Showing posts with label Market. Show all posts
Showing posts with label Market. Show all posts

Friday, August 28, 2015

ഓഹരി വിപണിയിലെ നവാഗതര്‍ ഓര്‍ക്കാന്‍


ഹരി വിപണിക്ക് വരാനിരിക്കുന്നത് നല്ല കാലമാണെന്നും പുതിയ ഉയരങ്ങള്‍ കണ്ടെത്തുമെന്നുമുള്ള നിഗമനങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതായി നിരവധി പേരാണ് ഓഹരി വിപണിയില്‍ നിക്ഷേപത്തിന് തയാറായി രംഗത്തു വരുന്നത്. എന്നാല്‍ വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയും പഠനം നടത്താതെയും നിക്ഷേപം നടത്തി വളരെ വേഗം പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെക്കാലം സുഖകരമായി മുന്നോട്ടുപോകാനാകില്ല.

വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ പരിതപിക്കാതെ ലാഭം നേടുന്നതിനായി വ്യക്തമായ പദ്ധതിയോടെ ക്ഷമാപൂര്‍ണമായ കാത്തിരിപ്പ് അനിവാര്യമാണ്. ഓഹരി വിപണിയില്‍ നിക്ഷേപത്തിനൊരുങ്ങും മുമ്പ് ഓര്‍ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ ഇവയാണ്

► മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക: ഓഹരി വിപണിയിലെ തുടക്കക്കാര്‍ നേരിട്ടു നിക്ഷേപം നടത്തുന്നതിനു പകരം മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതാകും ഉചിതം.വ്യക്തമായ കാഴ്ച്ചപ്പാടും പ്രൊഫഷണല്‍ മാനേജ്‌മെന്റുമുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ സഹായം തേടുന്നത് കുറഞ്ഞ ചെലവില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കുന്നതിന് സഹായിക്കും. മൂന്നു നാലു വര്‍ഷത്തെ പരിചയ സമ്പത്തിനു ശേഷം മാത്രം നേരിട്ടുള്ള നിക്ഷേപത്തിന് ഒരുങ്ങുക. ആദ്യ അവസരത്തിലെ ലാഭത്തില്‍ മതിമറന്ന് പിന്നീടുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കരുത്.

 റിവു നേടുക: വിശ്വാസയോഗ്യമായ ഒരു സ്ഥാപനത്തില്‍ നിന്നോ വ്യക്തിയില്‍ നിന്നോ ഓഹരി വിപണിയെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കുക. നിരവധി ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഓഹരി നിക്ഷേപം സംബന്ധിച്ച് ഹ്രസ്വകാല പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ വിപണിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ നിങ്ങള്‍ക്കു തിരിച്ചറിയുന്ന വിധം പരിശീലനം നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ മടിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
 ചെറുതില്‍ നിന്നു തുടങ്ങാം: നഷ്ടം വന്നാലും നിങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള നിക്ഷേപം മാത്രം തുടക്കത്തില്‍ നടത്തുക. ആദ്യത്തെ ചെറിയ നഷ്ടങ്ങള്‍ ഓഹരി വിപണിയിലെ പാഠങ്ങളാണ്. അതില്‍ തകര്‍ന്നുപോകാതിരുന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാകൂ.
 വന്‍കിട കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുക്കാം: ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുന്ന വന്‍കിട കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുക്കാം. മാത്രമല്ല വിശകലനത്തിന് കൂടുതല്‍ വിവരം ലഭ്യമാകുന്നതും വന്‍കിട കമ്പനികളുടേതാണ് എന്നത് റിസ്‌ക് കുറയ്ക്കും.

 വില്‍പ്പന തന്ത്രം ആവിഷ്‌കരിക്കുക: ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പു തന്നെ എപ്പോഴാണ് ഓഹരികള്‍ വില്‍ക്കേണ്ടതെന്ന് കൃത്യമായ ധാരണ പുലര്‍ത്തുക. ഒരു ഓഹരിയുടെ അടിസ്ഥാനഘടകങ്ങള്‍ മികച്ചതായി തുടരുകയും വില താഴുകയുമാണെങ്കില്‍ അത് വാങ്ങലിന് അനുയോജ്യമായ സമയമാണ്. അടിസ്ഥാന ഘടകങ്ങള്‍ താഴുകയും വില ഉയര്‍ന്നു തന്നെ നില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അത് വില്‍പ്പനയ്ക്ക് അനുയോജ്യമായ സമയമാണ്. 

