Saturday, January 24, 2015

പത്മരാജന്‍ എന്ന കുസൃതിക്കാരന്‍

രാധാലക്ഷ്മി

ഗൗരവക്കാരനും മിതഭാഷിയുമായ പത്മരാജനെ മാത്രമെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതുപോലെതന്നെ അദ്ദേഹത്തിന്റെ ആദ്യകാലതിരക്കഥകള്‍ വായിച്ചിട്ടാവാം സെക്‌സിന്റെയും വയലന്‍സിന്റെയും ഒക്കെ ഒരു വക്താവായിട്ട് പത്രക്കാരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. പക്ഷേ, ഇതിനൊക്കെ അപ്പുറത്ത്, അധികം പുറത്തറിയപ്പെടാത്ത മറ്റൊരു മുഖം കൂടി പത്മരാജനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ മുന്‍പില്‍ മാത്രം പുറത്തെടുക്കുന്ന ഒരു കുസൃതിക്കാരന്റെ മുഖം.

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്ന വ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട 'ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലോട്ട് ഓടിവരുന്നു. അറുപത്തിയാറ്അറുപത്തിയേഴ് കാലമാണ്. ഞങ്ങള്‍ കത്തുകളിലൂടെ പരസ്​പരം അറിഞ്ഞിരുന്ന സമയം. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ഒരു പ്രഭാതം. അക്കാലത്തെ മതപ്രചരണത്തിനായി ചില കൃസ്തീയ പാതിരിമാര്‍ ആകാശവാണിയില്‍ വരിക ഒരു പതിവായിരുന്നു. ഒരിക്കല്‍ ഈ ആവശ്യവുമായി ഒരു പാതിരി അവിടെ വന്നപ്പോള്‍ കൊണ്ടുവന്ന ഒരു നോട്ടീസ് ഡ്യൂട്ടിറൂമിലെ മേശപ്പുറത്ത് വച്ചിട്ടുപോയി. നോട്ടീസ് വായിച്ച പത്മരാജന് ഒരു
കുസൃതി തോന്നി. ഉടനെ തന്നെ ഉച്ചയ്ക്കും വൈകിട്ടും ഡ്യൂട്ടിക്ക് വരുന്ന അനൗണ്‍സര്‍മാര്‍ക്ക് കാണാനായി അദ്ദേഹം ഒരു നോട്ടു കുറിച്ചു വച്ചു.'ഈ നോട്ടീസില്‍ക്കാണുന്ന വിവരങ്ങള്‍ പരിപാടികള്‍ക്കിടയ്ക്കുള്ള സമയങ്ങളില്‍ ഫില്ലറുകള്‍ ആയി കൊടുക്കണം' എന്ന്. അതോടൊപ്പം ആ നോട്ടീസും പിന്‍ ചെയ്തു വച്ചു.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വന്ന അനൗണ്‍സര്‍ക്ക് സൂത്രം പിടികിട്ടിയെങ്കിലും, രാത്രി വന്നയാള്‍ ഇതു സത്യമെന്ന് ധരിച്ചു. അന്നാണെങ്കില്‍ ന്യൂസ് തുടങ്ങുന്നതിന് രണ്ടു മിനുട്ട് മുന്‍പ് പരിപാടി തീരുകയും ചെയ്തു. നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി വായിച്ചവതരിപ്പിക്കാന്‍, നിനച്ചിരിക്കാതെ പൊടുന്നനവേ വീണുകിട്ടിയ ഈ അവസരം അനൗണ്‍സര്‍ ഉപയോഗപ്പെടുത്തി. അദ്ദേഹം നല്ല ശ്ബദമോഡുലേഷനോടെ നോട്ടീസ് വായിച്ചു തുടങ്ങി'നിങ്ങള്‍ അവനെ കാല്‍വരി മലയുടെ മുകളിലേക്ക് അടിച്ചു കയറ്റിയില്ലേ?...' തെറ്റുകൂടാതെ ഒറ്റയടിക്ക് ആ നോട്ടീസ് മുഴുവന്‍ അനൗണ്‍സര്‍ വായിച്ചു'അവനാരാണ്? അവനല്ലോ യേശു'...എന്ന് വികാരാവേശത്തോടെ പ്രേക്ഷകരോട് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിറുത്തി. അതു മുഴുവന്‍ ആകാശവാണി തൃശൂര്‍നിലയം അന്ന് പ്രക്ഷേപണം ചെയ്തു. പരിഭ്രമിച്ച മുഖവുമായി സ്റ്റുഡിയോ വാതില്‍ തള്ളിത്തുറന്ന് ഡ്യൂട്ടി ഓഫീസര്‍ എത്തിയപ്പോഴാണ്, താന്‍ നല്ലതു പോലെ ആ നോട്ടീസുമുഴുവന്‍ വായിച്ചല്ലോ എന്ന ആത്മസംതൃപ്തിയുമായി പേപ്പറില്‍ നിന്നും അനൗണ്‍സര്‍ കണ്ണെടുക്കുന്നത്.
വിവരം അറിഞ്ഞപ്പോള്‍ അനൗണ്‍സര്‍ ആകെ പരിഭ്രമിച്ചു. സംഭവം വളരെ സീരിയസ്സ് ആണെന്ന് ഡ്യൂട്ടി ഓഫീസര്‍ അദ്ദേഹത്തോട് പറഞ്ഞു. ഭാഗ്യത്തിന് നാല് അനൗണ്‍സര്‍മാരും ഡ്യൂട്ടി ഓഫീസറും അല്ലാതെ മറ്റാരുംതന്നെ ഈ സംഭവം മനസ്സിലാക്കിയില്ല. ഏതായാലും ആ അനൗണ്‍സറുടെയും ഡ്യൂട്ടി ഓഫീസറുടെയും ജോലി പോകാതെ ഇക്കാര്യം എങ്ങനെയാണ് ഒതുക്കിയതെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.പില്‍ക്കാലത്തും അദ്ദേഹം ഒരുപാട് കുസൃതികള്‍ ഇതു പോലെ ഒപ്പിച്ചിട്ടുണ്ട്.

പത്മരാജന് തിരുവനന്തപുരത്തോട്ട് മാറ്റമായ കാലം. തൃശ്ശൂര് അദ്ദേഹത്തിന് ഉണ്ണിമേനോനും വര്‍ക്കിയും വിജയന്‍ കരോട്ടും തുളസിയും ഒക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ്‌വലയം തന്നെ ഉണ്ടായിരുന്നു. ആരോടെങ്കിലും ഒക്കെ ദേഷ്യം തോന്നുമ്പോള്‍ അവരെക്കുറിച്ച് കവിതകള്‍ എഴുതിയുണ്ടാക്കി നോട്ടീസ് അച്ചടിപ്പിക്കലും മറ്റും ഈ സുഹൃദ് സംഘത്തിന്റെ സ്ഥിരം പരിപാടികളായിരുന്നു. കളിയായിട്ട്, പരസ്​പരം പാരവയ്ക്കലും ഒരു പതിവു വിനോദമായിരുന്നു ഇവര്‍ക്ക്.

പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അന്തരിച്ച, സാഹിത്യകാരനായ വിജയന്‍ കരോട്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ. പത്മരാജന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തൃശ്ശൂരിലെ സുഹൃത്തുക്കളുമായി അടുത്തിടപഴകാനുള്ള അവസരവും നഷ്ടപ്പെട്ടു.

അക്കാലത്ത് പത്മരാജനും വിജയന്‍ കരോട്ടും വിനോദമായി വച്ചു നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയാണ് മാധ്യമങ്ങളിലൂടെയുള്ള വേലവയ്പ്.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോള്‍ വിജയന്‍ കരോട്ട് എന്ന ശ്രോതാവിന്റെ പേര് റേഡിയോവിലൂടെ ഇടയ്ക്കിടക്ക് വിളിച്ചുപറയുക പത്മരാജന്‍ ഒരു പതിവാക്കി. മിക്കവാറും കേള്‍ക്കാന്‍ ഏറ്റവും ഇമ്പം കുറഞ്ഞ പാട്ടുകളോടൊപ്പമാവും ഈ പേരു വിളിച്ചു പറയുന്നത്. ആദ്യമൊന്നും വിവരം കരോട്ട് അറിഞ്ഞിരുന്നില്ല. ക്രമേണ, മറ്റു സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഇതിന്റെ പുറകില്‍ ആരുടെ കൈകളാണ് എന്ന സത്യം കരോട്ട് മനസ്സിലാക്കുന്നത്.

അതോടെ തിരിച്ചുവേലവയ്ക്കാനുള്ള പദ്ധതികള്‍ കരോട്ട് ആസൂത്രണം ചെയ്തു. പിന്നെ, എറണാകുളത്തുനിന്നും ഇറങ്ങുന്ന ചില കൊച്ചു വാരികകളിലൊക്കെ പത്മരാജന്റെ പേരില്‍ ഓരോ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. കെ.ആര്‍. വിജയയ്ക്ക് ഗര്‍ഭമാണോ? ജയലളിതയുടെ വിലാസമെന്താണ്? എന്നീ ടൈപ്പിലുള്ള കുറെ ചോദ്യങ്ങള്‍. പിന്നെ വേലവയ്പ്പിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിച്ചു. ആകാശവാണിയിലെ എഴുത്തുപെട്ടിയിലും കരോട്ടിന്റെ കത്തുകളും (പേരും) കടന്നുവന്നു. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നാടകം കേട്ട് കരഞ്ഞു പോയി. സേതുനാഥന്റെ ചിത്രീകരണം കരളില്‍ ആഞ്ഞുതറച്ചു.ഗംഗാധരന്‍ നായരുടെ ഗാനം കേട്ട് ഉറങ്ങിപ്പോയിഎല്ലാം ആസ്വാദനങ്ങള്‍.

