Showing posts with label Direction. Show all posts
Showing posts with label Direction. Show all posts

Saturday, January 24, 2015

പത്മരാജന്‍ എന്ന കുസൃതിക്കാരന്‍

രാധാലക്ഷ്മി

ഗൗരവക്കാരനും മിതഭാഷിയുമായ പത്മരാജനെ മാത്രമെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതുപോലെതന്നെ അദ്ദേഹത്തിന്റെ ആദ്യകാലതിരക്കഥകള്‍ വായിച്ചിട്ടാവാം സെക്‌സിന്റെയും വയലന്‍സിന്റെയും ഒക്കെ ഒരു വക്താവായിട്ട് പത്രക്കാരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. പക്ഷേ, ഇതിനൊക്കെ അപ്പുറത്ത്, അധികം പുറത്തറിയപ്പെടാത്ത മറ്റൊരു മുഖം കൂടി പത്മരാജനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ മുന്‍പില്‍ മാത്രം പുറത്തെടുക്കുന്ന ഒരു കുസൃതിക്കാരന്റെ മുഖം.

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്ന വ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട 'ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലോട്ട് ഓടിവരുന്നു. അറുപത്തിയാറ്അറുപത്തിയേഴ് കാലമാണ്. ഞങ്ങള്‍ കത്തുകളിലൂടെ പരസ്​പരം അറിഞ്ഞിരുന്ന സമയം. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ഒരു പ്രഭാതം. അക്കാലത്തെ മതപ്രചരണത്തിനായി ചില കൃസ്തീയ പാതിരിമാര്‍ ആകാശവാണിയില്‍ വരിക ഒരു പതിവായിരുന്നു. ഒരിക്കല്‍ ഈ ആവശ്യവുമായി ഒരു പാതിരി അവിടെ വന്നപ്പോള്‍ കൊണ്ടുവന്ന ഒരു നോട്ടീസ് ഡ്യൂട്ടിറൂമിലെ മേശപ്പുറത്ത് വച്ചിട്ടുപോയി. നോട്ടീസ് വായിച്ച പത്മരാജന് ഒരു
കുസൃതി തോന്നി. ഉടനെ തന്നെ ഉച്ചയ്ക്കും വൈകിട്ടും ഡ്യൂട്ടിക്ക് വരുന്ന അനൗണ്‍സര്‍മാര്‍ക്ക് കാണാനായി അദ്ദേഹം ഒരു നോട്ടു കുറിച്ചു വച്ചു.'ഈ നോട്ടീസില്‍ക്കാണുന്ന വിവരങ്ങള്‍ പരിപാടികള്‍ക്കിടയ്ക്കുള്ള സമയങ്ങളില്‍ ഫില്ലറുകള്‍ ആയി കൊടുക്കണം' എന്ന്. അതോടൊപ്പം ആ നോട്ടീസും പിന്‍ ചെയ്തു വച്ചു.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വന്ന അനൗണ്‍സര്‍ക്ക് സൂത്രം പിടികിട്ടിയെങ്കിലും, രാത്രി വന്നയാള്‍ ഇതു സത്യമെന്ന് ധരിച്ചു. അന്നാണെങ്കില്‍ ന്യൂസ് തുടങ്ങുന്നതിന് രണ്ടു മിനുട്ട് മുന്‍പ് പരിപാടി തീരുകയും ചെയ്തു. നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി വായിച്ചവതരിപ്പിക്കാന്‍, നിനച്ചിരിക്കാതെ പൊടുന്നനവേ വീണുകിട്ടിയ ഈ അവസരം അനൗണ്‍സര്‍ ഉപയോഗപ്പെടുത്തി. അദ്ദേഹം നല്ല ശ്ബദമോഡുലേഷനോടെ നോട്ടീസ് വായിച്ചു തുടങ്ങി'നിങ്ങള്‍ അവനെ കാല്‍വരി മലയുടെ മുകളിലേക്ക് അടിച്ചു കയറ്റിയില്ലേ?...' തെറ്റുകൂടാതെ ഒറ്റയടിക്ക് ആ നോട്ടീസ് മുഴുവന്‍ അനൗണ്‍സര്‍ വായിച്ചു'അവനാരാണ്? അവനല്ലോ യേശു'...എന്ന് വികാരാവേശത്തോടെ പ്രേക്ഷകരോട് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിറുത്തി. അതു മുഴുവന്‍ ആകാശവാണി തൃശൂര്‍നിലയം അന്ന് പ്രക്ഷേപണം ചെയ്തു. പരിഭ്രമിച്ച മുഖവുമായി സ്റ്റുഡിയോ വാതില്‍ തള്ളിത്തുറന്ന് ഡ്യൂട്ടി ഓഫീസര്‍ എത്തിയപ്പോഴാണ്, താന്‍ നല്ലതു പോലെ ആ നോട്ടീസുമുഴുവന്‍ വായിച്ചല്ലോ എന്ന ആത്മസംതൃപ്തിയുമായി പേപ്പറില്‍ നിന്നും അനൗണ്‍സര്‍ കണ്ണെടുക്കുന്നത്.
വിവരം അറിഞ്ഞപ്പോള്‍ അനൗണ്‍സര്‍ ആകെ പരിഭ്രമിച്ചു. സംഭവം വളരെ സീരിയസ്സ് ആണെന്ന് ഡ്യൂട്ടി ഓഫീസര്‍ അദ്ദേഹത്തോട് പറഞ്ഞു. ഭാഗ്യത്തിന് നാല് അനൗണ്‍സര്‍മാരും ഡ്യൂട്ടി ഓഫീസറും അല്ലാതെ മറ്റാരുംതന്നെ ഈ സംഭവം മനസ്സിലാക്കിയില്ല. ഏതായാലും ആ അനൗണ്‍സറുടെയും ഡ്യൂട്ടി ഓഫീസറുടെയും ജോലി പോകാതെ ഇക്കാര്യം എങ്ങനെയാണ് ഒതുക്കിയതെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.പില്‍ക്കാലത്തും അദ്ദേഹം ഒരുപാട് കുസൃതികള്‍ ഇതു പോലെ ഒപ്പിച്ചിട്ടുണ്ട്.

പത്മരാജന് തിരുവനന്തപുരത്തോട്ട് മാറ്റമായ കാലം. തൃശ്ശൂര് അദ്ദേഹത്തിന് ഉണ്ണിമേനോനും വര്‍ക്കിയും വിജയന്‍ കരോട്ടും തുളസിയും ഒക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ്‌വലയം തന്നെ ഉണ്ടായിരുന്നു. ആരോടെങ്കിലും ഒക്കെ ദേഷ്യം തോന്നുമ്പോള്‍ അവരെക്കുറിച്ച് കവിതകള്‍ എഴുതിയുണ്ടാക്കി നോട്ടീസ് അച്ചടിപ്പിക്കലും മറ്റും ഈ സുഹൃദ് സംഘത്തിന്റെ സ്ഥിരം പരിപാടികളായിരുന്നു. കളിയായിട്ട്, പരസ്​പരം പാരവയ്ക്കലും ഒരു പതിവു വിനോദമായിരുന്നു ഇവര്‍ക്ക്.

പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അന്തരിച്ച, സാഹിത്യകാരനായ വിജയന്‍ കരോട്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ. പത്മരാജന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തൃശ്ശൂരിലെ സുഹൃത്തുക്കളുമായി അടുത്തിടപഴകാനുള്ള അവസരവും നഷ്ടപ്പെട്ടു.

അക്കാലത്ത് പത്മരാജനും വിജയന്‍ കരോട്ടും വിനോദമായി വച്ചു നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയാണ് മാധ്യമങ്ങളിലൂടെയുള്ള വേലവയ്പ്.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോള്‍ വിജയന്‍ കരോട്ട് എന്ന ശ്രോതാവിന്റെ പേര് റേഡിയോവിലൂടെ ഇടയ്ക്കിടക്ക് വിളിച്ചുപറയുക പത്മരാജന്‍ ഒരു പതിവാക്കി. മിക്കവാറും കേള്‍ക്കാന്‍ ഏറ്റവും ഇമ്പം കുറഞ്ഞ പാട്ടുകളോടൊപ്പമാവും ഈ പേരു വിളിച്ചു പറയുന്നത്. ആദ്യമൊന്നും വിവരം കരോട്ട് അറിഞ്ഞിരുന്നില്ല. ക്രമേണ, മറ്റു സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഇതിന്റെ പുറകില്‍ ആരുടെ കൈകളാണ് എന്ന സത്യം കരോട്ട് മനസ്സിലാക്കുന്നത്.

അതോടെ തിരിച്ചുവേലവയ്ക്കാനുള്ള പദ്ധതികള്‍ കരോട്ട് ആസൂത്രണം ചെയ്തു. പിന്നെ, എറണാകുളത്തുനിന്നും ഇറങ്ങുന്ന ചില കൊച്ചു വാരികകളിലൊക്കെ പത്മരാജന്റെ പേരില്‍ ഓരോ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. കെ.ആര്‍. വിജയയ്ക്ക് ഗര്‍ഭമാണോ? ജയലളിതയുടെ വിലാസമെന്താണ്? എന്നീ ടൈപ്പിലുള്ള കുറെ ചോദ്യങ്ങള്‍. പിന്നെ വേലവയ്പ്പിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിച്ചു. ആകാശവാണിയിലെ എഴുത്തുപെട്ടിയിലും കരോട്ടിന്റെ കത്തുകളും (പേരും) കടന്നുവന്നു. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നാടകം കേട്ട് കരഞ്ഞു പോയി. സേതുനാഥന്റെ ചിത്രീകരണം കരളില്‍ ആഞ്ഞുതറച്ചു.ഗംഗാധരന്‍ നായരുടെ ഗാനം കേട്ട് ഉറങ്ങിപ്പോയിഎല്ലാം ആസ്വാദനങ്ങള്‍.

ഇത് കരോട്ടിന് വലിയൊരു തോല്‍വിയായിരുന്നു. ഇതിനു ബദലായി കരോട്ട് ഒരു കഥ എഴുതി. സിനിലാന്റ് എന്നോ മറ്റോ പേരുള്ള ഒരു പത്രമാസികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് അമ്മുക്കാശ്!
അമ്മുക്കാശ് എന്നൊരു പേര് എന്റെ കൂട്ടുകാരിക്കല്ലാതെ വേറെ ഒരാള്‍ക്കും ഞാന്‍ കേട്ടിട്ടില്ല. സിനിലാന്റ് ചിറ്റൂരെങ്ങും കേട്ടറിവുപോലുമില്ലാത്ത ഒരു മാസികയായത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ ആ കഥയുടെ പേരിലും ഞാന്‍ ക്രൂശിക്കപ്പെട്ടേനേ. നേരത്തേതന്നെ പത്മരാജന്‍ പാര്‍വ്വതിക്കുട്ടി എന്ന കഥ എഴുതിയ തിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അത്രയ്ക്കായിരുന്നല്ലോ.

പാര്‍വ്വതിക്കുട്ടിയില്‍ അമ്മുക്കാശും ഒരു കഥാപാത്രമാണ്. ആ പേരില്‍ കൗതുകം തോന്നിയതുകൊണ്ട്, അതാരാണെന്ന് കരോട്ട് പത്മരാജനോട് അന്വേഷിച്ചു. അത് ആ കഥയില്‍ത്തന്നെ ഉണ്ടല്ലൊ, എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.

ഏതായാലും പ്രേമപ്പൂഞ്ചോലയില്‍ നഞ്ചുകലക്കിക്കളയാം എന്ന് വിജയനും തീരുമാനിച്ചു. അതോടെ വിജയന്‍ എഴുതുന്ന എല്ലാകഥകളിലും കാമുകന്റെ പേര് പപ്പു എന്നും കാമുകിയുടെ പേര് അമ്മുക്കാശ് എന്നും ആയി. ആയിടയ്ക്ക് കേരള ശബ്ദത്തില്‍ വിജയനെഴുതി ഋഷി എന്നൊരു കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പപ്പു കാമുകനായും അമ്മുക്കാശ് പരാമര്‍ശിക്കപ്പെടുന്ന വേറൊരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

പിന്നീടെപ്പോഴാണ് ഈ മാധ്യമ യുദ്ധം അവസാനിച്ചതെന്ന് എനിക്കോര്‍മയില്ല.
ഇത്തരത്തില്‍ യൗവ്വനത്തിളപ്പില്‍ പത്മരാജനും കൂട്ടരും കാണിച്ചിട്ടുള്ള
കുസൃതികള്‍ക്ക് കൈയും കണക്കുമില്ല. പില്‍ക്കാലത്തും അദ്ദേഹം ഒട്ടനവധി കുസൃതികള്‍ ഇതുപോലെ ഒപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധസാഹിത്യകാരനായ ജയനാരായണനും തൃശ്ശൂരിലെ പത്മരാജന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പെട്ടെന്നു തോന്നിയ ദേഷ്യത്തിന് ജോലിയെടുക്കുന്ന ഓഫീസില്‍ രാജിക്കത്തും എഴുതിക്കൊടുത്ത് ജയനാരാണയന്‍ നേരെ വന്നത് തിരുവനന്തപുരത്ത് പത്മരാജന്‍ വാടകയ്‌ക്കെടുത്തു താമസിക്കുന്ന വീട്ടിലോട്ടാണ്. ഇടയ്ക്കിടക്ക് വന്ന് കൂടെ താമസിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരുപാട് സൃഹൃത്തുക്കള്‍ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ജയനാരായണനാകട്ടെ പെട്ടെന്ന് പോകാന്‍ വന്ന ആളല്ലായിരുന്നു.

സ്‌നേഹത്തിന്റെ മുമ്പില്‍, എന്നും തരളിതമാകുന്ന ഒരു പ്രത്യേകതരം വ്യക്തിത്വമായിരുന്നു പത്മരാജന്റേത്. അവിടെ കണക്കുപറച്ചിലുകള്‍ക്കോ പരിഭവങ്ങള്‍ക്കോ ഒന്നും യാതൊരു സ്ഥാനവും അദ്ദേഹം കൊടുത്തിരുന്നില്ല.

ജോലിയില്ലാതായതോടെ, ക്രമേണ, ജയനാരാണന്റെ കൈയിലെ പൈസയും തീര്‍ന്നു. പത്മരാജന്റെ പോക്കറ്റും കാലിയായിരുന്നു. ഒരു ദിവസം ജയനാരായണന്‍ പത്മരാജനോട് ചോദിച്ചു. നിന്റെ കഴുത്തില്‍ കിടക്കുന്ന ആ മാലയൊന്നു തരാമോ പണയം വയ്ക്കാന്‍ എന്ന്. അക്കാലത്ത് പത്മരാജന്‍ കഴുത്തിലിട്ടുകൊണ്ടിരുന്ന ഒരു മാലയുണ്ട്. ഇരുവശത്തും സ്വര്‍ണ്ണം പൊതിഞ്ഞ, കൊച്ച് രുദ്രാക്ഷം പോലത്തെ മുത്തുകള്‍ കൊരുത്ത ഒരു മാല. ജയനാരായണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം ആ മാല പണയം വയ്ക്കാനായി കൊടുത്തു. സന്തുഷ്ടനായ ജയനാരായണന്‍ താമസിയാതെ മാല പണയം വച്ച് ഹുണ്ടികക്കാരന്റെ പക്കല്‍നിന്നും പണവും വാങ്ങി ധനവാനായി വീട്ടില്‍ തിരിച്ചെത്തി. കുറച്ചുനേരം കഴിയുമ്പോഴേക്കും പണയമെടുത്ത ഹുണ്ടികക്കാരന്‍ ഓടിപ്പിടിച്ചു വരുന്നത് ഒരു കുസൃതിച്ചിരിയോടെ പത്മരാജന്‍ നോക്കിയിരുന്നു. എന്തെന്നാല്‍ രുദ്രാക്ഷത്തിനു ചുറ്റും പൊതിഞ്ഞു കെട്ടിയിരുന്നത് സ്വര്‍ണ്ണം പൂശിയ മുക്കായിരുന്നു എന്ന സത്യം പത്മരാജനുമാത്രം അറിയാമായിരുന്ന ഒരു സത്യമാണല്ലോ!

അന്ന് ജയനാരായണന്‍ തല്ലുകൊള്ളാതെയും പോലീസ് കേസില്‍ പെടാതെയും രക്ഷപ്പെട്ടത് ഒരു പക്ഷേ, പത്മരാജന്റെതന്നെ, സമയത്തുള്ള ഇടപെടല്‍ കൊണ്ടാവാം.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ മെര്‍ക്കാറയില്‍ വച്ചും പത്മരാജന്‍ ഈ പഴയ കുസൃതി പുറത്തെടുത്തു. അന്ന് അദ്ദേഹത്തിന് കൂട്ടായി ക്യാമറാമാന്‍ വേണുവും സഹസംവിധായകന്‍ ജോഷിമാത്യുവും ഉണ്ടായിരുന്നു.
മെര്‍ക്കാറയില്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ പ്രേതവാസമുള്ള ഒരു കെട്ടിടമാണെന്നു പറഞ്ഞ് നടികളായ ശ്രീവിദ്യയേയും ശോഭനയേയും ഭയപ്പെടുത്തിയതും അര്‍ദ്ധരാത്രിയില്‍ പ്രേതവേഷം കെട്ടിയ വേണുവിനെ അവര്‍ താമസിക്കുന്ന മുറിയുടെ മുമ്പിലോട്ടയച്ച് അടുത്തുള്ള തൂണിന്റെ പുറകിലോ മറ്റോ ഒളിച്ചുനിന്ന് അമര്‍ത്തിച്ചിരിപ്പിച്ചതും പ്രേതത്തെ കണ്ടു ഭയന്ന് ശോഭന ബോധംകെട്ട് വീണപ്പോള്‍ ആകെ അബദ്ധരായി മുറിയിലോട്ട് ഓടിവന്ന് വാതിലടച്ചിരുന്നതും പിറ്റേന്നുകാലത്ത് ശോഭനയെ സത്യം മനസ്സിലാക്കിക്കാന്‍ പാടുപെട്ടതും എല്ലാമെല്ലാം അദ്ദേഹം തന്നെയാണല്ലോ എന്നോടും മക്കളോടും പറഞ്ഞത്.

അവസാനമായി ജനവരിമാസത്തിലും അദ്ദേഹം എന്നോടൊരു കുസൃതി കാണിച്ചു.

ഗന്ധര്‍വ്വന്റെ ഷൂട്ടിങ് കഴിഞ്ഞുവരുമ്പോള്‍ അദ്ദേഹം പതിവിന് വിപരീതമായി ഒരുപാട് സെറ്റ് ഡ്രസ്സുകള്‍ കൊണ്ടുവന്നിരുന്നു. ഇവിടെവന്നപ്പോള്‍ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഇവിടുള്ള അലമാരകളൊന്നും പോര. ഉടനെ ഗോദ്‌റേജിന്റെ പുതിയ ഒരലമാര വാങ്ങിച്ചുകളയാം എന്നദ്ദേഹം എന്നോടു പറഞ്ഞു. അല്ലെങ്കില്‍തന്നെ ഇവിടുള്ള ചുമരലമാരകള്‍ക്കൊന്നും ഒരടച്ചുറപ്പുപോരാ എന്നൊരഭിപ്രായം ഞാന്‍ നേരത്തേ അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. ജനവരി ഏഴാം തീയതിയാണെന്നാണ് എന്റെ ഓര്‍മ്മ. പുതിയൊരലമാര ഞങ്ങള്‍ ഗോദ്‌റേജിന്റെ ഷോറൂമില്‍ നിന്നും തിരഞ്ഞെടുത്ത് പൈസയും കൊടുത്തു. അലമാര വീട്ടിലെത്തിക്കാനുള്ള ചുമതല അവരെത്തന്നെ ഏല്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി. അലമാര വന്നില്ല. ദിവസവും ഫോണില്‍ അദ്ദേഹം വിളിച്ചുചോദിക്കും. അവരെന്തെങ്കിലും ഒഴികഴിവു പറയും. നാലഞ്ചുദിവസം കഴിഞ്ഞൊരു വൈകുന്നരം ഞാന്‍ വനിതാ സമിതിയിലെ മീറ്റിങ്ങിനു പോയി തിരിച്ചുവന്നസമയം. ഇന്നും അലമാര വന്നില്ലല്ലോ എന്നു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍, അതെ, ഇന്നും വന്നില്ല. പൈസ വാങ്ങിച്ചുവച്ചിട്ട് ഇവന്മാര്‍ എന്താണവിടെ ചെയ്യുന്നതാവോ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന മകള്‍ മാധവിക്കുട്ടി ഇതുകേട്ട് ചിരിക്കാന്‍ തുടങ്ങി. കാര്യമെന്തെന്ന് എനിക്ക് പിടികിട്ടിയില്ല. എന്റെ മുഖം കണ്ടിട്ട് അദ്ദേഹവും മാതുവിനോട് എന്തഡാ മാഡാ ചിരിക്കുന്നത്? എന്നായി. അവള്‍ ഉറക്കെപ്പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവളുടെ കണ്ണുകള്‍ ഞങ്ങളുടെ മുറിയുടെ പടിഞ്ഞാറുവശത്തെ ചുമരിലായിരുന്നു. പെട്ടെന്ന് ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അലമാരി സുരക്ഷിതമായി അവിടെ ഇരിക്കുന്നു. അച്ഛനും മോളും കൂടെ ഉറക്കെയുറക്കെചിരിച്ചു. അമ്മ പറ്റിപ്പോയ് എന്ന് മാതു പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരുമായി പുതിയ എല്ലാ ഉടുപ്പുകളും അലമാരയിലോട്ട് മാറ്റി. പിന്നീട് നാലഞ്ചുദിവസങ്ങളിലായി, അബുദാബിയില്‍ നിന്നും കൊണ്ടുവന്ന ഒരുതരം ട്രാന്‍സ്‌പേരന്റ് ആയ പ്ലാസ്റ്റിക് കവറുകളടങ്ങിയ രണ്ടു മൂന്നു ഫയലുകളിലായി വീട്ടിന്റെയും തിരുവനന്തപുരത്തും മുതുകുളത്തും മറ്റും ഉള്ള എല്ലാ വസ്തുക്കളുടെയും ആധാരങ്ങളും ടാക്‌സ് അടച്ച പേപ്പറുകളടക്കം വീട്ടിലുള്ള എല്ലാ വിലപ്പെട്ട കടലാസ്സുകളും ഞങ്ങളാ ഫയലുകളിലാക്കി. ഇരുപത്തി രണ്ടാം തീയതി അദ്ദേഹം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പായിത്തന്നെ, ഏതു പേപ്പര്‍ ആവശ്യപ്പെട്ടാലും തിരയാതെ പെട്ടെന്നുതന്നെ എടുക്കാവുന്നതരത്തില്‍ അടുക്കിലും ചിട്ടയിലും ആക്കിവച്ചിട്ടാണ് ആ കുസൃതിക്കാരന്‍ തിരുവനന്തപുരം വിട്ടത്.

ഒരു പക്ഷേ, അദ്ദേഹത്തെ കാണാനൊക്കാതെ, ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നു ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ഈ ഇരുട്ടില്‍ തപ്പിത്തടയുന്ന എന്നെയും മക്കളെയും നോക്കി, ഒരു കുസൃതിച്ചിരിയുമായി അദ്ദേഹം കയ്യെത്താവുന്ന ദൂരത്തെങ്ങാനും നില്‍പ്പുണ്ടാവുമോ?

മാതൃഭൂമി പ്രസിദ്ധീകരിച്ച രാധാലക്ഷ്മിയുടെ 'ഓര്‍മ്മകളില്‍ തൂവാനമായി പത്മരാജന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്

Friday, May 23, 2014

മനുഷ്യകാമനകളുടെ ദൃശ്യസാരം

ഇ. ജയകൃഷ്ണന്‍



ആയിരത്തൊന്നു രാവുകളുടെ കഥ ഒറ്റയിരിപ്പിന് ആയിരം താളുകളില്‍ എഴുതിത്തീര്‍ക്കാന്‍ ഒരുപക്ഷേ നമുക്ക് കഴിഞ്ഞെന്നു വരാം. എന്നാല്‍ അനുഭൂതി വാക്കുകളിലേക്കു പകര്‍ത്തിവെക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. പത്മരാജന്‍ എന്ന കലാകാരനെപ്പറ്റി എഴുതേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ നമ്മിലേക്കു പടര്‍ന്നുകയറിയ ലാവണ്യാനുഭവത്തെക്കുറിച്ചാണ് എഴുതേണ്ടിവരുന്നത്. അതു വളരെ ആയാസമുള്ള ഒരു പ്രവൃത്തിയാണ്, അഥവാ ഒരു പരിധിവരെ സാഹസികതയാണ്.

പത്മരാജന്‍ തന്റെ കഥകളിലും നോവലുകളിലുമെല്ലാം വാക്കുകള്‍കൊണ്ട് ദൃശ്യരൂപങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. അല്ലെങ്കിലും എല്ലാ സാഹിത്യരൂപങ്ങളിലും വാക്കുകള്‍ സൃഷ്ടിക്കുന്ന ലോകം ദൃശ്യമായിത്തന്നെയാണ് നമ്മുടെ മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത്.

എഴുത്തച്ഛന്‍ സഭാപ്രവേശത്തില്‍, ശ്രീകൃഷ്ണന്റെ ദുര്യോധനസഭയിലേക്കുള്ള വരവ് ചിത്രീകരിക്കുന്നത് (വാക്കുകളില്‍) ഒരു വൈഡ് ആംഗിള്‍ ലെന്‍സിലൂടെ കാണുന്നപോലെയാണ്. പലയിടത്തും വായനക്കാരന്‍ സ്വന്തം കാഴ്ചപ്പാടിലൂടെയും ദുര്യോധനന്റെ വീക്ഷണകോണിലൂടെയും മാറിമാറി കൃഷ്ണനെ കാണുന്നു. ഒടുവില്‍ ഒരു താഴ്ന്ന കോണിലൂടെ ദുര്യോധനനോടൊപ്പം നമ്മളും ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു. ഇത് തിരിച്ചറിയാന്‍ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ സാര്‍വത്രികമായതിനുശേഷമേ നമുക്ക് കഴിഞ്ഞുള്ളൂ എന്നതാണു സത്യം. ഒരു പക്ഷേ ഏതൊരു വാങ്മയചിത്രവും നമ്മളില്‍ ദൃശ്യബോധമുണര്‍ത്തിയിട്ടാവണം സംവേദനം സാധ്യമാക്കുന്നത്.

