Tuesday, September 9, 2014

കൊടിയേറ്റത്തിന്റെ കഥ

സ്വയംവരം എല്ലാ വിധത്തിലും വിജയകരമായിരുന്നു. വിവാദപരമായ സംസ്ഥാനതല തിരസ്‌കാരം, തുടര്‍ന്ന് ദേശിയ ബഹുമതികള്‍, എതിര്‍ത്തും അനുകൂലിച്ചും പ്രതികരണങ്ങള്‍ – കാണാനും ആള്‍ക്കാര്‍ കൂടി. അങ്ങനെ സാമ്പത്തികമായും സ്വയംവരം ചരിത്രം സൃഷ്ടിച്ചു. എങ്കിലും, അടുത്തൊരു സിനിമ ആരംഭിക്കുക എളുപ്പമായിരുന്നില്ല. സ്വയംവരത്തിന്റെ സാമ്പത്തികവിജയം ചിത്രലേഖ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഉത്തേജകമായി. ഞങ്ങള്‍ ക്യമറയും അത്യാവശ്യം ലൈറ്റുകളും, നേരത്തേ തന്നെ കരസ്ഥമാക്കിയിരുന്ന ശബ്ദലേഖന ഉപകരണവുമൊക്കെയായി ആക്കുളത്ത് ഒരു സ്റ്റുഡിയോ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അത്യാവശ്യം നിര്‍മ്മാണോപകരണങ്ങളെല്ലാം ഉണ്ടായിരിക്കെ പടമെടുക്കാനാവശ്യമായ പണം മാത്രം മുടക്കാനില്ലെന്ന അവസ്ഥയാണ് ഇതോടെ സംജാതമായത്. ഇതൊരു വിരോധാഭാസമായി ശേഷിക്കെത്തന്നെ വലിയ പണംമുടക്ക് ആവശ്യമില്ലാത്ത, kodiyettamകൈക്കൊതുങ്ങുന്ന ഒരു പടമെടുക്കുക എന്ന ആശയത്തിലാണ് ആലോചനകള്‍ ചെന്നെത്തിയത്. സ്വയംവരത്തിന്റെ വിജയാഘോഷങ്ങള്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. എന്ന് മാത്രമല്ല, എങ്ങനെയോ ഒത്തുകിട്ടിയ ഒറ്റപ്പടത്തിന്റെ മഹത്വമൂര്‍ത്തി (ഒണ്‍ ഫിലിം സെലിബ്രിറ്റി) എന്ന ആക്ഷേപപ്പേര് പിന്നാംപക്കത്ത് ചിലരൊക്കെ ആശ്വാസത്തോടെ വിളിച്ചുപറയുവാനും തുടങ്ങി. “ആദ്യത്തെ പടം സാരമില്ല, രണ്ടാമതൊന്ന് എടുക്കട്ടെ, അപ്പോള്‍ കാണാം’ എന്ന് തുടങ്ങിയുള്ള പൊതിഞ്ഞ വെല്ലുവിളികളും പരസ്യമായി ഉയര്‍ന്നു. കാര്യം ശരിയാണ്. ആദ്യ ചിത്രം നേരേ ആയില്ലെങ്കില്‍ ആത്മവിശ്വാസത്തിന്റെ അടിത്തറ തന്നെ ആടി ഉലയും. മറിച്ച് പ്രതീക്ഷിക്കാത്ത വിജയമാണ് ഉണ്ടാകുന്നതെങ്കില്‍ രണ്ടാം ചിത്രം നമ്മുടെ മേല്‍ ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങളുടെ ‘ഭാരം ഏറെയാവുന്നു. യാദൃച്ഛികമായോ അനര്‍ഹമായോ വന്നുചേര്‍ന്നതല്ലെങ്കിലും സ്വയംവരവിജയം ചെറുതല്ലാത്ത വീണ്ടു വിചാരങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഒരു പ്രകാരത്തില്‍ ഇത്തരത്തിലുള്ള പ്രസാദാത്മകമായ സമ്മര്‍ദ്ദം നമ്മെ ചുമതലാബോധമുള്ളവരാക്കുമെന്ന നല്ലൊരു വശം കൂടി ഈ അവസ്ഥയ്ക്ക് ഉണ്ടായിരുന്നു.

