Sunday, May 1, 2011

മലയാളം സിനിമ ഒരു ലേഖനവും അതിനുള്ള മറുപടിയും!!

Mollywood Guide

മോളിവുഡ് ഗൈഡ്

നല്ല സിനിമയ്ക്കു വേണ്ടി പരിശ്രമിക്കുന്നതിനിടയില്‍ സംഭവിച്ചുപോകുന്ന പിഴവുകളാണ് ഇടയ്ക്കിടെ ഉണ്ടാവുന്ന സൂപ്പര്‍ഹിറ്റുകള്‍ എന്ന് ആരോ എവിടെയോ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. നല്ല സിനിമകള്‍ പെട്ടിയിലിരിക്കുന്നതും സൂപ്പര്‍ഹിറ്റ് സിനിമകള്‍ കണ്ട് നല്ല സിനിമയുടെ വക്താക്കള്‍ ബോധം കെട്ടു വീഴുന്നതും പുതുമയല്ല. എങ്കിലും, സിനിമ ഹിറ്റായെങ്കിലേ വ്യവസായം നിലനില്‍ക്കൂ. പൊളിയുന്ന നല്ല പടങ്ങളെക്കാള്‍ നന്നായി ഓടുന്ന പൊളിപ്പടങ്ങളാണ് നമുക്ക് ആവശ്യം. അത്തരത്തില്‍ സൂപ്പര്‍ ഹിറ്റായിട്ടുള്ള സിനിമകളിലൂടെ സഞ്ചരിച്ച് അവയുടെ തിരക്കഥ പരിശോധിച്ചു കണ്ടെത്തിയ വിലപ്പെട്ട വിവരങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്.
മലയാള സിനിമയില്‍ നായകനാണ് ഏറ്റവും പ്രാധാന്യം. നായകനു വേണ്ടിയാണ് കഥയും കഥാപാത്രങ്ങളും ഒക്കെ സൃഷ്ടിക്കപ്പെടുന്നത്. ഈ നായകന് ആവശ്യമായി അളവില്‍ നായികമാര്‍, വില്ലന്‍മാര്‍, ഗുണ്ടകള്‍ എന്നിവരെ ഇറക്കുമതി ചെയ്ത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്നതെന്നു തിരക്കഥാകൃത്ത് കരുതുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പാകത്തിനു ചേര്‍ത്ത് പുറത്തിറക്കുന്ന സിനിമകളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം സിനിമകളിലൂടെ ഏറെ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള പൊതുഘടകങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. നായകന്‍മാരെ പ്രധാനമായും മൂന്നായി തിരിക്കാം. സവര്‍ണ നായകന്‍മാര്‍, അങ്ങനെ പ്രത്യേകിച്ചു വര്‍ണഗുണമൊന്നുമില്ലാത്ത നായകന്‍മാര്‍, പിന്നെ ഗ്രാമീണ നായകന്‍മാര്‍.
സവര്‍ണനായകന്‍മാര്‍
ക്ഷത്രിയ, ബ്രാഹ്മണ കുലത്തില്‍ പെട്ടവന്‍ അല്ലെങ്കില്‍ നല്ല പാലാ അച്ചായന്‍ എന്നിവയാണ് സവര്‍ണനായകന്‍മാരുടെ പ്രചാരമുള്ള വേര്‍ഷനുകള്‍. ‘നോം വരണില്യ…’, ‘ഹയ്, എന്താ യീ കേക്ക്‌ണേ ?’ എന്നൊക്കെ പറയുന്ന വള്ളുവനാടന്‍ സവര്‍ണന്‍ പൊളിഞ്ഞുപോയ തറവാട്ടില്‍ നിന്നും വില്ലന്‍മാരുടെ ഉപദ്രവം കൊണ്ട് ചെറുപ്പത്തില്‍ നാടുവിട്ടുപോവുകയാണ് പതിവ്. ചെന്നെത്തുന്നത് മുംബെയിലായിരിക്കും. അവിടെ ചെന്ന് കുറെക്കാലം പൈപ്പുവെള്ളം കുടിച്ചുകിടന്ന ശേഷം യാദൃച്ഛികമായി അധോലോകരാജാവാകുന്നതാണ് കീഴ്‌വഴക്കം. മുംബൈ മഹാനഗരത്തിന്റെ മൊത്തം കണ്‍ട്രോള്‍ ഈ നായകന്റെ കയ്യിലായിരിക്കും. അധോലോകത്തെ നിയന്ത്രിക്കുന്നതും ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജന്‍ കക്ഷികളുമായി എംഒയു ഒപ്പിട്ട് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതുമൊക്കെ നമ്മുടെ നായകന്റെ നേരമ്പോക്കായിരിക്കും. കൊള്ള, കൊല എന്നിവയാണ് മുഖ്യതൊഴിലെങ്കിലും കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതത്തില്‍ അപാരമായ ജ്ഞാനം ഉറപ്പാണ്. ഗുണ്ടയായ നായകന്‍ ചെമ്പൈയുടെയോ ഏതെങ്കിലും ഉത്തരേന്ത്യന്‍ ഉസ്താദിന്റെയോ ഗുരുതുല്യനായ ശിഷ്യനായിരിക്കും എന്നതിനാല്‍ നാട്ടിലെത്തിക്കഴിയുമ്പോള്‍ പരിചയപ്പെടുന്ന സകലസംഗീതജ്ഞരും ഗുണ്ടയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിക്കളയും. അനാഥയായ പെണ്‍കുട്ടിയായിരിക്കും കാമുകി. നാട്ടിലെത്തി കൈവിട്ടുപോയ തറവാടും കുളവും കുടുംബക്ഷേത്രവും വീണ്ടെടുക്കുന്നതിലൂടെ നായകന് ആഗ്രഹപൂര്‍ത്തി ഉണ്ടാകുന്നു.
