Showing posts with label Mammootty. Show all posts
Showing posts with label Mammootty. Show all posts

Tuesday, March 28, 2017

എഴുത്തിന്റെ മാസ്റ്റര്‍ ടി ദാമോദരന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്. 

മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. 

ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.

അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. 

കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്. 

മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. 

2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.

ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.

ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.

ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

Tuesday, September 29, 2015

മമ്മൂട്ടിയെ മല കയറ്റാന്‍

കാഴ്ചപ്പാട്

ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്. അമ്പലവും കുളവും അരയാലുമൊക്കെയുള്ള പ്രകൃതിരമണീയമായൊരു ലൊക്കേഷനിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്.
രാവിലെ, സെറ്റ് റെഡിയാകുന്നതും കാത്തിരിക്കുമ്പോള്‍ ഒരു മനുഷ്യനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. കാവിമുണ്ടും ജുബ്ബയുമാണ് വേഷം. താടി ഇത്തിരി വളര്‍ന്ന് മുറ്റിയിട്ടുണ്ട്. തൊട്ടടുത്തു നടക്കുന്ന ഷൂട്ടിങ്ങിന്റെ ബഹളങ്ങളൊന്നും ആ മനുഷ്യനെ അലട്ടുന്നതേയില്ല. വളരെ ഏകാഗ്രതയോടെ, അമ്പലത്തിന്റെ പുറംമതിലിന്മേലുള്ള ഒരു പോയിന്റിലേക്ക് മാത്രം നോക്കി ഒറ്റ നില്‍പ്പാണ് കക്ഷി.
ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ഈ കക്ഷിയുടെ കാര്യം വിട്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് ലാല്‍ വിശ്രമിക്കാനിരുന്നു. അപ്പോഴും അയാള്‍ അതാ അവിടെത്തന്നെ ഒരിഞ്ചുപോലും മാറാതെ നില്‍ക്കുന്നു. കത്തിക്കാളുന്ന 
വെയിലാണെന്നതുപോലും അയാള്‍ക്ക് വിഷയമേയല്ല.
ഷൂട്ടിങ് വീണ്ടും തുടങ്ങി. സമയം സന്ധ്യയാകാറായി. ലൊക്കേഷന്‍ മാറ്റാനായി ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ ആ വിചിത്രമനുഷ്യനെ നോക്കി. അത്ഭുതം! അപ്പോഴും അയാള്‍ അവിടെത്തന്നെ.
മോഹന്‍ലാലിന് കൗതുകം അടക്കാനായില്ല. എന്തു സംഗതിയാവും ഇയാള്‍ ഇത്രയും സൂക്ഷ്മമായി നോക്കുന്നത്?
മോഹന്‍ലാല്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
'ഏയ്, നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് നോക്കുന്നത്?'
അയാള്‍ അത് കേട്ടഭാവം നടിച്ചില്ല. മോഹന്‍ലാല്‍ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ധ്യാനത്തില്‍നിന്നുണര്‍ത്തിയതിന്റെ കോപം കൊണ്ടെന്നപോലെ ലാലിനെ രൂക്ഷമായൊന്ന് നോക്കിയശേഷം അയാള്‍ അതേ പോയിന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ദാ, അവിടെ നോക്ക്.'
മോഹന്‍ലാല്‍ അവിടേക്ക് നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ചെങ്കല്ലിന്റെ ചതുക്കുകളല്ലാതെ ഒന്നുംതന്നെ അവിടെയില്ല. എങ്കിലും ക്ഷമയോടെ മോഹന്‍ലാല്‍ നോക്കിക്കൊണ്ടിരുന്നു. അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞ് കണ്ണ് കഴച്ചപ്പോള്‍ ലാല്‍ അയാളോട് പറഞ്ഞു: 'ഞാനൊന്നും കാണുന്നില്ലല്ലോ!'
ഗൗരവത്തിന് അല്പംപോലും കുറവില്ലാതെ അയാള്‍ മറുപടി പറഞ്ഞു:
'രാവിലെ മുതല്‍ നിന്നിട്ട് ഞാനൊന്നും കണ്ടില്ല. പിന്നെയല്ലേ പത്തു മിനിറ്റ് കൊണ്ട് നിങ്ങള് കാണുന്നത്...'
കിലുക്കം സിനിമയിലെ ആ വാചകം അറിയാതെ മോഹന്‍ലാലിന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് വീണു:
'വട്ടാണല്ലേ...'

പൃഥ്വിരാജിന്റെ ഇംഗ്ലീഷ്


ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാള്യത തോന്നാറുണ്ട്.

മമ്മൂട്ടിയെ മല കയറ്റാന്‍


മമ്മൂട്ടിയുടെ കോപത്തെക്കുറിച്ച് കഥകള്‍ ഒരുപാടുണ്ട്. ഈ സ്വഭാവമറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ചൂടാക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കാറുമില്ല.
മേഘത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ നടക്കുന്നു.
ഒരു കാട്ടുപ്രദേശത്താണ് ലൊക്കേഷന്‍. ഒരു ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനിലെ മരത്തണലിലിരുന്ന് സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: 'പ്രിയാ, സൂക്ഷിക്കണം. മൂര്‍ഖനൊക്കെ ഉള്ള സ്ഥലമാണ്.'
'ഇപ്പോ ഇവിടെ ഏതായാലും മൂര്‍ഖനില്ല. പക്ഷേ, ഉടനെ വരും, ഒരു പച്ചക്കാറില്‍.' പ്രിയദര്‍ശനിത് പറഞ്ഞുതീരുമ്പഴേക്കും പച്ചക്കാറില്‍ മമ്മൂട്ടി വന്നിറങ്ങി. അതോടെ കൂട്ടച്ചിരി മുഴങ്ങി. സംഭവം തിരക്കിയ മമ്മൂട്ടിയോട് ശ്രീനിവാസന്‍ ഇത്തിരി എരിവു കൂട്ടി, സംഭവം വിവരിച്ചുകൊടുത്തു.
'ഏതായാലും മൂര്‍ഖനാണല്ലോ, നീര്‍ക്കോലിയല്ലല്ലോ'. മമ്മൂട്ടി തിരിച്ചടിച്ചു.
ആ ദിവസം അടുത്തുള്ളൊരു കുന്നിന്റെ മുകളിലാണ് ഷൂട്ടിങ്. അങ്ങോട്ട് റോഡില്ലാത്തതിനാല്‍ ചെങ്കുത്തായ കയറ്റം നടന്നുതന്നെ കയറണം. മമ്മൂട്ടി, കുന്ന് നടന്നുകയറാന്‍ തയ്യാറാവുമോ എന്ന് ചിലര്‍ക്കൊരു ശങ്ക. ചര്‍ച്ച അതേക്കുറിച്ചായി. അപ്പോള്‍ ശ്രീനിവാസന്‍ നാടകീയമായി പ്രഖ്യാപിച്ചു: 'മമ്മൂട്ടി കുന്നു കയറിക്കോളും. പക്ഷേ, അതിനൊരു കാര്യം ചെയ്യണം...' ശ്രീനിവാസന്‍ സസ്‌പെന്‍സില്‍ നിര്‍ത്തി.
'അതെന്താണ്?' എല്ലാവരും ആകാംക്ഷാഭരിതരായി.
ഗൗരവം വിടാതെ ശ്രീനിവാസന്‍ പറഞ്ഞു: 'കടുംനിറത്തിലുള്ള കുറേ ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ കുന്നിന്‍മുകളില്‍ നിന്നാല്‍ മതി. മമ്മൂട്ടി താനേ കയറിക്കോളും.'
'ഇടിവെട്ട്' കുപ്പായങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പത്തെക്കുറിച്ച് അറിയാവുന്ന സദസ്സ് വീണ്ടുമൊരു ചിരിയില്‍ മുങ്ങി.
മമ്മൂട്ടി പതിവുപോലെ കോപത്തിലും

Saturday, July 26, 2014

കോമഡി ടാക്കീസ്‌

മഹാകവി മോഹന്‍ലാല്‍/
ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മോഹന്‍ലാലിന്റെ ഇഷ്ടവിനോദമാണ് കവിതാരചന. ഒരു തമാശ. അത്രമാത്രം. ഇങ്ങനെ കുത്തിക്കുറിക്കുന്ന വരികള്‍ ചുരുളാക്കി ആര്‍ക്കെങ്കിലും കൊടുത്ത് അഭിപ്രായം ചോദിക്കും. ആരും അത് ഗൗരവമായി എടുക്കാറില്ല - മോഹന്‍ലാല്‍ പോലും.
ഒരിക്കല്‍ ഇങ്ങനെ എഴുതിയ ഒരു കവിത മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെ കാണിച്ചു.
ഗാനരചയിതാവുകൂടിയായ സത്യന്‍ അത് ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിഞ്ഞു. 'ഇതാണോ കവിത? ഇതില്‍ വൃത്തമുണ്ടോ? പ്രാസമുണ്ടോ? പദഭംഗിയുണ്ടോ?'
അല്‍പ്പം കഴിഞ്ഞപ്പോള്‍, അങ്ങനെയങ്ങ് വിട്ടാല്‍ പറ്റില്ലെന്ന വാശിയോടെ മോഹന്‍ലാല്‍ അടുത്ത കവിതയുമായി വീണ്ടും സത്യന് മുന്നിലെത്തി. സത്യന്‍ അതും ചുരുട്ടിയെറിഞ്ഞു.
മൂന്നാമതും മോഹന്‍ലാല്‍ കവിതയുമായെത്തി. ഒന്നു നോക്കിയശേഷം അതും സത്യന്‍ അന്തിക്കാട് ചുരുട്ടി മൂലയിലിട്ടു.
'ഈ കവിതയും ശരിയായിട്ടില്ല അല്ലേ?' മോഹന്‍ലാല്‍ സത്യനോട് ചോദിച്ചു.
'ഏയ്, ഇതും പോരാ.' സത്യന്‍ പറഞ്ഞു.
ആ കടലാസെടുത്ത് മോഹന്‍ലാല്‍ ശ്രീനിവാസന് കൊടുത്തു.
'ശ്രീനിയൊന്ന് അഭിപ്രായം പറഞ്ഞേ', ശ്രീനി നോക്കുമ്പോള്‍ കിടിലന്‍ സാധനം. കടുകട്ടി പദങ്ങളും പ്രാസവും വൃത്തവുമെല്ലാമുള്ള കവിത. ഇങ്ങനെയൊരു സാധനം മോഹന്‍ലാല്‍ എഴുതാന്‍ സാധ്യതയില്ലല്ലോ.
ശ്രീനിവാസന്‍ മോഹന്‍ലാലിനെ വിളിച്ച് സ്വകാര്യം ചോദിച്ചു. 'ഇത് ലാല്‍ തന്നെ എഴുതിയതാണോ?' മോഹന്‍ലാല്‍ അതേയെന്ന് തലകുലുക്കി. 'ഓഹോ, ഈ കുമാരനാശാന്‍ എന്നു പറയുന്നയാള്‍ താങ്കളാണല്ലേ?' ശ്രീനിവാസന്‍ നമ്പരിട്ടു. ലാലിന്റെ മുഖത്ത് സഹജമായ ആ നിഷ്‌കളങ്കഭാവം.
'സത്യം പറ. ഇതെവിടെനിന്നാ പകര്‍ത്തിയത്?' പോലീസ് സ്‌റ്റൈലില്‍ ശ്രീനിവാസന്‍ ചോദിച്ചു.
'ദേ, ആ മുറിയില്‍ കിടന്ന ഒരു പാഠപുസ്തകത്തില്‍നിന്ന്.' പതിവു കള്ളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് മോഹന്‍ലാല്‍ സത്യം പറഞ്ഞു.
ഇത്തവണ ചമ്മിയത് സത്യന്‍ അന്തിക്കാടാണ്. ലാല്‍ എഴുതിയതാണെന്ന ധാരണയില്‍ മഹാകവി കുമാരനാശാന്റെ കവിതയല്ലേ ശരിയായിട്ടില്ലെന്ന് പറഞ്ഞത്!

സുഖചികിത്സ
'സുഖിപ്പിക്ക'ലിനെ ഒരു സുകുമാരകലയാക്കി വളര്‍ത്തിയെടുത്ത ഒരുപാടുപേര്‍ മലയാള സിനിമാരംഗത്തുണ്ട്.
പ്രശസ്ത വ്യക്തികളെ പ്രശംസിച്ച് വീര്‍പ്പുമുട്ടിച്ച് വിയര്‍പ്പിക്കുക, എതിരാളികളെക്കുറിച്ചുള്ള അപവാദകഥകള്‍ ചൂടാറാതെ ചെവിയില്‍ ഇറ്റിക്കുക എന്നിങ്ങനെ പോകുന്നു ഇവരുടെ 'സുഖചികിത്സാ'വിധികള്‍. ഒരു പുതിയ പടം റിലീസായാല്‍ ആദ്യത്തെ ഷോതന്നെ കണ്ട് ഏറ്റവുമാദ്യം അഭിപ്രായം പറയാന്‍ ഇത്തരക്കാര്‍ മത്സരിക്കും. കാരണം തിയേറ്ററിലെ ആദ്യ പ്രതികരണമെന്തെന്നറിയാന്‍ താരങ്ങളും സംവിധായകനും നിര്‍മാതാവുമെല്ലാം സ്വാഭാവികമായും ആകാംക്ഷാഭരിതരായിരിക്കുമല്ലോ.
ഇത്തരത്തിലൊരാള്‍, രണ്ടാഴ്ചത്തെ ഗള്‍ഫ് പര്യടനം കഴിഞ്ഞ് ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി. കഷായത്തില്‍ ചുക്കെന്നപോലെ സിനിമാരംഗത്തെ എല്ലാ സെറ്റപ്പിലും ഒരുപോലെ 'വാഴു'ന്നയാളാണ്
ഇദ്ദേഹം!
പെട്ടെന്നാണ് ഇടിമിന്നല്‍പോലെ ഒരു ബോധോദയമുണ്ടായത്. ഇന്ന് മമ്മൂട്ടിയുടെ പടം റിലീസല്ലേ? ഇപ്പോള്‍ ആദ്യത്തെ ഷോ കഴിഞ്ഞിരിക്കും. ആദ്യംതന്നെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മോശമാണ്.
ഒട്ടും അമാന്തിച്ചില്ല, കക്ഷി നേരെ മമ്മൂട്ടിയെ ഫോണില്‍ വിളിച്ചു: 'മമ്മൂക്കാ, പടം കണ്ടു. ഉഗ്രനെന്ന് പറഞ്ഞാല്‍ പോര, അത്യുഗ്രന്‍... മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്ത ഒരു പടം അടുത്തൊന്നും ഇറങ്ങിയിട്ടില്ല. എന്തായിരുന്നു തിയേറ്ററില്‍ കയ്യടി...'
ഫോണിന്റെ മറുതലയ്ക്കല്‍നിന്ന് മമ്മൂട്ടിയുടെ മനസ്സുതുറന്ന ചിരി കേട്ടപ്പോള്‍ കഥാനായകന് സന്തോഷമായി. ഏതായാലും പണി ഏറ്റു. ഇപ്പോത്തന്നെ വിളിക്കാന്‍ തോന്നിയത് എത്ര നന്നായി!
'ഫസ്റ്റ് ഹാഫ് അത്ര നന്നായില്ലെന്ന് ഒരു അഭിപ്രായം കേട്ടല്ലോ...' മമ്മൂട്ടി.
'ഛേയ്. അത് നമ്മുടെ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ? മമ്മൂക്ക ആദ്യം അപ്പിയര്‍ ചെയ്തപ്പോ മുതല്‍ ഭയങ്കര ക്ലാപ്പിങ്ങല്ലായിരുന്നോ?'
'അപ്പോ സെക്കന്‍ഡ് ഹാഫോ?' മമ്മൂട്ടി.
'ശരിക്കും പറഞ്ഞാല്‍ സെക്കന്റ് ഹാഫിലാ തകര്‍ത്തത്. ഓരോ സീനിലും ഭയങ്കര പഞ്ചല്ലായിരുന്നോ? ക്യാരക്ടറിന് മമ്മൂക്ക കൊടുത്ത പുതിയ ട്രീറ്റ്‌മെന്റ് ജനത്തിന് അങ്ങേറ്റു. മമ്മൂക്കായ്ക്ക് ഹ്യൂമറ് ചെയ്യാന്‍ അറിയില്ലെന്ന് ഇനിയാരും പറയത്തില്ല.'
ഫോണിലൂടെ മമ്മൂട്ടിയുടെ ചിരി പൊട്ടിച്ചിരിയായി എട്ടു നിലകളില്‍ കത്തിപ്പടര്‍ന്നു. ചിരിയെന്നാല്‍ നിര്‍ത്താത്ത ചിരി. ചിരിക്കിടയില്‍ ഇത്തിരി ശ്വാസം പിടിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു: 'എടാ, നീ ഇത്രേം നേരം തിയേറ്ററിലിരുന്ന് പടം കണ്ട് വിയര്‍ത്തതല്ലേ... ഇനി പോയി കുളിച്ച് അല്‍പ്പം വിശ്രമിക്ക്...' ചിരി വീണ്ടും.
എന്തോ പന്തികേടുണ്ടോ? കഥാനായകന് സംശയം. 'എന്താ മമ്മൂക്കാ, അങ്ങനെ പറഞ്ഞത്?'
'എടാ, പ്രിന്റ് കിട്ടാത്തതിനാല്‍ പടം റിലീസ് ചെയ്തിട്ടില്ല. റിലീസ് അടുത്തയാഴ്ചത്തേക്ക് മാറ്റി...'
കഥാനായകന്റെ കയ്യില്‍നിന്നും ഫോണ്‍ വഴുതി താഴെ വീണു.

Monday, July 7, 2014

തമാശ കാണാപ്പാഠമാക്കുന്ന മമ്മൂട്ടി

പി.ഒ. മധുമോഹന്‍

തമാശക്കാരന്‍
മമ്മൂട്ടി തമാശയൊന്നും പറയാത്ത ആളാണെന്നാണല്ലോ പൊതുവേയുള്ള വെപ്പ്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ആകെ മൊത്തം ജീവിതത്തിനിടയില്‍ മമ്മുക്ക വിജയകരമായി രണ്ടു തമാശകള്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനി സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ശ്രീനിയോടു തന്നെയാണ്.

പരിഹാസത്തിന്റെ കൂരമ്പെയ്യുന്നതില്‍ വിദഗ്ധനായ ശ്രീനി ഒരു ദിവസം മറ്റെന്തോ സംസാരിക്കുന്ന കൂട്ടത്തില്‍ മമ്മൂട്ടിയോട് പറഞ്ഞുവത്രേ: 'മമ്മൂട്ടി, നമ്മളൊക്കെ അഭിനയരംഗത്ത് പിടിച്ചു നില്ക്കുന്നത് നിങ്ങളെപ്പോലെ ഗ്ലാമറിന്റെ പേരിലല്ലല്ലോ. കഴിവുള്ളതുകൊണ്ടല്ലേ?'
ഉടനെ വന്നുവത്രേ മമ്മൂട്ടിയുടെ മറുപടി: 'പിടിച്ചു നില്ക്കാന്‍ ഈ അഭിനയമെന്നൊക്കെ പറയുന്ന സാധനം വല്ലയിടത്തും കെട്ടിത്തൂക്കിയിട്ടിരിക്കുകയാണോ?' തമാശ നമ്പര്‍ വണ്‍!

അടുത്ത തമാശ പറഞ്ഞത് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെക്കുറിച്ചാണ്. ഡെന്നീസിന്റെ മകനെ കോപ്പിയടിച്ചതിനു പിടിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ഉടന്‍ വന്നുവത്രെ മമ്മൂട്ടിയുടെ കമന്റ്: 'അതെങ്ങനെയാ, കോപ്പിയടിക്കാതിരിക്കുന്നത്, ഡെന്നീസിന്റെയല്ലേ മോന്‍.'
ഇങ്ങനെ തമാശകളൊക്കെ പറഞ്ഞു തുടങ്ങിയ മമ്മൂട്ടി ഒരു ദിവസം ഭയങ്കര സന്തോഷത്തോടെ മുകേഷിനോട് പറഞ്ഞത്രേ: 'മുകേഷേ, തമാശ പറയാന്‍ നിനക്കു മാത്രമല്ല നമുക്കും പറ്റും കേട്ടോ. നീ പറഞ്ഞ ആ എം.ജി. സോമന്റെ സംഭവമില്ലേ, അത് ഞാന്‍ രാവിലെ എന്നെക്കാണാന്‍ വന്ന പാര്‍ട്ടിയോട് പറഞ്ഞു. രണ്ടെണ്ണോം ഗംഭീരമായിട്ട് ചിരിച്ചു മറിഞ്ഞു. ഇതൊക്കെ നമുക്കും പറ്റും ആശാനേ', മമ്മൂട്ടി നെഞ്ചു വിരിച്ചു.

'ആണോ, അപ്പം മറ്റേ ഗ്ലാസ്സിന്റെ അകത്തിങ്ങനെ മുഖം കാണുന്നത് പറഞ്ഞോ?', മുകേഷ് ചോദിച്ചു.
'ഓ അതു പറഞ്ഞില്ല.' മമ്മൂട്ടി.
'പിന്നെ ട്രെയിന്‍ മൂവ് ചെയ്യുന്നെന്ന് വിചാരിച്ചിട്ട് എഞ്ചിന്‍കൊണ്ടു 
ചെന്നിടിക്കുന്നത് പറഞ്ഞോ?' വീണ്ടും മുകേഷ്.
'ഇല്ല അതു വിട്ടുപോയി.'
'പിന്നെ ക്ലബ്ബ് മാറ്റാന്‍ വേണ്ടി പറഞ്ഞിട്ട് ഫിനിഷ് ചെയ്‌തോ?'
'ഓ അതു ഞാന്‍ മറന്നുപോയി' ചമ്മല്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് 
മമ്മൂട്ടി പറഞ്ഞു.
കഥയുടെ കാതലായ വശങ്ങളെല്ലാം വിട്ടു കളഞ്ഞാണ് മമ്മൂട്ടി കഥ പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് ചിരിക്കാതിരിക്കാന്‍ പറ്റുമോ? പറഞ്ഞത് മമ്മൂട്ടിയല്ലേ?
കഥയിലെ യഥാര്‍ഥ സംഭവമെന്തെന്ന് മനസ്സിലാക്കാന്‍ കഥ കേട്ടവര്‍ മുകേഷിന്റെ പിന്നാലെ നടക്കുകയായിരുന്നുവത്രേ!


കര്‍ത്താവിന്റെ നാമത്തില്‍
ഒരു സിദ്ദിഖ്-ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്.
കഥയ്ക്ക് യോജിച്ച ഒരു വീട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍. കിട്ടുന്ന വീടൊന്നും സംവിധായകര്‍ക്ക് പറ്റുന്നില്ല, പറ്റുന്ന വീടൊന്നും കിട്ടുന്നുമില്ല.
അങ്ങനെയിരിക്കെയാണ് നല്ലൊരു വീട് പ്രൊഡക്ഷന്‍ മാനേജര്‍ കണ്ടു
പിടിച്ചത്. എല്ലാംകൊണ്ടും അനുയോജ്യം, പക്ഷേ, ഒരേയൊരു കുഴപ്പം മാത്രം. ഉടമസ്ഥന്‍ ഷൂട്ടിങ്ങിന് വീട് വിട്ടുകൊടുക്കില്ല.
'ചോദിക്കുന്ന കാശ് കൊടുക്കാമെന്ന് പറ' സിദ്ദിഖ് പറഞ്ഞു.
'അയാള്‍ക്ക് കാശിനോട് ഒരാര്‍ത്തിയുമില്ല. അത്രയും വലിയ കോടീശ്വരനല്ലേ... മാത്രമല്ല, അഞ്ചു മക്കള്‍ അമേരിക്കയിലും.' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'എങ്കില്‍ സിനിമയില്‍ ചെറിയൊരു വേഷം കൊടുക്കാമെന്ന് പറ. അതില്‍ വീഴാത്തവരില്ല.' ലാലിന്റെ ഉപായം ഇതായിരുന്നു.
'സിനിമ എന്നു കേട്ടാലേ അയാള്‍ക്ക് കലിപ്പാണ്. ഇതുവരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലത്രേ.'
ആ വഴിയും അടഞ്ഞു. ഇനിയെന്ത് വഴി?
'എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ കാണും. കള്ളു
കുടി, മറ്റ് വശപ്പിശകുകള്‍ അങ്ങനെയെന്തെങ്കിലും ഇയാള്‍ക്കുമുണ്ടോ?' ചോദ്യം കൊച്ചിന്‍ ഹനീഫയുടേതാണ്.
'നല്ല കാര്യമായി. 916 മാറ്റുള്ള സത്യകൃസ്ത്യാനിയാണയാള്‍. ബൈബിളും പള്ളിയും വിട്ടൊരു കളിയില്ല. കടുത്ത മതവിശ്വാസിയാണ് കക്ഷി. മതപരമായ കാര്യങ്ങള്‍ സംസാരിച്ച് മെരുക്കിയെടുത്താലേ കാര്യം നടക്കൂ...' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'അത്രേയുള്ളോ കാര്യം? എങ്കില്‍ ഞാനേറ്റു.' കൊച്ചിന്‍ ഹനീഫ ചാടിയെണീറ്റു.
'അങ്ങനെയാണെങ്കില്‍ ലാല്‍ പോട്ടെ. ഒന്നുമില്ലെങ്കിലും ഒരു കൃസ്ത്യാനിയാണല്ലോ'. സിദ്ദിഖ് നിര്‍ദേശിച്ചു.
'ഛേ, എന്നെ അത്രയും വിശ്വാസമില്ലേ? ഞാന്‍ വേറൊരു നമ്പര്‍ കണ്ടുവെച്ചിട്ടാ പറയുന്നത്, ചുമ്മാതല്ല.' കൊച്ചിന്‍ ഹനീഫയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ എല്ലാവരും കീഴടങ്ങി.
ഹനീഫയും സിദ്ദിഖും ലാലും ഉടന്‍ വീട്ടുടമസ്ഥനെ കാണാന്‍ പുറപ്പെട്ടു. മറ്റുള്ളവരെ കാറില്‍ ഇരുത്തി ഹനീഫ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ശരവേഗത്തില്‍ ഹനീഫ പുറത്തേക്ക് വന്ന് പറഞ്ഞു: 'അത് ശരിയാവൂല ആശാനേ, അയാള് പരമബോറനാ.'
അവസാന കൈയെന്ന നിലയ്ക്ക് ഒന്നു ശ്രമിച്ചുനോക്കാം എന്നു പറഞ്ഞുകൊണ്ട് സിദ്ദിഖും ലാലും വീട്ടുടമസ്ഥന്റെ മുന്നിലെത്തി. തങ്ങളുടെ അവസ്ഥ വിവരിച്ചു.
അപ്പോള്‍ വീട്ടുടമസ്ഥന്‍ അറിയിച്ചു:
'ഷൂട്ടിങ്ങിന് വീട് തന്നേക്കാമെന്ന് ഞാനേതാണ്ട് തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ദേ ആ തടിയന്‍ കയറിവന്നത്. വന്നപാടെ അയാള്‍ 
ചെയ്തതെന്തെന്നോ, ദേ ഈ പടത്തിനു മുന്നില്‍ നിന്ന് കുരിശുവരച്ചു.'
സിദ്ദിഖും ലാലും അയാള്‍ ചൂണ്ടിക്കാട്ടിയ പടത്തിലേക്കുനോക്കി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഒരു മുഴുനീള ചിത്രം! ടാഗോറിനെ യേശുക്രിസ്തുവായി ഹനീഫ തെറ്റിദ്ധരിച്ചതാണെന്ന് സിദ്ദിഖിനും ലാലിനും മനസ്സിലായി.
അവര്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് വീട്ടുടമസ്ഥന്‍ അറുത്തുമുറിച്ചു പറഞ്ഞു:
'ഇത്രയും കടുത്ത മതനിന്ദ കാണിച്ച നിങ്ങള്‍ക്ക് വീടുതരുന്ന പ്രശ്‌നമേയില്ല. നിങ്ങള്‍ക്ക് പോകാം...'

കുടികിടപ്പ്
മലയാളികള്‍ക്ക് മറക്കാനാവാത്തൊരു ദൃശ്യവിസ്മയമായിരുന്നു ഭരതന്റെ വൈശാലി.

ഷൂട്ടിങ്ങിനു മുന്‍പുതന്നെ ഓരോ ഫ്രെയിമുകളും വരച്ചുണ്ടാക്കി, കൃത്യമായ ഗൃഹപാഠത്തോടെയാണ് അദ്ദേഹം ആ സിനിമ പൂര്‍ത്തിയാക്കിയത്. മികച്ചൊരു ചിത്രകാരന്‍കൂടിയായ ഭരതന്റെ മാന്ത്രികസ്​പര്‍ശം അതിലങ്ങോളമിങ്ങോളം പതിഞ്ഞുകിടപ്പുണ്ട്.
ചിത്രത്തിന്റെ പ്രിവ്യു മദ്രാസില്‍ നടക്കുന്ന ദിവസം.

ഭരതന്റെ അടുത്ത സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരുമെല്ലാം പ്രിവ്യൂവിന് എത്തിയിരുന്നു. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ എല്ലാവരും ഭരതനെ മനസ്സുതുറന്ന് അഭിനന്ദിച്ചു. പാട്ടുകളും ഛായാഗ്രഹണവും സംവിധാനവുമെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. ഒരുപാട് അധ്വാനിച്ചുണ്ടാക്കിയ സിനിമ ഗംഭീരമായെന്ന് ഏകസ്വരത്തില്‍ അഭിപ്രായം വന്നപ്പോള്‍ സന്തോഷത്താല്‍ ഭരതന്റെ മനം നിറഞ്ഞു.

ഈ സമയത്താണ് സംവിധായകനും ഭരതന്റെ അടുത്ത സുഹൃത്തുമായ പവിത്രന്‍ അദ്ദേഹത്തിന്റെ അടുത്തേക്കു വരുന്നത്. പവിത്രന്റെ പരിഹാസത്തിന്റെ മൂര്‍ച്ച അനുഭവിക്കാത്ത സുഹൃത്തുക്കള്‍ ഇല്ലെന്നുതന്നെ പറയാം. പവിത്രന്‍ നിസ്സാരമട്ടില്‍ ചോദിച്ചു: 'ഭരതാ, ആ സന്ന്യാസിയുടെ പേരെന്തായിരുന്നു?'
'ഏതു സന്ന്യാസിയുടെ കാര്യമാ പവീ പറയുന്നത്?' ഭരതന്‍ മറുചോദ്യമെറിഞ്ഞു.
'എടാ, കാട്ടില്‍ അഞ്ചു സെന്റ് സ്ഥലം വളച്ചുകെട്ടി താമസിക്കുന്ന ആ സന്ന്യാസിയില്ലേ, അയാളുടെ പേരാ ഞാന്‍ ചോദിച്ചത്.'
പെട്ടെന്നുതന്നെ പവിത്രന്റെ ഉള്ളിലിരിപ്പ് ഭരതന് പിടികിട്ടി.
ഋശ്യശൃംഗന്റെ പിതാവായ വിഭാണ്ഡക മഹര്‍ഷിയുടെ ആശ്രമം കൊടുംകാട്ടിലാണ് സ്ഥിതിചെയ്യുന്നത്. ചിത്രത്തില്‍ ആശ്രമത്തിനു ചുറ്റുമായി ഒരു വേലി കെട്ടിയിരുന്നു. ദൃശ്യഭംഗിക്കായി കലാസംവിധായകന്‍ ചെയ്തതാണ്. നമ്മുടെ നാട്ടുകാരെപ്പോലെ മഹാമുനിമാര്‍ വേലികെട്ടുന്ന പതിവില്ലല്ലോ, അതും കൊടുംകാട്ടില്‍!
അക്കിടി മനസ്സിലായപ്പോള്‍ ഭരതന്‍ മൗനം പാലിച്ചു.
അപ്പോള്‍ വരുന്നു പവിത്രന്റെ അടുത്ത കമന്റ്:
'അപ്പോ, ഈ കുടികിടപ്പവകാശനിയമം അക്കാലത്തേ നടപ്പിലായിരുന്നു അല്ലേ?'
ഭരതന്‍ എന്തു പറയാന്‍!

അഭിനയം വരുന്ന വഴി
ഏതൊരു വ്യക്തിക്കും ചില മാനറിസങ്ങളും രീതികളുമൊക്കെ കാണും - ഇരിപ്പിലും നടപ്പിലും സംഭാഷണങ്ങളിലുമൊക്കെ. അഭിനേതാക്കള്‍ക്കും അതുണ്ട്. എത്ര മാറ്റാന്‍ ശ്രമിച്ചാലും അറിയാതെ അതു വന്നുപോകും.
ആദ്യകാലങ്ങളില്‍ മമ്മൂട്ടിക്കും ഇത്തരം ചില മാനറിസങ്ങള്‍ ഉണ്ടായിരുന്നു. പ്രണയരംഗങ്ങളിലും മറ്റും പാന്റിന്റെ കീശയില്‍ കൈയിടുക, വലതുകൈ ഒരു പ്രത്യേകരീതിയില്‍ ചലിപ്പിക്കുക തുടങ്ങിയ ചില സവിശേഷതകള്‍. പിന്നീട്, വളരെ ബോധപൂര്‍വം ശ്രമിച്ചാണ് അദ്ദേഹം അതു മാറ്റിയെടുത്തത്.

യശഃശരീരനായ പവിത്രന്‍ സംവിധാനംചെയ്ത ഉത്തരം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം. മഹാരാജാസ് കോളേജില്‍ സഹപാഠികളായിരുന്ന കാലം മുതലേ മമ്മൂട്ടിയും പവിത്രനും വളരെ തുറന്ന ബന്ധമാണുള്ളത്.
മമ്മൂട്ടിയും പാര്‍വതിയും നടന്നുവരുന്ന രംഗമാണ് എടുക്കുന്നത്.
പതിവുപോലെ മമ്മൂട്ടി പാന്റിന്റെ പോക്കറ്റില്‍ അറിയാതെ കൈയിട്ടു. പവിത്രന്‍ കൈയെടുക്കാന്‍ വിളിച്ചുപറഞ്ഞു.
'ഇത് റിഹേഴ്‌സലല്ലേ, ടേക്കില്‍ ശരിയാക്കാം', മമ്മൂട്ടി പറഞ്ഞു. അടുത്തത് ടേക്ക്. ഇരുവരും വീണ്ടും നടന്നുവരുന്നു. അറിയാതെ, മമ്മൂട്ടിയുടെ കൈ വീണ്ടും പോക്കറ്റിലെത്തി. സംവിധായകന്‍ കട്ട് പറഞ്ഞു. വീണ്ടും ടേക്ക്.
ഇത്തവണയും സ്ഥിതി തഥൈവ.
പവിത്രന് കുറച്ച് ദേഷ്യം വന്നു: 'എന്താ, മമ്മൂട്ടി ഇക്കാണിക്കുന്നത്?'
സൗഹൃദത്തിന്റെ സ്വാതന്ത്ര്യമെടുത്ത് ഹൃദ്യമായൊരു ചിരിയോടെ മമ്മൂട്ടി പറഞ്ഞു: 'പവീ, ഇതെന്റെയൊരു സ്റ്റൈലാ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അഭിനയം വരൂല്ല.'
വാക്കുകള്‍ക്ക് പിശുക്കില്ലാത്ത പവിത്രന്‍ ഉടന്‍ തിരിച്ചടിച്ചു: 'ഓഹോ, അങ്ങനെയാണല്ലേ? അപ്പോ വടക്കന്‍വീരഗാഥയില്‍ അഭിനയം വരാന്‍ താന്‍ ഏത് കോണോത്തിലാ കൈയിട്ടത്?'
മമ്മൂട്ടിക്കുപോലും ചിരിയടക്കാനായില്ല.

ദീനാനുകമ്പ
ചെയ്തതില്‍ ഏറെയും വില്ലന്‍ വേഷങ്ങളാണെങ്കിലും മനസ്സിലെന്നും നന്മയും മനുഷ്യത്വവും കാത്തുസൂക്ഷിച്ച കലാകാരനായിരുന്നു കെ.പി. ഉമ്മര്‍. ആ വലിയ മനസ്സിന്റെ ശുദ്ധഗതി ചില അബദ്ധങ്ങളിലേക്കും അദ്ദേഹത്തെ എത്തിച്ചിട്ടുണ്ട്. പഴയ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞു ചിരിക്കാറുള്ള അത്തരം കഥകളിലൊന്നിങ്ങനെ:
സംഭവം നടക്കുന്നത് പത്തു മുപ്പത് വര്‍ഷം മുന്‍പാണ്. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ കുറവായതിനാല്‍ താരങ്ങള്‍ അന്ന് ഗഗനചാരികളാണ്. മണ്ണില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് അവരെ വെള്ളിത്തിരയില്‍ മാത്രമേ കാണാനാവൂ.
അന്നൊരിക്കല്‍ കോഴിക്കോട്ട് ഒരു ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന് കെ.പി. ഉമ്മര്‍ വന്നു. രണ്ടു ദിവസത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് ഉമ്മറും സംഘവും മദ്രാസിലേക്ക് ട്രെയിനില്‍ തിരിച്ചുപോവുകയാണ്. അപ്പോഴാണ് ഒരു ഭിക്ഷക്കാരി ഈ കമ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നത്. ഉമ്മറുമായുള്ള സംഭാഷണത്തിനിടയില്‍ ശല്യമായി വന്നുകയറിയ യാചകിയോടുള്ള അനിഷ്ടത്താല്‍ നിര്‍മാതാവ് ഒരു പത്തുപൈസത്തുട്ടെടുത്ത് അവരുടെ പാത്രത്തില്‍ ഇട്ടു.
ഇതു കണ്ടപ്പോള്‍ ദുര്‍ബലമനസ്‌കനായ ഉമ്മറിന്റെ ഹൃദയം തകര്‍ന്നു.
'ഛേ, വെറും പത്തു പൈസയോ! എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ആ സ്ത്രീ തെണ്ടാന്‍ നില്ക്കുമോ? ഒരു കാര്യം മനസ്സിലാക്കണം, ഒരാള്‍ക്ക് ഒരുപകാരം ചെയ്താല്‍ അയാളെന്നും നമ്മളെ ഓര്‍ക്കും.'
ഇതിനിടയില്‍ യാചകി അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങിയിരുന്നു. പക്ഷേ, ഉമ്മര്‍ പ്രഭാഷണം തുടര്‍ന്നു:
'നമ്മള്‍ ഒരാള്‍ക്ക് ഒരു സഹായം ചെയ്യുമ്പോള്‍ അയാള്‍ മനസ്സ് നിറഞ്ഞ് ദൈവത്തോട് പ്രാര്‍ഥിക്കും. അതിന്റെ ഗുണം നമുക്കെന്നെങ്കിലും കിട്ടാതിരിക്കില്ല.'
ഉമ്മര്‍ ഒരാളെ വിട്ട് യാചകിയെ വിളിപ്പിച്ചു. പേഴ്‌സ് തുറന്ന് അഞ്ചുരൂപ നോട്ടെടുത്ത് അവര്‍ക്ക് കൊടുത്തു. (അന്നത്തെ അഞ്ചുരൂപ = ഇന്നത്തെ അഞ്ഞൂറു രൂപ)
അഞ്ചു രൂപ നോട്ട് കണ്ടപ്പോള്‍ തള്ളയ്ക്ക് അദ്ഭുതം; ജീവിതത്തില്‍ ഇതു
വരെ അങ്ങനെയൊന്ന് അവര്‍ കണ്ടിട്ടില്ലല്ലോ.
ആ സ്ത്രീയുടെ അമ്പരപ്പു കണ്ടപ്പോള്‍ ഉമ്മറിനും സന്തോഷമായി.
'എനിക്കുവേണ്ടി പ്രാര്‍ഥിക്കുമോ?'ഉമ്മര്‍ ചോദിച്ചു.
'പിന്നെന്താ, ഇത്രയും നല്ലൊരു മനുഷ്യനുവേണ്ടി പ്രാര്‍ഥിക്കാതിരിക്കുമോ?' തള്ളയുടെ സന്തോഷം അണപൊട്ടി.
നിറകണ്ണുകളോടെ നില്ക്കുന്ന തള്ളയോട് ഉമ്മര്‍ ചോദിച്ചു:
'ഞാനാണ് ഇത് തന്നതെന്ന് വീട്ടില്‍ച്ചെന്ന് പറയുമോ?'
'പിന്നെന്താ സാറേ, ഞാനത് പറയാതിരിക്കുമോ? മാത്രമല്ല, ഞങ്ങളെല്ലാം സാറിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും.' തള്ളയുടെ വാക്കുകളില്‍ അഞ്ചു രൂപ നോട്ടിന്റെ ആത്മാര്‍ഥത തിളങ്ങി.
'കണ്ടില്ലേ അവരുടെ സ്‌നേഹം' എന്ന മട്ടില്‍ ഉമ്മര്‍ സഹപ്രവര്‍ത്തകരെ ഒന്നു നോക്കി. അദ്ദേഹത്തിന്റെ വിശാലമനസ്‌കതയില്‍ അവര്‍ക്കും മതിപ്പ്!
താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കാനെന്നവണ്ണം ഉമ്മര്‍ തള്ളയോട് ചോദിച്ചു: 'ഈ അഞ്ചുരൂപ ആരാ തന്നതെന്നറിയ്യ്യോ?'
തള്ള നാണം കുണുങ്ങിക്കൊണ്ട് പറഞ്ഞു: 'അതുപിന്നെ എനിക്കറിയില്ലേ... വല്യ സിനിമാനടനല്ലേ...'
അഭിമാനവിജൃംഭിതനായി ഉമ്മര്‍ ചോദിച്ചു: 'എന്നാല്‍ എന്റെ പേരൊന്ന് പറഞ്ഞേ...'
'പ്രേംനസീര്‍...' തള്ളയ്ക്ക് സംശയമുണ്ടായിരുന്നില്ല.
ഉമ്മര്‍ പിന്നെ ഒരക്ഷരം മിണ്ടിയില്ലത്രേ. പിറ്റേന്ന് വെളുപ്പിന് മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറക്കച്ചടവോടെ വണ്ടിയിറങ്ങുമ്പോള്‍ ഉമ്മര്‍ ഇങ്ങനെ പിറുപിറുത്തുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്: 'അഞ്ചു രൂപ കൊടുത്തത് ഞാന്‍. പ്രാര്‍ഥന പ്രേംനസീറിനു വേണ്ടിയും...'

(ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗമാണിത്.) 

Thursday, December 12, 2013

വിധേയന്‍

ഗൗതമന്‍ ഭാസ്‌കരന്‍

Vidheyan Malayalam movie
ഓരോ സംവിധായകനും ഉണ്ടാവും പ്രിയപ്പെട്ട ചില അഭിനേതാക്കള്‍. സത്യജിത് റേയുടെ ഭാഗ്യതാരം സൗമിത്ര ചാറ്റര്‍ജിയായിരുന്നു. ആ രചയിതാവിന്റെ സിനിമകളില്‍നിന്ന് സൗമിത്ര ചാറ്റര്‍ജിയുടെ പ്രതിഭ പ്രസരിച്ചുകൊണ്ടിരുന്നു. 1959-ല്‍ അപുര്‍ സന്‍സാര്‍ എന്ന ചിത്രത്തിലാണ് സത്യജിത് റേ അദ്ദേഹത്തെ ആദ്യം അഭിനയിപ്പിച്ചത്. പിന്നീട് മറ്റു സിനിമകളിലും ചാറ്റര്‍ജി വേഷമിട്ടു. ആ ചലച്ചിത്രാചാര്യന്റെ സിനിമയെ അദ്ദേഹം വളരെയധികം സമ്പന്നമാക്കി.

ഗോപാലകൃഷ്ണനും ഇതുപോലെ പ്രിയപ്പെട്ട ചില നടന്മാര്‍ ഉണ്ടായിരുന്നു. ഈ സ്വജനപക്ഷപാതം (കൂടുതല്‍ ഭേദപ്പെട്ട ഒരു പദം കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്) പക്ഷേ, തുല്യമായി വിതരണംചെയ്യപ്പെട്ടിരുന്നു. നിരവധി നടന്മാരെ നിരവധി അവസരങ്ങളില്‍ അദ്ദേഹം ഉപയോഗിച്ചു. കരമന ജനാര്‍ദനന്‍ നായര്‍, പി.സി. സോമന്‍, വെമ്പായം തമ്പി, സോമശേഖരന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ലളിത എന്നിവര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് ആരായിരുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഈ നടന്മാരുടെ അപ്പുറത്തേക്ക് കണ്ണയയ്ക്കും. അത് അദ്ദേഹത്തിന്റെ ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മയാണ്. നാലു പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും എന്നീ ഒടുവിലത്തെ രണ്ടു ചിത്രങ്ങള്‍ ഒഴികെ അടൂരിന്റെ എല്ലാ സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചത് മങ്കട രവിവര്‍മയായിരുന്നു.

സത്യജിത് റേ താരങ്ങളെ വിരളമായി മാത്രമേ ഉപയോഗിച്ചുള്ളൂ. താരങ്ങളെ ഉപയോഗിച്ചപ്പോഴെല്ലാം കാര്യമായ പര്യാലോചന അതിനു പിന്നിലുണ്ടായിരുന്നു. 1966-ല്‍ ഉത്തംകുമാര്‍ എന്ന ബംഗാളി സൂപ്പര്‍ താരത്തെ നായക് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കുമ്പോള്‍ ഒരു താരത്തിന്റെ വേഷത്തോട് ഒരു താരത്തിനല്ലാതെ നീതിപുലര്‍ത്താനാവില്ലെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. നായക് ഒരു താരത്തെക്കുറിച്ചുള്ള കഥയായിരുന്നു. എന്നിട്ടും ഉത്തംകുമാറിനെ അഭിനയിപ്പിച്ചതിന്റെ പേരില്‍ സത്യജിത് റേ വിമര്‍ശനങ്ങള്‍ നേരിട്ടു. ഒരു സൂപ്പര്‍ താരത്തെ ഉപയോഗിക്കുന്ന തലത്തിലേക്ക് റേ ഇപ്പോള്‍ തരംതാണിരിക്കുന്നുവെന്ന് മൃണാള്‍സെന്‍ കുത്തുവാക്കു പറഞ്ഞു.

താരങ്ങള്‍ തനിക്കുവേണ്ടി അഭിനയിച്ചപ്പോള്‍ ഗോപാലകൃഷ്ണന് ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നില്ല. സ്വയംവരത്തിലും എലിപ്പത്തായത്തിലും അഭിനയിക്കുമ്പോള്‍ ശാരദ ഒരു ജനപ്രിയതാരമായിരുന്നു. സ്വയംവരത്തില്‍ അഭിനയിക്കുന്ന കാലത്ത് മധു ഒരു സൂപ്പര്‍ താരമായിരുന്നു. പിന്നീട് അനന്തരത്തില്‍ തുടങ്ങി തുടര്‍ച്ചയായ മൂന്നു ചിത്രങ്ങളില്‍ ഗോപാലകൃഷ്ണന്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചു.

വിധേയനിലെ ഭാസ്‌കരപ്പട്ടേലരായും മതിലുകളിലെ ബഷീറായും അവിസ്മരണീയമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ബഷീറിനെ അവതരിപ്പിച്ചശേഷം പട്ടേലരായി അഭിനയിച്ചപ്പോള്‍ വ്യത്യസ്തമായ ഈ രണ്ടു കഥാപാത്രങ്ങളുടെയും പകര്‍ന്നാട്ടത്തിലൂടെ മമ്മൂട്ടി പ്രേക്ഷകനെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. മതിലുകളിലെ ബഷീര്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന, നല്ല വ്യക്തിപ്രഭാവമുള്ള, സൗമ്യനായ ഒരു സാഹിത്യ കാല്‍പ്പനികനാണ്. പക്ഷേ, വിധേയനിലെ പട്ടേലര്‍ എല്ലാവരാലും വെറുക്കപ്പെടുന്ന, അവജ്ഞാപൂര്‍വം വീക്ഷിക്കപ്പെടുന്ന, മൃഗീയസ്വഭാവമുള്ള ഒരാളാണ്. സൗമ്യനായ ആ കാല്‍പ്പനിക എഴുത്തുകാരനില്‍നിന്ന് വെറുക്കപ്പെടേണ്ട ഈ ദുഷ്ടനിലേക്കുള്ള പരകായപ്രവേശം മമ്മൂട്ടി വിസ്മയകരമായി ചെയ്തു. ഭീതികൊണ്ടും തങ്ങള്‍ക്കുമേല്‍ അയാള്‍ ചെലുത്തുന്ന അധികാരംകൊണ്ടും പട്ടേലരിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ജനങ്ങളെ അയാള്‍ തന്റെ വിനീതദാസന്മാരാക്കുന്നു. സമുദായത്തിലെ അധഃകൃതരെ തൊഴിക്കുകയും അവരുടെ മേല്‍ തുപ്പുകയും ചെയ്യുന്ന ദുഷ്ടനും ദുര്‍വൃത്തനുമാണ് മമ്മൂട്ടിയുടെ പട്ടേലര്‍. അയാള്‍ കൊലചെയ്യുകയും ബലാല്‍സംഗം നടത്തുകയും ചെയ്യുന്നു. തന്റെ സുന്ദരിയായ ഭാര്യ സരോജ (തന്‍വി ആസ്മി)യെ അയാള്‍ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. തന്റെ ദുഷ്ടത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ അവള്‍ വിസമ്മതിക്കുന്നതുകൊണ്ടാണ് സരോജയെ അയാള്‍ കൊല്ലുന്നത്.

1960-കളുടെ തുടക്കത്തില്‍ നടക്കുന്ന കഥയാണ് വിധേയന്റേത്. ജന്മനാടായ കേരളത്തിലെ ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലേക്കു കുടിയേറിയ നൂറുകണക്കിനു ക്രിസ്ത്യാനി കര്‍ഷകരെപ്പോലെ തൊമ്മിയും (എം.ആര്‍. ഗോപകുമാര്‍) ഭാര്യ ഓമനയും (സബിത ആനന്ദ്) തെക്കന്‍ കര്‍ണാടകത്തില്‍ എത്തുകയാണ്. കര്‍ണാടകയിലെ വിപുലമായി പരന്നുകിടക്കുന്ന കന്യാഭൂമിയെപ്പറ്റി കേട്ട തിരുവിതാംകൂര്‍ കര്‍ഷകര്‍ അതില്‍ ആകൃഷ്ടരായി. രണ്ടാം ലോകമഹായുദ്ധകാലത്തു തുടങ്ങിയ കൂട്ടപ്പലായനത്തില്‍ ഒടുവില്‍ വന്നവര്‍ തൊമ്മിയും ഓമനയുമായിരുന്നു.

തൊമ്മി ഭാസ്‌കരപ്പട്ടേലരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. നികുതി പിരിച്ചെടുക്കാനും നിയമം നടപ്പാക്കാനും ബ്രിട്ടീഷുകാര്‍ നിയമിച്ച പട്ടേലര്‍മാരില്‍ ഒരാളാണ് ഭാസ്‌കരപ്പട്ടേലര്‍. 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുവെങ്കിലും ഈ സമ്പ്രദായത്തിലുള്ള റവന്യൂ ഭരണം 1960-കളുടെ ആദ്യപാദങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുന്നതുവരെ പ്രചാരത്തിലുണ്ടായിരുന്നു. തൊമ്മിയും ഭാര്യയും വരുന്ന സമയത്ത് ഭാസ്‌കരപ്പട്ടേലര്‍ക്കു നിയമപരമായ അധികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

പക്ഷേ, തന്റെ വലംകൈയായ ചിലരിലൂടെയും ബലപ്രയോഗത്തിലൂടെയും തനിക്കു ചുറ്റുമുള്ളവരെ ദ്രോഹിക്കുന്ന പതിവ് അയാള്‍ തുടരുന്നുണ്ടായിരുന്നു. പട്ടേലര്‍ തൊമ്മിയെ പേടിപ്പിക്കുകയും അയാളെ വിനീതനായ ഊമയാക്കി മാറ്റുകയും ചെയ്യുന്നു. പിന്നീട് തൊമ്മിയുടെ ഭാര്യയെ പട്ടേലര്‍ ബലാല്‍സംഗം ചെയ്യുന്നു. ആ ബലാല്‍സംഗത്തിനുശേഷം അത് പട്ടേലരുടെ ഒരു തുറന്ന ബന്ധമായിമാറുന്നു. ആ ദമ്പതികള്‍ക്കു പലതും കൊടുക്കുകയും അവരില്‍നിന്ന് പലതും അപഹരിക്കുകയും ചെയ്യുന്നു അയാള്‍.

സരോജയെ പട്ടേലര്‍ കൊലചെയ്തതിനെത്തുടര്‍ന്ന് അവളുടെ ബന്ധുക്കള്‍ പട്ടേലരെ പിന്തുടരുന്നതോടെ കഥയുടെ ഗതി മാറുന്നു. സരോജയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കാനുള്ള പട്ടേലരുടെ ശ്രമങ്ങള്‍ നിഷ്ഫലമാവുന്നു. വിജനമായ വനത്തില്‍ സരോജയുടെ ബന്ധുക്കള്‍ നിയോഗിച്ച വാടകക്കൊലയാളികളായ തോക്കുധാരികള്‍ അയാളെ പിന്തുടര്‍ന്ന് വേട്ടയാടുന്നു. ഒടുവില്‍ പട്ടേലരെ അവര്‍ വെടിവെച്ചുകൊല്ലുന്നു.

അടൂരിന്റെ ചിത്രങ്ങളിലെ ഉദ്വേഗജനകമായ ഏക പരിസമാപ്തിയാണ് ഇത്. പാറക്കെട്ടുകളുള്ള കാട്ടിലൂടെ തോക്കുധാരികള്‍ പട്ടേലരെ പിന്തുടരുന്നു. അര്‍ധനഗ്‌നനായി, വിശന്നുവലഞ്ഞ്, മുറിവേറ്റ്, നാണംകെട്ട്, അഹങ്കാരം നശിച്ച്, ശക്തിഹീനനായി നില്‍ക്കുന്ന പട്ടേലരെ അവര്‍ വളയുന്നു. തന്റെ യജമാനനോടൊപ്പം പലായനംചെയ്യുന്ന തൊമ്മി ഒരു വലിയ പാറയ്ക്കു പിന്നില്‍ ഒളിക്കുന്നു. അന്തരീക്ഷത്തില്‍ വെടിയൊച്ച മുഴങ്ങുന്നു. തോക്കേന്തിയ കൈകളോടെ പാറക്കെട്ടില്‍ കുഴഞ്ഞുവീണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പട്ടേലരെ നാം കാണുന്നു. കുറച്ചുനേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ നിന്നുപോവുകയാണ് തൊമ്മി. അയാള്‍ എങ്ങനെ പ്രതികരിക്കാനാണ്? അയാള്‍ സന്തോഷിക്കണോ? പട്ടേലരുടെ ക്രൂരമായ ആധിപത്യം അവസാനിച്ചതില്‍ ആശ്വസിക്കണോ? അതോ തനിക്കു ജീവിക്കാനുള്ള വക തന്ന ഒരാളുടെ മരണത്തില്‍ വിലപിക്കണോ? തൊമ്മി പട്ടേലരുടെ അടുത്തേക്കു നീങ്ങുന്നു. അയാളില്‍നിന്ന് തോക്ക് എടുത്തുമാറ്റുന്നു. തൊട്ടടുത്തുള്ള അരുവിയിലേക്ക് അത് വലിച്ചെറിയുന്നു. അവിടെനിന്ന് ഓടിക്കൊണ്ട് ഉച്ചത്തില്‍ ഓമനയെ വിളിച്ച് അയാള്‍ പറയുന്നു. 'പട്ടേലര് മരിച്ചു, പട്ടേലര് മരിച്ചു.'
സക്കറിയയുടെ ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും (1986)എന്ന രചനയെ ആസ്​പദമാക്കി ചെയ്ത വിധേയന്‍ ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ അനുകല്‍പ്പനമായിരുന്നു. വിധേയത്വത്തിന്റെ ഗഹനമായ വിശകലനമാണിത്. യജമാന, ഭൃത്യബന്ധത്തിന്റെ വിചിത്രഭാവങ്ങളിലൂടെ വിശാലമായ ഒരു പരിപ്രേക്ഷ്യത്തിലാണ് വിധേയത്വത്തെ ഇവിടെ വിശകലനംചെയ്യുന്നത്. തുടക്കത്തില്‍ വേദനയും ദേഷ്യവും വിമുഖതയും കാട്ടുന്നുണ്ടെങ്കിലും തൊമ്മി തന്റെ അടിമമനോഭാവത്തിലും അനുസരണശീലത്തിലും ആനന്ദം കണ്ടെത്തുകയാണ്. തന്റെ ഭാര്യ പട്ടേലരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ അഭിമാനം തോന്നുന്ന ഘട്ടംവരെ ആ പാദസേവ ചെന്നെത്തുന്നു. ഒരു രാത്രിയില്‍ ഭാര്യയോടൊപ്പം കിടക്കവേ, പട്ടേലരുടെ വിലകൂടിയ അത്തര്‍ പൂശിയ അവളുടെ ശരീരത്തില്‍നിന്നുയരുന്ന ഗന്ധം തനിക്കിഷ്ടമാണെന്ന് അയാള്‍ പറയുന്നു. അത്രയുമുണ്ടായിരുന്നു അയാള്‍ പകരമായി അനുഭവിച്ച ആനന്ദം.

ചിത്രാന്ത്യത്തില്‍ മാത്രമാണ് പട്ടേലരും തൊമ്മിയും സമന്മാരാവുന്നത്. പിടികിട്ടാപ്പുള്ളികളായി ഒളിച്ചോടി നിറവനത്തില്‍ അഭയംതേടുമ്പോള്‍ അവര്‍ ഒരേപോലെ വസ്ത്രം ധരിക്കുന്നു, ഒരേ ഇലയില്‍നിന്ന് ഒരേ ഭക്ഷണം കഴിക്കുന്നു. തൊമ്മി ഇത്രയും കാലം അനുഭവിച്ച പരപീഡനപരമായ അടിമത്തത്തിന്റെയും തടവിന്റെയും അവസാനമാണിത്. താന്‍ വിമോചിതനായെന്നു തിരിച്ചറിയുമ്പോള്‍ അയാള്‍ ആശയക്കുഴപ്പത്തിലാവുന്നു. ആ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അവനറിയില്ല. ആ സ്വാതന്ത്ര്യത്തെ എങ്ങനെ കൊണ്ടുനടക്കുമെന്നും അവനറിയില്ല.
ഗോപാലകൃഷ്ണന്റെ മുന്‍കാലചിത്രങ്ങളേക്കാള്‍ ഉത്കര്‍ഷേച്ഛയുള്ള ഒരു സംരംഭമായിരുന്നു വിധേയന്‍. വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ മനസ്സിനെയാണ് ഇവിടെ അദ്ദേഹം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നത്. ഈ പഠനത്തില്‍, വിശാലമായ ഒരു വ്യവസ്ഥിതിയുടെ ഇരുധ്രുവങ്ങളിലാണ് പട്ടേലരും തൊമ്മിയും. ഒന്ന് സമഗ്രാധിപത്യത്തെയും മറ്റേത് സമഗ്ര വിധേയത്വത്തെയും പ്രതിനിധാനംചെയ്യുന്നു. രണ്ടും തികച്ചും വ്യത്യസ്തമായ രീതികളില്‍ പൈശാചികതയും അസ്വാരസ്യവും നിറഞ്ഞവയാണ്. ഇവിടെ പട്ടേലര്‍ പണത്തിനു പിറകെയല്ല പോകുന്നത്. പണത്തിലൂടെയല്ല, അധികാരം നേടാനും നിലനിര്‍ത്താനും അയാള്‍ ശ്രമിക്കുന്നത്. മറിച്ച് ഭീതി പരത്തിയും അക്രമമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുമാണ്. നിസ്സഹായരായ മനുഷ്യരെ തൊഴിക്കാന്‍ അയാള്‍ തന്റെ കാലുകള്‍ ഉദാരമായി ഉപയോഗിക്കുന്നു.

റവന്യൂ, ഭരണ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ നിയമനിര്‍മാണസഭ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയപ്പോള്‍ നഷ്ടമായ തന്റെ അധികാരം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ അയാള്‍ ആധിപത്യത്തിന്റെ അടിത്തറ പണിയുന്നത് ഇങ്ങനെ ഭീതി പരത്തിയും അക്രമം നടത്തിയുമാണ്. അയാള്‍ ആധിപത്യത്തെക്കുറിച്ചുള്ള ഭ്രമഭാവനകളില്‍ മുഴുകുന്നു. ഓമനയെപ്പോലുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ അയാള്‍ ശാരീരികമായ ശക്തി ഉപയോഗിക്കുന്നു. തൊമ്മിയെപ്പോലുള്ളവരെ അയാള്‍ പേടിപ്പിച്ചുനിര്‍ത്തുന്നു.

ഭീകരവും ഭീതിയുളവാക്കുന്നതുമായ ഒരു കഥയാണിത്. പൈശാചികതയെക്കുറിച്ച് ചിന്തിക്കാന്‍ ഈ ചിത്രം നിങ്ങളെ പ്രേരിപ്പിക്കുന്നു. മൂലകൃതിയുടെ ആഖ്യാനം കുറേക്കൂടി ഹിംസാത്മകമായിരുന്നുവെന്നും ചില ഭാഗങ്ങള്‍ താന്‍ ഒഴിവാക്കുകയും മറ്റു ചില ഭാഗങ്ങള്‍ ഒന്നുകൂടി സൗമ്യമാക്കുകയും ചെയ്തുവെന്നും അടൂര്‍ പറയുന്നു.

ക്ലാസിക് ഗോപാലകൃഷ്ണന്‍ ശൈലിയില്‍ ഈ ചിത്രത്തില്‍ പറയാതെ വിട്ട ഭാഗങ്ങളാണ് ഏറെയും. കൈയില്ലാത്ത ഒരു കസേരയില്‍ ഒരു തോക്ക് ചാരിവെച്ച ദൃശ്യത്തിലാണ് ചിത്രത്തിന്റെ തുടക്കത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്നത്. കള്ളുഷാപ്പിനു പുറത്തു വെച്ച കസേര ഇനി വരാനിരിക്കുന്ന കാര്യങ്ങളുടെ മുന്‍സൂചനയാവുന്നു. തോക്ക് അധികാരത്തെ സൂചിപ്പിക്കുമ്പോള്‍ കൈയൊടിഞ്ഞ കസേര ക്ഷയോന്മുഖമായ ഫ്യൂഡലിസത്തെ സൂചിപ്പിക്കുന്നു. ഫ്യൂഡലിസത്തിന്റെ അവസാന അടയാളങ്ങള്‍പോലും ക്ഷയിച്ചുപോയിരുന്നു.

അതുവരെ താന്‍ പറഞ്ഞതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ സിനിമയെങ്കിലും തന്റെ എല്ലാ ചലച്ചിത്രകൃതികളിലൂടെയും തുടര്‍ച്ചയുടെ ഒരു ചരട്, എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന ഒരു നൂലിഴ, കടന്നുപോവുന്നുണ്ടെന്ന് അടൂര്‍ പറയുന്നു. അവയിലൊന്ന് ആത്മീയതയാണ്. ഒരിക്കലും അത് പ്രത്യക്ഷമോ പ്രകടമോ അല്ലെങ്കിലും.

ആദ്യത്തെ തവണ തൊമ്മി തെരുവിനു കുറുകെ നടന്ന് പട്ടേലരുടെ മുന്നിലേക്ക് നീങ്ങുമ്പോള്‍ അകലെ പള്ളിമണി മുഴങ്ങുന്നു. ശവസംസ്‌കാരച്ചടങ്ങിലെ മണിനാദമായി ക്രിസ്ത്യാനികള്‍ അതിനെ തിരിച്ചറിയും. അവസാനത്തില്‍ തൊമ്മി തിരിച്ചു വീട്ടിലേക്ക് ഓടുമ്പോള്‍ വീണ്ടും പള്ളിമണി മുഴങ്ങുന്നു. പക്ഷേ, ഇത്തവണ അത് പ്രാര്‍ഥനായോഗത്തിനുവേണ്ടിയുള്ള മണിനാദമാണ്. ഈ രണ്ടു മണിനാദങ്ങള്‍ക്കുമിടയില്‍ ഇടവകയിലെ പാതിരി, എന്തുകൊണ്ടാണ് കുമ്പസാരിക്കാന്‍ വരാത്തത് എന്ന് തൊമ്മിയോടു ചോദിക്കുന്നത് നാം കാണുന്നു. ആത്മീയതയെ ദ്യോതിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ രംഗമുണ്ട് ചിത്രത്തില്‍: ഗ്രാമത്തിലെ കുളത്തിലെ പവിത്രമത്സ്യങ്ങളെ തോട്ട പൊട്ടിച്ചു പിടിക്കാന്‍ പട്ടേലര്‍ ആഗ്രഹിക്കുമ്പോള്‍ അതു പാപമാണെന്നു പറഞ്ഞ് തൊമ്മി അതു ചെയ്യാതിരിക്കാന്‍ അപേക്ഷിക്കുന്നുണ്ട്. തോട്ട പൊട്ടാതെയാവുമ്പോള്‍ ആ ചെറുമത്സ്യങ്ങള്‍ കുളത്തില്‍ പുളച്ചുനടക്കുന്നു.

തൊമ്മി ശരിക്കും ഒരു പാപിയല്ലെന്നാണ് ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഭീഷണിയിലൂടെയും അപഹരണങ്ങളിലൂടെയും പാപംചെയ്യാന്‍ അയാള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതിനെ ഉദാഹരിക്കുന്ന ഒരു രംഗത്തില്‍ തന്റെ ഭാര്യയെ കൊല്ലരുതെന്ന് തൊമ്മി പട്ടേലരോടു യാചിക്കുന്നതു കാണാം. ഒരര്‍ഥത്തില്‍, പട്ടേലര്‍തന്നെ തന്റെ ജീവിതസാഹചര്യങ്ങളുടെ ഇരയാണ്. സരോജയെ ശ്വാസംമുട്ടിച്ചു കൊല്ലുമ്പോള്‍ അയാള്‍ക്കു കുറ്റബോധം തോന്നുന്നുണ്ട്. 'ഞാനാണ് അവളെ കൊന്നത് എന്ന് അവള്‍ അറിഞ്ഞിട്ടുണ്ടാകുമോ' എന്ന് ഇടയ്ക്കിടെ അയാള്‍ തൊമ്മിയോടു ചോദിക്കുന്നുണ്ട്. ഇല്ലെന്ന ഉറപ്പിനായാണ് അയാള്‍ തൊമ്മിയോട് അങ്ങനെ ചോദിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പട്ടേലര്‍ ഈശ്വരേച്ഛയെ ഒട്ടും വകവെക്കുന്നില്ല. സരോജയെ കൊല്ലാനുള്ള ആദ്യശ്രമത്തില്‍ അയാള്‍ക്ക് ഉന്നംതെറ്റുന്നു. അവിടെ ആ ശ്രമം അവസാനിപ്പിച്ചുകൊണ്ട് സ്വയം നന്നാവാന്‍ അയാള്‍ക്കു ശ്രമിക്കാമായിരുന്നു. പക്ഷേ, അതിനു തുനിയാതെ അയാള്‍ കൊലപാതകശ്രമം തുടരുകയാണ്. ഒടുവില്‍, അയാള്‍ അതില്‍ വിജയിക്കുന്നു. ആ വിജയമാണ് അയാളുടെ ഭീതിദമായ അന്ത്യത്തില്‍ കലാശിക്കുന്നത്.

ഒടുവില്‍, ദൃശ്യബിംബങ്ങളുടെ വിചിത്രമായ ഒരു വ്യതിയാനത്തില്‍, പട്ടേലര്‍ തൊമ്മിയെപ്പോലെയാവുന്നു. അയാള്‍ തൊമ്മിയെപ്പോലെ പെരുമാറുന്നു. വിധിയുടെ വക്രോക്തി ഒരാളെ ദുരന്തത്തിലേക്കു തള്ളിയിടുമ്പോള്‍ മറ്റൊരാള്‍ക്ക് അത് സ്വാതന്ത്ര്യത്തിന്റെയും മോക്ഷത്തിന്റെയും സാധ്യതകള്‍ തുറന്നിടുന്നു. പക്ഷേ, അത് അങ്ങനെതന്നെയാണോ? ഒരുപക്ഷേ, തൊമ്മിയെപ്പോലുള്ള ഒരു കഥാപാത്രത്തിന് അടിമത്തത്തില്‍ മാത്രമേ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയൂ. പിന്നീടങ്ങോട്ടുള്ള തന്റെ ജീവിതത്തിന്റെ ചുമതലയേല്‍ക്കാന്‍ തൊമ്മി ഒരുപക്ഷേ, മറ്റൊരു യജമാനനെ തേടിപ്പോവാനുമിടയുണ്ട്.

എ ഡോര്‍ ടു അടൂര്‍ എന്ന പുസ്തകത്തില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു: 'അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒടുവില്‍ അയാള്‍ നേടുന്ന സ്വാതന്ത്ര്യം താല്‍ക്കാലികമാവാം. തൊമ്മിയെ അറിയുന്ന ഒരാള്‍ക്ക് അയാളുടെ ഒടുവിലത്തെ പാച്ചില്‍ വിമോചനത്തിന്‍േറതാണെന്നു വിചാരിക്കാനാവില്ല. സന്തോഷംകൊണ്ടായിരിക്കില്ല, അയാള്‍ ഇങ്ങനെ ഓടുന്നത്. അതില്‍ അയാളുടെ വ്യസനത്തിന്‍േറതായ ഒരു ഘടകംകൂടിയുണ്ട്. അയാളുടെ വിളി ഒരു നീണ്ട രോദനംപോലെയാവുന്നു. തന്‍േറതായ വസ്തുക്കളില്‍ വല്ലാത്ത ഒരു വൈകാരികബന്ധം ഉള്ളയാളാണ് തൊമ്മി. അത് ഭാര്യയായാലും തന്റെ ഭൂമിയായാലും. ഒരുപക്ഷേ, ഈ വൈകാരികബന്ധമാവാം അയാളെ അടിമത്തത്തിലേക്കു നയിക്കുന്നത്.'

ബഷീറില്‍നിന്നു വ്യത്യസ്തമായി തന്റെ കഥ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയ രീതിയില്‍ സക്കറിയ സന്തുഷ്ടനായിരുന്നില്ല. സക്കറിയയും അടൂരും തമ്മിലുള്ള വിയോജിപ്പുകള്‍ വിവാദമായതോടെ പത്രങ്ങള്‍ക്ക് ഒരുപാട് ന്യൂസ്​പ്രിന്റ് കടലാസ് ഉപയോഗിക്കേണ്ടിവന്നു; അല്ലെങ്കില്‍ പാഴാക്കേണ്ടിവന്നു.

സക്കറിയയുടെ പുസ്തകം ചിത്രത്തിലെ ആശയത്തിനു തുടക്കമിടുക മാത്രമായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിനോടു വിയോജിക്കുകയായിരുന്നു താനെന്ന് സക്കറിയ എന്നോടു പറഞ്ഞു. 'അടൂര്‍ എന്റെ കഥ പൂര്‍ണമായും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്,' സക്കറിയ തീര്‍ത്തുപറയുന്നു. പക്ഷേ, താന്‍ മതിലുകളില്‍ ചെയ്തതുപോലെ ചില മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ടെന്ന് അടൂര്‍ പറയുന്നു. 'ഞാന്‍ ഓമനയ്ക്കും സരോജയ്ക്കും പുസ്തകത്തിലുള്ളതിനേക്കാള്‍ പ്രാധാന്യം കൊടുത്തു.

സക്കറിയയുടെ പട്ടേലര്‍ സ്വത്തിനുവേണ്ടി തന്റെ ഭാര്യയെ കൊല്ലുന്നു. എന്റെ ചിത്രത്തില്‍ അങ്ങനെയല്ല. എന്റെ സിനിമയില്‍ ഒരൊറ്റ കൊലപാതകമേയുള്ളൂ. പട്ടേലര്‍ സരോജയെ വധിക്കുന്ന രംഗം. മനഃസാക്ഷിയുടെ വധം. സക്കറിയ പട്ടേലരെ ഒരു പരമ്പര കൊലയാളിയാക്കിയിരുന്നു. അതു ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.'

ഗോപാലകൃഷ്ണന്റെ വിധേയന്‍ പട്ടേലരുടെ മൃദുവായ വശംകൂടി കാട്ടിത്തരുന്നു. ഭാര്യയെയും കുഞ്ഞിനെയും അയാള്‍ വല്ലാതെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് അനുഭവപ്പെടുന്ന നിമിഷങ്ങളുണ്ട് ഈ ചിത്രത്തില്‍. തന്റെ കൂട്ടാളികളില്ലാതെ ഒറ്റപ്പെടുമ്പോള്‍ അയാള്‍ പാകത വന്നതുപോലെ ചിന്തിക്കുന്നു. അയാളുടെ കൂട്ടാളികളാണ് പകകൊണ്ട് അയാളെ ശാക്തീകരിക്കുന്നത്.
മറ്റൊരു രംഗത്തില്‍ വിശ്വാസം രക്ഷിക്കുന്നുവെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണന്‍ ബൈബിളിനെ കൂട്ടുപിടിക്കുന്നു. സക്കറിയയുടെ തോട്ട മത്സ്യക്കുളത്തില്‍ പൊട്ടുമ്പോള്‍ ഗോപാലകൃഷ്ണന്റെ തോട്ട പൊട്ടുന്നില്ല. 'തൊമ്മിയുടെ വിശ്വാസം - അയാള്‍ ഒരു ഹിന്ദുവല്ലായിരുന്നിട്ടും - നിലനില്‍ക്കുന്നു എന്ന് കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഹിന്ദു ദൈവങ്ങള്‍ ആണ് മത്സ്യത്തെ സംരക്ഷിക്കുന്നതെന്ന് അയാള്‍ വിശ്വസിക്കുന്നു. അവ പകരമായി ഗ്രാമത്തെ സംരക്ഷിക്കുന്നു. തോട്ട പൊട്ടാതെ പോവുമ്പോള്‍ അത് വിശ്വാസത്തിന്റെ വിജയത്തിന്റെ സൂചനയാവുന്നു,' അടൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ എന്തോ ആവട്ടെ, ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ തന്റെ കഥ ഒരു മാറ്റവും വരുത്താതെ നിലനില്‍ക്കുമെന്ന് സക്കറിയ കരുതിയിരുന്നെങ്കില്‍, അത് സ്വതന്ത്രചിന്തയ്ക്കും കലാകാരന്റെ സ്വാതന്ത്ര്യത്തിനും വിട്ടുകൊടുത്തിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇത്രയും അബദ്ധം പറ്റില്ലായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് അടൂര്‍ മതിലുകള്‍ക്കുശേഷം വീണ്ടും ഒരു സാഹിത്യകൃതിയെ ഉപജീവിച്ചുകൊണ്ട് സിനിമ എടുക്കാന്‍ തീരുമാനിച്ചത്? കുറ്റബോധം തോന്നിക്കുന്ന മുഖത്ത് ഒരു പുഞ്ചിരി തെളിയുന്നു. 'മതിലുകള്‍ക്കുശേഷം ഞാന്‍ മഹാമടിയനായി. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു സിനിമ നിര്‍മിക്കണമെന്നു തോന്നി. എനിക്ക് കഥയുടെ ആശയം ഉരുത്തിരിഞ്ഞുകിട്ടിയില്ല. അപ്പോഴാണ് മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ വന്ന സക്കറിയയുടെ രചനയെക്കുറിച്ച് ഓര്‍ത്തത്. അതൊരു നോവലെറ്റായിരുന്നു. ദൈര്‍ഘ്യം കുറഞ്ഞ നോവലെറ്റ്, പക്ഷേ, ഒരു ചെറുകഥയേക്കാള്‍ ദൈര്‍ഘ്യമേറിയത്.' സക്കറിയ തിരക്കിട്ട് എഴുതിയതാണ് ആ നീണ്ടകഥയെന്ന് കരുതപ്പെടുന്നു. പ്രസാധകന് ഒരു സമയത്ത് ഒരു പേജ് എന്ന കണക്കിന് അയച്ചുകൊടുക്കുകയായിരുന്നു.

ഗോപാലകൃഷ്ണന്റെ തിരക്കഥ സക്കറിയയുടെ രചനയ്ക്ക് അപ്പുറത്തേക്കു പോയി. 'എനിക്ക് ചരിത്രസന്ദര്‍ഭത്തില്‍ ആ കഥയെ സ്ഥാനപ്പെടുത്തേണ്ടി വന്നു. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ നല്ല അധ്വാനശീലമുള്ളവരായിരുന്നു. ചിലര്‍ കര്‍ണാടക എന്ന പുതിയ ഭൂമിയില്‍ അഭിവൃദ്ധി പ്രാപിച്ചു. അവര്‍ അത് സ്വന്തം നാടാക്കി. തീര്‍ച്ചയായും അസന്തുഷ്ടമായ ജീവിതം നയിച്ചിരുന്ന തൊമ്മിയെപ്പോലുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന ഭൂവുടമകളെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. കാഴ്ചപ്പാടില്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുള്ളവരായിരുന്നു ഭൂവുടമകള്‍. കാലഹരണപ്പെട്ട നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭൂവുടമകള്‍ ശ്രമിച്ചു. എന്റെ സിനിമ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ റവന്യൂവിന്റെയും ഭരണത്തിന്റെയും ചുമതലകള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. നേരത്തേ അവ ഏറ്റെടുത്തു നടപ്പാക്കിയിരുന്ന പട്ടേലര്‍മാര്‍ ഭീതിപരത്തിയും കീഴ്‌പ്പെടുത്തിയും ജനങ്ങളില്‍ കാര്യമായ ആധിപത്യവും സ്വാധീനവും ചെലുത്തിപ്പോന്നു.'

ചോദ്യങ്ങളില്ലാതെതന്നെ സ്വീകരിക്കപ്പെട്ടപ്പോള്‍ അധികാരം എന്നത് അടിച്ചമര്‍ത്തല്‍സ്വഭാവമുള്ളതായി മാറി. അത് ഒരു ജനാധിപത്യരാജ്യത്തുപോലും സംഭവിക്കാം. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ അത് അങ്ങേയറ്റം അധാര്‍മികമാവാം. ഇന്ത്യന്‍ മനസ്സില്‍ വിധേയത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി അടൂര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രം പൂര്‍ണമായും ഒരു ജനാധിപത്യരാഷ്ട്രമായി മാറാത്തത്. ഭാസ്‌കരപ്പട്ടേലരെപ്പോലുള്ള കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അയാള്‍ ഈ വ്യവസ്ഥിതിയിലേക്കാണ് പിറന്നുവീണത്. മറ്റുള്ളവരുടെ ജീവിതത്തിനുമേല്‍ അധികാരം പ്രയോഗിക്കാനുള്ള സ്വാഭാവികമായ അവകാശം തനിക്ക് ഉണ്ടെന്ന് അയാള്‍ വിചാരിക്കുന്നു. അതു മുഴുവനായും ഉപയോഗിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ അയാളോട് അനുസരണയും വിധേയത്വവും പ്രകടിപ്പിക്കാതിരുന്നാല്‍ അയാള്‍ ചോദ്യംചെയ്യപ്പെടുമായിരുന്നു. പക്ഷേ, അവിടെ ഒരു പ്രതിഷേധവും എതിര്‍ശബ്ദവും ഉണ്ടാവുന്നില്ല.
ചിത്രീകരണത്തിനുമുന്‍പ് ഗോപാലകൃഷ്ണനും സക്കറിയയും കര്‍ണാടക - കേരള അതിര്‍ത്തികള്‍ സന്ദര്‍ശിച്ചു. സക്കറിയയ്ക്ക് അവിടെ റബ്ബറും കശുവണ്ടിയും വളരുന്ന ഒരു ചെറിയ എസ്‌റ്റേറ്റ് ഉണ്ടായിരുന്നു. നിരവധി പട്ടേലര്‍മാരുടെ വീടുകള്‍ അവര്‍ സന്ദര്‍ശിച്ചു. പലരും ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഒരു വീടിന്റെ സ്ഥാനത്ത് ചെറിയ കൂടുമാത്രമുള്ളവര്‍. ഒടുവില്‍ ഗോപാലകൃഷ്ണന്‍ പട്ടേലര്‍വീടുകളുടെ ലാക്ഷണികസ്വഭാവമുള്ള രാമകൃഷ്ണറായിയുടെ വീട് തിരഞ്ഞെടുത്തു.

മരസാമാനങ്ങളുടെ സജ്ജീകരണം ഉള്‍പ്പെടെയുള്ള ചില പണികള്‍ അവിടെ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു.

അതിനായുള്ള അന്വേഷണം മംഗലാപുരത്തേക്കും കാസര്‍കോട്ടേക്കും നീണ്ടു. അവിടെ പട്ടേലര്‍ഗൃഹങ്ങളിലെ ഫര്‍ണിച്ചറുകള്‍ കണ്ടു. ഭാസ്‌കരപ്പട്ടേലര്‍ ഉറങ്ങുകയും പിന്നീട് ഭാര്യയെ കഴുത്തു ഞെരിച്ചുകൊല്ലുകയും ചെയ്യുന്ന വലിയ കട്ടിലുകള്‍ ഉള്‍പ്പെടെ അവിടെ കണ്ടു.

പക്ഷേ, കൈയൊടിഞ്ഞ കസേര മാത്രം അദ്ദേഹത്തിനു പിടികൊടുക്കാതെ പലപ്പോഴും ഒഴിഞ്ഞുമാറി. കന്നട പ്രൊഫസര്‍ ആയ സുഹൃത്ത് ഡോ. ദാമോദര്‍ ഷെട്ടിയോടൊപ്പം ഗോപാലകൃഷ്ണന്‍ മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജില്‍ പോയി. കോളേജില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ കൈയൊടിഞ്ഞ പഴയ ഒരു കസേരയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ് അവിടത്തെ പ്രിന്‍സിപ്പല്‍. അദ്ദേഹത്തെ മുറിയില്‍ ചെന്നുകണ്ടു. അദ്ദേഹം മുന്നിലിരുന്ന ഒരു ഫയല്‍ വായിക്കുകയായിരുന്നു. ഷെട്ടി പ്രിന്‍സിപ്പലിനോടു പറഞ്ഞു: 'സര്‍, ഇദ്ദേഹം വന്നത് പഴയ ഫര്‍ണിച്ചര്‍ നോക്കാനാണ്.' പ്രിന്‍സിപ്പല്‍ ഒന്നു തലയുയര്‍ത്തി നോക്കി ഗോപാലകൃഷ്ണനോടു ചോദിച്ചു: 'നിങ്ങള്‍ ഒരു ആശാരിയാണോ?' അടൂര്‍ മറുപടി നല്‍കി: 'ഒരു തരത്തില്‍...' അല്ലാതെ മറ്റാരാണ് കൈയൊടിഞ്ഞ ഒരു കസേര അന്വേഷിച്ചുവരിക എന്ന് പ്രിന്‍സിപ്പല്‍ അദ്ഭുതപ്പെട്ടു. ഒടുവില്‍ ഈ കസേര സെറ്റിലെത്തി. പിന്നീട് ഫ്രെയിമിലും. ചിത്രത്തിന്റെ ബ്രോഷറിന്റെ കവറില്‍പ്പോലും ഈ കസേര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പട്ടേലര്‍ഭരണത്തിന്റെ ശിഥിലീകരണത്തെ പ്രതീകവത്കരിക്കുകയാണ് ആ കസേര. അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത, വാശിയോടെ അതില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പട്ടേലര്‍മാരുടെ പതനത്തിന്റെ പ്രതീകം. ശക്തമായി ഈ സന്ദേശം വിനിമയംചെയ്യാന്‍ കൈയില്ലാത്ത ഈ കസേരയുടെ അടയാളത്തിനു കഴിയുന്നു.

വിധേയന്‍ കര്‍ണാടകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരള അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തായിരുന്നു ഷൂട്ടിങ്. ഗോപാലകൃഷ്ണനും സംഘവും ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടെ ഒരു കള്ളുഷാപ്പും മറ്റു ചില കടകളും നിര്‍മിച്ചു. ശിവന്റെ കലാസംവിധാന പരിശ്രമങ്ങള്‍ക്കുശേഷം ആ സ്ഥലം ഒരു ബസ് സ്‌റ്റോപ്പ് ഉള്ള തെരുവുകവലപോലെ തോന്നിച്ചു. സെറ്റ് നിര്‍മാണം പൂര്‍ത്തിയായി, ഷൂട്ടിങ് തുടങ്ങാനൊരുങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ച ചില ക്രിസ്ത്യാനികള്‍ കടകളുടെ ഓലമേഞ്ഞ മേല്‍ക്കൂര വലിച്ചു താഴെയിട്ട് അവയില്‍ ഓടു മേയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ സ്ഥലത്തിന്റെ, പഴയ കാലഘട്ടത്തിന്റെ പ്രതീതി നഷ്ടമാവുമായിരുന്നു. ചിത്രീകരണം കഴിയുന്നതുവരെ അങ്ങനെ ചെയ്യരുതെന്ന് അടൂരും സംഘവും അവരോടു യാചിച്ചു. ഓലമേഞ്ഞ മേല്‍ക്കൂര അതേപടി നിലനിര്‍ത്താന്‍ തങ്ങള്‍ക്കു വന്‍തുക തരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ പ്രദേശത്തെ ക്രിസ്ത്യന്‍ പുരോഹിതന്റെ അടുക്കല്‍ ചെന്ന് മീരാസാഹിബും സക്കറിയയും സഹായമഭ്യര്‍ഥിച്ചപ്പോഴാണ് ഒരു ഒത്തുതീര്‍പ്പില്‍ എത്തിയത്.

നാടകീയസംഭവങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഭാസ്‌കരപ്പട്ടേലരെപ്പോലെ ഒരാള്‍ അവിടെ ഉണ്ടെന്ന അഭ്യൂഹം പടര്‍ന്നിരുന്നു. തങ്ങളെക്കുറിച്ച് ഒരു സിനിമയെടുക്കുകയാണെന്ന് അവിടത്തെ പട്ടേലര്‍മാര്‍ വിചാരിച്ചു. അത് അവരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ഊഹാപോഹങ്ങള്‍ വന്യമായി പ്രചരിച്ചു. തോക്കേന്തിയ ഒരു പട്ടേലര്‍ സെറ്റില്‍ എത്തുമെന്നുവരെ മുറുമുറുപ്പുകള്‍ പടര്‍ന്നു. ആ അഭ്യൂഹം അഭ്യൂഹം മാത്രമായി അവശേഷിച്ചു. ഒരു പട്ടേലരും അവിടെ വന്നില്ല. കണ്ടുനില്‍ക്കുന്നവരില്‍ ചിത്രീകരണം നിരീക്ഷിക്കാനെന്നപോലെ ഒരു പട്ടേലര്‍ ഉണ്ടായിരുന്നുവെന്ന് അടൂര്‍ പറയുന്നു.

അദ്ദേഹത്തിന്റെ ദുഷ്‌കരമായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഛായാഗ്രഹണം ഒരു ഭഗീരഥപ്രയത്‌നംതന്നെയായിരുന്നു. ചിലപ്പോള്‍ ലൊക്കേഷനുകള്‍ കൊടുംകാടിനുള്ളിലായിരുന്നു. അവിടങ്ങളില്‍ പലപ്പോഴും റോഡുപോലും കാണില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ അവിടേക്ക് കാല്‍നടയായി വഹിച്ചു കൊണ്ടുപോവേണ്ടിവന്നു. കൂലിക്കാരെയും ചേര്‍ത്ത് അണിയറശില്‍പ്പികളുടെ എണ്ണം ഇരട്ടിയാക്കി.

വിധേയന്റെ ചിത്രീകരണത്തെക്കുറിച്ച് ഒരു മുഴുനീള ഫീച്ചര്‍ സിനിമതന്നെ എടുക്കാമായിരുന്നു. ചിത്രീകരണം നടന്നത് ഒരു വേനല്‍ക്കാലത്താണ്.

ചുട്ടുപൊള്ളുന്ന വെയിലും വരണ്ട ഭൂമിയും വളരെയധികം അസുഖകരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കി. പക്ഷേ, ഗോപാലകൃഷ്ണനോ അദ്ദേഹത്തിന്റെ മുഖ്യനടന്മാരോ ഛായാഗ്രാഹകനോ മറ്റ് അണിയറശില്‍പ്പികളോ അങ്ങനെ എളുപ്പം പേടിക്കുന്നവരായിരുന്നില്ല. അവര്‍ ചിത്രീകരണം തുടര്‍ന്നു.

ഒരു വെള്ളച്ചാട്ടത്തിനായുള്ള സംവിധായകന്റെ തിരച്ചില്‍ അപകടകരമായ മറ്റൊരു സാഹസികയാത്രയായിരുന്നു. ഗോപാലകൃഷ്ണന്‍, മീരാസാഹിബ്, സക്കറിയയുടെ മാനേജര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ ഇടതൂര്‍ന്നു വളരുന്ന പച്ചിലപ്പടര്‍പ്പിലൂടെ, കുറ്റിക്കാട്ടിലൂടെ വഴിതെറ്റിയേക്കാവുന്ന ഒരു യാത്രയ്ക്കു തുടക്കമിട്ടു. കുന്നിറങ്ങി പച്ചപ്പടര്‍പ്പുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റി അവര്‍ നടന്നു. ഉഗ്രവിഷമുള്ള രാജവെമ്പാലയ്ക്കു തൊട്ടടുത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് അവര്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. എന്നിരുന്നാലും അവരുടെ ശ്രമം വിജയിച്ചു. അവര്‍ വെള്ളച്ചാട്ടം കണ്ടെത്തി.

പിറ്റേദിവസം ക്യാമറ ഒരുക്കിവെക്കുകയും നടന്മാര്‍ തങ്ങളുടെ ഇടത്തില്‍ ഷൂട്ടിങ്ങിനു സന്നദ്ധരായി നില്‍ക്കുകയും ചെയ്തപ്പോള്‍ പൊടുന്നനെ ആകാശം ഭീഷണിയുയര്‍ത്തിക്കൊണ്ട് ഇരുണ്ട് മൂടിക്കെട്ടി നിന്നു.

പിന്നെ ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അവിടെ പെട്ടെന്ന് മലവെള്ളം പൊങ്ങാനിടയുണ്ടെന്ന് സംഘത്തിലെ ആരോ മുന്നറിയിപ്പു നല്‍കി. അതു കേട്ട നിമിഷം മമ്മൂട്ടി ജീവനുംകൊണ്ടോടി. മല കയറി റോഡിലേക്കും സുരക്ഷിതത്വത്തിലേക്കും ഓടിപ്പോയി. വെറും മുണ്ടുമാത്രം ഉടുത്ത മമ്മൂട്ടി പേടിച്ച് ഓടുന്നതിനിടയില്‍ അദ്ദേഹത്തിനു മുറിവും ചതവും പറ്റി. തിരശ്ശീലയിലെ വീരനായകകൃത്യങ്ങള്‍കൊണ്ട് നിരവധി പേരെ അസൂയാലുക്കളാക്കുന്ന മമ്മൂട്ടിക്കു ചേര്‍ന്ന പ്രതിച്ഛായയായിരുന്നില്ല അത്.

അദ്ദേഹത്തിന്റെ പ്രതികരണം മറ്റുള്ളവരെയും വേവലാതിയിലാഴ്ത്തി. ഏതാണ്ട് എല്ലാവരും കുത്തനെയുള്ള കുന്നു കയറി റോഡിലേക്കു കുതിക്കുന്നത് കാണാമായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ദിവസമാകാമായിരുന്ന ആ ദിനം ഗോപാലകൃഷ്ണന് ഇച്ഛാഭംഗം സമ്മാനിച്ചു. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനായില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ ആ കുന്നിനു മുകളിലേക്കും താഴേക്കും കൊണ്ടുപോവുക തമാശക്കളിയായിരുന്നില്ല.

എന്നിട്ടും വിധേയന്‍ അസാധാരണമാംവിധം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായി. തുടക്കത്തില്‍ത്തന്നെ ഒരു നല്ല ഇതിവൃത്തമാണ് ഗോപാലകൃഷ്ണനു പ്രവര്‍ത്തിക്കാനായി കിട്ടിയത്. സക്കറിയയുടെ കഥ ഒരു ക്ലാസിക് രചനയായിരുന്നു. ഗോപാലകൃഷ്ണനിലെ തിരക്കഥാകൃത്ത് അതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എഴുതിച്ചേര്‍ത്ത് പൂര്‍ണമായും ഒരു പുതിയ വ്യാഖ്യാനം നല്‍കി. തിരിഞ്ഞുനോക്കി ഈ ചിത്രത്തെ വിലയിരുത്തുമ്പോള്‍ തൊമ്മിയും പട്ടേലരും മോശപ്പെട്ടവരായി പ്രത്യക്ഷപ്പെടില്ല. വ്യത്യസ്തമായ വിധങ്ങളില്‍ സാഹചര്യത്തിന്റെ നിസ്സഹായരായ ഇരകളാണ് അവര്‍.

അടൂരിന്റെ ചിത്രങ്ങളിലെ ത്രില്ലര്‍ സ്വഭാവമുള്ള ഏക സിനിമയാണ്
വിധേയന്‍. തിന്മയുടെയും ദുഷ്‌കര്‍മങ്ങളുടെയും ഭയാനകമായ അനുഭവം സൃഷ്ടിക്കുന്നതിനു വിധേയനിലെ ഭൂരിഭാഗം രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അടൂരിനു താന്‍ ഒരു കെണിയില്‍ അകപ്പെട്ടതുപോലെ തോന്നി. അവിടെനിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു. ഒരു പെട്ടിയില്‍ അടച്ചിട്ടതുപോലെ തോന്നുന്നത് ഭീതിദമായ ഒരനുഭവമാണ്. സൂര്യപ്രകാശത്തിലേക്ക് ഇറങ്ങി വിമോചനത്തിന്‍േറതായ ബോധം അനുഭവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തനിക്കു പ്രിയപ്പെട്ട ഒരു കഥയിലേക്കു നടന്നുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തു. ആ കഥ മിക്കവാറും അദ്ദേഹത്തിന്‍േറതുതന്നെയായിരുന്നു.

(അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയില്‍ ഒരു ജീവിതം എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, October 9, 2013

പാടവരമ്പില്‍ ഒരു കാരണവര്‍

സത്യന്‍ അന്തിക്കാട്

ഓക്ടോബര്‍ 9- അനശ്വരനടന്‍ ശങ്കരാടിയുടെ ഓര്‍മദിനം..

ഈയിടെ ഒരൊഴിവുദിവസം പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ കണ്ടിരിക്കുകയായിരുന്നു. അതിന്റെ ഒടുവിലത്തെ സീനില്‍ ഒരടിയും ബഹളവുമൊക്കെയായിട്ട് മൂത്ത തട്ടാനെ കസേരയിലിരുത്തി കൊണ്ടുവരുന്ന ഒരു രംഗമുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് സീനാണത്. സാധാരണനിലയില്‍ ആ സീന്‍ കാണുമ്പോള്‍ ചിരി വരേണ്ടതാണ്. പക്ഷേ, എന്റെ കണ്ണു നിറഞ്ഞു. മൂത്ത തട്ടാനായി അഭിനയിച്ച കൃഷ്ണന്‍കുട്ടി നായര്‍, ഹാജ്യാരായി വേഷമിട്ട കരമന ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, ഫിലോമിന... സിനിമയിലെ ഈ ഗ്രാമ്യ മുഖഭാവങ്ങള്‍ ക്ലാപ്പടിയും കട്ടുമില്ലാത്ത മറ്റൊരു ലോകത്തേക്ക് പിന്‍വാങ്ങിയല്ലോ എന്ന ചിന്ത, വലിയൊരു നഷ്ടസ്മൃതിയായി എന്നില്‍ നിറഞ്ഞു. സിനിമയില്‍നിന്ന് എന്നേക്കുമായി നഷ്ടപ്പെട്ട ഒരുകൂട്ടം ഗ്രാമീണര്‍.
Thikkurissy Sukumaran Nair, Bahadoor, Sankaradi

വി.കെ.എന്‍-ന്റെ അപ്പുണ്ണി തൊട്ടാണ് സിനിമയില്‍ എന്റെ ഗ്രാമകഥകളാരംഭിക്കുന്നത്. അതിനു മുന്നേയെടുത്ത കുറുക്കന്റെ കല്യാണവും കിന്നാരവും മദിരാശിയുടെ കഥാപശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. മദിരാശിക്ക് അന്ന് അകലം കൂടുതലാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ടെലിഫോണോ വൈദ്യുതിയോ ഇല്ലാത്ത കാലം. ആ കാല ഘട്ടത്തില്‍ മദിരാശിയില്‍ ജീവിച്ചുകൊണ്ട് ഞാന്‍ അന്തിക്കാടിന്റെ ഗ്രാമപ്പച്ച സ്വപ്‌നംകണ്ടു. ഒരു സിനിമാമോഹത്തിന്റെ തുമ്പു പിടിച്ചിട്ടാണ് ഞാന്‍ മദിരാശിയിലേക്കു പോയത്. വളരെ വിദൂരതയില്‍നിന്നെവിടെയോ വെച്ച് ഉദ്ഭവിക്കുന്ന ഒരു കലാരൂപത്തെ കൈപ്പിടിയിലാക്കുക എന്നൊരാഗ്രഹമായിരുന്നു അത്. സത്യത്തില്‍ ഞാനൊരു സിനിമാഭ്രാന്തനായിരുന്നില്ല. സാഹിത്യമായിരുന്നു ഇഷ്ടപ്പെട്ട വിഷയം. കുഞ്ഞുണ്ണിമാഷുമായുള്ള പരിചയമാണ് എന്നെ സംസ്‌കരിച്ചെടുത്തത്. കവിയാകണം എന്നാഗ്രഹിച്ചുനടന്ന ഒരാളിലേക്ക് എപ്പോഴോ സിനിമാമോഹം അനുവാദം ചോദിക്കാതെ കയറിവന്നു. മാതൃഭൂമി ബാലപംക്തിയില്‍ അക്കാലത്ത് ഞാന്‍ കവിതകളെഴുതിയിരുന്നു. സാഹിത്യപരിചയമാണ് സിനിമാമോഹത്തിന് വളക്കൂറായിത്തീര്‍ ന്നത്. ഡോ. ബാലകൃഷ്ണന്റെ കീഴിലാണ് സിനിമാജീവിത ത്തിന്റെ തുടക്കം. അദ്ദേഹം പറയുന്ന പല സീനുകളുടെയും പകര്‍ത്തിയെഴുത്തുകാരന്‍ ഞാനായിരുന്നു. 'എഴുത്തുപരിചയ'മാണ്, സത്യത്തില്‍ സിനിമാസംവിധാനത്തെ ഏറ്റവും പ്രചോദിപ്പിച്ച ഒരു ഘടകം.

അങ്ങനെ, മദിരാശിയില്‍ സിനിമാലോകത്തെ വിസ്മയജീവിതങ്ങളുമായി ചുറ്റിപ്പറ്റി നില്ക്കുമ്പോഴാണ് ഞാനാദ്യമായി ശങ്കരാടിയെ കാണുന്നത്. വാസു സ്റ്റുഡിയോവില്‍ കോളേജ് ഗേളിന്റെ ഷൂട്ടിങ് നടക്കുകയാണ്. ഹരിഹരന്റെ രണ്ടാമത്തെ പടം. സംവിധാനസഹായികളായ ആറു പേരില്‍ ഒരാളാണ് ഞാന്‍. ഞങ്ങളന്ന് പകച്ചുനില്ക്കുന്ന ഒരു സംഘമായിരുന്നു. വലിയവലിയ നടന്മാരെ 'ജീവനോടെ' കാണുന്നതിന്റെ ഒരു ത്രില്ല് ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ ലൊക്കേഷനില്‍ വെച്ചാണ് ശങ്കരാടിയെ പരിചയപ്പെടുന്നത്. ബഹദൂറും പറവൂര്‍ ഭരതനുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു.
'തന്റെ പേരെന്താടോ?'
ശങ്കരാടി ചോദിച്ചു.
'സത്യന്‍.'
'എവിടെയാ വീട്?'
'അന്തിക്കാട്.'
'അന്തിക്കാട് എവിടെ?'
ശങ്കരാടിയുടെ ചോദ്യവും എന്റെ ഉത്തരവും തുടര്‍ന്നു. അന്തിക്കാട് കണ്ടശ്ശാന്‍കടവ് സ്‌കൂളിനടുത്താണ് വീട് എന്നു പറഞ്ഞപ്പോള്‍ ശങ്കരാടി സ്വതസ്സിദ്ധമായ ചിരിയോടെ പറഞ്ഞു: 'ഞാനവിടെ പഠിച്ചിട്ടുണ്ട്.'
അതു കേട്ടപ്പോള്‍ ഒരന്തിക്കാട്ടുകാരനായതില്‍ ഞാന്‍ സന്തോഷിച്ചു. ഒരു നാട്ടുകാരനോടുള്ള സ്‌നേഹം ശങ്കരാടി എന്നോടു പ്രകടിപ്പിച്ചു.
'ചുക്കില്ലാത്ത കഷായമില്ല' എന്നു പറയാറുള്ളതുപോലെ
'ശങ്കരാടിയില്ലാത്ത പടം' ഞാന്‍ സംവിധാനം ചെയ്തതില്‍ തീരെ കുറവ്. മദിരാശിയില്‍ അയ്യപ്പാസ് എന്ന ലോഡ്ജിലായിരുന്നു ശങ്കരാ ടിയുടെ താമസം. ഒരു നാട്ടിന്‍പുറത്തുകാരനെപ്പോലെ ഓരോ കാഴ്ചയിലും ശങ്കരാടി സൗമ്യതയോടെ പെരുമാറി. മരണംവരെ അത് തുടര്‍ന്നു.

ഒരു നാട്യവുമില്ലാത്ത മനുഷ്യനായിരുന്നു ശങ്കരാടി. ഇന്ന് പഴയ സിനിമകള്‍ കാണുമ്പോള്‍ നമുക്കു മനസ്സിലാകും, അന്നത്തെ പ്രസിദ്ധരായ പല നടന്മാരെക്കാളും സ്വാഭാവികമായ രീതിയിലായിരുന്നു ശങ്കരാടിയുടെ അഭിനയം. വിത്തുകള്‍ എന്ന സിനിമ അടുത്തിടെ ഞാന്‍ കണ്ടു. അതില്‍ ഏറ്റവും സ്വാഭാവികമായ ഒരഭിനയശൈലി കാഴ്ചവെച്ചത് ശങ്കരാടിയായിരുന്നു. ക്യാമറ മുന്‍പിലുണ്ടെന്ന തോന്നലുളവാക്കാത്തവിധം പെര്‍ഫോം ചെയ്യുന്ന നടനാണ് ശങ്കരാടി. ആ പെര്‍ഫോമന്‍സ് എത്രത്തോളം ശുദ്ധമാണോ, അത്രയും ശുദ്ധമായ രീതിയിലാണ് ശങ്കരാടിയുടെ നടപ്പും ഇരിപ്പും സംസാരവും ഇടപഴകലുമൊക്കെ. മദ്രാസില്‍, പ്രസിദ്ധനായ ഒരു സിനിമാനടനാണ് എന്ന ഭാവഭേദമൊന്നുമില്ലാതെ ഖദര്‍മുണ്ടും ഖദര്‍ഷര്‍ട്ടുമിട്ട് ബീഡിയും വലിച്ചു നടക്കുന്ന ഒരു വിശുദ്ധനായ ഗ്രാമീണനായിരുന്നു ശങ്കരാടി. ഇതൊക്കെക്കൊണ്ടുതന്നെ പുള്ളിക്ക് ആവശ്യത്തില്‍ കൂടുതല്‍ പിശുക്കന്‍ എന്ന പേരുണ്ടായിരുന്നു. നയാപൈസ ചെലവാക്കാത്ത ഒരാള്‍ എന്ന നിലയിലാണ് സിനിമാസെറ്റില്‍ ശങ്കരാടി അറിയപ്പെട്ടത്. ശങ്കരാടി പ്രായമേറെച്ചെന്നാണ് വിവാഹിതനായത്. സിനിമയില്‍നിന്ന് സമ്പാദിക്കുന്ന കാശ് മുഴുവന്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പലരും ശങ്കരാടി കേള്‍ക്കെത്തന്നെ ചോദിക്കുമായിരുന്നു. ഒരു സദസ്സില്‍ വന്നുകഴിഞ്ഞാല്‍, ആ സദസ്സിനെ വളരെ പെട്ടെന്ന് ഉണര്‍ത്തുന്ന ഒരു സിദ്ധി ശങ്കരാടിക്കുണ്ടായിരുന്നു.

മറ്റൊന്ന്, മറ്റെല്ലാറ്റിനുമുപരി, അതിശക്തമായ ഒരു രാഷ്ട്രീയകാഴ്ചപ്പാട് ശങ്കരാടിക്കുണ്ടായിരുന്നു.

ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ നന്മ ശങ്കരാടിയില്‍ ആവോളമുണ്ടായിരുന്നു. മദിരാശിയില്‍ ഒരു മലയാളി കാരണവരെപ്പോലെ ശങ്കരാടി ജീവിച്ചു. സ്വന്തമൊരു അമ്മാവനെപ്പോലെയായിരുന്നു എനിക്ക് ശങ്കരാടി.

ബന്ധപ്പെട്ട ആരുമായും അഗാധമായ സൗഹൃദം ശങ്കരാടി സ്ഥാപിക്കുമായിരുന്നു. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം പതിവായി കത്തെഴുതി. ടെലിഫോണൊക്കെ സജീവമായിരുന്ന കാലത്തും അദ്ദേഹം കത്തുകളെഴുതിക്കൊണ്ടിരുന്നു. ഒരു സാധാരണ പോസ്റ്റ് കാര്‍ഡിലാണെഴുതുക. അഡ്രസ്സിനു തൊട്ടു മുകളില്‍ ചുവന്ന മഷിയില്‍ കാുീൃമേി േഎന്നെഴുതും. നല്ല ഭംഗിയുള്ള കൈപ്പടയാണ്. വീട്ടുവിശേഷമന്വേഷിച്ചുകൊണ്ടാണ് ഓരോ കുറിപ്പുമവസാനിക്കുക.

ബന്ധങ്ങള്‍ ചികയുന്ന ഒരു സ്വഭാവമുണ്ടായിരുന്നു ശങ്കരാടിക്ക്. ബന്ധങ്ങളുടെ കണ്ണിചേര്‍ത്ത് അതിന്റെ അറ്റംവരെ പോയി, ആ ഊരും പേരുമായി തനിക്കുള്ള ബന്ധംകൂടി ശങ്കരാടി സ്ഥാപിച്ചെടുക്കും. ബന്ധങ്ങളുടെ ഇഴ കോര്‍ത്തിണക്കി പോകുന്ന ആ വിദ്യ
നടന്മാരില്‍ ശങ്കരാടിയില്‍ മാത്രമാണ് ഞാന്‍ കണ്ടത്.

ആര്‍ഭാടം തീരെയില്ലായിരുന്നു ശങ്കരാടിയില്‍. ഒരു മുറിയും ഒരു ഫാനും ഒരു ബാത്ത്‌റൂമുമുണ്ടായാല്‍ പുള്ളി ഹാപ്പിയാണ്. നിര്‍മാതാവിന് അധികഭാരം ചുമത്തുന്ന ഒന്നും ശങ്കരാടിയിലില്ലായിരുന്നു. ജാതിമതമൊന്നും നോക്കാതെ തന്നെക്കാള്‍ ഇളപ്പമുള്ള പ്രിയപ്പെട്ടവരെ 'അവനെന്റെ അനന്തരവനാ'ണ് എന്ന് ശങ്കരാടി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമായിരുന്നു.

മദ്യപിക്കുന്ന സ്വഭാവം ശങ്കരാടിക്കുമുണ്ട്. രാത്രിയിലാണ് മദ്യപിക്കുന്നതെങ്കില്‍ അന്നു പുലര്‍ച്ചെതന്നെ വെള്ളവും ഗ്ലാസുമൊക്കെ ശരിയാക്കി രാത്രിക്കുവേണ്ടി ശങ്കരാടി കാത്തിരിക്കും. അതുപോലെ ഷൂട്ടിങ്ങിന് പുറപ്പെടുന്നതിന് ഒരാഴ്ച മുന്നേതന്നെ വസ്ത്രം, സോപ്പ്, ചീര്‍പ്പ് തുടങ്ങിയവ പെട്ടിയിലാക്കി യാത്ര പുറപ്പെടുന്ന ദിവസത്തിനുവേണ്ടി ശങ്കരാടി കാത്തിരിപ്പ് തുടങ്ങും.

എന്റെ കല്യാണത്തിനു ശേഷമാണ് ശങ്കരാടിയുടെ കല്യാണം നടന്നത്. തൃപ്രയാര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ചടങ്ങ്. പല കല്യാണാലോചനകളും ശങ്കരാടിക്ക് വന്നിരുന്നു. പല കാരണങ്ങള്‍കൊണ്ടും അവയൊന്നും നടന്നില്ല. ഒരിക്കല്‍ ഒരു മോതിരംമാറല്‍ നടന്നതാണ്. എന്നിട്ടും എന്തോ കാരണംകൊണ്ട് അത് തെറ്റിപ്പോയി.

കമ്യൂണിസ്റ്റാണെങ്കിലും ഞാന്‍ പരിചയപ്പെടുന്ന കാലംതൊട്ടേ ശങ്കരാടി ഭക്തനായിരുന്നു. ലോഡ്ജ്മുറിയിലാണെങ്കില്‍ത്തന്നെയും പൂജാമുറിയിലുള്ളതുപോലെ ഒരു കോര്‍ണറില്‍ ദൈവചിത്രങ്ങള്‍ക്കു മുന്നില്‍ എപ്പോഴും നിലവിളക്ക് കത്തിച്ചുവെച്ചു. സന്ദേശം എന്ന സിനിമയില്‍ ഒരു കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായിട്ടാണ് ശങ്കരാടി അഭിനയിച്ചത്. പരസ്യമായി കമ്യൂണിസ്റ്റാശയം തീവ്രമായി പ്രകടിപ്പിക്കുകയും രഹസ്യമായി ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരാള്‍. ശങ്കരാടിയില്‍നിന്നാണ് ആ കഥാപാത്രത്തെ ഞാന്‍ കണ്ടെത്തുന്നത്. വലിയ കമ്യൂണിസ്റ്റുകാരൊക്കെ ഈശ്വരവിശ്വാസികളാണെന്നും അവര്‍ രഹസ്യമായി അമ്പലത്തില്‍ പോവാറുണ്ടെന്നും ശങ്കരാടി പലപ്പോഴായി പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ ശങ്കരാടിക്ക് തീരെ ദൈവവിശ്വാസമുണ്ടായിരുന്നില്ല. പ്രായമേറിയപ്പോഴാണ് ഈശ്വരസാന്നിധ്യം ജീവിതത്തിലനുഭവപ്പെട്ടുതുടങ്ങിയതെന്ന് ശങ്കരാടി ഒരിക്കല്‍ പറഞ്ഞു.

അതിമനോഹരമായ ഹ്യൂമര്‍സെന്‍സ് ശങ്കരാടിക്കുണ്ടായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ശങ്കരാടിക്ക് പ്രിയപ്പെട്ടവരായിരുന്നു. മോഹന്‍ലാല്‍ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെപ്പോലെയാണ്. മോഹന്‍ലാല്‍ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ലാല്‍ ശങ്കരാടിയോടു ചോദിച്ചു:
'എന്നെയാണോ മമ്മൂക്കയെയാണോ ചേട്ടന് കൂടുതലിഷ്ടം?'
ശങ്കരാടി ഇരിക്കുമ്പോള്‍ പിറകെ വന്ന് തോളില്‍ കൈയിട്ടുകൊണ്ടാണ് മോഹന്‍ലാലിന്റെ ചോദ്യം. ശങ്കരാടി ആദ്യമൊന്നും ഇതിന് മറുപടി പറഞ്ഞില്ല. കുറേ ദിവസങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശങ്കരാടി പറഞ്ഞു:
'എനിക്കിഷ്ടം മമ്മൂട്ടിയെയാണ്.'
'എന്തുകൊണ്ടാണ് ചേട്ടന്‍ എന്നെക്കാള്‍ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത്?'
'അത്... മമ്മൂട്ടി ദേഷ്യം വന്നാല്‍ അത് പുറത്തു കാണിക്കും. അതു തുറന്നു പറയുകയും ചെയ്യും. നിനക്ക് ദേഷ്യം വന്നാല്‍ നീയത് പുറത്തു കാണിക്കില്ല. നീയത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതുകൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം.'

മോഹന്‍ലാലിനെ ഒന്ന് ചൊടിപ്പിക്കാനാണ് ശങ്കരാടി അങ്ങനെ പറഞ്ഞത്. എങ്കിലും, അതില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണമുണ്ടായിരുന്നു.

പിന്നീട് ഞങ്ങള്‍ Phrase പോലെ കണക്കാക്കാറുള്ള ഒരു കമന്റ് ശങ്കരാടി ഒരിക്കല്‍ പറഞ്ഞിരുന്നു.
ഒരു നടിയുടെ ഭര്‍ത്താവ് മരിച്ച സന്ദര്‍ഭത്തിലായിരുന്നു ആ കമന്റ്. നടി എന്റെ പടത്തിന്റെ ഒരു ഷൂട്ടിങ്ങിലായിരുന്നു. നടിയുടെ ഭര്‍ത്താവിന് വേറെയും ഭാര്യമാരുണ്ടായിരുന്നു. നടിക്കും പോക്കുവരവിന് മറ്റു ചിലരുണ്ട്. എങ്കിലും നടി കൂടുതല്‍ സ്‌നേഹിച്ചിരുന്നത് ഇയാളെയായിരുന്നു. പക്ഷേ, അവര്‍ ആചാരപ്രകാരം വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ആയി അറിയപ്പെട്ട ആള്‍ മരിച്ചതറിഞ്ഞിട്ടും നടിക്ക് ഉറക്കെ കരയാനോ ഭര്‍ത്തൃവീട്ടില്‍ പോകാനോ സാധിച്ചില്ല. നടി ഷൂട്ടിങ് സ്ഥലത്തുനിന്ന് അവരുടെ ലോഡ്ജ്മുറിയിലേക്കു പോയി. ആ ലോഡ്ജില്‍ അടുത്ത മുറിയില്‍ ശങ്കരാടിയുണ്ടായിരുന്നു. വൈകുന്നേരം അന്നത്തെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ ശങ്കരാടി എന്റെ മുറിയിലേക്ക് വന്നു. അപ്പോള്‍ ശ്രീനിവാസന്‍ എന്റെ മുറിയിലുണ്ട്.

'ആ സ്ത്രീക്ക് ഭര്‍ത്താവ് മരിച്ചതില്‍ ശരിക്കും സങ്കടമുണ്ടോ?'
ശ്രീനിവാസന്‍ ചോദിച്ചു.

പെട്ടെന്നുതന്നെ ശങ്കരാടിയുടെ മറുപടിയുണ്ടായി.
'ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.' ഇതായിരുന്നു ശങ്കരാടി പറഞ്ഞത്.

മദിരാശിയില്‍ പണ്ട് ജീവിച്ചിരുന്നവര്‍ക്ക് ഇതിന്റെ അര്‍ഥമറിയാം. മദിരാശിയിലെ പഴയ ചായക്കടകളില്‍ ചായയ്ക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മലയാളികള്‍ പറഞ്ഞിരുന്ന വാചകമാണിത്. മീഡിയം സ്‌ട്രോങ്, ചക്കര കമ്മി. ഒരു ഇടത്തരം കരച്ചില്‍ എന്നാണ് ശങ്കരാടി പറഞ്ഞതിന്റെ പൊരുള്‍. ശ്രീനി അതുകേട്ട് പൊട്ടിച്ചിരിച്ചു. പിന്നീട് പല സന്ദര്‍ഭങ്ങളിലും ശ്രീനിവാസന്‍ ഇതുപയോഗിച്ചു. പുതിയ ചില നടന്മാരുടെയോ നടികളുടെയോ അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്രീനി പറയും: 'ങ്ഹാ, ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.'
ഹരിഹരന്റെ സെറ്റില്‍വെച്ചു പരിചയപ്പെട്ടെങ്കിലും എന്റെ ആദ്യത്തെ സിനിമാലോചനയില്‍ ശങ്കരാടിയുടെ മുഖമില്ലായിരുന്നു. എന്റെ ആദ്യപടം കുറുക്കന്റെ കല്യാണം മദിരാശിയിലെ വിജയാ ഗാര്‍ഡന്‍ എന്ന സ്ഥലത്തുവെച്ചാണ് ആദ്യദിവസം ചിത്രീകരിച്ചത്. സുകുമാരനും മാധവിയും അഭിനയിക്കുന്ന രംഗമാണ്. ഡോ. ബാലകൃഷ്ണന്‍േറതാണ് സ്‌ക്രിപ്റ്റ്. സ്‌ക്രിപ്റ്റ് മുഴുവനെഴുതിയിട്ടില്ല. ചില സീനുകള്‍ മാത്രം. സുകുമാരന്റെയും മാധവിയുടെയും ഡേറ്റ് കിട്ടിയപ്പോള്‍ ഒരു ദിവസം പൂജ നിശ്ചയിച്ചു. അന്നുതന്നെ ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ ആരെയും പുതിയ ചിത്രത്തിന്റെ പൂജ നടക്കുന്ന വിവരം അറിയിച്ചിരുന്നില്ല. ആരില്‍നിന്നോ വിവരം കേട്ടറിഞ്ഞ് ശങ്കരാടി ഒരു കാറില്‍ വിജയാ ഗാര്‍ഡനിലെത്തി. തികച്ചും യാദൃച്ഛികമായ ആ സന്ദര്‍ശനം കണ്ട് ഞാന്‍ അല്പനേരം പകച്ചുനിന്നു. പൂജ അറിയിക്കാത്തതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.

കുറുക്കന്റെ കല്യാണത്തില്‍ ഒരു അമ്മാവന്റെ വേഷമുണ്ടായിരുന്നു. ആ വേഷം ശങ്കരാടിയെക്കൊണ്ട് അപ്പോള്‍ അവിടെവെച്ചുതന്നെ ചിത്രീകരിച്ചു. സത്യത്തില്‍ അത് നേരത്തേ നിശ്ചയിച്ചതായിരുന്നില്ല. തികച്ചും യാദൃച്ഛികമായ ഒരു സന്ദര്‍ഭത്തില്‍ തീര്‍ത്തും സ്വാഭാവികമായിത്തന്നെ ശങ്കരാടി അഭിനയിച്ചു.

അവസാനകാലമാവുമ്പോഴേക്കും ഒരു വിഗ്ഗ് വേണമെന്ന കലശലായ മോഹം ശങ്കരാടി മനസ്സില്‍ കൊണ്ടുനടന്നു.

ഞങ്ങളുടെ സ്ഥിരം മേയ്ക്കപ്പുമേന്‍ പാണ്ഡ്യനാണ്. പാണ്ഡ്യനെ വിളിച്ച് ശങ്കരാടി പറയും:
'അടുത്ത സിനിമയില് എനിക്ക് വിഗ്ഗ് വേണം. ഈ കഷണ്ടിയും കാണിച്ച് അഭിനയിക്കാന്‍ വയ്യ!'
നാടോടിക്കാറ്റ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം.
മദിരാശി ഹോട്ടല്‍ വുഡ്‌ലാന്‍ഡ്‌സില്‍ ശ്രീനിയും ഞാനുമിരുന്ന് തിരക്കഥ പൂര്‍ത്തിയാക്കുകയാണ്. അപ്പോള്‍ ശങ്കരാടി മുറിയിലേക്കു
കയറിവന്നു.
'എപ്പോഴാ ഞാന്‍ വരണ്ടത്?'
ശങ്കരാടിയുടെ ചോദ്യത്തിന് പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. എഴുതിക്കൊണ്ടിരിക്കുന്ന കഥയില്‍ പുള്ളിക്കു പറ്റിയ റോളുണ്ടോ എന്നുപോലും തീരുമാനിച്ചിരുന്നില്ല.
'സമയമാകുമ്പോള്‍ ചേട്ടനോട് പറയാം.' -പരിഭവമുണ്ടാകാതിരിക്കാന്‍ ഞാന്‍ പറഞ്ഞു.
'ശരി. പിന്നെ ആ പാണ്ഡ്യനെ വിളിച്ച് ഒരു വിഗ്ഗുണ്ടാക്കാന്‍ പറയണം. അവന്‍ എത്രപേര്‍ക്ക് വിഗ്ഗ് വെച്ചുകൊടുക്കുന്നു! എനിക്കും
ഒരു വിഗ്ഗാവാം. എഴുതുമ്പോള്‍ എനിക്ക് ധാരാളം മുടിയുള്ള കഥാ
പാത്രമാക്കി എഴുതണം' - ഇത്രയും പറഞ്ഞ്, കഷണ്ടി ഒന്നു തടവി തികച്ചും സ്വകാര്യമായ ഒരു സങ്കടംപോലെ പറഞ്ഞു: 'ഈ കഷണ്ടിയുമായി എത്ര കാലമായി... എനിക്കിനി വിഗ്ഗ് വേണം
സത്യാ.'

കഷണ്ടി ശങ്കരാടിക്ക് വ്യക്തിപരമായ ഒരു ദുഃഖമായിരുന്നു. പ്രേക്ഷകനാവട്ടെ, കഷണ്ടിയില്ലാത്ത ഒരു ശങ്കരാടിയെ സങ്കല്പിക്കാനേ വയ്യ.
'ചേട്ടന്റെ കഷണ്ടി കാണാന്‍ എന്തൊരു ഐശ്വര്യമാണ്.'
ശ്രീനിവാസന്‍ ശങ്കരാടിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു: 'കഷണ്ടി വിഗ്ഗ് വെച്ചു മറയ്ക്കാം. മുഖമോ? അതും എത്രയോ കാലമായി പ്രേക്ഷകര്‍ കാണുന്നതല്ലേ?'
കൂടുതല്‍ വാദിച്ചുനില്ക്കാതെ, ഒന്നു വിടര്‍ന്നു ചിരിച്ച് ശങ്കരാടി മുറിവിട്ടുപോയി.
എന്റെ വീടിനു മുന്നിലുള്ള റോഡ് വിശാലമായ കോള്‍നിലങ്ങള്‍ക്കു മുന്നിലാണവസാനിക്കുന്നത്. എത്രയോ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. വലിയ പാടങ്ങളുടെ അക്കരയുമിക്കരെയുമാണ് എന്റെയും മഞ്ജുവാര്യരുടെയും വീട്. എപ്പോഴും
രാവിലെ ഞാന്‍ നടക്കാന്‍ പോകുന്നത് ഈ പാടത്തേക്കാണ്. ഗ്രാമ്യമായ സ്വച്ഛതയിലൂടെ ഒരു പ്രഭാതസവാരി. ഈ യാത്രയ്ക്കിടയില്‍, വയലിന്റെ നടവരമ്പിലൂടെ മുണ്ടിന്റെ അറ്റം ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈയില്‍ കുടയുമായി ഒരു കാരണവര്‍ നടന്നുവരുന്നത് ഞാന്‍ കാണാറുണ്ട്.

ആ കാരണവര്‍ ശങ്കരാടിയാണ്. മരിച്ചിട്ടും എല്ലാ പ്രഭാതത്തിലും അന്തിക്കാട്ടെ പാടവരമ്പില്‍ ഞാന്‍ ഈ കാരണവരെ ദിവസവും കണ്ടുമുട്ടുന്നു. ഒരുപാടു സമ്പാദിച്ചിട്ടും സ്വന്തമായി ഒരു വിഗ്ഗില്ലാതെപോയ, ഏതോ നാടോടിക്കഥയിലെ കാരണവര്‍.

ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഒരുപാട് പേരുടെ ഛായയുണ്ട് ശങ്കരാടി പകര്‍ന്ന വേഷങ്ങള്‍ക്ക്. എന്റെ അമ്മാവന്റെ പല സ്വഭാവവിശേഷങ്ങളും ഞാന്‍ ശങ്കരാടിയിലേക്കു പകര്‍ന്നിട്ടുണ്ട്. എന്റെ അമ്മാവന്‍ ഒരു മാഷായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അധ്യാപകസംഘടനയുടെയൊക്കെ തലപ്പത്തിരുന്നിട്ടുണ്ട്. മദിരാശിയില്‍ സിനിമ പഠിക്കാന്‍പോയ കാലത്ത് നാട്ടിലേക്കു തിരിച്ചുവന്നാല്‍ അമ്മാവന്‍ ചോദിക്കും:
'നിനക്കെന്താ അവിടെ ജോലി?'
'അസിസ്റ്റന്റ് ഡയറക്ടറാണ്.'
'അതു മനസ്സിലായി. നിനക്കെന്താ അവിടെ ജോലി?'
'സംവിധാന സഹായിയാണ്.'
'അതു മനസ്സിലായി. പക്ഷേ, നിനക്കെന്താ അവിടെ ജോലി?'
ഇങ്ങനെ ചോദിച്ച് ഉത്തരം മുട്ടിക്കുന്ന ഒരമ്മാവന്‍. 'നീ സംവിധായകനെ സഹായിക്കുന്നു എന്നു പറയുന്നു. എങ്ങനെ സഹായിക്കുന്നു? സംവിധായകന്റെ പെട്ടി ചുമന്നുനടക്കുകയാണോ? സംവിധായകന് ചോറുണ്ടാക്കിക്കൊടുക്കുകയാണോ?...' ശുദ്ധഗതിക്കാരനായ എന്റെ ഈ അമ്മാവനില്‍ ശങ്കരാടിയുടെ അംശമുണ്ട്. അതുപോലെ എന്റെ ഗ്രാമത്തിലെ പഴയ പല കാരണവന്മാരിലും ഒരു ശങ്കരാടിയെ കാണാം.
മരിക്കുന്നതിനു കുറച്ചുകാലം മുന്നേ ശങ്കരാടിയെ കണ്ടപ്പോള്‍ അദ്ദേഹം വല്ലാതെ അന്തര്‍മുഖനായതുപോലെ എനിക്കു തോന്നി. അവസാനകാലമാവുമ്പോഴേക്കും അദ്ദേഹത്തിന് മറവി ബാധിച്ചുതുടങ്ങി. സിനിമയില്‍ ഡയലോഗുകള്‍ ബോധപൂര്‍വമല്ലാതെ തെറ്റിച്ചു. അപ്പോള്‍ തിരുത്താനാവശ്യപ്പെടുമ്പോള്‍ പുള്ളി സ്വകാര്യമായി പറയും: 'മുന്‍പ് ചില കുരുത്തക്കേടുകള്‍ കാണിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ടാവാം വൃദ്ധനായപ്പോള്‍ വാക്കുകള്‍ വേണ്ടതുപോലെ വരുന്നില്ല.' ശങ്കരാടി പതുക്കെപ്പതുക്കെ എല്ലാറ്റില്‍നിന്നും പിന്‍വാങ്ങിത്തുടങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു പിന്മാറ്റമായിരുന്നോ അത്?
രോഗം മനസ്സിനെ തീരെ തളര്‍ത്തിത്തുടങ്ങിയപ്പോള്‍ ശങ്കരാടി ചെറായിയിലേക്കു മടങ്ങി.

എന്റെയും ശങ്കരാടിയുടെയും പൊതുസുഹൃത്തായ ഒരാള്‍ എനിക്കൊരു കത്തയച്ചു -'ശങ്കരാടിയുടെ
സ്ഥിതി അല്പം മോശമാണ്.' ഞാനും നിമ്മിയും മക്കളുംകൂടി ശങ്കരാടിയെ കാണാന്‍ പോയി. ചെറായിയില്‍ വീടിനു പുറത്ത് ഔട്ട്ഹൗസ് പോലെ ഒരു കൊച്ചുമുറിയുണ്ട്. മൂപ്പരവിടെ കട്ടിലില്‍ കിടക്കുകയാണ്. ഒരു കൊച്ചു കുട്ടിയെപ്പോലെ എനിക്കു തോന്നി. രൂപം ഒരുപാട് മാറിയിട്ടുണ്ട്. ആ വലിയ കണ്ണുകള്‍ പക്ഷേ, അങ്ങനെത്തന്നെയുണ്ട്. മറ്റെല്ലാം ശോഷിച്ചിരുന്നു. ശങ്കരാടിയെ ശുശ്രൂഷിച്ചുകൊണ്ട് ഭാര്യ ശാരദേച്ചി അടുത്തിരിപ്പുണ്ട്. ശങ്കരാടിച്ചേട്ടന്‍ ആരെയും തിരിച്ചറിയുന്നില്ല എന്നു ശാരദേച്ചി പറഞ്ഞു.

'ആരാണ്?'
തുറിച്ചുനോക്കിക്കൊണ്ട് ശങ്കരാടി ചോദിച്ചു. ഭാഷയ്ക്ക് ഒരു മാറ്റവുമില്ല. ചെറിയൊരു ഇടര്‍ച്ച മാത്രം.
'ഞാന്‍ സത്യന്‍ അന്തിക്കാടാണ്.'
'സത്യന്‍ അന്തിക്കാട്? ഏതു സത്യന്‍?'
ശങ്കരാടി അതൊന്നാവര്‍ത്തിച്ചു. പിന്നെ ഒന്നും ചോദിച്ചില്ല. ആളെ മനസ്സിലായില്ല എന്നു തീര്‍ച്ചയായി.
തെല്ലുനേരം എന്നെത്തന്നെ നോക്കി. പിന്നെ പിച്ചും പേയും പറയുന്നതുപോലെ എന്തൊക്കെയോ മൊഴിഞ്ഞു:
'എന്റെ പാസ്ബുക്ക് കാണുന്നില്ല. ട്രെയിനിലെവിടെയോ വെച്ച് മിസ്സായി. അതുകൊണ്ട് വലിയ ബുദ്ധിമുട്ടായി.'
ശങ്കരാടി തനിക്കു നഷ്ടപ്പെട്ട ഏതോ പാസ്ബുക്ക് ഓര്‍മയില്‍ തിരയുകയാണെന്ന് മനസ്സിലായി.
'പേടിക്കേണ്ട സാര്‍. ഞാന്‍ ബാങ്ക് മാനേജരോടു പറയാം.'
'പ്ലീസ് ഡു ഇറ്റ്.' ശങ്കരാടി ഏതോ ഒരോര്‍മയില്‍ അത്രമാത്രം പറഞ്ഞു.
അപ്പോള്‍ ശാരദേച്ചി പറഞ്ഞു. ഏതോ നാട്ടില്‍ ഷൂട്ടിങ്ങിനു വന്ന് ഒരു ലോഡ്ജ്മുറിയില്‍ താമസിക്കുകയാണെന്നാണ് ശങ്കരാടിച്ചേട്ടന്‍ വിശ്വസിച്ചിരിക്കുന്നത്! ഈ മുറി എപ്പോഴാണ് ഒഴിഞ്ഞുകൊടുക്കേണ്ടത് എന്ന് അദ്ദേഹം ഭാര്യയോട് അന്വേഷിച്ചുകൊണ്ടിരുന്നു. തിരിച്ചുവരുമ്പോള്‍ ഞാന്‍ നിമ്മിയോട് പറഞ്ഞു: 'എല്ലാവരും വാടകമുറിയിലാണ് നിമ്മീ. ചെക്കൗട്ടിനു സമയം കാത്തിരിക്കുന്നവര്‍.' ഞങ്ങള്‍ സന്ദര്‍ശിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും ശങ്കരാടി മരിച്ചു. ഒരുമാസം പിന്നിട്ടപ്പോള്‍ ശാരദേച്ചിയും ശങ്കരാടി പോയ വരമ്പിലൂടെത്തന്നെ പോയി.
സ്വന്തം വീട്ടില്‍ ഏതോ വാടകമുറിയുടെ ഓര്‍മ മനസ്സില്‍ പേറി ജീവിച്ച ഒരു മഹാനടന്‍. സ്വാഭാവികമായ ഒരഭിനയംപോലെയായിരുന്നു മരണാസന്നനാളുകള്‍.

ദൈവം 'കട്ട്' പറഞ്ഞ സീന്‍. കേരളത്തില്‍ തെങ്ങും കവുങ്ങും വാഴകളുമൊക്കെയുള്ള ഗ്രാമാന്തരീക്ഷത്തില്‍ ക്യാമറ വെച്ചാല്‍ അവിടെ ശങ്കരാടിയുടെ ശൂന്യത അനുഭവപ്പെടുന്നുണ്ട്.
ശങ്കരാടിയുമായി ബന്ധപ്പെട്ട് ഏറ്റവും തമാശ ജനിപ്പിക്കുന്ന ഒരോര്‍മയുണ്ട്. ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ അദ്ദേഹം സ്ഥിരം താമസിക്കാറുള്ള ഒരു മുറിയുണ്ട്. ഒരു ദിവസം മുറി പൂട്ടി ശങ്കരാടി
ഗസ്റ്റ്ഹൗസ് മാനേജരോടു പറഞ്ഞു: 'ആരു വന്നാലും ആ മുറി കൊടുക്കരുത്. അത്യാവശ്യമുള്ള സാധനങ്ങളൊക്കെ മുറിയില്‍ വെച്ചിട്ടാണ് ഞാന്‍ പോകുന്നത്.'
രണ്ടു ദിവസം കഴിഞ്ഞിട്ടും ശങ്കരാടി വന്നില്ല. ഗസ്റ്റ്ഹൗസിലെ
മുറി അതിഥികള്‍ വന്നിട്ടും തുറന്നുകൊടുക്കാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍, മുറി തുറക്കാന്‍തന്നെ ഗസ്റ്റ്ഹൗസ് മാനേജര്‍ തീരുമാനിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ചു മുറി തുറന്നപ്പോള്‍
കണ്ടത്, മുറിയുടെ ഒരു കോര്‍ണറില്‍ അലക്കിപ്പിഴിഞ്ഞ് ഉണക്കാനിട്ട കോണകം മാത്രം! ശങ്കരാടി പറഞ്ഞ അത്യാവശ്യമുള്ള സാധനം!
കൊച്ചുകൊച്ചു നര്‍മങ്ങള്‍ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ നിക്ഷേപിച്ച് ശങ്കരാടി മണ്‍മറഞ്ഞപ്പോള്‍, മണ്ണില്‍ കാലുറപ്പിച്ചു നടന്ന ഒരാളെയാണ് സിനിമയ്ക്കു നഷ്ടമായത്.
മുണ്ടിന്റെ തലപ്പും പിടിച്ച് ബീഡിയും വലിച്ചു നടക്കുന്ന ഒരു ഗ്രാമീണ കാരണവര്‍.
മറ്റൊരു ലോകത്ത്, ഏതോ ഒരു ചായക്കടയിലിരുന്ന് ശങ്കരാടി ദൈവത്തോട് പറയുന്നുണ്ടാവാം:
'ഒരു മീഡിയം സ്‌ട്രോങ്, ചക്കര കമ്മി.'
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Friday, June 28, 2013

അയാള്‍ ഏകാന്തത വായിച്ചു

കല്പറ്റ നാരായണന്‍

മനുഷ്യന്റെ കഥ മനസ്സ് കൊണ്ട് പറഞ്ഞ ലോഹിതദാസ് ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് ജൂണ്‍ 28-ന് 4 വര്‍ഷം.

Lohithadas Memories

ലോഹിതദാസിന്റെ ചിത്രങ്ങളെക്കുറിച്ച് ഇന്ത്യാ ടുഡേ ഒരു ഫീച്ചര്‍ തയ്യാറാക്കിയപ്പോള്‍ 'കിരീട'ത്തെക്കുറിച്ചുള്ള കുറിപ്പ് ഞാനാണ് എഴുതിയത്. ലോഹിതദാസാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് എന്ന് അസന്ദിഗ്ധമായി പറയാനാണ് ഞാനാഗ്രഹിച്ചത്. എം.ടി.യേക്കാള്‍, പത്മരാജനേക്കാള്‍, ശ്രീനിവാസനേക്കാള്‍ മികച്ച തിരക്കഥാകൃത്ത് ലോഹിതദാസാണെന്ന എന്റെ വാക്യം പക്ഷേ, ഇന്ത്യാ ടുഡേക്കാര്‍ ഒഴിവാക്കി. ഇപ്പോള്‍ മലയാളി വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങിയ, ഇനിയങ്ങോട്ട് അവര്‍ക്ക് നിസ്സംശയമായ ആ വാക്യം അന്ന് ലോഹിയിരിക്കെ പ്രത്യക്ഷപ്പെടാത്തതില്‍ എനിക്ക് വേദനയുണ്ട്.

സാഹിത്യസാക്ഷരതയോ രാഷ്ട്രീയസാക്ഷരതയോ മലയാളികളില്‍ ചെറിയൊരു വിഭാഗത്തിനേയുള്ളൂ. വേശ്യകളുടെയോ ഭിക്ഷക്കാരുടെയോ കടത്തിണ്ണകളിലുറങ്ങുന്ന അനേകരുടെയോ മുഖ്യമന്ത്രിയല്ല വി.എസ്. വിജയന്റെയോ ശ്രീരാമന്റെയോ മാധവിക്കുട്ടിയുടെയോ അഭാവത്തിന്റെ അര്‍ഥത്തെക്കുറിച്ച് ഭൂരിപക്ഷ മലയാളികള്‍ക്ക് അവ്യക്തമായ ധാരണയേയുള്ളൂ. എന്നാല്‍, സിനിമാസാക്ഷരത കണ്ണും കാതുമുള്ള മലയാളികളില്‍ നൂറുശതമാനത്തിനുമുണ്ട്. ഒരു പട്ടികയിലും പെടാത്തവരും ലോഹിതദാസിന്റെ മരണത്തില്‍ വേദനിച്ചവരുടെ പട്ടികയില്‍പെട്ടു. ആ വേദനിച്ചവര്‍ക്കാവട്ടെ, എന്തിന് വേദനിക്കുന്നു എന്ന് വ്യക്തമായറിയുകയും ചെയ്യാമായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം മലയാളത്തില്‍ ഏറ്റവും ചൈതന്യത്തോടെ ജീവിച്ച ചില മനുഷ്യര്‍ ലോഹിതദാസ് സങ്കല്പിച്ച ചില കഥാപാത്രങ്ങളായിരുന്നു. സ്വന്തം വേവലാതികളേക്കാള്‍ മലയാളികള്‍ ആ കഥാപാത്രങ്ങളുടെ വേവലാതികളില്‍ വിഷമിച്ചു. അവരുടെ ജീവിതത്തെക്കുറിച്ച് അവരേക്കാള്‍ ഒട്ടും മെച്ചമല്ലാത്ത ജീവിതം നയിച്ചവര്‍ ആലോചിച്ച് ക്ലേശിച്ചു. ആ സ്ഥലം മാറ്റം സേതുമാധവന്റെ അച്ഛന് കിട്ടിയിരുന്നില്ലെങ്കില്‍, ആ വീട് വിറ്റുകളഞ്ഞിരുന്നെങ്കില്‍, തൊഴില്‍സാധ്യത ഇത്ര വിരളമല്ലായിരുന്നെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും മുരളിയും ഇത്ര വലിയ ജീവിതങ്ങള്‍ ജീവിക്കുമായിരുന്നില്ല. ലോഹിതദാസിന്റെ ശവസംസ്‌കാരദിവസം ലക്കിടിയില്‍ ലാല്‍, മമ്മൂട്ടി, ദിലീപ് എന്നെല്ലാം കൂടിനില്ക്കുന്നവരുടെ ആകൃതിതെറ്റിച്ച് പുതിയ പുതിയ തിരക്കുകളുണ്ടായപ്പോള്‍ ആ നിശ്ചലനായിക്കിടക്കുന്ന ലോഹിതദാസാണ് മുഖ്യമായും ആ തിരക്കുകള്‍ അവര്‍ക്കുണ്ടാക്കിക്കൊടുത്തതെന്ന് ഓര്‍ത്തുകൊണ്ടിരുന്നു. ദൈവം മാത്രമാണ് സൃഷ്ടി നടത്തിയിരുന്നതെങ്കില്‍, എത്ര നിസ്വരാകുമായിരുന്നു അവര്‍ എന്നും. അവര്‍ മാത്രമായിരുന്നെങ്കില്‍ അവരെത്ര തുച്ഛമാണെന്നും.

മലയാളികള്‍ക്ക് തിലകനോ മമ്മൂട്ടിയോ ലാലോ മുരളിയോ ജയറാമോ അവരുടെ അഭിനയമികവോ രൂപഭംഗിയോ ആയിരുന്നില്ല, അവരുടെ ശരീരമുപയോഗിച്ച് മണ്ണില്‍ നടന്ന ചില കഥാപാത്രങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വങ്ങളായിരുന്നു. ആ കഥാപാത്രങ്ങള്‍ അനുഭവിച്ച അവഹേളനത്തിന്റെയും അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും തീവ്രത ആ നടന്മാര്‍ക്ക് കാമ്പുണ്ടാക്കി. പില്ക്കാലത്ത് 'ഫ്‌ളെക്‌സി'ല്‍ എഴുതിയ തിരക്കഥകള്‍ അവരെ വിഡ്ഢികളായ അതിമാനുഷരാക്കിയപ്പോഴും അവരില്‍ ലോഹിയുണ്ടാക്കിയ ചില വടുക്കള്‍ അവരെ രക്ഷിച്ചു. നിശാസ്​പദങ്ങളായ പുതിയ വേഷങ്ങള്‍ക്കും ലോഹി നല്കിയ പഴയ വേഷങ്ങള്‍ ആസ്​പദമായി. ബോര്‍ഹസ് പറയുന്നുണ്ട്, ആദാം കണ്ട ചന്ദ്രനല്ല ഈ ചന്ദ്രന്‍, എത്രയാളുകളുടെ സങ്കല്‍പങ്ങള്‍, വേദനകള്‍, കാത്തിരിപ്പുകള്‍ കലര്‍ന്നിരിക്കുന്നു ഈ ചന്ദ്രനില്‍ എന്ന്. ലോഹി അനുഭവിച്ച എത്ര ദുരിതങ്ങളാണ്, ഏകാന്തതകളാണ് ഈ താരത്തിളക്കം! ലോഹിയുടെ കഥാപാത്രങ്ങള്‍ അവരില്‍ കലര്‍ന്നിരിക്കുന്നു; അതാണ് മലയാളിക്കവരോടുള്ള ഉള്ളടുപ്പം.

കടലാസില്‍ തോറ്റ, സെല്ലുലോയ്ഡില്‍ വിജയിച്ച ഒരു കഥാകാരനായിരുന്നു ലോഹിതദാസ്. കടലാസില്‍ ജയിച്ചവരില്‍ ഒരു പരിമിതിയുണ്ടായിരുന്നു. വായനക്കാരായിരുന്നു അവരുടെ കാണികള്‍. എം.ടി.ക്കും പത്മരാജനും അടൂരിനും ടി.വി. ചന്ദ്രനുമുള്ള പ്രധാന പരിമിതി അവര്‍ വായനക്കാരായ കാണികളെ ലക്ഷ്യം വെക്കുന്നു എന്നതാണ്. അവരുടെ കാണി പുസ്തകവായന വഴി പ്രബുദ്ധനായ ചലച്ചിത്രാസ്വാദകനായിരുന്നു (സാഹിത്യസാക്ഷരതയുടെ അഹങ്കാരമായിരുന്നു അവരെ പൊതുജനത്തില്‍നിന്നകറ്റിയത് എന്നു തോന്നുന്നു.) കാണികളുടെ അഭിരുചിയില്‍ മാറ്റമുണ്ടാക്കിയത് ലോഹിതദാസാണ്. അടൂരും ജോണ്‍ എബ്രഹാമും അരവിന്ദനും എം.ടി.യും പ്രാഥമികമായും വായനക്കാരനായ കാണിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ മാത്രം. വായനയുടെ അടയാളങ്ങള്‍ അടയാളങ്ങളായ കഥാപാത്രങ്ങള്‍ അവരുടെ പൊതുസ്വഭാവമാണ്. പുസ്തകവായനക്കാരുടെ വേദനകളോ അനുഭൂതികളോ ആകാനാണ് അവര്‍ ചലച്ചിത്രങ്ങള്‍കൊണ്ട് ലക്ഷ്യമിട്ടത്. ലോഹിതദാസിനോ ശ്രീനിവാസനോ വായനക്കാരന്‍ ഒരു ബാധ്യതയേ അല്ല. പ്രബുദ്ധത വായനവഴി എത്തിച്ചേരാവുന്ന ഒരുയരമല്ല ലോഹിതദാസില്‍. അദ്ദേഹത്തിലെ മികച്ച സന്ദര്‍ഭങ്ങള്‍ ജീവിതാനുഭവങ്ങള്‍കൊണ്ട് കൂടുതല്‍ സുഗ്രഹമാവുന്നവ. 'കള്ളന്‍ പവിത്രന്‍', 'ഒരിടത്ത് ഒരു ഫയല്‍വാന്‍' എന്നു മറിച്ചു തോന്നിപ്പിക്കുന്ന ചലച്ചിത്രങ്ങളിലും പുസ്തകവായനക്കാരന്റെ അരിപ്പയിലൂടെ കടന്നുപോന്ന ഗ്രാമഭംഗികളാണുള്ളത്. ലോഹിതദാസിന്റെ ഗ്രാമങ്ങള്‍, പാമരനെ അവഗണിക്കുന്നതേ ഇല്ല. ഒരു വിധത്തിലുള്ള 'ക്ലാസ് കോണ്‍ഷ്യസാലും' അദ്ദേഹം ചുരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ആശാരിമാര്‍, കൊല്ലന്മാര്‍, മൂശാരിമാര്‍, വീട്ടുവേലക്കാര്‍ ഒക്കെ ഉണ്‍മയുള്ളവര്‍.
ഗ്രാമീണ കേരളത്തിന്റെ സത്യങ്ങള്‍. കഴിഞ്ഞ ഇരുപത് കൊല്ലത്തിനകം മലയാളസാഹിത്യം സൃഷ്ടിച്ച ഏതു കഥാപാത്രങ്ങളേക്കാളും ജീവസ്സുറ്റ കഥാപാത്രങ്ങളെ ലോഹിതദാസ് സെല്ലുലോയ്ഡില്‍ സൃഷ്ടിച്ചു. സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്മാരെ സാഹിത്യം സൃഷ്ടിച്ചില്ല. എം.ടി.യുടെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ സംസാരിക്കുന്നത് നാം 'വായിക്കുമ്പോള്‍' ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് നാം കേള്‍ക്കുന്നു. അവരുടെ അതിവാചാലത ('കുടുംബപുരാണ'ത്തിലെ തിലകന്‍ അവതരിപ്പിച്ച ഡ്രൈവര്‍) കഥാപാത്രങ്ങളുടെ അതിവാചാലത, എം.ടിയുടെ കഥാപാത്രങ്ങളുടെ അതിവാചാലത പലപ്പോഴും എം.ടിയുടെ അതിവാചാലത. അടൂരിനെപ്പോലൊരു ശില്‍പവൈഭവമുള്ള ചലച്ചിത്രകാരന്‍ ലോഹിതദാസിലെ തിരക്കഥാകാരനെ ആശ്രയിച്ചിരുന്നെങ്കില്‍ മലയാള ചലച്ചിത്രത്തിന്റെ ഗതി മാറുമായിരുന്നു. പക്ഷേ, പഠിച്ചവര്‍ പഠിച്ചതല്ലേ പാടൂ.

ശബ്ദം കേള്‍ക്കാത്തത്ര അകലത്തുനിന്ന്, ചമ്രം പടിഞ്ഞിരുന്ന് സുലഭമായ അംഗവിക്ഷേപങ്ങളോടെ ലോഹിതദാസ് സംസാരിക്കുന്നത് കണ്ടാല്‍ അദ്ദേഹം രാഗവിസ്താരം നടത്തുകയാണെന്നാണ് തോന്നുക. ഇങ്ങനെ സവിസ്തരം ശ്രദ്ധയോടെ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭാഷകര്‍ അപൂര്‍വം. മറ്റാരോടും പറയാനാവാത്ത അവഹേളനത്തിന്റെ, അവഗണനയുടെ, ഒറ്റപ്പെടലിന്റെ വ്യഥകള്‍ മനസ്സിരുത്തി കേള്‍ക്കാന്‍ ഇത്രയേറെ മികവുകാട്ടിയ ആളുണ്ടായിരുന്നില്ലെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 'ഇഡിയറ്റി'ലെ മൈഷ്‌ക്കിന്‍ പ്രഭുവിനെ പരിചയപ്പെട്ട് മിനിറ്റുകള്‍ക്കകം തന്റെ ഏറ്റവും വലിയ രഹസ്യം പങ്കിടാന്‍ യോഗ്യത ഇയാള്‍ക്കാണെന്ന് അതിലെ നായിക തീരുമാനിക്കുന്നുണ്ട്. ലോഹിതദാസിനോട് ഏറ്റുപറയാന്‍ പറ്റിയ വിധത്തില്‍ കനത്ത ഒരു വ്യഥയില്ലാത്തതില്‍, പ്രത്യേകിച്ചും അപമാനിക്കപ്പെട്ട ഒരനുഭവം ഇല്ലാത്തതില്‍, നിങ്ങള്‍ക്ക് കുറ്റബോധംപോലും തോന്നും. വ്യക്തിയിലെ ഏകാന്തതയെ വായിക്കാനുള്ള ലോഹിയുടെ വൈഭവം മൂന്നാലുതവണ നേരില്‍ ഞാനുമറിഞ്ഞു. (ഹാര്‍മോണിയം വായിക്കുമ്പോലെയോ വയലിന്‍ വായിക്കുമ്പോലെയോ ഏകാന്തത വായിക്കുന്നുണ്ട് ലോഹിതദാസ് 'ഉദ്യാനപാലകന്‍' എന്ന ചലച്ചിത്രത്തില്‍. എന്തൊരു നിസ്സീമമായ ഏകാന്തതയാണ് ആ ചലച്ചിത്രത്തില്‍.) മനസ്സുകൊണ്ട് മനസ്സിനോട് നടത്തുന്ന ആ സംഭാഷണത്തിന്റെ ഓര്‍മകള്‍, അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍പോലെ, അനുഭവിച്ചവരില്‍ ചിരകാലം നില്‍ക്കും. അദ്ദേഹത്തിന്റെ സമീപത്ത് നിങ്ങള്‍ക്ക് മുഴുവനായി ഇരിക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തില്‍ എപ്പോഴും 'മുഴുവനായി' ഇരിക്കുന്നു. കുളത്തിലെ പടികളിലൂടെ എന്നപോലെ അദ്ദേഹത്തില്‍ ഇറങ്ങിയിറങ്ങിച്ചെല്ലാം. ചോക്കുമലയില്‍നിന്ന് ചോക്കന്വേഷിച്ച് പോവുന്നവനെക്കുറിച്ച് പറയാന്‍ അദ്ദേഹത്തെത്തന്നെ ഉപയോഗിക്കാം എന്ന് സംവിധായകന് തോന്നിയത് അതുകൊണ്ടാണ്. ഉപദേശത്തിന്റെ ജാള്യത കൂടാതെ മറ്റൊരാളെക്കൊണ്ടത്് പറയിക്കാനാവില്ല. സശ്രദ്ധം കേള്‍ക്കുന്നൊരാളുടെ സമാശ്വസിപ്പിക്കല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെയും രീതിയാണ്. അത്തരം കഥാപാത്രങ്ങള്‍ ഒരാളെങ്കിലുമുണ്ടാവും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍ വിടാതെ. 'കാരുണ്യ'ത്തിലെ അച്ഛന്‍, 'ചെങ്കോലി'ലെ നായിക, 'കന്മദ'ത്തിലെ നായകന്‍, 'കുടുംബപുരാണ'ത്തിലെ അംബിക അവതരിപ്പിച്ച കഥാപാത്രം, 'ദശരഥ'ത്തിലെ കരമന അവതരിപ്പിച്ച കഥാപാത്രം ഒക്കെ ധാരണയുടെ (understanding) ആള്‍രൂപങ്ങള്‍. 'മനസ്സിലാക്കുന്ന' അവരുടെ സാന്നിധ്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ സാമാന്യ മലയാളിയുടെ വലിയ സമാശ്വാസങ്ങളായിരുന്നു. ആ ചലച്ചിത്രങ്ങളുടെ രീതിതന്നെ അവഹേളിതനെ, അപമാനിതനെ, സമൂഹം നിര്‍വിശേഷം ഉപേക്ഷിച്ചവനെ, ആ ഉപേക്ഷ തീവ്രമായറിഞ്ഞ, അനുഭവിച്ച കഥാപാത്രങ്ങളിലൂടെ അറിയുക എന്നതായിരുന്നു. ഏകാകിയെ, ഓരോരുത്തരിലുമുള്ള ഏകാകിയെ, അങ്ങനെ തിയറ്ററിലെ ഇരുട്ടിനകത്തെ ഏകാകികളായ സകലരെയും ഒറ്റക്കൊറ്റക്ക് അറിഞ്ഞ സിനിമകളാണ് 'കിരീട'വും 'ചെങ്കോലും', 'തനിയാവര്‍ത്തന'വും, 'ദശരഥ'വും (സാമാന്യ മലയാളിയുടെ പ്രമേയമായിത്തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് നിരസിക്കപ്പെട്ട 'ദശരഥം' വാടക ഗര്‍ഭപാത്രങ്ങളുടെ ക്വട്ടേഷന്‍ ലഭിക്കുന്ന പുതിയ കേരളത്തില്‍ അതിസംഗതമായിക്കൊണ്ടിരിക്കുന്നു) 'ഉദ്യാനപാലകനും', 'ഭൂതക്കണ്ണാടി'യും. പരിഗണനകളുടെ ഉല്‍സവമായിരുന്ന ജീവിതത്തില്‍നിന്ന് - തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാമുകിയെ കട്ടുതിന്ന കള്ളകൃഷ്ണന്‍ മാത്രമായിരുന്നില്ല സേതുമാധവന്‍, മുത്തശ്ശിയുടെ അഭിമാനമായിരുന്ന ഭര്‍ത്താവിന്റെ പുനര്‍ജന്മം, അമ്മയുടെ നിറവാല്‍സല്യത്തിന്റെ ഉണ്ണികൃഷ്ണന്‍, അച്ഛന്റെ സ്വപ്‌നത്തിലെ നന്മനിറഞ്ഞ അധികാരി, തോഴരുടെ ഉറ്റതോഴന്‍, സഹോദരിമാരുടെ അഭിമാനമായ ആശ്രയം, സുരക്ഷിതത്വം. കൃഷ്ണന്റെ സകല അവതാരവിശേഷങ്ങളുമായിരുന്നു സേതുമാധവന്‍-ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും അവഗണനയുടെയും അടിത്തട്ടിലേക്ക് ചെന്നെത്തുന്ന ആവിഷ്‌കരണം വഴി 'കിരീട'ത്തിലൂടെയും 'ചെങ്കോലി'ലൂടെയും ലോഹി ആവിഷ്‌കരിച്ചത് മലയാളിയുടെ എത്രയോ കിനാത്തകര്‍ച്ചകളുടെ രൂക്ഷ സൂക്ഷ്മരൂപം. പലര്‍ പലവിധത്തില്‍ അനുഭവിച്ച തകര്‍ച്ചയുടെ മിത്തായി പ്രേക്ഷകനത് മാറി. മലയാളത്തിലെ 'അനുകമ്പയുടെ ക്ലാസിക്' എന്ന് ഞാന്‍ 'ഭൂതക്കണ്ണാടി'യെ വിലയിരുത്തും. ചെറിയ കേടുപാടുകള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ച് മുഴുത്ത രൂപത്തില്‍ കണ്ട് ചികിത്സിച്ച് ആ വാച്ച്‌മേക്കര്‍ അതേ കണ്ണാടി ഉപയോഗിച്ച് സമൂഹത്തെയും കണ്ടതിന്റെ കഥയായിരുന്നല്ലോ അത്.
വിദ്യാധരന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനം, ചുവരിലെ കുമ്മായമടര്‍ന്നുണ്ടായ ചെറിയ ഒരു പാടായിരുന്നു എന്ന് കണ്ട നിമിഷം, എന്നിലെ ചലച്ചിത്രാസ്വാദകന്‍ അനുഭവിച്ച ഉന്നത നിമിഷങ്ങളിലൊന്നായിരുന്നു (എം.ടി.യുടെ വെളിച്ചപ്പാടിന്റെ കാറിത്തുപ്പല്‍ കണ്ടപോലൊരു നിമിഷം).

ജീവിതനിരീക്ഷണത്തില്‍ ഈ ചലച്ചിത്ര കഥാകാരനോളം പോന്ന ആരെയും ഞാന്‍ മലയാള ചലച്ചിത്രലോകത്ത് അറിയുന്നില്ല. 'കുടുംബപുരാണ'ത്തിലെ അംബികയുടെ കഥാപാത്രം ഭര്‍തൃപിതാവിന്റെ തലയില്‍ രാസ്‌നാദിപ്പൊടി തിരുമ്മുന്നത് (കൂട്ടുകുടുംബത്തിന്റെ സൗഖ്യം മുഴുവന്‍, കുടുംബപുരാണം മുഴുവന്‍ , ആ ദൃശ്യത്തിലുണ്ട്). 'സല്ലാപ'ത്തിലെ ആശാരികളും അവരുടെ പണിസ്ഥലവും, മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം ആശാരിയായി വന്ന ജൂനിയര്‍ യേശുദാസിനെ കണ്ടപ്പോള്‍ ചിരിച്ച ചിരി, (ആ ചിരിയില്‍ നിന്ന് ഒരു വലിയ നടിയുണ്ടായി) 'കന്മദ'ത്തിലെ അമ്മയും മകനുമായുള്ള രംഗത്തിന്റെ സൂക്ഷ്മതയും സത്യമായ സംഭാഷണങ്ങളും ഒക്കെ ഉദാഹരണങ്ങള്‍. 'ഉദ്യാനപാലകനി'ലെ സുധാകരന്‍ നായര്‍ (മമ്മൂട്ടി) പത്രം വായിക്കുന്ന രംഗം തനിച്ചൊരു ഷോര്‍ട്ട് ഫിലിമാക്കിയാല്‍ അത് ലോകോത്തരമായ ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായിരിക്കും. അത്രയ്ക്കുണ്ട് ആ സീനിന്റെ ഭാവസാധ്യത. സുധാകരന്‍ നായര്‍ പത്രം വായിക്കുമ്പോള്‍ അതില്‍ നോക്കി വായിക്കുകയാണ് ടൈലര്‍ (ഈ ടൈലര്‍ ഒരു ടൈപ്പല്ല. പിന്നോട്ടും മുന്നോട്ടും പോയി മറ്റെല്ലാ ചലച്ചിത്രങ്ങളിലെയും ടൈലര്‍മാരെ ടൈപ്പാക്കുന്ന (ഒരൊറിജിനല്‍!). അസ്വസ്ഥനായ സുധാകരന്‍ നായര്‍, വായിക്കുന്ന ഷീറ്റ് ടൈലര്‍ക്കു നല്‍കുന്നു. ആ ഷീറ്റ് ബെഞ്ചില്‍ ഉപേക്ഷിച്ച് ടൈലര്‍ സുധാകരന്‍ വായിക്കുന്നത് ഏന്തിവായിക്കുന്നു. വീണ്ടും അസ്വസ്ഥനായ സുധാകരന്‍നായര്‍ ആ ഷീറ്റും ടൈലര്‍ക്ക് നല്കുന്നു. ടൈലര്‍ ആ ഷീറ്റും അവഗണിച്ച് സുധാകരന്‍ നായര്‍ വായിക്കുന്ന ഷീറ്റ് ഏന്തിവലിഞ്ഞു വായിക്കുന്നു. ഒടുവില്‍ ക്ഷുഭിതനായ സുധാകരന്‍നായര്‍ മുഴുവന്‍ പത്രവും ടൈലര്‍ക്ക് നല്കുന്നു. അയാളതേപടി പത്രത്തെ അവഗണിക്കുകയും ചെയ്യുന്നു. തിരികെ ടൈലറുടെ സ്റ്റൂളില്‍ ചെന്നിരുന്ന് കാല്‍ വിറപ്പിക്കാന്‍ തുടങ്ങിയത് സാമാന്യലോകം തന്നെ എന്നെനിക്ക് തോന്നി. ചലച്ചിത്രഗാനങ്ങള്‍, അല്‍പം ദീര്‍ഘിച്ച ചില സംഘട്ടനരംഗങ്ങള്‍ തുടങ്ങിയ അനൗചിത്യങ്ങള്‍-വാണിജ്യൗചിത്യങ്ങള്‍-ഒഴിവാക്കി, തിരക്കഥാകാരനെ കേവലം പിന്തുടരുക മാത്രം ചെയ്തിരുന്നെങ്കില്‍ ഇടക്കാലത്ത് മലയാളിയെ ആകര്‍ഷിച്ച ഇറാന്‍ ചിത്രങ്ങള്‍ പോലുള്ളവയായി ലോഹിതദാസ് ചിത്രങ്ങള്‍ മാറുമായിരുന്നു (ഏതു കിരസ്‌തോമിയും കൊതിക്കും 'ഭൂതക്കണ്ണാടി' എന്ന് ഞാന്‍ മറക്കുന്നുമില്ല). പക്ഷേ, അപ്പോള്‍ 'കിരീട'മോ 'തനിയാവര്‍ത്തന'മോ അവരുടേതായി തിരിച്ചറിയാനുള്ള മുദ്രകള്‍
ജനസാമാന്യത്തിന് നഷ്ടപ്പെടുമായിരുന്നു. കാണികളുടെ അഭിരുചികള്‍ നഷ്ടപ്പെടുത്താതെതന്നെ കലാമൂല്യമുള്ള ചിത്രങ്ങള്‍ കാണാനുള്ള ഇടമാക്കി തിയറ്ററിനെ മാറ്റി ലോഹിതദാസ്. ജനം മുന്നിലെത്തിക്കിട്ടിയാല്‍ മതി വ്യക്തിയെ ആസകലം കേള്‍ക്കുന്ന കല സ്വായത്തമായ ലോഹി, അവരെ ആസകലം അറിയാനുള്ളത് നല്‍കി പരിണമിപ്പിക്കുവാന്‍ തുടങ്ങി. കാണിയെ സാക്ഷിയാക്കി മാറ്റുന്നു നല്ല ചലച്ചിത്രങ്ങള്‍. കാണിയെ വിദ്യാധരനെപ്പോലൊരു സാക്ഷിയാക്കി മാറ്റി ചിലപ്പോളയാള്‍.

ലോഹിയെപ്പോലെ സുലഭമായ അംഗവിക്ഷേപങ്ങളുപയോഗിച്ച് ലാഘവത്തില്‍ സംസാരിക്കുന്ന ഒരു നടനാണ് തിലകന്‍. തിലകന്റെ ശരീരഭാഷ തിലകനേറ്റവും ഉചിതമായിത്തീരുന്നത് ലോഹിച്ചിത്രങ്ങളിലാണ്. ഉദാഹരണത്തിന് 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'. 'തൂവല്‍ക്കൊട്ടാര'ത്തിലെ, ലോഹിയെപ്പോലൊരു ചെറിയ തലയില്‍ക്കെട്ടുമായി തമ്പുരാനും തമ്പുരാട്ടിക്കും കോഴിയിറച്ചി പാചകം ചൊയ്തുകൊടുത്ത് സംസാരിച്ചുകൊണ്ടിരുന്ന ജയറാം ഇത്ര സുഖമായ ഒരവസ്ഥയില്‍ തന്റെ 'പൊട്ടന്‍ഷ്യാലിറ്റി' ഇത്രമേല്‍ സാക്ഷാത്കരിച്ച ഇരിപ്പില്‍, മറ്റൊരു ചിത്രത്തിലും ഇരുന്നിട്ടില്ല. മാളയിലെ പ്രതിഭാശാലിയും മൂരിനിവര്‍ന്നിരുന്നു ലോഹിച്ചിത്രങ്ങളില്‍ ('സല്ലാപ'ത്തിലെ ആ ആശാരിയെ മലയാളി ജീവകാലം മറക്കുമോ?). മമ്മൂട്ടിയുടെയും ലാലിന്റെയും മീരാ ജാസ്മിന്റെയും മഞ്ജു വാര്യരുടെയും റേഞ്ച് നാമറിഞ്ഞത് ലോഹിച്ചിത്രങ്ങളിലൂടെയാണ്. ഭാവിയില്‍ ലാലോ മമ്മൂട്ടിയോ മലയാളിയുടെ ഗൃഹാതുരത്വമായി മാറുമ്പോള്‍ സേതുമാധവന്റെയോ വിദ്യാധരന്റെയോ രൂപമായിരിക്കും അവര്‍ക്ക്.