Showing posts with label Relaxation. Show all posts
Showing posts with label Relaxation. Show all posts

Sunday, September 9, 2018

ജോലി ചെയ്തോളൂ... ടെന്‍ഷന്‍ വേണ്ട

സുഖശീതളമായ ഓഫിസ് മുറി, രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള സൌകര്യപ്രദമായ സമയം, മാസാമാസം കൃത്യമായ ശമ്പളം... സമൂഹത്തില്‍ ഓഫിസ് ജോലിയുടെ സ്റ്റാറ്റസ് ഉയര്‍ത്തിയ ഘടകങ്ങള്‍ ഇതൊക്കെയാണ്. കാലം മാറിയതോടെ റിസ്ക്കും കഷ്ടപ്പാടും കുറഞ്ഞതായി കരുതപ്പെട്ടിരുന്ന ഓഫിസ് ജോലിയിലും പ്രശ്നങ്ങള്‍ കടന്നുകൂടി.
ടെന്‍ഷന്‍, അധികസമയം ഒരേ ഇരിപ്പിരിക്കുന്നതു കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങള്‍, അലര്‍ജി, വായുമലിനീകരണം, കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ എന്നിങ്ങനെ ഓഫിസ് ജോലിക്കാര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. അടുത്ത കാലത്തു മാത്രമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ഗൗരവമായി കണക്കിലെടുക്കണമെന്ന അവബോധം ഉണ്ടായിത്തുടങ്ങിയതു തന്നെ. നിസാരമാക്കി തള്ളുന്ന ഈ പ്രശ്നങ്ങള്‍ ഭാവിയില്‍ മാരകഫലങ്ങള്‍ ഉണ്ടാക്കാമെന്നു ഗവേഷണങ്ങള്‍ പറയുന്നു.
ഒന്നാംസ്ഥാനത്ത് പിരിമുറുക്കം
ഓഫിസ് ജോലിയിലെ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാംസ്ഥാനം അമിതടെന്‍ഷനാണ്. ഒരു വൈദ്യുതബള്‍ബിനെ പ്രകാശിപ്പിക്കണമെങ്കില്‍ കറന്റ് ആവശ്യമാണ്. എന്നാല്‍ കറന്റ് ആവശ്യത്തിലധികമായാല്‍ ഫിലമെന്റ് കത്തി ബള്‍ബ് ഫ്യൂസായിപ്പോകും. ഇതുപോലെയാണ് ഓഫിസിലെ ടെന്‍ഷനും. സമയത്തു ജോലി തീര്‍ക്കുന്നതിനു ചെറിയ ടെന്‍ഷന്‍ നല്ലതാണ്. എന്നാല്‍, ടെന്‍ഷന്‍ കഠിനമാകുമ്പോഴോ പതിവാകുമ്പോഴോ ജീവിതത്തിന്റെ തന്നെ ബാലന്‍സ് തെറ്റിക്കുമ്പോഴോ ആണു ശാരീരികമാനസിക പ്രശ്നങ്ങളിലേക്കു നയിക്കാന്‍ തക്കവിധം ദോഷകരമാകുന്നത്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, മൈഗ്രേന്‍, അള്‍സര്‍ തുടങ്ങി ഹൃദയാഘാതത്തിനു വരെ അമിതടെന്‍ഷന്‍ കാരണമാകാം.
ടെന്‍ഷനകറ്റാനുള്ള മാര്‍ഗങ്ങള്‍ അറിയാം
 നിങ്ങളുടെ പ്രകടനം മോശമാകുമ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീഴുന്നതിനു പകരം ഇന്നലെകളില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച വിജയങ്ങളെക്കുറിച്ചോര്‍ക്കുക.
 തിരക്കുള്ളപ്പോള്‍ കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ചെയ്യുക. ഓരോന്നിനും നിശ്ചിത സമയം കണ്ടെത്തുക.
 ഒരു സമയം ഒരൊറ്റ കാര്യം മാത്രം ചെയ്യുക. നിങ്ങളുടെ മുഴുവന്‍ ഊര്‍ജവും ശ്രദ്ധയും അതില്‍ മാത്രം പതിപ്പിക്കുക.
 ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് പോക്കറ്റ് ഡയറിയില്‍ മുന്‍ഗണനാ ക്രമത്തില്‍ കുറിച്ചിടുക. ഓരോന്നും പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് ലിസ്റ്റില്‍ നിന്നും വെട്ടിക്കളയണം.
 ജോലിസ്ഥലത്തെ അതൃപ്തിയെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും മേലധികാരിയോടു തുറന്നു സംസാരിക്കുക.
 ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന വ്യക്തിയാണു നിങ്ങളെങ്കില്‍ അത് ഓരോന്നായി ചുരുക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുവാന്‍ സാധിക്കുകയാണെങ്കില്‍ ഏറെ നല്ലത്. ഒപ്പം വരുമാനത്തിന്റെ 30% എങ്കിലും സമ്പാദ്യമാക്കുക.
 പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും പെരുമാറ്റത്തിലും അറിവിലും സ്വയം മെച്ചപ്പെടുത്തുന്നതും ജോലി ആസ്വാദ്യകരമാക്കും. ഒപ്പം ജോലിയിലെ ഉയര്‍ച്ചകളും നമ്മെത്തേടിയെത്തും.
 ഒഴിവു സമയങ്ങള്‍ വിനോദങ്ങള്‍ക്കായോ കുടുംബാംഗങ്ങള്‍ക്കൊപ്പം ഔട്ടിങ്ങിനോ റിലാക്സ് ചെയ്യുന്നതിനോ വിനിയോഗിക്കുക.
റിലാക്സാകാന്‍ 10 വഴികള്‍
1 ജോലി-വിശ്രമം- വ്യായാമം-വിശ്രാന്തി-ഉറക്കം ഇതാണ് മികച്ച ആരോഗ്യത്തിനുള്ള സൂത്രവാക്യം. ഇവയോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതികളും ടെന്‍ഷനെ നിയന്ത്രിക്കും.
2 ഒറ്റയിരുപ്പിനു ജോലി തീര്‍ക്കുന്നതിനു പകരം ഇടയ്ക്കിടയ്ക്കു 10-15 മിനിറ്റ് വിശ്രമിക്കുക. ഈ സമയങ്ങളില്‍ റിലാക്സേഷന്‍ ടെക്നിക്കുകള്‍ ചെയ്യാം. ചെറിയ നടപ്പാകാം, കസേരയില്‍ ഇരുന്നു കൈയിലെയും കാലിലെയും പേശികള്‍ മുറുക്കിയും അയച്ചുമുള്ള വ്യായാമം ചെയ്യാം.
3 കാപ്പി, പഞ്ചസാര, മദ്യം തുടങ്ങിയവ ടെന്‍ഷന്‍ കൂട്ടും. ഇവ കുറയ്ക്കുക.
4 ഒന്നും അസാധ്യമല്ല എന്നു സ്വയം മനസില്‍ പറഞ്ഞുറപ്പിക്കുക. ജോലി തുടങ്ങും മുമ്പും ഇടവേളകളിലും ഇത് ആവര്‍ത്തിക്കുക. ആത്മവിശ്വാസം ഉണരും.
5 മാസങ്ങളോളം ജോലിത്തിരക്കില്‍ മുഴുകുന്നതിനുപകരം ഇടയ്ക്കു യാത്രകള്‍ പോകാം. ഇതു മനസും ശരീരവും റീചാര്‍ജ് ചെയ്യും.
6 ഒരു കുപ്പി വെള്ളം ടേബിളില്‍ വയ്ക്കുക. ടെന്‍ഷന്‍ മൂലമുള്ള നിര്‍ജലീകരണം കുറയ്ക്കാന്‍ വെള്ളം കുടിച്ചാല്‍ മതി.
7 ഉറക്കം കുറഞ്ഞാല്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് നിര്‍ബന്ധമായും ആറു മണിക്കൂറെങ്കിലും ഉറങ്ങുക.
8 ജോലി സമയം തുടങ്ങുന്നതിനു പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് ഓഫിസില്‍ എത്തുക. ഫ്രഷ് ആവാനും ചെയ്യേണ്ട ജോലികള്‍ ലിസ്റ്റ് ചെയ്യാനും സമയം കിട്ടും.
8 ടെന്‍ഷനുണ്ടാക്കുന്ന സാഹചര്യങ്ങളോടും വ്യക്തികളോടും വൈകാരികമായി പ്രതികരിക്കരുത്. മനസ് ഒരു മിനിറ്റ് ടെന്‍ഷന്‍ഫ്രീ ആക്കിയ ശേഷം മാത്രം പ്രതികരിക്കുക.
10 പെര്‍ഫെക്ഷ്നിസം നല്ലതാണ്. പക്ഷേ, പ്രായോഗികമാകണം. നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. അതില്‍ കവിഞ്ഞ കാര്യങ്ങളോര്‍ത്ത് ടെന്‍ഷനടിക്കരുത്.
വണ്‍ മിനിറ്റ് പ്ളീസ്
ടെന്‍ഷന്‍ ഫ്രീയാകാന്‍ ചില ഒറ്റ മിനിറ്റ് മാര്‍ഗങ്ങള്‍ അറിയാം
 നടന്നുകൊണ്ടുള്ള മെഡിറ്റേഷന്‍ ചെയ്യുക. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ എത്ര കാലടി വെച്ചു എന്ന് എണ്ണുക. നിശ്വസിക്കുമ്പോഴും ഇതു ചെയ്യുക. നിശ്വാസത്തിന്റെ ദൈര്‍ഘ്യം ഒരു മിനിറ്റ് വരെ നീട്ടാം.
 ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോള്‍ മനസില്‍ ഞാന്‍ എന്നു പറയുക. നിശ്വസിക്കുമ്പോള്‍ ടെന്‍ഷന്‍ഫ്രീയാണ് എന്നും പറയാം.
 ഇഷ്ടമുള്ള ആളുടെ രൂപമോ, സിനിമയിലെ ഇഷ്ടസീനോ, ഇഷ്ടമുള്ളസ്ഥലമോ മനസില്‍ കാണുക. ∙ ജോലി നിര്‍ത്തി ചുറ്റുമുള്ള ശബ്ദങ്ങള്‍ ശ്രദ്ധിക്കുക. കണ്ണുകളടച്ച് നിങ്ങളുടെ ജോലി മാത്രം മനസില്‍ കാണുക. ഇനി കണ്ണു തുറന്ന് അതില്‍ പൂര്‍ണമായും മുഴുകുക.
 കണ്ണുകളടച്ച് ഒന്നു മുതല്‍ മൂന്നുവരെ എണ്ണി ശ്വാസം ഉള്ളിലേക്കെടുക്കുക. ആറുവരെ എണ്ണി ശ്വാസം പുറത്തുവിടുക.
ടെന്‍ഷന്‍ കൂടുതലോ?
താഴെ പറയുന്നവ അമിതമായ മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാണ്.
 തൊണ്ട വരളുക, തലവേദന, ദഹനക്കേട്, ഉറക്കമില്ലായ്മ, പേശികള്‍ വലിഞ്ഞുമുറുകുക, രക്തസമ്മര്‍ദം കൂടുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങള്‍.
 അസ്വസ്ഥത, പെട്ടെന്നുള്ള ദേഷ്യം, തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക.
 പുകവലി, മദ്യപാനം എന്നിവ കൂടുകയോ പുതുതായി രൂപപ്പെടുകയോ ചെയ്യുക.
ഓഫിസിലിരുന്നു തന്നെ റിലാക്സാകാം
ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും മികച്ച റിലാക്സേഷന്‍ വ്യായാമം പരിചയപ്പെടാം. കൈക്ക് താങ്ങാനുള്ള കസേര മതി ഇതു ചെയ്യാന്‍. നടുവിനു താങ്ങു നല്‍കാന്‍ ഒരു കുഷ്യന്‍ കൂടി വച്ചാല്‍ നന്ന്. നടുവും തുടകളും കസേരയില്‍ അമര്‍ത്തി ഇരിക്കുക. പാദം തറയില്‍ പതിഞ്ഞിരിക്കണം. കൈകള്‍ തുടയില്‍ വയ്ക്കാം. പതിയെ കണ്ണടയ്ക്കുക. ശ്വാസം പുറത്തു വിടുക. ഇനി മതിയായത്ര ശ്വാസം ഉള്ളിലേക്കെടുക്കുക. വളരെ പതുക്കെ നിശ്വസിക്കുക. വീര്‍പ്പിച്ച ബലൂണിന്റെ കാറ്റ് അഴിച്ചു വിടുന്നതുപോലെ ശ്വാസം പുറത്തേയ്ക്കു പോകുന്നതും എല്ലാ ടെന്‍ഷനും അകന്നുപോകുന്നതും അറിയാം. ഒരു പ്രാവശ്യം കൂടി ആവര്‍ത്തിക്കു. നി സാധാരണ രീതിയില്‍ ശ്വാസമെടുക്കാം. റിലാക്സേഷന്‍ സമയത്തു വലതു കാല്, ഇടതുകാല്, കൈകള്‍, മുഖം... കണ്ണുകളടച്ച് ഓരോ അവയവത്തെയായി അഴിച്ചുവിടണം. ശേഷം, അല്‍പനേരം സ്വന്തം ശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധിക്കുക. ഇങ്ങനെ ഒരു മിനിറ്റ് തുടരുക. ഇനി കണ്ണു തുറക്കാം. അഞ്ചു മിനിറ്റ് കൂടി ഇങ്ങനെ ഇരുന്നോളൂ. വീണ്ടും ടെന്‍ഷന്‍ഫ്രീ ആയി ജോലി തുടങ്ങാം.

Tips from - ഡോ പി കെ ജയ്റസ് ഡയറക്ടര്‍, ഹോളിസ്റ്റിക് മെഡിസിന്‍ ആന്‍ഡ് സ്ട്രെസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, തിരുവനന്തപുരം.
ജോബിന്‍ എസ് കൊട്ടാരം പഴ്സണാലിറ്റി വിദഗ്ധനും ട്രെയിനറും. മൈന്‍ഡ് മെഷിന്‍ ഹ്യൂമര്‍ റിസോഴ്സ് ഡവലപ്മെന്റ് കമ്പനി സി ഇഒ.

Monday, March 22, 2010

ഇന്റര്‍നെറ്റ് അടിമത്തം അപകടം

ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ്
വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി
മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം തന്നെ, ഇന്റര്‍നെറ്റ്
ദുരുപയോഗത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകളും
പുറത്തുവരുന്നുണ്ട്. യുവതലമുറയില്‍ 'ഇന്റര്‍നെറ്റ് അടിമത്തം' ഒരു
പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് കുറച്ചുനാളായി നാം കാണുന്നത്.

ഇന്റര്‍നെറ്റ് അഡിക്ഷന്‍

ജോലിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ്
ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹികജീവിതത്തെയും
ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് 'ഇന്റര്‍നെറ്റ് അഡിക്ഷന്‍'. ഈ അവസ്ഥയുടെ
പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

' ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം
ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ
നീണ്ടുനില്‍ക്കുക.

' നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായി ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുക.

' ദോഷകരമാണെന്നറിഞ്ഞിട്ടും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.

' മറ്റെന്ത് പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുക.

' ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം ദിനംപ്രതി വര്‍ധിച്ചുവരിക.

' നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ അമിതദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുക.

' പത്രംവായന, ടി.വി. കാണല്‍, സംഗീതം തുടങ്ങി മറ്റ് വിനോദങ്ങളിലൊന്നും തീരെ താത്പര്യമില്ലാത്ത അവസ്ഥ.

ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ നെറ്റിന്റെ സഹായത്തോടെ ലൈംഗിക ചിത്രങ്ങള്‍
കാണുക, ചൂതാട്ടം, ചാറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍സമയം
ചെലവിടുന്നത്. ഈ ശീലം കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലായി
കണ്ടുവരുന്നത്. ഇത്തരക്കാര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാനും പഠനം
മോശമായി ഭാവിജീവിതം നശിപ്പിക്കാനും സാധ്യതയേറെയാണ്. 'സോഷ്യല്‍
നെറ്റ്‌വര്‍ക്കിങ്' സൈറ്റുകളിലൂടെ പ്രായത്തിനനുസൃതമല്ലാത്ത ബന്ധങ്ങള്‍
വളരുന്നതും കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.

കാരണങ്ങള്‍

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും
പലപ്പോഴും കാരണമാണെന്ന് പറയാറുണ്ടെങ്കിലും ചില പ്രത്യേക വ്യക്തിത്വ
സവിശേഷതകളുള്ളവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടുതലാണ്. ജന്മനാ
ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികള്‍ കൗമാരമെത്തുമ്പോള്‍
ഇന്റര്‍നെറ്റിന് മുന്നില്‍ ചടഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അമിതമായ
പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഈ
ശീലത്തിന് അടിമകളായേക്കാം. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക്
ആശയവിനിമയശേഷി, സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ കുറവാണ്.

പൊതുവെ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങള്‍ അധികമില്ലാത്ത കുട്ടികളും വേഗം
ഇന്റര്‍നെറ്റിന് അടിമകളായേക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള
പൊരുത്തക്കേടുകള്‍, അമിതസ്വാതന്ത്ര്യമുള്ള ഗൃഹാന്തരീക്ഷം,
ആവശ്യങ്ങള്‍എല്ലാം സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ
അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളര്‍ത്താന്‍
കാരണമായേക്കാം. കൗമാരപ്രായക്കാര്‍ ഇന്റര്‍നെറ്റിനെ ഒരു 'സുഹൃത്തായി' കണ്ട്
സമയം ചെലവഴിക്കാന്‍ തുടങ്ങുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ
മനശ്ശാസ്ത്രം.ഇന്റര്‍നെറ്റ് അടിമകളുടെ മസ്തിഷ്‌കത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്ക്
അടിമകളായവരുടേതിന് സമാനമായ ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മസ്തിഷ്‌കത്തിലെ 'ഡോപ്പമിന്‍' എന്ന രാസപദാര്‍ഥത്തിന്റെ അളവിലുള്ള
വ്യതിയാനം, മസ്തിഷ്‌കത്തിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ചക്കുറവ് എന്നിവ
അവയില്‍ ചിലതാണ്. 



പ്രത്യാഘാതങ്ങള്‍

പഠനത്തില്‍ പിന്നോക്കാവസ്ഥ, സാമൂഹികജീവിതത്തിലും കുടുംബജീവിതത്തിലുമുള്ള
തകരാറുകള്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ജോലിയിലെ പരാജയം, മാനസിക
രോഗങ്ങള്‍ തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് അടിമകള്‍ക്ക്
ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാഴ്ചക്കുറവ്, വിട്ടുമാറാത്ത തലവേദന, ശാരീരിക
വേദനകള്‍, ക്ഷീണം തുടങ്ങി ദുര്‍മേദസ്സ്, ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ
പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

മണിക്കൂറുകളോളം നീണ്ട 'ഓണ്‍ലൈന്‍ ഗെയിം' കളിച്ച ഒരു ഇരുപത്തെട്ടുകാരന്‍
ഗെയിമിന്റെ ഒടുവില്‍ മരണമടഞ്ഞ വാര്‍ത്ത 2005-ല്‍ ബി.ബി.സി. ന്യൂസ്
പുറത്തുവിട്ടിരുന്നു! വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, അക്രമസ്വഭാവം
തുടങ്ങിയ മാനസിക അസ്വാസ്്ഥ്യങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്.

പരിഹാരം

കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് പ്രധാന
മാര്‍ഗം. കമ്പ്യൂട്ടര്‍, കുട്ടിയുടെ സ്വകാര്യ മുറിയില്‍ വെക്കാതെ
ഹാളില്‍ത്തന്നെ വെക്കുക, അശ്ലീല സൈറ്റുകളും മറ്റും ബ്ലോക്ക് ചെയ്യുക,
മാതാപിതാക്കള്‍ ഉള്ള സമയത്തുമാത്രം ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കുക
എന്നതും സഹായകമാണ്. അന്തര്‍മുഖരായ കുട്ടികളെ ആശയവിനിമയശേഷി
മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതും പ്രയോജനകരമാണ്.



Internet Addiction


'ഇന്റര്‍നെറ്റ് അടിമത്തം' ബാധിച്ചുകഴിഞ്ഞവരെ ശാസ്ത്രീയമായ ചികിത്സാരീതികള്‍
കൊണ്ട് അതില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കും. ചിന്താഗതികളെയും
പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനുള്ള കൗണ്‍സിലിങ്, ജീവിതശൈലി ക്രമീകരണം,
റിലാകേ്‌സഷന്‍ വ്യായാമങ്ങള്‍, യോഗ, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ്
എന്നിവ ചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. അനുബന്ധമായി വിഷാദരോഗം,
ഉത്കണ്ഠാരോഗം, അമിതവികൃതി എന്നിവ ഉള്ളവര്‍ക്ക് ഔഷധചികിത്സയും
വേണ്ടിവന്നേക്കാം.

കൗമാരപ്രായക്കാരില്‍ ജീവിതനൈപുണ്യങ്ങള്‍ വികസിപ്പിക്കാനായി 'ലൈഫ്
സ്‌കില്‍സ് ട്രെയിനിങ്' പോലെയുള്ള വ്യക്തിത്വ വികസന പരിശീലനങ്ങള്‍
നല്‍കുന്നത് ഇന്റര്‍നെറ്റ് അടിമത്തത്തിന് കാരണമാകുന്ന പല അടിസ്ഥാന
വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. മദ്യത്തിന്റെ
ദുരുപയോഗം പ്രധാന ആരോഗ്യപ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍,
ഇന്റര്‍നെറ്റ് അടിമത്തം ഒരു പ്രശ്‌നമാകാതിരിക്കാനുള്ള മുന്‍കരുതല്‍
സ്വീകരിക്കാന്‍ നാം ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.