Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Monday, March 26, 2018

അഭിനയമേ ജീവിതം... സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


60 വര്‍ഷം 2500 ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യ, ഈ അപൂര്‍വഭാഗ്യത്തിന്റെ വരപ്രസാദമണിഞ്ഞ സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം. 2013 മാര്‍ച്ച് 26നാണ് വേഷങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി സുകുമാരിയമ്മ വിടപറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു അഭിനേതാവിനും ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സുകുമാരിക്ക് ഒപ്പമെത്താന്‍ കഴിയില്ല, തമിഴില്‍ മനോരമ ഒഴികെ. സിനിമയ്‌ക്കൊപ്പം നൃത്തത്തിന്റെ അരങ്ങുകളും ആയിരത്തിലേറെയാണ്.

എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, ഏതുസിനിമയും ചെയ്യാന്‍ മടികാണിക്കാത്ത നടിയായിരുന്നു അവര്‍. അഭിനയിക്കാന്‍ മടിതോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. എന്താണെങ്കിലും, അത് തൂപ്പുകാരിയുടേതാണെങ്കിലും ചാണകം മെഴുകുന്നതാണെങ്കിലും ചെയ്യണമെന്നതായിരുന്നു അവര്‍ പുലര്‍ത്തിയ സമീപനം. കോമഡിയോ സീരിയസ്സോ കരയുന്നതോ ചിരിക്കുന്നതോ എന്താണെങ്കിലും അവര്‍ക്കിഷ്ടമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. 

വൃത്തികെട്ട സ്വഭാവമുള്ള കഥാപാത്രമായി അഭിനയിക്കണമെങ്കില്‍ അതും പരമാവധി നമ്മള്‍ നന്നാക്കിചെയ്യുക.. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുക എന്നാലേ നമുക്ക് വ്യത്യസ്തമായവ ചെയ്യാന്‍ പറ്റൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുന്ന ആളായിരുന്നു സുകുമാരിയമ്മ.

സംവിധായകന്‍ ആവശ്യപ്പെടുന്നത് ചെയ്യുക. വേഷം കോമഡിയാണോ സീരിയസ്സാണോ എന്നൊന്നും അര്‍ നോക്കാറില്ല. ഏതാണെങ്കിലും ചെയ്യണം. തമിഴില്‍ ചന്ദ്രബാബു, കുലദൈവം രാജഗോപാല്‍, നാഗേഷ് ഇവരുടെ കൂടെയൊക്കെ ധാരാളം കോമഡി ചെയ്തിട്ടുണ്ട്.

തമിഴകത്തിന്റെയും സ്വന്തം

തമിഴ് സിനിമയിലും നാടകത്തിലുംനിന്ന് അവര്‍ തമിഴ് സീരിയലുകളിലും അഭിനയിച്ചു. അഭിനയത്തിന്റെ അവസാനപാദത്തിലാണ് മലയാള സീരിയലുകളിലും എത്തിയത്. തമിഴ്‌സിനിമ സുകുമാരിയെ വളരെ ആദരപൂര്‍വമാണ് കണ്ടിരുന്നത്. അസുഖബാധിതയായി ആസ്പത്രിയില്‍ കിടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായ ജയലളിത നേരിട്ടെത്തി രോഗവിവരങ്ങള്‍ തിരക്കുകയും മികച്ച ചികിത്സ നല്കാന്‍ മന്ത്രി ഉള്‍പ്പെട്ട സംഘത്തെ ചുമതലപ്പെടുത്തകയും ചെയ്തു. ചികിത്സാച്ചെലവുകളും വഹിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ 'കലൈമാമണി' പുരസ്‌കാരം നല്‍കി നേരത്തേ ആദരിച്ചു. അവരെ പത്മശ്രീ ബഹുമതിക്ക് ആദ്യമായി ഔദ്യോഗികമായി ശുപാര്‍ശചെയ്തതും തമിഴ്‌നാടാണ്. 

ആറുപതിറ്റാണ്ടിലേറെ സിനിമയില്‍ നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ സുകുമാരി ചെന്നുപെട്ടിട്ടില്ല. അതും അവരുടെ അച്ചടക്കത്തിന്റെ ഭാഗമായിരുന്നു.
ങ്ങുന്നു.


അഭിനയത്തിന്റെ വരപ്രസാദം

ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങള്‍. നൃത്ത, സംഗീതവേദികളിലും തിളങ്ങി. പത്താം വയസ്സില്‍, 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 

നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമയി. വൈ.ജി. പാര്‍ഥസാരഥിയുടെ 'പെറ്റാല്‍ താന്‍ പിള്ള'യാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയായിരുന്നു നായകന്‍. ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ 4000ത്തിലധികം വേദികളില്‍ അഭിനയിച്ചു. 'തുഗ്ലക്' എന്ന നാടകം 1500ലധികം സ്റ്റേജുകളിലാണ് കളിച്ചത്.'തസ്‌ക്കരവീരനാ'ണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടെതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി.

സുകുമാരിയുടെ ജോഡിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. മുപ്പതിലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അവര്‍ അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പരയായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

'ചട്ടക്കാരി', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'സസ്‌നേഹം', 'പൂച്ചക്കൊരു മൂക്കുത്തി', 'മിഴികള്‍ സാക്ഷി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1974 , '79, '83, '85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974), പ്രചോദനം അവാര്‍ഡ് (1997), മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003ല്‍ പത്മശ്രീയും. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.

Tuesday, March 28, 2017

എഴുത്തിന്റെ മാസ്റ്റര്‍ ടി ദാമോദരന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്. 

മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. 

ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.

അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. 

കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്. 

മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. 

2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.

ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.

ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.

ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

Monday, October 10, 2016

The Movie Cliches List - സിനിമകളിലെ സ്ഥിരം ക്ലീഷേകള്‍


1. നായകനും നായികയും ചൂണ്ട ഇടുമ്പോള് ഇപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ?
2..സിനിമയില് ഉന്നം തെറ്റുന്ന കല്ല് എല്ലായ്പ്പോഴും ഒരു ഗ്രാമീണന് പാല് കുടം തലയിലേറ്റി വരുന്നതില് തന്നെ കൊള്ളുന്നു ? ഇതു ഗ്രാമത്തിലാണ് ഇപ്പോഴും പാല്കുടവുമായി നടക്കുന്നത് ?
3.നായിക എത്ര കുലീനയും ലജ്ജാവതിയും ആയിരുന്നാലും ഇടിയും മിന്നലും വന്നാല് അല്ലെങ്കില് ജയന്റ് വീലില് കയറിയാല് പേടിച്ചു അടുത്തുള്ള ചെറുപ്പക്കാരനെ കേട്ടിപ്പിടിചിരിക്കും - എന്ത് കൊണ്ടാണ് പെണ്ണുങ്ങള് ഇങ്ങനെ ?
4. മെന്റല് ഹോപിറ്റലില് ഫുള് കോമഡിയായിരിക്കും .
5. കൊമെഡിയനമാര്എപ്പോഴും ചാണക കുഴിയില് വീഴും , നായകനും മറു നടന്മാരൊന്നും വീഴില്ല
6. ബോംബ് പൊട്ടിയാലും , പടക്ക കട മൊത്തമായി കത്തിയെരിഞ്ഞാലും കരിയും പുകയും മാത്രമായി ഒരു രൂപം വരും - ആര്ക്കും ഒരു പൊള്ളല് പോലും ഏല്ക്കില്ല .
7 .ഷോക്കടിച്ചാല് മുടി കുന്തം പോലെ നില്ക്കും , പിന്നെ അവരെ രക്ഷിക്കാന് ആരെങ്കിലും പോയാല് അവരും സ്ടാച്ചു പോലെ ഇങ്ങനെ നില്ക്കും - വേറെ കുഴപ്പമൊന്നും സംഭവിക്കില്ല
8. നായകന് എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ചു തള്ളിപറയും
9. വില്ലനായ അച്ഛന്റെ കൈ കൊണ്ട് അബദ്ധത്തില് വില്ലനായ മകന് മരിക്കുന്നു
10. ഉന്നമില്ലാത്ത വില്ലന്മാര്, ഉന്നമുള്ള നായകന്.
11. ഉണ്ടയുള്ളപ്പോ വെടി വെക്കില്ല, വെടി വെക്കുമ്പോ ഉണ്ട കാണില്ല.
12. കൂടിയ ഡയലോഗ് വിട്ടു നടന്നു പോകുന്ന നായകനെ വില്ലന് തോക്കുന്ടെങ്കിലും നോക്കി നിക്കും. ഇനി പുറകില് നിന്ന് കുത്താല് വല്ലോം പോകുവാനെങ്കില് ആദ്യമേ അങ്ങ് അലറും. നായകന് അത് കേട്ടിട്ട് വേണം തിരിയാനും വില്ലനെ അടിക്കാനും
13. നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേര് ആയിരിക്കും, തമിഴില് ആണ് കൂടുതല്, നിഷ്കളങ്കത കാണിക്കാന് ആണ്. നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില് ടൂ പീസില് വരും. അല്ലെങ്കില് നായികയെ കാണിക്കുമ്പോള് അaന്ധയെ സഹായിക്കുന്ന, വൃദ്ധരെ വഴി നടത്തുന്ന, സന്മനസ്സുള്ള പെണ്ണായിരിക്കും.
14. ബലാല്സംഗം കഴിഞ്ഞാല് നെറ്റിയിലെ കുങ്കുമം എന്തായാലും ഒന്ന് തേഞ്ഞരിക്കണം
15. നായികയുടെ നഗ്നത നായകന് കണ്ടാല്, ജീവന് രക്ഷിച്ചാല് പ്രേമം
16. ഒരു പ്രകോപനവും ഇല്ലാതെ ഡ്രൈവിംഗ് സീന് മൂന്നു മിനിറ്റില് അധികം കാണിച്ചാല്.. അതിനര്ത്ഥം അക്സിടന്റ്റ് ഉറപ്പ്
17. എണ്പതുകളില് തൊഴില്രഹിതര് ആയ ചെറുപ്പക്കാര് സംഘം ചേര്ന്നാല് വായില്നോട്ടം .കോമഡി , ഇന്നാണെങ്കില് കൊട്ടേഷന്
18. ജഗതി അന്നും ഇന്നും ഓട്ടോ കാശ് കൊടുക്കില്ല
19. അയാള് എന്നെ ............... (അത്രേ പറയൂ , വേണമെന്കിഇല് നശിപ്പിച്ചു എന്ന് ചേര്ക്കാം )
20. അന്യനാട്ടിലുള്ള കഥാപാത്രങ്ങള് രംഗ പ്രവേശം ചെയ്യുമ്പോള് ..ഇന്ത്യന് എയര്ലൈന്സ് വിമാനം വന്നു ലാന്റ് ചെയ്യുന്ന സീന് കാണിക്കും

Tuesday, March 29, 2016

ചിരിയില്‍ പാരമ്പര്യത്തിന്റെ കരുത്ത്‌

അടൂര്‍ ഭാസി മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു. ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാള്‍. ഒരു സുപ്രഭാതത്തില്‍ അഭിനയരംഗത്ത് വന്ന് കൊടിനാട്ടിയ കലാകാരനായിരുന്നില്ല അടൂര്‍ ഭാസിയെന്ന ഭാസ്‌കരന്‍ നായര്‍. നിരന്തരമായ പരിശീലനം അതിന്റെ പിന്നിലുണ്ടായിരുന്നു. ഹാസ്യാഭിനയത്തിന് ഒരു പുതിയ മാനം പകര്‍ന്നു നല്‍കാന്‍ ഭാസിക്ക് കഴിഞ്ഞു. അറുനൂറില്‍പ്പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 

പ്രശസ്തസാഹിത്യകാരനും, നാടക രചയിതാവും പത്രാധിപരുമൊക്കെയായിരുന്ന ഈ.വി.കൃഷ്ണപിള്ളയുടെ ആണ്‍മക്കളില്‍ നാലാമത്തേയാളായിരുന്നു ഭാസ്‌കരന്‍ നായര്‍. അമ്മയാണെങ്കില്‍ മലയാളത്തിലെ ആദ്യകാല നോവലിസ്റ്റും, അഭിനേതാവും, നാടകരചയിതാവുമായിരുന്ന സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയും. കലാപാരമ്പര്യംകൊണ്ട് സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് രംഗവേദിയിലേക്ക് കടന്നു വരാനും പ്രഗല്ഭനായ ഒരു അഭിനേതാവായിത്തീരാനും ഭാസിക്ക് അനായാസം കഴിയുകയും ചെയ്തു. 

തിരുവനന്തപുരത്ത് 1927-ല്‍ ആയിരുന്നു ഭാസി ജനിച്ചത്. സന്തോഷകരമായി കുടുംബ ജീവിതം നയിച്ചു വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഈ.വി.കൃഷ്ണപിള്ള അന്തരിച്ചത്. അതോടെ ജീവിത പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്ന മഹേശ്വരിയമ്മയും മക്കളും ഈ.വി.യുടെ കുടുംബസ്ഥലമായ അടൂരിലേക്ക് പോയി. ചെറിയ ക്ലാസ്സുകളിലൊക്കെ പഠിക്കാന്‍ ഭാസിയ്ക്ക് കഴിഞ്ഞത് അടൂരിലായിരുന്നു. ഇന്റര്‍മീഡിയേറ്റിന് പഠിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പിന്നീട് തിരുവനന്തപുരത്തേക്ക് വന്നത്. എം.ജി.കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്ന ഭാസി തിരുവനന്തപുരത്ത് കലാപ്രവര്‍ത്തനങ്ങളില്‍ വല്ലപ്പോഴുമൊക്കെ പങ്കുകൊള്ളുകയം ചെയ്തിരുന്നു.

കുട്ടിക്കാലത്തു തന്നെ സാഹിത്യ രചനയില്‍ മാത്രമല്ല നാടകരചനയിലും അത് രംഗത്തവതരിപ്പിക്കുന്നതിലും ഭാസി താല്പര്യം കാട്ടിയിരുന്നു. ഇതിനിടയില്‍ എം.ജി.കോളേജില്‍ രണ്ടുവര്‍ഷത്തെപഠനം കഴിഞ്ഞു ടെക്സ്റ്റയില്‍ ടെക്‌നോളജി പഠിക്കുവാന്‍ മധുരയിലേക്ക് പോയി. ആ വിഷയത്തില്‍ ഡിപ്ലോമ നേടിയെങ്കിലും ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങികൂടാന്‍ ആ സര്‍ഗ്ഗശേഷിയുള്ള കലാകാരന് കഴിഞ്ഞില്ല. വീണ്ടും തിരുവനന്തപുരത്ത് തന്റെ ആവേശമായ അഭിനയം പ്രകടമാക്കാന്‍ നശ്രമം തുടങ്ങി. അതില്‍ ഭാസി വിജയം കൈവരിക്കുകയും ചെയ്തു. 

മലയാള സിനിമാ രംഗം അക്കാലത്ത് പച്ചപിടിച്ച് വരാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപൂര്‍വ്വമായി ചിത്രങ്ങള്‍ പുറത്തുവന്ന് ജനങ്ങളെ വശീകരിച്ച് കൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്തെ മെരിലാന്റ് സ്റ്റുഡിയോയും, ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയും ഏതാനും ചിനത്രങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. മെരിലാന്റ് സ്റ്റുഡിയോയില്‍ വച്ച് പി.ആര്‍.എസ്.പിള്ളയും വിമല്‍കുമാറും ചേര്‍ന്ന് ഒരു ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചു. ഇതില്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ കഥയും തിരക്കഥയുമെഴുതി അഭിനയിച്ചു. 'തിരമാല' എന്ന ഈ ചിനത്രം നിര്‍മ്മിക്കപ്പെട്ടത് 1953 ലായിരുന്നു. ഈ ചിത്രത്തില്‍ വളരെ ചെറിയ ഒരു റോള്‍ അഭിനയിച്ചു കൊണ്ട് ഭാസി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചു. അന്ന് തിരമാലയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് പിന്നീട് പ്രശസ്തനായ രാമുകാര്യാട്ട് എന്ന സംവിധായകനായിരുന്നു. 

അതിനുശേഷം പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ നാടകങ്ങളില്‍ അഭിനയിച്ചും, മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഭാസി തിരുവനന്തപുരത്തു തന്നെ കഴിഞ്ഞു. തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്‍' എന്ന നാടകം സിനിമയാക്കാന്‍ രാമുകാര്യാട്ട് തീരുമാനിക്കുകയും, പ്രധാനവേഷങ്ങളില്‍ സത്യനെയും അംബികയെയുമൊക്കെ താരങ്ങളായി നിശ്ചയിക്കുകയും ചെയ്തു. ഭാസിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കാര്യാട്ട് ശ്രദ്ധിക്കപ്പെട്ട ഒരു റോള്‍ അതില്‍ നല്‍കി. അതോടെ ഭാസി അറിയപ്പെട്ട ഒരു നടനായിത്തീര്‍ന്നു. 

ഏതു വേഷവും തികഞ്ഞ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുവാന്‍ കഴിയുമായിരുന്ന ഭാസിക്ക് ജനനപ്രീതി കൂടുതല്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഹാസ്യത്തിന്റെ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു. മലയാള സിനിമയിലെ സംവിധായകര്‍ക്ക് ഒരു കുതിക്കുന്ന റബ്ബര്‍ പന്ത് പോലെയായിരുന്നു ഭാസി. വെണമെങ്കില്‍ ഏതളവിലും ആ അഭിനയചാതുരി ഉപയോഗപ്പെടുത്താം. ഒരു കാര്യം മാത്രം, ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വേണം അതളന്നെടുക്കാന്‍. കോമഡിയായാലും സ്വഭാവനടന്റെ വേഷമായാലും എല്ലാം ധാരാളിത്തത്തോടെ ആ സര്‍ഗ്ഗധനന്‍ അവതരിപ്പിച്ചെന്നിരിക്കും. അത്ര മാത്രം അടിത്തറ ആ അഭിനയമികവിനുണ്ടായിരുന്നു.

അഭിനയത്തില്‍ മാനത്രമല്ല പച്ചയായ ജീവിതനിരീക്ഷണത്തിലും ആ ഭാവന മികച്ച് നിന്നിരുന്നു. പല ചെറിയ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് സുഹൃദ് സദസില്‍ അവതരിപ്പിച്ച് മറ്റുള്ളവരെ രസിപ്പിക്കുന്നതിനുള്ള കഴിവും അപാരമായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതുമാണ്. പ്രശസ്തനായ പ്രാസംഗികനും കൗമുദിവാരികയുടെ പത്രാധിപരുമായിരുന്ന കെ.ബാലകൃഷ്ണന്‍ ദൂരയാത്രപോകുമ്പോള്‍ ഭാസിയേയും കൂടെ കൂട്ടുമായിരുന്നു. മനസ്സു തുറന്നു ചിരിക്കാന്‍ വേണ്ടിമാത്രം. ഈ.വി.കൃഷ്ണപിള്ളയുടെ ഈ മകന്‍ അന്നത്തെ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്നു.

ബൗദ്ധിക തലത്തിലുള്ള തമാശകള്‍ക്ക് ഭാസിയുടെ ആവനാഴിയില്‍ യാതൊരു ലോപവുമില്ലായിരുന്നു. ഷൂട്ടിംഗ് സെറ്റുകളില്‍ അത് മിക്കപ്പോഴും മുഴങ്ങിക്കേള്‍ക്കാം. അവരുടെ കൂട്ടത്തില്‍ തിക്കുറിശ്ശിയും ബഹദൂറും ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട. നിര്‍ദ്ദോഷമായ ഹാസ്യാവതരണമായിരിക്കും അതെന്ന് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം. സഹപ്രവര്‍ത്തകരെപ്പറ്റി കെട്ടുകഥകള്‍ സൃഷ്ടിക്കുവാന്‍ ഭാസിക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ആരും അത് വിശ്വസിച്ചുപോകും. 

