Sunday, November 11, 2018

ക്രിസ്റ്റ്യന്‍ വുള്‍ഫും പ്രേംനസീറും

ക്രിസ്റ്റ്യന്‍ വുള്‍ഫിന് നന്ദി. അതിശയിക്കേണ്ട. കുറസോവയെപ്പോലെ, റിച്ചാര്‍ഡ് അറ്റന്‍ബറോയെപ്പോലെ, കിം കി ഡുക്കിനെപ്പോലെ നമ്മളെ വിസ്മയിപ്പിച്ച് സിനിമയെടുക്കുന്ന ചലച്ചിത്രകാരനൊന്നുമല്ല ക്രിസ്റ്റ്യന്‍ വുള്‍ഫ്. അദ്ദേഹം ജര്‍മനിയുടെ പ്രസിഡന്റായിരുന്നു. 2012-ല്‍ സ്ഥാനമൊഴിയുംവരെ ജര്‍മനിയെ നയിച്ച ഭരണാധികാരി. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്തയാണ് എനിക്ക് കൗതുകമായത്.

കുറച്ചു നാള്‍ മുന്പത്തെ ഒരു പത്രത്തില്‍ നിങ്ങളില്‍ പലരും ആ വാര്‍ത്ത കണ്ടിരിക്കും. ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും. വാര്‍ത്ത ഇതാണ്-
'ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വുള്‍ഫ് സൂപ്പര്‍മാര്‍ക്കറ്റിലെത്തി വീട്ടുസാധനങ്ങള്‍ വാങ്ങി ട്രോളി തള്ളിക്കൊണ്ടുപോകുന്ന ചിത്രം ജര്‍മനിയില്‍ വന്‍ ചര്‍ച്ചയായി. മുന്‍ ജര്‍മന്‍ പ്രസിഡന്റിന് അംഗരക്ഷകരും സ്റ്റാഫും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആരുടേയും സഹായമില്ലാതെ ഒരു സാധാരണക്കാരനായാണ് വുള്‍ഫ് ജീവിക്കുന്നത്.'

നമ്മുടെ രാഷ്ര്ടീയ നേതാക്കള്‍ ഇത് മാതൃകയാക്കണമെന്നൊന്നും ഞാന്‍ പറയില്ല. ബന്ധുവീട്ടിലേക്കാണെങ്കിലും കാറില്‍ വന്നിറങ്ങുമ്പോള്‍ പത്തുപേര്‍ ചുറ്റുംനിന്ന് മുദ്രാവാക്യം വിളിച്ചില്ലെങ്കില്‍ പ്രസക്തി നഷ്ടപ്പെട്ടോ എന്ന് സംശയിക്കുന്നവരോട് ജര്‍മനിയിലെ മുന്‍ പ്രസിഡന്റിനെ കണ്ടുപഠിക്കൂ എന്നു പറയാന്‍ മാത്രമുള്ള രാഷ്ര്ടീയ വിവരമൊന്നും എനിക്കില്ല.

പക്ഷേ, നമുക്ക് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത - ദൂരെ എവിടെയോ ജീവിക്കുന്ന ആ മനുഷ്യനോട് അറിയാതെ ഒരു ആദരവ് തോന്നിപ്പോകുന്നു.


ഈ ആദരവ് പണ്ട് ഇവിടേയും ഒരാളോട് തോന്നിയിട്ടുണ്ട്. നമ്മുടെ മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോനോട്. ഏഴുകൊല്ലം കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലിരുന്നതിനുശേഷം സ്ഥാനമൊഴിഞ്ഞ അദ്ദേഹം അന്ന് തൃശ്ശൂരിലാണ് താമസിച്ചിരുന്നത്. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ് വെയിലൊന്നാറിയാല്‍ തേക്കിന്‍കാട് മൈതാനത്ത് അദ്ദേഹം നടക്കാനിറങ്ങും. ഒപ്പം ഒന്നോ രണ്ടോ കൂട്ടുകാരുമുണ്ടാകും. പേരെടുത്ത രാഷ്ര്ടീയക്കാരനായിരുന്നു, മുഖ്യമന്ത്രിയായിരുന്നു എന്ന ഒരു ഭാവവുമില്ലാതെ തികച്ചും സാധാരണക്കാരനായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുന്ന അച്യുതമേനോനെ ദൂരെനിന്ന് ആരാധനയോടെ ഞാന്‍ നോക്കിയിട്ടുണ്ട്. പകിട്ടുകൊണ്ടോ പത്രാസുകൊണ്ടോ അല്ല ഒരാള്‍ നമ്മുടെ ആരാധന നേടിയെടുക്കുന്നത്. ജീവിതത്തിലെ ലാളിത്യം കൊണ്ടാണ്. 

ഒരു പഴയ ഓര്‍മ. എഴുപതുകളുടെ അവസാനകാലം. ഞാനന്ന് പി. ചന്ദ്രകുമാറിന്റെ കൂടെ സഹസംവിധായകനായി ജോലി ചെയ്യുകയാണ്. ചന്ദ്രകുമാര്‍ അന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംവിധായകനാണ്. ഒരേ സമയം ഒന്നിലേറെ സിനിമകളുടെ ചിത്രീകരണമുണ്ടാകും. വര്‍ഷത്തില്‍ എട്ടും പത്തും സിനിമകളാണ് ചന്ദ്രകുമാറിന്റേതായി പുറത്തുവരിക. അവയില്‍ പലതും സൂപ്പര്‍ഹിറ്റുകളായിരിക്കും.

പ്രേംനസീറാണ് അന്നത്തെ ഏറ്റവും തിരക്കുള്ള താരം. നസീര്‍സാറിന്റെ ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കാള്‍ഷീറ്റ് അനുസരിച്ചാണ് ഷൂട്ടിങ് ഷെഡ്യൂളുകള്‍ തീരുമാനിക്കുന്നതുപോലും.

വളരെ ചിട്ടയോടെ പറഞ്ഞ സമയത്തേക്കാള്‍ മുമ്പ് സിനിമകള്‍ പൂര്‍ത്തിയാക്കുന്ന സംവിധായകനാണ് ചന്ദ്രകുമാര്‍. പക്ഷേ, 'എയര്‍ ഹോസ്റ്റസ്' എന്ന സിനിമയുടെ ജോലികള്‍ മാത്രം വിചാരിച്ച സമയത്തു തീര്‍ന്നില്ല. നായികയായി അഭിനയിച്ച രജനീശര്‍മയുടെ മാതാവ്, ഷൂട്ടിങ് തുടങ്ങുന്ന ദിവസം പെട്ടെന്നു മരിച്ചുപോയി. അതുകൊണ്ട് കുറച്ചു ദിവസത്തെ ഷൂട്ടിങ് മുടങ്ങി. ഇല്ലാത്ത സമയമുണ്ടാക്കി ഷൂട്ടിങ് പൂര്‍ത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ് എല്ലാവരും. പ്രേംനസീറിന്റെ ഡേറ്റുകളൊക്കെ വേറെ സിനിമകള്‍ക്കുവേണ്ടി വീതിച്ചുനല്‍കിയിരുന്നു. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തിയാണ് ഷൂട്ടിങ് മുന്നോട്ടുപോകുന്നത്. സാധാരണയായി രാത്രി പത്തുമണിക്കു ശേഷം പ്രേംനസീര്‍ ഷൂട്ടിങ്ങിന് നില്‍ക്കാറില്ല. അദ്ദേഹം ആ പതിവൊക്കെ തെറ്റിച്ചിട്ടാണ് സഹകരിക്കുന്നത്.

ഒരു ദിവസം പതിവിലും വൈകി. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ നസീര്‍ സാറിനോടു ചോദിച്ചു.

''ഒരു മണിക്കൂര്‍ കൂടി നിന്നാല്‍ നമുക്ക് ഒരു സീന്‍ കൂടി തീര്‍ക്കാം.''

''വേണോ?''

നസീര്‍ സാര്‍ ഒന്നു മടിച്ചു.

''രാവിലെ ഏഴു മണിക്ക് വീണ്ടും തുടങ്ങേണ്ടതല്ലേ?''

പക്ഷേ, ചന്ദ്രന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അദ്ദേഹം വഴങ്ങി. പടം തീര്‍ത്ത് പറഞ്ഞ സമയത്ത് റിലീസ് ചെയ്തില്ലെങ്കില്‍ പ്രൊഡ്യൂസര്‍ വിഷമത്തിലാകുമെന്ന് അദ്ദേഹത്തിനറിയാം.

ഷൂട്ടിങ് തീരുമ്പോള്‍ സമയം രണ്ടുമണി.

മേക്കപ്പ് അഴിക്കുമ്പോള്‍ നസീര്‍ സാര്‍ ചോദിച്ചു.

''ഇനി രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയാല്‍ മതി, അല്ലേ ചന്ദ്രാ?''

''അയ്യോ, പറ്റില്ല സാര്‍. നാളെ ഏഴുമണിക്ക് തുടങ്ങിയാലേ ഈ സെറ്റ് തീരൂ.''

''ഇപ്പോള്‍ തന്നെ മണി രണ്ടു കഴിഞ്ഞു. ഇനി ബാക്കിയുള്ള ഷോട്ടുകളൊക്കെ എടുത്ത് പാക്കപ്പ് ചെയ്ത് നിങ്ങള്‍ ചെന്നു കിടന്നുറങ്ങുമ്പോള്‍ നാലു മണിയെങ്കിലുമാകും. ആറു മണിക്ക് എഴുന്നേറ്റ് പോരാന്‍ പറ്റുമോ?''

''ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. നസീര്‍സാര്‍ ഏഴുമണിക്കെത്തിയാല്‍ മാത്രം മതി.''

വീണ്ടും ഒന്നു സംശയിച്ചെങ്കിലും ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു-

''ഓക്കെ. നിങ്ങളൊക്കെ യുവരക്തമല്ലേ? നടക്കട്ടെ. ഞാന്‍ വരാം. അപ്പൊ ഏഴുമണിക്കു കാണാം.''

കാറില്‍ കയറി, അദ്ദേഹം സീറ്റില്‍ കണ്ണടച്ച് ചാരിക്കിടന്നു.

ഞാന്‍ ചന്ദ്രനോടു പറഞ്ഞു- ''അടുത്ത കാലത്തൊന്നും അദ്ദേഹം ഇങ്ങനെ വര്‍ക്ക് ചെയ്തിട്ടുണ്ടാവില്ല. നല്ല ക്ഷീണമുണ്ട്.''

''ശരിയാണ്. പക്ഷേ, നമുക്ക് ഷൂട്ടിങ് തീര്‍ക്കണ്ടെ?''

പിന്നെ ഞാനൊന്നും പറഞ്ഞില്ല.

ഞാനും ചന്ദ്രകുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മോമിയുമൊക്കെ അന്ന് ടി. നഗറിലെ ഒരു ലോഡ്ജിലാണ് താമസം. പിറ്റേന്ന് ഞാനുണര്‍ന്നതുതന്നെ ഒരു ഞെട്ടലോടെയായിരുന്നു. മുറി മുഴുവന്‍ നിറഞ്ഞ പകല്‍ വെളിച്ചം, ചുമരിലെ ക്ലോക്കില്‍ മണി എട്ട്. ചന്ദ്രകുമാര്‍ അപ്പോഴും മൂടിപ്പുതച്ച് ഉറക്കമാണ്. ഞാന്‍ നിലവിളിയോടെ ചന്ദ്രനെ കുലുക്കി വിളിച്ചു. പിന്നെ ആകെ ഒരു ബഹളമായിരുന്നു. അഞ്ചുമിനിറ്റുകൊണ്ട് കുളിയും പല്ലുതേപ്പുമൊക്കെ കഴിച്ചു ഞങ്ങള്‍ പുറപ്പെട്ടു. ലൊക്കേഷനില്‍ ചെന്നിറങ്ങുമ്പോള്‍ സമയം എട്ടര കഴിയുന്നു.

സിനിമയിലാണെങ്കില്‍ ഇനിയുള്ള ദൃശ്യങ്ങള്‍ സ്ലോമോഷനില്‍ കാണിക്കണം. ഞങ്ങള്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ ദൂരെ-യൂണിറ്റ് വണ്ടിക്കപ്പുറത്ത് തന്റെ സ്വന്തം കസാരയില്‍ മുണ്ടും ബനിയനും മാത്രം ധരിച്ച്, ഒരു ടര്‍ക്കി ടവ്വല്‍ നെഞ്ചില്‍ വിരിച്ചിട്ട് പത്രം വായിച്ചിരിക്കുന്നു പ്രേംനസീര്‍!

അടുത്തുകണ്ട ലൈറ്റ് ബോയിയോട് വിറയ്ക്കുന്ന ശബ്ദത്തില്‍ ചന്ദ്രന്‍ ചോദിച്ചു.

'നസീര്‍ സാര്‍ എപ്പോ എത്തി?''

''ആറ് അമ്പത്തഞ്ചിന് എത്തി. വിത്ത് മേയ്ക്കപ്പ്.''

ആരും കോപംകൊണ്ട് ജ്വലിച്ചുപോകാവുന്ന സന്ദര്‍ഭം. വിഗ്ഗ് വലിച്ചെറിഞ്ഞ് അട്ടഹസിച്ചു ''ഷൂട്ടിങ് നിങ്ങള്‍ക്ക് സൗകര്യമുള്ളപ്പോള്‍ തീര്‍ക്ക്'' എന്നും പറഞ്ഞ് കാറില്‍ കയറി പോയാലും ഒരക്ഷരം കുറ്റം പറയാന്‍ പറ്റാത്ത അവസ്ഥ.

എന്തു പറയും എന്ന് പേടിച്ച് നസീര്‍സാറിന്റെ അടുത്തേക്ക് ചെന്നപ്പോള്‍, നിറഞ്ഞ ചിരിയോടെ സൗമ്യമായ ഒരു ചോദ്യം

''ഉറങ്ങിപ്പോയി അല്ലേ?''

വാക്കുകള്‍ കിട്ടാതെ ചന്ദ്രന്‍ വിഷമിച്ചു.

''ഞാന്‍ പറഞ്ഞില്ലേ, രാത്രി ഒരുപാടു വൈകിയാല്‍ രാവിലെ എത്താന്‍ ബുദ്ധിമുട്ടാകുമെന്ന്? സാരമില്ല. വേഗം റെഡിയായിക്കോ. നമുക്ക് തുടങ്ങാം.''

അല്പംപോലും അസ്വസ്ഥതയില്ലാതെ അദ്ദേഹം അഭിനയിച്ചു. ഞങ്ങളോട് തമാശ പറഞ്ഞു. വീട്ടില്‍ നിന്നുകൊണ്ടുവന്ന ആഹാരത്തിന്റെ പങ്കുതന്നു.
വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു.

നിറം മങ്ങാത്ത ഓര്‍മയായി ഇന്നുമത് മനസ്സില്‍ തങ്ങിനില്‍ക്കുന്നു. 

ഒരു വ്യക്തി നമ്മുടെ മനസ്സിനെ കീഴടക്കുന്നത് കറയില്ലാത്ത സ്‌നേഹംകൊണ്ടാണ്. സൗമ്യമായ പെരുമാറ്റംകൊണ്ടാണ്. മറ്റൊരു സന്ദര്‍ഭംകൂടി ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

'വീട് ഒരു സ്വര്‍ഗം' എന്ന സിനിമയുടെ ഷൂട്ടിങ്.

ജേസിയാണ് സംവിധായകന്‍. പ്രേംനസീറും ഷീലയുമാണ് പ്രധാന വേഷത്തില്‍.

ഞാനന്ന് ജേസിസാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നുണ്ട്. സംഭാഷണം പറഞ്ഞുകൊടുക്കാന്‍ സ്‌ക്രിപ്റ്റുമായി ചെല്ലുമ്പോള്‍ പ്രൊഡക്ഷന്‍ ബോയിയോട് നല്ലൊരു ചായ കിട്ടിയാല്‍ കൊള്ളാമെന്ന് പറയുകയായിരുന്നു നസീര്‍ സാര്‍. 

ജേസി പറഞ്ഞു- ''എനിക്കും വേണം ഒരു ചായ''

സംഭാഷണം പഠിക്കുന്നതിനുള്ളില്‍ ചായ വന്നു. ഒന്നുരണ്ട് കവിള്‍ നസീര്‍ സാര്‍ കുടിച്ചു. പിന്നെ കണ്ണാടിയില്‍ നോക്കി മുടിയൊക്കെ ചീകി ഷോട്ടിന് റെഡിയായി. ജേസി സാര്‍ അപ്പോഴാണ് ചായ കുടിച്ചു നോക്കിയത്. കുടിച്ച ഉടനെ അദ്ദേഹത്തിന് മനം പിരട്ടലുണ്ടായി. ചര്‍ദ്ദിച്ചില്ലെന്നു മാത്രം.

ചായകൊണ്ടുവന്ന ആളെ അടുത്തുവിളിച്ച് ജേസിസാര്‍ ചോദിച്ചു.

''ഈ ചായ തന്നെയാണോ നസീര്‍സാറിനും കൊടുത്തത്?''

''അതെ''

''എന്നിട്ടദ്ദേഹം ഒന്നും പറഞ്ഞില്ലേ?''

''ഇല്ല.''

ബാക്കിയുള്ള ചായ വാഷ്‌ബേസിനിലൊഴിച്ചുകളഞ്ഞ് ജേസി നസീര്‍സാറിന്റെ അടുത്തെത്തി.

''സാര്‍ ആ ചായ കുടിച്ചോ?''

''കുറച്ചു കുടിച്ചു. വെള്ളത്തിന് പുകയുടെ ചുവ. വേറെ എന്തോ ഒരു നാറ്റവും. നന്നായിട്ടില്ല.''''പിന്നെ എന്താ അതു പറയാതിരുന്നത്?'' ''അതു പറഞ്ഞ് അവരുടെ മനസ്സു വിഷമിപ്പിക്കുന്നതെന്തിനാ? നമുക്കിപ്പോള്‍ ചായ വേണ്ട എന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ?''
ആദ്യമായി കാണുന്ന ഒരാളെപ്പോലെ ഇമവെട്ടാതെ ജേസിസാര്‍ പ്രേംനസീറിനെത്തന്നെ നോക്കിനിന്നത് ഇപ്പോഴും എന്റെ കണ്ണിലുണ്ട്.

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ലളിതമായ ജീവിതം നയിക്കുന്ന ആളാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. കോഴിക്കോട് പാര്‍ട്ടി സമ്മേളനത്തിന് വന്നപ്പോഴും സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിവാക്കി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിച്ചത്. ശ്രീകാന്ത് കോട്ടക്കല്‍ അഭിമുഖത്തിനായി ചെന്നപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു.

''താങ്കള്‍ ഇപ്പോഴും വസ്ത്രങ്ങളൊക്കെ സ്വയം കഴുകിയിടാറാണ് പതിവെന്ന് കേട്ടിട്ടുണ്ട്.''''ശരിയാണ്''

പുഞ്ചിരിയോടെ മണിക് സര്‍ക്കാര്‍ പറഞ്ഞു- ''പക്ഷേ, എന്റെ വസ്ത്രങ്ങള്‍ മാത്രമേ ഞാന്‍ കഴുകിയിടാറുള്ളൂ.''

മറ്റൊരു അദ്ഭുതം കൂടി ശ്രീകാന്ത് കണ്ടു. മണിക് സര്‍ക്കാറിന്റെ ഭാര്യയ്ക്ക് കോഴിക്കോട് ഒന്നു കാണണം. ബേപ്പൂരും കാപ്പാടുമൊക്കെ പോകണം. മലയാളിയായ ഒരു സഹായിയേയുംകൂട്ടി പോകാന്‍ തുടങ്ങവെ എവിടുന്നാ ബസ്സു കിട്ടുക എന്നവര്‍ ചോദിച്ചു.

''ബസ്സോ?''

ശ്രീകാന്ത് അമ്പരന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഭാര്യ ബസ്സില്‍ യാത്ര ചെയ്യുകയോ?

മണിക് സര്‍ക്കാര്‍ പറഞ്ഞുവത്രെ ''ത്രിപുരയിലായാലും ഇങ്ങനെയൊക്കെത്തന്നെയാണ്. ഭാര്യയോ മറ്റ് ബന്ധുക്കളോ സര്‍ക്കാര്‍വാഹനം ഉപയോഗിക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല.''

ഇതൊന്നും നമ്മുടെ നാട്ടിലെ നേതാക്കള്‍ക്ക് മുന്നില്‍ ഒരു ഉദാഹരണമായി ഞാന്‍ എടുത്തുപറയില്ല. ഓരോരുത്തരും അവരവര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ജീവിക്കുന്നത്. അവരുടെ കാഴ്ചപ്പാടില്‍ അതുതന്നെയാണ് ശരി. നമുക്ക് കുറ്റംപറയാന്‍ അവകാശമില്ല. പക്ഷേ, ഒന്നുണ്ട്. സമൂഹത്തില്‍ നന്മ മുഴുവന്‍ നഷ്ടപ്പെടുന്നു എന്ന് വിലപിക്കാറായിട്ടില്ല. നമ്മളറിയാത്ത എത്രയോ പേര്‍, ഇതുപോലെയോ ഇതിനേക്കാള്‍ മാതൃകാപരമായോ ജീവിക്കുന്നുണ്ടാകും. അങ്ങനെ കുറെ നക്ഷത്രങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ ലോകം നിലനില്‍ക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

സത്യന്‍ അന്തിക്കാട്‌