Wednesday, October 30, 2013

എന്തിനാണ് എം.ടി. ഡൈ ചെയ്യുന്നത്? യേശുദാസും...

കല്പറ്റ നാരായണന്‍

യുവാക്കള്‍ക്കാണ്
അധികം ഭാരം ചുമക്കാനാവുക
പക്ഷെ, അദൃശ്യമായ ഭാരങ്ങള്‍ 
വൃദ്ധരോളം അവര്‍ക്ക് ചുമക്കാനാവില്ല

യുവാക്കള്‍ക്കാണ്
വേഗം നടക്കാനാവുക
പക്ഷെ, വൃദ്ധരെത്തുന്ന ദിക്കിലെത്താന്‍ 
അവര്‍ വളരെക്കാലമെടുക്കും (വൃദ്ധരും യുവാക്കളും)
M T Vasudevan Nair



ഒരുപക്ഷേ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തനായ മലയാളം 'എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരാണ്. എം.ടിയുടെ കൂടി സൃഷ്ടിയാണ് ആധുനിക മലയാള മനസ്സ്. എത്രയോ അപരാഹ്നങ്ങളെ 'എം.ടി. യെന്‍' എന്ന് മലയാളി തിരിച്ചറിയുന്നു. മലയാളത്തിലെ മികച്ച ചെറുകഥകള്‍ എന്നൊരു സമാഹാരം എത്രകാലം കഴിഞ്ഞിറങ്ങിയാലും അതില്‍ ഒന്നിലധികം കഥകളുമായി എം.ടിയുണ്ടാവും. ഒറ്റക്കൈയിലെ വിരലുകളില്‍ എണ്ണിയാല്‍ പോലും മലയാളിയുടെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്ന് എം.ടിയുടേതാണ് ('നിര്‍മ്മാല്യം'). സംസാരത്തിലോ എഴുത്തിലോ അദ്ഭുത സ്ഫുലിംഗങ്ങളൊന്നുമുണ്ടാവാറില്ലെങ്കിലും മനഃപൂര്‍വമല്ലാത്ത ഒരു വാക്കും എം.ടിയില്‍ നിന്നുണ്ടാവാറില്ല. (മാധവിക്കുട്ടിയുടെ എഴുത്തിലോ സംസാരത്തിലോ അവിചാരിതമായ മിന്നലുകള്‍ എപ്പോഴമുണ്ടാവാമെങ്കിലും വിഡ്ഢിത്തങ്ങള്‍ക്ക് കുറവുണ്ടാവില്ല. മാധവിക്കുട്ടി അഭിമുഖങ്ങളില്‍ വിഡ്ഢിത്തങ്ങള്‍ പറയുമ്പോള്‍ ഓടിയോടിച്ചെന്ന്, അല്‍പനേരത്തേക്ക് ഓരോരോ മലയാളിയുടെയും കാതുപൊത്താന്‍ തോന്നാറുണ്ട്. അത്രക്കിഷ്ടമാണെനിക്കീ എഴുത്തുകാരിയെ. 'മതം'പോലെ കാലാവധി കഴിഞ്ഞ ഒരു 'കറുപ്പില്‍' അവരിങ്ങനെ ലഹരിപിടിക്കുമ്പോള്‍ ഇതെല്ലാം എന്റെ മാത്രം ഒരു ദുഃസ്വപ്നമായിരുന്നെങ്കില്‍ എന്നെപ്പോഴും തോന്നാറുണ്ട്). മലയാള ഗദ്യസാഹിത്യത്തിലെ പ്രധാനപ്പെട്ട പരിണാമം പത്രാധിപരായ എം.ടിയാണ്. ചെറിയതും സാരവത്തുമായ പ്രസംഗങ്ങള്‍ ചെയ്യുന്ന (ദൈവമേ, എം.മുകുന്ദന്‍ കേരളത്തില്‍ കൂടക്കൂടെ വരാതിരിക്കട്ടെ) മിതഭാഷിയായ, മുണ്ടുമാത്രമുടുത്ത് പ്രത്യക്ഷപ്പെടുന്ന ഈ ഗൗരവക്കാരന്‍, തന്റേടി, കേരളീയരുടെ ഏറ്റവും വലിയ സുകുമാരകലയായിത്തീര്‍ന്ന തലയില്‍ ചായം തേക്കലിനിങ്ങനെ വഴങ്ങിക്കൊടുക്കുന്നതെന്തിന്?

ഇതൊരു വ്യക്തിയുടെ സ്വകാര്യ പ്രശ്‌നമല്ലേ എന്ന് നിങ്ങളുടെ പുരികം ചുളിയുന്നത് ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍ പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത് ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല. ചരിത്രപ്രാധാന്യമുള്ള, സാമൂഹിക പ്രാധാന്യമുള്ള, സാംസ്‌കാരിക പ്രാധാന്യമുള്ള വലിയൊരു യാഥാര്‍ഥ്യമാണ്. വാര്‍ധക്യത്തെ കഥയില്‍ യാഥാര്‍ഥ്യബോധത്തോടെ ('വാനപ്രസ്ഥം', 'അവര്‍') ചിത്രീകരിച്ച ഒരെഴുത്തുകാരന്‍ പോലും യഥാര്‍ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഭയന്ന കാലമായിരുന്നു ഇതെന്ന് പില്‍ക്കാലത്ത് തിരിച്ചറിയപ്പെടും. ദിവസവും നടക്കുന്ന പിന്നാക്കം തിരിഞ്ഞുള്ള ഈ ഓട്ടം എന്തൊരു തോറ്റ പടയായിരുന്നു നമ്മുടേതെന്ന് വരുങ്കാലം മനസ്സിലാക്കും. ജനങ്ങളുടെ പ്രിയങ്കരമായ ആ ഇമേജില്‍ നിന്ന് (ഒരുപാട് കേരളീയര്‍ക്ക് എം.ടിയാണ് എഴുത്തുകാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം) സ്വാഭാവികമായി പരിണമിക്കാന്‍, അവരുറ്റു നോക്കിയിരുന്ന യൗവനകാലത്തില്‍ നിന്ന് പരിണമിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എഴുത്തുകാരന്‍ തോന്നിയപോലെ ജീവിക്കട്ടെ, അദ്ദേഹത്തിന്റെ കൃതികളല്ലേ പ്രധാനം എന്ന് നിങ്ങളെപ്പോലെ ഞാനും കയര്‍ക്കുന്നു. പക്ഷേ, എം.ടി തോന്നിയപോലെ ജീവിക്കുന്നില്ലല്ലോ, ഉള്ള വയസ്സില്‍ യഥാര്‍ഥ രൂപത്തില്‍ അദ്ദേഹത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന 'ഹെമിങ്‌വേത്തന്റേടത്തില്‍', മുഴുവന്‍ അഭിമാനത്തോടെയും.
നോക്കൂ, എന്താണ് ഡൈ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്? യുവാവിന്റെ കറുത്ത മുടിയുള്ള ഒരു പൊയ്മുഖം നിങ്ങള്‍ വെയ്ക്കുകയാണ്. പ്രതീതി മതിയാവുന്നൊരു ലോകവുമായി നിങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുകയും അത്തരമൊരു ലോകത്തെ വ്യാപിപ്പിക്കുകയുമാണ്. യൗവനം വേണ്ട, യൗവന പ്രതീതി (നോക്കൂ, പുറംവേദനയോ നടുവേദനയോ കിതപ്പോ അറിയാതെ ഉറങ്ങിപ്പോവലോ ഉറക്കം വരാതിരിക്കലോ വേഗം നടക്കാന്‍ കഴിയായ്കയോ നിങ്ങള്‍ക്ക് പരിഹരിക്കാനാവുന്നില്ല) മതി, പ്രണയം വേണ്ട പ്രണയ പ്രതീതി മതി, ധീരത വേണ്ട ധീരതാപ്രതീതി മതി, സമ്പന്നത വേണ്ട സമ്പന്നതാ പ്രതീതി മതി എന്നുള്ള ഒരു ലോകത്തെ സൃഷ്ടിക്കുകയാണ്, യാഥാര്‍ഥ്യത്തെ ഭയപ്പെടുന്ന ഒരു ലോകത്തിരുന്ന് ചായമടിക്കുകയാണ്. വാര്‍ധക്യവും മരണവും ദാരിദ്ര്യവും കുറ്റകരമായ ഒരു സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയാണ്. വാര്‍ധക്യത്തെ ഒന്നു കൂടി അനാഥമാക്കുകയാണ് നിങ്ങള്‍. മറ്റുള്ളവരല്ല താനാണ് തന്റെ നിയന്താവ് എന്നുറച്ചിരിക്കാറുള്ള, ലളിതമായ വസ്ത്രധാരണം ചെയ്യുന്ന, വിശദാംശങ്ങളുടെ ഈ കലാകാരന്‍ എന്തിനാണ് 'മാസ്‌ക്' ധരിക്കുന്നത്?