മണ്ടന്മാരുടെ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ അടൂര്‍ഭാസിയെപ്പോലെ കഴിവ് പ്രകടമാക്കിയിട്ടുള്ള ഹാസ്യനടന്മാര്‍ അപൂര്‍വ്വമായിരുന്നു. ഭാസിയുടെ നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുള്ളത് ബഹദൂര്‍ എന്ന മറ്റൊരു ഹാസ്യ നടന് മാത്രമായിരുന്നു. മലയാളത്തിലെ ലാറല്‍ ആന്റ് ഹാര്‍ഡിമാരായി അവര്‍ അറിയപ്പെടുകയും ചെയ്തിരുന്നുവല്ലോ. അക്കാലഘട്ടത്തില്‍ പുറത്ത് വന്നിട്ടുള്ള ചിത്രങ്ങളില്‍ ഈ രണ്ടു പേരുടേയും സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായിരുന്നു. ഭാസി നായകനടനോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് മിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് കാണാം. 

പ്രേംനസീര്‍ ആയിരുന്നു നായകനടന്‍ എന്നതിന് സംശയവുമില്ല. രാഷ്ട്രീയ രംഗത്തും ഒന്ന് പയറ്റിനോക്കാന്‍ മടിച്ചില്ല അടൂര്‍ഭാസി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു കൗണ്‍സിലറാകുവാന്‍ വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയായും നിന്നിരുന്നു. അതില്‍ പരാജയം ഏറ്റുവാങ്ങിയ ഭാസി, രാഷ്ട്രീയ രംഗത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അവിടെ പണവും പ്രതാപവും നേടുന്നതിനുള്ള മറ്റൊരു വിശാലമായ രംഗം ഭാസിക്ക് വേണ്ടി തുറന്ന് കിടക്കുകയായിരുന്നു: അഭിനയം. അവിടെ ഹാസ്യാഭിനയത്തിന്റെ ഉന്നത പീഠത്തിലെത്താന്‍ അധികനാളൊന്നും വേണ്ടി വന്നില്ല ഭാസിക്ക്. ഭാസി അഭിനയിച്ച ചിത്രങ്ങളുടെ പേരുകള്‍ ഒന്നൊന്നായി എടുത്തുപറയാന്‍ തുനിഞ്ഞാല്‍ ഈ ലേഖനം വളരെ നീണ്ടുപോകും. എന്നാല്‍ എണ്ണപ്പെട്ട ചിത്രങ്ങളൂടെ പേരുകള്‍ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറ്റുരംഗങ്ങളിലുള്ള കഴിവിനെപ്പറ്റി പരാമര്‍ശിക്കാം. 

ഓടയില്‍ നിന്ന്, കാവ്യമേള, മുറപ്പെണ്ണ്, കാട്ടുതുളസി, സ്ഥാനാര്‍ത്ഥി സാറാമ്മ, ഇരുട്ടിന്റെ ആത്മാവ്, അച്ചാണി, നെല്ല്, മാന്യശ്രീ വിശ്വാമിത്രന്‍, നഗരമേ നന്ദി, ചിത്രമേള, ചട്ടക്കാരി, അന്വേഷിച്ചു കണ്ടെത്തിയില്ല. വിരുതന്‍ ശങ്കു, അഗ്‌നിപുത്രി, തുലാഭാരം, ലക്ഷപ്രഭു, മുച്ചീട്ടുകളിക്കാരന്റെ മകള്‍, നദി, മൂലധനം, വാഴ്‌വേമായം, പ്രിയ, ത്രിവേണി അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ഏതാനും ചിത്രങ്ങളിലെ അഭിനയമികവ് ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.

ഹാസ്യം മാത്രമല്ല ഏത് വേഷവും ആ രൂപത്തിന് ഇണങ്ങിച്ചേരുമെന്ന് വര്‍ഷങ്ങള്‍ കഴിയുന്തോറും തെളിയിക്കപ്പെട്ടുകൊണ്ടിരുന്നു. 'ചട്ടക്കാരി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1974-ലെ കേരള സര്‍ക്കാറിന്റെ നല്ല നടനെന്നുള്ള പുരസ്‌കാരം നേടിയത് ഭാസിയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മറ്റു രണ്ടു പുരസ്‌ക്കാരങ്ങള്‍ കൂടി ഭാസിയെത്തേടിയെത്തി. 1978-ലും 1979-ലും അവാര്‍ഡുകള്‍ നേടിയിരുന്നു.
ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുവാന്‍ നമ്മുടെ സംവിധായകര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. വെറും കോമഡിയന്‍ എന്നുള്ള നിലയില്‍ ഭാസിയെ തളച്ചിടുകയായിരുന്നു അവര്‍. 

അപൂര്‍വ്വം പ്രതിഭാശാലികളായ സംവിധായകര്‍ ആ നടനിലെ കഴിവുകള്‍ കണ്ടെത്തിയിരുന്നു എന്നതിന് തെളിവായിട്ട് ചൂണ്ടിക്കാട്ടാവുന്നത് ജോണ്‍ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍'. എന്ന ചിത്രമായിരുന്നു. 1978-ലെ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു.

വില്ലന്‍ വേഷങ്ങളില്‍ ഭാസി അഭിനയിച്ചു എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ മൂന്ന് ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസനേടിയെടുത്തു ഭാസി. 'കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യന്‍' എന്നീ ചിത്രങ്ങളിലാണ് വില്ലന്‍ കഥാപാനത്രമായി അഭിനയിച്ചത്. മാത്രമല്ല ഇരട്ട വേഷങ്ങളിലും അഭിനയമികവ് പ്രകടമാക്കിയ നടനായിരുന്നു അദ്ദേഹം. സാധാരണയായി നായക നടന്മാരാണ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കാറുള്ളത്. ഇവിടെ നായക നടനോടൊപ്പം പ്രാധാന്യം കല്പിച്ചിരുന്നു ഭാസിക്ക്. കൊട്ടാരം വില്ക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളില്‍ ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നതരത്തിലുള്ള അഭിനയചാതുരിയാണ് പ്രകടമാക്കിയിട്ടുള്ളത്.

ഭാസി അഭിനയിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1977-ല്‍ 'അച്ചാരം അമ്മിണിഓശാരം ഓമന', 'ആദ്യപാഠം' എന്നീ ചിത്രങ്ങളും, 1978-ല്‍ 'രഘുവംശം' എന്ന ചിത്രവുമായിരുന്നു അത്. അഭിനയ ജീവിതത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി ചിനത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഒരുമ്പെട്ടത് ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

ഒരേ രീതിയില്‍ത്തന്നെയുള്ള ഹാസ്യരംഗങ്ങള്‍ അവതരിപ്പിച്ച് മടുത്തപ്പോള്‍, ക്രിയാത്മകമായ മറ്റൊരു രംഗത്ത് പ്രവര്‍ത്തിച്ചു എന്നേ കരുതേണ്ടതുള്ളു. മുന്നും സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയായിരുന്നു 'അച്ചാരം അമ്മിണിഓശാരം ഓമന' എന്ന ചിത്രത്തിന്റെ നിര്‍മാതാവ്. നല്ലൊരു താരനിര തന്നെ ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഭാസിക്കും ബോബനും കഴിഞ്ഞു. ശാരംഗപാണിയാണ് ഇതിന്റെ കഥയും തിരക്കഥയും എഴുതിയത്. ഗാനങ്ങള്‍ പി.ഭാസ്‌കരനും സംഗീതം ജി.ദേവരാജനുമായിരുന്നു.

അഭിനയിക്കാനുള്ള തന്റെ റോളില്‍ ഒരു ഗാനം ആവശ്യമാണെന്ന് വന്നാല്‍, അത് ആലാപനം ചെയ്യാനും ഒരു ഗായകന്‍ കൂടിയായ ഭാസിക്ക് കഴിഞ്ഞിരുന്നു. ഒന്‍പതോളം ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത 'ആദ്യകിരണങ്ങളിലെ 'ആനച്ചാല്‍ ചന്ത...' എന്ന് തുടങ്ങുന്ന ഗാനം വളരെയധികം നേപ്രക്ഷകരെ രസിപ്പിക്കുകയും അഭിനയമികവ് കൊണ്ട് ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതുമാണ്.

'സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന ചിത്രത്തിലെ 'വോട്ടില്ല, വോട്ടില്ല.... കടുവാപ്പെട്ടിക്കോട്ടില്ല'- 'ലോട്ടറി ടിക്കറ്റ്' എന്ന ചിത്രത്തിലെ 'ഒരു രൂപാനോട്ടുകൊടുത്താല്‍... 'ആഭിജാത്യത്തി'ലെ 'തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളിവണ്ടി...' എന്നീ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഹാസ്യഗാനങ്ങള്‍ പാടുന്നതിന് യോജിച്ച ശബ്ദമായിരുന്നു ഈ നടനുണ്ടായിരുന്നത്. കാട്ടുകുരങ്ങ്, തെക്കന്‍ കാറ്റ് സാക്ഷി, ചക്രവാകം കണ്ണൂര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. സിനിമാരംഗത്തെ ഒരു ബഹുമുഖ പ്രതിഭ എന്ന് ഭാസിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഭാസിയുടെ അഭിനയശൈലി അനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ തുടര്‍ന്നാണ് നൂതന പ്രവണതകള്‍ ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടത്. മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു എന്നത് വിസ്മരിക്കാനാവില്ല.
ഒരു ജീവിതകാലം മുഴുവന്‍ നാടകാഭിനയരംഗത്തും സിനിമയിലും കഴിവുകള്‍ പ്രകടമാക്കി നിറഞ്ഞു നിന്ന ഭാസി 1990 മാര്‍ച്ച് മാസം 29-ാം തീയതി ഈ ലോകത്തോട് യാത്ര പറഞ്ഞു.

എന്‍.സി സേനന്‍

Tuesday, September 29, 2015

മമ്മൂട്ടിയെ മല കയറ്റാന്‍

കാഴ്ചപ്പാട്

ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്. അമ്പലവും കുളവും അരയാലുമൊക്കെയുള്ള പ്രകൃതിരമണീയമായൊരു ലൊക്കേഷനിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്.
രാവിലെ, സെറ്റ് റെഡിയാകുന്നതും കാത്തിരിക്കുമ്പോള്‍ ഒരു മനുഷ്യനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. കാവിമുണ്ടും ജുബ്ബയുമാണ് വേഷം. താടി ഇത്തിരി വളര്‍ന്ന് മുറ്റിയിട്ടുണ്ട്. തൊട്ടടുത്തു നടക്കുന്ന ഷൂട്ടിങ്ങിന്റെ ബഹളങ്ങളൊന്നും ആ മനുഷ്യനെ അലട്ടുന്നതേയില്ല. വളരെ ഏകാഗ്രതയോടെ, അമ്പലത്തിന്റെ പുറംമതിലിന്മേലുള്ള ഒരു പോയിന്റിലേക്ക് മാത്രം നോക്കി ഒറ്റ നില്‍പ്പാണ് കക്ഷി.
ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ഈ കക്ഷിയുടെ കാര്യം വിട്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് ലാല്‍ വിശ്രമിക്കാനിരുന്നു. അപ്പോഴും അയാള്‍ അതാ അവിടെത്തന്നെ ഒരിഞ്ചുപോലും മാറാതെ നില്‍ക്കുന്നു. കത്തിക്കാളുന്ന 
വെയിലാണെന്നതുപോലും അയാള്‍ക്ക് വിഷയമേയല്ല.
ഷൂട്ടിങ് വീണ്ടും തുടങ്ങി. സമയം സന്ധ്യയാകാറായി. ലൊക്കേഷന്‍ മാറ്റാനായി ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ ആ വിചിത്രമനുഷ്യനെ നോക്കി. അത്ഭുതം! അപ്പോഴും അയാള്‍ അവിടെത്തന്നെ.
മോഹന്‍ലാലിന് കൗതുകം അടക്കാനായില്ല. എന്തു സംഗതിയാവും ഇയാള്‍ ഇത്രയും സൂക്ഷ്മമായി നോക്കുന്നത്?
മോഹന്‍ലാല്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
'ഏയ്, നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് നോക്കുന്നത്?'
അയാള്‍ അത് കേട്ടഭാവം നടിച്ചില്ല. മോഹന്‍ലാല്‍ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ധ്യാനത്തില്‍നിന്നുണര്‍ത്തിയതിന്റെ കോപം കൊണ്ടെന്നപോലെ ലാലിനെ രൂക്ഷമായൊന്ന് നോക്കിയശേഷം അയാള്‍ അതേ പോയിന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ദാ, അവിടെ നോക്ക്.'
മോഹന്‍ലാല്‍ അവിടേക്ക് നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ചെങ്കല്ലിന്റെ ചതുക്കുകളല്ലാതെ ഒന്നുംതന്നെ അവിടെയില്ല. എങ്കിലും ക്ഷമയോടെ മോഹന്‍ലാല്‍ നോക്കിക്കൊണ്ടിരുന്നു. അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞ് കണ്ണ് കഴച്ചപ്പോള്‍ ലാല്‍ അയാളോട് പറഞ്ഞു: 'ഞാനൊന്നും കാണുന്നില്ലല്ലോ!'
ഗൗരവത്തിന് അല്പംപോലും കുറവില്ലാതെ അയാള്‍ മറുപടി പറഞ്ഞു:
'രാവിലെ മുതല്‍ നിന്നിട്ട് ഞാനൊന്നും കണ്ടില്ല. പിന്നെയല്ലേ പത്തു മിനിറ്റ് കൊണ്ട് നിങ്ങള് കാണുന്നത്...'
കിലുക്കം സിനിമയിലെ ആ വാചകം അറിയാതെ മോഹന്‍ലാലിന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് വീണു:
'വട്ടാണല്ലേ...'

പൃഥ്വിരാജിന്റെ ഇംഗ്ലീഷ്


ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാള്യത തോന്നാറുണ്ട്.

മമ്മൂട്ടിയെ മല കയറ്റാന്‍


മമ്മൂട്ടിയുടെ കോപത്തെക്കുറിച്ച് കഥകള്‍ ഒരുപാടുണ്ട്. ഈ സ്വഭാവമറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ചൂടാക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കാറുമില്ല.
മേഘത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ നടക്കുന്നു.
ഒരു കാട്ടുപ്രദേശത്താണ് ലൊക്കേഷന്‍. ഒരു ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനിലെ മരത്തണലിലിരുന്ന് സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: 'പ്രിയാ, സൂക്ഷിക്കണം. മൂര്‍ഖനൊക്കെ ഉള്ള സ്ഥലമാണ്.'
'ഇപ്പോ ഇവിടെ ഏതായാലും മൂര്‍ഖനില്ല. പക്ഷേ, ഉടനെ വരും, ഒരു പച്ചക്കാറില്‍.' പ്രിയദര്‍ശനിത് പറഞ്ഞുതീരുമ്പഴേക്കും പച്ചക്കാറില്‍ മമ്മൂട്ടി വന്നിറങ്ങി. അതോടെ കൂട്ടച്ചിരി മുഴങ്ങി. സംഭവം തിരക്കിയ മമ്മൂട്ടിയോട് ശ്രീനിവാസന്‍ ഇത്തിരി എരിവു കൂട്ടി, സംഭവം വിവരിച്ചുകൊടുത്തു.
'ഏതായാലും മൂര്‍ഖനാണല്ലോ, നീര്‍ക്കോലിയല്ലല്ലോ'. മമ്മൂട്ടി തിരിച്ചടിച്ചു.
ആ ദിവസം അടുത്തുള്ളൊരു കുന്നിന്റെ മുകളിലാണ് ഷൂട്ടിങ്. അങ്ങോട്ട് റോഡില്ലാത്തതിനാല്‍ ചെങ്കുത്തായ കയറ്റം നടന്നുതന്നെ കയറണം. മമ്മൂട്ടി, കുന്ന് നടന്നുകയറാന്‍ തയ്യാറാവുമോ എന്ന് ചിലര്‍ക്കൊരു ശങ്ക. ചര്‍ച്ച അതേക്കുറിച്ചായി. അപ്പോള്‍ ശ്രീനിവാസന്‍ നാടകീയമായി പ്രഖ്യാപിച്ചു: 'മമ്മൂട്ടി കുന്നു കയറിക്കോളും. പക്ഷേ, അതിനൊരു കാര്യം ചെയ്യണം...' ശ്രീനിവാസന്‍ സസ്‌പെന്‍സില്‍ നിര്‍ത്തി.
'അതെന്താണ്?' എല്ലാവരും ആകാംക്ഷാഭരിതരായി.
ഗൗരവം വിടാതെ ശ്രീനിവാസന്‍ പറഞ്ഞു: 'കടുംനിറത്തിലുള്ള കുറേ ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ കുന്നിന്‍മുകളില്‍ നിന്നാല്‍ മതി. മമ്മൂട്ടി താനേ കയറിക്കോളും.'
'ഇടിവെട്ട്' കുപ്പായങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പത്തെക്കുറിച്ച് അറിയാവുന്ന സദസ്സ് വീണ്ടുമൊരു ചിരിയില്‍ മുങ്ങി.
മമ്മൂട്ടി പതിവുപോലെ കോപത്തിലും

Monday, April 20, 2015

വായിച്ചുതീരാനാകാത്ത അപൂര്‍വജീവിതം

സിനിമയെ ചൈതന്യവത്താക്കുന്ന ഡബ്ബിങ്ങ്കലയെ അതിന്റെ സൗന്ദര്യപൂര്‍ണ്ണതകളിലെത്തിച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. അവരുടെ അസാധാരണമായ ജീവിതകഥ സ്വരഭേദങ്ങള്‍ പുസ്തകം അനാവരണം ചെയ്യുന്നു. ഒരു കലാകാരി എന്ന നിലയിലും തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു ജീവിതം കരുപ്പിടിപ്പിച്ച സ്ത്രീയെന്ന നിലയിലും അവരുടെ ജീവിതകഥയുടെ പാരായണ മൂല്യം വലുതാണ്. അതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. പുസ്തകത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ :

ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മിയെ എന്റെ കുടുംബത്തിലെ ഒരംഗമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു. മദ്രാസ്സില്‍ വല്യമ്മയോടൊപ്പം കുട്ടികള്‍ക്കു ശബ്ദം കൊടുക്കാന്‍ വരുമ്പോള്‍ തൊട്ടുള്ള പരിചയമാണ്. അന്നു ഞാന്‍ സ്വതന്ത്രസംവിധായകനായിട്ടില്ല. പാവാടയില്‍നിന്ന് ദാവണിയിലേക്കും സാരിയിലേക്കുമൊക്കെയുള്ള ലക്ഷ്മിയുടെ വളര്‍ച്ച ഞങ്ങളുടെ കണ്‍മുന്നിലൂടെയായിരുന്നു. പക്ഷെ, അന്നു ഞാന്‍ കണ്ട ഭാഗ്യലക്ഷ്മിയല്ല യഥാര്‍ത്ഥ ഭാഗ്യലക്ഷ്മി എന്ന് തിരിച്ചറിയുന്നത് വാസ്തവത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം വായിച്ചപ്പോഴാണ്. അത് വായിച്ച് ഞാന്‍ തരിച്ചിരുന്നു പോയി. സങ്കടത്തിന്റെ ഒരു കടല്‍ ഈ പെണ്‍കുട്ടിയുടെ ഉള്ളിലിരമ്പുന്നത് ഞങ്ങളാരുമറിഞ്ഞിട്ടില്ലായിരുന്നു. ഞാന്‍ വിളിച്ചു. വിളിച്ചപ്പോള്‍ ലക്ഷ്മി പറഞ്ഞു; “ഞാന്‍ വിശദമായി എഴുതാന്‍ പോകുകയാണ് സത്യേട്ടാ; ഒരു ആത്മകഥ പോലെ.” ഇപ്പോള്‍ അത് എഴുതപ്പെട്ടിരിക്കുന്നു. വരും തലമുറയ്ക്കുള്ള ഒരു പാഠപുസ്തകമാണ് ഈ ആത്മാവിഷ്‌കാരം എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഏറ്റവും ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷയെന്ന് എം. ടി. പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടിയുടെയൊക്കെ വാക്കുകള്‍ നമ്മുടെ ഉള്ളില്‍ പതിഞ്ഞു പോകുന്നത് അതിന്റെ ലാളിത്യം കൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ ഭാഗ്യലക്ഷ്മി ചെയ്തിരിക്കുന്നതും അതുതന്നെയാണ്. മറ്റൊരാള്‍ വായിച്ച് നമ്മള്‍ കണ്ണടച്ച് കേട്ടിരുന്നാല്‍ ലക്ഷ്മി സംസാരിക്കുന്നതുപോലെ തോന്നും. ഒട്ടും കൃത്രിമത്വമില്ലാതെ ഒരലങ്കാരവുമില്ലാതെ ഹൃദയത്തില്‍നിന്നൊഴുകിവരുന്നതുപോലെ! അതും എന്നെ അതിശയിപ്പിച്ചു.
ജീവിതത്തിന്റെ പലഘട്ടങ്ങളില്‍ ഭാഗ്യലക്ഷ്മിയുടെ പലമുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ തോന്നും ഒരു പാവമാണെന്ന്. ചിലപ്പോള്‍ ഒരു ചട്ടമ്പിയുടെ ഭാവം. 19 വയസ്സുള്ളപ്പോള്‍, അനാവശ്യം പറഞ്ഞുവന്ന പ്രശസ്തനായ ഒരു നടനെ തെരുവുപിള്ളേരുടെ ഭാഷയില്‍ ചീത്തപറഞ്ഞോടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാഴ്ചയില്‍ സുന്ദരിയായിരുന്നിട്ടും സിനിമയുടെ ചതിക്കുഴികളില്‍ വീണുപോകാതിരുന്നത് സ്വയം സംരക്ഷിക്കാനുള്ള ഈ കഴിവുകൊണ്ടുതന്നെയാകണം. ഭാഗ്യലക്ഷ്മി എന്നും തനിച്ചുതന്നെ ആയിരുന്നു. വിവാഹവും വിവാഹമോചനവും പിന്നീടു വന്ന പ്രണയവും അതില്‍നിന്നുള്ള നിശ്ശബ്ദമായ പിന്‍വാങ്ങലുമൊക്കെ സ്വയം തീരുമാനിച്ച കാര്യങ്ങളാണ്. അതിന് ഒരാളെയും കൂട്ടുപിടിച്ചിട്ടില്ല. ഈ ആത്മകഥയിലൂടനീളം ഒരാളെയും കുറ്റപ്പെടുത്തിയിട്ടുമില്ല. അതിനെയാണ് തന്റേടം എന്നു വിളിക്കുന്നത്.
എന്റെ അറിവില്‍ തന്റെ സ്വകാര്യങ്ങള്‍ ലക്ഷ്മി ആദ്യമായി ചുറ്റുമുള്ള ലോകത്തോട് വെളിപ്പെടുത്തുന്നത് ഈ കുറിപ്പുകളിലൂടെയാണ്. അതിനാകട്ടെ നല്ലൊരു തിരക്കഥയുടെ ചാരുതയുണ്ട്. വായനക്കാരെ തന്നോടൊപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് നല്ല എഴുത്തുകാരുടെ ലക്ഷണം. ഭാഗ്യലക്ഷ്മിയോടൊപ്പം നമ്മളും ആ യാത്രയില്‍ പങ്കാളികളാകുന്നു. അതുകൊണ്ടാണ് ബാലമന്ദിരത്തില്‍ അനാഥമാക്കപ്പെട്ട ആ കൊച്ചു പെണ്‍കുട്ടിയുടെ സങ്കടം കണ്ട് നമ്മുടെ കണ്ണു നനയുന്നത്.
ഭാഗ്യലക്ഷ്മി അഹങ്കാരിയാണെന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ അതു പറയുന്നവരെക്കാള്‍ എനിക്കു വിശ്വാസം ഭാഗ്യലക്ഷ്മിയെത്തന്നെയായിരുന്നു. മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കാന്‍ സാധിക്കുക ഒരു വ്യക്തി എല്ലാ നിലയിലും വളരുമ്പോഴാണ്. ലക്ഷ്മിയോട് ഇപ്പോഴും പലര്‍ക്കും അസൂയ തോന്നുന്നുണ്ടാവാം. ഈ പുസ്‌കംപോലും ഭാഗ്യലക്ഷ്മിയുടെ വളര്‍ച്ച തന്നെയാണല്ലോ. ഇനിയും അസൂയപ്പെടാന്‍ കാലം എത്രയോ ബാക്കി നില്‍ക്കുന്നു.
തൊഴില്‍പരമായ മത്സരം ഭാഗ്യലക്ഷ്മിക്ക് ആരോടുമുള്ളതായി എനിക്കു തോന്നിയിട്ടില്ല. നായികമാര്‍ക്കു മാത്രം ശബ്ദം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു നായിക വന്നാല്‍ സ്വാഭാവികമായും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രതീക്ഷകൂടും. അവിടെയും ഭാഗ്യലക്ഷ്മി എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ സംയുക്ത വര്‍മ്മ എന്ന പുതുമുഖമാണ് അഭിനയിക്കുന്നത്, ശബ്ദം കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ “ആ കുട്ടി മലയാളിയല്ലേ, സ്വന്തം ശബ്ദത്തില്‍ ഡബ്ബു ചെയ്തുനോക്കാന്‍ പറയൂ” എന്നാണ് എന്നോടു പറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദം ആ കഥാപാത്രത്തിനു വേണം എന്നു ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ വന്നു ചെയ്തുതരികയും ചെയ്തു. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’എന്ന സിനിമയില്‍ സൗന്ദര്യയ്ക്ക് ശബ്ദം കൊടുക്കുമ്പോഴും ഒരു കലാകാരിയുടെ ആത്മാര്‍ത്ഥത ഞാന്‍ കണ്ടു. ഭാഷ അറിയില്ലങ്കിലും സംഭാഷണമൊക്കെ അര്‍ത്ഥമറിഞ്ഞ് മനഃപാഠമാക്കിയാണ് സൗന്ദര്യ  അഭിനയിക്കുക. അതുകൊണ്ടുതന്നെ ആ ശബ്ദത്തിലെ വികാരം അനുകരിക്കാനാകാത്തതാണ്. ഓരോ ഷോട്ടും ഡബ്ബ് ചെയ്തു കഴിഞ്ഞ് പൈലറ്റ് ട്രാക്ക് വീണ്ടും കേട്ടാല്‍ ഭാഗ്യലക്ഷ്മി പറയും “അയ്യോ! സൗന്ദര്യ അഭിനയിച്ച അത്രയും വന്നില്ല, നമുക്ക് ഒരിക്കല്‍ക്കൂടി നോക്കാം”്. പിന്നെപ്പിന്നെ സൗന്ദര്യയുടെ ശബ്ദം കേള്‍പ്പിക്കാതെയാണ് ഞാന്‍ ഡബ്ബു ചെയ്യിച്ചത്.
ഏതു ജോലിയിലും വിജയിക്കാന്‍ ഒരൊറ്റ വഴിയെ ഉള്ളു. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുക. അതില്‍ പൂര്‍ണ്ണമായി മനസ്സര്‍പ്പിക്കുക. ഭാഗ്യലക്ഷ്മി വിജയിക്കുന്നതും ഈ അര്‍പ്പണം കൊണ്ടാണ്. അതു ഡബ്ബിങ്ങില്‍ മാത്രമല്ല; പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയിലും. സംഘടനാപ്രവര്‍ത്തനത്തിലായാലും കുടുംബജീവിതത്തിലായാലും സ്‌നേഹത്തിലും പ്രണയത്തിലും വിദ്വേഷത്തിലുമൊക്കെ ആ ആത്മാര്‍ത്ഥത ഞാന്‍ കണ്ടിട്ടുണ്ട്. ഈ പുസ്തകം വിജയിക്കുന്നതും അതുകൊണ്ടുതന്നെ. ഇതെല്ലാം മനസ്സില്‍ വച്ചുതന്നെയാണ് ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണെന്ന് ആദ്യമേ ഞാന്‍ പറഞ്ഞത്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകം. സര്‍വ്വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തലശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം.  പുസ്തകം വായിച്ചുതീര്‍ത്ത് മടക്കി വയ്ക്കുമ്പോഴും ഒരു സംശയം ബാക്കിയാവുന്നു, യഥാര്‍ത്ഥ ഭാഗ്യലക്ഷ്മിയെ നമ്മള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയോ? നമമളോടു പങ്കുവയ്ക്കാത്ത സങ്കടങ്ങളും സന്തോഷങ്ങളും ഇനിയുമവര്‍ക്കുണ്ടോ? അറിയില്ല. ഒരിക്കലും വായിച്ചു തീരാത്ത ഒരു പുസ്തകംതന്നെയാണ് ഭാഗ്യലക്ഷ്മി.

Saturday, January 24, 2015

പത്മരാജന്‍ എന്ന കുസൃതിക്കാരന്‍

രാധാലക്ഷ്മി

ഗൗരവക്കാരനും മിതഭാഷിയുമായ പത്മരാജനെ മാത്രമെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതുപോലെതന്നെ അദ്ദേഹത്തിന്റെ ആദ്യകാലതിരക്കഥകള്‍ വായിച്ചിട്ടാവാം സെക്‌സിന്റെയും വയലന്‍സിന്റെയും ഒക്കെ ഒരു വക്താവായിട്ട് പത്രക്കാരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. പക്ഷേ, ഇതിനൊക്കെ അപ്പുറത്ത്, അധികം പുറത്തറിയപ്പെടാത്ത മറ്റൊരു മുഖം കൂടി പത്മരാജനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ മുന്‍പില്‍ മാത്രം പുറത്തെടുക്കുന്ന ഒരു കുസൃതിക്കാരന്റെ മുഖം.

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്ന വ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട 'ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലോട്ട് ഓടിവരുന്നു. അറുപത്തിയാറ്അറുപത്തിയേഴ് കാലമാണ്. ഞങ്ങള്‍ കത്തുകളിലൂടെ പരസ്​പരം അറിഞ്ഞിരുന്ന സമയം. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ഒരു പ്രഭാതം. അക്കാലത്തെ മതപ്രചരണത്തിനായി ചില കൃസ്തീയ പാതിരിമാര്‍ ആകാശവാണിയില്‍ വരിക ഒരു പതിവായിരുന്നു. ഒരിക്കല്‍ ഈ ആവശ്യവുമായി ഒരു പാതിരി അവിടെ വന്നപ്പോള്‍ കൊണ്ടുവന്ന ഒരു നോട്ടീസ് ഡ്യൂട്ടിറൂമിലെ മേശപ്പുറത്ത് വച്ചിട്ടുപോയി. നോട്ടീസ് വായിച്ച പത്മരാജന് ഒരു
കുസൃതി തോന്നി. ഉടനെ തന്നെ ഉച്ചയ്ക്കും വൈകിട്ടും ഡ്യൂട്ടിക്ക് വരുന്ന അനൗണ്‍സര്‍മാര്‍ക്ക് കാണാനായി അദ്ദേഹം ഒരു നോട്ടു കുറിച്ചു വച്ചു.'ഈ നോട്ടീസില്‍ക്കാണുന്ന വിവരങ്ങള്‍ പരിപാടികള്‍ക്കിടയ്ക്കുള്ള സമയങ്ങളില്‍ ഫില്ലറുകള്‍ ആയി കൊടുക്കണം' എന്ന്. അതോടൊപ്പം ആ നോട്ടീസും പിന്‍ ചെയ്തു വച്ചു.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വന്ന അനൗണ്‍സര്‍ക്ക് സൂത്രം പിടികിട്ടിയെങ്കിലും, രാത്രി വന്നയാള്‍ ഇതു സത്യമെന്ന് ധരിച്ചു. അന്നാണെങ്കില്‍ ന്യൂസ് തുടങ്ങുന്നതിന് രണ്ടു മിനുട്ട് മുന്‍പ് പരിപാടി തീരുകയും ചെയ്തു. നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി വായിച്ചവതരിപ്പിക്കാന്‍, നിനച്ചിരിക്കാതെ പൊടുന്നനവേ വീണുകിട്ടിയ ഈ അവസരം അനൗണ്‍സര്‍ ഉപയോഗപ്പെടുത്തി. അദ്ദേഹം നല്ല ശ്ബദമോഡുലേഷനോടെ നോട്ടീസ് വായിച്ചു തുടങ്ങി'നിങ്ങള്‍ അവനെ കാല്‍വരി മലയുടെ മുകളിലേക്ക് അടിച്ചു കയറ്റിയില്ലേ?...' തെറ്റുകൂടാതെ ഒറ്റയടിക്ക് ആ നോട്ടീസ് മുഴുവന്‍ അനൗണ്‍സര്‍ വായിച്ചു'അവനാരാണ്? അവനല്ലോ യേശു'...എന്ന് വികാരാവേശത്തോടെ പ്രേക്ഷകരോട് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിറുത്തി. അതു മുഴുവന്‍ ആകാശവാണി തൃശൂര്‍നിലയം അന്ന് പ്രക്ഷേപണം ചെയ്തു. പരിഭ്രമിച്ച മുഖവുമായി സ്റ്റുഡിയോ വാതില്‍ തള്ളിത്തുറന്ന് ഡ്യൂട്ടി ഓഫീസര്‍ എത്തിയപ്പോഴാണ്, താന്‍ നല്ലതു പോലെ ആ നോട്ടീസുമുഴുവന്‍ വായിച്ചല്ലോ എന്ന ആത്മസംതൃപ്തിയുമായി പേപ്പറില്‍ നിന്നും അനൗണ്‍സര്‍ കണ്ണെടുക്കുന്നത്.
വിവരം അറിഞ്ഞപ്പോള്‍ അനൗണ്‍സര്‍ ആകെ പരിഭ്രമിച്ചു. സംഭവം വളരെ സീരിയസ്സ് ആണെന്ന് ഡ്യൂട്ടി ഓഫീസര്‍ അദ്ദേഹത്തോട് പറഞ്ഞു. ഭാഗ്യത്തിന് നാല് അനൗണ്‍സര്‍മാരും ഡ്യൂട്ടി ഓഫീസറും അല്ലാതെ മറ്റാരുംതന്നെ ഈ സംഭവം മനസ്സിലാക്കിയില്ല. ഏതായാലും ആ അനൗണ്‍സറുടെയും ഡ്യൂട്ടി ഓഫീസറുടെയും ജോലി പോകാതെ ഇക്കാര്യം എങ്ങനെയാണ് ഒതുക്കിയതെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.പില്‍ക്കാലത്തും അദ്ദേഹം ഒരുപാട് കുസൃതികള്‍ ഇതു പോലെ ഒപ്പിച്ചിട്ടുണ്ട്.

പത്മരാജന് തിരുവനന്തപുരത്തോട്ട് മാറ്റമായ കാലം. തൃശ്ശൂര് അദ്ദേഹത്തിന് ഉണ്ണിമേനോനും വര്‍ക്കിയും വിജയന്‍ കരോട്ടും തുളസിയും ഒക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ്‌വലയം തന്നെ ഉണ്ടായിരുന്നു. ആരോടെങ്കിലും ഒക്കെ ദേഷ്യം തോന്നുമ്പോള്‍ അവരെക്കുറിച്ച് കവിതകള്‍ എഴുതിയുണ്ടാക്കി നോട്ടീസ് അച്ചടിപ്പിക്കലും മറ്റും ഈ സുഹൃദ് സംഘത്തിന്റെ സ്ഥിരം പരിപാടികളായിരുന്നു. കളിയായിട്ട്, പരസ്​പരം പാരവയ്ക്കലും ഒരു പതിവു വിനോദമായിരുന്നു ഇവര്‍ക്ക്.

പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അന്തരിച്ച, സാഹിത്യകാരനായ വിജയന്‍ കരോട്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ. പത്മരാജന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തൃശ്ശൂരിലെ സുഹൃത്തുക്കളുമായി അടുത്തിടപഴകാനുള്ള അവസരവും നഷ്ടപ്പെട്ടു.

അക്കാലത്ത് പത്മരാജനും വിജയന്‍ കരോട്ടും വിനോദമായി വച്ചു നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയാണ് മാധ്യമങ്ങളിലൂടെയുള്ള വേലവയ്പ്.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോള്‍ വിജയന്‍ കരോട്ട് എന്ന ശ്രോതാവിന്റെ പേര് റേഡിയോവിലൂടെ ഇടയ്ക്കിടക്ക് വിളിച്ചുപറയുക പത്മരാജന്‍ ഒരു പതിവാക്കി. മിക്കവാറും കേള്‍ക്കാന്‍ ഏറ്റവും ഇമ്പം കുറഞ്ഞ പാട്ടുകളോടൊപ്പമാവും ഈ പേരു വിളിച്ചു പറയുന്നത്. ആദ്യമൊന്നും വിവരം കരോട്ട് അറിഞ്ഞിരുന്നില്ല. ക്രമേണ, മറ്റു സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഇതിന്റെ പുറകില്‍ ആരുടെ കൈകളാണ് എന്ന സത്യം കരോട്ട് മനസ്സിലാക്കുന്നത്.

അതോടെ തിരിച്ചുവേലവയ്ക്കാനുള്ള പദ്ധതികള്‍ കരോട്ട് ആസൂത്രണം ചെയ്തു. പിന്നെ, എറണാകുളത്തുനിന്നും ഇറങ്ങുന്ന ചില കൊച്ചു വാരികകളിലൊക്കെ പത്മരാജന്റെ പേരില്‍ ഓരോ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. കെ.ആര്‍. വിജയയ്ക്ക് ഗര്‍ഭമാണോ? ജയലളിതയുടെ വിലാസമെന്താണ്? എന്നീ ടൈപ്പിലുള്ള കുറെ ചോദ്യങ്ങള്‍. പിന്നെ വേലവയ്പ്പിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിച്ചു. ആകാശവാണിയിലെ എഴുത്തുപെട്ടിയിലും കരോട്ടിന്റെ കത്തുകളും (പേരും) കടന്നുവന്നു. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നാടകം കേട്ട് കരഞ്ഞു പോയി. സേതുനാഥന്റെ ചിത്രീകരണം കരളില്‍ ആഞ്ഞുതറച്ചു.ഗംഗാധരന്‍ നായരുടെ ഗാനം കേട്ട് ഉറങ്ങിപ്പോയിഎല്ലാം ആസ്വാദനങ്ങള്‍.

ഇത് കരോട്ടിന് വലിയൊരു തോല്‍വിയായിരുന്നു. ഇതിനു ബദലായി കരോട്ട് ഒരു കഥ എഴുതി. സിനിലാന്റ് എന്നോ മറ്റോ പേരുള്ള ഒരു പത്രമാസികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് അമ്മുക്കാശ്!
അമ്മുക്കാശ് എന്നൊരു പേര് എന്റെ കൂട്ടുകാരിക്കല്ലാതെ വേറെ ഒരാള്‍ക്കും ഞാന്‍ കേട്ടിട്ടില്ല. സിനിലാന്റ് ചിറ്റൂരെങ്ങും കേട്ടറിവുപോലുമില്ലാത്ത ഒരു മാസികയായത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ ആ കഥയുടെ പേരിലും ഞാന്‍ ക്രൂശിക്കപ്പെട്ടേനേ. നേരത്തേതന്നെ പത്മരാജന്‍ പാര്‍വ്വതിക്കുട്ടി എന്ന കഥ എഴുതിയ തിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അത്രയ്ക്കായിരുന്നല്ലോ.

പാര്‍വ്വതിക്കുട്ടിയില്‍ അമ്മുക്കാശും ഒരു കഥാപാത്രമാണ്. ആ പേരില്‍ കൗതുകം തോന്നിയതുകൊണ്ട്, അതാരാണെന്ന് കരോട്ട് പത്മരാജനോട് അന്വേഷിച്ചു. അത് ആ കഥയില്‍ത്തന്നെ ഉണ്ടല്ലൊ, എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.

ഏതായാലും പ്രേമപ്പൂഞ്ചോലയില്‍ നഞ്ചുകലക്കിക്കളയാം എന്ന് വിജയനും തീരുമാനിച്ചു. അതോടെ വിജയന്‍ എഴുതുന്ന എല്ലാകഥകളിലും കാമുകന്റെ പേര് പപ്പു എന്നും കാമുകിയുടെ പേര് അമ്മുക്കാശ് എന്നും ആയി. ആയിടയ്ക്ക് കേരള ശബ്ദത്തില്‍ വിജയനെഴുതി ഋഷി എന്നൊരു കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പപ്പു കാമുകനായും അമ്മുക്കാശ് പരാമര്‍ശിക്കപ്പെടുന്ന വേറൊരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

പിന്നീടെപ്പോഴാണ് ഈ മാധ്യമ യുദ്ധം അവസാനിച്ചതെന്ന് എനിക്കോര്‍മയില്ല.
ഇത്തരത്തില്‍ യൗവ്വനത്തിളപ്പില്‍ പത്മരാജനും കൂട്ടരും കാണിച്ചിട്ടുള്ള
കുസൃതികള്‍ക്ക് കൈയും കണക്കുമില്ല. പില്‍ക്കാലത്തും അദ്ദേഹം ഒട്ടനവധി കുസൃതികള്‍ ഇതുപോലെ ഒപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധസാഹിത്യകാരനായ ജയനാരായണനും തൃശ്ശൂരിലെ പത്മരാജന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പെട്ടെന്നു തോന്നിയ ദേഷ്യത്തിന് ജോലിയെടുക്കുന്ന ഓഫീസില്‍ രാജിക്കത്തും എഴുതിക്കൊടുത്ത് ജയനാരാണയന്‍ നേരെ വന്നത് തിരുവനന്തപുരത്ത് പത്മരാജന്‍ വാടകയ്‌ക്കെടുത്തു താമസിക്കുന്ന വീട്ടിലോട്ടാണ്. ഇടയ്ക്കിടക്ക് വന്ന് കൂടെ താമസിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരുപാട് സൃഹൃത്തുക്കള്‍ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ജയനാരായണനാകട്ടെ പെട്ടെന്ന് പോകാന്‍ വന്ന ആളല്ലായിരുന്നു.

സ്‌നേഹത്തിന്റെ മുമ്പില്‍, എന്നും തരളിതമാകുന്ന ഒരു പ്രത്യേകതരം വ്യക്തിത്വമായിരുന്നു പത്മരാജന്റേത്. അവിടെ കണക്കുപറച്ചിലുകള്‍ക്കോ പരിഭവങ്ങള്‍ക്കോ ഒന്നും യാതൊരു സ്ഥാനവും അദ്ദേഹം കൊടുത്തിരുന്നില്ല.

ജോലിയില്ലാതായതോടെ, ക്രമേണ, ജയനാരാണന്റെ കൈയിലെ പൈസയും തീര്‍ന്നു. പത്മരാജന്റെ പോക്കറ്റും കാലിയായിരുന്നു. ഒരു ദിവസം ജയനാരായണന്‍ പത്മരാജനോട് ചോദിച്ചു. നിന്റെ കഴുത്തില്‍ കിടക്കുന്ന ആ മാലയൊന്നു തരാമോ പണയം വയ്ക്കാന്‍ എന്ന്. അക്കാലത്ത് പത്മരാജന്‍ കഴുത്തിലിട്ടുകൊണ്ടിരുന്ന ഒരു മാലയുണ്ട്. ഇരുവശത്തും സ്വര്‍ണ്ണം പൊതിഞ്ഞ, കൊച്ച് രുദ്രാക്ഷം പോലത്തെ മുത്തുകള്‍ കൊരുത്ത ഒരു മാല. ജയനാരായണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം ആ മാല പണയം വയ്ക്കാനായി കൊടുത്തു. സന്തുഷ്ടനായ ജയനാരായണന്‍ താമസിയാതെ മാല പണയം വച്ച് ഹുണ്ടികക്കാരന്റെ പക്കല്‍നിന്നും പണവും വാങ്ങി ധനവാനായി വീട്ടില്‍ തിരിച്ചെത്തി. കുറച്ചുനേരം കഴിയുമ്പോഴേക്കും പണയമെടുത്ത ഹുണ്ടികക്കാരന്‍ ഓടിപ്പിടിച്ചു വരുന്നത് ഒരു കുസൃതിച്ചിരിയോടെ പത്മരാജന്‍ നോക്കിയിരുന്നു. എന്തെന്നാല്‍ രുദ്രാക്ഷത്തിനു ചുറ്റും പൊതിഞ്ഞു കെട്ടിയിരുന്നത് സ്വര്‍ണ്ണം പൂശിയ മുക്കായിരുന്നു എന്ന സത്യം പത്മരാജനുമാത്രം അറിയാമായിരുന്ന ഒരു സത്യമാണല്ലോ!

അന്ന് ജയനാരായണന്‍ തല്ലുകൊള്ളാതെയും പോലീസ് കേസില്‍ പെടാതെയും രക്ഷപ്പെട്ടത് ഒരു പക്ഷേ, പത്മരാജന്റെതന്നെ, സമയത്തുള്ള ഇടപെടല്‍ കൊണ്ടാവാം.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ മെര്‍ക്കാറയില്‍ വച്ചും പത്മരാജന്‍ ഈ പഴയ കുസൃതി പുറത്തെടുത്തു. അന്ന് അദ്ദേഹത്തിന് കൂട്ടായി ക്യാമറാമാന്‍ വേണുവും സഹസംവിധായകന്‍ ജോഷിമാത്യുവും ഉണ്ടായിരുന്നു.
മെര്‍ക്കാറയില്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ പ്രേതവാസമുള്ള ഒരു കെട്ടിടമാണെന്നു പറഞ്ഞ് നടികളായ ശ്രീവിദ്യയേയും ശോഭനയേയും ഭയപ്പെടുത്തിയതും അര്‍ദ്ധരാത്രിയില്‍ പ്രേതവേഷം കെട്ടിയ വേണുവിനെ അവര്‍ താമസിക്കുന്ന മുറിയുടെ മുമ്പിലോട്ടയച്ച് അടുത്തുള്ള തൂണിന്റെ പുറകിലോ മറ്റോ ഒളിച്ചുനിന്ന് അമര്‍ത്തിച്ചിരിപ്പിച്ചതും പ്രേതത്തെ കണ്ടു ഭയന്ന് ശോഭന ബോധംകെട്ട് വീണപ്പോള്‍ ആകെ അബദ്ധരായി മുറിയിലോട്ട് ഓടിവന്ന് വാതിലടച്ചിരുന്നതും പിറ്റേന്നുകാലത്ത് ശോഭനയെ സത്യം മനസ്സിലാക്കിക്കാന്‍ പാടുപെട്ടതും എല്ലാമെല്ലാം അദ്ദേഹം തന്നെയാണല്ലോ എന്നോടും മക്കളോടും പറഞ്ഞത്.

അവസാനമായി ജനവരിമാസത്തിലും അദ്ദേഹം എന്നോടൊരു കുസൃതി കാണിച്ചു.

ഗന്ധര്‍വ്വന്റെ ഷൂട്ടിങ് കഴിഞ്ഞുവരുമ്പോള്‍ അദ്ദേഹം പതിവിന് വിപരീതമായി ഒരുപാട് സെറ്റ് ഡ്രസ്സുകള്‍ കൊണ്ടുവന്നിരുന്നു. ഇവിടെവന്നപ്പോള്‍ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഇവിടുള്ള അലമാരകളൊന്നും പോര. ഉടനെ ഗോദ്‌റേജിന്റെ പുതിയ ഒരലമാര വാങ്ങിച്ചുകളയാം എന്നദ്ദേഹം എന്നോടു പറഞ്ഞു. അല്ലെങ്കില്‍തന്നെ ഇവിടുള്ള ചുമരലമാരകള്‍ക്കൊന്നും ഒരടച്ചുറപ്പുപോരാ എന്നൊരഭിപ്രായം ഞാന്‍ നേരത്തേ അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. ജനവരി ഏഴാം തീയതിയാണെന്നാണ് എന്റെ ഓര്‍മ്മ. പുതിയൊരലമാര ഞങ്ങള്‍ ഗോദ്‌റേജിന്റെ ഷോറൂമില്‍ നിന്നും തിരഞ്ഞെടുത്ത് പൈസയും കൊടുത്തു. അലമാര വീട്ടിലെത്തിക്കാനുള്ള ചുമതല അവരെത്തന്നെ ഏല്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി. അലമാര വന്നില്ല. ദിവസവും ഫോണില്‍ അദ്ദേഹം വിളിച്ചുചോദിക്കും. അവരെന്തെങ്കിലും ഒഴികഴിവു പറയും. നാലഞ്ചുദിവസം കഴിഞ്ഞൊരു വൈകുന്നരം ഞാന്‍ വനിതാ സമിതിയിലെ മീറ്റിങ്ങിനു പോയി തിരിച്ചുവന്നസമയം. ഇന്നും അലമാര വന്നില്ലല്ലോ എന്നു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍, അതെ, ഇന്നും വന്നില്ല. പൈസ വാങ്ങിച്ചുവച്ചിട്ട് ഇവന്മാര്‍ എന്താണവിടെ ചെയ്യുന്നതാവോ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന മകള്‍ മാധവിക്കുട്ടി ഇതുകേട്ട് ചിരിക്കാന്‍ തുടങ്ങി. കാര്യമെന്തെന്ന് എനിക്ക് പിടികിട്ടിയില്ല. എന്റെ മുഖം കണ്ടിട്ട് അദ്ദേഹവും മാതുവിനോട് എന്തഡാ മാഡാ ചിരിക്കുന്നത്? എന്നായി. അവള്‍ ഉറക്കെപ്പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവളുടെ കണ്ണുകള്‍ ഞങ്ങളുടെ മുറിയുടെ പടിഞ്ഞാറുവശത്തെ ചുമരിലായിരുന്നു. പെട്ടെന്ന് ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അലമാരി സുരക്ഷിതമായി അവിടെ ഇരിക്കുന്നു. അച്ഛനും മോളും കൂടെ ഉറക്കെയുറക്കെചിരിച്ചു. അമ്മ പറ്റിപ്പോയ് എന്ന് മാതു പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരുമായി പുതിയ എല്ലാ ഉടുപ്പുകളും അലമാരയിലോട്ട് മാറ്റി. പിന്നീട് നാലഞ്ചുദിവസങ്ങളിലായി, അബുദാബിയില്‍ നിന്നും കൊണ്ടുവന്ന ഒരുതരം ട്രാന്‍സ്‌പേരന്റ് ആയ പ്ലാസ്റ്റിക് കവറുകളടങ്ങിയ രണ്ടു മൂന്നു ഫയലുകളിലായി വീട്ടിന്റെയും തിരുവനന്തപുരത്തും മുതുകുളത്തും മറ്റും ഉള്ള എല്ലാ വസ്തുക്കളുടെയും ആധാരങ്ങളും ടാക്‌സ് അടച്ച പേപ്പറുകളടക്കം വീട്ടിലുള്ള എല്ലാ വിലപ്പെട്ട കടലാസ്സുകളും ഞങ്ങളാ ഫയലുകളിലാക്കി. ഇരുപത്തി രണ്ടാം തീയതി അദ്ദേഹം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പായിത്തന്നെ, ഏതു പേപ്പര്‍ ആവശ്യപ്പെട്ടാലും തിരയാതെ പെട്ടെന്നുതന്നെ എടുക്കാവുന്നതരത്തില്‍ അടുക്കിലും ചിട്ടയിലും ആക്കിവച്ചിട്ടാണ് ആ കുസൃതിക്കാരന്‍ തിരുവനന്തപുരം വിട്ടത്.

ഒരു പക്ഷേ, അദ്ദേഹത്തെ കാണാനൊക്കാതെ, ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നു ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ഈ ഇരുട്ടില്‍ തപ്പിത്തടയുന്ന എന്നെയും മക്കളെയും നോക്കി, ഒരു കുസൃതിച്ചിരിയുമായി അദ്ദേഹം കയ്യെത്താവുന്ന ദൂരത്തെങ്ങാനും നില്‍പ്പുണ്ടാവുമോ?

മാതൃഭൂമി പ്രസിദ്ധീകരിച്ച രാധാലക്ഷ്മിയുടെ 'ഓര്‍മ്മകളില്‍ തൂവാനമായി പത്മരാജന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്

Tuesday, September 9, 2014

കൊടിയേറ്റത്തിന്റെ കഥ

സ്വയംവരം എല്ലാ വിധത്തിലും വിജയകരമായിരുന്നു. വിവാദപരമായ സംസ്ഥാനതല തിരസ്‌കാരം, തുടര്‍ന്ന് ദേശിയ ബഹുമതികള്‍, എതിര്‍ത്തും അനുകൂലിച്ചും പ്രതികരണങ്ങള്‍ – കാണാനും ആള്‍ക്കാര്‍ കൂടി. അങ്ങനെ സാമ്പത്തികമായും സ്വയംവരം ചരിത്രം സൃഷ്ടിച്ചു. എങ്കിലും, അടുത്തൊരു സിനിമ ആരംഭിക്കുക എളുപ്പമായിരുന്നില്ല. സ്വയംവരത്തിന്റെ സാമ്പത്തികവിജയം ചിത്രലേഖ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഉത്തേജകമായി. ഞങ്ങള്‍ ക്യമറയും അത്യാവശ്യം ലൈറ്റുകളും, നേരത്തേ തന്നെ കരസ്ഥമാക്കിയിരുന്ന ശബ്ദലേഖന ഉപകരണവുമൊക്കെയായി ആക്കുളത്ത് ഒരു സ്റ്റുഡിയോ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അത്യാവശ്യം നിര്‍മ്മാണോപകരണങ്ങളെല്ലാം ഉണ്ടായിരിക്കെ പടമെടുക്കാനാവശ്യമായ പണം മാത്രം മുടക്കാനില്ലെന്ന അവസ്ഥയാണ് ഇതോടെ സംജാതമായത്. ഇതൊരു വിരോധാഭാസമായി ശേഷിക്കെത്തന്നെ വലിയ പണംമുടക്ക് ആവശ്യമില്ലാത്ത, kodiyettamകൈക്കൊതുങ്ങുന്ന ഒരു പടമെടുക്കുക എന്ന ആശയത്തിലാണ് ആലോചനകള്‍ ചെന്നെത്തിയത്. സ്വയംവരത്തിന്റെ വിജയാഘോഷങ്ങള്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. എന്ന് മാത്രമല്ല, എങ്ങനെയോ ഒത്തുകിട്ടിയ ഒറ്റപ്പടത്തിന്റെ മഹത്വമൂര്‍ത്തി (ഒണ്‍ ഫിലിം സെലിബ്രിറ്റി) എന്ന ആക്ഷേപപ്പേര് പിന്നാംപക്കത്ത് ചിലരൊക്കെ ആശ്വാസത്തോടെ വിളിച്ചുപറയുവാനും തുടങ്ങി. “ആദ്യത്തെ പടം സാരമില്ല, രണ്ടാമതൊന്ന് എടുക്കട്ടെ, അപ്പോള്‍ കാണാം’ എന്ന് തുടങ്ങിയുള്ള പൊതിഞ്ഞ വെല്ലുവിളികളും പരസ്യമായി ഉയര്‍ന്നു. കാര്യം ശരിയാണ്. ആദ്യ ചിത്രം നേരേ ആയില്ലെങ്കില്‍ ആത്മവിശ്വാസത്തിന്റെ അടിത്തറ തന്നെ ആടി ഉലയും. മറിച്ച് പ്രതീക്ഷിക്കാത്ത വിജയമാണ് ഉണ്ടാകുന്നതെങ്കില്‍ രണ്ടാം ചിത്രം നമ്മുടെ മേല്‍ ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങളുടെ ‘ഭാരം ഏറെയാവുന്നു. യാദൃച്ഛികമായോ അനര്‍ഹമായോ വന്നുചേര്‍ന്നതല്ലെങ്കിലും സ്വയംവരവിജയം ചെറുതല്ലാത്ത വീണ്ടു വിചാരങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഒരു പ്രകാരത്തില്‍ ഇത്തരത്തിലുള്ള പ്രസാദാത്മകമായ സമ്മര്‍ദ്ദം നമ്മെ ചുമതലാബോധമുള്ളവരാക്കുമെന്ന നല്ലൊരു വശം കൂടി ഈ അവസ്ഥയ്ക്ക് ഉണ്ടായിരുന്നു.

നാട്ടിന്‍പുറം വിട്ട് നഗരത്തിലേക്ക് വരികയാണ് സ്വയംവരം ചെയ്തതെങ്കില്‍, കൊടിയേറ്റം സ്വന്തം നാട്ടിന്‍പുറത്തേക്കും എന്റെ ശൈശവകൗമാര ദിനങ്ങളിലേക്കുമുള്ള ഒരു വിപരീതപ്രയാണമായിരുന്നു. കളിച്ചുല്ലസിച്ച് കൂട്ടുകാരുമായി മുഴുവന്‍ സമയവും ചുറ്റിത്തിരിഞ്ഞ അക്കാലം കഥകള്‍ നിറഞ്ഞതായിരുന്നു. പൂരിപ്പിക്കാത്ത, പൂര്‍ണ്ണമാക്കാത്ത, സംശയങ്ങളും ചോദ്യങ്ങളും ബാക്കിവച്ച ഒത്തിരി കഥകള്‍. ചിലപ്പോള്‍ വെറും കഥാശകലങ്ങള്‍, ഇനി ചിലപ്പോള്‍ വെറും നുണകള്‍ – ഒന്നൊഴിയാതെ എല്ലാം തന്നെ ഒരുവന്റെ ജിജ്ഞാസ ഉണര്‍ത്താന്‍ പോന്നവ. അടുക്കളയില്‍, കുളക്കടവില്‍, വയല്‍വരമ്പുകളില്‍ , സ്‌കൂള്‍ പരിസരങ്ങളില്‍, നാടകക്കൊട്ടകയില്‍ , കല്യാണ വീടുകളില്‍ ഒക്കെ കേട്ട കഥകള്‍ പലതും പൂര്‍ണ്ണമോ ആദിമദ്ധ്യാന്ത ന്യായങ്ങള്‍ അനുസരിച്ചവയോ ആയിരുന്നില്ല. കാണുകയും കേള്‍ക്കുകയും ഇടപഴകുകയും ചെയ്ത അവയിലെ കഥാപാത്രങ്ങളെയാവട്ടെ അങ്ങനെ കൃത്യമായി അടുത്തറിയുവാനും അവസരമുണ്ടായിരുന്നില്ല. നന്മയും തിന്മയും, നിന്ദയും നിഷ്‌കളങ്കതയും, കുശുമ്പും കുന്നായ്മയും, പകയും സ്‌നേഹവും, മത്സരവും സഹകരണവും, വിധേയത്വവും നിഷേധവും, കുറുമ്പും കുട്ടിത്തവുമെല്ലാം മറ്റെവിടെയും ഉള്ളതുപോലെ നാട്ടിന്‍പുറത്തുമുണ്ട്. ഏറ്റക്കുറച്ചിലുകള്‍ കാണാമെന്നു മാത്രം. ഞാന്‍ നേരിട്ടറിയുന്ന ഒരു വ്യക്തിയെ അതുപോലെ ഇളക്കിപ്രതിഷ്ഠിച്ചിരിക്കയല്ല സിനിമയില്‍ ചെയ്തിരിക്കുന്നത്. പരിചയസീമയിലുള്ള അനവധി പേര്‍ ചേര്‍ന്നാണ് ശങ്കരന്‍കുട്ടി എന്ന കഥാപാത്രം ജനിക്കുന്നത്. അയാളില്‍ ഇതെഴുതുന്ന ഞാനുമുണ്ട്. ഒരു കണ്ണ് പുറത്തേക്കു പിടിച്ചിരിക്കുമ്പോള്‍ത്തന്നെ മറ്റേ കണ്ണ് എന്നിലേക്കാണ് തിരിച്ചുവച്ചിരിക്കുന്നത്. ശങ്കരന്‍കുട്ടിയെ ഒരു മന്ദബുദ്ധിയായോ മണ്ടനായോ ഒക്കെ കാണുന്നവരുണ്ട്. ഞാനും എന്നെ ആ വകുപ്പില്‍ത്തന്നെ പെടുത്തി കാണുന്നു. സാമര്‍ത്ഥ്യം അല്പം കുറഞ്ഞ ശുദ്ധാത്മാക്കള്‍ ഇക്കാലത്ത് വളരെ വേഗം മണ്ടനെന്ന വിളി പ്പേര് നേടുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ദൃഷ്ടാവ് ഒരു മിടുക്കനാവുന്നു എന്നതാണ് ശ്രദ്ധേയം. (ഈ പ്രതിഭാസം കുറച്ചൊന്നുമല്ല കാഴ്ചക്കാരെ ശങ്കരന്‍കുട്ടിയോട് അടുപ്പിച്ചത്).

