Wednesday, April 24, 2013

ആറളത്തെ അറിഞ്ഞപ്പോള്‍


Aaralam, Kannur, Kerala
ആറളം വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിള്‍ ബസ്സില്‍ കണ്ട ബിന്‍സിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുന്‍പരിചയമുള്ള ഒരുപറ്റം ബ്ലോഗ്‌സൈബര്‍ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയര്‍ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മക്കള്‍സ് റെഡി തന്നെ !

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതല്‍ ഐ ഡ്രോപ്‌സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റില്‍ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈന്‍ഡാക്കാത്തതില്‍ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങള്‍ കൊണ്ട് തന്നെ.

പുഴകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരില്‍ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാല്‍ അത് ടിപ്പുസുല്‍ത്താന്‍ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാര്‍ ആക്രമണ കാലത്ത് കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളില്‍ കാണുന്നുണ്ട്. വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ഭരണത്തിന്‍ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിന്‍തുടര്‍ച്ചക്കാരായിരുന്ന കുറിച്യര്‍, പണിയര്‍, മലയര്‍ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.

Aaralam, Kannur, Keralaകണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ അകലെയുമായാണ് ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകള്‍, കുട്ടിതേവാങ്ക്, വേഴാമ്പല്‍ തുടങ്ങിയ ജീവികളുണ്ട്. 1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപീകരിക്കപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്നും 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തില്‍ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്‌റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രല്‍ സ്‌റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമപഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബര്‍-ജനവരി മാസങ്ങളില്‍ നടക്കുന്ന ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും
ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളില്‍ നിന്നും പുറപ്പെട്ട് വയനാടന്‍ കാടുകള്‍ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടില്‍ 40 മുതല്‍ 140 വരെ ആല്‍ബട്രോസ്സ് ശലഭങ്ങള്‍ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പില്‍ നിന്നും കിറുകൃത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളില്‍ പുറപ്പെട്ട് നെടുമ്പൊയില്‍ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റില്‍ നമ്പര്‍ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിന്‍ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോള്‍ ഫാമിലെത്തി. അവിടെ ജൂണ്‍ മാസത്തില്‍ പോയാല്‍ തെങ്ങ്, മാവ്, പേര, കുരുമുളക്ള്‍ കൊടികള്‍, സപ്പോട്ട തുടങ്ങി അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം നടീല്‍ വസ്തുക്കള്‍ വിലകൊടുത്ത് വാങ്ങാം. അതും കടന്ന് ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ വനംവകുപ്പ് ഓഫീസിലെത്തി.

അധികൃതരുടെ പെര്‍മിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോള്‍ ധാരാളം പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ അകത്തേക്ക് പോകാനാവാതെ നില്‍ക്കുന്നത് കണ്ടു. ഫോണില്‍ ബുക്ക് ചെയ്ത് ഫോര്‍വീല്‍ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്‌കിനും അധികൃതര്‍ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷന്‍മാരാണ് ഗൈഡുകളായി വര്‍ക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 15 രൂപയും. ഉച്ച ആയതിനാല്‍ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലര്‍ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോള്‍ കുളക്കടവിലേക്കെന്നോണം കുറെ പെണ്‍കിടാങ്ങള്‍ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പണ്‍ ബാത്തിന് എന്നു ഞങ്ങളില്‍ ചിലരുടെ അമ്മമനസ്സ്.

Aaralam, Kannur, Keralaപത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകള്‍ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകള്‍ കാണാമായിരുന്നു. അവിടെ ആദിവാസികള്‍ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ് ഫാം. അതില്‍ 1000 ഏക്കര്‍ ആദിവാസികള്‍ക്ക് വിട്ടുകൊടുത്തു. ഒരാള്‍ക്ക് ഒരേക്കര്‍ എന്ന കണക്കില്‍.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് 'കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..' എന്ന ബിന്‍സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും 'ഇതാ എന്നെ കണ്ടോളൂ ' എന്നു പറയാന്‍ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയില്‍ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയില്‍ നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ് ചീനിമരം.

വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. ഒരുപാടുയരത്തില്‍ വളരുന്നത് കൊണ്ട് ഒടിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച് രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പല്‍ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളില്‍ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങള്‍ക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെണ്‍കിടാവിനെപ്പോലെ ചില അരുവികള്‍.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാര്‍ട്‌സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നില്‍ പുട്ടുകുറ്റിയില്‍ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവര്‍ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണില്‍ നിറച്ച് യാത്ര തുടര്‍ന്നു. ഭ്രമരം പടത്തില്‍ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിച്ചു. ചിലയിടങ്ങളില്‍ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളില്‍ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുള്‍ റിസ്‌കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളില്‍ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങള്‍ക്കു മുന്നില്‍ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങള്‍ ! ചിലപ്പോള്‍ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകള്‍ വന്നെന്നുമിരിക്കും.

Aaralam, Kannur, Keralaയുഗങ്ങള്‍ക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങള്‍ കണ്ടപ്പോള്‍. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിര്‍മ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവര്‍ പോലും ഞങ്ങള്‍ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരില്‍ ചെങ്കുത്തായ കയത്തിന്റെ കരയില്‍ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കര്‍ണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തില്‍ നിന്നു താഴോട്ട് പതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം.

അതിന്റെ അരികിലൂടെ അടര്‍ന്ന കല്ലുകളില്‍ ചവിട്ടിയും വള്ളികളില്‍ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ''ഇറക്കം സുഖമാണ്. കയറ്റമാണ്.....' എന്ന അര്‍ദ്ധോക്തിയില്‍ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലര്‍ മടങ്ങുന്നു.

താഴെ പലചാലില്‍ ഒഴുകിയൊടുവില്‍ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍. കൈക്കുമ്പിളില്‍ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയില്‍ അള്ളിപ്പിടിച്ച് മീന്‍മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവില്‍ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകള്‍.

