Showing posts with label Heaven. Show all posts
Showing posts with label Heaven. Show all posts

Wednesday, April 1, 2015

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം. 

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.

ദൈവത്തിനു നന്ദി!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.

നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.

ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

Thursday, March 13, 2014

മഞ്ഞ് പൂക്കുന്ന താഴ്‌വര...

ശ്രീനഗര്‍ -തോക്കുകള്‍ക്കും തോല്‍പ്പിക്കാനാവാത്ത
സ്വര്‍ഗീയസൗന്ദര്യം


Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ കവാടത്തിലെ ബോര്‍ഡ് കണ്ണില്‍പ്പെട്ടു. ഭൂമിയിലെ സ്വര്‍ഗത്തിലേയ്ക്കു സ്വാഗതം. നേരത്തെ ഫോണ്‍ ചെയ്തു പറഞ്ഞതു പ്രകാരം പ്ലക്കാര്‍ഡുമായി അബ്ദുളള കാത്തു നിന്നിരുന്നു. ടാറ്റാ സുമോയില്‍ ശ്രീനഗര്‍ നഗരത്തിലൂടെ ഹോട്ടലിലേയ്ക്കുള്ള യാത്രയില്‍, വഴിയോരക്കാഴ്ചകളുടെ വിവരണങ്ങള്‍ ലഘുവായ ഇംഗ്ലീഷില്‍ അബ്ദുള്ള പറഞ്ഞുകൊണ്ടിരുന്നു. പ്രശസ്തമായ ദാല്‍ തടാകത്തിന്റെ തീരത്താണ് താമസിക്കേണ്ട ഹോട്ടല്‍ അക്ബര്‍. വിമാനത്താവളത്തില്‍നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍ ദൂരം.

ഹോട്ടലില്‍ ഉടമസ്ഥന്‍ സഫര്‍ഖാന്‍ കാത്തുനില്പുണ്ടായിരുന്നു. സഹായത്തിനായി മാനേജര്‍ ഹാറൂണ്‍ അല്‍ റഷീദിനെ പരിചയപ്പെടുത്തിത്തന്നു. ഷേക്ക്ഹാന്‍ഡിനായി കൈനീട്ടിയപ്പോള്‍ 'ഒന്നും പേടിക്കേണ്ട സാര്‍, എന്തു സഹായം വേണമെങ്കിലും തരാം' പച്ച മലയാളത്തിലുള്ള മറുപടി. ഹാറൂണ്‍ കുറച്ചുനാള്‍ മൂന്നാറിലാണ് പഠിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ കണ്ണന്‍ ദേവന്‍ തേയില ഫാക്ടറിയിലെ മാനേജരായിരുന്നു.

മഞ്ഞ് പൊതിഞ്ഞ കാശ്മീര്‍ മനോഹര കാഴ്ചതന്നെയാണ്. ഇളംവെയിലില്‍ മഞ്ഞിന്‍കുന്നുകള്‍ക്ക് വെള്ളി തിളക്കം. നല്ല തണുപ്പും. ഗുല്‍മാര്‍ഗ്ഗിലെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതും ഇതുതന്നെ. ശ്രീനഗറില്‍നിന്നും 54 കിലോമീറ്ററുണ്ട് ഗുല്‍മാര്‍ഗ്ഗിലേക്ക്. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 13,500 അടി ഉയരം. റോപ്‌വേയാണ് ഇവിടെ എത്താനുള്ള മാര്‍ഗ്ഗം. ഇതുകൂടാതെ കുറച്ചു ദൂരം കുതിരപ്പുറത്തും യാത്ര ചെയ്യാം. 72 ക്യാബിനുള്ള ആറു പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഡോലകളിലാണ് യാത്ര. രണ്ട് ഘട്ടമായാണ് മലമുകളിലെത്തുക.

Dal Lake, Srinagar, Jammu and Kashmirഗുല്‍മാര്‍ഗ്ഗിലെ മഞ്ഞുമലകളില്‍ വിവിധ രീതിയിലുള്ള വിനോദോപാധികളുണ്ട്. സ്‌കേറ്റിങ് തന്നെ വിവിധതരം. അതിനാവശ്യമായ സാമഗ്രികള്‍ ചെറിയ വാടകയ്ക്ക് ഇവിടെ കിട്ടും. കുടുംബവുമായി എത്തുന്നവരാണ് ഏറെയും. കാശ്മീര്‍ എന്നും പ്രത്യേകിച്ച് ശ്രീനഗര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് ഗ്രനേഡുകളുടെയും, ബോംബുകളുടേയും ഞെട്ടിപ്പിക്കുന്ന ശബ്ദങ്ങളും ചോര മണക്കുന്ന കാഴ്ചകളുമാണ്. ''ശരിയാണ്, ഏതാനും നാളുകള്‍ക്കുമുമ്പുവരെ കാശ്മീര്‍ ഇങ്ങനെയായിരുന്നു''- ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന മെഹബൂബ് പറഞ്ഞു. 'എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി, ചെറിയ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ, അതെല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു കാട്ടുന്നു. അങ്ങനെ ഈ നാടു കാണാന്‍ വരുന്നവരെ അകറ്റുന്നു. പ്ലീസ്, നിങ്ങളെങ്കിലും അതു ചെയ്യരുത്. നാട്ടില്‍ച്ചെന്ന് ഞങ്ങളുടെ നാടിനെക്കുറിച്ച് നല്ലതു പറയുക, ഞങ്ങള്‍ക്കും ജീവിക്കണം.' മെഹബൂബിന്റെ വാക്കുകളില്‍ ദൈന്യതയും, കണ്ണുകളില്‍ രോഷവും. ശരിയാണ്, കാശ്മീര്‍ ഇന്ന് ഏറെ മാറിയിരിക്കുന്നു. കുഴപ്പങ്ങള്‍ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ കാശ്മീരികള്‍ ഏറെ ശ്രമിക്കുന്നു.

പ്രവാചകന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഹസ്രത്ത്ബാല്‍ പള്ളി ഇവിടെയാണ്. ഹസ്രത്ത്ബാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നാണ്. ശ്രീനഗറില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍. ഓട്ടോയ്ക്ക് 100 രൂപ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30ന് ജുമാ നമസ്‌കാരത്തിരക്ക് കൂടുന്നതിനാല്‍ പള്ളിമുറ്റത്തെ പന്തലിലും പുല്‍ത്തകിടിയിലും വിശ്വാസികള്‍ നമസ്‌കാരം നടത്തും. ശ്രീനഗറിലെ ഒട്ടുമിക്ക കടകളും വാഹനഗതാഗതവും ഈ സമയം നിലയ്ക്കും. എല്ലാ വഴികളും ഹസ്രത്ത്ബാലിലേയ്ക്കാകും. പള്ളി സുരക്ഷിതമേഖലയായതിനാല്‍ പട്ടാളത്തിന്റെ കര്‍ശനമായ പരിശോധനയുണ്ട്.

Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ നഗരം അറിയപ്പെടുന്നത് 'ദാല്‍ തടാകത്തിന്റെ നഗരം' എന്നാണ്. ഏകദേശം 18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ തടാകം കാശ്മീരിന്റെ സ്വര്‍ഗീയ സൗന്ദര്യത്തിന്റെ പ്രതീകമാണ്. ആറര കിലോമീറ്റര്‍ നീളവും നാല് കിലോമീറ്റര്‍ വീതിയുമുള്ള തടാകത്തിലെ പ്രധാന ആകര്‍ഷണം ബോട്ടിങ് തന്നെ. 'ശിക്കാര' എന്നറിയപ്പെടുന്ന മേലാപ്പുള്ള കൊച്ചു വള്ളത്തിലാണ് യാത്ര. ചെറുശിക്കാരകളില്‍ കെട്ടിപ്പുണര്‍ന്നു മധുവിധു ആഘോഷിക്കുന്ന യുവമിഥുനങ്ങള്‍. മുട്ടിയുരുമ്മി കിടക്കുന്ന ഹൗസ് ബോട്ടുകളുടെ നീണ്ടവര്‍ണ്ണ നിര.

ദാല്‍ തടകത്തിലെ 'ഫ്‌ളോട്ടിങ് മാര്‍ക്കറ്റ്' വേറിട്ട കൗതുകകാഴ്ച്ചയാണ്. ചെറുവള്ളങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍, ഷാള്‍, കാര്‍പ്പറ്റ്, ജ്വല്ലറി, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങി എന്തും കിട്ടും.

ശ്രീനഗറിലെത്തുന്ന ആരും തന്നെ മുഗള്‍ ഗാര്‍ഡന്‍സ് കാണാതെ മടങ്ങുകയില്ല. ഷാലിമാര്‍, നിഷാത് ബാഗ്, ചെഷ്മഷായ് എന്നീ മൂന്ന് പൂന്തോട്ടങ്ങളുടെ സംഗമമാണ് മുഗള്‍ ഗാര്‍ഡന്‍സ്. തന്റെ പ്രിയതമ നൂര്‍ജഹാനോടുള്ള മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ പ്രണയത്തിന്റെ സ്മാരകമാണ് ഷാലിമാര്‍. 1616 ലാണ് ഇത് നിര്‍മ്മിച്ചത്. ശ്രീനഗറില്‍നിന്നും 15 കിലോമീറ്ററാണ് ഷാലിമാറിലേക്ക്. ഇവിടെനിന്ന് ഹസ്രത്ത്ബാല്‍ പള്ളിയുടെ ദൃശ്യം മനോഹരമാണ്.

Dal Lake, Srinagar, Jammu and Kashmirദാല്‍ തടാകത്തോടു ചേര്‍ന്ന് തട്ടുകളായി കിടക്കുന്ന പൂന്തോട്ടമാണ് നിഷാത് ബാഗ്. മലമടക്കുകളുടെ താഴവരയിലാണ് ഈ പൂന്തോട്ടം. കാശ്മീരിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ ഇവിടെ വാടകയ്ക്കു കിട്ടും. 20 രൂപയാണ് നിരക്ക്. ഇതണിഞ്ഞ് ഫോട്ടോയും എടുക്കാം. ചെഷ്മഷായ് ഗാര്‍ഡനിലേക്ക് എട്ടു കിലോമീറ്ററുണ്ട്. നൂര്‍ജഹാന്റെ സഹോദരന്‍ അസഫ്ഖാനാണ് ഇത് നിര്‍മ്മിച്ചത്. അപൂര്‍വ ഇനം ചെടികളും പുഷ്പങ്ങളും നിറഞ്ഞതാണ് മുഗള്‍ ഉദ്യാനങ്ങള്‍. ഇവിടുത്തെ ചെറിയ ചെക്ക് ഡാമുകളിലെ കുളിയും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

കാശ്മീരിലെ പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണ്്. രാത്രിയാകുന്നത് 8 മണിയോടെയും വെളുക്കുന്നത് 5 മണിയോടെയും. ഏതു രാത്രിയിലും സ്ത്രീകള്‍ ഇവിടെ സുരക്ഷിതര്‍.

''രാഷ്ട്രീയക്കാര്‍ നശിപ്പിച്ച നാടാണ് ഞങ്ങളുടേത്. അവര്‍ ഞങ്ങളുടെ നാടിന്റെ പുരോഗതി ഇല്ലാതാക്കി, ഞങ്ങളുടെ കാഴ്ചകളെ മറച്ചു. ഞങ്ങളും ഇന്ത്യക്കാരാണ്, ദേശസ്‌നേഹം ഞങ്ങളുടെ രക്തത്തിലുമുണ്ട്, പക്ഷേ അതുകാണുവാനും മനസ്സിലാക്കാനും ആരുമില്ല. അതാണ് ഞങ്ങളുടെ ദുഃഖവും''.

ശ്രീനഗറില്‍ 20 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന ബിസ്മില്ലയുടെ വാക്കുകള്‍.


Text & Photos: T K Pradeep Kumar