നാട്ടിന്‍പുറം വിട്ട് നഗരത്തിലേക്ക് വരികയാണ് സ്വയംവരം ചെയ്തതെങ്കില്‍, കൊടിയേറ്റം സ്വന്തം നാട്ടിന്‍പുറത്തേക്കും എന്റെ ശൈശവകൗമാര ദിനങ്ങളിലേക്കുമുള്ള ഒരു വിപരീതപ്രയാണമായിരുന്നു. കളിച്ചുല്ലസിച്ച് കൂട്ടുകാരുമായി മുഴുവന്‍ സമയവും ചുറ്റിത്തിരിഞ്ഞ അക്കാലം കഥകള്‍ നിറഞ്ഞതായിരുന്നു. പൂരിപ്പിക്കാത്ത, പൂര്‍ണ്ണമാക്കാത്ത, സംശയങ്ങളും ചോദ്യങ്ങളും ബാക്കിവച്ച ഒത്തിരി കഥകള്‍. ചിലപ്പോള്‍ വെറും കഥാശകലങ്ങള്‍, ഇനി ചിലപ്പോള്‍ വെറും നുണകള്‍ – ഒന്നൊഴിയാതെ എല്ലാം തന്നെ ഒരുവന്റെ ജിജ്ഞാസ ഉണര്‍ത്താന്‍ പോന്നവ. അടുക്കളയില്‍, കുളക്കടവില്‍, വയല്‍വരമ്പുകളില്‍ , സ്‌കൂള്‍ പരിസരങ്ങളില്‍, നാടകക്കൊട്ടകയില്‍ , കല്യാണ വീടുകളില്‍ ഒക്കെ കേട്ട കഥകള്‍ പലതും പൂര്‍ണ്ണമോ ആദിമദ്ധ്യാന്ത ന്യായങ്ങള്‍ അനുസരിച്ചവയോ ആയിരുന്നില്ല. കാണുകയും കേള്‍ക്കുകയും ഇടപഴകുകയും ചെയ്ത അവയിലെ കഥാപാത്രങ്ങളെയാവട്ടെ അങ്ങനെ കൃത്യമായി അടുത്തറിയുവാനും അവസരമുണ്ടായിരുന്നില്ല. നന്മയും തിന്മയും, നിന്ദയും നിഷ്‌കളങ്കതയും, കുശുമ്പും കുന്നായ്മയും, പകയും സ്‌നേഹവും, മത്സരവും സഹകരണവും, വിധേയത്വവും നിഷേധവും, കുറുമ്പും കുട്ടിത്തവുമെല്ലാം മറ്റെവിടെയും ഉള്ളതുപോലെ നാട്ടിന്‍പുറത്തുമുണ്ട്. ഏറ്റക്കുറച്ചിലുകള്‍ കാണാമെന്നു മാത്രം. ഞാന്‍ നേരിട്ടറിയുന്ന ഒരു വ്യക്തിയെ അതുപോലെ ഇളക്കിപ്രതിഷ്ഠിച്ചിരിക്കയല്ല സിനിമയില്‍ ചെയ്തിരിക്കുന്നത്. പരിചയസീമയിലുള്ള അനവധി പേര്‍ ചേര്‍ന്നാണ് ശങ്കരന്‍കുട്ടി എന്ന കഥാപാത്രം ജനിക്കുന്നത്. അയാളില്‍ ഇതെഴുതുന്ന ഞാനുമുണ്ട്. ഒരു കണ്ണ് പുറത്തേക്കു പിടിച്ചിരിക്കുമ്പോള്‍ത്തന്നെ മറ്റേ കണ്ണ് എന്നിലേക്കാണ് തിരിച്ചുവച്ചിരിക്കുന്നത്. ശങ്കരന്‍കുട്ടിയെ ഒരു മന്ദബുദ്ധിയായോ മണ്ടനായോ ഒക്കെ കാണുന്നവരുണ്ട്. ഞാനും എന്നെ ആ വകുപ്പില്‍ത്തന്നെ പെടുത്തി കാണുന്നു. സാമര്‍ത്ഥ്യം അല്പം കുറഞ്ഞ ശുദ്ധാത്മാക്കള്‍ ഇക്കാലത്ത് വളരെ വേഗം മണ്ടനെന്ന വിളി പ്പേര് നേടുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ദൃഷ്ടാവ് ഒരു മിടുക്കനാവുന്നു എന്നതാണ് ശ്രദ്ധേയം. (ഈ പ്രതിഭാസം കുറച്ചൊന്നുമല്ല കാഴ്ചക്കാരെ ശങ്കരന്‍കുട്ടിയോട് അടുപ്പിച്ചത്).

നാട്ടിന്‍പുറത്തെ അമ്പലത്തിലെ ഉത്സവം ഒട്ടേറെ പ്രത്യേകതയുള്ളതാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരുമെല്ലാം ഉത്സാഹപൂര്‍വം ഒത്തുകൂടുന്ന അപൂര്‍വ‘ഭംഗിയുള്ള ഒരാഘോഷമാണത്. ഇങ്ങനെ ഏവരും ഒത്തുചേരുന്നതു തന്നെ ഒരുത്സവമാണ്. ആചാരവെടി മുഴക്കി കൊടിയേറുന്നതോടെ ഉത്സവത്തിന്റെ മേളവും മുറുക്കവും ആരംഭിക്കുന്നു. ഒടുവില്‍ പത്താം ഉത്സവത്തോടെ കൊട്ടിക്കലാശം. വെടിക്കെട്ട്, കെട്ടുകാഴ്ചകള്‍, കമ്പക്കെട്ടിന്റെ ആകാശവിസ്മയങ്ങള്‍. ഉത്സവം കണ്ട് ചെറിയ രസങ്ങളുമൊക്കെയായി ഒഴുകി നടന്ന ശങ്കരന്‍കുട്ടി തട്ടിയും മുട്ടിയും തന്നിലെ താനെ അറിയുന്ന പ്രക്രിയയെപ്പറ്റിയാണ് സിനിമ.
പുറമേ നിന്ന് ഒരിടപെടലും നടത്തിയിട്ടില്ല എന്ന തോന്നലാണ് പ്രേക്ഷകനില്‍ ഉളവേക്കേണ്ടിയിരുന്നത്. ശങ്കരന്‍കുട്ടിയുടെ ജീവിതത്തെ സത്യസന്ധമായി ഒപ്പിയെടുത്തുവെന്ന തോന്നല്‍ കാഴ്ചക്കാരനില്‍ ജനിപ്പിക്കയും വേണം. ഇതത്ര എളുപ്പമല്ല എന്നറിഞ്ഞുകൊണ്ടുതന്നെ വിശദമായ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കിത്തുടങ്ങി. വേണ്ടുവോളം സമയമെടുത്തു തന്നെയായിരുന്നു ആ പ്രക്രിയ. സഹായിയായി ഗോപിയും കൂടി. ചിലപ്പോള്‍ വളരെ വേഗത്തിലും ഇനി ചിലപ്പോള്‍ അത്യന്തം സാവകാശത്തിലും ഞാന്‍ പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്ന തിരക്കഥ ഗോപി ക്ഷമാപൂര്‍വം കടലാസിലേക്കു പകര്‍ത്തി. അവധി ദിവസങ്ങളില്‍, വടയക്കാട്ട് മുക്കില്‍ ഞാന്‍ താമസിച്ചിരുന്ന വാടക വീട്ടില്‍വച്ചായിരുന്നു എഴുത്ത്. മിക്കവാറും ദിവസങ്ങളില്‍ എന്റെ സഹധര്‍മ്മിണി ഊണ് റെഡിയായി എന്ന് ക്ഷണിക്കുമ്പോഴേക്ക് ഒരൂ ഊണിന്റെ രംഗം എഴുതിക്കൊണ്ടിരിക്കയായിരിക്കും. അപ്പോഴെല്ലാം ഗോപിയുടെ കമന്റാവും, “ഊണ് സീന്‍ എത്ര കൃത്യമായി വന്നിരിക്കുന്നു!’ എന്ന്. (പടം ഇറങ്ങിയപ്പോള്‍, “ഇത്രയധികം ശാപ്പാട് രംഗങ്ങള്‍ വേണമായിരുന്നോ?’ എന്ന് ചോദിച്ചവരുണ്ട്). ഗോപിയെ ഏറ്റവും അതിശയിപ്പിച്ചത് തിരക്കഥ എഴുതിത്തീര്‍ത്ത ദിവസം ശങ്കരന്‍കുട്ടിയായി ഞാന്‍ നിശ്ചയിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് പറഞ്ഞപ്പോഴാണ്. “ഞാന്‍ മതിയോ?’ എന്ന് ഗോപി സംശയിച്ചപ്പോള്‍ ഞാനുറപ്പിച്ചു, “നിങ്ങള്‍ തന്നെ മതി, നന്നാവും’. സ്വയംവരത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായി ഡയറിയില്‍ കുറിച്ചിട്ടിരുന്ന കാര്യം അപ്പോള്‍ ഗോപി ഉറക്കെ ഓര്‍മ്മിച്ചു. സ്റ്റുഡിയോ കോമ്പൗണ്ടില്‍ ശങ്കരന്‍കുട്ടിയുടെ ഓലപ്പുര പണിതു. തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ മദ്ധ്യതിരുവിതാംകൂറിന് പകരം നിന്നു. ഉത്സവങ്ങള്‍ നടന്ന അമ്പലങ്ങളില്‍ ക്യാമറയും താരമല്ലാത്ത നടനുമായി പോയി ഷൂട്ട് ചെയ്തു. പടത്തില്‍ നിറഞ്ഞുനിന്ന ബഹുജനം ഒട്ടുമേ അറിയാതെ ക്യാമറ ഒളിച്ചുവച്ചാണ് ഇത് സാധിച്ചത്.വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും പണ്ടം പണയം വച്ചുമൊക്കെ ഏതാനും മാസങ്ങള്‍കൊണ്ട് ഷൂട്ടിങ് തീര്‍ത്തു. അപ്പോഴേക്കും ശരിക്കും ദരിദ്രമായ അവസ്ഥ എത്തിയിരുന്നു. കഷ്ടിച്ച് മദ്രാസിലെത്തി ഏ.വി.എം ലാബില്‍ ഫിലിം പ്രോസസ് ചെയ്യാനേല്‍പ്പിച്ചിട്ട് മിണ്ടാതെ സ്ഥലം വിടുകയായിരുന്നു. അവിടെ തങ്ങി നിന്നാല്‍ ലാബുകാര്‍ പ്രോസസ്സിങ് ചാര്‍ജ് ആവശ്യപ്പെട്ടാലോ എന്നായിരുന്നു പേടി.

ആറേഴ് വര്‍ഷമായി മറ്റൊരു കാശില്ലാ പ്രോജക്ട് അരിഷ്ടിച്ച് പുരോഗമിക്കുന്നുണ്ടായിരുന്നു. ഇടുക്കി പദ്ധതിയെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി. പടം ചെയ്യാനുള്ള അമിത മോഹത്തില്‍ കോണ്ട്രാക്ട് തുക നന്നേ കുറച്ചുവച്ചായിരുന്നു ക്വൊട്ടേഷന്‍ കൊടുത്തിരുന്നത്. അടിയന്തിരാവസ്ഥക്കാലം. പെട്ടെന്നൊരു ദിവസം പ്രഖ്യാപനം വന്നു, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഇന്ദിരാ ഗാന്ധി നിര്‍വഹിക്കുമെന്ന്. അപ്പോള്‍ വൈദ്യതിവകുപ്പ് മന്ത്രിയായിരുന്ന എം.എന്‍. തീരുമാനമെടുത്തു. അന്നേ ദിവസം തന്നെ കേരളത്തിലെ എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും ഇടുക്കിയെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണം. പെട്ടെന്ന് വിദ്യുച്ഛക്തി വകുപ്പ് മേധാവികള്‍ ബന്ധപ്പെടുകയായി, ഡോക്യുമെന്ററി ഉടന്‍ പൂര്‍ത്തിയാക്കണം. ഞങ്ങള്‍ നിജസ്ഥിതി വെളിപ്പെടുത്തി, കോണ്ട്രാക്ട് തുകയില്‍ അല്പം കൂട്ടിത്തന്നാലേ സംഗതി നടക്കൂ. അങ്ങനെ തന്നെ ഉണ്ടായി. അഹോരാത്രമുള്ള പ്രയത്‌നഫലമായി ചിത്രം തീര്‍ത്ത് വിജയകരമായി