പാലാ അച്ചായന്‍ കേരളത്തിനു പുറത്തെ തോട്ടം നോക്കാന്‍ വേണ്ടി ഒരു പോക്കു പോയതായിരിക്കും. കഥ ആവശ്യപ്പെടുന്നതനുസരിച്ച് അപ്പച്ചന്റെ ഷഷ്ടിപൂര്‍ത്തിക്കോ ഇടവകപ്പള്ളിയിലെ പെരുന്നാളിനോ കുഞ്ഞുപെങ്ങളുടെ പെണ്ണുകാണലിനോ നാഷനല്‍ പെര്‍മിറ്റ് ലോറിയിലോ ടാങ്കറിലോ ജീപ്പിലോ ആണ് വരവ്. ‘എന്നതാ അമ്മച്ചീ…’ ‘എന്നാ പരിപാടിയാടാ ഉവ്വേ ?’ എന്നൊക്കെ ചോദിച്ച് ഐഡന്റിറ്റി നിലനിര്‍ത്തും. മൊത്തത്തില്‍ റൗഡിസം കൂടെപ്പിറപ്പാണെങ്കിലും അപ്പച്ചനും അമ്മച്ചീം ഭയങ്കര ജീവനായിരിക്കും. കോമഡിയും പറഞ്ഞ് കള്ളും കുടിച്ച് തല്ലും കൂടി നടക്കുന്ന നായകന്‍ കഥയില്‍ ഇടപെടണമെങ്കില്‍ അപ്പന്‍ മരിക്കണം. അപ്പന്റെ മരണത്തിനു പ്രതികാരം ചെയ്യുന്നതാണ് അച്ചായന്റെ ജീവിതദൗത്യം. സ്വന്തമായി തേയിലത്തോട്ടം, റബര്‍ എസ്‌റ്റേറ്റ്, അബ്കാരി റേഞ്ചുകള്‍ എന്നിവയും പാലാക്കാര്‍ക്കു മാത്രമുള്ളതാണ്. അച്ചായന്റെ കാമുകി സവര്‍ണഹിന്ദുവായിരിക്കും.
വര്‍ണേതരനായകന്മാര്‍
തിയറ്ററില്‍ ആരാധകരെ ഇളക്കിമറിക്കാന്‍ വേണ്ടി ജനിച്ച ഇവര്‍ കുട്ടിക്കാലത്ത് മിനിമം ഒരു കൊലപാതകം എങ്കിലും ചെയ്തിട്ടുള്ളവരായിരിക്കും. കൊലപാതകം കഴിഞ്ഞാല്‍ പോലീസിനു പിടികൊടുക്കാതെ ഇവര്‍ നേരേ പോകുന്നത് തമിഴ്‌നാട്ടിലേക്കായിരിക്കും. പൊള്ളാച്ചിയാണ് ഇഷ്ടസ്ഥലം. അവിടെപ്പോയി അടി, പിടി, കൊള്ള കൊല, തട്ടിപ്പ്, പിടിച്ചുപറി എന്നിവയില്‍ പ്രൊഫഷനലായ പരിശീലനം നേടാന്‍ പതിനഞ്ചു വര്‍ഷമെങ്കിലും നായകന്‍ ചെലവഴിക്കും. നായകന്‍ ഗ്രാമത്തിലില്ലാത്ത കാലം കൊണ്ട് ഗ്രാമം അറുവഷളായിത്തീരും. കൊടിയ ദുഷ്പ്രഭുത്വം ഗ്രാമത്തെ അടക്കിവാഴുകയും ഗ്രാമം ഒരു അവതാരപുരുഷനെ അല്ലെങ്കില്‍ രക്ഷകനെ കാത്തിരിക്കുകയും ചെയ്യുന്ന സമയത്ത് പഴയ നായകന്‍ പുതിയ പേരില്‍ പുതിയ രൂപത്തില്‍ 50 ബെന്‍സ് കാറുകളുടെ എസ്‌കോര്‍ട്ടോടെ അവതരിക്കുകയും ചെയ്യും.
ഗ്രാമീണനായകന്‍മാര്‍
കൃഷിയാണ് തൊഴില്‍. കൗമാരത്തില്‍ കുടുംബഭാരം തോളില്‍ വച്ചുകിട്ടിയതോടെ ഭയങ്കരമായി പഠിക്കുമായിരുന്ന നായകന്‍ അത് നിര്‍ത്തി അനിയന്‍മാരെ പഠിപ്പിക്കാന്‍ വേണ്ടി തൂമ്പയുമെടുത്ത് പോയപോക്കാണ്. മരൂഭൂമി പോലെ കിടന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷി ചെയ്ത് പൊന്നുവിളയിച്ച് അനിയന്മാരെ വല്യ ഉദ്യോഗസ്ഥരാക്കുകയും അനിയത്തിമാരെ വലിയ നിലയില്‍ കെട്ടിച്ചയക്കുകയും ചെയ്ത ശേഷമുള്ള അനിവാര്യമായ അന്യതാബോധത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. നായകന്റെ ഭാര്യ എക്‌സ്ട്രാ ഡീസന്റായിരിക്കും. അനിയന്‍മാരും അനിയത്തിമാരും ചെയ്യുന്ന ക്രൂരതകള്‍ അനുഭവിച്ച് പൊന്നുവിളയിച്ച ഭൂമിയും വീടും എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിപ്പോകുന്ന നായകനെയോര്‍ത്ത് പ്രേക്ഷകര്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നതാണ് ക്ലൈമാക്‌സ്. ഇത്തരം മണകുഞാഞ്ചന്‍ നായകന്‍മാര്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് കുറവാണ്.
നായകനും സെറ്റപ്പുകളും
ഗുണ്ടായിസമാണ് കയ്യിലിരിപ്പെങ്കിലും പൊലീസുകാരെയും രാഷ്ര്ടീയക്കാരെയും കണ്ടാല്‍ ഓക്‌സ്‌ഫോഡ് ഇംഗ്ലിഷ് പറയുന്നത് നായകന്റെ ഒരു ദുശ്ശീലമാണ്. നായകനെ കുടുക്കാനായി എത്തുന്ന ഉന്നത ഉദ്യോഗസ്ഥരും കലക്ടര്‍മാരും ഒക്കെ നായകന്റെ കൊടിയ ഫാന്‍സ് ആയിരിക്കും എന്നതും ഉറപ്പാണ്. അവരൊക്കെ ജീവിതത്തില്‍ പ്രതിസന്ധികളിലായിരുന്നപ്പോള്‍ അവരെ സഹായിച്ചിട്ടുള്ളത് നമ്മുടെ നായകനാണ് എന്നതിനാല്‍ ശിഷ്ടകാലം നായകന്റെ കാര്യസ്ഥനായി ജീവിക്കുന്നതിനു വേണ്ടി അവര്‍ ഐഎഎസ് ഐപിഎസ് പദവികള്‍ രാജി വച്ച് ഇവര്‍ നായകന്റെ ജീപ്പിന്റെ ഡ്രൈവറാകുന്ന കാഴ്ചയും കാണാം.
ഇനി, നായകന്‍ അടിസ്ഥാനവര്‍ഗ പ്രതീകമാണെന്നിരിക്കട്ടെ, കക്ഷിക്ക് ഉന്നതവിദ്യാഭ്യാസവും ഹിന്ദി, ഇംഗ്ലിഷ്, ഫ്രഞ്ച്, ലാറ്റിന്‍, അറബിക് തുടങ്ങി പത്തു പന്ത്രണ്ട് ഭാഷകളിലെങ്കിലും പ്രാവീണ്യവും മെഡിസിന്‍ മുതല്‍ റോക്കറ്റ് എന്‍ജിനീയറിങ് വരെയുള്ള വിഷയങ്ങളില്‍ ഉഗ്രപരിജ്ഞാനവും ഉണ്ടായിരിക്കും. പിന്നെന്തു കൊണ്ട് നായകന്‍ ഗുണ്ടയായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം- പരീക്ഷയുടെ തലേദിവസം ഹാര്‍ഡ്‌കോര്‍ വില്ലന്റെ ചതിവില്‍പെട്ട് പഠനം മുടങ്ങി. അല്ലെങ്കില്‍ ഡബിള്‍ എംഎയും ത്രിബിള്‍ ഐഎഎസും ഉണ്ടെന്ന വിവരം മറച്ചുവച്ച് കുടുംബം നടത്താന്‍ വേണ്ടി ചുമടെടുക്കുയാവും ആദര്‍ശധീരന്‍. ഒടുവില്‍ നായകന്‍ കലക്ടറാവുകയോ നായികയായ കലക്ടറെ വിവാഹം കഴിക്കുകയോ ചെയ്യുന്നതോടെ സമത്വം എന്ന ആശയം നടപ്പാവുകയാണ് പതിവ്.
അമേരിക്കയില്‍ നിന്ന്, അല്ലെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് ആദ്യമായി കേരളത്തിലേക്കു വരുന്ന നായകന്‍ വില്ലന്റെയും വില്ലന്റെ സഹായികളുടെയും ജീവചരിത്രവും രഹസ്യ ഇടപാടുകളും ഡേറ്റ് സഹിതം മനസിലാക്കുന്നത് അമേരിക്കന്‍ ചാരസംഘടനയ്ക്കു പോലും ഒരു വിസ്മയമാണ്. ഉദാഹരണത്തിന് ‘പണ്ട് തിരുവനന്തപുരത്ത് ഒരു നവംബര്‍ 17ന് കൊച്ചിന്‍ കðബിലെ സോഡക്കുപ്പി പൊട്ടിച്ചത് ചോദ്യം ചെയ്യാന്‍ വന്ന ബെയററെ പേനാക്കത്തിക്ക് കുത്തിയശേഷം പിന്നിലെ മതില്‍ ചാടി രക്ഷപെട്ട അജ്ഞാതനായ ആ അതിഥി നീയാണെന്ന് എനിക്കറിയാം’ എന്ന ലെവലിലൊക്കെ നായകന്‍ സംസാരിക്കുമ്പോള്‍ അതിഥിയോടൊപ്പം നമ്മളും ഞെട്ടും. ഇത്തരത്തില്‍ ഒരു പത്തോ പതിനഞ്ചോ ആളുകളുടെ സൂക്ഷ്മമായ ജീവചരിത്രം അറിയാവുന്ന ആളായിരിക്കും നായകന്‍.
ശതകോടീശ്വരനാണെങ്കിലും നായകന് പ്രാഥമികവിദ്യാഭ്യാസം പോലും ഉണ്ടാവില്ല എന്നതാണ് മറ്റൊരു സവിശേഷത. അഥവാ പ്രാഥമികവിദ്യാഭ്യാസം ഉണ്ടെങ്കില്‍ ഇംഗ്ലിഷ് എഴുതാനും വായിക്കാനും അറിയില്ല എന്നതുറപ്പ്. എന്നാല്‍, നിര്‍ണായകസന്ദര്‍ഭങ്ങളില്‍ പുള്ളി സായിപ്പിനെ വെല്ലുന്ന സ്ഫുടതയോടെ ഇംഗ്ലിഷ് സംസാരിച്ചുകളയും. എത്ര വിദ്യാഭ്യാസമുള്ളവനെക്കാളും കാര്യവിവരവും ലോകവിവരവും പൊതുവിജ്ഞാനവും നമ്മുടെ എല്‍കെജി-യുകെജി നായകനുണ്ടായിരിക്കും. നായകന്റെ പെര്‍ഫോമന്‍സ് കണ്ട് അവരൊക്കെ ലജ്ജിക്കുന്നതും ക്ഷ,ണ്ണ,ക്ക വരയ്ക്കുന്നതും നിത്യസംഭവവുമായിരിക്കും.
നായകനും അടിതടയും
ചങ്ക്, ഒരെല്ല് തുടങ്ങി വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിക്കും വിധം ഏതെങ്കിലും ഒരു അവയവം നായകന് അധികമുണ്ടാവും. അടിയുണ്ടാക്കുന്നതിനിടയില്‍ ഭൂതകാലം ഓര്‍മിക്കുന്നതും ആ ഓര്‍മയില്‍ നിന്നു കിട്ടുന്ന എനര്‍ജിയില്‍ വില്ലന്മാരെ കിലോമീറ്ററുകള്‍ ദൂരെ ഇടിച്ചു തെറിപ്പിക്കുന്നതും ഈ അവയവത്തിന്റെ ശക്തികൊണ്ടാണെന്നാണ് സങ്കല്‍പം. കുടുംബത്തിലെ എല്ലാവരെയും വില്ലന്‍ അപായപ്പെടുത്തുകയോ അല്ലെങ്കില്‍ നായകന്റെ വലംകൈയായി കൂടെ നടന്നവനെ പീസുപീസാക്കുകയോ ചെയ്യുന്നതോടെ പത്തിരുനൂറാളിന്റെ ശക്തി നായകനു കൈവരുകയും ഓരോ ഇടികൊണ്ട് 20 പേരെ വീതം ജില്ലയ്ക്കപ്പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യാനുള്ള വൈഭവം നായകനു മാത്രം അവകാശപ്പെട്ടതാണ്.
നായകനെ അടിച്ചു നിലംപരിശാക്കുന്നതിനു വേണ്ടി കളരിഗുരുക്കന്‍മാര്‍, കരാട്ടേ-ജൂഡോ വിദഗ്ധന്‍മാര്‍, വാടകക്കൊലയാളികള്‍ തുടങ്ങിയവരൊക്കെ വന്നാലും നായകനെ ഒന്നും ചെയ്യാന്‍ പറ്റാതെ അവരൊക്കെ തോറ്റ് തിരികെ പോവുകയാണ് പതിവ്. നായകന്‍ ഈ ആയോധനകലകളെല്ലാം അഭ്യസിക്കുകയും ഇവയിലെല്ലാം കാലാകാലങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്തിട്ടുള്ള ആളാണെങ്കിലേ ഇവരെയെല്ലാം തോല്‍പിക്കാന്‍ പറ്റൂ എന്നാണ് യുക്തിയെങ്കിലും സിനിമയിലെ പ്രായോഗികത അനുസരിച്ച് ഇതൊന്നും അറിയാതിരിക്കുകയും നല്ല നാടന്‍ തല്ലു മാത്രം അറിയുകയും ചെയ്തതാണ് നായകന്റെ വിജയരഹസ്യം. പൊലീസുകാരനെ വഴിയിലിട്ടു തല്ലുന്നത് ഇഷ്ടവിനോദം.
നായികമാര്‍
നായികമാര്‍ രണ്ടു തരക്കാരാണ്. ജീന്‍സ് ഇടുന്നവരും ദാവണി ധരിക്കുന്നവരും. ദാവണി ധരിക്കുന്നവര്‍ പരിശുദ്ധരും നിഷ്‌കളങ്കരും ശാലീനരും പൊതുവേ അമ്പലവാസികളും ആയിരിക്കും. അവര്‍ വഞ്ചിക്കപ്പെടാനും പീഡിപ്പിക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. പശുക്കിടാവ്, കുട്ടികള്‍ തുടങ്ങിയവരുമായിട്ടേ ദാവണിനായിക കൂട്ടുകൂടു. തുമ്പിയെപ്പിടിക്കല്‍, പട്ടം പറത്തല്‍ തുടങ്ങിയവായും ഇഷ്ടവിനോദം. മുത്തശ്ശി, മുത്തശ്ശന്‍ തുടങ്ങിയവരുണ്ടെങ്കില്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും ദാവണി നോക്കിക്കോളും. എന്നാല്‍, ജീന്‍സിടുന്നവര്‍ അഹങ്കാരികളും യുക്തിവാദികളും ഫെമിനിസ്റ്റുകളും ആയിരിക്കും. അടച്ചിട്ട മുറിയില്‍ മ്യൂസിക് സിസ്റ്റത്തില്‍ ഇംഗ്ലിഷ് പാട്ട് ഉച്ചത്തില്‍ വച്ച് ഡാന്‍സ് കളിക്കുന്നതും എയറോബിക്‌സും ആണ് ഇവരുടെ പ്രധാനവിനോദം.
അച്ഛനെയും അമ്മയെയും പറ്റിക്കുന്നതും 15 അടി ഉയരമുള്ള ഹോസ്റ്റലിന്റെ മതിലു ചാടുന്നതും വായിനോക്കികളെയും വില്ലന്മാരെയും കരാട്ടേയിലൂടെ നേരിടുന്നതും ഇവര്‍ക്ക് നിസ്സാരമാണ്. എന്നാല്‍ ഇതൊക്കെ നായകനെ കണ്ടുമുട്ടുന്നിടം വരെ മാത്രമേയുള്ളൂ. നായകനുമായി പ്രണയത്തിലാകുന്നതോടെ പിറ്റേന്നു മുതല്‍ ജീന്‍സ് നായിക ദാവണിയുടുത്തു തുടങ്ങുകയും സയലന്റാവുകയും ചെയ്യും.ആര്‍ക്കും തോല്‍പിക്കാനാവാത്ത നായികയെ കീഴ്‌പെടുത്താന്‍ നായകന്റെ കയ്യില്‍ ഒറ്റ നമ്പരേയുള്ളൂ- കരണത്തടി. പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിലും നായകന്‍ കരണത്തടിക്കുന്നതോടെ മരംകേറിയായ നായിക ഒതുങ്ങും. അന്നുമുതല്‍ നായകനെ പ്രേമിച്ചു തുടങ്ങും. അതുപോലെ തന്നെ അബദ്ധത്തില്‍ നായകന്‍ നായികയുടെ നഗ്നത കണ്ടുപോയാല്‍ പിന്നെ നായികയ്ക്ക് ആ നായകനെ വിവാഹം കഴിച്ചേ പറ്റൂ എന്ന സ്ഥിതിയുമുണ്ട്.
നായികയുടെ മുറച്ചെറുക്കന്‍ പൊതുവേ മദ്യപാനിയും കഞ്ചാവിന്റെ ഉപയോക്താവും നാട്ടിലെ അലമ്പുകളുടെയെല്ലാം സംഘാടകനും വൈകൃതങ്ങളുടെ സര്‍വകലാശാലയും ആയിരിക്കും. എന്നാല്‍, നായികയുടെ വീട്ടിലുള്ള എല്ലാവര്‍ക്കും മുറച്ചെറുക്കനെക്കൊണ്ട് തന്നെ അവളെ കെട്ടിക്കണം എന്ന് ഒരേ വാശിയുമുണ്ടാവും. നായികയുടെ അച്ഛന്‍ മരിക്കുന്നതിനു തൊട്ട് മുമ്പ് ‘അവനെക്കൊണ്ട് അവളെ കെട്ടിക്കണം, അത് തന്റെ അന്ത്യാഭിലാഷമാണ്’ എന്നു പറഞ്ഞിട്ടുണ്ട് എന്ന ലോ പോയിന്റില്‍ പിടിച്ചാവും നായികയുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ മകളെ കുരുതി കൊടുക്കാന്‍ വാശി പിടിക്കുന്നത്.
പ്രണയം, വിവാഹം
മിനിമം അന്‍പതു വയസെങ്കിലുമുള്ള സുന്ദരനായ നായകന്‍ അവിവാഹിതനായിരിക്കും. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നൊരു ചോദ്യമില്ല. സാധാരണ പുരുഷന്മാരുടെ പ്രത്യുല്‍പാദനശേഷിയും മറ്റും പത്ത് നാല്‍പതു വയാസകുന്നതോടെ കുറയുമ്പോള്‍ നമ്മുടെ നായകന്റെ മനസ്സില്‍ ആദ്യമായി ഒരു ലഡ്ഡു പൊട്ടുന്നത് പോലും അന്‍പതാം വയസ്സിലായിരിക്കും. ഒരു സ്ത്രീ വേണം, കൂട്ട് വേണം എന്നൊക്കെയുള്ള വിചിത്രമായ ആശയങ്ങള്‍ ഈ പ്രായത്തില്‍ നായകനെ വേട്ടയാടിത്തുടങ്ങും. അന്‍പതു കഴിഞ്ഞ നായകന്‍ നേരിടുന്ന പ്രതിസന്ധി പെണ്ണന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടല്ല, മറിച്ച് 18-20 പ്രായത്തിലുള്ള നായികമാരില്‍ നിന്നൊരുത്തിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും. എല്ലാവരും ഒരേപോലെ സുന്ദരികള്‍, മദാലസകള്‍. എല്ലാവരും അച്ഛന്‌റെ പ്രായമുള്ള നായകനെ വിവാഹം കഴിക്കാന്‍ വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ നടക്കുന്നവര്‍. നായകന്‍ ഒരുത്തിയെ നായികയായി തിരഞ്ഞെടുത്തു എന്നിരിക്കട്ടെ, തിരഞ്ഞെടുക്കപ്പെടാത്തവരും പിന്നെ, നായകന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്തവരുമായ നാട്ടിലെ യുവതികള്‍ കൂട്ടത്തോടെ നിരാശരാവുകയോ ആത്മഹത്യക്കു ശ്രമിക്കുകയോ ചെയ്യും. നായകന്‍ സ്‌റ്റേറ്റ് വിട്ടു പോയ കാലം മുതല്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നവരായിരുന്നു ഇവരൊക്കെ എന്ന തിരിച്ചറിവ് നായകനെയും നമ്മളെയും ഒരുപോലെ തളര്‍ത്തും.
കുട്ടിക്കാലം, ഫ്ളാഷ്‍ബാക്ക്
ദാരുണമായ കുട്ടിക്കാലം നായകന്റെ ജന്മാവകാശമാണ്. അച്ഛന്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. അച്ഛനുണ്ടെങ്കില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ വീരമൃത്യുപ്രാപിക്കുകയോ അകാലത്തില്‍ കൊല്ലപ്പെട്ട വിപ്ലവനായകനോ ആയിരിക്കും. ജാരസന്തതി ആണെങ്കില്‍ സമൂഹത്തില്‍ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ആളുടെ ആയിരിക്കും എന്നതും ആ മഹാത്മാവിന്റെ ശരിക്കുമുള്ള മകന്‍ കൊടും വില്ലനായിരിക്കും എന്നതും ശ്രദ്ധേയമാണ്. മഹാത്മാവിന്റെ ശരിക്കുമുള്ള ഭാര്യയ്ക്കും സ്വന്തം മകനെക്കാള്‍ സ്‌നേഹവും ബഹുമാനവും ജാരസന്തതിയോടായിരിക്കും.
നായകനും അമ്മയും അനിയനും എല്ലാം ഒരു കൂരയ്ക്കു കീഴില്‍ വര്‍ഷങ്ങളായി കഴിയുന്നവരാണെങ്കിലും ഒരു പ്രത്യേകസാഹചര്യത്തില്‍ തന്റെ കുട്ടിക്കാലം മുതലുള്ള ജീവചരിത്രം പെറ്റമ്മയോടും അനിയനോടും നായകന്‍ പറഞ്ഞു കേള്‍പ്പിക്കുന്നതും ഇതൊക്കെ ആദ്യമായി കേട്ടിട്ടെന്ന പോലെ അവര്‍ അമ്പരന്നു നില്‍ക്കുന്നതും ഒടുവില്‍ കഥ പറഞ്ഞുതീരുമ്പോഴേക്കും നായകനുമായി ചെറിയ പിണക്കമുള്ളവരൊക്കെ വന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പുള്ളിക്കാരന്റെ കാല്‍പിടിച്ചു മാപ്പുചോദിക്കുന്നതും വികാരാധീനമായ സംഭവമാണ്.
ഐടി, ടെക്‌നോളജി
ഐടി മേഖലയാണ് വിസ്്മയിപ്പിക്കുന്ന മറ്റൊരു മേഖല. എല്ലാ രഹസ്യങ്ങളുമടങ്ങുന്ന ഫ്‌ളോപി ഡിസ്‌ക് ആണ് അടുത്തകാലം വരെ നായകനും വില്ലനും കൈവശം വച്ചിരുന്നതെങ്കില്‍ അടുത്തകാലത്ത് അത് യുഎസ്ബി ആയി മാറിയിട്ടുണ്ട്. യുഎസ്ബി കുത്തുന്നതോടെ ഓട്ടോമാറ്റിക്കായി മിനിമം 48 ഫോണ്ട് സൈസില്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ പലതും എഴുതിക്കാണിക്കും. കംപ്യൂട്ടറില്‍ വൈറസ് ബാധിക്കുമ്പോള്‍ Downloading Virus എന്നെഴുതി കാണിക്കുകയും വലിയ അലാറം മുഴക്കുകയും ചെയ്യും എന്നതും വലിയൊരാശ്വാസമാണ്. അധോലോകനേതാക്കന്മാരും തീവ്രവാദികളും അതീവരഹസ്യമായി കോഡ് രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന രാജ്യാന്തര രസഹ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കോ യുഎസ്ബിയോ എന്തുമാകട്ടെ, അത് ഡീകോഡ് ചെയ്യാനുള്ള സംവിധാനം നായകന്റെ കയ്യിലുണ്ടാവും. വില്ലന്റെ പാസ്‌വേഡ് അറിയാതെ കുഴങ്ങുന്ന സൈബര്‍ പൊലീസിന്റെ അടുത്തു ചെല്ലുന്ന നായകന്‍ ഊഹം വച്ച് ഒരു പാസ്‌വേഡ് അടിക്കുമ്പോള്‍ അത് കിറുകൃത്യമായിരിക്കുകയും ചെയ്യും. നായിക കംപ്യൂട്ടറിനു മുന്നിലിരുന്ന് മൗസില്‍ പിടിക്കുന്നതും നെറ്റി ചുളിക്കുന്നതും കീബോര്‍ഡില്‍ കടകടകടേന്ന് അമര്‍ത്തുന്നതുമല്ലാതെ സ്‌ക്രീനില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നു വരെ പ്രേക്ഷകര്‍ കാണേണ്ടി വന്നിട്ടില്ലെന്നതു വേറെ കാര്യം.
മിസൈല്‍, ബോംബ് ടെക്‌നോളജിയാണ് മറ്റൊന്ന്. കുറെയധികം വയറുകളും ഒരു ടൈംപീസും ടിവിയുടെ റിമോട്ടുമാണ് എല്ലാ ടെക്‌നോളജിയുടെയും ആധാരം. റിമോട്ടില്‍ ചുവന്ന ബട്ടണമര്‍ത്തിയാല്‍ ബോംബ് പൊട്ടും. വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്ന ബോംബ് പൊട്ടിക്കാനാണെങ്കില്‍ റിമോട്ടില്‍ വിവിധ സ്ഥലങ്ങളിലുള്ള ബട്ടണുകള്‍ അമര്‍ത്തിയാല്‍ മതി. അതുപോലെ തന്നെ മിസൈലിന്റെ സ്റ്റാര്‍ട്ടര്‍, ആക്‌സിലറേറ്റര്‍, കðച്ച്, ബ്രേക്ക് തുടങ്ങിയവയെല്ലാം റിമോട്ടിലായിരിക്കും. റിമോട്ട് കൈവിട്ടുപോയാല്‍ പിന്നെ ആര്‍ക്കും മിസൈല്‍ നിയന്ത്രിക്കാനാവില്ല. സിനിമയിലെ റിമോട്ടിന് 500 കിലോമീറ്റര്‍ വരെ ദൂരെയിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവും എന്നതും വലിയ അനുഗ്രഹമാണ്. ബോംബ് റിപ്പയര്‍ ചെയ്യണമെങ്കിലും നിര്‍വീര്യമാക്കണമെങ്കിലും ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങള്‍ മാത്രമാണ്. ഒന്ന്, ടൈപീസിലെ അലാറം അടിക്കാറായോ ഇല്ലയോ എന്നത്. രണ്ട് ബോംബിലെ പച്ചവയറും ചുവന്ന വയറും എവിടെ എന്നത്. പച്ച വയര്‍ മുറിച്ചാല്‍ ബോംബ് പൊട്ടുകയും ചുവന്ന വയര്‍ മുറിച്ചാല്‍ നിര്‍വീര്യമാവുകയും ചെയ്യും എന്നാണ് ശാസ്ത്രം.


കടപ്പാട് മെട്രോ മനോരമ




തിരക്കഥാകൃത്തുക്കളായ ഉദയ്‍കൃഷ്ണ- സിബി.കെ.തോമസിന്റെ മറുപടി (കടപ്പാട് മെട്രോ മനോരമ).
Uday Krishna, Siby K Thomas


“മലയാള സിനിമയില്‍ ആവര്‍ത്തിക്കുന്ന കഥാസന്ദര്‍ഭങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ വായിച്ചു. വളരെ ശരിയായ ഒപ്പം രസകരങ്ങളായ നിഗമനങ്ങളാണ് അവയെല്ലാം. പക്ഷേ, ഇതൊക്കെ മലയാളസിനിമയില്‍ മാത്രം നടക്കുന്ന ഒരു കുഴപ്പം പിടിച്ച ഏര്‍പ്പാടാണ് എന്ന് വിലയിരുത്തരുത്. ലോക സിനിമതന്നെ ഇങ്ങനെയാണ്. ഓരോ നാട്ടിലെയും കച്ചവടസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ അവ കൃത്യമായ ഒരു ഫോര്‍മുലയെ പിന്‍തുടരുന്നതു കാണാം. ഹിന്ദിയിലും തമിഴിലും മലയാളത്തിലും ഇതുണ്ട്. ഈ സമ്പ്രദായത്തെ അത്രപെട്ടെന്ന് തകിടം മറിക്കാന്‍ കഴിയില്ല. അതിന് ശ്രമിച്ചവരില്‍ ഭൂരിപക്ഷം പേരും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
‘രജനീകാന്ത് നായകനായ യന്തിരന്‍ ആറുകോടി രൂപ കളക്ട് ചെയ്ത നാടാണ് കേരളം. പോക്കിരി രാജ ഏഴുകോടിയും കാര്യസ്ഥന്‍ ആറുകോടിയും കളക്ട് ചെയ്ത നാടാണ് ഇത്. അത്തരം സിനിമകളേ ഇവിടെ വിജയിച്ചിട്ടുള്ളു. വഴിമാറി എടുത്തചിത്രങ്ങളില്‍ ചിലത് വന്‍വിജയമായി എന്ന് മാധ്യമങ്ങള്‍ വിലയിരുത്തുമ്പോഴും അവയുടെ തിയറ്റര്‍ ഷെയര്‍ മുന്‍സൂചിപ്പിച്ച ചിത്രങ്ങളുടെ നാലില്‍ ഒന്നുപോലും വരില്ല. അപ്പോള്‍, പ്രേക്ഷകര്‍ക്ക് വേണ്ടത് ഫോര്‍മുലചിത്രങ്ങളാണ് എന്നുതന്നെയാണ് നാം മനസിലാക്കേണ്ടത്. താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും വേണ്ടത് അതുതന്നെയാണ്. പിന്നെ തിരക്കഥാകൃത്തുക്കള്‍ ഒറ്റയ്ക്ക് എങ്ങനെ വഴിമാറി നടക്കും.
‘പിന്നെ കഥാസന്ദര്‍ഭങ്ങളുടെ കാര്യം. എണ്‍പതോളം കഥാസന്ദര്‍ഭങ്ങളേ ലോകത്ത് ഉള്ളൂ നാടോടി കഥളെ സംബന്ധിച്ച് പഠനം നടത്തിയവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് കച്ചവട സിനിമയുടെ കാര്യവും. നാടോടി കഥകളിലെ വീരകഥാഗാനങ്ങള്‍ ശ്രദ്ധിച്ചാലറിയാം. വടക്കന്‍ കഥയായാലും തെക്കന്‍ കഥയായാലും നായകന് പതിനെട്ടടവ് അറിയാം. പത്തൊന്‍പതാമത്തെ അടവ് രഹസ്യമായിരിക്കും. അത് അയാള്‍ ക്ലൈമാക്‌സിലേ പുറത്ത് എടുക്കൂ. അതുപോലെ ലോകത്തുണ്ടായിട്ടുള്ള എല്ലാ വീരനായകന്മാരും ചതിയിലാണ് കൊല്ലപ്പെടുന്നത്. അല്ലാതെ ചിക്കന്‍ ഗുനിയയോ മഞ്ഞപ്പിത്തമോ പിടിച്ച് മരിച്ചിട്ടില്ല. നായകന്‍ വലം കാലുവെച്ചാണ് വരുന്നത്. വീരകഥകളില്‍ മെയ്യഴകുവര്‍ണിക്കുന്ന ഈരടികള്‍ ശ്രദ്ധിച്ചാലറിയാം. ലോകത്തെ എല്ലാ നായകന്മാര്‍ക്കും ഒരേ മെയ്യഴകാണ്. ഈ ഈരടികള്‍ വടക്കന്‍പാട്ടിലും തെക്കന്‍പാട്ടിലും ഒന്നുതന്നെയാണ്.
‘കച്ചവട സിനിമയ്ക്കു പറ്റിയ കഥാസന്ദര്‍ഭങ്ങളും ഇതുപോലെതന്നെ. പത്തോ പതിനഞ്ചോ എണ്ണം വരുമായിരിക്കും. അവ തിരിച്ചും മറിച്ചും താരങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ പാകപ്പെടുത്തിയെടുക്കുക എന്ന ജോലിയാണ് ഇവിടെ എഴുത്തുകാര്‍ക്കുള്ളത്. അതുകൊണ്ടാണ് മുഖ്യധാരയിലെ ഒരു മികച്ച തിരക്കഥാകൃത്തിന് മികച്ച സാഹിത്യകാരനാകാന്‍ കഴിയാതെ പോകുന്നത്. അതുപോലെ മികച്ച പല സാഹിത്യകാരന്മാരും സിനിമയുടെ മുഖ്യധാരയില്‍ പരാജയപ്പെടുന്നതും. നായകന്റെ ഇന്‍ട്രഡക്ഷന്‍, ഇന്റര്‍വെല്‍ പഞ്ച്, ക്ലൈമാക്‌സ് ട്വിസ്റ്റ് ഈ മൂന്നു കാര്യങ്ങളെപ്പറ്റിയാണ് പ്രേക്ഷകര്‍ പ്രധാനമായും ആലോചിക്കുന്നത്. ഈ മൂന്നുകാര്യങ്ങള്‍ വിദഗ്ധമായി കഥയില്‍ തുന്നിച്ചേര്‍ക്കാന്‍ പറ്റിയാല്‍ തിരക്കഥാകൃത്തിന്റെ പണി പകുതി കഴിഞ്ഞു.
‘നായാട്ട് എന്ന സിനിമയില്‍ കെപിഎസി സണ്ണി അവതരിപ്പിക്കുന്ന ഒരു വില്ലന്‍ കഥാപാത്രമുണ്ട്. അയാളുടെ ഗുരുവിന്റെ പേര് വില്‍ഫ്രഡ് പരേര എന്നാണ്. പെരേര കൊടികെട്ടിയ വില്ലനായിരുന്നു. സണ്ണിയുടെ കഥാപാത്രം പെരേരയുടെ ചിത്രം വച്ച് പൂജിക്കുന്നുണ്ട്. പെരേര മുന്‍പ് നല്‍കിയ ഉപദേശങ്ങള്‍ അനുസരിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കുന്നതും. സിനിമയുടെ ഒരു ഭാഗത്ത് സണ്ണിയോട് മറ്റൊരു കഥാപാത്രം ചോദിക്കുന്നുണ്ട്. പെരേര എങ്ങനയാ മരിച്ചത്? അതിന് സണ്ണിയുടെ ഉത്തരം വളരെ രസകരമാണ്. ”ഒരു ദുര്‍ബലനിമിഷത്തില്‍ എനിക്കയാളെ കൊല്ലേണ്ടി വന്നു” വില്ലനിലെ നീചത്വം വര്‍ധിപ്പിക്കാനായി തിരക്കഥാകൃത്ത് ചെയ്യുന്ന ഒരു പണിയാണിത്. ഞങ്ങള്‍ക്കു മുന്‍പേ നടന്ന തിരക്കഥാകൃത്തുക്കള്‍ ഉപയോഗിച്ച ഫോര്‍മുലതന്നെയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ഇനി പുതിയ എഴുത്തുകാരും താരങ്ങളും വരും. അന്ന് ഇന്നത്തെ എഴുത്തുകാരും താരങ്ങളും വഴിമാറിക്കൊടുക്കും. പക്ഷേ, ഫോര്‍മുല മാത്രം മാറില്ല. കാലത്തിന് അനുസരിച്ച് ചില വ്യത്യാസങ്ങള്‍ വരുമെന്നുമാത്രം.
‘സിനിമാക്കഥകളെ സാഹിത്യകൃതികളുമായിട്ടല്ല മറിച്ച് നാടോടിക്കഥകളുമായിട്ടാണ് താരതമ്യം ചെയ്ത് പഠിക്കേണ്ടത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. വില്ലന് മുന്നറിയിപ്പു കൊടുത്തിട്ട് അവനെ പറഞ്ഞ സമയത്തുകൊല്ലുന്ന നായകന്മാരുടെ കഥ ഇന്ത്യന്‍ സിനിമയില്‍ ആയിരത്തോളം എണ്ണം വന്നിട്ടുണ്ട്. മലയാളത്തില്‍ അത്തരം കഥകള്‍ നൂറിനു മുകളില്‍ ഉണ്ടാവും. അതേ കഥ തന്നെയാണ് ട്വന്റി 20യില്‍ ഞങ്ങള്‍ പറഞ്ഞത്. പക്ഷേ, കഥയുടെ പഴമയല്ല അവതരണത്തിലെ പുതുമയാണ് ജനം ശ്രദ്ധിച്ചത്. അതുകൊണ്ട്, കഥാസന്ദര്‍ഭങ്ങളെയോ നായകസങ്കല്‍പ്പത്തെയോ അപ്പടി ഉടച്ചുവാര്‍ക്കല്‍ നടക്കില്ല. തീര്‍ത്തും ക്ലീഷേ ആയ കൂട്ടുകള്‍ ഒഴിവാക്കി കുറച്ച് പുതുമകളും സമ്മാനിച്ച് തിരക്കഥകള്‍ രചിക്കുക എന്നതേ സാധിക്കൂ.
‘ഇനി മറ്റൊന്ന്, വാണിജ്യസിനിമകള്‍ അല്ല എന്നു പറഞ്ഞ് ഇറക്കുന്ന സിനിമകള്‍ പരിശോധിച്ചാലും അവയ്ക്കും ഉണ്ടാവും ഒരു സ്ഥിരം കൂട്ട്. സിനിമയില്‍ മാത്രമല്ല മറ്റ് വിജ്ഞാന വിനോദ ഉപാധികള്‍ക്കു പോലും ഇതു ബാധകമാണ്. പത്രഡിസൈനിങ്ങിലും വാര്‍ത്തകളുടെ അവതരണത്തിലും രചനാരീതിയിലും ഈ ഫോര്‍മുല പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇവയില്‍ ജനത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന മാധ്യമം വാണിജ്യസിനിമ ആയതുകൊണ്ട് അത് ജനം എളുപ്പത്തില്‍ ശ്രദ്ധിക്കുന്നു എന്നു മാത്രം.”


No comments: