Showing posts with label Theni. Show all posts
Showing posts with label Theni. Show all posts

Wednesday, August 8, 2012

കാറ്റിന്റെ ചിറകിലേറി. . .രാമക്കല്‍മേട്ടില്‍


Ramakkal Medu, Idukki, Keralaകാറ്റിന്റെ കൈപിടിച്ച് കാഴ്ചയുടെ കലവറയുമൊരുക്കി രാമക്കല്‍മേട് അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്, സഞ്ചാരികളെ വരവേല്‍ക്കാന്‍. . . . .

ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളുടെ പുത്തന്‍ പറുദീസയായി മാറിയിരിയ്ക്കുന്നു . . . . . . . .

ഒരു ഒഴിവു ദിനം ചിലവിടുന്നതിനായി രാമക്കല്‍മേടില്‍ എത്തിയപ്പോള്‍ ആദ്യം വരവേറ്റത് ആകാശത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന വന്‍ കാറ്റാടികളായിരുന്നു. കേരളത്തിന്റെ പുത്തന്‍ ഊര്‍ജ്ജ സ്രോതസ്. . .
Ramakkal Medu, Idukki, Kerala
രാമക്കല്‍മേടിന്റെ സൗന്ദര്യത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്ന കൊച്ചു കാട്ടു പാതയും അതിമനോഹരമായിരുന്നു. ഇല്ലി കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു കൊച്ചു പാത. പാതയുടെ അരികില്‍ വിവിധ നിറങ്ങളിലുളള കൊങ്ങിണി ചെടികള്‍ പൂത്തു നില്‍ക്കുന്നുണ്ടായിരുന്നു. മലമുകളിലേയ്ക്കുളള യാത്ര തടസ്സെപ്പെടുത്തുവാന്‍ ശക്തിയായ കാറ്റ് ശ്രമിച്ചു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ചുവടുകള്‍ പിന്നോട്ടാണു വെയ്ക്കുന്നതെന്ന് തോന്നി..

Ramakkal Medu, Idukki, Kerala ഭീമാകാരമായ വലുപ്പത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന രാമക്കല്‍മേടിന്റെ വശ്യത അതിശയിപ്പിക്കുമെങ്കിലും കുന്നു കയറി തീരുന്നതു വരെ കണ്ണുകള്‍ താഴ്‌വാരത്തിലായിരിയ്ക്കുമെന്ന് തീര്‍ച്ച. കാരണം തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിദൂര ദൃശ്യം അത്ര മനോഹരമായിരുന്നു.

പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മലയുടെ ഏറ്റവും ഉയരത്തില്‍ എത്തിയപ്പോള്‍ ലോകത്തിന്റെ തന്നെ നെറുകയിലാണ് നില്ക്കുന്നതെന്ന് തോന്നി. താഴെ അങ്ങു ദൂരെയായി കാണപ്പെട്ട തമിഴ് നാടന്‍ ഗ്രാമങ്ങളുടെ ദൃശ്യം പ്രകൃതി തന്റെ കാന്‍വാസില്‍ ഒരുക്കിയിരിയ്ക്കുന്ന മനോഹര ചിത്രം. കൊച്ചു വളപ്പൊട്ടുകള്‍ വാരി വിതറിയിരിയ്ക്കുന്നതുപോലെ തമിഴ്‌നാടന്‍ പട്ടണങ്ങള്‍. കറുത്ത നേര്‍വരകളായ് റോഡുകള്‍ . അതിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍. കമ്പവും തേനിയും കോമ്പയും തേവാരവുമൊക്കെ നിശബ്ദമായ് രാമക്കല്‍മേടിന്റെ മനോഹാരിത നോക്കി നില്ക്കുകയാണ്.

മണ്ണില്‍ വരച്ചു ചേര്‍ത്തതു പോലെ ഒരുക്കിയിരിയ്ക്കുന്ന കൃഷിയിടങ്ങള്‍. മുന്തിരിയും പയര്‍വര്‍ഗങ്ങളും പച്ചക്കറികളും ഒക്കെ കേരളത്തിനായ് ഒരുങ്ങുകയാണെന്ന് ആരോ പറഞ്ഞു. ഒപ്പം തെങ്ങിന്‍ തോപ്പുകളും പുളിമരക്കൂട്ടങ്ങളും. മനുഷ്യന്‍ കൊത്തി ഇളക്കി കൃഷിയ്ക്കായ് ഒരുക്കിയിരിയ്ക്കുന്ന മണ്ണിന് ഇത്രയും മനോഹാരിത ഉണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. . . .

Ramakkal Medu, Idukki, Kerala വളരെ മിനുസമായ് കാണുന്ന രാമക്കല്‍മേടിലെ പ്രധാന പാറ, മുന്‍കാലങ്ങളിലെന്നോ തമിഴ്‌നാട് കടല്‍ മാറി കരയായതാണെന്ന തോന്നല്‍ ഉണ്ടാക്കും. തിരമാലകളുടെ നിരന്തരമായ തഴുകലേറ്റ് മിനുസമായതുപോലെ പാറ തലയുയര്‍ത്തി നില്ക്കുന്നു. കടലിനേയും കീഴടക്കിയവനെപോലെ. . .. .

പാറക്കെട്ടുകള്‍ ഏതോ പേരറിയാത്ത ശില്പ്പി ശ്രദ്ധാ പൂര്‍വ്വം ചേര്‍ത്തു വെച്ച ശില്പ്പം പോലെ. ഒന്നിനുമുകളില്‍ മറ്റൊന്ന്. അതിനു മുകളില്‍ ഒന്നിലധികം. . അങ്ങനെ. . .തമ്മില്‍ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് അവയുടെ ഇരുപ്പ്. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നപോലെ. മലമുകളിലേയ്ക്ക് സാഹസികമായ് കയറാന്‍ ശ്രമിക്കുന്നവര്‍ ഇവയെങ്ങാനും ഒന്നു തെന്നി പോയാലോ എന്ന് ചിന്തിയ്ക്കാതിരിയ്ക്കില്ല. ഒന്ന് ഉത്‌സാഹിച്ചു തളളിയാല്‍ അവ താഴെ പോകും എന്ന് നമുക്ക് തോന്നും, തീര്‍ച്ച. കിഴക്കാംതൂക്കായ് കിടക്കുന്ന വലിയ പാറയില്‍ പലയിടങ്ങളിലായ് വന്‍ തേനീച്ച കൂടുകള്‍ തൂങ്ങി കിടക്കുന്നു. ഏതോ നാട്ടുകാരന്‍ തന്റെ അറിവ് പങ്കുവെച്ചു, ചിലസമയങ്ങളില്‍ തേന്‍ എടുക്കുവാന്‍ ആദിവാസികള്‍ എത്താറുണ്ടത്രെ. അതെന്തായാലും പൂര്‍ണ്ണമായ് ഉള്‍ക്കൊളളുവാന്‍ മനസനുവദിച്ചില്ല. എങ്കിലും മനസില്‍ അറിയാത്ത സാഹസികര്‍ക്കായ് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.. . .

പാറക്കൂട്ടങ്ങളിലും പുല്‍മേടുകളിലുമൊക്കെയായ് കുറെ സഞ്ചാരികള്‍ രാമക്കല്‍മേടിന്റെ സൗന്ദര്യം ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. പാറക്കൂട്ടങ്ങള്‍ മിക്കവയും യുവജനത കൈയടക്കിയിരുന്നു. ചിലരൊക്കെ അതിസാഹസികമായ് പാറകള്‍ക്കിടയിലൂടെ നടക്കുന്നു.

Ramakkal Medu, Idukki, Kerala ഫാമിലിയായ് എത്തിയവരില്‍ ഏറിയപങ്കും അരികിലുളള മറ്റൊരു കുന്നിലാണ് ഏറെസമയവും ചിലവിടുന്നത്. വിശാലമായ പുല്‍മേട്. ഒപ്പം കുറവന്റെയും കുറത്തിയുടേയും മനോഹര പ്രതിമ. കേരളത്തിലെ ഏറ്റവും വലിയ ട്വിന്‍ സ്റ്റാച്യു ആണത്രെ ഇത്. പ്രശസ്ത ശില്പി സി.ബി.ജിനന്റെ കരവിരുതില്‍ ഒരുങ്ങിയ അത്ഭുതം. എനിയ്ക്ക് കുറവനോടും കുടുംബത്തോടും അസൂയ തോന്നി, കാരണം പുളളിയിങ്ങനെ കുടുംബവും കുട്ടികളുമായ്, വെയിലും മഴയും ഇരവും പകലും ഒന്നും വകവെയ്ക്കാതെ ഈ സൗന്ദര്യവും നോക്കി നില്‍ക്കുകയല്ലെ.

രാമക്കല്‍മേടിന്റെ പേരിലുമുണ്ട് പ്രത്യേകത, രാവണന്‍ സീതാദേവിയെ അപഹരിച്ചു കൊണ്ടു പോയപ്പോള്‍ ശ്രീരാമന്‍ ഈ മലമുകളി ല്‍ നിന്ന് ലങ്കയെ നോക്കി എന്നാണ് വിശ്വാസം. അങ്ങനെ ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞ സ്ഥലം രാമക്കല്‍മേട് ആയി.

Ramakkal Medu, Idukki, Kerala രാമക്കല്‍മേടില്‍ നിന്നും തമിഴ് നാട്ടിലേയ്ക്ക് ഒരു കൊച്ചു കാട്ടു പാതയുണ്ട്. പണ്ടു കാലത്ത് രാമക്കല്‍മേട്ടിലേയ്ക്ക് തലച്ചുമടായും കഴുതപ്പുറത്തുമൊക്കെ സാധനങ്ങള്‍ കൊണ്ടുവന്നിരുന്ന ഒരു പാതയായിരുന്നു അത്. പത്തു മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യം ഉണ്ടായിരുന്ന ഒരു പാത. അതു പോലെ രാമക്കല്‍മേട് തിരക്കേറിയ ഒരു വ്യാപാര കേന്ദ്രവും ആയിരുന്നു. പില്ക്കാലത്ത് സമീപ പ്രദേശങ്ങളിലുണ്ടായ വികസനം രാമക്കല്‍മേടിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. എന്തായാലും ആ കാട്ടു പാതയിലൂടെ ഒരു യാത്ര നടത്തുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇല്ലിക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഉളള ആ യാത്ര തികച്ചും രസകരമായിരുന്നു. ചില സ്ഥലങ്ങളില്‍ പൊന്തക്കാടുകള്‍ക്കിടയിലൂടെ വഴി ഉണ്ടാക്കി നീങ്ങേണ്ടി വന്നു. . .

വലിയ കാര്യമായല്ലെങ്കിലും ഇപ്പോഴും പാത ഉപയോഗിക്കുന്നുണ്ടെന്ന് തോന്നി. കുറെ കഴിഞ്ഞപ്പോള്‍ യാത്രയുടെ വേഗത കൂട്ടേണ്ടി വന്നു. കാരണം കല്ലുകള്‍ പാകിയ പാത വളരെ മിനുസമുളളതായിരുന്നു. ഒപ്പം വന്‍ ഇറക്കവും. ചിലപ്പോഴൊക്കെ പുതിയ പാത ഉണ്ടാക്കിയായിരുന്നു യാത്ര. അടിവാരത്തെത്തിയപ്പോഴേയ്ക്കും യാത്ര അമിത വേഗത്തിലായി. കാരണം നടക്കാന്‍ പറ്റുന്ന ഒരവസാഥയിലായിരുന്നില്ല വഴി. അല്ല വഴി എന്നെ നടക്കാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാണ് ശരി. . .

Ramakkal Medu, Idukki, Kerala അടിവാരത്തെത്തിയപ്പോള്‍ ആദ്യം വരവേറ്റത് മനോഹരമായ ഒരു കൊച്ചു ക്ഷേത്രമായിരുന്നു. പേരറിയാത്ത ദൈവങ്ങള്‍ക്കുമുന്‍പില്‍ നന്ദിയോടെ കൈകൂപ്പി, ഒരുക്കിതന്ന മനോഹര കാഴ്ച്ചകള്‍ക്കായി. അങ്ങു ദൂരെ മലമുകളില്‍ നിന്ന് കണ്ട കൃഷിയിടങ്ങള്‍ അടുത്തു കണ്ടപ്പോള്‍ അവയോട് വാതോരാതെ എന്തൊക്കെയോ പറയണമെന്ന് തോന്നി. കാറ്റിനോടും ചെടികളോടും കൊച്ചു കിളികളോടുമൊക്കെ. നിങ്ങളെ കാണാന്‍ അങ്ങു മലമുകളില്‍ നിന്നും വന്നതാണെന്നോ മറ്റോ. ക്ഷേത്രത്തിന് പുറകില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാമക്കല്‍മേടിന്റെ ഭീമാകരമായ വലിപ്പം കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു പേയി. മുകളില്‍ നിന്ന് നോക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ഭംഗി. ശരിയ്ക്കും ഒറ്റ കല്ലില്‍ തീര്‍ത്ത ഒരു പ്രതിമ പോലെ.

Ramakkal Medu, Idukki, Kerala കുറച്ചു നേരം വശ്രമിച്ച ശേഷം വന്ന വഴി മടങ്ങുവാനായിരുന്നു പദ്ധതി. അതെന്തായാലും ഇനി നടപ്പില്ല. അത്രയും ദൂരം ഇനി തിരിച്ചു കയറുന്ന കാര്യം ചിന്തിക്കാന്‍ വയ്യ. കൃഷിയിടങ്ങളിലെ പണിയാളരോട് അടുത്ത ടൗണിലേയ്ക്കുളള ബസ് തിരക്കി. ബസ്സിനി വൈകിട്ടേ ഉളെളന്നും, ചിലപ്പോള്‍ കാളവണ്ടിയോ സൈക്കിളോ കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നും അറിഞ്ഞു. കാളവണ്ടിയില്‍ തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര കൊതിച്ചു പോയി. പക്ഷേ അതു നടന്നില്ല. പിന്നെ സൈക്കിളില്‍ കോമ്പയിലേയ്്ക്ക്, അവിടെ നിന്ന് കമ്പത്തിന്. അപ്പോഴേയ്ക്കും ഇരുള്‍ പരന്നു തുടങ്ങിയിരുന്നു. കമ്പത്തു നിന്ന് നെടുംകണ്ടത്തിന്. കമ്പംമെട്ടിലേയ്ക്കുളള ഹെയര്‍ പിന്‍ വളവുകള്‍ കയറുമ്പോള്‍ അങ്ങു ദൂരെ വൈദ്യുത പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന കമ്പം പട്ടണം കാണാമായിരുന്നു. കമ്പംമേട്ട് എത്തുന്നതുവരെ ആ കാഴ്ച നോക്കിയിരുന്നു. അപ്പോള്‍ കുറവനോടും കുടുംബത്തോടും അസൂയ തോന്നി. കാരണം അവര്‍ ഈ മനോഹര കാഴ്ച്ച കണ്ണിമ ചിമമാതെ നോക്കി നില്‍ക്കുകയാണല്ലൊ. ശരിയ്ക്കും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം ഭൂമിയില്‍ ഇറങ്ങി വന്നതു പോലെ. . . .

Ramakkal Medu, Idukki, Kerala
Travel Tips…

രാമക്കല്‍മേട്ടിലേയ്ക്ക് കുടുംബവുമൊത്തൊരു യാത്രയാണുദേശിക്കുന്നതെങ്കില്‍ കഴിവതും സന്ധ്യയ്ക്കു മുന്‍പ് തിരികെ പോരാന്‍ ശ്രമിയ്ക്കുക, കാരണം രാമക്കല്‍മേട്ടില്‍ ഒരു ടൂറിസ്റ്റ് ഇന്‍ഫോര്‍മറോ ഗാര്‍ഡോ ഇല്ല. അതുപോലെ മദ്യം യാതൊരു തടസവുമില്ലാതെ ലഭ്യമാണെന്നത് ഈ പ്രദേശത്തിന്റെ വലിയ പോരായ്മയാണ്. മദ്യപാനികളുടെ സംഘങ്ങളെ തന്നെ ഇവിടെ കാണാം. കുപ്പിച്ചില്ലുകള്‍ എവിടെയും പ്രതീക്ഷിയ്ക്കാം.

പരമ്പരാഗത വസ്ത്രമായ മുണ്ട്., ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ എന്നിവ ഒഴിവാക്കുക.

ശരാശരി കാറ്റിന്റെ വേഗത : 30km/hr

How to Reach:
Nearest railway station: Kottayam (135km)
Nearest airport Madurai (145km) and Cochin (185km)

Distance chart(aprox):
Nedumkandam to Ramakkalmedu 13km
Kattappana to Ramakkalmedu 20km
Thekkady to Ramakkalmedu 40km
Munnar to Ramakkalmedu 70km
Ernakulam to Ramakkalmedu 150km

Location:
Ramakkalmedu is located in idukki district near to Nedumkandam and can be reached from Thekkady- munnar road.


കടപ്പാട്: പ്രിന്‍സ് ജെയിംസ്‌

Saturday, December 17, 2011

ഇടുക്കി വേണോ ഇടുക്കി?


മൂന്നാറിലെ അണ്ണന്മാരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്ന് കൊണ്ട് 'ഇടുക്കി വിട്ടു താങ്കോ' എന്ന് മുദ്രാവാക്യം വിളിക്കാന്‍ വാട്ട്‌ എ ധൈര്യം യു നോ?. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് മാത്രമല്ല, നാണം കെട്ട കേരള മക്കള്‍ ഇടുക്കി വിട്ടു പോകണം എന്നും അവര്‍ മുദ്രാവാക്കിക്കളഞ്ഞു. തമിഴ്നാട്ടില്‍ ചെന്ന് മലയാളികള്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കില്‍ എല്ലും തോലും പാണ്ടി ലോറിയില്‍ കേറ്റി ഇങ്ങോട്ടെത്തിക്കേണ്ടി വരുമായിരുന്നു. നമ്മള്‍ ഇവിടെ ചെയ്തത് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ പോലീസ് അകമ്പടിയും ചാനലുകളുടെ ലൈവ് ക്യാമറയും ഏര്‍പാടു ചെയ്തു കൊടുക്കുകയാണ്. പ്രകടനം കഴിഞ്ഞു പോകുന്നവര്‍ക്ക് ലഡുവും പുഴുങ്ങിയ കോഴിമുട്ടയും വിതരണം ചെയ്തു എന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തരോ മഹാനു ഭാവുലു ഗുലു!!

ഒരു കണക്കിന് മൂന്നാറില്‍ പ്രകടനം നടത്തിയത് അവരുടെ ധൈര്യം ആണെന്ന് പറഞ്ഞു കൂട. ബുദ്ധി അല്പം കുറവാണെങ്കിലും ആളുകളെ അളക്കുന്ന കാര്യത്തില്‍ അണ്ണന്‍മാര്‍ ഒട്ടും മോശക്കാരല്ല. നമുക്ക് കേരളത്തിന്റെ താത്പര്യങ്ങള്‍ അല്ല രാഷ്ട്രീയമാണ് വലുത് എന്ന് മനസ്സിലാക്കാന്‍ ഒരു കോവര്‍ കഴുതയുടെ ബുദ്ധി മതി. മലയാളികളെ അവര്‍ ശരിക്കും അളന്നു കഴിഞ്ഞു. 'ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്' എന്ന് പറഞ്ഞ പോലെ നമ്മുടെ പ്രതിഷേധങ്ങള്‍ ഏതറ്റം വരെ പോകുമെന്നു അവര്‍ കൂളായി മനസ്സിലാക്കിയിട്ടുണ്ട്. ഇടുക്കി മാത്രമല്ല, കാസര്‍ക്കോട് വിട്ടുതരണം എന്ന് പറഞ്ഞാലും കടലാസ് ശരിയാക്കിക്കൊടുക്കാന്‍ ഇവിടെ ഏതെങ്കിലുമൊക്കെ ദണ്ഡപാണനുണ്ടാകും എന്ന് അവര്‍ക്കറിയാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ പ്രക്ഷോഭത്തെ ഇടതും വലതുമുള്ള രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഒറ്റു കൊടുത്തതും അവര്‍ കണ്ടു. ഹൈക്കമാണ്ടും പോളിറ്റ് ബ്യൂറോയും നോക്കുന്നത് വോട്ടിന്റെ എണ്ണമാണ്. നീതിയും ന്യായവുമല്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഒരു വാക്കും തിരോന്തരത്തു മറ്റൊരു വാക്കും പറയുന്നത്. ഇത് ശരിക്ക് അറിയുന്നത് കൊണ്ടാണ് ഇടുക്കി ഞങ്ങള്‍ക്ക് വേണം എന്ന് തമിഴന്മാര്‍ ആവശ്യപ്പെടുന്നത്.

'അമ്മി വേണോ അമ്മി' എന്ന് ചോദിച്ചു കൊണ്ട് മുക്കുത്തിയിട്ട തമിഴത്തിപ്പെണ്ണുങ്ങള്‍ പണ്ട് നമ്മുടെ വീടുകള്‍ കയറിയിറങ്ങിയിരുന്നു. നാല് വോട്ടും തേനിയില്‍ രണ്ടു തോട്ടവും കിട്ടുമെങ്കില്‍ 'ഇടുക്കി വേണോ ഇടുക്കി' എന്ന് ചോദിച്ചുകൊണ്ട് അമ്മായിയുടെ കാല്‍ക്കല്‍ വീഴാന്‍ ത്രിവര്‍ണവും ചെങ്കൊടിയും പുതച്ച വേണ്ടത്ര രാഷ്ട്രീയ നപുംസകങ്ങള്‍ നമുക്കുണ്ട്. കേരളത്തിലും കേന്ദ്രത്തിലും. പിറന്ന മണ്ണിനെ ഇങ്ങനെ ഒറ്റുകൊടുക്കാന്‍ ഒരു തമിഴനെയും കിട്ടില്ല. സംസ്ഥാനത്തിന്റെ പ്രശ്നം വരുമ്പോള്‍ വാഴ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയക്കാരും അവിടെയില്ല. അവരും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്‌. 

തര്‍ക്കശാസ്ത്ര രീതിയനുസരിച്ച് ഒരു ചര്‍ച്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് ആദ്യം തയ്യാറാവുന്നവന്‍ തന്റെ വാദഗതികളില്‍ അല്പം വിശ്വാസക്കുറവുള്ളവന്‍ ആയിരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളമാണ് ആ വഴി ആദ്യം തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് മുഴുവന്‍ വെള്ളവും തരാം, കാശും കരാറും ഇല്ലെങ്കിലും പ്രശ്നമില്ല, എവിടെ വന്നും ഒപ്പിട്ടു തരാം, തുടങ്ങിയ കിഞ്ചന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നാം നമ്മുടെ തര്‍ക്കശാസ്ത്ര ദുര്‍ബലത തുടക്കത്തിലേ പ്രകടമാക്കി. എന്നാല്‍ അമ്മായി അതിലൊന്നും വീണില്ല എന്ന് മാത്രമല്ല ഒരു തര്‍ക്കം ജയിക്കാനുള്ള കാര്‍ക്കശ്യം തുടക്കത്തിലേ പ്രകടമാക്കുകയും ചെയ്തു. ചര്‍ച്ചയുടെ കാര്യം പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ട എന്ന് പ്രധാനമന്ത്രിയോട് തന്നെ തുറന്നു പറഞ്ഞു. അവര്‍ പാറ പോലെ ഉറച്ചു നിന്നപ്പോള്‍ നമ്മള്‍ പിന്നെയും അയഞ്ഞു. ഡാം പൊട്ടിയാലും ഇടുക്കി താങ്ങിക്കൊള്ളും എന്ന് കോടതിയില്‍ എഴുതിക്കൊടുത്തു. തമിഴ്നാട്ടിലായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കില്‍ അന്ന് രാത്രിയിലെ കഞ്ഞി കുടിക്കാന്‍ അതെഴുതിക്കൊടുത്തവന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. ജനങ്ങള്‍ അവനെ പട്ടിയെപ്പോലെ എറിഞ്ഞു കൊല്ലുമായിരുന്നു.

നമ്മള്‍ സമരം അവസാനിപ്പിച്ചിടത്തു നിന്ന് അവര്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി ഇത് രണ്ടാലൊന്ന് ആയിട്ടേ അവര്‍ ഈ സമരം നിര്‍ത്തുകയുള്ളൂ.. പേടിപ്പിക്കാന്‍ വേണ്ടി പറയുകയല്ല, അവരുടെ ഒരു രീതി അതാണ്‌. നമ്മളുടെ രീതി വേറെയാണ്. തുടക്കത്തില്‍ പുലിയായി വന്നു ഒടുക്കത്തില്‍ എലിയായി സ്ഥലം വിടുക. കേരളത്തിലെ മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങള്‍ ഏതാണ്ട് എലിയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. തമിഴന്‍ എലിയില്‍ നിന്ന് പുലിയായി രൂപാന്തരം പ്രാപിച്ചുതുടങ്ങുന്നതേയുള്ളൂ. കളിയൊക്കെ ഇനിയാണ് വരാനിരിക്കുന്നത്. 

ഇടുക്കി വിട്ടുതരണം എന്ന് അവര്‍ ആവശ്യപ്പെടുന്നത് ശരിക്കും അത് വിട്ടുകിട്ടുന്നതിന് വേണ്ടിയല്ല. ഒരു തര്‍ക്കം ജയിക്കാനുള്ള ആപ്പുകള്‍ വെക്കുകയാണ്. കന്യാകുമാരിയില്‍ മലയാളം സംസാരിക്കുന്നവരാണ്‌ കൂടുതലുള്ളത്, തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആ ജില്ല കേരളത്തിനു വേണം എന്ന് ആവശ്യപ്പെടാന്‍ ഒരു 'വൈക്കോ'ല്‍ പോലും നമുക്കില്ല. തേനിയും കന്യാകുമാരിയും കേരളത്തോട് ചേര്‍ക്കണം എന്ന് ഏതെങ്കിലും ഒരു വൈക്കോല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പോലും അതിനു അതിന്റേതായ ഒരു താര്‍ക്കിക ശക്തി ലഭിക്കും. Aim at sky and you will hit the mountaintop എന്നോ മറ്റോ സായിപ്പിന്റെ ഒരു ചൊല്ലുണ്ട്. ആകാശം ലക്‌ഷ്യം വെക്കുക, എങ്കില്‍ കുന്നില്‍ മുകളിലെങ്കിലും എത്താന്‍ പറ്റും. എപ്പോഴും അല്പം നീട്ടിയെറിയണം എന്ന് ചുരുക്കം. ഒരു തര്‍ക്കം ജയിക്കുന്നതിന്റെ പ്രധാന ഗുട്ടന്‍സ് ആ ചൊല്ലില്‍ ഉണ്ട്. തമിഴന്മാര്‍ ഇപ്പോള്‍ അതാണ്‌ ചെയ്തു കൊണ്ടിരിക്കുനത്. 

ഒരു പുതിയ ഡാം കെട്ടുന്നതിനു വേണ്ട എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ കേരളം ഇതിനകം നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. അതിന്റെ നടപടി ക്രമങ്ങളുമായി നാം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കാറ്റ് മാറിവീശുമായിരുന്നു. ചര്‍ച്ച നടത്താന്‍ അമ്മായി തിരുവനന്തപുരത്തു വരുമായിരുന്നു. ചാനലിലും അങ്ങാടിയിലും ഇരുന്ന് ഒച്ച വെക്കുകയല്ലാതെ ചെയ്യേണ്ട കാര്യങ്ങള്‍ അതതിന്റെ സ്ഥലത്തും സമയത്തും ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ ഒന്നാകെ ഇതുപോലെ നാണം കെടുന്ന ഒരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഈ പോക്ക് പോയാല്‍ നമ്മള്‍ എവിടെയും എത്തില്ല. വെള്ളം 136 അടിയില്‍ നില്‍ക്കട്ടെ എന്നാണ്‌ സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ദണ്ഡപാണി അവിടെയും വല്ലതും എഴുതിക്കൊടുത്തു കാണും. ഈ സമരം വിജയിക്കുമെന്ന് കരുതി സത്യാഗ്രഹം ഇരിക്കുന്നത് വെറുതെയാണ്. (MLA മാര്‍ക്ക് തടി കുറക്കാന്‍ വേണമെങ്കില്‍ അല്പം സത്യാഗ്രഹം ആവാം). കഴിയുന്നത്ര ആളുകളെ പെരിയാറിന്റെ തീരത്ത്‌ നിന്ന് മാറ്റിപ്പാര്‍പ്പിച്ചാല്‍ അത്രയും ജീവന്‍ രക്ഷിക്കാന്‍ പറ്റും. അതല്ല ഇടുക്കി ജില്ല വിട്ടുകൊടുത്തു കൊണ്ടുള്ള വല്ല ഫോര്‍മുലയും സര്‍ദാര്‍ജിയുടെ കയ്യിലുണ്ടെങ്കില്‍ അതും ആലോചിക്കാവുന്നതാണ്. ഏതുനിമിഷവും പൊട്ടാവുന്ന ഒരു ഡാമിനെ പേടിച്ചു തീ തിന്നു കഴിയുന്ന ആ പാവങ്ങളെ പറ്റിക്കുന്നതിലും ഭേദം അതാണ്‌.



കടപ്പാട് : manoj sudhakaran

Sunday, December 4, 2011

മുല്ലപെരിയാര്‍ - രണ്ടാം കരാര്‍ എന്ന തമാശ


തിരുവിതാംകൂര്‍ സര്‍ക്കാറും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ ഒപ്പിട്ട ആദ്യത്തെ കരാര്‍ പലതുകൊണ്ടും തിരുവിതാംകൂറിന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. പക്ഷേ, രാജ്യം സ്വതന്ത്രയായതിനുശേഷം ഈ കരാര്‍ പുതുക്കിയെഴുതിയതില്‍ വന്ന പാളിച്ചകള്‍ക്ക് കേരളം ആരെയാണ് കുറ്റപ്പെടുത്തുക ? 

ഒരു കരാറാകുമ്പോള്‍ ചില്ലറ വിട്ടുവീഴ്ചകളെല്ലാം വേണ്ടിവന്നേക്കാം. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയാത്തതിനാല്‍ വ്യവസ്ഥകള്‍ എതിരായിവന്ന് ദോഷമുണ്ടാകാം. പക്ഷേ, കരാര്‍ പുതുക്കുമ്പോഴോ ? ആ ദോഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരായാലും ശ്രദ്ധിക്കും. പക്ഷേ, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഉണ്ടായത് മറ്റൊന്നാണ്. തിരുവിതാംകൂര്‍ സര്‍ക്കാറും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ ഒപ്പിട്ട ആദ്യത്തെ കരാര്‍ പലതുകൊണ്ടും തിരുവിതാംകൂറിന്റെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. താത്പര്യമില്ലാതിരുന്നിട്ടുകൂടി കരാര്‍ ഒപ്പുവെക്കാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് നിര്‍ബന്ധിതനായെന്നത് ദുഃഖകരമായ ചരിത്രം. അദ്ദേഹത്തെ നിര്‍ബന്ധിതനാക്കാന്‍ പോന്ന ശക്തി ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്നു. പക്ഷേ, രാജ്യം സ്വതന്ത്രമായതിനുശേഷം ഈ കരാര്‍ പുതുക്കിയെഴുതിയതില്‍വന്ന പാളിച്ചകള്‍ക്ക് കേരളം ആരെയാണ് കുറ്റപ്പെടുത്തുക ?

കൃഷിക്കായി കൊണ്ടുപോയ വെള്ളമുപയോഗിച്ച് കരാറിന് വിരുദ്ധമായി തമിഴ്‌നാട് വൈദ്യുതി ഉത്പാദിപ്പിച്ചത് എതിര്‍ക്കാന്‍ കേരളം ശ്രമിച്ചെങ്കിലും നടന്നില്ല. വൈദ്യുതി ഉത്പാദനം തുടര്‍ന്നെങ്കിലും അതിന് നിയമസാധുത നേടിയെടുക്കാനായി പിന്നീട് തമിഴ്‌നാടിന്റെ ശ്രമം. അനുബന്ധ കരാറിനായി അവര്‍ മുന്നോട്ടുവന്നത് അങ്ങനെയായിരുന്നു. 1970 മെയ് രണ്ടാം തീയതി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അനുബന്ധ കരാറില്‍ കേരളം ഒപ്പുവെച്ചു. കേരളത്തിന്റെ താത്പര്യങ്ങള്‍ അടിയറവെച്ച് പുതുക്കിയ കരാര്‍ കൊണ്ട് ഏറ്റവും തുച്ഛമായ തുക പാട്ടക്കൂലിയില്‍ കൂട്ടാനായി. പക്ഷേ, നഷ്ടം എത്രയോ ഭീമമായിരുന്നു. 

വ്യവസ്ഥയില്ല, പുനപ്പരിശോധിക്കാന്‍



പുതുക്കിയപ്പോഴും പഴയ കരാറിലെ വ്യവസ്ഥകള്‍ നിലനിര്‍ത്തി. തമിഴ്‌നാടിന് കൃഷിക്ക് വെള്ളം കൊണ്ടുപോകാം. അതോടൊപ്പം ഏതാവശ്യത്തിനും വൈദ്യുതിയുണ്ടാക്കാനും ഈ വെള്ളം ഉപയോഗിക്കാം. കരാര്‍കാലാവധിപോലും കുറയ്ക്കാനായില്ല; 999 വര്‍ഷം തന്നെ. വൈദ്യുതിയുത്പാദനത്തിന് നക്കാപ്പിച്ച പ്രതിഫലം കേരളത്തിനായി നിശ്ചയിച്ചു. ഒരു യൂണിറ്റ് വൈദ്യുതിക്ക് 0.13 പൈസ. 350 ദശലക്ഷം യൂണിറ്റിനുവരെ ഈ വില നല്‍കിയാല്‍ മതി. അതിനുശേഷമുള്ള ഓരോ യൂണിറ്റിനും 0.19 പൈസ. ഈ നിരക്ക് പുതുക്കാനുള്ള വ്യവസ്ഥ പോലും കരാറില്‍ വെച്ചില്ലെന്നതാണ് ആശ്ചര്യകരം. അനുബന്ധ കരാറിന് 1954 മുതലുള്ള പ്രാബല്യമാണ് നല്‍കിയത്. വൈദ്യുതിയുത്പാദനത്തിന്റെ ഭാഗമായി തമിഴ്‌നാടിന് എന്ത് നിര്‍മാണപ്രവര്‍ത്തനവുമാകാം. മാത്രമല്ല, അതിന്റെ ആവശ്യത്തിനായി കുമളി വില്ലേജില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് 42.17 ഏക്കര്‍ ഭൂമികൂടി കേരളം തമിഴ്‌നാടിന് പാട്ടത്തിന് നല്‍കി.അണക്കെട്ടിനായി നല്‍കിയ ഭൂമിയുടെ പാട്ടക്കൂലിയും 1970ല്‍ പുതുക്കി നിശ്ചയിച്ചു. ഏക്കറൊന്നിന് 30 രൂപ. 30 വര്‍ഷം കൂടുമ്പോള്‍ തുക പുതുക്കാം. പക്ഷേ, കരാര്‍ പുനപ്പരിശോധിക്കാന്‍ പഴുതൊന്നുമില്ല. കേരളത്തിന് ഏറെ ദോഷകരമായിരുന്നു അനുബന്ധ കരാര്‍. 

ഈ കരാര്‍ ഒപ്പുവച്ചത് സി അച്ചുതമേനോന്‍ 

മുകളില്‍ പറഞ്ഞ കാര്യങ്ങളും, തമിഴ് നാട്ടില്‍ കമ്പം-തേനി മേഖലകളില്‍ എസ്റ്റേറ്റുള്ള കേരള നേതാക്കന്മാരുടെ ലിസ്റ്റുണ്ടാക്കുന്ന വിവരo  പുറത്തുവന്നതോടെ കേരള സര്‍കാരിന്റെ ചുവടു മാറ്റവും എല്ലാം കൂട്ടി വായിച്ചാല്‍ അറിയാം എന്തു കൊണ്ട് ഇവിടെ ജനം കഴുതകള്‍ ആവുന്നു എന്നു.