പ്രദര്‍ശിപ്പിച്ചു. ചിത്രലേഖയ്ക്ക് ചെലവു കഴിഞ്ഞ് അല്പം മിച്ചവും ഉണ്ടായി. ആ മിച്ചത്തുകയുമായാണ് മദിരാശിയിലേക്ക് അചിരേണ വണ്ടി കയറുന്നത്. അപ്പോഴേക്കും ഒന്നിലധിക വര്‍ഷം കടന്നു പോയിരുന്നു. ലാബില്‍ നെഗറ്റീവ് ഉണ്ടാവുമോ? ഉണ്ടെങ്കില്‍ത്തന്നെ ഉടയവര്‍ ഉപേക്ഷിച്ചുപോയ വസ്തു ഏതവസ്ഥയിലായിരിക്കും സൂക്ഷിച്ചിരിക്കുക. ഒടുവില്‍ എല്ലാം പരിശോധിച്ചു വരുമ്പോള്‍ ബോധ്യമായി. ഷൂട്ട് ചെയ്തയച്ച കുറെയേറെ ഫിലിം റോളുകള്‍ കാണാനില്ല.തിരികെ വന്ന് നഷ്ടപ്പെട്ട രംഗങ്ങളെല്ലാം പിന്നെയും ഷൂട് ചെയ്തു. പൂര്‍ത്തിയാക്കിയ പടം ചിത്രലേഖ തന്നെ റിലീസ് ചെയ്യാനും തീരുമാനിച്ചു. പക്ഷേ ഒരു കുഴപ്പം മാത്രം, മദ്ധ്യവയസ്‌കനായ ഒരു കഷണ്ടിക്കാരന്‍ നായകനെ കാണാന്‍ ജനം വരുമോ? തിയേറ്ററുകാര്‍ നിഷ്‌കരുണം കൈയൊഴിഞ്ഞു. സ്വയംവരം നേരിട്ടതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയിലായി ഞങ്ങള്‍. പതിമൂന്നോ പതിന്നാലോ പ്രിന്റുകള്‍ അരിഷ്ടിച്ചുണ്ടാക്കിയ പണം മുടക്കി എടുത്തത് തകരപ്പെട്ടികള്‍ക്കുള്ളില്‍ ഉഷ്ണിച്ചും വിയര്‍ത്തും ഇരിക്കുന്നു. റിലീസ് ചെയ്യാതിരുന്നാലും ശരിയല്ലല്ലോ. ആകെ രണ്ട് തിയേറ്ററുകാര്‍ മാത്രമാണ് സമ്മതം രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്ന് കോട്ടയത്തും മറ്റേത് ഹരിപ്പാട്ടും. മനസ്സില്ലാമനസ്സോടെ ആ രണ്ട് തിയേറ്ററുകളില്‍ പ്രിന്റ് എത്തിച്ച് പടം റിലീസാക്കി.
പിന്നെയുണ്ടായത് ഞങ്ങളെയെല്ലാം അതിശയിപ്പിച്ചു. രണ്ട് തിയേറ്ററുകളിലും ഓരോ കളി കഴിയുമ്പോഴും ഇരട്ടിക്കുവച്ച് പ്രേക്ഷകരെത്തി. മൂന്നു ദിവസത്തിനുള്ളില്‍ പറഞ്ഞും കേട്ടും വാര്‍ത്ത പരന്നു. പിന്നീട് നേരത്തേ ഒഴിഞ്ഞു പോയ തിയേറ്റര്‍ ഉടമകള്‍ പടം കാണിക്കാന്‍ ഇങ്ങോട്ട് വിളിയായി. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കൊടിയേറ്റം ഒരു ബോക്‌സോഫീസ് ഹിറ്റ് ആയി. കോട്ടയത്തെ റിലീസ് തിയേറ്ററില്‍ ചിത്രം നാല് മാസത്തിലേറെ ഓടി ചരിത്രം സൃഷ്ടിച്ചു. അങ്ങനെ സിനിമ ചിത്രലേഖയുടെയും ഗോപിയുടെയുമെല്ലാം യഥാര്‍ത്ഥ കൊടിയേറ്റമായി.

 കൊടിയേറ്റം എന്ന ചലച്ചിത്രത്തിന്റെ കഥ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതുന്നു.

No comments: