Showing posts with label Thekkadi. Show all posts
Showing posts with label Thekkadi. Show all posts

Friday, November 11, 2016

പുഴയുടെ പുറപ്പാട്‌

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് കാട്ടില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ട് പുഴയുടെ പുറപ്പാടു തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര

കാട്ടിലൂടെ നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍ കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക. ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും കാലിനെ നാം ഓര്‍ക്കുന്നത്.

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.

തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.

തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.

അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.

താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.

മ്ലാപ്പാറയില്‍ പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത് ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍ കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.


കുറേ നടന്നാല്‍ ഇഞ്ചപ്പാറയിലെത്തും. രാവിലെ ഏഴിന് ഉപ്പുമാവും കഴിച്ച് തുടങ്ങിയ യാത്രയുടെ ആദ്യപാദം ഇവിടെ കഴിയുന്നു. ഇവിടെ കട്ടന്‍ ചായ തിളയ്ക്കും വരെ വിശ്രമം. അതു കഴിഞ്ഞുള്ള നടപ്പ് നല്ല കാട്ടിലൂടെയാണ്. മുകളില്‍ മലയണ്ണാന്‍. താഴെ പുഴയ്ക്ക് പലവര്‍ണ്ണങ്ങള്‍. ഇലകളുടെ പ്രതിബിംബമാണത്. രണ്ടാം ദിവസത്തിന്റെ അന്ത്യമടുത്തു വരുന്നു. മൂലവൈഗയിലാണ് ഊണും ഉറക്കവും. പുഴയുടെ നടുക്ക് ദ്വീപു പോലൊരു സ്ഥലത്ത് ഇരട്ടകളെ പോലുള്ള ആനകളുടെ തീറ്റയും കുസൃതിയും. കുറച്ച് ദൂരെ ഒരാനക്കൂട്ടം. അതില്‍ നിന്ന് മാറി നടക്കുന്ന ചട്ടുകാലന്‍ ആന ഞങ്ങളെ കണ്ടതും മുന്നറിയിപ്പ് ചിന്നം വിളിയുമായി കാട്ടിലേക്കോടി. പിറകില്‍ ഇരട്ടകളും. പുഴ മത്സ്യങ്ങളാല്‍ സമൃദ്ധമാണ്. പാറക്കുഴികളിലെ വെള്ളത്തിലെല്ലാം മീനുകള്‍. ഉയര്‍ന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന കുയില്‍ മീനുകളാണേറെ.വംശനാശ ഭീഷണിയുള്ള ബ്രാഹ്മണകണ്ടയും കൂട്ടിനുണ്ട് പിന്നെ ഈറ്റില കണ്ടയും കൂരലും.


തുടര്‍ന്നൊരു കയറ്റമാണ്, കുണ്ടാങ്കല്ലിലേക്ക്. ആനപോലും നിരങ്ങി വീഴുന്ന തരം ഉരുളന്‍ കല്ലുകളുള്ള ഇടമാണിത്. വീതി കുറഞ്ഞ കാട്ടാറിലൂടെ പാറകള്‍ ചാടികയറിയുള്ള ഈ യാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. തമിഴ്‌നാട്ടുകാരാണ് ഈ സ്ഥല ത്തെ കുണ്ടാങ്കല്ലെന്ന് വിളിച്ചത്. മന്നാന്‍മാര്‍ക്ക് ഇവിടം പടുതക്കാട്ട് വിടുതിയാണ്. തോട്ടരികില്‍ ചോറു വേവിക്കുമ്പോള്‍ കണ്ണന്‍ നൂറാന്‍കിഴങ്ങ് മാന്താന്‍ പോയി. ദൂരെ കുലച്ചു നില്‍ക്കുന്ന കാട്ടുവാഴയിലേക്കായിരുന്നു എന്റെ നോട്ടം. മുറിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കല്ലുവാഴയാണത്. കല്ലില്ലാത്ത ഭാഗം ചെത്തി തോരന്‍ വെച്ചു. തോടരികിലെ മണ്ണിനടിയിലേക്ക് നീണ്ടുപോകുന്ന കിഴങ്ങു മാന്തല്‍ ചില്ലറ അദ്ധ്വാനമൊന്നുമല്ല. മാറാങ്കിഴങ്ങ് എന്നാണിതിനെ മാന്നാന്‍മാര്‍ വിളിക്കാറ്. പുഴുങ്ങി തിന്നാന്‍ നല്ല സ്വാദാണ്. കുണ്ടാന്‍കല്ലിലെ താമസം കഴിഞ്ഞ് മണലോട വഴിയാണ് മുക്കാറിലേക്ക് പോകുന്നത്. മണലോട കഞ്ചാവുകാരുടെ കേന്ദ്രമാണ്. വഴിയരികിലെ വെടിപ്ലാവിനു മുകളില്‍ സിംഹവാലന്‍. താഴെ പൊട്ടിക്കിടക്കുന്ന വെടിച്ചക്കകളാണത് പറഞ്ഞത്.

അന്ന് രാത്രി മുക്കാറിലാണ് താമസം. കാട്ടിനുള്ളിലെ താമസത്തിന്റെ അവസാനത്തെ കിടപ്പ് ഇവിടെയാണ്. സുന്ദരമലയില്‍ നിന്നും ചൊക്കന്‍ പെട്ടിയില്‍ നിന്നും ചെമ്പകവല്ലിയില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികള്‍ പെരിയാറാകുന്ന സുന്ദര ദൃശ്യത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. ഈ ഭാഗ്യം കിട്ടിയ അപൂര്‍വ്വം ഒരാളാവുകയാണ് ഞാന്‍.

ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ ആവുന്നതിലേറെ സൗന്ദര്യം ഈ കാഴ്ചയ്ക്കുണ്ട്. ഒഴുകിയെത്തുന്ന അരുവികള്‍ നിശ്ചലമായി കിടക്കുന്ന മുക്കാറില്‍. കാടിന്റെ വര്‍ണ്ണഭേദങ്ങള്‍ ആ പുഴകള്‍ തീര്‍ത്ത കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പല പച്ചകള്‍ ഉറഞ്ഞ് കറുപ്പാകുന്നതും അലിഞ്ഞ് വെള്ളയാകുന്നതും ഇവിടെ കാണാം. ഈ ചിത്രം വരികളില്‍ ഒതുക്കാനാവില്ല. എന്റെ ക്യാമറയില്‍ പകര്‍ത്താനും. അതെന്റെ മനസ്സിന്റെ ചുമരില്‍ തൂക്കിയിട്ടിരിപ്പാണ്. മുക്കാറില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചെമ്പകവല്ലിയാണ്. ഇവിടെ കാലങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ ഒരുക്കുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടുകാര്‍ അണകെട്ടിയിരുന്നു. കേരളത്തിലേക്കൊഴുകുന്ന ചെമ്പകവല്ലിത്തോടിനെ തടഞ്ഞുനിര്‍ത്തി ഒരു കിലോമീറ്ററോളം കല്‍ചാലിലൂടെ തമിഴ്‌നാടിന്റെ മുകളില്‍ കൊണ്ടുപോയി ഒഴുക്കി വിടുകയായിരുന്നു അവര്‍. എപ്പഴോ ഇതു കണ്ടെത്തി കേരളാ വനം വകുപ്പ് രണ്ടിടങ്ങളിലായി ഈ ചാല്‍ പൊളിച്ച് വെള്ളം കേരളത്തിലേക്ക് തന്നെ ഒഴുക്കി. അന്നവിടെ വിഘ്‌നമകറ്റാന്‍ സ്ഥാപിച്ച വിഘ്‌നേശ്വര പ്രതിമ ഇന്നുമുണ്ട്. പഴയ സുര്‍ക്കിയിട്ടുറപ്പിച്ച കല്‍ക്കെട്ടുകളും. ഇത് പിന്നിട്ട് കുറച്ച് മുകളിലോട്ട് നടന്നാല്‍ ഒരു ഭാഗത്ത് തൂശനിക്ക കുച്ചിലാണ്. പണ്ട് തമിഴ്‌നാട്ടുകാര്‍ വന്ന് ക്യാമ്പടിച്ചിരുന്ന സ്ഥലമാണിത്. അന്ന് ഭക്ഷണത്തിന്റെ ബാക്കി മത്തന്‍ കുരു മുളച്ച് വളര്‍ന്ന സ്ഥലമാണിത്. തൂശനിക്കയെന്നാല്‍ കുമ്പളങ്ങ. ഇത് പിന്നിട്ടാല്‍ കുത്തനെയുള്ള ഇറക്കമാണ്. കേരളാതമിഴ്‌നാട് അതിര്‍ത്തിയാണിവിടം. ഇറങ്ങിചെല്ലുന്നത് പന്ത്രണ്ടേക്കര്‍ എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ്. വഴിയിലെങ്ങും പുളിനാരകങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ഹരിതകാനനം. ചുറ്റും കള്ളിച്ചെടികള്‍. കാട്ടുകോഴികള്‍.

മുന്നില്‍ തീര്‍ഥപ്പാറ. കുളി ഇവിടെയാണ്. കാടിന്റെ സമസ്ത ഗന്ധവും മനസ്സില്‍ മാത്രമാക്കി ശരീരത്തിലെ കാട്ടോര്‍മ്മകള്‍ ഒഴുക്കി കളഞ്ഞാണിനി യാത്ര. പളിയക്കുടിയാണ് ലക്ഷ്യം. അവിടെ ഞങ്ങളെ കാത്ത് പെരിയാര്‍ കടുവ സങ്കേതത്തിലെ വാഹനവുമായി സുകുവെത്തും. പളിയക്കുടിയിലെത്തുമ്പോള്‍ കുരച്ച് സ്വാഗതം ഓതുന്ന നാട്ടുപട്ടികള്‍ , കൊത്തി ഓടിക്കാനെത്തുന്ന സുന്ദരന്‍ പൂവന്‍കോഴികള്‍. ഈ കുടിക്കടുത്തുള്ള പുഴയില്‍ വെള്ളമില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. എങ്ങിനെ വെള്ളമുണ്ടാകാനാണ്. തമിഴ്‌നാട് അതിര്‍ത്തിക്കിപ്പുറം കാടില്ല. എസ്റ്റേറ്റുകള്‍ മാത്രം.

ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പുറം കടന്നപ്പോള്‍ സുകു കാത്തിരിപ്പുണ്ട്. പിന്നെ വാസുദേവനല്ലൂര്‍ കമ്പം തേനി വഴി കുമിളിയിലേക്ക് തിരികെ യാത്ര. വഴിയരികില്‍ വെള്ളക്കുപ്പായമഴിച്ച് വെച്ച് നഗ്‌നയായ് വൈഗ കിടക്കുന്നു. മനസ്സില്‍ പഴയൊരു സെമിനാറിന്റെ തലവാചകം.

(ഈ യാത്ര മഹാഭാഗ്യവാന്‍മാര്‍ക്കു മാത്രമുള്ളതാണ്. സംരക്ഷിത വനപ്രദേശത്തിന്റെ ഹൃദയത്തിലുടെയുള്ള യാത്ര പരിരക്ഷണ ആവശ്യാര്‍ത്ഥം വനപാലകരോടൊപ്പം മാത്രമാണ് ).


Text & Photos: C Sunil Kumar

Monday, November 11, 2013

പെരിയാര്‍ കനവുകള്‍



Periyar Tiger Reserve, Thekkadi, Idukki, Kerala
പേരമരങ്ങളില്‍ കാട്ടുതത്തകള്‍ ചിലച്ചു. അകലെ നിന്ന് ഒരു വേഴാമ്പലിന്റെ വിളി മലകളില്‍ മുഴങ്ങി. അകിലു പഴുക്കുന്ന മഴക്കാലത്ത് കാട്ടിലെ കിളികള്‍ക്കൊക്കെ സന്തോഷം. പേരറിയാത്ത പറവകള്‍ ഇലകളില്‍ മറഞ്ഞിരുന്നു. അങ്ങു ദൂരെ മലമുകളിലെ പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ കറുത്തപൊട്ടുകളായി മേയുന്നു. ഞങ്ങള്‍ തേക്കടിയില്‍ പെരിയാര്‍ തടാകത്തിനക്കരെയുളള നെല്ലിക്കാംപട്ടി കാട്ടിലൂടെ നടക്കുകയായിരുന്നു.

പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇക്കോടൂറിസത്തിന്റെ പ്രകൃതി യാത്രയില്‍ പങ്കാളികളാണ് ഞങ്ങളിപ്പോള്‍. നടന്ന് നടന്ന് ചെന്നിട്ടുവേണം മുളംചങ്ങാടത്തിലേറി തടാകത്തില്‍ അലയാന്‍. ചങ്ങാടയാത്രയുടെ രസം ഇതിനകം കുറച്ച് അറിഞ്ഞിരുന്നു. യാത്രയുടെ തുടക്കത്തില്‍ തേക്കടി ബോട്ട് ലാന്റിംഗ് പരിസരത്തുനിന്ന് ചങ്ങാടത്തില്‍ കയറിയാണ് തടാകം മുറിച്ച് കടന്ന് കാട്ടില്‍ എത്തിയത്.

മുമ്പ് പെരിയാര്‍ സഞ്ചാരത്തിന് വഴികള്‍ കുറവായിരുന്നു. മുരണ്ടു പായുന്ന യന്ത്ര ബോട്ടില്‍ തടാകത്തിലൂടെ കാടിന്റെ അയല്‍പക്കങ്ങളെ ചുറ്റിവരികയായിരുന്നു ഏറെ പേര്‍ക്കും ആശ്രയം. എന്നാല്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ടൂറിസം പരിപാടികളുടെ വരവോടെ കാടിനെ അറിയാന്‍ കൂടുതല്‍ വഴികള്‍ തുറന്നു. കാടിനെയും ജന്തു സസ്യജാലങ്ങളെയും നോവിക്കാതെ, ഒരു കാലത്ത് കാടുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആദിവാസികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന വിനോദ സഞ്ചാരത്തിന്റെ തേക്കടി മാതൃക ഇതിനകം ലോകശ്രദ്ധനേടിക്കഴിഞ്ഞു.

Periyar Tiger Reserve, Thekkadi, Idukki, Keralaഈ യാത്രാ വഴിയില്‍ നിത്യ ഹരിതവനങ്ങളും ഇലപൊഴിയും കാടുകളും പുല്‍മേടുകളും ഒക്കെയുണ്ട്. 1934ല്‍ ഗെയിം സാംക്ച്വറിയായി പ്രഖ്യാപിക്കപ്പെട്ട നെല്ലിക്കാംപട്ടിയില്‍ നിന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വളര്‍ച്ചയുടെ തുടക്കം.ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ അംഗങ്ങളായ, കാട്ടറിവുകളില്‍ പരിചയസമ്പന്നരായ വഴികാട്ടികള്‍ ഈ യാത്രയില്‍ നിങ്ങളോടൊപ്പം ഉണ്ടാവും. അഞ്ചു പേരുള്ള സംഘത്തിന് അഞ്ഞൂറ് രൂപയാണ് നല്‍കേണ്ടത്. മുളം ചങ്ങാട യാത്രയ്ക്ക് ആയിരം രൂപയും. ഒന്നുകില്‍ പ്രകൃതിയാത്രയോ, ചങ്ങാടയാത്രയോ തിരഞ്ഞെടുക്കാം. ചങ്ങാടയാത്ര തുടങ്ങുന്നിടത്ത് എത്താനും കാട്ടിലൂടെ നടക്കണം. രാവിലെ എട്ടുമണിക്ക് ബോട്ട് ലാന്റിംഗില്‍ നിന്ന് തുടങ്ങി വൈകുന്നേരം അഞ്ചിന് തിരിച്ചെത്തും. ഇതിനിടെ മൂന്ന് മണിക്കൂറോളം ചങ്ങാടത്തില്‍ സഞ്ചരിക്കാം. തോക്കേന്തിയ ഫോറസറ്റ് ഗാര്‍ഡും നാലു ഗൈഡുകളും സംഘത്തെ അനുഗമിക്കും.

Periyar Tiger Reserve, Thekkadi, Idukki, Keralaകാട് നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ഈ യാത്ര നിങ്ങളെ ക്ഷീണിപ്പിക്കില്ല. കാട്ടുപൂക്കളെയും പൂമ്പാറ്റകളെയും പറവകളെയും കണ്ട്, ഏതു നിമിഷവും കാഴ്ച്ചയില്‍പെട്ടേയ്ക്കാവുന്ന വന്യമൃഗങ്ങളെ തിരഞ്ഞ് അങ്ങനെ നടക്കാം. പശ്ചിമഘട്ടമലനിരകളില്‍ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലമുള്ള കാടാണിത്. യാത്രയ്ക്കിടെ പലവഴികളിലൂടെ കടന്നുപോകുന്ന സഞ്ചാരികളുടെ കൂട്ടം. വിദേശികളുടെ സംഘങ്ങളില്‍ സ്ത്രീകളും ധാരാളം. നീര്‍ച്ചാലുകളും തോടുകളും പിന്നിടാന്‍ വഴികാട്ടികള്‍ തന്നെ കാട്ടുകമ്പുകള്‍ കൊണ്ട് പാലങ്ങള്‍ തീര്‍ത്തു.

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്, കാട്ടുപേരപ്പഴങ്ങള്‍ പറിച്ചു തിന്ന് വിശ്രമിക്കുന്നതിനിടയില്‍, ഫോട്ടോഗ്രാഫര്‍ വിവേക് ജര്‍മ്മന്‍ നിര്‍മ്മിതമായ തന്റെ കൃത്രിമകാല്‍ അഴിച്ചുവെച്ചു. ഞങ്ങളോടൊപ്പം വന്ന ഗാര്‍ഡ് ശശിയും പ്രഭാകരനും വിജയനുമൊക്കെ ആ കാഴ്ച്ച കണ്ട് അന്തിച്ചുപോയി. പയ്യെ നടക്കുകയായിരുന്ന വിവേകിന്റെ കാലിന് എന്തോ ചെറിയ അസുഖമുണ്ടെന്നാണ് അതുവരെ അവര്‍ കരുതിയിരുന്നത്്്. ഒറ്റക്കാലുള്ള ഫോട്ടോഗ്രാഫറെയും കൊണ്ടാണ് കാടുകയറിയതെന്ന് അവര്‍ അപ്പോഴേ അറിഞ്ഞുള്ളു. അപകടത്തില്‍ കാലു മുറിക്കേണ്ടി വന്നതാണ്. പൂര്‍ണ ആരോഗ്യവാന്‍മാരെ മാത്രമേ കാട്ടില്‍ കയറ്റാവു എന്നാണ് ചട്ടം. ഒരു പക്ഷേ കൃത്രിമക്കാലാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ യാത്ര നടക്കുമായിരുന്നോ? അറിയില്ല. വിവേക് പെട്ടെന്ന് ഒരു വഴികാട്ടിയായി മാറി. നിശ്ചയദാര്‍ഢ്യത്തിന്റെയും മനോധൈര്യത്തിന്റെയും വഴികളില്‍ വിവേകിന്റെ അനുഭവം എല്ലാവര്‍ക്കും വെളിച്ചമായി. വഴികാട്ടികളായ ട്രൈബല്‍ ട്രാക്ക് ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലെ ചക്കനും ഷാജിമോനും പ്രഭാകരനും വിജയനുമൊക്കെ ഏറെ സ്‌നേഹവും കരുതലും തന്നു.

Periyar Tiger Reserve, Thekkadi, Idukki, Keralaഇനിയങ്ങോട്ട് ഏറെ നേരം ചെളി നിറഞ്ഞ ചതുപ്പുകളാണ്. ജര്‍മ്മന്‍ കാലില്‍ ചെളിപുരളുന്നത് ഒഴിവാക്കാന്‍ വിവേകിനെ തടാക തീരത്തുകൂടി ചങ്ങാടത്തില്‍ കയറ്റിവിടാന്‍ തീരുമാനിച്ചു. തേക്കടിയിലെ ചില കുടികളിലുള്ളവരുടെ ഉപജീവനം കാട്ടിനകത്തെ മീന്‍പിടുത്തമാണ്. അവരുടെ ചങ്ങാടങ്ങള്‍ പലേടത്തും കെട്ടിയിട്ടിട്ടുണ്ട്. ചങ്ങാടം മറ്റാരും കൊണ്ടുപോകാതിരിക്കാന്‍ തുഴകള്‍ അവര്‍ ഒളിച്ചുവെയ്ക്കും. ഒരു ചങ്ങാടം അഴിച്ചെടുത്ത് കാട്ടുകമ്പുകെട്ടി തുഴഞ്ഞാണ് വഴികാട്ടി വിവേകിനെ കൊണ്ടുപോയത്. ഞങ്ങള്‍ കരയിലും അവര്‍ വെള്ളത്തിലുമായി യാത്ര തുടര്‍ന്നു.


Periyar Tiger Reserve, Thekkadi, Idukki, Kerala
ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തടാകക്കരയില്‍ സഞ്ചാരികളുടെ മുളം ചങ്ങാടങ്ങള്‍ക്ക് അരികില്‍ എത്തി. കുറെ സായിപ്പന്‍മാരും മദാമ്മമാരും ചങ്ങാടത്തില്‍ കയറാനൊരുങ്ങുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ കോളേജ് പ്രിന്‍സിപ്പല്‍ പാട്രിക്ക് മക്ഗവേണ്‍ ആയിരുന്നു സംഘത്തിലെ മുതിര്‍ന്നയാള്‍. 'എ വണ്ടര്‍ഫുള്‍ പ്ലെയ്‌സ്. ദ ഫോറസ്റ്റ് ഈസ് സ്‌പെക്ടാക്കുലര്‍'. അദ്ദേഹം പറഞ്ഞു. എട്ടുപേര്‍ക്ക് കയറാവുന്ന ചങ്ങാടം. കാട്ടറിവുകളില്‍ കെട്ടിയുണ്ടാക്കിയത്. മുളകൊണ്ടു തന്നെ അതില്‍ ഇരിപ്പിടങ്ങളും തീര്‍ത്തിരിക്കുന്നു. ചങ്ങാടത്തിലേറി അക്കരയ്ക്ക്. അവിടെ വന്യമൃഗങ്ങളെ മാറ്റിനിര്‍ത്താനെടുത്ത കൂറ്റന്‍ കിടങ്ങുകള്‍ക്ക് നടുവില്‍ ഒരു ഷെഡ്. സഞ്ചാരികള്‍ക്കെല്ലാം ബ്രെഡും ജാമും പഴവും ചായയും ഉള്‍പ്പെടുന്ന ബ്രേക്ക് ഫാസ്റ്റ്. അപ്പോഴേക്കും എതിര്‍ക്കരയില്‍, തടാകത്തോട് ചേര്‍ന്ന തുറസിലേക്ക് ആനകള്‍ എഴുന്നള്ളിവന്നു. വല്ലാത്തൊരു സന്തോഷമായിരുന്നു സഞ്ചാരികളുടെ ആ താവളത്തില്‍. എത്രയും വേഗം ചങ്ങാടത്തിലേറി അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു. തോക്കേന്തിയ ഗാര്‍ഡ് ഗണേശനായിരുന്നു സംഘത്തിന്റെ നിയന്ത്രണം. ഗണേശന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കുട്ടികളെപ്പോലെ അനുസരിച്ചു. അവര്‍ തികഞ്ഞ നിശബ്ദത പാലിച്ചു. ക്യാമറകളുടെ ക്ലിക്ക് ശബ്ദം മാത്രം. പെട്ടന്നായിരുന്നു ആ കാഴ്ച്ച. അതാ ഒരു കുട്ടിക്കുറമ്പനും മറ്റൊരു പിടിയാനയും. സഹ്യന്റെ മക്കളെ അവര്‍ കണ്‍കുളിര്‍ക്കെ കൈയ്യെത്തും ദൂരത്ത് കണ്ടു. കരയില്‍ക്കയറിയിരുന്ന്്് ആനകളെക്കാണാന്‍ ഗണേശന്‍ സമ്മതിച്ചു. നാടകമോ നൃത്തമോ കാണുന്നതുപോലെ ആനകളുടെ ഓരോ ചലനത്തിനും ആദരവോടെ അവര്‍ കണ്‍പാര്‍ത്തു.

ഉച്ചഭക്ഷണവും കഴിഞ്ഞ് കുറേസമയം കൂടി ചങ്ങാടത്തില്‍ ചെലവഴിക്കാം. ചങ്ങാടത്തില്‍ നിന്നിറങ്ങി കാട്ടിലൂടെ മടങ്ങി വരുമ്പോള്‍ വഴിവക്കിലൊരു കാട്ടുപോത്ത്. അവന്‍ മറയുന്നത് വരെ ഞങ്ങള്‍ കാത്തുനിന്നു. രണ്ടു രാത്രിയും മൂന്ന് പകലും വരെ നീളുന്ന ടൈഗര്‍ ട്രെയില്‍ ഉള്‍പ്പടെ ഒട്ടേറെ ട്രെക്കിങ് പാക്കേജുകള്‍ ഇക്കോടൂറിസം നടത്തുന്നുണ്ട്്്. തലേന്ന് രാത്രിയില്‍ ഇക്കോ ടൂറിസത്തിന്റെ 'ബാംബു ഗ്രോവി'ലായിരുന്നു ഞങ്ങള്‍ താമസിച്ചത്. തേക്കടി ചെക്‌പോസ്റ്റിന് അടുത്തായി മുളകൊണ്ട് തീര്‍ത്ത സുന്ദരമായ കോട്ടേജുകള്‍. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍, തൊട്ടടുത്ത കോട്ടേജ് ബുക്ക് ചെയ്തിരുന്ന ഉത്തരേന്ത്യക്കാര്‍ ടി.വി ഇല്ലാത്തതിനാല്‍ കോട്ടേജ് ഉപേക്ഷിച്ചു പോവുന്നത് കണ്ടു. മഴക്കാലമായതിനാല്‍ കോട്ടേജുകള്‍ ശൂന്യമായതു കൊണ്ട് ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നില്ല. ടൂറിസ്റ്റുകളുടെ തിരക്കേറിയ തേക്കടിയില്‍ സ്വച്ഛമായി താമസിക്കാവുന്നൊരു സ്ഥലം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ മുളംകുടില്‍ വേറൊരനുഭവം തരും.

സഞ്ചാരികള്‍ക്ക്്് താമസിക്കാന്‍ കൊക്കരയില്‍, കാട്ടിനകത്ത ് 'ജംഗിള്‍ ഇന്‍' എന്ന ഏറുമാടംപോലെയുള്ള ഒറ്റമുറി സങ്കേതമുണ്ട്. രണ്ടുപേര്‍ക്ക്്് താമസിക്കാം. തേക്കടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം മംഗളാ ദേവിയിലേക്കുള്ള വഴിയിലൂടെ നടന്നു വേണം ഇവിടെ എത്താന്‍. ജംഗിള്‍ ഇന്നിലേയ്ക്കുള്ള അതിഥികളെയല്ലാതെ മറ്റാരെയും സാധാരണ ഇതുവഴി കടത്തിവിടാറില്ല. കാട്ടിലെ ഒരു വയല്‍ക്കരയിലാണിത്. കാട്ടിലെ തീന്‍മേശയാണ് വയല്‍. സസ്യഭുക്കുകള്‍ ഇവിടെ മേയാന്‍ എത്തും. അവയെത്തിന്നാന്‍ മാംസഭുക്കുകളും വരും. മെഴുകുതിരിവെട്ടത്തില്‍, കാടിന്റെ ഹൃദയത്തില്‍, ഏകാന്തമായൊരു രാത്രിയാണ് ജംഗിള്‍ ഇന്നിന്റെ സമ്മാനം. ഈ ലോകത്ത് മറുലോകങ്ങള്‍ കനവുകാണുന്നവര്‍ ഈ വഴികളിലൂടെ വരിക. നിങ്ങള്‍ക്ക് കൂടുകൂട്ടാന്‍ പൂമരച്ചില്ലകള്‍ ഉണ്ടിവിടെ.


Text: S N Jayaprakash, Photos: Vivek R Nair