തിരക്കഥാരചനയും സംവിധാനവും ഒന്നിച്ച് നിര്‍വഹിച്ചിട്ടുള്ള സംവിധായകരെ പരിശോധിക്കുമ്പോള്‍ (കുറച്ചുപേര്‍ ഇതിനൊരപവാദമായി ഉണ്ടെങ്കിലും) സ്വന്തം തിരക്കഥയെ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലേക്കു തര്‍ജമ ചെയ്യുമ്പോള്‍ നേരത്തേ തിരക്കഥയില്‍ രൂപപ്പെട്ട കാഴ്ച അവരുടെ പുതിയ ദൃശ്യനിര്‍മിതിക്ക് വിലങ്ങായിത്തീരുന്നതായി കാണാം. തിരക്കഥയില്‍ രൂപപ്പെട്ട സംഭവത്തെ ഛായാഗ്രഹണം, ചിത്രസന്നിവേശം, അഭിനയം അങ്ങനെ അനേകം ചേരുവകള്‍ ചേര്‍ത്ത് വ്യാഖ്യാനിക്കുകയാണല്ലോ സംവിധായകന്‍ ചെയ്യുന്നത്. പലപ്പോഴും ഈ ആഖ്യാനവ്യാഖ്യാനങ്ങള്‍ പൊരുത്തപ്പെടാതെ പോവാറുണ്ട്. ഈ പൊരുത്തക്കേടിനെയാണ് പത്മരാജന്‍ തന്റെ ചിത്രങ്ങളില്‍നിന്നും ഒഴിവാക്കിനിര്‍ത്തിയത്. തന്റെ ചലച്ചിത്രരചനയിലൂടെ സംവിധായക തിരക്കഥാ ദ്വന്ദ്വത്തെ അദ്ദേഹം ഏകരാശിയിലാക്കി. സിനിമ, ഒരേ കാര്യം വ്യത്യസ്തമായ രീതിയില്‍ പറയുകയല്ല, മറിച്ച് വ്യത്യസ്ത കാര്യങ്ങളായിത്തന്നെ പറയുകയാണു ചെയ്യുന്നത്. സ്വന്തം സിനിമയ്ക്കു തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി തിരക്കഥാരചന നടത്തുമ്പോഴും അദ്ദേഹം വ്യത്യസ്തമായ സമീപനങ്ങളാണു സ്വീകരിച്ചിരുന്നത്. ഓരോ സംവിധായകന്റെയും സൗന്ദര്യബോധത്തിനും മാധ്യമ അവബോധത്തിനും അനുസൃതമായി രചന നടത്താന്‍ പത്മരാജന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തനവിരസമായിത്തീര്‍ന്ന പ്രാദേശികഭാഷയുടെ ഇടുങ്ങിയ വഴിയില്‍നിന്ന് ഭാഷാവൈവിധ്യത്തിന്റെ തുറസ്സിലേക്കു മലയാളതിരക്കഥയെ കൊണ്ടെത്തിച്ചത് പത്മരാജനാണ്. കുട്ടനാടന്‍, തിരുവിതാംകൂര്‍, മദ്ധ്യതിരുവിതാംകൂര്‍ ഭാഷകൊണ്ടും പ്രാദേശികമായ വ്യത്യസ്ത ഭാഷാപ്രയോഗങ്ങള്‍കൊണ്ടും അദ്ദേഹം തിരക്കഥയുടെ ഭാഷയെ നവീകരിച്ചു. ഭാഷയുടെ മേലുള്ള സ്വാധീനം, ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കൈയടക്കം അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആ സര്‍ഗശേഷിയാണ് ഞാന്‍ ഗന്ധര്‍വനിലെ, കവിതതുളുമ്പുന്ന, മന്ത്രസമാനമായ ശൈലീകൃതഭാഷയിലൂടെ നാം അറിഞ്ഞത്. കവിതയോടടുത്തുനില്ക്കുന്ന ഭാഷ കാഴ്ചയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. ദൃശ്യത്തിനു സമാന്തരമായി ഭാഷയെ കുറുക്കി പ്രയോഗിച്ചു പത്മരാജന്‍. 'അമ്മച്ചിയെനിക്കിപ്പോ അമ്മച്ചിയല്ലാതായി. എലിസബത്തെനിക്കിപ്പോ അനിയത്തിയല്ലാതായി' (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) ഇവിടെ ദൃശ്യത്തിന് ആവിഷ്‌കരിക്കാനാവാത്തത് ഭാഷ കാണിച്ചുതരുന്നു. 'നമുക്ക് അങ്ങ് ദൂരേയ്ക്കു പോകാം. ആര്‍ക്കുമാര്‍ക്കും എത്തിപ്പെടാനാവാത്ത സെയ്ഫായ ഒരു ദൂരെ.' ഈ സംഭാഷണഖണ്ഡത്തില്‍ ഒരുപാടു സൂചനകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം.

പത്മരാജന്റെ രചനകളില്‍ യാഥാര്‍ഥ്യം, തോന്നലുകള്‍, മതിഭ്രമങ്ങള്‍ , മിഥ്യാബോധങ്ങള്‍  ഇവയുടെയൊക്കെ അതിര്‍വരമ്പുകള്‍ വളരെ നേരിയതാണ്. വാക്കുകളാല്‍ വരയിടുന്ന പല കാര്യങ്ങളും ശക്തമായ ബിംബകല്പനകളിലേക്ക് വളര്‍ന്നുനില്ക്കുന്നു. എന്നാല്‍ അവ കേവല പ്രതീകങ്ങളായി ഒരിക്കലും സംവേദനത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. 'രതിനിര്‍വേദം' എന്ന ചിത്രത്തില്‍ പാമ്പിന്‍കാവില്‍ വെച്ച് പപ്പു രതിക്ക് ടോര്‍ച്ചു കൈമാറുന്ന ഒരു ദൃശ്യമുണ്ട്. ഇതില്‍ ടോര്‍ച്ചിന്റെയും കൈകളുടെയും സമീപദൃശ്യം പുരുഷലിംഗപരമായ ഒരു ബിംബഘടനതന്നെയാണ് കാട്ടിത്തരുന്നത്. അതു വിദഗ്ധമായി കണ്ടെടുക്കാന്‍ ഭരതന്‍ എന്ന സംവിധായകനു കഴിഞ്ഞു എന്നുള്ളത് ആ രണ്ടു കലാകാരന്മാരുടെ രചനാപരമായ ഐക്യബോധത്തെ കാണിക്കുന്നു. ഇങ്ങനെ കാമത്തെയും മരണത്തെയും പ്രണയത്തേയും ചൂണ്ടിനില്ക്കുന്ന എത്രയെത്ര ദൃശ്യബിംബങ്ങളാണ് ഈ ചലച്ചിത്രകാരന്‍ തന്റെ രചനകളില്‍ കൊണ്ടുവന്നിട്ടുള്ളത്. മഴയും പൂക്കളും പാമ്പുകളും അങ്ങനെ നീണ്ടുപോകുന്നു ആ ബിംബാവലി. തൂവാനത്തുമ്പികളിലെ ക്ലാരയ്‌ക്കൊപ്പമുള്ള മഴ, രതിനിര്‍വേദത്തിലെ സംയോഗത്തിനു താളമായി നില്ക്കുന്ന മഴഅങ്ങനെ മഴയും പൂക്കളും നിഴലും ഇരുട്ടും എല്ലാം രതിയുടെയും കാമത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഭയത്തിന്റെയും അപരക്കാഴ്ചകളായി നമ്മില്‍ നിറയുന്നു.

മനുഷ്യന്റെ ആദിമവാസനകളും നന്മതിന്മകളും രതിയും പകയും എല്ലാം അദ്ദേഹം തന്റെ വാക്കുകളില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകളില്‍ സര്‍വോത്തമന്മാരായ കഥാപാത്രങ്ങളില്ല. ആദര്‍ശത്തിന്റെ പ്രതിപുരുഷന്മാരില്ല. നന്മതിന്മകളുടെ, പുണ്യപാപങ്ങളുടെ, പകയുടെ, അനുനയത്തിന്റെ ജൈവരൂപങ്ങളെയാണ് പത്മരാജന്‍ തന്റെ രചനകളിലൂടെ നമുക്കു കാണിച്ചുതന്നത്.

ഏതു നിമിഷത്തിലാണ് ഒരു യഥാതഥദൃശ്യം ഫാന്റസിയുടെ, അയഥാര്‍ഥത്തിന്റെ വിതാനത്തിലേക്ക് ചുവടുമാറുന്നത് എന്നു നമുക്ക് തിരിച്ചറിയാനാവില്ല. സ്ഥലകാലങ്ങള്‍ നിമിഷങ്ങള്‍ക്കകം കുഴമറിയുന്നു. കള്ളന്‍ പവിത്രനില്‍ പവിത്രന്‍ തന്റെ പാത്രം തിരിച്ചെടുക്കാനായി ഗോഡൗണില്‍ തിരയുന്ന ഒരു രംഗമുണ്ട്. ആ ഗോഡൗണിന്റെ അന്തരീക്ഷം നോക്കുക. ഉച്ചിയില്‍ കത്തിനില്ക്കുന്ന ഒറ്റവിളക്ക്, പാമ്പ്, ഓട്ടുപാത്രങ്ങള്‍, നിഴലുകള്‍ വീണ ഭൂതലം അങ്ങനെ ഭ്രമാത്മകകല്പനകളുടെ ഒരു ലോകം. പാത്രക്കാട് എന്നാണ് തിരക്കഥയില്‍ ആ ഗോഡൗണിനു പേര്. ആ വെളിച്ചവും സര്‍പ്പവുമെല്ലാം അതുവരെ നാം പരിചയിച്ച യാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്നും നമ്മെ അയഥാര്‍ഥത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഒരപരിചിതലോകത്തെത്തിപ്പെടുകയാണു കാഴ്ചക്കാര്‍. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്റെ ലോറി, അതു കാഴ്ചക്കാര്‍ക്ക് അതുവരെ കാണാത്ത ഒരു വിചിത്രവാഹനമാണ്.

ഇത്തരം രീതികള്‍ തന്റെ കഥകളില്‍ അനവധി പരീക്ഷിച്ചിട്ടുണ്ട് പത്മരാജന്‍. അവസാന കാലത്തെഴുതിയ ഓര്‍മ എന്ന കഥയില്‍ ഭൂതഭാവി കാലങ്ങളെ മുന്നോട്ടും പിന്നോട്ടും ക്രമംതെറ്റിച്ചു നടത്തുന്നുണ്ട് അദ്ദേഹം. ഡെമന്‍ഷ്യപോലുള്ള മേധാക്ഷയരോഗത്തെക്കുറിച്ചൊന്നും ഏറെ കേട്ടിട്ടില്ലാത്ത കാലത്താണ് അദ്ദേഹം ഇത്തരം ഒരു കഥയെഴുതുന്നത് എന്നോര്‍ക്കണം.

രതിയും പകയും ആക്രമത്വരയും ഏറ്റവുമധികം കാണപ്പെടുന്ന ചിത്രങ്ങളാണ്, ഇതാ ഇവിടെ വരെ, തകര, നവംബറിന്റെ നഷ്ടം, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമം എന്നിവ. ഒരു മനഃശാസ്ത്രവിദഗ്ധന്റെ കൃതഹസ്തതയോടെയാണ് പത്മരാജന്‍, ഈ ചിത്രങ്ങളില്‍ മനുഷ്യമനസ്സിനെ ചിത്രീകരിക്കുന്നത്.

കഥാരചനയുടെ വേളയില്‍ മനസ്സില്‍ രൂപപ്പെടുന്ന അമൂര്‍ത്തമായ സ്ഥലം അതേപടി തന്റെ സിനിമയിലേക്ക് ആവാഹിക്കാന്‍ സാധിച്ചു എന്നതാണ് പത്മരാജന്റെ ഏറ്റവും വലിയ നേട്ടം. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വീട്, ഗ്രാമാന്തരീക്ഷം, മണ്ണിന്റെ ടോണ്‍, മൂന്നാംപക്കത്തിലെ ഉപ്പളം ഇതൊക്കെ ഭാവനയിലെ അമൂര്‍ത്തദൃശ്യങ്ങളെ ചലച്ചിത്രത്തിലെ മൂര്‍ത്തദൃശ്യങ്ങളായി പരിവര്‍ത്തിപ്പിക്കലാണ്. ഇന്നലെയിലെ മായയെ (ആ പേരുപോലും ഒരു നല്ല അലിഗറിക്കല്‍ സങ്കല്പമാണ്) പാര്‍പ്പിക്കുന്ന വീടും അതിന്റെ അന്തരീക്ഷവും ആ കഥയുടെ, ഓര്‍മകളുടെ നിലതെറ്റിയതിന്റെ കഥ പറയുന്ന, ആ സിനിമയുടെ മുഴുവന്‍ ഭാവവും അന്തരീക്ഷസൃഷ്ടിയിലൂടെ സൃഷ്ടിച്ചെടുക്കാന്‍ പത്മരാജനു കഴിയുന്നുണ്ട്.

മരണത്തിന്റെ സാന്നിധ്യം കാണിക്കാന്‍ നിഴലുകളേയും കറുപ്പിനേയും ഉപയോഗിക്കുന്നത് തന്റെ ചെറുകഥകളില്‍ത്തന്നെ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ചൂണ്ടല്‍ എന്ന കഥയില്‍, തോടിനെ ചൂഴ്ന്നു നില്ക്കുന്ന ഇരുട്ടും അവിടവിടെ ഒളിച്ചുകളിക്കുന്ന നിഴലുകളും ഏകാകിയായ ആ ചൂണ്ടക്കാരന്റെ മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള അവസ്ഥയെയാണു കാണിക്കുന്നത്. ഈ ഇരുട്ടും നിഴലുകളും പെരുവഴിയമ്പലത്തിലും അപരനിലുമെല്ലാം ധാരാളമായി കടന്നുവരുന്നുണ്ട്. ഈ മൂന്നു ചിത്രത്തിലും കൊലപാതകം നടക്കുന്നത് ഇരുട്ടിനും നിഴലിനും മധ്യേയാണ്. സ്വബോധത്തിന്റെ തലത്തില്‍നിന്നും ഒരുതരം അപസ്മാരബാധയുടെ അടിത്തട്ടിലേക്കു കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. രാമന്‍, പ്രഭാകരന്‍ പിള്ളയെ കുത്തുന്നത് ഇരുട്ടിന്റെ മറയില്‍വെച്ചാണ്. ഇവിടെ മരണവും ഇരുട്ടും പരസ്?പരപൂരകങ്ങളാവുന്നു. ആക്രമണത്തിനുശേഷം രാമന്‍ തന്റെ നിഷ്‌കളങ്കതയിലേക്കു മടങ്ങിവരുന്നു. ഇത്തരത്തിലുള്ള ഭാവപ്പകര്‍ച്ച ഭീതികലര്‍ന്ന ഒരു സ്വപ്‌നക്കാഴ്ചയിലേക്കു കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

ഭയം അതാണ് അപരനിലെ അംഗിയായ രസം. ഈ ഭയമാവട്ടെ മരണവുമായി ഇഴചേര്‍ന്നതാണുതാനും. രാമന്‍, പ്രഭാകരന്‍പിള്ളയെ ആക്രമിക്കുന്നതും വിശ്വനാഥന്‍ ഉത്തമനെ അന്വേഷിക്കുന്നതും തങ്ങളുടെ ശത്രുവില്‍ മരണത്തിന്റെ, പൊറുതികേടിന്റെ നിഴല്‍ കാണുന്നതുകൊണ്ടാണ്. ആക്രമണത്തിന് സ്വയം വിധേയമാവുന്നതിനു മുന്‍പ് ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ആദിമമനുഷ്യന്റെ ജന്മവാസനതന്നെയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ഇങ്ങനെ കൊതിപ്പിക്കുന്ന ഭാഷയും ഓര്‍മകളില്‍ എന്നും പൂത്ത് സുഗന്ധം പരത്തി നില്ക്കുന്ന ദൃശ്യങ്ങളും സമ്മാനിച്ച് പെട്ടെന്നു നമ്മെ കടന്നുപോയ പത്മരാജന്‍ എന്ന ഗന്ധര്‍വജന്മത്തിന്റെ കര്‍മകാണ്ഡത്തിലേക്കുള്ള ഒരു കണ്ണെറിയില്‍ മാത്രമാണ് ഈ കുറിപ്പ്.

Friday, January 24, 2014

പത്മരാജന്റെ പത്‌നി രാധലക്ഷ്മി സംസാരിക്കുന്നു

ഇരുപത്തിയൊന്നാം തീയ്യതി, പുതിയതായി വാങ്ങിയ സ്ഥലത്ത് മതിലുകെട്ടിത്തുടങ്ങി, അവിടെ ഇരിക്കെ, അദ്ദേഹം എന്നോടു ചോദിച്ചു. ''നമ്മളിവിടെ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?'' നമ്മുടെ മോള്‍ പ്രായമായി വരികയല്ലേ, അവളുടെ കല്ല്യാണം നമുക്ക് ഈ പുരയിടത്തില്‍ വലിയ പന്തലുകെട്ടി നടത്താം. വാടകയ്‌ക്കെടുത്ത മണ്ഡപങ്ങളിലെ കല്യാണം എനിക്കിഷ്ടമേ അല്ല'' എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. ''അവള്‍ കൊച്ചുകുട്ടിയല്ലേ നമ്മള്‍ ഉടനെ ഇവിടെ എന്തുചെയ്യണം എന്നാണ് ഞാന്‍ ചോദിച്ചത്'' എന്നായി അദ്ദേഹം.

Padmarajan and Radhalakshmi


''നമുക്കെല്ലാവര്‍ക്കും തടി വളരെ കൂടുതലാണല്ലോ. ഇവിടെയൊരു ഷട്ടില്‍ക്കോക്ക് കോര്‍ട്ടുണ്ടാക്കി നമുക്കു നാലുപേര്‍ക്കും കൂടി കളിക്കാം ആരോഗ്യത്തിനും നല്ലതാണ് എന്ന എന്റെ സജഷന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. വിളപ്പില്‍ശാല പുരയിടത്തില്‍ ഇരിപ്പുണ്ടായിരുന്ന കുറച്ചു ചുടുകട്ടകള്‍ ഇങ്ങോട്ട് കൊണ്ടുവരാനായി ഞങ്ങള്‍ വൈകീട്ട് പോയി. കുട്ടികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സന്ധ്യക്ക് സൂര്യാസ്തമയം നോക്കി നിന്നതിനുശേഷം എന്നോടു പറഞ്ഞു. ''അടുത്ത വര്‍ഷമാകുമ്പോഴേക്കും നമ്മുടെ രണ്ടു പുരയിടങ്ങള്‍ക്കും ഇടയ്ക്കായി കിടക്കുന്ന സ്ഥലം ഞാന്‍ വാങ്ങിച്ച് അവിടെ ഒരു വീടുവച്ചിരിക്കും'' എന്ന്, എങ്കിലത് തൊണ്ണൂറ്റി രണ്ട് മാര്‍ച്ചിലാകാം എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു. എന്തെന്നാല്‍ ഓരോ വര്‍ഷവും മാര്‍ച്ചുമാസത്തില്‍ എന്തെങ്കിലുമൊക്കെ മരാമത്തു പണികള്‍ ഞങ്ങള്‍ക്ക് പതിവുള്ളതാണ്.

എല്ലാ ശല്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് വളരെ ശാന്തമായ ഒരു ചുറ്റുപാടില്‍ ഇരുന്നുകൊണ്ട് വീണ്ടും സാഹിത്യ രചന തുടങ്ങണം, സിനിമയില്‍ നിന്നും എങ്ങനെയെങ്കിലും ഒന്നു തലയൂരണം എന്ന് ആ മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു.

ആര്‍ട്ട്‌സ് കോളേജിലെ ആര്‍ട്ട്‌സ് ക്ലബ്ബ് ഉല്‍ഘാടനത്തിന് അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. പണ്ട്, പ്രീയൂണിവേഴ്‌സിറ്റിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഹോസ്റ്റലില്‍തന്നെ താമസിച്ച്, സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന സുന്ദരം ധനുവച്ചപുരമായിരുന്നു അന്ന് ആര്‍ട്ട്‌സ് കോളേജിലെ പ്രിന്‍സിപ്പല്‍. ശരിക്ക് പറഞ്ഞാല്‍, സുന്ദരമാണ് അവിടുത്തെ പ്രിന്‍സിപ്പല്‍ എന്നറിഞ്ഞതുകൊണ്ടുമാത്രമാണ് അദ്ദേഹം, നല്ല ക്ഷീണമുണ്ടായിരുന്നിട്ടും, മീറ്റിങ്ങിനു പോകാം എന്നു സമ്മതിച്ചത്.
അന്നത്തോടെ തേച്ചുകുളി തീരുകയായിരുന്നു. കുളികഴിഞ്ഞായിരുന്നു ഉല്‍ഘാടനം. എല്ലാം കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ ഉച്ചയായി. അപ്പോള്‍ അദ്ദേഹത്തിന് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു. മീറ്റിങ്ങിനുപോയപ്പോള്‍ കോളേജിലെ ഏണിപ്പടികള്‍ കയറേണ്ടിവന്നതും, ഫ്ലറ്റില്‍ ചെന്നപ്പോള്‍ കറന്റില്ലാതിരുന്നതുകൊണ്ട് നാലാമത്തെ
നിലവരെ നടന്നുകയറേണ്ടിവന്നതും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍, ''കുറച്ചു നടക്കുമ്പോഴേക്കും വല്ലാത്ത തളര്‍ച്ചതോന്നുന്നു'' എന്നും പറഞ്ഞു.
തേച്ചു കുളിയുടെ ക്ഷീണമായിരിക്കും എന്നും പറഞ്ഞ് ഞാനദ്ദേഹത്തെ
സമാധാനിപ്പിച്ചു.
അന്നുച്ചയ്ക്കും ചപ്പാത്തി തിന്നണം എന്നദ്ദേഹം പറഞ്ഞപ്പോള്‍, ഊണുകഴിച്ചാല്‍ മതി, ക്ഷീണം കുറയട്ടെ എന്ന് ഞാന്‍ വിലക്കി. വൈകീട്ട് ചാപ്പാത്തി കഴിച്ചാല്‍ മതി എന്നു പറഞ്ഞു. അത് ഞങ്ങളൊന്നിച്ചുള്ള അവസാനത്തെ ഊണാണെന്ന് ഞാനറിഞ്ഞില്ല.
സന്ധ്യയാകുന്നതിനുമുമ്പ് ജോഷിമാത്യു വന്നു. പെട്ടെന്ന് ആഹാരം കഴിച്ച് അദ്ദേഹം ഡ്രസ്സ്മാറി. ബാഗെടുത്ത് അതിലുണ്ടായിരുന്ന രക്തം പരിശോധിച്ചതിന്റെ റിസള്‍ട്ട് എടുത്ത് എന്റെ കയ്യില്‍ത്തന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ചാരനിറത്തിലുള്ള ഒരു ഷര്‍ട്ടാണ് ഇട്ടിരുന്നത്. ആദ്യം എടുത്ത ഷൂ പോരെന്നുതോന്നി അതുമാറ്റി വേറൊരെണ്ണം എടുത്തിടുമ്പോള്‍, ട്രെയിനില്‍ കിടന്നുറങ്ങാന്‍ എന്തിന് ഇത്രയൊക്കെ ഒരുങ്ങുന്നു എന്നെനിക്ക് തോന്നി. എട്ടുമണിക്ക് മുമ്പായി അദ്ദേഹം ഇറങ്ങി. ജോഷിമാത്യുവും മോഹന്‍ദാസും റെയില്‍വേസ്‌റ്റേഷനില്‍ ചെന്ന് അദ്ദേഹത്തെ യാത്രയാക്കി. ആദ്യം പാലക്കാട്ടേക്കും അവിടെനിന്ന് കണ്ണൂര്‍ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാനായിരുന്നു ഉദ്ദേശ്യം.

പിറ്റേന്ന് രാവിലെ ഞാനൊരു ബന്ധുവീട്ടില്‍ പോയിട്ട് ഉച്ചയോടെയാണ് തിരിച്ചെത്തിയത്. പാലക്കാടുനിന്ന് അദ്ദേഹം ഫോണ്‍ ചെയ്തിരുന്നെന്നും അങ്ങോട്ടു വിളിക്കണമെന്നും അനന്തരവന്‍ ഹരി എന്നോടു പറഞ്ഞതനുസരിച്ച് രണ്ടുമണിയോടെ ഞാന്‍ പാലക്കാട്ട് ഹോട്ടലിലേക്ക് വിളിച്ചു.
അദ്ദേഹത്തിന്റെ ശബ്ദത്തില്‍ വല്ലാത്ത ക്ഷീണം തോന്നിയിരുന്നു.
എന്തോ ഒരു പന്തിയില്ലായ്മ ആ ശബ്ദത്തില്‍ എനിക്ക് അനുഭവപ്പെട്ടതുകൊണ്ട്, ''എന്താ ബോറടിക്കുന്നോ'' എന്നു ഞാന്‍ ചോദിച്ചു.
''ഇല്ല, ബാലന്‍ വന്നിട്ടുണ്ട്. നിതീഷും മോഹനും ഒക്കെ എത്തിയിട്ടുണ്ട്. നിങ്ങളൊരു കാര്യം ചെയ്യണം. ജോഷിയെ ഒന്നുവിളിച്ച് ഞങ്ങള്‍ നാളെ വൈകീട്ടേ കോട്ടയത്ത് എത്തൂ എന്നും, അവിടുത്തെ സ്വീകരണം ഇരുപത്തിയഞ്ചാം തീയതി രാവിലേക്ക് മാറ്റിവെക്കണമെന്നും ഒന്നു പറയണം. നാളെ തൃശ്ശൂരും എറണാകുളവും കവര്‍ ചെയ്ത് സന്ധ്യക്ക് കോട്ടയത്തെത്തും'' എന്നു പറഞ്ഞിട്ട് മക്കളെ രണ്ടുപേരെയും അന്വേഷിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ കൂടെ ട്രെയിനില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഉണ്ടായിരുന്നു എന്നും പറഞ്ഞു.
പിന്നീടൊരിക്കലും ആ ചുണ്ടുകള്‍ എന്നോടൊന്നും ഉരിയാടിയിട്ടില്ല. ആ മുഴങ്ങുന്ന ശബ്ദം പിന്നീടൊരിക്കലും ഞാന്‍ കേട്ടില്ല.
ജനവരി ഇരുപത്തിനാലിന് മകള്‍ മാധവിക്കുട്ടിക്ക് കോളേജില്‍ ക്യാമ്പസ് വീക്കിന്റെ മത്സരങ്ങളായിരുന്നു.
ഗ്രൂപ്പ് ഡാന്‍സ്, മലയാളം റെസിറ്റേഷന്‍, കൈകൊട്ടിക്കളി, ഗ്രൂപ്പ് മ്യൂസിക്ക് എല്ലാറ്റിനും അവള്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തലേന്നുരാത്രി വളരെ വൈകുന്നതുവരെ അവള്‍ക്ക് ഡാന്‍സിനുവേണ്ടി ഉടപ്പുകള്‍ തുന്നി ശരിയാക്കിക്കൊണ്ട് ഞാനും അവളും ഇരുന്നു.

പിറ്റേന്ന് അവള്‍ ജീവിതത്തിലാദ്യമായി സാരിയുടുത്തു. അപ്പച്ചിയെയും ചിറ്റപ്പനെയും ചെന്ന് കാണിച്ചു. കാലത്ത് എട്ടുമണിക്കുതന്നെ കോളേജില്‍ പോകണമായിരുന്നു. പറഞ്ഞ സമയത്ത് െ്രെഡവര്‍ വരാത്തതുകൊണ്ട് പപ്പന്‍തന്നെ കാറെടുത്ത് അടുത്ത ഇടവഴിയില്‍ താമസിക്കുന്ന മോഹന്‍ദാസിനെ വിളിക്കാനായിപോയി. പപ്പന്‍ അന്ന് െ്രെഡവിങ്ങ് ലൈസന്‍സ് എടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഇവാനിയസ് കോളേജ് വരെ അവന്‍ മോളെ കൊണ്ടുപോകാമെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഭയംതോന്നി. ഏതായാലും, ചിറ്റപ്പനും കൂടെ അവരോടൊപ്പം ചെല്ലാമെന്ന് സമ്മതിച്ചു. അപ്പച്ചിയുടെ ഇളയമോനും അവരോടൊപ്പം കാറില്‍ കയറി.

വലതു വശത്തുകൂടെ പപ്പന്‍ കാറും കൊണ്ടുപോയി. ഇടുതുവശത്തെ ഇടവഴിയിലൂടെ മോഹന്‍ദാസ് വരികയും ചെയ്തു. പിന്നീട് മോഹന്‍ദാസ് കുട്ടികളെ അന്വേഷിച്ച് ഓടി. ഇവരെങ്ങനെയാണ് പോയത്. കാര്‍ ആരാണ് െ്രെഡവ് ചെയ്തത് എന്നൊന്നും അറിയാതെ ഞാന്‍വല്ലാതെ പരിഭ്രമിച്ചു. പതിവില്ലാത്ത വിധത്തില്‍ ഒരു വെപ്രാളം എനിക്കനുഭവപ്പെട്ടു. പ്രഭയുടെയും ഞങ്ങളുടെയും വീട്ടിലായി നാലഞ്ചു പ്രാവശ്യം ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. ഭ്രാന്തുപിടിച്ചതുപോലൊരവസ്ഥ. അവസാനം, പ്രഭയുടെ മോന്‍ അന്നന്ന (അനന്തകൃഷ്ണന്‍) ട്യൂഷന്‍ കഴിഞ്ഞുവരികയും, അവരെല്ലാം കാറില്‍ പോകുന്നതുകണ്ടെന്നും െ്രെഡവ് ചെയ്തിരുന്നത് മോഹന്‍ദാസാണ് എന്നു പറയുകയും ചെയ്തപ്പോഴാണ് എന്റെ മനസ്സ് ഒന്നു ശാന്തമായത്.

എട്ടേകാല്‍ മുതല്‍ എട്ടരവരെ എന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു. അകാരണമായ ഒരു ഭയം എന്നെ ബാധിച്ചിരുന്നു.
പത്തുമണി കഴിഞ്ഞപ്പോള്‍, ഓപ്പറേഷന്‍ കഴിഞ്ഞുകിടക്കുന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ അന്വേഷിച്ച് ആശുപത്രിയില്‍ പോകാന്‍ ഞാനും പ്രഭയും ഒരുങ്ങി. ഞാന്‍ പ്രഭയുടെ വീട്ടില്‍ചെന്നു നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ കൂടെ നേരത്തേ നിന്നിരുന്ന െ്രെഡവര്‍ അങ്ങോട്ടുവരുന്നത്.
െ്രെഡവറോട് ഞാന്‍ കുശലം ചോദിച്ചു. ''ചേച്ചി, പത്മരാജന്‍ സാറിന് ഒരു ആക്‌സിഡന്റ് പറ്റി എന്ന് ഇതാ ഇപ്പോള്‍ മദ്രാസില്‍ നിന്ന് ഡയറക്ടര്‍ മോഹന്‍ദാസ് നൂപുര കുറുപ്പുസാറിനെ ഫോണില്‍ വിളിച്ചു പറഞ്ഞു''
എന്നയാള്‍ എന്നോടു പറഞ്ഞു.
പൊതുവേ ഒരു മദ്യപാനിയായ അയാള്‍ രാവിലെതന്നെ വെള്ളമടിച്ചു വന്ന് എന്തോ പറയുന്നു എന്നേ ഞാന്‍ ധരിച്ചുള്ളൂ. ''സാറ് മദ്രാസിലോട്ടു പോയില്ലല്ലോ എന്താ ആക്‌സിഡന്റില്‍ മരിച്ചു എന്നോ മറ്റോ കേട്ടോ'' എന്ന് കളിയാക്കി ഞാനായാളോടു ചോദിച്ചു. അങ്ങനെ ചോദിക്കുവാന്‍ കാരണമുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് 'മമ്മൂട്ടി മരിച്ചെന്നു കേള്‍ക്കുന്നു. ശരിയാണോ' എന്നു ചോദിച്ച് അബുദാബിയില്‍ നിന്ന് ഒരു ഫോണ്‍ വന്നത്. ഞാന്‍ തന്നെയാണ് ആ ഫോണ്‍ അറ്റന്റു ചെയ്തിരുന്നത്. കൂടാതെ പത്മരാജന്‍തന്നെ ആക്‌സിഡന്റില്‍ മരിച്ചു എന്നൊരു വാര്‍ത്ത മുമ്പൊരിക്കല്‍ ചിറ്റൂരാകെ പരന്നിട്ട് അവിടെനിന്ന് ചേച്ചിയുടെ മോന്‍ വിളിച്ചു ചോദിച്ചിട്ടുണ്ട്. യേശുദാസ് മരിച്ചെന്ന വാര്‍ത്ത ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നതുമാണ്. അതു പോലെയൊക്കെ ഉള്ള ഒരു കള്ളം, എന്നു മാത്രമേ ഞാന്‍ കരുതിയുള്ളൂ. ''മരിച്ചെന്നാ പറയുന്നത്'' എന്ന് െ്രെഡവര്‍ പറഞ്ഞപ്പോള്‍, ''ഇവരൊക്കെ ഇടയ്ക്കിടയ്ക്ക് മരിക്കും'' എന്ന് തമാശയായി ഞാന്‍ പറഞ്ഞു.

എങ്കിലും ഒന്ന് ഫോണ്‍ ചെയ്ത് തിരക്കിക്കളയാം എന്നു കരുതി പ്രഭയും ഞാനും അനന്തരവന്‍ ഹരിയുമായി വീട്ടിലേക്ക് വന്നു.
അന്ന് ഫ്ലറ്റില്‍ ഉണ്ടായിരുന്ന ജോഷിമാത്യുവിനെ വിളിച്ചാണ് ആദ്യം വിവരം തിരിക്കിയത്. ''കള്ളം പറയുകയാണ് ചേച്ചീ'' എന്ന് ജോഷി പറഞ്ഞു. പിന്നീട് ഞാന്‍ ഗുഡ്‌നൈറ്റിന്റെ ഓഫീസില്‍ വിളിച്ചു. അവിടെയും ആര്‍ക്കും അറിയില്ലെന്നു പറഞ്ഞു. പിന്നീട് ഞാന്‍ ഒരുപാട് ഫോണ്‍ നമ്പറുകള്‍ കറക്കി. പ്രഭയോ ഹരിയോ വിളിച്ചിട്ട് ശരിയായില്ലെങ്കിലോ എന്നു കരുതി ഫോണ്‍ ഞാന്‍ ആരുടെ കയ്യിലും കൊടുത്തില്ല.
വിളിക്കുന്ന നമ്പരുകളെല്ലാം എന്‍ഗേജ്ഡ് ആയിരുന്നു. താഴത്തെ ഫോണിന് എന്തോ കുഴപ്പമുണ്ട് എന്ന ധാരണയില്‍ ഞങ്ങള്‍ മുകളിലേക്ക് പോയി. അവിടെ ഞങ്ങളുടെ ബെഡ്‌റൂമിലെ ഫോണിലൂടെയായി ശ്രമം. ആരെയും കിട്ടിയില്ല. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. അരോമാ മൂവീസില്‍ നിന്നായിരുന്നു. ഇവിടെ മിസിസ് പത്മരാജനാണ് എന്നു പറഞ്ഞപ്പോള്‍. വേറെ ആരുടെ കയ്യിലെങ്കിലും ഫോണ്‍ കൊടുക്കുവാന്‍ അപ്പുറത്തുനിന്നും നിര്‍ദ്ദേശം വന്നു. ഞാന്‍ കൊടുത്തില്ല ''എന്താ പത്മരാജന് ആക്‌സിഡന്റായോ'' എന്നു ഞാന്‍ ചോദിച്ചു. അപ്പുറത്ത്, എന്തു പറയണമെന്നറിയാതെ വിഷമിക്കുന്നത് ഞാനറിഞ്ഞു. ''എന്താണെങ്കിലും പറയൂ അദ്ദേഹം മരിച്ചോ? വീണ്ടും ഞാന്‍ ചോദിച്ചു.

''മരിച്ചു. പക്ഷേ, ആക്‌സിഡന്റല്ല. ഇന്നലെരാത്രി ഉറങ്ങാന്‍ കിടന്നു രാവിലെ ഉണര്‍ന്നില്ല'' എന്നായിരുന്നു മറുപടി. പക്ഷേ, എന്റെ മനസ്സ് അതുവിശ്വസിക്കുവാന്‍ തയ്യാറായിരുന്നില്ല.
''ആട്ടെ നിങ്ങള്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത കേട്ടത്?'' എന്ന എന്റെ ചോദ്യത്തിന് ''കോഴിക്കോട്'' എന്നവാക്ക് ഇടിത്തീപോലെ എന്റെ ചെവിയിലേക്ക് വന്നുവീണു. ആ ശപിക്കപ്പെട്ട നിമിഷത്തില്‍ പിന്നെ യാതൊന്നും ഞാന്‍ കേട്ടില്ല.
എങ്ങും ശൂന്യത. പ്രഭയും ഹരിയും ചുറ്റുമുള്ള എല്ലാവസ്തുക്കളും എന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായി. കനത്ത ശൂന്യതയില്‍ വെളിവുകെട്ടവളെപ്പോലെ ഞാന്‍ മരവിച്ചിരുന്നു. പിന്നീട് എന്റെ പ്രജ്ഞ ഉണരുന്നത് മുതുകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ എങ്ങുനിന്നോ എന്റെ മടിയിലേക്ക് വന്നു വീണ ഷട്ടില്‍ കോക്കിന്റെ വെണ്‍മയിലേക്കാണ്.

ഞാന്‍ ഞെട്ടിയുണര്‍ന്നുനോക്കി. കാറിനകത്ത് എനിക്കിരുവശവുമായി ആരൊക്കെയോ ഡോറിന്റെ ഗ്ലാസ്സ് മുക്കാല്‍ ഭാഗവും ഉയര്‍ത്തിവച്ചിരിക്കുന്നു. പുറത്ത് പൊള്ളുന്ന വെയില്‍ റോഡിനിരുവശത്തുമായി കൊഴുത്തുവളരുന്ന അക്കേഷ്യാ മരങ്ങള്‍.

എവിടെനിന്നെന്നില്ലാതെ കൃത്യം എന്റെ മടിയില്‍ വന്നുവീണ ഫെതര്‍ കോക്ക്, എല്ലാവര്‍ക്കും ഒരുദ്ഭുതമായി. കാറ്റിലൂടെ അദ്ദേഹത്തിന്റെ സ്വരം എന്റെ കാതില്‍ വന്നു വീഴുന്നതായി എനിക്ക് തോന്നി. ആ ശബ്ദത്തില്‍ സാന്ത്വനവും പ്രേമവും ഇടകലര്‍ന്നിരുന്നു. ''തങ്കം കരയണ്ടാ ഞാന്‍ കൂടെത്തന്നെയുണ്ട് എപ്പോഴും കളിച്ചുകൊണ്ടിരിക്കാനല്ലേ ആഗ്രഹം ഇതാ കോക്ക് നമ്മുടെ പുതിയ പുരയിടത്തില്‍ കോര്‍ട്ടിട്ട് കളിച്ചോളൂ'' ആ ശബ്ദം ഒരു സെക്കന്റ് നേരത്തേക്ക് എന്റെ ചേതനയില്‍ നിര്‍വൃതിയുടേതായ ഒരു കണിക ഉതിര്‍ത്തു. പിന്നീടത് എന്നെ ഭ്രാന്തു പിടിപ്പിച്ചു. വീണ്ടും ഞാനാശബ്ദം കേട്ടു ഇക്കുറി അത് വേറെ ഏതോ ലോകത്തുനിന്നായിരുന്നു.
ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ഞാനിരുന്നു.

''ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെമുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി''.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Thursday, November 21, 2013

ശ്രീനിവാസനും മാമുക്കോയയും മലയാളസിനിമയെ പൊളിച്ചെഴുതിയത് എങ്ങനെ?

സത്യന്‍ അന്തിക്കാട്‌


സിനിമയിലാണ് മറ്റേതു രംഗത്തേക്കാളും പ്രതിച്ഛായ നിര്‍മ്മിതി സംഭവിക്കുന്നത്. സ്റ്റാര്‍ എന്ന പ്രയോഗംതന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടാണ് രൂപപ്പെട്ടത്. സിനിമയേക്കാള്‍ മുന്നേ ഇവിടെയുണ്ടായിരുന്ന ഏറ്റവും ജനകീയ കലാരൂപമായ നാടകത്തിലെ അഭിനേതാക്കളെ ഒന്നും നാം നാടകസ്റ്റാര്‍ എന്നു വിളിച്ചിരുന്നില്ല. എത്രയോ പ്രഗത്ഭരായ നാടക നടന്‍മാര്‍, ഒരു ചരിത്രരേഖപോലും അവശേഷിപ്പിക്കാതെ മണ്‍മറഞ്ഞു പോയി. എന്നാല്‍, സിനിമയില്‍ നടന്‍മാരൊക്കെ സാമാന്യജനങ്ങളുമായി കൃത്യമായ ഒരു അകല്‍ച്ച പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. തിരശ്ശീലയില്‍ നിഴല്‍രൂപങ്ങളായിക്കണ്ട മനുഷ്യരെ പച്ചജീവനോടെ കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് പതിവില്ലാത്തൊരു കൗതുകം സ്വാഭാവികമാണ്. നടന്‍മാരില്‍ സിനിമാസ്റ്റാറുകള്‍ ആകട്ടെ, മണ്ണില്‍ ചവിട്ടിനടക്കാത്ത ആളുകളായിത്തീരുകയും ചെയ്തു. സാധാരണ മനുഷ്യരെ തൊടുകയോ ബസ്സില്‍ സഞ്ചരിക്കുകയോ സാധാരണ ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു ആലോചനയായിത്തീര്‍ന്നു. ഈ ഗ്ലാമര്‍ പരിവേഷം സിനിമയില്‍ നിലനില്ക്കുമ്പോഴാണ് ശ്രീനിവാസന്റെയും മാമുക്കോയയുടെയും ഒക്കെ കടന്നുവരവ് ഉണ്ടാവുന്നത്. ഗ്ലാമറിനെതിരെയുള്ള ദിശയിലാണ് ഈ രണ്ടുപേരുടേയും ചലച്ചിത്രസഞ്ചാരങ്ങള്‍.

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയുടെ ആലോചനയുമായി കോഴിക്കോട് മഹാറാണിയില്‍ തമ്പടിച്ചിരിക്കുകയാണ് ശ്രീനിവാസനോടൊപ്പം ഞാന്‍. പുതിയ ചില നടന്‍മാരെ ആ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഞാനത് ശ്രീനിവാസനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

'ഒരാളുണ്ട്' ശ്രീനിവാസന്‍ പറഞ്ഞു: 'മാമു തൊണ്ടിക്കോട്. മികച്ച നാടകനടനാണ്.' ശ്രീനിവാസന്‍ പറഞ്ഞതുകൊണ്ട് എനിക്ക് ആളെ കാണാന്‍ ആഗ്രഹമായി. പിറ്റേന്നു കാലത്ത് മെലിഞ്ഞ് കൊള്ളിക്കഷണംപോലെയുള്ള ഒരു മനുഷ്യന്‍ എന്നെത്തേടി മഹാറാണിയിലേക്ക് വന്നു. പല്ലുകള്‍ യാതൊരു അപകര്‍ഷതയുമില്ലാതെ പുറത്ത് എഴുന്നുനില്‍ക്കുന്നു. പല്ലുകളാണ് ആ ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് അവയുടെ നില്പ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള ആ പല്ലുകള്‍ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ നിരാശനായി. ശ്രീനിവാസന്‍ എന്റെ ശത്രുവാണോ എന്നുപോലും, ഒരു നിമിഷം ഞാന്‍ സംശയിച്ചുപോയി. ഒരു യഥാര്‍ഥ സുഹൃത്ത് പല്ലുകള്‍ മുക്കാലും പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ഇങ്ങനെയൊരു മനുഷ്യനെ അഭിനയിക്കാന്‍ ഒരു അവസരം കൊടുക്കൂ എന്നു പറഞ്ഞ് അയയ്ക്കുമോ?
മാമു തൊണ്ടിക്കോടിനെ എന്റെ മുന്നിലേക്ക് പറഞ്ഞുവിട്ട്, ശ്രീനിവാസന്‍ അപ്രത്യക്ഷനാവുകയും ചെയ്തു.

'നമ്മള് മാമു തൊണ്ടിക്കോട്.' മാമുക്കോയ പറഞ്ഞു:
'കല്ലായീലെ മില്ലിലാണ് പണി. നാടകം അഭിനയിക്കാറ്ണ്ട്. ശ്രീനിവാസന്‍ പറഞ്ഞിട്ടാ വന്നത്. ഓര് നമ്മള സുഹൃത്താ. ഞാന്‍ ങ്ങളെ സിനിമേല് അഭിനയിക്കണോ?'
മാമു തൊണ്ടിക്കോടിന്റെ കൂസലില്ലാത്ത ആ ചോദ്യം കേട്ടപ്പോള്‍ ത്തന്നെ എന്റെ ഉള്ളിലൊരു നീരസം ഉരുണ്ടുകയറാന്‍ തുടങ്ങി. സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയ കോലം! സത്യം പറഞ്ഞാല്‍,
ഒരുതരം പരിഹാസച്ചിരി എന്റെയുള്ളില്‍ വട്ടംകറങ്ങുന്നുണ്ടാ
യിരുന്നു. മാമു തൊണ്ടിക്കോട് ഒന്നും പറയുന്നില്ല. ഒരു മറുപടി കിട്ടിയാല്‍ വേഗംതന്നെ തിരിച്ചുപോകാമല്ലോ എന്ന മട്ടിലാണ് ആ നില്പും ഭാവവും. ഇനി അവസരം ഇല്ലെങ്കില്‍ എനിക്കൊരു ചുക്കുമില്ല എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. 'നിങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്കൊരവസരം തന്നാല്‍ അതു നിങ്ങളുടെ ഭാഗ്യം' എന്ന മട്ടിലൊരു കൂസലില്ലായ്മ മാമുവിന്റെ മുഖത്തുനിന്നും ഞാന്‍ വായിച്ചെടുത്തു.
പെട്ടെന്നൊരു മറുപടി പറയാനാവാതെ, സാഹിത്യഭാഷയില്‍,
ഇതികര്‍ത്തവ്യതാമൂഢനായി ഞാന്‍ നിന്നു.
ശ്രീനിവാസന്‍ പറഞ്ഞയച്ച ആളാണല്ലോ. പിണക്കാതെ നല്ല വാക്ക് പറഞ്ഞുവിടുകയും വേണം. ശ്രീനിവാസന്‍, ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി
ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്. തനിക്കു കിട്ടുന്ന ഓരോ സന്ദര്‍ഭങ്ങളിലും അതു തെളിയിക്കുകയും ചെയ്യും. ഇപ്പോള്‍ എനിക്കിട്ട് ഒരു പണി തന്നിരിക്കയാണ്.
'ങ്ങള് ഇങ്ങനെ നോക്കിനിന്ന് മ്മളെ സുയിപ്പാക്കണ്ട. ങ്ങള് പറഞ്ഞോളീ ചാന്‍സില്ലെങ്കില്‍ മ്മള് പോയിക്കൊള്ളാം. പോയിട്ട് കല്ലായീല് പണീണ്ട്!'

വളരെ അക്ഷമനായി മാമു തൊണ്ടിക്കോട് പറഞ്ഞു. ഒരു സംവിധായകന്‍ എന്ന നിലയിലുള്ള എന്റെ ആജ്ഞാശക്തി വെറുമൊരു മരംകൂപ്പുകാരനു മുന്നില്‍ മറുപടി പറയാനാവാതെ തരിച്ചു നില്‍ക്കുന്നു. ശ്രീനിവാസന്‍ എവിടെയോ മറഞ്ഞിരുന്ന്, ഈ രംഗമൊക്കെ മനസ്സിലോര്‍ത്ത് ചിരിക്കുന്നുണ്ടാവാം.
ആ നിമിഷമാണ് അത് സംഭവിച്ചത്. തികച്ചും നിസ്സാരമെന്നുതോന്നിയേക്കാവുന്ന ഒരു സംഭവം.
മാമു അയാളുടെ ഷേട്ടിന്റെ കൈമടക്കില്‍ തിരുകിവെച്ചിരുന്ന തൂവാലയെടുത്ത് അയാളുടെ മുഖമൊന്നു തുടച്ചു. എത്രയോ കാലമായി കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യന്റെ വിയര്‍പ്പുകളത്രയും ആ തൂവാല ഒപ്പിയെടുക്കുന്നതായി എനിക്കു തോന്നി. വിയര്‍പ്പ്
ഒപ്പിയൊപ്പി കറുത്ത് പിഞ്ഞിപ്പോയ ആ തൂവാല ചുരുട്ടി വീണ്ടും കൈമടക്കില്‍ത്തന്നെ തിരുകിക്കേറ്റി. മരംകൂപ്പുകാരനായ ആ മനുഷ്യന്‍, ഒരു ചോദ്യചിഹ്നമായി എന്റെ മുന്നില്‍ നില്ക്കുകയാണ്.
'ശ്രീനിവാസന്‍ വന്നിട്ടു പറയാം, ഞാന്‍ പറഞ്ഞു: 'കഥാപാത്രം ഏതാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല.'
'അപ്പോ, ശ്രീനി വന്നിട്ട് മ്മളെ വിളിക്കിന്‍.'
അത്രയും പറഞ്ഞ്, യാതൊരു വൈകാരികഭാരവുമില്ലാതെ മാമു തൊണ്ടിക്കോട് യാത്ര പറഞ്ഞു. മുണ്ടു മാടിക്കുത്തി, കാറ്റില്‍ രണ്ട് കയ്യും വീശി, മില്ലില്‍ വേഗം എത്തിയാല്‍ ഒരു മരംകൂടി അളന്നു തീര്‍ക്കാം എന്ന മട്ടിലായിരുന്നു ആ നടത്തം.
ശ്രീനിവാസന്‍ അപ്പോള്‍ത്തന്നെ മായാവിയെപ്പോലെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഒരു രഹസ്യതാവളത്തില്‍ അവര്‍ തമ്മില്‍ സന്ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ സംശയിച്ചു.
'ശ്രീനിവാസന്‍ പറഞ്ഞ ആ മനുഷ്യന്‍ വന്നു'. ഞാന്‍ പറഞ്ഞു.
'സത്യന്‍ എന്തു പറഞ്ഞു?'
'ശ്രീനിവാസന്‍ വന്നിട്ടു പറയാം എന്നു പറഞ്ഞു.'
'ഓഹോ, അതു ശരി. അതായത് ചാന്‍സു കിട്ടിയില്ലെങ്കില്‍
അത് ശ്രീനിവാസന്‍ കാരണമാണ് എന്ന് മാമു തൊണ്ടിക്കോട് മനസ്സിലാക്കിക്കൊള്ളും.'
സിനിമയില്‍ ഉള്ളതുപോലെത്തന്നെയാണ് ശ്രീനിയുടെ സംസാരശൈലി.
'നിങ്ങള്‍ സംവിധായകര്‍ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ ഒന്ന് അഭിനയിപ്പിച്ചുനോക്കൂ. അഭിനയം നന്നല്ലെങ്കില്‍ പറഞ്ഞു വിടാം. ഒരു സംവിധായകന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് അതിന് ആരുടേയും അനുവാദം ആവശ്യമില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള താങ്കളുടെ വിവേചനാധികാരത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല.'
ശ്രീനിവാസന്‍ കത്തിക്കയറുകയാണ്. ഓരോ വാക്കിലും ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി മൂര്‍ച്ചയോടെ പുറത്തുവരുന്നുണ്ട്.
'ശരി, ഷൂട്ടിങ് തുടങ്ങിയാല്‍ അയാളോട് വരാന്‍ പറ.'
ഞാന്‍ പറഞ്ഞു.
ചെറിയൊരു ചിരി ശ്രീനിവാസന്റെ മുഖത്തുണ്ടായിരുന്നു.

സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലാണ് മാമുക്കോയ അതിനുമുന്‍പ് അഭിനയിച്ചത്. അതിന്റെയൊരു എക്‌സ്​പീരിയന്‍സ് മൂപ്പര്‍ക്കുണ്ട്. ആ സിനിമയിലെ ഏറ്റവും മിഴിവുള്ള കഥാപാത്രമാണ് മാമുക്കോയ അവതരിപ്പിച്ച അറബി മുന്‍ഷി. മുന്‍ഷിയുടെ അഭിനയത്തെക്കുറിച്ചും മാമു തൊണ്ടിക്കോട് എന്ന നാടകനടനെക്കുറിച്ചും ശ്രീനിവാസന്‍ ഹ്രസ്വമായ ഒരു പ്രഭാഷണം തന്നെ നടത്തി:
'സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്', ശ്രീനിവാസന്‍ പറഞ്ഞു. 'അഭിനയത്തിന്റെ പ്രാതിനിധ്യംകൊണ്ടും ആ മേഖലയിലേക്ക് സാധാരണക്കാര്‍ കടന്നുവരണം. ഈ ഗ്ലാമര്‍കൊണ്ടൊന്നും ഒരു കാര്യവുമില്ല സത്യാ. അഭിനയമാണ് അടിസ്ഥാനപരമായി ഒരു നടനു വേണ്ടത്. പിന്നെ സൂക്ഷ്മമായ ഗ്രാഹ്യശേഷിയും.'

മാമു തൊണ്ടിക്കോടിന് ഒരു അവസരം ഒപ്പിച്ചെടുക്കാന്‍വേണ്ടി മാത്രമല്ല ശ്രീനിവാസന്‍ ഇതൊക്കെ പറയുന്നത്. സിനിമയെക്കു
റിച്ച് ചില രാഷ്ട്രീയവിശ്വാസങ്ങള്‍ ശ്രീനിവാസനുണ്ട്. പിന്നെ ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധിയും. ഇതു രണ്ടുംകൂടി ചേരുമ്പോള്‍ ശ്രീനിവാസന്റെ ഉള്ളിലെ കണ്ണൂര്‍ക്കാരന്‍ തിളച്ചുമറിയുകയായി.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ മോഹന്‍ലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ വരുന്നത്. ആദ്യം മാമുവിന് ഡയലോഗ് കൊടുത്തിരുന്നില്ല. മുഴുത്ത പല്ലുകളില്‍നിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാന്‍ കഴിയില്ലല്ലോ.
ഷൂട്ടിങ് തുടങ്ങി.
മാമു തൊണ്ടിക്കോട് എന്ന ആ നാടകനടന്‍, മരംമില്ലിലെ അളവുകാരന്‍, യാതൊരു കൂസലുമില്ലാതെ ക്യാമറയെ അഭിമുഖീകരി
ക്കുന്നു. മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ എന്നൊരു ഭാവത്തോടെ, തുടക്കക്കാരന്റേതായ യാതൊരു ഇടര്‍ച്ചയുമില്ലാതെ, അയാള്‍ അഭിനയിച്ചു. കൊള്ളാമല്ലോ ശ്രീനിയുടെ കൂട്ടുകാരന്‍ എന്നായി ഞാന്‍ മനസ്സില്‍. മാമുവിന്റെ അഭിനയം കണ്ട് വലിയ അഭിമാനബോധത്തോടെ ശ്രീനിവാസന്‍ അവിടെ ഇരിക്കുന്നുണ്ട്.

പരീക്ഷണത്തിന് ആ കഥാപാത്രത്തെ ഒന്നുരണ്ടു ഡയലോഗു കള്‍കൂടി സ്‌ക്രിപ്റ്റില്‍ അപ്പോള്‍ത്തന്നെ എഴുതിച്ചേര്‍ത്ത് ഞാനൊന്നു പൊലിപ്പിച്ചു. പ്രോംപ്‌റ്റെര്‍ പറയുന്നതോടൊപ്പം മാമു അത് അനായാസം പറയുകകൂടി ചെയ്തപ്പോള്‍ വലിയൊരു ആശ്വാസ
മായി. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സമയനഷ്ടമോ ഫിലിം നഷ്ടമോ അയാള്‍ വരുത്തിവെച്ചില്ല. ചില സിനിമകളില്‍ അഭിനയിച്ച മുന്‍പരിചയവും ഇക്കാര്യത്തില്‍ മാമുവിന് തുണയായി. സിനിമയില്‍ വരുന്ന തുടക്കക്കാരെ നോക്കി നിര്‍മാതാക്കളും സംവിധായകരും
ക്യാമറാമാന്‍മാരും രഹസ്യമായി പറയാറുണ്ട്:
ഇയാള്‍ നമുക്കിട്ട് പണി തരുമെന്നാണ് തോന്നുന്നത്. പിന്നെ
പ്‌രാകലായി, പരിഹസിക്കലായി, ഫിലിം നഷ്ടത്തെക്കുറിച്ചുള്ള
പരിദേവനമായി. ഇങ്ങനെയുള്ള അണിയറപ്രശ്‌നങ്ങളൊന്നും മാമുവിന് അഭിമുഖീകരിക്കേണ്ടിവന്നില്ല. ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത്.

മലയാളസിനിമയില്‍ ഹ്യൂമറിന് വേറിട്ട മുഖങ്ങള്‍ നല്‍കിയവരാണ് ശ്രീനിവാസനും മാമുക്കോയയും. അടിത്തട്ടിലെ അനുഭവങ്ങളില്‍നിന്നാണ് അവര്‍ക്കങ്ങനെ ചിരിക്കാന്‍ സാധിച്ചത്. അവരുടെ ഫലിതങ്ങളില്‍ യാതൊരു വക്രീകരണവുമില്ല. മനുഷ്യപ്പറ്റുള്ളവയാണ് അവരുടെ തമാശകള്‍. സിനിമയേക്കാളേറെ മാമുക്കോയ അഭിനയപരമായ ആനന്ദം കണ്ടെത്തിയത് നാടകകാലത്താണ് എന്നു തോന്നിയിട്ടുണ്ട്. മഹത്തായ ഒരു കല എന്ന നിലയില്‍ നാടകത്തെക്കുറിച്ചാണ് മാമു എപ്പോഴും ആദരവോടെ സംസാരിച്ചു കേട്ടിട്ടുള്ളത്.

പൊന്‍മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍ എന്ന ചായക്കടക്കാരന്‍, എത്രയും സ്വാഭാവികമായ ഒരു ചായക്കടക്കാരനാവാമോ, അത്രയുമാണയാള്‍. പഴയ സിനിമകളിലൊക്കെ ചായക്കട ഗ്രാമീണതയുടെ ഒരു അടയാളമായി കടന്നുവരാറുണ്ട്. നമ്മുടെ ഗ്രാമത്തിലെ പൊതു ഇടങ്ങളാണ് ചായക്കടകളും ബാര്‍ബര്‍ ഷോപ്പുക ളും. നാട്ടിന്‍പുറത്തെ ഏറ്റവും ചെറിയ വിശേഷങ്ങള്‍പോലും പല വീക്ഷണകോണുകളില്‍ വെച്ച് അനാവരണം ചെയ്യപ്പെടുന്നത് ഈ പൊതു ഇടങ്ങളിലാണ്.

ഇടക്കാലത്ത് ചില ബാര്‍ബര്‍ഷോപ്പുകളില്‍ രാഷ്ട്രീയം പറയരുത് എന്ന ബോഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളിയുടെ രാഷ്ട്രീയവിഷയങ്ങളില്‍ അസഹിഷ്ണുതയുടെ വിഷം കലര്‍ന്നുതുടങ്ങി എന്ന് ആദ്യം അടയാളപ്പെടുത്തിയ പൊതു ഇടം ബാര്‍ബര്‍ഷോപ്പാണ്. മലയാളിയുടെ രാഷ്ട്രീയസാക്ഷരതയില്‍ കടുത്ത മൗലികവാദങ്ങള്‍ കടന്നുവരാന്‍ തുടങ്ങി എന്ന് ആദ്യം തിരിച്ചറിഞ്ഞവര്‍ ബാര്‍ബര്‍മാര്‍ തന്നെയാണ്. ഇതേസമയത്തു തന്നെയാണ് ചായക്കടകളില്‍ ഇന്നു റൊക്കം നാളെ കടം എന്ന ബോഡും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ഓരോ ഗ്രാമീണന്റെയും സാമ്പത്തികമാന്ദ്യവും കുടുംബപരമായ വല്ലായ്മകളും ആദ്യം ഗ്രഹിച്ചിരുന്നവര്‍ ചായക്കടക്കാരാണ്. ഇത്തരം പൊതു ഇടങ്ങളിലൂടെയാണ് മലയാളികളുടെ ദൈനംദിന വ്യവഹാരങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നത്. ഗ്രാമത്തിന്റെ ഈ പൊതുപ്രതിനിധികള്‍ ഗ്ലാമറിനു പുറത്തുള്ള ഒരു ലോകത്തെയാണ് അഡ്രസ്സ് ചെയ്യുന്നത്. അത്തരം വേഷങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ ഗ്ലാമര്‍ ഇല്ലാത്തവര്‍ തന്നെ വേണം. മാമുക്കോയയും ശ്രീനിവാസനുമൊക്കെ ഗ്രാമീണതയുടെ ഈ പൊതു പ്രാതിനിധ്യത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന് ഗ്ലാമറിനോടുള്ള ഒരു വൈരാഗ്യബുദ്ധി വരുന്നത്, അടിസ്ഥാനപരമായി അയാള്‍ ഒരു ഗ്രാമീണനായതുകൊണ്ടാണ്. തനിക്കു കിട്ടിയ ആദ്യത്തെ അവസരത്തില്‍ത്തന്നെ ശ്രീനി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത് മാമുക്കോയയെപോലെയുള്ള ആളെയാണ്. മലയാള സിനിമയുടെ പൊളിച്ചെഴുത്ത് അവിടെവെച്ചു തുടങ്ങുന്നു.
ഒരു തുടര്‍നഗരമായി കേരളം മാറിക്കൊണ്ടിരിക്കയാണ്. ബാര്‍ബര്‍ഷോപ്പിന് പകരം ബ്യൂട്ടിപാര്‍ലറും ചായക്കടയ്ക്കു പകരം ഐസ്‌ക്രീം പാര്‍ലറുകളും ഫാസ്റ്റ് ഫുഡ് സെന്ററുകളും പെരുകിത്തുടങ്ങി. ഉഷ്ണിക്കാത്ത ഒരു മലയാളിയുടെ ചിത്രമാണ് ഇവയിലൂടെ വരുന്നത്. ബ്യൂട്ടിപാര്‍ലറില്‍ സൗന്ദര്യമല്ലാതെ ഒരു ആശയവും വിനിമയം ചെയ്യപ്പെടുന്നില്ല. തന്റെതന്നെ സൗന്ദര്യത്തെ മാത്രമാണ് കസ്റ്റമര്‍ അവിടങ്ങളില്‍ ചെത്തി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത്. മനസ്സിലേക്കല്ല, ശരീരത്തിലേക്കാണ് നോട്ടം. ബാര്‍ബര്‍ഷോപ്പിലുള്ളതുപോലെയുള്ള ഒരു കൂട്ടായ്മ ബ്യൂട്ടിപാര്‍ലറില്‍ ഇല്ല. ഒരു കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ സജീവമായി ഉണ്ടായിരുന്ന പൊതു ഇടങ്ങള്‍ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. ഈ പൊതു ഇടങ്ങളുടെ ജീവത്തായ പ്രാതിനിധ്യമാണ് മാമുക്കോയയും ശ്രീനിവാസനുമൊക്കെ സിനിമയില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണത സിനിമയില്‍നിന്ന് നഷ്ടപ്പെടുന്നു എന്നു പറഞ്ഞാലര്‍ഥം, കേരളത്തില്‍നിന്ന് പൊതു ഇടങ്ങളും കൂട്ടായ്മകളും അപ്രത്യക്ഷമായിത്തുടങ്ങി എന്നുമാത്രമാണ്. എന്റെ പല സിനിമകളിലും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും മാമുക്കോയയും ശ്രീനിവാസനും കോമ്പിനേഷനായി വരാറുണ്ട്. സാധാരണ മനുഷ്യരുടെ പൊതുപ്രാതിനിധ്യമാണ് ഇവരിലൂടെ സംഭവിക്കുന്നത്.

മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍ എന്ന പോക്കറ്റടിക്കാരനെ നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല. സിനിമയിലേക്ക് ഒരു ബഷീര്‍കഥാപാത്രത്തെപ്പോലെയാണ് ഈ പോക്കറ്റടിക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ചേട്ടന്റെ മക്കള്‍ക്ക് കളിക്കാന്‍വേണ്ടി മോഷ്ടിച്ച പേഴ്‌സുകള്‍ കൊടുക്കുന്ന ഈ പോക്കറ്റടിക്കാരന് സമാനനായ മറ്റൊരാളെ നമുക്കൂഹിക്കാന്‍ കഴിയില്ല. അത്രയും വിശുദ്ധനായ ഒരു പോക്കറ്റടിക്കാരനാണ് കുഞ്ഞിക്കാദര്‍. നാണയങ്ങളെല്ലാം ഒഴിഞ്ഞ ഈ പേഴ്‌സുകള്‍ അയാള്‍ ഉപേക്ഷിക്കുന്നില്ല. മോഷണവസ്തുവാണ് എന്ന് തിരിച്ചറിയാതെ അത് സമ്മാനമായി വാങ്ങുന്ന കുട്ടികളിലെ ആനന്ദം അയാളുടെ പാപത്തിന്റെ പശ്ചാത്താപമാണ്. മാമുക്കോയയുടെ അഭിനയത്തില്‍ ഈ പോക്കറ്റടിക്കാരനു കിട്ടുന്ന ജീവന്‍ ഒന്നു വേറെത്തന്നെയാണ്. ഏതെങ്കിലും ഒരു സീനില്‍ ചെറിയ വീക്ക്‌നസ് ഉണ്ടെങ്കില്‍പ്പോലും വലിയ അഭിനേതാക്കളുടെ പ്രഭാവംകൊണ്ട് നമുക്കത് തിരിച്ചറിയാന്‍ കഴിയില്ല. ഒരു നല്ല സീന്‍ കഴിവില്ലാത്ത നടനാണ് ചെയ്തതെങ്കില്‍ ആ തകരാറുകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്യും.

മാമുക്കോയ ഒരു ദേശത്തെക്കൂടി സിനിമയിലേക്ക് കൊണ്ടുവന്ന നടനാണ്. കോഴിക്കോട് എന്ന ദേശം അതിന്റെ മുഴുവന്‍ മഹിമയോടുംകൂടി സിനിമയിലേക്കും സാഹിത്യചരിത്രത്തിലേക്കുമൊക്കെ കടന്നുവരുന്നത് മാമുക്കോയയിലൂടെയാണ്. മാമുക്കോയയുടെ തനിമ എന്നു പറയുന്നത് ആ കോഴിക്കോടന്‍ശൈലിതന്നെയാണ്. ചില സിനിമകളില്‍ മാമുക്കോയ മാപ്പിളയല്ലാത്ത കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഏതു ജാതിമത മനുഷ്യര്‍ സംസാരിച്ചാലും കോഴിക്കോടന്‍ശൈലിക്ക് ഒരു മാറ്റവുമുണ്ടാവില്ല. ഇതുപോലെ എത്ര രൂപപരിണാമങ്ങളിലൂടെ കടത്തിക്കൊണ്ടുപോയാലും, അടിസ്ഥാനപരമായി അയാളൊരു കോഴിക്കോടന്‍തന്നെയായിരിക്കും. മാമുക്കോയയുടെ മൗലികമായ സ്വത്വം നിലനില്ക്കുന്നത് അവിടെയാണ്. ഒരു സുപ്രഭാതത്തില്‍ മാമുക്കോയയെ ഒരു തിരുവിതാംകൂറുകാരനാക്കിക്കളയാം എന്നു വിചാരിച്ചാല്‍ അതു നടപ്പില്ല. ജീവിതത്തിലെന്നപോലെ അഭിനയത്തിലും മാമുക്കോയയുടെ കൂറ് കോഴിക്കോടിനോടാണ്. നല്ല അഭിനേതാക്കള്‍ സംവിധായകര്‍ക്ക് എപ്പോഴും പ്രചോദനമാകാറുണ്ട്. അത്തരം ഒരു പ്രചോദനമാണ് മാമുക്കോയ.

നാടോടിക്കാറ്റ് എന്ന സിനിമയില്‍ ഗഫൂര്‍ക്ക, ഗള്‍ഫിലേക്കാണ് എന്നും പറഞ്ഞ് ദാസനേയും വിജയനേയും ഉരുവില്‍ കയറ്റിവിടുന്നത് മദിരാശിയിലേക്കാണ്. വലിയ തുക കൈപ്പറ്റിക്കൊണ്ട് വിജയനേയും ദാസനേയും വഞ്ചിക്കുകയാണ് ഗഫൂര്‍ക്ക ചെയ്തത്. എന്നിട്ടും ഗഫൂര്‍ക്കയെ നാം ഇഷ്ടപ്പെടുന്നതിന്റെ മനശ്ശാസ്ത്രം എന്താണ്? ഗഫൂര്‍ ഒരു ചതിയനല്ലേ? ഗഫൂര്‍ എന്ന ഈ മനുഷ്യനിലും പ്രേക്ഷകര്‍ കാണുന്നത് മനുഷ്യപ്പറ്റുള്ള ഒരു ചതിയനെയാണ്.


എവിടെയൊക്കെയോ ചതിക്കപ്പെടാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു മലയാളിയെ വളരെ ഹൃദ്യമായിട്ടാണ് മാമുക്കോയ അവതരിപ്പിച്ചത്. ചതിയെ മഹത്ത്വവല്‍ക്കരിക്കുന്ന ഒരു സാമാന്യ സാഹചര്യം കേരളീയസമൂഹത്തിനുണ്ടുതാനും.

മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം എഴുതുമ്പോള്‍ മാമുക്കോയയുടേയും ശ്രീനിവാസന്റേയും സാന്നിധ്യം
പ്രസക്തമാണ്. സിനിമയിലെ ഗ്ലാമറിനെതിരെയുള്ള കലാപങ്ങള്‍ തുടങ്ങിവെച്ചത് മാമുക്കോയയും ശ്രീനിവാസനുമാണ്. ഇവരുടെ തുടര്‍ച്ചയാണ് ഇന്ദ്രന്‍സ്. ഹ്യൂമറില്‍നിന്ന് അനായാസം സീരിയസ് ആയ കഥാപാത്രങ്ങളായി മാറാന്‍ ഇവര്‍ക്കു സാധിക്കുന്നു. ചിരിയുടെ തൊട്ടടുത്ത ഭാവം സങ്കടമാണ്. ഈ ഭാവത്തെ എത്ര തീക്ഷ്ണമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് പെരുമഴക്കാലത്തിലൂടെ മാമുക്കോയ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍////,മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം, ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്.
ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു
തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. തലയണമന്ത്രത്തില്‍ കരാട്ടെ അധ്യാപകനായ ഇന്നസെന്റിന്റെ മുഖത്ത്, ഒരു മൂലയില്‍ കൊണ്ടുപോയി ആരും കാണാതെ അടിവെച്ചുകൊടുക്കുന്നുണ്ട് മാമുക്കോയ.
ആ അടി മലയാളസിനിമയുടെ മുഖത്താണ് പതിച്ചത്.

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Friday, June 28, 2013

അയാള്‍ ഏകാന്തത വായിച്ചു

കല്പറ്റ നാരായണന്‍

മനുഷ്യന്റെ കഥ മനസ്സ് കൊണ്ട് പറഞ്ഞ ലോഹിതദാസ് ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് ജൂണ്‍ 28-ന് 4 വര്‍ഷം.

