Saturday, June 6, 2015

കോടികളും കര്‍ത്താവും

ഈ ഇടക്കാണ്‌ 30 കോടി മുടക്കി ഇടപ്പള്ളി പള്ളി പണിത വാര്‍ത്ത‍ അറിയുന്നത്. വാര്‍ത്ത‍ വായിച്ചപ്പോള്‍ 30 വെള്ളികാശിനു കര്‍ത്താവിനെ ഒറ്റികൊടുത്ത യൂദാസിനെ ആണ് ഓര്മ വന്നത്.

3 ലക്ഷം മുടക്കി സ്വന്തം വീട് പണിയാന്‍ കഴിവില്ലാത്ത ആളുകള്‍ ഉള്ള ഈ നാട്ടില്‍ 30 കോടിയുടെ പള്ളി പണിയുന്നത് ആര്‍ഭാടമാണ്‌, അവിവേകമാണ്, കര്‍ത്താവിനെ നോക്കി പല്ലിളിക്കലാണ്. തന്റെ ഉല്‍ബോധനത്തില്‍ അവിടുന്ന് പറഞ്ഞിരിക്കുന്നത് പാവങ്ങളെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നാണ് അല്ലാതെ തന്റെ പേരില് സൌധങ്ങള്‍ പണിഞ്ഞു കൂട്ടുക എന്നല്ല.

കോടികള്‍ മുടക്കി വീട് പണിയുന്നത് സാധാരണമായ സ്ഥിതിക്ക് വെറും 30 കോടി മുടക്കി പള്ളി പണിതത് ഒരു തെറ്റാണോ എന്ന് നിങ്ങള്‍ ചോദിക്കാം. കോടികള്‍ മുടക്കി വീട് പണിയുന്നത് ആര്‍ഭാടം കാണിക്കുവാനാണ്, അയല്‍കാരന്‍ ഒരു കോടി മുടക്കി വീട് വച്ചാല്‍ താന്‍ രണ്ടു കോടി എങ്കിലും മുടക്കി ഒരു വീട് വക്കണം എന്ന അസൂയയാണ് നമ്മുടെ നാട്ടില്‍ ഉയര്ന്നു വരുന്ന വീട് പണിയല്‍ ചിലവിന്റെ ആധാരം. ഒരു ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ മക്കല്‍ക്കും താമസിക്കാന്‍ 5000 ഉം 6000 ഉം sq ft ഉള്ള വീട് എന്തിനാണ് എന്ന് ആരും ചിന്തിക്കില്ല. ഒരു വീട് പണിത ശേഷം അതിനു മെയിന്ടനെന്‍സ് ആയി ഓരോ മാസവും എത്ര ചിലവാക്കുന്നുണ്ട് എന്ന് ആരെങ്കിലും കണക്കു കൂട്ടാരുണ്ടോ? ഇതേ പോലെ തന്നെ ആണ് പള്ളി പണിയും. ഒരു ഇടവകക്കാര്‍ ഒരു കോടി മുടക്കി പള്ളി പണിതാല്‍ അടുത്തുള്ള കുറച്ചു കൂടി സമ്പന്നന്മാര്‍ ഉള്ള ഇടവക 2 കോടിയുടെ പള്ളി പണിയും നമ്മള്‍ അവരെക്കാള്‍ പുറകില്‍ പോകരുതല്ലോ. ഈ മത്സരമാണ്‌ ഇന്നിന്റെ ശാപം. താമസിക്കാതെ തന്നെ നമ്മള്‍ 60 കോടിയുടെ പള്ളി പണിത കാര്യവും കേള്‍ക്കും.

പള്ളി പണിത ഇടവകക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ഉള്ള വികാരി അച്ചമാര്‍ ഈ ധൂര്‍ത്ത് നടത്താന്‍ അനുവാദം കൊടുക്കരുതാരുന്നു. ദരിദ്ര വൃതം എടുത്ത അച്ചന്മാര്‍ സമ്പത്ത് ഉണ്ടാക്കുവാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ ഇതല്ല ഇതിന്‍റെ അപ്പുറവും നടക്കും. പണ്ടൊക്കെ കൂടുതല്‍ അച്ചന്മാര്‍ വിശ്വാസികളുടെ ആത്മീയ വളര്ച്ചക്കായി ആണ് പ്രധാനമായും പ്രവര്ത്തിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ കൂടുതല്‍ പേരും എങ്ങനെ ഭൌതിക സമ്പത്ത് ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. തമ്മില്‍ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പും പോലെ ചിലര്‍. ഇടവകക്കാരെ പിഴിഞ്ഞ് പള്ളിക്ക് കാശ് ഉണ്ടാക്കുക എന്നതായിരിക്കുന്നു പലരുടെയും പ്രധാന പ്രവര്ത്തനം. എന്താണ് ദാരിദ്രം എന്ന് അറിയുന്ന അച്ചന്മാര്‍ ഇന്ന് കുറഞ്ഞു കൊണ്ടിരിക്കുന്നു. പലരുടെയും കൈയില്‍ 20ഉം 30ഉം ആയിരങ്ങള്‍ വിലയുള്ള ഫോണുകള്‍, ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍(ചിലര്ക്ക് കോടികള്‍), വിവിധ തരത്തിലുള്ള ഡൈനിങ്ങ്‌ സെറ്റുകള്‍, a/c അങ്ങനെ നിരവധി ആര്‍ഭാടങ്ങള്‍, ഒന്ന് നടക്കുക പോലും ചെയ്യാതെ പാമ്പ് ഇര വിഴുങ്ങിയ മാതിരി വയറും വച്ചുകൊണ്ട് ചിലര്‍ . ഇതൊക്കെ കാണുമ്പോള്‍ നമുക്കും പറയാന്‍ തോന്നുക ഈപ്പചന്‍ മുതലാളി പണ്ട് പറഞ്ഞ വാക്കുകളാണ് "അന്യന്‍ വേര്ക്കണ കാശുകൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു കൊണ്ടാസേലും ബെന്‍സേലും കേറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്ന് തീര്‍ന്നതാ തിരുമെനീ ബഹുമാനം" എന്ന്.

പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ പണ്ടൊക്കെ ഓല പുരകള്‍ ആയിരുന്നു പള്ളികളായി കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവ വന്‍ സൌധങ്ങള്‍ ആയി പരിണമിച്ചിരിക്കുന്നു. ഇങ്ങനെ സൌധങ്ങള്‍ ഉണ്ടാക്കി 10ഓ 20ഓ കൊല്ലം കഴിയുമ്പോള്‍ വീണ്ടും അത് പൊളിച്ചു പുതിയത് പണിയുന്ന അവസ്ഥ മാറേണ്ടി ഇരിക്കുന്നു. ഒരു ഇടവകയില്‍ പള്ളി പണിയുമ്പോള്‍ അതിന്റെ കൂടെ ആ ഇടവകയില്‍ ഉള്ള ക്രിസ്ത്യാനികളും അല്ലാത്തവരുമായ എല്ലാ വീടില്ലാത്തവര്ക്കും വീട് വച്ച് കൊടുക്കുകയോ അതിന്റെ ധനസഹായം നല്കുകയോ ചെയ്യട്ടെ. കാശ് ഉണ്ടാക്കാനുള്ള ഉപകരണമായി പള്ളികളെയും അനുബന്ധ സ്ഥാപനങ്ങളെയും മാറ്റുന്നത് നിര്‍ത്തേണ്ടി ഇരിക്കുന്നു. വഴി വക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാശ് ഉണ്ടാക്കാന്‍ വേണ്ടി മാത്രം വച്ചിരിക്കുന്ന നേര്ച്ച കുറ്റികള്‍ പൊളിച്ചു മാറ്റപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നേര്ച്ച ഇടെണ്ടാവര്‍ പള്ളികളില്‍ വന്നു നേര്ച്ച ഇടട്ടേ. വലിയ ആര്‍ഭാടമായി നടത്തുന്ന പെരുന്നാളുകളും, ഉത്ഘാടനങ്ങളും അതിന്റെ കെട്ടിമാറാപ്പുകളായ വെടിക്കെട്ട്‌, വഴി അടച്ചു കൊണ്ടുള്ള ഘോഷയാത്ര തുടങ്ങിയവ അവസാനിപ്പിക്കാന്‍ കാലമായിരിക്കുന്നു.

അച്ഛന്‍മാര്‍ ദാരിദ്രം വ്രതമാക്കി ജീവിക്കട്ടെ, അവരുടെ ഇടവകക്കാരുടെ ആത്മീയ വളര്ച്ചക്കും മറ്റുള്ള മതക്കാരുമായുള്ള സ്നേഹവും സാഹോദര്യവും വളര്തുന്നതിനും പരിശ്രമിക്കട്ടെ. അങ്ങനെ നമ്മെ നോക്കി മറ്റു മതക്കാര്‍ അവര്‍ ശരിക്കും ദൈവത്തിന്റെ മക്കളെ പോലെ ജീവിക്കുന്നു എന്ന് പറയുമാറാവട്ടെ.

No comments: