Saturday, May 31, 2014

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികള്‍

സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് 'ചുമ്മാ ഒന്നു ട്രൈ' ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ ദേശീയവിനോദമാണെന്നു തോന്നുന്നു. ഫോണ്‍ കൈയിലുള്ള പെണ്‍കുട്ടികളിലോ സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകിച്ചും (അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

ഈ പ്രശ്‌നം ഇത്ര വ്യാപകമായിട്ടും ഇപ്പോഴും നിലനില്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, ഭൂരിഭാഗം ശല്യക്കാരും പേടിത്തൊണ്ടന്മാരാണ്. സത്യത്തില്‍ സ്ത്രീകളോട് നേരിട്ട് സംസാരിക്കാനുള്ള പേടിയും തന്ത്രക്കുറവും ഒക്കെയുള്ളവരാണിവരില്‍ ഭൂരിഭാഗവും. 'കഴുത കാമം കരഞ്ഞുതീര്‍ക്കും' എന്നൊക്കെ പറയുന്നപോലെ സ്ത്രീകളോ അതോ വീട്ടിലെ പുരുഷന്മാര്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ആരെങ്കിലും തിരിച്ചൊന്നു വിരട്ടുന്നതോടെ ആ നമ്പര്‍ ഉപേക്ഷിച്ച് ഇഷ്ടന്‍ സ്ഥലം വിടും.

രണ്ടാമത്തെക്കാര്യം ഒന്നോ രണ്ടോ പ്രാവശ്യം വിളിച്ചു ശല്യം ചെയ്താലും ഭൂരിഭാഗം സ്ത്രീകളും പോലീസില്‍ പോയിട്ട് സ്വന്തം ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അടുത്തുപോലും പറയില്ല. ആ നമ്പറു കാണുമ്പോള്‍ കട്ടു ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യും. ചുമ്മാ എന്തിന് ഇതിന്റെ പേരില്‍ ഒരു പ്രശ്‌നമുണ്ടാക്കണം എന്ന തോന്നലാണിതിനു പിന്നില്‍. വഴിയരികില്‍ കമന്റടിക്കുന്ന പൂവാലന്മാരും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരും അത്തരത്തിലാണ് രക്ഷപ്പെടുന്നത്.

മൂന്നാമതായി, സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ത്തന്നെ ഈ ശല്യക്കാരെ വിളിച്ച് ഒന്നു വിരട്ടി വിടുകയല്ലാതെ മാതൃകാപരമായി ശിക്ഷിക്കാറില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തിയതിന് ഏതെങ്കിലും മലയാളി ജയിലില്‍ പോയതായി കേട്ടിട്ടുണ്ടോ? ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് അത്ര വലിയ ഒരു കുറ്റമായി ആരും കാണുന്നില്ല. അവരെയെല്ലാം പിടിച്ച് ജയിലിലിടാന്‍ നോക്കിയാല്‍ ജയില്‍ വേറെ പണിയേണ്ടിവരും എന്നതായിരിക്കും കുറ്റാന്വേഷകരുടെ ചിന്ത. പക്ഷേ, വാസ്തവത്തില്‍ ഒരു ലക്ഷം പേരെയൊന്നും ജയിലിലിടേണ്ട കാര്യമില്ല. ഒരു പത്തു പേര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടുകയും അത് വ്യാപകമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്താല്‍ പ്രശ്‌നം തീരും. ഇപ്പോഴത്തെ ഇതിന്റെ നിയമം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, മറ്റുള്ളവരെ മനഃപൂര്‍വം വിളിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു ശിക്ഷകളെങ്കിലും കൊടുക്കണം എന്നാണെന്റെ പക്ഷം.

1. ശല്യം ചെയ്യുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
2. ശല്യക്കാരുടെ കുടുംബാംഗങ്ങളെ പരാതികളെപ്പറ്റി അറിയിക്കുക.
3. ശല്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുക.

സ്ത്രീകളെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് മൊബൈല്‍ ഫോണ്‍കാലത്തെ കണ്ടുപിടിത്തമൊന്നുമല്ല കേട്ടോ. ഓരോ നമ്പറും ചുമ്മാ വിളിച്ച,് എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഓരോ കൊച്ചുവര്‍ത്തമാനം പറയാന്‍ ശ്രമിക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നു. പക്ഷേ, മിക്കവാറും കുടുംബത്തില്‍ ഒരു ഫോണ്‍ ആയതിനാലും ആരു വേണമെങ്കിലും എടുക്കാമെന്നതിനാലും ഇതൊരല്പം ഹിറ്റ് ആന്‍ഡ് മിസ് പരിപാടിയാണ്. പോരാത്തതിന് ഇന്നലെ എടുത്തത് പെണ്‍കുട്ടിയാണെന്നതുകൊണ്ടുമാത്രം ഇന്ന് ആ നമ്പറില്‍ പെണ്‍കുട്ടി ഉണ്ടായിക്കോളണം എന്നില്ലല്ലോ. അപ്പോള്‍ കാശു കളയാന്‍ റെഡിയായവരും നിര്‍ബന്ധബുദ്ധിക്കാരും ഒക്കെ മാത്രമേ അക്കാലത്ത് ഈ പണിക്ക് ഇറങ്ങിത്തിരിക്കാറുള്ളൂ.

എന്റെ ഒരു ബന്ധുവീട്ടില്‍ അക്കാലത്ത് ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ടായിരുന്നു. ഇടയ്‌ക്കെല്ലാം വിളിക്കും. പെണ്‍കുട്ടികളാണ് എടുക്കുന്നതെന്നുവെച്ചാല്‍ പിന്നെ കൊച്ചുവര്‍ത്തമാനത്തിനുള്ള ശ്രമമായി. ചീത്തപറഞ്ഞ് അവര്‍ മടുത്തു. ശല്യക്കാരന്‍ വിടുന്നില്ല. അക്കാലത്ത് കോളര്‍ ഐഡി സംവിധാനമൊന്നുമില്ല. അതുകൊണ്ട് ഇതാരാണെന്നറിയാനോ തിരിച്ചുവിളിച്ച് രണ്ടു പറയാനോ പറ്റാറുമില്ല.

അവിടെ അവരുടെ ബന്ധുവായ ഒരു പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നു. അദ്ദേഹത്തോട് അവര്‍ ഇക്കാര്യം പറഞ്ഞു. 'അതു ശരി, ഞാനിവിടെയുള്ള സമയത്താണ് അവന്‍ വിളിക്കുന്നതെങ്കില്‍ അവനെ ഞാന്‍ ശരിയാക്കിത്തരാം' എന്നദ്ദേഹം ഉറപ്പും കൊടുത്തു.
കഷ്ടകാലത്തിന് വലിയ താമസമില്ലാതെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത കുട്ടിക്ക് അത് ശല്യക്കാരനാണെന്നു തോന്നി.
'അയാളാണെന്നാ തോന്നുന്നേ മാമാ,' കുട്ടി പറഞ്ഞു.
'കുട്ടികളും സ്ത്രീകളും അപ്പുറത്തേക്കു പൊക്കോ,' അദ്ദേഹം പറഞ്ഞു.
പിന്നെ ഫോണ്‍ എടുത്ത് ഒരു അഞ്ചു മിനിട്ട് പോലീസ് ഭാഷയില്‍ അമിട്ടു പൊട്ടിച്ചു... മറ്റേ വശത്തെ ഫോണ്‍ വെച്ചിട്ട് അയാള്‍ ഓടിയിട്ടുണ്ടാകണം.
സന്ദര്‍ശനം കഴിഞ്ഞ് പോലീസുമാമന്‍ പോയി. പിന്നെ അന്ന് ഒരു ശല്യവും ഉണ്ടായില്ല.
വൈകീട്ട് വീട്ടിലേക്ക് പിന്നെയും ഫോണ്‍ വന്നു. അവിടെനിന്നും കല്യാണം കഴിക്കാന്‍ പോകുന്ന പയ്യനാണ്. പെണ്‍കുട്ടി അന്നത്തെ വിശേഷം പറയാന്‍ തുടങ്ങിയതേയുള്ളൂ.
പക്ഷേ, പയ്യന്‍ പറഞ്ഞു: 'ഇന്ന് ഒരു സംഭവം ഉണ്ടായി.'
'എന്തുപറ്റി.'
അച്ഛന്‍ കല്യാണത്തിന്റെ കാര്യമെന്തോ പറയാന്‍ ഈ നമ്പറിലേക്ക് വിളിച്ചതാണ്, എവിടെയോ ഒരു പോലീസ് സ്‌റ്റേഷനിലാണ് കിട്ടിയതെന്നു തോന്നുന്നു. അവരച്ഛനെ തെറിപറഞ്ഞ് ചെവി പൊട്ടിച്ചു.
'എന്റെ ചേട്ടാ, അത് ഫോണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറിപ്പോയതല്ല. പോലീസ് മാമന് ആളു മാറിപ്പോയതാണെന്ന്' ഭാഗ്യത്തിനു കുട്ടി പറഞ്ഞില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 'മിസ്ഡ് കോള്‍ വന്ന്' പരിചയപ്പെട്ട ഒരാളുടെ കൂടെ വീട്ടമ്മ ഇറങ്ങിപ്പോയെന്നോ പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിച്ചുവെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ട്.

ഇതെങ്ങനെ? ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്നതുകൊണ്ട് എങ്ങനെ ഒരു വീട്ടമ്മ 'വലയില്‍ വീഴും?' ഒരു മിസ്ഡ് കോളിന്റെ പരിചയത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പരിചയമില്ലാത്ത ആരുടെയെങ്കിലും കൂടെ കറങ്ങാനും ലോഡ്ജില്‍ പോകാനും സമ്മതിക്കുമോ?

എന്റെ വായനക്കാരില്‍ പ്രേമിച്ചിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെയുണ്ടാകും. ഒരു മിസ്ഡ് കോള്‍ പോയിട്ട് അഞ്ചു വര്‍ഷം എഞ്ചിനീയറിങ്ങിന് ഒരുമിച്ചു പഠിച്ച പരിചയമുണ്ടെങ്കില്‍പ്പോലും നമ്മുടെ പെണ്‍കുട്ടികള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ പയ്യന്മാരോടൊപ്പം ഒരു സിനിമയ്ക്കുപോലും പോകൂ. പറ്റിയാല്‍ പകല്‍സമയത്ത്. ആദ്യമാദ്യം മറ്റു കൂട്ടുകാരുടെ അകമ്പടിയിലും ബോഡിഗാര്‍ഡിലും ഒക്കെ. വീട്ടമ്മമാരുടെ കാര്യം അതിലും അപ്പുറമായിരിക്കണം. എനിക്കു പരിചയമില്ലാത്ത ഫീല്‍ഡാണ്.

അപ്പോള്‍ ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്ന് വീട്ടമ്മ വീടുവിട്ടിറങ്ങുകയും പെണ്‍കുട്ടി ലോഡ്ജിലെത്തുകയുമൊക്കെ ചെയ്യുന്നതിനു പുറകില്‍ ഫോണിലും കോളിലും അപ്പുറം എന്തോ ഉണ്ട്.

എന്റെ ഉറച്ച വിശ്വാസം സ്വന്തം ജീവിതത്തില്‍ (വീട്ടിലോ സമൂഹത്തിലോ) കടുത്ത അവഗണനയോ പീഡനമോ മറ്റു ലൈംഗിക അതിക്രമങ്ങളോ അനുഭവിക്കുന്നവരോ അതോ, ഭയക്കുന്നവരോ ആയിരിക്കണം ഈ മിസ്ഡ് കോളില്‍ വീഴുന്നത്.

കഴിഞ്ഞ മാസം ഒരു വാര്‍ത്ത വായിച്ചു. സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി വൈകീട്ട് സ്‌കൂള്‍ വിട്ടിട്ടും വീട്ടില്‍ പോകുന്നില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രണ്ടു വര്‍ഷമായി സ്വന്തം അച്ഛനും സഹോദരനും അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണ്.

ഇങ്ങനെ സ്വന്തം വീട്ടില്‍, സ്വന്തം ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടി മിസ്ഡ് കോള്‍ മൂലം മറ്റുള്ളവരെ വിശ്വസിച്ചാല്‍ അതില്‍ തെറ്റുപറയാനുണ്ടോ? അങ്ങനെയുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ വാസ്തവത്തില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടാകില്ല. മിസ്ഡ് കോളിലെ ചേട്ടന്‍ മര്യാദക്കാരനാവാന്‍ ഒരു സാധ്യതയെങ്കിലുമുണ്ട്. സ്വന്തം ചേട്ടന്‍ നീചനാണെന്ന് കുട്ടിക്ക് സ്വാനുഭവത്തില്‍നിന്നും ഉറപ്പാണല്ലോ. അപ്പോള്‍ വീടുവിട്ടിറങ്ങിയാല്‍ അതില്പരം ഒന്നും വരാനില്ല.

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടല്ല, ഒരു മിസ്ഡ് കോളുകാരന്റെ കൂടെപ്പോലും ഇറങ്ങിപ്പോകാന്‍ തോന്നിക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കിയാണ്. ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ശ്രമിക്കേണ്ടത്.

(മുരളി തുമ്മാരുകുടിയുടെ കാഴ്ചപ്പാടുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: