Showing posts with label Munnar. Show all posts
Showing posts with label Munnar. Show all posts

Sunday, June 16, 2013

ആറാട്ടിനാനകള്‍ എഴുന്നള്ളി...


Mankulam, Aanakulam, Idukki, Kerala

കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകളടങ്ങുന്ന സംഘം ഒന്നിനുപുറകെ ഒന്നായി നീരാടാനെത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്തകൂട്ടം. അതും കണ്ട് നമുക്ക് കരയിലിരിക്കാം. തൊട്ടരികില്‍ അവ ശാന്തരായി എല്ലാം മറന്ന് കളിക്കും. കുട്ടിക്കൊമ്പന്‍മാരെ കുളിപ്പിക്കും. ചെറിയ തര്‍ക്കങ്ങളോടെ പരസ്പരം ഉന്തും തളളും കാണിക്കും. ഒരു പരിഭവ പ്രകടനത്തിനപ്പുറം അത് നീളുന്നില്ല. കളിയും കുളിയും മതിയാവോളമായാല്‍ അവ ശാന്തരായി നിബിഡ വനമേഖലകളിലേക്ക് നടന്നു മറയും. രാത്രിയും പൗര്‍ണ്ണമിയും പോയ്മറഞ്ഞാലും മനസിലൊരു മായാത്ത ചിത്രം!- ആനക്കുളത്തെ പറ്റി കേട്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ സുന്ദരമായൊരു സ്വപ്‌നം പോലെ...

Mankulam, Aanakulam, Idukki, Keralaകേട്ടറിവുകളില്‍ നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര. അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍. ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്. ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.

അടിമാലിയില്‍ നിന്ന് മൂന്നാര്‍ റോഡിലൂടെ മുന്നോട്ട്. കല്ലാറില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാങ്കുളത്തേക്ക് 16 കിലോമീറ്റര്‍. മാങ്കുളത്തു നിന്ന് കുവൈത്ത് സിറ്റി വരെ യാത്ര കുഴപ്പമില്ല. പിന്നിടങ്ങോട്ട് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് മാത്രം അള്ളിപ്പിടിച്ചു കയറുന്ന റോഡാണ്. ചാഞ്ഞും ചരിഞ്ഞും ഇളകി മറിഞ്ഞും ആനക്കുളത്തെത്തിയപ്പോള്‍ നാലുമണി. അന്തരീക്ഷം മേഘാവൃതമായതു കൊണ്ടാവാം,കാടിനും ഇരുളിമ. വെള്ളിലകള്‍ക്ക് തിളക്കം. ഇടിയും മിന്നലും മഴയും വന്നത് പെട്ടന്നാണ്. കുടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ മുഖം മ്ലാനമായി. മഴ പെയ്താല്‍ ആനയിറങ്ങുമെന്ന് തോന്നുന്നില്ല. ''ഛെ പൂജിച്ചുകൊണ്ടു വന്ന ക്യാമറയാണ ആദ്യ ചിത്രം ആനക്കുളത്തു നിന്നു തന്നെയായിക്കോട്ടെന്ന് കരുതി. അതിപ്പം ഇങ്ങിനെയായല്ലോ.''ഫോട്ടോഗ്രാഫര്‍ സജി മഴയെ ശപിച്ചു.

വനം വകുപ്പിലെ ജീവനക്കാരി രമണിചേച്ചി ഉണ്ടാക്കിതന്ന സ്വാദിഷ്ടമായ ചക്കപ്പുഴുക്കും ചോറും കോഴിക്കറിയും കഴിച്ച് മഴയ്ക്ക് പെയ്യാന്‍ കണ്ട നേരത്തെ പഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. മഴയൊഴിഞ്ഞെങ്കിലും കാട്ടില്‍ കോടമഞ്ഞ് കളി പറയാനെത്തിയിരുന്നു. നേരം പത്തേമുക്കാലായി കാണും. ഫോറസ്റ്റര്‍ ജോസഫ് വിളിച്ചുണര്‍ത്തി. ''അതാ ആനയിറങ്ങിയിട്ടുണ്ട്. എഴുന്നേക്ക് എഴുന്നേക്ക്''. ഉറക്കം മലയിറങ്ങിയത് പെട്ടെന്നാണ്. ക്യാമറയും ടോര്‍ച്ചുമായി ആനക്കുളത്തിനടുത്തേക്ക് നടന്നു. എന്തൊക്കെയോ ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്. കാലുകൊണ്ട് വെള്ളം തേവുന്നതിന്റെയും ചില പിടിവലികള്‍ക്കിടയിലുള്ള അമറലുകളുടെയും ചെറിയ ചിന്നംവിളികളുടെയും ശബ്ദം രാത്രി നിശബ്ദതയില്‍ പേടി വിതറുന്നുണ്ട്. പൗര്‍ണ്ണമിയാണെങ്കിലും കോടമഞ്ഞില്‍ നിലാവ് മയങ്ങി കിടപ്പാണ്. ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും പ്രകാശം പാതിവഴിയില്‍ പൊലിഞ്ഞുപോവുന്നു. അടുത്തോട്ട് പോകാമെന്ന് നാട്ടുകാരെല്ലാം സാക്ഷ്യം പറഞ്ഞതാണെങ്കിലും ഒരു ഭയം. ഇവിടെയെത്തുന്ന ആനകളില്‍ ഏതു കൊലകൊല്ലിയും ശാന്തരാവുമെന്നും, മുറ്റത്തു കളിച്ചു നില്‍ക്കുന്ന കുട്ടികളെ കവച്ച് വെച്ച് കടന്നുപോകുന്ന ആനകള്‍ ഒരത്ഭുതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Mankulam, Aanakulam, Idukki, Kerala
ഉരുളന്‍കല്ലും തെളിനീരും താണ്ടി..
ക്യാമറ കണ്ണിലൂടെ നോക്കിയിട്ടും ഒന്നും കാണുന്നില്ല. കഌക്ക ചെയ്ത് മോണിറ്ററില്‍ നോക്കിയപ്പോഴും ചില കരിരൂപങ്ങള്‍ മാത്രം. ഒടുക്കം ഡ്രൈവര്‍ സജീവിനെ വിളിച്ചുണര്‍ത്തി. ജീപ്പുമായി വരാന്‍ പറഞ്ഞു. റോഡില്‍ നിന്ന് അല്‍പ്പം മുന്നോട്ടുള്ള മണ്‍തിട്ടയില്‍ നിര്‍ത്തിയ ജീപ്പിന്റെ എഞ്ചിന്‍ ഓഫ് ചെയ്തു. ഹെഡ്‌ലൈറ്റ് ഓണാക്കി. ജീപ്പു വെളിച്ചത്തില്‍ ക്യാമറകണ്ണുകള്‍ മിന്നിയടയാന്‍ തുടങ്ങി. ഈ മോഹന സുന്ദരദൃശ്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണല്ലോ.

ആനനട പഠിച്ചുതുടങ്ങിയ കുട്ടിക്കൊമ്പനെ അമ്മ തുമ്പികൈ കൊണ്ട് വെള്ളം കുടിക്കാന്‍ പഠിപ്പിക്കുന്നു. വമ്പനൊരാന അനങ്ങാപാറ നയത്തില്‍ വെള്ളത്തില്‍ കിടപ്പാണ്. കൂട്ടത്തിലൊരുവനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടൊരാള്‍. ആ ദേഷ്യത്തിലാണവന്‍ ചിന്നം വിളിക്കുന്നത്. കാലുകൊണ്ട് ഉരുളന്‍ കല്ലുകള്‍ മാറ്റുമ്പോള്‍ കുമിളകള്‍ ഉയരുന്നു. അത് പിടിച്ചെടുക്കാനുള്ള മത്സരം കുസൃതിയും കുറുമ്പുമാകുന്ന നിമിഷങ്ങള്‍. ഒരു ഇട്ടാവട്ടത്തിലാണിതെല്ലാം.

Mankulam, Aanakulam, Idukki, Kerala
കാട് കണ്ണാടി നോക്കുമ്പോള്‍
പതിനൊന്നു മണിക്ക് തുടങ്ങിയ ഫോട്ടോഷൂട്ട് തീര്‍ന്നപ്പോള്‍ പന്ത്രണ്ടേകാല്‍. ''ഇന്നിപ്പം മഴ പെയ്തതുകൊണ്ടാണ് അല്ലെങ്കില്‍ ഇനിയും ആനക്കൂട്ടങ്ങള്‍ എത്തിയേനേ.'' ഫോറസ്റ്റ് ഗാര്‍ഡ് ബാബു പറഞ്ഞു. ''എന്തായാലും നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇന്നത്തെ കാലാവസ്ഥ കണ്ട് ആനയെ പ്രതീക്ഷിച്ചതേയല്ല. ഇതു നിങ്ങള്‍ക്കു വേണ്ടി വന്നതു പോലെയുണ്ട്.''

ചിലപ്പോ പകലും ആനയിറങ്ങാറുണ്ട്്. ആനയിറങ്ങിയാല്‍ വിവരം കാട്ടുതീപോലെ പടരും. മൂന്നാറു മുതലുള്ള റിസോര്‍ട്ടുകളില്‍ നിന്ന് സഞ്ചാരികള്‍ ജീപ്പുമെടുത്ത് കുതിച്ചെത്തും. ഡിസംബര്‍, ജനവരി മാസങ്ങളിലും വേനല്‍ക്കാലത്തുമാണ് കൂടുതല്‍ ആനകള്‍ എത്തുക. ശബരിമല നട തുറന്ന് അവിടെ തിരക്കാവുമ്പോള്‍ ശബരിഗിരിയിലെ ആനകളും ഇവിടേക്കെഴുന്നള്ളും.. ആനക്കുളത്തിനടുത്തുള്ള കൊച്ചു ക്ഷേത്രത്തിലും അപ്പോള്‍ ഉത്സവമാണ്. നെറ്റിപ്പട്ടം കെട്ടാത്ത കൊച്ചുകൊമ്പന്‍മാര്‍ മുതല്‍ മുത്തശ്ശി പിടിയാനകളും ചട്ടുകാലന്‍ കൊമ്പനുമെല്ലാം അണിനിരക്കുന്ന കാട്ടാനപ്പൂരം.

Mankulam, Aanakulam, Idukki, Kerala
ആനക്കുളം അങ്ങാടി
അഞ്ചാറ് കടമുറികളും കൊച്ചു കൊച്ചു വീടുകളും ഒരു കുരിശടിയും ക്ഷേത്രവും ഗുരുമന്ദിരവും ഈറ്റച്ചോലയാറും ചേര്‍ന്നാല്‍ ആനക്കുളമായി. ആനകള്‍ നീരാടാനെത്തുന്ന 'ആന ഓരി'നു സമീപമാണ് സ്ഥലത്തെ വോളിബോള്‍ കോര്‍ട്ട്. ആനയിറങ്ങുമ്പോള്‍ കളി നിര്‍ത്തിവെയ്ക്കുന്നു. കളിക്കാരും കാഴ്ചക്കാരാവുന്നു.

പകല്‍ ആനയെ കണ്ടാലോ എന്ന പ്രതീക്ഷയിലാണ് കാലത്ത് എഴുന്നേറ്റ് ആനക്കുളത്തിനടുത്തെത്തിയത്്. എന്നാലവിടെ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. കുറേപേര്‍ വെള്ളത്തിലെന്തോ തിരയുകയാണ്. രാത്രി ആന വെള്ളം കലക്കിയസ്ഥലത്ത് മനുഷ്യന്‍ കാലുകൊണ്ട് തട്ടി തട്ടി ആനവാല്‍രോമങ്ങള്‍ തിരയുന്നു. ആനകളുടെ പിടിവലിക്കിടയില്‍ വാലില്‍ നിന്ന് രോമങ്ങള്‍ വീഴും. അത് പെറുക്കിയെടുത്ത് ആനവാല്‍ മോതിരമുണ്ടാക്കി ഭയം കളയാം. അല്ലെങ്കില്‍ ആനവാല്‍ മോതിര പ്രേമികള്‍ക്ക് വിറ്റ് നാലുകാശുണ്ടാക്കാം. 


Text:G.Jyothilal
Photos:Sajichunda

Thursday, June 6, 2013

സാഹസികര്‍ക്കു മാത്രം



Munnar to Kodaikanal Trekking

 മലകളും താഴ്‌വരകളും താണ്ടി, മനം നിറഞ്ഞ്, മൂന്നാറിന്റെ തണുത്ത വഴികളിലൂടെ അതിര്‍ത്തി കടന്ന്,കൊടൈക്കനാലിലേക്കൊരു ട്രെക്കിങ്


മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ഇടതുപക്ഷക്കാരാവുന്നതാണ് നല്ലത്. ഇടതുവശം ചേര്‍ന്നിരുന്നാലേ കാഴ്ചകളാസ്വദിക്കാന്‍ കഴിയൂ. മനോഹരമായ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും യെല്ലപ്പെട്ടി എന്ന കര്‍ഷകഗ്രാമവും ഈ വഴിയിലാണ്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനടുത്താണ് മേഘങ്ങളുടെ കാതില്‍ കഥ പറയുന്ന ടോപ് സ്റ്റേഷന്‍. അവിടെ റെസ്റ്റോറന്റിലിരുന്ന് പൊരിച്ച മീനും കൂട്ടി, ചൂട് ചോറ് വാരി തിന്നുന്ന മിക്കല്‍ സായിപ്പിനെയും സൂസെന്‍ മദാമ്മയെയും പരിചയപ്പെട്ടു. കാട്ടിലൂടെ കൊടൈക്കനാലിലേക്ക് ട്രെക്കിങ്ങിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കൂടെ വരണമെന്നായി. വൈകീട്ട് ടോപ്‌സ്റ്റേഷനില്‍ ചെറിയൊരു ട്രെക്കിങ്. രാത്രി ഗൈഡ് മനോഹരന്റെ വീട്ടിലെ ഒറ്റമുറിയില്‍, തണുപ്പിന്റെ കൈകളില്‍ മൂവര്‍ക്കും സുഖനിദ്ര.

Munnar to Kodaikanal Trekking
കുളിരുമായി കുണുങ്ങി ഒഴുകുന്ന പെരിയാറിന്റെ തീരത്തു വെച്ചാണ് അമേരിക്കക്കാരി സൂസെനും ഡെന്‍മാര്‍ക്കുകാരന്‍ മിക്കലും കണ്ടുമുട്ടിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഇരുവരും പിന്നെ ഒന്നിച്ചായി യാത്ര. അമേരിക്കയില്‍ നേഴ്‌സായിരുന്ന സൂസെന്‍ ജോലി ഉപേക്ഷിച്ച്, ഒരുവര്‍ഷം മുഴുവന്‍ ഇന്ത്യ കാണാനായി എത്തിയതാണ്. ആറുമാസം കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ല, വെറുതെ കറങ്ങി നടക്കുക. ഡെന്‍മാര്‍ക്കില്‍ ഐ-ഫോണിന് വേണ്ടി ഗെയിംസ് സോഫ്റ്റ്‌വെയര്‍ ഡെവലപ് ചെയ്യുന്ന മിക്കല്‍, കൃത്യമായ പ്ലാനിങ്ങുമായാണ് എത്തിയിരിക്കുന്നത്. മൂന്നാര്‍ കഴിഞ്ഞാല്‍ മധുരയ്ക്കാണ് യാത്ര. പിന്നെ തിരികെ ഡെന്‍മാര്‍ക്കിലേക്ക്.

ടോപ് സ്റ്റേഷനില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള 32 കി.മീ കാട്ടുപാതയിലൂടെയുള്ള യാത്ര ആസ്വദിക്കാന്‍ സാധാരണയെത്തുക വിദേശികളാണ്. ട്രെക്കിങ് വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് ഗൈഡ് മനോഹരന്റെ ഡയലോഗുണ്ട്: 'Only for adventurous people'. സാഹസികത ഇഷ്ടപ്പെടുെന്നങ്കില്‍ ഈ റൂട്ടിലൂടെ ഒരിക്കലെങ്കിലും ട്രെക്കിങ് നടത്തണം. ആനകളും കാട്ടുപോത്തുകളും ഭാഗ്യമുണ്ടെങ്കില്‍, പുലിയും വഴിക്ക് കുറുകെയെത്തി 'ഹലോ' പറഞ്ഞു പോകും.

Munnar to Kodaikanal Trekkingഅതിരാവിലെ, മഞ്ഞിന്റെ വലയങ്ങള്‍ മാറുംമുമ്പേ, ടോപ്‌സ്റ്റേഷനില്‍ നിന്നും കോവിലൂര്‍ ഗ്രാമത്തിലേക്ക് ജീപ്പില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സുന്ദരഗ്രാമം. സഞ്ചാരികള്‍ അധികമെത്താറില്ല ഇവിടെ. പലരും മൂന്നാര്‍ കണ്ട് തിരിച്ചു പോവും. തീരത്ത് തിരവന്നൊഴിഞ്ഞ പോലെയുള്ള മലഞ്ചെരിവിലെ തട്ടുകളില്‍ കാരറ്റും കാബേജും വിളയുന്നു. ഒരു പക്കാ വെജിറ്റബിള്‍ ഗ്രാമം. ഇവിടെ നിന്ന് നോക്കിയാല്‍ കൊലുക്കുമല ചായത്തോട്ടങ്ങള്‍ കാണാം.

