Showing posts with label Letters. Show all posts
Showing posts with label Letters. Show all posts

Tuesday, January 14, 2014

വൈക്കം മുഹമ്മദ്‌ ബഷീര്‍ സുകുമാര്‍ അഴീക്കോടിനയച്ച കത്ത്



ബഹുമാനപ്പെട്ട തത്ത്വമസീ,
താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും,
അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.
ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍ വരും. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേ ദിവസം എംടിയെയും എന്‍പിയെയും താങ്കള്‍ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും അറിവുളളവര്‍ ആ ഭാഗത്തുണ്ടെങ്കില്‍ എം ടിക്കും എന്‍ പിക്കും കാര്‍ഡ് ഇടണം.

താങ്കളെ മലയാളം പഠിപ്പിക്കാന്‍ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേയ്ക്കയക്കാം. പരമസുന്ദരി. താങ്കള്‍ അവളെ കെട്ടുകയാണെങ്കില്‍ മാസന്തോറും എനിക്ക് 250/-വീതം അയയ്ക്കണം. താങ്കള്‍ക്ക് അവളില്‍ ഉണ്ടാകുന്ന ആണ്‍കുട്ടികളെ എനിക്കു തരണം. ഒരു ചാവേര്‍പട ഉണ്ടാക്കാനാണ്.

ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ചു ജ്ഞാനിയാവുക.
മംഗളം
കോഴിക്കോട്
14-1-1991
മുഹമ്മദ് ബഷീര്‍

Sunday, July 7, 2013

36 വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം തിരിച്ചെത്തിയ കത്ത്

Letter returned to sender after 36 years
'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' പ്രശസ്തമാണ്. എന്നാല്‍ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും കുത്തിനിറച്ച് ഒരച്ഛന്‍ മകനയച്ച കത്ത് പ്രശസ്തമാകുന്നത് എങ്ങനെയെന്നറിയാമോ... നീണ്ട 36 വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം തിരിച്ചെത്തിയാണ് ഈ മലയാളിക്കത്ത് വേറിട്ട് നില്‍ക്കുന്നത്. 

സാഹിത്യകാരനായ ആലങ്ങാട് മംഗലശ്ശേരില്‍ വീട്ടില്‍ പി.ജി. നായര്‍ 1977 മാര്‍ച്ച് 16-നാണ് അമേരിക്കയിലേക്ക് ഈ കത്ത് അയക്കുന്നത്; ബര്‍ക്ക്‌ലി സര്‍വകലാശാലയില്‍ ഉന്നതപഠനം നടത്തുന്ന മകന്‍ എം.ജി. കലാധരന്‍ നായരുടെ വിലാസത്തില്‍.

വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളും ചില സാമ്പത്തിക കാര്യങ്ങളുമെല്ലാം നിറച്ചെഴുതിയ കത്ത് പക്ഷേ ഏറെനാള്‍ കഴിഞ്ഞിട്ടും കലാധരന്‍ നായര്‍ക്ക് കിട്ടിയില്ല. വീട്ടുകാര്‍ പതിയെ കത്തിന്റെ കാര്യം മറന്നു. നീണ്ട വര്‍ഷങ്ങള്‍ക്കിടെ പി.ജി. നായരും കലാധരന്‍ നായരും മരിച്ചു.

പി.ജി. നായരുടെ പേരക്കുട്ടിയും കാലടി സര്‍വകലാശാല പരീക്ഷാ വിഭാഗം സെക്ഷന്‍ ഓഫീസറുമായ രജി കമല സുകുമാരനും കുടുംബവുമാണ് ഇപ്പോള്‍ മംഗലശ്ശേരില്‍ വീട്ടില്‍ താമസിക്കുന്നത്. ഇവരെ തേടിയാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് കത്ത് മടങ്ങിയെത്തിയത്. പി.ജി. നായരുടെ മകള്‍ കമല എസ്. നായരുടെ മകളാണ് രജി. 

ഇത്രയും വര്‍ഷങ്ങള്‍ അലഞ്ഞിട്ടും കത്തിന് കേടുപാടുകളൊന്നുമില്ലെന്ന് രജി പറഞ്ഞു. ഈ മാസം മൂന്നിനാണ് കത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നതെന്ന് പുറത്തെ സീലില്‍ ഉണ്ട്. വിലാസക്കാരനെ കണ്ടെത്താനാകാത്തതിനാല്‍ കത്ത് മടക്കി അയക്കുന്നുവെന്ന് കത്തിന് പുറത്ത് എഴുതിയിട്ടുണ്ട്. 

Sunday, May 5, 2013

'ന്റെ ങ്ങക്ക് ങ്ങടെ ഞാനെഴുതണത്...'

സത്യന്‍ അന്തിക്കാട്‌

ഇരട്ടക്കുട്ടികളെ കുറച്ചു ദൂരെയുള്ള കോളേജില്‍ ചേര്‍ത്ത് തിരിച്ചുപോരുമ്പോള്‍ ഞാനവരോടു പറഞ്ഞു:
''സാധിച്ചാല്‍ ദിവസവും വിളിക്കണം. വീട്ടിലെ ഫോണില്‍ കിട്ടുന്നില്ലെങ്കില്‍ എന്റെ മൊബൈലിലേക്ക്.''
അവരുടെ പ്രായത്തില്‍ ഒരു പരിചയവുമില്ലാത്ത മദ്രാസ് നഗരത്തിലേക്ക് ഞാന്‍ സിനിമ പഠിക്കാന്‍ വണ്ടി കയറി. അന്ന് ആഴ്ചയില്‍ ഒരു കത്തെങ്കിലും അയയ്ക്കണമെന്നായിരുന്നു വീട്ടില്‍നിന്നുള്ള നിര്‍ദേശം.

''നിന്റെ കത്തുവരാന്‍ വൈകുമ്പോള്‍ ഞാന്‍ തൃപ്രയാര്‍ ക്ഷേത്രത്തിലൊന്നു പോകും. തൊഴുത് തിരിച്ചെത്തിയാല്‍ ഉറപ്പാണ്, പിറ്റേന്ന് കത്തുമായി പോസ്റ്റുമാന്റെ വരവുണ്ടാകും.'' എന്റെ അച്ഛന്റെ വിശ്വാസമായിരുന്നു അത്. എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു പകല്‍നേരത്ത് പെട്ടെന്ന് അച്ഛനങ്ങു പോയി. വര്‍ഷങ്ങള്‍ക്കുശേഷം പഴയ പെട്ടികള്‍ ഒതുക്കിവെക്കുമ്പോള്‍ അച്ഛനെഴുതിയ കത്തുകളുടെ ഒരു കെട്ട്!
ഒരു കൗതുകത്തിനു ഞാനതൊക്കെ വീണ്ടുമെടുത്ത് വായിച്ചു.

ആദ്യം വായിക്കുമ്പോള്‍ തോന്നിയതിലും കൂടുതല്‍ സ്‌നേഹം ഓരോ വാക്കുകളിലും തുടിച്ചുനില്‍ക്കുന്നതായി തോന്നി.
വീട്ടിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങള്‍പോലും അച്ഛന്‍ എഴുതിയിരുന്നു.
വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി. അച്ഛന്റെ എഴുത്തിലെ വരികള്‍ ഇപ്പോഴും എന്റെ കണ്ണിലുണ്ട്. കണ്ണീര്‍ ഗ്രന്ഥികളില്‍ അത് പതുക്കെ തൊടുന്നുമുണ്ട്.

ഇന്നെന്റെ മക്കളോട് ഫോണിലൂടെ പ്രകടിപ്പിക്കുന്ന സ്‌നേഹവായ്പുകള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ പിന്നീട് അവര്‍ ഓര്‍ക്കുമോ?
എങ്ങനെ ഓര്‍ക്കാന്‍?
എന്റെ വാക്കുകള്‍ക്കു മീതെ എത്രയെത്ര കാര്യങ്ങള്‍ അവര്‍ കേള്‍ക്കാനിരിക്കുന്നു! മൊബൈല്‍ ഫോണിലെ received callന്റൈ വിധിതന്നെ അവയ്ക്കും. പുതിയ ശബ്ദങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക.

കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരു കാമുകന്റെ മൊബൈല്‍ ഞാന്‍ കൈവശം വെക്കാനിടയായി. കോളുകളുടേയും മെസ്സേജുകളുടേയും പെരുമഴ. ഒടുവില്‍ വന്ന SMS ഞാനൊന്നു വായിച്ചുനോക്കി-
What's happening? Why you are not responding to my call or mail...
പൊള്ളലേറ്റപോലെ ഫോണ്‍ തിരിച്ചേല്‍പ്പിച്ച് ഞാന്‍ ചോദിച്ചു:
''നിങ്ങള്‍ തമ്മില്‍ കത്തിടപാടൊന്നുമില്ലേ?''
''എന്തിന്? വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഇതുപോലെ sms അയയ്ക്കും. കാര്യം മനസ്സിലാവുമല്ലോ.''
എന്റെ തലമുറയുടെ സൗഭാഗ്യത്തെക്കുറിച്ച് ഞാനപ്പോള്‍ ഓര്‍ത്തുപോയി.
നീലക്കടലാസില്‍ കഴിയാവുന്നത്ര ഭംഗിയുള്ള അക്ഷരങ്ങളില്‍ പകര്‍ത്തിവെക്കുന്ന മനസ്സ്. കത്ത് പോസ്റ്റുചെയ്താല്‍ പിന്നെ മറുപടിക്കായി ദിവസങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ്.
ദൂരെ പോസ്റ്റുമാന്റെ നിഴലു കണ്ടാല്‍ ഉയരുന്ന ഹൃദയതാളം...
ഇതൊന്നും ഈ തലമുറയ്ക്കു മനസ്സിലാകുന്ന കാര്യങ്ങളല്ല.

'അപ്പുണ്ണി' എന്ന സിനിമ റിലീസായപ്പോള്‍ അതിന്റെ കഥാകൃത്തായ വി.കെ.എന്‍. എനിക്കെഴുതി: ''അപ്പുണ്ണി കണ്ടു. അഭ്രത്തില്‍ അവനൊരു കാവ്യമായി മാറി. പ്രൊഡ്യൂസറോടു പറഞ്ഞ് അല്പംകൂടി ദ്രവ്യം എത്തിച്ചാല്‍ നന്ന്.'' ഫോണിലൂടെ പറഞ്ഞതാണെങ്കില്‍ ഈ വരികള്‍ എന്റെ ഓര്‍മയില്‍ നില്‍ക്കില്ലായിരുന്നു. (വി.കെ.എന്‍. മാതൃഭൂമിക്കയച്ച ഒരു കത്തിലെ വിലാസത്തെപ്പറ്റി ഒരു കഥ പ്രചാരത്തിലുണ്ട്. കവറിന്റെ പുറത്ത് പത്രാധിപര്‍, മാതൃഭൂമി, കോഴിക്കോട് ഒന്ന് - ഏറിയാല്‍ രണ്ട് എന്നാണത്രെ എഴുതിയിരുന്നത്. രണ്ടിനപ്പുറം പോവില്ല എന്നര്‍ഥം. ഇരിക്കട്ടെ പോസ്റ്റുമാനും ഒരു നുറുങ്ങുതമാശ എന്ന് വി.കെ.എന്‍. കരുതിക്കാണും).

കത്തെഴുത്ത് ഒരു കലയാണ്. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ മറന്നുപോകാന്‍ പാടില്ലാത്ത കല. ഇത് ഒരുഭാഗത്തു മാത്രം നിന്നുള്ള കാഴ്ചയായി കാണരുത്. കീബോര്‍ഡില്‍ വിരലൊന്നമര്‍ത്തിയാല്‍ ലോകം മുഴുവന്‍ മുമ്പിലെത്തുന്ന ഇക്കാലത്ത് കത്തെഴുതി സമയം കളയുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. വേണമെന്ന് തോന്നുമ്പോള്‍ വേണ്ടപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കരികിലെത്താം. എല്ലാം ശരിതന്നെ. പക്ഷേ, ഓര്‍മിച്ചുവെക്കാവുന്ന വൈകാരികമായ ഒരനുഭവം കത്തുകള്‍ക്ക് നല്‍കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ദുബായില്‍ കച്ചവടം ചെയ്യുന്ന പുയ്യാപ്ലയ്ക്ക് മലപ്പുറത്തുനിന്ന് ബീവി എഴുതി.
''ന്റെ ങ്ങക്ക് ങ്ങടെ ഞാനെഴുതണത്...''
അതിനെ വേണമെങ്കില്‍ to my beloved from your sweet heart എന്നൊക്കെ മൊഴിമാറ്റം ചെയ്ത് ഇ-മെയിലിലാക്കാം. എന്നാലും 'ന്റെ ങ്ങക്ക് ങ്ങടെ ഞാന്‍' എന്ന പ്രയോഗത്തിന് പകരമാകുമോ? അതിലൊരു ആത്മാവുണ്ട്. സ്‌നേഹസമ്പന്നയായ ഒരു ഭാര്യയുടെ നിറഞ്ഞുതുളുമ്പുന്ന ഹൃദയമുണ്ട്.
ഒരാളുടെ മനസ്സിലെ ഭാവങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി പകര്‍ത്തിവെക്കുന്നു എന്ന അര്‍ഥത്തില്‍ നോക്കിയാല്‍ ഓരോ കത്തും സാഹിത്യരചനകളാണ്. നിങ്ങളറിയാതെ നിങ്ങളിലെ എഴുത്തുകാരനോ എഴുത്തുകാരിയോ പുറത്തുവരുന്ന നിമിഷങ്ങള്‍.
കത്തുകളുടെ രൂപത്തില്‍ ചില വിഖ്യാത കഥകള്‍തന്നെ ഉണ്ടായിട്ടുണ്ട്. 'കാതല്‍കോട്ടൈ' എന്ന പ്രസിദ്ധമായ സിനിമയുടെ വിഷയം തൂലികാ സൗഹൃദമായിരുന്നു. കത്തുകള്‍ കാലഹരണപ്പെട്ടതോടെ അത്തരം സിനിമകളും കഥകളും ആരും ആലോചിക്കാതായി.
പുതിയ തലമുറയെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് ഒരു ഓര്‍മപ്പെടുത്തലായി ഇതിനെ കണ്ടാല്‍ മതി. ഈ കമ്പ്യൂട്ടര്‍യുഗത്തിലും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തയച്ചു നോക്കൂ. ദിവസവും ഫോണ്‍ ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ദൂരെയുള്ള അച്ഛനോ അമ്മയ്‌ക്കോ ഒന്നെഴുതിനോക്കൂ. അതിലൂടെ നിങ്ങളുടെ സ്‌നേഹത്തിന്റെ സ്​പര്‍ശം അവരറിയും.

രഘുനാഥ് പലേരി എന്റെ ഒരടുത്ത സുഹൃത്താണ്. പലേരിയുടെ പല കത്തുകളും ഞാന്‍ സൂക്ഷിച്ചുവെക്കും. ഗൃഹലക്ഷ്മിയിലെ അനുഭവക്കുറിപ്പുകള്‍ വായിക്കുന്നവര്‍ക്ക് പലേരിയുടെ ഭാഷയുടെ സൗന്ദര്യം മനസ്സിലാകും.

'പൊന്‍മുട്ടയിടുന്ന താറാവ്' എന്ന സിനിമയുടെ ആദ്യത്തെ പരസ്യം വന്നപ്പോള്‍ അതില്‍ തിരക്കഥാകൃത്തായ രഘുവിന്റെ പേര് ഇല്ല. മദ്രാസില്‍ സിനിമയുടെ അവസാന മിനുക്കുപണികളിലായിരുന്നതുകൊണ്ട് ഞാനത് ശ്രദ്ധിച്ചുമില്ല. മറന്നതോ മനപ്പൂര്‍വം ഒഴിവാക്കിയതോ എന്നറിയാന്‍ രഘു എനിക്കെഴുതി. ഞാനുടനെത്തന്നെ വിതരണക്കാരുടെ ഓഫീസില്‍ വിളിച്ചന്വേഷിച്ചു.

''കോമഡി ചിത്രമായതുകൊണ്ട് സാറിന്റെ പേരുമാത്രം വച്ചാല്‍ മതിയെന്നു വിചാരിച്ചു. രഘുനാഥ് പലേരി 'ഒന്നുമുതല്‍ പൂജ്യം വരെ' പോലുള്ള സീരിയസ് കഥകളെഴുതിയ ആളല്ലേ'' എന്ന് മാനേജരുടെ മറുപടി. തിരുത്താനുള്ള നിര്‍ദേശം കൊടുത്തതിനുശേഷം ആ വിവരം ഞാന്‍ രഘുവിനെ അറിയിച്ചപ്പോള്‍ രണ്ടുവരിയുള്ള രഘുവിന്റെ കത്ത് -
''നമ്മള്‍ ഒരുമിച്ച് ഇനിയൊരു സീരിയസ്സ് സിനിമ ചെയ്യും. അതില്‍ എഴുത്തുകാരനായ എന്റെ പേര് മാത്രമേ കാണൂ. കോമഡി സംവിധായകനായ സത്യന്റെ പേര് ഉണ്ടാവില്ല.''
യുവത്വത്തിന്റെ തിളക്കത്തില്‍ കത്തെഴുത്ത് ഒരു പഴഞ്ചന്‍ ശൈലിയല്ലേ എന്നു തോന്നുക സ്വാഭാവികം. പക്ഷേ, യൗവനം കാലത്തിനു കാഴ്ച വെച്ചു കടന്നുപോകുമ്പോള്‍ ജീവിതത്തിന്റെ താളുകളില്‍ ഓര്‍മിക്കാനെന്തെങ്കിലും കുറിച്ചു വെക്കേണ്ടേ?

സൗഹൃദത്തിനും സ്‌നേഹത്തിനും പ്രണയത്തിനുമൊക്കെ ഒരു ലിഖിതരേഖ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ പക്ഷം. പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലടിക്കായി നമുക്ക് ഇനിയും കാതോര്‍ക്കാം.
(ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, August 28, 2012

കത്തുകളെക്കുറിച്ച് ഒരോര്‍മ്മ


ഇ- മെയിലിന്റെ, സെല്‍ഫോണിന്റെ കാലത്ത്
കത്തുകളെക്കുറിച്ച് ഒരോര്‍മ്മ. ലേഖ എഴുതുന്നു
Remembrance about Post

കത്തുകളുടേതായിരുന്നു ആ കാലം. ഒരു പോസ്ററ്മാന്‍ ചുമലിലെ സഞ്ചി നിറയെയും പിന്നെ ഇടം കയ്യിലും കത്തുകളുമായി നടന്നു വരുന്ന ഒരു ചിത്രം മങ്ങാതെ ഇപ്പോഴും ഓര്‍മ്മയിലുണ്ട്.എനിക്കന്ന് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഞങ്ങളുടെ പോസ്ററ്മാനായിരുന്നു.വഴിയരികില്‍ വന്നു നിന്ന് ‘മോളേ നിനക്കൊരു കത്തുണ്ട്’ എന്നു വിളിച്ച് ഒരു കത്ത് തരുമ്പോള്‍, ശ്ശൊ,ഒരു കത്തേയുള്ളൂ എന്നു സങ്കടം തോന്നിയിട്ടുണ്ട്…
സ്കൂള്‍കാലത്തെ മധ്യവേനലവധിക്കാലങ്ങളിലാണെന്നു തോന്നുന്നു ആദ്യം കത്തുകളെഴുതി തുടങ്ങിയത്. മാര്‍ച്ച് മുപ്പതിനു സ്കൂളടച്ചു കഴിഞ്ഞാല്‍ അരമണിക്കൂര്‍ നടന്നെത്താവുന്ന ദൂരത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഏപ്രില്‍ ഒന്നിനു തന്നെ കത്തെഴുതുമായിരുന്നു ഞാന്‍. മീനത്തിലേയും മേടത്തിലേയും ഉച്ചവെയിലില്‍ കണ്ണിമ വെട്ടാതെ കാത്തിരുന്നിട്ടുള്ളത് പോസ്ററ്മാനെയാണു.അയാള്‍ വരാതെ പോകുന്ന ദിവസങ്ങളിലെ നിരാശയെ വരച്ചിടാന്‍ വാക്കുകളില്ല തന്നെ
എത്ര കത്തു കിട്ടിയാലും വായിച്ചാലും എനിക്കു മതി വരില്ലായിരുന്നു.എത്ര കത്തുകളെഴുതിയിട്ടുണ്ടെന്ന് ഓര്‍മ്മയില്ല. ഇന്‍ലന്‍ഡിനു അടിക്കടി വില കൂട്ടുമ്പോള്‍ ഈ സര്‍ക്കാര്‍ ഇന്‍ലന്‍ഡിനു വിലകൂട്ടുന്നത് ലേഖേ നീ കാരണമാണെന്ന് ഒരു സുഹൃത്ത് കളിയാക്കിയിട്ടുണ്ട്. അലക്സാണ്ടറുടെ പടയോട്ടങ്ങളേക്കുറിച്ചും അശോകന്റെ തോല്‍വിയേക്കുറിച്ചും ഗൌതമബുദ്ധന്റെ ഒളിച്ചോട്ടത്തെക്കുറിച്ചും അധ്യാപകര്‍ ക്ളാസ്സെടുക്കുമ്പോള്‍ ഞാന്‍ ജനാലക്കരികിലെ പിന്‍ബഞ്ചിലിരുന്ന് കൂട്ടുകാര്‍ക്ക് കത്തുകളെഴുതി.
അല്ലെങ്കില്‍ വായിച്ച് മതിവരാത്ത കത്തുകള്‍ പുസ്തകത്തിലൊളിപ്പിച്ച് പിന്നെയും വായിച്ചു.എഴുത്തിനോടുള്ള ഇഷ്ടമെല്ലാം കത്തുകളെഴുതി തീര്‍ത്തു.മഴയെക്കുറിച്ച്,നിലാവിനെക്കുറിച്ച്, രാത്രി സ്വപ്നങ്ങളെക്കുറിച്ച്, ക്ലാസ്മുറിയുടെ ജനാലയിലൂടെ കാണുന്ന ഒരു കീറ് ആകാശത്തെക്കുറിച്ച് …അങ്ങനെ എന്റെ എല്ലാ പൈങ്കിളിത്തരങ്ങളും ഞാന്‍ കത്തുകളില്‍ എഴുതി നിറച്ചു.എന്റെ കത്ത്കുത്തുകള്‍ക്കിരയായ രക്തസാക്ഷികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അന്ന് ചരിത്രത്തിന്റെ നോട്സ് എഴുതുന്നതിലും കൂടുതല്‍ എഴുതിയിട്ടുണ്ട്; കത്തുകള്‍. നിനക്കു സുഖമാണോ ലേഖേ എന്ന് സ്നേഹത്തിന്റെ വിരല്‍ നീട്ടി തൊട്ടവര്‍. സ്കൂളില്‍ ഒപ്പം പഠിച്ച് പിരിഞ്ഞു പോയവര്‍. കൌമാരത്തിന്റെ കൌതുകങ്ങളും വേവലാതികളും സ്വപ്നങ്ങളും പങ്കുവച്ച കത്തുകള്‍.
എത്ര ഉട്ടോപ്പിയകള്‍ ഒരു കത്തില്‍!
ഈയടുത്ത് ഒരുപാടു നാളുകള്‍ക്കു ശേഷം വിളിച്ച ഒരു സുഹൃത്ത് പറഞ്ഞു-അവധിക്ക് നാട്ടിലെത്തി പഴയ വാരികകളും പുസ്തകങ്ങളും മറ്റും പൊടിതട്ടിയെടുക്കുമ്പോള്‍ ഒരു മാതൃഭൂമിക്കുള്ളിലിരുന്നു എന്റെ കത്തു കിട്ടിയെന്ന്. ആ കത്ത് അയാള്‍ ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു. അയ്യേ എനിക്കു നാണം തോന്നി. എന്തു മാത്രം ഉട്ടോപ്പിയകള്‍, ആ ഒരൊറ്റ കത്തില്‍…!
ലോകത്തെ ആകെ കീഴ്മേല്‍ മറിക്കാന്‍ എനിക്ക് കഴിയും എന്നൊക്കെ ആയിരുന്നു എന്റെ ധാരണകള്‍.നീയിപ്പോഴും ഇങ്ങനൊക്കെയാണോ ലേഖേ എന്നു ആ സുഹൃത്ത് ചോദിച്ചപ്പോള്‍ എനിക്കെന്നോടു തന്നെ പാവം തോന്നി..ഞാനിപ്പോള്‍ അമ്മയാണു.അമ്മമാരോളം പാവങ്ങള്‍ ആരുണ്ട് ഈ ലോകത്ത്!
ആണ്‍പേരിലെ ഞാന്‍
അനിത എന്ന കൂട്ടുകാരി പറഞ്ഞിട്ടുണ്ട്, പഴയ കത്തുകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും നമുക്ക് അന്നെത്ര ജാഡയായിരുന്നെന്ന്…അനിതയും ഞാനും തമ്മില്‍ അയച്ച കത്തുകള്‍ക്ക് കണക്കില്ല.അവള്‍ തിരുവനന്തപുരത്ത് ഹോസ്ററലിലായിരുന്നു.ഇടതടവില്ലാതെ ചെല്ലുന്ന എന്റെ കത്തുകളേക്കുറിച്ച് വേവലാതിയായിരുന്നു അവളുടെ മേട്രന്. ലേഖ എന്നത് കള്ളപ്പേരില്‍ എഴുതുന്നത് ആണ്‍കുട്ടിയാണെന്നായിരുന്നു അവരുടെ ശങ്ക.
അവരെ പ്രകോപിപ്പിക്കാനായി ഞാന്‍ അവള്‍ക്ക് പിന്നെയും നിരന്തരം കത്തുകളെഴുതി. ഒരു ഇന്‍ലന്‍ഡിലെ ഒളിഞ്ഞുനോക്കാന്‍ പറ്റുന്നിടത്ത് എന്ന് നിന്റെ സ്വന്തം ലേ എന്നു മാത്രം എഴുതി . അന്നൊക്കെ വായിച്ചശേഷം കത്തുകള്‍ തരം തിരിച്ച് മാറ്റി സൂക്ഷിച്ചു വക്കുമായിരുന്നു. അനിതയുടെ, ബേനസീറിന്റെ, മോനിഷയുടെ, പ്രദീപിന്റെ, ആന്റണിയുടെ, അംബിയുടെ…ഇപ്പോഴും ഉണ്ടാകും ഇരട്ടവാലന്‍ തിന്ന പഴകിയ മണമുള്ള ആ കത്തുകള്‍ പുസ്തകക്കൂട്ടങ്ങള്‍ക്കിടയിലെവിടെയെങ്കിലും..
ഏറ്റവുമൊടുവില്‍ കത്തെഴുതിയത് സെറീനക്കാണ് .കുറേക്കാലം കൂടി പേനപിടിച്ച് എഴുതിയതും അവള്‍ക്കു വേണ്ടിയാണ്. എന്തൊക്കെ മണ്ടത്തരങ്ങള്‍ എഴുതി നിറച്ചെന്നോര്‍മ്മയില്ല. പക്ഷേ എനിക്കുറപ്പുണ്ട്, ഒരു മെയിലിനും ചാറ്റിനും തരാന്‍ പറ്റാത്തൊരു ഊഷ്മളത നല്‍കാന്‍ ഒരു കത്തിനാകും.
Remembrance about Post

പകല്‍ക്കിനാവ് കൊണ്ട് ഒരു ജീവിതം
അന്ന് ജീവിച്ചിരുന്നത് പകല്‍ക്കിനാവുകളിലായിരുന്നു.പരീക്ഷകളുടെ റിസല്‍ട്ടോ പ്രിയപ്പെട്ടവരുടെ മരണമോ മാത്രം യാഥാര്‍ഥ്യത്തിന്റെ കൊടും വെയിലിലേക്ക് വലിച്ചിറക്കും.ഇടക്കിടെ ഇതൊക്കെ കൂടിയാണു ജീവിതമെന്ന് ഓര്‍മ്മിപ്പിക്കാന്‍ പോലും പക്ഷേ അവയ്ക്കൊന്നുമായില്ല.ഏതു നേരവും സ്വപ്നങ്ങള്‍ കണ്ടു നടന്നു. കൂടെയില്ലാത്ത കൂട്ടുകാരോട് വാതോരാതെ വര്‍ത്തമാനം പറഞ്ഞു.
വീടിനു പിന്നിലെ കുന്നിന്‍ ചരിവില്‍ അലഞ്ഞു തിരിഞ്ഞു നടന്നു. അപരാഹ്നങ്ങളുടെ ആ ഏകാന്ത സാമ്രാജ്യത്തില്‍ അപശ്രുതിയില്‍ പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും ഞാനെന്റെ കൌമാരം ആഘോഷിച്ചു.കൌമാരത്തില്‍ നിന്നും വളരാന്‍ മടിയായിരുന്നു.ഇപ്പോഴും അതേ..ഒരു ചെറിയ പെണ്‍കുട്ടിയുടെ പ്രസരിപ്പോടെ പറന്നു നടക്കാന്‍ തന്നെയാണിപ്പോഴുമിഷ്ടം.
വഴിയരികിലെ മഞ്ഞും മഴയും വെയിലും കൊണ്ട് നിറം മങ്ങി തുരുമ്പെടുത്ത തപാല്‍പെട്ടികള്‍ കാണുമ്പോള്‍ സങ്കടം തോന്നും. ഇപ്പോള്‍ വീടിനപ്പുറത്തെ വഴിയിലൂടെ പോകുന്ന പോസ്ററ്മാന്റെ ചുമലില്‍ ഭാരമുള്ള തോള്‍ സഞ്ചിയില്ല..വിരലിലെണ്ണാവുന്ന കത്തുകള്‍ സൈക്കിളിന്റെ കാരിയറില്‍ വച്ചിട്ടുണ്ടാകും.ഞാനിപ്പോള്‍ അയാളെ കാത്തിരിക്കാറേ ഇല്ല. എനിക്കാരുമെഴുതാറില്ല എന്നതുകൊണ്ട് തന്നെ. പ്രണയവും വിരഹവും പരിഭവവും തുടിക്കുന്ന കത്തുകള്‍ ചുമന്നു നടക്കാന്‍ ഇന്ന് പോസ്റ്മാന്റെ ആവശ്യമില്ല. കമ്പോസ് മെയില്‍ ക്ലിക്ക് ചെയ്ത് മെയില്‍ ഐഡി തെരഞ്ഞെടുത്ത് ടൈപ്പ് ചെയ്തയക്കാം എല്ലാം.ഒരു ക്ലിക്ക് വേഗത്തില്‍ പൂവിടുകയും കൊഴിഞ്ഞു പോവുകയും ചെയ്യുന്ന സൌഹൃദങ്ങള്‍. ഒരു ചാറ്റ് വിന്‍ഡോ അടക്കുന്നതിനൊപ്പം മറവിയിലാണ്ടു പോകുന്ന ചില സൌഹൃദങ്ങള്‍.
ആരാണിനി ഒരു കത്തയക്കുക?