Showing posts with label Filim Music. Show all posts
Showing posts with label Filim Music. Show all posts

Tuesday, January 6, 2015

എ. ആര്‍ . റഹ്മാന്‍ കാലദേശങ്ങളുടെ സംഗീതധാര

കാലാനുസൃതവും അതേസമയം ദേശാതീതവുമായ സംഗീതം സിനിമയില്‍ സന്നിവേശിപ്പിച്ച സംഗീതസംവിധായകനാണ് എ.ആര്‍. റഹ്മാന്‍. മറ്റുള്ള സംഗീതസംവിധായകരില്‍നിന്നു റഹ്മാനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍ അന്വേഷിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയെ നമുക്കു യഥാര്‍ത്ഥഭാവത്തോടെ തിരിച്ചറിയാനാവുന്നത്. എ.ആര്‍. റഹ്മാനെപ്പോലെ ഇന്ത്യന്‍ ചലച്ചിത്രലോകത്തു തന്റെ കലാനൈപുണ്യം–സംഗീതം–കൊണ്ട് ഒരു സാംസ്‌കാരിക വ്യതിയാനത്തിനു തുടക്കമിട്ട ഒരു കലാകാരനുമുണ്ടാവില്ല. അതുകൊണ്ടുതന്നെ, പഠനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒരുപോലെ വിധേയമാകുന്നു റഹ്മാന്റെ സംഗീതം.
.
ഇന്ത്യന്‍ സിനിമാവേദിയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന സംഗീതസംവിധാനത്തിന്റെ ആവിഷ്‌കരണരീതികളെ നെടുകെ പിളര്‍ന്നു എ.ആര്‍. റഹ്മാന്റെ സംഗീതം. പാശ്ചാത്യവും പൗരസ്ത്യവുമായ ഘടകങ്ങള്‍ ആ ഗാനങ്ങളില്‍ സമന്വയിക്കുന്നുണ്ട്. എന്നിരുന്നാലും പാശ്ചാത്യസംഗീതത്തോടാണ് ആ കല കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം അമേരിക്കന്‍ ചലച്ചിത്ര അക്കാദമിയുടെ ഓസ്‌കര്‍ പുരസ്‌കാരം എന്നിവ ഇന്ത്യന്‍ സിനിമാലോകത്തിന്റെ ഉപോത്പന്നമായ സംഗീതശാഖയ്ക്ക് അഭിമാനിക്കുവാന്‍ വക നല്കുന്നു.
രാഗാധിഷ്ഠിതവും ഭാവാത്മകവും ഇമ്പവുംഉള്ള ഗാനങ്ങളാല്‍ സമ്പുഷ്ടമായ ഇവിടത്തെ ചലച്ചിത്രസംഗീതരംഗത്ത് എ.ആര്‍. റഹ്മാന്റെ സംഗീതം വിപ്ലവം സൃഷ്ടിച്ചു. താളപ്രധാനവും ശബ്ദവൈവിധ്യത്തിന്റെ സന്നിവേശവും സ്വരച്ചേര്‍ച്ചയും ഉള്ള ഗാനങ്ങള്‍ റഹ്മാന്‍ ഇവിടെ അവതരിപ്പിച്ചു. ഗോത്രസംഗീതങ്ങളുടെ താളാത്മകതയും പാശ്ചാത്യസംഗീതത്തിലെ വാദ്യവൈവിധ്യത്തിന്റെ ശബ്ദഘോഷങ്ങളും സ്വരച്ചേര്‍ച്ചയും ദിവ്യാനുപാതം എന്നതുപോലെ റഹ്മാന്റെ സംഗീതത്തില്‍ അലിഞ്ഞുചേരുന്നു. റഹ്മാന്‍ സംഗീതത്തില്‍ ഗാനത്തിന്റെ ഈണം പ്രസക്തമാവുന്നില്ല. സ്വാഭാവികമായും ഗായകന്റെ/ഗായികയുടെ പ്രസക്തിയേയും ഇതു കുറയ്ക്കുന്നു. പകരം, ഉപകരണസംഗീതത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. പാടുന്നയാളുടെ ശബ്ദംപോലും റഹ്മാന് ഒരു ഉപകരണമാണ്. സംഗീതസംവിധായകന്‍ ഒരു കാര്യനിര്‍വഹകന്‍ ആയി പ്രവര്‍ത്തിക്കുന്നതു നമുക്കു നേരിട്ടുതന്നെ അനുഭവിക്കാനാവുന്നു റഹ്മാന്റെ സംഗീതത്തില്‍. പരമ്പരാഗതമായി സംഗീതസംവിധായകന്റെ നിയന്ത്രണത്തില്‍നിന്നു വ്യതിചലിച്ചുപോകുന്ന ഘടകങ്ങളെ റഹ്മാന്‍ നിയന്ത്രിച്ചു. സംഗീതത്തെ/പാട്ടിനെ സ്വന്തം വരുതിയിലാക്കി.
ഗാനങ്ങള്‍ക്കു റഹ്മാന്‍ എല്ലാ സംഗീതരൂപങ്ങളും ഉപയോഗിക്കുന്നുവെങ്കിലും അതിനേയെല്ലാം പാശ്ചാത്യസംഗീതത്തിന്റെ ഒരു ആവരണം അണിയിക്കുന്നുണ്ട്. ഈ ശൈലി പല രീതികളിലാണെന്നുമാത്രം. പാട്ടിന്റെ ആരംഭത്തിലും അവസാനത്തിലും ഉപകരണങ്ങള്‍കൊണ്ട് ഒന്ന്–രണ്ട് മിനിറ്റു ദൈര്‍ഘ്യമുള്ള സംഗീതം ഉതിര്‍ക്കലാണ് ഇതില്‍ ഒരു രീതി. മറ്റൊന്ന്, സംഗീതത്തിലൂടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനംപോലെ മിക്ക ഗാനങ്ങളുടെയും തുടക്കത്തില്‍ ഉച്ചത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഇനി വേറൊന്ന്, ഒരു കൊച്ചുകുട്ടിയുടെയോ വൃദ്ധയുടെയോ സ്ത്രീയുടെയോ പുരുഷന്റെയോ വിചിത്രമോ അല്ലാത്തതോ ആയ ശബ്ദ/സംഭാഷണങ്ങള്‍ പാട്ടിനുമുമ്പില്‍ ചേര്‍ക്കുക. ഒരു പെണ്ണിന്റെ ഏങ്ങല്‍/പരിേദവനം, പുരുഷന്റെ അട്ടഹാസം/അലര്‍ച്ച, ഒരു കാളവണ്ടി തെളിക്കുന്ന ശബ്ദം, ഒരു പെണ്ണിന്റെതന്നെ കിച്ച് കിച്ച് ശബ്ദം ഇങ്ങനെ എന്തുമാവാം ഇത്. ഗാനത്തിന്റെ സാഹിത്യഭാഗത്തെ സ്ഫുടമായി കേള്‍പ്പിക്കാതിരിക്കുക. ഇതു പാടുന്നയാളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നു. ഇതും ഒരു പാശ്ചാത്യസംഗീതശൈലിതന്നെയാണ്. അപൂര്‍വം ഗാനങ്ങളുടെ ആരംഭത്തില്‍ കര്‍ണ്ണാടക സംഗീതക്കച്ചേരികളില്‍ വിരുത്തത്തില്‍ ശ്ലോകം പാടുന്ന ശൈലിയും റഹ്മാന്‍ അവലംബിക്കുന്നുണ്ട്. റഹ്മാന്‍ തന്റെ എല്ലാ ഗാനങ്ങള്‍ക്കും മുകളില്‍ സൂചിപ്പിച്ച രീതികളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കാണുന്നു. അതുകൊണ്ടുതന്നെ, പല ഗാനങ്ങളിലും ഇതൊരു അനൗചിത്യമായി മാറുന്നുമുണ്ട്. എങ്കിലും ഇതിലൂടെ റഹ്മാന്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതു പാശ്ചാത്യസംഗീതത്തിന്റെ ആഗോള മേല്‌ക്കോയ്മതന്നെയാണ്.
ചലച്ചിത്ര സംഗീതസംവിധാനത്തിലെ ഈ നൂതനരീതികള്‍കൊണ്ടു റഹ്മാന്റെ ഗാനങ്ങളുടെ ദൈര്‍ഘ്യം സാധാരണ സിനിമാഗാനങ്ങളെക്കാള്‍ നീണ്ടുപോകുന്നതായി കണ്ടെത്താം. ഒരു റഹ്മാന്‍ ഗാനത്തിന്റെ ശരാശരി ദൈര്‍ഘ്യം 51/2 – 61/2 മിനിറ്റാണ്. പല ഗാനങ്ങളുടെയും സമയദൈര്‍ഘ്യം എട്ടു മിനിറ്റിലധികമായും കാണുന്നു. ഇതു സാധാരണ സിനിമാഗാനങ്ങളുടെ ഇരട്ടിയോളം സമയമാണ്. അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി എന്ന ഹിറ്റ്ഗാനം എട്ടു മിനിറ്റു ദൈര്‍ഘ്യം ഉള്ളതില്‍ ആദ്യത്തെ രണ്ടു മിനിറ്റിലധികം ഉപകരണസംഗീതം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. റഹ്മാന്റെ ചലച്ചിത്ര സംഗീതപരീക്ഷണങ്ങള്‍ ആസ്വാദകര്‍ അബോധപൂര്‍വമായിതന്നെ സ്വീകരിക്കുന്നതിനുള്ള തെളിവാണിത്. ആ ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ വിരസത ആര്‍ക്കും അനുഭവപ്പെടുവാന്‍ തരമില്ല. റഹ്മാന്റെ സംഗീതത്തില്‍, അദ്ദേഹത്തിനുമാത്രം അവകാശപ്പെടാവുന്ന വിജയവുമാണിത്.
റഹ്മാന്റെ സംഗീതത്തിലെ ചില അനൗചിത്യക്കേള്‍വികളും എടുത്തുപറയേണ്ടതുണ്ട്. കാറ്റ്‌റേ എന്‍ വാസല്‍ വന്തായ് മെതുവാക എന്‍ കതവ്
സംവിധായകന്‍ ശങ്കറുമൊത്ത്. 90കളിലെ ചിത്രം
തുറന്തായ് എന്ന ഗാനത്തിന്റെ തുടക്കത്തില്‍ ഒരു ചുഴലിക്കാറ്റ് വീശുന്നതുപോലുള്ള ശബ്ദമാണു നാം കേള്‍ക്കുന്നത്. എന്നാല്‍ പാട്ടിലെ കാറ്റാകട്ടെ, ഒരു മന്ദമാരുതനുമാണ്. രുക്കുമണിയേ രുക്കുമണിയേ എന്ന റോജയിലെ ഗാനം ശ്രദ്ധിക്കുക. ഈ പാട്ടിലെ സമയം നിശാനേരമാണ്. വിവാഹരാത്രിയില്‍ ഭാര്യയും ഭര്‍ത്താവും ഇണചേരുന്ന സമയം. അവരുടെ ലൈംഗികവേഴ്ചയെ സൂചിപ്പിക്കുന്നു ഈ ഗാനം. പക്ഷേ, അതിനെയെല്ലാം വെടിഞ്ഞ് ആളുകളുടെ നൃത്തത്തെ മാത്രം കേന്ദ്രീകരിക്കുന്നു ഈ പാട്ടിന്റെ സംഗീതം. ഉയര്‍ന്ന ശബ്ദപ്പെരുമയോടെയുള്ള താളപ്രയോഗം സംഗീതത്തെ കഥയുടെ കാമ്പില്‍നിന്നകറ്റുന്നു. ഈ സന്ദര്‍ഭത്തില്‍, ഒട്ടകത്തെ കെട്ടിക്കോ എന്ന ജെന്റില്‍മാന്‍ സിനിമയിലെ ഗാനം പാടുമ്പോള്‍ വരികളുടെ ലൈംഗികാര്‍ത്ഥത്തെ ധ്വനിപ്പിക്കുവാന്‍ ആ സമയത്തു ഗായകനും ഗായികയും ഒരു ചെറുചിരി സമ്മാനിക്കുന്നതു സംഗീതസംവിധായകന്റെ ഔചിത്യബോധംതന്നെയാണ്.
എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ താളഘടകമാണു പ്രധാന പഠനവിഷയമാകുന്നത്. താളത്തിന്റെ ബലത്തില്‍ ആസ്വാദകമനസ്സില്‍ ആഞ്ഞുതറയ്ക്കുന്ന സംഗീതമാണ് എ.ആര്‍. റഹ്മാന്റേത്. സംഗീതത്തിന്റെ ഭാരതീയ സങ്കല്പമായ മന്ത്രാത്മകതയെ കയ്യൊഴിഞ്ഞ്, മാന്ത്രികസംഗീതം സൃഷ്ടിച്ചു എ.ആര്‍. റഹ്മാന്‍. താളനടകളില്‍ പല ശൈലീപ്രയോഗങ്ങളും പരീക്ഷിക്കുന്നുണ്ട് റഹ്മാന്‍, ഗാനങ്ങളില്‍. താളവാദ്യങ്ങളുടെ സമ്പുഷ്ടമായ ചേരുവയില്‍ പാട്ടിന്റെ താളഘടനയെ ആവിഷ്‌കരിക്കുന്നതിലാണ് റഹ്മാന്‍ഗാനങ്ങള്‍ കൊഴുക്കുന്നത്. താളത്തെ ദ്രുതഗതിയിലും നാടോടിനൃത്തത്തിന്റെ ചുവടുവയ്ക്കുന്ന ലാളിത്യത്തോടെയും പദങ്ങളുടെ പ്രാസത്തിനൊപ്പിച്ചും അതിബൃഹത്തായ ശബ്ദത്തിലും വികാരതീവ്രമായും റഹ്മാന്‍ ഗാനങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ”വന്ദേമാതര” ഗാനം എ.ആര്‍. റഹ്മാന്‍തന്നെ ചിട്ടപ്പെടുത്തി, പാകിസ്താന്‍ ഗായകനായ നുസ്‌റത്ത് ഫത്തേഹ് അലിഖാന്‍ ആലപിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കുവേണ്ടിയുള്ള റഹ്മാന്റെ പരീക്ഷണസ്വഭാവം ഇവിടെയും പ്രകടമാണ്. സാധാരണയായി, ദേശീയഗാനങ്ങളോ പ്രാര്‍ത്ഥനാഗീതങ്ങളോ സംഘഗാനങ്ങളോ എല്ലാം ചിട്ടപ്പെടുത്തുന്നത് ഏകതാനമായി ആലപിക്കാന്‍കഴിയുന്ന വിധത്തിലായിരിക്കും. എന്നാല്‍ ഇവിടെ, ഒരു പൗരന്റെ ദേശീയബോധത്തില്‍ ആഴ്ന്നിറങ്ങുന്ന വിധത്തില്‍ വ്യക്തിഗതമായി ആലപിക്കുന്ന ശൈലിയിലാണ് ഈ ഗാനം എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ ഇമ്പത്തിന്റെ അംശത്തെയും അന്വേഷിക്കേണ്ടതുണ്ട്. സ്‌നേഹിതനേ, പുതുവെള്ളൈമഴൈ, ചിന്ന ചിന്ന ആശൈ, വാരായോ തോഴി, കണ്ണോട് കാണ്‍പതെല്ലാം, നദിയേ നദിയേ കാതല്‍നദിയേ, അന്‍പേ അന്‍പേ, പൂവുക്കുള്‍ ഒളിന്തിരിക്കും, കണ്ണ്ക്ക് മയ്യഴക്, നേട്ര് ഇല്ലാത്ത മാറ്റം എന്നത്, എന്നവളെ, ഉയിരേ ഉയിരേ, കണ്ണേ കണ്ണേ കാതല്‍ ശെയ്തായ്, എങ്കേ എനത് കവിതൈ, സന്ദനതെന്റലൈ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മാര്‍ഗ്ഗഴിപൂവേ, എന്‍ മേല്‍ വിഴുന്ത മഴൈത്തുള്ളിയേ, കാറ്റ്‌റേ എന്‍ വാസല്‍ വന്തായ്, സൊല്ലായോ സോലൈക്കിളി, നെഞ്ചേ നെഞ്ചേ മറന്ത് വിട്, ഊഞ്ചലൈ കാണ്‍കള്‍ എന്‍ കണ്ണിലെ തുടങ്ങി അനേകം മെലഡിയുടെ സ്പര്‍ശമുള്ള ഗാനങ്ങള്‍ റഹ്മാന്‍ സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ഇവയില്‍ ചില ഗാനങ്ങള്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. എന്നാല്‍, റഹ്മാന്‍ തരംഗത്തില്‍ ഒഴുകിവന്നു വിജയിച്ച പാട്ടുകളാണ് ഇതില്‍ അധികവും.
.
സംഗമം എന്ന തമിഴ് സിനിമയിലെ മാര്‍ഗ്ഗഴിത്തിങ്കളല്ലവാ എന്ന ഗാനത്തില്‍ വാദ്യത്തിലും ആലാപനത്തിലും റഹ്മാന്‍ ചെയ്തിട്ടുള്ള ചേരുവകള്‍  മനോഹരമാണ്. ഗായികാപ്രധാനമായ ഈ ഗാനം എസ്. ജാനകിയുടെ ആലാപനഭാവംകൊണ്ടും ശ്രദ്ധേയമാണ്. സിന്ധുഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം, സിനിമയില്‍ നൃത്തരംഗമായതുകൊണ്ടു താളപ്രധാനവുമാണ്. ഭാവ–രാഗ–താളങ്ങളുടെ സമ്മിശ്രലയംകൊണ്ട് ഈ ഗാനം ഉജ്ജ്വലമാകുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനമെന്നും എ.ആര്‍. റഹ്മാന്റെ ഗാനങ്ങളില്‍ കണ്ടെത്താനാവുന്നില്ല. നെനച്ചപടി നെനച്ചപടി അമഞ്ചതടി എന്ന ഗാനത്തില്‍ ഒപ്പനപ്പാട്ടിന്റെ സ്വാധീനമുണ്ട്. റഹ്മാന്റെ പല ഗാനങ്ങളുടെയും ആലാപനത്തില്‍ സാമ്യതകള്‍ കണ്ടെത്താനാവും. കണ്ണേ കണ്ണേ കാതല്‍ ശെയ്താല്‍ എന്ന ഗാനവും ഉയിരേ ഉയിരേ എന്നു തുടങ്ങുന്ന ഗാനവും ആരംഭത്തില്‍ സാമ്യതയുണ്ട്. തങ്കത്താമരൈ മകളെ എന്ന പാട്ടും കുടിച്ചാല്‍ കുട്രാലം എന്ന പാട്ടും തുടക്കത്തില്‍ സാമ്യത അനുഭവപ്പെടുന്നു. അതുപോലെ, ചുറ്റി ചുറ്റി വന്തേര്‍ഹ എന്നതും പച്ചൈക്കിളികള്‍ തോളോട് എന്നതും കേള്‍ക്കുമ്പോള്‍ സാമ്യത തോന്നുന്നു. പാട്ടിന്റെ ഈണത്തെക്കാള്‍ വാദ്യങ്ങളുടെ ഉപയോഗത്തിലാണ് എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകന്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. ഇതുതന്നെയാണു മറ്റുള്ള സംഗീതസംവിധായകരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മുഖ്യഘടകം.
അവസാനമായി, ഇതര സംഗീതസംവിധായകരുടെ ഗാനങ്ങളെപ്പോലെ എ.ആര്‍. റഹ്മാന്റെ ഗാനങ്ങള്‍ ഭാവിയില്‍ ഓര്‍ക്കപ്പെടുമോ എന്നൊരു ചോദ്യംകൂടിയുണ്ട്. അല്ലെങ്കില്‍, ആ ഓര്‍മകളുടെ പ്രകൃതി എന്തായിരിക്കും എന്നതിനുള്ള ഉത്തരമാണു നാം തിരയേണ്ടത്. ഇതുവരെയുള്ള റഹ്മാന്‍ ഗാനങ്ങളുടെ പൊതുവായ സ്വഭാവധാരയില്‍നിന്ന് ഉരുത്തിരിയേണ്ട ഉത്തരമാണത്. റോജ, ജെന്റില്‍മാന്‍, ബോംബെ, കാതലന്‍ മുതലായ സിനിമകളിലെ ഗാനങ്ങള്‍-ചിന്ന ചിന്ന ആശൈ, പുതുവെള്ളൈമഴൈ, ഒട്ടകത്തെ കെട്ടിക്കോ, ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേ, അന്ത അറബിക്കടലോരം, ഊര്‍വ്വശി ഊര്‍വ്വശി, മുക്കാല മുക്കാബല മുതലായ പാട്ടുകളെ വരുംതലമുറ ഏതു രീതിയില്‍ സ്വീകരിക്കും?
പുകഴേന്തി, എം.എസ്. വിശ്വനാഥന്‍, കെ. രാഘവന്‍, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍ തുടങ്ങിയ സംഗീതസംവിധായകരുടെ ഇമ്പമാര്‍ന്ന ഗാനങ്ങളെ ഇന്നും ആസ്വാദകര്‍ നെഞ്ചേറ്റുന്നുണ്ട്. എ.ആര്‍. റഹ്മാന്റെ കാലഘട്ടത്തിനുമുമ്പു തമിഴ് സിനിമാവേദിയിലെ സംഗീതചക്രവര്‍ത്തിയായിരുന്ന ഇളയരാജയുടെ ഗാനങ്ങളെയും ഇന്നു നാം പിന്തുടരുന്നുണ്ട്. ആ ഗാനങ്ങളെ ഇപ്പോഴും നാം ഓമനിക്കുന്നതു നമ്മുടെ ഹൃദയവികാരങ്ങളെയാണ് അവ തൊട്ടുണര്‍ത്തിയത് എന്നതുകൊണ്ടാണ്. ഭാവത്തിന്റെ ആത്മീയപ്രകാശവും ഈണത്തിന്റെ കലാസൗന്ദര്യവും ഒത്തുചേര്‍ന്ന ആലാപനസൗഖ്യമാണ് ആ ഗാനങ്ങള്‍ക്ക് ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. മെഹ്ബൂബാ മെഹ്ബൂബാ, ദംമേരേ ദം, അടി എന്നടി റാക്കമ്മാ, റാക്കമ്മാ കയ്യെ തട്ട്, സംഗീതമധുരനാദം മുതലായ ഗാനങ്ങള്‍ അടിപൊളി സംഗീതത്തിലാണ് അവതരിപ്പിക്കുന്നതെങ്കിലും അതിനെല്ലാം മെലഡിയുടെ സ്പര്‍ശവുമുണ്ട്. ഇതെല്ലാം പാടുന്ന ഗായികാഗായകന്മാരാകട്ടെ, ആലാപനത്തില്‍ പ്രഗത്ഭരും സ്വതന്ത്രരുമായിരുന്നു. അതുകൊണ്ടുതന്നെ, വളരെ ഭാവാത്മകമായിട്ടാണ് അവര്‍
.
ഈ ഗാനങ്ങള്‍ ആലപിച്ചത്. സ്വാഭാവികമായും ആ ഗാനങ്ങളേയും നാം നെഞ്ചിലേറ്റി.
എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകനെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ അടിപൊളിപ്പാട്ടുകളായ ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേയും ഒട്ടകത്തെ കെട്ടിക്കോയും അറബിക്കടലോരവും ഊര്‍വ്വശിയും മുക്കാല മുക്കാബലയും എല്ലാം അവ ഇറങ്ങിയ കാലത്തെ ഹിറ്റുകള്‍തന്നെയായിരുന്നു. പക്ഷേ, വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ ഗാനങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇന്ന് എന്തുകൊണ്ടാണ് ആ ഗാനങ്ങളെ നാം ശ്രദ്ധിക്കാത്തത്? കാരണം, ആ ഗാനങ്ങള്‍ നമ്മുടെ ചുണ്ടുകള്‍ക്കുള്ള വിരുന്നുമാത്രമായിരുന്നു. ആ ഗാനങ്ങളെ നാം നമ്മുടെ ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്കു തത്തിക്കളിപ്പിക്കുകയായിരുന്നു. അവ ഒരിക്കലും നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതേയില്ല. അധരവ്യായാമംകൊണ്ട് മടുത്തപ്പോള്‍ നാം അവയെ ഉപേക്ഷിക്കുകയും  ചെയ്തു. പാട്ടിന്റെ വാസസ്ഥലം ചുണ്ടുകളല്ല, ഹൃദയമാണ് അതിന്റെ കോവില്‍. അപ്പോള്‍, ഭാവിയില്‍ എ.ആര്‍. റഹ്മാന്‍ എന്ന ചലച്ചിത്ര സംഗീതസംവിധായകന്‍ ഏതു രീതിയിലായിരിക്കും ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടുക? അദ്ദേഹം ഈണം പകര്‍ന്ന ശ്രുതിമധുരവും ഇമ്പവും ശ്രവണസുഖവും ഉള്ള ഗാനങ്ങള്‍തന്നെയാണ് അതിനുള്ള ഉത്തരം തരേണ്ടത്. ചിന്ന ചിന്ന ആശൈ, പുതുവെള്ളൈ മഴൈ, സ്‌നേഹിതനേ, കണ്ണോട് കാണ്‍പതെല്ലാം, തെന്‍മേക്ക് പരുവക്കാറ്റ്, മാര്‍ഗ്ഗഴിത്തിങ്കളല്ലവാ, പൂപൊടിയില്‍ പുന്നകൈ തുടങ്ങിയ ചുരുക്കം ഗാനങ്ങള്‍ മാത്രമായിരിക്കും അതിന് അന്ന് എ.എര്‍. റഹ്മാന് കൂട്ടിനുണ്ടാവുക.
രമേശ് ഗോപാലകൃഷ്ണന്റ ‘ജനപ്രിയസംഗീതം’ എന്ന പുസ്തകത്തില്‍നിന്നും.

Monday, March 3, 2014

രവിയേട്ടന്‍

ശോഭന രവീന്ദ്രന്‍
മലയാളത്തിന്റെ അനശ്വരസംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഓര്‍മയായിട്ട് മാര്‍ച്ച് 3-ന് 9 വര്‍ഷം. രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രന്‍ ഓര്‍മിക്കുന്നു.
Raveendran and family

രവീന്ദ്രന്‍ മാസ്റ്ററും കുടുംബവും 

രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച്ചില്ല. പിറന്നാള്‍ പ്രമാണിച്ച് മക്കള്‍ വന്നിരുന്നു. ഞങ്ങളെല്ലാവരുംകൂടി തലേദിവസംതന്നെ ഗുരുവായൂര്‍ക്കു പോയി. നിര്‍മാല്യം മുതലുള്ള പൂജകളില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ഭഗവാന്റെ പ്രസാദമൂട്ടിലും പങ്കെടുത്തു. ആരെയുമറിയിച്ചിരുന്നില്ലെങ്കിലും ഇന്ത്യാവിഷന്‍ ചാനലുകാര്‍ രവിയേട്ടന്‍ ഗുരുവായൂരുണ്ടെന്നറിഞ്ഞ് അതിരാവിലേ അവിടെയെത്തി. രവിയേട്ടന്റെ ആ ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തു.
ഗുരുവായൂരപ്പനെ കണ്ടു മടങ്ങിയ ആള്‍ നല്ല ഉഷാറിലായിരുന്നു. വടക്കുംനാഥന്റെ കമ്പോസിങ്ങിനു വേണ്ടി കാസര്‍കോടിനു പോയി അടുത്ത ദിവസം. കമ്പോസിങ്ങും കഴിഞ്ഞ് കോഴിക്കോട്ടുള്ള രാജശ്രീ സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ്ങും കഴിഞ്ഞ് എറണാകുളത്തു മടങ്ങിയെത്തി. ആയിടയ്ക്കു വന്ന രണ്ടു മൂന്നു പടങ്ങള്‍ തിരസ്‌കരിച്ചു. വെറും അടിപൊളി പാട്ടുകള്‍ മാത്രം ആവശ്യപ്പെട്ടവയായിരുന്നു അവ.
'ലജ്ജാവതിയേ' പോലൊരു പാട്ടു വേണമെന്നു വിവരമില്ലാത്ത ഒരു സംവിധായകന്‍ മനഃസാക്ഷിക്കുത്ത് ഒട്ടുമില്ലാതെ രവിയേട്ടനോടാവശ്യപ്പെട്ടു. അയാളെ ഒരു ദാക്ഷിണ്യവും കൂടാതെ വിരട്ടിയോടിച്ചു.
സിനിമാസംഗീതത്തിന്റെ ഗതി മറ്റൊരു ട്രാക്കിലേക്കു മാറിക്കൊണ്ടിരിക്കുന്നത് മനോവിഷമത്തോടെ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇനിയും നല്ല പാട്ടുകള്‍ ചെയ്യാനുള്ള സന്ദര്‍ഭം കിട്ടാതെ പോകുമോ എന്നു കരുതി കുണ്ഠിതപ്പെട്ടു രവിയേട്ടന്‍. അടിപൊളി പാട്ടുകളോടെതിര്‍പ്പുണ്ടായിട്ടല്ല, കൂടെ രണ്ടു പാട്ടെങ്കിലും കേള്‍ക്കാനുണ്ടാകണം എന്നായിരുന്നു രവിയേട്ടന്റെ പക്ഷം.
സിനിമയിലൂടെയല്ലാതെ തന്റെ സംഗീതം ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു രവിയേട്ടന്‍. മാത്രമല്ല, അടുത്ത വര്‍ഷംമുതല്‍ സംഗീതക്കച്ചേരി ചെയ്യാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. അതിനുവേണ്ടി ആദ്യപടിയായി വളരെക്കാലമായി നിരുപദ്രവകാരിയായിട്ടിരുന്ന പൈല്‍സിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കണം എന്നു തീരുമാനിച്ചു. അമൃതാ ഹോസ്​പിറ്റലില്‍ പോയി നിസ്സാരമായ ഒരോപ്പറേഷനിലൂടെ അതു പരിഹരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു ഫുള്‍ ചെക്കപ്പിനു വിധേയനായി. അറുപതു വയസ്സുവരെ ഒരു പനിപോലും വന്ന് ഹോസ്​പിറ്റലില്‍ കിടക്കേണ്ടിവന്നിട്ടില്ല രവിയേട്ടന്. ചെക്കപ്പും നടത്തിയിട്ടില്ല.
ഷുഗറില്ല, പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇ.സി.ജി നേര്‍മല്‍. മാഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിത്തന്നു. എന്നിട്ടൊരുപദേശവും കൊടുത്തു. ഇനിയും അനേകവര്‍ഷങ്ങള്‍ രവീന്ദ്രസംഗീതം ഞങ്ങള്‍ക്കെല്ലാം ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ നിങ്ങള്‍ക്ക് അറുപതാംവയസ്സിലും പൂര്‍ണ്ണ ആരോഗ്യം തന്നിരിക്കുന്നത്. എന്നാലും പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞുവരുമെന്നതിനാല്‍ ആഹാരാദികളിലും മറ്റു ശീലങ്ങളിലുമെല്ലാം നിയന്ത്രണം പാലിക്കണം. ഡോക്ടര്‍മാരുടെ ഉപദേശവും കേട്ട് സന്തോഷത്തോടെ വീട്ടിലെത്തി.
രവിയേട്ടന്‍ കൂടുതല്‍ ഉത്സാഹവാനായി. രവിപുരത്തുള്ള സംഗീതഹാളില്‍ തംബുരു വാങ്ങാന്‍ ചെന്ന രവിയേട്ടനെ അവര്‍ ആദരവോടെ സ്വീകരിച്ചു. സംഗീതക്കച്ചേരി ചെയ്തു ഞങ്ങളെയൊക്കെ ആസ്വദിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞ് കടയുടമ ശ്രീകുമാര്‍ വില വാങ്ങാന്‍ കൂട്ടാക്കിയില്ല.
വളരെ കാര്യമായിത്തന്നെ ഒരു സുപ്രഭാതത്തില്‍ പ്രാക്ടീസ് ആരംഭിച്ചു. നേരത്തേ ആലോചിച്ചുവെച്ചിരുന്ന പ്രകാരം രമേശന്‍നായരും രവിയേട്ടനുംകൂടി പ്രൈവറ്റ് ആല്‍ബത്തിനു വേണ്ടിയുള്ള പണിയും തുടങ്ങി. രവിയേട്ടന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്ന സംഗീത അക്കാദമി തുടങ്ങുന്നതിനുവേണ്ടി തൃപ്പൂണിത്തുറയില്‍ ഹരിയുടെ സഹായത്തോടെ കുറച്ചു സ്ഥലം വാങ്ങി. ചെറുപ്പം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു രവിയേട്ടന്. എച്ച്.ഡി. എഫ്.സി. ബാങ്കുകാരുമായി ലോണിനുവേണ്ടി ധാരണയുണ്ടാക്കി.
ആലോചനകള്‍ നമ്മുടേതും തീരുമാനം ഭഗവാന്റേതുമാണെന്ന് മനസ്സിലാക്കാതെ പുതിയപുതിയ പ്ലാനുകളും പദ്ധതികളും മനസ്സില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, 2004 ഡിസംബര്‍ അവസാനം സാധാരണ മഞ്ഞുകാലത്തു വരാറുള്ളതുപോലെ ഒരു ജലദോഷം പിടിപെട്ടു രവിയേട്ടന്. പാവക്കുളത്തപ്പനെക്കുറിച്ചുള്ള 'ശിവം ശിവകരം ശാന്തം' എന്ന കാസറ്റിന്റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ചുമയും കഫക്കെട്ടുമുണ്ടായിരുന്നിട്ടും ചികിത്സ ചെയ്തില്ല. തനിയേ മാറിക്കൊള്ളുമെന്നു കരുതി കാത്തിരുന്നു. ഈ കാസറ്റില്‍ ഒരു പാട്ട് രവിയേട്ടനും പാടുന്നുണ്ടായിരുന്നു. ചുമ മാറിയിട്ടു പാടാമെന്നു കരുതിയെങ്കിലും ജനവരിയില്‍ കാസറ്റ് റിലീസിങ് ചെയ്യേണ്ടിയിരുന്നതിനാല്‍ ആ അവസ്ഥയില്‍ത്തന്നെ പാടി. വളരെ മനോഹരമായി ഒറ്റടേക്കില്‍ത്തന്നെ പാടിത്തീര്‍ത്തു. ഭംഗിയായി കാസറ്റു റിലീസിങ്ങും നടന്നു. പാവക്കുളത്തപ്പന് അത് അന്ത്യോപഹാരമായി മാറുമെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചില്ല.
നവവത്സരാഘോഷത്തിനായി മക്കള്‍ വന്നിരുന്നു. സാജു ആദ്യമായി സംഗീതസംവിധാനം ചെയ്ത തെലുങ്കുപടത്തിലേ റിക്കോര്‍ഡ് ചെയ്ത മുന്നൂ പാട്ടുകള്‍ അച്ഛനെ കേള്‍പ്പിച്ചു.
രവിയേട്ടനു നന്നായി ബോധിച്ചു പാട്ടുകള്‍.
മകന്റെ മൂര്‍ദ്ധാവിലുമ്മവെച്ച് അനുഗ്രഹിച്ചു. ഭാവിയില്‍ നല്ലൊരു സംഗീതസംവിധായകനെ ഇവനില്‍നിന്നും പ്രതീക്ഷിക്കാമെന്ന് വളരെ സന്തോഷത്തോടെ അഭിപ്രായപ്പെട്ടു. സാജു തെലുങ്കുപടത്തിനു കിട്ടിയ ശമ്പളത്തില്‍നിന്നും നല്ലൊരു മൊബൈല്‍ ഫോണ്‍ അച്ഛനു വാങ്ങി സമ്മാനിച്ചു. എനിക്ക് മനോഹരമായ ഒരു സാരിയും കൊണ്ടുവന്നിരുന്നു.
അച്ഛനും മക്കളും ചേര്‍ന്ന് ന്യൂ ഇയര്‍ ഗംഭീരമായി ആഘോഷിച്ചു. വളരെ വളരെ ഹാപ്പിയായിരുന്നു രവിയേട്ടന്‍. മക്കളുമൊത്തുള്ള അവസാനത്തെ ആഘോഷമാണെന്നറിയാതെ രാത്രി മുഴുവന്‍ മക്കളോടൊത്ത് ഹിന്ദി സിനിമ ദേവദാസും കണ്ടിരുന്നു.
പുതുവത്സരത്തില്‍ എല്ലാവരും ഒന്നിച്ചുണ്ടായിരിക്കണമെന്നത് മുന്‍പേ രവിയേട്ടനുള്ള നിര്‍ബന്ധമാണ്. പുറത്ത് ന്യൂ ഇയര്‍ പാര്‍ട്ടിക്കൊന്നും രവിയേട്ടന്‍ പോവില്ല. വര്‍ക്ക് സംബന്ധമായി മറ്റെവിടെയെങ്കിലുമാണെങ്കില്‍പ്പോലും ന്യൂഇയറില്‍ വീട്ടിലെത്തും. 2004-ല്‍ ആ പതിവ് ആദ്യമായി തെറ്റി. മക്കള്‍ ചെന്നൈയിലും ഞങ്ങള്‍ രണ്ടും വടക്കുംനാഥന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു മഹാറാണിയിലുമായി. വളരെ സങ്കടപ്പെട്ട് രവിയേട്ടന്‍ ഡയറിയിലിങ്ങനെ എഴുതിവെച്ചു. 'മക്കളില്ലാത്ത ആദ്യത്തെ നവവത്സരം. ഞാനും എന്റെ ശോഭയും മാത്രം.' ഇതു വായിക്കാനിടയായ മക്കള്‍ അന്നേ തീരുമാനിച്ചു, ഇനിയൊരിക്കലും അച്ഛനെ വിഷമിപ്പിക്കരുത.് അതുകൊണ്ടാണവര്‍ 2005-ല്‍ രണ്ടുമൂന്നു ദിവസം നേരത്തേ എത്തിയത്. അവരും അന്നറിഞ്ഞില്ലല്ലോ, അച്ഛനോടൊത്തുള്ള അവസാനത്തെ പുതുവര്‍ഷാഘോഷമാണെന്ന്.
ചുമയും കഫക്കെട്ടും വന്നു ബുദ്ധിമുട്ടുമ്പോഴും വിക്‌സ് പുരട്ടി സിഗരറ്റ് വലിക്കുന്ന അച്ഛനെ മക്കളുപദേശിച്ചു. 'ചുമ മാറുന്നവരെയെങ്കിലും ഇതൊന്നു നിര്‍ത്തിവെക്കരുതോ?' അതു കേട്ട് അച്ഛന്‍ ചിരിച്ചു; 'ഹോ, അതൊന്നും സാരമില്ല മക്കളേ. പതുക്കെ മാറിക്കൊള്ളും' എന്നു പറഞ്ഞ് സമാധാനിപ്പിച്ചു.
ജനവരി മൂന്നാംതീയതി ചെന്നൈയിലേക്കു മടങ്ങാനിരുന്ന മക്കള്‍ രാവിലെ അച്ഛനെ ബലാല്‍ക്കാരമായി അടുത്തുള്ള പി.വി.എസ്. ഹോസ്​പിറ്റലില്‍ കൊണ്ടുപോയി. സാധാരണചുമയാണ്, ആന്റിബയോട്ടിക്‌സ് കഴിച്ചാല്‍ മാറിക്കോളുമെന്നു പറഞ്ഞു ഗുളികകള്‍ തന്നുവിട്ടു ഡോക്ടര്‍. ഡോക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് മക്കള്‍ ആശ്വാസത്തോടെ ചെന്നൈയിലേക്കു മടങ്ങി.
ആന്റിബയോട്ടിക്‌സ് കഴിച്ചിട്ടും ആയുര്‍വേദമരുന്നുകള്‍ കഴിച്ചിട്ടും
ചുമയ്‌ക്കൊരു കുറവുമുണ്ടായില്ല. ജനവരി 18-ാംതീയതി ഞങ്ങള്‍ അമൃത ഹോസ്​പിറ്റലില്‍ പോയി. ഡോക്ടര്‍ പരിശോധിച്ച് വീണ്ടും കുറെ ആന്റിബയോട്ടിക്കുകളും ഇന്‍ഹെയിലറും തന്നു. ആവി പിടിക്കുവാനുള്ള ഉപദേശവും തന്നു വിട്ടു.
ജനവരി 22. കണ്ണൂര്‍ ടൗണ്‍ഹാളില്‍വെച്ചൊരു ഫ്ലവര്‍ ഷോ ഉദ്ഘാടനം. വളരെ മുന്‍പേ ഏറ്റിരുന്നതാണ്. യാത്ര വേണ്ട എന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ കാറില്‍ത്തന്നെ കണ്ണൂര്‍ക്കു പോയി. ഏഴരമണിക്ക് ഫങ്ഷന്‍ കഴിഞ്ഞയുടന്‍ എറണാകുളത്തേക്കു തിരിച്ചു. ഫങ്ഷനില്‍ പ്രസംഗിക്കുമ്പോള്‍ വല്ലാത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും അരമണിക്കൂര്‍ സംസാരിച്ചു. മടക്കയാത്രയില്‍ ചുമ വല്ലാതെ കൂടി. കട്ടകട്ടയായി കഫം തുപ്പിക്കൊണ്ടിരുന്നു. വെളുപ്പാന്‍കാലത്ത് മൂന്നു മണിയോടെ എറണാകുളത്ത് വീട്ടിലെത്തി. ആഹാരമൊന്നും വേണ്ടെന്നു പറഞ്ഞ് കിടന്നുറങ്ങി.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശബ്ദം തീരേയില്ലായിരുന്നു. 'ശോഭേ' എന്നു വിളിക്കാന്‍പോലുമാവില്ല. ഉടനെതന്നെ അമൃതയിലേക്കു പോയി. വിശദമായ പരിശോധനകള്‍ ജനവരി 23 മുതലാണ് തുടങ്ങിയത്. വോക്കല്‍ കോര്‍ഡിനൊരു കുഴപ്പവും കണ്ടെത്താനായില്ല. എക്‌സ്‌റേയും സ്‌കാനുമൊക്കെ കഴിഞ്ഞപ്പോള്‍ അവര്‍ കണ്ടെത്തി, ഫുഡ്‌പൈപ്പില്‍ ഒരു ഗ്രോത്ത് ഉണ്ട് എന്ന്. അവരതു പറയുമ്പോള്‍ അതിന്റെ സീരിയസ്‌നെസ് എനിക്കു മനസ്സിലായില്ല. ബയോപ്‌സി ചെയ്ത് ഈസോഫാഗസില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്നവര്‍ വ്യക്തമാക്കുന്നതുവരേയും ഞാന്‍ തളര്‍ന്നിരുന്നില്ല. ഫിബ്രവരി ഒന്നാംതീയതിയായിരുന്നു നടുക്കുന്ന ആ സത്യമറിഞ്ഞത്. ഡോക്ടര്‍ അതു വിശദീകരിച്ചു പറഞ്ഞപ്പോള്‍, വരാനുള്ള ചില കാരണങ്ങള്‍ വിശദീകരിച്ചപ്പോള്‍ രവിയേട്ടനെന്നെ പരിതാപമായിട്ടൊന്നു നോക്കി. ഏതൊരവസ്ഥയിലും ആത്മവിശ്വാസം കൈവിടാത്ത, തളരാത്ത രവിയേട്ടന്‍ തളരുന്നത് ഞാന്‍ കണ്ടു.
മക്കളെ വിവരമറിയിച്ചു. ഓടിവന്നു എല്ലാവരും. ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോകാമെന്നു നിര്‍ബന്ധിച്ചെങ്കിലും അമൃതയില്‍ മതിയെന്ന് ഏട്ടന്‍ വാശിപിടിച്ചു. മറ്റു മാര്‍ഗങ്ങളൊന്നും സാധ്യമാകാത്തതിനാല്‍ ഫിബ്രവരി 7,8,9 തീയതികളില്‍ രവിയേട്ടനു കീമോതെറാപ്പി ചെയ്തു. രോഗഭയം രവിയേട്ടനെ വല്ലാത്ത ഒരു വിരക്തിയിലാഴ്ത്തി. ചികിത്സ കഴിയുമ്പോള്‍ പൂര്‍ണ്ണസുഖം തിരിച്ചുകിട്ടുമെന്നു ഞങ്ങളൊക്കെ സമാധാനിപ്പിച്ചിട്ടും രവിയേട്ടനത്ര വിശ്വാസം വന്നില്ല.
മലയാളികളുടെ പ്രിയങ്കരനായ ധിക്കാരിയെന്നും അഹങ്കാരിയെന്നും സിനിമാക്കാര്‍ വിശേഷിപ്പിക്കുന്ന രവീന്ദ്രന്‍മാഷ്. വെറും ഒരു സാധാരണമനുഷ്യനായി പരിതപിച്ചു പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് 'ഇങ്ങനെ ഒരസുഖം ദൈവമെന്തിനു തന്നു? ഞാന്‍ ഒരു പാപവും ചെയ്തിട്ടില്ലല്ലോ.'
അമൃതയില്‍നിന്നും വീട്ടില്‍ വന്ന ശേഷം സ്‌നേഹവും ശ്രദ്ധാപൂര്‍വ്വമായ ശുശ്രൂഷകൊണ്ടും ഏട്ടന്റെ ആത്മവിശ്വാസം കുറെയൊക്കെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഭക്ഷണവും മരുന്നുകളും മടിയില്ലാതെ കഴിച്ചു.
എന്റെ പ്രാര്‍ത്ഥനകളില്‍ ആശ്വാസംകൊണ്ടു. രോഗശാന്തിക്കു വേണ്ടി പാവക്കുളത്തമ്പലത്തില്‍ ചെയ്യുന്ന പൂജകളും ഏട്ടന് അല്പം ശാന്തി കൊടുത്തു. ഇതിനിടയിലൊരു ദിവസം നഷ്ടപ്പെട്ടുപോയ ശബ്ദം പൂര്‍വ്വാധികം ഭംഗിയില്‍ തിരിച്ചുകിട്ടി. അതൊരു ശുഭസൂചനയായി കരുതി ഞങ്ങളെല്ലാം സമാധാനിച്ചു.
ജനവരിയില്‍ റിലീസായ വടക്കുംനാഥന്റെ ഓഡിയോ വലിയ വിജയമാണെന്നറിഞ്ഞതില്‍ ഏട്ടനു സന്തോഷം തോന്നി എങ്കിലും ചായപ്പൊടിക്കൂടിനുള്ളില്‍ സി.ഡി. വെച്ചു കച്ചവടം നടത്തിയ കാസറ്റുനിര്‍മ്മാതാവിന്റെ പ്രവൃത്തി ഏട്ടനെ വല്ലാതെ സങ്കടപ്പെടുത്തി. ഏട്ടന്റെ അസുഖവിവരം ആരേയുമറിയിക്കാതിരുന്നതിനാല്‍ പുതിയ പല ഓഫറുകളും വന്നുകൊണ്ടിരുന്നു. ഒരു മാസത്തേക്ക് രവിയേട്ടന്‍ റെസ്റ്റിലാണെന്നും മറ്റും പറഞ്ഞ് ഞാനവരെ ഒഴിവാക്കി. വടക്കുംനാഥനിലെ പാട്ടുകള്‍ കേട്ടിട്ട് ആരാധകരുടെ നിരന്തരമായ ഫോണ്‍വിളി വന്നുകൊണ്ടിരുന്നു. മാഷിനോടൊന്നു സംസാരിച്ചേ മതിയാവൂ എന്നു വാശിപിടിക്കുന്നവരോട് ഞാന്‍ പറഞ്ഞു, മാഷ് വോയ്‌സ് റെസ്റ്റിലാണ്. അതു കാരണം മാഷിനു ത്രോട്ട് പ്രോബഌമെന്ന് ഒരഭ്യൂഹം പുറത്തു പരന്നു.
രമേശന്‍നായര്‍ക്കും ബിജുനാരായണനും രമേഷ്‌കുര്യന്‍ തുടങ്ങി വളരെ കുറച്ചുപേര്‍ക്കേ രോഗവിവരം അറിയാമായിരുന്നുള്ളൂ. കുടുംബത്തിലാരോടും പറഞ്ഞില്ല. ത്യാഗരാജന്‍ചേട്ടനോടുപോലും പറയാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. ഹാര്‍ട്ട് ചികിത്സ കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിനു ഷോക്കായിത്തീരുമെന്നു പറഞ്ഞാണ് പറയാതിരുന്നത്.
രണ്ടാംഘട്ട ചികിത്സ മാര്‍ച്ച് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. മക്കളുടെ നിരന്തരമായ പ്രേരണയാല്‍ അതു ചെന്നൈയില്‍ അപ്പോളോ ഹോസ്​പിറ്റലിലാക്കാമെന്ന് രവിയേട്ടന്‍ സമ്മതിച്ചു. 2005 ഫിബ്രവരി 24 ന് ചെന്നൈയില്‍ വന്നു. എറണാകുളത്തുനിന്നും പുറപ്പെടുന്നതിനു മുന്‍പ് നിബന്ധനകള്‍ പലതും വെച്ചിരുന്നു രവിയേട്ടന്‍. ചെന്നൈയ്ക്ക് ഞാന്‍ വരണമെങ്കില്‍ എനിക്ക് ഒരു വലിയ വീട് വാടകയ്‌ക്കെടുത്തിടണം. നവീനും ഷൈനിയും തനി വീട്ടില്‍, രാജുവും സാജുവും തനി വീട്ടില്‍. അങ്ങനെയായിരുന്നു അവര്‍ താമസം. അവര്‍ ആ രണ്ടു വീടുകളും വിട്ട് രവിയേട്ടനോടൊപ്പം പഴയതുപോലെ ഒന്നിച്ചു താമസിക്കണം. രവിയേട്ടന്റെ എല്ലാ നിബന്ധനകളും മക്കള്‍ അംഗീകരിച്ചു. അച്ഛനിങ്ങു വന്നാല്‍ മതി, എല്ലാം അച്ഛന്‍ പറയുന്നതുപോലെതന്നെ നടക്കും എന്നു വാക്കു കൊടുത്തു.
ചെന്നൈയില്‍ വീടു കിട്ടാന്‍ അത്ര എളുപ്പമല്ല. ഞങ്ങള്‍ വന്നപ്പോള്‍ വീടു കിട്ടിയിരുന്നില്ല. രണ്ടു മക്കളുടെയും വീട്ടില്‍ താമസിക്കാന്‍ രവിയേട്ടന്‍ സമ്മതിച്ചതുമില്ല. വീടു കിട്ടുന്നതുവരെ അശോക് നഗറിലുള്ള ഗസ്റ്റ് ഹൗസില്‍ താമസിച്ചു. മൂന്നാംദിവസം വളസരവാക്കം എന്ന സ്ഥലത്ത് തനി വീട് കിട്ടി. 26-ാം തീയതി അവിടെ താമസമായി.
ചികിത്സയ്ക്കു വന്ന ആളാണെന്ന ഒരു ഭാവവുമില്ല രവിയേട്ടന്. എല്ലാം പഴയതുപോലെ. രാവിലേ എഴുന്നേല്‍ക്കും, ചെടികള്‍ നനയ്ക്കും, കാര്‍ തുടയ്ക്കും. പിന്നെ പത്രവും വായിച്ചിരിക്കും. 'രവിയേട്ടാ, ഹോസ്​പിറ്റലില്‍ പോകണ്ടേ?' 'ആ, പോകാം' എന്നു പറയുന്നതല്ലാതെ റെഡിയാകലുണ്ടാവില്ല. ബാലുവും നിര്‍ബന്ധിക്കും.
സാജുവിനന്ന് തെലുങ്കുപടത്തില്‍ വര്‍ക്കു നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അവനോടൊപ്പം രാജുവും ഹൈദരബാദിലായിരുന്നു
ഞാനോ ബാലുവോ പറഞ്ഞിട്ട് ഒരുത്സാഹവും കാട്ടാത്തതിനാല്‍ ഞാന്‍ രാജുവിനെ വിവരമറിയിച്ചു. മാര്‍ച്ച് ഒന്നിന് അവന്‍ വന്നു. അച്ഛന്റെ തടസ്സവാദങ്ങളൊന്നും കേള്‍ക്കാന്‍ നിന്നില്ല. വൈകുന്നേരം അപ്പോളോ ഹോസ്​പിറ്റലില്‍ കൊണ്ടുപോയി.
റിപ്പോര്‍ട്ടൊക്കെ വായിച്ചുനോക്കിയിട്ട് അപ്പോള്‍ത്തന്നെ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു, ഡോക്ടര്‍. എ.സി റൂം വേക്കന്റ് ഇല്ലാത്തതിനാല്‍ അഡ്മിറ്റാകാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. അടുത്ത ദിവസം അഡ്മിറ്റായില്ല. ഒന്നാംതീയതി ഹോസ്​പിറ്റലില്‍ ചെന്നപ്പോള്‍ത്തന്നെ ഡോക്ടര്‍ ഞങ്ങളോടും (എന്നോടും രാജുവിനോടും) രോഗത്തിന്റെ സ്വഭാവത്തെപ്പറ്റിയും വളരെ കോമ്പഌക്കേഷന്‍ സ്റ്റേജാണെന്നുമൊക്കെ അറിയിച്ചിരുന്നു. എന്നാല്‍ രവിയേട്ടനെ കണ്ടാല്‍ അസുഖത്തിന്റെ അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
രവിയേട്ടന് അസുഖം ഇത്ര സീരിയസാണെന്ന് ഞങ്ങള്‍ക്കു ബോധ്യം വന്നതുതന്നെ അപ്പോളോയിലെ ചീഫ് ഡോക്ടര്‍ പറഞ്ഞുതന്നപ്പോഴാണ്. ഈസോഫാഗസിനും ട്രക്കിയയിലും ഒരേസമയം ബാധിച്ചിരിക്കുന്ന രോഗം. ഇനി ഹെവി കീമോ കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. രോഗിയെക്കാള്‍ ധൈര്യം വേണ്ടത് കൂടെയുള്ളവര്‍ക്കാണ്. ചികിത്സയ്ക്കു ശേഷമുണ്ടാകുന്ന രോഗിയുടെ ശരീരവ്യതിയാനങ്ങള്‍, മാനസികത്തകര്‍ച്ച എല്ലാം അഭിമുഖീകരിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ അവിടെ ബോധംകെട്ടു വീഴുമെന്നെനിക്കു തോന്നി.
കണ്ടുമുട്ടിയ കാലംമുതല്‍ തന്റേടത്തോടെ തലയുയര്‍ത്തി നടക്കുന്ന രവിയേട്ടനെ മാത്രമേ കാണേണ്ടിവന്നിട്ടുള്ളൂ. ജീവിതത്തിലെത്രയോ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നപ്പോഴും ഏട്ടനങ്ങനെ തളര്‍ന്നിരുന്നിട്ടില്ല. ശരിക്കും ആളുകള്‍ പറയാറുള്ളതുപോലെ ധിക്കാരിയും അഹങ്കാരിയും. ആരുടെ മുന്നിലും തലകുനിക്കാനിഷ്ടപ്പെടാത്ത സ്വഭാവമായിരുന്നു ഇന്നലെവരെയും. നാളെ പല്ലുകൊഴിഞ്ഞ സിംഹത്തിനെപ്പോലെ തളര്‍ന്നവശനായ രവിയേട്ടനെ കാണേണ്ടിവരുമോ? എനിക്കും മോനും ആ ചിന്തതന്നെ സഹിക്കാനായില്ല.
ഡോക്ടര്‍ സമാധാനിപ്പിച്ചു. ഉടനെയല്ല, കുറെശ്ശേക്കുറെശ്ശയായി അങ്ങനെ വരാം.
അപൂര്‍വ്വമായി ചിലര്‍ക്കങ്ങനെ വരാതെയുമിരിക്കാം. ദൈവം പക്ഷേ, അങ്ങനെ ദുരന്തത്തിനു സാക്ഷിയാക്കിയില്ല. അതുകൊണ്ട് ഇന്നും എന്റെ ഓര്‍മ്മയില്‍ തന്റേടിയായ രവിയേട്ടനാണ്.
ഹൈദരബാദിലായിരുന്ന സാജുവിനെ അപ്പോഴപ്പോഴുള്ള വിവരങ്ങളറിയിക്കുന്നുണ്ടായിരുന്നു. മാര്‍ച്ച് രണ്ടിന് രാത്രിയിലും അവനച്ഛനെ വിളിച്ചപ്പോള്‍ പറഞ്ഞു: 'എനിക്കും അച്ഛന്റെയടുത്തുണ്ടാകണം. ഞാനും പുറപ്പെട്ടുവരാന്‍ പോകുകയാണ്. വര്‍ക്കില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനെനിക്ക് ഒട്ടും സാധിക്കുന്നില്ല.' അച്ഛനവനെ സമാധാനപ്പെടുത്തി. 'അച്ഛന് ഇവരൊക്കെ പറയുന്നതുപോലെ അസുഖമൊന്നുമില്ല മക്കളേ. നീ പണി പൂര്‍ത്തിയാക്കിയിട്ട് സാവകാശം വന്നാല്‍ മതി. അച്ഛനിവിടെത്തന്നെയുണ്ടാകും' എന്നുറപ്പുകൊടുത്തു.
മാര്‍ച്ച് മൂന്ന് പ്രത്യേകതകളൊന്നുമില്ലാത്ത പ്രഭാതംതന്നെയായിരുന്നു. രാവിലെ പതിവുജോലികളെല്ലാം തീര്‍ത്ത് വരാന്തയിലെ ചാരുകസേരയില്‍ രവിയേട്ടന്‍ ചായയും കുടിച്ച് പത്രവും വായിച്ചിരുന്നു. രാജു താഴെ അടുത്തുതന്നെ ഇരുന്നിരുന്നു. പുതിയ വീട്ടില്‍ ചെയ്യേണ്ടുന്ന പരിഷ്‌കാരങ്ങളെപ്പറ്റി അച്ഛനും മകനുംകൂടി ഡിസ്‌കഷനിലായിരുന്നു. വീടിന്റെ തറയ്ക്കും പടിക്കെട്ടിനും വൃത്തി പോരാ, ലിനോലിയം വാങ്ങിയിടണം, നല്ലൊരു നായ്ക്കുട്ടിയെ വാങ്ങിയിടണം. ഇവരുടെ ഈ ചര്‍ച്ച കേട്ടുകൊണ്ടാണ് ഞാനങ്ങോട്ടു ചെന്നത്. ഞാന്‍ പറഞ്ഞു, ഏട്ടന്‍ എന്താ ഇങ്ങനെ കുഞ്ഞുങ്ങളെപ്പോലെ പെരുമാറുന്നത്.
'ആശുപത്രിയില്‍ അഡ്മിറ്റാകാനും ചികിത്സിക്കാനുമാണ് നമ്മളിവിടെ വന്നിരിക്കുന്നത്. ഇത്ര സീരിയസ് എന്നു ഡോക്ടര്‍ പറഞ്ഞിട്ടും ഏട്ടനെന്താ അതിന്റെ ഗൗരവം മനസ്സിലാകാതെ മറ്റു കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എണീറ്റ് വേഗം റെഡിയാക്, ആസ്​പത്രിയില്‍ പോകണം.' ഞാന്‍ കര്‍ശനമായി പറഞ്ഞു.
'എന്തിനാ ശോഭേ, എന്നെ ആ ആസ്​പത്രിയില്‍ കൊണ്ടുപോയ് കിടത്തണമെന്നു നിനക്കിത്ര നിര്‍ബന്ധം?'
കേട്ടപ്പോള്‍ വല്ലാത്ത സങ്കടം വന്നു. പാവം ഏട്ടന്‍. ഹോസ്​പിറ്റല്‍ എന്നു കേട്ടാലേ അലര്‍ജിയായിരുന്നു ഏട്ടന്. എങ്കിലും അവിടുന്നേഴുന്നേല്‍പ്പിച്ച് കുളിക്കാന്‍ പറഞ്ഞയച്ചിട്ട് ഞാനടുക്കളയിലേക്കു കയറി.
പതിനൊന്നു മണിയായിക്കാണും. ഷേവു ചെയ്ത് കുളിച്ച് കുട്ടപ്പനായി പടിക്കെട്ടിനു മുകളില്‍ കൈവരിയില്‍ പിടിച്ചുകൊണ്ട് ഡൈനിങ് ടേബിളില്‍ കാപ്പിയെടുത്ത് വെച്ചുകൊണ്ടിരുന്ന എന്നെ നോക്കിനിന്നു. ആ നോട്ടത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ? അറിയില്ല. ഞാന്‍ ശരിക്കും ശ്രദ്ധിച്ചില്ല.
താഴെ വന്നിട്ട് പറഞ്ഞു: 'നമുക്ക് വൈകുന്നേരം പോകാം അപ്പോളോയില്‍. ഇപ്പോള്‍ വിജയ ഹോസ്​പിറ്റലില്‍ പോയി ഇന്നലെ ടെസ്റ്റിനു കൊടുത്തിരുന്നതിന്റെ റിസല്‍ട്ട് വാങ്ങി വരാം.' ശരി, ഞാന്‍ സമ്മതിച്ചു.
ഞാനും രവിയേട്ടനും രാജുവും നവീനുംകൂടിയാണ് ഹോസ്​പിറ്റലില്‍ പോയത്. നവീനായിരുന്നു കാറോടിച്ചിരുന്നത്. റിപ്പോര്‍ട്ടു വാങ്ങാന്‍ ഹോസ്​പിറ്റലിലെ റിസപ്ഷനില്‍ കാത്തിരിക്കുമ്പോള്‍ രവിയേട്ടനെന്നോടു ചോദിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ദ്രവരൂപത്തിലുള്ള ഭക്ഷണമായിരുന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം കൊടുത്തിരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്: 'അല്ല ശോഭേ, എനിക്കിനി നല്ല ആഹാരം കഴിക്കാനേ പറ്റില്ലേ. എന്നുമിങ്ങനെ വേണോ?' ഇത്രയും പരിതാപമായിട്ടൊരു ചോദ്യം മുന്‍പ് കേട്ടിട്ടില്ല രവിയേട്ടനില്‍നിന്ന്. 'അങ്ങനൊന്നുമില്ല, സുഖമായാലുടന്‍ പഴയതു പോലെ എല്ലാം കഴിക്കാം.' ഞാന്‍ സമാധാനിപ്പിച്ചു. രവിയേട്ടനെന്നും ഭയന്നിരുന്നത് ഇതിനെയാണ്. എന്തെങ്കിലും അസുഖം വന്ന് രുചിയുള്ള ഭക്ഷണം കഴിക്കാതായി പോകുമോയെന്ന്.
മാര്‍ച്ച് ഒന്നിന് ഹോസ്​പിറ്റലില്‍ പോകുന്നതിന് ഒരു ദിവസം മുന്‍പ് നവീനോടു പറഞ്ഞു: 'അച്ഛനു മീന്‍കറി വേണം.' 'അയ്യോ കഴിക്കാന്‍ പാടില്ല' എന്നു ഞാന്‍ പറഞ്ഞതു വകവെക്കാതെ മോന്‍ 'കുമരകം' എന്ന കേരളാഹോട്ടലില്‍ നിന്ന് കരിമീന്‍ കറിവെച്ചത് വാങ്ങിക്കൊണ്ടു കൊടുത്തു. ആര്‍ത്തിയോടെ രുചിച്ചു കഴിച്ചു. എന്തായാലും ആഗ്രഹിച്ച ഭക്ഷണം കഴിക്കാനായല്ലോ എന്നു ഞാന്‍ പിന്നീട് സമാധാനിച്ചു.
ഹോസ്​പിറ്റലില്‍നിന്നും മടങ്ങുംവഴി കോദണ്ഡപാണി സ്റ്റുഡിയോയുടെ അടുത്തെത്തിയപ്പോള്‍ അവിടെയൊന്നു കയറിയിട്ടു പോകാം എന്നു പറഞ്ഞു രവിയേട്ടന്‍. നവീന്‍ കാര്‍ സ്റ്റുഡിയോയ്ക്ക് വിട്ടു. രവിയേട്ടന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വര്‍ക്ക് ചെയ്തത് ഈ സ്റ്റുഡിയോയില്‍വെച്ചാണ്. രവിയേട്ടനെ കണ്ടതും സ്റ്റാഫുകളെല്ലാം ഓടിവന്നു. ചെന്നൈ വിട്ടു കേരളത്തിലേക്കു പോയതിന് പരിഭവം പറഞ്ഞു. ഞാന്‍ തിരിച്ച് ഇവിടേക്കുതന്നെ വന്നു. ഇനി കേരളത്തിലേക്കു പോകുന്നില്ല എന്നു രവിയേട്ടന്‍ പറഞ്ഞതു കേട്ട് അവരെല്ലാം സന്തോഷിച്ചു. എസ്.പി. ബാലസുബ്രഹ്മണ്യം അവിടെയുണ്ടായിരുന്നു. മുകളിലത്തെ മുറിയില്‍ പോയി അദ്ദേഹത്തെയും കണ്ടു.
രവിയേട്ടനെ കണ്ടതും, എസ്.പി.ബി. വളരെ സന്തോഷിച്ചു. 'രവി, നീ ഇവിടംവിട്ടു പോകേണ്ടായിരുന്നു' എന്നദ്ദേഹം പറഞ്ഞു. തിരിച്ച് ഇവിടെ വന്നുവെന്നറിഞ്ഞതില്‍ 'വളരെ നന്നായി' എന്നഭിപ്രായം പറഞ്ഞു അദ്ദേഹം. അര മണിക്കൂറോളം ഓരോന്നു സംസാരിച്ചിരുന്ന് ഞങ്ങളിറങ്ങി. താന്‍ അമേരിക്കയില്‍ പോകുകയാണ്, വന്നിട്ടു കാണാം എന്നു പറഞ്ഞു എസ്.പി.ബി. വീട്ടിലെത്തിയപ്പോള്‍ രണ്ടു മണി. നവീന് റിക്കോര്‍ഡിങ്ങുണ്ടായിരുന്നു. വൈകുന്നേരം വരാമെന്നു പറഞ്ഞ് കാറുമെടുത്ത് അവന്‍ പോയി.
'ശോഭേ, എനിക്കു വിശക്കുന്നു.' രവിയേട്ടന്‍ പറഞ്ഞതു കേട്ട് വസ്ത്രംപോലും മാറാന്‍ നില്ക്കാതെ ഞാനടുക്കളയില്‍ കയറി. ഹാളില്‍ രവിയേട്ടനും രാജുവും സംസാരിച്ചിരുന്നു.
ഗ്യാസ് കത്തിച്ച് വെള്ളം അടുപ്പില്‍ വെച്ച് ഓട്‌സ് കാച്ചിക്കൊടുക്കാമെന്നു കരുതി അതെടുത്ത് വെള്ളത്തിലേക്കിട്ടതേയുള്ളൂ. 'ശോഭേ' എന്നു വിളി കേട്ട് ഞാനടുക്കളയില്‍നിന്നും പുറത്തേക്കു വരുന്നതിനു മുന്‍പ് ഏട്ടന്‍ അടുക്കളയിലേക്ക് വന്നു. കൈ നെഞ്ചില്‍ തൊട്ടുകാണിച്ചു; ശ്വാസമെടുക്കാനാകുന്നില്ല. രവിയേട്ടന്റെ മുഖം വിളറിയിരുന്നു. പൂജാമുറിയില്‍നിന്നും തുളസീതീര്‍ത്ഥം കൈയിലിറ്റിച്ചുകൊടുത്തു ഞാന്‍. അത് വായ്ക്കുള്ളിലെത്തിയോയെന്നറിയില്ല.
'രാജൂ, ബാലുവിനെ വിളി.' ഞാനലറിക്കരഞ്ഞു. ഊരിയിട്ടിരുന്ന ജുബ്ബ ഏട്ടനെടുത്തിട്ടു വാതിലിനടുത്തേക്ക് നടന്നു. പക്ഷേ, വാതില്‍ കടക്കാനായില്ല. ശരീരം കുഴഞ്ഞ് എന്നെ ചായ്ച്ചുകൊണ്ട് ഏട്ടന്‍ ഊര്‍ന്നുവീണു. ഞാനുറക്കെ വിളിച്ചു. ഹൃദയം പൊട്ടിപ്പോകുന്ന തരത്തിലുറക്കെ വിളിച്ചു. രാജു വിളിച്ചു. ആരുടെ വിളിയും ഏട്ടന്‍ കേട്ടില്ല. അപ്പോഴത്തെ അവസ്ഥ വിവരിക്കാനാവില്ല.
ബാലു പാഞ്ഞെത്തി. അച്ഛനെ മക്കളെടുത്ത് കാറില്‍ കിടത്തി. തല രാജു
വിന്റെ മടിയിലും കാലുകള്‍ എന്റെ മടിയിലും. ശ്വാസം വിടാതെ കിടക്കുന്നുവെന്നേ തോന്നിയുള്ളൂ. ബാലു കാര്‍ പറത്തിവിട്ടു. ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്ക്. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല.
ഒരു നിമിഷത്തില്‍ ഒരാള്‍ക്കു മരണം സംഭവിക്കുമോ? ഞാനിതിനു മുന്‍പൊരിക്കലും മരണം കണ്ടിട്ടുണ്ടായിരുന്നില്ല. മരണം എനിക്ക് ഭയമായിരുന്നു. മരണം സംഭവിച്ച വീടുകളില്‍പ്പോലും ഞാനൊരിക്കലും പോയിട്ടില്ല. അതുകൊണ്ടാണ് മരണം എന്നെത്തേടി എന്റെ വീട്ടിലേക്ക് വന്നത്.
തലയ്‌ക്കൊരു മന്ദതയായിരുന്നു. ഞാനൊന്നുമറിഞ്ഞില്ല. എന്റെ മുന്നില്‍ ധാരാളം നിഴലുകള്‍ ചലിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുറിച്ചിരുന്നിട്ടും ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. രവിയേട്ടന് മരണമോ? ഞാനൊരിക്കലും ചിന്തിച്ചുനോക്കിയിരുന്നില്ല.
ആദ്യത്തെ ഒന്നുരണ്ടാഴ്ചകള്‍ എനിക്ക് ദുഃഖം തോന്നിയതേയില്ല. ഞാന്‍ ആഹാരം കഴിച്ചു; ഉറങ്ങി; വര്‍ത്തമാനം പറഞ്ഞു; ചിലപ്പോള്‍ ചിരിക്കുകകൂടി ചെയ്തു. രവിയേട്ടനെവിടെയോ കമ്പോസിങ്ങിനു പോയിരിക്കുന്നതുപോലെ. ദിവസവും നൂറു തവണ കേള്‍ക്കുന്ന ശോഭേവിളി കേള്‍ക്കാതെ, ഫോണിലൂടെയും അതു കേള്‍ക്കാതായപ്പോള്‍ മെല്ലെമെല്ലെ എന്റെ മസ്തിഷ്‌കത്തിലേക്ക് യാഥാര്‍ത്ഥ്യം തുളച്ചിറങ്ങി. എന്തൊക്കെയാണ് പിന്നെ ഞാന്‍ കാട്ടിക്കൂട്ടിയതെന്ന് എനിക്കറിയില്ല. അനുഭവിച്ചവര്‍ക്കു മാത്രമേ ആ ദുഃഖത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാകൂ.
(രവീന്ദ്രസംഗീതം: കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Monday, January 6, 2014

എ.ആര്‍ .റഹ്മാന്‍

വി.ടി.മുരളി
A R Rahman

എ.ആര്‍. റഹ്മാന്‍ എന്ന സംഗീതകാരനെ എങ്ങനെ വിലയിരുത്തണം? ഓസ്‌കാര്‍ അവാര്‍ഡുവരെ നേടിയ ഒരു സംഗീതജ്ഞനെ വിലയിരുത്തുമ്പോള്‍ എന്തൊക്കെ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യണം. സംഗീതത്തിനു മുകളില്‍ പ്രശസ്തി കയറിയിരിക്കുമ്പോള്‍ വളരെ കരുതലോടെവേണം ഇതുചെയ്യാന്‍. ഏതു വിധത്തിലാണ് ഈ സംഗീതം മറ്റുള്ളവരുടെ സംഗീതത്തില്‍നിന്ന് വ്യതിരിക്തമാവുന്നത്? ഇത്രയധികം പോപ്പുലാരിറ്റി ഈ സംഗീതശൈലിക്കെങ്ങനെ വന്നുചേര്‍ന്നു? ഒരു സാധാരണ സംഗീതാസ്വാദകനില്‍ ഇനിയും ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. നമ്മുടെ ലളിതസംഗീതത്തിന്റെ- സിനിമാസംഗീതത്തിന്റെ വളര്‍ച്ച പഠിക്കുന്ന ഒരാള്‍ക്ക് എ.ആര്‍. റഹ്മാനില്‍ ഒരു കുതിച്ചുചാട്ടം കാണാന്‍ കഴിയുമോ? അല്ലെങ്കില്‍ ഇളയരാജയില്‍നിന്നുള്ള സ്വാഭാവിക വളര്‍ച്ചതന്നെയാണോ ഈ സംഗീതം?

വളരെ വിശദമായി പഠിക്കപ്പെടേണ്ട കുറെ കാര്യങ്ങളുണ്ട് ഇവയിലൊക്കെ. എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍- ഇങ്ങനെ തരംതിരിച്ചാല്‍ റഹ്മാന്റെ സ്ഥാനം എവിടെയാണ് എന്ന് മനസ്സിലാക്കാം. പൂര്‍വികരുടെ സംഗീതത്തിന്റെ അംശങ്ങള്‍ പൂര്‍ണമായി നിഷേധിക്കാന്‍ കഴിയുമോ? റഹ്മാന്റെ സംഗീതത്തില്‍ അങ്ങനെയൊരു നിഷേധമുണ്ടോ? ഇല്ല എന്നാണെന്റെ തോന്നല്‍. പൂര്‍വികരുടെ അംശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു നവസംഗീതം. ഇങ്ങനെയൊരു നവീകരണം എല്ലാ കാലത്തും നടന്നിട്ടുണ്ട്. നവീകരണങ്ങളില്‍ ചിലത് അതിജീവിക്കും. ചിലത് വെറും ട്രെന്‍ഡുകളായി, അപ്പോഴത്തെ കച്ചവടവസ്തുവായി മാത്രം മാറിപ്പോകും. അത്രമാത്രം. അങ്ങനെ അതിജീവിച്ചതാണ് പിന്നെ നാം എടുത്തുപറയുന്ന പല പാട്ടുകളും. പഴയതിന്റെ തുടര്‍ച്ചകളായി നവീകരിച്ചുവന്നത്. അല്ലാതെ പഴയതിന്റെ അനുകരണങ്ങളായിരുന്നില്ല. റഹ്മാന്റെ സംഗീതത്തെ ആകര്‍ഷണീയമാക്കുന്നത്, ഭാവസാന്ദ്രമാക്കുന്നത് ഈ പഴയ മെലഡിയുടെ നവീകരിക്കപ്പെട്ട അംശങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്. ലോകസംഗീതത്തിന്റെ കവാടം റഹ്മാന്‍ ആസ്വാദകരുടെ മുന്നില്‍ തുറന്നിടുന്നു. സാങ്കേതികവിദ്യയുമായി ചേര്‍ന്ന ഒരു നവീകരണമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ അംശങ്ങള്‍കൂടി സ്വാംശീകരിച്ചാലേ ഇനി നില്ക്കാന്‍ കഴിയൂ എന്നതാണ് റഹ്മാന്‍ നല്കുന്ന പുതിയ പാഠം. നേരത്തേ നടത്തിയ പരീക്ഷണങ്ങളിലൊന്നും സാങ്കേതികവിദ്യയായിരുന്നില്ല പ്രധാന പങ്കുവഹിച്ചത്. എം.എസ്. ഉള്‍പ്പെടെയുള്ള പഴയ തലമുറ സംഗീതജ്ഞര്‍ സാങ്കേതിക കാര്യങ്ങളില്‍ പണ്ഡിതന്മാരായിരുന്നില്ല. എന്നാല്‍ ഇന്ന് ഒരു സംഗീതസംവിധായകന് ഇതിനെ അവഗണിച്ച് പിടിച്ചുനില്ക്കാന്‍ കഴിയുമെന്നുതോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ മെലഡിയെ നിരാകരിക്കുന്ന തരത്തിലുള്ള സംഗീതവും പുറത്തുവരുന്നുണ്ട്. ഇതിനെ രണ്ടിനെയും സമന്വയിപ്പിക്കുന്നതില്‍ റഹ്മാന്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. സാങ്കേതികവിദ്യയിലെ വളര്‍ച്ചകൂടി എങ്ങനെ സംയോജിപ്പിക്കാം എന്നതാണ് പുതിയ സംഗീതം.

ഈ നവീനവത്കരണം നമ്മുടെ സംഗീതത്തെ മുന്നോട്ടു നയിച്ചുവോ- നയിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. റഹ്മാന്റെ സംഗീതത്തിന്റെ തരംഗങ്ങള്‍ ഉണര്‍ന്ന കാലഘട്ടത്തിലെ ഒരു പരസ്യം എന്റെ ഓര്‍മയില്‍ വരുന്നു. ഒരു കാസറ്റിന്റെ പരസ്യമായിരുന്നു അത്. 'കെ.പി.എ.സിയുടെ നാടക ഗാനങ്ങള്‍ റഹ്മാന്‍ മ്യൂസിക്കോടെ' എന്നതായിരുന്നു പരസ്യത്തിന്റെ പൊരുള്‍. കെ.പി.എ.സിയുടെ പഴയ പാട്ടുകള്‍ അതിന്റെ 'ബാക്ക്ഗ്രൗണ്ട്' മ്യൂസിക് മാറ്റി എന്നേ അതിനവര്‍ അര്‍ഥം കണക്കാക്കിയുള്ളൂ. അപ്പോള്‍ പശ്ചാത്തലസംഗീതത്തില്‍, ഉപകരണസംഗീതത്തില്‍ വരുത്തിയ മാറ്റങ്ങളാണോ ഇതിന്റെയൊക്കെ അടിത്തറ? അപ്പോഴും എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. പഴയകാലത്തെ പാട്ടുകള്‍ മലയാളമായാലും തമിഴായാലും ഹിന്ദിയായാലും പാട്ടുകളോടൊപ്പംതന്നെ അതിന്റെ ഉപകരണ സംഗീതവും ഓര്‍മയിലെത്തും. പുതിയ പാട്ടുകളോടൊപ്പം അതിന്റെ 'ബാക്ക് ഗ്രൗണ്ട് മ്യൂസിക്' നമ്മുടെ ഓര്‍മയിലെത്തുമോ? ഓര്‍ക്കാന്‍ കഴിയുമോ? അപ്പോള്‍ ഉപകരണ സംഗീതത്തിലൂടെയുള്ള ഈ നവീകരണം മനസ്സില്‍ തങ്ങിനില്ക്കുന്നതല്ല എന്നാണോ? പുതിയ സംഗീതം ഹൃദയത്തിലേക്കാണോ തലച്ചോറിലേക്കാണോ പോകുന്നത് എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു.

നേരത്തേയുള്ള സംഗീതത്തിന്റെ ഒരു പ്രസക്തി അത് സാഹിത്യത്തെ ഒന്നാമതായി കണ്ടു എന്നതാണ്. പുതിയ സംഗീതം സാഹിത്യത്തെ സംഗീതവത്കരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംഗീതത്തിന്റെ ചട്ടക്കൂട്ടിലേക്ക് വാക്കുകളെ നയിക്കുകയാണത് ചെയ്യുന്നത്. പ്രതിഭാശാലികളായ എഴുത്തുകാര്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ യാദൃച്ഛികമായി നല്ല രചനകള്‍ ഉണ്ടാവുന്നു എന്നതൊഴിച്ചാല്‍ സാഹിത്യം രണ്ടാമതായി എന്നതു തന്നെയാണ് യാഥാര്‍ഥ്യം. ഈ തലമുറയുടെ പ്രതിനിധിയല്ലെ റഹ്മാന്‍. പഴയകാലത്തെ പാട്ടുകളിലെ കവിത എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സംഗീതം മാത്രമാണാകര്‍ഷിക്കുന്നത്. സംഗീതം എന്ന ആത്മാവിനു കയറിയിരിക്കാന്‍ പറ്റിയൊരിടം ശരീരം അതാണ് വാക്ക് എന്നു വരുന്നു. ഇത് റഹ്മാന്‍ ചെയ്ത ഒരപരാധമാണെന്നല്ല ഞാന്‍ പറയുന്നത്. റഹ്മാനു മുന്‍പെയും ഇതു ചെയ്തവര്‍ ഇല്ലെന്നുമല്ല. മറിച്ച് ഇതാണ് ശരിയെന്ന് ബോധ്യപ്പെടുത്താന്‍ റഹ്മാന്റെ സാന്നിധ്യം കാരണമായി എന്നേ പറയുന്നുള്ളൂ. ഇതൊരു വിമര്‍ശനമായല്ല അവതരിപ്പിക്കുന്നത്.

റഹ്മാന്‍ സംഗീതംചെയ്ത ആദ്യ മലയാളചിത്രം യോദ്ധ ആണ്. റഹ്മാന്റെ പിതാവ് ആര്‍.കെ. ശേഖറിന്റെ തട്ടകം മലയാളസിനിമതന്നെയായിരുന്നു.

യോദ്ധയിലെ പാട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, പിന്നീട് റോജയില്‍ എത്തിയപ്പോള്‍ അദ്ദേഹം പൂര്‍ണത പ്രാപിക്കുകയാണ്. 'ചിന്ന ചിന്ന ആശൈ'യും 'കാതല്‍ റോജാവെ'യും ഒക്കെ ഒരു പുതിയ സംവേദനം സൃഷ്ടിച്ചു. താളത്തെ പ്രയോഗിക്കുന്നതിലെ വ്യത്യസ്തത ശ്രദ്ധേയമായ ഒരു കാര്യമാണ്. ദൃശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സംഗീതമാണ് സൃഷ്ടിക്കപ്പെടേണ്ടത് എന്ന ബോധം. 'രുക്ക്മണീ' എന്ന ഗാനം ചിത്രീകരിച്ചത് ഓര്‍ക്കുക. മണിരത്‌നത്തിന്റെ സിനിമ എന്ന നിലയിലും ഈ ചിത്രത്തിനു പ്രത്യേകതയുണ്ടായിരുന്നു. ബോംബെ എന്ന ചിത്രത്തിലെ 'ഉയിരെ' എന്ന ഗാനവും മറ്റു ചില ഗാനങ്ങളുടെ ചിത്രീകരണവും ശ്രദ്ധിക്കുക. ഇങ്ങനെ ദൃശ്യവത്കരണസാധ്യതയുള്ള ഒരു സംഗീതം, അല്ലെങ്കില്‍ സിനിമാസംവിധായകന്റെ മനസ്സിലെ 'വിഷ്വല്‍സി'നെ മൂര്‍ത്തമാക്കുന്ന ഒരു സംഗീതം, ഇത് റഹ്മാന്റെ ഒരു പ്രത്യേകതയായി എനിക്കുതോന്നുന്നു.

അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്കു തോന്നിയ മറ്റൊരു കാര്യം ഗായകരുടെ താരാവസ്ഥ നോക്കിയല്ല പാട്ടുകള്‍ ഉണ്ടാക്കപ്പെടുന്നത് എന്നതാണ്. ഒരു ഗാനം ഉണ്ടായിട്ടാണ് ഗായകനെ അന്വേഷിക്കുന്നത്. ഗാനത്തിനാവശ്യമായ ടോണ്‍ എവിടെനിന്ന് ലഭിക്കുന്നു എന്നതാണ് പ്രധാന വിഷയം. ഇത് തീര്‍ച്ചയായും ഒരു വളര്‍ച്ചതന്നെയാണ്. എല്ലാ പാട്ടുകളും എസ്.പി. ബാലസുബ്രഹ്മണ്യം പാടണം, അല്ലെങ്കില്‍ യേശുദാസ് പാടണം എന്ന് റഹ്മാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകളുടെ വിജയത്തിന്റെ ഒരു കാരണം ഇതുതന്നെ. മറ്റൊരു ഗായകനെക്കുറിച്ച് നമുക്കു ചിന്തിക്കുവാന്‍ കഴിയുന്നില്ല. താരതമ്യേന നേര്‍ത്ത ശബ്ദമുള്ള ഉണ്ണികൃഷ്ണനെക്കൊണ്ട് എത്ര ഗാനങ്ങള്‍ പാടിച്ചിരിക്കുന്നു. എന്നുമാത്രമല്ല, ഉണ്ണികൃഷ്ണന്റെ ശബ്ദത്തോടു സാമ്യമുള്ള ആലാപനരീതിയിലുള്ള പാട്ടുകള്‍പോലും പിന്നീട് അനുകരണങ്ങളായി വന്നു. ഗായകരുടെ പ്രശസ്തിക്കു മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന ഒരു സംഗീത സംവിധായകനല്ല റഹ്മാന്‍ എന്നു മാത്രമല്ല, ഗായകരെ അദ്ദേഹം ഉപയോഗിക്കുന്ന രീതി ഏതാണ്ടൊരു ഉപകരണംപോലെത്തന്നെയാണെന്നും എനിക്കു തോന്നിയിട്ടുണ്ട്.

നമ്മുടെ ഗാനരംഗം താഴോട്ടു പോയിക്കൊണ്ടിരിക്കുന്നത് ആത്മവിശ്വാസം കുറഞ്ഞ സംഗീതസംവിധായകരിലൂടെയാണ്. പഴയ സംഗീതസംവിധായകര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. പുതിയ ആളുകള്‍ പലരും ഈ ഗായകതാരങ്ങളുടെ കാലില്‍ വെറ്റിലവെച്ചു നമസ്‌കരിച്ച് സംഗീതസംവിധാനം ചെയ്യുന്നവരാണ്. ഇതിന്റെ ദോഷഫലം ചില്ലറയല്ല. മമ്മൂട്ടിച്ചിത്രത്തിനുവേണ്ടി, മോഹന്‍ലാല്‍ച്ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതുന്നു എന്നുപറയുന്ന തിരക്കഥാകൃത്തുക്കള്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി ഗാനം രചിക്കുന്നുവെന്ന് അഭിമാനിക്കുന്ന ഗാനരചയിതാക്കള്‍- ഇതൊരു വളര്‍ച്ചയാണോ? ഒരു പാട്ട് ഉണ്ടാക്കുന്നതിലെ അസ്വാതന്ത്ര്യം ആലോചിച്ചുനോക്കൂ. കഥാപാത്രത്തെക്കാള്‍ പ്രധാനം താരമാവുമ്പോള്‍ പിന്നെ എങ്ങനെ വളരും? റഹ്മാന്‍ ഇവിടെ വ്യത്യസ്തനാവുന്നു. കഥാപാത്രങ്ങള്‍ക്കായി സംഗീതം രചിച്ചശേഷം ആ ഭാവം ശബ്ദത്തിലും ആലാപനത്തിലും കൊണ്ടുവരാന്‍ കഴിയുന്ന ഗായകനെ അന്വേഷിക്കുക. ഇതൊരു വളര്‍ച്ചതന്നെയാണ്. ഇതില്‍ ബഹുസ്വരതയെക്കുറിച്ചുള്ള ഒരന്വേഷണം ഉണ്ട് എന്നുഞാന്‍ കരുതുന്നു.
A R Rahman

റഹ്മാന്റെ സംഗീതത്തെക്കുറിച്ചുള്ള ആലോചനകള്‍ നമ്മെ നയിക്കുന്നത് സംഗീതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആലോചനകളിലേക്കു തന്നെയാണ്.

നാം എവിടെ നില്ക്കുന്നു എന്നത് മറ്റൊരു കാര്യം. ഇളയരാജയുടെ സംഗീതത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള തന്റെ സംഗീതസഞ്ചാരങ്ങള്‍, തമിഴ് നാടോടി സംഗീതത്തില്‍ തായ്‌വേരുകള്‍ തേടിയുള്ള യാത്ര. സംഗീത കനവുകള്‍ എന്ന തന്റെ പുസ്തകത്തില്‍ ഇളയരാജ ഇക്കാര്യം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഒരു പ്രത്യേകഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഹാര്‍മോണിസ്റ്റായി തമിഴ്‌നാട്ടിലെ വേദികളില്‍ പോയ കാര്യങ്ങള്‍ അദ്ദേഹം സ്മരിക്കുന്നുണ്ട്. ഈ അറിവ് പുതുതലമുറയ്ക്കില്ല. അവര്‍ സംഗീതത്തിന്റെ രസതന്ത്രം സൃഷ്ടിക്കുന്നത് പരീക്ഷണശാലകളിലാണ്. അതിനവരെ കുറ്റം പറയാന്‍ കഴിയില്ല. നേരത്തേയുള്ള തലമുറയുടെ പരീക്ഷണശാല സാധാരണജനങ്ങള്‍ ആയിരുന്നു. ഓരോ കാലത്തിനും ഇണങ്ങിയ സംഗീതം എന്ന് പൊതുവെ പറഞ്ഞ് നമ്മള്‍ ഒഴിയുകയാണ് പതിവ്. സംഗീതത്തിലെ വൈവിധ്യത്തെക്കുറിച്ച് ഇളയരാജ പറയുന്നതിങ്ങനെയാണ്:

'ഒരു പ്രത്യേക വാസന മല്ലിപ്പൂവിനുവേണ്ടി കാത്തിരിക്കുന്നു. ഏതോ ഒരവസരത്തില്‍ തമ്മില്‍ ചേര്‍ന്നപ്പോള്‍, പിന്നെ ഒരിക്കലും പിരിയാതെയായി. ആര്‍ക്കും തമ്മില്‍ പിരിക്കാന്‍ വയ്യാതായി. അങ്ങനെ മല്ലികപ്പൂവിന് ഒരു വാസന, റോസാപ്പൂവിന് ഒരു വാസന, മുല്ലയ്ക്ക്, പിച്ചകത്തിന്, ചെമ്പകത്തിന് എല്ലാറ്റിനുമുണ്ട് ഓരോ വാസന. അത് അവയ്ക്കു മാത്രമേയുള്ളൂ. അതുപോലെയാണ് ഒരു പാട്ടില്‍ ചേരുന്ന സംഗീതം. അത് അതിനുമാത്രമേ ചേരൂ എന്നതാണ് സത്യം'.

പാട്ടില്‍ ചേരുന്ന സംഗീതത്തെക്കുറിച്ചാണ് ഇളയരാജ പറയുന്നത്. സംഗീതത്തില്‍ ചേരുന്ന സാഹിത്യത്തെക്കുറിച്ചല്ല. അങ്ങനെ മാറുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയേക്കാം. നമ്മുടെ സംസ്‌കാരത്തിന്റെ ഭൂമികയെ നിഷേധിക്കരുത് എന്നേ ഉള്ളൂ. റഹ്മാന്‍ ഒരു തുടര്‍ച്ചതന്നെയാണെന്നു കരുതാനാണെനിക്കിഷ്ടം. അനിവാര്യമായ തുടര്‍ച്ച.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ തുറന്നുവെച്ച സംഗീതജാലകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Sunday, March 3, 2013

ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു...

രവിമേനോന്‍

Yesudas, Raveendran

'കഴിയുമെങ്കില്‍ യേശുദാസിനെ ഫീല്‍ഡില്‍നിന്നുതന്നെ ഔട്ടാക്കി മലയാളസിനിമയിലെ ഒന്നാംനമ്പര്‍ പിന്നണിഗായകനായി ഞെളിയാം എന്നു മോഹിച്ചു മദ്രാസിലേക്കു വണ്ടികയറിയ ആളാണ് ഞാന്‍.' -ഒരു കൂടിക്കാഴ്ചയ്ക്കിടെ തമാശ കലര്‍ത്തി രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു.
'അത് നടക്കില്ലെന്നു മനസ്സിലായപ്പോള്‍ യേശുദാസിനെ പാടിച്ചു ബുദ്ധിമുട്ടിക്കാനായി എന്റെ ശ്രമം. കുറച്ചു കടുപ്പമുള്ള ട്യൂണ്‍ ഇട്ടുകൊടുത്തശേഷം ഞാന്‍ മനസ്സില്‍ പറയും. ഇത് ഇയാള്‍ക്ക് തൊടാന്‍ പറ്റില്ല.'
'പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാന്‍പോലും മനസ്സില്‍ കാണാത്ത മാനം ആ പാട്ടിനു നല്കി ആ മനുഷ്യന്‍ അതെനിക്കു തിരിച്ചുതരും. അതാണ് യേശുദാസ്.'
പ്രമദവനവും രാമകഥാഗാനലയവും ഹരിമുരളീരവവും ഒറ്റക്കമ്പിനാദവും ഏഴു സ്വരങ്ങളുമെല്ലാം മറ്റാരുടെയെങ്കിലും ശബ്ദത്തില്‍ നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ എന്നോരു ചോദ്യം എനിക്ക് എറിഞ്ഞുതരികകൂടി ചെയ്തു മാസ്റ്റര്‍ - ഒരു വെല്ലുവിളി കണക്കെ.

ഒരു സംശയം എന്നിട്ടും ബാക്കിനിന്നു. എന്തുകൊണ്ട് രവീന്ദ്രന്‍ ഏറ്റവും മികച്ച ഈണങ്ങള്‍ യേശുദാസിനു മാത്രം നല്കി? ഗന്ധര്‍വനാദം മാത്രം മനസ്സില്‍ക്കണ്ട് എന്തുകൊണ്ട് അദ്ദേഹം ഗാനങ്ങള്‍ സൃഷ്ടിച്ചു? ഒരൊറ്റ ഗായകന്റെ ശബ്ദത്തിന്റെ ചുറ്റുവട്ടത്ത് പ്രതിഭയെ തളച്ചിടുകവഴി തന്റെ സര്‍ഗാത്മകതയുടെ അതിരുകള്‍ അറിഞ്ഞുകൊണ്ടുതന്നെ പരിമിതപ്പെടുത്തുകയല്ലേ രവീന്ദ്രന്‍ ചെയ്തത്?
ഹൃദയം തുറന്നുള്ള ചിരിക്കുപകരം മാസ്റ്ററുടെ മുഖത്ത് ഗൗരവം പടര്‍ന്നുകണ്ടത് അപ്പോഴാണ്. 'നിങ്ങള്‍ നൗഷാദിനോടു ചോദിച്ചുനോക്കൂ. എന്തുകൊണ്ട് അദ്ദേഹം റഫിസാഹിബിനുവേണ്ടി തന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ നീക്കിവച്ചൂ എന്ന്. ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും സലില്‍ ചൗധരിയുമൊക്കെ അവരുടെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ പാടാന്‍ ഏല്പിച്ചത് യേശുദാസിനെ അല്ലേ? അവരാരും ജീനിയസുകളല്ല എന്ന് നമുക്കു പറയാനാകുമോ?' വെണ്ണ കൈയിലുള്ളപ്പോള്‍ നറുനെയ്യ് വേറിട്ടു കരുതേണ്ടതുണ്ടോ. എന്നായിരുന്നു മാസ്റ്ററുടെ മറുചോദ്യത്തിന്റെ ധ്വനി.

ആദ്യമായി മാസ്റ്ററുടെ വടപളനിയിലെ വീട്ടില്‍ ചെന്നതോര്‍മയുണ്ട്. ഗായകന്‍ ജയചന്ദ്രനോടൊപ്പമായിരുന്നു ആ യാത്ര. യേശുദാസിന്റെ അറുപതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മലയാളം വാരിക പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിനുവേണ്ടി ഒരു അഭിമുഖം തരപ്പെടുത്തണം. അതാണുദ്ദേശ്യം. നഗരാതിര്‍ത്തിയിലെ ആ വാടകവീട്ടിലെത്താന്‍ ദീര്‍ഘനേരത്തെ ഡ്രൈവ് വേണം.

മദ്രാസ്സില്‍ വന്നിറങ്ങി സിനിമയില്‍ അവസരം തേടി സ്വാമീസ് ലോഡ്ജില്‍ താമസിക്കുന്ന കാലംമുതലേ കുളത്തൂപ്പുഴ രവിയെ ജയചന്ദ്രന് അറിയാം. രവീന്ദ്രന്റെ ആദ്യനാളുകളില്‍ സിനിമാനഗരത്തില്‍ അദ്ദേഹത്തിനു താങ്ങുംതണലുമായി നിന്ന അപൂര്‍വം പേരിലൊരാളാണ് ജയേട്ടന്‍. അച്ഛന്‍ മരിച്ച വിവരവുമായി ടെലഗ്രാം വന്നപ്പോള്‍, നാട്ടില്‍ പോകാന്‍ പണമില്ലാതെ അന്തംവിട്ടുനിന്ന തനിക്ക് താന്‍ പോലും ആവശ്യപ്പെടാതെ യാത്രയ്ക്കുള്ള എയര്‍ടിക്കറ്റ് ജയചന്ദ്രന്‍ എത്തിച്ചുതന്ന കഥ രവീന്ദ്രന്‍ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ വികാരനിര്‍ഭരമായി വിവരിച്ചിട്ടുണ്ട്. അത് വായിച്ചനാള്‍മുതല്‍ മനസ്സിലുറപ്പിച്ചിരുന്നു എന്നെങ്കിലും മാസ്റ്ററെ നേരില്‍ കാണുമ്പോള്‍ ചോദിക്കണം. - ജീവിതത്തിലെ പ്രതിസന്ധികളില്‍ തണലായിനിന്ന സുഹൃത്തുകൂടിയായ ഒരു ഗായകനെ എന്തുകൊണ്ട് തന്റെ ആദ്യചിത്രത്തില്‍ സഹകരിപ്പിച്ചില്ലായെന്ന്. തീര്‍ച്ചയായും അതിനൊരു കാരണമുണ്ടാകുമല്ലോ. വന്ന വഴി മറന്നയാളല്ല രവീന്ദ്രന്‍മാസ്റ്റര്‍ എന്നു വ്യക്തമായും അറിയുന്നതിനാല്‍ ഉത്തരമറിയാന്‍ കൗതുകമുണ്ടായിരുന്നു.

കൂടിക്കാഴ്ചയില്‍ തന്റെ പഴയ നാളുകളെക്കുറിച്ചും യേശുദാസുമായുള്ള അടുപ്പെത്തക്കുറിച്ചും പുതിയ തലമുറയുടെ അധികപ്രസംഗങ്ങളെക്കുറിച്ചുമൊക്കെ രവീന്ദ്രന്‍ വാചാലനാകുമ്പോള്‍, തൊട്ടപ്പുറത്ത് ഒരു സോഫയില്‍ സുദീര്‍ഘമായ ഡ്രൈവിംഗിന്റെ ക്ഷീണത്തില്‍ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു ജയേട്ടന്‍., ചോദിക്കാതിരിക്കാനായില്ല. 'ജയചന്ദ്രന്‍ എന്ന ഗായകന്റെ പ്രതിഭ താങ്കള്‍ വേണ്ടവിധം ഗാനങ്ങളില്‍ ഉപയോഗപ്പെടുത്തിയില്ല എന്ന അഭിപ്രായം എനിക്കുണ്ട്. ഇതേ അഭിപ്രായമുള്ള മറ്റു പലരും കണ്ടേക്കാം. എന്തായിരുന്നു അതിന്റെ കാരണം?'
ഉറങ്ങിക്കിടന്ന ഗായകനെ നിമിഷങ്ങളോളം നിശ്ശബ്ദനായി വീക്ഷിച്ചശേഷം രവീന്ദ്രന്‍മാസ്റ്റര്‍ നല്കിയ മറുപടി കാതില്‍ മുഴങ്ങുന്നു: 'എനിക്കൊരിക്കലും മറക്കാനാവാത്ത മനുഷ്യനാണ് ഈ കിടക്കുന്നത്. ആ കടപ്പാട് പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ആദ്യമായി ഒരു ചിത്രം ചെയ്യുമ്പോള്‍ അതിലെ മുഖ്യഗാനങ്ങള്‍ പാടുന്നത് യേശുദാസായിരിക്കണമെന്ന് ഞാന്‍ എത്രയോ മുമ്പേ തീരുമാനിച്ചിരുന്ന കാര്യമാണ്. യേശുദാസില്ലായിരുന്നുവെങ്കില്‍ നിങ്ങളീ കാണുന്ന രവീന്ദ്രന്‍ എന്ന സംഗീതസംവിധായകനും ഉണ്ടാകില്ലായിരുന്നു. 'ചൂള'യുടെ നിര്‍മാതാവും സംവിധായകനുമാഗ്രഹിച്ചത് ദാസ് ആ പാട്ടുകള്‍ പാടണമെന്നായിരുന്നു. മറിച്ചുപറയാവുന്ന അവസ്ഥയിലായിരുന്നില്ല തുടക്കക്കാരനായ ഞാന്‍. ആ പാട്ടുകള്‍ കേട്ട് എന്നെ ആദ്യമായി അഭിനന്ദിച്ചവരില്‍ ഒരാള്‍ ജയചന്ദ്രനാണ് എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നും.

മറ്റൊന്നുകൂടി ഓര്‍മിപ്പിച്ചു രവീന്ദ്രന്‍: 'ഞാന്‍ ചിട്ടപ്പെടുത്തുന്ന ഗാനങ്ങള്‍ ഇന്നയാള്‍ പാടണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെനിക്ക്. യേശുദാസിനെ ഒത്തുകിട്ടിയില്ലങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുക എന്ന ശീലം എനിക്കില്ല. ജയചന്ദ്രനോ, വേണുഗോപാലോ, ബിജുനാരായണനോ എനിക്കുവേണ്ടി പാടിയിട്ടുണ്ടെങ്കില്‍, ആ പാട്ടുകള്‍ ഞാന്‍ അവരെ ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയവതന്നെയാണ്. ശാസ്ത്രീയസംഗീതത്തില്‍ അത്ര നിപുണനല്ല ജയചന്ദ്രന്‍. അത്തരം ഗാനങ്ങളേക്കാള്‍ അദ്ദേഹത്തിന് ഇണങ്ങുക റൊമാന്റിക് ഗാനങ്ങളും അല്പം ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ഗാനങ്ങളുമാണ്. യേശുദാസിന്റെ വ്യത്യാസം അദ്ദേഹം ഒരു ആള്‍റൗണ്ടറാണെന്നതാണ്. ശാസ്ത്രീയഗാനവും റൊമാന്റിക് ഗാനവും തമാശപ്പാട്ടും ഭക്തിഗാനവുമെല്ലാം വഴങ്ങും ദാസിന്. ശരിക്കുമൊരു സംഗീതസംവിധായകന്റെ ഭാഗ്യമാണ് യേശുദാസ് എന്ന ഗായകന്‍.'

ആ വാക്കുകളില്‍ രവീന്ദ്രന്റെ ഹൃദയമുണ്ടായിരുന്നു. എന്തുകൊണ്ട് യേശുദാസ് എന്ന ചോദ്യം പിന്നീട് അദ്ദേഹത്തോട് ആവര്‍ത്തിച്ചിട്ടില്ല. അത്രയും സുതാര്യവും സുവ്യക്തവുമായിരുന്നു ആ മറുപടി.

മാസ്റ്ററെ അവസാനമായി കണ്ടത് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്ടു നടന്ന മുല്ലേശ്ശരി രാജു അവാര്‍ഡുദാനച്ചടങ്ങിനിടെയാണ്. തമ്മില്‍ക്കണ്ടപ്പോള്‍ വിടര്‍ന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു: 'നന്ദന'ത്തിലെ ആരും ആരും... എന്ന പാട്ട് കേട്ടുകാണുമല്ലോ. നിങ്ങള്‍ അന്ന് ചോദിച്ചില്ലേ എന്തുകൊണ്ട് ജയചന്ദ്രന് ഇണങ്ങുന്ന പാട്ടുകളുണ്ടാക്കുന്നില്ലാ എന്ന്. അതിനുള്ള മറുപടിയാണത്. ജയന്റെ ഏറ്റവും മികച്ച ശബ്ദമാണ് ആ പാട്ടില്‍ കേട്ടത്. ഇനിയും ജയനുവേണ്ടി പാട്ടുണ്ടാക്കുന്നുണ്ട് ഞാന്‍.'

രവീന്ദ്രന്‍മാസ്റ്റര്‍ തമാശ പറയുകയായിരുന്നില്ല. മാസങ്ങള്‍ക്കകം 'മിഴി രണ്ടിലും' എന്ന ചിത്രത്തില്‍ മനോഹരമായ മറ്റൊരു ഗാനം മാസ്റ്റര്‍ക്കുവേണ്ടി ജയചന്ദ്രന്‍ പാടി 'ആലിലത്താലിയുമായി....' തിരിച്ചുവരവിന്റെ ഇന്നിംഗ്‌സില്‍ ജയചന്ദ്രന്റേതായി പുറത്തുവന്ന ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്.

നൗഷാദിന് റഫിയും മദന്‍മോഹന് ലതാമങ്കേഷ്‌കറും ഒ.പി.നയ്യാറിന് ആശാഭോസ്‌ലെയും എന്നപോലെ സ്വന്തം ആത്മാംശംതന്നെയായിരുന്നു രവീന്ദ്രന് യേശുദാസ് എന്ന ഗായകന്‍. ദാസുമായുള്ള അപൂര്‍വമായ രസതന്ത്രത്തിന്റെ പൊരുള്‍ എന്താണെന്ന് മാസ്റ്ററോട് ചോദിച്ചുനോക്കിയിട്ടുണ്ട്: 'സാധാരണ മനുഷ്യരുടെ എല്ലാ ദൗര്‍ബല്യങ്ങളും ഉള്ളവര്‍തന്നെയാണ് ഞങ്ങള്‍. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും മുന്‍കോപവും എല്ലാമുള്ളവര്‍. പക്ഷേ, സംഗീതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരേ മനസ്സാണ്. ഈഗോ പ്രശ്‌നങ്ങളൊട്ടുമില്ല. സംഗീതത്തില്‍ അദ്ദേഹം അര്‍ഹിക്കുന്ന ആദരവും മാന്യതയും ഞാന്‍ അദ്ദേഹത്തിനു നല്കിയിട്ടുണ്ട്; അതേയളവില്‍ അത് തിരിച്ചു കിട്ടിയിട്ടുമുണ്ട്.'

ഗായകന്റെ മൂഡ് അറിഞ്ഞ് പെരുമാറാനാണ് ആദ്യം സംഗീതസംവിധായകന്‍ പഠിക്കേണ്ടതെന്നും രവീന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു. അത് ഗാനസൃഷ്ടി മികച്ചതാക്കാനേ ഉപകരിക്കൂ. 'എന്റെ റെക്കോഡിങ്ങിനെത്തുമ്പോള്‍ യേശുദാസുമായി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും റിലാക്‌സ്ഡ് ആയി വെറുതെ സംസാരിച്ചിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ഞാന്‍. തികച്ചും അനൗപചാരികമായ ആ സംഭാഷണത്തില്‍ വീട്ടുകാര്യങ്ങളും കൊച്ചുകൊച്ചു തമാശകളുമെല്ലാം കടന്നുവരും. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു മാനസിക ഐക്യം രൂപപ്പെട്ടുകഴിഞ്ഞശേഷമേ ഞാന്‍ അദ്ദേഹത്തെ റെക്കോഡിങ് മുറിയിലേക്ക് ക്ഷണിക്കാറുള്ളൂ. അത് ചിലപ്പോള്‍ നേരംപുലരുമ്പോഴാകാം, രാത്രിയുടെ അന്ത്യയാമങ്ങളില്‍വരെയാകാം.'

അര്‍ദ്ധരാത്രി സമയത്താണ് ആറാംതമ്പുരാനിലെ ഹരിമുരളീരവം താന്‍ യേശുദാസിനെ പാടിപ്പഠിപ്പിച്ചതെന്ന് രവീന്ദ്രന്‍ പറഞ്ഞതോര്‍
ക്കുന്നു: 'പാട്ടുപഠിക്കാനെത്തുമ്പോള്‍ അത്ര നല്ല മൂഡിലായിരുന്നില്ല ദാസേട്ടന്‍. ഇഷ്ടപ്പെടാത്ത ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യമായ ഒരു അഭിപ്രായപ്രകടനം അദ്ദേഹത്തെ വല്ലാതെ ക്ഷുഭിതനാക്കിയിരുന്നു. അതുകൊണ്ടുകൂടിയാകാം, ഗാനം അതിഗംഭീരമാകണം എന്നൊരു വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നതുപോലെ തോന്നി. ആ വാശിയോടെതന്നെയാണ് പിറ്റേന്ന് അദ്ദേഹം ഹരിമുരളീരവം റെക്കോഡ് ചെയ്തതും. ഭരതത്തിലെ രാമകഥാ ഗാനലയം റെക്കോര്‍ഡു ചെയ്യപ്പെട്ടത് അര്‍ദ്ധരാത്രിക്കുശേഷമാണ്. 'ഇപ്പോള്‍ പാടിയാല്‍ നന്നായിരിക്കും' എന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു അദ്ദേഹം. സ്റ്റുഡിയോയിലെത്തി പാട്ടില്‍ മുഴുകിക്കഴിഞ്ഞാല്‍ ചുറ്റുപാടുമുണ്ടാകുന്ന ചെറിയ ചലനങ്ങള്‍പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് കണ്ടിട്ടുണ്ട്. അത്തരമൊരു പ്രതിബദ്ധത ഇന്ന് ആരില്‍നിന്ന് പ്രതീക്ഷിക്കാനാകും?'

താരകേ, ഏഴു സ്വരങ്ങളും, ഒറ്റക്കമ്പിനാദം, രാമകഥാ ഗാനലയം, പ്രമദവനം, ഹരിമുരളീരവം എന്നീ പ്രശസ്ത ഗാനങ്ങള്‍ക്കെല്ലാം സൂക്ഷ്മവിശകലനത്തില്‍ ഘടനാപരമായ സാമ്യങ്ങള്‍ കാണാം.താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും യേശുദാസിന്റെ അപാരമായ ശബ്ദനിയന്ത്രണം ഒറ്റയ്‌ക്കോ ഒരുമിച്ചോ പ്രയോജനപ്പെടുത്തിയ ഗാനങ്ങളാണിവ. താരകേ (ചൂള) ഗോപികേ (നന്ദനം) എന്നീ ഗാനങ്ങള്‍പോലെ രൂപഘടനയില്‍ പരസ്​പരം ദൃഢമായി ബന്ധപ്പെട്ടുകിടക്കുന്ന പാട്ടുകളുമുണ്ട്. ഈ ഏകതാനത സംഗീതസംവിധായകന്റെ പോരായ്മയായി ചിലരെങ്കിലും എടുത്തുകാട്ടാന്‍ ഇടയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രവീന്ദ്രന്‍ പറഞ്ഞ മറുപടി തികച്ചും 'പ്രൊഫഷണല്‍' ആയിരുന്നു. 'എന്നെ സംബന്ധിച്ച് പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കുന്ന ഗാനങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. മാത്രമല്ല, അത് സിനിമയുടെ സിറ്റ്വേഷനുമായി ഇണങ്ങിച്ചേര്‍ന്നു നില്ക്കുകയുംവേണം. ഈ പരിമിതികള്‍ക്കെല്ലാം ഉള്ളില്‍നിന്നുവേണം നമുക്കു കളിക്കാന്‍.

ത്രിസ്ഥായിവല്ലഭനായ, ഇന്‍ഡ്യയില്‍തന്നെ പകരം വയ്ക്കാനില്ലാത്ത ഒരു ഗായകന്‍ കൈയിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പരമാവധി എന്റെ ഗാനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. അത്രമാത്രം. ശാസ്ത്രീയസംഗീതത്തിന്റെ സ്വാധീനമില്ലാത്ത തികച്ചും ലളിതമായ ഗാനങ്ങളും യേശുദാസ് എനിക്കായി പാടിയിട്ടുണ്ട് എന്നത് മറക്കരുത്. ഇരുഹൃദയങ്ങളില്‍, ഇന്നുമെന്റെ കണ്ണുനീരില്‍, ആലിലമഞ്ചലില്‍ ഇവയൊക്കെ മറ്റൊരു ജനുസ്സില്‍പ്പെടുന്ന പാട്ടുകളാണ്.'

രവീന്ദ്രന്റെ സംഗീതസംവിധാന ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍, അദ്ദേഹത്തിനുവേണ്ടി യേശുദാസ് പാടിയ പാട്ടുകള്‍ ശ്രദ്ധിക്കുക. പൂവച്ചല്‍ഖാദറും മുല്ലനേഴിയും ബിച്ചു തിരുമലയും സത്യന്‍ അന്തിക്കാടുമൊക്കെ രചിച്ച ഗാനങ്ങളാണ് ഈ കാലയളവില്‍ രവീന്ദ്രന്‍ ഏറെയും ചിട്ടപ്പെടുത്തിയത്. സിന്ദൂരസന്ധ്യക്ക് മൗനം (ചൂള), ദേവാംഗനേ, സ്മൃതികള്‍ നിഴലുകള്‍ (സ്വര്‍ണപ്പക്ഷികള്‍), ഋതുമതിയായ് (മഴനിലാവ്), ഇല്ലിക്കാടും ചെല്ലക്കാറ്റും (അടുത്തടുത്ത്), മാനം പൊന്‍മാനം (ഇടവേളയ്ക്കുശേഷം), മനതാരിലെങ്ങും (കളിയില്‍ അല്പം കാര്യം), ചിരിയില്‍ ഞാന്‍ കേട്ടു (മനസ്സേ നിനക്ക് മംഗളം), ഇത്തിരി നാണം (തമ്മില്‍ തമ്മില്‍) എന്നീ ഗാനങ്ങളുടെ മെലഡിയും ഓര്‍ക്കസ്‌ട്രേഷനുമല്ല, പില്‍ക്കാല രവീന്ദ്രഗാനങ്ങളില്‍ നാം കണ്ടുമുട്ടുക. 1990-ല്‍ പുറത്തുവന്ന 'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ ഗാനങ്ങള്‍ക്കു ശേഷം തന്റെ സംഗീതസംവിധാന ശൈലിയില്‍ രവീന്ദ്രന്‍ കാതലായ മാറ്റംവരുത്തിയെന്നുതന്നെവേണം കരുതാന്‍. അബ്ദുള്ളയിലെ ഗാനങ്ങളുടെ അസാമാന്യമായ ജനപ്രീതിയാകാം ഈ 'ഭാവമാറ്റ'ത്തിനു പിന്നില്‍. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കളുമായുള്ള ആത്മബന്ധവും അതിനൊരു കാരണമാണ്. 'ഈണത്തിനനുസരിച്ച് മനോഹരങ്ങളായ പദങ്ങളുപയോഗിച്ച് അനായാസം ഗാനങ്ങളെഴുതാന്‍ കഴിഞ്ഞവരാണ് രണ്ടുപേരും. ഗാനങ്ങളുടെ തുടക്കത്തിലെ വാക്കിന്റെ തിരഞ്ഞെടുപ്പില്‍പ്പോലുമുണ്ട് ഈ സൗന്ദര്യബോധം.' രവീന്ദ്രന്റെ വാക്കുകള്‍: ' ഇരുവരും പാടാന്‍ കഴിവുള്ളവരാ ണെന്ന പ്രത്യേകതയുമുണ്ട്.'

സംഗീതം ഒരിക്കലും വരികളെ അപ്രസക്തമാക്കിക്കൂടായെന്ന വിശ്വാസക്കാരനായിരുന്നു രവീന്ദ്രന്‍ - കാവ്യഗുണമുള്ള വരികളാണെങ്കില്‍ പ്രത്യേകിച്ചും. ഒ.എന്‍.വി.യുടെ കവിതകളാണ് താന്‍ ഏറ്റവും ആസ്വദിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മാസ്റ്റര്‍തന്നെ ഒരിക്കല്‍ പറഞ്ഞു. 1984-ല്‍ പുറത്തിറങ്ങിയ എന്റെ 'നന്ദിനിക്കുട്ടിക്ക്' മുതല്‍ 2002ലെ 'എന്റെ ഹൃദയത്തിന്റെ ഉടമ' വരെ ഇരുവരും ചേര്‍ന്നു സമ്മാനിച്ച ഗാനങ്ങള്‍ രവീന്ദ്രസംഗീതത്തിന്റെ മറ്റൊരു തലമാണ് നമ്മെ അനുഭവപ്പെടുത്തുക. പുഴയോരഴകുള്ള പെണ്ണ് (എന്റെ നന്ദിനിക്കുട്ടിക്ക്), ഓമനത്തിങ്കള്‍, പൊന്‍പുലരൊളി (ഇത്തിരിപ്പൂവേ ചുവന്നപൂവേ), ശ്രീലതികകള്‍ (സുഖമോ ദേവി), സാന്ദ്രമാം മൗനത്തില്‍ (ലാല്‍സലാം), തുളസീമാലയിതാ വനമാലി (ആകാശക്കോട്ടയിലെ സുല്‍ത്താന്‍), പൊയ്കയില്‍ (രാജശില്പി), ആലിലമഞ്ചലില്‍, തംബുരു കുളിര്‍ചൂടിയോ (സുര്യഗായത്രി), ഏകാകിയാം (ഹൃദയത്തിന്റെ ഉടമ) എന്നീ ഗാനങ്ങളിലെല്ലാം നിറഞ്ഞുനില്ക്കുന്നത് കവിതയും ഈണവും ആലാപനവും തമ്മിലുള്ള സുന്ദരമായ ഒരു സിംഫണിതന്നെ. അവിടെ സംഗീതമൊരിക്കലും രചനയെ നിഷ്പ്രഭമാക്കുന്നില്ല. രണ്ടു ഘടകങ്ങളും പരസ്​പരപൂരകങ്ങളാകുന്നതേയുള്ളൂ.

പി.ഭാസ്‌കരന്‍, (പുലര്‍കാല സുന്ദര, പത്തുവെളുപ്പിന്), ശ്രീകുമാരന്‍ തമ്പി (ഇന്നുമെന്റെ കണ്ണുനീരില്‍), യൂസഫലി (വാര്‍മുകിലേ), ഒ.വി.ഉഷ (ആരാദ്യം പറയും), കാവാലം (നിറങ്ങളേ പാടൂ) എന്നിവരുമായുള്ള കൂടിച്ചേരലുകളിലും ഈ 'മാജിക്' രവീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. 'നല്ലൊരു കവിത കൈയില്‍ കിട്ടുമ്പോഴാണ് ഞാന്‍ ഏറ്റവുമധികം ആഹ്ലാദിച്ചിട്ടുള്ളതും ടെന്‍ഷന്‍ അനുഭവിച്ചിട്ടുള്ളതും. ആ വരികളെ സംഗീതം കൊണ്ട് ഒന്ന് തൊട്ടുകൊടുക്കുകയേ വേണ്ടതുള്ളൂ എന്നെന്നെ പഠിപ്പിച്ചത് ദേവരാജന്‍ മാഷാണ്.'

മലയാള സിനിമാഗാനങ്ങളുടെ രണ്ടാം സുവര്‍ണദശയെന്ന് പലരും വിശേഷിപ്പിക്കുന്ന കാലഘട്ടത്തെ സുദീപ്തമാക്കിയത് സംഗീതത്തിന്റെ രണ്ടു വിഭിന്ന ധാരകളാണ്. അവയിലൊന്ന് സ്വാഭാവികമായും രവീന്ദ്രന്റെ സംഗീതമായിരുന്നുവെങ്കില്‍ മറ്റൊന്ന് ജോണ്‍സന്റേതായിരുന്നു. സമാന്തരമായാണ് ഒഴുകിയതെങ്കിലും ആ ധാരകള്‍ മലയാള സിനിമാസംഗീതത്തെ, അനിവാര്യമായി തോന്നിയിരുന്ന ഒരു പതനത്തില്‍നിന്ന് പതുക്കെ കൈപിടിച്ചുയര്‍ത്തി.
ഇവരില്‍നിന്നും വേറിട്ട പാതയിലൂടെ സഞ്ചരിച്ചുകൊണ്ട് കാലാതിവര്‍ത്തിയായ ഗാനങ്ങള്‍ നല്കിയ എം.ജി.രാധാകൃഷ്ണനെയും മറന്നുകൂട. മൂന്നുപേരും ചേര്‍ന്ന് മലയാളികള്‍ക്കു സമ്മാനിച്ച മധുരോദാരഗാനങ്ങള്‍ എത്രയെത്ര.

രണ്ടു പാട്ടെഴുതിത്തരണമെന്ന അപേക്ഷയുമായി ഒരു സുപ്രഭാതത്തില്‍ വാതിലില്‍ വന്നുമുട്ടിയ രവീന്ദ്രനെക്കുറിച്ച് പൂവച്ചല്‍ ഖാദര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മലയാളസിനിമ അന്ന് രവീന്ദ്രനിലെ സംഗീതസംവിധായകനെ സ്വീകരിച്ചു തുടങ്ങിയിരുന്നില്ല. ഖാദര്‍ എഴുതിക്കൊടുത്ത പാട്ടുകള്‍ ചിട്ടപ്പെടുത്തി അവ സ്വയം പാടി കാസറ്റിലാക്കി സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വീടുകള്‍ കയറിയിറങ്ങി നടന്നു രവീന്ദ്രന്‍. പുച്ഛവും സഹതാപം കലര്‍ന്ന നോട്ടവുമൊക്കെയാണ് അന്നു ലഭിച്ച പ്രതികരണങ്ങള്‍.

പിന്നീടൊരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമാസംഗീതം രവീന്ദ്രനു ചുറ്റും കറങ്ങുന്ന കാലം വന്നു. അന്നും പഴയ കുളത്തൂപ്പുഴ രവിയായിത്തന്നെ ജീവിക്കാനാഗ്രഹിച്ചു അദ്ദേഹം. ഗ്രാമജീവിതത്തിന്റെ എല്ലാ പരുക്കന്‍ഭാവങ്ങളോടെയും നിഷ്‌കളങ്കതയോടെയും നഗരത്തിന്റെ ഭാഗമാകുകയായിരുന്നു രവീന്ദ്രന്‍. തന്റേതായ ശൈലിയില്‍ ജീവിച്ച് തനിക്കു ശരിയെന്നു തോന്നുന്ന വഴികളിലൂടെ നെഞ്ചുവിരിച്ചു നടന്നുപോയ ഒരു അസാധാരണ മനുഷ്യന്‍. എത്രയോ മലയാളികളുടെ സ്വകാര്യനിമിഷങ്ങളെ ഇന്നും ധന്യമാക്കിക്കൊണ്ടിരിക്കുന്നു രവീന്ദ്രന്‍ സൃഷ്ടിച്ച ഈണങ്ങള്‍.
(മൊഴികളില്‍ സംഗീതമായ് എന്ന പുസ്തകത്തില്‍ നിന്ന്)