എം.ടിയോ യേശുദാസോ അഴീക്കോടോ ഡൈ ചെയ്യാതെ പ്രത്യക്ഷപ്പെട്ടാല്‍, കേരളത്തിലെ ജനതയുടെ ആയുസ്സ് പെട്ടെന്ന് കൂടും. മധ്യവയസ്സോ വാര്‍ധക്യമോ മറച്ചുവെക്കേണ്ടതല്ലാതായിത്തീരും. അനുകരണീയമായ സവിശേഷതകളുള്ളവരുടെ പ്രവൃത്തികള്‍ക്കെല്ലാം അനുകരണീയ മൂല്യമുണ്ടാവും. അറുപതു കഴിഞ്ഞവര്‍ -ചില 'കറുത്ത' മുടിക്കാര്‍ക്കിവിടെ എഴുപതു കവിഞ്ഞു- ഗംഭീരമായിപ്പാടുന്നതും പ്രസംഗിക്കുന്നതും എഴുതുന്നതും ഒരുജനതയുടെ ലീനശക്തിയെ വര്‍ധിപ്പിക്കും. മാധ്യമമാണ് ശരീരം, (കുയിലിന്റെ രൂപം സംഗീതമാണ് എന്ന് നീതിശാസ്ത്രം) അത് പ്രവര്‍ത്തനനിരതമാവുമ്പോള്‍ താന്‍ ഗംഭീരമായ അര്‍ഥത്തില്‍ ജീവിക്കുകയാണ് എന്ന് ആളുകള്‍ക്ക് ബോധ്യം വരും.

ശരിയായി പഴുക്കാത്തതിന്റെ ചവര്‍പ്പില്‍ നിന്നും കയ്പില്‍ നിന്നും നമുക്ക് മോചനം കിട്ടും. വേണ്ടതില്‍ കൂടുതല്‍ പണമില്ലാത്തതില്‍ അനുഭവിക്കുന്ന കുറ്റബോധത്തിന് ചെറിയ ശമനം കിട്ടും.
K J Yesudas

അറുപതു വയസ്സിലും അതിമധുരമായി പാടിക്കൊണ്ട് യേശുദാസ് അറുപത് വയസ്സിന്റെ മാധുര്യം കൂടി ആലപിക്കുമ്പോള്‍ അറുപതിലെത്തിയവര്‍ ചിലത് മാത്രമേ കാലത്തിന് തളര്‍ത്താനാവൂ എന്നാശ്വസിക്കുന്നു. ആ ആലാപനത്തില്‍ മുമ്പില്ലാതിരുന്ന ഒരു വിവേകത്തിന്റെ തെളിച്ചം കൂടിയില്ലേ; എന്നവര്‍ ആപാദമധുരമാവുകയും ചെയ്യുന്നു. ഈ എഴുപതുകളിലും മലയാളത്തിലേതെഴുത്തുകാരനും അസൂയ തോന്നുന്ന ശ്രദ്ധയോടെ എഴുതുന്ന എം.ടിയും എഴുപതില്‍ ജീവിതം മാറില്ലെന്ന് ഉറപ്പ് തരുന്നു. നേരത്തെ സുഗ്രഹമല്ലാതിരുന്ന ചിലത് സുഗ്രഹമായി വരുന്നതിന്റെ പ്രകാശം അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിന്റെ ഉയരക്കൊമ്പിലിരുന്ന് നോക്കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു കാണാവുന്ന ചില കാഴ്ചകള്‍ ഉള്ളത് കൊണ്ട് കൂടിയല്ലേ, ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുക എന്നെല്ലാമുള്ള ചാരിതാര്‍ത്ഥ്യങ്ങള്‍. അതും കൂടിയല്ലേ, അര്‍ത്ഥവത്തല്ലേ ഈ ജീവിതദൈര്‍ഘ്യം സോക്രട്ടീസിനേയോ വേദവ്യാസനേയോ ഗാന്ധിയേയോ വൃദ്ധരായി മാത്രം നാം സങ്കല്പിക്കുന്നത് വാര്‍ദ്ധക്യം വൃദ്ധി, വളര്‍ച്ച എന്നെല്ലാമര്‍ത്ഥങ്ങള്‍ വഹിക്കുന്നതു കൊണ്ട് കൂടിയല്ലേ? യുവാവായിക്കാണപ്പെടല്‍ അത്ര സാരമായൊരവസ്ഥയാണോ? സോക്രട്ടീസിനെ പിന്തുടര്‍ന്നിരുന്ന യുവാക്കള്‍ അദ്ദേഹത്തോട് സഹതപിച്ചിരുന്നോ? അതോ നിസ്സാരമായ സ്വന്തം യൗവ്വനത്തോട് സഹതപിച്ചുവോ? എത്ര മുന്നിലാണദ്ദേഹം, എത്ര നടക്കണം ഒപ്പമെത്താന്‍, അദ്ദേഹത്തിനൊപ്പം എത്തിയവര്‍ ചരിത്രത്തില്‍ത്തന്നെ എത്ര പേരുണ്ട് എന്നവര്‍ ക്ലേശിച്ചിരിക്കില്ലേ? സോക്രട്ടീസിനോളം സോക്രട്ടീസ് മുഴുകുന്നതില്‍ മുഴുകാന്‍ തങ്ങള്‍ക്കാവാത്തതിന്റെ വേദന, തങ്ങളുടെ യൗവ്വനം കൂടിയാണ് എന്നവര്‍ തിരിച്ചറിയില്ലേ? ലൈംഗിക തൃഷ്ണയില്‍ നിന്നും മുക്തമായപ്പോള്‍ താന്‍ ഭൂമിയിലെ യഥാര്‍ത്ഥ ഭംഗികള്‍ ആസ്വദിക്കാന്‍ തുടങ്ങിയെന്ന് സോഫോക്ലിസ്.

''വെള്ള സോക്‌സിട്ട മുടി നാരുകള്‍'' എന്ന പാഠഭാഗത്തെ മുന്‍നിര്‍ത്തി നടന്നൊരു ചര്‍ച്ചയില്‍ ഒരു വിദ്യാര്‍ത്ഥി എന്നോടൊരു രസികന്‍ ചോദ്യം ചോദിച്ചു. ഒരു താലത്തില്‍ യൗവ്വനവും ഒരു താലത്തില്‍ ഇപ്പോഴത്തെ പ്രായവും വെച്ചുനീട്ടിയാല്‍, യുവാവാവാന്‍ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം തന്നാല്‍, താങ്കള്‍ ഏത് സ്വീകരിക്കും? ഞാന്‍ പറഞ്ഞു; എനിക്കിപ്പോഴത്തെ പ്രായം മതി. മുപ്പതോ മുപ്പത്തഞ്ചോ വയസ്സില്‍ ആവതില്ലായിരുന്നു എനിക്ക് ഇന്ന് ചെയ്യുന്നത് ചെയ്യാന്‍. അന്നെഴുതിയത് വായിച്ച് അന്ന് ചിന്തിച്ചത് ആലോചിച്ച്, അന്ന് പ്രവര്‍ത്തിച്ചത് ഓര്‍മ്മിച്ച് ഞാന്‍ പുച്ഛിച്ച് ചിരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും ഈ കിതപ്പ്, ഈ ശ്രദ്ധയില്‍പ്പെടായ്ക (എത്ര പേരാണ് എന്റെ കാല്‍വിരലുകള്‍ ചവിട്ടിത്തേയ്ക്കുന്നത്) ഞാനാഗ്രഹിച്ചതല്ല. പക്ഷെ എന്റെ എഴുത്തില്‍, എന്റെ വിചാരങ്ങളില്‍, സാക്ഷാത്ക്കരിയ്ക്കാനാവുമോ എന്ന് അന്നത്തെ എനിക്ക് പേടിയുണ്ടായിരുന്നവ തന്നെയാണ് ഞാന്‍ സാക്ഷാത്ക്കരിക്കുന്നത്. പത്ത് വയസ്സില്‍ വീട് വിട്ട് പോയകുട്ടി, ഇരുപത് വയസ്സില്‍ മടങ്ങി വന്ന് അന്ന് വളരെ ഉയരത്തിലായിരുന്ന കൊമ്പിന്‍മുരടിലെ തത്തപ്പൊത്ത് ഇന്ന് എത്ര താഴെയായി എന്ന് ആനന്ദിക്കുന്നു. ദൃശ്യമായ ഉയരങ്ങള്‍ മാത്രമല്ല ഭൂമിയിലുള്ളതെന്ന് അറിഞ്ഞിട്ടും, അദൃശ്യങ്ങളായ ഉയരങ്ങള്‍ വെല്ലുവിളിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്തിനാണ് ഈ അധമ ബോധം?
(തല്‍സമയം എന്ന പുസ്തകത്തില്‍ നിന്ന്)

Sunday, October 20, 2013

എത്രയുണ്ടായാലും തികയില്ലെങ്കില്‍

സി.രാധാകൃഷ്ണന്‍


Increasing needs of humans
എന്റെ അയല്‍ക്കാരില്‍ ഒരാള്‍ ഒരു പ്രത്യേകം മനുഷ്യനാണ്. ഗാന്ധിഭക്തന്‍, സര്‍ക്കാര്‍ വക പെന്‍ഷന്‍ വാങ്ങുന്ന ഉദ്യോഗസ്ഥന്‍. മര്യാദക്കാരന്‍. നാലു കുട്ടികളുടെ പിതാവ്. ആരോഗ്യവാന്‍. പക്ഷേ, ആളൊരു പരാതിക്കാരനാണ്. തമ്മില്‍ കണ്ടാല്‍ ഇല്ലായ്മയും വല്ലായ്മയും മാത്രമേ പറയാനുള്ളൂ.

എന്നേക്കാള്‍ അഞ്ചാറു വയസ്സു പ്രായമുണ്ട്. ഞാന്‍ ഹൈസ്‌കൂളില്‍ പോകുന്ന കാലത്തേ ഇദ്ദേഹം സര്‍ക്കാര്‍ ജോലിക്കാരനാണ്. ഞങ്ങളുടെ കൂടെ പുഴ കടക്കാന്‍ എന്നും ഉണ്ടാവും. തോണിയില്‍ ഇരുന്ന് അന്നേ അദ്ദേഹം പറയുക പരാതികളാണ്. അന്നദ്ദേഹത്തിനു ഭാര്യയും കുട്ടികളുമില്ല. പക്ഷേ, മാതാപിതാക്കളുണ്ട്, കൂടപ്പിറപ്പുകളുമുണ്ട്. ഒരു പ്രാരാബ്ധക്കാരന്റെ മട്ടാണ്, വാക്കാണ്, നോക്കാണ്. പരാതികളില്‍ കാമ്പുണ്ടായിരുന്നൂതാനും. ശമ്പളമൊക്കെ മോശമായിരുന്നു. കൈക്കൂലി വാങ്ങാറില്ല. ചുരുക്കിപ്പറഞ്ഞാല്‍, കഷ്ടപ്പാടായിരുന്നു.

ക്രമേണ കൂടപ്പിറപ്പുകളൊക്കെ പഠിച്ചു ജോലിയിലായി. സര്‍വീസില്‍ത്തന്നെ ഉള്ള ഒരാളെ ഇദ്ദേഹം വിവാഹവും കഴിച്ചു. സേവനവ്യവസ്ഥകള്‍ മെച്ചപ്പെട്ടു. അന്നും പക്ഷേ, ഇദ്ദേഹത്തെ കണ്ടാല്‍ അവതരിപ്പിച്ചു കിട്ടുക ഇല്ലായ്മകളുടെ ഒരു നീണ്ട പട്ടികയാണ്. സ്വന്തമായി സ്ഥലമില്ല, പുരയില്ല, പശുവില്ല, ആടില്ല, കോഴിയില്ല.

എഴുപതുകളുടെ ആരംഭത്തോടെ പ്രമോഷനായി. കൂടുതല്‍ ശമ്പളമായി. സിങ്കപ്പൂരില്‍ ഉണ്ടായിലുന്ന ഒരു അകന്ന അമ്മാമന്‍ അവിടെവെച്ചു മരിച്ചപ്പോള്‍ ഏകാവകാശിയായി ഇദ്ദേഹമേ ഉണ്ടായുള്ളൂ. ഏതാനും ലക്ഷങ്ങള്‍ അയച്ചു കിട്ടി. തറവാട്ടു സ്വത്ത് ഭാഗിച്ചും കിട്ടി. ഇതിനെ തുടര്‍ന്ന് സ്വന്തമായി സ്ഥലം വാങ്ങി വീടു പണിതു. കുറച്ചു നെല്‍പ്പാടം കൂടി വാങ്ങി ഉണ്ണാനുള്ള നെല്ല് കൃഷിചെയ്‌തെടുക്കാനും തുടങ്ങി.

അപ്പോഴും പരാതി ശേഷിച്ചു: കൈയിരിപ്പൊന്നുമില്ല, അത്യാവശ്യം വല്ലതും വന്നാല്‍ എന്തു ചെയ്യണമെന്നറിയില്ല. രോഗം വന്നാല്‍ ചികിത്സിക്കണ്ടെ? പിന്നെ, കുട്ടികള്‍ വളരുന്നു, അവരെ ഒരു കരയ്‌ക്കെത്തിക്കാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ല.

ക്രമേണ കുട്ടികള്‍ വലുതായി. പഠിച്ചു മിടുക്കരായി. രണ്ടുപേര്‍ ഗള്‍ഫില്‍ എഞ്ചിനീയര്‍മാര്‍. ഒരാള്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനും അവസാനത്തെ കുട്ടി ഡോക്ടറുമായി. വീട് പുതുക്കിപ്പണിതു. ഏതാണ്ടൊരു കൊട്ടാരം തന്നെ. അതിനു മുന്നില്‍ എട്ടുപത്തു ലക്ഷം ഉറുപ്പിക വിലയുള്ള ഒരു കാറും എത്തി.

ഈയിടെ ഞാന്‍ അദ്ദേഹത്തെ കാണുകയുണ്ടായി. മുഖത്ത് ഇല്ലായ്മയുടെ ഭാവം തന്നെ. സുഖമല്ലെ എന്ന എന്റെ അന്വേഷണത്തിനു കിട്ടിയ മറുപടി: 'എന്തു സുഖം? വീടിന്റെ മുകളില്‍ ഒരു നിലകൂടി പണിയണമെന്നു വിചാരിച്ചു തുടങ്ങിയിട്ട് കൊല്ലം മൂന്നായി. കുട്ടികള്‍ വല്ല പത്തുപതിനായിരംവീതം അയയ്ക്കും. അതുകൊണ്ട് എന്താവാന്‍? എല്ലാറ്റിനും തീ പിടിച്ച വിലയായില്ലെ? എന്തൊരു ദുരിതം!'

'ഇപ്പോള്‍ സന്തോഷമായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്.'

'പുറമേക്കാര്‍ക്ക് തോന്നും, ഞങ്ങള്‍ക്ക് എല്ലാം ആയെന്ന്. എന്നാല്‍ കേട്ടോളുക: ഒരു മുറികൂടി എയര്‍ക്കണ്ടീഷന്‍ ചെയ്യാമെന്നു വിചാരിച്ചിട്ടു നടക്കുന്നില്ല, കറന്റു പോയാല്‍ ഉപയോഗിക്കാന്‍ നല്ലൊരു ജെന്‍സെറ്റ് ഇപ്പോഴുമില്ല, അത്യാവശ്യത്തിന് രണ്ടാമതൊരു കാറില്ല...'

(സി. രാധാകൃഷ്ണന്റെ ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, October 9, 2013

പാടവരമ്പില്‍ ഒരു കാരണവര്‍

സത്യന്‍ അന്തിക്കാട്

ഓക്ടോബര്‍ 9- അനശ്വരനടന്‍ ശങ്കരാടിയുടെ ഓര്‍മദിനം..

ഈയിടെ ഒരൊഴിവുദിവസം പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ കണ്ടിരിക്കുകയായിരുന്നു. അതിന്റെ ഒടുവിലത്തെ സീനില്‍ ഒരടിയും ബഹളവുമൊക്കെയായിട്ട് മൂത്ത തട്ടാനെ കസേരയിലിരുത്തി കൊണ്ടുവരുന്ന ഒരു രംഗമുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് സീനാണത്. സാധാരണനിലയില്‍ ആ സീന്‍ കാണുമ്പോള്‍ ചിരി വരേണ്ടതാണ്. പക്ഷേ, എന്റെ കണ്ണു നിറഞ്ഞു. മൂത്ത തട്ടാനായി അഭിനയിച്ച കൃഷ്ണന്‍കുട്ടി നായര്‍, ഹാജ്യാരായി വേഷമിട്ട കരമന ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, ഫിലോമിന... സിനിമയിലെ ഈ ഗ്രാമ്യ മുഖഭാവങ്ങള്‍ ക്ലാപ്പടിയും കട്ടുമില്ലാത്ത മറ്റൊരു ലോകത്തേക്ക് പിന്‍വാങ്ങിയല്ലോ എന്ന ചിന്ത, വലിയൊരു നഷ്ടസ്മൃതിയായി എന്നില്‍ നിറഞ്ഞു. സിനിമയില്‍നിന്ന് എന്നേക്കുമായി നഷ്ടപ്പെട്ട ഒരുകൂട്ടം ഗ്രാമീണര്‍.
Thikkurissy Sukumaran Nair, Bahadoor, Sankaradi

വി.കെ.എന്‍-ന്റെ അപ്പുണ്ണി തൊട്ടാണ് സിനിമയില്‍ എന്റെ ഗ്രാമകഥകളാരംഭിക്കുന്നത്. അതിനു മുന്നേയെടുത്ത കുറുക്കന്റെ കല്യാണവും കിന്നാരവും മദിരാശിയുടെ കഥാപശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. മദിരാശിക്ക് അന്ന് അകലം കൂടുതലാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ടെലിഫോണോ വൈദ്യുതിയോ ഇല്ലാത്ത കാലം. ആ കാല ഘട്ടത്തില്‍ മദിരാശിയില്‍ ജീവിച്ചുകൊണ്ട് ഞാന്‍ അന്തിക്കാടിന്റെ ഗ്രാമപ്പച്ച സ്വപ്‌നംകണ്ടു. ഒരു സിനിമാമോഹത്തിന്റെ തുമ്പു പിടിച്ചിട്ടാണ് ഞാന്‍ മദിരാശിയിലേക്കു പോയത്. വളരെ വിദൂരതയില്‍നിന്നെവിടെയോ വെച്ച് ഉദ്ഭവിക്കുന്ന ഒരു കലാരൂപത്തെ കൈപ്പിടിയിലാക്കുക എന്നൊരാഗ്രഹമായിരുന്നു അത്. സത്യത്തില്‍ ഞാനൊരു സിനിമാഭ്രാന്തനായിരുന്നില്ല. സാഹിത്യമായിരുന്നു ഇഷ്ടപ്പെട്ട വിഷയം. കുഞ്ഞുണ്ണിമാഷുമായുള്ള പരിചയമാണ് എന്നെ സംസ്‌കരിച്ചെടുത്തത്. കവിയാകണം എന്നാഗ്രഹിച്ചുനടന്ന ഒരാളിലേക്ക് എപ്പോഴോ സിനിമാമോഹം അനുവാദം ചോദിക്കാതെ കയറിവന്നു. മാതൃഭൂമി ബാലപംക്തിയില്‍ അക്കാലത്ത് ഞാന്‍ കവിതകളെഴുതിയിരുന്നു. സാഹിത്യപരിചയമാണ് സിനിമാമോഹത്തിന് വളക്കൂറായിത്തീര്‍ ന്നത്. ഡോ. ബാലകൃഷ്ണന്റെ കീഴിലാണ് സിനിമാജീവിത ത്തിന്റെ തുടക്കം. അദ്ദേഹം പറയുന്ന പല സീനുകളുടെയും പകര്‍ത്തിയെഴുത്തുകാരന്‍ ഞാനായിരുന്നു. 'എഴുത്തുപരിചയ'മാണ്, സത്യത്തില്‍ സിനിമാസംവിധാനത്തെ ഏറ്റവും പ്രചോദിപ്പിച്ച ഒരു ഘടകം.

അങ്ങനെ, മദിരാശിയില്‍ സിനിമാലോകത്തെ വിസ്മയജീവിതങ്ങളുമായി ചുറ്റിപ്പറ്റി നില്ക്കുമ്പോഴാണ് ഞാനാദ്യമായി ശങ്കരാടിയെ കാണുന്നത്. വാസു സ്റ്റുഡിയോവില്‍ കോളേജ് ഗേളിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഹരിഹരന്റെ രണ്ടാമത്തെ പടം. സംവിധാനസഹായികളായ ആറു പേരില്‍ ഒരാളാണ് ഞാന്‍. ഞങ്ങളന്ന് പകച്ചുനില്ക്കുന്ന ഒരു സംഘമായിരുന്നു. വലിയവലിയ നടന്മാരെ 'ജീവനോടെ' കാണുന്നതിന്റെ ഒരു ത്രില്ല് ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ലൊക്കേഷനില്‍ വെച്ചാണ് ശങ്കരാടിയെ പരിചയപ്പെടുന്നത്. ബഹദൂറും പറവൂര്‍ ഭരതനുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു.
'തന്റെ പേരെന്താടോ?'
ശങ്കരാടി ചോദിച്ചു.
'സത്യന്‍.'
'എവിടെയാ വീട്?'
'അന്തിക്കാട്.'
'അന്തിക്കാട് എവിടെ?'
ശങ്കരാടിയുടെ ചോദ്യവും എന്റെ ഉത്തരവും തുടര്‍ന്നു. അന്തിക്കാട് കണ്ടശ്ശാന്‍കടവ് സ്‌കൂളിനടുത്താണ് വീട് എന്നു പറഞ്ഞപ്പോള്‍ ശങ്കരാടി സ്വതസ്സിദ്ധമായ ചിരിയോടെ പറഞ്ഞു: 'ഞാനവിടെ പഠിച്ചിട്ടുണ്ട്.'
അതു കേട്ടപ്പോള്‍ ഒരന്തിക്കാട്ടുകാരനായതില്‍ ഞാന്‍ സന്തോഷിച്ചു. ഒരു നാട്ടുകാരനോടുള്ള സ്‌നേഹം ശങ്കരാടി എന്നോടു പ്രകടിപ്പിച്ചു.
'ചുക്കില്ലാത്ത കഷായമില്ല' എന്നു പറയാറുള്ളതുപോലെ
'ശങ്കരാടിയില്ലാത്ത പടം' ഞാന്‍ സംവിധാനം ചെയ്തതില്‍ തീരെ കുറവ്. മദിരാശിയില്‍ അയ്യപ്പാസ് എന്ന ലോഡ്ജിലായിരുന്നു ശങ്കരാ ടിയുടെ താമസം. ഒരു നാട്ടിന്‍പുറത്തുകാരനെപ്പോലെ ഓരോ കാഴ്ചയിലും ശങ്കരാടി സൗമ്യതയോടെ പെരുമാറി. മരണംവരെ അത് തുടര്‍ന്നു.

ഒരു നാട്യവുമില്ലാത്ത മനുഷ്യനായിരുന്നു ശങ്കരാടി. ഇന്ന് പഴയ സിനിമകള്‍ കാണുമ്പോള്‍ നമുക്കു മനസ്സിലാകും, അന്നത്തെ പ്രസിദ്ധരായ പല നടന്മാരെക്കാളും സ്വാഭാവികമായ രീതിയിലായിരുന്നു ശങ്കരാടിയുടെ അഭിനയം. വിത്തുകള്‍ എന്ന സിനിമ അടുത്തിടെ ഞാന്‍ കണ്ടു. അതില്‍ ഏറ്റവും സ്വാഭാവികമായ ഒരഭിനയശൈലി കാഴ്ചവെച്ചത് ശങ്കരാടിയായിരുന്നു. ക്യാമറ മുന്‍പിലുണ്ടെന്ന തോന്നലുളവാക്കാത്തവിധം പെര്‍ഫോം ചെയ്യുന്ന നടനാണ് ശങ്കരാടി. ആ പെര്‍ഫോമന്‍സ് എത്രത്തോളം ശുദ്ധമാണോ, അത്രയും ശുദ്ധമായ രീതിയിലാണ് ശങ്കരാടിയുടെ നടപ്പും ഇരിപ്പും സംസാരവും ഇടപഴകലുമൊക്കെ. മദ്രാസില്‍, പ്രസിദ്ധനായ ഒരു സിനിമാനടനാണ് എന്ന ഭാവഭേദമൊന്നുമില്ലാതെ ഖദര്‍മുണ്ടും ഖദര്‍ഷര്‍ട്ടുമിട്ട് ബീഡിയും വലിച്ചു നടക്കുന്ന ഒരു വിശുദ്ധനായ ഗ്രാമീണനായിരുന്നു ശങ്കരാടി. ഇതൊക്കെക്കൊണ്ടുതന്നെ പുള്ളിക്ക് ആവശ്യത്തില്‍ കൂടുതല്‍ പിശുക്കന്‍ എന്ന പേരുണ്ടായിരുന്നു. നയാപൈസ ചെലവാക്കാത്ത ഒരാള്‍ എന്ന നിലയിലാണ് സിനിമാസെറ്റില്‍ ശങ്കരാടി അറിയപ്പെട്ടത്. ശങ്കരാടി പ്രായമേറെച്ചെന്നാണ് വിവാഹിതനായത്. സിനിമയില്‍നിന്ന് സമ്പാദിക്കുന്ന കാശ് മുഴുവന്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പലരും ശങ്കരാടി കേള്‍ക്കെത്തന്നെ ചോദിക്കുമായിരുന്നു. ഒരു സദസ്സില്‍ വന്നുകഴിഞ്ഞാല്‍, ആ സദസ്സിനെ വളരെ പെട്ടെന്ന് ഉണര്‍ത്തുന്ന ഒരു സിദ്ധി ശങ്കരാടിക്കുണ്ടായിരുന്നു.

മറ്റൊന്ന്, മറ്റെല്ലാറ്റിനുമുപരി, അതിശക്തമായ ഒരു രാഷ്ട്രീയകാഴ്ചപ്പാട് ശങ്കരാടിക്കുണ്ടായിരുന്നു.

ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ നന്മ ശങ്കരാടിയില്‍ ആവോളമുണ്ടായിരുന്നു. മദിരാശിയില്‍ ഒരു മലയാളി കാരണവരെപ്പോലെ ശങ്കരാടി ജീവിച്ചു. സ്വന്തമൊരു അമ്മാവനെപ്പോലെയായിരുന്നു എനിക്ക് ശങ്കരാടി.

ബന്ധപ്പെട്ട ആരുമായും അഗാധമായ സൗഹൃദം ശങ്കരാടി സ്ഥാപിക്കുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം പതിവായി കത്തെഴുതി. ടെലിഫോണൊക്കെ സജീവമായിരുന്ന കാലത്തും അദ്ദേഹം കത്തുകളെഴുതിക്കൊണ്ടിരുന്നു. ഒരു സാധാരണ പോസ്റ്റ് കാര്‍ഡിലാണെഴുതുക. അഡ്രസ്സിനു തൊട്ടു മുകളില്‍ ചുവന്ന മഷിയില്‍ കാുീൃമേി േഎന്നെഴുതും. നല്ല ഭംഗിയുള്ള കൈപ്പടയാണ്. വീട്ടുവിശേഷമന്വേഷിച്ചുകൊണ്ടാണ് ഓരോ കുറിപ്പുമവസാനിക്കുക.

ബന്ധങ്ങള്‍ ചികയുന്ന ഒരു സ്വഭാവമുണ്ടായിരുന്നു ശങ്കരാടിക്ക്. ബന്ധങ്ങളുടെ കണ്ണിചേര്‍ത്ത് അതിന്റെ അറ്റംവരെ പോയി, ആ ഊരും പേരുമായി തനിക്കുള്ള ബന്ധംകൂടി ശങ്കരാടി സ്ഥാപിച്ചെടുക്കും. ബന്ധങ്ങളുടെ ഇഴ കോര്‍ത്തിണക്കി പോകുന്ന ആ വിദ്യ
നടന്മാരില്‍ ശങ്കരാടിയില്‍ മാത്രമാണ് ഞാന്‍ കണ്ടത്.

ആര്‍ഭാടം തീരെയില്ലായിരുന്നു ശങ്കരാടിയില്‍. ഒരു മുറിയും ഒരു ഫാനും ഒരു ബാത്ത്‌റൂമുമുണ്ടായാല്‍ പുള്ളി ഹാപ്പിയാണ്. നിര്‍മാതാവിന് അധികഭാരം ചുമത്തുന്ന ഒന്നും ശങ്കരാടിയിലില്ലായിരുന്നു. ജാതിമതമൊന്നും നോക്കാതെ തന്നെക്കാള്‍ ഇളപ്പമുള്ള പ്രിയപ്പെട്ടവരെ 'അവനെന്റെ അനന്തരവനാ'ണ് എന്ന് ശങ്കരാടി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമായിരുന്നു.

മദ്യപിക്കുന്ന സ്വഭാവം ശങ്കരാടിക്കുമുണ്ട്. രാത്രിയിലാണ് മദ്യപിക്കുന്നതെങ്കില്‍ അന്നു പുലര്‍ച്ചെതന്നെ വെള്ളവും ഗ്ലാസുമൊക്കെ ശരിയാക്കി രാത്രിക്കുവേണ്ടി ശങ്കരാടി കാത്തിരിക്കും. അതുപോലെ ഷൂട്ടിങ്ങിന് പുറപ്പെടുന്നതിന് ഒരാഴ്ച മുന്നേതന്നെ വസ്ത്രം, സോപ്പ്, ചീര്‍പ്പ് തുടങ്ങിയവ പെട്ടിയിലാക്കി യാത്ര പുറപ്പെടുന്ന ദിവസത്തിനുവേണ്ടി ശങ്കരാടി കാത്തിരിപ്പ് തുടങ്ങും.

എന്റെ കല്യാണത്തിനു ശേഷമാണ് ശങ്കരാടിയുടെ കല്യാണം നടന്നത്. തൃപ്രയാര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ചടങ്ങ്. പല കല്യാണാലോചനകളും ശങ്കരാടിക്ക് വന്നിരുന്നു. പല കാരണങ്ങള്‍കൊണ്ടും അവയൊന്നും നടന്നില്ല. ഒരിക്കല്‍ ഒരു മോതിരംമാറല്‍ നടന്നതാണ്. എന്നിട്ടും എന്തോ കാരണംകൊണ്ട് അത് തെറ്റിപ്പോയി.

കമ്യൂണിസ്റ്റാണെങ്കിലും ഞാന്‍ പരിചയപ്പെടുന്ന കാലംതൊട്ടേ ശങ്കരാടി ഭക്തനായിരുന്നു. ലോഡ്ജ്മുറിയിലാണെങ്കില്‍ത്തന്നെയും പൂജാമുറിയിലുള്ളതുപോലെ ഒരു കോര്‍ണറില്‍ ദൈവചിത്രങ്ങള്‍ക്കു മുന്നില്‍ എപ്പോഴും നിലവിളക്ക് കത്തിച്ചുവെച്ചു. സന്ദേശം എന്ന സിനിമയില്‍ ഒരു കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായിട്ടാണ് ശങ്കരാടി അഭിനയിച്ചത്. പരസ്യമായി കമ്യൂണിസ്റ്റാശയം തീവ്രമായി പ്രകടിപ്പിക്കുകയും രഹസ്യമായി ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരാള്‍. ശങ്കരാടിയില്‍നിന്നാണ് ആ കഥാപാത്രത്തെ ഞാന്‍ കണ്ടെത്തുന്നത്. വലിയ കമ്യൂണിസ്റ്റുകാരൊക്കെ ഈശ്വരവിശ്വാസികളാണെന്നും അവര്‍ രഹസ്യമായി അമ്പലത്തില്‍ പോവാറുണ്ടെന്നും ശങ്കരാടി പലപ്പോഴായി പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ ശങ്കരാടിക്ക് തീരെ ദൈവവിശ്വാസമുണ്ടായിരുന്നില്ല. പ്രായമേറിയപ്പോഴാണ് ഈശ്വരസാന്നിധ്യം ജീവിതത്തിലനുഭവപ്പെട്ടുതുടങ്ങിയതെന്ന് ശങ്കരാടി ഒരിക്കല്‍ പറഞ്ഞു.

അതിമനോഹരമായ ഹ്യൂമര്‍സെന്‍സ് ശങ്കരാടിക്കുണ്ടായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ശങ്കരാടിക്ക് പ്രിയപ്പെട്ടവരായിരുന്നു. മോഹന്‍ലാല്‍ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെപ്പോലെയാണ്. മോഹന്‍ലാല്‍ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ലാല്‍ ശങ്കരാടിയോടു ചോദിച്ചു:
'എന്നെയാണോ മമ്മൂക്കയെയാണോ ചേട്ടന് കൂടുതലിഷ്ടം?'
ശങ്കരാടി ഇരിക്കുമ്പോള്‍ പിറകെ വന്ന് തോളില്‍ കൈയിട്ടുകൊണ്ടാണ് മോഹന്‍ലാലിന്റെ ചോദ്യം. ശങ്കരാടി ആദ്യമൊന്നും ഇതിന് മറുപടി പറഞ്ഞില്ല. കുറേ ദിവസങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശങ്കരാടി പറഞ്ഞു:
'എനിക്കിഷ്ടം മമ്മൂട്ടിയെയാണ്.'
'എന്തുകൊണ്ടാണ് ചേട്ടന്‍ എന്നെക്കാള്‍ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത്?'
'അത്... മമ്മൂട്ടി ദേഷ്യം വന്നാല്‍ അത് പുറത്തു കാണിക്കും. അതു തുറന്നു പറയുകയും ചെയ്യും. നിനക്ക് ദേഷ്യം വന്നാല്‍ നീയത് പുറത്തു കാണിക്കില്ല. നീയത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതുകൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം.'

മോഹന്‍ലാലിനെ ഒന്ന് ചൊടിപ്പിക്കാനാണ് ശങ്കരാടി അങ്ങനെ പറഞ്ഞത്. എങ്കിലും, അതില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണമുണ്ടായിരുന്നു.

പിന്നീട് ഞങ്ങള്‍ Phrase പോലെ കണക്കാക്കാറുള്ള ഒരു കമന്റ് ശങ്കരാടി ഒരിക്കല്‍ പറഞ്ഞിരുന്നു.
ഒരു നടിയുടെ ഭര്‍ത്താവ് മരിച്ച സന്ദര്‍ഭത്തിലായിരുന്നു ആ കമന്റ്. നടി എന്റെ പടത്തിന്റെ ഒരു ഷൂട്ടിങ്ങിലായിരുന്നു. നടിയുടെ ഭര്‍ത്താവിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. നടിക്കും പോക്കുവരവിന് മറ്റു ചിലരുണ്ട്. എങ്കിലും നടി കൂടുതല്‍ സ്‌നേഹിച്ചിരുന്നത് ഇയാളെയായിരുന്നു. പക്ഷേ, അവര്‍ ആചാരപ്രകാരം വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ആയി അറിയപ്പെട്ട ആള്‍ മരിച്ചതറിഞ്ഞിട്ടും നടിക്ക് ഉറക്കെ കരയാനോ ഭര്‍ത്തൃവീട്ടില്‍ പോകാനോ സാധിച്ചില്ല. നടി ഷൂട്ടിങ് സ്ഥലത്തുനിന്ന് അവരുടെ ലോഡ്ജ്മുറിയിലേക്കു പോയി. ആ ലോഡ്ജില്‍ അടുത്ത മുറിയില്‍ ശങ്കരാടിയുണ്ടായിരുന്നു. വൈകുന്നേരം അന്നത്തെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ ശങ്കരാടി എന്റെ മുറിയിലേക്ക് വന്നു. അപ്പോള്‍ ശ്രീനിവാസന്‍ എന്റെ മുറിയിലുണ്ട്.

'ആ സ്ത്രീക്ക് ഭര്‍ത്താവ് മരിച്ചതില്‍ ശരിക്കും സങ്കടമുണ്ടോ?'
ശ്രീനിവാസന്‍ ചോദിച്ചു.

പെട്ടെന്നുതന്നെ ശങ്കരാടിയുടെ മറുപടിയുണ്ടായി.
'ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.' ഇതായിരുന്നു ശങ്കരാടി പറഞ്ഞത്.

മദിരാശിയില്‍ പണ്ട് ജീവിച്ചിരുന്നവര്‍ക്ക് ഇതിന്റെ അര്‍ഥമറിയാം. മദിരാശിയിലെ പഴയ ചായക്കടകളില്‍ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മലയാളികള്‍ പറഞ്ഞിരുന്ന വാചകമാണിത്. മീഡിയം സ്‌ട്രോങ്, ചക്കര കമ്മി. ഒരു ഇടത്തരം കരച്ചില്‍ എന്നാണ് ശങ്കരാടി പറഞ്ഞതിന്റെ പൊരുള്‍. ശ്രീനി അതുകേട്ട് പൊട്ടിച്ചിരിച്ചു. പിന്നീട് പല സന്ദര്‍ഭങ്ങളിലും ശ്രീനിവാസന്‍ ഇതുപയോഗിച്ചു. പുതിയ ചില നടന്മാരുടെയോ നടികളുടെയോ അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രീനി പറയും: 'ങ്ഹാ, ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.'
ഹരിഹരന്റെ സെറ്റില്‍വെച്ചു പരിചയപ്പെട്ടെങ്കിലും എന്റെ ആദ്യത്തെ സിനിമാലോചനയില്‍ ശങ്കരാടിയുടെ മുഖമില്ലായിരുന്നു. എന്റെ ആദ്യപടം കുറുക്കന്റെ കല്യാണം മദിരാശിയിലെ വിജയാ ഗാര്‍ഡന്‍ എന്ന സ്ഥലത്തുവെച്ചാണ് ആദ്യദിവസം ചിത്രീകരിച്ചത്. സുകുമാരനും മാധവിയും അഭിനയിക്കുന്ന രംഗമാണ്. ഡോ. ബാലകൃഷ്ണന്‍േറതാണ് സ്‌ക്രിപ്റ്റ്. സ്‌ക്രിപ്റ്റ് മുഴുവനെഴുതിയിട്ടില്ല. ചില സീനുകള്‍ മാത്രം. സുകുമാരന്റെയും മാധവിയുടെയും ഡേറ്റ് കിട്ടിയപ്പോള്‍ ഒരു ദിവസം പൂജ നിശ്ചയിച്ചു. അന്നുതന്നെ ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ആരെയും പുതിയ ചിത്രത്തിന്റെ പൂജ നടക്കുന്ന വിവരം അറിയിച്ചിരുന്നില്ല. ആരില്‍നിന്നോ വിവരം കേട്ടറിഞ്ഞ് ശങ്കരാടി ഒരു കാറില്‍ വിജയാ ഗാര്‍ഡനിലെത്തി. തികച്ചും യാദൃച്ഛികമായ ആ സന്ദര്‍ശനം കണ്ട് ഞാന്‍ അല്പനേരം പകച്ചുനിന്നു. പൂജ അറിയിക്കാത്തതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.

കുറുക്കന്റെ കല്യാണത്തില്‍ ഒരു അമ്മാവന്റെ വേഷമുണ്ടായിരുന്നു. ആ വേഷം ശങ്കരാടിയെക്കൊണ്ട് അപ്പോള്‍ അവിടെവെച്ചുതന്നെ ചിത്രീകരിച്ചു. സത്യത്തില്‍ അത് നേരത്തേ നിശ്ചയിച്ചതായിരുന്നില്ല. തികച്ചും യാദൃച്ഛികമായ ഒരു സന്ദര്‍ഭത്തില്‍ തീര്‍ത്തും സ്വാഭാവികമായിത്തന്നെ ശങ്കരാടി അഭിനയിച്ചു.

അവസാനകാലമാവുമ്പോഴേക്കും ഒരു വിഗ്ഗ് വേണമെന്ന കലശലായ മോഹം ശങ്കരാടി മനസ്സില്‍ കൊണ്ടുനടന്നു.

ഞങ്ങളുടെ സ്ഥിരം മേയ്ക്കപ്പുമേന്‍ പാണ്ഡ്യനാണ്. പാണ്ഡ്യനെ വിളിച്ച് ശങ്കരാടി പറയും:
'അടുത്ത സിനിമയില് എനിക്ക് വിഗ്ഗ് വേണം. ഈ കഷണ്ടിയും കാണിച്ച് അഭിനയിക്കാന്‍ വയ്യ!'
നാടോടിക്കാറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം.
മദിരാശി ഹോട്ടല്‍ വുഡ്‌ലാന്‍ഡ്‌സില്‍ ശ്രീനിയും ഞാനുമിരുന്ന് തിരക്കഥ പൂര്‍ത്തിയാക്കുകയാണ്. അപ്പോള്‍ ശങ്കരാടി മുറിയിലേക്കു
കയറിവന്നു.
'എപ്പോഴാ ഞാന്‍ വരണ്ടത്?'
ശങ്കരാടിയുടെ ചോദ്യത്തിന് പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. എഴുതിക്കൊണ്ടിരിക്കുന്ന കഥയില്‍ പുള്ളിക്കു പറ്റിയ റോളുണ്ടോ എന്നുപോലും തീരുമാനിച്ചിരുന്നില്ല.
'സമയമാകുമ്പോള്‍ ചേട്ടനോട് പറയാം.' -പരിഭവമുണ്ടാകാതിരിക്കാന്‍ ഞാന്‍ പറഞ്ഞു.
'ശരി. പിന്നെ ആ പാണ്ഡ്യനെ വിളിച്ച് ഒരു വിഗ്ഗുണ്ടാക്കാന്‍ പറയണം. അവന്‍ എത്രപേര്‍ക്ക് വിഗ്ഗ് വെച്ചുകൊടുക്കുന്നു! എനിക്കും
ഒരു വിഗ്ഗാവാം. എഴുതുമ്പോള്‍ എനിക്ക് ധാരാളം മുടിയുള്ള കഥാ
പാത്രമാക്കി എഴുതണം' - ഇത്രയും പറഞ്ഞ്, കഷണ്ടി ഒന്നു തടവി തികച്ചും സ്വകാര്യമായ ഒരു സങ്കടംപോലെ പറഞ്ഞു: 'ഈ കഷണ്ടിയുമായി എത്ര കാലമായി... എനിക്കിനി വിഗ്ഗ് വേണം
സത്യാ.'

കഷണ്ടി ശങ്കരാടിക്ക് വ്യക്തിപരമായ ഒരു ദുഃഖമായിരുന്നു. പ്രേക്ഷകനാവട്ടെ, കഷണ്ടിയില്ലാത്ത ഒരു ശങ്കരാടിയെ സങ്കല്പിക്കാനേ വയ്യ.
'ചേട്ടന്റെ കഷണ്ടി കാണാന്‍ എന്തൊരു ഐശ്വര്യമാണ്.'
ശ്രീനിവാസന്‍ ശങ്കരാടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു: 'കഷണ്ടി വിഗ്ഗ് വെച്ചു മറയ്ക്കാം. മുഖമോ? അതും എത്രയോ കാലമായി പ്രേക്ഷകര്‍ കാണുന്നതല്ലേ?'
കൂടുതല്‍ വാദിച്ചുനില്ക്കാതെ, ഒന്നു വിടര്‍ന്നു ചിരിച്ച് ശങ്കരാടി മുറിവിട്ടുപോയി.
എന്റെ വീടിനു മുന്നിലുള്ള റോഡ് വിശാലമായ കോള്‍നിലങ്ങള്‍ക്കു മുന്നിലാണവസാനിക്കുന്നത്. എത്രയോ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. വലിയ പാടങ്ങളുടെ അക്കരയുമിക്കരെയുമാണ് എന്റെയും മഞ്ജുവാര്യരുടെയും വീട്. എപ്പോഴും
രാവിലെ ഞാന്‍ നടക്കാന്‍ പോകുന്നത് ഈ പാടത്തേക്കാണ്. ഗ്രാമ്യമായ സ്വച്ഛതയിലൂടെ ഒരു പ്രഭാതസവാരി. ഈ യാത്രയ്ക്കിടയില്‍, വയലിന്റെ നടവരമ്പിലൂടെ മുണ്ടിന്റെ അറ്റം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈയില്‍ കുടയുമായി ഒരു കാരണവര്‍ നടന്നുവരുന്നത് ഞാന്‍ കാണാറുണ്ട്.

ആ കാരണവര്‍ ശങ്കരാടിയാണ്. മരിച്ചിട്ടും എല്ലാ പ്രഭാതത്തിലും അന്തിക്കാട്ടെ പാടവരമ്പില്‍ ഞാന്‍ ഈ കാരണവരെ ദിവസവും കണ്ടുമുട്ടുന്നു. ഒരുപാടു സമ്പാദിച്ചിട്ടും സ്വന്തമായി ഒരു വിഗ്ഗില്ലാതെപോയ, ഏതോ നാടോടിക്കഥയിലെ കാരണവര്‍.

ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഒരുപാട് പേരുടെ ഛായയുണ്ട് ശങ്കരാടി പകര്‍ന്ന വേഷങ്ങള്‍ക്ക്. എന്റെ അമ്മാവന്റെ പല സ്വഭാവവിശേഷങ്ങളും ഞാന്‍ ശങ്കരാടിയിലേക്കു പകര്‍ന്നിട്ടുണ്ട്. എന്റെ അമ്മാവന്‍ ഒരു മാഷായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അധ്യാപകസംഘടനയുടെയൊക്കെ തലപ്പത്തിരുന്നിട്ടുണ്ട്. മദിരാശിയില്‍ സിനിമ പഠിക്കാന്‍പോയ കാലത്ത് നാട്ടിലേക്കു തിരിച്ചുവന്നാല്‍ അമ്മാവന്‍ ചോദിക്കും:
'നിനക്കെന്താ അവിടെ ജോലി?'
'അസിസ്റ്റന്റ് ഡയറക്ടറാണ്.'
'അതു മനസ്സിലായി. നിനക്കെന്താ അവിടെ ജോലി?'
'സംവിധാന സഹായിയാണ്.'
'അതു മനസ്സിലായി. പക്ഷേ, നിനക്കെന്താ അവിടെ ജോലി?'
ഇങ്ങനെ ചോദിച്ച് ഉത്തരം മുട്ടിക്കുന്ന ഒരമ്മാവന്‍. 'നീ സംവിധായകനെ സഹായിക്കുന്നു എന്നു പറയുന്നു. എങ്ങനെ സഹായിക്കുന്നു? സംവിധായകന്റെ പെട്ടി ചുമന്നുനടക്കുകയാണോ? സംവിധായകന് ചോറുണ്ടാക്കിക്കൊടുക്കുകയാണോ?...' ശുദ്ധഗതിക്കാരനായ എന്റെ ഈ അമ്മാവനില്‍ ശങ്കരാടിയുടെ അംശമുണ്ട്. അതുപോലെ എന്റെ ഗ്രാമത്തിലെ പഴയ പല കാരണവന്മാരിലും ഒരു ശങ്കരാടിയെ കാണാം.
മരിക്കുന്നതിനു കുറച്ചുകാലം മുന്നേ ശങ്കരാടിയെ കണ്ടപ്പോള്‍ അദ്ദേഹം വല്ലാതെ അന്തര്‍മുഖനായതുപോലെ എനിക്കു തോന്നി. അവസാനകാലമാവുമ്പോഴേക്കും അദ്ദേഹത്തിന് മറവി ബാധിച്ചുതുടങ്ങി. സിനിമയില്‍ ഡയലോഗുകള്‍ ബോധപൂര്‍വമല്ലാതെ തെറ്റിച്ചു. അപ്പോള്‍ തിരുത്താനാവശ്യപ്പെടുമ്പോള്‍ പുള്ളി സ്വകാര്യമായി പറയും: 'മുന്‍പ് ചില കുരുത്തക്കേടുകള്‍ കാണിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ടാവാം വൃദ്ധനായപ്പോള്‍ വാക്കുകള്‍ വേണ്ടതുപോലെ വരുന്നില്ല.' ശങ്കരാടി പതുക്കെപ്പതുക്കെ എല്ലാറ്റില്‍നിന്നും പിന്‍വാങ്ങിത്തുടങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു പിന്മാറ്റമായിരുന്നോ അത്?
രോഗം മനസ്സിനെ തീരെ തളര്‍ത്തിത്തുടങ്ങിയപ്പോള്‍ ശങ്കരാടി ചെറായിയിലേക്കു മടങ്ങി.

എന്റെയും ശങ്കരാടിയുടെയും പൊതുസുഹൃത്തായ ഒരാള്‍ എനിക്കൊരു കത്തയച്ചു -'ശങ്കരാടിയുടെ
സ്ഥിതി അല്പം മോശമാണ്.' ഞാനും നിമ്മിയും മക്കളുംകൂടി ശങ്കരാടിയെ കാണാന്‍ പോയി. ചെറായിയില്‍ വീടിനു പുറത്ത് ഔട്ട്ഹൗസ് പോലെ ഒരു കൊച്ചുമുറിയുണ്ട്. മൂപ്പരവിടെ കട്ടിലില്‍ കിടക്കുകയാണ്. ഒരു കൊച്ചു കുട്ടിയെപ്പോലെ എനിക്കു തോന്നി. രൂപം ഒരുപാട് മാറിയിട്ടുണ്ട്. ആ വലിയ കണ്ണുകള്‍ പക്ഷേ, അങ്ങനെത്തന്നെയുണ്ട്. മറ്റെല്ലാം ശോഷിച്ചിരുന്നു. ശങ്കരാടിയെ ശുശ്രൂഷിച്ചുകൊണ്ട് ഭാര്യ ശാരദേച്ചി അടുത്തിരിപ്പുണ്ട്. ശങ്കരാടിച്ചേട്ടന്‍ ആരെയും തിരിച്ചറിയുന്നില്ല എന്നു ശാരദേച്ചി പറഞ്ഞു.

'ആരാണ്?'
തുറിച്ചുനോക്കിക്കൊണ്ട് ശങ്കരാടി ചോദിച്ചു. ഭാഷയ്ക്ക് ഒരു മാറ്റവുമില്ല. ചെറിയൊരു ഇടര്‍ച്ച മാത്രം.
'ഞാന്‍ സത്യന്‍ അന്തിക്കാടാണ്.'
'സത്യന്‍ അന്തിക്കാട്? ഏതു സത്യന്‍?'
ശങ്കരാടി അതൊന്നാവര്‍ത്തിച്ചു. പിന്നെ ഒന്നും ചോദിച്ചില്ല. ആളെ മനസ്സിലായില്ല എന്നു തീര്‍ച്ചയായി.
തെല്ലുനേരം എന്നെത്തന്നെ നോക്കി. പിന്നെ പിച്ചും പേയും പറയുന്നതുപോലെ എന്തൊക്കെയോ മൊഴിഞ്ഞു:
'എന്റെ പാസ്ബുക്ക് കാണുന്നില്ല. ട്രെയിനിലെവിടെയോ വെച്ച് മിസ്സായി. അതുകൊണ്ട് വലിയ ബുദ്ധിമുട്ടായി.'
ശങ്കരാടി തനിക്കു നഷ്ടപ്പെട്ട ഏതോ പാസ്ബുക്ക് ഓര്‍മയില്‍ തിരയുകയാണെന്ന് മനസ്സിലായി.
'പേടിക്കേണ്ട സാര്‍. ഞാന്‍ ബാങ്ക് മാനേജരോടു പറയാം.'
'പ്ലീസ് ഡു ഇറ്റ്.' ശങ്കരാടി ഏതോ ഒരോര്‍മയില്‍ അത്രമാത്രം പറഞ്ഞു.
അപ്പോള്‍ ശാരദേച്ചി പറഞ്ഞു. ഏതോ നാട്ടില്‍ ഷൂട്ടിങ്ങിനു വന്ന് ഒരു ലോഡ്ജ്മുറിയില്‍ താമസിക്കുകയാണെന്നാണ് ശങ്കരാടിച്ചേട്ടന്‍ വിശ്വസിച്ചിരിക്കുന്നത്! ഈ മുറി എപ്പോഴാണ് ഒഴിഞ്ഞുകൊടുക്കേണ്ടത് എന്ന് അദ്ദേഹം ഭാര്യയോട് അന്വേഷിച്ചുകൊണ്ടിരുന്നു. തിരിച്ചുവരുമ്പോള്‍ ഞാന്‍ നിമ്മിയോട് പറഞ്ഞു: 'എല്ലാവരും വാടകമുറിയിലാണ് നിമ്മീ. ചെക്കൗട്ടിനു സമയം കാത്തിരിക്കുന്നവര്‍.' ഞങ്ങള്‍ സന്ദര്‍ശിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും ശങ്കരാടി മരിച്ചു. ഒരുമാസം പിന്നിട്ടപ്പോള്‍ ശാരദേച്ചിയും ശങ്കരാടി പോയ വരമ്പിലൂടെത്തന്നെ പോയി.
സ്വന്തം വീട്ടില്‍ ഏതോ വാടകമുറിയുടെ ഓര്‍മ മനസ്സില്‍ പേറി ജീവിച്ച ഒരു മഹാനടന്‍. സ്വാഭാവികമായ ഒരഭിനയംപോലെയായിരുന്നു മരണാസന്നനാളുകള്‍.

ദൈവം 'കട്ട്' പറഞ്ഞ സീന്‍. കേരളത്തില്‍ തെങ്ങും കവുങ്ങും വാഴകളുമൊക്കെയുള്ള ഗ്രാമാന്തരീക്ഷത്തില്‍ ക്യാമറ വെച്ചാല്‍ അവിടെ ശങ്കരാടിയുടെ ശൂന്യത അനുഭവപ്പെടുന്നുണ്ട്.
ശങ്കരാടിയുമായി ബന്ധപ്പെട്ട് ഏറ്റവും തമാശ ജനിപ്പിക്കുന്ന ഒരോര്‍മയുണ്ട്. ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ അദ്ദേഹം സ്ഥിരം താമസിക്കാറുള്ള ഒരു മുറിയുണ്ട്. ഒരു ദിവസം മുറി പൂട്ടി ശങ്കരാടി
ഗസ്റ്റ്ഹൗസ് മാനേജരോടു പറഞ്ഞു: 'ആരു വന്നാലും ആ മുറി കൊടുക്കരുത്. അത്യാവശ്യമുള്ള സാധനങ്ങളൊക്കെ മുറിയില്‍ വെച്ചിട്ടാണ് ഞാന്‍ പോകുന്നത്.'
രണ്ടു ദിവസം കഴിഞ്ഞിട്ടും ശങ്കരാടി വന്നില്ല. ഗസ്റ്റ്ഹൗസിലെ
മുറി അതിഥികള്‍ വന്നിട്ടും തുറന്നുകൊടുക്കാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍, മുറി തുറക്കാന്‍തന്നെ ഗസ്റ്റ്ഹൗസ് മാനേജര്‍ തീരുമാനിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചു മുറി തുറന്നപ്പോള്‍
കണ്ടത്, മുറിയുടെ ഒരു കോര്‍ണറില്‍ അലക്കിപ്പിഴിഞ്ഞ് ഉണക്കാനിട്ട കോണകം മാത്രം! ശങ്കരാടി പറഞ്ഞ അത്യാവശ്യമുള്ള സാധനം!
കൊച്ചുകൊച്ചു നര്‍മങ്ങള്‍ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ നിക്ഷേപിച്ച് ശങ്കരാടി മണ്‍മറഞ്ഞപ്പോള്‍, മണ്ണില്‍ കാലുറപ്പിച്ചു നടന്ന ഒരാളെയാണ് സിനിമയ്ക്കു നഷ്ടമായത്.
മുണ്ടിന്റെ തലപ്പും പിടിച്ച് ബീഡിയും വലിച്ചു നടക്കുന്ന ഒരു ഗ്രാമീണ കാരണവര്‍.
മറ്റൊരു ലോകത്ത്, ഏതോ ഒരു ചായക്കടയിലിരുന്ന് ശങ്കരാടി ദൈവത്തോട് പറയുന്നുണ്ടാവാം:
'ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.'
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)