ലഗേജുകള്‍ കയറ്റാന്‍ രണ്ടു കുതിരകളെയും ഏര്‍പ്പാടാക്കി, അവിടെ നിന്ന് നടപ്പ് തുടങ്ങി, ബന്ധരവു മലയിലേക്ക്. കുത്തനെയുള്ള കയറ്റമാണ്. കുതിരകളും ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമാണ് ഈ വഴിയെ പോകാന്‍ ധൈര്യപ്പെടുക. ഒരിറക്കത്തില്‍ ഒരു ജീപ്പ് തകര്‍ന്നു കിടക്കുന്നു... മറുവശത്ത് വട്ടവട ഗ്രാമം കാണാം.

കഞ്ചാവു കൃഷിക്ക് പ്രശസ്തമായിരുന്ന കാട്ടിടങ്ങളിലൂടെയാണിപ്പോള്‍ യാത്ര. കഞ്ചാവിന് പകരം കാരറ്റാണ് തോട്ടങ്ങളില്‍. കൃഷിയിടത്തിലിറങ്ങി ഗ്രാമീണര്‍ ചാക്കില്‍ നിറയ്ക്കുന്ന കാരറ്റുകളില്‍ കുറച്ചെടുത്ത് പോക്കറ്റില്‍ നിറച്ചു. പിന്നെയുള്ള കാട് കയറ്റത്തിന് 24 കാരറ്റ് എനര്‍ജിയായിരുന്നു.

Munnar to Kodaikanal Trekkingആദ്യത്തെ ആവേശം തണുത്തപ്പോള്‍ കിതപ്പിന്റെ താളം ഏറി വന്നു. അമേരിക്കയില്‍ ട്രെക്കിങ് നടത്തി പരിചയമുള്ള സൂസെന്‍, വളരെ കൂളായി നടന്നു കയറുന്നു. വടിയും കുത്തി പിടിച്ച്, കിതച്ച് കിതച്ച് ആണ്‍ സംഘം പിന്നാലെയെത്താന്‍ പാടുപെട്ടു. ഇടയ്ക്ക് വിശ്രമിക്കാന്‍ ഇരുന്നപ്പോള്‍ സൂസെന്റെ ചോദ്യം: 'My name is khan കണ്ടോ...?' നമ്മുടെ തട്ടകത്തില്‍ കയറി മദാമ്മ ഗോളടിച്ചല്ലോ! ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും ആരാധികയാണ് സൂസെന്‍. അടുത്ത ചോദ്യം, 'ത്രീ ഇഡിയറ്റ്‌സ്' കണ്ടോ എന്നായിരുന്നു. കിതപ്പാറാതെ, മൂന്നാണുങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഇഡിയറ്റ്‌സ് ആയി ഇരുന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.

വീണ്ടും നടപ്പു തുടങ്ങി. ഒരു മലയിറങ്ങിയപ്പോള്‍ മറ്റൊരു സാഹസിക സംഘം എതിരെ വരുന്നു. ടെന്റടിച്ച് കാട്ടില്‍ താമസിച്ചാണ് അവരുടെ യാത്ര.




Munnar to Kodaikanal Trekking

കയറ്റം കഠിനം തന്നെയായിരുന്നു. വഴിയില്‍ പുലിയുടെയും, കാട്ടുപോത്തിന്റെയും കാല്‍പ്പാടുകള്‍... ആകാശം മുട്ടുന്ന പൈന്‍മരങ്ങള്‍ അതിരിടുന്ന വഴി. കുറച്ചു ചെന്നപ്പോള്‍, മരങ്ങള്‍ക്കിടയിലൂടെ കാട്ടിനുള്ളിലെ വലിയൊരു തടാകം. തടാകക്കരയില്‍ വെള്ളം കുടിക്കുന്ന കാട്ടുപോത്തുകള്‍. പതിവില്ലാത്ത ശബ്ദം കേട്ടതോടെ അവ തലയുയര്‍ത്തി നോക്കി. പിന്നെ മെല്ലെ കാടിനുള്ളില്‍ മറഞ്ഞു.

കയ്യില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. നടന്ന് അവശരാവാന്‍ തുടങ്ങി. മലയ്ക്ക് മുകളിലെത്തിയപ്പോള്‍ തമിഴ്‌നാടിന്റെയും മൂന്നാറിന്റെയും ആകാശക്കാഴ്ച്ച. മേഘങ്ങള്‍ക്കിടയിലൂടെ പര്‍വ്വതങ്ങള്‍, പച്ചപ്പിന് മീതെ ഓട്് പാകിയ കൊടൈ ഗ്രാമങ്ങള്‍...

Munnar to Kodaikanal Trekkingക്ഷീണം കീഴ്‌പ്പെടുത്താന്‍ തുടങ്ങിയതോടെ എല്ലാവരും മൗനികളായി. കാടിനുള്ളില്‍ ഹനുമാന്‍ കുരങ്ങുകള്‍ മരക്കൊമ്പുകള്‍ താണ്ടുന്ന ശബ്ദങ്ങള്‍. മനസ്സിലിരുന്ന് ആരോ പേടിയുടെ കൊമ്പ് പിടിച്ച് കുലുക്കി. പുലിയേയല്ല, ആനയെയാണ് പേടിക്കേണ്ടതെന്ന് മനോഹരന്‍ പറഞ്ഞെങ്കിലും പുലിപ്പേടിയായിരുന്നു കണ്ണുകളില്‍. പിന്നെയുള്ള വഴികളില്‍ സുഗന്ധം തൂവാന്‍ കറുകപ്പട്ടയും, യൂക്കാലി മരങ്ങളുമുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഗ്രാന്‍ഡിസ് മരങ്ങളുടെ തോട്ടം പോലെയുള്ള കാട്. പോസ്റ്റ് കാര്‍ഡുകളില്‍ കാണാറുള്ള പ്രകൃതി ദൃശ്യങ്ങള്‍.

ഒടുവില്‍ ക്ലാവര ഗ്രാമത്തില്‍... കാടിറങ്ങുമ്പോള്‍ കൊച്ചി സര്‍വ്വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ബൈക്കുകള്‍ ഓടിച്ച് കയറ്റുന്നു. സാഹസത്തിന്റെ മറ്റൊരു മുഖം. ഗ്രാമചന്തയില്‍ അവസാന കുട്ടിബസ്സ് പുറപ്പെടാനായി പുക തുപ്പുന്നു. അവിടെ നിന്നും പൂണ്ടിയും മന്നവന്നൂരും പൂമ്പാറയും പിന്നിട്ട് കവുഞ്ജി ഗ്രാമത്തില്‍ നിന്നും കൊടൈയിലേക്ക് ബസ്സ് കയറുമ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു.


Travel Info
Munnar-Kodai Trek
Munnar to Kodaikanal TrekkingThere are several routes to Kodaikanal from Munnar for trekking. the most scenic route is through Topstation, Koviloor, Bandaravu Mala, Kilavara (32km). Its an adventurous route, for about 18 km through thick forest. Topstation, 34km from Munnar town is the highest point in the old Munnar-Kodai Route (1700m to 2300 m above sealevel).
Trekking Route: Topstation-Koviloor-Bandaravu Mala-Kilavara (32 km).

How to Reach
By air: Madurai (140 km), Kochi (190km)
By rail: Theni (60 km), Changanacherry (93 km)
By road: Kochi to Munnar (145 km, NH-49). There are regular bus services to Munnar from Ernakulam KSRTC Bus stand. From Munnar town to Topstation (34 km, SH-44). Since regular buses from Munnar are rare. It is better to hire a jeep. From Kilavara pick local vans to Kavunji village. There are bus services to Kodaikanal from Kavunji via Mannavannur, Poombarai (45 km). Kodaikanal is well connected by road to Madurai, Palani, Kodaikanal Road, Theni, Dinidigul, Kumili, Coimbatore, Chennai and Kanyakumari.

Distance chart: Munnar-Topstation (34 km), Topstation-Koviloor (10km), Koviloor - Kilavara (30 km), Kilavara-Kodaikanal (45 km), Kodaikanal-Palani (65 km).

Stay

At Top Station: STD: 04865
Mano's homestay, Ph: 214062, 09442783853
Periyar Residency, Ph: 214195

At kodaikanal: STD: 04542
Carlton Hotel, Ph: 240056
Hotel Astoria: Rs.700-1000, Ph: 240524
Hotel Palace: Rs.600-1000, Ph: 240411
Hamedia Lodge: Rs.400-700, Ph: 240108
Grand Palace: Rs.1600-2400, Ph: 243388
Hotel Sivapriya: Rs.1400-2000, Ph: 241226
Kaleeshwari cottages: Rs.500, Ph: 241329.


Contact
Manoharan (Forest Guide) 09442783853, 09447578134, E-mail: jmano.guide@ gmail.coma
Munnar wildlife warden: 04865-231587
Kodaikanal DFO: 04542-240287
Website: www.tamilnadutourism.org
KSRTC Ernakulam Enquiry: 0484-2372033.

Tips:
There are only two restaurents in Top station. Advisable to reach Topstation before sunset.



Text: T J Sreejith, Photos: N A Naseer

Thursday, April 4, 2013

നീലകുറിഞ്ഞിയുടെ ആതിഥേയനൊപ്പം



Vattavada, Munnar, Idukki, Kerala


ദേവലോകത്തുനിന്ന് ഇറങ്ങി വന്ന ഏതോ അനുഗ്രഹീത കലാകാരന്‍ ഭൂവില്‍ വരച്ചുചേര്‍ത്ത ചിത്രം പോലെ, പഴംപാട്ടുകളില്‍ കേട്ടു മധുരിച്ച ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുമായ് ഒരു ഗ്രാമം. വട്ടവടയിലെത്തുന്ന ഓരോ മനുഷ്യന്റെ മനസ്സിലും വ്യത്യസ്ത ചിത്രമായിട്ടായിരിക്കിക്കും ഈ ഗ്രാമം പതിയുക.

മൂന്നാറില്‍ നിന്ന് ഏകദേശം 42 കി. മി അകലെയായി നിര്‍ദ്ദിഷ്ട നെടുമ്പാശ്ശേരി കൊടൈക്കനാല്‍ റോഡില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനി പകര്‍പ്പ്. ചുവരുകള്‍ തമ്മില്‍ വേര്‍തിരിവില്ലാത്ത വീടുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മധുരയില്‍ നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂര്‍വ്വികര്‍. ഇടുക്കിയിലെ ആദ്യ കുടിയേറ്റക്കാര്‍. പഴയ തമിഴ് വാസ്തുവിദ്യയിലാണ് വീടുകള്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത്. പൊതുവെ എല്ലാ വീടുകള്‍ക്കും ഉയരം കുറവാണ്. കാട്ടുകമ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവ, കറുത്ത മണ്ണ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു. വാതിലുകളും ജനാലകളും കൊത്തുപണികളാല്‍ മനോഹരമാക്കിയിരിക്കുന്നു. മിക്ക വീടുകളും ഒരേ വലുപ്പത്തിലും ആകൃതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സദാ ഉച്ചത്തില്‍ സംസാരിച്ച് തിരക്കിട്ടു നീങ്ങുന്ന ജനസമൂഹം അന്തരീക്ഷം ശബ്ദ മുകരിതമാക്കുന്നു. വീടിനു മുന്‍പിലായി റോഡിന്റെ അരികു ചേര്‍ന്നിരുന്ന് പച്ചക്കറി വിത്തുകള്‍ വേര്‍തിരിക്കുന്ന മുതിര്‍ന്നവരും, നിരത്തിന്റെ ഒത്തനടുക്കായി നിന്ന് എന്തൊക്കെയോ പറഞ്ഞു കൂട്ടുന്ന യുവതീ യുവാക്കളും വട്ടവടയുടെ പ്രത്യേകതകളാണ്.

പൊതുവെ, നിരത്തില്‍ വാഹന ഗതാഗതം കുറവാണ്. ഗ്രാന്റീസ് തടികള്‍ കയറ്റി വരുന്ന പൊട്ടിപൊളിഞ്ഞ ജീപ്പുകളാണ് കൂടുതലായി കാണപ്പെടുന്ന വാഹനം. പച്ചക്കറി ചുമന്നുവരുന്ന കോവര്‍ കഴുതകളെ നിരത്തില്‍ എപ്പോഴും കാണാം. വളരെ ഉച്ചത്തില്‍ സിനിമാ ഗാനങ്ങള്‍ മുഴങ്ങുന്ന ചായ കടകളും രജനീകാന്തിന്റെയും കമലഹാസന്റെയുമൊക്കെ വലിയ പോസ്റ്ററുകള്‍ പതിപ്പിച്ച ബാര്‍ബര്‍ ഷോപ്പുകളും വട്ടവടയിലെ കൗതുക കാഴ്ചകളാണ്.


Vattavada, Munnar, Idukki, Kerala


12 വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നിനെത്തുന്ന നീലകുറിഞ്ഞിയുടെ ഈ സ്വന്തം ഗ്രാമത്തിന് പറയുവാന്‍ കഥകള്‍ ഏറെയുണ്ട്. കുറിഞ്ഞി മല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് വട്ടവടയിലാണ്. കുറിഞ്ഞിയുടെ പൂക്കാലം ഒരു ഉത്സവമായാണ് ഗ്രാമവാസികള്‍ കൊണ്ടാടുന്നത്. പൂജകളും ബലിയര്‍പ്പണവുമൊക്കെ ഗ്രാമീണര്‍ നടത്തുന്നു. കുറിഞ്ഞിയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം പച്ചക്കറി ഗ്രാമമെന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ച വട്ടവട കുറെ മലനിരകളാല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. താഴ്‌വാരത്തിനോടുചേര്‍ന്ന് അല്പം ഉയരത്തില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നു. . പഞ്ചായത്തിലെ കമ്പക്കല്‍, കടവരി പ്രദേശങ്ങള്‍ മുന്‍പ് കഞ്ചാവിന് പ്രശസ്തിയാര്‍ജിച്ച മേഖലകളായിരുന്നു.

അടുക്കടുക്കായി കാണപ്പെടുന്ന കൊച്ചു കൃഷിയിടങ്ങളാണ് ഗ്രാമത്തിന്റ ഏറ്റവും വലിയ പ്രത്യേകത. കാരറ്റും ബീറ്റ്‌റൂട്ടും കാബേജും ഉരുളക്കിഴങ്ങുമൊക്കെ വിളയുന്ന കൃഷിയിടങ്ങളാണവ. പച്ചക്കറിതോട്ടങ്ങളുടെയും കൃഷിക്കായി ഒരുക്കിയിരിക്കുന്ന ഭൂമിയുടെയുമൊക്കെ വിദൂരകാഴ്ച അതിമനോഹരമാണ്. ഗ്രാമവാസികള്‍ കൃഷി ചെയ്യുന്നതിനുമുണ്ട്് പ്രത്യേകത. അടുത്തടുത്ത തടങ്ങളില്‍ വ്യത്യസ്ത പച്ചക്കറികളാണ് ഇവര്‍ വിളയിക്കുന്നത്. ഒന്നില്‍ ഉരുളകിഴങ്ങാണെങ്കില്‍ മറ്റൊന്നില്‍ വെളുത്തുള്ളി. രാസവളങ്ങളുടെ ഉപയോഗം തീരെ കുറവാണ്. കൃഷിയിടങ്ങളിലൂടെ സര്‍വ്വസമയവും ജോലിയില്‍ വ്യാപൃതരായി നടക്കുന്ന പണിയാളര്‍ കേരളത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ച്ചയാണ്.


Vattavada, Munnar, Idukki, Kerala


വട്ടവടയിലെ പ്രധാന വ്യാരകേന്ദ്രങ്ങളിലൊന്നായ കൊട്ടക്കാമ്പൂര്‍ ഗ്രാമം അവസാനിക്കുന്ന കുന്നിന്‍ മുകളില്‍നിന്നുമുള്ള കൃഷിഭൂമിയുടെ കാഴ്ച വര്‍ണ്ണനാതീതമാണ്. കഥകളില്‍ കേട്ടു പരിചിതമായ ഏതോ അത്ഭുത ലോകത്ത് എത്തിയതു പോലെ. ചുറ്റിനും വളരെ ദൂരേയ്ക്ക് വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍, അവയ്ക്കിരുവശത്തും വന്‍കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. ലോകത്തിന്റെ എറ്റവും അറ്റത്തുള്ള മുനമ്പില്‍ നില്‍ക്കുന്ന അനുഭൂതിയാണ് ആ കാഴ്ചകള്‍ പകര്‍ന്നുനല്‍കിയത്. അങ്ങു ദൂരെ മലനിരകള്‍ ഒത്തുചേരുന്ന പ്രദേശത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന് വിശ്വവസിക്കുവാന്‍ പെട്ടന്നെന്തോ മടി തോന്നി. കൃഷിയിടങ്ങളും മലനിരകളും നീലാകാശവുമൊക്കെ ഒരു ചെറിയ കോണില്‍ ഒത്തുചേരുന്നു. ശരിക്കും പ്രകൃതി ഒരുക്കിയിരിക്കുന്ന വലിയൊരു കോട്ട.