നാട്ടിന്‍പുറത്തെ അമ്പലത്തിലെ ഉത്സവം ഒട്ടേറെ പ്രത്യേകതയുള്ളതാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരുമെല്ലാം ഉത്സാഹപൂര്‍വം ഒത്തുകൂടുന്ന അപൂര്‍വ‘ഭംഗിയുള്ള ഒരാഘോഷമാണത്. ഇങ്ങനെ ഏവരും ഒത്തുചേരുന്നതു തന്നെ ഒരുത്സവമാണ്. ആചാരവെടി മുഴക്കി കൊടിയേറുന്നതോടെ ഉത്സവത്തിന്റെ മേളവും മുറുക്കവും ആരംഭിക്കുന്നു. ഒടുവില്‍ പത്താം ഉത്സവത്തോടെ കൊട്ടിക്കലാശം. വെടിക്കെട്ട്, കെട്ടുകാഴ്ചകള്‍, കമ്പക്കെട്ടിന്റെ ആകാശവിസ്മയങ്ങള്‍. ഉത്സവം കണ്ട് ചെറിയ രസങ്ങളുമൊക്കെയായി ഒഴുകി നടന്ന ശങ്കരന്‍കുട്ടി തട്ടിയും മുട്ടിയും തന്നിലെ താനെ അറിയുന്ന പ്രക്രിയയെപ്പറ്റിയാണ് സിനിമ.
പുറമേ നിന്ന് ഒരിടപെടലും നടത്തിയിട്ടില്ല എന്ന തോന്നലാണ് പ്രേക്ഷകനില്‍ ഉളവേക്കേണ്ടിയിരുന്നത്. ശങ്കരന്‍കുട്ടിയുടെ ജീവിതത്തെ സത്യസന്ധമായി ഒപ്പിയെടുത്തുവെന്ന തോന്നല്‍ കാഴ്ചക്കാരനില്‍ ജനിപ്പിക്കയും വേണം. ഇതത്ര എളുപ്പമല്ല എന്നറിഞ്ഞുകൊണ്ടുതന്നെ വിശദമായ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിത്തുടങ്ങി. വേണ്ടുവോളം സമയമെടുത്തു തന്നെയായിരുന്നു ആ പ്രക്രിയ. സഹായിയായി ഗോപിയും കൂടി. ചിലപ്പോള്‍ വളരെ വേഗത്തിലും ഇനി ചിലപ്പോള്‍ അത്യന്തം സാവകാശത്തിലും ഞാന്‍ പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്ന തിരക്കഥ ഗോപി ക്ഷമാപൂര്‍വം കടലാസിലേക്കു പകര്‍ത്തി. അവധി ദിവസങ്ങളില്‍, വടയക്കാട്ട് മുക്കില്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീട്ടില്‍വച്ചായിരുന്നു എഴുത്ത്. മിക്കവാറും ദിവസങ്ങളില്‍ എന്റെ സഹധര്‍മ്മിണി ഊണ് റെഡിയായി എന്ന് ക്ഷണിക്കുമ്പോഴേക്ക് ഒരൂ ഊണിന്റെ രംഗം എഴുതിക്കൊണ്ടിരിക്കയായിരിക്കും. അപ്പോഴെല്ലാം ഗോപിയുടെ കമന്റാവും, “ഊണ് സീന്‍ എത്ര കൃത്യമായി വന്നിരിക്കുന്നു!’ എന്ന്. (പടം ഇറങ്ങിയപ്പോള്‍, “ഇത്രയധികം ശാപ്പാട് രംഗങ്ങള്‍ വേണമായിരുന്നോ?’ എന്ന് ചോദിച്ചവരുണ്ട്). ഗോപിയെ ഏറ്റവും അതിശയിപ്പിച്ചത് തിരക്കഥ എഴുതിത്തീര്‍ത്ത ദിവസം ശങ്കരന്‍കുട്ടിയായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് പറഞ്ഞപ്പോഴാണ്. “ഞാന്‍ മതിയോ?’ എന്ന് ഗോപി സംശയിച്ചപ്പോള്‍ ഞാനുറപ്പിച്ചു, “നിങ്ങള്‍ തന്നെ മതി, നന്നാവും’. സ്വയംവരത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായി ഡയറിയില്‍ കുറിച്ചിട്ടിരുന്ന കാര്യം അപ്പോള്‍ ഗോപി ഉറക്കെ ഓര്‍മ്മിച്ചു. സ്റ്റുഡിയോ കോമ്പൗണ്ടില്‍ ശങ്കരന്‍കുട്ടിയുടെ ഓലപ്പുര പണിതു. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ മദ്ധ്യതിരുവിതാംകൂറിന് പകരം നിന്നു. ഉത്സവങ്ങള്‍ നടന്ന അമ്പലങ്ങളില്‍ ക്യാമറയും താരമല്ലാത്ത നടനുമായി പോയി ഷൂട്ട് ചെയ്തു. പടത്തില്‍ നിറഞ്ഞുനിന്ന ബഹുജനം ഒട്ടുമേ അറിയാതെ ക്യാമറ ഒളിച്ചുവച്ചാണ് ഇത് സാധിച്ചത്.വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും പണ്ടം പണയം വച്ചുമൊക്കെ ഏതാനും മാസങ്ങള്‍കൊണ്ട് ഷൂട്ടിങ് തീര്‍ത്തു. അപ്പോഴേക്കും ശരിക്കും ദരിദ്രമായ അവസ്ഥ എത്തിയിരുന്നു. കഷ്ടിച്ച് മദ്രാസിലെത്തി ഏ.വി.എം ലാബില്‍ ഫിലിം പ്രോസസ് ചെയ്യാനേല്‍പ്പിച്ചിട്ട് മിണ്ടാതെ സ്ഥലം വിടുകയായിരുന്നു. അവിടെ തങ്ങി നിന്നാല്‍ ലാബുകാര്‍ പ്രോസസ്സിങ് ചാര്‍ജ് ആവശ്യപ്പെട്ടാലോ എന്നായിരുന്നു പേടി.

ആറേഴ് വര്‍ഷമായി മറ്റൊരു കാശില്ലാ പ്രോജക്ട് അരിഷ്ടിച്ച് പുരോഗമിക്കുന്നുണ്ടായിരുന്നു. ഇടുക്കി പദ്ധതിയെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി. പടം ചെയ്യാനുള്ള അമിത മോഹത്തില്‍ കോണ്ട്രാക്ട് തുക നന്നേ കുറച്ചുവച്ചായിരുന്നു ക്വൊട്ടേഷന്‍ കൊടുത്തിരുന്നത്. അടിയന്തിരാവസ്ഥക്കാലം. പെട്ടെന്നൊരു ദിവസം പ്രഖ്യാപനം വന്നു, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഇന്ദിരാ ഗാന്ധി നിര്‍വഹിക്കുമെന്ന്. അപ്പോള്‍ വൈദ്യതിവകുപ്പ് മന്ത്രിയായിരുന്ന എം.എന്‍. തീരുമാനമെടുത്തു. അന്നേ ദിവസം തന്നെ കേരളത്തിലെ എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും ഇടുക്കിയെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണം. പെട്ടെന്ന് വിദ്യുച്ഛക്തി വകുപ്പ് മേധാവികള്‍ ബന്ധപ്പെടുകയായി, ഡോക്യുമെന്ററി ഉടന്‍ പൂര്‍ത്തിയാക്കണം. ഞങ്ങള്‍ നിജസ്ഥിതി വെളിപ്പെടുത്തി, കോണ്ട്രാക്ട് തുകയില്‍ അല്പം കൂട്ടിത്തന്നാലേ സംഗതി നടക്കൂ. അങ്ങനെ തന്നെ ഉണ്ടായി. അഹോരാത്രമുള്ള പ്രയത്‌നഫലമായി ചിത്രം തീര്‍ത്ത് വിജയകരമായി പ്രദര്‍ശിപ്പിച്ചു. ചിത്രലേഖയ്ക്ക് ചെലവു കഴിഞ്ഞ് അല്പം മിച്ചവും ഉണ്ടായി. ആ മിച്ചത്തുകയുമായാണ് മദിരാശിയിലേക്ക് അചിരേണ വണ്ടി കയറുന്നത്. അപ്പോഴേക്കും ഒന്നിലധിക വര്‍ഷം കടന്നു പോയിരുന്നു. ലാബില്‍ നെഗറ്റീവ് ഉണ്ടാവുമോ? ഉണ്ടെങ്കില്‍ത്തന്നെ ഉടയവര്‍ ഉപേക്ഷിച്ചുപോയ വസ്തു ഏതവസ്ഥയിലായിരിക്കും സൂക്ഷിച്ചിരിക്കുക. ഒടുവില്‍ എല്ലാം പരിശോധിച്ചു വരുമ്പോള്‍ ബോധ്യമായി. ഷൂട്ട് ചെയ്തയച്ച കുറെയേറെ ഫിലിം റോളുകള്‍ കാണാനില്ല.തിരികെ വന്ന് നഷ്ടപ്പെട്ട രംഗങ്ങളെല്ലാം പിന്നെയും ഷൂട് ചെയ്തു. പൂര്‍ത്തിയാക്കിയ പടം ചിത്രലേഖ തന്നെ റിലീസ് ചെയ്യാനും തീരുമാനിച്ചു. പക്ഷേ ഒരു കുഴപ്പം മാത്രം, മദ്ധ്യവയസ്‌കനായ ഒരു കഷണ്ടിക്കാരന്‍ നായകനെ കാണാന്‍ ജനം വരുമോ? തിയേറ്ററുകാര്‍ നിഷ്‌കരുണം കൈയൊഴിഞ്ഞു. സ്വയംവരം നേരിട്ടതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയിലായി ഞങ്ങള്‍. പതിമൂന്നോ പതിന്നാലോ പ്രിന്റുകള്‍ അരിഷ്ടിച്ചുണ്ടാക്കിയ പണം മുടക്കി എടുത്തത് തകരപ്പെട്ടികള്‍ക്കുള്ളില്‍ ഉഷ്ണിച്ചും വിയര്‍ത്തും ഇരിക്കുന്നു. റിലീസ് ചെയ്യാതിരുന്നാലും ശരിയല്ലല്ലോ. ആകെ രണ്ട് തിയേറ്ററുകാര്‍ മാത്രമാണ് സമ്മതം രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് കോട്ടയത്തും മറ്റേത് ഹരിപ്പാട്ടും. മനസ്സില്ലാമനസ്സോടെ ആ രണ്ട് തിയേറ്ററുകളില്‍ പ്രിന്റ് എത്തിച്ച് പടം റിലീസാക്കി.
പിന്നെയുണ്ടായത് ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു. രണ്ട് തിയേറ്ററുകളിലും ഓരോ കളി കഴിയുമ്പോഴും ഇരട്ടിക്കുവച്ച് പ്രേക്ഷകരെത്തി. മൂന്നു ദിവസത്തിനുള്ളില്‍ പറഞ്ഞും കേട്ടും വാര്‍ത്ത പരന്നു. പിന്നീട് നേരത്തേ ഒഴിഞ്ഞു പോയ തിയേറ്റര്‍ ഉടമകള്‍ പടം കാണിക്കാന്‍ ഇങ്ങോട്ട് വിളിയായി. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കൊടിയേറ്റം ഒരു ബോക്‌സോഫീസ് ഹിറ്റ് ആയി. കോട്ടയത്തെ റിലീസ് തിയേറ്ററില്‍ ചിത്രം നാല് മാസത്തിലേറെ ഓടി ചരിത്രം സൃഷ്ടിച്ചു. അങ്ങനെ സിനിമ ചിത്രലേഖയുടെയും ഗോപിയുടെയുമെല്ലാം യഥാര്‍ത്ഥ കൊടിയേറ്റമായി.

 കൊടിയേറ്റം എന്ന ചലച്ചിത്രത്തിന്റെ കഥ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു.

Friday, May 23, 2014

മനുഷ്യകാമനകളുടെ ദൃശ്യസാരം

ഇ. ജയകൃഷ്ണന്‍



ആയിരത്തൊന്നു രാവുകളുടെ കഥ ഒറ്റയിരിപ്പിന് ആയിരം താളുകളില്‍ എഴുതിത്തീര്‍ക്കാന്‍ ഒരുപക്ഷേ നമുക്ക് കഴിഞ്ഞെന്നു വരാം. എന്നാല്‍ അനുഭൂതി വാക്കുകളിലേക്കു പകര്‍ത്തിവെക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. പത്മരാജന്‍ എന്ന കലാകാരനെപ്പറ്റി എഴുതേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ നമ്മിലേക്കു പടര്‍ന്നുകയറിയ ലാവണ്യാനുഭവത്തെക്കുറിച്ചാണ് എഴുതേണ്ടിവരുന്നത്. അതു വളരെ ആയാസമുള്ള ഒരു പ്രവൃത്തിയാണ്, അഥവാ ഒരു പരിധിവരെ സാഹസികതയാണ്.

പത്മരാജന്‍ തന്റെ കഥകളിലും നോവലുകളിലുമെല്ലാം വാക്കുകള്‍കൊണ്ട് ദൃശ്യരൂപങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. അല്ലെങ്കിലും എല്ലാ സാഹിത്യരൂപങ്ങളിലും വാക്കുകള്‍ സൃഷ്ടിക്കുന്ന ലോകം ദൃശ്യമായിത്തന്നെയാണ് നമ്മുടെ മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത്.

എഴുത്തച്ഛന്‍ സഭാപ്രവേശത്തില്‍, ശ്രീകൃഷ്ണന്റെ ദുര്യോധനസഭയിലേക്കുള്ള വരവ് ചിത്രീകരിക്കുന്നത് (വാക്കുകളില്‍) ഒരു വൈഡ് ആംഗിള്‍ ലെന്‍സിലൂടെ കാണുന്നപോലെയാണ്. പലയിടത്തും വായനക്കാരന്‍ സ്വന്തം കാഴ്ചപ്പാടിലൂടെയും ദുര്യോധനന്റെ വീക്ഷണകോണിലൂടെയും മാറിമാറി കൃഷ്ണനെ കാണുന്നു. ഒടുവില്‍ ഒരു താഴ്ന്ന കോണിലൂടെ ദുര്യോധനനോടൊപ്പം നമ്മളും ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു. ഇത് തിരിച്ചറിയാന്‍ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ സാര്‍വത്രികമായതിനുശേഷമേ നമുക്ക് കഴിഞ്ഞുള്ളൂ എന്നതാണു സത്യം. ഒരു പക്ഷേ ഏതൊരു വാങ്മയചിത്രവും നമ്മളില്‍ ദൃശ്യബോധമുണര്‍ത്തിയിട്ടാവണം സംവേദനം സാധ്യമാക്കുന്നത്.

തിരക്കഥാരചനയും സംവിധാനവും ഒന്നിച്ച് നിര്‍വഹിച്ചിട്ടുള്ള സംവിധായകരെ പരിശോധിക്കുമ്പോള്‍ (കുറച്ചുപേര്‍ ഇതിനൊരപവാദമായി ഉണ്ടെങ്കിലും) സ്വന്തം തിരക്കഥയെ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലേക്കു തര്‍ജമ ചെയ്യുമ്പോള്‍ നേരത്തേ തിരക്കഥയില്‍ രൂപപ്പെട്ട കാഴ്ച അവരുടെ പുതിയ ദൃശ്യനിര്‍മിതിക്ക് വിലങ്ങായിത്തീരുന്നതായി കാണാം. തിരക്കഥയില്‍ രൂപപ്പെട്ട സംഭവത്തെ ഛായാഗ്രഹണം, ചിത്രസന്നിവേശം, അഭിനയം അങ്ങനെ അനേകം ചേരുവകള്‍ ചേര്‍ത്ത് വ്യാഖ്യാനിക്കുകയാണല്ലോ സംവിധായകന്‍ ചെയ്യുന്നത്. പലപ്പോഴും ഈ ആഖ്യാനവ്യാഖ്യാനങ്ങള്‍ പൊരുത്തപ്പെടാതെ പോവാറുണ്ട്. ഈ പൊരുത്തക്കേടിനെയാണ് പത്മരാജന്‍ തന്റെ ചിത്രങ്ങളില്‍നിന്നും ഒഴിവാക്കിനിര്‍ത്തിയത്. തന്റെ ചലച്ചിത്രരചനയിലൂടെ സംവിധായക തിരക്കഥാ ദ്വന്ദ്വത്തെ അദ്ദേഹം ഏകരാശിയിലാക്കി. സിനിമ, ഒരേ കാര്യം വ്യത്യസ്തമായ രീതിയില്‍ പറയുകയല്ല, മറിച്ച് വ്യത്യസ്ത കാര്യങ്ങളായിത്തന്നെ പറയുകയാണു ചെയ്യുന്നത്. സ്വന്തം സിനിമയ്ക്കു തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി തിരക്കഥാരചന നടത്തുമ്പോഴും അദ്ദേഹം വ്യത്യസ്തമായ സമീപനങ്ങളാണു സ്വീകരിച്ചിരുന്നത്. ഓരോ സംവിധായകന്റെയും സൗന്ദര്യബോധത്തിനും മാധ്യമ അവബോധത്തിനും അനുസൃതമായി രചന നടത്താന്‍ പത്മരാജന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തനവിരസമായിത്തീര്‍ന്ന പ്രാദേശികഭാഷയുടെ ഇടുങ്ങിയ വഴിയില്‍നിന്ന് ഭാഷാവൈവിധ്യത്തിന്റെ തുറസ്സിലേക്കു മലയാളതിരക്കഥയെ കൊണ്ടെത്തിച്ചത് പത്മരാജനാണ്. കുട്ടനാടന്‍, തിരുവിതാംകൂര്‍, മദ്ധ്യതിരുവിതാംകൂര്‍ ഭാഷകൊണ്ടും പ്രാദേശികമായ വ്യത്യസ്ത ഭാഷാപ്രയോഗങ്ങള്‍കൊണ്ടും അദ്ദേഹം തിരക്കഥയുടെ ഭാഷയെ നവീകരിച്ചു. ഭാഷയുടെ മേലുള്ള സ്വാധീനം, ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കൈയടക്കം അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആ സര്‍ഗശേഷിയാണ് ഞാന്‍ ഗന്ധര്‍വനിലെ, കവിതതുളുമ്പുന്ന, മന്ത്രസമാനമായ ശൈലീകൃതഭാഷയിലൂടെ നാം അറിഞ്ഞത്. കവിതയോടടുത്തുനില്ക്കുന്ന ഭാഷ കാഴ്ചയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. ദൃശ്യത്തിനു സമാന്തരമായി ഭാഷയെ കുറുക്കി പ്രയോഗിച്ചു പത്മരാജന്‍. 'അമ്മച്ചിയെനിക്കിപ്പോ അമ്മച്ചിയല്ലാതായി. എലിസബത്തെനിക്കിപ്പോ അനിയത്തിയല്ലാതായി' (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) ഇവിടെ ദൃശ്യത്തിന് ആവിഷ്‌കരിക്കാനാവാത്തത് ഭാഷ കാണിച്ചുതരുന്നു. 'നമുക്ക് അങ്ങ് ദൂരേയ്ക്കു പോകാം. ആര്‍ക്കുമാര്‍ക്കും എത്തിപ്പെടാനാവാത്ത സെയ്ഫായ ഒരു ദൂരെ.' ഈ സംഭാഷണഖണ്ഡത്തില്‍ ഒരുപാടു സൂചനകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം.

പത്മരാജന്റെ രചനകളില്‍ യാഥാര്‍ഥ്യം, തോന്നലുകള്‍, മതിഭ്രമങ്ങള്‍ , മിഥ്യാബോധങ്ങള്‍  ഇവയുടെയൊക്കെ അതിര്‍വരമ്പുകള്‍ വളരെ നേരിയതാണ്. വാക്കുകളാല്‍ വരയിടുന്ന പല കാര്യങ്ങളും ശക്തമായ ബിംബകല്പനകളിലേക്ക് വളര്‍ന്നുനില്ക്കുന്നു. എന്നാല്‍ അവ കേവല പ്രതീകങ്ങളായി ഒരിക്കലും സംവേദനത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. 'രതിനിര്‍വേദം' എന്ന ചിത്രത്തില്‍ പാമ്പിന്‍കാവില്‍ വെച്ച് പപ്പു രതിക്ക് ടോര്‍ച്ചു കൈമാറുന്ന ഒരു ദൃശ്യമുണ്ട്. ഇതില്‍ ടോര്‍ച്ചിന്റെയും കൈകളുടെയും സമീപദൃശ്യം പുരുഷലിംഗപരമായ ഒരു ബിംബഘടനതന്നെയാണ് കാട്ടിത്തരുന്നത്. അതു വിദഗ്ധമായി കണ്ടെടുക്കാന്‍ ഭരതന്‍ എന്ന സംവിധായകനു കഴിഞ്ഞു എന്നുള്ളത് ആ രണ്ടു കലാകാരന്മാരുടെ രചനാപരമായ ഐക്യബോധത്തെ കാണിക്കുന്നു. ഇങ്ങനെ കാമത്തെയും മരണത്തെയും പ്രണയത്തേയും ചൂണ്ടിനില്ക്കുന്ന എത്രയെത്ര ദൃശ്യബിംബങ്ങളാണ് ഈ ചലച്ചിത്രകാരന്‍ തന്റെ രചനകളില്‍ കൊണ്ടുവന്നിട്ടുള്ളത്. മഴയും പൂക്കളും പാമ്പുകളും അങ്ങനെ നീണ്ടുപോകുന്നു ആ ബിംബാവലി. തൂവാനത്തുമ്പികളിലെ ക്ലാരയ്‌ക്കൊപ്പമുള്ള മഴ, രതിനിര്‍വേദത്തിലെ സംയോഗത്തിനു താളമായി നില്ക്കുന്ന മഴഅങ്ങനെ മഴയും പൂക്കളും നിഴലും ഇരുട്ടും എല്ലാം രതിയുടെയും കാമത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഭയത്തിന്റെയും അപരക്കാഴ്ചകളായി നമ്മില്‍ നിറയുന്നു.

മനുഷ്യന്റെ ആദിമവാസനകളും നന്മതിന്മകളും രതിയും പകയും എല്ലാം അദ്ദേഹം തന്റെ വാക്കുകളില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകളില്‍ സര്‍വോത്തമന്മാരായ കഥാപാത്രങ്ങളില്ല. ആദര്‍ശത്തിന്റെ പ്രതിപുരുഷന്മാരില്ല. നന്മതിന്മകളുടെ, പുണ്യപാപങ്ങളുടെ, പകയുടെ, അനുനയത്തിന്റെ ജൈവരൂപങ്ങളെയാണ് പത്മരാജന്‍ തന്റെ രചനകളിലൂടെ നമുക്കു കാണിച്ചുതന്നത്.

ഏതു നിമിഷത്തിലാണ് ഒരു യഥാതഥദൃശ്യം ഫാന്റസിയുടെ, അയഥാര്‍ഥത്തിന്റെ വിതാനത്തിലേക്ക് ചുവടുമാറുന്നത് എന്നു നമുക്ക് തിരിച്ചറിയാനാവില്ല. സ്ഥലകാലങ്ങള്‍ നിമിഷങ്ങള്‍ക്കകം കുഴമറിയുന്നു. കള്ളന്‍ പവിത്രനില്‍ പവിത്രന്‍ തന്റെ പാത്രം തിരിച്ചെടുക്കാനായി ഗോഡൗണില്‍ തിരയുന്ന ഒരു രംഗമുണ്ട്. ആ ഗോഡൗണിന്റെ അന്തരീക്ഷം നോക്കുക. ഉച്ചിയില്‍ കത്തിനില്ക്കുന്ന ഒറ്റവിളക്ക്, പാമ്പ്, ഓട്ടുപാത്രങ്ങള്‍, നിഴലുകള്‍ വീണ ഭൂതലം അങ്ങനെ ഭ്രമാത്മകകല്പനകളുടെ ഒരു ലോകം. പാത്രക്കാട് എന്നാണ് തിരക്കഥയില്‍ ആ ഗോഡൗണിനു പേര്. ആ വെളിച്ചവും സര്‍പ്പവുമെല്ലാം അതുവരെ നാം പരിചയിച്ച യാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്നും നമ്മെ അയഥാര്‍ഥത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഒരപരിചിതലോകത്തെത്തിപ്പെടുകയാണു കാഴ്ചക്കാര്‍. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്റെ ലോറി, അതു കാഴ്ചക്കാര്‍ക്ക് അതുവരെ കാണാത്ത ഒരു വിചിത്രവാഹനമാണ്.

ഇത്തരം രീതികള്‍ തന്റെ കഥകളില്‍ അനവധി പരീക്ഷിച്ചിട്ടുണ്ട് പത്മരാജന്‍. അവസാന കാലത്തെഴുതിയ ഓര്‍മ എന്ന കഥയില്‍ ഭൂതഭാവി കാലങ്ങളെ മുന്നോട്ടും പിന്നോട്ടും ക്രമംതെറ്റിച്ചു നടത്തുന്നുണ്ട് അദ്ദേഹം. ഡെമന്‍ഷ്യപോലുള്ള മേധാക്ഷയരോഗത്തെക്കുറിച്ചൊന്നും ഏറെ കേട്ടിട്ടില്ലാത്ത കാലത്താണ് അദ്ദേഹം ഇത്തരം ഒരു കഥയെഴുതുന്നത് എന്നോര്‍ക്കണം.

രതിയും പകയും ആക്രമത്വരയും ഏറ്റവുമധികം കാണപ്പെടുന്ന ചിത്രങ്ങളാണ്, ഇതാ ഇവിടെ വരെ, തകര, നവംബറിന്റെ നഷ്ടം, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമം എന്നിവ. ഒരു മനഃശാസ്ത്രവിദഗ്ധന്റെ കൃതഹസ്തതയോടെയാണ് പത്മരാജന്‍, ഈ ചിത്രങ്ങളില്‍ മനുഷ്യമനസ്സിനെ ചിത്രീകരിക്കുന്നത്.

കഥാരചനയുടെ വേളയില്‍ മനസ്സില്‍ രൂപപ്പെടുന്ന അമൂര്‍ത്തമായ സ്ഥലം അതേപടി തന്റെ സിനിമയിലേക്ക് ആവാഹിക്കാന്‍ സാധിച്ചു എന്നതാണ് പത്മരാജന്റെ ഏറ്റവും വലിയ നേട്ടം. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വീട്, ഗ്രാമാന്തരീക്ഷം, മണ്ണിന്റെ ടോണ്‍, മൂന്നാംപക്കത്തിലെ ഉപ്പളം ഇതൊക്കെ ഭാവനയിലെ അമൂര്‍ത്തദൃശ്യങ്ങളെ ചലച്ചിത്രത്തിലെ മൂര്‍ത്തദൃശ്യങ്ങളായി പരിവര്‍ത്തിപ്പിക്കലാണ്. ഇന്നലെയിലെ മായയെ (ആ പേരുപോലും ഒരു നല്ല അലിഗറിക്കല്‍ സങ്കല്പമാണ്) പാര്‍പ്പിക്കുന്ന വീടും അതിന്റെ അന്തരീക്ഷവും ആ കഥയുടെ, ഓര്‍മകളുടെ നിലതെറ്റിയതിന്റെ കഥ പറയുന്ന, ആ സിനിമയുടെ മുഴുവന്‍ ഭാവവും അന്തരീക്ഷസൃഷ്ടിയിലൂടെ സൃഷ്ടിച്ചെടുക്കാന്‍ പത്മരാജനു കഴിയുന്നുണ്ട്.

മരണത്തിന്റെ സാന്നിധ്യം കാണിക്കാന്‍ നിഴലുകളേയും കറുപ്പിനേയും ഉപയോഗിക്കുന്നത് തന്റെ ചെറുകഥകളില്‍ത്തന്നെ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ചൂണ്ടല്‍ എന്ന കഥയില്‍, തോടിനെ ചൂഴ്ന്നു നില്ക്കുന്ന ഇരുട്ടും അവിടവിടെ ഒളിച്ചുകളിക്കുന്ന നിഴലുകളും ഏകാകിയായ ആ ചൂണ്ടക്കാരന്റെ മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള അവസ്ഥയെയാണു കാണിക്കുന്നത്. ഈ ഇരുട്ടും നിഴലുകളും പെരുവഴിയമ്പലത്തിലും അപരനിലുമെല്ലാം ധാരാളമായി കടന്നുവരുന്നുണ്ട്. ഈ മൂന്നു ചിത്രത്തിലും കൊലപാതകം നടക്കുന്നത് ഇരുട്ടിനും നിഴലിനും മധ്യേയാണ്. സ്വബോധത്തിന്റെ തലത്തില്‍നിന്നും ഒരുതരം അപസ്മാരബാധയുടെ അടിത്തട്ടിലേക്കു കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. രാമന്‍, പ്രഭാകരന്‍ പിള്ളയെ കുത്തുന്നത് ഇരുട്ടിന്റെ മറയില്‍വെച്ചാണ്. ഇവിടെ മരണവും ഇരുട്ടും പരസ്?പരപൂരകങ്ങളാവുന്നു. ആക്രമണത്തിനുശേഷം രാമന്‍ തന്റെ നിഷ്‌കളങ്കതയിലേക്കു മടങ്ങിവരുന്നു. ഇത്തരത്തിലുള്ള ഭാവപ്പകര്‍ച്ച ഭീതികലര്‍ന്ന ഒരു സ്വപ്‌നക്കാഴ്ചയിലേക്കു കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

ഭയം അതാണ് അപരനിലെ അംഗിയായ രസം. ഈ ഭയമാവട്ടെ മരണവുമായി ഇഴചേര്‍ന്നതാണുതാനും. രാമന്‍, പ്രഭാകരന്‍പിള്ളയെ ആക്രമിക്കുന്നതും വിശ്വനാഥന്‍ ഉത്തമനെ അന്വേഷിക്കുന്നതും തങ്ങളുടെ ശത്രുവില്‍ മരണത്തിന്റെ, പൊറുതികേടിന്റെ നിഴല്‍ കാണുന്നതുകൊണ്ടാണ്. ആക്രമണത്തിന് സ്വയം വിധേയമാവുന്നതിനു മുന്‍പ് ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ആദിമമനുഷ്യന്റെ ജന്മവാസനതന്നെയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ഇങ്ങനെ കൊതിപ്പിക്കുന്ന ഭാഷയും ഓര്‍മകളില്‍ എന്നും പൂത്ത് സുഗന്ധം പരത്തി നില്ക്കുന്ന ദൃശ്യങ്ങളും സമ്മാനിച്ച് പെട്ടെന്നു നമ്മെ കടന്നുപോയ പത്മരാജന്‍ എന്ന ഗന്ധര്‍വജന്മത്തിന്റെ കര്‍മകാണ്ഡത്തിലേക്കുള്ള ഒരു കണ്ണെറിയില്‍ മാത്രമാണ് ഈ കുറിപ്പ്.

Monday, March 3, 2014

രവിയേട്ടന്‍

ശോഭന രവീന്ദ്രന്‍
മലയാളത്തിന്റെ അനശ്വരസംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഓര്‍മയായിട്ട് മാര്‍ച്ച് 3-ന് 9 വര്‍ഷം. രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രന്‍ ഓര്‍മിക്കുന്നു.
Raveendran and family