പ്രത്യേക ശ്രദ്ധയ്ക്ക്

 കടം വാങ്ങി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തരുത്
 ഭാവിയിലെ ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപം എന്ന രീതിയില്‍ ഓഹരി നിക്ഷേപത്തെ പരിഗണിക്കരുത്
 സ്വന്തം വിശകലനത്തിലൂടെ മാത്രം ടിപ്‌സുകള്‍ സ്വീകരിക്കുക
 ആദ്യ നിക്ഷേപകര്‍ ഐപിഒ-കള്‍ അവഗണിക്കുക
► ഒരു വാങ്ങാലോ വില്പനയോ നടത്തിയ ശേഷം അത് ഇപ്പൊ വേണ്ടായിരുന്നു എന്ന് ചിന്തിക്കതിരികുക
► അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വച്ചിരിക്കുന്ന പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കരുത്

നിങ്ങള്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ 
 നിങ്ങള്‍ക്കു മനസിലാകുന്ന മേഖല തെരഞ്ഞെടുക്കുക: നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാവുന്ന ലളിതമായ ബിസിനസുകളിലാണ് നിക്ഷേപം നടത്തേണ്ടത്. വിപണിയിലെ മേധാവിത്വം മാറിമാറി വരുന്ന തരം ബിസിനസുകളില്‍ നിക്ഷേപം നടത്താതിരിക്കുക എന്നതാണ് വാറന്‍ ബഫറ്റ് നല്‍കുന്ന പാഠം.
 കമ്പനിയുടെ ഭൂതകാലം പരിശോധിക്കുക: ഒരു കമ്പനിയില്‍ നിക്ഷേപം നടത്തും മുമ്പ് ആ കമ്പനി മുമ്പ് നിക്ഷേപകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വിലയിരുത്താം. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് 30 ശതമാനത്തില്‍ താഴെയായ കമ്പനികള്‍ ഒഴിവാക്കുന്നതാകും ഉചിതം.
 ഉചിതമായ വിലയില്‍ വാങ്ങുക: ഓഹരികള്‍ മികച്ച ഉയരത്തില്‍ ആയിരിക്കുമ്പോഴായിരിക്കും പലപ്പോഴും നിക്ഷേപകര്‍ അവ തെരഞ്ഞെടുക്കുക. എന്നാല്‍ ഇവ നല്‍കുന്ന ആദായം വളരെ കുറവായിരിക്കും. ഒരു ഓഹരി ഏത് വിലയില്‍ ആയിരിക്കുമ്പോഴാണ് വാങ്ങേണ്ടത് എന്നത് മുന്‍കൂട്ടി കണക്കാക്കി ആ വിലയിലെത്തുന്നതു വരെ ക്ഷമാപൂര്‍വം കാത്തിരിക്കുക. കുറഞ്ഞ വിലയില്‍ കിട്ടുന്ന എല്ലാ ഓഹരികളും മികച്ചതാകണം എന്നുമില്ല. ഗുണമേന്മയുള്ള ഒരു ബിസിനസിനായി യോജ്യമായ ഒരു വില നല്‍കുന്നതാകും ഗുണമേന്മയില്ലാത്ത ഒരു ബിസിനസിന് കുറഞ്ഞ വില നല്‍കുന്നതിനേക്കാള്‍ ഉചിതം.

X പ്രകടനം വിലയിരുത്തുക: വിപണി സൂചികകളുമായും മ്യൂച്വല്‍ ഫണ്ടുകളുടെ ശരാശരി പ്രകടനവുമായും താരതമ്യപ്പെടുത്തി നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിലയിരുത്തുക. പിഴവുകള്‍ തിരുത്തി ഉചിതമായ നിക്ഷേപങ്ങള്‍ കണ്ടെത്തുക.


Sunday, March 23, 2014

ലാഭവീതം നല്‍കുന്ന ഓഹരികളില്‍ നിന്ന് നേട്ടമുണ്ടാക്കാം

ചെറുവലയും, ഒറ്റാലും, തോട്ടാ പൊട്ടീരും ഒക്കെ മാറി മാറി പരീക്ഷിച്ച്, ലഭിക്കുന്ന മീനുകളുടെ എണ്ണം എങ്ങനെയെങ്കിലും കൂട്ടാനാകുമോ എന്ന് ചിന്തിച്ചിരുന്ന ഉല്ലാസഭരിതമായ ഒരു ബാല്യം നമുക്കുണ്ടായിരുന്നു, ഏതാണ്ട് രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ മുന്‍പ് വരെ! പ്രത്യേകിച്ചും പാടവും തോടും പുഴയുമൊക്കം സമൃദ്ധമായിരുന്ന, കമ്പ്യൂട്ടറുകളില്‍ 'നെറ്റ്' വിരിക്കാന്‍ 'സ്‌കോപ്' ഇല്ലായിരുന്ന കാലത്ത്.

''കഴിഞ്ഞ ദിവസം വലയുമായി പോയതാ, നമ്മുടെ പഞ്ചായത്തിലുള്ളവര്‍ക്കു മുഴുവനും വേണ്ട മീന്‍ കിട്ടി.'' ''ഓ, അതിലിപ്പോ വലിയ കാര്യമില്ല, കഴിഞ്ഞ ആഴ്ച തോട്ടാ പൊട്ടിച്ചു പിടിച്ച മീന്‍ ഒരാഴ്ചയായിട്ടും തീര്‍ന്നിട്ടില്ല''. ഇങ്ങനെ പോകുന്ന വീരവാദങ്ങള്‍ക്കു പിന്നാലെ ഇതേ മാതൃക പരീക്ഷിക്കാന്‍ ഓടുമായിരുന്ന ആളുകളുടെ ഇടയില്‍ ഒരാള്‍ മാത്രം വ്യത്യസ്തനായിരുന്നു. കക്ഷി ഇത്തരം ശബ്ദകോലാഹലങ്ങള്‍ക്കൊന്നും ചെവി കൊടുക്കില്ല. മണ്ണിരയൊന്നും അന്യമല്ലാതിരുന്ന അന്നത്തെ മണ്ണില്‍നിന്നും ഒരു ചിരട്ടയില്‍ മണ്ണിരയും, മണ്ണിരയ്ക്കു വേണ്ട മണ്ണുമായി ഇദ്ദേഹം വരമ്പത്തോ ആറ്റുവക്കത്തെ ഏതെങ്കിലും തണലിലോ ഇരിക്കും. ഒപ്പം തന്റെ ഒറ്റക്കൊളുത്തു ചൂണ്ടയുമുണ്ടാവും. തന്റെ നിഴല്‍ പോലും വെള്ളത്തില്‍ പാളാതെ! പല ദിവസങ്ങളിലും വിവിധയിടങ്ങളില്‍ മാറി മാറി ഇരിക്കുന്ന ഇദ്ദേഹത്തോട്, എന്തേ ഇന്നിവിടെ ഇരിക്കുന്നതെന്ന് ചോദിച്ചാല്‍ ഇന്നിവിടെയാണ് 'കൊത്തിന്' സാധ്യത കൂടുതല്‍ എന്നാകും മറുപടി. ഒന്നോ ഒന്നരയോ മണിക്കൂറിനു ശേഷം തന്റെ കൂട നിറയെ പിടയ്ക്കുന്ന മീനുകളുമായി ഇയാള്‍ മടങ്ങുമ്പോള്‍ അക്കാലത്ത് അത്ഭുതമൂറുന്ന മിഴികളോടെ ഞങ്ങള്‍ കണ്ടുനില്‍ക്കും.

ഓഹരി വിപണിയില്‍ ഇത്തരമൊരു ഒറ്റക്കൊളുത്ത് ചൂണ്ടയുമായി ഇരിക്കുന്നൊരാളെ സമീപകാലത്തു കണ്ടുമുട്ടി. സെന്‍സെക്‌സ് കുതിക്കാന്‍ തയ്യാറെടുക്കുന്നു, ഇനിയുള്ള കാലം ഇന്ത്യന്‍ കമ്പനികളുടെതാവും, ഇത്തവണത്തെ മികച്ച മണ്‍സൂണ്‍ എഫ്എംസിജി കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കും, രൂപയുടെ മൂല്യശോഷണത്താല്‍ തിളക്കം വര്‍ധിക്കുന്ന ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍....പത്രങ്ങളുടെ ബിസിനസ് പേജുകളില്‍ , ടെലിവിഷന്‍ ചാനലുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വാര്‍ത്തകളൊന്നും ഇദ്ദേഹം ശ്രദ്ധിക്കാറുപോലുമില്ല. 'ചാകര' എന്നു കേള്‍ക്കുന്ന മാത്രയില്‍ വള്ളവും വലയുമായി ഒരുപക്ഷേ പ്രക്ഷുബ്ധമായേക്കാവുന്ന കടലിലേക്കിറങ്ങാന്‍ താനുദ്ദേശിക്കുന്നില്ല എന്നതാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഒരുപക്ഷേ വള്ളം നിറയെ മത്സ്യങ്ങള്‍ ലഭിച്ചേക്കാം, എന്നാലും വള്ളം മറിഞ്ഞ് താനും കൂടി അപ്രത്യക്ഷനായേക്കാവുന്ന സ്ഥിതിവിശേഷവും തള്ളിക്കളയാനാവാത്തതിനാല്‍ ഒരു യാഥാസ്ഥിതിക മനോഭാവക്കാരനായ തനിക്ക് ഇതിന് താല്പര്യമില്ലെന്നൊരു ലൈന്‍ !

അല്പമൊന്നു സംസാരിച്ചപ്പോള്‍ ഇദ്ദേഹം നയം വ്യക്തമാക്കി. ഡിവിഡന്റ് യീല്‍ഡ് (Dividenvd Yield) എന്ന ഒറ്റക്കൊളുത്ത് ചൂണ്ടയാണ് ഓഹരിവിപണിയില്‍ ഇയാള്‍ കൊണ്ടുനടക്കുന്നത്. ഇദ്ദേഹം വാങ്ങുന്നത് ബാങ്കുകളുടെ ഓഹരികള്‍ മാത്രമാണെന്നതു മറ്റൊരു പ്രത്യേകത. ഇതിന് ഇദ്ദേഹത്തിന്റേതായ ഒരു ന്യായീകരണമുണ്ട്. ആര്‍ബിഐ പോലെ ശക്തമായൊരു ബാങ്കിങ് റഗുലേറ്ററുള്ള നമ്മുടെ രാജ്യത്ത് ബാങ്കിങ് കമ്പനികള്‍ പൊളിയാനുള്ള സാധ്യത തുലോം കുറവാണത്രേ. ഇനി ഏതെങ്കിലും ബാങ്കുകളുടെ ആരോഗ്യം മോശമാകുന്നുവെന്ന സൂചന എങ്ങാനും ലഭിച്ചാല്‍ തന്നെ, ആര്‍ബിഐ ഇടപെട്ടോ അല്ലാതെയോ ഈ ബാങ്കുകള്‍ ഇതര ബാങ്കുകളുമായുള്ള ലയനങ്ങളില്‍ ചെന്നവസാനിക്കും. അതുകൊണ്ട് തന്നെ മുടക്കുന്ന പണം നിക്ഷേപകന് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

'ഡിവിഡന്റ് യീല്‍ഡ്' എന്ന ചൂണ്ട ഉപയോഗിച്ച് 'ഓഹരികള്‍ ' പൊക്കിയെടുക്കുന്നത് എങ്ങനെയെന്നറിയും മുന്‍പ് ഡിവിഡന്റ് യീല്‍ഡ് എന്നാലെന്തെന്നു കൃത്യമായി അറിഞ്ഞിരിക്കണം. ഓഹരിയുടെ മാര്‍ക്കറ്റ് വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഡിവിഡന്റും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ അറിയാന്‍ സാധിക്കുക എന്ന് വേണമെങ്കില്‍ സരളമായി പറയാം.

10 രൂപ മുഖവിലയുള്ളൊരു ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റ് ആയി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീല്‍ഡ് 10 ശതമാനമായിരിക്കും. (5/50 x 100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാല്‍ ഡിവിഡന്റ് യീല്‍ഡ് = Divident / Market Price x 100.

ഇദ്ദേഹത്തിന്റെ തന്ത്രമനുസരിച്ച്, ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ 2 ശതമാനം താഴെയുള്ള ഡിവിഡന്റ് യീല്‍ഡ് എങ്കിലുമുള്ള ബാങ്കിങ് ഓഹരികളിലാണ് ഇദ്ദേഹം നിക്ഷേപിക്കുന്നത്. 10 രൂപ മുഖവിലയുള്ളൊരു ഓഹരിയില്‍ 35% ഡിവിഡന്റ് ഒരു ബാങ്ക് പ്രഖ്യാപിച്ചുവെന്നും ഈ ഓഹരിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 45 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കില്‍ ഇവിടെ ഡിവിഡന്റ് യീല്‍ഡ് 3.5 /45 x 100 = 8% ആയിരിക്കും. നിലവില്‍ ബാങ്കിലെ സ്ഥിരനിക്ഷേപ നിരക്ക് 9% ആണെന്നിരിക്കട്ടെ. ഇതില്‍നിന്നും 2% താഴെ, 7% എങ്കിലും ഡിവിഡന്റ് യീല്‍ഡ് ലഭിക്കുന്നൊരു ബാങ്ക് ഷെയര്‍ ഒന്നുമാലോചിക്കാതെ ഇയാള്‍ വാങ്ങും. അതായത് 8% ഡിവിഡന്റ് യീല്‍ഡ് ഉള്ള ഈ ഓഹരി അയാള്‍ താമസം വിനാ വാങ്ങുമെന്ന് സാരം.

ബാങ്കിലെ സ്ഥിരനിക്ഷേപത്തിലും രണ്ട് ശതമാനം താഴെ വരെയുള്ള ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികള്‍ എന്ന അദ്ദേഹത്തിന്റെ കണക്കിനു പിന്നിലും ഒരു ലോജിക് ഉണ്ട്. 20% ടാക്‌സ് ബ്രാക്കറ്റില്‍ വരുന്ന ഇദ്ദേഹത്തിന് ടാക്‌സ് മുഖേന ഏതാണ്ട് 2% കിഴിച്ചതിനുശേഷം മാത്രമാണ് പലിശ ലഭിക്കുന്നതെന്ന കണക്കുകൂട്ടലിലാണിത്. എന്നിട്ടിതുകൊണ്ട് കാര്യമായ പ്രയോജനമുണ്ടാകാറുണ്ടോ എന്ന് സന്ദേഹത്തോടെയാണ് ചോദിച്ചത്. ''കഴിഞ്ഞ 10 വര്‍ഷത്തിനുമേലെയായി ഞാന്‍ ഈ സ്ട്രാറ്റജി പിന്തുടരാന്‍ തുടങ്ങിയിട്ട്. ദിവസേനയുള്ള വാങ്ങലുകളോ, വില്‍പ്പനയോ ശബ്ദകോലാഹലങ്ങളോ എനിക്കിഷ്ടമല്ല. ഞാന്‍ വാങ്ങും...വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനത്തിനു മുകളില്‍ റിട്ടേണ്‍ ലഭിക്കും എന്നു കണ്ടാല്‍ അപ്പോള്‍ വില്‍ക്കും. ചിലപ്പോള്‍ വില്‍പ്പനയായി നാലോ അഞ്ചോ വര്‍ഷങ്ങള്‍ വരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴും ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍നിന്ന് ലഭിക്കുന്നതിന് സമാനമായ റിട്ടേണ്‍ ലാഭവീതമായി എനിക്ക് ലഭിച്ചിരുന്നു.'' കേവലം അനുപാതത്തില്‍ മാത്രമല്ല മറ്റു ചില കാര്യങ്ങളില്‍ കൂടി ഇത്തരം സ്ട്രാറ്റജിയില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം. 

ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം.

ലാഭവിഹിതം കൂടിയതുകൊണ്ടാണോ മാര്‍ക്കറ്റ് വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത്. മാര്‍ക്കറ്റ് വിലയിടിഞ്ഞതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെങ്കില്‍ അക്കാര്യം വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങലുകാരനാവുക.

വലിയ ശബ്ദകോലാഹലങ്ങള്‍ക്കൊന്നും പോകാതെ ഇത്തരം ചില ചെറിയ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് കൂളായി നേട്ടമുണ്ടാക്കി ചിലര്‍ കടന്നുപോകുന്നു. വെള്ളത്തില്‍ തന്റെ നിഴല്‍പോലും പാളാതെ ചൂണ്ടയുമായി 'കൊത്തിന്' ക്ഷമയോടെ കാത്തിരിക്കുന്നവരെപ്പോലെ.

Author : സനിക