
ഇത്തരം
കുറച്ചു സ്ഥലങ്ങളെയെങ്കിലും കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍
കഴിയണം, കഴിയും എന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍
മരോട്ടിചാലിലേക്ക് ഒരു യാത്ര തുടങ്ങിയത്. പതിമൂന്നു വര്‍ഷം മുന്‍പ് ആ
കാട്ടിലൂടെ ഞാന്‍ നടത്തിയ യാത്രയുടെ പരിചയം മാത്രം വെച്ചാണ്, ഞങ്ങള്‍ ആ
കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മറ്റു പലരുടെയും കാട്ടിലേക്കുള്ള ആദ്യ
യാത്രയും കൂടിയായിരുന്നു അത് .
എറണാകുളത്തു
നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍
ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ
കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM
സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും
വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍
നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും
മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക്
െ്രെപവറ്റ് ബസ് സര്‍വീസ് നടത്തുന്നുണ്ട് .
മരോട്ടിച്ചാലില്‍
ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം
പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും
വരും. അത് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെ ഭക്ഷണം ഞങ്ങള്‍
കരുതിയിരുന്നു. അതും കൈയിലെടുത്തു കാറ് വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ
മുറ്റത്ത് കയറ്റിയിട്ടു ഞങ്ങള്‍ യാത്ര തുടങ്ങി. വേറെയും കുറച്ചു ആളുകള്‍
ഞങ്ങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി.
കാട്ടിലെ ഒരു വഴി മായ്ക്കാനും ഒരു പുതിയ വഴി തുറക്കാനും പ്രകൃതിക്ക് അല്പം
സമയം മാത്രം മതിയാകുന്നത് കൊണ്ട്, എന്റെ ഓര്‍മ്മയിലെ വഴി മറന്നാലും
മുന്‍പേ പോകുന്നവര്‍ വഴികാട്ടുമല്ലോ എന്ന ചിന്തയാണ് ആശ്വാസം തന്നത് .
റോഡരുകിലെ
കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ
ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു
ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി.
മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ
നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ
വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ് മാത്രം.
പോകുന്ന
വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട്. കുടുംബമായി
വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ
ചെയ്യാറുള്ളത്. ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ
'ഇലഞ്ഞിപ്പാറയിലേക്ക്' കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട്
തന്നെ ചെറിയ സ്ഥലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍
നടന്നു.
ഒരാള്‍ക്ക്
മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നപ്പോള്‍ പുഴയുടെ
കരയില്‍ വഴി അവസാനിച്ചു. ഒന്ന് കൂടെ നോക്കിയപ്പോള്‍ പുഴയുടെ അപ്പുറത്ത്
വീണ്ടും വഴി തുടങ്ങുന്നതും കണ്ടു. ഞാന്‍ ആദ്യം പുഴയില്‍ ഇറങ്ങി പുഴയുടെ
ആഴവും ഒഴുക്കും മനസ്സിലാക്കി, ചതിക്കുഴികള്‍ ഇല്ല എന്നും ഉറപ്പു വരുത്തി
വീണ്ടും തിരികെ വന്നു പിന്നെ സുഹൃത്തുക്കളുമായി കൈകോര്‍ത്തു പിടിച്ചു പുഴയെ
മുറിച്ചു കടന്നു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്...കണ്ണുനീരിന്റെ
പരിശുദ്ധിയും..
കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം അകലെ വഴിയില്‍ ഉരുണ്ട വസ്തുക്കള്‍ കുന്നു കൂടി കിടക്കുന്നത് കണ്ടു. ചെന്ന് നോക്കി. ആനപിണ്ടമായിരുന്നു അത്. നഗ്‌നപാദങ്ങള്‍ കൊണ്ട് അതില്‍ പതുക്കെ കാല്‍ വെച്ച് നോക്കി. തണുപ്പും ചൂടും ഇല്ലാത്ത ഒരു അനുഭവം. ചൂടുണ്ടായിരുന്നു എങ്കില്‍ ആനകള്‍ കടന്നു പോയിട്ട് അധികസമയം ആയിട്ടില്ല എന്ന് മനസ്സിലാക്കാമായിരുന്നു ഒരു വടിയെടുത്തു പിണ്ഡം അല്പം ഇളക്കി നോക്കി. അധികം പഴക്കമുള്ളതാണ് എങ്കില്‍ പുഴുക്കള്‍ കാണാറുണ്ട്. അതും കണ്ടില്ല. അധികം ദൂരത്തിലല്ലാതെ ആനകള്‍ എവിടെയെങ്കിലും ഉണ്ടാകും എന്ന തോന്നല്‍ മനസ്സില്‍. ആനയല്ല ആനക്കൂട്ടമാണ് അതിലെ കടന്നു പോയതെന്ന് പിണ്ടങ്ങളുടെ കിടപ്പില്‍ നിന്നും ബോധ്യമായി. എല്ലാവരുടെയും ഉള്ളില്‍ അല്പം പേടി കടന്നു. പക്ഷെ ആരും അത് പരസ്പരം പറഞ്ഞില്ല. എന്തുവന്നാലും യാത്ര തുടരാന്‍ തീരുമാനിച്ചു ഞങ്ങള്‍ നടന്നു.
റോഡരുകില്‍
നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ
ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും
ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍
വെള്ളച്ചാട്ടങ്ങള്‍. ഓരോന്നും കണ്ടും ഫോട്ടോയെടുത്തും ആനയെക്കുറിച്ചു
ചിന്തിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ
വെള്ളച്ചാട്ടത്തിലേക്ക്.
അല്പം
കൂടി നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തി. ഞങ്ങള്‍ക്ക്
മുന്‍പേ വന്ന ആളുകളെ അവിടെ കണ്ടു. അവരും ഏതു വഴിയെ പോകണം, എന്ത് ചെയ്യണം
എന്നറിയാതെ കാത്തു നില്‍ക്കുകയാണ്. ഒടുവില്‍ അവര്‍ വലതുവശത്തെ വഴിയിലൂടെ
നടന്നു തുടങ്ങി. അതാണ് വഴിയെന്നു അവരില്‍ പലരും തര്‍ക്കിച്ചു. ഞങ്ങളും
അവരോടൊപ്പം ചേര്‍ന്ന് നടന്നു. കുറെ നടന്നിട്ടും വെള്ളച്ചാട്ടത്തിന്റെ
ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. എന്തോ ഒരു പന്തികേട് തോന്നി. വഴിയില്‍
ആനയുടെ കാല്പാടുകള്‍, പിന്നെ റോഡില്‍ മരച്ചില്ലകള്‍ കുറെ ഒടിഞ്ഞു
കിടക്കുന്നു, വഴിയാണെങ്കില്‍ വളരെ വലിയ ഒരു കയറ്റത്തിലേക്ക് ആണ് പോകുന്നത്.
അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള സുഹൃത്തുക്കള്‍ മടങ്ങാം എന്ന് പറഞ്ഞു
തുടങ്ങി. എനിക്കാണെങ്കില്‍ ഇവിടെ വരെ വന്നിട്ട് ഇത്രയും വഴി നടന്നിട്ട്
തോറ്റു പിന്മാറാന്‍ മനസ്സും വരുന്നില്ല. പക്ഷെ ലക്ഷ്യം ഏത് എന്നറിയാതെ
വെറുതെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞങ്ങള്‍
മടങ്ങി തുടങ്ങി. എല്ലാവരും അവശരായിരുന്നു. കടന്നു വന്ന വഴികള്‍ പിന്നിട്ട്
ഞങ്ങള്‍ നിരാശരായി വീണ്ടും ഇരു റോഡുകളും പിരിയുന്ന റോഡില്‍ തിരിച്ചെത്തി.
ഇനിയും
പോകാന്‍ ബാക്കിയുള്ള ഇടതു വശത്തെ വഴിയിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍
എത്തുമെന്നറിയാം. പക്ഷെ ഇനിയും വഴിതെറ്റുമോ എന്ന ഭയത്തില്‍ നടക്കാന്‍
സുഹൃത്തുക്കള്‍ക്ക് താല്പര്യം ഇല്ല. അത് കൊണ്ട് അല്‍പ നേരം വിശ്രമിച്ചിട്ട്
തിരിച്ചു നടക്കാം എന്ന് പറഞ്ഞ് പാറപ്പുറത്ത് ഇരുന്നെങ്കിലും മനസ്സില്‍
മറ്റൊരു പ്രതീക്ഷയായിരുന്നു, മറ്റേ വഴിയിലൂടെ ആരെങ്കിലും തിരിച്ചു വന്നാല്‍
അവര്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവര്‍ ആണെങ്കില്‍ ...
ചില
സമയങ്ങളില്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നതിന്റെ തെളിവായി അല്‍പ
സമയത്തിനുള്ളില്‍ തന്നെ പത്തോളം പേര്‍ മലയിറങ്ങി വരുന്നത് കണ്ടു. വെറും
പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും
കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു
ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങ്ങള്‍ ആ കാട്ടിനുള്ളിലെ
സ്വര്‍ഗലോകത്തു എത്തി ചേര്‍ന്നു.
മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ബാഗെല്ലാം വലിച്ചെറിഞ്ഞു ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.
ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്ന പേരിലാണ് അറിയപ്പെടുന്നത്.
വേറെയും
കുറച്ചു ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരു കൂട്ടത്തെ പരിചയപ്പെട്ടു.
എല്ലാവരും ആ നാട്ടുകാര്‍ ആയിരുന്നു. പുറം ലോകത്ത് നിന്നും വന്നവര്‍ ഞങ്ങള്‍
മാത്രം. പല ഒഴിവു ദിവസ്സങ്ങളിലും ഇവിടെ വന്നു ഈ കാടിന്റെ സംഗീതം കേട്ടു,
കണ്ണുനീരിനേക്കാള്‍ പരിശുദ്ധമായ ഈ വെള്ളത്തില്‍ കുളിച്ചു മടങ്ങുന്ന അവരോടു
അസൂയയാണ് തോന്നിയത്.
വെള്ളച്ചാട്ടത്തിനു
താഴെയും മുകളിലും കുളിച്ചും ഭക്ഷണം കഴിച്ചും കഴിഞ്ഞതോടെ എല്ലാവരും വീണ്ടും
ആരോഗ്യം വീണ്ടെടുത്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ എതിരെയുള്ള പാറയില്‍
കയറി കുറെ നേരം കാറ്റും കൊണ്ടിരുന്നു. ഈ സ്ഥലം
തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശസ്തമായ ഒരു എക്കോ ടൂറിസം
സെന്റര്‍ ആയേനെ എന്ന ചിന്തയായിരുന്നു മനസ്സില്‍.നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്‌കരവുമാണ്. തിരിച്ചു നടക്കുമ്പോള്‍ എവിടെയും നില്‍ക്കാതെ, ആനയെ പേടിക്കാതെ ഞങ്ങള്‍ നടന്നു. കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.
തിരിച്ചു
റോഡിലെത്തി കാറിലിരിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചോദ്യം ആയിരുന്നു.
മടക്കയാത്രയില്‍ ചെരുപ്പ് പൊട്ടിയ സുഹൃത്തിന് സ്വന്തം ചെരുപ്പ് കൊടുത്തു.
നഗ്‌നപാദനായി കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ അറിയാതെ
ചവിട്ടിയ വിഷപാമ്പ്, സാധാരണ ഒരു സെക്കന്റ് പോലും വേണ്ടാതെ തിരിച്ചു
കടിക്കാറുള്ള ആ ജീവി, എന്നെ കടിക്കാതെ പത്തിയും മടക്കി പോയത് എനിക്കായി
വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും
ഓര്‍ത്തിട്ടായിരിക്കുമോ? അതോ എന്നിലൂടെ, ഞങ്ങളിലൂടെ ഈ സുന്ദരലോകം കുറച്ചു
പേരെങ്കിലും അറിയട്ടെ എന്ന് ആ പാമ്പും ആഗ്രഹിച്ചിരിക്കുമോ?അറിയില്ല... അല്ലെങ്കിലും പ്രകൃതിയുടെയും വിധിയുടെയും ചില തീരുമാനങ്ങള്‍ക്ക് ഉത്തരം പറയാന്‍ നമുക്കാവില്ലല്ലോ ?
Text&Photos: Madhu Thankappan

തൃശൂര്
പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ പാലക്കാട് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍
മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ ചെബൂത്ര എന്ന സ്ഥലത്ത്
എത്താം. അവിടങ്ങളില്‍ വളരെ പ്രശസ്തമായ ചെബൂത്ര അമ്പലത്തിനരുകിലുള്ള
റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടത്തിപ്പാറയിലെത്താം.
കാറിലാണ് വരുന്നതെങ്കില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന ജലം
ഒഴുകികൊണ്ടിരിക്കുന്ന കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഏകദേശം
പത്തു നിമിഷം നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍
വരുന്നവര്‍ക്കും, അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കാട്ടുവഴികളിലൂടെ
വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബൈക്കില്‍ എത്താന്‍ കഴിയും.
മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പോലെ കാട്ടിലൂടെ ഒരു പാട് ദൂരം നടക്കാതെ
ഇവിടം എത്തിച്ചേരാം എന്നത് കൊണ്ട് തന്നെ കുടുംബവുമായി വരുന്നവര്‍ക്ക്
എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദം ആണ് ഈ വഴികളും വെള്ളച്ചാട്ടങ്ങളും.
കൂടെയുള്ളവര്‍
സാഹസികതയെ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് ഞങള്‍ ബൈക്കിലാണ്
പട്ടത്തിപ്പാറയില്‍ എത്തിയത് . അല്‍പ സമയം മാത്രം നീണ്ടു നിന്ന ഒരു യാത്ര
ആയിരുന്നു അതെങ്കിലും ഇടുങ്ങിയ കാട്ടുവഴികളിലൂടെ ഉരുളന്‍
കല്ലുകള്‍ക്കിടയിലൂടെ ഇപ്പോള്‍ മറിഞ്ഞു വീഴുമോ എന്ന തോന്നലോടെ ഉള്ള ബൈക്ക്
യാത്ര വളരെ രസകരമായിരുന്നു.
ആ
കാട്ടിലെ ശുദ്ധവായുവും ശ്വസിച്ചു, കാടിന്റെ സംഗീതവും കേട്ട് നടന്നു
കുറച്ചു നടന്നപ്പോള്‍ തന്നെ പ്രധാന വെള്ളച്ചാട്ടത്തിന്റെ മുകള്‍ നിരപ്പില്‍
എത്തി. നല്ല ഉയരത്തിലായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത് . പ്രധാനമായും
മൂന്നു തട്ടുകളിലായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ നല്ല മഴക്കാലത്ത്
ഒന്നായി തോന്നുകയും അപ്പോള്‍ അതിനു അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാള്‍
ഉയരം തോന്നുകയും ചെയ്യും .
ഇവിടെ
ആ നാട്ടുകാരല്ലാത്ത ആളുകള്‍ വളരെ കുറച്ചെ വരാറുള്ളൂ എന്നും, പുറത്തു
നിന്നും വരുന്ന ആളുകള്‍ ഇവിടെ മദ്യം കൊണ്ട് വരുന്നതിനോ കഴിക്കുന്നതിനോ ഒരു
വിരോധം ഇല്ലെന്നും , അത് കഴിഞ്ഞാന്‍ ഒഴിഞ്ഞ കുപ്പികള്‍ അവിടെ ഇട്ടു
പോകരുതെന്നും ഒപ്പം തിരിച്ചു കൊണ്ട് പോകണം എന്ന് പറയാനാണ് അവര്‍
വന്നതെന്നും പറഞ്ഞു. ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ ചില സ്ഥലങ്ങളില്‍
അവശിഷ്ടങ്ങള്‍ ഇടാനായി ചാക്കുകള്‍ വെച്ചിട്ടുണ്ട് എന്നും അതിലെങ്കിലും
ഇട്ടിട്ടു പോകണം എന്ന മദ്യപിച്ച ആ നാട്ടുകാരന്റെ വാക്കുകള്‍ അതിശയത്തോടെയും
ആദരവോടെയും ആണ് കേട്ടത് .
ആ
സുന്ദരമായ സ്ഥലത്ത് മദ്യപിക്കുന്നത് അത്ര നല്ല കാര്യമായി തോന്നിയില്ല,
പ്രത്യേകിച്ചും ഇത്തരം സ്ഥലങ്ങളില്‍ മദ്യപിച്ചു നടക്കുന്നത് വളരെ
അപകടകരവും ആണ് . പക്ഷെ ഇതിനിടയിലും ആ പ്രകൃതിയുടെ വരദാനത്തെ അതെ പോലെ
കാത്തുസൂക്ഷിക്കാനുള്ള അവരുടെ ഈ ശ്രമത്തെ അഭിനന്ധിക്കാതിരിക്കാനും വയ്യ. ആ
കാടിനേയും ആ വെള്ളചാട്ടത്തെയും ആ പരിസരങ്ങളെയും ഇത്രയും മനോഹരമായും
സൂക്ഷിക്കാന്‍ അവര്‍ കാണിക്കുന്ന താല്പര്യം മറ്റു പല യാത്രകളില്‍ ഒരിടത്ത്
നിന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ വേറിട്ട ഒരു അനുഭവമായി. വെള്ളം
കുറവായി തോന്നുമെങ്കിലും പാറപ്പുറങ്ങളില്‍ നിറയെ വഴുക്കലാണ് എന്നും
സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും എന്ന ഒരു
മുന്‍കരുതല്‍ കൂടി അവര്‍ പറഞ്ഞു തന്നു.
ആ
വെള്ളച്ചാട്ടങ്ങള്‍ക്ക് പട്ടത്തിപ്പാറ എന്ന് പേര് വരാനുണ്ടായ കാരണവും
അവരില്‍ നിന്നറിഞ്ഞു . 'പട്ടത്തി' എന്ന് പറഞ്ഞാല്‍ ബ്രാഹ്മണസ്ത്രീ എന്നാണ്
അര്‍ഥം. തൃശ്ശൂരില്‍ ബ്രാഹ്മണന്‍മാരെ സാധാരണ പട്ടന്മാര്‍ എന്നാണു
വിളിക്കാറ് . ആ നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ അടുക്കളയില്‍
ഉപയോഗിക്കുന്നതിനു വേണ്ടി വിറകു ഒടിക്കാന്‍ വേണ്ടി കാട്ടിലേക്ക്
പോകുമായിരുന്നത്രേ. ഉന്നത കുലജാതയായ ഈ പട്ടത്തി ഒരിക്കല്‍ അത്രക്കും
അത്യാവശ്യം വന്നപ്പോള്‍ ആദ്യമായി വേറെ ആരെയും കൂട്ടാതെ ഒറ്റയ്ക്ക്
കാട്ടിലേക്ക് പോയി. വിറകു ഒടിച്ചു മടങ്ങി വരുന്നതിനിടയില്‍ കാല്‍ തെറ്റി ഈ
വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. അവിടെ സംഭവിച്ച ആദ്യത്തെ അപകടമരണം
കൂടിയായിരുന്നു അത് . അങ്ങിനെയാണ് ഈ കാടും വെള്ളച്ചാട്ടങ്ങളും
പട്ടത്തിപ്പാറ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
വസ്ത്രങ്ങള്‍
മാറി രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടിയില്‍ കുറെ നേരം കൂട്ടുകാരോടൊത്ത്
കുളിച്ചു. നല്ല തണുപ്പായിരുന്നു കാട്ടിലെ ആ വെള്ളത്തിന്, ഒപ്പം മനസ്സിലെയും
ശരീരത്തിലെയും എല്ലാ അഴുക്കിനെയും കഴുകിക്കളയാനുള്ള കരുത്തും. അത്രയും
സമയം ഞങ്ങള്‍ക്ക് വേണ്ടി പെയ്യാതെ മാറി നിന്ന മഴയും ഞങ്ങളോടൊപ്പം
കുളിക്കാനെത്തി. ക്യാമറയും വസ്ത്രങ്ങളും ബാഗിനകത്താക്കി വെച്ച ശേഷം ആ
മഴയില്‍, വെള്ളത്തിനടിയില്‍ എല്ലാം മറന്നു വീണ്ടും കിടന്നു. ജോലിയും വീടും
മറ്റു ചിന്തകളും ഇല്ലാതെ മനസ്സ് ഏതോ ഒരു പുതിയ ലോകത്തില്‍ എത്തിയ പോലെ
തോന്നി.
ആ
കാട്ടു വഴികളിലൂടെ സുഹൃത്തിനെയും പുറകിലിരുത്തി തിരികെ ബൈക്ക് ഓടിച്ചു
പോകുമ്പോള്‍ മനസ്സിലെ ചിന്തകള്‍ ആകെ മാറിയിരുന്നു. ഈ പട്ടത്തിപ്പാറയെ
അധികമാരും അറിയാതിരിക്കുന്നതല്ലേ നല്ലത് എന്ന അസൂയ നിറഞ്ഞ ചിന്ത മനസ്സില്‍
നിറഞ്ഞു. ഒരു പാട് പേര്‍ വന്നാല്‍ ഇത്രയും നല്ല സ്ഥലം സ്വന്തം നാട്ടുകാക്ക്
അന്യമായി പോകില്ലേ ? നാട്ടുകാര്‍ അവരുടെ സ്വന്തമായി സൂക്ഷിക്കുന്ന
ഇവിടങ്ങളിലേക്ക് ടിക്കറ്റ് എടുത്തു കടന്നു ചെല്ലാന്‍ പട്ടത്തിപ്പാറയെ
ഇത്രയും സ്‌നേഹിക്കുന്ന അവര്‍ക്കാവില്ലല്ലോ ?
എന്റെ
അനുഭവങ്ങളുടെ ശേഖരത്തില്‍ ഇത്തിരികൂടിയാവട്ടെ എന്ന ലക്ഷ്യത്തോടെ, ഇവിടെ, ഈ
കാട്ടില്‍ എത്തിയതാണ് ഞാന്‍. ഇവിടെ എന്നു പറഞ്ഞാല്‍ കപ്പായത്ത്. നമ്മുടെ
ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലാത്ത പ്രദേശമാണ്. എന്നാല്‍
എന്നെ പോലെ അപൂര്‍വ്വം സഞ്ചാരപ്രിയര്‍ ഇവിടെ എത്തിയിട്ടുണ്ടെന്നുള്ളതും
സത്യമാണ്.
ചാലക്കുടി
കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും ഉച്ചയ്ക്ക് 2.30ന്
തമിഴ്‌നാടിന്റെ ചാലക്കുടി-വാല്‍പ്പാറ-പൊള്ളാച്ചി ബസ്സില്‍ കയറി.
അതിരപ്പിളളി-വാഴച്ചാല്‍ വനത്തിലൂടെ 88 കി.മി സഞ്ചരിച്ച് തമിഴ്‌നാട്
അതിര്‍ത്തിക്ക് 4 കി.മി ഇപ്പുറത്ത് മലക്കപ്പാറയില്‍ എത്തിയപ്പോള്‍ സമയം
വൈകീട്ട് 5.30. കപ്പായത്തെത്തുവാന്‍ മലക്കപ്പാറയിലാണ് ബസ്സിറങ്ങുക.
മലക്കപ്പാറ 'സിറ്റി' മഹശേൗേറല 2500 ള.േ ആണ്. ഈ സമയം മഞ്ഞിറങ്ങാന്‍
തുടങ്ങിയിരുന്നു. ഏപ്രില്‍ ആദ്യവാരത്തിലെ കടുത്ത ചൂടില്‍ നിന്നും അല്പം
ആശ്വാസം.
താഴെ
മരങ്ങള്‍ക്കിടയിലൂടെ കപ്പായം പുഴയുടെ വിദൂര ദൃശ്യം. പുഴയുടെ കാഴ്ച്ച
മനോഹരമാണ്. നേരം ഇരുട്ടുന്നു. പകല്‍ അതിന്റെ മടക്കയാത്രയില്‍.
ഒറ്റയടിപ്പാതയിലൂടെയുള്ള യാത്ര ദുര്‍ഘടമായി തുടങ്ങി. കുണ്ടും കുഴിയും
ഉരുളന്‍കല്ലുകളും ചവിട്ടിയിറങ്ങുകയാണ് ഞങ്ങള്‍. മൊബൈല്‍ ഫോണിന്റെയും
പെന്‍ടോര്‍ച്ചിന്റെയും സഹയത്തോടെയായി പിന്നെയുള്ള യാത്ര. കുറച്ച് ദൂരം
ചെന്നപ്പോള്‍ ഒരു കുടില്‍ കണ്ടു. കപ്പായനിവാസികളുടെ കുടികളുടെ തുടക്കം
ഇവിടെയാണ്. ഇനി യാത്ര കൃഷിയടങ്ങള്‍ക്കിടയിലൂടെയാണ്. ഇടയ്ക്കിടയ്ക്ക്
ഇറക്കത്തിന്റെ അവസ്ഥമാറും. ചിലത് നേരിയതാണെങ്കില്‍ ചിലത്
കുത്തനെയുള്ളതാവും കാലിലെ മസിലുകള്‍ക്ക് പിടുത്തമായി കഴിഞ്ഞിരുന്നു.
ഞെരമ്പുകള്‍ വലിയുന്നു. ഏതായാലും ഏഴരമണിയയപ്പോള്‍ നടപ്പിന് വിരാമമായി.
സിമലിന്റെ കുടിയെത്തി. ഇവിടെയെത്തിയപ്പോള്‍ നടപ്പ് തുടങ്ങിയിട്ട് ഏതാണ്ട്
രണ്ട് മണിക്കൂറിലേറെയായിരുന്നു.
പിറ്റേന്ന്
കാലത്ത് ഈറ്റക്കാടിനുള്ളിലൂടെയായിരുന്നു യാത്ര. കാനനയാത്രയുടെ മാധുര്യം
നുകര്‍ന്ന് ആനക്കഥകളും മറ്റുമായി നടക്കുമ്പോള്‍ നടപ്പാതയില്‍ അവിടവിടെയായി
ആനപിണ്ടം കിടക്കുന്നത് കണ്ടത് ഒരു ത്രില്ലായിരുന്നു. കാടിനെ അറിയുന്ന
പരിചയസമ്പന്നര്‍ കൂടെയുണ്ടെന്നുള്ളത് ആശ്വാസമായിരുന്നു. വഴിയില്‍ ഒരു
ഘട്ടമെത്തിയപ്പോള്‍ മുന്‍പൊരിക്കല്‍ ഇവിടെ ഒരു പെരുമ്പാമ്പിനെ കണ്ടതായി
അവര്‍ പറഞ്ഞു. പിന്നെയൊരുനാള്‍ പുഴയില്‍ നിന്ന് മീന്‍ പിടിച്ച് രാത്രി
മടങ്ങും വഴി ആനയുടെ മുന്നില്‍പ്പെട്ടുപോയ സംഭവം. കൂരിരിട്ടായിരുന്നു.
ടോര്‍ച്ചടിച്ചപ്പോള്‍ മുന്നില്‍ ആന. ഏറ്റവും മുന്നില്‍ നടന്ന ആള്‍ ആനയുടെ
തുമ്പിക്കൈയുടെ തൊട്ടടുത്ത്. ചാടിക്കോടയെന്ന് പറഞ്ഞ് എല്ലാവരും പല വഴിക്ക്
ചാടിയോടി. പക്ഷേ മുന്നില്‍ നടന്നയാള്‍ ആനയുടെ മുന്നില്‍ വീണു പോയി.
എങ്കിലും ഉരുണ്ടു മാറി, പടര്‍ന്നു പന്തലിച്ചു കിടന്ന ഇല്ലിമുളകള്‍ക്ക്
മറവിലൊളിച്ചു. വളരെ നേരത്തിനുശേഷം ആന പോയി എന്ന് ബോധ്യപ്പെട്ടതിനു
ശേഷമാണത്രേ ശബ്ദമെടുക്കാനായതും പരസ്പരം വിളിച്ചതും ഒന്നിച്ചു കൂടിയതും.
പക്ഷേ
ഇനിയുമൊരു കഥ സിമലിന് പറയനുണ്ടായിരുന്നു. സത്യത്തില്‍ അതാണെന്നെ ഏറെ
ഞെട്ടിച്ചത്. ഒരിക്കല്‍ സിമലും പിതാവും കൂടി ചങ്ങാടത്തില്‍ കുരുമുളകുമായി
ഇടമലയാറിന് ഇടമലയാറിന് പോകുകയായിരുന്നു. 30 കി.മി താണ്ടി
ഡാമിലെത്തിയപ്പോള്‍ ഉച്ചനേരം. ആ സമയത്തെ വീശിയടിക്കുന്ന കാറ്റിനെ
അതിജീവിച്ചു കൊണ്ട് ഡാമിന്റെ നടുഭാഗത്തു കൂടി അവര്‍ തുഴഞ്ഞു. പെട്ടന്ന്
അച്ഛന്റെ കയ്യില്‍ നിന്നും തുഴ വെള്ളത്തില്‍ പോയി. സിമല്‍ തുഴയെടുക്കാനായി
വെളളത്തില്‍ ചാടി. കാറ്റിന്റെ ശക്തിയില്‍ ഓളങ്ങളില്‍പെട്ട് തുഴ അകന്നു.
ഒരുവിധം നീന്തി ചെന്ന് തുഴ കൈക്കലാക്കി സിമല്‍ തിരിഞ്ഞ് നോക്കിയപ്പോള്‍
അച്ഛനും ചങ്ങാടവും ഏറെ അകലെ. ഇങ്ങോട്ട് വരേണ്ട കരയിലേക്ക് നീന്തിക്കോളാന്‍
അച്്ഛന്‍ പറഞ്ഞു. ഒടുവില്‍ ഏറെ നേരം നീന്തി സിമല്‍ കരയിലെത്തി. തുഴയില്ലാതെ
അച്ഛന്‍ എങ്ങനെയോ കരപറ്റി. സിമലിന്റെ കഥ ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍
കേട്ടിരുന്നത്.
കുറച്ചധികം
ചെന്നപ്പോള്‍ പുഴയുടെ രൂപം മാറി. ഒരു ഭാഗത്തുകൂടി വെള്ളം ഒഴുകുകയും മറ്റ്
പലയിടത്ത് വെള്ളക്കെട്ടുകളും. ഇനി കുറച്ച് നേരം ചങ്ങാടത്തിലായിരുന്നു
യാത്ര. പുഴയുടെ കരകളില്‍ സര്‍ക്കാര്‍ കാര്‍ഡുള്ള ഈറ്റവെട്ടുകാര്‍
താമസിക്കുന്നുണ്ട്. ചങ്ങാടത്തിലൂടെ സഞ്ചരിച്ച് അവരുടെ ഷെല്‍ട്ടറുകള്‍ പലതും
കണ്ടു. ചിലയിടത്ത് ഞങ്ങള്‍ ഇറങ്ങി. ആനയും മറ്റ് മൃഗങ്ങളും കയറാത്ത
പാറയിടുക്കിലും മറ്റുമാണ് ഇവര്‍ ഷെഡ്ഡുകളും മാടങ്ങളും ഉണ്ടാക്കുക. ഇവരുടെ
ഭക്ഷണത്തില്‍ എന്നും പുഴമീനിന്റെ സാന്നിധ്യമുണ്ടാകും. യഥേഷ്ടം മീനുകള്‍
പാറപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന കാഴ്ച്ച. ചേരില്‍ വെച്ച് ഉണക്കിയ
മീനിന് ഭയങ്കര രുചിയാണത്ര!
വൈകുന്നേരം
വെയില്‍ മങ്ങിയപ്പോള്‍, പുഴയുടെ ഇരുകരകളില്‍ നിന്നും ഈറ്റ ഒടിയുന്ന ശബ്ദം
കേട്ടു. ഈറ്റക്കാടിനുളളില്‍ ആനകള്‍ ഉണ്ടെന്ന് മനസ്സിലായി. വരണ്ടുണങ്ങിയ ഒരു
തോട്ടിലൂടെ പാറക്കല്ലുകള്‍ കയറിയും ഇറങ്ങിയും ഞങ്ങള്‍ ശബ്ദം കേട്ട ദിക്ക്
ലക്ഷ്യമാക്കി നടന്നു, ഏത് സമയത്തും ഒരുത്തനെയെങ്കിലും മുന്നില്‍ കാണുമല്ലോ
എന്നോര്‍ത്ത്. ഉള്ളില്‍ ഭയമുണ്ടെങ്കിലും ഭയത്തിനപ്പുറം ഒരു ത്രില്‍, ഒരു
ഉന്മാദം. കുറച്ച് ചെന്നപ്പോള്‍ ആ ദൃശ്യം ഞങ്ങള്‍ കണ്ടു. പത്ത് മുപ്പത്
ആനകള്‍ ഈറ്റകള്‍ക്കുള്ളില്‍ അവിടവിടെയായി. ഞങ്ങള്‍ കുറച്ചുകൂടി
അടുത്തെത്തി. മനുഷ്യന്റെ മണം കിട്ടിയിട്ടാവം...പെട്ടന്ന് കൂട്ടത്തിലൊരാന
ഈറ്റ ഒടി നിര്‍ത്തി. അവന്‍ തല തിരിച്ച് ശ്രദ്ധയോടെ ഈറ്റയിലകള്‍ക്കുള്ളിലൂടെ
നോക്കുന്നു. അവന്റെ ചെവിയാട്ടലും. ഇത്തിരിപ്പോന്ന കണ്ണുകളും എന്തൊക്കയോ
സൂചനകള്‍ നല്‍കുന്നു. അവന്റെ നോട്ടം എന്നെ ഭയപ്പെടുത്തിയില്ല. മറിച്ച്
പുതിയൊരു അനുഭവത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍. ആ കാഴ്ച്ച, ഓര്‍മ്മയുടെ
ഭാണ്ഡത്തില്‍ ഒതുക്കിവെച്ച് ഞങ്ങള്‍ പുഴക്കരയിലേക്ക് നടന്നു.
നേരം
മയങ്ങുകയാണ്. ആനകള്‍ ഒറ്റയായും കൂട്ടമായും പുഴയുടെ ഇരുകരകളെയും
സമൃദ്ധമാക്കുന്നു. ഇനി വെളുക്കുവോളം അവയുടെ സമയമാണ്. വെള്ളം കുടിച്ചും
മണ്ണുവാരിയെറിഞ്ഞും പുഴയിറമ്പിലെ ചെളി ചവുട്ടിമറിച്ചും അവര്‍ അവരുടെ ലോകം
ആസ്വദിക്കുന്നു. ഇനി ഞങ്ങള്‍ക്കവിടെ സ്ഥാനമില്ല. കുടി ലക്ഷ്യമാക്കി
ഇരുട്ടിലൂടെ നടന്നു.




