Thursday, June 26, 2014

വലിയപറമ്പില്‍ ഒരു സായം സന്ധ്യയില്‍




ഉത്തരകേരളത്തിലെ വേമ്പനാടാണ് വലിയപറമ്പ് കായല്‍. കവ്വായിപുഴയും കടലും, ഏഴിമലയും ഒരുക്കുന്ന വിസ്മയം സഞ്ചാരികള്‍ ഇനിയും തിരിച്ചറിയാത്ത ജലകേളീരംഗം.


തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന വെയിലിനാണ് ക്ഷീണം. സൂര്യരശ്മികള്‍ക്ക് മഞ്ഞനിറം കൂടി വരുന്നു.ഇരുട്ടാവാനാണ് കാത്തുനില്‍പ്പ്. കവ്വായിക്കായലില്‍ ജനാര്‍ദ്ദനന്റെ തോണി സായാഹ്നം കാത്തു കിടന്നു. ഒരു പകല്‍ മുഴുവന്‍ കായല്‍പ്പരപ്പില്‍ കഴിഞ്ഞിട്ടും ക്ഷീണമേയില്ല. തെങ്ങുകള്‍ക്കിടയിലൂടെ നോക്കിയാല്‍ ദ്വീപിനപ്പുറം അറബിക്കടല്‍ കാണാം. കടലില്‍ താഴുന്ന കതിരോന്റെ മുഖം ചുവന്നു. ഇരതേടിപ്പോയ പറവകള്‍ വലിയപറമ്പിലേക്ക് തിരികെ വന്നു തുടങ്ങി. തെങ്ങോലകളില്‍ കൊറ്റികളുടെ കലപില കൂടല്‍. ഓളങ്ങളെ വകഞ്ഞുമാറ്റി നീര്‍പ്പക്ഷികള്‍ കണ്ടലുകള്‍ക്കിടയില്‍ ഇണകള്‍ക്കൊപ്പം താവളം തിരഞ്ഞു. സന്ധ്യയുടെ മുഖം തുടുക്കുകയാണ്.

മുഹമ്മദ്കുഞ്ഞി അങ്ങിനെയാണ്. സ്‌നേഹം തോന്നിയാല്‍ പിന്നെ വിടില്ല. 'സന്ധ്യ കഴിഞ്ഞാല്‍ വലിയപറമ്പില്‍ ഒരു വിസ്മയം കാട്ടിത്തരാം. അതു കണ്ടിട്ട് തീരുമാനിക്കാം ഇന്ന് വലിയപറമ്പില്‍ നിക്കണോ പോണോ എന്ന്. 'മുഹമ്മദ് കുഞ്ഞിയുടെ ക്ഷണം നിരസിക്കാനായില്ല. പയ്യന്നൂര്‍ കെ.എസ്.ഇ.ബിയില്‍ സീനിയര്‍ അസിസ്റ്റന്റ് ആണ് ഈ എം.എസ്.സി സുവോളജിക്കാരന്‍. ദ്വീപു സ്വദേശി, വലിയപറമ്പിന്റെ ആതിഥേയന്‍.

ഇന്‍സ്റ്റന്റായി ഉണ്ടാക്കിത്തന്ന വിസിറ്റിങ്ങ് കാര്‍ഡില്‍ ഒന്നു രണ്ടു ബിരുദങ്ങള്‍ വേറെയുമുണ്ട്. തോണിയില്‍നിന്നിറങ്ങി കരയിലെ തോണി കാത്തിരിപ്പു കേന്ദ്രത്തില്‍ കയറിയിരുന്നു. പാണ്ട്യാല കടപ്പുറമെന്നാണ് ഈ സ്ഥലത്തിനു പേര്. ഷെല്‍ട്ടറിന്റെ അരഭിത്തിയില്‍ പറ്റിപ്പിടിച്ചിരുന്ന പൂഴി ഊതിപ്പറപ്പിച്ച് പിന്നെ കൈകൊണ്ടൊന്നു തുടച്ച് കുഞ്ഞി ഞങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കി. തൊട്ടടുത്ത് ചെറിയൊരു ചായക്കട. കട്ടന്‍ചായയും ബിസ്‌ക്കറ്റുകളും ഇടക്കിടെ വന്നുകൊണ്ടേയിരുന്നു. 'വരുന്ന വിവരം പറഞ്ഞിനെങ്കില്‍ എല്ലാം ഒരുക്കിയേനെ.' ഞങ്ങളെ ഊട്ടിയിട്ടും കുഞ്ഞിക്ക് തൃപ്തി പോര. അങ്ങിനെയാണ് കുഞ്ഞി. ആളെ ഇഷടപ്പെട്ടാല്‍ കുഞ്ഞിയുടെ സ്‌നേഹം വഴിഞ്ഞൊഴുകും.

കുഞ്ഞി പറഞ്ഞ വിസ്മയത്തിനായി കാത്തു. കായലില്‍ നിന്നും ദൂരെ കിഴക്കായി കാണുന്ന മലയിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. ഏഴിമല.. ഏഷ്യയിലെ ഏറ്റവും വലിയ നാവിക കേന്ദ്രം. കവ്വായിക്കായലിനെ അറബിക്കടല്‍ ഇടനാട്ടിലേക്കു കടത്തിവിടുന്ന അഴിമുഖത്തിനപ്പുറം ഏഴിമല ഉയര്‍ന്നു നില്‍ക്കുന്നു. നീരാട്ടിനിറങ്ങിയ കൊമ്പന്‍ അരക്കൊപ്പം വെള്ളത്തില്‍ തുമ്പിക്കൈ മുന്നോട്ടുനീക്കി നില്‍ക്കുംപോലെ. ചുറ്റും ഇരുള്‍ പരന്നു. പക്ഷികളുടെ കലപിലകള്‍ നിലച്ചു. ഏഴിമലയും കവ്വായിക്കായലും കാര്‍വര്‍ണ്ണം ചൂടി. കായലിന്റെ മാറില്‍ വെണ്ണിലാപ്പൂങ്കിണ്ണം അലകളിലിളകി. മലയുടെ താഴ്‌വരയില്‍ അവിടവിടെയായി മിന്നാമിന്നിവെട്ടം പോലെ വിളക്കുകള്‍ കണ്‍തുറന്നു.

നോക്കിനില്‍ക്കെ ഏഴിമലയില്‍ വിസ്മയം വിടര്‍ന്നു. താഴ്‌വരയിലെ മിനുങ്ങുവെട്ടങ്ങള്‍ മലമുടിയിലേക്ക് കാണെക്കാണെ കയറിവന്നു. കണ്ണാടിയിലെന്ന പോലെ ഏഴിമല കവ്വായിക്കായലില്‍ തിളങ്ങി. മലയും നദിയും ഒന്നായി. ലൈറ്റ്ഹൗസും വെളിച്ചം ചുരന്നതോടെ കായലും മലയും അപ്രത്യക്ഷമായി. വെളിച്ചത്തിന്റെ പൂരം മാത്രം. വലിയപറമ്പിന്റെ ദീപാവലി. നില്‍ക്കുന്നോ അതോ പോണോ.. മുഹമ്മദ്കുഞ്ഞിയുടെ ചോദ്യം. വിസ്മയരാവില്‍ വലിയപറമ്പിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കു കഴിയും.




Travel Info
Valiyaparamba
Location: Trikkarippur, Kasaragod Dt.

How to Reach
By air: Mangaluru: 103km
By Rail: Payyannur (Kannur dist) just walk to Kotti Boat Jetti behind Rly station.Boat service to Valiyaparambu operates here.
By Road: from Kannur side, get down at Payyannur.Take an Auto from bus stand and go to kotti jetti at minimum charge. Tourist from Kasaragod side, should get down at Kalikadavu and hire an auto and go to Ayitty boat jetty.

Stay
Oyster Opera. Thekkekkad, Padannakkadappuram, Ph: 9447176465, 04672276465/2278101.

Contact:BRDC-0467 2272007, House Boat:09447469747, 04672282633





Text: K Sajeevan, Photos: N M Pradeep, Saji Chunda

Monday, June 23, 2014

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം



വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാന്‍ ഒരു സുവര്‍ണാവസരം....
വോട്ടര്‍ ഐടന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം. ഇലെക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടെര്സ് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോദിക്കുക.http://www.ceo.kerala.gov.in/electoralrolls.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജില്ല നിയോജക മണ്ഡലം എന്നിവ സെലെക്റ്റ് ചെയ്ത് Get Booth List എന്നാ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ പോളിംഗ് സ്റ്റെഷനുകളുടെ ലിസ്റ്റ് കാണാം അതില്‍ നിന്നും നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോദിക്കാം. ഇല്ല എന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ http://www.ceo.kerala.gov.in/eregistration.html ക്ലിക്ക് ചെയ്തു രെജിസ്റ്റെര്‍ ചെയ്യാം.നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ വച്ച് തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താം. Do You Have an Electoral ID Card? എന്നുള്ളിടത്ത് Yes എന്ന് ടിക്ക് ചെയ്‌ത് അവിടെ നിങ്ങളുടെ ഐടന്റിറ്റി കാര്‍ഡ് നമ്പര്‍ കൊടുക്കുക Proceed to Step 2 ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ I would like to make some corrections എന്നത് ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക. ഈ പേജില്‍ വച്ച് നിങ്ങളുടെ കാര്‍ഡില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ കൂട്ടിച്ചേര്‍ക്കാം കൂട്ടത്തില്‍ നിങ്ങളുടെ പുതിയ ഫോട്ടോയും ഉള്‍പെടുത്താം. പുതിയ ഫോട്ടോ ചേര്‍ക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലിങ്കില്‍ പോയാല്‍ കാണാം


ഈ പേജില്‍ ഏറ്റവും അടിയില്‍ ആയി കാര്‍ഡ് നിങ്ങള്ക്ക് ഇതു രീതിയില്‍ ആണ് എത്തിക്കേണ്ടത് എന്ന് സെലെക്റ്റ് ചെയ്യാം. ബൂത്ത്‌ ലെവല്‍ ഓഫീസര്‍ വഴി അതല്ല എന്നുണ്ടെങ്കില്‍ പോസ്റ്റല്‍ ആയിട്ടോ, താലൂക്ക് ഓഫീസില്‍ പോയി വാങ്ങിക്കുന്ന രീതിയിലോ ഏതു വേണമെന്ന് നിങ്ങള്ക്ക് സെലെക്റ്റ് ചെയ്യാം.

Monday, June 16, 2014

അമ്മയുടെ കഥ

സത്യന്‍ അന്തിക്കാട്‌



നേരം വെളുത്തുവരുന്നതേയുള്ളു. അന്തിക്കാട്ടെ എന്റെ വീടിന്റെ വരാന്തയില്‍ രാവിലത്തെ പത്രങ്ങളും ചായയുമായി ഇരിക്കുമ്പോള്‍ അകത്തെ മുറിയില്‍നിന്നുവന്ന് അമ്മയെന്നെ കുറെനേരം നോക്കി. എന്നിട്ട് ചെറിയൊരു സംശയത്തോടെ ചോദിച്ചു:
'നീ സത്യന്‍ തന്നെയല്ലേ?' ആരോഗ്യത്തിന് വലിയ തകരാറില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അമ്മയോട് പിണങ്ങിനില്‍ക്കുന്ന സമയമായിരുന്നു അത്. പ്രായം എണ്‍പതിനടുത്തായതുകൊണ്ട് അത് സ്വാഭാവികമാണെന്നു ഡോക്ടര്‍മാര്‍. (എണ്‍പതല്ല തൊണ്ണൂറായാലും ഓര്‍മയും ബുദ്ധിയും കൂടുതല്‍ കരുത്താര്‍ജിക്കുന്നവരെ രാഷ്ട്രീയരംഗത്ത് ധാരാളം കാണാറുണ്ട്. അമ്മ, പക്ഷേ പാവം ഒരുനാട്ടിന്‍പുറത്തുകാരിയായിരുന്നു.) ഞാന്‍ സത്യന്‍ തന്നെയാണെന്നു പറഞ്ഞപ്പോള്‍ അമ്മ ചോദിച്ചു: 'നമുക്കിനി നമ്മുടെ വീട്ടിലേക്ക് പൊയ്ക്കൂടേ?'
അതെന്നെ അല്പം അതിശയിപ്പിച്ചു. 'ഇതല്ലേ നമ്മുടെ വീട്?'
അമ്മ സമ്മതിക്കുന്നില്ല. ശരിക്കുള്ള വീട് അമ്മയ്ക്ക് അറിയാമെന്നും വേണമെങ്കില്‍ കാണിച്ചുതരാമെന്നും പറഞ്ഞപ്പോള്‍ ഒരു കൗതുകത്തിന് ഞാന്‍ അമ്മയോടൊപ്പം കൂടി.

കാറിന്റെ താക്കോലെടുത്ത് ഭാര്യയോട് വിളിച്ചുപറഞ്ഞു: 'ഞാനും അമ്മയുംകൂടി നമ്മുടെ വീട്ടിലേക്കൊന്നു പോവുകയാ.'
നിമ്മി അല്പം അതിശയവും ചെറിയൊരു ചിരിയുമായി നിന്നു.
അമ്മ എല്ലാവരോടും യാത്രപറഞ്ഞ് എന്റെയൊപ്പം കാറില്‍ കയറി. 'ആ അയ്യപ്പെണ്ണിനെക്കൂടി വിളിക്കാമായിരുന്നു. കുറച്ചു ദിവസമായി വീട് അടച്ചിട്ടിരിക്കുന്നതുകൊണ്ട് മുറികളൊക്കെ പൊടിപിടിച്ച് കിടക്കുകയാവും.'
വീട്ടുജോലികളില്‍ വല്ലപ്പോഴും നിമ്മിയെ സഹായിക്കാന്‍ വരുന്ന സ്ത്രീയാണ് അയ്യപ്പെണ്ണ്. ആദ്യം വീട് കണ്ടെത്തട്ടെ. പിന്നീടാവാം അടിക്കലും തുടയ്ക്കലും എന്നു പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചു. ഒരു കുട്ടിയുടെ കൗതുകത്തോടെ അമ്മ മുന്‍സീറ്റിലിരുന്നു. അന്തിക്കാട്ടെ ഓരോ ഇടവഴികളിലൂടെയും ഞാന്‍ കാറോടിച്ചു. ഇടയ്ക്ക് ചോദിക്കും, 'വീടെവിടെ അമ്മേ?'
'നീ നേരെ നോക്കി വണ്ടിയോടിക്ക്.'

ആ യാത്രയില്‍ അമ്മ പഴയ കുറെ കാഴ്ചകള്‍ കണ്ടു. അന്തിക്കാട്ടെ ദേവീക്ഷേത്രം, അമ്പലക്കുളം, പള്ളി, പോലീസ് സ്റ്റേഷന്‍, ചില ബന്ധുക്കളുടെ വീടുകള്‍. അടുത്ത കാലത്തൊന്നും ആ വഴികളിലൂടെ അമ്മ വന്നിട്ടില്ല. ഓരോ സ്ഥലത്തെത്തുമ്പോഴും ആ സ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ടാവും.
റജിസ്ട്രാര്‍ ഓഫീസ് കണ്ടപ്പോള്‍ പറഞ്ഞു:''അതിനു പുറകിലുള്ള വീട്ടിലാണ് നീ ജനിക്കുന്നതിനുമുമ്പ് നമ്മള്‍ താമസിച്ചിരുന്നത്.'
അത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു.

