപേശല്‍ശേഷിയുള്ളവര്‍ നേടിയെടുക്കുന്നതാണ് ബജറ്റ്.

സാധാരണക്കാരന് ഒരുഗുണവുമില്ലാത്ത നാലിനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈവര്‍ഷം നികുതിയിളവു നല്‍കിയത്. വെളിച്ചെണ്ണ ചേര്‍ത്ത അലക്കുസോപ്പിന്റെ നികുതി 14.5 ശതമാനത്തില്‍നിന്ന് ഒരുശതമാനമാക്കി കുറച്ചു. നികുതികുറച്ചതുകൊണ്ട് വിലയില്‍ ഒരുകുറവുമുണ്ടായില്ല. 100കോടി വിറ്റുവരവുള്ള വ്യാപാരിക്ക് ഇതുവഴിമാത്രം ലാഭത്തില്‍ 13.5 കോടി രൂപയുടെ വര്‍ധനയുണ്ടായി. തെങ്ങുകര്‍ഷകര്‍ക്കു ഗുണമുണ്ടാവുമെന്നും കരുതേണ്ട. ഈ സോപ്പുകളില്‍ വെളിച്ചെണ്ണ ഇത്രശതമാനം ഉപയോഗിക്കണമെന്നില്ല നിയമത്തില്‍. പേരിന് വെളിച്ചെണ്ണ ചേര്‍ക്കണമെന്നുമാത്രം. നികുതിയിളവിനുവേണ്ടി ഇപ്പോള്‍ അലക്കുസോപ്പെല്ലാം ഉത്പാദകര്‍ ''വെളിച്ചെണ്ണകൊണ്ടുണ്ടാക്കുന്നു''!

അരിപ്പൊടിയുള്‍പ്പെടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കും സംസ്ഥാനം നികുതി ഒഴിവാക്കിയിട്ടുണ്ട്. മല്ലി, മുളക് എന്നിവയുടെ നികുതി നാലില്‍നിന്ന് ഒരുശതമാനമാക്കി. പക്ഷേ, ഒന്നിനും വിലകുറഞ്ഞില്ല. അപ്പോള്‍, ഇളവുകള്‍കൊണ്ടു ഫലമുണ്ടാക്കിയതാരാണ്? പരമാവധി നികുതികുറയ്ക്കുന്നതാണ് ജനപ്രിയബജറ്റ്. എന്നാല്‍, ഇതുകൊണ്ട് എന്തുമാറ്റം ജീവിതത്തിലുണ്ടായെന്ന് ആരും പിന്നെ അന്വേഷിക്കാറില്ല. മൈദ, സൂചി, ആട്ട എന്നിവയുടെ നികുതി ഒഴിവാക്കി. എന്നാല്‍, ഇവയ്‌ക്കോ ഇവകൊണ്ടുണ്ടാക്കുന്ന ബേക്കറി, ഹോട്ടല്‍ ഉത്പന്നങ്ങള്‍ക്കോ വിലകുറഞ്ഞ അനുഭവമുണ്ടായതുമില്ല. 60 കോടി നികുതിവരുമാനം നഷ്ടമായെന്നുമാത്രം.

ഒരുകോടിയില്‍ക്കൂടുതല്‍ വിറ്റുവരവുള്ള, അഞ്ചുവര്‍ഷമായി കോമ്പൗണ്ട് നികുതിയടയ്ക്കുന്ന സ്വര്‍ണവ്യാപാരിയുടെ നികുതി മുന്‍വര്‍ഷത്തേതിന്റെ 115 ശതമാനമായും മൂന്നുവര്‍ഷമായി കോമ്പൗണ്ട് നികുതിയടച്ചുവരുന്ന വ്യാപാരിക്ക് 120 ശതമാനമായും കുറച്ചു. നേരത്തേ ഇത് 125 ശതമാനമായിരുന്നു. ഈ ഇളവിന് മുന്‍കാലപ്രാബല്യംകൂടി നല്‍കിയതോടെ ചെറിയ പട്ടണത്തിലെ വന്‍കിട ജ്വല്ലറിയുടെ ശാഖയ്ക്കുപോലും 25 ലക്ഷംവരെ അടച്ചനികുതി സര്‍ക്കാര്‍ തിരിച്ചുനല്‍കി. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ശാഖകളുള്ള ജ്വല്ലറികള്‍ക്ക് കോടികളാണു തിരിച്ചുകിട്ടിയത്. ഈ വര്‍ഷം അടയ്ക്കുന്നതിലും വലിയ ഇളവുകിട്ടി.

ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ബാധകമായ ആഡംബരനികുതി മൂന്നുമാസത്തേക്ക് 12.5 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. കേരളത്തില്‍ വിനോദസഞ്ചാരമേഖലയില്‍ ഏറ്റവും തിരക്കുള്ള ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളിലെ നികുതിയിലാണ് വന്‍ ഇളവുനല്‍കിയത്. സര്‍ക്കാറിന് വലിയ വരുമാനമുണ്ടാവേണ്ടിയിരുന്നകാലമായിരുന്നു ഇത്. ഈ മാസങ്ങളിലെ നഷ്ടം നികത്താനാവാതെ തകര്‍ന്നുകിടക്കുകയാണ് വിനോദസഞ്ചാരമേഖലയ്ക്കു പ്രാമുഖ്യമുള്ള വയനാട്, ഇടുക്കി വാണിജ്യനികുതി ഓഫീസുകള്‍.

ബജറ്റില്‍ നികുതി കുറയ്ക്കാവുന്നതാണെന്ന ഒറ്റവരിപ്പരാമര്‍ശമുണ്ടായ മേഖലകള്‍ക്കു പിന്നീട് വന്‍നികുതിയിളവുകൊടുത്ത സംഭവങ്ങളുമുണ്ടായി. ചിലവയ്ക്ക് ബജറ്റില്‍ കൂട്ടിനിശ്ചയിച്ച്, പിന്നാലെ വന്‍നികുതിയിളവു പ്രഖ്യാപിച്ച അദ്ഭുതങ്ങളുമുണ്ടായി. അത്തരത്തിലൊന്നാണ് ക്രഷര്‍ യൂണിറ്റുകള്‍ക്കു കിട്ടിയ സൗജന്യം. എംസാന്‍ഡ് വില്പനനികുതിനിരക്ക് അഞ്ചുശതമാനത്തില്‍നിന്ന് 14.5ശതമാനമാക്കി നിശ്ചയിച്ചെങ്കിലും ചെറിയ തുകനിശ്ചയിച്ച് കോമ്പൗണ്ടിങ് കൊണ്ടുവരുന്നതാണു പിന്നെക്കണ്ടത്. ഉദാഹരണത്തിന്, മണിക്കൂറില്‍ 100മുതല്‍ 150വരെ മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള മെഷീനുകള്‍ക്കു നിശ്ചയിച്ച നിരക്ക് 32.5ലക്ഷം. 10കോടിയോളം വിറ്റുവരവുള്ള ഇവര്‍ക്ക് നികുതിയായി 1.56കോടി അടയ്‌ക്കേണ്ടിടത്ത് 66 ലക്ഷമാക്കി. സംസ്ഥാനത്ത് ഇത്തരം വലിയ മെഷീനുകള്‍ 828 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അങ്ങനെയെങ്കില്‍ ഒരു വ്യാപാരിക്ക് ലാഭം 90 ലക്ഷം; മൊത്തം 756കോടി. ഇത്രയും ഖജനാവിലെത്തേണ്ടതായിരുന്നു. അടുത്തിടെ സംസ്ഥാനഖജനാവിന് വലിയ ക്ഷതമേല്‍പ്പിച്ച നടപടിയാണിത്. വ്യവസായികളുടെതന്നെ അഭിപ്രായത്തില്‍ ഏറ്റവും ലാഭകരമായി മുന്നേറുന്ന മേഖലയാണിത്. ഒപ്പം എല്ലാത്തരത്തിലും ഏറ്റവും ശക്തമായ സംഘടിതശക്തിയും രാഷ്ട്രീയവിലപേശല്‍ശേഷിയുമുള്ള ഗ്രൂപ്പാണിത്. സംസ്ഥാനത്തെ രാഷ്ട്രീയസ്വാധീനമുള്ളവര്‍ പിന്‍ബലമേകുന്ന സമ്പന്നരുടെ ലോബിയാണ് പാറമട ഉടമകള്‍. നാടിന്റെ പൊതുസ്വത്താവേണ്ട പ്രകൃതിവിഭവങ്ങള്‍ പാറയും പൊടിയുമാക്കി വിറ്റ് ലാഭംകൊയ്യുന്നവരില്‍നിന്ന് ഉയര്‍ന്ന നികുതി വാങ്ങുകയെന്നത് നികുതിനയത്തിനുചിതവുമാണ്. വന്‍നികുതിയിളവും അമിതമായ ലാഭവും ചേരുമ്പോള്‍ സംസ്ഥാനത്തെ കാടിന്റെയും പാറകളുടെയും ഗതി മെറ്റലും മണലുമാവുകയായിരിക്കും.

