
ഇത്തരം
കുറച്ചു സ്ഥലങ്ങളെയെങ്കിലും കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍
കഴിയണം, കഴിയും എന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍
മരോട്ടിചാലിലേക്ക് ഒരു യാത്ര തുടങ്ങിയത്. പതിമൂന്നു വര്‍ഷം മുന്‍പ് ആ
കാട്ടിലൂടെ ഞാന്‍ നടത്തിയ യാത്രയുടെ പരിചയം മാത്രം വെച്ചാണ്, ഞങ്ങള്‍ ആ
കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മറ്റു പലരുടെയും കാട്ടിലേക്കുള്ള ആദ്യ
യാത്രയും കൂടിയായിരുന്നു അത് .
എറണാകുളത്തു
നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍
ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ
കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM
സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും
വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍
നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും
മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക്
െ്രെപവറ്റ് ബസ് സര്‍വീസ് നടത്തുന്നുണ്ട് .
മരോട്ടിച്ചാലില്‍
ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം
പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും
വരും. അത് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെ ഭക്ഷണം ഞങ്ങള്‍
കരുതിയിരുന്നു. അതും കൈയിലെടുത്തു കാറ് വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ
മുറ്റത്ത് കയറ്റിയിട്ടു ഞങ്ങള്‍ യാത്ര തുടങ്ങി. വേറെയും കുറച്ചു ആളുകള്‍
ഞങ്ങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി.
കാട്ടിലെ ഒരു വഴി മായ്ക്കാനും ഒരു പുതിയ വഴി തുറക്കാനും പ്രകൃതിക്ക് അല്പം
സമയം മാത്രം മതിയാകുന്നത് കൊണ്ട്, എന്റെ ഓര്‍മ്മയിലെ വഴി മറന്നാലും
മുന്‍പേ പോകുന്നവര്‍ വഴികാട്ടുമല്ലോ എന്ന ചിന്തയാണ് ആശ്വാസം തന്നത് .
റോഡരുകിലെ
കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ
ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു
ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി.
മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ
നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ
വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ് മാത്രം.
പോകുന്ന
വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട്. കുടുംബമായി
വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ
ചെയ്യാറുള്ളത്. ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ
'ഇലഞ്ഞിപ്പാറയിലേക്ക്' കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട്
തന്നെ ചെറിയ സ്ഥലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍
നടന്നു.
ഒരാള്‍ക്ക്
മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നപ്പോള്‍ പുഴയുടെ
കരയില്‍ വഴി അവസാനിച്ചു. ഒന്ന് കൂടെ നോക്കിയപ്പോള്‍ പുഴയുടെ അപ്പുറത്ത്
വീണ്ടും വഴി തുടങ്ങുന്നതും കണ്ടു. ഞാന്‍ ആദ്യം പുഴയില്‍ ഇറങ്ങി പുഴയുടെ
ആഴവും ഒഴുക്കും മനസ്സിലാക്കി, ചതിക്കുഴികള്‍ ഇല്ല എന്നും ഉറപ്പു വരുത്തി
വീണ്ടും തിരികെ വന്നു പിന്നെ സുഹൃത്തുക്കളുമായി കൈകോര്‍ത്തു പിടിച്ചു പുഴയെ
മുറിച്ചു കടന്നു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്...കണ്ണുനീരിന്റെ
പരിശുദ്ധിയും..
കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം അകലെ വഴിയില്‍ ഉരുണ്ട വസ്തുക്കള്‍ കുന്നു കൂടി കിടക്കുന്നത് കണ്ടു. ചെന്ന് നോക്കി. ആനപിണ്ടമായിരുന്നു അത്. നഗ്‌നപാദങ്ങള്‍ കൊണ്ട് അതില്‍ പതുക്കെ കാല്‍ വെച്ച് നോക്കി. തണുപ്പും ചൂടും ഇല്ലാത്ത ഒരു അനുഭവം. ചൂടുണ്ടായിരുന്നു എങ്കില്‍ ആനകള്‍ കടന്നു പോയിട്ട് അധികസമയം ആയിട്ടില്ല എന്ന് മനസ്സിലാക്കാമായിരുന്നു ഒരു വടിയെടുത്തു പിണ്ഡം അല്പം ഇളക്കി നോക്കി. അധികം പഴക്കമുള്ളതാണ് എങ്കില്‍ പുഴുക്കള്‍ കാണാറുണ്ട്. അതും കണ്ടില്ല. അധികം ദൂരത്തിലല്ലാതെ ആനകള്‍ എവിടെയെങ്കിലും ഉണ്ടാകും എന്ന തോന്നല്‍ മനസ്സില്‍. ആനയല്ല ആനക്കൂട്ടമാണ് അതിലെ കടന്നു പോയതെന്ന് പിണ്ടങ്ങളുടെ കിടപ്പില്‍ നിന്നും ബോധ്യമായി. എല്ലാവരുടെയും ഉള്ളില്‍ അല്പം പേടി കടന്നു. പക്ഷെ ആരും അത് പരസ്പരം പറഞ്ഞില്ല. എന്തുവന്നാലും യാത്ര തുടരാന്‍ തീരുമാനിച്ചു ഞങ്ങള്‍ നടന്നു.