വട്ടവടയിലേയ്ക്കുള്ള യാത്രയും അതിമനോഹരമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിന്റെ കുളിരുപറ്റി ഒരു യാത്ര. റോഡിനിരുവശവും കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ചിലയിടങ്ങളിലില്‍ പച്ച പരവതാനി വിരിച്ചതുപോലെ പുല്‍മേടുകള്‍ കാണാം. മാട്ടുപെട്ടി, കുണ്ടള ഡാമുകളുടെ ഭംഗിയും, എക്കോ പോയിന്റെന്ന അത്ഭുതവും, ചെത്തിയൊരിക്കിയതെന്ന് തോന്നലുളവാക്കുന്ന കുളുക്കുമലയുമൊക്കെ യാത്രയില്‍ കൂട്ടിനെത്തുന്നു. മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ വട്ടവടയ്ക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാന്റീസ് മരങ്ങള്‍ വെട്ടിയൊരുക്കി വാഹനത്തില്‍ കയറ്റുവാന്‍ ധൃതി കൂട്ടുന്ന പണിയാളര്‍ ഗ്രാമം അടുക്കാറായെന്ന് വിളിച്ചോതുന്നു. ഏകദേശം നാല് കിലോ മീറ്റര്‍ തമിഴ് നാട് അധീന പ്രദേശത്തുകൂടി സഞ്ചരിച്ചുവേണം വട്ടവടയിലെത്താന്‍.


Vattavada, Munnar, Idukki, Kerala


കൊച്ചുകൃഷിയിടങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന വരമ്പുകളിലൂടെ മണ്ണിന്റെ ഭംഗി ആസ്വദിച്ച് എത്ര സമയം നടന്നുവെന്ന് ഓര്‍മ്മയില്ല. സ്ത്രീകള്‍ വെളുത്തുള്ളികള്‍ വിളവെടുത്ത് ഭംഗിയായി അടുക്കി ഉയര്‍ത്തുന്നത് കുറേ സമയം നോക്കി നിന്നു. രാത്രിയില്‍ കൃഷി നശിപ്പിക്കുവാന്‍ എത്തുന്ന പന്നികളില്‍ നിന്ന് അധ്വാനത്തെ രക്ഷിയ്ക്കുന്നതിനായി കാവലു നില്‍ക്കുന്നവര്‍ക്കായി കാട്ടു കമ്പുകള്‍ ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയിരിക്കുന്ന കൊച്ചുകുടിലുകളില്‍ കയറിയിറങ്ങി.

വിളവെടുക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന്, മണ്ണില്‍ നിന്നുയര്‍ത്തിയ ഉടനെ കൈക്കലാക്കി കൃഷിയിടത്തില്‍ വെച്ചുതന്നെ വൃത്തിയാക്കിയ കാരറ്റിന്റെ രുചിയും ആസ്വദിച്ച് വട്ടവടയോട് വിടചൊല്ലുമ്പോള്‍ കുറിഞ്ഞിയ്ക്കുമപ്പുറം ഒരു കൊച്ചു ഗ്രാമത്തിന്റെ ഒരുപാട് പ്രത്യേകതകളില്‍ അല്പമെങ്കിലും സ്വന്തമാക്കുവാന്‍ സാധിച്ചു എന്ന ലഹരിയിലായിരുന്നു മനസ്സ്. ശരിക്കും ഭൂമിയിലെ പറുദീസ...

Travel Tips
തണുപ്പ് കുറവായതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടതില്ല.
ഗ്രാമത്തില്‍ കേരളാ രീതിയിലുള്ള ആഹാരം ലഭിക്കുവാന്‍ സാദ്ധ്യത കുറവായതിനാല്‍ ഭക്ഷണം കരുതുക.

Location
Vattavada is located in Idukki district near to munnar.

How to reach
Nearest railwaystation: Aluva
Nearest airport : Cochin

Distance chart (approx)
Munnar 42 km
Ernakulam 177 km
Thekkady 147


Text: പ്രിന്‍സ് ജെയിംസ്‌

Saturday, December 17, 2011

ഇടുക്കി വേണോ ഇടുക്കി?


മൂന്നാറിലെ അണ്ണന്മാരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്ന് കൊണ്ട് 'ഇടുക്കി വിട്ടു താങ്കോ' എന്ന് മുദ്രാവാക്യം വിളിക്കാന്‍ വാട്ട്‌ എ ധൈര്യം യു നോ?. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് മാത്രമല്ല, നാണം കെട്ട കേരള മക്കള്‍ ഇടുക്കി വിട്ടു പോകണം എന്നും അവര്‍ മുദ്രാവാക്കിക്കളഞ്ഞു. തമിഴ്നാട്ടില്‍ ചെന്ന് മലയാളികള്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കില്‍ എല്ലും തോലും പാണ്ടി ലോറിയില്‍ കേറ്റി ഇങ്ങോട്ടെത്തിക്കേണ്ടി വരുമായിരുന്നു. നമ്മള്‍ ഇവിടെ ചെയ്തത് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ പോലീസ് അകമ്പടിയും ചാനലുകളുടെ ലൈവ് ക്യാമറയും ഏര്‍പാടു ചെയ്തു കൊടുക്കുകയാണ്. പ്രകടനം കഴിഞ്ഞു പോകുന്നവര്‍ക്ക് ലഡുവും പുഴുങ്ങിയ കോഴിമുട്ടയും വിതരണം ചെയ്തു എന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തരോ മഹാനു ഭാവുലു ഗുലു!!

ഒരു കണക്കിന് മൂന്നാറില്‍ പ്രകടനം നടത്തിയത് അവരുടെ ധൈര്യം ആണെന്ന് പറഞ്ഞു കൂട. ബുദ്ധി അല്പം കുറവാണെങ്കിലും ആളുകളെ അളക്കുന്ന കാര്യത്തില്‍ അണ്ണന്‍മാര്‍ ഒട്ടും മോശക്കാരല്ല. നമുക്ക് കേരളത്തിന്റെ താത്പര്യങ്ങള്‍ അല്ല രാഷ്ട്രീയമാണ് വലുത് എന്ന് മനസ്സിലാക്കാന്‍ ഒരു കോവര്‍ കഴുതയുടെ ബുദ്ധി മതി. മലയാളികളെ അവര്‍ ശരിക്കും അളന്നു കഴിഞ്ഞു. 'ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്' എന്ന് പറഞ്ഞ പോലെ നമ്മുടെ പ്രതിഷേധങ്ങള്‍ ഏതറ്റം വരെ പോകുമെന്നു അവര്‍ കൂളായി മനസ്സിലാക്കിയിട്ടുണ്ട്. ഇടുക്കി മാത്രമല്ല, കാസര്‍ക്കോട് വിട്ടുതരണം എന്ന് പറഞ്ഞാലും കടലാസ് ശരിയാക്കിക്കൊടുക്കാന്‍ ഇവിടെ ഏതെങ്കിലുമൊക്കെ ദണ്ഡപാണനുണ്ടാകും എന്ന് അവര്‍ക്കറിയാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ പ്രക്ഷോഭത്തെ ഇടതും വലതുമുള്ള രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഒറ്റു കൊടുത്തതും അവര്‍ കണ്ടു. ഹൈക്കമാണ്ടും പോളിറ്റ് ബ്യൂറോയും നോക്കുന്നത് വോട്ടിന്റെ എണ്ണമാണ്. നീതിയും ന്യായവുമല്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഒരു വാക്കും തിരോന്തരത്തു മറ്റൊരു വാക്കും പറയുന്നത്. ഇത് ശരിക്ക് അറിയുന്നത് കൊണ്ടാണ് ഇടുക്കി ഞങ്ങള്‍ക്ക് വേണം എന്ന് തമിഴന്മാര്‍ ആവശ്യപ്പെടുന്നത്.

'അമ്മി വേണോ അമ്മി' എന്ന് ചോദിച്ചു കൊണ്ട് മുക്കുത്തിയിട്ട തമിഴത്തിപ്പെണ്ണുങ്ങള്‍ പണ്ട് നമ്മുടെ വീടുകള്‍ കയറിയിറങ്ങിയിരുന്നു. നാല് വോട്ടും തേനിയില്‍ രണ്ടു തോട്ടവും കിട്ടുമെങ്കില്‍ 'ഇടുക്കി വേണോ ഇടുക്കി' എന്ന് ചോദിച്ചുകൊണ്ട് അമ്മായിയുടെ കാല്‍ക്കല്‍ വീഴാന്‍ ത്രിവര്‍ണവും ചെങ്കൊടിയും പുതച്ച വേണ്ടത്ര രാഷ്ട്രീയ നപുംസകങ്ങള്‍ നമുക്കുണ്ട്. കേരളത്തിലും കേന്ദ്രത്തിലും. പിറന്ന മണ്ണിനെ ഇങ്ങനെ ഒറ്റുകൊടുക്കാന്‍ ഒരു തമിഴനെയും കിട്ടില്ല. സംസ്ഥാനത്തിന്റെ പ്രശ്നം വരുമ്പോള്‍ വാഴ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയക്കാരും അവിടെയില്ല. അവരും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്‌. 

തര്‍ക്കശാസ്ത്ര രീതിയനുസരിച്ച് ഒരു ചര്‍ച്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് ആദ്യം തയ്യാറാവുന്നവന്‍ തന്റെ വാദഗതികളില്‍ അല്പം വിശ്വാസക്കുറവുള്ളവന്‍ ആയിരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളമാണ് ആ വഴി ആദ്യം തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് മുഴുവന്‍ വെള്ളവും തരാം, കാശും കരാറും ഇല്ലെങ്കിലും പ്രശ്നമില്ല, എവിടെ വന്നും ഒപ്പിട്ടു തരാം, തുടങ്ങിയ കിഞ്ചന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നാം നമ്മുടെ തര്‍ക്കശാസ്ത്ര ദുര്‍ബലത തുടക്കത്തിലേ പ്രകടമാക്കി. എന്നാല്‍ അമ്മായി അതിലൊന്നും വീണില്ല എന്ന് മാത്രമല്ല ഒരു തര്‍ക്കം ജയിക്കാനുള്ള കാര്‍ക്കശ്യം തുടക്കത്തിലേ പ്രകടമാക്കുകയും ചെയ്തു. ചര്‍ച്ചയുടെ കാര്യം പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ട എന്ന് പ്രധാനമന്ത്രിയോട് തന്നെ തുറന്നു പറഞ്ഞു. അവര്‍ പാറ പോലെ ഉറച്ചു നിന്നപ്പോള്‍ നമ്മള്‍ പിന്നെയും അയഞ്ഞു. ഡാം പൊട്ടിയാലും ഇടുക്കി താങ്ങിക്കൊള്ളും എന്ന് കോടതിയില്‍ എഴുതിക്കൊടുത്തു. തമിഴ്നാട്ടിലായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കില്‍ അന്ന് രാത്രിയിലെ കഞ്ഞി കുടിക്കാന്‍ അതെഴുതിക്കൊടുത്തവന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. ജനങ്ങള്‍ അവനെ പട്ടിയെപ്പോലെ എറിഞ്ഞു കൊല്ലുമായിരുന്നു.

നമ്മള്‍ സമരം അവസാനിപ്പിച്ചിടത്തു നിന്ന് അവര്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി ഇത് രണ്ടാലൊന്ന് ആയിട്ടേ അവര്‍ ഈ സമരം നിര്‍ത്തുകയുള്ളൂ.. പേടിപ്പിക്കാന്‍ വേണ്ടി പറയുകയല്ല, അവരുടെ ഒരു രീതി അതാണ്‌. നമ്മളുടെ രീതി വേറെയാണ്. തുടക്കത്തില്‍ പുലിയായി വന്നു ഒടുക്കത്തില്‍ എലിയായി സ്ഥലം വിടുക. കേരളത്തിലെ മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങള്‍ ഏതാണ്ട് എലിയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. തമിഴന്‍ എലിയില്‍ നിന്ന് പുലിയായി രൂപാന്തരം പ്രാപിച്ചുതുടങ്ങുന്നതേയുള്ളൂ. കളിയൊക്കെ ഇനിയാണ് വരാനിരിക്കുന്നത്. 

ഇടുക്കി വിട്ടുതരണം എന്ന് അവര്‍ ആവശ്യപ്പെടുന്നത് ശരിക്കും അത് വിട്ടുകിട്ടുന്നതിന് വേണ്ടിയല്ല. ഒരു തര്‍ക്കം ജയിക്കാനുള്ള ആപ്പുകള്‍ വെക്കുകയാണ്. കന്യാകുമാരിയില്‍ മലയാളം സംസാരിക്കുന്നവരാണ്‌ കൂടുതലുള്ളത്, തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആ ജില്ല കേരളത്തിനു വേണം എന്ന് ആവശ്യപ്പെടാന്‍ ഒരു 'വൈക്കോ'ല്‍ പോലും നമുക്കില്ല. തേനിയും കന്യാകുമാരിയും കേരളത്തോട് ചേര്‍ക്കണം എന്ന് ഏതെങ്കിലും ഒരു വൈക്കോല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പോലും അതിനു അതിന്റേതായ ഒരു താര്‍ക്കിക ശക്തി ലഭിക്കും. Aim at sky and you will hit the mountaintop എന്നോ മറ്റോ സായിപ്പിന്റെ ഒരു ചൊല്ലുണ്ട്. ആകാശം ലക്‌ഷ്യം വെക്കുക, എങ്കില്‍ കുന്നില്‍ മുകളിലെങ്കിലും എത്താന്‍ പറ്റും. എപ്പോഴും അല്പം നീട്ടിയെറിയണം എന്ന് ചുരുക്കം. ഒരു തര്‍ക്കം ജയിക്കുന്നതിന്റെ പ്രധാന ഗുട്ടന്‍സ് ആ ചൊല്ലില്‍ ഉണ്ട്. തമിഴന്മാര്‍ ഇപ്പോള്‍ അതാണ്‌ ചെയ്തു കൊണ്ടിരിക്കുനത്. 

ഒരു പുതിയ ഡാം കെട്ടുന്നതിനു വേണ്ട എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ കേരളം ഇതിനകം നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. അതിന്റെ നടപടി ക്രമങ്ങളുമായി നാം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കാറ്റ് മാറിവീശുമായിരുന്നു. ചര്‍ച്ച നടത്താന്‍ അമ്മായി തിരുവനന്തപുരത്തു വരുമായിരുന്നു. ചാനലിലും അങ്ങാടിയിലും ഇരുന്ന് ഒച്ച വെക്കുകയല്ലാതെ ചെയ്യേണ്ട കാര്യങ്ങള്‍ അതതിന്റെ സ്ഥലത്തും സമയത്തും ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ ഒന്നാകെ ഇതുപോലെ നാണം കെടുന്ന ഒരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഈ പോക്ക് പോയാല്‍ നമ്മള്‍ എവിടെയും എത്തില്ല. വെള്ളം 136 അടിയില്‍ നില്‍ക്കട്ടെ എന്നാണ്‌ സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ദണ്ഡപാണി അവിടെയും വല്ലതും എഴുതിക്കൊടുത്തു കാണും. ഈ സമരം വിജയിക്കുമെന്ന് കരുതി സത്യാഗ്രഹം ഇരിക്കുന്നത് വെറുതെയാണ്. (MLA മാര്‍ക്ക് തടി കുറക്കാന്‍ വേണമെങ്കില്‍ അല്പം സത്യാഗ്രഹം ആവാം). കഴിയുന്നത്ര ആളുകളെ പെരിയാറിന്റെ തീരത്ത്‌ നിന്ന് മാറ്റിപ്പാര്‍പ്പിച്ചാല്‍ അത്രയും ജീവന്‍ രക്ഷിക്കാന്‍ പറ്റും. അതല്ല ഇടുക്കി ജില്ല വിട്ടുകൊടുത്തു കൊണ്ടുള്ള വല്ല ഫോര്‍മുലയും സര്‍ദാര്‍ജിയുടെ കയ്യിലുണ്ടെങ്കില്‍ അതും ആലോചിക്കാവുന്നതാണ്. ഏതുനിമിഷവും പൊട്ടാവുന്ന ഒരു ഡാമിനെ പേടിച്ചു തീ തിന്നു കഴിയുന്ന ആ പാവങ്ങളെ പറ്റിക്കുന്നതിലും ഭേദം അതാണ്‌.



കടപ്പാട് : manoj sudhakaran

Wednesday, February 23, 2011

വരയാട്ടുമൊട്ട

Varayadu Motta, Trivandrum, Kerala


"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"
വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പ്തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു.തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട.1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി.കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്.30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈമലകളിലേക്കുള്ള്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു.ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്.ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണു.ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പൊള്‍ ശരിക്കും മന്സിലായി.



Varayadu Motta, Trivandrum, Kerala

സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണു.
അകെഷിയയും യൂക്കലിമരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്.തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം.ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി.ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നൊക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടേ ഈറ്റക്കാടിനു പുരത്തെത്തി.ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍.ദൂരകാഴ്ച തീരെയില്ല.ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി.മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി.ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി.ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍. 



Varayadu Motta, Trivandrum, Kerala


അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു.ഇവിടെ വളരുന്ന പന വര്‍ഗത്തില്‍പെട്ട ചെടിയുടെ മടലുകളാണത്രെ.മുകളിലേക്കു ചെന്നപ്പൊള്‍ ഈ ചെടി കണാന്‍ കഴിഞ്ഞു.കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ.

കയറ്റതിനിടയില്‍ പലരും വീണെങ്കിലും അധികം പെയ്ന്റു പോകതെ രക്ഷപെട്ടു.