ഏറ്റവുമവസാനമുണ്ടായ ജനപ്രിയനികുതിതീരുമാനമാണ് റബ്ബറിന്റേത്. നികുതിവരുമാനത്തിലെ ഇടിവിന്റെ വ്യാപ്തി അറിയണമെങ്കില്‍ ഈ കണക്കുമാത്രം മതി. മൈനസ് 30 ശതമാനം കുറവുവന്നെന്നാണ് വാണിജ്യനികുതിവകുപ്പിന്റെ ഏറ്റവുമൊടുവിലത്തെ കണക്ക്. റബ്ബറിന് തറവില 136 ആയി നിശ്ചയിച്ച് നികുതിയൊഴിവാക്കിയതിന്റെ ലക്ഷ്യം റബ്ബര്‍കര്‍ഷകരെ സഹായിക്കലാണെന്നാണ് കേള്‍വി. ഇതുവഴി സര്‍ക്കാറിന് 50 കോടി നഷ്ടമുണ്ടാവുമെന്നാണു കരുതുന്നത്. എന്നാല്‍, നേട്ടം കര്‍ഷകര്‍ക്കല്ല. മറിച്ച്, പ്രധാനമായും രണ്ടു റബ്ബര്‍ കമ്പനികളാണ് ലാഭംകൊയ്യുന്നത്. തങ്ങള്‍ ശേഖരിച്ചതോ മുമ്പുവാങ്ങിയതോ കടത്തിയതോ എന്തുമാവട്ടെ, ഇതിന്റെ മറവില്‍ വില്‍ക്കാനുള്ള സൗകര്യവും കമ്പനികള്‍ക്കുകിട്ടുന്നു. നികുതിയൊഴിവായതോടെ എല്ലാവിധ പരിശോധനയില്‍നിന്നും ഒഴിവായത് ഇരട്ടിനേട്ടവും.

ഭക്ഷ്യ എണ്ണയ്ക്ക് ഒഴിവാക്കിയ നികുതി വീണ്ടും അഞ്ചുശതമാനമാക്കി പുനഃസ്ഥാപിച്ചതോടെ കോഴിക്കോട് ജില്ലാ വില്‍പ്പനനികുതി ഓഫീസിലെ വരുമാനം കൂടി. ഒഴിവാക്കലും ഇളവും എത്രമാത്രം വാണിജ്യനികുതിവരുമാനത്തെ ബാധിക്കുന്നുവെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ് .
ഇനിയിതാ വിചിത്രമായ ഒരിളവും വരാന്‍പോവുന്നു. വിമാന ഇന്ധനമായ എ.ടി.എഫിന് നികുതി ഒഴിവാക്കിക്കൊടുക്കുന്നു. കേരളത്തില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കാണ് ഈ ഇളവ്. അത്തരത്തിലേതോ കമ്പനി വരാന്‍പോകുന്നതാണ് ഈ രാഷ്ട്രീയതീരുമാനത്തിനുപിന്നിലെന്ന ഊഹമേ ഉദ്യോഗസ്ഥര്‍ക്കും ഇപ്പോഴുള്ളൂ.

ബജറ്റില്‍ സര്‍ക്കാറിന് കൃത്യമായി ഖജനാവിലെത്തുമെന്നുറപ്പുള്ള മൂന്നു വരുമാനങ്ങളാണുള്ളത്. ഇതിന്റെ സിംഹഭാഗവും സര്‍ക്കാര്‍വകുപ്പുകള്‍ നേരിട്ടടയ്ക്കുന്ന ബിവറേജസ് നികുതിയും ലോട്ടറിയില്‍നിന്നുള്ള വരുമാനവുമാണ്. ഇത് മൊത്തം വരുമാനത്തിന്റെ 43 ശതമാനം വരും. പെട്രോളിയം നികുതിയിനത്തില്‍ കമ്പനികള്‍ അടയ്ക്കുന്നത് പ്രതിമാസം 500കോടിയോളം രൂപ. എന്നാല്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറഞ്ഞതിനനുസരിച്ച് നികുതി കുറഞ്ഞു. ഇപ്പോള്‍ വാണിജ്യനികുതി എറണാകുളം ഓഫീസിലെത്തുന്നത് 460 കോടിയോളമാണ്. മറ്റു മേഖലകളില്‍നിന്നുള്ള നികുതിവരുമാനത്തില്‍ വന്‍ചോര്‍ച്ചയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരുവിഭാഗമാളുകളില്‍ കുമിയുന്ന സമ്പത്ത് നികുതിയിലൂടെ സമാഹരിച്ച് പാവങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ സാമ്പത്തികവിടവ് കുറയ്ക്കുകയെന്ന ആധുനികനികുതിതത്ത്വവുമായി ഒരുവിധത്തിലും യോജിക്കുന്നതല്ല സര്‍ക്കാറിന്റെ നയം. ഇനി, ബജറ്റ് വഴി നികുതി ഒഴിവാക്കുകയോ ഇളവുകിട്ടുകയോ വേണമെന്നില്ല; അല്ലാതെയും നികുതിബാധ്യതയില്‍നിന്നു രക്ഷപ്പെടാം. താഴെത്തട്ടിലുള്ള ഒരു വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ബില്ലുകളും അക്കൗണ്ടും പരിശോധിച്ച് നികുതിവെട്ടിപ്പ് കണ്ടെത്തി നോട്ടീസ് കൊടുത്താലും അതിന്‍മേല്‍ സ്‌റ്റേനല്‍കാന്‍ തൊട്ടുമുകളിലുള്ള അപ്പലെറ്റ് അതോറിറ്റി മുതല്‍ തലസ്ഥാനത്തെ മന്ത്രി ഓഫീസ് വരെ തയ്യാര്‍. ഭരിക്കുന്നവരും ഉദ്യോഗസ്ഥരും വ്യാപാരികളും ചേര്‍ന്ന് തേവരുടെ ആനയെന്ന മട്ടില്‍ ഭരണം വലിച്ചുകൊണ്ടുപോയാല്‍ സര്‍ക്കാര്‍വരുമാനം തലകുത്തിവീഴും.

നികുതിനഷ്ടം ആയിരം കോടി, അരിവില ഇരട്ടി


നാലുകൊല്ലം മുമ്പ് ഒരുകിലോ പൊന്നിയരിക്ക് വില 22രൂപ. അന്ന് വില്പനനികുതി ഒരുശതമാനം. അരിയുടെ നികുതിയില്‍നിന്നുമാത്രം സംസ്ഥാനസര്‍ക്കാറിന്റെ പ്രതിവര്‍ഷവരുമാനം 200കോടി രൂപ. ഇപ്പോള്‍ വില്പനനികുതി പൂജ്യം. സര്‍ക്കാരിന് വരുമാനം പൂജ്യം. പക്ഷേ അരിവില കിലോയ്ക്ക് 40 രൂപ. നികുതിയില്ലാതിരുന്നിട്ടും വില ഇരട്ടിയായി.

അരിയുടെ നികുതി പിന്‍വലിച്ചതുകാരണം സംസ്ഥാനത്തിന് നാലുകൊല്ലംകൊണ്ട് നികുതിയിനത്തിലുണ്ടായ നഷ്ടം 1000കോടിയിലേറെ രൂപയാണ്. ഒരുശതമാനം നികുതിയുണ്ടായാല്‍ത്തന്നെ ഒരു കിലോയ്ക്ക് 40 പൈസയാണുവരിക. 30 കിലോ അരി വാങ്ങുമ്പോള്‍ ഒരു കുടുംബത്തിനുണ്ടാകുന്ന നികുതിബാധ്യത വെറും 12രൂപ. നികുതി കുറച്ചതുകൊണ്ട് ഉപഭോക്താവിനും കര്‍ഷകനും സര്‍ക്കാറിനും ഗുണമൊന്നുമുണ്ടായില്ലെന്നു വ്യക്തം. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ അരിയുടെ നികുതി ഒഴിവാക്കിയത്?

സംസ്ഥാനത്തെ പത്തോളം റൈസ് മില്ലുടമകളാണ് ഈ നികുതിയിളവിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍. അവരുടെ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായി. നികുതിനഷ്ടത്തിനുപുറമേ സംസ്ഥാനത്തേക്ക് എത്തുകയും പോവുകയും ചെയ്യുന്ന അരിക്ക് ഒരുകണക്കുമില്ലാതാവുകയുംചെയ്തു.

നികുതിയില്ലാത്ത ബജറ്റാണു നല്ല ബജറ്റ് എന്നൊരു ധാരണയുണ്ടു സാധാരണക്കാരന്. ബജറ്റ് വരുമ്പോള്‍ എന്തിനൊക്കെ വില കുറയും, കൂടും എന്നന്വേഷിക്കുന്നത് അതുകൊണ്ടാണ്. സംസ്ഥാനത്ത് ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന, വന്‍നികുതിവരുമാനമുണ്ടാക്കാവുന്ന പല മേഖലകള്‍ക്കും കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബജറ്റുകളില്‍ നികുതികുറയ്ക്കുകയോ പാടേ ഒഴിവാക്കുകയോ ചെയ്തു. എന്നാല്‍, ഇതുകൊണ്ട് സാധനവില കുറയുകയോ സാധാരണക്കാരനു ഗുണമുണ്ടാവുകയോ ചെയ്തില്ല. സംസ്ഥാനം വന്‍ സാമ്പത്തികപ്രതിസന്ധി നേരിടുകയും നികുതിവരുമാനം കുത്തനെ താഴേക്കുപോവുകയും ചെയ്യുമ്പോഴാണ് ജനത്തിന് പ്രയോജനമില്ലാത്ത ഇത്തരം ഇളവുകളുണ്ടാവുന്നത്.

സൂചിക്കുഴയില്‍ ഒട്ടകത്തെ കയറ്റുന്നവര്‍
വയനാടും ഇടുക്കിയും അറബിക്കടലോരത്താണെന്നും ആ ജില്ലയിലുള്ളവരുടെയെല്ലാം അടിസ്ഥാനതൊഴില്‍ മീന്‍പിടിത്തമാണെന്നും കരുതേണ്ടിവരും ചുരംകയറുന്ന വലകളുടെയും മീന്‍പിടിത്തക്കയറുകളുടെയും കണക്കെടുത്താല്‍. കേരളത്തില്‍ മീന്‍പിടിത്തവലയുടെയും കയറിന്റെയും നികുതി ഉപേക്ഷിച്ചതോടെ, നമ്മുടെ വീട്ടാവശ്യത്തിനുള്ളതടക്കം ഇവിടേക്കെത്തുന്ന ഏത് പ്ലാസ്റ്റിക് കയറും ഇപ്പോള്‍ മീന്‍പിടിത്തത്തിനുള്ളതാണെന്നാണു രേഖകള്‍. അപ്പോള്‍പ്പിന്നെ പരിശോധനയുമില്ല. വെള്ളവും വെയിലുമേറ്റാലും കേടാവാത്തവയാണ് മീന്‍പിടിത്തത്തിനുള്ള വലകളും കയറുകളും. മത്സ്യത്തൊഴിലാളികളുടെ പേരില്‍വന്ന ഇളവിന്റെ നേട്ടമുണ്ടായത് തമിഴ്‌നാട്ടിലെ പ്ലാസ്റ്റിക് കയര്‍ കമ്പനിക്കാണെന്ന് കേരളത്തിലെ വിതരണക്കാര്‍തന്നെ സമ്മതിക്കുന്നു.

കേരളത്തിലിപ്പോള്‍ കണക്കില്‍ 500 രൂപയ്ക്കുമുകളിലുള്ള ചെരിപ്പ് വില്‍ക്കുന്നത് അപൂര്‍വമായെന്നാണു രേഖകള്‍. കാരണം 500 രൂപയ്ക്കു താഴെയുള്ളവയുടെ നികുതി അഞ്ചുശതമാനമാണ്. അതിനുമുകളില്‍ 12.5 ശതമാനമാണ്. അപ്പോള്‍പ്പിന്നെ ഉപഭോക്താവ് എത്ര വിലകൂടിയതു വാങ്ങിയാലും എല്ലാറ്റിനും വ്യാപാരിയുടെ കൈയിലെ കണക്കില്‍ വില 500ല്‍ത്താഴെമാത്രം. അതേസമയം പാവപ്പെട്ടവന്റെയും സമ്പന്നന്റെയും ടി.വി.ക്ക് ഒറ്റനികുതിയേയുള്ളൂ14.5 ശതമാനം. ടി.വി. വില 3000 രൂപയായാലും മൂന്നുലക്ഷമായാലും നികുതി ഒന്നുതന്നെ. വാറന്റിയുള്ള സാധനങ്ങള്‍ക്ക് ഉപഭോക്താവ് ബില്‍ ചോദിച്ചുവാങ്ങും, കൃത്രിമം പറ്റില്ല. മറ്റു സാഹചര്യങ്ങളില്‍ എന്തുകൊണ്ടാണ് ബില്‍ വേണമെന്ന് ഉപഭോക്താക്കള്‍ ശഠിക്കാത്തത്? ബില്‍ വേണമെങ്കില്‍ നികുതികൂട്ടും, പൈസ കൂടും എന്ന വ്യാപാരിയുടെ ഭീഷണിയില്‍ സ്വന്തം അവകാശമാണു മറക്കുന്നത്.

സത്യത്തില്‍ വ്യാപാരികള്‍ ബില്‍ നല്‍കാത്തതിലൂടെ ഒരേസമയം സര്‍ക്കാറിനെയും ഉപഭോക്താവിനെയും വഞ്ചിക്കുകയാണ്. നികുതിയടങ്ങിയ എം.ആര്‍.പി.വിലതന്നെ വാങ്ങിയാണ് നികുതിയൊടുക്കാതെ തട്ടിക്കുന്നത്. അതേസമയം നികുതിയൊടുക്കില്ലെങ്കിലും എം.ആര്‍.പി.യില്‍ നികുതി കുറച്ച് വിലകുറച്ചുകൊടുക്കുന്നുമില്ല. ഉപഭോക്താവ് നല്‍കിയ നികുതിയും ലാഭം. വ്യാപാരിയുടെ കമ്മീഷനും വില്പനനികുതിയും ചേര്‍ന്നതാണല്ലോ എം.ആര്‍.പി. എന്ന പരമാവധിവില.

ചെറുകിടവ്യവസായത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കരകൗശല ഉത്പന്നങ്ങളുടെ നികുതി ഒഴിവാക്കിയത്. അതോടെ ഫര്‍ണിച്ചര്‍ കടകളെല്ലാം കരകൗശലശാലകളായിമാറി. ആവകയില്‍ നികുതിവെട്ടിക്കുന്നു, അത്രതന്നെ. കൈത്തറിക്ക് കൈകൊണ്ട് നിര്‍മിക്കുന്ന സര്‍ക്കാര്‍നികുതി ഒഴിവാക്കിയപ്പോള്‍ കേരളത്തിലേക്കുള്ള തുണിയെല്ലാം ഇപ്പോള്‍ കൈത്തറിയാണ്. അതല്ലാത്തതൊന്നും ചെക്‌പോസ്റ്റ് വഴി വരുന്നില്ലെന്നാണു രേഖ. എവിടെയാണ് ഇത്രയധികം തറികളും കൈവേലക്കാരുമുള്ളതെന്ന കടംകഥയില്‍ ചോദ്യമില്ല. ഇതും നികുതിചോരുംവഴികളില്‍ ഒന്നുമാത്രം.

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ഒരുകോടിക്കുമുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് വാണിജ്യനികുതി വിറ്റുവരവിന്റെ രണ്ടുശതമാനമാക്കി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സ്വമേധയാ ഈ മേഖലയിലെ നികുതിയൊന്നും വാണിജ്യവകുപ്പ് ഓഫീസുകളില്‍ ഈ വര്‍ഷം ഇത്രയായിട്ടും എത്തുന്നില്ല. ലക്ഷ്യം ഒപ്പിക്കാന്‍ നികുതിയടപ്പിക്കാന്‍ തന്ത്രം പയറ്റുന്ന ഉദ്യോഗസ്ഥര്‍ക്കുകിട്ടുന്ന മറുപടിയാണു രസം. ഈ വര്‍ഷം ബജറ്റില്‍ തങ്ങള്‍ക്ക് വലിയ ആനുകൂല്യം കിട്ടുമെന്നും അതിന് മുന്‍കാലപ്രാബല്യമുണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണവര്‍. ഇപ്പോള്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കു മാത്രമാണു നികുതിയുള്ളത്. കോമ്പൗണ്ട് രീതിമാറ്റി മൊത്തം നികുതി ഒന്നോ രണ്ടോ ശതമാനമാക്കണമെന്നാണൊരാവശ്യം. അതായത് തങ്ങളുടെ വരുമാനത്തില്‍നിന്നുമാറ്റി ഉപഭോക്താവിനുമേല്‍ ചുമത്തണം. കുറ്റം പറയാനാവില്ല; ക്രഷറുകാര്‍ക്കും സ്വര്‍ണക്കാര്‍ക്കും കിട്ടിയെങ്കില്‍ എന്തുകൊണ്ടിവര്‍ക്കുമായിക്കൂടാ! ഇളവിന്റെകാര്യത്തില്‍ കച്ചവടക്കാരെ വിശ്വസിക്കുന്നതാണ് ജീവനക്കാര്‍ക്കും സൗകര്യം. ഉത്തരവുകള്‍ ഓഫീസിലെത്താന്‍ മാസങ്ങളെടുക്കുമെങ്കിലും അപ്പപ്പോള്‍ കാര്യങ്ങളറിയുന്നത് കച്ചവടക്കാരാണ്.

സംസ്ഥാനത്താകെ 60 ലക്ഷത്തിലേറെ വ്യാപാരികളുള്ളതില്‍ 2.4 ലക്ഷം മാത്രമാണ് രജിസ്‌ട്രേഷനുള്ളവര്‍. അതായത്, നികുതിബാധ്യതയുള്ള, പത്തുലക്ഷം രൂപയിലധികം വാര്‍ഷികവിറ്റുവരവുള്ളവര്‍. വാര്‍ഷികവിറ്റുവരവ് 10 ലക്ഷത്തിനു താഴെയായാല്‍ നികുതിയടയ്‌ക്കേണ്ട. ഒരിക്കലും കണക്കില്‍ തങ്ങള്‍ക്ക് അതിലേറെ വരുമാനമുണ്ടാവാതിരിക്കാനാണ് വ്യാപാരി ശ്രമിക്കുക. യഥാര്‍ഥ ബില്‍ ഭൂരിഭാഗം പേരും വെയ്ക്കില്ല. അത് അക്കൗണ്ടന്റിന്റെ കൈവശമായിരിക്കും. സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാസങ്ങളില്‍ വ്യാപാരമേഖലയില്‍ മാന്ദ്യത്തോടുമാന്ദ്യമാണ്. കാരണം, വിറ്റുവരവ് കൂടാതിരിക്കാന്‍ കണക്കില്‍ കൃത്രിമം കാണിക്കും. ഒരു വ്യാപാരി ഒരൊറ്റ സ്ഥാപനത്തിനുതന്നെ നാലു രജിസ്‌ട്രേഷനെടുക്കുന്നതായും അങ്ങനെ നികുതിവലയില്‍നിന്നു സമര്‍ഥമായി രക്ഷപ്പെടുന്നതായും സി.എ.ജി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌റ്റോക് കണക്കെടുപ്പിലൂടെ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ ഈ തട്ടിപ്പ് കണ്ടുപിടിക്കാനാവും. എന്നാല്‍, അതിന് ഭൂരിഭാഗവും മിനക്കെടില്ല. മാത്രവുമല്ല, സംസ്ഥാനത്ത് കടപരിശോധനകള്‍ പൂര്‍ണമായും നിലച്ചതോടെ ഒരു ക്രമക്കേടും കണ്ടെത്താത്ത സ്ഥിതിയാണ്.

അമേരിക്കയില്‍ നികുതി നല്‍കുകയെന്നത് ദേശീയബഹുമതിയായി പൗരന്മാര്‍ കണക്കാക്കുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാര്‍ കോര്‍പ്പറേറ്റുകള്‍മുതല്‍ സാധാരണക്കാര്‍വരെ നികുതിയൊഴിവാക്കലാണ് ദേശീയബഹുമതിയായി കാണുന്നത് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ജെ.എസ്. പരിപൂര്‍ണന്റേതാണ് ഈ നിരീക്ഷണം.

ഈയടുത്ത് വയനാട് ജില്ലാ ജഡ്ജി മുന്‍കൈയെടുത്ത് വാണിജ്യനികുതിവകുപ്പുമായി ബന്ധപ്പെട്ട് ഒരു അദാലത്ത് നടത്തി. നികുതികുടിശ്ശികയുള്ള വ്യാപാരികള്‍ക്കെല്ലാം നോട്ടീസയച്ചു. തൊട്ടടുത്തദിവസംതന്നെ പണവുമായി അക്കൗണ്ടന്റുമാര്‍ കുതിച്ചെത്തി. കാരണം, കൃത്യസമയത്ത് വ്യാപാരികളില്‍നിന്ന് നികുതിയും ഉദ്യോഗസ്ഥര്‍ക്കുള്ള മാമൂലും വാങ്ങി സ്വന്തം പോക്കറ്റില്‍ സൂക്ഷിക്കുകയായിരുന്നു ഇവര്‍. പിടിക്കപ്പെടുമെന്നായപ്പോഴാണ് സത്യം പുറത്തായത്.

ശരാശരി കച്ചവടക്കാരന് ഒരിക്കലും മനസ്സിലാവുന്നതല്ല, തടിച്ച ഇംഗ്ലീഷ് നിയമപുസ്തകം. ആക്ടും നോട്ടീസും മലയാളത്തിലല്ലാത്തിടത്തോളം അവരെ സംബന്ധിച്ചിത് ഭയപ്പെടുത്താനുള്ള ഉപകരണം മാത്രം. ഉദ്യോഗസ്ഥരതു ചെയ്യുന്നുമുണ്ട്. യഥാര്‍ഥബില്ലടക്കം എല്ലാം വ്യാപാരി അക്കൗണ്ടന്റിനെ ഏല്പിക്കുന്നു. അക്കൗണ്ടന്റാണ് നിയമം വ്യാഖ്യാനിക്കുന്നത്. പറ്റിക്കപ്പെട്ടാലും കച്ചവടക്കാരന് ഒന്നും ചെയ്യാനാവില്ല. ഇപ്പോള്‍ രജിസ്‌ട്രേഷനുള്ള വ്യാപാരിക്കു നല്‍കുന്ന രഹസ്യ പാസ്‌വേഡടക്കം കൈകാര്യംചെയ്യുന്നത് വ്യക്തിപരമായല്ല. ഉപഭോക്താവില്‍നിന്ന് സര്‍ക്കാറിന് നികുതിപിരിച്ചുകൊടുക്കുകയെന്ന വലിയ സേവനംചെയ്യുന്ന കച്ചവടക്കാരന് പലപ്പോഴും ഇതൊരു പീഡനമായാണനുഭവപ്പെടുക. നികുതിനിര്‍ണയം നടത്തി കച്ചവടക്കാരന് സ്വന്തമായടയ്ക്കുന്നതിന് സര്‍ക്കാറോ ജീവനക്കാരോ ഒരു പ്രോത്സാഹനവും നല്‍കുന്നില്ല. ടാര്‍ജറ്റും നികുതിയും തനിക്കുള്ള കൈക്കൂലിയും മാത്രം ഉദ്യോഗസ്ഥന്റെ ലക്ഷ്യമാവുമ്പോള്‍ പലപ്പോഴും കച്ചവടക്കാരന് എല്ലാം നഷ്ടമാവുന്നു, അല്ലെങ്കില്‍ കോടതികയറിയിറങ്ങേണ്ടിവരുന്നു.

തമിഴ്‌നാട്ടില്‍ എല്ലാ നോട്ടീസും തമിഴിലാണു നല്‍കുന്നത്. അതുകൊണ്ടുതന്നെ കച്ചവടക്കാരനോ െ്രെഡവര്‍ക്കോ തന്റെഭാഗം വ്യക്തമാക്കാനാവും. കോമ്പൗണ്ട് നികുതി വന്‍കിടക്കാര്‍ക്ക് ലാഭവും ചെറുകിടക്കാര്‍ക്ക് വന്‍നഷ്ടവുമുണ്ടാക്കുന്നുവെന്നു വിമര്‍ശമുണ്ട്. ഈ നികുതി സ്വീകരിച്ച മേഖലകളില്‍ ചെറുമത്സ്യങ്ങളെ വിഴുങ്ങി വന്‍കിടക്കാര്‍ കൊഴുക്കുന്ന പ്രതിഭാസവും കാണാനാകും. ടേണോവര്‍ നികുതി കച്ചവടക്കാര്‍ക്കുമേല്‍ മള്‍ട്ടിപ്പിള്‍ നികുതിയും അടിച്ചേല്‍പിക്കുന്നു. നികുതിനയത്തിലെ നികുതിഘടനയിലുമുണ്ട് ഒട്ടേറെ പോരായ്മകളും പിഴവുകളും.

രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ ലളിതമാക്കണമെന്നാവശ്യപ്പെടുന്നു വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍. സര്‍ക്കാറും ഉദ്യോഗസ്ഥരും തങ്ങളെ കൊള്ളക്കാരെപ്പോലെ കാണുന്നത് അവസാനിപ്പിക്കണം. കടകയറിപ്പരിശോധന ഒരുതരത്തിലും അംഗീകരിക്കാനാവില്ല. വ്യാപാരമേഖലയില്‍ സര്‍ക്കാര്‍ ഒരാനുകൂല്യവും തന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ച് തങ്ങളെ കൈക്കൂലി കൊടുക്കുന്നവരാക്കുകയാണ്. ഇനി പുതുതായി നികുതിയേര്‍പ്പെടുത്താനാവില്ല. ഏര്‍പ്പെടുത്തിയാല്‍ വ്യാപാരമേഖല പ്രതിസന്ധിയിലാവും, കച്ചവടം മുരടിക്കും. സര്‍ക്കാര്‍ വരുമാനത്തിന് മറ്റു മേഖലകള്‍ കണ്ടെത്തട്ടെ നസിറുദ്ദീന്‍ പറയുന്നു.

മാര്‍ബിളില്‍ തിളങ്ങുന്ന മയ്യഴി, കോഴിതിന്ന് കൊഴുക്കുന്ന ജനം

ദുര്യോധനന്‍ കണ്ട പാണ്ഡവകൊട്ടാരം ഇന്ദ്രപ്രസ്ഥംപോലെ പളപള തിളങ്ങണം മയ്യഴിയിലെ മണ്ണും തെരുവും വീടും, എന്തിന്, വീടിന്റെ മേല്‍ക്കൂരവരെ. മാഹിക്കാരാവട്ടെ മൂന്നുനേരം കോഴിമാത്രം കഴിച്ച് ജീവിക്കുന്നവരുമാവണം അവിടേക്കുള്ള സാധനങ്ങളുടെ ഒഴുക്കിന്റെ കണക്കില്‍. ഒരുദിവസം എട്ടുലക്ഷം രൂപയുടെ മാര്‍ബിളാണ് മയ്യഴിയിലെ ആവശ്യത്തിനെന്നപേരില്‍ കേരളാതിര്‍ത്തി കടക്കുന്നത്. സാനിറ്ററി, പെയിന്റ് എന്നീ വിഭാഗത്തില്‍ മൂന്നോ നാലോ ലക്ഷം രൂപയുടെ സാധനങ്ങളുമെത്തുന്നു.

ഗോപാലപുരംവഴി ശരാശരി 35,000 കിലോ കോഴിയാണ് ഒരുദിവസമെത്തുന്നത്. ഇതിന് കേരളത്തിന്റെ കണക്കില്‍ 48,200 രൂപ ഒരുദിവസം നികുതിയായി വരേണ്ടതാണ്. കോഴിയിറച്ചിയായി ഫ്രോസണ്‍ ശരാശരി ദിവസം അഞ്ചുലക്ഷത്തിന്റെ ലോഡ് എത്തുന്നുവെന്നാണ് ചെക്ക് പോസ്റ്റിലെ കണക്ക്. 72,500 രൂപ നികുതിയായിക്കിട്ടണം. ഒമ്പത് ചതുരശ്രകിലോമീറ്ററാണ് മയ്യഴിയുടെ ആകെ വിസ്തൃതി. ആകെ ജനസംഖ്യ 42,000വും. കേരളത്തില്‍ 14.5 ശതമാനം നികുതിയുള്ളപ്പോള്‍ പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയില്‍ നികുതിവേണ്ട. നിത്യോപയോഗസാധനങ്ങളടക്കം സംസ്ഥാനത്ത് നികുതിയുള്ള എല്ലാം മയ്യഴിയിലേക്കുള്ള കണക്കിലാണ് ഈ മേഖലയിലേക്കു വരുന്നത്. ചെക്‌പോസ്റ്റുകളില്‍ പ്രവേശനപാസ് നല്‍കുകമാത്രമാണു നടക്കുന്നത്.

കുഞ്ഞിപ്പിള്ളി ചെക്‌പോസ്റ്റില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതോടെ മയ്യഴിയിലേക്കുള്ള മാര്‍ബിള്‍, ഗ്രാനൈറ്റ് യാത്ര തുടങ്ങും. ആ വിവരം മയ്യഴിയിലെ വില്പനനികുതി ഇന്റലിജന്‍സ് സ്‌ക്വാഡിനു ലഭിക്കുന്നതോടെ അവര്‍ കാത്തുനില്പാരംഭിക്കും. കെട്ടിടങ്ങള്‍ക്കു മുകളില്‍ ഒളിച്ചും പാത്തും നില്‍ക്കും. ചിലപ്പോള്‍ ഒരുരാത്രിമുഴുവന്‍ മഴയും മഞ്ഞുമൊന്നും കൂസാതെ നില്പുതുടരേണ്ടിവരും. തൊട്ടുതൊട്ടില്ലാക്കളിയാണു പിന്നെ. ഒറ്റച്ചുവടുകൊണ്ട് കേരളത്തില്‍നിന്നു മയ്യഴിയിലെത്തും. പിന്നെ രക്ഷയില്ല. വലിയ വണ്ടിയില്‍നിന്നു മാറ്റി ചെറുവണ്ടികളിലാക്കി ഇടവഴികളിലൂടെ കേരളത്തിലേക്കു കടത്തും. തലശ്ശേരി, കണ്ണൂര്‍, വടകര എന്നിവിടങ്ങളിലേക്ക് ചെറുവഴികളിലൂടെ ഒഴുകും. രണ്ടു സ്‌ക്വാഡാണു മയ്യഴിയിലുള്ളത്. ഒരുസംഘത്തിന്റെ ജോലി ഉച്ചയ്ക്കു തുടങ്ങി പിറ്റേന്നുച്ചയ്ക്കവസാനിക്കും. രാത്രി രണ്ടിനും മൂന്നിനുമിടയിലാണ് കോഴിക്കടത്ത്.

കണ്ണൂരിലെ രാഷ്ടീയബന്ധമുള്ള ഗുണ്ടാസംഘങ്ങളുടെ കാവലോടെയാണ് കടത്ത്. വടക്കന്‍ മലബാറിലെ രാഷ്ട്രീയനേതാവിന്റെ കൊലപാതകത്തിലെ പ്രതികള്‍ കോഴിക്കടത്ത് എസ്‌കോര്‍ട്ടുകാരുമായിരുന്നു. കോഴിവില കൂടിയതോടെ ഇതിലെ ലാഭം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മാര്‍ബിള്‍ കടത്തുന്നതിലാണ് സംഘങ്ങളുടെ ശ്രദ്ധ കൂടുതല്‍. കേരളത്തില്‍ പിടിച്ചാല്‍ തറവിലയുടെ 72.5 ശതമാനവും രജിസ്‌ട്രേഷന്‍ ഫീസായി 2500 രൂപയും ഒടുക്കേണ്ടിവരും. പിടിക്കപ്പെടാതിരിക്കാന്‍ സംഘം ഏതുവഴിയും നോക്കും. സ്‌ക്വാഡിനെക്കുറിച്ചുള്ള വിവരം മൊബൈല്‍വഴി ഉടന്‍ കൈമാറാന്‍ ധാരാളം എസ്‌കോര്‍ട്ടുണ്ട്. ചിലപ്പോള്‍ ഒരുവണ്ടിക്കുപിന്നാലെ സ്‌ക്വാഡിനെ ഓടിച്ച് ആ മറവില്‍ മറ്റുവണ്ടികള്‍ കടത്തും. വലിയ റിസ്‌കുണ്ട് ഈ കടത്തിന്.

കടയ്ക്കുള്ളിലെത്തിയാല്‍ എല്ലാം ഭദ്രം. അവിടെ ആരും കണക്കു പരിശോധിക്കാനെത്തില്ല. അതിനൊട്ടനുവദിക്കുകയുമില്ല. പാലക്കാട്ടെ ഒളവപ്പാറ ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥരിരിക്കുന്നത് റോഡിനു മുകളില്‍. താഴെ റോഡുവഴി നിര്‍ബാധം സാധനങ്ങളുമായി വണ്ടിപോകും. ഒന്നും ചെയ്യാനാവില്ല. തൃശ്ശൂരില്‍ കോഴിക്കടത്ത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് ഇന്നും സ്വന്തം ജില്ലയിലെത്തുമ്പോള്‍ ഗണ്‍മാന്റെ സംരക്ഷണമുണ്ട്. അത്രമാത്രം ശക്തമാണ് സംസ്ഥാനത്ത് ലോബികള്‍.

തലസ്ഥാനത്തിരുന്ന് പ്രവര്‍ത്തനംകൊണ്ട് 'പൊറുതിമുട്ടിച്ച' ഒരുദ്യോഗസ്ഥനെ വ്യാപാരികള്‍ കൊല്ലത്തേക്കു മാറ്റിച്ചു. സര്‍ക്കാറിലേക്കെത്തേണ്ട നികുതി കണ്ടെത്തുന്നതിലും നോട്ടീസുകൊടുക്കുന്നതിലും ജാഗ്രതയുള്ള അദ്ദേഹം അവിടെയെത്തിയപ്പോള്‍ കശുവണ്ടിവ്യവസായികള്‍ക്കായി പരാതി. എങ്കില്‍, ഇവര്‍വിചാരിച്ച് തന്നെ തിരിച്ചു നാട്ടിലേക്കു സ്ഥലംമാറ്റിത്തരട്ടെയെന്നുകരുതി അദ്ദേഹം അത് ഊര്‍ജിതമാക്കി. അപ്പോഴാണ് അഴിമതിക്കാരനല്ലാത്ത ആ ഉദ്യോഗസ്ഥന്‍ ഞെട്ടലോടെ അറിയുന്നത്, ഒരുവിഭാഗം അതൊരു നല്ല വിളവെടുപ്പുള്ള കൃഷിയാക്കിയത്. അദ്ദേഹം നോട്ടീസ് കൊടുക്കുന്നു, അടുത്തദിവസംതന്നെ ഇടനിലക്കാരിടപെട്ട് അതിന് സ്‌റ്റേ വാങ്ങിക്കൊടുക്കും. അതോടെ സ്ഥലംമാറ്റപ്രതീക്ഷയും പോയി, സര്‍ക്കാറിന്റെ വരുമാനവും പോയി എന്ന സ്ഥിതിയിലാണദ്ദേഹം.

എന്നാല്‍, ആളോഹരി ഉപഭോക്തൃസൂചികയുള്ള കേരളത്തിന് വില്പനനികുതിവരുമാനം പ്രധാന ആശ്രയംതന്നെയാണ്. ഇനി സേവനങ്ങളും നികുതിപരിധിയില്‍ വരുന്ന ചരക്കുസേവനനികുതി നടപ്പാക്കാനൊരുങ്ങുമ്പോള്‍ പഴുതുകളടച്ചുള്ള പിരിവിലൂടെമാത്രമേ സര്‍ക്കാറിന് പിടിച്ചുനില്‍ക്കാനാവൂ.

Thursday, February 26, 2015

കേരളം കൂടുതല്‍ ധനപ്രതിസന്ധിയിലേക്ക്

2014-15 ലെ ബജറ്റിനുശേഷം അപ്രതീക്ഷിതമായിട്ടുണ്ടായ ആഘാതം റബറിന്റെ വന്‍ വിലയിടിവാണ്. വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടന്നൊരുമേഖലയാണെങ്കില്‍പ്പോലും ഇത് സംസ്ഥാനത്ത് ഒരു മാന്ദ്യാവസ്ഥ സൃഷ്ടിച്ചുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ റെവന്യൂ വരുമാനം കുറഞ്ഞുവരുന്നതിനുള്ള കാരണങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ തന്നെ കണ്ടെത്താനാകും.

► 2005 ല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കിയപ്പോള്‍ കേന്ദ്ര നയത്തിന് അനുസൃതമായി അഞ്ച് ലക്ഷമോ അതിലധികമോ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍ വാറ്റിന്റെ പരിധിയില്‍ വരണമെന്നാണ് എല്ലാ സംസ്ഥാനങ്ങളും തീരുമാനിച്ചത്്. 2013 -14 വരെ അത് അങ്ങനെതന്നെ തുടര്‍ന്നെങ്കിലും 2014-15 ലെ കേരള ബജറ്റില്‍ അഞ്ച് ലക്ഷം എന്നത് 10 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് വ്യാപാരികളുടെ താല്‍പ്പര്യങ്ങള്‍ സാധാരണക്കാരുടേതിന് മുകളില്‍ സ്ഥാപിച്ചു. എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ ഇപ്പോഴും അഞ്ച് ലക്ഷത്തിന്റെ പരിധി മാറ്റിയിട്ടില്ല. ഒരിക്കലും 10 ലക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്ന്് കരുതി നിരവധി വ്യാപാരികള്‍ 'അണ്ടര്‍ റിപ്പോര്‍ട്ട്' ചെയ്തുകൊണ്ടിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ആളോഹരി ഉപഭോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ആളോഹരി മൂല്യവര്‍ധിത നികുതി നല്‍കുന്ന കാര്യത്തില്‍ കേരളം എട്ടാം സ്ഥാനത്താണെന്ന വസ്തുത ഓര്‍ക്കുക. ബജറ്റിലെ ഈ ഉദാര സമീപനം ബജറ്റിനു പുറത്തുവച്ചുണ്ടാക്കിയ നീക്കുപോക്കുകള്‍ കൊണ്ടായിരുന്നോ അതോ അറിവില്ലായ്മ കൊണ്ടുണ്ടായതോ?

► സ്വര്‍ണത്തിന്മേലുള്ള കോംപൗണ്ടിംഗ് നികുതി 125 ശതമാനത്തില്‍ നിന്ന് 115 ശതമാനമായി കുറച്ചത് ആര്‍ക്കുവേണ്ടിയാണ്? പ്രതിവര്‍ഷം ഒരു കോടിയിലധികം വിറ്റുവരവുള്ള സ്വര്‍ണ വ്യാപാരികളാണ് കോംപൗണ്ടിംഗ് സമ്പ്രദായം സ്വീകരിക്കുന്നത്്. ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 2012-13ല്‍ 18456 കോടിയുടെ സ്വര്‍ണം കേരളത്തില്‍ വിറ്റുപോയിട്ടുണ്ട്. കോംപൗണ്ടിംഗ് സ്വീകരിക്കാത്ത സ്വര്‍ണ വ്യാപാരികള്‍ക്ക് ബാധകമായ അഞ്ച് ശതമാനം നികുതി എല്ലാവര്‍ക്കും ബാധകമാക്കിയിരുന്നെങ്കില്‍ 925 കോടി രൂപ നികുതിയായി ലഭിക്കുമായിരുന്നു. പകരം 394 കോടി മാത്രമാണ് നികുതിയായി ലഭിച്ചത്്.

► മൈദ, ഗോതമ്പുപൊടി, ആട്ട, സൂചി എന്നിവക്കുണ്ടായിരുന്ന ഒരു ശതമാനം നികുതി എടുത്തുകളഞ്ഞു. ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ ബേക്കറിയുടമകള്‍ക്ക് ബ്രാന്‍ഡഡ്, അണ്‍ ബ്രാന്‍ഡഡ് വ്യത്യാസമില്ലാതെ എല്ലാ ബേക്കറി ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്കുകള്‍ ഏകീകരിച്ച് അഞ്ച് ശതമാനമാക്കി നല്‍കിയതിന് പുറമേയാണിത്. 

► നിലവിലുണ്ടായിരുന്ന ലക്ഷ്വറി നികുതി 12.5 ശതമാനത്തില്‍ നിന്ന് ഓഫ് സീസണില്‍ ഏഴ് ശതമാനമായി കുറച്ചു. ഇത് 10 ശതമാനമായി കുറച്ചാല്‍ മതിയായിരുന്നില്ലേ ?

► പുറമ്പോക്കിലെ ക്വാറികള്‍ എന്തുകൊണ്ടാണ് ഇ-ലേലം വഴി ലേലം ചെയ്ത് നല്‍കാത്തത്്? വെട്ടിയെടുക്കുന്ന കല്ലിന്റെ അളവറിയാന്‍ ലോറി / ട്രക്ക്് ഇവയുടെ വലുപ്പം നിജപ്പെടുത്തി ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഇ-പാസ്് നല്‍കി ഖജനാവിലേക്ക് വരേണ്ടത് വരുത്താത്തതെന്തുകൊണ്ടാണ്?

ഇത്തരത്തില്‍ കഴിഞ്ഞ ബജറ്റിലൂടെ വരുമാനം ഒലിച്ചുപോയ നിരവധി വഴികളുണ്ട്്. സംസ്ഥാന ഖജനാവിനെ നിറയ്ക്കാനും കാലിയാക്കാനും ഒരു ബജറ്റിന് കഴിയുമെന്നതിന് ഇവയൊക്കെ ഉദാഹരണമാണ്. വാണിജ്യ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 2014 വരെ തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ നിന്നും ലഭിച്ച നികുതി വരുമാനം ശ്രദ്ധിക്കുക. (പട്ടിക -1)


നികുതി വെട്ടിപ്പിന് വഴികള്‍ അനേകം 
28 ഉല്‍പ്പന്നങ്ങളിന്മേലുള്ള നികുതി വരുമാനം കണക്കാക്കിയപ്പോള്‍ 79.3 ശതമാനം വരുമാനവും വിദേശമദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, സിമന്റ്് എന്നിവയില്‍ നിന്നാണെന്ന് കണ്ടെത്തുകയുണ്ടായി. എന്തുകൊണ്ടാണ് മറ്റുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം കുറയുന്നത്്? സിമന്റിന് ചെലവുണ്ടെങ്കില്‍ മറ്റുള്ള നിര്‍മാണ സാമഗ്രികള്‍ക്കും ചെലവുണ്ടാകുമെങ്കിലും അവയില്‍ നിന്നുള്ള നികുതി വരുമാനം അതിന് അനുസരണമായി വര്‍ധിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതി വകുപ്പില്‍ നിന്നും ഫോം- 16 വാങ്ങിച്ചെടുക്കും. പിന്നീട് ഒരു നിര്‍മാണ പ്രവര്‍ത്തനമല്ല ഒരു ലക്ഷം നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ പെയ്ന്റ്, വയറിംഗ് സാധനങ്ങള്‍, ടൈല്‍സ്് തുടങ്ങിയവ എയര്‍, റെയില്‍, റോഡ്്, കപ്പല്‍ എന്നിവയിലൂടെ കടത്തും. ഇതിന് തടയിടാന്‍ ഇ-ലോകത്ത് മാര്‍ഗങ്ങളില്ലേ ?

മൂവായിരത്തോളം വന്‍കിട മൊത്ത കച്ചവടക്കാരാണ് ചെക്ക് പോസ്റ്റുകള്‍ മുഖേന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് ചരക്കെത്തിക്കുന്നത്. ഒരേ ടിന്‍ നമ്പരും പിന്‍ നമ്പരും ഉപയോഗിച്ച് പല വ്യാപാരികളും സാധനങ്ങള്‍ കടത്തിക്കൊണ്ടു വരും. ലോഡുമായി വരുന്ന ട്രക്കുകളും ലോറികളും 'ഒഴിഞ്ഞത്' എന്നു കാണിച്ച് കടത്തി വിടുകയും ചെയ്യും. ലക്ഷ്യ സ്ഥാനത്ത് എത്തിയാലും ഇവരുടെ നികുതി വെട്ടിക്കല്‍ അവസാനിക്കുന്നില്ല. വിറ്റുപോയില്ലെന്നും മാന്ദ്യമാണെന്നും പറഞ്ഞ് ഇന്‍പുട്ട് ക്രെഡിറ്റ് തിരികെ ചോദിച്ചുകൊണ്ട്് കള്ള റിട്ടേണ്‍ ഫയല്‍ ചെയ്യും. 

നികുതി വെട്ടിപ്പുകാര്‍ മറന്നുപോകുന്ന ചില വസ്തുതകളുണ്ട്. ഖജനാവില്‍ പണമുണ്ടാകുകയും അത് മികവോടെ ചെലവഴിക്കുകയും ചെയ്താല്‍ നല്ല റോഡുകള്‍, റെയിലുകള്‍, മെച്ചപ്പെട്ട ജീവിത സാഹചര്യം, ക്ഷേമം, കൂടുതല്‍ വില്‍പ്പന, ലാഭം എന്നിവയൊക്കെ ഉണ്ടാകും. വ്യാപാരികള്‍ നികുതി നല്‍കുന്നത് അവരുടെ കീശയില്‍ നിന്നല്ല. മറിച്ച് സര്‍ക്കാരിനും ഉപഭോക്താക്കള്‍ക്കും മധ്യേയുള്ള ഇടനിലക്കാര്‍ മാത്രമാണവര്‍. അതിനാല്‍ ഉപഭോക്താവില്‍ നിന്നും നികുതി ഈടാക്കുക മാത്രമല്ല യാതൊരു മടിയും കൂടാതെ അത് ഗവണ്‍മെന്റിന് കൊടുക്കുകയും വേണം. 

ഖജനാവ് നിറയ്ക്കാനായി നികുതിയേതര വരുമാനം സംഭരിക്കുന്നതിനുള്ള അനന്തമായ സാധ്യതകളുണ്ട്്. കൂടാതെ കുടിശിക പിരിവ് ഊര്‍ജിതപ്പെടുത്തുമെന്ന്് ഗവണ്‍മെന്റ് പ്രഖ്യാപിച്ചെങ്കിലും അതും കാര്യമായി നടപ്പാക്കാനായില്ല. വേണ്ടപ്പെട്ടവരാണ് കുടിശികക്കാരെങ്കില്‍ ആരും ആ വഴിക്ക് ചിന്തിക്കില്ലല്ലോ.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അധീനതയില്‍ ധാരാളം ഭൂമി വെറുതെ കിടപ്പുണ്ട്്. 1970 കളില്‍ ഹെക്റ്ററൊന്നിന് 1300 രൂപ വാടക നിശ്ചയിച്ച് കൊടുത്തതാണിത്. വാടക പതിനായിരം രൂപയാക്കി ഉയര്‍ത്തുകയും കൃത്യമായി പിരിച്ചെടുക്കുകയും വേണമെന്ന് ഗവണ്‍മെന്റ് നിയമിച്ച ഒന്നിലധികം കമ്മിറ്റികള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാട്ടത്തുക വര്‍ധിപ്പിച്ചുമില്ല, കുടിശിക പിരിച്ചിട്ടുമില്ല. ചുരുക്കത്തില്‍ സംസ്ഥാന ഖജനാവ് കാലിയായി കിടക്കവേ വിഭവം സമാഹരിക്കാവുന്ന നികുതി, നികുതിയേതര സ്രോതസുകളൊക്കെ കാമധേനുക്കളായി ആര്‍ക്കെല്ലാമോ വേണ്ടി പാല്‍ ചുരത്തുന്നു.

ഡോ.മേരി ജോര്‍ജ്, സാമ്പത്തിക വിദഗ്ധ