രവീന്ദ്രന്‍ മാസ്റ്ററും കുടുംബവും 

രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച്ചില്ല. പിറന്നാള്‍ പ്രമാണിച്ച് മക്കള്‍ വന്നിരുന്നു. ഞങ്ങളെല്ലാവരുംകൂടി തലേദിവസംതന്നെ ഗുരുവായൂര്‍ക്കു പോയി. നിര്‍മാല്യം മുതലുള്ള പൂജകളില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ഭഗവാന്റെ പ്രസാദമൂട്ടിലും പങ്കെടുത്തു. ആരെയുമറിയിച്ചിരുന്നില്ലെങ്കിലും ഇന്ത്യാവിഷന്‍ ചാനലുകാര്‍ രവിയേട്ടന്‍ ഗുരുവായൂരുണ്ടെന്നറിഞ്ഞ് അതിരാവിലേ അവിടെയെത്തി. രവിയേട്ടന്റെ ആ ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തു.
ഗുരുവായൂരപ്പനെ കണ്ടു മടങ്ങിയ ആള്‍ നല്ല ഉഷാറിലായിരുന്നു. വടക്കുംനാഥന്റെ കമ്പോസിങ്ങിനു വേണ്ടി കാസര്‍കോടിനു പോയി അടുത്ത ദിവസം. കമ്പോസിങ്ങും കഴിഞ്ഞ് കോഴിക്കോട്ടുള്ള രാജശ്രീ സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ്ങും കഴിഞ്ഞ് എറണാകുളത്തു മടങ്ങിയെത്തി. ആയിടയ്ക്കു വന്ന രണ്ടു മൂന്നു പടങ്ങള്‍ തിരസ്‌കരിച്ചു. വെറും അടിപൊളി പാട്ടുകള്‍ മാത്രം ആവശ്യപ്പെട്ടവയായിരുന്നു അവ.
'ലജ്ജാവതിയേ' പോലൊരു പാട്ടു വേണമെന്നു വിവരമില്ലാത്ത ഒരു സംവിധായകന്‍ മനഃസാക്ഷിക്കുത്ത് ഒട്ടുമില്ലാതെ രവിയേട്ടനോടാവശ്യപ്പെട്ടു. അയാളെ ഒരു ദാക്ഷിണ്യവും കൂടാതെ വിരട്ടിയോടിച്ചു.
സിനിമാസംഗീതത്തിന്റെ ഗതി മറ്റൊരു ട്രാക്കിലേക്കു മാറിക്കൊണ്ടിരിക്കുന്നത് മനോവിഷമത്തോടെ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇനിയും നല്ല പാട്ടുകള്‍ ചെയ്യാനുള്ള സന്ദര്‍ഭം കിട്ടാതെ പോകുമോ എന്നു കരുതി കുണ്ഠിതപ്പെട്ടു രവിയേട്ടന്‍. അടിപൊളി പാട്ടുകളോടെതിര്‍പ്പുണ്ടായിട്ടല്ല, കൂടെ രണ്ടു പാട്ടെങ്കിലും കേള്‍ക്കാനുണ്ടാകണം എന്നായിരുന്നു രവിയേട്ടന്റെ പക്ഷം.
സിനിമയിലൂടെയല്ലാതെ തന്റെ സംഗീതം ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു രവിയേട്ടന്‍. മാത്രമല്ല, അടുത്ത വര്‍ഷംമുതല്‍ സംഗീതക്കച്ചേരി ചെയ്യാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. അതിനുവേണ്ടി ആദ്യപടിയായി വളരെക്കാലമായി നിരുപദ്രവകാരിയായിട്ടിരുന്ന പൈല്‍സിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കണം എന്നു തീരുമാനിച്ചു. അമൃതാ ഹോസ്​പിറ്റലില്‍ പോയി നിസ്സാരമായ ഒരോപ്പറേഷനിലൂടെ അതു പരിഹരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു ഫുള്‍ ചെക്കപ്പിനു വിധേയനായി. അറുപതു വയസ്സുവരെ ഒരു പനിപോലും വന്ന് ഹോസ്​പിറ്റലില്‍ കിടക്കേണ്ടിവന്നിട്ടില്ല രവിയേട്ടന്. ചെക്കപ്പും നടത്തിയിട്ടില്ല.
ഷുഗറില്ല, പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇ.സി.ജി നേര്‍മല്‍. മാഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിത്തന്നു. എന്നിട്ടൊരുപദേശവും കൊടുത്തു. ഇനിയും അനേകവര്‍ഷങ്ങള്‍ രവീന്ദ്രസംഗീതം ഞങ്ങള്‍ക്കെല്ലാം ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ നിങ്ങള്‍ക്ക് അറുപതാംവയസ്സിലും പൂര്‍ണ്ണ ആരോഗ്യം തന്നിരിക്കുന്നത്. എന്നാലും പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞുവരുമെന്നതിനാല്‍ ആഹാരാദികളിലും മറ്റു ശീലങ്ങളിലുമെല്ലാം നിയന്ത്രണം പാലിക്കണം. ഡോക്ടര്‍മാരുടെ ഉപദേശവും കേട്ട് സന്തോഷത്തോടെ വീട്ടിലെത്തി.
രവിയേട്ടന്‍ കൂടുതല്‍ ഉത്സാഹവാനായി. രവിപുരത്തുള്ള സംഗീതഹാളില്‍ തംബുരു വാങ്ങാന്‍ ചെന്ന രവിയേട്ടനെ അവര്‍ ആദരവോടെ സ്വീകരിച്ചു. സംഗീതക്കച്ചേരി ചെയ്തു ഞങ്ങളെയൊക്കെ ആസ്വദിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞ് കടയുടമ ശ്രീകുമാര്‍ വില വാങ്ങാന്‍ കൂട്ടാക്കിയില്ല.
വളരെ കാര്യമായിത്തന്നെ ഒരു സുപ്രഭാതത്തില്‍ പ്രാക്ടീസ് ആരംഭിച്ചു. നേരത്തേ ആലോചിച്ചുവെച്ചിരുന്ന പ്രകാരം രമേശന്‍നായരും രവിയേട്ടനുംകൂടി പ്രൈവറ്റ് ആല്‍ബത്തിനു വേണ്ടിയുള്ള പണിയും തുടങ്ങി. രവിയേട്ടന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്ന സംഗീത അക്കാദമി തുടങ്ങുന്നതിനുവേണ്ടി തൃപ്പൂണിത്തുറയില്‍ ഹരിയുടെ സഹായത്തോടെ കുറച്ചു സ്ഥലം വാങ്ങി. ചെറുപ്പം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു രവിയേട്ടന്. എച്ച്.ഡി. എഫ്.സി. ബാങ്കുകാരുമായി ലോണിനുവേണ്ടി ധാരണയുണ്ടാക്കി.
ആലോചനകള്‍ നമ്മുടേതും തീരുമാനം ഭഗവാന്റേതുമാണെന്ന് മനസ്സിലാക്കാതെ പുതിയപുതിയ പ്ലാനുകളും പദ്ധതികളും മനസ്സില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, 2004 ഡിസംബര്‍ അവസാനം സാധാരണ മഞ്ഞുകാലത്തു വരാറുള്ളതുപോലെ ഒരു ജലദോഷം പിടിപെട്ടു രവിയേട്ടന്. പാവക്കുളത്തപ്പനെക്കുറിച്ചുള്ള 'ശിവം ശിവകരം ശാന്തം' എന്ന കാസറ്റിന്റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ചുമയും കഫക്കെട്ടുമുണ്ടായിരുന്നിട്ടും ചികിത്സ ചെയ്തില്ല. തനിയേ മാറിക്കൊള്ളുമെന്നു കരുതി കാത്തിരുന്നു. ഈ കാസറ്റില്‍ ഒരു പാട്ട് രവിയേട്ടനും പാടുന്നുണ്ടായിരുന്നു. ചുമ മാറിയിട്ടു പാടാമെന്നു കരുതിയെങ്കിലും ജനവരിയില്‍ കാസറ്റ് റിലീസിങ് ചെയ്യേണ്ടിയിരുന്നതിനാല്‍ ആ അവസ്ഥയില്‍ത്തന്നെ പാടി. വളരെ മനോഹരമായി ഒറ്റടേക്കില്‍ത്തന്നെ പാടിത്തീര്‍ത്തു. ഭംഗിയായി കാസറ്റു റിലീസിങ്ങും നടന്നു. പാവക്കുളത്തപ്പന് അത് അന്ത്യോപഹാരമായി മാറുമെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചില്ല.
നവവത്സരാഘോഷത്തിനായി മക്കള്‍ വന്നിരുന്നു. സാജു ആദ്യമായി സംഗീതസംവിധാനം ചെയ്ത തെലുങ്കുപടത്തിലേ റിക്കോര്‍ഡ് ചെയ്ത മുന്നൂ പാട്ടുകള്‍ അച്ഛനെ കേള്‍പ്പിച്ചു.
രവിയേട്ടനു നന്നായി ബോധിച്ചു പാട്ടുകള്‍.
മകന്റെ മൂര്‍ദ്ധാവിലുമ്മവെച്ച് അനുഗ്രഹിച്ചു. ഭാവിയില്‍ നല്ലൊരു സംഗീതസംവിധായകനെ ഇവനില്‍നിന്നും പ്രതീക്ഷിക്കാമെന്ന് വളരെ സന്തോഷത്തോടെ അഭിപ്രായപ്പെട്ടു. സാജു തെലുങ്കുപടത്തിനു കിട്ടിയ ശമ്പളത്തില്‍നിന്നും നല്ലൊരു മൊബൈല്‍ ഫോണ്‍ അച്ഛനു വാങ്ങി സമ്മാനിച്ചു. എനിക്ക് മനോഹരമായ ഒരു സാരിയും കൊണ്ടുവന്നിരുന്നു.
അച്ഛനും മക്കളും ചേര്‍ന്ന് ന്യൂ ഇയര്‍ ഗംഭീരമായി ആഘോഷിച്ചു. വളരെ വളരെ ഹാപ്പിയായിരുന്നു രവിയേട്ടന്‍. മക്കളുമൊത്തുള്ള അവസാനത്തെ ആഘോഷമാണെന്നറിയാതെ രാത്രി മുഴുവന്‍ മക്കളോടൊത്ത് ഹിന്ദി സിനിമ ദേവദാസും കണ്ടിരുന്നു.
പുതുവത്സരത്തില്‍ എല്ലാവരും ഒന്നിച്ചുണ്ടായിരിക്കണമെന്നത് മുന്‍പേ രവിയേട്ടനുള്ള നിര്‍ബന്ധമാണ്. പുറത്ത് ന്യൂ ഇയര്‍ പാര്‍ട്ടിക്കൊന്നും രവിയേട്ടന്‍ പോവില്ല. വര്‍ക്ക് സംബന്ധമായി മറ്റെവിടെയെങ്കിലുമാണെങ്കില്‍പ്പോലും ന്യൂഇയറില്‍ വീട്ടിലെത്തും. 2004-ല്‍ ആ പതിവ് ആദ്യമായി തെറ്റി. മക്കള്‍ ചെന്നൈയിലും ഞങ്ങള്‍ രണ്ടും വടക്കുംനാഥന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു മഹാറാണിയിലുമായി. വളരെ സങ്കടപ്പെട്ട് രവിയേട്ടന്‍ ഡയറിയിലിങ്ങനെ എഴുതിവെച്ചു. 'മക്കളില്ലാത്ത ആദ്യത്തെ നവവത്സരം. ഞാനും എന്റെ ശോഭയും മാത്രം.' ഇതു വായിക്കാനിടയായ മക്കള്‍ അന്നേ തീരുമാനിച്ചു, ഇനിയൊരിക്കലും അച്ഛനെ വിഷമിപ്പിക്കരുത.് അതുകൊണ്ടാണവര്‍ 2005-ല്‍ രണ്ടുമൂന്നു ദിവസം നേരത്തേ എത്തിയത്. അവരും അന്നറിഞ്ഞില്ലല്ലോ, അച്ഛനോടൊത്തുള്ള അവസാനത്തെ പുതുവര്‍ഷാഘോഷമാണെന്ന്.
ചുമയും കഫക്കെട്ടും വന്നു ബുദ്ധിമുട്ടുമ്പോഴും വിക്‌സ് പുരട്ടി സിഗരറ്റ് വലിക്കുന്ന അച്ഛനെ മക്കളുപദേശിച്ചു. 'ചുമ മാറുന്നവരെയെങ്കിലും ഇതൊന്നു നിര്‍ത്തിവെക്കരുതോ?' അതു കേട്ട് അച്ഛന്‍ ചിരിച്ചു; 'ഹോ, അതൊന്നും സാരമില്ല മക്കളേ. പതുക്കെ മാറിക്കൊള്ളും' എന്നു പറഞ്ഞ് സമാധാനിപ്പിച്ചു.
ജനവരി മൂന്നാംതീയതി ചെന്നൈയിലേക്കു മടങ്ങാനിരുന്ന മക്കള്‍ രാവിലെ അച്ഛനെ ബലാല്‍ക്കാരമായി അടുത്തുള്ള പി.വി.എസ്. ഹോസ്​പിറ്റലില്‍ കൊണ്ടുപോയി. സാധാരണചുമയാണ്, ആന്റിബയോട്ടിക്‌സ് കഴിച്ചാല്‍ മാറിക്കോളുമെന്നു പറഞ്ഞു ഗുളികകള്‍ തന്നുവിട്ടു ഡോക്ടര്‍. ഡോക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് മക്കള്‍ ആശ്വാസത്തോടെ ചെന്നൈയിലേക്കു മടങ്ങി.
ആന്റിബയോട്ടിക്‌സ് കഴിച്ചിട്ടും ആയുര്‍വേദമരുന്നുകള്‍ കഴിച്ചിട്ടും
ചുമയ്‌ക്കൊരു കുറവുമുണ്ടായില്ല. ജനവരി 18-ാംതീയതി ഞങ്ങള്‍ അമൃത ഹോസ്​പിറ്റലില്‍ പോയി. ഡോക്ടര്‍ പരിശോധിച്ച് വീണ്ടും കുറെ ആന്റിബയോട്ടിക്കുകളും ഇന്‍ഹെയിലറും തന്നു. ആവി പിടിക്കുവാനുള്ള ഉപദേശവും തന്നു വിട്ടു.
ജനവരി 22. കണ്ണൂര്‍ ടൗണ്‍ഹാളില്‍വെച്ചൊരു ഫ്ലവര്‍ ഷോ ഉദ്ഘാടനം. വളരെ മുന്‍പേ ഏറ്റിരുന്നതാണ്. യാത്ര വേണ്ട എന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ കാറില്‍ത്തന്നെ കണ്ണൂര്‍ക്കു പോയി. ഏഴരമണിക്ക് ഫങ്ഷന്‍ കഴിഞ്ഞയുടന്‍ എറണാകുളത്തേക്കു തിരിച്ചു. ഫങ്ഷനില്‍ പ്രസംഗിക്കുമ്പോള്‍ വല്ലാത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും അരമണിക്കൂര്‍ സംസാരിച്ചു. മടക്കയാത്രയില്‍ ചുമ വല്ലാതെ കൂടി. കട്ടകട്ടയായി കഫം തുപ്പിക്കൊണ്ടിരുന്നു. വെളുപ്പാന്‍കാലത്ത് മൂന്നു മണിയോടെ എറണാകുളത്ത് വീട്ടിലെത്തി. ആഹാരമൊന്നും വേണ്ടെന്നു പറഞ്ഞ് കിടന്നുറങ്ങി.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശബ്ദം തീരേയില്ലായിരുന്നു. 'ശോഭേ' എന്നു വിളിക്കാന്‍പോലുമാവില്ല. ഉടനെതന്നെ അമൃതയിലേക്കു പോയി. വിശദമായ പരിശോധനകള്‍ ജനവരി 23 മുതലാണ് തുടങ്ങിയത്. വോക്കല്‍ കോര്‍ഡിനൊരു കുഴപ്പവും കണ്ടെത്താനായില്ല. എക്‌സ്‌റേയും സ്‌കാനുമൊക്കെ കഴിഞ്ഞപ്പോള്‍ അവര്‍ കണ്ടെത്തി, ഫുഡ്‌പൈപ്പില്‍ ഒരു ഗ്രോത്ത് ഉണ്ട് എന്ന്. അവരതു പറയുമ്പോള്‍ അതിന്റെ സീരിയസ്‌നെസ് എനിക്കു മനസ്സിലായില്ല. ബയോപ്‌സി ചെയ്ത് ഈസോഫാഗസില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്നവര്‍ വ്യക്തമാക്കുന്നതുവരേയും ഞാന്‍ തളര്‍ന്നിരുന്നില്ല. ഫിബ്രവരി ഒന്നാംതീയതിയായിരുന്നു നടുക്കുന്ന ആ സത്യമറിഞ്ഞത്. ഡോക്ടര്‍ അതു വിശദീകരിച്ചു പറഞ്ഞപ്പോള്‍, വരാനുള്ള ചില കാരണങ്ങള്‍ വിശദീകരിച്ചപ്പോള്‍ രവിയേട്ടനെന്നെ പരിതാപമായിട്ടൊന്നു നോക്കി. ഏതൊരവസ്ഥയിലും ആത്മവിശ്വാസം കൈവിടാത്ത, തളരാത്ത രവിയേട്ടന്‍ തളരുന്നത് ഞാന്‍ കണ്ടു.
മക്കളെ വിവരമറിയിച്ചു. ഓടിവന്നു എല്ലാവരും. ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോകാമെന്നു നിര്‍ബന്ധിച്ചെങ്കിലും അമൃതയില്‍ മതിയെന്ന് ഏട്ടന്‍ വാശിപിടിച്ചു. മറ്റു മാര്‍ഗങ്ങളൊന്നും സാധ്യമാകാത്തതിനാല്‍ ഫിബ്രവരി 7,8,9 തീയതികളില്‍ രവിയേട്ടനു കീമോതെറാപ്പി ചെയ്തു. രോഗഭയം രവിയേട്ടനെ വല്ലാത്ത ഒരു വിരക്തിയിലാഴ്ത്തി. ചികിത്സ കഴിയുമ്പോള്‍ പൂര്‍ണ്ണസുഖം തിരിച്ചുകിട്ടുമെന്നു ഞങ്ങളൊക്കെ സമാധാനിപ്പിച്ചിട്ടും രവിയേട്ടനത്ര വിശ്വാസം വന്നില്ല.
മലയാളികളുടെ പ്രിയങ്കരനായ ധിക്കാരിയെന്നും അഹങ്കാരിയെന്നും സിനിമാക്കാര്‍ വിശേഷിപ്പിക്കുന്ന രവീന്ദ്രന്‍മാഷ്. വെറും ഒരു സാധാരണമനുഷ്യനായി പരിതപിച്ചു പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് 'ഇങ്ങനെ ഒരസുഖം ദൈവമെന്തിനു തന്നു? ഞാന്‍ ഒരു പാപവും ചെയ്തിട്ടില്ലല്ലോ.'
അമൃതയില്‍നിന്നും വീട്ടില്‍ വന്ന ശേഷം സ്‌നേഹവും ശ്രദ്ധാപൂര്‍വ്വമായ ശുശ്രൂഷകൊണ്ടും ഏട്ടന്റെ ആത്മവിശ്വാസം കുറെയൊക്കെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഭക്ഷണവും മരുന്നുകളും മടിയില്ലാതെ കഴിച്ചു.
എന്റെ പ്രാര്‍ത്ഥനകളില്‍ ആശ്വാസംകൊണ്ടു. രോഗശാന്തിക്കു വേണ്ടി പാവക്കുളത്തമ്പലത്തില്‍ ചെയ്യുന്ന പൂജകളും ഏട്ടന് അല്പം ശാന്തി കൊടുത്തു. ഇതിനിടയിലൊരു ദിവസം നഷ്ടപ്പെട്ടുപോയ ശബ്ദം പൂര്‍വ്വാധികം ഭംഗിയില്‍ തിരിച്ചുകിട്ടി. അതൊരു ശുഭസൂചനയായി കരുതി ഞങ്ങളെല്ലാം സമാധാനിച്ചു.
ജനവരിയില്‍ റിലീസായ വടക്കുംനാഥന്റെ ഓഡിയോ വലിയ വിജയമാണെന്നറിഞ്ഞതില്‍ ഏട്ടനു സന്തോഷം തോന്നി എങ്കിലും ചായപ്പൊടിക്കൂടിനുള്ളില്‍ സി.ഡി. വെച്ചു കച്ചവടം നടത്തിയ കാസറ്റുനിര്‍മ്മാതാവിന്റെ പ്രവൃത്തി ഏട്ടനെ വല്ലാതെ സങ്കടപ്പെടുത്തി. ഏട്ടന്റെ അസുഖവിവരം ആരേയുമറിയിക്കാതിരുന്നതിനാല്‍ പുതിയ പല ഓഫറുകളും വന്നുകൊണ്ടിരുന്നു. ഒരു മാസത്തേക്ക് രവിയേട്ടന്‍ റെസ്റ്റിലാണെന്നും മറ്റും പറഞ്ഞ് ഞാനവരെ ഒഴിവാക്കി. വടക്കുംനാഥനിലെ പാട്ടുകള്‍ കേട്ടിട്ട് ആരാധകരുടെ നിരന്തരമായ ഫോണ്‍വിളി വന്നുകൊണ്ടിരുന്നു. മാഷിനോടൊന്നു സംസാരിച്ചേ മതിയാവൂ എന്നു വാശിപിടിക്കുന്നവരോട് ഞാന്‍ പറഞ്ഞു, മാഷ് വോയ്‌സ് റെസ്റ്റിലാണ്. അതു കാരണം മാഷിനു ത്രോട്ട് പ്രോബഌമെന്ന് ഒരഭ്യൂഹം പുറത്തു പരന്നു.
രമേശന്‍നായര്‍ക്കും ബിജുനാരായണനും രമേഷ്‌കുര്യന്‍ തുടങ്ങി വളരെ കുറച്ചുപേര്‍ക്കേ രോഗവിവരം അറിയാമായിരുന്നുള്ളൂ. കുടുംബത്തിലാരോടും പറഞ്ഞില്ല. ത്യാഗരാജന്‍ചേട്ടനോടുപോലും പറയാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. ഹാര്‍ട്ട് ചികിത്സ കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിനു ഷോക്കായിത്തീരുമെന്നു പറഞ്ഞാണ് പറയാതിരുന്നത്.