റോഡരുകില്‍
നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ
ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും
ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍
വെള്ളച്ചാട്ടങ്ങള്‍. ഓരോന്നും കണ്ടും ഫോട്ടോയെടുത്തും ആനയെക്കുറിച്ചു
ചിന്തിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ
വെള്ളച്ചാട്ടത്തിലേക്ക്.
അല്പം
കൂടി നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തി. ഞങ്ങള്‍ക്ക്
മുന്‍പേ വന്ന ആളുകളെ അവിടെ കണ്ടു. അവരും ഏതു വഴിയെ പോകണം, എന്ത് ചെയ്യണം
എന്നറിയാതെ കാത്തു നില്‍ക്കുകയാണ്. ഒടുവില്‍ അവര്‍ വലതുവശത്തെ വഴിയിലൂടെ
നടന്നു തുടങ്ങി. അതാണ് വഴിയെന്നു അവരില്‍ പലരും തര്‍ക്കിച്ചു. ഞങ്ങളും
അവരോടൊപ്പം ചേര്‍ന്ന് നടന്നു. കുറെ നടന്നിട്ടും വെള്ളച്ചാട്ടത്തിന്റെ
ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. എന്തോ ഒരു പന്തികേട് തോന്നി. വഴിയില്‍
ആനയുടെ കാല്പാടുകള്‍, പിന്നെ റോഡില്‍ മരച്ചില്ലകള്‍ കുറെ ഒടിഞ്ഞു
കിടക്കുന്നു, വഴിയാണെങ്കില്‍ വളരെ വലിയ ഒരു കയറ്റത്തിലേക്ക് ആണ് പോകുന്നത്.
അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള സുഹൃത്തുക്കള്‍ മടങ്ങാം എന്ന് പറഞ്ഞു
തുടങ്ങി. എനിക്കാണെങ്കില്‍ ഇവിടെ വരെ വന്നിട്ട് ഇത്രയും വഴി നടന്നിട്ട്
തോറ്റു പിന്മാറാന്‍ മനസ്സും വരുന്നില്ല. പക്ഷെ ലക്ഷ്യം ഏത് എന്നറിയാതെ
വെറുതെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞങ്ങള്‍
മടങ്ങി തുടങ്ങി. എല്ലാവരും അവശരായിരുന്നു. കടന്നു വന്ന വഴികള്‍ പിന്നിട്ട്
ഞങ്ങള്‍ നിരാശരായി വീണ്ടും ഇരു റോഡുകളും പിരിയുന്ന റോഡില്‍ തിരിച്ചെത്തി.
ഇനിയും
പോകാന്‍ ബാക്കിയുള്ള ഇടതു വശത്തെ വഴിയിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍
എത്തുമെന്നറിയാം. പക്ഷെ ഇനിയും വഴിതെറ്റുമോ എന്ന ഭയത്തില്‍ നടക്കാന്‍
സുഹൃത്തുക്കള്‍ക്ക് താല്പര്യം ഇല്ല. അത് കൊണ്ട് അല്‍പ നേരം വിശ്രമിച്ചിട്ട്
തിരിച്ചു നടക്കാം എന്ന് പറഞ്ഞ് പാറപ്പുറത്ത് ഇരുന്നെങ്കിലും മനസ്സില്‍
മറ്റൊരു പ്രതീക്ഷയായിരുന്നു, മറ്റേ വഴിയിലൂടെ ആരെങ്കിലും തിരിച്ചു വന്നാല്‍
അവര്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവര്‍ ആണെങ്കില്‍ ...
ചില
സമയങ്ങളില്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നതിന്റെ തെളിവായി അല്‍പ
സമയത്തിനുള്ളില്‍ തന്നെ പത്തോളം പേര്‍ മലയിറങ്ങി വരുന്നത് കണ്ടു. വെറും
പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും
കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു
ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങ്ങള്‍ ആ കാട്ടിനുള്ളിലെ
സ്വര്‍ഗലോകത്തു എത്തി ചേര്‍ന്നു.
മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ബാഗെല്ലാം വലിച്ചെറിഞ്ഞു ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.
ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്ന പേരിലാണ് അറിയപ്പെടുന്നത്.
വേറെയും
കുറച്ചു ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരു കൂട്ടത്തെ പരിചയപ്പെട്ടു.
എല്ലാവരും ആ നാട്ടുകാര്‍ ആയിരുന്നു. പുറം ലോകത്ത് നിന്നും വന്നവര്‍ ഞങ്ങള്‍
മാത്രം. പല ഒഴിവു ദിവസ്സങ്ങളിലും ഇവിടെ വന്നു ഈ കാടിന്റെ സംഗീതം കേട്ടു,
കണ്ണുനീരിനേക്കാള്‍ പരിശുദ്ധമായ ഈ വെള്ളത്തില്‍ കുളിച്ചു മടങ്ങുന്ന അവരോടു
അസൂയയാണ് തോന്നിയത്.
വെള്ളച്ചാട്ടത്തിനു
താഴെയും മുകളിലും കുളിച്ചും ഭക്ഷണം കഴിച്ചും കഴിഞ്ഞതോടെ എല്ലാവരും വീണ്ടും
ആരോഗ്യം വീണ്ടെടുത്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ എതിരെയുള്ള പാറയില്‍
കയറി കുറെ നേരം കാറ്റും കൊണ്ടിരുന്നു. ഈ സ്ഥലം
തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശസ്തമായ ഒരു എക്കോ ടൂറിസം
സെന്റര്‍ ആയേനെ എന്ന ചിന്തയായിരുന്നു മനസ്സില്‍.നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്‌കരവുമാണ്. തിരിച്ചു നടക്കുമ്പോള്‍ എവിടെയും നില്‍ക്കാതെ, ആനയെ പേടിക്കാതെ ഞങ്ങള്‍ നടന്നു. കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.
തിരിച്ചു
റോഡിലെത്തി കാറിലിരിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചോദ്യം ആയിരുന്നു.
മടക്കയാത്രയില്‍ ചെരുപ്പ് പൊട്ടിയ സുഹൃത്തിന് സ്വന്തം ചെരുപ്പ് കൊടുത്തു.
നഗ്‌നപാദനായി കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ അറിയാതെ
ചവിട്ടിയ വിഷപാമ്പ്, സാധാരണ ഒരു സെക്കന്റ് പോലും വേണ്ടാതെ തിരിച്ചു
കടിക്കാറുള്ള ആ ജീവി, എന്നെ കടിക്കാതെ പത്തിയും മടക്കി പോയത് എനിക്കായി
വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും
ഓര്‍ത്തിട്ടായിരിക്കുമോ? അതോ എന്നിലൂടെ, ഞങ്ങളിലൂടെ ഈ സുന്ദരലോകം കുറച്ചു
പേരെങ്കിലും അറിയട്ടെ എന്ന് ആ പാമ്പും ആഗ്രഹിച്ചിരിക്കുമോ?അറിയില്ല... അല്ലെങ്കിലും പ്രകൃതിയുടെയും വിധിയുടെയും ചില തീരുമാനങ്ങള്‍ക്ക് ഉത്തരം പറയാന്‍ നമുക്കാവില്ലല്ലോ ?
Text&Photos: Madhu Thankappan


അഗ്നിപര്‍വതജന്യമായ
വെഞ്ചി താടാകത്തിലേക്കൊരു യാത്ര ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. അംബോ
സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം പ്രൊഫസറായ എം.ഐ. സുബേറിയോട്
ഇക്കാര്യം അഖില സൂചിപ്പിച്ചു. ബംഗ്ലാദേശിയാണെങ്കിലും ഇന്ത്യക്കാരനെന്നു
സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രൊഫ. സുബേറി വലിയൊരു വിവരണം
തന്നെ വെഞ്ചിതടാകത്തെക്കുറിച്ച് നല്‍കി. ഞങ്ങളുടെ താല്പര്യം പതിന്മടങ്ങായി.
വെഞ്ചികാണാനുള്ള വെമ്പല്‍ ഹൃദയങ്ങളിലേക്കു വ്യാപിക്കുകയായി. ഞങ്ങളില്‍
നിന്ന് പ്രൊഫസറുടെ ഭാര്യ ഡോ. സല്‍മ സുബേറിയിലേക്ക്... ടാന്‍സാനിയയിലുള്ള
അവരുടെ അനിയനും ജലശാസ്ത്രജ്ഞനുമായ ഡോ. മസൂദ് ഇലാഹിയിലേക്കും അദ്ദേഹത്തിന്റെ
ഡച്ചുകാരിയായ ഭാര്യ ആസ്ട്രിഡ് വാന്‍ അഗതോവനിലേക്കും. യൂനിസെഫിന്റെ
ടാന്‍സാനിയന്‍ സ്റ്റേഷന്‍ മാനേജരാണ് ആസ്ട്രിഡ്.
ക്രിസ്തുമസ്
അവധിക്കാലം എത്യോപ്യയില്‍ ചെലവഴിക്കണമെന്ന് മുന്‍കൂട്ടി
ഉറപ്പിച്ചിരിക്കുകയായിരുന്ന ടാന്‍സാനിയന്‍ കുടുംബത്തിന് വെഞ്ചി നല്ലൊരു
ആശയമായി. അവരുടെ നാലുവയസുള്ള മകള്‍ അമേല്‍ ഇലാഹിയും കഷ്ടി ആറുമാസം മാത്രം
പ്രായമുള്ള മകന്‍ റൂബെന്‍ ഇലാഹിയും താങ്ങുമോ തടാകത്തിലേക്കുള്ള കഠിനമായ
യാത്ര? ഞങ്ങള്‍ക്ക് തോന്നിയ ആകുലത രക്ഷകര്‍ത്താക്കള്‍ക്ക് ഇല്ലായിരുന്നു.
കുട്ടികള്‍ കുരുന്നിലേ അനുഭവിച്ചറിയട്ടെ ഭൂമിയുടെ വൈവിധ്യങ്ങള്‍,
ഇതായിരുന്നു അവരുടെ വിശ്വാസം.
ഒരു
ചൊവ്വാഴ്ചയാണ് ഞങ്ങള്‍ വെഞ്ചിയിലേക്കു തിരിച്ചത്. രാവിലെ 7.30 മണി -
എത്യോപ്യയെങ്ങും പ്രയോഗത്തിലുള്ള ഔദ്യോഗിക സമയപ്രകാരം 1.30 മണി! അംബോ
സര്‍വകലാശാലയ്ക്ക് എതിരെയുള്ള ഹോട്ടല്‍ 'കേബെറോണി'ല്‍ ഞങ്ങളെത്തി. മസൂദ്
കുടുംബം തങ്ങുന്നത് ഇവിടെയാണ്. ആട്ടവും പാട്ടും കുടിയും തീറ്റിയുമായൊരു
രാത്രി കഴിഞ്ഞ് ശാന്തമായിരിക്കുകയാണ് കേബെറോണ്‍. പ്രഭാതത്തിന്റെ കുളിര്.
കോട്ടു ധാരികളായ മാന്യന്‍മാര്‍ നന്നായി ക്രമീകരിച്ച കസേരകളില്‍ ഉപവിഷ്ടര്‍.
'ഷായേ' (ചായ), 'ബുന്ന' (കടുകടുപ്പത്തിലുള്ള കാപ്പി); 'മക്കാത്തോ'
(കടുകടുപ്പത്തിലുള്ള കാപ്പിയില്‍ പാലൊഴിച്ചത്)... ഇഷ്ടാനുസരണം ഓരോന്നു പാനം
ചെയ്യുകയാണ് ഓരോരുത്തരും. ചിലര്‍ 'ഇഞ്ചേര'യും 'ഡോറോ വാത്തും' (കോഴിക്കറി)
കഴിക്കുന്നു. എത്യോപക്കാര്‍ക്ക് ഇഞ്ചേരയെന്നാല്‍ ഇന്ത്യാക്കാര്‍ക്ക്
ചപ്പാത്തിയോ ദോശയോ പോലെ. ഏതാണ്ട് 30 സെന്റീമീറ്റര്‍ വ്യാസമുള്ള കനം കുറഞ്ഞ
അപ്പമാണ് ഇഞ്ചേര. വൃത്താകൃതിയിലുള്ള ഈ അപ്പം പുളിരസ പ്രധാനമാണ്. ടെഫ് എന്ന
ധാന്യം പൊടിച്ച് വെള്ളത്തില്‍ കലക്കി പുളിപ്പിച്ചെടുത്താണ് ഇഞ്ചേര
ചുടുന്നത്. 
ഞങ്ങള്‍ക്കു
കിട്ടിയ വെറ്റ ഗൈഡാണ് 19 വയസുകാരന്‍ കെബെഡെ. എല്ലാവരും വണ്ടിയിലേക്കു
കയറി. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട്. ഇനി വാഹനങ്ങള്‍ക്കു പ്രവേശനമില്ല.
കാല്‍നട തന്നെ. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അമേല്‍ ബുസു എന്ന
കുതിരപ്പുറത്ത് കയറി. ഡോ. സല്‍മയ്‌ക്കൊരു സംശയം - രണ്ടു മണിക്കൂര്‍
അങ്ങോട്ട്, രണ്ടു മണിക്കൂര്‍ ഇങ്ങോട്ട്, സാധിക്കുമോ. അങ്ങനെ അവരും കേറി ഒരു
കുതിരപ്പുറത്ത്, പേര് മഗള്‍. അഡീഷണല്‍ കുതിരയ്ക്ക് വേണ്ട പണം വെറ്റ ഗൈഡിനെ
ഏല്‍പിച്ചു. ഞങ്ങളില്‍ രണ്ടുപേരെ വഹിച്ച് കുതിരകള്‍, ബാക്കിയുള്ളവര്‍
കാലാള്‍ പടപോലെ ഒപ്പം.
രണ്ട്
പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരു ജലശാസ്ത്രജ്ഞനും സംഘത്തിലുണ്ടായത് നല്ലൊരു
അനുഭവമായി. വഴിക്കാഴ്ചകള്‍ക്കു പിന്നിലെ ശാസ്ത്രം ഇവര്‍ വിശദീകരിക്കും.
യാത്രയുടെ ഓരോ നിമിഷവും അങ്ങനെ പഠനമായി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു
മുമ്പ് ഒരു അഗ്നിപര്‍വ്വതം ദിഗന്തം ഭേദിച്ചുകൊണ്ട് പൊട്ടിത്തെറിച്ചു. ഭൂമി
പിളര്‍ന്ന് ഉരുകിയ പാറയും തീയും പരന്നൊഴുകി. കാലാന്തരം തണുത്തുറഞ്ഞ്
ശാന്തതയിലേക്ക്. ഉരുകിയ മെഴുക് ഉറയും പോലെ ഉരുകിയ പാറയും ഉറഞ്ഞ് മലയായി.
അഗ്നിപര്‍വതമുഖം പ്രകൃതി സൃഷ്ടിച്ച വലിയ വാര്‍പ്പുപോലെ നിലകൊണ്ടു.
തിമിര്‍ത്തു പെയ്ത് മഴയെല്ലാം ഈ വമ്പന്‍ വാര്‍പ്പില്‍ ശേഖരിക്കപ്പെട്ടു.
മഴയുടെ അളവും എണ്ണവും ആവശ്യത്തിനുണ്ടായപ്പോള്‍ ഒരിക്കലും വറ്റാത്ത ഭീമന്‍
തടാകമായി അവിടം മാറി. അങ്ങനെ വെഞ്ചി എന്ന അഗ്നിപര്‍വതജന്യ തടാകം പിറന്നു.
വിസ്മയകരം! 

അതിരാവിലെ,
മഞ്ഞിന്റെ വലയങ്ങള്‍ മാറുംമുമ്പേ, ടോപ്‌സ്റ്റേഷനില്‍ നിന്നും കോവിലൂര്‍
ഗ്രാമത്തിലേക്ക് ജീപ്പില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സുന്ദരഗ്രാമം.
സഞ്ചാരികള്‍ അധികമെത്താറില്ല ഇവിടെ. പലരും മൂന്നാര്‍ കണ്ട് തിരിച്ചു പോവും.
തീരത്ത് തിരവന്നൊഴിഞ്ഞ പോലെയുള്ള മലഞ്ചെരിവിലെ തട്ടുകളില്‍ കാരറ്റും
കാബേജും വിളയുന്നു. ഒരു പക്കാ വെജിറ്റബിള്‍ ഗ്രാമം. ഇവിടെ നിന്ന്
നോക്കിയാല്‍ കൊലുക്കുമല ചായത്തോട്ടങ്ങള്‍ കാണാം.
ആദ്യത്തെ
ആവേശം തണുത്തപ്പോള്‍ കിതപ്പിന്റെ താളം ഏറി വന്നു. അമേരിക്കയില്‍
ട്രെക്കിങ് നടത്തി പരിചയമുള്ള സൂസെന്‍, വളരെ കൂളായി നടന്നു കയറുന്നു.
വടിയും കുത്തി പിടിച്ച്, കിതച്ച് കിതച്ച് ആണ്‍ സംഘം പിന്നാലെയെത്താന്‍
പാടുപെട്ടു. ഇടയ്ക്ക് വിശ്രമിക്കാന്‍ ഇരുന്നപ്പോള്‍ സൂസെന്റെ ചോദ്യം: 'My
name is khan കണ്ടോ...?' നമ്മുടെ തട്ടകത്തില്‍ കയറി മദാമ്മ ഗോളടിച്ചല്ലോ!
ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും ആരാധികയാണ് സൂസെന്‍. അടുത്ത ചോദ്യം,
'ത്രീ ഇഡിയറ്റ്‌സ്' കണ്ടോ എന്നായിരുന്നു. കിതപ്പാറാതെ, മൂന്നാണുങ്ങള്‍
അവര്‍ക്ക് മുന്നില്‍ ഇഡിയറ്റ്‌സ് ആയി ഇരുന്നതല്ലാതെ ഉത്തരമൊന്നും
പറഞ്ഞില്ല.
ക്ഷീണം
കീഴ്‌പ്പെടുത്താന്‍ തുടങ്ങിയതോടെ എല്ലാവരും മൗനികളായി. കാടിനുള്ളില്‍
ഹനുമാന്‍ കുരങ്ങുകള്‍ മരക്കൊമ്പുകള്‍ താണ്ടുന്ന ശബ്ദങ്ങള്‍. മനസ്സിലിരുന്ന്
ആരോ പേടിയുടെ കൊമ്പ് പിടിച്ച് കുലുക്കി. പുലിയേയല്ല, ആനയെയാണ്
പേടിക്കേണ്ടതെന്ന് മനോഹരന്‍ പറഞ്ഞെങ്കിലും പുലിപ്പേടിയായിരുന്നു
കണ്ണുകളില്‍. പിന്നെയുള്ള വഴികളില്‍ സുഗന്ധം തൂവാന്‍ കറുകപ്പട്ടയും,
യൂക്കാലി മരങ്ങളുമുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഗ്രാന്‍ഡിസ് മരങ്ങളുടെ
തോട്ടം പോലെയുള്ള കാട്. പോസ്റ്റ് കാര്‍ഡുകളില്‍ കാണാറുള്ള പ്രകൃതി
ദൃശ്യങ്ങള്‍.
There
are several routes to Kodaikanal from Munnar for trekking. the most
scenic route is through Topstation, Koviloor, Bandaravu Mala, Kilavara
(32km). Its an adventurous route, for about 18 km through thick forest.
Topstation, 34km from Munnar town is the highest point in the old
Munnar-Kodai Route (1700m to 2300 m above sealevel).
കാടിന്റെ
കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം
ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും.
മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ
നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു
തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ
ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.
എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ
സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള
നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും
നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ
ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന
പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും
താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ
മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ
അടയാളങ്ങള്‍. 

അഞ്ച്
കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം വിയര്‍പ്പായി
അപ്രത്യക്ഷമായിരുന്നു. വഴിയില്‍ കണ്ട ചാമ്പ് പൈപ്പില്‍ നിന്നും എല്ലാവരും
വെള്ളമെടുത്തു. കുടിച്ചപ്പോള്‍ ഇരുമ്പിന്റെ ചുവ. അങ്ങനെ തന്നെ തുപ്പി.
പിന്നത്തെ ലക്ഷ്യം കോലാനിയായിരുന്നു. അവിടെ നിന്നും മേച്ചാലിലേക്ക്...
കാട്ടരുവിയും കരിമ്പാറക്കൂട്ടങ്ങളും താണ്ടി എല്ലാവരും 'നല്ല നടപ്പ്' തന്നെ.
ചുമലിലേ ഭാരം ഇറക്കി വെച്ച് വിശ്രമിച്ച്, വിശ്രമിച്ചായിരുന്നു കയറ്റം.
കൂട്ടത്തിലേറ്റവും 'തടിമിടുക്കുള്ള'വളും ദുര്‍ബലയും കേയ്റ്റായിരുന്നു.
ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷം, ലണ്ടനില്‍ പബ്ബില്‍ ജോലിക്കാരിയാണ്.
യാത്രയിലുടനീളം കയറ്റം കയറാന്‍ കഴിയാതെ കേയ്റ്റാണ് കൂടുതല്‍ തവണ ഇരുന്നു
പോയത്.
പരിസ്ഥിതി
ശാസ്ത്രജ്ഞനായ ടോമും ഗ്രാഫിക് ഡിസൈനര്‍ ജൂലിയയും ഒഴികെ
ബാക്കിയുള്ളവരെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കാടിന്
കടുത്ത നിറമായതോടെ ഇന്ത്യന്‍ കണക്ഷനുള്ള ലൂസിയാനയ്ക്ക് ചെറിയതോതില്‍ പേടി
തുടങ്ങി. 'മൃഗങ്ങളുണ്ടാവുമോ...?'. ഇല്ലെന്നു പറഞ്ഞിട്ടും കൂട്ടത്തിന്റെ
നടുക്ക് സുരക്ഷിതയായിട്ടായിരുന്നു പിന്നീടുള്ള നടത്തം. ലൂസിക്ക് തമിഴിലെ
ഗ്ലാമര്‍ താരം നമിതയുടെ ലുക്കുണ്ടായിരുന്നത് കൊണ്ട് 'മസലദസ' യെന്നായിരുന്നു
കൂട്ടത്തിലെ നാല് മലയാളികളും ലൂസിയെ അടയാളപ്പെടുത്തിയത്. ലൂസിയാനയുടെ
മുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലായിരുന്നു. ഇന്ത്യ-പാക്
വിഭജനകാലത്ത് അദ്ദേഹത്തെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഓടിച്ചു. അങ്ങനെ
ആഗ്രയിലെത്തി അവിടെ നിന്നും ലണ്ടനിലും. ഡിഗ്രി പൂര്‍ത്തിയാക്കിയ ലൂസി,
ട്രെക്കിങ് കഴിഞ്ഞ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ബന്ധുക്കളെ
കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. കറുത്തു ചുരുണ്ട മുടിയും വിടര്‍ന്ന
കണ്ണുകളും ലൂസിയെ മറ്റുള്ളവരേക്കാള്‍ സുന്ദരിയാക്കിയിരുന്നു.
പിറ്റേന്ന്
രാവിലെ തോട്ടുവക്കത്ത് 'കാര്യസാധ്യം' കഴിച്ചു. രണ്ടു ദിവസമായി തനി
പ്രാകൃതരാണ്. അഞ്ചുമണിക്ക് ടോര്‍ച്ചുവെളിച്ചത്തില്‍ നടപ്പു തുടങ്ങി.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 18കാരന്‍ ജാക്കായിരുന്നു കൂട്ട്.
പതിനാറാം വയസ്സില്‍ പഠിത്തമവസാനിപ്പിച്ച് ഊരു ചുറ്റാന്‍ തുടങ്ങിയ ജാക്ക്, ഈ
ട്രെക്കിങിന് ശേഷം യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിത്തം തുടരാന്‍
പോവുകയാണ്. ചെവിയില്‍ ഹെഡ്‌ഫോണും. കയ്യില്‍ ഐ-പോഡുമായി പാട്ടും കേട്ടാണ്
ജാക്കിന്റെ മലകയറ്റം.
പാറപ്പുറത്ത്
ഇത്തിരി വിശ്രമം. ഇതിനിടെ ഇരുപത്തിരണ്ടുകാരന്‍ ഓവനും 'മസാലദസ' ലൂസിയും
തമ്മില്‍ പ്രണയത്തിന്റെ ട്രെക്കിങ് തുടങ്ങിയോ എന്ന് സംശയം! വീണ്ടും നടത്തം.
ഇത്തവണ ഇറക്കമാണ്. പാറയിലൂടെ തെന്നാതെ വേണം ഓരോ ഇറക്കവും ഇറക്കിവെക്കാന്‍.
ദേ തെന്നി...സസി പാറപ്പുറത്തു നിന്നും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍
നിലത്തെത്തി. ശശി എന്നു വിളിച്ചപ്പോള്‍ അല്ല സസി ആണെന്ന് തിരുത്തിച്ചു ഈ
തമിഴ്‌നാട്ടുകാരന്‍ എം.സി.എ. വിദ്യാര്‍ത്ഥി. വീഴ്ച്ചയില്‍ കയ്യിലെ കുറച്ച്
പെയിന്റ് പോയെന്നതൊഴിച്ചാല്‍ കാര്യമായ പരിക്കൊന്നുമില്ല.
മലയിറങ്ങി
കുമ്പങ്ങാനത്തെത്തി. പണിതിട്ടും പണിതിട്ടും പണിതീരാത്ത
കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് മലയില്‍ നിന്നും ലാന്‍ഡ് ചെയ്തത്.
അവിടുന്നങ്ങോട്ട് റോഡിലൂടെയായിരുന്നു നടത്തം. ചുറ്റും തേയിലത്തോട്ടങ്ങളും
അങ്ങിങ്ങ് വീടുകളും. ചുമട്ടുത്തൊഴിലാളികളെ പോലെ ബാഗുമേറ്റി നടക്കുന്ന
വിദേശികളെ റോഡുപണിക്കാര്‍ കൗതുകത്തോടെ നോക്കിനിന്നു.
തൊലിവെളുപ്പില്ലാത്തവരെ കൂടെ കണ്ടപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു.
'നാടനാ...ബോഡിഗാര്‍ഡുകളായിരിക്കും...'
എട്ട്
കിലോമീറ്റര്‍ പിന്നിട്ട് പുള്ളിക്കാനം കവലയിലെത്തി. ആദ്യം കണ്ട കടയില്‍
എല്ലാവരും പാഞ്ഞ് കയറി. പഴവും കൂള്‍ഡ്രിങ്ക്‌സുമൊക്കെ ആവോളം അകത്താക്കി.
അവിടെ നിന്നും വാഗമണ്ണിലേക്ക് റോഡും തേയിലത്തോട്ടങ്ങളും താണ്ടി നടപ്പു
തുടങ്ങി. ഇതിനിടെ പത്തൊന്‍പത്കാരന്‍ മാറ്റ് മാത്യൂസ് അടുത്തു കൂടി.
ട്രെക്കിങിന് ശേഷം ഊട്ടിക്കും ആലപ്പുഴയ്ക്കും പോകണം. ഹൗസ്‌ബോട്ടില്‍
തങ്ങണമെങ്കില്‍ എത്രരൂപയാകും, പരിചയമുള്ളവരുണ്ടോ എന്നൊക്കെയായിരുന്നു
ചോദ്യങ്ങള്‍...

സാഹസികര്‍ക്കുള്ളതാണ്
മഴക്കാല ട്രെക്കിങ്. കാടിന്റെ പച്ചപ്പും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും
ഏറ്റവും ആസ്വാദ്യകരമാവുക ഇക്കാലത്താണ്. എന്നാല്‍ ഏറ്റവും അധികം
മുന്‍കരുതല്‍ വേണ്ടതും മഴക്കാലത്താണ്. അട്ടകളെ സൂക്ഷിക്കുക. അട്ടയില്‍
നിന്ന് രക്ഷപ്പെടാന്‍ പുകയിലയും നല്ലെണ്ണയും മിശ്രിതമാക്കി കാലിലും ഷൂവിലും
തേയ്ക്കുക. പുകയില, ഉപ്പ് എന്നിവ കയ്യില്‍ കരുതുക. അട്ടകടിച്ചാല്‍
പറിച്ചെടുക്കരുത്. പിന്നീട് ചൊറിച്ചില്‍ മാറാന്‍ ബുദ്ധിമുട്ടാണ്. അഥവ
അറിയാതെ അട്ടയെ പറിച്ചു കളയേണ്ടിവന്നാല്‍, അട്ടകടിച്ച സ്ഥലത്ത് ഉപ്പും
വെളിച്ചെണ്ണയും മിശ്രിതമാക്കി കുളിക്കുന്നതിന് മുന്‍പ് പുരട്ടുക.
ചൊറിച്ചിലിന് ശമനമുണ്ടാകും.
ട്രെക്കിങിനാവശ്യമായതെല്ലാം
ഉള്‍ക്കൊള്ളിക്കാന്‍ സൗകര്യമുള്ളതും നിരവധി പോക്കറ്റുകളുള്ളതുമായ ബാഗ്
കരുതുക. കുഷ്യന്‍ സൗകര്യമുള്ള ഷോള്‍ഡര്‍ സ്ട്രാപ്‌സ് ബാഗിനുണ്ടാവണം.
സ്ലീപ്പിങ് ബാഗ്, ടെന്റ്, 50 മീറ്ററെങ്കിലും നീളമുള്ള ട്രെക്കിങ് റോപ്,
റെയിന്‍കോട്ട് എന്നിവ കരുതുക. ടോര്‍ച്ച്, സിഗരറ്റ് ലൈറ്റര്‍, ചെറുതും
മൂര്‍ച്ചയേറിയതുമായ കത്തി, ബ്ലാങ്കറ്റ്, വാട്ടര്‍ ബോട്ടില്‍, തൊപ്പി,
മെഴുകുതിരി. ടോര്‍ച്ച് ബാറ്ററികള്‍ അധികമായി കരുതുക.