ഇത് കരോട്ടിന് വലിയൊരു തോല്‍വിയായിരുന്നു. ഇതിനു ബദലായി കരോട്ട് ഒരു കഥ എഴുതി. സിനിലാന്റ് എന്നോ മറ്റോ പേരുള്ള ഒരു പത്രമാസികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് അമ്മുക്കാശ്!
അമ്മുക്കാശ് എന്നൊരു പേര് എന്റെ കൂട്ടുകാരിക്കല്ലാതെ വേറെ ഒരാള്‍ക്കും ഞാന്‍ കേട്ടിട്ടില്ല. സിനിലാന്റ് ചിറ്റൂരെങ്ങും കേട്ടറിവുപോലുമില്ലാത്ത ഒരു മാസികയായത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ ആ കഥയുടെ പേരിലും ഞാന്‍ ക്രൂശിക്കപ്പെട്ടേനേ. നേരത്തേതന്നെ പത്മരാജന്‍ പാര്‍വ്വതിക്കുട്ടി എന്ന കഥ എഴുതിയ തിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അത്രയ്ക്കായിരുന്നല്ലോ.

പാര്‍വ്വതിക്കുട്ടിയില്‍ അമ്മുക്കാശും ഒരു കഥാപാത്രമാണ്. ആ പേരില്‍ കൗതുകം തോന്നിയതുകൊണ്ട്, അതാരാണെന്ന് കരോട്ട് പത്മരാജനോട് അന്വേഷിച്ചു. അത് ആ കഥയില്‍ത്തന്നെ ഉണ്ടല്ലൊ, എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.

ഏതായാലും പ്രേമപ്പൂഞ്ചോലയില്‍ നഞ്ചുകലക്കിക്കളയാം എന്ന് വിജയനും തീരുമാനിച്ചു. അതോടെ വിജയന്‍ എഴുതുന്ന എല്ലാകഥകളിലും കാമുകന്റെ പേര് പപ്പു എന്നും കാമുകിയുടെ പേര് അമ്മുക്കാശ് എന്നും ആയി. ആയിടയ്ക്ക് കേരള ശബ്ദത്തില്‍ വിജയനെഴുതി ഋഷി എന്നൊരു കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പപ്പു കാമുകനായും അമ്മുക്കാശ് പരാമര്‍ശിക്കപ്പെടുന്ന വേറൊരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

പിന്നീടെപ്പോഴാണ് ഈ മാധ്യമ യുദ്ധം അവസാനിച്ചതെന്ന് എനിക്കോര്‍മയില്ല.
ഇത്തരത്തില്‍ യൗവ്വനത്തിളപ്പില്‍ പത്മരാജനും കൂട്ടരും കാണിച്ചിട്ടുള്ള
കുസൃതികള്‍ക്ക് കൈയും കണക്കുമില്ല. പില്‍ക്കാലത്തും അദ്ദേഹം ഒട്ടനവധി കുസൃതികള്‍ ഇതുപോലെ ഒപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധസാഹിത്യകാരനായ ജയനാരായണനും തൃശ്ശൂരിലെ പത്മരാജന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പെട്ടെന്നു തോന്നിയ ദേഷ്യത്തിന് ജോലിയെടുക്കുന്ന ഓഫീസില്‍ രാജിക്കത്തും എഴുതിക്കൊടുത്ത് ജയനാരാണയന്‍ നേരെ വന്നത് തിരുവനന്തപുരത്ത് പത്മരാജന്‍ വാടകയ്‌ക്കെടുത്തു താമസിക്കുന്ന വീട്ടിലോട്ടാണ്. ഇടയ്ക്കിടക്ക് വന്ന് കൂടെ താമസിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരുപാട് സൃഹൃത്തുക്കള്‍ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ജയനാരായണനാകട്ടെ പെട്ടെന്ന് പോകാന്‍ വന്ന ആളല്ലായിരുന്നു.

സ്‌നേഹത്തിന്റെ മുമ്പില്‍, എന്നും തരളിതമാകുന്ന ഒരു പ്രത്യേകതരം വ്യക്തിത്വമായിരുന്നു പത്മരാജന്റേത്. അവിടെ കണക്കുപറച്ചിലുകള്‍ക്കോ പരിഭവങ്ങള്‍ക്കോ ഒന്നും യാതൊരു സ്ഥാനവും അദ്ദേഹം കൊടുത്തിരുന്നില്ല.

ജോലിയില്ലാതായതോടെ, ക്രമേണ, ജയനാരാണന്റെ കൈയിലെ പൈസയും തീര്‍ന്നു. പത്മരാജന്റെ പോക്കറ്റും കാലിയായിരുന്നു. ഒരു ദിവസം ജയനാരായണന്‍ പത്മരാജനോട് ചോദിച്ചു. നിന്റെ കഴുത്തില്‍ കിടക്കുന്ന ആ മാലയൊന്നു തരാമോ പണയം വയ്ക്കാന്‍ എന്ന്. അക്കാലത്ത് പത്മരാജന്‍ കഴുത്തിലിട്ടുകൊണ്ടിരുന്ന ഒരു മാലയുണ്ട്. ഇരുവശത്തും സ്വര്‍ണ്ണം പൊതിഞ്ഞ, കൊച്ച് രുദ്രാക്ഷം പോലത്തെ മുത്തുകള്‍ കൊരുത്ത ഒരു മാല. ജയനാരായണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം ആ മാല പണയം വയ്ക്കാനായി കൊടുത്തു. സന്തുഷ്ടനായ ജയനാരായണന്‍ താമസിയാതെ മാല പണയം വച്ച് ഹുണ്ടികക്കാരന്റെ പക്കല്‍നിന്നും പണവും വാങ്ങി ധനവാനായി വീട്ടില്‍ തിരിച്ചെത്തി. കുറച്ചുനേരം കഴിയുമ്പോഴേക്കും പണയമെടുത്ത ഹുണ്ടികക്കാരന്‍ ഓടിപ്പിടിച്ചു വരുന്നത് ഒരു കുസൃതിച്ചിരിയോടെ പത്മരാജന്‍ നോക്കിയിരുന്നു. എന്തെന്നാല്‍ രുദ്രാക്ഷത്തിനു ചുറ്റും പൊതിഞ്ഞു കെട്ടിയിരുന്നത് സ്വര്‍ണ്ണം പൂശിയ മുക്കായിരുന്നു എന്ന സത്യം പത്മരാജനുമാത്രം അറിയാമായിരുന്ന ഒരു സത്യമാണല്ലോ!

അന്ന് ജയനാരായണന്‍ തല്ലുകൊള്ളാതെയും പോലീസ് കേസില്‍ പെടാതെയും രക്ഷപ്പെട്ടത് ഒരു പക്ഷേ, പത്മരാജന്റെതന്നെ, സമയത്തുള്ള ഇടപെടല്‍ കൊണ്ടാവാം.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ മെര്‍ക്കാറയില്‍ വച്ചും പത്മരാജന്‍ ഈ പഴയ കുസൃതി പുറത്തെടുത്തു. അന്ന് അദ്ദേഹത്തിന് കൂട്ടായി ക്യാമറാമാന്‍ വേണുവും സഹസംവിധായകന്‍ ജോഷിമാത്യുവും ഉണ്ടായിരുന്നു.
മെര്‍ക്കാറയില്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ പ്രേതവാസമുള്ള ഒരു കെട്ടിടമാണെന്നു പറഞ്ഞ് നടികളായ ശ്രീവിദ്യയേയും ശോഭനയേയും ഭയപ്പെടുത്തിയതും അര്‍ദ്ധരാത്രിയില്‍ പ്രേതവേഷം കെട്ടിയ വേണുവിനെ അവര്‍ താമസിക്കുന്ന മുറിയുടെ മുമ്പിലോട്ടയച്ച് അടുത്തുള്ള തൂണിന്റെ പുറകിലോ മറ്റോ ഒളിച്ചുനിന്ന് അമര്‍ത്തിച്ചിരിപ്പിച്ചതും പ്രേതത്തെ കണ്ടു ഭയന്ന് ശോഭന ബോധംകെട്ട് വീണപ്പോള്‍ ആകെ അബദ്ധരായി മുറിയിലോട്ട് ഓടിവന്ന് വാതിലടച്ചിരുന്നതും പിറ്റേന്നുകാലത്ത് ശോഭനയെ സത്യം മനസ്സിലാക്കിക്കാന്‍ പാടുപെട്ടതും എല്ലാമെല്ലാം അദ്ദേഹം തന്നെയാണല്ലോ എന്നോടും മക്കളോടും പറഞ്ഞത്.

അവസാനമായി ജനവരിമാസത്തിലും അദ്ദേഹം എന്നോടൊരു കുസൃതി കാണിച്ചു.

ഗന്ധര്‍വ്വന്റെ ഷൂട്ടിങ് കഴിഞ്ഞുവരുമ്പോള്‍ അദ്ദേഹം പതിവിന് വിപരീതമായി ഒരുപാട് സെറ്റ് ഡ്രസ്സുകള്‍ കൊണ്ടുവന്നിരുന്നു. ഇവിടെവന്നപ്പോള്‍ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഇവിടുള്ള അലമാരകളൊന്നും പോര. ഉടനെ ഗോദ്‌റേജിന്റെ പുതിയ ഒരലമാര വാങ്ങിച്ചുകളയാം എന്നദ്ദേഹം എന്നോടു പറഞ്ഞു. അല്ലെങ്കില്‍തന്നെ ഇവിടുള്ള ചുമരലമാരകള്‍ക്കൊന്നും ഒരടച്ചുറപ്പുപോരാ എന്നൊരഭിപ്രായം ഞാന്‍ നേരത്തേ അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. ജനവരി ഏഴാം തീയതിയാണെന്നാണ് എന്റെ ഓര്‍മ്മ. പുതിയൊരലമാര ഞങ്ങള്‍ ഗോദ്‌റേജിന്റെ ഷോറൂമില്‍ നിന്നും തിരഞ്ഞെടുത്ത് പൈസയും കൊടുത്തു. അലമാര വീട്ടിലെത്തിക്കാനുള്ള ചുമതല അവരെത്തന്നെ ഏല്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി. അലമാര വന്നില്ല. ദിവസവും ഫോണില്‍ അദ്ദേഹം വിളിച്ചുചോദിക്കും. അവരെന്തെങ്കിലും ഒഴികഴിവു പറയും. നാലഞ്ചുദിവസം കഴിഞ്ഞൊരു വൈകുന്നരം ഞാന്‍ വനിതാ സമിതിയിലെ മീറ്റിങ്ങിനു പോയി തിരിച്ചുവന്നസമയം. ഇന്നും അലമാര വന്നില്ലല്ലോ എന്നു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍, അതെ, ഇന്നും വന്നില്ല. പൈസ വാങ്ങിച്ചുവച്ചിട്ട് ഇവന്മാര്‍ എന്താണവിടെ ചെയ്യുന്നതാവോ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന മകള്‍ മാധവിക്കുട്ടി ഇതുകേട്ട് ചിരിക്കാന്‍ തുടങ്ങി. കാര്യമെന്തെന്ന് എനിക്ക് പിടികിട്ടിയില്ല. എന്റെ മുഖം കണ്ടിട്ട് അദ്ദേഹവും മാതുവിനോട് എന്തഡാ മാഡാ ചിരിക്കുന്നത്? എന്നായി. അവള്‍ ഉറക്കെപ്പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവളുടെ കണ്ണുകള്‍ ഞങ്ങളുടെ മുറിയുടെ പടിഞ്ഞാറുവശത്തെ ചുമരിലായിരുന്നു. പെട്ടെന്ന് ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അലമാരി സുരക്ഷിതമായി അവിടെ ഇരിക്കുന്നു. അച്ഛനും മോളും കൂടെ ഉറക്കെയുറക്കെചിരിച്ചു. അമ്മ പറ്റിപ്പോയ് എന്ന് മാതു പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരുമായി പുതിയ എല്ലാ ഉടുപ്പുകളും അലമാരയിലോട്ട് മാറ്റി. പിന്നീട് നാലഞ്ചുദിവസങ്ങളിലായി, അബുദാബിയില്‍ നിന്നും കൊണ്ടുവന്ന ഒരുതരം ട്രാന്‍സ്‌പേരന്റ് ആയ പ്ലാസ്റ്റിക് കവറുകളടങ്ങിയ രണ്ടു മൂന്നു ഫയലുകളിലായി വീട്ടിന്റെയും തിരുവനന്തപുരത്തും മുതുകുളത്തും മറ്റും ഉള്ള എല്ലാ വസ്തുക്കളുടെയും ആധാരങ്ങളും ടാക്‌സ് അടച്ച പേപ്പറുകളടക്കം വീട്ടിലുള്ള എല്ലാ വിലപ്പെട്ട കടലാസ്സുകളും ഞങ്ങളാ ഫയലുകളിലാക്കി. ഇരുപത്തി രണ്ടാം തീയതി അദ്ദേഹം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പായിത്തന്നെ, ഏതു പേപ്പര്‍ ആവശ്യപ്പെട്ടാലും തിരയാതെ പെട്ടെന്നുതന്നെ എടുക്കാവുന്നതരത്തില്‍ അടുക്കിലും ചിട്ടയിലും ആക്കിവച്ചിട്ടാണ് ആ കുസൃതിക്കാരന്‍ തിരുവനന്തപുരം വിട്ടത്.

ഒരു പക്ഷേ, അദ്ദേഹത്തെ കാണാനൊക്കാതെ, ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നു ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ഈ ഇരുട്ടില്‍ തപ്പിത്തടയുന്ന എന്നെയും മക്കളെയും നോക്കി, ഒരു കുസൃതിച്ചിരിയുമായി അദ്ദേഹം കയ്യെത്താവുന്ന ദൂരത്തെങ്ങാനും നില്‍പ്പുണ്ടാവുമോ?

മാതൃഭൂമി പ്രസിദ്ധീകരിച്ച രാധാലക്ഷ്മിയുടെ 'ഓര്‍മ്മകളില്‍ തൂവാനമായി പത്മരാജന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്

Thursday, January 15, 2015

സപ്തതടാകക്കരയില്‍, കാട്ടില്‍...

ഒരു യാത്ര പോയേ പറ്റു. എങ്ങനെ? എങ്ങോട്ട് ? എപ്പോ? എനിക്കിഷ്ടമുള്ളിടത്ത്, എന്റെയിഷ്ടത്തിന്. പണ്ട് ഏതോ ഒരു സുഹൃത്ത് പറഞ്ഞ ഗെറ്റ് എവേ ക്യാംപ് ഓര്‍മ്മ വന്നു. ആ പേരും ഒരു കാരണമാവാം. എന്റെ മനസ്സും ശരീരവും ഒരു ഗെറ്റ് എവേയ്ക്ക് വേണ്ടി ആഗ്രഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ ഞാന്‍ ഗൂഗിളില്‍ സാത്താല്‍ ഗെറ്റ് എവേ ക്യാംപ് കണ്ടെത്തി. കിട്ടിയ നമ്പരില്‍ വിളിച്ച് മാനവ് എന്നരാളോട് വിവരങ്ങള്‍ തിരക്കി. ഡല്‍ഹിയില്‍ നിന്ന് റാണിഘട്ട് എക്‌സ്​പ്രസ്സില്‍ അവസാന റെയില്‍വേ സ്റ്റേഷനായ കാത്തഗോഡാമില്‍ എത്തുക. അവിടെ മാനവ് കാത്തു നില്‍ക്കുമത്രെ.

പിന്നെ ഇന്ത്യന്‍ റെയില്‍വേസിന്റെ സൈറ്റില്‍ നിന്ന് ടിക്കറ്റ് ഉറപ്പിച്ചു. എല്ലാം വേഗത്തില്‍ നടത്തി. മനസ്സ് മാറാന്‍ പാടില്ലല്ലോ. ഒരു പാട് കാരണങ്ങള്‍ ഞങ്ങള്‍ സ്ത്രീകള്‍ കണ്ടെത്തും. എന്നിട്ട് ആഗ്രഹങ്ങള്‍ നടക്കാത്തതില്‍ സങ്കടപ്പെടും. ഞാനും അതില്‍പ്പെടും. അതുകൊണ്ട് തന്നെ വേഗം കാര്യങ്ങള്‍ തീരുമാനിച്ചു.

യാത്ര അടുക്കും തോറും സങ്കടവും തുടങ്ങി. സാരമില്ല. എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് മുരളിയും വിച്ചനും എന്നെ യാത്രയാക്കി. ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഇതൊക്കെ പെടും. പക്ഷേ ഇത്തവണ ഞാന്‍ എന്റെ സ്വത്തിനെ പൂര്‍ണ്ണമായ് മുരളിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്തെന്നാല്‍ എനിയ്ക്ക് ഈ യാത്ര അത്ര തന്നെ അത്യാവശ്യമായിരുന്നു.

വെളുപ്പിന് ആറു മണിയ്ക്ക് ട്രെയിന്‍ കാത്തഗോഡത്തില്‍ എത്തുമ്പോള്‍ മാനവ് അവിടെ തയ്യാര്‍. പിന്നെ ഹെയര്‍പിന്‍ വളവുകളിലൂടെ മുകളിലേക്ക്. മലമുകളിലെ വര്‍ണ്ണച്ചായം തേച്ച കൊച്ചു കൊച്ചു വീടുകള്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നതു പോലെ. ആ യാത്ര മൂന്നാര്‍- ഊട്ടി യാത്രകളെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ ഹിമാലയത്തിനടുത്തേയ്ക്കാണ് എത്തുന്നതെന്ന സത്യം പതുക്കെ അറിഞ്ഞു.

മാനവ് പറഞ്ഞു തുടങ്ങി. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കുമയൂണ്‍ താഴ്‌വരയിലെ നൈനിത്താള്‍ ജില്ലയിലെ സാത്താല്‍ എന്ന സ്ഥലത്തേയ്ക്കാണ് നമ്മള്‍ പോകുന്നത്. താല്‍ എന്നാല്‍ തടാകം എന്നാണ്. ഏഴു തടാകങ്ങള്‍ നിറഞ്ഞതാണ് സാത്താല്‍. ഗരുഡ് താല്‍, സൂഖം താല്‍, നള ദമയന്തി താല്‍, ഭീംതാല്‍, രാമ ലഷ്മണ സീതാ താല്‍. അങ്ങനെ മൂന്നു തടാകങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന രാമലക്ഷ്മണസീതാ തടാകത്തിന്റെ അരികെ ഒന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞ് കാര്‍ നിന്നു. ഒരു ചെറിയ നിരാശ തോന്നി. ഇവിടേയ്ക്കാണോ ഇത്ര ആവേശത്തോടെ വന്നത്. കുറേ റിസോര്‍ട്ടും തടാകത്തിനു ചുറ്റും ടൂറിസ്റ്റുകള്‍ക്കായി പെഡല്‍ ബോട്ടുകളും, പിന്നെ കച്ചവടക്കാരും. ഊട്ടിയില്‍ എത്തിയപോലെ.

മാനവ് ബാഗുകള്‍ പെഡല്‍ ബോട്ടിലേക്ക് വച്ചു. ഞാനും പിന്നാലെ അതില്‍ കയറി. ബോട്ട് മുന്നോട്ട് പോയി തുടങ്ങിയപ്പോള്‍ മാനവ് പറഞ്ഞു. ദാ ആ കാണുന്ന ഇടതൂര്‍ന്ന വനത്തിനുള്ളിലാണ് നമുക്ക് എത്തേണ്ടത്. ഇനി നല്ല തണുപ്പ് തുടങ്ങും. ഞാന്‍ കണ്ട കാഴ്ച വാക്കുകള്‍ക്കതീതമായിരുന്നു.

പതുക്കെ ബോട്ട് കരയ്ക്കടുത്തു. ഘനശ്യാമും (പക്ഷിനിരീക്ഷകന്‍ -ടൂര്‍ ഗൈഡ്) ഷേവുവും (വളര്‍ത്തുനായ) ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വ്യാളിമുഖമുള്ള ഈസ്റ്റ്മാന്‍ കളര്‍ച്ചായം തേച്ച പെഡല്‍ ബോട്ട് ആ പ്രദേശത്തിന് ഒട്ടും യോജിക്കുന്നില്ല എന്ന് അതില്‍ നിന്നും ഇറങ്ങിയപ്പോള്‍ തോന്നി.

പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് എന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്ന പൈന്‍ മരങ്ങളെയാണ്. ഇടതൂര്‍ന്ന് തിങ്ങിനില്‍ക്കുന്ന മരങ്ങള്‍. അല്ല, അവയെ അങ്ങിനെ പറഞ്ഞു ചെറുതാക്കിക്കൂട. ഇവയാണ് ശരിക്കും വൃക്ഷങ്ങള്‍. ഇവിടെ നടപ്പാതയില്ല. അതുകൊണ്ടുതന്നെ വഴിതെറ്റാതിരിക്കാന്‍ കല്ലുകളില്‍ വെള്ളച്ചായം പൂശിയിരിക്കുന്നു. ഒരോ അഞ്ചു മിനിറ്റും മാനവ് നിന്നിട്ട് ആ കാടിന്റെ കഥ പറയും. ഈ സ്ഥലത്തിന് ചാര്‍പോറിയ എന്നാണ് പേര്. ഇത് ശിവറാണ, ഗൗരിറാണ എന്ന രണ്ടു സഹോദരന്‍മാരുടെ സ്വപ്നഭൂമിയാണ്. അവരുടെ പൂര്‍വ്വികര്‍ നേപ്പാളില്‍ നിന്ന് ഭീംതാലിലേക്ക് കുടിയേറി. അങ്ങനെ ഇവര്‍ക്കു കിട്ടിയ പൂര്‍വ്വിക സ്വത്ത് അതിന്റെ എല്ലാ നന്‍മയോടും അവര്‍ സൂക്ഷിക്കുന്നു.

ഇവിടെ കൂടുതലും ഗ്രൂപ്പ് ട്രെയിനിംഗിനായി ആളുകള്‍ എത്താറുണ്ട് പിന്നെ കാട് അറിയാന്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍. ഏകാന്തപഥികര്‍. കൂടുതലും പക്ഷിനിരീക്ഷകരാണ്. ഞങ്ങളറിയാതെ, ഞങ്ങളെ അറിയിക്കാതെ, ക്ഷീണിപ്പിക്കാതെ മലമുകളില്‍ എത്തിയ്ക്കാനായിരുന്നു മാനവ് ഇടയ്ക്കിടെ 'സ്റ്റോറിടെല്ലിംഗ്' ഇടവേളകള്‍ എടുത്തത്.

കാടുകയറി മല മുകളില്‍ എത്തുമ്പോള്‍ തുറസ്സായ ഒരു ഗ്രൗണ്ട് കാണാം. അതിനു പിന്നില്‍ നിരനിരയായി 30 ടെന്റുകള്‍. രണ്ടു കട്ടിലുകള്‍ വീതമുള്ള അവയില്‍ 60 പേര്‍ക്ക് സുഖമായി കഴിയാം. എന്നെ നമ്പര്‍ 10 ടെന്റിലേക്കാണ് കൂട്ടികൊണ്ടുപോയത്. വൃത്തിയായി വിരിച്ചിട്ടിരിക്കുന്ന രണ്ടു കട്ടിലുകള്‍. പഴയ ഡല്‍ഹി എന്‍.സി.സി. ക്യാംപും ടെന്റും മനസ്സില്‍ ഒരു 'ദേജാ വൂ' നടത്തി. കുന്നിന്റെ ഏറ്റവും മുകളിലാണ് അടുക്കള. അതിനുതാഴെ പച്ചക്കറിത്തോട്ടം. അതിനു താഴെ ഭക്ഷണഹാള്‍. അതിനും താഴെയാണ് ടെന്റുകള്‍. ചായ കുടിച്ച് ഒന്നു ഫ്രഷായി വരുമ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് തയ്യാര്‍ എന്ന ഉറപ്പില്‍ അടുത്ത ലക്ഷ്യത്തിലേയ്ക്ക്. നമുക്ക് പ്രാഥമിക കാര്യങ്ങള്‍ക്കായിട്ടുള്ള എല്ലാ മോഡേണ്‍ അമിനിറ്റീസും അവിടെ ഉണ്ട് എന്നുള്ളത് മറ്റൊരു സമാധാനമായിരുന്നു.

കുളി കഴിഞ്ഞ് എത്തിയപ്പോഴേക്കും ഭക്ഷണം റെഡി. ഓട്ട്‌സും ചപ്പാത്തിയും സബ്ജിയും. അവിടെ വളരുന്ന ആരോഗ്യമുള്ള വിഷം കുത്തിവെക്കാത്ത പച്ചക്കറികള്‍ കൊണ്ട്് രുചിയോടെ പാകം ചെയ്ത് സ്‌നേഹത്തോടെ വിളമ്പിത്തരുന്നു. ബ്രേക്ക് ഫാസ്്റ്റ് കഴിഞ്ഞതോടെ ഘനശ്യാം എന്ന ആസ്ഥാന പക്ഷിനിരീക്ഷകന്‍, ഇനി കാട്ടിലുടെയുള്ള ആദ്യ നടത്തത്തിനു സമയമായി എന്നു പറഞ്ഞു രംഗത്തെത്തി. അടുക്കളയുടെ പിന്നിലുടെയുള്ള വഴിയില്‍ കൂടി ഞങ്ങള്‍ കാട്ടിലേക്ക് കടന്നു. ഘനുന്റെ കയ്യിലുള്ള ബൈനോക്കുലേഴ്‌സും പുസ്തകവും എനിക്ക് മനസ്സിലായി. പക്ഷെ ഒഴിഞ്ഞ കുപ്പി അത് എന്തിനാണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല. ഞങ്ങള്‍ അഞ്ചു പേര്‍ നിര നിരയായി മുന്നോട്ട്. ഘനു ഏറ്റവും മുന്നില്‍. പിന്നെ ഞാന്‍. എന്റെ പിന്നില്‍ ഇന്ദു. ഇന്ദുവിന്റെ പിന്നില്‍ ഭര്‍ത്താവും ട്രെയിനറുമായ പ്രഭാകര്‍. ഏറ്റവും പിന്നില്‍ മാനവ്. ഘനശ്യാം പറഞ്ഞു. കാട്ടിലൂടെ നടക്കുമ്പോള്‍ രണ്ടുകൈയും ഒഴിഞ്ഞിരിക്കണം. പിന്നെ മലയോട് ചേര്‍ന്ന് കാലുകള്‍ ചരിച്ച് വെച്ച് വേണം നടക്കാന്‍. ഘനു തൊട്ടടുത്ത് കണ്ട നീര്‍ച്ചാലില്‍ നിന്ന് വെള്ളം നിറച്ചു. ഇതിലും നല്ലൊരു വെള്ളം വേറെ കാട്ടില്‍ കിട്ടുകയില്ലെന്നൊരു പ്രസ്താവനയും. പുതിയ അറിവുകളും അനുഭവങ്ങളും എന്നിലേയ്ക്ക് കയറി തുടങ്ങിയിട്ടേയുള്ളു. പെട്ടെന്ന് ഘനു വീണ്ടും നിന്നു. എന്നിട്ട് ദൂരെയ്ക്ക്് കൈചൂണ്ടി.

ഒരു നിമിഷം... ഞാന്‍...ഞാനവനെ കണ്ടു. ആരോ പിടിച്ചു നിര്‍ത്തിയപോലെ ഞാനവിടെത്തന്നെ നിന്നുപോയി. എല്ലാം നിശബ്ദമായതുപോലെ. ഞാനും അവനും മാത്രമേയുള്ളുവെന്ന് തോന്നി. ഇവന്‍ ആരാണ്? എന്തിനാണ് ഇവന്‍ എന്നെയിങ്ങനെ സൂക്ഷിച്ചു നോക്കുന്നത്. ഇവന്‍ ആരെ കാത്താണീ പാറപ്പുറത്തിരിക്കുന്നത്. അവന്റെ സ്വര്‍ണ്ണ നിറത്തിന് ഭംഗികൂട്ടാന്‍ സൂര്യന്‍ വാശി പിടിയ്ക്കുന്നതു പോലെ. അവനു ചുറ്റുമുളള മരങ്ങള്‍ ഇലകളുടെ പച്ചനിറം എല്ലാം ചേര്‍ന്ന് അവന്റെ ഗാംഭീര്യവും സൗന്ദര്യവും കൂട്ടുന്നു. എന്നെയാണോ അവന്‍ നോക്കുന്നത്. എന്നെയായിരുന്നെങ്കില്‍ എന്ന് ശബ്ദമില്ലാതെ ഞാന്‍ ഉള്ളില്‍ ഉറക്കെ പറഞ്ഞു നോക്കി. എന്റെ ശബ്ദം അവനിഷ്ടമായില്ലെങ്കിലോ എന്നു കരുതി ശ്വാസം പോലും എന്നില്‍ നിന്ന് പുറത്തേയ്ക്കു വന്നില്ല. എന്റെ കൂടെയുള്ള ഇന്ദുവിനെ അവന്‍ കാണരുതേയെന്ന് പ്രാര്‍ഥിച്ചു. എത്രനേരം വേണമെങ്കിലും അവനെ നോക്കിയിരിക്കാന്‍ എനിയ്ക്കു കഴിയുമെന്ന സത്യം ഞാനറിഞ്ഞു.

കടഞ്ഞെടുത്ത ശരീരത്തിലെ കറുത്ത മറുകുകളും നീണ്ട കഴുത്തും ഉയര്‍ന്ന നെറ്റിയും അവന്റെ സൗന്ദര്യം കൂട്ടുന്നു. അവന്‍ ആരാണെന്ന് അവന് ശരിയ്ക്കറിയാവുന്നതു പോലെ. ഞങ്ങള്‍ രണ്ടു പേരുടെയും ഇടയിലുള്ള അകലം ഒന്നു കുറയണമെങ്കില്‍ ചെയ്യേണ്ട ഏതു തപസ്സും ചെയ്യാന്‍ ആ നിമിഷം ഞാന്‍ തയ്യാറായിരുന്നു. ഒന്ന് അടുത്തിരുന്ന് മിണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... എന്റെ ഹൃദയം വായിച്ച് കിളികള്‍ ഞങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പക്ഷേ അവന്‍ ചുറ്റും നോക്കി തിരിഞ്ഞു നടന്നു. ഞാന്‍ ഇവിടെയുണ്ടെന്ന് പറയാന്‍ ... ഒന്നറിയിക്കാന്‍.... എന്റെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി. ഒന്നിനുമാവാതെ അവന്‍ നടന്നു നീങ്ങുന്നതു ഞാന്‍ നോക്കി നിന്നു. അവന്‍ ഉപേക്ഷിച്ചു പോയ നിശ്ശബ്ദതയില്‍ കിളികളുടെ സംഗീതം ഉച്ചസ്ഥായിയിലേക്ക് കയറാന്‍ തുടങ്ങി. പക്ഷിക്കൂട്ടത്തിലെ ശിവമണിയായ മരം കൊത്തി തന്റെ കൊത്തുവാദ്യത്തിനിടയ്ക്ക് എന്താ കപ്പലുമുക്കിയോ എന്നര്‍ഥത്തില്‍ തല ചെരിച്ച് എന്നെയൊന്ന് നോക്കി.

പെട്ടെന്ന് എല്ലാവരേയും ഞെട്ടിച്ച് ആരും ആഗ്രഹിക്കാത്ത, അല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത അത് മുഴങ്ങി. എന്റെ മൊബൈല്‍ ഫോണ്‍. എന്റെ കുട്ടിച്ചാത്തന്റെ മുഖം തെളിഞ്ഞു വന്നു അതില്‍. പിന്നെ എല്ലാം നോര്‍മ്മലായി. അറിയാതെ പറഞ്ഞു പോയി. ബി എസ് എന്‍ എല്ലിന് സുതി. അവര്‍ പറഞ്ഞപോലെ തന്നെ ര്ൃൃവരറഹൃഷ കൃലഹമ ഹൃ റസവ യവീറ നമ്രള്‍. വിച്ചനോട് ഉത്തരാഖണ്ഡിലെ വിശേഷം പറഞ്ഞു. പിന്നെ ഞാന്‍ കണ്ട സുന്ദരനെ കുറിച്ച് പറഞ്ഞപ്പോ അവന്‍ ഒരു രാജമാണിക്യം ചിരി ചിരിച്ച് എന്നോട് ചോദിക്ക്യാണ്: ലവന്‍ പുലിയാണോ? എന്റെ സുന്ദരസ്വപ്നം ഒരു വിഷമവുമില്ലാതെ ചിരിച്ചോണ്ട് തകര്‍ക്കുന്ന എന്റെ കൊച്ചു കുട്ടിച്ചാത്തന്‍ ഇതും അങ്ങ് കേരളത്തിലിരുന്നു ചെയ്തു.

ഉച്ച ഭക്ഷണം കഴിഞ്ഞ് ശിവയും കൂട്ടരും ക്യാംപിന്റെ ചരിത്രം വിവരിച്ചു. 14 വര്‍ഷം കൊണ്ടാണ് ഇത് ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കി എടുത്തത്. ആ കാടിന്റെ ഒരോ സ്​പന്ദനങ്ങളും അവര്‍ക്ക് ഒരോരുത്തര്‍ക്കും അറിയാം. മഴക്കാലത്ത് അവര്‍ പ്രകൃതിയ്ക്ക് വേണ്ടി ക്യാംപ് അടച്ചിടുന്നു. വെള്ളം ഭൂമിയില്‍ ആഴ്ന്നിറങ്ങാനും ചെടികളും മരങ്ങളും ഒരു ബാഹ്യ ശല്യവുമില്ലാതെ തഴച്ചു വളരാനും ഇത് അനിവാര്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ഇത് കേട്ടുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു കാര്യം മനസ്സിലാക്കി തുടങ്ങി. എന്നെ പതുക്കെ തണുപ്പ് കൂട്ടു കൂടാന്‍ തുടങ്ങിയിരിക്കുന്നു. വേഗം ഒരു കുപ്പായം കൂടി എടുത്തിട്ടു. ഗ്രൂപ്പ് ട്രെയിനിംഗിന്റെ ഭാഗമായി കുറേ അഡ്വെഞ്ചര്‍ ആക്ടിവിറ്റീസുണ്ട്. റിവര്‍ ക്രോസിംഗ്, റോക്ക് ക്ലൈംബിംഗ് റാപ്പെല്ലിങ്. അങ്ങിനെ പലതും. ഇതില്‍ പേരുകൊണ്ട് മനസ്സിലാവാത്ത റാപ്പല്ലിംഗ് ഞാന്‍ തിരഞ്ഞെടുത്തു. പാറയില്‍ നിന്ന് താഴേയ്ക്കിറങ്ങുന്നതിനാണ് റാപ്പെല്ലിംഗ് എന്നു പറയുന്നത്. ഇതിനൊക്കെ ട്രെയിന്‍ഡ് ആയ ഇന്‍സ്ട്രക്ടേഴ്‌സ് ഉണ്ട്. അദ്ദേഹം പാറയുടെ മുകളില്‍ സുരക്ഷ ഉറപ്പാക്കുന്ന ശ്രദ്ധയില്‍ ഞങ്ങള്‍ കുറച്ചു പേര്‍ താഴെ അദ്ദേഹത്തെ നോക്കിയിരുന്നു. ഞാന്‍ ആലോചിക്കാതിരുന്നില്ല. ഈ പാറയുടെ മുകളില്‍ കഷ്ടപ്പെട്ട് കയറി പിന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള വഴിയിലൂടെ കയറുകെട്ടി താഴോട്ടിറങ്ങുക? ഇതിന്റെ ആവശ്യം വല്ലതുമുണ്ടോ? പക്ഷേ അങ്ങിനെയങ്ങ് വേണ്ട എന്ന് വെക്കാന്‍ എന്റെ ഈഗോ സമ്മതിച്ചില്ല. കഷ്ടപ്പെട്ട് അള്ളിപ്പിടിച്ച് പാറയുടെ മുകളില്‍ എത്തി. പേടി കൂടിയതുകൊണ്ടാണോ എന്നറിയില്ല, സേഫ്റ്റി ഹാര്‍നെസ്സ് എല്ലാം ധരിച്ച് നില്‍ക്കുന്ന എനിയ്ക്ക് ഇന്‍സ്ട്രക്ടറോടു ഒരു സംശയം മാത്രമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു. എന്താ എന്റെ ഹൃദയം ശാന്തമായിരിക്കുന്നത് എന്താ എനിക്ക് ഭയം തോന്നാത്തത്. അതോ ഇങ്ങനെയാണോ വേണ്ടത്. ഉടന്‍ ഉത്തരം വന്നു. സാരമില്ല ഒന്നു താഴേയ്ക്ക് നോക്കികൊള്ളൂ എല്ലാം ശരിയാകും. അദ്ദേഹം പറഞ്ഞത് അച്ചട്ടായിരുന്നു. താഴേയ്ക്കു നോക്കിയതിനു ശേഷം പിന്നെ എന്റെ ഹൃദയമിടിപ്പ് നിന്നിട്ടേയില്ല. എന്നു മാത്രമല്ല, സ്​പീഡിംഗിന് ഫൈനും അടിച്ചു. പക്ഷേ ഞാനറിയാതെ ഏതോ ഒരു സന്തോഷം എന്റെ മുഖത്തുണ്ടായിരുന്നു.

റാപ്പല്ലിംഗ് കഴിഞ്ഞ് ക്യാപിലെത്തിയപ്പോള്‍ ഇരുട്ടായികഴിഞ്ഞു. ഇവിടെ രാത്രികള്‍ക്ക് നേരം കൂടുതലാണ്. അത്താഴം കഴിഞ്ഞ് എല്ലാവരും കൂടി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു താഴെ ക്യാംപ് ഫയറിനു ചുറ്റും കൂടി. അവിടെ ഗൗരിയുടെ ഗിത്താര്‍ എല്ലാ പാട്ടിനും അകമ്പടിയായി. ഇവിടെ ശരിക്കും ഞാനൊരു കാര്യം തിരിച്ചറിഞ്ഞു. പല സംസ്ഥാനത്തു നിന്നും വന്ന ഞങ്ങളെ വേര്‍തിരിച്ചത് ഒരേ ഒരു കാര്യമാണ്. ഭാഷ. പക്ഷേ ഭാഷയെപ്പോലും തോല്‍പ്പിക്കാന്‍ കഴിഞ്ഞു ഞങ്ങള്‍ക്ക്. പലതിനെകുറിച്ചും ഹൃദയം തുറന്ന് സംസാരിച്ചു. നന്‍മയും തിന്‍മയും ചൂണ്ടിക്കാണിയ്ക്കുമ്പോള്‍ ആര്‍ക്കും ആരോടും ദേഷ്യം തോന്നിയില്ല. പിന്നെ ബ്രിട്ടീഷുകാര്‍ ദാനം തന്ന ഇംഗഌഷ് കയ്യിലുള്ളതുകൊണ്ട് വല്യ തുണയായി. കുറുമ്പന്‍ തണുപ്പ് പതുക്കെ അവന്റെ കെട്ടിപ്പിടുത്തം ശക്തമാക്കിയതോടെ എനിക്ക് ടെന്റിലേക്ക് പോകാനുള്ള സമയമായി.

എന്റെ ടെന്റിനു മുന്നില്‍ മാത്രം ചെറിയൊരു റാന്തല്‍ വച്ചിരുന്നു. രാത്രി എന്തെങ്കിലും ആവശ്യം വന്നാലും ഞാനിറങ്ങില്ല എന്ന് എനിയ്ക്ക് മാത്രമല്ലേ അറിയൂ. പിന്നെ എന്റെ കേരള സുഹൃത്തുക്കളോട് ഒരു കാര്യം. പുതയ്ക്കുമ്പോള്‍ രജായി പുതച്ച് വേണം കമ്പിളി പുതയ്ക്കാന്‍. അല്ലെങ്കില്‍ എന്നെപ്പോലെ രാത്രിമുഴുവന്‍ വിറച്ച് സൂര്യനെ കാത്തിരിക്കേണ്ടി വരും.

അവിടുത്തെ പക്ഷികള്‍ അതിരാവിലെ തന്നെ ഗായത്രി മന്ത്രം തുടങ്ങുന്നു. രാത്രി ഉറങ്ങാത്തതുകൊണ്ട് രാവിലെ ഞാന്‍ നേരത്തെ റെഡിയായി. ഘനശ്യാം പക്ഷി നിരീക്ഷണത്തിനു തയ്യാറായി വന്നു. കയ്യില്‍ ബൈനോക്കുലേഴ്‌സും പുസ്തകവും കുപ്പിയും. ഞങ്ങള്‍ അതിരാവിലെ കാടുകയറാന്‍ തുടങ്ങി. ഒരു മണിക്കൂര്‍ നടന്നുകാണും. നീര്‍ച്ചാലിനടുത്തെത്തിയപ്പോള്‍ കുപ്പി നിറച്ചു. എന്നിട്ട് ചുറ്റും നോക്കിയിട്ട് ഒന്നും മിണ്ടാതെ ഘനശ്യാം പാറപ്പുറത്ത് ഇരിപ്പായി.

സംസാരം നിഷിദ്ധമാണെന്ന് പുറപ്പെടുമ്പോള്‍ നിര്‍ദേശം ഉണ്ടായിരുന്നതുകൊണ്ട് ഒന്നും മിണ്ടാതെ അടുത്ത കല്ലില്‍ ഞാനുമിരുന്നു. പതുക്കെ പതുക്കെ ഞാനും നിശബ്ദതയുടെ ഭാഗമായി. ഘനശ്യാം കാണുന്ന പക്ഷികളെ ഞാന്‍ കാണുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി. പക്ഷേ പതുക്കെ ഞാനും അവയെ കാണാന്‍ തുടങ്ങി. പക്ഷേ എന്റെ മനസ്സില്‍ അപ്പോ അവയുടെ പേരോ നാടോ ഒന്നും പ്രധാനമായിരുന്നില്ല. ഈശ്വരാ... ഇത്രയും സൗന്ദര്യം ഇവയ്ക്ക് ഉണ്ടായിരുന്നോ? മഴവില്ല് തോറ്റു പോകുന്ന വര്‍ണ്ണ പ്രപഞ്ചം. എത്ര ഭംഗിയായിട്ടാണ് നിറങ്ങള്‍ ചേര്‍ന്നിരിക്കുന്നത്... ഒരിക്കല്‍ മറയൂരില്‍ ഞാന്‍ കണ്ട സൂര്യോദയം എന്റെ കണ്ണു നിറച്ചു. ഇതാ ഇവിടെ .. മരങ്ങളുടെ ഇടയിലൂടെ വീഴുന്ന സൂര്യ വെളിച്ചം വെള്ളത്തില്‍ തട്ടി പക്ഷികളുടെ ദേഹത്ത് വീഴുമ്പോള്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും സുന്ദരികളും സുന്ദരന്‍മാരും ഇവരാണെന്ന് തോന്നിപ്പോകും. ആ സൗന്ദര്യത്തില്‍ ലയിച്ചിരുന്നപ്പോള്‍ അതുവരെ അനുഭവിക്കാത്ത ഒരു ശാന്തത.

രാത്രി പത്തുമണിക്ക് കാത്തഗോഡാം സ്‌റ്റേഷനില്‍ നിന്ന് എനിക്ക് തിരിച്ച് എന്റെ റിയാലിറ്റിയിലേക്കുള്ള യാത്ര തുടങ്ങണം. ഇവിടെ അടുത്ത് നൂറു വര്‍ഷം പഴക്കമുള്ള നീതിയുടെ ദേവന്‍ എന്നറിയപ്പെടുന്ന ഗോലു മഹാരാജാവിന്റെ അമ്പലമുണ്ട് എന്നറിഞ്ഞപ്പോള്‍ കാണാന്‍ മോഹം തോന്നി. മണിയടി എന്നു നമ്മള്‍ കേട്ടിട്ടേയുള്ളു. ഇവിടെ മണി ആണ് നേര്‍ച്ച. അമ്പലം മുഴുവന്‍ മണിമാലകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. മല മുകളില്‍ മണികളുടെ ഒരമ്പലം. പക്ഷേ മണിയടി ശബ്ദം മാത്രം ഞാന്‍ കേട്ടില്ല. ഗോലു മഹാരാജാവിനോട് എല്ലാവര്‍ക്കും നീതി ലഭിക്കണേ എന്നു പ്രാര്‍ഥിച്ച് പടിയിറങ്ങി.

ഹെയര്‍പിന്‍ വളവുകളിലൂടെ തിരിച്ച് താഴോട്ട് ഏഴു തടാകങ്ങളും താണ്ടി കാത്തഗോഡാം സ്‌റ്റേഷനിലേക്ക്. യാത്രകള്‍ എന്നിലുള്ളതാണ്. പക്ഷേ ഇതുവരെയുള്ള യാത്രകള്‍ ഞാന്‍ കണ്ണുകള്‍ കൊണ്ടാണ് കണ്ടത് എന്നു ഞാനറിഞ്ഞു. അതു കൊണ്ടു തന്നെയാവാം അവയൊന്നം അനുഭവങ്ങളാകാത്തത്. ഇവിടെ ഞാന്‍ ഹൃദയത്തിലൂടെ അറിഞ്ഞ കാര്യങ്ങള്‍, കണ്ടകാര്യങ്ങള്‍ എന്നില്‍ ഒരു അനുഭവമായ് നില്‍ക്കുന്നു. മറക്കാനാവാത്ത അനുഭവം.


Cuckoo Parameshwaran

Tuesday, January 6, 2015

എ. ആര്‍ . റഹ്മാന്‍ കാലദേശങ്ങളുടെ സംഗീതധാര

കാലാനുസൃതവും അതേസമയം ദേശാതീതവുമായ സംഗീതം സിനിമയില്‍ സന്നിവേശിപ്പിച്ച സംഗീതസംവിധായകനാണ് എ.ആര്‍. റഹ്മാന്‍. മറ്റുള്ള സംഗീതസംവിധായകരില്‍നിന്നു റഹ്മാനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍ അന്വേഷിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയെ നമുക്കു യഥാര്‍ത്ഥഭാവത്തോടെ തിരിച്ചറിയാനാവുന്നത്. എ.ആര്‍. റഹ്മാനെപ്പോലെ ഇന്ത്യന്‍ ചലച്ചിത്രലോകത്തു തന്റെ കലാനൈപുണ്യം–സംഗീതം–കൊണ്ട് ഒരു സാംസ്‌കാരിക വ്യതിയാനത്തിനു തുടക്കമിട്ട ഒരു കലാകാരനുമുണ്ടാവില്ല. അതുകൊണ്ടുതന്നെ, പഠനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒരുപോലെ വിധേയമാകുന്നു റഹ്മാന്റെ സംഗീതം.
.
ഇന്ത്യന്‍ സിനിമാവേദിയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന സംഗീതസംവിധാനത്തിന്റെ ആവിഷ്‌കരണരീതികളെ നെടുകെ പിളര്‍ന്നു എ.ആര്‍. റഹ്മാന്റെ സംഗീതം. പാശ്ചാത്യവും പൗരസ്ത്യവുമായ ഘടകങ്ങള്‍ ആ ഗാനങ്ങളില്‍ സമന്വയിക്കുന്നുണ്ട്. എന്നിരുന്നാലും പാശ്ചാത്യസംഗീതത്തോടാണ് ആ കല കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം അമേരിക്കന്‍ ചലച്ചിത്ര അക്കാദമിയുടെ ഓസ്‌കര്‍ പുരസ്‌കാരം എന്നിവ ഇന്ത്യന്‍ സിനിമാലോകത്തിന്റെ ഉപോത്പന്നമായ സംഗീതശാഖയ്ക്ക് അഭിമാനിക്കുവാന്‍ വക നല്കുന്നു.
രാഗാധിഷ്ഠിതവും ഭാവാത്മകവും ഇമ്പവുംഉള്ള ഗാനങ്ങളാല്‍ സമ്പുഷ്ടമായ ഇവിടത്തെ ചലച്ചിത്രസംഗീതരംഗത്ത് എ.ആര്‍. റഹ്മാന്റെ സംഗീതം വിപ്ലവം സൃഷ്ടിച്ചു. താളപ്രധാനവും ശബ്ദവൈവിധ്യത്തിന്റെ സന്നിവേശവും സ്വരച്ചേര്‍ച്ചയും ഉള്ള ഗാനങ്ങള്‍ റഹ്മാന്‍ ഇവിടെ അവതരിപ്പിച്ചു. ഗോത്രസംഗീതങ്ങളുടെ താളാത്മകതയും പാശ്ചാത്യസംഗീതത്തിലെ വാദ്യവൈവിധ്യത്തിന്റെ ശബ്ദഘോഷങ്ങളും സ്വരച്ചേര്‍ച്ചയും ദിവ്യാനുപാതം എന്നതുപോലെ റഹ്മാന്റെ സംഗീതത്തില്‍ അലിഞ്ഞുചേരുന്നു. റഹ്മാന്‍ സംഗീതത്തില്‍ ഗാനത്തിന്റെ ഈണം പ്രസക്തമാവുന്നില്ല. സ്വാഭാവികമായും ഗായകന്റെ/ഗായികയുടെ പ്രസക്തിയേയും ഇതു കുറയ്ക്കുന്നു. പകരം, ഉപകരണസംഗീതത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. പാടുന്നയാളുടെ ശബ്ദംപോലും റഹ്മാന് ഒരു ഉപകരണമാണ്. സംഗീതസംവിധായകന്‍ ഒരു കാര്യനിര്‍വഹകന്‍ ആയി പ്രവര്‍ത്തിക്കുന്നതു നമുക്കു നേരിട്ടുതന്നെ അനുഭവിക്കാനാവുന്നു റഹ്മാന്റെ സംഗീതത്തില്‍. പരമ്പരാഗതമായി സംഗീതസംവിധായകന്റെ നിയന്ത്രണത്തില്‍നിന്നു വ്യതിചലിച്ചുപോകുന്ന ഘടകങ്ങളെ റഹ്മാന്‍ നിയന്ത്രിച്ചു. സംഗീതത്തെ/പാട്ടിനെ സ്വന്തം വരുതിയിലാക്കി.
ഗാനങ്ങള്‍ക്കു റഹ്മാന്‍ എല്ലാ സംഗീതരൂപങ്ങളും ഉപയോഗിക്കുന്നുവെങ്കിലും അതിനേയെല്ലാം പാശ്ചാത്യസംഗീതത്തിന്റെ ഒരു ആവരണം അണിയിക്കുന്നുണ്ട്. ഈ ശൈലി പല രീതികളിലാണെന്നുമാത്രം. പാട്ടിന്റെ ആരംഭത്തിലും അവസാനത്തിലും ഉപകരണങ്ങള്‍കൊണ്ട് ഒന്ന്–രണ്ട് മിനിറ്റു ദൈര്‍ഘ്യമുള്ള സംഗീതം ഉതിര്‍ക്കലാണ് ഇതില്‍ ഒരു രീതി. മറ്റൊന്ന്, സംഗീതത്തിലൂടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനംപോലെ മിക്ക ഗാനങ്ങളുടെയും തുടക്കത്തില്‍ ഉച്ചത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഇനി വേറൊന്ന്, ഒരു കൊച്ചുകുട്ടിയുടെയോ വൃദ്ധയുടെയോ സ്ത്രീയുടെയോ പുരുഷന്റെയോ വിചിത്രമോ അല്ലാത്തതോ ആയ ശബ്ദ/സംഭാഷണങ്ങള്‍ പാട്ടിനുമുമ്പില്‍ ചേര്‍ക്കുക. ഒരു പെണ്ണിന്റെ ഏങ്ങല്‍/പരിേദവനം, പുരുഷന്റെ അട്ടഹാസം/അലര്‍ച്ച, ഒരു കാളവണ്ടി തെളിക്കുന്ന ശബ്ദം, ഒരു പെണ്ണിന്റെതന്നെ കിച്ച് കിച്ച് ശബ്ദം ഇങ്ങനെ എന്തുമാവാം ഇത്. ഗാനത്തിന്റെ സാഹിത്യഭാഗത്തെ സ്ഫുടമായി കേള്‍പ്പിക്കാതിരിക്കുക. ഇതു പാടുന്നയാളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നു. ഇതും ഒരു പാശ്ചാത്യസംഗീതശൈലിതന്നെയാണ്. അപൂര്‍വം ഗാനങ്ങളുടെ ആരംഭത്തില്‍ കര്‍ണ്ണാടക സംഗീതക്കച്ചേരികളില്‍ വിരുത്തത്തില്‍ ശ്ലോകം പാടുന്ന ശൈലിയും റഹ്മാന്‍ അവലംബിക്കുന്നുണ്ട്. റഹ്മാന്‍ തന്റെ എല്ലാ ഗാനങ്ങള്‍ക്കും മുകളില്‍ സൂചിപ്പിച്ച രീതികളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കാണുന്നു. അതുകൊണ്ടുതന്നെ, പല ഗാനങ്ങളിലും ഇതൊരു അനൗചിത്യമായി മാറുന്നുമുണ്ട്. എങ്കിലും ഇതിലൂടെ റഹ്മാന്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതു പാശ്ചാത്യസംഗീതത്തിന്റെ ആഗോള മേല്‌ക്കോയ്മതന്നെയാണ്.
ചലച്ചിത്ര സംഗീതസംവിധാനത്തിലെ ഈ നൂതനരീതികള്‍കൊണ്ടു റഹ്മാന്റെ ഗാനങ്ങളുടെ ദൈര്‍ഘ്യം സാധാരണ സിനിമാഗാനങ്ങളെക്കാള്‍ നീണ്ടുപോകുന്നതായി കണ്ടെത്താം. ഒരു റഹ്മാന്‍ ഗാനത്തിന്റെ ശരാശരി ദൈര്‍ഘ്യം 51/2 – 61/2 മിനിറ്റാണ്. പല ഗാനങ്ങളുടെയും സമയദൈര്‍ഘ്യം എട്ടു മിനിറ്റിലധികമായും കാണുന്നു. ഇതു സാധാരണ സിനിമാഗാനങ്ങളുടെ ഇരട്ടിയോളം സമയമാണ്. അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി എന്ന ഹിറ്റ്ഗാനം എട്ടു മിനിറ്റു ദൈര്‍ഘ്യം ഉള്ളതില്‍ ആദ്യത്തെ രണ്ടു മിനിറ്റിലധികം ഉപകരണസംഗീതം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. റഹ്മാന്റെ ചലച്ചിത്ര സംഗീതപരീക്ഷണങ്ങള്‍ ആസ്വാദകര്‍ അബോധപൂര്‍വമായിതന്നെ സ്വീകരിക്കുന്നതിനുള്ള തെളിവാണിത്. ആ ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ വിരസത ആര്‍ക്കും അനുഭവപ്പെടുവാന്‍ തരമില്ല. റഹ്മാന്റെ സംഗീതത്തില്‍, അദ്ദേഹത്തിനുമാത്രം അവകാശപ്പെടാവുന്ന വിജയവുമാണിത്.
റഹ്മാന്റെ സംഗീതത്തിലെ ചില അനൗചിത്യക്കേള്‍വികളും എടുത്തുപറയേണ്ടതുണ്ട്. കാറ്റ്‌റേ എന്‍ വാസല്‍ വന്തായ് മെതുവാക എന്‍ കതവ്
സംവിധായകന്‍ ശങ്കറുമൊത്ത്. 90കളിലെ ചിത്രം
തുറന്തായ് എന്ന ഗാനത്തിന്റെ തുടക്കത്തില്‍ ഒരു ചുഴലിക്കാറ്റ് വീശുന്നതുപോലുള്ള ശബ്ദമാണു നാം കേള്‍ക്കുന്നത്. എന്നാല്‍ പാട്ടിലെ കാറ്റാകട്ടെ, ഒരു മന്ദമാരുതനുമാണ്. രുക്കുമണിയേ രുക്കുമണിയേ എന്ന റോജയിലെ ഗാനം ശ്രദ്ധിക്കുക. ഈ പാട്ടിലെ സമയം നിശാനേരമാണ്. വിവാഹരാത്രിയില്‍ ഭാര്യയും ഭര്‍ത്താവും ഇണചേരുന്ന സമയം. അവരുടെ ലൈംഗികവേഴ്ചയെ സൂചിപ്പിക്കുന്നു ഈ ഗാനം. പക്ഷേ, അതിനെയെല്ലാം വെടിഞ്ഞ് ആളുകളുടെ നൃത്തത്തെ മാത്രം കേന്ദ്രീകരിക്കുന്നു ഈ പാട്ടിന്റെ സംഗീതം. ഉയര്‍ന്ന ശബ്ദപ്പെരുമയോടെയുള്ള താളപ്രയോഗം സംഗീതത്തെ കഥയുടെ കാമ്പില്‍നിന്നകറ്റുന്നു. ഈ സന്ദര്‍ഭത്തില്‍, ഒട്ടകത്തെ കെട്ടിക്കോ എന്ന ജെന്റില്‍മാന്‍ സിനിമയിലെ ഗാനം പാടുമ്പോള്‍ വരികളുടെ ലൈംഗികാര്‍ത്ഥത്തെ ധ്വനിപ്പിക്കുവാന്‍ ആ സമയത്തു ഗായകനും ഗായികയും ഒരു ചെറുചിരി സമ്മാനിക്കുന്നതു സംഗീതസംവിധായകന്റെ ഔചിത്യബോധംതന്നെയാണ്.
എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ താളഘടകമാണു പ്രധാന പഠനവിഷയമാകുന്നത്. താളത്തിന്റെ ബലത്തില്‍ ആസ്വാദകമനസ്സില്‍ ആഞ്ഞുതറയ്ക്കുന്ന സംഗീതമാണ് എ.ആര്‍. റഹ്മാന്റേത്. സംഗീതത്തിന്റെ ഭാരതീയ സങ്കല്പമായ മന്ത്രാത്മകതയെ കയ്യൊഴിഞ്ഞ്, മാന്ത്രികസംഗീതം സൃഷ്ടിച്ചു എ.ആര്‍. റഹ്മാന്‍. താളനടകളില്‍ പല ശൈലീപ്രയോഗങ്ങളും പരീക്ഷിക്കുന്നുണ്ട് റഹ്മാന്‍, ഗാനങ്ങളില്‍. താളവാദ്യങ്ങളുടെ സമ്പുഷ്ടമായ ചേരുവയില്‍ പാട്ടിന്റെ താളഘടനയെ ആവിഷ്‌കരിക്കുന്നതിലാണ് റഹ്മാന്‍ഗാനങ്ങള്‍ കൊഴുക്കുന്നത്. താളത്തെ ദ്രുതഗതിയിലും നാടോടിനൃത്തത്തിന്റെ ചുവടുവയ്ക്കുന്ന ലാളിത്യത്തോടെയും പദങ്ങളുടെ പ്രാസത്തിനൊപ്പിച്ചും അതിബൃഹത്തായ ശബ്ദത്തിലും വികാരതീവ്രമായും റഹ്മാന്‍ ഗാനങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ”വന്ദേമാതര” ഗാനം എ.ആര്‍. റഹ്മാന്‍തന്നെ ചിട്ടപ്പെടുത്തി, പാകിസ്താന്‍ ഗായകനായ നുസ്‌റത്ത് ഫത്തേഹ് അലിഖാന്‍ ആലപിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കുവേണ്ടിയുള്ള റഹ്മാന്റെ പരീക്ഷണസ്വഭാവം ഇവിടെയും പ്രകടമാണ്. സാധാരണയായി, ദേശീയഗാനങ്ങളോ പ്രാര്‍ത്ഥനാഗീതങ്ങളോ സംഘഗാനങ്ങളോ എല്ലാം ചിട്ടപ്പെടുത്തുന്നത് ഏകതാനമായി ആലപിക്കാന്‍കഴിയുന്ന വിധത്തിലായിരിക്കും. എന്നാല്‍ ഇവിടെ, ഒരു പൗരന്റെ ദേശീയബോധത്തില്‍ ആഴ്ന്നിറങ്ങുന്ന വിധത്തില്‍ വ്യക്തിഗതമായി ആലപിക്കുന്ന ശൈലിയിലാണ് ഈ ഗാനം എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ ഇമ്പത്തിന്റെ അംശത്തെയും അന്വേഷിക്കേണ്ടതുണ്ട്. സ്‌നേഹിതനേ, പുതുവെള്ളൈമഴൈ, ചിന്ന ചിന്ന ആശൈ, വാരായോ തോഴി, കണ്ണോട് കാണ്‍പതെല്ലാം, നദിയേ നദിയേ കാതല്‍നദിയേ, അന്‍പേ അന്‍പേ, പൂവുക്കുള്‍ ഒളിന്തിരിക്കും, കണ്ണ്ക്ക് മയ്യഴക്, നേട്ര് ഇല്ലാത്ത മാറ്റം എന്നത്, എന്നവളെ, ഉയിരേ ഉയിരേ, കണ്ണേ കണ്ണേ കാതല്‍ ശെയ്തായ്, എങ്കേ എനത് കവിതൈ, സന്ദനതെന്റലൈ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മാര്‍ഗ്ഗഴിപൂവേ, എന്‍ മേല്‍ വിഴുന്ത മഴൈത്തുള്ളിയേ, കാറ്റ്‌റേ എന്‍ വാസല്‍ വന്തായ്, സൊല്ലായോ സോലൈക്കിളി, നെഞ്ചേ നെഞ്ചേ മറന്ത് വിട്, ഊഞ്ചലൈ കാണ്‍കള്‍ എന്‍ കണ്ണിലെ തുടങ്ങി അനേകം മെലഡിയുടെ സ്പര്‍ശമുള്ള ഗാനങ്ങള്‍ റഹ്മാന്‍ സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ഇവയില്‍ ചില ഗാനങ്ങള്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. എന്നാല്‍, റഹ്മാന്‍ തരംഗത്തില്‍ ഒഴുകിവന്നു വിജയിച്ച പാട്ടുകളാണ് ഇതില്‍ അധികവും.
.
സംഗമം എന്ന തമിഴ് സിനിമയിലെ മാര്‍ഗ്ഗഴിത്തിങ്കളല്ലവാ എന്ന ഗാനത്തില്‍ വാദ്യത്തിലും ആലാപനത്തിലും റഹ്മാന്‍ ചെയ്തിട്ടുള്ള ചേരുവകള്‍  മനോഹരമാണ്. ഗായികാപ്രധാനമായ ഈ ഗാനം എസ്. ജാനകിയുടെ ആലാപനഭാവംകൊണ്ടും ശ്രദ്ധേയമാണ്. സിന്ധുഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം, സിനിമയില്‍ നൃത്തരംഗമായതുകൊണ്ടു താളപ്രധാനവുമാണ്. ഭാവ–രാഗ–താളങ്ങളുടെ സമ്മിശ്രലയംകൊണ്ട് ഈ ഗാനം ഉജ്ജ്വലമാകുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനമെന്നും എ.ആര്‍. റഹ്മാന്റെ ഗാനങ്ങളില്‍ കണ്ടെത്താനാവുന്നില്ല. നെനച്ചപടി നെനച്ചപടി അമഞ്ചതടി എന്ന ഗാനത്തില്‍ ഒപ്പനപ്പാട്ടിന്റെ സ്വാധീനമുണ്ട്. റഹ്മാന്റെ പല ഗാനങ്ങളുടെയും ആലാപനത്തില്‍ സാമ്യതകള്‍ കണ്ടെത്താനാവും. കണ്ണേ കണ്ണേ കാതല്‍ ശെയ്താല്‍ എന്ന ഗാനവും ഉയിരേ ഉയിരേ എന്നു തുടങ്ങുന്ന ഗാനവും ആരംഭത്തില്‍ സാമ്യതയുണ്ട്. തങ്കത്താമരൈ മകളെ എന്ന പാട്ടും കുടിച്ചാല്‍ കുട്രാലം എന്ന പാട്ടും തുടക്കത്തില്‍ സാമ്യത അനുഭവപ്പെടുന്നു. അതുപോലെ, ചുറ്റി ചുറ്റി വന്തേര്‍ഹ എന്നതും പച്ചൈക്കിളികള്‍ തോളോട് എന്നതും കേള്‍ക്കുമ്പോള്‍ സാമ്യത തോന്നുന്നു. പാട്ടിന്റെ ഈണത്തെക്കാള്‍ വാദ്യങ്ങളുടെ ഉപയോഗത്തിലാണ് എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകന്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. ഇതുതന്നെയാണു മറ്റുള്ള സംഗീതസംവിധായകരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മുഖ്യഘടകം.
അവസാനമായി, ഇതര സംഗീതസംവിധായകരുടെ ഗാനങ്ങളെപ്പോലെ എ.ആര്‍. റഹ്മാന്റെ ഗാനങ്ങള്‍ ഭാവിയില്‍ ഓര്‍ക്കപ്പെടുമോ എന്നൊരു ചോദ്യംകൂടിയുണ്ട്. അല്ലെങ്കില്‍, ആ ഓര്‍മകളുടെ പ്രകൃതി എന്തായിരിക്കും എന്നതിനുള്ള ഉത്തരമാണു നാം തിരയേണ്ടത്. ഇതുവരെയുള്ള റഹ്മാന്‍ ഗാനങ്ങളുടെ പൊതുവായ സ്വഭാവധാരയില്‍നിന്ന് ഉരുത്തിരിയേണ്ട ഉത്തരമാണത്. റോജ, ജെന്റില്‍മാന്‍, ബോംബെ, കാതലന്‍ മുതലായ സിനിമകളിലെ ഗാനങ്ങള്‍-ചിന്ന ചിന്ന ആശൈ, പുതുവെള്ളൈമഴൈ, ഒട്ടകത്തെ കെട്ടിക്കോ, ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേ, അന്ത അറബിക്കടലോരം, ഊര്‍വ്വശി ഊര്‍വ്വശി, മുക്കാല മുക്കാബല മുതലായ പാട്ടുകളെ വരുംതലമുറ ഏതു രീതിയില്‍ സ്വീകരിക്കും?
പുകഴേന്തി, എം.എസ്. വിശ്വനാഥന്‍, കെ. രാഘവന്‍, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍ തുടങ്ങിയ സംഗീതസംവിധായകരുടെ ഇമ്പമാര്‍ന്ന ഗാനങ്ങളെ ഇന്നും ആസ്വാദകര്‍ നെഞ്ചേറ്റുന്നുണ്ട്. എ.ആര്‍. റഹ്മാന്റെ കാലഘട്ടത്തിനുമുമ്പു തമിഴ് സിനിമാവേദിയിലെ സംഗീതചക്രവര്‍ത്തിയായിരുന്ന ഇളയരാജയുടെ ഗാനങ്ങളെയും ഇന്നു നാം പിന്തുടരുന്നുണ്ട്. ആ ഗാനങ്ങളെ ഇപ്പോഴും നാം ഓമനിക്കുന്നതു നമ്മുടെ ഹൃദയവികാരങ്ങളെയാണ് അവ തൊട്ടുണര്‍ത്തിയത് എന്നതുകൊണ്ടാണ്. ഭാവത്തിന്റെ ആത്മീയപ്രകാശവും ഈണത്തിന്റെ കലാസൗന്ദര്യവും ഒത്തുചേര്‍ന്ന ആലാപനസൗഖ്യമാണ് ആ ഗാനങ്ങള്‍ക്ക് ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. മെഹ്ബൂബാ മെഹ്ബൂബാ, ദംമേരേ ദം, അടി എന്നടി റാക്കമ്മാ, റാക്കമ്മാ കയ്യെ തട്ട്, സംഗീതമധുരനാദം മുതലായ ഗാനങ്ങള്‍ അടിപൊളി സംഗീതത്തിലാണ് അവതരിപ്പിക്കുന്നതെങ്കിലും അതിനെല്ലാം മെലഡിയുടെ സ്പര്‍ശവുമുണ്ട്. ഇതെല്ലാം പാടുന്ന ഗായികാഗായകന്മാരാകട്ടെ, ആലാപനത്തില്‍ പ്രഗത്ഭരും സ്വതന്ത്രരുമായിരുന്നു. അതുകൊണ്ടുതന്നെ, വളരെ ഭാവാത്മകമായിട്ടാണ് അവര്‍
.
ഈ ഗാനങ്ങള്‍ ആലപിച്ചത്. സ്വാഭാവികമായും ആ ഗാനങ്ങളേയും നാം നെഞ്ചിലേറ്റി.
എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകനെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ അടിപൊളിപ്പാട്ടുകളായ ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേയും ഒട്ടകത്തെ കെട്ടിക്കോയും അറബിക്കടലോരവും ഊര്‍വ്വശിയും മുക്കാല മുക്കാബലയും എല്ലാം അവ ഇറങ്ങിയ കാലത്തെ ഹിറ്റുകള്‍തന്നെയായിരുന്നു. പക്ഷേ, വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ ഗാനങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇന്ന് എന്തുകൊണ്ടാണ് ആ ഗാനങ്ങളെ നാം ശ്രദ്ധിക്കാത്തത്? കാരണം, ആ ഗാനങ്ങള്‍ നമ്മുടെ ചുണ്ടുകള്‍ക്കുള്ള വിരുന്നുമാത്രമായിരുന്നു. ആ ഗാനങ്ങളെ നാം നമ്മുടെ ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്കു തത്തിക്കളിപ്പിക്കുകയായിരുന്നു. അവ ഒരിക്കലും നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതേയില്ല. അധരവ്യായാമംകൊണ്ട് മടുത്തപ്പോള്‍ നാം അവയെ ഉപേക്ഷിക്കുകയും  ചെയ്തു. പാട്ടിന്റെ വാസസ്ഥലം ചുണ്ടുകളല്ല, ഹൃദയമാണ് അതിന്റെ കോവില്‍. അപ്പോള്‍, ഭാവിയില്‍ എ.ആര്‍. റഹ്മാന്‍ എന്ന ചലച്ചിത്ര സംഗീതസംവിധായകന്‍ ഏതു രീതിയിലായിരിക്കും ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടുക? അദ്ദേഹം ഈണം പകര്‍ന്ന ശ്രുതിമധുരവും ഇമ്പവും ശ്രവണസുഖവും ഉള്ള ഗാനങ്ങള്‍തന്നെയാണ് അതിനുള്ള ഉത്തരം തരേണ്ടത്. ചിന്ന ചിന്ന ആശൈ, പുതുവെള്ളൈ മഴൈ, സ്‌നേഹിതനേ, കണ്ണോട് കാണ്‍പതെല്ലാം, തെന്‍മേക്ക് പരുവക്കാറ്റ്, മാര്‍ഗ്ഗഴിത്തിങ്കളല്ലവാ, പൂപൊടിയില്‍ പുന്നകൈ തുടങ്ങിയ ചുരുക്കം ഗാനങ്ങള്‍ മാത്രമായിരിക്കും അതിന് അന്ന് എ.എര്‍. റഹ്മാന് കൂട്ടിനുണ്ടാവുക.
രമേശ് ഗോപാലകൃഷ്ണന്റ ‘ജനപ്രിയസംഗീതം’ എന്ന പുസ്തകത്തില്‍നിന്നും.