രണ്ടാംഘട്ട ചികിത്സ മാര്‍ച്ച് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. മക്കളുടെ നിരന്തരമായ പ്രേരണയാല്‍ അതു ചെന്നൈയില്‍ അപ്പോളോ ഹോസ്​പിറ്റലിലാക്കാമെന്ന് രവിയേട്ടന്‍ സമ്മതിച്ചു. 2005 ഫിബ്രവരി 24 ന് ചെന്നൈയില്‍ വന്നു. എറണാകുളത്തുനിന്നും പുറപ്പെടുന്നതിനു മുന്‍പ് നിബന്ധനകള്‍ പലതും വെച്ചിരുന്നു രവിയേട്ടന്‍. ചെന്നൈയ്ക്ക് ഞാന്‍ വരണമെങ്കില്‍ എനിക്ക് ഒരു വലിയ വീട് വാടകയ്‌ക്കെടുത്തിടണം. നവീനും ഷൈനിയും തനി വീട്ടില്‍, രാജുവും സാജുവും തനി വീട്ടില്‍. അങ്ങനെയായിരുന്നു അവര്‍ താമസം. അവര്‍ ആ രണ്ടു വീടുകളും വിട്ട് രവിയേട്ടനോടൊപ്പം പഴയതുപോലെ ഒന്നിച്ചു താമസിക്കണം. രവിയേട്ടന്റെ എല്ലാ നിബന്ധനകളും മക്കള്‍ അംഗീകരിച്ചു. അച്ഛനിങ്ങു വന്നാല്‍ മതി, എല്ലാം അച്ഛന്‍ പറയുന്നതുപോലെതന്നെ നടക്കും എന്നു വാക്കു കൊടുത്തു.
ചെന്നൈയില്‍ വീടു കിട്ടാന്‍ അത്ര എളുപ്പമല്ല. ഞങ്ങള്‍ വന്നപ്പോള്‍ വീടു കിട്ടിയിരുന്നില്ല. രണ്ടു മക്കളുടെയും വീട്ടില്‍ താമസിക്കാന്‍ രവിയേട്ടന്‍ സമ്മതിച്ചതുമില്ല. വീടു കിട്ടുന്നതുവരെ അശോക് നഗറിലുള്ള ഗസ്റ്റ് ഹൗസില്‍ താമസിച്ചു. മൂന്നാംദിവസം വളസരവാക്കം എന്ന സ്ഥലത്ത് തനി വീട് കിട്ടി. 26-ാം തീയതി അവിടെ താമസമായി.
ചികിത്സയ്ക്കു വന്ന ആളാണെന്ന ഒരു ഭാവവുമില്ല രവിയേട്ടന്. എല്ലാം പഴയതുപോലെ. രാവിലേ എഴുന്നേല്‍ക്കും, ചെടികള്‍ നനയ്ക്കും, കാര്‍ തുടയ്ക്കും. പിന്നെ പത്രവും വായിച്ചിരിക്കും. 'രവിയേട്ടാ, ഹോസ്​പിറ്റലില്‍ പോകണ്ടേ?' 'ആ, പോകാം' എന്നു പറയുന്നതല്ലാതെ റെഡിയാകലുണ്ടാവില്ല. ബാലുവും നിര്‍ബന്ധിക്കും.
സാജുവിനന്ന് തെലുങ്കുപടത്തില്‍ വര്‍ക്കു നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അവനോടൊപ്പം രാജുവും ഹൈദരബാദിലായിരുന്നു
ഞാനോ ബാലുവോ പറഞ്ഞിട്ട് ഒരുത്സാഹവും കാട്ടാത്തതിനാല്‍ ഞാന്‍ രാജുവിനെ വിവരമറിയിച്ചു. മാര്‍ച്ച് ഒന്നിന് അവന്‍ വന്നു. അച്ഛന്റെ തടസ്സവാദങ്ങളൊന്നും കേള്‍ക്കാന്‍ നിന്നില്ല. വൈകുന്നേരം അപ്പോളോ ഹോസ്​പിറ്റലില്‍ കൊണ്ടുപോയി.
റിപ്പോര്‍ട്ടൊക്കെ വായിച്ചുനോക്കിയിട്ട് അപ്പോള്‍ത്തന്നെ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു, ഡോക്ടര്‍. എ.സി റൂം വേക്കന്റ് ഇല്ലാത്തതിനാല്‍ അഡ്മിറ്റാകാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. അടുത്ത ദിവസം അഡ്മിറ്റായില്ല. ഒന്നാംതീയതി ഹോസ്​പിറ്റലില്‍ ചെന്നപ്പോള്‍ത്തന്നെ ഡോക്ടര്‍ ഞങ്ങളോടും (എന്നോടും രാജുവിനോടും) രോഗത്തിന്റെ സ്വഭാവത്തെപ്പറ്റിയും വളരെ കോമ്പഌക്കേഷന്‍ സ്റ്റേജാണെന്നുമൊക്കെ അറിയിച്ചിരുന്നു. എന്നാല്‍ രവിയേട്ടനെ കണ്ടാല്‍ അസുഖത്തിന്റെ അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
രവിയേട്ടന് അസുഖം ഇത്ര സീരിയസാണെന്ന് ഞങ്ങള്‍ക്കു ബോധ്യം വന്നതുതന്നെ അപ്പോളോയിലെ ചീഫ് ഡോക്ടര്‍ പറഞ്ഞുതന്നപ്പോഴാണ്. ഈസോഫാഗസിനും ട്രക്കിയയിലും ഒരേസമയം ബാധിച്ചിരിക്കുന്ന രോഗം. ഇനി ഹെവി കീമോ കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. രോഗിയെക്കാള്‍ ധൈര്യം വേണ്ടത് കൂടെയുള്ളവര്‍ക്കാണ്. ചികിത്സയ്ക്കു ശേഷമുണ്ടാകുന്ന രോഗിയുടെ ശരീരവ്യതിയാനങ്ങള്‍, മാനസികത്തകര്‍ച്ച എല്ലാം അഭിമുഖീകരിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ അവിടെ ബോധംകെട്ടു വീഴുമെന്നെനിക്കു തോന്നി.
കണ്ടുമുട്ടിയ കാലംമുതല്‍ തന്റേടത്തോടെ തലയുയര്‍ത്തി നടക്കുന്ന രവിയേട്ടനെ മാത്രമേ കാണേണ്ടിവന്നിട്ടുള്ളൂ. ജീവിതത്തിലെത്രയോ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നപ്പോഴും ഏട്ടനങ്ങനെ തളര്‍ന്നിരുന്നിട്ടില്ല. ശരിക്കും ആളുകള്‍ പറയാറുള്ളതുപോലെ ധിക്കാരിയും അഹങ്കാരിയും. ആരുടെ മുന്നിലും തലകുനിക്കാനിഷ്ടപ്പെടാത്ത സ്വഭാവമായിരുന്നു ഇന്നലെവരെയും. നാളെ പല്ലുകൊഴിഞ്ഞ സിംഹത്തിനെപ്പോലെ തളര്‍ന്നവശനായ രവിയേട്ടനെ കാണേണ്ടിവരുമോ? എനിക്കും മോനും ആ ചിന്തതന്നെ സഹിക്കാനായില്ല.
ഡോക്ടര്‍ സമാധാനിപ്പിച്ചു. ഉടനെയല്ല, കുറെശ്ശേക്കുറെശ്ശയായി അങ്ങനെ വരാം.
അപൂര്‍വ്വമായി ചിലര്‍ക്കങ്ങനെ വരാതെയുമിരിക്കാം. ദൈവം പക്ഷേ, അങ്ങനെ ദുരന്തത്തിനു സാക്ഷിയാക്കിയില്ല. അതുകൊണ്ട് ഇന്നും എന്റെ ഓര്‍മ്മയില്‍ തന്റേടിയായ രവിയേട്ടനാണ്.
ഹൈദരബാദിലായിരുന്ന സാജുവിനെ അപ്പോഴപ്പോഴുള്ള വിവരങ്ങളറിയിക്കുന്നുണ്ടായിരുന്നു. മാര്‍ച്ച് രണ്ടിന് രാത്രിയിലും അവനച്ഛനെ വിളിച്ചപ്പോള്‍ പറഞ്ഞു: 'എനിക്കും അച്ഛന്റെയടുത്തുണ്ടാകണം. ഞാനും പുറപ്പെട്ടുവരാന്‍ പോകുകയാണ്. വര്‍ക്കില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനെനിക്ക് ഒട്ടും സാധിക്കുന്നില്ല.' അച്ഛനവനെ സമാധാനപ്പെടുത്തി. 'അച്ഛന് ഇവരൊക്കെ പറയുന്നതുപോലെ അസുഖമൊന്നുമില്ല മക്കളേ. നീ പണി പൂര്‍ത്തിയാക്കിയിട്ട് സാവകാശം വന്നാല്‍ മതി. അച്ഛനിവിടെത്തന്നെയുണ്ടാകും' എന്നുറപ്പുകൊടുത്തു.
മാര്‍ച്ച് മൂന്ന് പ്രത്യേകതകളൊന്നുമില്ലാത്ത പ്രഭാതംതന്നെയായിരുന്നു. രാവിലെ പതിവുജോലികളെല്ലാം തീര്‍ത്ത് വരാന്തയിലെ ചാരുകസേരയില്‍ രവിയേട്ടന്‍ ചായയും കുടിച്ച് പത്രവും വായിച്ചിരുന്നു. രാജു താഴെ അടുത്തുതന്നെ ഇരുന്നിരുന്നു. പുതിയ വീട്ടില്‍ ചെയ്യേണ്ടുന്ന പരിഷ്‌കാരങ്ങളെപ്പറ്റി അച്ഛനും മകനുംകൂടി ഡിസ്‌കഷനിലായിരുന്നു. വീടിന്റെ തറയ്ക്കും പടിക്കെട്ടിനും വൃത്തി പോരാ, ലിനോലിയം വാങ്ങിയിടണം, നല്ലൊരു നായ്ക്കുട്ടിയെ വാങ്ങിയിടണം. ഇവരുടെ ഈ ചര്‍ച്ച കേട്ടുകൊണ്ടാണ് ഞാനങ്ങോട്ടു ചെന്നത്. ഞാന്‍ പറഞ്ഞു, ഏട്ടന്‍ എന്താ ഇങ്ങനെ കുഞ്ഞുങ്ങളെപ്പോലെ പെരുമാറുന്നത്.
'ആശുപത്രിയില്‍ അഡ്മിറ്റാകാനും ചികിത്സിക്കാനുമാണ് നമ്മളിവിടെ വന്നിരിക്കുന്നത്. ഇത്ര സീരിയസ് എന്നു ഡോക്ടര്‍ പറഞ്ഞിട്ടും ഏട്ടനെന്താ അതിന്റെ ഗൗരവം മനസ്സിലാകാതെ മറ്റു കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എണീറ്റ് വേഗം റെഡിയാക്, ആസ്​പത്രിയില്‍ പോകണം.' ഞാന്‍ കര്‍ശനമായി പറഞ്ഞു.
'എന്തിനാ ശോഭേ, എന്നെ ആ ആസ്​പത്രിയില്‍ കൊണ്ടുപോയ് കിടത്തണമെന്നു നിനക്കിത്ര നിര്‍ബന്ധം?'
കേട്ടപ്പോള്‍ വല്ലാത്ത സങ്കടം വന്നു. പാവം ഏട്ടന്‍. ഹോസ്​പിറ്റല്‍ എന്നു കേട്ടാലേ അലര്‍ജിയായിരുന്നു ഏട്ടന്. എങ്കിലും അവിടുന്നേഴുന്നേല്‍പ്പിച്ച് കുളിക്കാന്‍ പറഞ്ഞയച്ചിട്ട് ഞാനടുക്കളയിലേക്കു കയറി.
പതിനൊന്നു മണിയായിക്കാണും. ഷേവു ചെയ്ത് കുളിച്ച് കുട്ടപ്പനായി പടിക്കെട്ടിനു മുകളില്‍ കൈവരിയില്‍ പിടിച്ചുകൊണ്ട് ഡൈനിങ് ടേബിളില്‍ കാപ്പിയെടുത്ത് വെച്ചുകൊണ്ടിരുന്ന എന്നെ നോക്കിനിന്നു. ആ നോട്ടത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ? അറിയില്ല. ഞാന്‍ ശരിക്കും ശ്രദ്ധിച്ചില്ല.
താഴെ വന്നിട്ട് പറഞ്ഞു: 'നമുക്ക് വൈകുന്നേരം പോകാം അപ്പോളോയില്‍. ഇപ്പോള്‍ വിജയ ഹോസ്​പിറ്റലില്‍ പോയി ഇന്നലെ ടെസ്റ്റിനു കൊടുത്തിരുന്നതിന്റെ റിസല്‍ട്ട് വാങ്ങി വരാം.' ശരി, ഞാന്‍ സമ്മതിച്ചു.
ഞാനും രവിയേട്ടനും രാജുവും നവീനുംകൂടിയാണ് ഹോസ്​പിറ്റലില്‍ പോയത്. നവീനായിരുന്നു കാറോടിച്ചിരുന്നത്. റിപ്പോര്‍ട്ടു വാങ്ങാന്‍ ഹോസ്​പിറ്റലിലെ റിസപ്ഷനില്‍ കാത്തിരിക്കുമ്പോള്‍ രവിയേട്ടനെന്നോടു ചോദിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ദ്രവരൂപത്തിലുള്ള ഭക്ഷണമായിരുന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം കൊടുത്തിരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്: 'അല്ല ശോഭേ, എനിക്കിനി നല്ല ആഹാരം കഴിക്കാനേ പറ്റില്ലേ. എന്നുമിങ്ങനെ വേണോ?' ഇത്രയും പരിതാപമായിട്ടൊരു ചോദ്യം മുന്‍പ് കേട്ടിട്ടില്ല രവിയേട്ടനില്‍നിന്ന്. 'അങ്ങനൊന്നുമില്ല, സുഖമായാലുടന്‍ പഴയതു പോലെ എല്ലാം കഴിക്കാം.' ഞാന്‍ സമാധാനിപ്പിച്ചു. രവിയേട്ടനെന്നും ഭയന്നിരുന്നത് ഇതിനെയാണ്. എന്തെങ്കിലും അസുഖം വന്ന് രുചിയുള്ള ഭക്ഷണം കഴിക്കാതായി പോകുമോയെന്ന്.
മാര്‍ച്ച് ഒന്നിന് ഹോസ്​പിറ്റലില്‍ പോകുന്നതിന് ഒരു ദിവസം മുന്‍പ് നവീനോടു പറഞ്ഞു: 'അച്ഛനു മീന്‍കറി വേണം.' 'അയ്യോ കഴിക്കാന്‍ പാടില്ല' എന്നു ഞാന്‍ പറഞ്ഞതു വകവെക്കാതെ മോന്‍ 'കുമരകം' എന്ന കേരളാഹോട്ടലില്‍ നിന്ന് കരിമീന്‍ കറിവെച്ചത് വാങ്ങിക്കൊണ്ടു കൊടുത്തു. ആര്‍ത്തിയോടെ രുചിച്ചു കഴിച്ചു. എന്തായാലും ആഗ്രഹിച്ച ഭക്ഷണം കഴിക്കാനായല്ലോ എന്നു ഞാന്‍ പിന്നീട് സമാധാനിച്ചു.
ഹോസ്​പിറ്റലില്‍നിന്നും മടങ്ങുംവഴി കോദണ്ഡപാണി സ്റ്റുഡിയോയുടെ അടുത്തെത്തിയപ്പോള്‍ അവിടെയൊന്നു കയറിയിട്ടു പോകാം എന്നു പറഞ്ഞു രവിയേട്ടന്‍. നവീന്‍ കാര്‍ സ്റ്റുഡിയോയ്ക്ക് വിട്ടു. രവിയേട്ടന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വര്‍ക്ക് ചെയ്തത് ഈ സ്റ്റുഡിയോയില്‍വെച്ചാണ്. രവിയേട്ടനെ കണ്ടതും സ്റ്റാഫുകളെല്ലാം ഓടിവന്നു. ചെന്നൈ വിട്ടു കേരളത്തിലേക്കു പോയതിന് പരിഭവം പറഞ്ഞു. ഞാന്‍ തിരിച്ച് ഇവിടേക്കുതന്നെ വന്നു. ഇനി കേരളത്തിലേക്കു പോകുന്നില്ല എന്നു രവിയേട്ടന്‍ പറഞ്ഞതു കേട്ട് അവരെല്ലാം സന്തോഷിച്ചു. എസ്.പി. ബാലസുബ്രഹ്മണ്യം അവിടെയുണ്ടായിരുന്നു. മുകളിലത്തെ മുറിയില്‍ പോയി അദ്ദേഹത്തെയും കണ്ടു.
രവിയേട്ടനെ കണ്ടതും, എസ്.പി.ബി. വളരെ സന്തോഷിച്ചു. 'രവി, നീ ഇവിടംവിട്ടു പോകേണ്ടായിരുന്നു' എന്നദ്ദേഹം പറഞ്ഞു. തിരിച്ച് ഇവിടെ വന്നുവെന്നറിഞ്ഞതില്‍ 'വളരെ നന്നായി' എന്നഭിപ്രായം പറഞ്ഞു അദ്ദേഹം. അര മണിക്കൂറോളം ഓരോന്നു സംസാരിച്ചിരുന്ന് ഞങ്ങളിറങ്ങി. താന്‍ അമേരിക്കയില്‍ പോകുകയാണ്, വന്നിട്ടു കാണാം എന്നു പറഞ്ഞു എസ്.പി.ബി. വീട്ടിലെത്തിയപ്പോള്‍ രണ്ടു മണി. നവീന് റിക്കോര്‍ഡിങ്ങുണ്ടായിരുന്നു. വൈകുന്നേരം വരാമെന്നു പറഞ്ഞ് കാറുമെടുത്ത് അവന്‍ പോയി.
'ശോഭേ, എനിക്കു വിശക്കുന്നു.' രവിയേട്ടന്‍ പറഞ്ഞതു കേട്ട് വസ്ത്രംപോലും മാറാന്‍ നില്ക്കാതെ ഞാനടുക്കളയില്‍ കയറി. ഹാളില്‍ രവിയേട്ടനും രാജുവും സംസാരിച്ചിരുന്നു.
ഗ്യാസ് കത്തിച്ച് വെള്ളം അടുപ്പില്‍ വെച്ച് ഓട്‌സ് കാച്ചിക്കൊടുക്കാമെന്നു കരുതി അതെടുത്ത് വെള്ളത്തിലേക്കിട്ടതേയുള്ളൂ. 'ശോഭേ' എന്നു വിളി കേട്ട് ഞാനടുക്കളയില്‍നിന്നും പുറത്തേക്കു വരുന്നതിനു മുന്‍പ് ഏട്ടന്‍ അടുക്കളയിലേക്ക് വന്നു. കൈ നെഞ്ചില്‍ തൊട്ടുകാണിച്ചു; ശ്വാസമെടുക്കാനാകുന്നില്ല. രവിയേട്ടന്റെ മുഖം വിളറിയിരുന്നു. പൂജാമുറിയില്‍നിന്നും തുളസീതീര്‍ത്ഥം കൈയിലിറ്റിച്ചുകൊടുത്തു ഞാന്‍. അത് വായ്ക്കുള്ളിലെത്തിയോയെന്നറിയില്ല.
'രാജൂ, ബാലുവിനെ വിളി.' ഞാനലറിക്കരഞ്ഞു. ഊരിയിട്ടിരുന്ന ജുബ്ബ ഏട്ടനെടുത്തിട്ടു വാതിലിനടുത്തേക്ക് നടന്നു. പക്ഷേ, വാതില്‍ കടക്കാനായില്ല. ശരീരം കുഴഞ്ഞ് എന്നെ ചായ്ച്ചുകൊണ്ട് ഏട്ടന്‍ ഊര്‍ന്നുവീണു. ഞാനുറക്കെ വിളിച്ചു. ഹൃദയം പൊട്ടിപ്പോകുന്ന തരത്തിലുറക്കെ വിളിച്ചു. രാജു വിളിച്ചു. ആരുടെ വിളിയും ഏട്ടന്‍ കേട്ടില്ല. അപ്പോഴത്തെ അവസ്ഥ വിവരിക്കാനാവില്ല.
ബാലു പാഞ്ഞെത്തി. അച്ഛനെ മക്കളെടുത്ത് കാറില്‍ കിടത്തി. തല രാജു
വിന്റെ മടിയിലും കാലുകള്‍ എന്റെ മടിയിലും. ശ്വാസം വിടാതെ കിടക്കുന്നുവെന്നേ തോന്നിയുള്ളൂ. ബാലു കാര്‍ പറത്തിവിട്ടു. ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്ക്. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല.
ഒരു നിമിഷത്തില്‍ ഒരാള്‍ക്കു മരണം സംഭവിക്കുമോ? ഞാനിതിനു മുന്‍പൊരിക്കലും മരണം കണ്ടിട്ടുണ്ടായിരുന്നില്ല. മരണം എനിക്ക് ഭയമായിരുന്നു. മരണം സംഭവിച്ച വീടുകളില്‍പ്പോലും ഞാനൊരിക്കലും പോയിട്ടില്ല. അതുകൊണ്ടാണ് മരണം എന്നെത്തേടി എന്റെ വീട്ടിലേക്ക് വന്നത്.
തലയ്‌ക്കൊരു മന്ദതയായിരുന്നു. ഞാനൊന്നുമറിഞ്ഞില്ല. എന്റെ മുന്നില്‍ ധാരാളം നിഴലുകള്‍ ചലിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുറിച്ചിരുന്നിട്ടും ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. രവിയേട്ടന് മരണമോ? ഞാനൊരിക്കലും ചിന്തിച്ചുനോക്കിയിരുന്നില്ല.
ആദ്യത്തെ ഒന്നുരണ്ടാഴ്ചകള്‍ എനിക്ക് ദുഃഖം തോന്നിയതേയില്ല. ഞാന്‍ ആഹാരം കഴിച്ചു; ഉറങ്ങി; വര്‍ത്തമാനം പറഞ്ഞു; ചിലപ്പോള്‍ ചിരിക്കുകകൂടി ചെയ്തു. രവിയേട്ടനെവിടെയോ കമ്പോസിങ്ങിനു പോയിരിക്കുന്നതുപോലെ. ദിവസവും നൂറു തവണ കേള്‍ക്കുന്ന ശോഭേവിളി കേള്‍ക്കാതെ, ഫോണിലൂടെയും അതു കേള്‍ക്കാതായപ്പോള്‍ മെല്ലെമെല്ലെ എന്റെ മസ്തിഷ്‌കത്തിലേക്ക് യാഥാര്‍ത്ഥ്യം തുളച്ചിറങ്ങി. എന്തൊക്കെയാണ് പിന്നെ ഞാന്‍ കാട്ടിക്കൂട്ടിയതെന്ന് എനിക്കറിയില്ല. അനുഭവിച്ചവര്‍ക്കു മാത്രമേ ആ ദുഃഖത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാകൂ.
(രവീന്ദ്രസംഗീതം: കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)