Varayadu Motta, Trivandrum, Kerala

മൂന്നിലദികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു.വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം.മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.



Varayadu Motta, Trivandrum, Kerala


പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നലഞ്ച്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയണ്.സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.

Varayadu Motta, Trivandrum, Kerala

പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയൊട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്.ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുന്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.വാഗമണ്ണ് കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടത്തോര്‍ക്കുന്നു.



Varayadu Motta, Trivandrum, Kerala


പുല്‍മേടുകളില്‍ നിന്നും നൊക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം.വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ.അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി.ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു.നല്ല വഴുക്കലുമുണ്ട്.ചില മേഘങ്ങള്‍ കടന്നുപോകുമ്പൊള്‍ മഴപെയ്തതു പൊലേ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തൊന്നി.ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം തഴ്വരകളുടെയും താഴെനില്‍ക്കുന്നവരുടെയും ദ്രിശ്യങ്ങള്‍ പറ്റെ മായിച്ചു.മുകളില്‍ നോക്കിയല്‍ നനഞ്ഞ പാറയും തെഴെ മേഘങ്ങളും ..ആ അനുഭൂതി വര്‍ണനകള്‍ക്ക് അപ്പുറമാണു ക്ഷമിക്കൂ.



Varayadu Motta, Trivandrum, Kerala

അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍.ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ത പ്രതികൂല മായിരുന്നു.കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്ക് വിളികള്‍കേട്ടു.താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല.മുകളിലെത്തിയത്തിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി.ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു.തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു 



Varayadu Motta, Trivandrum, Kerala



എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : -റോസ്ബിന്‍ പാലയ്ക്കല്

കടപ്പാട് :beingstrange

Wednesday, February 9, 2011

കൊളുക്കുമല

Kolukkumala, Munnar, Idukki, Kerala


നീണ്ട നാളത്തെ ആഗ്രഹമാണ് കൊളുക്കുമലയിലെക്കൊരു യാത്ര.മൂന്നാറിന്റെ സുന്ദരമായ ഉള്‍പ്രദേശങ്ങളില്‍ വന്നു പോകുമ്പോളൊക്കെ ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമല എന്നും ഒരു പ്രതീക്ഷയും ആവേശവുമായിരുന്നു.ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകള്‍ മാത്രം കയറാന്‍ പറ്റുന്ന ദുര്‍ഘടമായ വഴി..മുകളിലെ കാലാവസ്ഥ ഇവയൊക്കെയാണ് കൊളുക്ക് മലയിലേക്കുള്ള പ്രധാന മാര്‍ഗതടസ്സങ്ങള്‍. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്.അപ്പര്‍ സൂര്യനെല്ലിവരെ സോളിന്ഗ് ചെയ്ത വഴി ഉണ്ട് അതിനുശേഷം റോഡ് എന്ന് പറയാനാകാത്ത രീതിയിലുള്ളതാണ്‌ വഴി. ഒരു ജീപ്പിനു കഷ്ടി കടന്നു പോകാവുന്ന കുത്ത് കയറ്റം.സൂര്യനെല്ലിയില്‍ നിന്നോ മൂന്നാറില്‍ നിന്നോ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കിട്ടും.അവസരം പോലെ ആയിരം രൂപ മുതല്‍ മുകളിലേക്ക് വരെ ചാര്‍ജ് വാങ്ങാറുണ്ട്. പലയിടങ്ങളിലും വലിയ പാറകളും തിട്ടകളും ഹെയര്‍ പിന്‍ വളവുകളും നിറഞ്ഞ മലമ്പാത ചെന്നത്തുന്നത് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ്.കേരളത്തില്‍ വാഹനം എത്തുന്ന ഏറ്റവും കൂടിയ ഉയരം.ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം.ഇപ്പോള്‍ കൊത്തഗുടി പ്ലാന്ടെഷന്‍ എന്ന് അറിയപ്പെടുന്ന ഈ തോട്ടം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സായിപ്പന്മാരുടെ ഇച്ഛാശക്തിയും തമിഴന്‍റെ വിയര്‍പ്പും ചേര്‍ന്നുന്ടയതാണ്.ഉയരം കൊണ്ട് ദക്ഷിണഭാരതത്തില്‍ രണ്ടാമതും ആനമുടിയെക്കള്‍ അമ്പതു മീടര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ്.തിപടിമല മീശപുലിമല തുടങ്ങി രണ്ടായിരം മീടറിലധികം ഉയരമുള്ള പലപര്‍വതങ്ങളിലായി കിടക്കുന്ന ഈ തോട്ടത്തിന്റെ അതിരുകള്‍ ആറായിരത്തി അഞ്ഞൂറ് മുതല്‍ എണ്ണായിരം അടി ഉയരംവരെയാണ്.കേരളത്തിലും തമിഴ്നട്ടിലുംയാണ് തോട്ടത്തിന്റെ കിടപ്പ്. ഇടുക്കിയില്‍ നിന്നും യാത്രതിരിച്ചത് കാലത്ത് എട്ടുമണിയോടെയാണ്.രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ നാലുപേര്‍.ബൈക്കില്‍ കൊളുക്കുമലയാത്ര നടത്തരുത് എന്നാണ് പലയിടത്തുനിന്നും കിട്ടിയ ഉപദേശം.ബൈക്കിന്റെ ത്രില്ലും സാമ്പത്തികലാഭവും(തെറ്റാണെന്ന് പിന്നീട് മനസിലായി)..ബൈക്കില്‍ തന്നെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മുന്നാര്‍ ദേവികുളം വഴി സൂര്യനെല്ലിയിലെത്താന്‍ രണ്ടര മണിക്കൂര്‍ .സൂര്യനെല്ലിയില്‍ നിന്നും ഹരിസന്‍സ് എസ്റ്റേറ്റിലൂടെ അപ്പര്‍ സൂര്യനെല്ലിയിലെത്താന്‍ വീണ്ടും അരമണകൂരിലധികം വേണം.തെളിഞ്ഞ നീലാകാശത്തിനു താഴെ പരന്നു കിടക്കുന്ന തേയിലതോട്ടങ്ങളും വളഞ്ഞു പുളഞ്ഞു പോകുന്ന അവയിക്കിടയിലെ നൂറുകണക്കിന് വഴികളും.നല്ല വെയിലും അരിച്ചിറങ്ങുന്ന ഇളംതണുത്ത കാറ്റ് .ഇടക്കിടക്കു കൊളുന്തു നുള്ളുന്നവരുടെ സംസാരവും പച്ചകൊളുന്തിന്റെ മണവും.ഏതു മനസികാവസ്തയിലുള്ളവരും സ്വയം മറക്കുന്ന പ്രകൃതിയുടെനേര്‍ കാഴ്ചകള്‍.
Kolukkumala, Munnar, Idukki, Kerala


സൂര്യനെല്ലിയെത്തുന്നത്തോടെ ടാര്‍ റോഡുകള്‍ അപ്രത്യക്ഷമാകുകയാണ്.തല ഉയര്‍ത്തി നോക്കിയാല്‍ അകലെ മേഘങ്ങളോടു സല്ലപിക്കുന്ന കൊളുക്കുമലയും മീശപുലിമലയുമൊക്കെ കാണാം. സോളിന്ഗ് നടന്ന വഴിയിലെ ഉരുളന്‍കല്ലുകള്‍ മുകളിലുടെ ബൈക്ക് തെന്നി നീങ്ങി.ഇനിയുള്ള വഴി ബൈക്ക് യാത്ര സഹസികമാണ്.മിക്കവാറും കയടറ്റ്ങ്ങളില് ഒരാള്‍ ഇറങ്ങി നടക്കേണ്ടി വരും.ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലുടെ ബാലന്‍സ് ചെയ്തു കൈകള്‍നന്നായി വേദനിച്ചു തുടങ്ങി.അപ്പര്‍ സൂര്യനെല്ലിയില്‍ നിന്നും മുകളിലേക്ക് പോകുന്ന വണ്ടികള്‍ക്ക് ഒരുചെറിയ ഫീസ് ഈടാക്കുന്നുണ്ട്.തൊട്ടടുത്തുള്ള ഫാക്ടറിയില്‍ നിന്നും വരുന്ന തേയിലയുടെ മണം ചായകുടിക്കുന്നതിനെക്കാള്‍ ഏറെ സുഖമുള്ളതാണ്‌.ഫാക്ടറിക്ക് ശേഷം റോഡിന്റെ സ്ഥിതി പരിതാപകരമാണ് .പാറകളും കുഴികളും നിറഞ്ഞ ഒന്‍പതു ഹെയര്‍പിന്‍ വളവുകളുള്ള വഴി.രണ്ടു മൂന്ന് സ്ഥലങ്ങളില്‍ വീണെങ്കിലും കാല്‍മുട്ടിലെയും ബൈക്കിന്റെയും കുറച്ചു പെയിന്റ് പോയതല്ലാതെ മറ്റുകേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. വളവുകള്‍ കയറി മുകളില്‍ ചെന്നാല്‍ കാണുന്ന കാഴ്ചകള്‍ യാത്രയുടെ ക്ഷീണം മുഴുവന്‍ മാറ്റും.ഒരുഭാഗത്ത്‌ പരവതനിരകളും പച്ചപുതപ്പിട്ട താഴ്വാരങ്ങളും നിറഞ്ഞ കേരളം.മറു ഭാഗത്ത് നോക്കെത്താദൂരം പറന്നു കിടക്കുന്ന തമിഴ്നാടിന്റെ തേനിജില്ല.വളരെ ശക്തിയേറിയ തണുത്ത കാറ്റിന്റെ ഹുന്കാരം സംസാരിക്കാന്‍ പോലും തടസമുണ്ടാക്കുന്നതയിരുന്നു. "now you are at 7130feet above msl."എന്നെഴുതിയ ബോര്‍ഡ് വ്യൂ പോയിന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. 
Kolukkumala, Munnar, Idukki, Kerala


തിപടി മലയുടെയും മീശപുലി മലയുടെയും ഉയരം എഴുതിയിരിക്കുന്നതി‌ല്‍ നിന്നും തിപടി മലയെക്കാള്‍ ഉയരത്തിലാണ് ഈ വ്യൂ പോയിന്റ് എന്ന് മനസിലായി. ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം.1935 സായിപ്പന്മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്.കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഈ ഫാക്ടറി കാലത്തേ വെല്ലുവിളിയോടെ അതിജീവിക്കുന്നു. ഫാക്ടറിക്ക് സമീപത്തായി ഒരു വലിയ വെള്ളച്ചാട്ടവും വ്യൂ പൊയന്റും ഉണ്ട്.ഇവിടെ നിന്നാല്‍ കട്ടുപോത്തുകളെയും മറ്റു ജീവികളെയും കാണാന്‍ കഴിയുമെന്ന് എഴുതിവെച്ചിട്ടുണ്ട്..പക്ഷെ താഴ്വാരങ്ങളില്‍ മഞ്ഞുമൂടിയതു മൂലം ഉയര്‍ന്ന മലകള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ ടോപ്പ്സ്റ്റേഷന്‍, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ കഴിയും.എസ്റ്റേറ്റ്‌ വാച്ചര്‍ വേലുസ്വമിയാണ് കാട്ടിത്തന്നത്.
"ഇന്കയിരുന്നു അന്കെ പോകമുടിയുമാ.." അറിയാവുന്ന തമിഴില്‍ മനേഷ് ചോദിച്ചു.

"റൊമ്പ കഷ്ടം സര്‍..ആനാ ഒരു നാളെയിലെ പോയി വരമുടിയും.."വേലുസ്വാമി പറഞ്ഞത് എനിക്ക് വിശ്വസിക്കാന് ബുദ്ധിമുട്ട് തോന്നി.മൂന്നാറില്‍ നിന്നും കൊടൈക്കനാല്‍വരെ ട്രെക്കിന്ഗ് തന്നെ മൂന്നു ദിവസം വേണം അപ്പോള്‍ പിന്നെ... 

Kolukkumala, Munnar, Idukki, Kerala


ഫാക്ടറിക്ക് ചുറ്റുമായി പത്തു പന്ത്രണ്ടു ലയങ്ങള്‍ ഉണ്ട് .തൊഴിലാളികള്‍ക്ക്‌ താമസിക്കാനുള്ള ഇവയുടെ അവസ്ഥ ദയനീയമാണ്. "കുളിര് സീസനിലെല്ലാം രേംബ കഷ്ടം സര്‍ " .. തലയിലെ ഷാള്‍ ഒന്ന് കൂടി ചുറ്റി കായ്കള്‍ കൂട്ടികെട്ടി വീലുസ്വമി കഥതുടങ്ങി.തലയിലെ കെട്ടിനിടയില്‍ നിന്നും എന്തോ ഒന്നെടുത്തു ബീഡിയില്‍ ചുരുട്ടി ആഞ്ഞു വലിച്ചു.ഒരു ജന്മത്തിന്റെ മുഴുവന്‍ ഭാരങ്ങളും ചുളിവ് വീഴ്ത്തി കരിവാളിച്ചമുഖം..ദൂരെ എവിടെയോ എന്തിലോ ഉടക്കിനില്‍ക്കുന്ന കണ്ണുകള്‍. മുന്‍പ് ഇവിടെ അറുപതിലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ എന്നും മനസിലായത് വേലുസ്വമിയുടെ കഥകളില്‍ നിന്നാണ്.നൂറു രൂപ കൂലിക്ക് ഈ മലമടക്കില്‍ പണിയെടുക്കുന്നവര്‍ മറ്റൊരു പോംവഴിയും ഇല്ലാത്തവരാണ്.ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ തമിള്‍നാട്ടിലാണ്.മാസത്തില്‍ ഒരിക്കല്‍ ആണുങ്ങള്‍ കൂടി പോയി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി വരുന്നു.8 കിലോമീറെറോളം തലച്ചുമടയാണ് സാധനങ്ങള്‍ എത്തിക്കുക.രണ്ടു രൂപയ്ക്കു അരിയും നൂറു രൂപ കൂലിയും കിട്ടുന്ന തമിഴ്നാടന്‍ പ്രദേശങ്ങളിലേക്ക് ആളുകള്‍ പിന്‍വാങ്ങി പോയതില്‍ അല്‍ഭുതമില്ല.
Kolukkumala, Munnar, Idukki, Kerala




മലയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്ന കുരിശിനെ പറ്റിയും കേട്ടപ്പോള്‍ കെട്ടുകഥയാണെന്ന് തോന്നി.പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത ഒരു കുരിശ് പണ്ടെന്നോ ഒരു സായിപ്പു മലയുടെ ഏറ്റവും മുകളില്‍ കയറി അവിടെ വെച്ചിട്ടുണ്ടത്രെ..കേള്‍ക്കാന്‍ നല്ല രസം തോന്നി ഫാക്ടറി ഉള്ളില്‍ കയറി കാണുന്നതിനു 75 രൂപയാണ് ഫീസ്.തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാം.കൊളുക്കുമല തേയില ഗുണമേന്മയില്‍ മുന്തിയ ഇനമാണ്‌.വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യൂറിയ പ്രയോഗം ഒഴിച്ചാല്‍ മറ്റു രാസവളങ്ങള്‍ ഒന്നും തന്നെ ഇല്ല.മേഘങ്ങള്‍ തേയില ചെടികളെ തൊട്ടുരുമ്മി ഉമ്മവെക്കുന്ന ഇവിടെ കൊടിയ വേനലില്‍ പോലും ജലസേചനത്തിന്റെ ആവശ്യമില്ല.ആരെയും ഉണര്‍ത്തുന്ന മണമാണ് കൊളുക്കുമല ചായയുടെ പ്രത്യേകത.ഫാക്ടറി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവരെ ചൂട് ചായ കാത്തിരിപ്പുണ്ട്‌.ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല.കൊളുക്കുമല തേയിലക്ക് കിട്ടിയ പല അന്ഗീകരങ്ങളും പ്രദര്ശിപ്പിചിരിക്കുന്നതു കാണാന്‍ കഴിയും ."worlds highest grown tea" എന്ന് മുദ്രണം ചെയ്ത കവറുകളില്‍ തേയില വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.കൊളുക്കുമല തേയിലക്ക് സാധാരണ തെയിലയെക്കള്‍ വിലകൂടുമെന്കിലും ചായകുടിച്ച ആരും അതിലൊന്ന് വാങ്ങാതെ പോകില്ല.വരുന്ന എല്ലാ സഞ്ചാരികളേയും പോലെ വീണ്ടും വരും എന്ന് മനസ്സില്‍ ഉറപ്പിച്ചു താഴേക്ക്‌ ബൈക്കുമായി സാന്ഡ് സ്കെടിങ്ങിനു തുടങ്ങുമ്പോള്‍ വെയില്‍ താണിരുന്നു.തെയിലചെടികളെ മുട്ടിയുരുമ്മി മേഘങ്ങള്‍ കാഴ്ചമറക്കാന്‍ തുടങ്ങുന്ന സുന്ദരമായ സന്ധ്യതുടങ്ങുകയാണ്.തണുപ്പ് കൂടിതുടങ്ങുന്നു.മലമുകളിലെ സയന്തനതിനു വിട..


Kolukkumala, Munnar, Idukki, Kerala
കടപ്പാട് : beingstrange