Showing posts with label Grameenar. Show all posts
Showing posts with label Grameenar. Show all posts

Wednesday, January 1, 2014

പരദൂഷണം അമ്മായി

സത്യന്‍ അന്തിക്കാട് /താഹ മാടായി

ഞാന്‍ സിനിമാ സംവിധാനം പഠിക്കാന്‍ പോകുന്ന കാലത്തേ ഫിലോമിന അഭിനയരംഗത്ത് സജീവമായിട്ടുണ്ട്. 'കോളേജ് ഗേള്‍' എന്ന സിനിമയിലും ഫിലോമിനയുണ്ടായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ഒരു മീന്‍കാരിയെപോലെ ഫിലോമിനയുടെ മുഖം മനസ്സില്‍ പതിഞ്ഞു. അന്തിക്കാട്ടുകാരിയായ ഒരു മീന്‍കാരി. സത്യത്തില്‍, ഫിലോമിനയുടെ മുഖം കൂടുതലായും തീരദേശവാസികളായ സ്ത്രീരൂപങ്ങളോട് അത്ഭുതകരമായ വിധത്തില്‍ സാദൃശ്യപ്പെട്ടു കിടക്കുന്നു. പത്മരാജന്‍ ഒരിക്കല്‍, 'തലയണമന്ത്രം' എന്ന സിനിമയുടെ നൂറാംദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചു പറഞ്ഞു:
പുതിയ താരങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നാം സംവിധായകരെ പ്രശംസിക്കാറുള്ളത്. എന്നാല്‍, സത്യന്‍ സിനിമയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട പലരേയും മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

ജീവിതത്തില്‍ എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച അഭിനന്ദനമായിരുന്നു അത്. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണ് പത്മരാജന്റെ വാക്കിന്റെ തൂക്കം.
ഫിലോമിന സിനിമയിലുണ്ടായിരുന്നു. അവരുടെ സാന്നിദ്ധ്യം വേണ്ടപോലെ തെളിയിക്കപ്പെടാനും അവര്‍ അത്യാവശ്യമുള്ള ഘടകമാണെന്ന് തിരിച്ചറിവുണ്ടാക്കാനും ഫിലോമിനയുടെ ഗ്രാമീണ കഥാപാത്രങ്ങള്‍കൊണ്ടു സാധിച്ചു. അതുവരെ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു നടി വേറിട്ട വേഷങ്ങളണിഞ്ഞു തുടങ്ങി.
ഫിലോമിനയുടെ തൃശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ആ നടിയുടെ സാന്നിദ്ധ്യത്തെ ആകര്‍ഷകമാക്കുന്ന ഒരു പ്രധാനഘടകം. സിനിമയില്‍ ഭാഷ നിര്‍ണായകമായ ഒരു സ്വാധീനഘടകമാണ്. ഭാഷയോടുള്ള അടുപ്പമാണ് എന്നെ ഫിലോമിനയിലേക്കടുപ്പിച്ചത്. ഫിലോമിനയുടെ സംസാരശൈലി വൈകാരികമായി എന്റെകൂടി ഭാഷയാണ്. കൃത്രിമത്വം തീരെയില്ലാതെ വര്‍ത്തമാനം പറയാന്‍ ഫിലോമിനയ്ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നു ഫിലോമിന എന്റെ ഹൃദയത്തിന്റെ അയല്‍ക്കാരിയായി.
ഫിലോമിന ഒരിക്കലുമെന്നെ 'സാര്‍' എന്നു വിളിച്ചിരുന്നില്ല. നിങ്ങള്‍ എത്ര വലിയ ആരോ ആവട്ടെ, സിനിമയിലാവുമ്പോള്‍ സംവിധായകനെ 'സാര്‍' എന്നു വിളിക്കേണ്ടിവരും. എന്നാല്‍, ഫിലോമിന എന്നെ പലപ്പോഴും 'മോനെ' എന്നു വിളിച്ചു. ചിലപ്പോള്‍ 'എടാ സത്യാ' എന്നും.

'കുടുംബപുരാണം' എന്ന സിനിമ തൊട്ടാണ് ഫിലോമിനയുടെ സാധ്യതകള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. ലോഹിതദാസാണ് സ്‌ക്രിപ്‌റ്റെഴുതിയത്. ബാങ്കുകാരുടെ മാത്രം വീട്ടുവേലയ്ക്ക് നില്‍ക്കുന്ന കുഞ്ഞമ്മ എന്ന സ്ത്രീ- ഇത് ലോഹിതദാസിന്റെ മൗലികമായ ഭാവനയാണ്. അതിലേക്ക് ഫിലോമിനയെ കാസ്റ്റ് ചെയ്യാം എന്ന ധാരണയായി. ഫിലോമിന വന്ന് ആ വേഷമിട്ട്, നമ്മളെന്തെങ്കിലും ഡയലോഗ് പറയുന്നതിനു മുന്നേതന്നെ, അവര്‍ അഭിനയിച്ചു തുടങ്ങി. കുടുംബപുരാണം കണ്ടവരുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമായി അവര്‍ അനായാസം ഭാവം മാറി. ഫിലോമിനയെ ഏതെല്ലാം നാടന്‍ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാം എന്ന് ഞാന്‍ ആലോചിച്ചു തുടങ്ങുന്നത് ആ സിനിമയ്ക്ക് ശേഷമാണ്. അന്തിക്കാട്ട് എനിക്ക് പരിചയമുള്ള ചില അമ്മാമമാരുണ്ട്. അവരുടെ ചില മാനറിസങ്ങളും സംസാരിക്കുമ്പോഴുള്ള ചില ശൈലീവിന്യാസങ്ങളും ഞാന്‍ ഫിലോമിനയിലേക്ക് പകര്‍ന്നു.

അന്തിക്കാട്ടെ അമ്പലപ്പറപ്പില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ഒരിക്കല്‍ ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ചു. അക്കാലത്ത് ഞാന്‍ തിരക്കുപിടിച്ച സംവിധായകനായിരുന്നു. വല്ലപ്പോഴുമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു സന്ദര്‍ശനത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ നോട്ടീസുമായി ചില ചെറുപ്പക്കാര്‍ വീട്ടില്‍ വന്നത്.

രാത്രിയില്‍ 'അമ്മ അറിയാന്‍' കാണാന്‍ ഞാന്‍ അമ്പലപ്പറപ്പിലേക്ക് പോയി. 60 എം.എം. പ്രൊജക്റ്റില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങി. അമ്പലപ്പറമ്പ് നിറയെ സിനിമ കാണാന്‍ ആളുകള്‍. അമ്മമാരും കുട്ടികളുമടങ്ങുന്ന വലിയ സദസ്സ്. സത്യത്തില്‍ ജോണ്‍ എബ്രഹാം ആരാണെന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. കുറേതമാശകളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചാണ് അവര്‍ വന്നത്. പായയും ചുരുട്ടിയാണ് അന്ന് അന്തിക്കാട്ടെ സ്ത്രീകള്‍ അമ്പലപ്പറമ്പില്‍ നടക്കുന്ന ഏതു പരിപാടിയും കാണാന്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ഗ്രാമങ്ങളില്‍നിന്ന് ഈ കാഴ്ചകള്‍ ഇല്ലാതായി. 'അപ്പുണ്ണി' എന്ന സിനിമയില്‍ ഇങ്ങനെയൊരു ദൃശ്യം ഞാന്‍ ചിത്രീകരിച്ചിട്ടുണ്ട്. പായയും ചുരുട്ടി ഉത്സവത്തിനു പോകുന്ന സുകുമാരിയും മേനകയും. അതുപോലെ ഒരമ്മയും കൊച്ചു മകളും പായയും വിരിച്ച് എന്റെ മുന്നില്‍ കുറച്ചു ദൂരെയായി ഇരിക്കുന്നുണ്ട്. പടം തുടങ്ങി. കാണികള്‍ പ്രതീക്ഷിച്ച പാട്ടോ തമാശയോ സ്റ്റണ്ടോ ഒന്നുമില്ല. ഡയലോഗും വളരെ കുറവ്. ആളുകളങ്ങനെ നിശ്ശബ്ദരായി കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കാം. അങ്ങനെ ഗ്രാമത്തിലെ ഒരു അമ്പലപ്പറമ്പില്‍, ഒരു ആര്‍ട്ട്പടം എന്തു സ്വാധീനമാണുണ്ടാക്കുന്നത് എന്ന ആലോചനയിലും ജോണ്‍ എബ്രഹാമിലും മനസ്സ് മുഴുകിയിരിക്കേയാണ്, 'നമ്മള് പോവ്വാണേയ്...' എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അമ്മാമയും കൊച്ചുമകളും അവരുടെ പായയും ചുരുട്ടിപ്പിടിച്ച് എണീറ്റു നിന്നത്. ആരെങ്കിലുമൊരാള്‍ എഴുന്നേല്‍ക്കാന്‍ കാത്തുനിന്നത് പോലെ, മറ്റു സ്ത്രീകളും അവരുടെ പായചുരുട്ടി എണീറ്റു. കുറച്ചു ചെറുപ്പക്കാരുടെ സംഘം മാത്രം അമ്പലപ്പറമ്പില്‍ ബാക്കിയായി. 'നമ്മള് പോവാണേയ്...' എന്ന് പറഞ്ഞെണീറ്റ ആ അമ്മാമയെ എനിക്കിഷ്ടപ്പെട്ടു. ഞാന്‍ അടക്കിപ്പിടിച്ച് ചിരിച്ചു.

'അമ്മ അറിയാന്‍' കണ്ടുതീരുന്നതുവരെ എന്റെ മനസ്സില്‍ ചിരിയുണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ 'അമ്മ അറിയാന്‍' എന്ന സിനിമയോട് ഒരു അമ്മാമയുടെ പരിഹാസം നിറഞ്ഞ പ്രതികരണം നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ചിരിയുമായിരുന്നു അത്. ഈ ഓര്‍മയില്‍ നിന്നാണ് 'കുടുംബപുരാണം' എന്ന സിനിമയില്‍ ഫിലോമിനയെക്കൊണ്ട് 'എനിക്കൊന്നുമറിഞ്ഞൂടേയ്...' എന്ന് ചിലപ്പോഴൊക്കെ പറയിപ്പിക്കാന്‍ പ്രേരണയായത്. ഗ്രാമത്തിലെ ഉത്സവരാത്രികള്‍ ഇങ്ങനെയൊരുപാട് ഓര്‍മകള്‍ മലയാളിക്ക് പകര്‍ന്നുനല്‍കുന്നുണ്ട്.

'സസ്‌നേഹം' എന്ന സിനിമയില്‍, ഫിലോമിനയെ വലിയൊരു കൈയടിയോടെയും ആര്‍പ്പുവിളിയോടെയുമാണ് പ്രേക്ഷകര്‍ എതിരേറ്റത്. പ്രേക്ഷകര്‍ക്കിടയിലിരുന്നു ഞാനത് കണ്ടു. ഒരു കുടുംബത്തിന്റെ സംഘര്‍ഷത്തിലേക്ക് അമ്മ വരുന്ന സീന്‍. ഫിലോമിനയെപ്പോലെയുള്ള ഒരഭിനേത്രിക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന ഗാംഭീര്യത്തോടെ ഒരു കുടയും മടക്കിപ്പിടിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന സീന്‍ കണ്ടപ്പോള്‍, പ്രേക്ഷകര്‍ നിര്‍ത്താതെ കൈയടിച്ചു.

ശങ്കരാടിയുമായിട്ടുള്ളതുപോലെ സിനിമയ്ക്ക് പുറത്തൊരു സൗഹൃദം ഫിലോമിനയുമായി എനിക്കുണ്ടായിരുന്നില്ല. അവര്‍ മദിരാശിയിലായിരുന്നു സ്ഥിരവാസം. അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം കേരളത്തിലേക്ക് വന്നു. 

Philomina, Kalabhavan mani, Premkumarവലിയ തിരക്കുള്ള നടിയായിരിക്കുമ്പോഴും ആന്തരികമായ ഒരു ആകുലത ഫിലോമിനയുടെ മുഖത്ത് കാണാമായിരുന്നു. തനിച്ചിരിക്കുമ്പോള്‍ അവര്‍ പലതും ഓര്‍ത്തിരുന്ന് നെടുവീര്‍പ്പിടുന്നത് ഞാന്‍ കണ്ടിരുന്നു. മറ്റേതൊരു നടിയേക്കാളും തീവ്രമായ ഒരനിശ്ചിതത്വം അവര്‍ പേറിനടക്കുന്നതുപോലെ എനിക്കു തോന്നിയിരുന്നു. നാം പുറമേക്ക് കാണുന്ന ഗ്ലാമറും പ്രശസ്തിയും സ്വകാര്യജീവിതത്തില്‍ മിക്ക സിനിമാനടികള്‍ക്കും ഒരു പ്രയോജനവുമുണ്ടാക്കുന്നില്ല. സിനിമാനടികളെപ്പോലെ ഒരനിശ്ചിതത്വം ജീവിതഭാരമായി കൊണ്ടുനടക്കുന്നവര്‍ വേറെയില്ല. സിനിമയിലേറെ ചിരിപ്പിക്കുന്ന താരങ്ങളും ജീവിതത്തില്‍ സ്വന്തമായിട്ടൊന്നു ചിരിക്കാനുള്ള നിമിഷങ്ങളില്ലാതെ, ഉള്ളുലയ്ക്കുന്ന ഒറ്റപ്പെടലും അനിശ്ചിതത്വവും കൊണ്ട് ഇടര്‍ച്ചയോടെ നില്‍ക്കുന്നത് എത്രയോ ഞാന്‍ കണ്ടിരിക്കുന്നു. സിനിമയില്‍ മുഖ്യധാരയില്‍ സജീവമായപ്പോള്‍ തന്നെയും ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരാളുടെ ഭാവപ്പകര്‍ച്ചകള്‍ ഫിലോമിനയില്‍ കാണാമായിരുന്നു.

ശരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഫിലോമിന. അത്തരം രംഗങ്ങള്‍ അവര്‍ അനായാസമായി അഭിനയിച്ചു. 'തലയണമന്ത്രം' എന്ന സിനിമയില്‍ ഫിലോമിന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാതൃക ശ്രീനിവാസന്റെ നാട്ടിന്‍പുറത്തുകാരിയായ ഒരു അമ്മാമയായിരുന്നു. ശ്രീനിയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മായി.

'തലയണമന്ത്ര'ത്തിന്റെ ആലോചനകള്‍ക്കിടയില്‍ ശ്രീനിയും ഞാനും, ശ്രീനിയുടെ തലശ്ശേരിയിലെ വീട്ടിലേക്ക് പോയി. ആ സ്ത്രീ അവിടെയുണ്ടായിരുന്നു. ശ്രീനിവാസനോട് വലിയ ഫ്രീഡത്തോടെ ആ സ്ത്രീ സംസാരിച്ചുകൊണ്ടിരുന്നു. 'നീയെവിടെയാണെടാ... നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ...' എന്നൊക്കെപ്പറഞ്ഞ് അവര്‍ ശ്രീനിയെ വാത്സല്യത്തോടെ അടിക്കയൊക്കെ ചെയ്യുന്നുണ്ട്. ശ്രീനിയും പലതും തമാശയോടെ തിരിച്ചു പറയുന്നുമുണ്ട്. പിന്നീട് ശ്രീനി പറഞ്ഞു: ഇടയ്‌ക്കൊരു സന്ദര്‍ശനം നടത്തുന്ന ശ്രീനിയുടെ അകന്ന ഒരു അമ്മായിയാണ് ആ സ്ത്രീ. ശ്രീനിയുടെ അനിയനെ ആ അമ്മായിക്ക് വലിയ പേടിയാണ്. ഇടയ്‌ക്കൊരു വരവുണ്ടായാല്‍ കുറേ ദിവസത്തേക്ക് തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ട. ശ്രീനിയുടെ അനിയനുമായി ഉടക്കിയിട്ടാണ് പിന്നെ തിരിച്ചുപോക്ക്.

ഈ സ്ത്രീയെ കണ്ടപ്പോഴേക്കും എനിക്ക് ഫിലോമിനയുടെ മുഖം ഓര്‍മവന്നു. തലയണമന്ത്രത്തിലെ പാറുക്കുട്ടിയമ്മയായി ശ്രീനിവാസന്റെ ജീവിതത്തിലെതന്നെ ആ അമ്മായിയില്‍ നിന്ന് സൃഷ്ടിച്ച കഥാപാത്രമാണ്. ജീവിതത്തിലെന്നപോലെ സിനിമയിലും ആ അമ്മായിയോട് ശ്രീനിവാസന്‍ സോഫ്റ്റായിത്തന്നെ പെരുമാറുന്നു. തനി നാടന്‍ ഭാഷയില്‍ സംസാരിക്കുന്ന, കുശുമ്പും കുന്നായ്മയുമൊക്കെയുള്ള തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മായിയായി ഫിലോമിന വേഷം മാറി. ഏതൊക്കെയോ ഇടങ്ങളില്‍ വെച്ച് എല്ലാവരും ഇങ്ങനെയൊരമ്മായിയെ കണ്ടുമുട്ടുന്നു. ജീവിതത്തിലെ തനിഗ്രാമ്യമായ വീട്ടുവേഷങ്ങളില്‍ ഫിലോമിന തനിക്കു മാത്രം കഴിയുന്ന സ്വാഭാവികതയോടെ അഭിനയിച്ചു. ചില സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചു പറയേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ 'സിനിമയിലെ ഫിലോമിനയെപ്പോലത്തെ സ്ത്രീ' എന്നും നാം ഈര്‍ഷ്യയോടെ പറഞ്ഞുതുടങ്ങി. അടക്കിപ്പിടിച്ച് പരദൂഷണം പറയുന്ന ഒരു സ്ത്രീയെ നാം ഫിലോമിനയില്‍ കണ്ടു. ആളുകളെ വരച്ച വരയില്‍ നിര്‍ത്തിപ്പൊരിക്കുന്ന തന്റേടിയായ ഒരു സ്ത്രീയായും ഫിലോമിനയെ നാം കണ്ടു. ഇതൊക്കെ സിനിമയിലെ ഫിലോമിന. ജീവിതത്തിലെന്തായിരുന്നു ഫിലോമിന എന്ന് നാമാരും അന്വേഷിച്ചില്ല. ജീവിതത്തിലെ ഫിലോമിന സ്വന്തം സങ്കടങ്ങളില്‍ ഉരുകിത്തീര്‍ന്ന ഒരു സ്ത്രീയായിരുന്നു.

ഫിലോമിന സെറ്റില്‍ വന്നാല്‍ ഞങ്ങളധികവും സംസാരിക്കുന്നത് ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെക്കുറിച്ചാണ്. പ്രേംനസീറും ഷീലയും എങ്ങനെയായിരുന്നു, സത്യന്‍ മാഷ് എങ്ങനെയായിരുന്നു.... ഇതൊക്കെ ഫിലോമിനയില്‍നിന്ന് ഞാന്‍ കേട്ടു. നസീര്‍ സാര്‍ 'ഫില്ലു' എന്നായിരുന്നു ഫിലോമിനയെ വിളിച്ചിരുന്നത്. സാമ്പത്തികമായി വിഷമിച്ചുനിന്ന സന്ദര്‍ഭങ്ങളില്‍ നസീര്‍ സാര്‍ അവരെ സഹായിക്കുമായിരുന്നു.


ഒരു പത്രപ്രവര്‍ത്തകന്റെ ജിജ്ഞാസയോടെ ഞാന്‍ പഴയ കാലത്തെക്കുറിച്ച് ഫിലോമിനയില്‍ നിന്നു മനസ്സിലാക്കി. ഞാന്‍ കണ്ടിട്ടില്ലാത്ത സിനിമാകാലത്തെ കഥകള്‍ അവര്‍ പറഞ്ഞു.
Bahadoor, Philomina

അന്ന്, ഫിലോമിനയുടെ ആദ്യകാലങ്ങളില്‍ രാത്രി രണ്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയായിരുന്നത്രെ പല മലയാള സിനിമകളുടെയും കാള്‍ ഷീറ്റ്. മദിരാശിയിലെ വലിയ സ്റ്റുഡിയോകളില്‍ തമിഴ്, ഹിന്ദി സിനിമകള്‍ക്കുവേണ്ടി നിര്‍മിച്ച സെറ്റുകള്‍ ചുരുങ്ങിയ ചെലവില്‍ രാത്രി രണ്ടുമണിക്ക് ശേഷം മലയാളപടം ചിത്രീകരിക്കാന്‍ കിട്ടി. പഴയ മലയാള സിനിമയിലൊക്കെ കാണുന്ന വലിയ ഗോവണികളൊക്കെയുള്ള വീട് ഇതര ഭാഷകള്‍ക്കുവേണ്ടിയുണ്ടാക്കിയ സെറ്റുകളായിരുന്നു. രാത്രി രണ്ടുമണിക്ക് മലയാള താരങ്ങള്‍ മെയ്ക്കപ്പിട്ടു വന്നു; പുലരുംവരെ അഭിനയിച്ചു. ഈ ചരിത്രം ഫിലോമിനയില്‍ നിന്നാണ് ഞാനറിയുന്നത്. ഒരുപാടുപേര്‍ ഉറക്കമിളച്ചതിന്റെ ഉണര്‍ച്ചയായിരുന്നു അന്നത്തെ മലയാള സിനിമകള്‍. ആ കാലത്തെ പ്രതിഫലത്തെക്കുറിച്ച് ഫിലോമിന പറഞ്ഞ സംഭവത്തില്‍ നിന്നൊക്കെ നടികളനുഭവിച്ച തീവ്രയാതനകള്‍ മനസ്സിലാകുമായിരുന്നു. പ്രൊഡ്യൂസര്‍ നടിയെ ബുക്ക് ചെയ്യുന്നതിങ്ങനെയാണത്രെ:
ഒരു അഞ്ഞൂറു രൂപയുടെ സീനുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ?

ആദ്യമേ, മീനിനൊക്കെ വില പറയുന്നത് പോലെ, പ്രതിഫലം തീര്‍ച്ചയാക്കും. അഭിനയിക്കേണ്ട വേഷമെന്താണെന്നോ എത്ര ദിവസമാണ് കാള്‍ഷീറ്റെന്നോ വെളിപ്പെടുത്തുകയില്ല. ചിലപ്പോള്‍ പറയും: ഒരു നൂറ്റമ്പത് രൂപയുടെ സീനുണ്ട്. വേണോ? അന്നത്തെ നിവൃത്തികേട് കൊണ്ട് പലരുമത് സമ്മതിച്ചു കൊടുക്കും. ജീവിതത്തില്‍ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു അന്നത്തെ നടികളുടെ ലക്ഷ്യം.

അവസാനകാലമാവുമ്പോഴേക്കും ഫിലോമിനയുടെ ഓര്‍മ്മകള്‍ തെറ്റാന്‍ തുടങ്ങി. ഡയലോഗ് കിട്ടാതെ ക്യാമറയ്ക്കു മുന്നില്‍ പതറി. പ്രമേഹം മൂര്‍ച്ഛിച്ച് വിരല്‍ മുറിച്ചു. അതോടുകൂടി സിനിമയുമായുള്ള ബന്ധവും അവര്‍ മുറിച്ചുകളയുകയായിരുന്നു.
ഫിലോമിനയും തിലകനും ഒടുവിലാനുമൊക്കെയടങ്ങുന്ന നാച്വറല്‍ ആര്‍ട്ടിസ്റ്റുകളെ ഞാനാദ്യമേ റിഹേഴ്‌സല്‍ ചെയ്യിക്കും. ഈ റിഹേഴ്‌സലിനു ശേഷമാണ് ഷോട്ട് ഡിവൈഡ് ചെയ്യുക. സ്വാഭാവികമായ അവരുടെ അഭിനയത്തെ അതേപടി പകര്‍ത്താനായിരുന്നു അങ്ങനെ ചെയ്തത്.

ഫിലോമിന മരിച്ചപ്പോള്‍, ഒരു നാട്ടിന്‍പുറത്തുകാരി എന്റെ മനസ്സില്‍ നിന്ന് പടിയിറങ്ങി. ഫിലോമിനയുടെ സാന്നിധ്യം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പ്രേരണയായിരുന്നു. കൊടിയേറ്റം ഗോപി സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി പല സിനിമകളും മലയാളത്തിലുണ്ടായി. വ്യത്യസ്തമായ കഥകളെപ്പറ്റി ചിന്തിക്കാനുള്ള പ്രേരണയായി ഗോപി എന്ന നടന്‍ മാറി. അത് ഒരു നടന്‍ സംവിധായകന് നല്‍കുന്ന വിശ്വാസമാണ്. ഈ വിശ്വാസം ഫിലോമിനയും നല്‍കിയിരുന്നു. ഫിലോമിനയെ വെച്ചിട്ട് ഒരു കഥാപാത്രത്തെ എനിക്കിപ്പോള്‍ ആലോചിക്കാന്‍ കഴിയുന്നില്ല. നാട്ടിന്‍പുറത്തുകാരിയായ ഒരു സ്ത്രീ എന്റെ സിനിമയില്‍ നിന്ന് പടിയിറങ്ങിപ്പോയി. നമ്മുടെ ഗ്രാമകഥകള്‍ക്ക് ഫിലോമിനയുടെ ശബ്ദവും ആകാരവുമുള്ള ഒരു സ്ത്രീ വേണം. ഗ്രാമീണമുഖങ്ങള്‍ സിനിമയില്‍നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നെ പേടിപ്പിക്കുന്നു.

സിനിമയിലേക്ക് വരുന്നതിന് മുന്നേ ഫിലോമിന നാടകനടിയായിരുന്നു. നാടകപരിചയം ഫിലോമിനയ്ക്ക് കരുത്തു പകര്‍ന്ന ഘടകമായിരുന്നു. തലയണമന്ത്രത്തിലെ അമ്മായി, സസ്‌നേഹത്തിലെ അമ്മ, ഗോഡ്ഫാദറിലെ അച്ചാമ്മ...
ഫിലോമിനയെ ഓര്‍ക്കുമ്പോള്‍ വലിയൊരു നഷ്ടബോധമുണ്ടാകുന്നു.

ഫിലോമിനയുടെ സ്വകാര്യ ജീവിതത്തിന്റെ അധ്യായം ഞാനൊരിക്കലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ആരാധനയോടെ നോക്കിക്കണ്ട പല നടികളുടെയും സ്വകാര്യജീവിതം വേദനിപ്പിക്കുന്നതായിരുന്നു. ശ്രീവിദ്യയുടെ തകര്‍ന്ന ജീവിതം നമ്മുടെ മുന്നിലുണ്ട്. ഒരു തുള്ളി സ്‌നേഹത്തിനുവേണ്ടി ഒരു ജീവിതസമ്പാദ്യം മുഴുവന്‍ എഴുതിക്കൊടുക്കുകയും, കൈയിലൊന്നുമില്ലാതെ പിന്നീട് പകച്ചുപോവുകയും ചെയ്ത എത്രയോ നടികള്‍. ജീവിതത്തിന്റെ അഭിനയം അവര്‍ക്കറിയില്ലായിരുന്നു. ഒരു വാക്കില്‍ വിശ്വസിച്ച്, ജീവിതത്തിന്റെ അടിയാധാരം പോലും എഴുതിക്കൊടുത്തവര്‍....

പഴയ സിനിമാനടികള്‍ക്കുള്ള പൊതുവായ അരക്ഷിതത്വം ഫിലോമിനയ്ക്കുമുണ്ടായിരുന്നു. തന്റേടം സിനിമയില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ; ജീവിതത്തില്‍ പാവമായിരുന്നു ഫിലോമിന.
നാട്ടിന്‍പുറത്ത് ഓലമെടയുന്ന ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു ബ്രോക്കര്‍, അല്ലെങ്കില്‍ ഒരു ഉണക്കച്ചെമ്മീന്‍ വില്‍പനക്കാരി, ഒരു തട്ടാത്തി, പഞ്ചായത്ത് കിണറില്‍നിന്ന് വെള്ളം കോരുന്ന ഒരു നാടന്‍ സ്ത്രീ... ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചാലോചിക്കാന്‍ ഇനി ഫിലോമിനയില്ല. ഏതു കഥാപാത്രത്തിന്റെയും പകുതിഭാരം ഫിലോമിന തനിച്ച് നികത്തുമായിരുന്നു. ശബ്ദംകൊണ്ടും ഭാവംകൊണ്ടും അവര്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു.

ശങ്കരാടിയും ഫിലോമിനയും ഒടുവിലാനുമൊക്കെയുള്ളതു കൊണ്ടു മാത്രമാണ് എന്റെ സിനിമകള്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഞാനവര്‍ക്ക് ജീവിതം നല്‍കി എന്നതല്ല സത്യം. എന്റെ സിനിമയെ ജീവിപ്പിച്ചത് അവരൊക്കെയായിരുന്നു. ഇവരുടെ ഇല്ലായ്മ ഫീല്‍ ചെയ്യുന്നത് പുതിയ സിനിമകളുണ്ടാക്കുമ്പോഴാണ്.

തനി നാടന്‍ ഭാഷയില്‍, അലമ്പു ഭാഷയില്‍ സംസാരിക്കാനുള്ള ശേഷി ഫിലോമിനയ്ക്കുണ്ടായിരുന്നു. ഫിലോമിനയുടെ അഭാവം സിനിമയില്‍ ഭാഷ തുറക്കുന്ന സാധ്യതകളെ കൂടിയാണ് ഇല്ലാതാക്കുന്നത്.

ഒരു നടിയുടെയും അസാന്നിദ്ധ്യം ഈ വിധം എന്നെ ഉലച്ചിട്ടില്ല. ഒരിക്കല്‍ ഫിലോമിന സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നു. നല്ല മുഖകാന്തിയുള്ള ഒരു പെണ്‍കുട്ടി.
''എപ്പോഴെങ്കിലും നല്ലൊരു റോളുണ്ടെങ്കില്‍ ഇവള്‍ക്ക് കൊടുക്കണം. ബന്ധുവാണ്.''

ഫിലോമിന പരിചയപ്പെടുത്തി. പിന്നീട് ആ പെണ്‍കുട്ടിക്ക് വേണ്ടി നല്ലൊരു റോള്‍ ഞാന്‍ മനസ്സില്‍ കണ്ടുവെച്ചു. അത് ഫിലോമിനയോട് പറയുന്നതിനുമുമ്പേ അവര്‍ രോഗബാധിതയായി. ഓര്‍മ്മകളുടെ കണ്ണികള്‍ അറ്റുപോയ അവരെ ഞാന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.
ഫിലോമിന പരിചയപ്പെടുത്തിയ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Thursday, November 21, 2013

ശ്രീനിവാസനും മാമുക്കോയയും മലയാളസിനിമയെ പൊളിച്ചെഴുതിയത് എങ്ങനെ?

സത്യന്‍ അന്തിക്കാട്‌


സിനിമയിലാണ് മറ്റേതു രംഗത്തേക്കാളും പ്രതിച്ഛായ നിര്‍മ്മിതി സംഭവിക്കുന്നത്. സ്റ്റാര്‍ എന്ന പ്രയോഗംതന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടാണ് രൂപപ്പെട്ടത്. സിനിമയേക്കാള്‍ മുന്നേ ഇവിടെയുണ്ടായിരുന്ന ഏറ്റവും ജനകീയ കലാരൂപമായ നാടകത്തിലെ അഭിനേതാക്കളെ ഒന്നും നാം നാടകസ്റ്റാര്‍ എന്നു വിളിച്ചിരുന്നില്ല. എത്രയോ പ്രഗത്ഭരായ നാടക നടന്‍മാര്‍, ഒരു ചരിത്രരേഖപോലും അവശേഷിപ്പിക്കാതെ മണ്‍മറഞ്ഞു പോയി. എന്നാല്‍, സിനിമയില്‍ നടന്‍മാരൊക്കെ സാമാന്യജനങ്ങളുമായി കൃത്യമായ ഒരു അകല്‍ച്ച പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. തിരശ്ശീലയില്‍ നിഴല്‍രൂപങ്ങളായിക്കണ്ട മനുഷ്യരെ പച്ചജീവനോടെ കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് പതിവില്ലാത്തൊരു കൗതുകം സ്വാഭാവികമാണ്. നടന്‍മാരില്‍ സിനിമാസ്റ്റാറുകള്‍ ആകട്ടെ, മണ്ണില്‍ ചവിട്ടിനടക്കാത്ത ആളുകളായിത്തീരുകയും ചെയ്തു. സാധാരണ മനുഷ്യരെ തൊടുകയോ ബസ്സില്‍ സഞ്ചരിക്കുകയോ സാധാരണ ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു ആലോചനയായിത്തീര്‍ന്നു. ഈ ഗ്ലാമര്‍ പരിവേഷം സിനിമയില്‍ നിലനില്ക്കുമ്പോഴാണ് ശ്രീനിവാസന്റെയും മാമുക്കോയയുടെയും ഒക്കെ കടന്നുവരവ് ഉണ്ടാവുന്നത്. ഗ്ലാമറിനെതിരെയുള്ള ദിശയിലാണ് ഈ രണ്ടുപേരുടേയും ചലച്ചിത്രസഞ്ചാരങ്ങള്‍.

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയുടെ ആലോചനയുമായി കോഴിക്കോട് മഹാറാണിയില്‍ തമ്പടിച്ചിരിക്കുകയാണ് ശ്രീനിവാസനോടൊപ്പം ഞാന്‍. പുതിയ ചില നടന്‍മാരെ ആ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഞാനത് ശ്രീനിവാസനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

'ഒരാളുണ്ട്' ശ്രീനിവാസന്‍ പറഞ്ഞു: 'മാമു തൊണ്ടിക്കോട്. മികച്ച നാടകനടനാണ്.' ശ്രീനിവാസന്‍ പറഞ്ഞതുകൊണ്ട് എനിക്ക് ആളെ കാണാന്‍ ആഗ്രഹമായി. പിറ്റേന്നു കാലത്ത് മെലിഞ്ഞ് കൊള്ളിക്കഷണംപോലെയുള്ള ഒരു മനുഷ്യന്‍ എന്നെത്തേടി മഹാറാണിയിലേക്ക് വന്നു. പല്ലുകള്‍ യാതൊരു അപകര്‍ഷതയുമില്ലാതെ പുറത്ത് എഴുന്നുനില്‍ക്കുന്നു. പല്ലുകളാണ് ആ ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് അവയുടെ നില്പ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള ആ പല്ലുകള്‍ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ നിരാശനായി. ശ്രീനിവാസന്‍ എന്റെ ശത്രുവാണോ എന്നുപോലും, ഒരു നിമിഷം ഞാന്‍ സംശയിച്ചുപോയി. ഒരു യഥാര്‍ഥ സുഹൃത്ത് പല്ലുകള്‍ മുക്കാലും പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ഇങ്ങനെയൊരു മനുഷ്യനെ അഭിനയിക്കാന്‍ ഒരു അവസരം കൊടുക്കൂ എന്നു പറഞ്ഞ് അയയ്ക്കുമോ?
മാമു തൊണ്ടിക്കോടിനെ എന്റെ മുന്നിലേക്ക് പറഞ്ഞുവിട്ട്, ശ്രീനിവാസന്‍ അപ്രത്യക്ഷനാവുകയും ചെയ്തു.

'നമ്മള് മാമു തൊണ്ടിക്കോട്.' മാമുക്കോയ പറഞ്ഞു:
'കല്ലായീലെ മില്ലിലാണ് പണി. നാടകം അഭിനയിക്കാറ്ണ്ട്. ശ്രീനിവാസന്‍ പറഞ്ഞിട്ടാ വന്നത്. ഓര് നമ്മള സുഹൃത്താ. ഞാന്‍ ങ്ങളെ സിനിമേല് അഭിനയിക്കണോ?'
മാമു തൊണ്ടിക്കോടിന്റെ കൂസലില്ലാത്ത ആ ചോദ്യം കേട്ടപ്പോള്‍ ത്തന്നെ എന്റെ ഉള്ളിലൊരു നീരസം ഉരുണ്ടുകയറാന്‍ തുടങ്ങി. സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയ കോലം! സത്യം പറഞ്ഞാല്‍,
ഒരുതരം പരിഹാസച്ചിരി എന്റെയുള്ളില്‍ വട്ടംകറങ്ങുന്നുണ്ടാ
യിരുന്നു. മാമു തൊണ്ടിക്കോട് ഒന്നും പറയുന്നില്ല. ഒരു മറുപടി കിട്ടിയാല്‍ വേഗംതന്നെ തിരിച്ചുപോകാമല്ലോ എന്ന മട്ടിലാണ് ആ നില്പും ഭാവവും. ഇനി അവസരം ഇല്ലെങ്കില്‍ എനിക്കൊരു ചുക്കുമില്ല എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. 'നിങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്കൊരവസരം തന്നാല്‍ അതു നിങ്ങളുടെ ഭാഗ്യം' എന്ന മട്ടിലൊരു കൂസലില്ലായ്മ മാമുവിന്റെ മുഖത്തുനിന്നും ഞാന്‍ വായിച്ചെടുത്തു.
പെട്ടെന്നൊരു മറുപടി പറയാനാവാതെ, സാഹിത്യഭാഷയില്‍,
ഇതികര്‍ത്തവ്യതാമൂഢനായി ഞാന്‍ നിന്നു.
ശ്രീനിവാസന്‍ പറഞ്ഞയച്ച ആളാണല്ലോ. പിണക്കാതെ നല്ല വാക്ക് പറഞ്ഞുവിടുകയും വേണം. ശ്രീനിവാസന്‍, ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി
ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്. തനിക്കു കിട്ടുന്ന ഓരോ സന്ദര്‍ഭങ്ങളിലും അതു തെളിയിക്കുകയും ചെയ്യും. ഇപ്പോള്‍ എനിക്കിട്ട് ഒരു പണി തന്നിരിക്കയാണ്.
'ങ്ങള് ഇങ്ങനെ നോക്കിനിന്ന് മ്മളെ സുയിപ്പാക്കണ്ട. ങ്ങള് പറഞ്ഞോളീ ചാന്‍സില്ലെങ്കില്‍ മ്മള് പോയിക്കൊള്ളാം. പോയിട്ട് കല്ലായീല് പണീണ്ട്!'

വളരെ അക്ഷമനായി മാമു തൊണ്ടിക്കോട് പറഞ്ഞു. ഒരു സംവിധായകന്‍ എന്ന നിലയിലുള്ള എന്റെ ആജ്ഞാശക്തി വെറുമൊരു മരംകൂപ്പുകാരനു മുന്നില്‍ മറുപടി പറയാനാവാതെ തരിച്ചു നില്‍ക്കുന്നു. ശ്രീനിവാസന്‍ എവിടെയോ മറഞ്ഞിരുന്ന്, ഈ രംഗമൊക്കെ മനസ്സിലോര്‍ത്ത് ചിരിക്കുന്നുണ്ടാവാം.
ആ നിമിഷമാണ് അത് സംഭവിച്ചത്. തികച്ചും നിസ്സാരമെന്നുതോന്നിയേക്കാവുന്ന ഒരു സംഭവം.
മാമു അയാളുടെ ഷേട്ടിന്റെ കൈമടക്കില്‍ തിരുകിവെച്ചിരുന്ന തൂവാലയെടുത്ത് അയാളുടെ മുഖമൊന്നു തുടച്ചു. എത്രയോ കാലമായി കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യന്റെ വിയര്‍പ്പുകളത്രയും ആ തൂവാല ഒപ്പിയെടുക്കുന്നതായി എനിക്കു തോന്നി. വിയര്‍പ്പ്
ഒപ്പിയൊപ്പി കറുത്ത് പിഞ്ഞിപ്പോയ ആ തൂവാല ചുരുട്ടി വീണ്ടും കൈമടക്കില്‍ത്തന്നെ തിരുകിക്കേറ്റി. മരംകൂപ്പുകാരനായ ആ മനുഷ്യന്‍, ഒരു ചോദ്യചിഹ്നമായി എന്റെ മുന്നില്‍ നില്ക്കുകയാണ്.
'ശ്രീനിവാസന്‍ വന്നിട്ടു പറയാം, ഞാന്‍ പറഞ്ഞു: 'കഥാപാത്രം ഏതാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല.'
'അപ്പോ, ശ്രീനി വന്നിട്ട് മ്മളെ വിളിക്കിന്‍.'
അത്രയും പറഞ്ഞ്, യാതൊരു വൈകാരികഭാരവുമില്ലാതെ മാമു തൊണ്ടിക്കോട് യാത്ര പറഞ്ഞു. മുണ്ടു മാടിക്കുത്തി, കാറ്റില്‍ രണ്ട് കയ്യും വീശി, മില്ലില്‍ വേഗം എത്തിയാല്‍ ഒരു മരംകൂടി അളന്നു തീര്‍ക്കാം എന്ന മട്ടിലായിരുന്നു ആ നടത്തം.
ശ്രീനിവാസന്‍ അപ്പോള്‍ത്തന്നെ മായാവിയെപ്പോലെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഒരു രഹസ്യതാവളത്തില്‍ അവര്‍ തമ്മില്‍ സന്ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ സംശയിച്ചു.
'ശ്രീനിവാസന്‍ പറഞ്ഞ ആ മനുഷ്യന്‍ വന്നു'. ഞാന്‍ പറഞ്ഞു.
'സത്യന്‍ എന്തു പറഞ്ഞു?'
'ശ്രീനിവാസന്‍ വന്നിട്ടു പറയാം എന്നു പറഞ്ഞു.'
'ഓഹോ, അതു ശരി. അതായത് ചാന്‍സു കിട്ടിയില്ലെങ്കില്‍
അത് ശ്രീനിവാസന്‍ കാരണമാണ് എന്ന് മാമു തൊണ്ടിക്കോട് മനസ്സിലാക്കിക്കൊള്ളും.'
സിനിമയില്‍ ഉള്ളതുപോലെത്തന്നെയാണ് ശ്രീനിയുടെ സംസാരശൈലി.
'നിങ്ങള്‍ സംവിധായകര്‍ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ ഒന്ന് അഭിനയിപ്പിച്ചുനോക്കൂ. അഭിനയം നന്നല്ലെങ്കില്‍ പറഞ്ഞു വിടാം. ഒരു സംവിധായകന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് അതിന് ആരുടേയും അനുവാദം ആവശ്യമില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള താങ്കളുടെ വിവേചനാധികാരത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല.'
ശ്രീനിവാസന്‍ കത്തിക്കയറുകയാണ്. ഓരോ വാക്കിലും ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി മൂര്‍ച്ചയോടെ പുറത്തുവരുന്നുണ്ട്.
'ശരി, ഷൂട്ടിങ് തുടങ്ങിയാല്‍ അയാളോട് വരാന്‍ പറ.'
ഞാന്‍ പറഞ്ഞു.
ചെറിയൊരു ചിരി ശ്രീനിവാസന്റെ മുഖത്തുണ്ടായിരുന്നു.

സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലാണ് മാമുക്കോയ അതിനുമുന്‍പ് അഭിനയിച്ചത്. അതിന്റെയൊരു എക്‌സ്​പീരിയന്‍സ് മൂപ്പര്‍ക്കുണ്ട്. ആ സിനിമയിലെ ഏറ്റവും മിഴിവുള്ള കഥാപാത്രമാണ് മാമുക്കോയ അവതരിപ്പിച്ച അറബി മുന്‍ഷി. മുന്‍ഷിയുടെ അഭിനയത്തെക്കുറിച്ചും മാമു തൊണ്ടിക്കോട് എന്ന നാടകനടനെക്കുറിച്ചും ശ്രീനിവാസന്‍ ഹ്രസ്വമായ ഒരു പ്രഭാഷണം തന്നെ നടത്തി:
'സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്', ശ്രീനിവാസന്‍ പറഞ്ഞു. 'അഭിനയത്തിന്റെ പ്രാതിനിധ്യംകൊണ്ടും ആ മേഖലയിലേക്ക് സാധാരണക്കാര്‍ കടന്നുവരണം. ഈ ഗ്ലാമര്‍കൊണ്ടൊന്നും ഒരു കാര്യവുമില്ല സത്യാ. അഭിനയമാണ് അടിസ്ഥാനപരമായി ഒരു നടനു വേണ്ടത്. പിന്നെ സൂക്ഷ്മമായ ഗ്രാഹ്യശേഷിയും.'

മാമു തൊണ്ടിക്കോടിന് ഒരു അവസരം ഒപ്പിച്ചെടുക്കാന്‍വേണ്ടി മാത്രമല്ല ശ്രീനിവാസന്‍ ഇതൊക്കെ പറയുന്നത്. സിനിമയെക്കു
റിച്ച് ചില രാഷ്ട്രീയവിശ്വാസങ്ങള്‍ ശ്രീനിവാസനുണ്ട്. പിന്നെ ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധിയും. ഇതു രണ്ടുംകൂടി ചേരുമ്പോള്‍ ശ്രീനിവാസന്റെ ഉള്ളിലെ കണ്ണൂര്‍ക്കാരന്‍ തിളച്ചുമറിയുകയായി.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ മോഹന്‍ലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ വരുന്നത്. ആദ്യം മാമുവിന് ഡയലോഗ് കൊടുത്തിരുന്നില്ല. മുഴുത്ത പല്ലുകളില്‍നിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാന്‍ കഴിയില്ലല്ലോ.
ഷൂട്ടിങ് തുടങ്ങി.
മാമു തൊണ്ടിക്കോട് എന്ന ആ നാടകനടന്‍, മരംമില്ലിലെ അളവുകാരന്‍, യാതൊരു കൂസലുമില്ലാതെ ക്യാമറയെ അഭിമുഖീകരി
ക്കുന്നു. മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ എന്നൊരു ഭാവത്തോടെ, തുടക്കക്കാരന്റേതായ യാതൊരു ഇടര്‍ച്ചയുമില്ലാതെ, അയാള്‍ അഭിനയിച്ചു. കൊള്ളാമല്ലോ ശ്രീനിയുടെ കൂട്ടുകാരന്‍ എന്നായി ഞാന്‍ മനസ്സില്‍. മാമുവിന്റെ അഭിനയം കണ്ട് വലിയ അഭിമാനബോധത്തോടെ ശ്രീനിവാസന്‍ അവിടെ ഇരിക്കുന്നുണ്ട്.

പരീക്ഷണത്തിന് ആ കഥാപാത്രത്തെ ഒന്നുരണ്ടു ഡയലോഗു കള്‍കൂടി സ്‌ക്രിപ്റ്റില്‍ അപ്പോള്‍ത്തന്നെ എഴുതിച്ചേര്‍ത്ത് ഞാനൊന്നു പൊലിപ്പിച്ചു. പ്രോംപ്‌റ്റെര്‍ പറയുന്നതോടൊപ്പം മാമു അത് അനായാസം പറയുകകൂടി ചെയ്തപ്പോള്‍ വലിയൊരു ആശ്വാസ
മായി. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സമയനഷ്ടമോ ഫിലിം നഷ്ടമോ അയാള്‍ വരുത്തിവെച്ചില്ല. ചില സിനിമകളില്‍ അഭിനയിച്ച മുന്‍പരിചയവും ഇക്കാര്യത്തില്‍ മാമുവിന് തുണയായി. സിനിമയില്‍ വരുന്ന തുടക്കക്കാരെ നോക്കി നിര്‍മാതാക്കളും സംവിധായകരും
ക്യാമറാമാന്‍മാരും രഹസ്യമായി പറയാറുണ്ട്:
ഇയാള്‍ നമുക്കിട്ട് പണി തരുമെന്നാണ് തോന്നുന്നത്. പിന്നെ
പ്‌രാകലായി, പരിഹസിക്കലായി, ഫിലിം നഷ്ടത്തെക്കുറിച്ചുള്ള
പരിദേവനമായി. ഇങ്ങനെയുള്ള അണിയറപ്രശ്‌നങ്ങളൊന്നും മാമുവിന് അഭിമുഖീകരിക്കേണ്ടിവന്നില്ല. ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത്.

മലയാളസിനിമയില്‍ ഹ്യൂമറിന് വേറിട്ട മുഖങ്ങള്‍ നല്‍കിയവരാണ് ശ്രീനിവാസനും മാമുക്കോയയും. അടിത്തട്ടിലെ അനുഭവങ്ങളില്‍നിന്നാണ് അവര്‍ക്കങ്ങനെ ചിരിക്കാന്‍ സാധിച്ചത്. അവരുടെ ഫലിതങ്ങളില്‍ യാതൊരു വക്രീകരണവുമില്ല. മനുഷ്യപ്പറ്റുള്ളവയാണ് അവരുടെ തമാശകള്‍. സിനിമയേക്കാളേറെ മാമുക്കോയ അഭിനയപരമായ ആനന്ദം കണ്ടെത്തിയത് നാടകകാലത്താണ് എന്നു തോന്നിയിട്ടുണ്ട്. മഹത്തായ ഒരു കല എന്ന നിലയില്‍ നാടകത്തെക്കുറിച്ചാണ് മാമു എപ്പോഴും ആദരവോടെ സംസാരിച്ചു കേട്ടിട്ടുള്ളത്.

പൊന്‍മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍ എന്ന ചായക്കടക്കാരന്‍, എത്രയും സ്വാഭാവികമായ ഒരു ചായക്കടക്കാരനാവാമോ, അത്രയുമാണയാള്‍. പഴയ സിനിമകളിലൊക്കെ ചായക്കട ഗ്രാമീണതയുടെ ഒരു അടയാളമായി കടന്നുവരാറുണ്ട്. നമ്മുടെ ഗ്രാമത്തിലെ പൊതു ഇടങ്ങളാണ് ചായക്കടകളും ബാര്‍ബര്‍ ഷോപ്പുക ളും. നാട്ടിന്‍പുറത്തെ ഏറ്റവും ചെറിയ വിശേഷങ്ങള്‍പോലും പല വീക്ഷണകോണുകളില്‍ വെച്ച് അനാവരണം ചെയ്യപ്പെടുന്നത് ഈ പൊതു ഇടങ്ങളിലാണ്.

ഇടക്കാലത്ത് ചില ബാര്‍ബര്‍ഷോപ്പുകളില്‍ രാഷ്ട്രീയം പറയരുത് എന്ന ബോഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളിയുടെ രാഷ്ട്രീയവിഷയങ്ങളില്‍ അസഹിഷ്ണുതയുടെ വിഷം കലര്‍ന്നുതുടങ്ങി എന്ന് ആദ്യം അടയാളപ്പെടുത്തിയ പൊതു ഇടം ബാര്‍ബര്‍ഷോപ്പാണ്. മലയാളിയുടെ രാഷ്ട്രീയസാക്ഷരതയില്‍ കടുത്ത മൗലികവാദങ്ങള്‍ കടന്നുവരാന്‍ തുടങ്ങി എന്ന് ആദ്യം തിരിച്ചറിഞ്ഞവര്‍ ബാര്‍ബര്‍മാര്‍ തന്നെയാണ്. ഇതേസമയത്തു തന്നെയാണ് ചായക്കടകളില്‍ ഇന്നു റൊക്കം നാളെ കടം എന്ന ബോഡും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ഓരോ ഗ്രാമീണന്റെയും സാമ്പത്തികമാന്ദ്യവും കുടുംബപരമായ വല്ലായ്മകളും ആദ്യം ഗ്രഹിച്ചിരുന്നവര്‍ ചായക്കടക്കാരാണ്. ഇത്തരം പൊതു ഇടങ്ങളിലൂടെയാണ് മലയാളികളുടെ ദൈനംദിന വ്യവഹാരങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നത്. ഗ്രാമത്തിന്റെ ഈ പൊതുപ്രതിനിധികള്‍ ഗ്ലാമറിനു പുറത്തുള്ള ഒരു ലോകത്തെയാണ് അഡ്രസ്സ് ചെയ്യുന്നത്. അത്തരം വേഷങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ ഗ്ലാമര്‍ ഇല്ലാത്തവര്‍ തന്നെ വേണം. മാമുക്കോയയും ശ്രീനിവാസനുമൊക്കെ ഗ്രാമീണതയുടെ ഈ പൊതു പ്രാതിനിധ്യത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന് ഗ്ലാമറിനോടുള്ള ഒരു വൈരാഗ്യബുദ്ധി വരുന്നത്, അടിസ്ഥാനപരമായി അയാള്‍ ഒരു ഗ്രാമീണനായതുകൊണ്ടാണ്. തനിക്കു കിട്ടിയ ആദ്യത്തെ അവസരത്തില്‍ത്തന്നെ ശ്രീനി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത് മാമുക്കോയയെപോലെയുള്ള ആളെയാണ്. മലയാള സിനിമയുടെ പൊളിച്ചെഴുത്ത് അവിടെവെച്ചു തുടങ്ങുന്നു.
ഒരു തുടര്‍നഗരമായി കേരളം മാറിക്കൊണ്ടിരിക്കയാണ്. ബാര്‍ബര്‍ഷോപ്പിന് പകരം ബ്യൂട്ടിപാര്‍ലറും ചായക്കടയ്ക്കു പകരം ഐസ്‌ക്രീം പാര്‍ലറുകളും ഫാസ്റ്റ് ഫുഡ് സെന്ററുകളും പെരുകിത്തുടങ്ങി. ഉഷ്ണിക്കാത്ത ഒരു മലയാളിയുടെ ചിത്രമാണ് ഇവയിലൂടെ വരുന്നത്. ബ്യൂട്ടിപാര്‍ലറില്‍ സൗന്ദര്യമല്ലാതെ ഒരു ആശയവും വിനിമയം ചെയ്യപ്പെടുന്നില്ല. തന്റെതന്നെ സൗന്ദര്യത്തെ മാത്രമാണ് കസ്റ്റമര്‍ അവിടങ്ങളില്‍ ചെത്തി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത്. മനസ്സിലേക്കല്ല, ശരീരത്തിലേക്കാണ് നോട്ടം. ബാര്‍ബര്‍ഷോപ്പിലുള്ളതുപോലെയുള്ള ഒരു കൂട്ടായ്മ ബ്യൂട്ടിപാര്‍ലറില്‍ ഇല്ല. ഒരു കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ സജീവമായി ഉണ്ടായിരുന്ന പൊതു ഇടങ്ങള്‍ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. ഈ പൊതു ഇടങ്ങളുടെ ജീവത്തായ പ്രാതിനിധ്യമാണ് മാമുക്കോയയും ശ്രീനിവാസനുമൊക്കെ സിനിമയില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണത സിനിമയില്‍നിന്ന് നഷ്ടപ്പെടുന്നു എന്നു പറഞ്ഞാലര്‍ഥം, കേരളത്തില്‍നിന്ന് പൊതു ഇടങ്ങളും കൂട്ടായ്മകളും അപ്രത്യക്ഷമായിത്തുടങ്ങി എന്നുമാത്രമാണ്. എന്റെ പല സിനിമകളിലും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും മാമുക്കോയയും ശ്രീനിവാസനും കോമ്പിനേഷനായി വരാറുണ്ട്. സാധാരണ മനുഷ്യരുടെ പൊതുപ്രാതിനിധ്യമാണ് ഇവരിലൂടെ സംഭവിക്കുന്നത്.

മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍ എന്ന പോക്കറ്റടിക്കാരനെ നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല. സിനിമയിലേക്ക് ഒരു ബഷീര്‍കഥാപാത്രത്തെപ്പോലെയാണ് ഈ പോക്കറ്റടിക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ചേട്ടന്റെ മക്കള്‍ക്ക് കളിക്കാന്‍വേണ്ടി മോഷ്ടിച്ച പേഴ്‌സുകള്‍ കൊടുക്കുന്ന ഈ പോക്കറ്റടിക്കാരന് സമാനനായ മറ്റൊരാളെ നമുക്കൂഹിക്കാന്‍ കഴിയില്ല. അത്രയും വിശുദ്ധനായ ഒരു പോക്കറ്റടിക്കാരനാണ് കുഞ്ഞിക്കാദര്‍. നാണയങ്ങളെല്ലാം ഒഴിഞ്ഞ ഈ പേഴ്‌സുകള്‍ അയാള്‍ ഉപേക്ഷിക്കുന്നില്ല. മോഷണവസ്തുവാണ് എന്ന് തിരിച്ചറിയാതെ അത് സമ്മാനമായി വാങ്ങുന്ന കുട്ടികളിലെ ആനന്ദം അയാളുടെ പാപത്തിന്റെ പശ്ചാത്താപമാണ്. മാമുക്കോയയുടെ അഭിനയത്തില്‍ ഈ പോക്കറ്റടിക്കാരനു കിട്ടുന്ന ജീവന്‍ ഒന്നു വേറെത്തന്നെയാണ്. ഏതെങ്കിലും ഒരു സീനില്‍ ചെറിയ വീക്ക്‌നസ് ഉണ്ടെങ്കില്‍പ്പോലും വലിയ അഭിനേതാക്കളുടെ പ്രഭാവംകൊണ്ട് നമുക്കത് തിരിച്ചറിയാന്‍ കഴിയില്ല. ഒരു നല്ല സീന്‍ കഴിവില്ലാത്ത നടനാണ് ചെയ്തതെങ്കില്‍ ആ തകരാറുകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്യും.

മാമുക്കോയ ഒരു ദേശത്തെക്കൂടി സിനിമയിലേക്ക് കൊണ്ടുവന്ന നടനാണ്. കോഴിക്കോട് എന്ന ദേശം അതിന്റെ മുഴുവന്‍ മഹിമയോടുംകൂടി സിനിമയിലേക്കും സാഹിത്യചരിത്രത്തിലേക്കുമൊക്കെ കടന്നുവരുന്നത് മാമുക്കോയയിലൂടെയാണ്. മാമുക്കോയയുടെ തനിമ എന്നു പറയുന്നത് ആ കോഴിക്കോടന്‍ശൈലിതന്നെയാണ്. ചില സിനിമകളില്‍ മാമുക്കോയ മാപ്പിളയല്ലാത്ത കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഏതു ജാതിമത മനുഷ്യര്‍ സംസാരിച്ചാലും കോഴിക്കോടന്‍ശൈലിക്ക് ഒരു മാറ്റവുമുണ്ടാവില്ല. ഇതുപോലെ എത്ര രൂപപരിണാമങ്ങളിലൂടെ കടത്തിക്കൊണ്ടുപോയാലും, അടിസ്ഥാനപരമായി അയാളൊരു കോഴിക്കോടന്‍തന്നെയായിരിക്കും. മാമുക്കോയയുടെ മൗലികമായ സ്വത്വം നിലനില്ക്കുന്നത് അവിടെയാണ്. ഒരു സുപ്രഭാതത്തില്‍ മാമുക്കോയയെ ഒരു തിരുവിതാംകൂറുകാരനാക്കിക്കളയാം എന്നു വിചാരിച്ചാല്‍ അതു നടപ്പില്ല. ജീവിതത്തിലെന്നപോലെ അഭിനയത്തിലും മാമുക്കോയയുടെ കൂറ് കോഴിക്കോടിനോടാണ്. നല്ല അഭിനേതാക്കള്‍ സംവിധായകര്‍ക്ക് എപ്പോഴും പ്രചോദനമാകാറുണ്ട്. അത്തരം ഒരു പ്രചോദനമാണ് മാമുക്കോയ.

നാടോടിക്കാറ്റ് എന്ന സിനിമയില്‍ ഗഫൂര്‍ക്ക, ഗള്‍ഫിലേക്കാണ് എന്നും പറഞ്ഞ് ദാസനേയും വിജയനേയും ഉരുവില്‍ കയറ്റിവിടുന്നത് മദിരാശിയിലേക്കാണ്. വലിയ തുക കൈപ്പറ്റിക്കൊണ്ട് വിജയനേയും ദാസനേയും വഞ്ചിക്കുകയാണ് ഗഫൂര്‍ക്ക ചെയ്തത്. എന്നിട്ടും ഗഫൂര്‍ക്കയെ നാം ഇഷ്ടപ്പെടുന്നതിന്റെ മനശ്ശാസ്ത്രം എന്താണ്? ഗഫൂര്‍ ഒരു ചതിയനല്ലേ? ഗഫൂര്‍ എന്ന ഈ മനുഷ്യനിലും പ്രേക്ഷകര്‍ കാണുന്നത് മനുഷ്യപ്പറ്റുള്ള ഒരു ചതിയനെയാണ്.


എവിടെയൊക്കെയോ ചതിക്കപ്പെടാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു മലയാളിയെ വളരെ ഹൃദ്യമായിട്ടാണ് മാമുക്കോയ അവതരിപ്പിച്ചത്. ചതിയെ മഹത്ത്വവല്‍ക്കരിക്കുന്ന ഒരു സാമാന്യ സാഹചര്യം കേരളീയസമൂഹത്തിനുണ്ടുതാനും.

മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം എഴുതുമ്പോള്‍ മാമുക്കോയയുടേയും ശ്രീനിവാസന്റേയും സാന്നിധ്യം
പ്രസക്തമാണ്. സിനിമയിലെ ഗ്ലാമറിനെതിരെയുള്ള കലാപങ്ങള്‍ തുടങ്ങിവെച്ചത് മാമുക്കോയയും ശ്രീനിവാസനുമാണ്. ഇവരുടെ തുടര്‍ച്ചയാണ് ഇന്ദ്രന്‍സ്. ഹ്യൂമറില്‍നിന്ന് അനായാസം സീരിയസ് ആയ കഥാപാത്രങ്ങളായി മാറാന്‍ ഇവര്‍ക്കു സാധിക്കുന്നു. ചിരിയുടെ തൊട്ടടുത്ത ഭാവം സങ്കടമാണ്. ഈ ഭാവത്തെ എത്ര തീക്ഷ്ണമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് പെരുമഴക്കാലത്തിലൂടെ മാമുക്കോയ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍////,മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം, ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്.
ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു
തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. തലയണമന്ത്രത്തില്‍ കരാട്ടെ അധ്യാപകനായ ഇന്നസെന്റിന്റെ മുഖത്ത്, ഒരു മൂലയില്‍ കൊണ്ടുപോയി ആരും കാണാതെ അടിവെച്ചുകൊടുക്കുന്നുണ്ട് മാമുക്കോയ.
ആ അടി മലയാളസിനിമയുടെ മുഖത്താണ് പതിച്ചത്.

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)