Showing posts with label Finance. Show all posts
Showing posts with label Finance. Show all posts

Thursday, February 26, 2015

കേരളം കൂടുതല്‍ ധനപ്രതിസന്ധിയിലേക്ക്

2014-15 ലെ ബജറ്റിനുശേഷം അപ്രതീക്ഷിതമായിട്ടുണ്ടായ ആഘാതം റബറിന്റെ വന്‍ വിലയിടിവാണ്. വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടന്നൊരുമേഖലയാണെങ്കില്‍പ്പോലും ഇത് സംസ്ഥാനത്ത് ഒരു മാന്ദ്യാവസ്ഥ സൃഷ്ടിച്ചുവെന്നത് പരമാര്‍ത്ഥമാണ്. എന്നാല്‍ റെവന്യൂ വരുമാനം കുറഞ്ഞുവരുന്നതിനുള്ള കാരണങ്ങള്‍ കഴിഞ്ഞ ബജറ്റില്‍ തന്നെ കണ്ടെത്താനാകും.

► 2005 ല്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കിയപ്പോള്‍ കേന്ദ്ര നയത്തിന് അനുസൃതമായി അഞ്ച് ലക്ഷമോ അതിലധികമോ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങള്‍ വാറ്റിന്റെ പരിധിയില്‍ വരണമെന്നാണ് എല്ലാ സംസ്ഥാനങ്ങളും തീരുമാനിച്ചത്്. 2013 -14 വരെ അത് അങ്ങനെതന്നെ തുടര്‍ന്നെങ്കിലും 2014-15 ലെ കേരള ബജറ്റില്‍ അഞ്ച് ലക്ഷം എന്നത് 10 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് വ്യാപാരികളുടെ താല്‍പ്പര്യങ്ങള്‍ സാധാരണക്കാരുടേതിന് മുകളില്‍ സ്ഥാപിച്ചു. എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ ഇപ്പോഴും അഞ്ച് ലക്ഷത്തിന്റെ പരിധി മാറ്റിയിട്ടില്ല. ഒരിക്കലും 10 ലക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്ന്് കരുതി നിരവധി വ്യാപാരികള്‍ 'അണ്ടര്‍ റിപ്പോര്‍ട്ട്' ചെയ്തുകൊണ്ടിരുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ആളോഹരി ഉപഭോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ആളോഹരി മൂല്യവര്‍ധിത നികുതി നല്‍കുന്ന കാര്യത്തില്‍ കേരളം എട്ടാം സ്ഥാനത്താണെന്ന വസ്തുത ഓര്‍ക്കുക. ബജറ്റിലെ ഈ ഉദാര സമീപനം ബജറ്റിനു പുറത്തുവച്ചുണ്ടാക്കിയ നീക്കുപോക്കുകള്‍ കൊണ്ടായിരുന്നോ അതോ അറിവില്ലായ്മ കൊണ്ടുണ്ടായതോ?

► സ്വര്‍ണത്തിന്മേലുള്ള കോംപൗണ്ടിംഗ് നികുതി 125 ശതമാനത്തില്‍ നിന്ന് 115 ശതമാനമായി കുറച്ചത് ആര്‍ക്കുവേണ്ടിയാണ്? പ്രതിവര്‍ഷം ഒരു കോടിയിലധികം വിറ്റുവരവുള്ള സ്വര്‍ണ വ്യാപാരികളാണ് കോംപൗണ്ടിംഗ് സമ്പ്രദായം സ്വീകരിക്കുന്നത്്. ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 2012-13ല്‍ 18456 കോടിയുടെ സ്വര്‍ണം കേരളത്തില്‍ വിറ്റുപോയിട്ടുണ്ട്. കോംപൗണ്ടിംഗ് സ്വീകരിക്കാത്ത സ്വര്‍ണ വ്യാപാരികള്‍ക്ക് ബാധകമായ അഞ്ച് ശതമാനം നികുതി എല്ലാവര്‍ക്കും ബാധകമാക്കിയിരുന്നെങ്കില്‍ 925 കോടി രൂപ നികുതിയായി ലഭിക്കുമായിരുന്നു. പകരം 394 കോടി മാത്രമാണ് നികുതിയായി ലഭിച്ചത്്.

► മൈദ, ഗോതമ്പുപൊടി, ആട്ട, സൂചി എന്നിവക്കുണ്ടായിരുന്ന ഒരു ശതമാനം നികുതി എടുത്തുകളഞ്ഞു. ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ ബേക്കറിയുടമകള്‍ക്ക് ബ്രാന്‍ഡഡ്, അണ്‍ ബ്രാന്‍ഡഡ് വ്യത്യാസമില്ലാതെ എല്ലാ ബേക്കറി ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്കുകള്‍ ഏകീകരിച്ച് അഞ്ച് ശതമാനമാക്കി നല്‍കിയതിന് പുറമേയാണിത്. 

► നിലവിലുണ്ടായിരുന്ന ലക്ഷ്വറി നികുതി 12.5 ശതമാനത്തില്‍ നിന്ന് ഓഫ് സീസണില്‍ ഏഴ് ശതമാനമായി കുറച്ചു. ഇത് 10 ശതമാനമായി കുറച്ചാല്‍ മതിയായിരുന്നില്ലേ ?

► പുറമ്പോക്കിലെ ക്വാറികള്‍ എന്തുകൊണ്ടാണ് ഇ-ലേലം വഴി ലേലം ചെയ്ത് നല്‍കാത്തത്്? വെട്ടിയെടുക്കുന്ന കല്ലിന്റെ അളവറിയാന്‍ ലോറി / ട്രക്ക്് ഇവയുടെ വലുപ്പം നിജപ്പെടുത്തി ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഇ-പാസ്് നല്‍കി ഖജനാവിലേക്ക് വരേണ്ടത് വരുത്താത്തതെന്തുകൊണ്ടാണ്?

ഇത്തരത്തില്‍ കഴിഞ്ഞ ബജറ്റിലൂടെ വരുമാനം ഒലിച്ചുപോയ നിരവധി വഴികളുണ്ട്്. സംസ്ഥാന ഖജനാവിനെ നിറയ്ക്കാനും കാലിയാക്കാനും ഒരു ബജറ്റിന് കഴിയുമെന്നതിന് ഇവയൊക്കെ ഉദാഹരണമാണ്. വാണിജ്യ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 2014 വരെ തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ നിന്നും ലഭിച്ച നികുതി വരുമാനം ശ്രദ്ധിക്കുക. (പട്ടിക -1)


നികുതി വെട്ടിപ്പിന് വഴികള്‍ അനേകം 
28 ഉല്‍പ്പന്നങ്ങളിന്മേലുള്ള നികുതി വരുമാനം കണക്കാക്കിയപ്പോള്‍ 79.3 ശതമാനം വരുമാനവും വിദേശമദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, സിമന്റ്് എന്നിവയില്‍ നിന്നാണെന്ന് കണ്ടെത്തുകയുണ്ടായി. എന്തുകൊണ്ടാണ് മറ്റുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള നികുതി വരുമാനം കുറയുന്നത്്? സിമന്റിന് ചെലവുണ്ടെങ്കില്‍ മറ്റുള്ള നിര്‍മാണ സാമഗ്രികള്‍ക്കും ചെലവുണ്ടാകുമെങ്കിലും അവയില്‍ നിന്നുള്ള നികുതി വരുമാനം അതിന് അനുസരണമായി വര്‍ധിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതി വകുപ്പില്‍ നിന്നും ഫോം- 16 വാങ്ങിച്ചെടുക്കും. പിന്നീട് ഒരു നിര്‍മാണ പ്രവര്‍ത്തനമല്ല ഒരു ലക്ഷം നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ പെയ്ന്റ്, വയറിംഗ് സാധനങ്ങള്‍, ടൈല്‍സ്് തുടങ്ങിയവ എയര്‍, റെയില്‍, റോഡ്്, കപ്പല്‍ എന്നിവയിലൂടെ കടത്തും. ഇതിന് തടയിടാന്‍ ഇ-ലോകത്ത് മാര്‍ഗങ്ങളില്ലേ ?

മൂവായിരത്തോളം വന്‍കിട മൊത്ത കച്ചവടക്കാരാണ് ചെക്ക് പോസ്റ്റുകള്‍ മുഖേന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് ചരക്കെത്തിക്കുന്നത്. ഒരേ ടിന്‍ നമ്പരും പിന്‍ നമ്പരും ഉപയോഗിച്ച് പല വ്യാപാരികളും സാധനങ്ങള്‍ കടത്തിക്കൊണ്ടു വരും. ലോഡുമായി വരുന്ന ട്രക്കുകളും ലോറികളും 'ഒഴിഞ്ഞത്' എന്നു കാണിച്ച് കടത്തി വിടുകയും ചെയ്യും. ലക്ഷ്യ സ്ഥാനത്ത് എത്തിയാലും ഇവരുടെ നികുതി വെട്ടിക്കല്‍ അവസാനിക്കുന്നില്ല. വിറ്റുപോയില്ലെന്നും മാന്ദ്യമാണെന്നും പറഞ്ഞ് ഇന്‍പുട്ട് ക്രെഡിറ്റ് തിരികെ ചോദിച്ചുകൊണ്ട്് കള്ള റിട്ടേണ്‍ ഫയല്‍ ചെയ്യും. 

നികുതി വെട്ടിപ്പുകാര്‍ മറന്നുപോകുന്ന ചില വസ്തുതകളുണ്ട്. ഖജനാവില്‍ പണമുണ്ടാകുകയും അത് മികവോടെ ചെലവഴിക്കുകയും ചെയ്താല്‍ നല്ല റോഡുകള്‍, റെയിലുകള്‍, മെച്ചപ്പെട്ട ജീവിത സാഹചര്യം, ക്ഷേമം, കൂടുതല്‍ വില്‍പ്പന, ലാഭം എന്നിവയൊക്കെ ഉണ്ടാകും. വ്യാപാരികള്‍ നികുതി നല്‍കുന്നത് അവരുടെ കീശയില്‍ നിന്നല്ല. മറിച്ച് സര്‍ക്കാരിനും ഉപഭോക്താക്കള്‍ക്കും മധ്യേയുള്ള ഇടനിലക്കാര്‍ മാത്രമാണവര്‍. അതിനാല്‍ ഉപഭോക്താവില്‍ നിന്നും നികുതി ഈടാക്കുക മാത്രമല്ല യാതൊരു മടിയും കൂടാതെ അത് ഗവണ്‍മെന്റിന് കൊടുക്കുകയും വേണം. 

ഖജനാവ് നിറയ്ക്കാനായി നികുതിയേതര വരുമാനം സംഭരിക്കുന്നതിനുള്ള അനന്തമായ സാധ്യതകളുണ്ട്്. കൂടാതെ കുടിശിക പിരിവ് ഊര്‍ജിതപ്പെടുത്തുമെന്ന്് ഗവണ്‍മെന്റ് പ്രഖ്യാപിച്ചെങ്കിലും അതും കാര്യമായി നടപ്പാക്കാനായില്ല. വേണ്ടപ്പെട്ടവരാണ് കുടിശികക്കാരെങ്കില്‍ ആരും ആ വഴിക്ക് ചിന്തിക്കില്ലല്ലോ.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അധീനതയില്‍ ധാരാളം ഭൂമി വെറുതെ കിടപ്പുണ്ട്്. 1970 കളില്‍ ഹെക്റ്ററൊന്നിന് 1300 രൂപ വാടക നിശ്ചയിച്ച് കൊടുത്തതാണിത്. വാടക പതിനായിരം രൂപയാക്കി ഉയര്‍ത്തുകയും കൃത്യമായി പിരിച്ചെടുക്കുകയും വേണമെന്ന് ഗവണ്‍മെന്റ് നിയമിച്ച ഒന്നിലധികം കമ്മിറ്റികള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാട്ടത്തുക വര്‍ധിപ്പിച്ചുമില്ല, കുടിശിക പിരിച്ചിട്ടുമില്ല. ചുരുക്കത്തില്‍ സംസ്ഥാന ഖജനാവ് കാലിയായി കിടക്കവേ വിഭവം സമാഹരിക്കാവുന്ന നികുതി, നികുതിയേതര സ്രോതസുകളൊക്കെ കാമധേനുക്കളായി ആര്‍ക്കെല്ലാമോ വേണ്ടി പാല്‍ ചുരത്തുന്നു.

ഡോ.മേരി ജോര്‍ജ്, സാമ്പത്തിക വിദഗ്ധ