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകള്‍ പോരാതെ വടികളില്‍ താങ്ങിയും ആളുകള്‍ എനിക്കു പിറകെയുണ്ട്. വീണ്ടും തുടര്‍ന്ന റോഡ് യാത്ര എണ്‍പത് അടി ഉയരത്തിലുള്ള വാച്ച് ടവറില്‍ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാനാണ് കാട്ടിന്റെ നടുവില്‍ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. 'ഞങ്ങളിപ്പോള്‍ എയറിലാണ്'' കുമാരേട്ടന്‍ ആരോടോ ഫോണില്‍ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂര്‍ മല. ശരീരമാകെ മേഘമാലകള്‍ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകള്‍ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോള്‍ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോള്‍ കാലുകള്‍ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാര്‍ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തില്‍, ഭാവത്തില്‍, ചിന്തയില്‍ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങള്‍ തിരികെ ഇറങ്ങിയത് ഒരേ ചെമ്മണ്‍ നിറത്തിലായിരുന്നു. വണ്ടിയില്‍ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയില്‍ മഴത്തുള്ളികള്‍ ! ഇലച്ചാര്‍ത്തുകളില്‍ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ. 'ഞാനിവിടെ വീണ്ടും വരും' അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതില്‍ മന്ത്രിച്ചതു പോലെ..


Text: Sindhu K V

Sunday, April 14, 2013

ഇരിങ്ങാലക്കുട

ഇന്നസെന്റ്‌

ഒ.വി. വിജയന്‍ ഇരിങ്ങാലക്കുട എന്നപേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട് എന്ന് സത്യന്‍ അന്തിക്കാടാണ് എന്നോട് പറഞ്ഞത്. ഇരിങ്ങാലക്കുടയിലൂടെ ഞങ്ങള്‍ ഒന്നിച്ചുള്ള ഏതോ ഒരു യാത്രയ്ക്കിടയിലാണ് സത്യന്‍ ഇത് പറഞ്ഞത് എന്നാണ് എന്റെ ഓര്‍മ. ഞാന്‍ ആ കഥ വായിച്ചിട്ടില്ല. എന്റെ ഇരിങ്ങാലക്കുട ഒരു വലിയ കഥയായും അനുഭവമായും എനിക്കുമുന്നില്‍ നിറഞ്ഞുനില്ക്കുന്നു.

സിനിമാനടനായി അല്പസ്വല്പം സമ്പാദ്യമൊക്കെയായപ്പോള്‍ മുതല്‍ പലരും ചോദിക്കാറുള്ള ചോദ്യമാണ്: 'എന്താ നാട്ടില്‍ത്തന്നെ താമസിക്കുന്നത്?' സിനിമയില്‍ പച്ചപിടിച്ചാല്‍ മദിരാശിയിലൊരു വീട് എന്നത് പഴയകാലം തൊട്ടുള്ള പതിവായതുകൊണ്ടാണ് പലരും അങ്ങനെ ചോദിക്കുന്നത്. എന്നാല്‍, സൗജന്യമായി ഒരു ബംഗ്ലാവ് പണിതുതന്നാലും എനിക്ക് ഇരിങ്ങാലക്കുടയുടെ അതിരുകള്‍ വിട്ട് ഭൂമിയില്‍ ഒരിടത്തേക്കും എന്നന്നേക്കുമായി പോവാന്‍ സാധിക്കില്ല. കാരണം, ഞാന്‍ തോറ്റുതോറ്റിരുന്ന സ്‌കൂളുകള്‍ ഇവിടെയാണ്, തോല്ക്കാനായി മാത്രം അങ്ങോട്ടു ഞാന്‍ നടന്ന പലപല വഴികള്‍ ഇവിടെയാണ്. ജീവിതത്തിന്റെ ഗതിയെങ്ങോട്ട് എന്നറിയാതെ എന്റെ യൗവനം പിടച്ചിലോടെ അലഞ്ഞത് ഈ മണ്ണിലാണ്. പലപല വേഷങ്ങള്‍കെട്ടി പരാജയപ്പെട്ട് ഞാന്‍ തിരിച്ചുവന്നിറങ്ങി തലചായ്ച്ചത് ഇവിടെയാണ്. പിന്നെ, എന്റെ പ്രിയപ്പെട്ട അപ്പനും അമ്മയും ഉറങ്ങുന്നത് ഈ ദേശത്താണ്. പിന്നെ ഞാന്‍ എങ്ങോട്ടുപോകാന്‍? പോയാല്‍ത്തന്നെ എത്രദൂരം?

കാവുകളും കുളങ്ങളും കൂടല്‍മാണിക്യക്ഷേത്രവും കുരിശുചൂടി നില്ക്കുന്ന പള്ളികളും പൂരങ്ങളും പിണ്ടിപ്പെരുന്നാളും തഴച്ചുവളരുന്ന തൊടികളും കൃഷിനിറഞ്ഞ വയലുകളുമുള്ള ഒരു അദ്ഭുതദേശമായിരുന്നു എന്റെ കുട്ടിക്കാലത്തെ ഇരിങ്ങാലക്കുട. വീട്ടിലിരുന്ന് ചെവിയോര്‍ത്താല്‍ വയലില്‍ കന്നുപൂട്ടുന്നതിന്റെ ശബ്ദംകേള്‍ക്കാം. ഞാറ്റുപാട്ടിന്റെ നേരിയ ഈണം കേള്‍ക്കാം. പാടത്തെ ചെളിയുടെ മണം വരും. പച്ചനിറത്തിലുള്ള വരമ്പില്‍ വെള്ളക്കൊക്കുകള്‍ നിരന്നിരിക്കും. ഇരുകരയിലും തെങ്ങിന്‍നിരകള്‍. എല്ലാം ചേരുമ്പോള്‍ പാടത്ത് ഒരു നൃത്തമാണ് നടക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ നൃത്തം ആസ്വദിച്ചുകൊണ്ട് ഞാന്‍ കല്ലേലില്‍ത്തോട്ടില്‍പ്പോയി നീന്താന്‍ പഠിച്ചു. രാവിലെ ഏഴുമണിമുതല്‍ ഒമ്പതുവരെ കാഴ്ചകണ്ടാനന്ദിച്ചു.

എനിക്കോര്‍മവെക്കുമ്പോള്‍ മങ്ങാടിക്കുന്നിന്റെ തൊട്ടുതാഴെയായിരുന്നു ഞങ്ങളുടെ വീട്. അപ്പനും ഇളയപ്പനും പിന്നീട് ഭാഗം പിരിഞ്ഞു. അപ്പോള്‍ അപ്പന്‍ വീടുപണി തുടങ്ങി. കുറച്ചുകാലം ഞങ്ങള്‍ക്ക് വാടകപ്പുരയില്‍ താമസിക്കേണ്ടിവന്നു. ആ വീട്ടുമുറ്റത്ത് ചാഞ്ഞുകിടക്കുന്ന ഒരു പ്ലാവുണ്ടായിരുന്നു. വീട്ടിനകത്താകെ കുട്ടിക്കൂറ പൗഡറിന്റെ മണമായിരുന്നു. ഞായറാഴ്ച പള്ളിയില്‍ പോവുന്നതിന്റെ മണം. ഞാന്‍ എന്തുകൊണ്ടോ പലപ്പോഴും വീടിനു പിറകില്‍ ചെന്നിരിക്കും. അപ്പോള്‍, ഇരുട്ടിലൂടെ കുറുക്കന്മാര്‍ ഓരിയിട്ടുകൊണ്ട് ഓടിപ്പോകുന്നത് അമ്മ കാണിച്ചുതരും. നേരം വെളുക്കുന്നതോടെ കുറുക്കന്മാരെല്ലാം മങ്ങാടിക്കുന്നില്‍ കയറി ഒളിക്കും.

പിന്നെ ഞങ്ങള്‍ സ്വന്തം വീട്ടിലേക്കുമാറി. കോണ്‍വെന്റിലേക്കും സ്‌കൂളിലേക്കും ചേച്ചിയുടെ പാവാട പിടിച്ചു പോകും. അന്ന് സ്‌കൂളില്‍ എന്തു ചടങ്ങുണ്ടെങ്കിലും പ്രസംഗിക്കാന്‍ വരുന്നത് വികാരിയച്ചനായിരിക്കും. മാസത്തില്‍ ഒന്നോ രണ്ടോ തവണയുണ്ടാകും ഇത്. അറുബോറന്‍ പ്രസംഗം കാഴ്ചവെച്ചിട്ടേ അച്ചന്‍ പോകൂ. അച്ചന് വേദികിട്ടാന്‍ നല്ല ബുദ്ധിമുട്ടുണ്ട് എന്നകാര്യം എനിക്ക് അന്നേ മനസ്സിലായി. അവിടെപ്പഠിച്ച നാലുകൊല്ലം ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടു. ഒന്നും മനസ്സിലായില്ല. പിന്നീട് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴും ഞാന്‍ ഈ അച്ചനെ കണ്ടു. പള്ളീലെ പ്രസംഗങ്ങള്‍ കേട്ടു. പക്ഷേ, ഒന്നും മനസ്സിലായില്ല.

പ്രസംഗം കഴിഞ്ഞാല്‍ നാടകമുണ്ട്. സ്ത്രീകള്‍ മാത്രമായിരിക്കും അഭിനയിക്കുന്നത്. ചെറിയ പെട്ടിവെച്ച് തുണിയൊക്കെയിട്ട് തിരിച്ച് മതാവിന്റെ പാട്ടുപാടിയുള്ള ഡാന്‍സ് നാടകത്തിനിടയിലുണ്ടാകും. ക്രിസ്തു മരിച്ചുകഴിഞ്ഞ് മാതാവ് ഡാന്‍സ് ചെയ്യുന്ന രംഗം കണ്ട് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. ആ ഡാന്‍സിന്റെ ചലനങ്ങള്‍ മുഴുവന്‍ കൊഴപ്പമായിരുന്നു. വടക്കുമ്പാടന്‍ എന്ന് വീട്ടുപേരുള്ള സുന്ദരിയായ ഒരു സ്ത്രീയായിരുന്നു ആ ഡാന്‍സ് ചെയ്തിരുന്നത്. അവര്‍ ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. പെണ്ണുങ്ങള്‍ തന്നെ മണവാളനും മണവാട്ടിയുമായെത്തുന്ന ആ നാടകം കണ്ട ഒരാള്‍പോലും ഒരു സിനിമാനടനോ നാടകനടനോ ആയിട്ടുണ്ടാവില്ല, തീര്‍ച്ച. അഭിനയം എന്ന കലയെ അവര്‍ അത്ര വെറുത്തിരിക്കും.

നാടകം മൊത്തത്തില്‍ ബോറടിയായിരുന്നെങ്കിലും അതില്‍ പെണ്ണുകാണാന്‍ വരുന്ന ഒരു സീനുണ്ട്. അതെനിക്കിഷ്ടമായിരുന്നു. 'എന്നാല്‍ ഇനി ചെറുക്കന്‍ കാപ്പികുടിക്യാ' എന്നു പറഞ്ഞുകഴിയുമ്പോഴേക്കും ആവിപറക്കുന്ന പുട്ടിന്റെ ഒരട്ടി സ്റ്റേജില്‍ കൊണ്ടുവന്നുവെക്കും. നാടകരംഗത്തേക്കാള്‍ ഒരു ചായപ്പീടികപോലെയാണ് അപ്പോള്‍ എനിക്ക് വേദിയെ തോന്നിയിരുന്നത്. വിശന്ന് പൊരിഞ്ഞിരിക്കുകയായിരിക്കും ഞാന്‍. വീട്ടില്‍പ്പോയാലും വലുതായിട്ടൊന്നും ഉണ്ടാവില്ല. പുട്ടിന്റെ ആ കാഴ്ചകണ്ട് എന്റെ വായില്‍ വെള്ളംനിറയും.

ഓരോ തവണയും നാടകം കഴിഞ്ഞാല്‍ അല്പസമയം ഞാന്‍ അവിടെത്തന്നെ നില്ക്കും. ഈ പുട്ടൊക്കെ ഇവര്‍ എന്തുചെയ്യും ദൈവമേ? എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സംശയം. ഭക്ഷണത്തോട് അന്നും ഇന്നും എനിക്ക് അത്യാര്‍ത്തിയില്ല.

പക്ഷേ, പട്ടിണി വലിയൊരു പ്രശ്‌നംതന്നെയായിരുന്നു. ഹിന്ദുസംസ്‌കാരത്തില്‍ വളര്‍ന്നവരാണ് ഇരിങ്ങാലക്കുടയിലെ ക്രിസ്ത്യാനികള്‍ എന്ന് പൊതുവേ പറയാം. ക്ഷേത്രവുമായി ബന്ധപ്പെട്ട കാഴ്ചകളും ശബ്ദങ്ങളുമായിരുന്നു ചുറ്റും. തച്ചുടകൈമളെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്ന കാഴ്ച, കൂടല്‍മാണിക്യക്ഷേത്രത്തിലെ ശംഖുവിളിയും നേംവെടിയും പള്ളിവേട്ടയും ആറാട്ടും... നിരന്നു കത്തുന്ന പന്തങ്ങള്‍, അവയില്‍ എണ്ണപകരുമ്പോഴുള്ള മണം. പന്തത്തിന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടങ്ങള്‍... ഇവയെല്ലാം എന്നും ചുറ്റിലുമുണ്ടായിരുന്നു. കൂടല്‍മാണിക്യക്ഷേത്രത്തിന്റെ ഏറ്റവും അകത്ത് ക്രിസ്ത്യാനികള്‍ക്ക് കയറാന്‍ പാടില്ല. പക്ഷേ, ഞാനും എന്റെ സുഹൃത്തുംകൂടി ചിലപ്പോള്‍ പോകും. ക്ഷേത്രത്തില്‍ കടക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പേരുമാറ്റും. നീ രാമന്‍, ഞാന്‍ കൃഷ്ണന്‍. നിന്റച്ഛന്‍ പ്രഭാകരന്‍, എന്റച്ഛന്‍ രാഘവന്‍. അമ്പലത്തില്‍ കയറിയ ഉടന്‍ ഞങ്ങള്‍ പരസ്​പരം ചോദിക്കും:
'രാമാ നിനക്ക് സുഖല്ലേ?'
'അതേടാ കൃഷ്ണാ, നിന്റച്ഛന്‍ പ്രഭാകരനെ കാണാറില്ലല്ലോ.'
'നിന്റച്ഛന്‍ രാഘവനോ?'
ഒരിക്കല്‍ ഈ സംഭാഷണത്തിനിടെ ഇരുട്ടില്‍നിന്ന് ഒരു ചിരി കേട്ടു. കെ.വി. രാമനാഥന്‍ മാഷായിരുന്നു അത്. ഞങ്ങളുടെ സംസാരം കേട്ട് അദ്ദേഹത്തിന് ചിരിപൊട്ടിയതാണ്. ഇപ്പോഴും മാഷ് കാണുമ്പോള്‍ നേരിയ ചിരിയോടെ ചോദിക്കും:
'അച്ഛന്‍ പ്രഭാകരന് സുഖല്ലേ?'
ഇരിങ്ങാലക്കുടയിലെ ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ദൂരെനിന്ന് കാണാന്‍ മാത്രമേ എന്റെ കുട്ടിക്കാലത്ത് യോഗമുണ്ടായിരുന്നുള്ളൂ. കാശില്ലാത്തതുകൊണ്ട് ഒന്നും വാങ്ങിയ ഓര്‍മ എനിക്കില്ല. എല്ലാം കണ്ടുകണ്ടങ്ങനെ നടക്കും. കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവത്തിന്റെയും പടിഞ്ഞാറെപ്പള്ളിയും കിഴക്കെപ്പള്ളിയും ചേര്‍ന്ന പിണ്ടിപ്പെരുന്നാളിന്റെയും ചേലൂര്‍ പള്ളിയിലെയും കാട്ടൂര്‍ പള്ളിയിലെയും പെരുന്നാളിന്റെയും വഴികളെല്ലാം എനിക്ക് പരിചിതമായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ പാമ്പുകളിക്കാരനെക്കാണും, അവിടെ കുറേ നില്ക്കും. തൊട്ടപ്പുറത്ത് പാത്രം പൊട്ടിയാല്‍ ഒട്ടിക്കുന്ന സാധനം വില്ക്കുന്നയാള്‍. അവിടെയും കുറേ നില്ക്കും. ഇതില്‍പ്പലര്‍ക്കും എന്നെ കണ്ടുകണ്ട് പരിചയമായിരിക്കും. മിക്കവരും ചിരിക്കും. കാശുകൊടുക്കാന്‍ നേരത്ത് വലിയുന്നവനാണ് ഇവന്‍ എന്നറിഞ്ഞുകൊണ്ടാണ് ആ ചിരി.
അങ്ങനെ നടക്കുമ്പോള്‍ ഒരു സ്ഥലത്ത് തുണികൊണ്ട് മറച്ച ഒരു മുറി കണ്ടു. അതിനുള്ളില്‍ ഒരു പാട്ടവിളക്ക് കത്തിയിരുന്നു. പണക്കാരായവര്‍ പുറത്ത് കാത്തുനില്ക്കുന്നു. കൈരേഖനോക്കുന്ന സ്ഥലമാണ്. പെട്ടെന്നാണ് ഒരാള്‍ മറപൊളിച്ച് പുറത്തേക്കു തെറിച്ചുവീണത്. അയാള്‍ കൈരേഖക്കാരന്റെ കഴുത്തിന് കുത്തിപ്പിടിച്ചിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എനിക്ക് പരിചയമുള്ള മുഖമാണ്; വാസു. പൊര്‍ത്തുശ്ശേരിയിലെ കള്ള്ഷാപ്പില്‍ കൂട്ടാന്‍കച്ചവടം ചെയ്യുന്നയാള്‍. വാസു നിന്ന് കിതയ്ക്കുകയാണ്. രംഗം ഒന്നയഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. വാസു കൈരേഖനോക്കാന്‍ കയറിയതായിരുന്നു. രേഖ നോക്കിനോക്കി അയാള്‍ പറഞ്ഞു: 'ഈ രേഖയുള്ളയാള്‍ പെണ്ണുപിടിയനാണ്, പണം കടംവാങ്ങിയാല്‍ കൊടുക്കില്ല...' പറഞ്ഞുകഴിഞ്ഞതും വാസുവിന്റെ അടി കഴിഞ്ഞു. എസ്.ഐ. വന്നു. കൈരേഖക്കാരനെ വിളിച്ചുനിര്‍ത്തി ചോദിച്ചു: 'നീയെവിടുന്നാടാ കൈരേഖാശാസ്ത്രം പഠിച്ചത്?'

അയാള്‍ എന്തോ മറുപടി പറഞ്ഞു, പിന്നെ എസ്.ഐ.യുടെ പിറകേ ജീപ്പില്‍ കയറിപ്പോയി.

സ്വയം സുഖിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാനാണ് എപ്പോഴും മനുഷ്യനിഷ്ടം എന്ന് എനിക്ക് മനസ്സിലായത് അന്നാണ്. സത്യത്തെ നേരിടാന്‍ അവനു പേടിയും മടിയുമാണ്.
മാപ്രാണത്തെ കട പൂട്ടിയതിനുശേഷം അപ്പന്‍ ഇരിങ്ങാലക്കുടയില്‍ ബസ്റ്റാന്‍ഡിനടുത്ത് ഒരു കട തുടങ്ങിയിരുന്നു. 'സെന്റ് ത്രേസ്യാ സ്റ്റോഴ്‌സ് ' എന്നായിരുന്നു അതിന്റെ പേര്. അരി, പലചരക്ക് സാധനങ്ങള്‍ എന്നിവയായിരുന്നു വില്പനവസ്തുക്കള്‍. വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടുതുടങ്ങി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ മുതല്‍ അപ്പന്‍ എന്നെ കടയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. അപ്പന്റെ ആ കട പക്ഷേ, വിജയമായില്ല. കാരണം, ഞങ്ങളുടേത് വലിയ കുടുംബമായിരുന്നു. വീട്ടില്‍ നല്ല ചെലവുണ്ട്. കടയിലെ സാധനങ്ങള്‍ മിക്കതും വീട്ടിലേക്കുതന്നെയാണ് കൊണ്ടുപോവുക. ഒരു സ്ഥലത്ത് സ്റ്റോക്കുചെയ്തിട്ട് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു എന്നു മാത്രം. ഇത് മനസ്സിലായപ്പോള്‍ ഒരു ദിവസം ഞാന്‍ അപ്പനോടു ചോദിച്ചു:
'ഇങ്ങനെയൊരു കട എന്തിനാ അപ്പാ നമ്മക്ക്?' അപ്പോള്‍ അപ്പന്‍ പറഞ്ഞു:
'സാധനങ്ങള്‍ മുഴുവന്‍ വാങ്ങി വീട്ടില്‍ കൊണ്ടുവെച്ചാല്‍ പെട്ടെന്ന് തീരും. ഇതൊരു സ്റ്റോര്‍ റൂമായിട്ട് കണ്ടാ മതി.'

കട ശോഷിച്ചതാണെങ്കിലും അവിടത്തെ ഇരിപ്പ് എനിക്കുതന്ന സന്തോഷം ചില്ലറയല്ല. കട അടിച്ചുവാരാനും കുടിക്കാനുള്ള വെള്ളം കൊണ്ടുവെക്കാനുമായി അപ്പുക്കുട്ടന്‍നായര്‍ എന്നൊരാളുണ്ടായിരുന്നു. അയാള്‍ മറ്റേതോ നാട്ടുകാരനായിരുന്നു. അപ്പുക്കുട്ടന്‍ നായരുടെ ശരീരത്തില്‍ നിറയെ മസിലായിരുന്നു. അയാള്‍ ജിമ്മിന് പോകുന്നുണ്ടോ എന്നെനിക്ക് ഒരു സംശയമുണ്ടായിരുന്നു. പക്ഷേ, ചോദിക്കാന്‍ പേടിയും. ഒരു ദിവസം അപ്പനോട് ഞാനെന്റെ സംശയം ചോദിച്ചു. അപ്പോള്‍ അപ്പന്‍ പറഞ്ഞു: 'അപ്പുക്കുട്ടന്‍നായരെ മസിലോടുകൂടിയാടാ പ്രസവിച്ചത്!'

അപ്പന് ജീവിതത്തില്‍ ഒരു പണികൊടുത്തയാള്‍ അപ്പുക്കുട്ടന്‍നായരായിരിക്കും. അയാളെ ഒന്ന് കളിപ്പിക്കാന്‍ ഒരു ദിവസം അപ്പന്‍ ഒരു കത്തെഴുതി കൈയില്‍ കൊടുത്തു. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു: 'എന്റെ സ്വദേശം നെയ്യാറ്റിന്‍കരയാണ്.

ഞാന്‍ ഒരു മരംവെട്ടുകാരനായിരുന്നു. എനിക്ക് നാല് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളുമാണ്. ഒരിക്കല്‍ മരംവെട്ടുന്ന സമയത്ത് മരത്തിന്റെ കൊമ്പുവീണ് എന്റെ നടുവൊടിഞ്ഞു. ജോലിചെയ്യാന്‍ വയ്യാതായി. നിങ്ങളെപ്പോലുള്ളവരുടെ സഹായമാണ് എനിക്കാശ്രയം.'

തൊട്ടിപ്പുറത്ത് അപ്പന്റെ ഒപ്പുമുണ്ടാകും. ഈ കാര്‍ഡുമായി അപ്പുക്കുട്ടന്‍നായര്‍ വീടുകള്‍ കയറിയിറങ്ങും. ആളുകള്‍ അത് വായിച്ച് പൊട്ടിച്ചിരിക്കും. കാരണം, അയാള്‍ വളരെക്കാലമായി ഇരിങ്ങാലക്കുടയിലുള്ളയാളാണ്. മാത്രമല്ല, നല്ല ആരോഗ്യവാനും. ആ മനുഷ്യനാണ് ഈ സങ്കടക്കത്തുമായി വീട് കയറിയിറങ്ങുന്നത്.

നാടുമുഴുവന്‍, അപ്പനടക്കം അപ്പുക്കുട്ടന്‍നായരുടെ ഈ കത്ത് വായിച്ച് ചിരിച്ചുകൊണ്ടിരിക്കെ ഒരു ദിവസം അയാള്‍ ഈ കത്ത് അപ്പനുതന്നെ കൊണ്ടുചെന്നുകൊടുത്തു! എല്ലാ വീടുകളിലും കൊടുക്കുന്നപോലെ. താന്‍തന്നെ എഴുതിക്കൊടുത്ത കത്ത് തന്റെതന്നെ കൈയില്‍ തിരിച്ചെത്തിയതുകണ്ട് അപ്പന്‍ തരിച്ചിരുന്നുപോയി. ഇനി ഈ കത്തുമായി നടക്കേണ്ട കാര്യമില്ല എന്ന് അയാളെ താക്കീതുചെയ്യുകയും ചെയ്തു.

പഠനം നിര്‍ത്തി ഞാന്‍ അങ്ങാടി നിരങ്ങി നടക്കുന്നത് കാണുമ്പോള്‍ ഇടയ്ക്ക് അപ്പന്‍ പറയും:
'എടാ, ഈ അപ്പുക്കുട്ടന്‍നായര്‍ മിടുക്കനാ. ഒരു പണീം എട്ക്കാതെ ജീവിക്കണത് കണ്ടാ. നിനക്കൊരു മാതൃകാപുരുഷന്‍, ഒരു ഗുരു.' കമ്യൂണിസം കൈയിലുള്ളതുകൊണ്ട് അപ്പന് റഷ്യന്‍ പുസ്തകങ്ങള്‍ പലതും കിട്ടുമായിരുന്നു. നോവലും കഥകളും നിറഞ്ഞ പുസ്തകങ്ങള്‍. അവ മുഴുവന്‍ അരിച്ചുപെറുക്കി വായിച്ച് അപ്പന്‍ എനിക്കായി ചില കഥകള്‍ കൊത്തിയെടുക്കും. ഇരിങ്ങാലക്കുടയിലെ വഴികളിലൂടെ നടന്നും അയ്യങ്കാവ് മൈതാനത്തിന്റെ ഒരു മൂലയ്ക്ക് ചെന്നിരുന്നും ഇവ അപ്പന്‍ പറഞ്ഞുതരും. വീട്ടിലേക്കുള്ള സാധനം കൊടുത്തുകഴിഞ്ഞാല്‍പ്പിന്നെ കടകൊണ്ട് ഒരു കാര്യവുമില്ലാതായി. ഉച്ചയോടെ അപ്പന്‍ കട പൂട്ടും. അത് കഴിഞ്ഞുള്ള നടത്തത്തിനിടെയാണ് കഥപറച്ചില്‍. അങ്ങനെയൊരു നടത്തത്തിനിടെ അപ്പന്‍ പറഞ്ഞ ഒരു കഥ ഇപ്പോഴും എനിക്കോര്‍മയുണ്ട്: 'അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു റഷ്യന്‍ കുടുംബം. മകന്‍ ഒരു പണിയുമെടുക്കില്ല, മഹാ മടിയനാണ്...' ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ കഥ എന്റെ ചേട്ടന്മാര്‍ക്കൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ടോ?'
'ഇല്ല. ഇത് നിനക്ക് സ്‌പെഷലായിട്ടുള്ളതാ.' അപ്പന്‍ പറയും. എന്നിട്ട് കഥ തുടര്‍ന്നു-
'ഒറ്റ മകനേയുള്ളൂ. അവന്‍ പണിയെടുക്കാതെ നടക്കുന്നതില്‍ അപ്പന് വലിയ സങ്കടവും പ്രതിഷേധവുമുണ്ടായിരുന്നു. അതുകൊണ്ട് തന്റെ സമ്പാദ്യമെല്ലാം ഒരു അനാഥാലയത്തിന് എഴുതിവെക്കാന്‍ തീരുമാനിച്ചു. പണിയെടുത്ത് കാശുമായി വന്നാല്‍ മാത്രം തീരുമാനം മാറ്റാം...'
കഥ അവിടെ നിര്‍ത്തി അപ്പന്‍ ഒരു കടത്തിണ്ണയിലേക്ക് കയറിനിന്ന് എന്നോടു ചോദിച്ചു:
'ഇതില്‍ നീ ആരുടെ ഭാഗത്താ?'
'അവന്റെ', ഞാന്‍ പറഞ്ഞു.
'ഏ? അതെന്താ ഇന്നസെന്റേ അങ്ങനെ?' അപ്പന്‍ ഉള്ളില്‍ ഒരാളലോടെ ചോദിച്ചു-
'അയാള്‍ക്ക് ഒരു മോനല്ലേയുള്ളൂ അപ്പാ. നമ്മടെപോലെ എട്ടെണ്ണമൊന്നുമില്ലല്ലോ? വെറുതെ അനാഥാലയത്തിനു കൊടുക്കാതെ അവന് കൊടുത്തൂടേ? എന്നാല്‍ അവന് പണിയെടുക്കാതിരിക്കാലോ?' എന്റെ മറുപടികേട്ട അപ്പന്റെ ആവേശം പാതി തളര്‍ന്നു. എന്നാലും കഥ തുടര്‍ന്നു- 'അങ്ങനെ ആ മകന്‍ പണിക്കെന്നുപറഞ്ഞ് രാവിലെ പുറത്തുപോയിത്തുടങ്ങി. പോവുമ്പോള്‍ത്തന്നെ അമ്മ ഒരു റൂബിള്‍ മകന്റെ കൈയില്‍ കൊടുക്കും. വൈകുന്നേരം മകന്‍ അത് തിരിച്ച് അപ്പന് കൊണ്ടുചെന്ന് കൊടുക്കും. അപ്പനതു വാങ്ങി നേരെ മുന്നില്‍ ആളിക്കത്തുന്ന ഉലയിലേക്കിടും. മകന്‍ ഒന്നും മിണ്ടില്ല. പിറ്റേന്ന് അമ്മ മകന് രണ്ട് റൂബിള്‍ കൊടുത്തു. അതും വൈകുന്നേരം അപ്പന്‍ ഉലയിലിട്ടു. ഇനി പണം തരില്ല എന്ന് അമ്മ മകനോട് പറഞ്ഞു: 'അധ്വാനത്തിന്റെ വിയര്‍പ്പു പുരണ്ട പണത്തിന്റെ ഗന്ധം അപ്പന് വേഗം മനസ്സിലാകും.'
പിറ്റേന്ന് മകന്‍ ഒരു വീട്ടില്‍ച്ചെന്ന് വൈകുന്നേരംവരെ വിറകുവെട്ടി. അവര്‍ അവന് വൈകുന്നേരം മൂന്ന് റൂബിള്‍ കൊടുത്തു. അതുമായി അവന്‍ അപ്പന്റെ മുന്നിലെത്തി. അപ്പന്‍ അതുവാങ്ങി പതിവുപോലെ തീയിലേക്കിട്ടു. എന്നാല്‍ ഇത്തവണ മകന്‍ ആളിക്കത്തുന്ന തീയിലേക്ക് കൈയിട്ട് അത് എടുത്തു. അപ്പോള്‍ അപ്പന് മനസ്സിലായി ഇത് മകന്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്.'

കഥ പറഞ്ഞ്, അയ്യങ്കാവ് മൈതാനത്തിന്റെ ഒരു മൂലയിലിരുന്ന് അപ്പന്‍ എന്നോടു ചോദിച്ചു:
എങ്ങനെയുണ്ട് കഥ?'
എനിക്കിഷ്ടമായില്ല.- ഞാന്‍ പറഞ്ഞു. എന്റെ മറുപടി കേട്ട് അപ്പന്‍ മിഴിച്ചിരുന്നു.

എങ്കിലും പിന്നെയും പിന്നെയും അപ്പന്‍ എനിക്ക് കഥപറഞ്ഞുതന്നുകൊണ്ടേയിരുന്നു. ഇന്നും ഇരിങ്ങാലക്കുടയിലൂടെ നടക്കുമ്പോള്‍, ഞാന്‍ അപ്പന്റെ കാല്പാടുകള്‍ തേടാറുണ്ട്. അതിനു പിറകില്‍ എന്റെയും കാലടികള്‍ പതിഞ്ഞിട്ടുണ്ടായിരിക്കും. ചില ഉച്ചനേരങ്ങളില്‍ അയ്യങ്കാവ് മൈതാനത്തിനടുത്തൂടെ കടന്നുപോരുമ്പോള്‍ 'ഈ കഥ നിനക്കിഷ്ടായോ?' എന്ന അപ്പന്റെ ചോദ്യം കാറ്റിലെവിടെയോ കലര്‍ന്നുകിടക്കുന്നതുപോലെ തോന്നും.

(ചിരിക്കു പിന്നില്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Thursday, April 4, 2013

നീലകുറിഞ്ഞിയുടെ ആതിഥേയനൊപ്പം



Vattavada, Munnar, Idukki, Kerala


ദേവലോകത്തുനിന്ന് ഇറങ്ങി വന്ന ഏതോ അനുഗ്രഹീത കലാകാരന്‍ ഭൂവില്‍ വരച്ചുചേര്‍ത്ത ചിത്രം പോലെ, പഴംപാട്ടുകളില്‍ കേട്ടു മധുരിച്ച ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുമായ് ഒരു ഗ്രാമം. വട്ടവടയിലെത്തുന്ന ഓരോ മനുഷ്യന്റെ മനസ്സിലും വ്യത്യസ്ത ചിത്രമായിട്ടായിരിക്കിക്കും ഈ ഗ്രാമം പതിയുക.

മൂന്നാറില്‍ നിന്ന് ഏകദേശം 42 കി. മി അകലെയായി നിര്‍ദ്ദിഷ്ട നെടുമ്പാശ്ശേരി കൊടൈക്കനാല്‍ റോഡില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനി പകര്‍പ്പ്. ചുവരുകള്‍ തമ്മില്‍ വേര്‍തിരിവില്ലാത്ത വീടുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മധുരയില്‍ നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂര്‍വ്വികര്‍. ഇടുക്കിയിലെ ആദ്യ കുടിയേറ്റക്കാര്‍. പഴയ തമിഴ് വാസ്തുവിദ്യയിലാണ് വീടുകള്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത്. പൊതുവെ എല്ലാ വീടുകള്‍ക്കും ഉയരം കുറവാണ്. കാട്ടുകമ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവ, കറുത്ത മണ്ണ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു. വാതിലുകളും ജനാലകളും കൊത്തുപണികളാല്‍ മനോഹരമാക്കിയിരിക്കുന്നു. മിക്ക വീടുകളും ഒരേ വലുപ്പത്തിലും ആകൃതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സദാ ഉച്ചത്തില്‍ സംസാരിച്ച് തിരക്കിട്ടു നീങ്ങുന്ന ജനസമൂഹം അന്തരീക്ഷം ശബ്ദ മുകരിതമാക്കുന്നു. വീടിനു മുന്‍പിലായി റോഡിന്റെ അരികു ചേര്‍ന്നിരുന്ന് പച്ചക്കറി വിത്തുകള്‍ വേര്‍തിരിക്കുന്ന മുതിര്‍ന്നവരും, നിരത്തിന്റെ ഒത്തനടുക്കായി നിന്ന് എന്തൊക്കെയോ പറഞ്ഞു കൂട്ടുന്ന യുവതീ യുവാക്കളും വട്ടവടയുടെ പ്രത്യേകതകളാണ്.

പൊതുവെ, നിരത്തില്‍ വാഹന ഗതാഗതം കുറവാണ്. ഗ്രാന്റീസ് തടികള്‍ കയറ്റി വരുന്ന പൊട്ടിപൊളിഞ്ഞ ജീപ്പുകളാണ് കൂടുതലായി കാണപ്പെടുന്ന വാഹനം. പച്ചക്കറി ചുമന്നുവരുന്ന കോവര്‍ കഴുതകളെ നിരത്തില്‍ എപ്പോഴും കാണാം. വളരെ ഉച്ചത്തില്‍ സിനിമാ ഗാനങ്ങള്‍ മുഴങ്ങുന്ന ചായ കടകളും രജനീകാന്തിന്റെയും കമലഹാസന്റെയുമൊക്കെ വലിയ പോസ്റ്ററുകള്‍ പതിപ്പിച്ച ബാര്‍ബര്‍ ഷോപ്പുകളും വട്ടവടയിലെ കൗതുക കാഴ്ചകളാണ്.


Vattavada, Munnar, Idukki, Kerala


12 വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നിനെത്തുന്ന നീലകുറിഞ്ഞിയുടെ ഈ സ്വന്തം ഗ്രാമത്തിന് പറയുവാന്‍ കഥകള്‍ ഏറെയുണ്ട്. കുറിഞ്ഞി മല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് വട്ടവടയിലാണ്. കുറിഞ്ഞിയുടെ പൂക്കാലം ഒരു ഉത്സവമായാണ് ഗ്രാമവാസികള്‍ കൊണ്ടാടുന്നത്. പൂജകളും ബലിയര്‍പ്പണവുമൊക്കെ ഗ്രാമീണര്‍ നടത്തുന്നു. കുറിഞ്ഞിയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം പച്ചക്കറി ഗ്രാമമെന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ച വട്ടവട കുറെ മലനിരകളാല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. താഴ്‌വാരത്തിനോടുചേര്‍ന്ന് അല്പം ഉയരത്തില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നു. . പഞ്ചായത്തിലെ കമ്പക്കല്‍, കടവരി പ്രദേശങ്ങള്‍ മുന്‍പ് കഞ്ചാവിന് പ്രശസ്തിയാര്‍ജിച്ച മേഖലകളായിരുന്നു.

അടുക്കടുക്കായി കാണപ്പെടുന്ന കൊച്ചു കൃഷിയിടങ്ങളാണ് ഗ്രാമത്തിന്റ ഏറ്റവും വലിയ പ്രത്യേകത. കാരറ്റും ബീറ്റ്‌റൂട്ടും കാബേജും ഉരുളക്കിഴങ്ങുമൊക്കെ വിളയുന്ന കൃഷിയിടങ്ങളാണവ. പച്ചക്കറിതോട്ടങ്ങളുടെയും കൃഷിക്കായി ഒരുക്കിയിരിക്കുന്ന ഭൂമിയുടെയുമൊക്കെ വിദൂരകാഴ്ച അതിമനോഹരമാണ്. ഗ്രാമവാസികള്‍ കൃഷി ചെയ്യുന്നതിനുമുണ്ട്് പ്രത്യേകത. അടുത്തടുത്ത തടങ്ങളില്‍ വ്യത്യസ്ത പച്ചക്കറികളാണ് ഇവര്‍ വിളയിക്കുന്നത്. ഒന്നില്‍ ഉരുളകിഴങ്ങാണെങ്കില്‍ മറ്റൊന്നില്‍ വെളുത്തുള്ളി. രാസവളങ്ങളുടെ ഉപയോഗം തീരെ കുറവാണ്. കൃഷിയിടങ്ങളിലൂടെ സര്‍വ്വസമയവും ജോലിയില്‍ വ്യാപൃതരായി നടക്കുന്ന പണിയാളര്‍ കേരളത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ച്ചയാണ്.


Vattavada, Munnar, Idukki, Kerala


വട്ടവടയിലെ പ്രധാന വ്യാരകേന്ദ്രങ്ങളിലൊന്നായ കൊട്ടക്കാമ്പൂര്‍ ഗ്രാമം അവസാനിക്കുന്ന കുന്നിന്‍ മുകളില്‍നിന്നുമുള്ള കൃഷിഭൂമിയുടെ കാഴ്ച വര്‍ണ്ണനാതീതമാണ്. കഥകളില്‍ കേട്ടു പരിചിതമായ ഏതോ അത്ഭുത ലോകത്ത് എത്തിയതു പോലെ. ചുറ്റിനും വളരെ ദൂരേയ്ക്ക് വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍, അവയ്ക്കിരുവശത്തും വന്‍കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. ലോകത്തിന്റെ എറ്റവും അറ്റത്തുള്ള മുനമ്പില്‍ നില്‍ക്കുന്ന അനുഭൂതിയാണ് ആ കാഴ്ചകള്‍ പകര്‍ന്നുനല്‍കിയത്. അങ്ങു ദൂരെ മലനിരകള്‍ ഒത്തുചേരുന്ന പ്രദേശത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന് വിശ്വവസിക്കുവാന്‍ പെട്ടന്നെന്തോ മടി തോന്നി. കൃഷിയിടങ്ങളും മലനിരകളും നീലാകാശവുമൊക്കെ ഒരു ചെറിയ കോണില്‍ ഒത്തുചേരുന്നു. ശരിക്കും പ്രകൃതി ഒരുക്കിയിരിക്കുന്ന വലിയൊരു കോട്ട.

വട്ടവടയിലേയ്ക്കുള്ള യാത്രയും അതിമനോഹരമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിന്റെ കുളിരുപറ്റി ഒരു യാത്ര. റോഡിനിരുവശവും കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ചിലയിടങ്ങളിലില്‍ പച്ച പരവതാനി വിരിച്ചതുപോലെ പുല്‍മേടുകള്‍ കാണാം. മാട്ടുപെട്ടി, കുണ്ടള ഡാമുകളുടെ ഭംഗിയും, എക്കോ പോയിന്റെന്ന അത്ഭുതവും, ചെത്തിയൊരിക്കിയതെന്ന് തോന്നലുളവാക്കുന്ന കുളുക്കുമലയുമൊക്കെ യാത്രയില്‍ കൂട്ടിനെത്തുന്നു. മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ വട്ടവടയ്ക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാന്റീസ് മരങ്ങള്‍ വെട്ടിയൊരുക്കി വാഹനത്തില്‍ കയറ്റുവാന്‍ ധൃതി കൂട്ടുന്ന പണിയാളര്‍ ഗ്രാമം അടുക്കാറായെന്ന് വിളിച്ചോതുന്നു. ഏകദേശം നാല് കിലോ മീറ്റര്‍ തമിഴ് നാട് അധീന പ്രദേശത്തുകൂടി സഞ്ചരിച്ചുവേണം വട്ടവടയിലെത്താന്‍.


Vattavada, Munnar, Idukki, Kerala


കൊച്ചുകൃഷിയിടങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന വരമ്പുകളിലൂടെ മണ്ണിന്റെ ഭംഗി ആസ്വദിച്ച് എത്ര സമയം നടന്നുവെന്ന് ഓര്‍മ്മയില്ല. സ്ത്രീകള്‍ വെളുത്തുള്ളികള്‍ വിളവെടുത്ത് ഭംഗിയായി അടുക്കി ഉയര്‍ത്തുന്നത് കുറേ സമയം നോക്കി നിന്നു. രാത്രിയില്‍ കൃഷി നശിപ്പിക്കുവാന്‍ എത്തുന്ന പന്നികളില്‍ നിന്ന് അധ്വാനത്തെ രക്ഷിയ്ക്കുന്നതിനായി കാവലു നില്‍ക്കുന്നവര്‍ക്കായി കാട്ടു കമ്പുകള്‍ ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയിരിക്കുന്ന കൊച്ചുകുടിലുകളില്‍ കയറിയിറങ്ങി.

വിളവെടുക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന്, മണ്ണില്‍ നിന്നുയര്‍ത്തിയ ഉടനെ കൈക്കലാക്കി കൃഷിയിടത്തില്‍ വെച്ചുതന്നെ വൃത്തിയാക്കിയ കാരറ്റിന്റെ രുചിയും ആസ്വദിച്ച് വട്ടവടയോട് വിടചൊല്ലുമ്പോള്‍ കുറിഞ്ഞിയ്ക്കുമപ്പുറം ഒരു കൊച്ചു ഗ്രാമത്തിന്റെ ഒരുപാട് പ്രത്യേകതകളില്‍ അല്പമെങ്കിലും സ്വന്തമാക്കുവാന്‍ സാധിച്ചു എന്ന ലഹരിയിലായിരുന്നു മനസ്സ്. ശരിക്കും ഭൂമിയിലെ പറുദീസ...

Travel Tips
തണുപ്പ് കുറവായതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടതില്ല.
ഗ്രാമത്തില്‍ കേരളാ രീതിയിലുള്ള ആഹാരം ലഭിക്കുവാന്‍ സാദ്ധ്യത കുറവായതിനാല്‍ ഭക്ഷണം കരുതുക.

Location
Vattavada is located in Idukki district near to munnar.

How to reach
Nearest railwaystation: Aluva
Nearest airport : Cochin

Distance chart (approx)
Munnar 42 km
Ernakulam 177 km
Thekkady 147


Text: പ്രിന്‍സ് ജെയിംസ്‌