അമ്പലത്തിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയിരുന്നുകൊണ്ടുതന്നെ അമ്മ ദേവിയെ തൊഴുതു. പള്ളി പുതുക്കിപ്പണിഞ്ഞതെപ്പോള്‍ എന്ന് ചോദിച്ചു. പോലീസ്‌സ്റ്റേഷന് ഒരു മാറ്റവുമില്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ പോയിപ്പോയി എന്റെ ചേച്ചിയുടെ വീടെത്തി. ചേച്ചി കാറിനടുത്തേക്ക് ഓടിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇറങ്ങുന്നില്ല. അമ്മ എനിക്ക് നമ്മുടെ വീട് കാണിച്ചുതരാമെന്നു പറഞ്ഞ് പുറപ്പെട്ടതാണ്.' നീണ്ട ഒരു ചുറ്റിയടിക്കലിനുശേഷം പുറപ്പെട്ട അതേ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോള്‍ അത്ഭുതം പോലെ അമ്മ പറഞ്ഞു:
'ഇതല്ലേ നമ്മുടെ വീട്?'

ഒരു തമാശയ്ക്കാണ് അമ്മയേയും കൊണ്ട് കറങ്ങിയതെങ്കിലും അത് അമ്മയിലുണ്ടാക്കിയ സന്തോഷം എന്നെ അതിശയിപ്പിച്ചു. എത്ര വിശിഷ്ടമായ ആഹാരം - എത്ര മനോഹരമായ പട്ടുപുടവ - കൊണ്ടുകൊടുത്താലും കിട്ടാത്ത ആനന്ദം അമ്മയുടെ മുഖത്ത് ഞാന്‍ കണ്ടു. ഇനി ഇടയ്‌ക്കൊക്കെ അമ്മയെ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങളിലേക്ക് കൊണ്ടുപോകണമെന്ന് അന്ന് ഉറപ്പിച്ചു. പക്ഷേ, അതിനു കാത്തുനില്‍ക്കാതെ ഒരാഴ്ചയ്ക്കുള്ളില്‍ പെട്ടെന്നൊരു ഉച്ചയ്ക്ക് അമ്മ ഞങ്ങളെ വിട്ടുപോയി. ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ കുടുംബങ്ങളിലുണ്ടാവുന്ന സ്‌നേഹത്തകര്‍ച്ചയെപ്പറ്റി ഒരു കഥ ആലോചിച്ചാലോ എന്ന് തിരക്കഥാകൃത്ത് രഞ്ജന്‍പ്രമോദ് ചോദിച്ചപ്പോള്‍ പെട്ടെന്ന് എനിക്കൊരു ആകര്‍ഷണം തോന്നാന്‍ ഈ അനുഭവം കാരണമായിട്ടുണ്ടാവാം. നമ്മളെല്ലാം അച്ഛനമ്മമാരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാണ്. വേണ്ടതൊക്കെ അവര്‍ ആവശ്യപ്പെടാതെതന്നെ നല്‍കുന്നവരാണ്. പക്ഷേ, അവര്‍ ആഗ്രഹിക്കുന്നതെന്തെന്ന് നമ്മള്‍ അന്വേഷിക്കാറുണ്ടോ? ആ അന്വേഷണമാണ് 'മനസ്സിനക്കരെ' എന്ന സിനിമയിലേക്ക് നയിച്ചത്.

അമ്മയുടെ മനസ്സ് സ്‌നേഹത്തിന്റെ കടലാണ്. സമ്പത്തും സൗകര്യങ്ങളുമൊക്കെ ഇക്കരെയുണ്ടാവാം. അവര്‍ ആഗ്രഹിക്കുന്ന സന്തോഷത്തിന്റെ പൊന്‍വെളിച്ചം അക്കരെയാണെങ്കില്‍ സമ്പത്തിനും സൗകര്യങ്ങള്‍ക്കും എന്തു പ്രസക്തി?
'മനസ്സിനക്കരെ' എന്ന സിനിമയുടെ കഥ, അന്ന് ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍നിന്ന് രൂപപ്പെട്ടു തുടങ്ങി. വാകത്താനത്തുനിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്തുക്കുട്ടിച്ചായന്റെ കൂടെ ഒളിച്ചോടിപ്പോന്ന കൊച്ചുത്രേസ്യയുടെ കഥ പറയുമ്പോള്‍ പാലായിലും ചങ്ങനാശ്ശേരിയിലും മരങ്ങാട്ടുപള്ളിയിലും മണര്‍കാടുമൊക്കെ ഒന്നു പോയിവരുന്നത് നല്ലതാണെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു.
ആ യാത്രയില്‍ ഞങ്ങള്‍ പലരെയും കണ്ടു. കാമുകനൊപ്പം ഇറങ്ങിപ്പോയ മകള്‍ എവിടെയാണെന്നുപോലും അറിയാത്ത അച്ഛനമ്മമാര്‍, ചെറിയ കൃഷിപ്പണികളില്‍നിന്ന് തുടങ്ങി കൂറ്റന്‍ എസ്റ്റേറ്റുകളുടെ ഉടമകളായി മാറിയ അധ്വാനശീലരായ മനുഷ്യര്‍... അങ്ങനെ പലരേയും. കൂട്ടത്തില്‍ ഒരു ഞായറാഴ്ച കുര്‍ബാനയ്ക്ക് കൂടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ സുഹൃത്ത് പള്ളിയില്‍ കയറിയപ്പോള്‍ വരാന്തയില്‍നിന്ന് ഞങ്ങള്‍ കണ്ട കാഴ്ച - അതാണ് ഷീലയും ലളിതയും പള്ളിയില്‍ പോകുന്ന സീനിന്റെ പ്രചോദനം.

അച്ചന്റെ പ്രഭാഷണത്തിനിടയ്ക്ക് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന അമ്മൂമ്മമാര്‍ പല സ്ഥലങ്ങളിലുമുണ്ടത്രെ. ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവരുടെ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാകുമ്പോഴാണ് അത് ജീവിതഗന്ധിയാണെന്ന് തോന്നുക. എന്റെ കുട്ടിക്കാലത്തെ ഒരനുഭവം:
ഞാനന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അമ്മയോട് നാട്ടുവിശേഷങ്ങള്‍ പറയാന്‍ അയല്‍പക്കത്തുള്ള ഒരു സ്ത്രീ വരും. കടുത്ത പാര്‍ട്ടി സ്‌നേഹി. ചുവന്ന ബ്ലൗസും ചുവപ്പുകരയുള്ള മുണ്ടുമുടുത്ത് സ്ഥിരമായി ജാഥകളിലും മീറ്റിംഗിലുമൊക്കെ പങ്കെടുക്കും. 'പാര്‍ട്ടി അണികള്‍' എന്നൊക്കെ പറയുന്ന സജീവമായ ഒരു കണ്ണി. അതിനപ്പുറത്തുള്ള കാര്യങ്ങളൊന്നും ആ ചേച്ചിക്കറിയില്ല. ദൂരസ്ഥലങ്ങളിലുള്ള സമ്മേളനങ്ങള്‍ക്ക് പോകാന്‍ വലിയ താല്‍പ്പര്യമാണവര്‍ക്ക്. നാടുകാണലാണ് പ്രധാന ഉദ്ദേശ്യം. ക്ഷേത്രങ്ങള്‍, പള്ളികള്‍, പാര്‍ക്ക്, കാഴ്ചബംഗ്ലാവ് ഒക്കെ കണ്ട് സമ്മേളനം കഴിയാറാവുമ്പോള്‍ തിരിച്ച് വണ്ടിയില്‍ കയറും. നാട്ടിലെത്തിയാല്‍ പിന്നെ കാണുന്നവരോടൊക്കെ കണ്ട കാര്യങ്ങളെപ്പറ്റി വര്‍ണനയാണ്.

'മനസ്സിനക്കരെ'യിലെ നായികയെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാക്കാമെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞപ്പോള്‍ ഈ പഴയ ഓര്‍മ ഞാന്‍ കൈമാറി. സുകുമാരി അവതരിപ്പിച്ച സഖാവ് ശാന്തമ്മ പാര്‍ട്ടി ജില്ലാ സമ്മേളനം കഴിഞ്ഞുവരുമ്പോള്‍ കൊടുങ്ങല്ലൂരമ്മയെ തൊഴുതതും തോമാശ്ലീഹയുടെ പള്ളി കണ്ടതുമൊക്കെ പറയാന്‍ കാരണം ആ ഓര്‍മയാണ്.
നമ്മുടെ ശ്രീനിവാസന്‍ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു.

'കൊച്ചുത്രേസ്യയെ എനിക്കിഷ്ടമായി. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഗൗരിയും റെജിയും തമ്മിലുള്ള പ്രണയത്തിന്റെ ആഖ്യാനമാണ്. പറയാതെ പറയുന്ന പ്രണയമാണത്.'
ജീവിതത്തില്‍ പലപ്പോഴും അങ്ങനെയാണല്ലോ. രണ്ടുപേരുടെയും ഉള്ളില്‍ പ്രണയം ഒളിഞ്ഞുകിടപ്പുണ്ടാവും. അതു തിരിച്ചറിയുന്നത് തീരെ പ്രതീക്ഷിക്കാത്ത ഏതെങ്കിലും സന്ദര്‍ഭത്തിലാവും.
ചെറുപ്പംമുതലേ എനിക്കറിയാവുന്ന പെണ്‍കുട്ടിയാണ് നിമ്മി. പൊതുകാര്യങ്ങളല്ലാതെ ഞങ്ങളൊന്നും പറയാറില്ലായിരുന്നു. സംവിധാനം പഠിക്കാന്‍ മദ്രാസില്‍ പോയപ്പോള്‍ ആ ഒറ്റപ്പെടലിലാണ് എന്റെ ഉള്ളിലുള്ള ഇഷ്ടം ഞാന്‍ തിരിച്ചറിഞ്ഞത്. പിന്നീട് കാണുമ്പോഴും പ്രണയസല്ലാപമോ യുഗ്മഗാനങ്ങളോ ഒന്നുമില്ല. ഇഷ്ടമാണെന്ന് പരസ്​പരം അറിയാം. അത്രമാത്രം.

രഞ്ജന്‍ പ്രമോദിനും ഇതേ പ്രണയാനുഭവം തന്നെയായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് പിരിയുന്ന ദിവസമാണ് അവര്‍ അത് പരസ്​പരം പറഞ്ഞതത്രെ. ശ്രീനിവാസന്റെ ജീവിതത്തിലേക്ക് വിമല കടന്നുവന്നതും ഇതുപോലെ പറയാതെ പറഞ്ഞ ഒരു പ്രണയത്തിലൂടെത്തന്നെ. അപ്പന്റെ വിയോഗത്തിനുശേഷം തനിച്ചായിപ്പോയ റെജിയെ ആശ്വസിപ്പിക്കാനെത്തിയ ഗൗരി എന്തിനെന്നറിയാതെ തേങ്ങിക്കരയുന്നു. 'എന്തിനാ കരയുന്നത്' എന്നവന്‍ ചോദിച്ചുകൊണ്ടേയിരുന്നു. 'അറിയില്ല; എനിക്കറിയില്ല' എന്നു മാത്രമേ ഗൗരി പറയുന്നുള്ളൂ. അതിനപ്പുറത്തുള്ള ഒരു ഭാഷയും പ്രണയത്തിന് ആവശ്യമില്ല.

ഷീലയുടെ സാന്നിധ്യമാണ് 'മനസ്സിനക്കരെ' എന്ന സിനിമയുടെ സൗഭാഗ്യം. ഞാന്‍ ജനിക്കുമ്പോള്‍ സിനിമയില്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന നക്ഷത്രമായിരുന്നു അനശ്വരനായ സത്യന്‍. ആ സത്യനോടുള്ള ആരാധന കൊണ്ടാണ് എനിക്ക് സത്യന്‍ എന്നു പേരിട്ടത് എന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പല സിനിമകളിലും അഭിനയിച്ച ഷീലയെ കൊച്ചുത്രേസ്യയായി അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഒരു പൂര്‍വകാല പുണ്യം.

അനുബന്ധം: ഷൂട്ടിങ്ങിനിടയിലുണ്ടായ ഒരു കുഞ്ഞുകാര്യം. മദ്രാസില്‍നിന്ന് ഷീലയോടൊപ്പം സത്യഭാമ എന്നൊരു ഹെയര്‍ഡ്രെസ്സര്‍ വന്നിരുന്നു. ഷൂട്ടിങ് സ്ഥലത്തുവെച്ച് സത്യഭാമയെ 'സത്യാ, സത്യാ' എന്ന് ഷീല ഉറക്കെ വിളിക്കും. അപ്പോഴൊക്കെ എന്നെയാണെന്നു കരുതി ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കും. ഒടുവില്‍ ഷീല അവരെ 'ഭാമ' എന്നു വിളിക്കാന്‍ തുടങ്ങി. മലയാളസിനിമയെപ്പറ്റി ഒന്നും അറിയാത്ത തനി തമിഴ്‌നാടന്‍ സ്ത്രീയായിരുന്നു സത്യഭാമ. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഹോട്ടല്‍ മുറിയിലെ ടിവിയില്‍ ഷീലയും സത്യനും ചേര്‍ന്നുള്ള പഴയൊരു പ്രണയഗാനം. അതുകണ്ടിരിക്കെ സത്യഭാമ ഷീലയോടു ചോദിച്ചു. 'യാരമ്മാ ഉങ്കെ കൂടെ നടിക്കറത്?'
'സത്യന്‍' എന്ന് ഷീല പറഞ്ഞ ഉടനെ സത്യഭാമ മൂക്കത്ത് വിരല്‍ വെച്ചു. 'അപ്പപ്പാ! എന്നാ അതിശയം!'
നേരിട്ട് കാണുന്നതുപോലെയല്ലത്രെ സിനിമയില്‍ സത്യനെ കാണുമ്പോള്‍. വല്ലാതെ വ്യത്യാസമുണ്ടെന്ന്.
'നീ അതിന് സത്യനെ നേരിട്ടു കണ്ടിട്ടുണ്ടോ?'

'പിന്നെ... ദിവസവും നമ്മുടെ സെറ്റില്‍ കാണുന്നതല്ലേ? ഇദ്ദേഹമെന്തിനാ അഭിനയം വിട്ട് സംവിധായകനായത്?'
സത്യഭാമ വിചാരിച്ചത് യുവതിയായ ഷീലയോടൊപ്പം ആടിപ്പാടിയത് ഈ ഞാനാണ് എന്നത്രെ. ഉത്തരം മുട്ടിപ്പോകുന്ന കമന്റാണത്. സെറ്റില്‍ ഈ കഥ പാട്ടായതിനുശേഷം സത്യഭാമ എന്റെ മുന്നില്‍ വന്നിട്ടേയില്ല. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അത് നല്ല അഭിപ്രായവും വിജയവും നേടുന്നു എന്നറിയുമ്പോള്‍ ഇത്തരം ഒരു തിരിഞ്ഞുനോട്ടം സുഖമുള്ള കാര്യമാണ്.

(ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ നിന്ന്)

Friday, June 6, 2014

സ്‌നേഹം കൂടുകൂട്ടുന്ന ഗ്രാമം

കാതങ്ങള്‍ കടന്ന് പക്ഷികള്‍ പറന്നണയുന്ന ഒരു സ്വപ്‌നക്കൂട്. കൂന്തന്‍കുളം. അവിടെ സ്‌നേഹത്തിന്റെ ചില്ലയൊരുക്കി കാത്തിരിക്കുന്ന ഗ്രാമവാസികള്‍..



നാഗര്‍കോവില്‍-തിരുനെല്‍വേലി റോഡില്‍ നാങ്കുനേരിയില്‍ നിന്നും തമിഴ്‌നാടന്‍ ഗ്രാമത്തിലേക്ക് നീളുന്ന റോഡ്. വശത്ത് പച്ചപുതച്ച വയലുകള്‍, കൃഷിപ്പണി ചെയ്യുന്ന ഗ്രാമീണര്‍. കലപ്പയേന്തി പോത്തിനെ തെളിച്ച് നീങ്ങുന്ന നാടന്‍ കര്‍ഷകര്‍. താമ്രപര്‍ണി നദിയുടെ കരസ്പര്‍ശമേറ്റ് വരുന്ന കുളിരണിയിക്കുന്ന കാറ്റ്. വെള്ളം നിറഞ്ഞ ഏരികള്‍ (തടാകം). അവയില്‍ നേര്‍ത്ത ബിന്ദുപോലെ തെളിയുന്ന പറവക്കൂട്ടം. യാത്ര കൂന്തന്‍കുളത്തേക്ക്- ദേശാടനപക്ഷികളുടെ പറുദീസയായ ഗ്രാമത്തിലേക്ക്. അടുക്കുംതോറും ആകാശനീലിമയില്‍ തുഴഞ്ഞിറങ്ങുന്ന നിരവധി പറവക്കൂട്ടം തെളിഞ്ഞുവരും. ഗ്രാമത്തിലാകട്ടെ പറവകളുടെ കാതടപ്പിക്കുന്ന ഒച്ചയും സ്വതന്ത്ര വിഹാരവും. വിദൂരത്ത് നിന്ന് വര്‍ഷം തോറും മുറതെറ്റാതെ എത്തുന്ന വിരുന്നുകാര്‍ക്ക് കൂന്തന്‍കുളത്തെ ഗ്രാമവാസികള്‍ കളിക്കൂട്ടുകാരാണ്. അവര്‍ പകരുന്ന സ്‌നേഹത്തിന്റെ ചില്ലകളിലാണ് പറവകള്‍ കൂടൊരുക്കുന്നത്.

വിശാലമായ ആകാശത്തില്‍ ഒരു നേര്‍രേഖപോലെ തെളിയുന്ന പറവകള്‍. കാണെക്കാണെ അവ അടുത്തേക്ക് വരുന്നു. ഒടുവില്‍ വരി തെറ്റാതെ തടാകത്തിലും ഉള്ളിലെ വൃക്ഷങ്ങളിലും പറന്നിറങ്ങുന്നു. വെള്ളത്തില്‍ ഊളിയിടുന്നവ, ഇരയുമായി മടങ്ങിവരുന്നവ, കുട്ടികള്‍ക്ക് തീറ്റനല്‍കുന്നവ. കൂന്തന്‍കുളത്തെ പറവ കാഴ്ചകള്‍ക്ക് ആയിരം ചന്തമാണ്.

റഷ്യ, സൈബീരിയ, മധ്യേഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് കൂന്തന്‍കുളത്തിന്റെ തണുപ്പും ചതുപ്പും തേടി ദേശാടന പക്ഷികള്‍ എത്തുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നിരവധി നീര്‍പ്പക്ഷികളും ഇവിടെയുണ്ട്.

പെലിക്കണാണ് ദേശാടനപ്പക്ഷികളിലെ പ്രധാന ഇനം. നീര്‍ക്കാക്ക (Little Cormorant), ഉണ്ണികൊക്ക് (Cattle Cormorant), ഫ്ലെമിംഗോസ്, വര്‍ണകൊക്ക്, വെള്ളനാര (White Stork), കരണ്ടിമൂക്കന്‍ (Spoonbill), നത്ത്, കൊത്തിനാര (Openbill Stork), വെള്ള അരിവാള്‍ മൂക്കന്‍ (White Ibis), കറുത്ത അരിവാള്‍ മൂക്കന്‍ (Black Ibis), ചാമ്പല്‍ നാര (Green heron), ഡാര്‍ട്ടല്‍ എന്നിവ പക്ഷികളില്‍ ചിലത്.19 ഇനം ദേശാടനപക്ഷികള്‍ ഉള്‍പ്പടെ 203 ഇനം പറവകള്‍ കൂന്തന്‍കുളത്ത് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സൈബീരിയയിലെ അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് പറവകള്‍ കൂന്തന്‍കുളത്ത് അഭയംപ്രാപിക്കുന്നത്. അധികം പറവകള്‍ക്കും പ്രജനന സമയവും ഇതാണ്. ഒക്ടോബറില്‍ തുടങ്ങി ഏപ്രില്‍ വരെയാണ് കൂന്തന്‍കുളത്തെ പറവകളുടെ ആവാസസമയം. നവംബറിലെത്തുന്ന പെലിക്കണ്‍, അടുത്ത ആഗസ്ത് വരെ ഇവിടെ താമസിക്കാറുണ്ട്. ഇതിനിടെ മരങ്ങളില്‍ കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞിന് ജന്‍മം നല്‍കും. Painted Stork, Spoon bill, Open bill Stork എന്നിവ ജനവരി മുതല്‍ ആഗസ്ത് വരെയുണ്ടാകും. കൂന്തന്‍കുളം ഗ്രാമത്തിന് നടുവിലെ വിശാലമായ തടാകമാണ് പക്ഷികളുടെ താവളം. ഇതിന് പുറമെ 13 ഗ്രൗണ്ടുകളില്‍ 1500 ലേറെ മരങ്ങള്‍ പക്ഷികള്‍ക്കായി ഗ്രാമവാസികള്‍ കരുതിയിട്ടുണ്ട്. പറവകളുടെ സുഖവാസത്തിനായി മണിമുത്താര്‍ ഡാമില്‍ നിന്ന് തടാകത്തിലേക്ക് വെള്ളമെത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം 1,23,632 പക്ഷികള്‍ കൂന്തന്‍കുളത്ത് എത്തിയതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഗ്രാമത്തില്‍ ജമശിലേറ ടീേൃസ ന്റെ 5322 കൂടുകളും മറ്റ് പറവകളുടെ ആയിരത്തോളം കൂടുകളും കണ്ടെത്തിയിട്ടുണ്ട്. പെലിക്കണിന്റെ കൂടുകള്‍ ഇതിലധികമുണ്ടാവും.

പറവകളുടെ കാവല്‍ക്കാരന്‍

പക്ഷികളുടെ ചിറകടിയൊച്ചയും കരച്ചിലും സുകൃതമായി കരുതുന്നവരാണ് കൂന്തന്‍കുളത്ത്കാര്‍. പറവകളുടെ ക്ഷേമം മാത്രമാണ് അവരുടെ സുഖം. വീടും തട്ടിന്‍പുറവും മുറ്റവുമെല്ലാം പറവകളുടെ സൈ്വര്യ വിഹാരത്തിനായി അവര്‍ വാടകയില്ലാതെ വിട്ടുനല്‍കുന്നു. ഈ ഗ്രാമത്തില്‍ റേഡിയോ ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാറില്ല. വെടിയൊച്ച, വാഹനങ്ങളുടെ ഇരമ്പം, തെരഞ്ഞെടുപ്പ് കാലത്തെ ഉച്ചഭാഷിണി പ്രയോഗം എന്നിവെക്കല്ലാം വിലക്കുണ്ട്. മുപ്പത് വര്‍ഷമായി പറവകളുടെ പരിപാലകനായി കഴിയുന്ന പാല്‍പ്പാണ്ടി ഈ ഗ്രാമ വിശുദ്ധിയുടെ പരിഛേദമാണ്. പാല്‍പ്പാണ്ടിയും ഭാര്യ വള്ളിത്തായിയും ചേര്‍ന്ന് ആയിരത്തിലേറെ മരങ്ങള്‍ പറവകള്‍ക്കായി വളര്‍ത്തി. മരത്തിലെ കൂടുകളില്‍ നിന്ന് താഴെവീണ് പരിക്കേറ്റ പറവക്കുഞ്ഞുങ്ങളില്‍ 2632 എണ്ണത്തെ പാല്‍പ്പാണ്ടി കണ്ടെത്തി പറക്കമുറ്റുന്നത് വരെ പരിപാലിച്ചിട്ടുണ്ട്. മുറിവുകളില്‍ മരുന്നുവെച്ച് കെട്ടുന്നതും ഭക്ഷണം നല്‍കുന്നതും പാല്‍പ്പാണ്ടിയും കുടുംബവും നിഷ്‌ക്കാമകര്‍മ്മമായി ഏറ്റെടുത്തു. 53കാരനായ പാല്‍പ്പാണ്ടിയെ പക്ഷിനിരീക്ഷകനായി ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1994 ആഗസ്തില്‍ കൂന്തന്‍കുളത്തെ ദേശാടനപറവകളുടെ പക്ഷിസങ്കേതമായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വനംവകുപ്പിനാണ് പക്ഷിസങ്കേതത്തിന്റെ ചുമതല. തടാകതീരത്ത് ഒരു നിരീക്ഷിണ ടവറും വിശ്രമകേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. വനംവകുപ്പ് റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.  


Text:T.Ramanandakumar Photo:Madhuraj