Friday, February 12, 2016

എന്‍റെ പ്രണയങ്ങള്‍


Mohanlalഒരിക്കലും രുചിവറ്റാത്ത വിഭവസമൃദ്ധമായ ഒരു സദ്യപോലെയാണ് എനിക്ക് ജീവിതം. അതിന്‍റെ വ്യത്യസ്തമായ രുചികളെ ഞാന്‍ അഗാധമായി ആസ്വദിക്കുന്നു. ചില വിഭവങ്ങളോട് കൂടുതല്‍ മമതയുണ്ടാവാം, സ്വഭാവികം. പക്ഷേ, ഒന്നിനെയും ഞാന്‍ വെറുക്കുന്നില്ല. എല്ലാറ്റിനെയും പ്രണയപൂര്‍വ്വം സ്വീകരിക്കുന്നു.
പ്രണയം എന്ന പദം ഏറ്റവും സൂക്ഷ്മമായും പ്രത്യേകതയോടെയുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പൊതുവേ കരുതുംപോലെ ഏതെങ്കിലും സ്ത്രീയോട് തോന്നുന്ന വികാരം മാത്രമല്ല അത്. എന്‍റെ പ്രണയം വ്യക്തികളിലേക്കു മാത്രം പ്രവഹിക്കുന്ന ഒന്നല്ല. വ്യക്തികളും സ്ഥലങ്ങളും സൗഹൃദങ്ങളും അപൂര്‍വ്വമായ നിമിഷങ്ങളും ശീലങ്ങളുമെല്ലാം എന്‍റെ പ്രണയത്തിന്‍റെ പ്രഭാവലയത്തിനുള്ളില്‍ വരും. അവയെല്ലാം ചേര്‍ന്നാണ് എന്റെ ജീവിതത്തെ എന്നും വസന്തമായി നിലനിര്‍ത്തുന്നത്.
ചിത്രങ്ങളോട് എനിക്ക് എക്കാലത്തും പ്രത്യേക മമതയും പ്രണയവും ഉണ്ടായിരുന്നു. എന്റെ വീടിനടുത്ത് വിജയരാഘവന്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹത്തിന് പട്ടാളത്തില്‍ച്ചേരാന്‍ വലിയ മോഹമായിരുന്നു. പക്ഷേ, സാധിച്ചില്ല. അതുകൊണ്ടാണ് എന്നു തോന്നുന്നു അദ്ദേഹം ആര്‍മിയുടെ ചിത്രങ്ങള്‍ മനോഹരമായി വരയ്ക്കുമായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എന്നും അദ്ദേഹത്തിന്റെയടുത്ത് ചെന്നിരിക്കും, പടം വരപ്പിക്കും. അവിടെ തുടങ്ങുന്നു എന്റെ ചിത്രകലാപ്രണയം.
Mohanlalഇപ്പോള്‍ എന്റെ കയ്യില്‍ അപൂര്‍വ്വമായ ചിത്രങ്ങളുടെ വലിയ ഒരു ശേഖരമുണ്ട്. ചിത്രങ്ങളുടെ കലക്ടര്‍ എന്നൊന്നും ഞാന്‍ ഒരിക്കലും സ്വയം അവകാശപ്പെടില്ല. വെറുമൊരു കസ്‌റ്റോഡിയന്‍ മാത്രമാണ് ഞാന്‍. ഇപ്പോള്‍ അവന്റെ കയ്യിലുണ്ട്, അടുത്തനിമിഷം മറ്റേതെങ്കിലുമാവാം.
പല ചിത്രങ്ങളും ഒരു നിമിത്തംപോലെയാണ് എന്നിലേക്ക് വന്നത്. ഒരു സംഭവം പറയാം. എന്റെ ഒരു കസിനുണ്ട്. ആര്‍ക്കിടെക്ടാണ്. അദ്ദേഹം ഒരു ഹോട്ടലില്‍ ‘ക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുപേര്‍ അപൂര്‍വ്വമായ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. “ശ്രീരാമപട്ടാഭിഷേകം’ എന്ന തഞ്ചാവൂര്‍ പെയിന്റിങ്ങിനെക്കുറിച്ചായിരുന്നു അത്. അവരില്‍
നിന്ന് വിവരം ശേഖരിച്ച് ഞാന്‍ ആ ചിത്രം സ്വന്തമാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിമാനയാത്രയ്ക്കിടെ എനിക്ക് “സ്വാഗത്’ എന്ന ഒരു മാഗസിന്‍ കിട്ടി. അതില്‍ ഈ ചിത്രവും അതിനെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. രവിരാജ എന്ന് പേരുള്ള ഒരു തമിഴ്‌നാട്ടുകാരനാണ് അത് വരച്ചത്. അയ്യായിരത്തിലധികം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് അദ്ദേഹം. സ്വന്തം ജീവിതം കൈവിട്ടു
പോയ ഒരാളാണ്. ഈ പെയിന്റിങ് ഇന്ത്യയ്ക്ക് പുറത്തുപോകരുത് എന്നത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. തന്റെ ശിഷ്യരോട് അദ്ദേഹം അത് പറഞ്ഞിരുന്നു. ഈ ചിത്രം ഇപ്പോള്‍ ആരുടെ കയ്യിലുണ്ടെന്ന കാര്യം അറിയില്ല എന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു!  നമ്മെത്തേടി ചിത്രങ്ങള്‍ വരികയാണ് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോട് എനിക്കിത്തിരി കമ്പം കൂടും. അദ്ദേഹത്തിന്റെ 180 ലധികം ചിത്രങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. അവ വൃത്തിയായി ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. പലതും യാത്രകളില്‍ ഒപ്പം കൊണ്ടുനടക്കാറുണ്ട്. നോവലുകള്‍ക്കും കഥകള്‍ക്കുംവേണ്ടി അദ്ദേഹം വരച്ചവയാണ് മിക്കതും. ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, എന്താണ് വരച്ചുതരേണ്ടത് എന്ന്. “സുധാ സിന്ധോര്‍ മധ്യേ സുരവിട പിവാടീ പരിവൃതേ’ എന്നു തുടങ്ങുന്ന സൗന്ദര്യലഹരിയിലെ ദേവീസ്ഥാനം വരച്ചുതരാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ലോകത്ത് ആര്‍ക്കും വരയ്ക്കാന്‍ സാധിക്കാത്തതാണ് അത്. പിന്നീട് നാലഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ പലപ്പോഴായി കണ്ടു. അപ്പോഴൊന്നും ഞാന്‍ ചിത്രത്തെപ്പറ്റി ചോദിച്ചതേയില്ല. അത് അദ്ദേഹത്തിന് വലിയ വിഷമമായി. ഒടുവില്‍ അദ്ദേഹം വരച്ചുതന്നു. ഞാന്‍ അത് എന്‍റെ വീട്ടില്‍ വച്ചു. ഒരിക്കല്‍ എന്‍റെ ചിത്രശേഖരം കാണാന്‍ വന്ന കുറേ സുഹൃത്തുക്കള്‍ നമ്പൂതിരിസാര്‍ വരച്ച ചിത്രത്തിന് മുന്നില്‍ നിന്ന് ചോദിച്ചു: “ഇതാരാണ് വരച്ചത്?’ നമ്മെ അത്രമാത്രം വലിച്ചടുപ്പിക്കുന്നതാണ് അത്.
പണ്ടത്തെ അത്ര ആസക്തിയോടും അഭിനിവേശത്തോടെയുമുള്ള ചിത്രശേഖരണം ഇന്നില്ല. രണ്ടു വര്‍ഷം മുന്‍പ് “തന്മാത്ര’ എന്ന സിനിമ ഷൂട്ടു ചെയ്യുമ്പോള്‍ ആ വീട്ടിലെ ചുമരിന്മേല്‍ ഒരു ചിത്രം കണ്ടു. പഴയ ചിത്രം. ഒരു അച്ഛനും മകനും. അച്ഛന് നല്ല പ്രായമുണ്ട്. മകന്‍ കുട്ടിയാണ്. കുട ചൂടി കോണകമുടുത്ത് നില്ക്കുന്ന പയ്യന്‍. എനിക്കെന്തുകൊണ്ടോ അത് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ അതിന്റെ ഫോട്ടോ എടുപ്പിച്ച് പ്രശസ്ത സംവിധായകന്‍ ആര്‍. സുകുമാരന്‍ സാറിന്‍റെയടുത്ത് കൊടുത്തു. അദ്ദേഹം അതിനെ മനോഹരമായി പുനര്‍നിര്‍മ്മിച്ചുതന്നു. ഇതൊക്കെ ഓരോ നേരങ്ങളിലെ തോന്നലുകളാണ്. അത് നമ്മുടെ ഉള്ളിലെ ഏതോ ഉറവയില്‍നിന്നും പെട്ടെന്ന് തളിര്‍ത്തുവരുന്നതാണ്. അപ്പോള്‍ മനസ്സ് ചരടുകളഴിഞ്ഞ് അതിനുപിറകേ പായുന്നു; ഞാനും.
നല്ല സൗഹൃദങ്ങളെ ഞാന്‍ അഗാധമായി പ്രണയിക്കുന്നു. അവയെ ആത്മാവിനോട് ചേര്‍ത്തു വയ്ക്കുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവധി സമയം നാട്ടില്‍ പോവുമ്പോള്‍ എനിക്ക് എന്‍റെ പ്രായത്തിലുള്ളവരേക്കാള്‍ ബന്ധം വളരെ മുതിര്‍ന്ന, വാര്‍ധക്യത്തില്‍ എത്തിയവരോടായിരുന്നു. എന്‍റെ പഴമയോടുള്ള ആഭിമുഖ്യം അവിടെയാണ് തുടങ്ങുന്നത് എന്നു തോന്നുന്നു. ‘ഭയങ്കര രസമാണ് ആ പ്രായത്തിലുള്ളവരോട് സംസാരിച്ചിരിക്കാന്‍. ഒരിക്കല്‍ തിക്കുറിശ്ശിച്ചേട്ടന്‍ എന്നോടും വേണുച്ചേട്ട(നെടുമുടി)നോടും ചോദിച്ചു: “ഇത്രയും നല്ല ഒരു അപ്പൂപ്പനെ നിങ്ങള്‍ക്ക് വേറെ എവിടെനിന്ന് കിട്ടുമെടാ?’ അപ്പോള്‍ ഞങ്ങള്‍ തിരിച്ചുചോദിച്ചു: “ഇത്രയും നല്ല കൊച്ചുമക്കളെ ചേട്ടന് വേറെ എവിടുന്ന് ലഭിക്കും?’ എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം സൗഹൃദങ്ങള്‍ ഒരു ചാര്‍ജിങ് ആണ്.
പ്രേംനസീര്‍ , ശിവാജി ഗണേശന്‍, കന്നഡ നടന്‍ രാജ്കുമാര്‍, നാഗേശ്വരറാവു എന്നിവരോടെല്ലാം എനിക്ക് ആത്മബന്ധമായിരുന്നു. ഇപ്പോള്‍ അമിതാഭ്ബച്ചനോടും. രാജ്കുമാര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ ഒരു സുഗന്ധമായി ശേഷിക്കുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ബാംഗ്ലൂരിലെ എന്‍റെ സുഹൃത്ത് മാത്യുവുമായി നല്ല അടുപ്പമാണ്. മാത്യു അവരുടെ വീട്ടിലൊക്കെ പോവാറുണ്ട്. ഒരിക്കല്‍ മാത്യുവിനോട് അദ്ദേഹം പറഞ്ഞു: “എനിക്ക് നിങ്ങളുടെ മോഹന്‍ലാലിനെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ സിനിമകള്‍ വീണ്ടും വീണ്ടും കാണാറുണ്ട്.’ മാത്യു ഉടനെ എന്നെ ഫോണ്‍ ചെയ്ത് അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. അദ്ദേഹം എന്നോടു പറഞ്ഞു: “ഞാന്‍ നിങ്ങളുടെ ഒരു ഫാനാണ്. എനിക്ക് ലാലിനെ ഒന്ന് കാണണമെന്നുണ്ട്.’ ഞാന്‍ ചെന്നു.
പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു മുനിയെപ്പോലെ ശാന്തന്‍. അദ്ദേഹത്തില്‍നിന്ന് വല്ലാത്ത ഒരു ഊര്‍ജ്ജം എന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ ‘ഭാര്യാപിതാവുമായി അദ്ദേഹത്തിന് നല്ല പരിചയമായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു കഷായം കഴിക്കുന്ന സമയമായിരുന്നു; അതുകൊണ്ട് ‘ഭക്ഷണനിയന്ത്രണത്തിലും. ‘ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ രാജ്കുമാര്‍ പറഞ്ഞു: “ജീവിതത്തില്‍ നന്നായി ഭക്ഷണം കഴിക്കാനെങ്കിലും സാധിച്ചില്ലെങ്കില്‍ കഷ്ടമാണ്.’
പിന്നീടൊരിക്കല്‍ ഞാനും ‘ഭാര്യയും ചേര്‍ന്ന് അദ്ദേഹത്തെ കാണാന്‍ പോയി. അന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു. അദ്ദേഹം ഞങ്ങളെ രണ്ടാളെയും പിടിച്ചുനിര്‍ത്തി മാലയൊക്കെത്തന്ന് വീണ്ടും വിവാഹം കഴിപ്പിച്ചു! വലിയ സ്‌നേഹമായിരുന്നു.
രാജ്കുമാറിന്‍റെ അച്ഛന്‍ “പൂകൈലാസ്’ എന്ന നാടകത്തിലൊക്കെ അഭിനയിച്ചയാളാണ്. അതോര്‍ത്തിട്ടാവണം കാണുമ്പോഴൊക്കെ അദ്ദേഹം പറയും. “ലാല്‍ രാവണനായി അഭിനയിക്കുന്നത് എനിക്ക് കാണണം എന്നുണ്ട്.’ പക്ഷേ, അത് നടന്നില്ല. ഇന്നും ആ കടം ബാക്കിയാണ്.Amitabh Bachchan അഭിനയിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ആര്‍ദ്രമായ അനുഗ്രഹം ശിരസ്സില്‍ പൊഴിയുന്നതായി എനിക്ക് തോന്നാറുണ്ട്. “ഷോലെ’യുടെ പുതിയ പതിപ്പില്‍ അഭിനയിച്ചപ്പോഴാണ് അമിതാഭ്ബച്ചനുമായി കൂടുതല്‍ അടുക്കുന്നത്. നേരത്തേതന്നെ അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ദൃഢമായത് ഇപ്പോഴാണ്.ഞാന്‍ ഏറെ ആദരിക്കുന്ന നടനും വ്യക്തിയുമാണ് അദ്ദേഹം. ഇത് രണ്ടും ഒരേപോലെവരിക അപൂര്‍വ്വമായ കാര്യമാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ വലിയ കവിയായിരുന്നല്ലോ? ഹരിവംശറായ് ബച്ചന്‍ . അച്ഛനിലെ ഉത്കൃഷ്ടമായ കവിത്വത്തിന്റെ പ്രൗഢിയും എളിമയും ബച്ചന്റെ ഓരോ അണുവിലും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.സെറ്റില്‍ എത്തിയാല്‍ എത്രയും വേഗം അദ്ദേഹം ആ സംഘത്തില്‍ അലിഞ്ഞുചേരും. എല്ലാവരോടും സംസാരിച്ചുകൊ്യുേയിരിക്കും. അദ്ദേഹത്തിന്റെ ചിരി ഇടയ്ക്കിടെ അങ്ങനെ മുഴങ്ങിക്കേള്‍ക്കാം. ഡയലോഗുകള്‍ ഇത്രയധികം കര്‍ശനമായി പഠിച്ചുറപ്പിച്ച് മനഃപാഠമാക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അനുകരിക്കാന്‍ സാധിക്കാത്ത ഏകാഗ്രതയുള്ള നടനാണ് അദ്ദേഹം.എന്‍റെ പല ചിത്രങ്ങളും കണ്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവില്‍ കണ്ടത് “തന്മാത്ര’യായിരുന്നു. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് അദ്ദേഹം ഒരു കത്തയച്ചിരുന്നു. സമ്മാനങ്ങള്‍ കിട്ടുമ്പോഴും സന്തോഷാവസരങ്ങളിലും ഫോണിലൂടെ പലരും അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട്. എസ്.എം. എസുകള്‍ അയയ്ക്കാറുണ്ട്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഒരാള്‍ ഒരു കത്ത് എഴുതുക എന്നത് ഒന്നാലോചിച്ചു നോക്കൂ. അതും അമിതാഭ്ബച്ചനെപ്പോലുള്ള ഒരാള്‍. സെക്രട്ടറിയെക്കൊണ്ട് എഴുതിച്ച് അദ്ദേഹം ഒപ്പു—വച്ച കത്തായിരുന്നില്ല അത്. സ്വന്തം കൈപ്പടയില്‍ എഴുതിയതായിരുന്നു. കവിയുന്ന ആത്മാര്‍ത്ഥതയും സ്‌നേഹവും ആ അക്ഷരങ്ങള്‍ക്കിടയില്‍ സ്പന്ദിക്കുന്നുണ്ടായിരുന്നു. എന്‍റെ സ്‌നേഹശേഖരങ്ങളുടെ കടലില്‍ എവിടെയോ ആ കത്തും ഉണ്ടാകണം.
കടപ്പാട്: ഋതുമര്‍മ്മരങ്ങള്‍ /മോഹന്‍ലാല്‍

No comments: