Friday, January 24, 2014

പത്മരാജന്റെ പത്‌നി രാധലക്ഷ്മി സംസാരിക്കുന്നു

ഇരുപത്തിയൊന്നാം തീയ്യതി, പുതിയതായി വാങ്ങിയ സ്ഥലത്ത് മതിലുകെട്ടിത്തുടങ്ങി, അവിടെ ഇരിക്കെ, അദ്ദേഹം എന്നോടു ചോദിച്ചു. ''നമ്മളിവിടെ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?'' നമ്മുടെ മോള്‍ പ്രായമായി വരികയല്ലേ, അവളുടെ കല്ല്യാണം നമുക്ക് ഈ പുരയിടത്തില്‍ വലിയ പന്തലുകെട്ടി നടത്താം. വാടകയ്‌ക്കെടുത്ത മണ്ഡപങ്ങളിലെ കല്യാണം എനിക്കിഷ്ടമേ അല്ല'' എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. ''അവള്‍ കൊച്ചുകുട്ടിയല്ലേ നമ്മള്‍ ഉടനെ ഇവിടെ എന്തുചെയ്യണം എന്നാണ് ഞാന്‍ ചോദിച്ചത്'' എന്നായി അദ്ദേഹം.

Padmarajan and Radhalakshmi


''നമുക്കെല്ലാവര്‍ക്കും തടി വളരെ കൂടുതലാണല്ലോ. ഇവിടെയൊരു ഷട്ടില്‍ക്കോക്ക് കോര്‍ട്ടുണ്ടാക്കി നമുക്കു നാലുപേര്‍ക്കും കൂടി കളിക്കാം ആരോഗ്യത്തിനും നല്ലതാണ് എന്ന എന്റെ സജഷന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. വിളപ്പില്‍ശാല പുരയിടത്തില്‍ ഇരിപ്പുണ്ടായിരുന്ന കുറച്ചു ചുടുകട്ടകള്‍ ഇങ്ങോട്ട് കൊണ്ടുവരാനായി ഞങ്ങള്‍ വൈകീട്ട് പോയി. കുട്ടികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സന്ധ്യക്ക് സൂര്യാസ്തമയം നോക്കി നിന്നതിനുശേഷം എന്നോടു പറഞ്ഞു. ''അടുത്ത വര്‍ഷമാകുമ്പോഴേക്കും നമ്മുടെ രണ്ടു പുരയിടങ്ങള്‍ക്കും ഇടയ്ക്കായി കിടക്കുന്ന സ്ഥലം ഞാന്‍ വാങ്ങിച്ച് അവിടെ ഒരു വീടുവച്ചിരിക്കും'' എന്ന്, എങ്കിലത് തൊണ്ണൂറ്റി രണ്ട് മാര്‍ച്ചിലാകാം എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു. എന്തെന്നാല്‍ ഓരോ വര്‍ഷവും മാര്‍ച്ചുമാസത്തില്‍ എന്തെങ്കിലുമൊക്കെ മരാമത്തു പണികള്‍ ഞങ്ങള്‍ക്ക് പതിവുള്ളതാണ്.

എല്ലാ ശല്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് വളരെ ശാന്തമായ ഒരു ചുറ്റുപാടില്‍ ഇരുന്നുകൊണ്ട് വീണ്ടും സാഹിത്യ രചന തുടങ്ങണം, സിനിമയില്‍ നിന്നും എങ്ങനെയെങ്കിലും ഒന്നു തലയൂരണം എന്ന് ആ മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു.

ആര്‍ട്ട്‌സ് കോളേജിലെ ആര്‍ട്ട്‌സ് ക്ലബ്ബ് ഉല്‍ഘാടനത്തിന് അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. പണ്ട്, പ്രീയൂണിവേഴ്‌സിറ്റിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഹോസ്റ്റലില്‍തന്നെ താമസിച്ച്, സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന സുന്ദരം ധനുവച്ചപുരമായിരുന്നു അന്ന് ആര്‍ട്ട്‌സ് കോളേജിലെ പ്രിന്‍സിപ്പല്‍. ശരിക്ക് പറഞ്ഞാല്‍, സുന്ദരമാണ് അവിടുത്തെ പ്രിന്‍സിപ്പല്‍ എന്നറിഞ്ഞതുകൊണ്ടുമാത്രമാണ് അദ്ദേഹം, നല്ല ക്ഷീണമുണ്ടായിരുന്നിട്ടും, മീറ്റിങ്ങിനു പോകാം എന്നു സമ്മതിച്ചത്.
അന്നത്തോടെ തേച്ചുകുളി തീരുകയായിരുന്നു. കുളികഴിഞ്ഞായിരുന്നു ഉല്‍ഘാടനം. എല്ലാം കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ ഉച്ചയായി. അപ്പോള്‍ അദ്ദേഹത്തിന് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു. മീറ്റിങ്ങിനുപോയപ്പോള്‍ കോളേജിലെ ഏണിപ്പടികള്‍ കയറേണ്ടിവന്നതും, ഫ്ലറ്റില്‍ ചെന്നപ്പോള്‍ കറന്റില്ലാതിരുന്നതുകൊണ്ട് നാലാമത്തെ
നിലവരെ നടന്നുകയറേണ്ടിവന്നതും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍, ''കുറച്ചു നടക്കുമ്പോഴേക്കും വല്ലാത്ത തളര്‍ച്ചതോന്നുന്നു'' എന്നും പറഞ്ഞു.
തേച്ചു കുളിയുടെ ക്ഷീണമായിരിക്കും എന്നും പറഞ്ഞ് ഞാനദ്ദേഹത്തെ
സമാധാനിപ്പിച്ചു.
അന്നുച്ചയ്ക്കും ചപ്പാത്തി തിന്നണം എന്നദ്ദേഹം പറഞ്ഞപ്പോള്‍, ഊണുകഴിച്ചാല്‍ മതി, ക്ഷീണം കുറയട്ടെ എന്ന് ഞാന്‍ വിലക്കി. വൈകീട്ട് ചാപ്പാത്തി കഴിച്ചാല്‍ മതി എന്നു പറഞ്ഞു. അത് ഞങ്ങളൊന്നിച്ചുള്ള അവസാനത്തെ ഊണാണെന്ന് ഞാനറിഞ്ഞില്ല.
സന്ധ്യയാകുന്നതിനുമുമ്പ് ജോഷിമാത്യു വന്നു. പെട്ടെന്ന് ആഹാരം കഴിച്ച് അദ്ദേഹം ഡ്രസ്സ്മാറി. ബാഗെടുത്ത് അതിലുണ്ടായിരുന്ന രക്തം പരിശോധിച്ചതിന്റെ റിസള്‍ട്ട് എടുത്ത് എന്റെ കയ്യില്‍ത്തന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ചാരനിറത്തിലുള്ള ഒരു ഷര്‍ട്ടാണ് ഇട്ടിരുന്നത്. ആദ്യം എടുത്ത ഷൂ പോരെന്നുതോന്നി അതുമാറ്റി വേറൊരെണ്ണം എടുത്തിടുമ്പോള്‍, ട്രെയിനില്‍ കിടന്നുറങ്ങാന്‍ എന്തിന് ഇത്രയൊക്കെ ഒരുങ്ങുന്നു എന്നെനിക്ക് തോന്നി. എട്ടുമണിക്ക് മുമ്പായി അദ്ദേഹം ഇറങ്ങി. ജോഷിമാത്യുവും മോഹന്‍ദാസും റെയില്‍വേസ്‌റ്റേഷനില്‍ ചെന്ന് അദ്ദേഹത്തെ യാത്രയാക്കി. ആദ്യം പാലക്കാട്ടേക്കും അവിടെനിന്ന് കണ്ണൂര്‍ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാനായിരുന്നു ഉദ്ദേശ്യം.

പിറ്റേന്ന് രാവിലെ ഞാനൊരു ബന്ധുവീട്ടില്‍ പോയിട്ട് ഉച്ചയോടെയാണ് തിരിച്ചെത്തിയത്. പാലക്കാടുനിന്ന് അദ്ദേഹം ഫോണ്‍ ചെയ്തിരുന്നെന്നും അങ്ങോട്ടു വിളിക്കണമെന്നും അനന്തരവന്‍ ഹരി എന്നോടു പറഞ്ഞതനുസരിച്ച് രണ്ടുമണിയോടെ ഞാന്‍ പാലക്കാട്ട് ഹോട്ടലിലേക്ക് വിളിച്ചു.
അദ്ദേഹത്തിന്റെ ശബ്ദത്തില്‍ വല്ലാത്ത ക്ഷീണം തോന്നിയിരുന്നു.
എന്തോ ഒരു പന്തിയില്ലായ്മ ആ ശബ്ദത്തില്‍ എനിക്ക് അനുഭവപ്പെട്ടതുകൊണ്ട്, ''എന്താ ബോറടിക്കുന്നോ'' എന്നു ഞാന്‍ ചോദിച്ചു.
''ഇല്ല, ബാലന്‍ വന്നിട്ടുണ്ട്. നിതീഷും മോഹനും ഒക്കെ എത്തിയിട്ടുണ്ട്. നിങ്ങളൊരു കാര്യം ചെയ്യണം. ജോഷിയെ ഒന്നുവിളിച്ച് ഞങ്ങള്‍ നാളെ വൈകീട്ടേ കോട്ടയത്ത് എത്തൂ എന്നും, അവിടുത്തെ സ്വീകരണം ഇരുപത്തിയഞ്ചാം തീയതി രാവിലേക്ക് മാറ്റിവെക്കണമെന്നും ഒന്നു പറയണം. നാളെ തൃശ്ശൂരും എറണാകുളവും കവര്‍ ചെയ്ത് സന്ധ്യക്ക് കോട്ടയത്തെത്തും'' എന്നു പറഞ്ഞിട്ട് മക്കളെ രണ്ടുപേരെയും അന്വേഷിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ കൂടെ ട്രെയിനില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഉണ്ടായിരുന്നു എന്നും പറഞ്ഞു.
പിന്നീടൊരിക്കലും ആ ചുണ്ടുകള്‍ എന്നോടൊന്നും ഉരിയാടിയിട്ടില്ല. ആ മുഴങ്ങുന്ന ശബ്ദം പിന്നീടൊരിക്കലും ഞാന്‍ കേട്ടില്ല.
ജനവരി ഇരുപത്തിനാലിന് മകള്‍ മാധവിക്കുട്ടിക്ക് കോളേജില്‍ ക്യാമ്പസ് വീക്കിന്റെ മത്സരങ്ങളായിരുന്നു.
ഗ്രൂപ്പ് ഡാന്‍സ്, മലയാളം റെസിറ്റേഷന്‍, കൈകൊട്ടിക്കളി, ഗ്രൂപ്പ് മ്യൂസിക്ക് എല്ലാറ്റിനും അവള്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തലേന്നുരാത്രി വളരെ വൈകുന്നതുവരെ അവള്‍ക്ക് ഡാന്‍സിനുവേണ്ടി ഉടപ്പുകള്‍ തുന്നി ശരിയാക്കിക്കൊണ്ട് ഞാനും അവളും ഇരുന്നു.

പിറ്റേന്ന് അവള്‍ ജീവിതത്തിലാദ്യമായി സാരിയുടുത്തു. അപ്പച്ചിയെയും ചിറ്റപ്പനെയും ചെന്ന് കാണിച്ചു. കാലത്ത് എട്ടുമണിക്കുതന്നെ കോളേജില്‍ പോകണമായിരുന്നു. പറഞ്ഞ സമയത്ത് െ്രെഡവര്‍ വരാത്തതുകൊണ്ട് പപ്പന്‍തന്നെ കാറെടുത്ത് അടുത്ത ഇടവഴിയില്‍ താമസിക്കുന്ന മോഹന്‍ദാസിനെ വിളിക്കാനായിപോയി. പപ്പന്‍ അന്ന് െ്രെഡവിങ്ങ് ലൈസന്‍സ് എടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഇവാനിയസ് കോളേജ് വരെ അവന്‍ മോളെ കൊണ്ടുപോകാമെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഭയംതോന്നി. ഏതായാലും, ചിറ്റപ്പനും കൂടെ അവരോടൊപ്പം ചെല്ലാമെന്ന് സമ്മതിച്ചു. അപ്പച്ചിയുടെ ഇളയമോനും അവരോടൊപ്പം കാറില്‍ കയറി.

വലതു വശത്തുകൂടെ പപ്പന്‍ കാറും കൊണ്ടുപോയി. ഇടുതുവശത്തെ ഇടവഴിയിലൂടെ മോഹന്‍ദാസ് വരികയും ചെയ്തു. പിന്നീട് മോഹന്‍ദാസ് കുട്ടികളെ അന്വേഷിച്ച് ഓടി. ഇവരെങ്ങനെയാണ് പോയത്. കാര്‍ ആരാണ് െ്രെഡവ് ചെയ്തത് എന്നൊന്നും അറിയാതെ ഞാന്‍വല്ലാതെ പരിഭ്രമിച്ചു. പതിവില്ലാത്ത വിധത്തില്‍ ഒരു വെപ്രാളം എനിക്കനുഭവപ്പെട്ടു. പ്രഭയുടെയും ഞങ്ങളുടെയും വീട്ടിലായി നാലഞ്ചു പ്രാവശ്യം ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. ഭ്രാന്തുപിടിച്ചതുപോലൊരവസ്ഥ. അവസാനം, പ്രഭയുടെ മോന്‍ അന്നന്ന (അനന്തകൃഷ്ണന്‍) ട്യൂഷന്‍ കഴിഞ്ഞുവരികയും, അവരെല്ലാം കാറില്‍ പോകുന്നതുകണ്ടെന്നും െ്രെഡവ് ചെയ്തിരുന്നത് മോഹന്‍ദാസാണ് എന്നു പറയുകയും ചെയ്തപ്പോഴാണ് എന്റെ മനസ്സ് ഒന്നു ശാന്തമായത്.

എട്ടേകാല്‍ മുതല്‍ എട്ടരവരെ എന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു. അകാരണമായ ഒരു ഭയം എന്നെ ബാധിച്ചിരുന്നു.
പത്തുമണി കഴിഞ്ഞപ്പോള്‍, ഓപ്പറേഷന്‍ കഴിഞ്ഞുകിടക്കുന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ അന്വേഷിച്ച് ആശുപത്രിയില്‍ പോകാന്‍ ഞാനും പ്രഭയും ഒരുങ്ങി. ഞാന്‍ പ്രഭയുടെ വീട്ടില്‍ചെന്നു നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ കൂടെ നേരത്തേ നിന്നിരുന്ന െ്രെഡവര്‍ അങ്ങോട്ടുവരുന്നത്.
െ്രെഡവറോട് ഞാന്‍ കുശലം ചോദിച്ചു. ''ചേച്ചി, പത്മരാജന്‍ സാറിന് ഒരു ആക്‌സിഡന്റ് പറ്റി എന്ന് ഇതാ ഇപ്പോള്‍ മദ്രാസില്‍ നിന്ന് ഡയറക്ടര്‍ മോഹന്‍ദാസ് നൂപുര കുറുപ്പുസാറിനെ ഫോണില്‍ വിളിച്ചു പറഞ്ഞു''
എന്നയാള്‍ എന്നോടു പറഞ്ഞു.
പൊതുവേ ഒരു മദ്യപാനിയായ അയാള്‍ രാവിലെതന്നെ വെള്ളമടിച്ചു വന്ന് എന്തോ പറയുന്നു എന്നേ ഞാന്‍ ധരിച്ചുള്ളൂ. ''സാറ് മദ്രാസിലോട്ടു പോയില്ലല്ലോ എന്താ ആക്‌സിഡന്റില്‍ മരിച്ചു എന്നോ മറ്റോ കേട്ടോ'' എന്ന് കളിയാക്കി ഞാനായാളോടു ചോദിച്ചു. അങ്ങനെ ചോദിക്കുവാന്‍ കാരണമുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് 'മമ്മൂട്ടി മരിച്ചെന്നു കേള്‍ക്കുന്നു. ശരിയാണോ' എന്നു ചോദിച്ച് അബുദാബിയില്‍ നിന്ന് ഒരു ഫോണ്‍ വന്നത്. ഞാന്‍ തന്നെയാണ് ആ ഫോണ്‍ അറ്റന്റു ചെയ്തിരുന്നത്. കൂടാതെ പത്മരാജന്‍തന്നെ ആക്‌സിഡന്റില്‍ മരിച്ചു എന്നൊരു വാര്‍ത്ത മുമ്പൊരിക്കല്‍ ചിറ്റൂരാകെ പരന്നിട്ട് അവിടെനിന്ന് ചേച്ചിയുടെ മോന്‍ വിളിച്ചു ചോദിച്ചിട്ടുണ്ട്. യേശുദാസ് മരിച്ചെന്ന വാര്‍ത്ത ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നതുമാണ്. അതു പോലെയൊക്കെ ഉള്ള ഒരു കള്ളം, എന്നു മാത്രമേ ഞാന്‍ കരുതിയുള്ളൂ. ''മരിച്ചെന്നാ പറയുന്നത്'' എന്ന് െ്രെഡവര്‍ പറഞ്ഞപ്പോള്‍, ''ഇവരൊക്കെ ഇടയ്ക്കിടയ്ക്ക് മരിക്കും'' എന്ന് തമാശയായി ഞാന്‍ പറഞ്ഞു.

എങ്കിലും ഒന്ന് ഫോണ്‍ ചെയ്ത് തിരക്കിക്കളയാം എന്നു കരുതി പ്രഭയും ഞാനും അനന്തരവന്‍ ഹരിയുമായി വീട്ടിലേക്ക് വന്നു.
അന്ന് ഫ്ലറ്റില്‍ ഉണ്ടായിരുന്ന ജോഷിമാത്യുവിനെ വിളിച്ചാണ് ആദ്യം വിവരം തിരിക്കിയത്. ''കള്ളം പറയുകയാണ് ചേച്ചീ'' എന്ന് ജോഷി പറഞ്ഞു. പിന്നീട് ഞാന്‍ ഗുഡ്‌നൈറ്റിന്റെ ഓഫീസില്‍ വിളിച്ചു. അവിടെയും ആര്‍ക്കും അറിയില്ലെന്നു പറഞ്ഞു. പിന്നീട് ഞാന്‍ ഒരുപാട് ഫോണ്‍ നമ്പറുകള്‍ കറക്കി. പ്രഭയോ ഹരിയോ വിളിച്ചിട്ട് ശരിയായില്ലെങ്കിലോ എന്നു കരുതി ഫോണ്‍ ഞാന്‍ ആരുടെ കയ്യിലും കൊടുത്തില്ല.
വിളിക്കുന്ന നമ്പരുകളെല്ലാം എന്‍ഗേജ്ഡ് ആയിരുന്നു. താഴത്തെ ഫോണിന് എന്തോ കുഴപ്പമുണ്ട് എന്ന ധാരണയില്‍ ഞങ്ങള്‍ മുകളിലേക്ക് പോയി. അവിടെ ഞങ്ങളുടെ ബെഡ്‌റൂമിലെ ഫോണിലൂടെയായി ശ്രമം. ആരെയും കിട്ടിയില്ല. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. അരോമാ മൂവീസില്‍ നിന്നായിരുന്നു. ഇവിടെ മിസിസ് പത്മരാജനാണ് എന്നു പറഞ്ഞപ്പോള്‍. വേറെ ആരുടെ കയ്യിലെങ്കിലും ഫോണ്‍ കൊടുക്കുവാന്‍ അപ്പുറത്തുനിന്നും നിര്‍ദ്ദേശം വന്നു. ഞാന്‍ കൊടുത്തില്ല ''എന്താ പത്മരാജന് ആക്‌സിഡന്റായോ'' എന്നു ഞാന്‍ ചോദിച്ചു. അപ്പുറത്ത്, എന്തു പറയണമെന്നറിയാതെ വിഷമിക്കുന്നത് ഞാനറിഞ്ഞു. ''എന്താണെങ്കിലും പറയൂ അദ്ദേഹം മരിച്ചോ? വീണ്ടും ഞാന്‍ ചോദിച്ചു.

''മരിച്ചു. പക്ഷേ, ആക്‌സിഡന്റല്ല. ഇന്നലെരാത്രി ഉറങ്ങാന്‍ കിടന്നു രാവിലെ ഉണര്‍ന്നില്ല'' എന്നായിരുന്നു മറുപടി. പക്ഷേ, എന്റെ മനസ്സ് അതുവിശ്വസിക്കുവാന്‍ തയ്യാറായിരുന്നില്ല.
''ആട്ടെ നിങ്ങള്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത കേട്ടത്?'' എന്ന എന്റെ ചോദ്യത്തിന് ''കോഴിക്കോട്'' എന്നവാക്ക് ഇടിത്തീപോലെ എന്റെ ചെവിയിലേക്ക് വന്നുവീണു. ആ ശപിക്കപ്പെട്ട നിമിഷത്തില്‍ പിന്നെ യാതൊന്നും ഞാന്‍ കേട്ടില്ല.
എങ്ങും ശൂന്യത. പ്രഭയും ഹരിയും ചുറ്റുമുള്ള എല്ലാവസ്തുക്കളും എന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായി. കനത്ത ശൂന്യതയില്‍ വെളിവുകെട്ടവളെപ്പോലെ ഞാന്‍ മരവിച്ചിരുന്നു. പിന്നീട് എന്റെ പ്രജ്ഞ ഉണരുന്നത് മുതുകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ എങ്ങുനിന്നോ എന്റെ മടിയിലേക്ക് വന്നു വീണ ഷട്ടില്‍ കോക്കിന്റെ വെണ്‍മയിലേക്കാണ്.

ഞാന്‍ ഞെട്ടിയുണര്‍ന്നുനോക്കി. കാറിനകത്ത് എനിക്കിരുവശവുമായി ആരൊക്കെയോ ഡോറിന്റെ ഗ്ലാസ്സ് മുക്കാല്‍ ഭാഗവും ഉയര്‍ത്തിവച്ചിരിക്കുന്നു. പുറത്ത് പൊള്ളുന്ന വെയില്‍ റോഡിനിരുവശത്തുമായി കൊഴുത്തുവളരുന്ന അക്കേഷ്യാ മരങ്ങള്‍.

എവിടെനിന്നെന്നില്ലാതെ കൃത്യം എന്റെ മടിയില്‍ വന്നുവീണ ഫെതര്‍ കോക്ക്, എല്ലാവര്‍ക്കും ഒരുദ്ഭുതമായി. കാറ്റിലൂടെ അദ്ദേഹത്തിന്റെ സ്വരം എന്റെ കാതില്‍ വന്നു വീഴുന്നതായി എനിക്ക് തോന്നി. ആ ശബ്ദത്തില്‍ സാന്ത്വനവും പ്രേമവും ഇടകലര്‍ന്നിരുന്നു. ''തങ്കം കരയണ്ടാ ഞാന്‍ കൂടെത്തന്നെയുണ്ട് എപ്പോഴും കളിച്ചുകൊണ്ടിരിക്കാനല്ലേ ആഗ്രഹം ഇതാ കോക്ക് നമ്മുടെ പുതിയ പുരയിടത്തില്‍ കോര്‍ട്ടിട്ട് കളിച്ചോളൂ'' ആ ശബ്ദം ഒരു സെക്കന്റ് നേരത്തേക്ക് എന്റെ ചേതനയില്‍ നിര്‍വൃതിയുടേതായ ഒരു കണിക ഉതിര്‍ത്തു. പിന്നീടത് എന്നെ ഭ്രാന്തു പിടിപ്പിച്ചു. വീണ്ടും ഞാനാശബ്ദം കേട്ടു ഇക്കുറി അത് വേറെ ഏതോ ലോകത്തുനിന്നായിരുന്നു.
ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ഞാനിരുന്നു.

''ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെമുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി''.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: