Showing posts with label Oscar. Show all posts
Showing posts with label Oscar. Show all posts

Tuesday, January 6, 2015

എ. ആര്‍ . റഹ്മാന്‍ കാലദേശങ്ങളുടെ സംഗീതധാര

കാലാനുസൃതവും അതേസമയം ദേശാതീതവുമായ സംഗീതം സിനിമയില്‍ സന്നിവേശിപ്പിച്ച സംഗീതസംവിധായകനാണ് എ.ആര്‍. റഹ്മാന്‍. മറ്റുള്ള സംഗീതസംവിധായകരില്‍നിന്നു റഹ്മാനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍ അന്വേഷിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയെ നമുക്കു യഥാര്‍ത്ഥഭാവത്തോടെ തിരിച്ചറിയാനാവുന്നത്. എ.ആര്‍. റഹ്മാനെപ്പോലെ ഇന്ത്യന്‍ ചലച്ചിത്രലോകത്തു തന്റെ കലാനൈപുണ്യം–സംഗീതം–കൊണ്ട് ഒരു സാംസ്‌കാരിക വ്യതിയാനത്തിനു തുടക്കമിട്ട ഒരു കലാകാരനുമുണ്ടാവില്ല. അതുകൊണ്ടുതന്നെ, പഠനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒരുപോലെ വിധേയമാകുന്നു റഹ്മാന്റെ സംഗീതം.
.
ഇന്ത്യന്‍ സിനിമാവേദിയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന സംഗീതസംവിധാനത്തിന്റെ ആവിഷ്‌കരണരീതികളെ നെടുകെ പിളര്‍ന്നു എ.ആര്‍. റഹ്മാന്റെ സംഗീതം. പാശ്ചാത്യവും പൗരസ്ത്യവുമായ ഘടകങ്ങള്‍ ആ ഗാനങ്ങളില്‍ സമന്വയിക്കുന്നുണ്ട്. എന്നിരുന്നാലും പാശ്ചാത്യസംഗീതത്തോടാണ് ആ കല കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം അമേരിക്കന്‍ ചലച്ചിത്ര അക്കാദമിയുടെ ഓസ്‌കര്‍ പുരസ്‌കാരം എന്നിവ ഇന്ത്യന്‍ സിനിമാലോകത്തിന്റെ ഉപോത്പന്നമായ സംഗീതശാഖയ്ക്ക് അഭിമാനിക്കുവാന്‍ വക നല്കുന്നു.
രാഗാധിഷ്ഠിതവും ഭാവാത്മകവും ഇമ്പവുംഉള്ള ഗാനങ്ങളാല്‍ സമ്പുഷ്ടമായ ഇവിടത്തെ ചലച്ചിത്രസംഗീതരംഗത്ത് എ.ആര്‍. റഹ്മാന്റെ സംഗീതം വിപ്ലവം സൃഷ്ടിച്ചു. താളപ്രധാനവും ശബ്ദവൈവിധ്യത്തിന്റെ സന്നിവേശവും സ്വരച്ചേര്‍ച്ചയും ഉള്ള ഗാനങ്ങള്‍ റഹ്മാന്‍ ഇവിടെ അവതരിപ്പിച്ചു. ഗോത്രസംഗീതങ്ങളുടെ താളാത്മകതയും പാശ്ചാത്യസംഗീതത്തിലെ വാദ്യവൈവിധ്യത്തിന്റെ ശബ്ദഘോഷങ്ങളും സ്വരച്ചേര്‍ച്ചയും ദിവ്യാനുപാതം എന്നതുപോലെ റഹ്മാന്റെ സംഗീതത്തില്‍ അലിഞ്ഞുചേരുന്നു. റഹ്മാന്‍ സംഗീതത്തില്‍ ഗാനത്തിന്റെ ഈണം പ്രസക്തമാവുന്നില്ല. സ്വാഭാവികമായും ഗായകന്റെ/ഗായികയുടെ പ്രസക്തിയേയും ഇതു കുറയ്ക്കുന്നു. പകരം, ഉപകരണസംഗീതത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. പാടുന്നയാളുടെ ശബ്ദംപോലും റഹ്മാന് ഒരു ഉപകരണമാണ്. സംഗീതസംവിധായകന്‍ ഒരു കാര്യനിര്‍വഹകന്‍ ആയി പ്രവര്‍ത്തിക്കുന്നതു നമുക്കു നേരിട്ടുതന്നെ അനുഭവിക്കാനാവുന്നു റഹ്മാന്റെ സംഗീതത്തില്‍. പരമ്പരാഗതമായി സംഗീതസംവിധായകന്റെ നിയന്ത്രണത്തില്‍നിന്നു വ്യതിചലിച്ചുപോകുന്ന ഘടകങ്ങളെ റഹ്മാന്‍ നിയന്ത്രിച്ചു. സംഗീതത്തെ/പാട്ടിനെ സ്വന്തം വരുതിയിലാക്കി.
ഗാനങ്ങള്‍ക്കു റഹ്മാന്‍ എല്ലാ സംഗീതരൂപങ്ങളും ഉപയോഗിക്കുന്നുവെങ്കിലും അതിനേയെല്ലാം പാശ്ചാത്യസംഗീതത്തിന്റെ ഒരു ആവരണം അണിയിക്കുന്നുണ്ട്. ഈ ശൈലി പല രീതികളിലാണെന്നുമാത്രം. പാട്ടിന്റെ ആരംഭത്തിലും അവസാനത്തിലും ഉപകരണങ്ങള്‍കൊണ്ട് ഒന്ന്–രണ്ട് മിനിറ്റു ദൈര്‍ഘ്യമുള്ള സംഗീതം ഉതിര്‍ക്കലാണ് ഇതില്‍ ഒരു രീതി. മറ്റൊന്ന്, സംഗീതത്തിലൂടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനംപോലെ മിക്ക ഗാനങ്ങളുടെയും തുടക്കത്തില്‍ ഉച്ചത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഇനി വേറൊന്ന്, ഒരു കൊച്ചുകുട്ടിയുടെയോ വൃദ്ധയുടെയോ സ്ത്രീയുടെയോ പുരുഷന്റെയോ വിചിത്രമോ അല്ലാത്തതോ ആയ ശബ്ദ/സംഭാഷണങ്ങള്‍ പാട്ടിനുമുമ്പില്‍ ചേര്‍ക്കുക. ഒരു പെണ്ണിന്റെ ഏങ്ങല്‍/പരിേദവനം, പുരുഷന്റെ അട്ടഹാസം/അലര്‍ച്ച, ഒരു കാളവണ്ടി തെളിക്കുന്ന ശബ്ദം, ഒരു പെണ്ണിന്റെതന്നെ കിച്ച് കിച്ച് ശബ്ദം ഇങ്ങനെ എന്തുമാവാം ഇത്. ഗാനത്തിന്റെ സാഹിത്യഭാഗത്തെ സ്ഫുടമായി കേള്‍പ്പിക്കാതിരിക്കുക. ഇതു പാടുന്നയാളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നു. ഇതും ഒരു പാശ്ചാത്യസംഗീതശൈലിതന്നെയാണ്. അപൂര്‍വം ഗാനങ്ങളുടെ ആരംഭത്തില്‍ കര്‍ണ്ണാടക സംഗീതക്കച്ചേരികളില്‍ വിരുത്തത്തില്‍ ശ്ലോകം പാടുന്ന ശൈലിയും റഹ്മാന്‍ അവലംബിക്കുന്നുണ്ട്. റഹ്മാന്‍ തന്റെ എല്ലാ ഗാനങ്ങള്‍ക്കും മുകളില്‍ സൂചിപ്പിച്ച രീതികളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കാണുന്നു. അതുകൊണ്ടുതന്നെ, പല ഗാനങ്ങളിലും ഇതൊരു അനൗചിത്യമായി മാറുന്നുമുണ്ട്. എങ്കിലും ഇതിലൂടെ റഹ്മാന്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതു പാശ്ചാത്യസംഗീതത്തിന്റെ ആഗോള മേല്‌ക്കോയ്മതന്നെയാണ്.
ചലച്ചിത്ര സംഗീതസംവിധാനത്തിലെ ഈ നൂതനരീതികള്‍കൊണ്ടു റഹ്മാന്റെ ഗാനങ്ങളുടെ ദൈര്‍ഘ്യം സാധാരണ സിനിമാഗാനങ്ങളെക്കാള്‍ നീണ്ടുപോകുന്നതായി കണ്ടെത്താം. ഒരു റഹ്മാന്‍ ഗാനത്തിന്റെ ശരാശരി ദൈര്‍ഘ്യം 51/2 – 61/2 മിനിറ്റാണ്. പല ഗാനങ്ങളുടെയും സമയദൈര്‍ഘ്യം എട്ടു മിനിറ്റിലധികമായും കാണുന്നു. ഇതു സാധാരണ സിനിമാഗാനങ്ങളുടെ ഇരട്ടിയോളം സമയമാണ്. അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി എന്ന ഹിറ്റ്ഗാനം എട്ടു മിനിറ്റു ദൈര്‍ഘ്യം ഉള്ളതില്‍ ആദ്യത്തെ രണ്ടു മിനിറ്റിലധികം ഉപകരണസംഗീതം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. റഹ്മാന്റെ ചലച്ചിത്ര സംഗീതപരീക്ഷണങ്ങള്‍ ആസ്വാദകര്‍ അബോധപൂര്‍വമായിതന്നെ സ്വീകരിക്കുന്നതിനുള്ള തെളിവാണിത്. ആ ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ വിരസത ആര്‍ക്കും അനുഭവപ്പെടുവാന്‍ തരമില്ല. റഹ്മാന്റെ സംഗീതത്തില്‍, അദ്ദേഹത്തിനുമാത്രം അവകാശപ്പെടാവുന്ന വിജയവുമാണിത്.
റഹ്മാന്റെ സംഗീതത്തിലെ ചില അനൗചിത്യക്കേള്‍വികളും എടുത്തുപറയേണ്ടതുണ്ട്. കാറ്റ്‌റേ എന്‍ വാസല്‍ വന്തായ് മെതുവാക എന്‍ കതവ്
സംവിധായകന്‍ ശങ്കറുമൊത്ത്. 90കളിലെ ചിത്രം
തുറന്തായ് എന്ന ഗാനത്തിന്റെ തുടക്കത്തില്‍ ഒരു ചുഴലിക്കാറ്റ് വീശുന്നതുപോലുള്ള ശബ്ദമാണു നാം കേള്‍ക്കുന്നത്. എന്നാല്‍ പാട്ടിലെ കാറ്റാകട്ടെ, ഒരു മന്ദമാരുതനുമാണ്. രുക്കുമണിയേ രുക്കുമണിയേ എന്ന റോജയിലെ ഗാനം ശ്രദ്ധിക്കുക. ഈ പാട്ടിലെ സമയം നിശാനേരമാണ്. വിവാഹരാത്രിയില്‍ ഭാര്യയും ഭര്‍ത്താവും ഇണചേരുന്ന സമയം. അവരുടെ ലൈംഗികവേഴ്ചയെ സൂചിപ്പിക്കുന്നു ഈ ഗാനം. പക്ഷേ, അതിനെയെല്ലാം വെടിഞ്ഞ് ആളുകളുടെ നൃത്തത്തെ മാത്രം കേന്ദ്രീകരിക്കുന്നു ഈ പാട്ടിന്റെ സംഗീതം. ഉയര്‍ന്ന ശബ്ദപ്പെരുമയോടെയുള്ള താളപ്രയോഗം സംഗീതത്തെ കഥയുടെ കാമ്പില്‍നിന്നകറ്റുന്നു. ഈ സന്ദര്‍ഭത്തില്‍, ഒട്ടകത്തെ കെട്ടിക്കോ എന്ന ജെന്റില്‍മാന്‍ സിനിമയിലെ ഗാനം പാടുമ്പോള്‍ വരികളുടെ ലൈംഗികാര്‍ത്ഥത്തെ ധ്വനിപ്പിക്കുവാന്‍ ആ സമയത്തു ഗായകനും ഗായികയും ഒരു ചെറുചിരി സമ്മാനിക്കുന്നതു സംഗീതസംവിധായകന്റെ ഔചിത്യബോധംതന്നെയാണ്.
എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ താളഘടകമാണു പ്രധാന പഠനവിഷയമാകുന്നത്. താളത്തിന്റെ ബലത്തില്‍ ആസ്വാദകമനസ്സില്‍ ആഞ്ഞുതറയ്ക്കുന്ന സംഗീതമാണ് എ.ആര്‍. റഹ്മാന്റേത്. സംഗീതത്തിന്റെ ഭാരതീയ സങ്കല്പമായ മന്ത്രാത്മകതയെ കയ്യൊഴിഞ്ഞ്, മാന്ത്രികസംഗീതം സൃഷ്ടിച്ചു എ.ആര്‍. റഹ്മാന്‍. താളനടകളില്‍ പല ശൈലീപ്രയോഗങ്ങളും പരീക്ഷിക്കുന്നുണ്ട് റഹ്മാന്‍, ഗാനങ്ങളില്‍. താളവാദ്യങ്ങളുടെ സമ്പുഷ്ടമായ ചേരുവയില്‍ പാട്ടിന്റെ താളഘടനയെ ആവിഷ്‌കരിക്കുന്നതിലാണ് റഹ്മാന്‍ഗാനങ്ങള്‍ കൊഴുക്കുന്നത്. താളത്തെ ദ്രുതഗതിയിലും നാടോടിനൃത്തത്തിന്റെ ചുവടുവയ്ക്കുന്ന ലാളിത്യത്തോടെയും പദങ്ങളുടെ പ്രാസത്തിനൊപ്പിച്ചും അതിബൃഹത്തായ ശബ്ദത്തിലും വികാരതീവ്രമായും റഹ്മാന്‍ ഗാനങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ”വന്ദേമാതര” ഗാനം എ.ആര്‍. റഹ്മാന്‍തന്നെ ചിട്ടപ്പെടുത്തി, പാകിസ്താന്‍ ഗായകനായ നുസ്‌റത്ത് ഫത്തേഹ് അലിഖാന്‍ ആലപിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കുവേണ്ടിയുള്ള റഹ്മാന്റെ പരീക്ഷണസ്വഭാവം ഇവിടെയും പ്രകടമാണ്. സാധാരണയായി, ദേശീയഗാനങ്ങളോ പ്രാര്‍ത്ഥനാഗീതങ്ങളോ സംഘഗാനങ്ങളോ എല്ലാം ചിട്ടപ്പെടുത്തുന്നത് ഏകതാനമായി ആലപിക്കാന്‍കഴിയുന്ന വിധത്തിലായിരിക്കും. എന്നാല്‍ ഇവിടെ, ഒരു പൗരന്റെ ദേശീയബോധത്തില്‍ ആഴ്ന്നിറങ്ങുന്ന വിധത്തില്‍ വ്യക്തിഗതമായി ആലപിക്കുന്ന ശൈലിയിലാണ് ഈ ഗാനം എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ ഇമ്പത്തിന്റെ അംശത്തെയും അന്വേഷിക്കേണ്ടതുണ്ട്. സ്‌നേഹിതനേ, പുതുവെള്ളൈമഴൈ, ചിന്ന ചിന്ന ആശൈ, വാരായോ തോഴി, കണ്ണോട് കാണ്‍പതെല്ലാം, നദിയേ നദിയേ കാതല്‍നദിയേ, അന്‍പേ അന്‍പേ, പൂവുക്കുള്‍ ഒളിന്തിരിക്കും, കണ്ണ്ക്ക് മയ്യഴക്, നേട്ര് ഇല്ലാത്ത മാറ്റം എന്നത്, എന്നവളെ, ഉയിരേ ഉയിരേ, കണ്ണേ കണ്ണേ കാതല്‍ ശെയ്തായ്, എങ്കേ എനത് കവിതൈ, സന്ദനതെന്റലൈ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മാര്‍ഗ്ഗഴിപൂവേ, എന്‍ മേല്‍ വിഴുന്ത മഴൈത്തുള്ളിയേ, കാറ്റ്‌റേ എന്‍ വാസല്‍ വന്തായ്, സൊല്ലായോ സോലൈക്കിളി, നെഞ്ചേ നെഞ്ചേ മറന്ത് വിട്, ഊഞ്ചലൈ കാണ്‍കള്‍ എന്‍ കണ്ണിലെ തുടങ്ങി അനേകം മെലഡിയുടെ സ്പര്‍ശമുള്ള ഗാനങ്ങള്‍ റഹ്മാന്‍ സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ഇവയില്‍ ചില ഗാനങ്ങള്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. എന്നാല്‍, റഹ്മാന്‍ തരംഗത്തില്‍ ഒഴുകിവന്നു വിജയിച്ച പാട്ടുകളാണ് ഇതില്‍ അധികവും.
.
സംഗമം എന്ന തമിഴ് സിനിമയിലെ മാര്‍ഗ്ഗഴിത്തിങ്കളല്ലവാ എന്ന ഗാനത്തില്‍ വാദ്യത്തിലും ആലാപനത്തിലും റഹ്മാന്‍ ചെയ്തിട്ടുള്ള ചേരുവകള്‍  മനോഹരമാണ്. ഗായികാപ്രധാനമായ ഈ ഗാനം എസ്. ജാനകിയുടെ ആലാപനഭാവംകൊണ്ടും ശ്രദ്ധേയമാണ്. സിന്ധുഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം, സിനിമയില്‍ നൃത്തരംഗമായതുകൊണ്ടു താളപ്രധാനവുമാണ്. ഭാവ–രാഗ–താളങ്ങളുടെ സമ്മിശ്രലയംകൊണ്ട് ഈ ഗാനം ഉജ്ജ്വലമാകുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനമെന്നും എ.ആര്‍. റഹ്മാന്റെ ഗാനങ്ങളില്‍ കണ്ടെത്താനാവുന്നില്ല. നെനച്ചപടി നെനച്ചപടി അമഞ്ചതടി എന്ന ഗാനത്തില്‍ ഒപ്പനപ്പാട്ടിന്റെ സ്വാധീനമുണ്ട്. റഹ്മാന്റെ പല ഗാനങ്ങളുടെയും ആലാപനത്തില്‍ സാമ്യതകള്‍ കണ്ടെത്താനാവും. കണ്ണേ കണ്ണേ കാതല്‍ ശെയ്താല്‍ എന്ന ഗാനവും ഉയിരേ ഉയിരേ എന്നു തുടങ്ങുന്ന ഗാനവും ആരംഭത്തില്‍ സാമ്യതയുണ്ട്. തങ്കത്താമരൈ മകളെ എന്ന പാട്ടും കുടിച്ചാല്‍ കുട്രാലം എന്ന പാട്ടും തുടക്കത്തില്‍ സാമ്യത അനുഭവപ്പെടുന്നു. അതുപോലെ, ചുറ്റി ചുറ്റി വന്തേര്‍ഹ എന്നതും പച്ചൈക്കിളികള്‍ തോളോട് എന്നതും കേള്‍ക്കുമ്പോള്‍ സാമ്യത തോന്നുന്നു. പാട്ടിന്റെ ഈണത്തെക്കാള്‍ വാദ്യങ്ങളുടെ ഉപയോഗത്തിലാണ് എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകന്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. ഇതുതന്നെയാണു മറ്റുള്ള സംഗീതസംവിധായകരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മുഖ്യഘടകം.
അവസാനമായി, ഇതര സംഗീതസംവിധായകരുടെ ഗാനങ്ങളെപ്പോലെ എ.ആര്‍. റഹ്മാന്റെ ഗാനങ്ങള്‍ ഭാവിയില്‍ ഓര്‍ക്കപ്പെടുമോ എന്നൊരു ചോദ്യംകൂടിയുണ്ട്. അല്ലെങ്കില്‍, ആ ഓര്‍മകളുടെ പ്രകൃതി എന്തായിരിക്കും എന്നതിനുള്ള ഉത്തരമാണു നാം തിരയേണ്ടത്. ഇതുവരെയുള്ള റഹ്മാന്‍ ഗാനങ്ങളുടെ പൊതുവായ സ്വഭാവധാരയില്‍നിന്ന് ഉരുത്തിരിയേണ്ട ഉത്തരമാണത്. റോജ, ജെന്റില്‍മാന്‍, ബോംബെ, കാതലന്‍ മുതലായ സിനിമകളിലെ ഗാനങ്ങള്‍-ചിന്ന ചിന്ന ആശൈ, പുതുവെള്ളൈമഴൈ, ഒട്ടകത്തെ കെട്ടിക്കോ, ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേ, അന്ത അറബിക്കടലോരം, ഊര്‍വ്വശി ഊര്‍വ്വശി, മുക്കാല മുക്കാബല മുതലായ പാട്ടുകളെ വരുംതലമുറ ഏതു രീതിയില്‍ സ്വീകരിക്കും?
പുകഴേന്തി, എം.എസ്. വിശ്വനാഥന്‍, കെ. രാഘവന്‍, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍ തുടങ്ങിയ സംഗീതസംവിധായകരുടെ ഇമ്പമാര്‍ന്ന ഗാനങ്ങളെ ഇന്നും ആസ്വാദകര്‍ നെഞ്ചേറ്റുന്നുണ്ട്. എ.ആര്‍. റഹ്മാന്റെ കാലഘട്ടത്തിനുമുമ്പു തമിഴ് സിനിമാവേദിയിലെ സംഗീതചക്രവര്‍ത്തിയായിരുന്ന ഇളയരാജയുടെ ഗാനങ്ങളെയും ഇന്നു നാം പിന്തുടരുന്നുണ്ട്. ആ ഗാനങ്ങളെ ഇപ്പോഴും നാം ഓമനിക്കുന്നതു നമ്മുടെ ഹൃദയവികാരങ്ങളെയാണ് അവ തൊട്ടുണര്‍ത്തിയത് എന്നതുകൊണ്ടാണ്. ഭാവത്തിന്റെ ആത്മീയപ്രകാശവും ഈണത്തിന്റെ കലാസൗന്ദര്യവും ഒത്തുചേര്‍ന്ന ആലാപനസൗഖ്യമാണ് ആ ഗാനങ്ങള്‍ക്ക് ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. മെഹ്ബൂബാ മെഹ്ബൂബാ, ദംമേരേ ദം, അടി എന്നടി റാക്കമ്മാ, റാക്കമ്മാ കയ്യെ തട്ട്, സംഗീതമധുരനാദം മുതലായ ഗാനങ്ങള്‍ അടിപൊളി സംഗീതത്തിലാണ് അവതരിപ്പിക്കുന്നതെങ്കിലും അതിനെല്ലാം മെലഡിയുടെ സ്പര്‍ശവുമുണ്ട്. ഇതെല്ലാം പാടുന്ന ഗായികാഗായകന്മാരാകട്ടെ, ആലാപനത്തില്‍ പ്രഗത്ഭരും സ്വതന്ത്രരുമായിരുന്നു. അതുകൊണ്ടുതന്നെ, വളരെ ഭാവാത്മകമായിട്ടാണ് അവര്‍
.
ഈ ഗാനങ്ങള്‍ ആലപിച്ചത്. സ്വാഭാവികമായും ആ ഗാനങ്ങളേയും നാം നെഞ്ചിലേറ്റി.
എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകനെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ അടിപൊളിപ്പാട്ടുകളായ ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേയും ഒട്ടകത്തെ കെട്ടിക്കോയും അറബിക്കടലോരവും ഊര്‍വ്വശിയും മുക്കാല മുക്കാബലയും എല്ലാം അവ ഇറങ്ങിയ കാലത്തെ ഹിറ്റുകള്‍തന്നെയായിരുന്നു. പക്ഷേ, വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ ഗാനങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇന്ന് എന്തുകൊണ്ടാണ് ആ ഗാനങ്ങളെ നാം ശ്രദ്ധിക്കാത്തത്? കാരണം, ആ ഗാനങ്ങള്‍ നമ്മുടെ ചുണ്ടുകള്‍ക്കുള്ള വിരുന്നുമാത്രമായിരുന്നു. ആ ഗാനങ്ങളെ നാം നമ്മുടെ ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്കു തത്തിക്കളിപ്പിക്കുകയായിരുന്നു. അവ ഒരിക്കലും നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതേയില്ല. അധരവ്യായാമംകൊണ്ട് മടുത്തപ്പോള്‍ നാം അവയെ ഉപേക്ഷിക്കുകയും  ചെയ്തു. പാട്ടിന്റെ വാസസ്ഥലം ചുണ്ടുകളല്ല, ഹൃദയമാണ് അതിന്റെ കോവില്‍. അപ്പോള്‍, ഭാവിയില്‍ എ.ആര്‍. റഹ്മാന്‍ എന്ന ചലച്ചിത്ര സംഗീതസംവിധായകന്‍ ഏതു രീതിയിലായിരിക്കും ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടുക? അദ്ദേഹം ഈണം പകര്‍ന്ന ശ്രുതിമധുരവും ഇമ്പവും ശ്രവണസുഖവും ഉള്ള ഗാനങ്ങള്‍തന്നെയാണ് അതിനുള്ള ഉത്തരം തരേണ്ടത്. ചിന്ന ചിന്ന ആശൈ, പുതുവെള്ളൈ മഴൈ, സ്‌നേഹിതനേ, കണ്ണോട് കാണ്‍പതെല്ലാം, തെന്‍മേക്ക് പരുവക്കാറ്റ്, മാര്‍ഗ്ഗഴിത്തിങ്കളല്ലവാ, പൂപൊടിയില്‍ പുന്നകൈ തുടങ്ങിയ ചുരുക്കം ഗാനങ്ങള്‍ മാത്രമായിരിക്കും അതിന് അന്ന് എ.എര്‍. റഹ്മാന് കൂട്ടിനുണ്ടാവുക.
രമേശ് ഗോപാലകൃഷ്ണന്റ ‘ജനപ്രിയസംഗീതം’ എന്ന പുസ്തകത്തില്‍നിന്നും.

Monday, January 6, 2014

എ.ആര്‍ .റഹ്മാന്‍

വി.ടി.മുരളി
A R Rahman

എ.ആര്‍. റഹ്മാന്‍ എന്ന സംഗീതകാരനെ എങ്ങനെ വിലയിരുത്തണം? ഓസ്‌കാര്‍ അവാര്‍ഡുവരെ നേടിയ ഒരു സംഗീതജ്ഞനെ വിലയിരുത്തുമ്പോള്‍ എന്തൊക്കെ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യണം. സംഗീതത്തിനു മുകളില്‍ പ്രശസ്തി കയറിയിരിക്കുമ്പോള്‍ വളരെ കരുതലോടെവേണം ഇതുചെയ്യാന്‍. ഏതു വിധത്തിലാണ് ഈ സംഗീതം മറ്റുള്ളവരുടെ സംഗീതത്തില്‍നിന്ന് വ്യതിരിക്തമാവുന്നത്? ഇത്രയധികം പോപ്പുലാരിറ്റി ഈ സംഗീതശൈലിക്കെങ്ങനെ വന്നുചേര്‍ന്നു? ഒരു സാധാരണ സംഗീതാസ്വാദകനില്‍ ഇനിയും ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. നമ്മുടെ ലളിതസംഗീതത്തിന്റെ- സിനിമാസംഗീതത്തിന്റെ വളര്‍ച്ച പഠിക്കുന്ന ഒരാള്‍ക്ക് എ.ആര്‍. റഹ്മാനില്‍ ഒരു കുതിച്ചുചാട്ടം കാണാന്‍ കഴിയുമോ? അല്ലെങ്കില്‍ ഇളയരാജയില്‍നിന്നുള്ള സ്വാഭാവിക വളര്‍ച്ചതന്നെയാണോ ഈ സംഗീതം?

വളരെ വിശദമായി പഠിക്കപ്പെടേണ്ട കുറെ കാര്യങ്ങളുണ്ട് ഇവയിലൊക്കെ. എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍- ഇങ്ങനെ തരംതിരിച്ചാല്‍ റഹ്മാന്റെ സ്ഥാനം എവിടെയാണ് എന്ന് മനസ്സിലാക്കാം. പൂര്‍വികരുടെ സംഗീതത്തിന്റെ അംശങ്ങള്‍ പൂര്‍ണമായി നിഷേധിക്കാന്‍ കഴിയുമോ? റഹ്മാന്റെ സംഗീതത്തില്‍ അങ്ങനെയൊരു നിഷേധമുണ്ടോ? ഇല്ല എന്നാണെന്റെ തോന്നല്‍. പൂര്‍വികരുടെ അംശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു നവസംഗീതം. ഇങ്ങനെയൊരു നവീകരണം എല്ലാ കാലത്തും നടന്നിട്ടുണ്ട്. നവീകരണങ്ങളില്‍ ചിലത് അതിജീവിക്കും. ചിലത് വെറും ട്രെന്‍ഡുകളായി, അപ്പോഴത്തെ കച്ചവടവസ്തുവായി മാത്രം മാറിപ്പോകും. അത്രമാത്രം. അങ്ങനെ അതിജീവിച്ചതാണ് പിന്നെ നാം എടുത്തുപറയുന്ന പല പാട്ടുകളും. പഴയതിന്റെ തുടര്‍ച്ചകളായി നവീകരിച്ചുവന്നത്. അല്ലാതെ പഴയതിന്റെ അനുകരണങ്ങളായിരുന്നില്ല. റഹ്മാന്റെ സംഗീതത്തെ ആകര്‍ഷണീയമാക്കുന്നത്, ഭാവസാന്ദ്രമാക്കുന്നത് ഈ പഴയ മെലഡിയുടെ നവീകരിക്കപ്പെട്ട അംശങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്. ലോകസംഗീതത്തിന്റെ കവാടം റഹ്മാന്‍ ആസ്വാദകരുടെ മുന്നില്‍ തുറന്നിടുന്നു. സാങ്കേതികവിദ്യയുമായി ചേര്‍ന്ന ഒരു നവീകരണമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ അംശങ്ങള്‍കൂടി സ്വാംശീകരിച്ചാലേ ഇനി നില്ക്കാന്‍ കഴിയൂ എന്നതാണ് റഹ്മാന്‍ നല്കുന്ന പുതിയ പാഠം. നേരത്തേ നടത്തിയ പരീക്ഷണങ്ങളിലൊന്നും സാങ്കേതികവിദ്യയായിരുന്നില്ല പ്രധാന പങ്കുവഹിച്ചത്. എം.എസ്. ഉള്‍പ്പെടെയുള്ള പഴയ തലമുറ സംഗീതജ്ഞര്‍ സാങ്കേതിക കാര്യങ്ങളില്‍ പണ്ഡിതന്മാരായിരുന്നില്ല. എന്നാല്‍ ഇന്ന് ഒരു സംഗീതസംവിധായകന് ഇതിനെ അവഗണിച്ച് പിടിച്ചുനില്ക്കാന്‍ കഴിയുമെന്നുതോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ മെലഡിയെ നിരാകരിക്കുന്ന തരത്തിലുള്ള സംഗീതവും പുറത്തുവരുന്നുണ്ട്. ഇതിനെ രണ്ടിനെയും സമന്വയിപ്പിക്കുന്നതില്‍ റഹ്മാന്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. സാങ്കേതികവിദ്യയിലെ വളര്‍ച്ചകൂടി എങ്ങനെ സംയോജിപ്പിക്കാം എന്നതാണ് പുതിയ സംഗീതം.

ഈ നവീനവത്കരണം നമ്മുടെ സംഗീതത്തെ മുന്നോട്ടു നയിച്ചുവോ- നയിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. റഹ്മാന്റെ സംഗീതത്തിന്റെ തരംഗങ്ങള്‍ ഉണര്‍ന്ന കാലഘട്ടത്തിലെ ഒരു പരസ്യം എന്റെ ഓര്‍മയില്‍ വരുന്നു. ഒരു കാസറ്റിന്റെ പരസ്യമായിരുന്നു അത്. 'കെ.പി.എ.സിയുടെ നാടക ഗാനങ്ങള്‍ റഹ്മാന്‍ മ്യൂസിക്കോടെ' എന്നതായിരുന്നു പരസ്യത്തിന്റെ പൊരുള്‍. കെ.പി.എ.സിയുടെ പഴയ പാട്ടുകള്‍ അതിന്റെ 'ബാക്ക്ഗ്രൗണ്ട്' മ്യൂസിക് മാറ്റി എന്നേ അതിനവര്‍ അര്‍ഥം കണക്കാക്കിയുള്ളൂ. അപ്പോള്‍ പശ്ചാത്തലസംഗീതത്തില്‍, ഉപകരണസംഗീതത്തില്‍ വരുത്തിയ മാറ്റങ്ങളാണോ ഇതിന്റെയൊക്കെ അടിത്തറ? അപ്പോഴും എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. പഴയകാലത്തെ പാട്ടുകള്‍ മലയാളമായാലും തമിഴായാലും ഹിന്ദിയായാലും പാട്ടുകളോടൊപ്പംതന്നെ അതിന്റെ ഉപകരണ സംഗീതവും ഓര്‍മയിലെത്തും. പുതിയ പാട്ടുകളോടൊപ്പം അതിന്റെ 'ബാക്ക് ഗ്രൗണ്ട് മ്യൂസിക്' നമ്മുടെ ഓര്‍മയിലെത്തുമോ? ഓര്‍ക്കാന്‍ കഴിയുമോ? അപ്പോള്‍ ഉപകരണ സംഗീതത്തിലൂടെയുള്ള ഈ നവീകരണം മനസ്സില്‍ തങ്ങിനില്ക്കുന്നതല്ല എന്നാണോ? പുതിയ സംഗീതം ഹൃദയത്തിലേക്കാണോ തലച്ചോറിലേക്കാണോ പോകുന്നത് എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു.

നേരത്തേയുള്ള സംഗീതത്തിന്റെ ഒരു പ്രസക്തി അത് സാഹിത്യത്തെ ഒന്നാമതായി കണ്ടു എന്നതാണ്. പുതിയ സംഗീതം സാഹിത്യത്തെ സംഗീതവത്കരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംഗീതത്തിന്റെ ചട്ടക്കൂട്ടിലേക്ക് വാക്കുകളെ നയിക്കുകയാണത് ചെയ്യുന്നത്. പ്രതിഭാശാലികളായ എഴുത്തുകാര്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ യാദൃച്ഛികമായി നല്ല രചനകള്‍ ഉണ്ടാവുന്നു എന്നതൊഴിച്ചാല്‍ സാഹിത്യം രണ്ടാമതായി എന്നതു തന്നെയാണ് യാഥാര്‍ഥ്യം. ഈ തലമുറയുടെ പ്രതിനിധിയല്ലെ റഹ്മാന്‍. പഴയകാലത്തെ പാട്ടുകളിലെ കവിത എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സംഗീതം മാത്രമാണാകര്‍ഷിക്കുന്നത്. സംഗീതം എന്ന ആത്മാവിനു കയറിയിരിക്കാന്‍ പറ്റിയൊരിടം ശരീരം അതാണ് വാക്ക് എന്നു വരുന്നു. ഇത് റഹ്മാന്‍ ചെയ്ത ഒരപരാധമാണെന്നല്ല ഞാന്‍ പറയുന്നത്. റഹ്മാനു മുന്‍പെയും ഇതു ചെയ്തവര്‍ ഇല്ലെന്നുമല്ല. മറിച്ച് ഇതാണ് ശരിയെന്ന് ബോധ്യപ്പെടുത്താന്‍ റഹ്മാന്റെ സാന്നിധ്യം കാരണമായി എന്നേ പറയുന്നുള്ളൂ. ഇതൊരു വിമര്‍ശനമായല്ല അവതരിപ്പിക്കുന്നത്.

റഹ്മാന്‍ സംഗീതംചെയ്ത ആദ്യ മലയാളചിത്രം യോദ്ധ ആണ്. റഹ്മാന്റെ പിതാവ് ആര്‍.കെ. ശേഖറിന്റെ തട്ടകം മലയാളസിനിമതന്നെയായിരുന്നു.

യോദ്ധയിലെ പാട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, പിന്നീട് റോജയില്‍ എത്തിയപ്പോള്‍ അദ്ദേഹം പൂര്‍ണത പ്രാപിക്കുകയാണ്. 'ചിന്ന ചിന്ന ആശൈ'യും 'കാതല്‍ റോജാവെ'യും ഒക്കെ ഒരു പുതിയ സംവേദനം സൃഷ്ടിച്ചു. താളത്തെ പ്രയോഗിക്കുന്നതിലെ വ്യത്യസ്തത ശ്രദ്ധേയമായ ഒരു കാര്യമാണ്. ദൃശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സംഗീതമാണ് സൃഷ്ടിക്കപ്പെടേണ്ടത് എന്ന ബോധം. 'രുക്ക്മണീ' എന്ന ഗാനം ചിത്രീകരിച്ചത് ഓര്‍ക്കുക. മണിരത്‌നത്തിന്റെ സിനിമ എന്ന നിലയിലും ഈ ചിത്രത്തിനു പ്രത്യേകതയുണ്ടായിരുന്നു. ബോംബെ എന്ന ചിത്രത്തിലെ 'ഉയിരെ' എന്ന ഗാനവും മറ്റു ചില ഗാനങ്ങളുടെ ചിത്രീകരണവും ശ്രദ്ധിക്കുക. ഇങ്ങനെ ദൃശ്യവത്കരണസാധ്യതയുള്ള ഒരു സംഗീതം, അല്ലെങ്കില്‍ സിനിമാസംവിധായകന്റെ മനസ്സിലെ 'വിഷ്വല്‍സി'നെ മൂര്‍ത്തമാക്കുന്ന ഒരു സംഗീതം, ഇത് റഹ്മാന്റെ ഒരു പ്രത്യേകതയായി എനിക്കുതോന്നുന്നു.

അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്കു തോന്നിയ മറ്റൊരു കാര്യം ഗായകരുടെ താരാവസ്ഥ നോക്കിയല്ല പാട്ടുകള്‍ ഉണ്ടാക്കപ്പെടുന്നത് എന്നതാണ്. ഒരു ഗാനം ഉണ്ടായിട്ടാണ് ഗായകനെ അന്വേഷിക്കുന്നത്. ഗാനത്തിനാവശ്യമായ ടോണ്‍ എവിടെനിന്ന് ലഭിക്കുന്നു എന്നതാണ് പ്രധാന വിഷയം. ഇത് തീര്‍ച്ചയായും ഒരു വളര്‍ച്ചതന്നെയാണ്. എല്ലാ പാട്ടുകളും എസ്.പി. ബാലസുബ്രഹ്മണ്യം പാടണം, അല്ലെങ്കില്‍ യേശുദാസ് പാടണം എന്ന് റഹ്മാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകളുടെ വിജയത്തിന്റെ ഒരു കാരണം ഇതുതന്നെ. മറ്റൊരു ഗായകനെക്കുറിച്ച് നമുക്കു ചിന്തിക്കുവാന്‍ കഴിയുന്നില്ല. താരതമ്യേന നേര്‍ത്ത ശബ്ദമുള്ള ഉണ്ണികൃഷ്ണനെക്കൊണ്ട് എത്ര ഗാനങ്ങള്‍ പാടിച്ചിരിക്കുന്നു. എന്നുമാത്രമല്ല, ഉണ്ണികൃഷ്ണന്റെ ശബ്ദത്തോടു സാമ്യമുള്ള ആലാപനരീതിയിലുള്ള പാട്ടുകള്‍പോലും പിന്നീട് അനുകരണങ്ങളായി വന്നു. ഗായകരുടെ പ്രശസ്തിക്കു മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന ഒരു സംഗീത സംവിധായകനല്ല റഹ്മാന്‍ എന്നു മാത്രമല്ല, ഗായകരെ അദ്ദേഹം ഉപയോഗിക്കുന്ന രീതി ഏതാണ്ടൊരു ഉപകരണംപോലെത്തന്നെയാണെന്നും എനിക്കു തോന്നിയിട്ടുണ്ട്.

നമ്മുടെ ഗാനരംഗം താഴോട്ടു പോയിക്കൊണ്ടിരിക്കുന്നത് ആത്മവിശ്വാസം കുറഞ്ഞ സംഗീതസംവിധായകരിലൂടെയാണ്. പഴയ സംഗീതസംവിധായകര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. പുതിയ ആളുകള്‍ പലരും ഈ ഗായകതാരങ്ങളുടെ കാലില്‍ വെറ്റിലവെച്ചു നമസ്‌കരിച്ച് സംഗീതസംവിധാനം ചെയ്യുന്നവരാണ്. ഇതിന്റെ ദോഷഫലം ചില്ലറയല്ല. മമ്മൂട്ടിച്ചിത്രത്തിനുവേണ്ടി, മോഹന്‍ലാല്‍ച്ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതുന്നു എന്നുപറയുന്ന തിരക്കഥാകൃത്തുക്കള്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി ഗാനം രചിക്കുന്നുവെന്ന് അഭിമാനിക്കുന്ന ഗാനരചയിതാക്കള്‍- ഇതൊരു വളര്‍ച്ചയാണോ? ഒരു പാട്ട് ഉണ്ടാക്കുന്നതിലെ അസ്വാതന്ത്ര്യം ആലോചിച്ചുനോക്കൂ. കഥാപാത്രത്തെക്കാള്‍ പ്രധാനം താരമാവുമ്പോള്‍ പിന്നെ എങ്ങനെ വളരും? റഹ്മാന്‍ ഇവിടെ വ്യത്യസ്തനാവുന്നു. കഥാപാത്രങ്ങള്‍ക്കായി സംഗീതം രചിച്ചശേഷം ആ ഭാവം ശബ്ദത്തിലും ആലാപനത്തിലും കൊണ്ടുവരാന്‍ കഴിയുന്ന ഗായകനെ അന്വേഷിക്കുക. ഇതൊരു വളര്‍ച്ചതന്നെയാണ്. ഇതില്‍ ബഹുസ്വരതയെക്കുറിച്ചുള്ള ഒരന്വേഷണം ഉണ്ട് എന്നുഞാന്‍ കരുതുന്നു.
A R Rahman

റഹ്മാന്റെ സംഗീതത്തെക്കുറിച്ചുള്ള ആലോചനകള്‍ നമ്മെ നയിക്കുന്നത് സംഗീതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആലോചനകളിലേക്കു തന്നെയാണ്.

നാം എവിടെ നില്ക്കുന്നു എന്നത് മറ്റൊരു കാര്യം. ഇളയരാജയുടെ സംഗീതത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള തന്റെ സംഗീതസഞ്ചാരങ്ങള്‍, തമിഴ് നാടോടി സംഗീതത്തില്‍ തായ്‌വേരുകള്‍ തേടിയുള്ള യാത്ര. സംഗീത കനവുകള്‍ എന്ന തന്റെ പുസ്തകത്തില്‍ ഇളയരാജ ഇക്കാര്യം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഒരു പ്രത്യേകഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഹാര്‍മോണിസ്റ്റായി തമിഴ്‌നാട്ടിലെ വേദികളില്‍ പോയ കാര്യങ്ങള്‍ അദ്ദേഹം സ്മരിക്കുന്നുണ്ട്. ഈ അറിവ് പുതുതലമുറയ്ക്കില്ല. അവര്‍ സംഗീതത്തിന്റെ രസതന്ത്രം സൃഷ്ടിക്കുന്നത് പരീക്ഷണശാലകളിലാണ്. അതിനവരെ കുറ്റം പറയാന്‍ കഴിയില്ല. നേരത്തേയുള്ള തലമുറയുടെ പരീക്ഷണശാല സാധാരണജനങ്ങള്‍ ആയിരുന്നു. ഓരോ കാലത്തിനും ഇണങ്ങിയ സംഗീതം എന്ന് പൊതുവെ പറഞ്ഞ് നമ്മള്‍ ഒഴിയുകയാണ് പതിവ്. സംഗീതത്തിലെ വൈവിധ്യത്തെക്കുറിച്ച് ഇളയരാജ പറയുന്നതിങ്ങനെയാണ്:

'ഒരു പ്രത്യേക വാസന മല്ലിപ്പൂവിനുവേണ്ടി കാത്തിരിക്കുന്നു. ഏതോ ഒരവസരത്തില്‍ തമ്മില്‍ ചേര്‍ന്നപ്പോള്‍, പിന്നെ ഒരിക്കലും പിരിയാതെയായി. ആര്‍ക്കും തമ്മില്‍ പിരിക്കാന്‍ വയ്യാതായി. അങ്ങനെ മല്ലികപ്പൂവിന് ഒരു വാസന, റോസാപ്പൂവിന് ഒരു വാസന, മുല്ലയ്ക്ക്, പിച്ചകത്തിന്, ചെമ്പകത്തിന് എല്ലാറ്റിനുമുണ്ട് ഓരോ വാസന. അത് അവയ്ക്കു മാത്രമേയുള്ളൂ. അതുപോലെയാണ് ഒരു പാട്ടില്‍ ചേരുന്ന സംഗീതം. അത് അതിനുമാത്രമേ ചേരൂ എന്നതാണ് സത്യം'.

പാട്ടില്‍ ചേരുന്ന സംഗീതത്തെക്കുറിച്ചാണ് ഇളയരാജ പറയുന്നത്. സംഗീതത്തില്‍ ചേരുന്ന സാഹിത്യത്തെക്കുറിച്ചല്ല. അങ്ങനെ മാറുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയേക്കാം. നമ്മുടെ സംസ്‌കാരത്തിന്റെ ഭൂമികയെ നിഷേധിക്കരുത് എന്നേ ഉള്ളൂ. റഹ്മാന്‍ ഒരു തുടര്‍ച്ചതന്നെയാണെന്നു കരുതാനാണെനിക്കിഷ്ടം. അനിവാര്യമായ തുടര്‍ച്ച.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ തുറന്നുവെച്ച സംഗീതജാലകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)