Lohithadas Memories

ലോഹിതദാസിന്റെ ചിത്രങ്ങളെക്കുറിച്ച് ഇന്ത്യാ ടുഡേ ഒരു ഫീച്ചര്‍ തയ്യാറാക്കിയപ്പോള്‍ 'കിരീട'ത്തെക്കുറിച്ചുള്ള കുറിപ്പ് ഞാനാണ് എഴുതിയത്. ലോഹിതദാസാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് എന്ന് അസന്ദിഗ്ധമായി പറയാനാണ് ഞാനാഗ്രഹിച്ചത്. എം.ടി.യേക്കാള്‍, പത്മരാജനേക്കാള്‍, ശ്രീനിവാസനേക്കാള്‍ മികച്ച തിരക്കഥാകൃത്ത് ലോഹിതദാസാണെന്ന എന്റെ വാക്യം പക്ഷേ, ഇന്ത്യാ ടുഡേക്കാര്‍ ഒഴിവാക്കി. ഇപ്പോള്‍ മലയാളി വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങിയ, ഇനിയങ്ങോട്ട് അവര്‍ക്ക് നിസ്സംശയമായ ആ വാക്യം അന്ന് ലോഹിയിരിക്കെ പ്രത്യക്ഷപ്പെടാത്തതില്‍ എനിക്ക് വേദനയുണ്ട്.

സാഹിത്യസാക്ഷരതയോ രാഷ്ട്രീയസാക്ഷരതയോ മലയാളികളില്‍ ചെറിയൊരു വിഭാഗത്തിനേയുള്ളൂ. വേശ്യകളുടെയോ ഭിക്ഷക്കാരുടെയോ കടത്തിണ്ണകളിലുറങ്ങുന്ന അനേകരുടെയോ മുഖ്യമന്ത്രിയല്ല വി.എസ്. വിജയന്റെയോ ശ്രീരാമന്റെയോ മാധവിക്കുട്ടിയുടെയോ അഭാവത്തിന്റെ അര്‍ഥത്തെക്കുറിച്ച് ഭൂരിപക്ഷ മലയാളികള്‍ക്ക് അവ്യക്തമായ ധാരണയേയുള്ളൂ. എന്നാല്‍, സിനിമാസാക്ഷരത കണ്ണും കാതുമുള്ള മലയാളികളില്‍ നൂറുശതമാനത്തിനുമുണ്ട്. ഒരു പട്ടികയിലും പെടാത്തവരും ലോഹിതദാസിന്റെ മരണത്തില്‍ വേദനിച്ചവരുടെ പട്ടികയില്‍പെട്ടു. ആ വേദനിച്ചവര്‍ക്കാവട്ടെ, എന്തിന് വേദനിക്കുന്നു എന്ന് വ്യക്തമായറിയുകയും ചെയ്യാമായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം മലയാളത്തില്‍ ഏറ്റവും ചൈതന്യത്തോടെ ജീവിച്ച ചില മനുഷ്യര്‍ ലോഹിതദാസ് സങ്കല്പിച്ച ചില കഥാപാത്രങ്ങളായിരുന്നു. സ്വന്തം വേവലാതികളേക്കാള്‍ മലയാളികള്‍ ആ കഥാപാത്രങ്ങളുടെ വേവലാതികളില്‍ വിഷമിച്ചു. അവരുടെ ജീവിതത്തെക്കുറിച്ച് അവരേക്കാള്‍ ഒട്ടും മെച്ചമല്ലാത്ത ജീവിതം നയിച്ചവര്‍ ആലോചിച്ച് ക്ലേശിച്ചു. ആ സ്ഥലം മാറ്റം സേതുമാധവന്റെ അച്ഛന് കിട്ടിയിരുന്നില്ലെങ്കില്‍, ആ വീട് വിറ്റുകളഞ്ഞിരുന്നെങ്കില്‍, തൊഴില്‍സാധ്യത ഇത്ര വിരളമല്ലായിരുന്നെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും മുരളിയും ഇത്ര വലിയ ജീവിതങ്ങള്‍ ജീവിക്കുമായിരുന്നില്ല. ലോഹിതദാസിന്റെ ശവസംസ്‌കാരദിവസം ലക്കിടിയില്‍ ലാല്‍, മമ്മൂട്ടി, ദിലീപ് എന്നെല്ലാം കൂടിനില്ക്കുന്നവരുടെ ആകൃതിതെറ്റിച്ച് പുതിയ പുതിയ തിരക്കുകളുണ്ടായപ്പോള്‍ ആ നിശ്ചലനായിക്കിടക്കുന്ന ലോഹിതദാസാണ് മുഖ്യമായും ആ തിരക്കുകള്‍ അവര്‍ക്കുണ്ടാക്കിക്കൊടുത്തതെന്ന് ഓര്‍ത്തുകൊണ്ടിരുന്നു. ദൈവം മാത്രമാണ് സൃഷ്ടി നടത്തിയിരുന്നതെങ്കില്‍, എത്ര നിസ്വരാകുമായിരുന്നു അവര്‍ എന്നും. അവര്‍ മാത്രമായിരുന്നെങ്കില്‍ അവരെത്ര തുച്ഛമാണെന്നും.

മലയാളികള്‍ക്ക് തിലകനോ മമ്മൂട്ടിയോ ലാലോ മുരളിയോ ജയറാമോ അവരുടെ അഭിനയമികവോ രൂപഭംഗിയോ ആയിരുന്നില്ല, അവരുടെ ശരീരമുപയോഗിച്ച് മണ്ണില്‍ നടന്ന ചില കഥാപാത്രങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വങ്ങളായിരുന്നു. ആ കഥാപാത്രങ്ങള്‍ അനുഭവിച്ച അവഹേളനത്തിന്റെയും അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും തീവ്രത ആ നടന്മാര്‍ക്ക് കാമ്പുണ്ടാക്കി. പില്ക്കാലത്ത് 'ഫ്‌ളെക്‌സി'ല്‍ എഴുതിയ തിരക്കഥകള്‍ അവരെ വിഡ്ഢികളായ അതിമാനുഷരാക്കിയപ്പോഴും അവരില്‍ ലോഹിയുണ്ടാക്കിയ ചില വടുക്കള്‍ അവരെ രക്ഷിച്ചു. നിശാസ്​പദങ്ങളായ പുതിയ വേഷങ്ങള്‍ക്കും ലോഹി നല്കിയ പഴയ വേഷങ്ങള്‍ ആസ്​പദമായി. ബോര്‍ഹസ് പറയുന്നുണ്ട്, ആദാം കണ്ട ചന്ദ്രനല്ല ഈ ചന്ദ്രന്‍, എത്രയാളുകളുടെ സങ്കല്‍പങ്ങള്‍, വേദനകള്‍, കാത്തിരിപ്പുകള്‍ കലര്‍ന്നിരിക്കുന്നു ഈ ചന്ദ്രനില്‍ എന്ന്. ലോഹി അനുഭവിച്ച എത്ര ദുരിതങ്ങളാണ്, ഏകാന്തതകളാണ് ഈ താരത്തിളക്കം! ലോഹിയുടെ കഥാപാത്രങ്ങള്‍ അവരില്‍ കലര്‍ന്നിരിക്കുന്നു; അതാണ് മലയാളിക്കവരോടുള്ള ഉള്ളടുപ്പം.

കടലാസില്‍ തോറ്റ, സെല്ലുലോയ്ഡില്‍ വിജയിച്ച ഒരു കഥാകാരനായിരുന്നു ലോഹിതദാസ്. കടലാസില്‍ ജയിച്ചവരില്‍ ഒരു പരിമിതിയുണ്ടായിരുന്നു. വായനക്കാരായിരുന്നു അവരുടെ കാണികള്‍. എം.ടി.ക്കും പത്മരാജനും അടൂരിനും ടി.വി. ചന്ദ്രനുമുള്ള പ്രധാന പരിമിതി അവര്‍ വായനക്കാരായ കാണികളെ ലക്ഷ്യം വെക്കുന്നു എന്നതാണ്. അവരുടെ കാണി പുസ്തകവായന വഴി പ്രബുദ്ധനായ ചലച്ചിത്രാസ്വാദകനായിരുന്നു (സാഹിത്യസാക്ഷരതയുടെ അഹങ്കാരമായിരുന്നു അവരെ പൊതുജനത്തില്‍നിന്നകറ്റിയത് എന്നു തോന്നുന്നു.) കാണികളുടെ അഭിരുചിയില്‍ മാറ്റമുണ്ടാക്കിയത് ലോഹിതദാസാണ്. അടൂരും ജോണ്‍ എബ്രഹാമും അരവിന്ദനും എം.ടി.യും പ്രാഥമികമായും വായനക്കാരനായ കാണിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ മാത്രം. വായനയുടെ അടയാളങ്ങള്‍ അടയാളങ്ങളായ കഥാപാത്രങ്ങള്‍ അവരുടെ പൊതുസ്വഭാവമാണ്. പുസ്തകവായനക്കാരുടെ വേദനകളോ അനുഭൂതികളോ ആകാനാണ് അവര്‍ ചലച്ചിത്രങ്ങള്‍കൊണ്ട് ലക്ഷ്യമിട്ടത്. ലോഹിതദാസിനോ ശ്രീനിവാസനോ വായനക്കാരന്‍ ഒരു ബാധ്യതയേ അല്ല. പ്രബുദ്ധത വായനവഴി എത്തിച്ചേരാവുന്ന ഒരുയരമല്ല ലോഹിതദാസില്‍. അദ്ദേഹത്തിലെ മികച്ച സന്ദര്‍ഭങ്ങള്‍ ജീവിതാനുഭവങ്ങള്‍കൊണ്ട് കൂടുതല്‍ സുഗ്രഹമാവുന്നവ. 'കള്ളന്‍ പവിത്രന്‍', 'ഒരിടത്ത് ഒരു ഫയല്‍വാന്‍' എന്നു മറിച്ചു തോന്നിപ്പിക്കുന്ന ചലച്ചിത്രങ്ങളിലും പുസ്തകവായനക്കാരന്റെ അരിപ്പയിലൂടെ കടന്നുപോന്ന ഗ്രാമഭംഗികളാണുള്ളത്. ലോഹിതദാസിന്റെ ഗ്രാമങ്ങള്‍, പാമരനെ അവഗണിക്കുന്നതേ ഇല്ല. ഒരു വിധത്തിലുള്ള 'ക്ലാസ് കോണ്‍ഷ്യസാലും' അദ്ദേഹം ചുരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ആശാരിമാര്‍, കൊല്ലന്മാര്‍, മൂശാരിമാര്‍, വീട്ടുവേലക്കാര്‍ ഒക്കെ ഉണ്‍മയുള്ളവര്‍.
ഗ്രാമീണ കേരളത്തിന്റെ സത്യങ്ങള്‍. കഴിഞ്ഞ ഇരുപത് കൊല്ലത്തിനകം മലയാളസാഹിത്യം സൃഷ്ടിച്ച ഏതു കഥാപാത്രങ്ങളേക്കാളും ജീവസ്സുറ്റ കഥാപാത്രങ്ങളെ ലോഹിതദാസ് സെല്ലുലോയ്ഡില്‍ സൃഷ്ടിച്ചു. സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്മാരെ സാഹിത്യം സൃഷ്ടിച്ചില്ല. എം.ടി.യുടെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ സംസാരിക്കുന്നത് നാം 'വായിക്കുമ്പോള്‍' ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് നാം കേള്‍ക്കുന്നു. അവരുടെ അതിവാചാലത ('കുടുംബപുരാണ'ത്തിലെ തിലകന്‍ അവതരിപ്പിച്ച ഡ്രൈവര്‍) കഥാപാത്രങ്ങളുടെ അതിവാചാലത, എം.ടിയുടെ കഥാപാത്രങ്ങളുടെ അതിവാചാലത പലപ്പോഴും എം.ടിയുടെ അതിവാചാലത. അടൂരിനെപ്പോലൊരു ശില്‍പവൈഭവമുള്ള ചലച്ചിത്രകാരന്‍ ലോഹിതദാസിലെ തിരക്കഥാകാരനെ ആശ്രയിച്ചിരുന്നെങ്കില്‍ മലയാള ചലച്ചിത്രത്തിന്റെ ഗതി മാറുമായിരുന്നു. പക്ഷേ, പഠിച്ചവര്‍ പഠിച്ചതല്ലേ പാടൂ.

ശബ്ദം കേള്‍ക്കാത്തത്ര അകലത്തുനിന്ന്, ചമ്രം പടിഞ്ഞിരുന്ന് സുലഭമായ അംഗവിക്ഷേപങ്ങളോടെ ലോഹിതദാസ് സംസാരിക്കുന്നത് കണ്ടാല്‍ അദ്ദേഹം രാഗവിസ്താരം നടത്തുകയാണെന്നാണ് തോന്നുക. ഇങ്ങനെ സവിസ്തരം ശ്രദ്ധയോടെ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭാഷകര്‍ അപൂര്‍വം. മറ്റാരോടും പറയാനാവാത്ത അവഹേളനത്തിന്റെ, അവഗണനയുടെ, ഒറ്റപ്പെടലിന്റെ വ്യഥകള്‍ മനസ്സിരുത്തി കേള്‍ക്കാന്‍ ഇത്രയേറെ മികവുകാട്ടിയ ആളുണ്ടായിരുന്നില്ലെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 'ഇഡിയറ്റി'ലെ മൈഷ്‌ക്കിന്‍ പ്രഭുവിനെ പരിചയപ്പെട്ട് മിനിറ്റുകള്‍ക്കകം തന്റെ ഏറ്റവും വലിയ രഹസ്യം പങ്കിടാന്‍ യോഗ്യത ഇയാള്‍ക്കാണെന്ന് അതിലെ നായിക തീരുമാനിക്കുന്നുണ്ട്. ലോഹിതദാസിനോട് ഏറ്റുപറയാന്‍ പറ്റിയ വിധത്തില്‍ കനത്ത ഒരു വ്യഥയില്ലാത്തതില്‍, പ്രത്യേകിച്ചും അപമാനിക്കപ്പെട്ട ഒരനുഭവം ഇല്ലാത്തതില്‍, നിങ്ങള്‍ക്ക് കുറ്റബോധംപോലും തോന്നും. വ്യക്തിയിലെ ഏകാന്തതയെ വായിക്കാനുള്ള ലോഹിയുടെ വൈഭവം മൂന്നാലുതവണ നേരില്‍ ഞാനുമറിഞ്ഞു. (ഹാര്‍മോണിയം വായിക്കുമ്പോലെയോ വയലിന്‍ വായിക്കുമ്പോലെയോ ഏകാന്തത വായിക്കുന്നുണ്ട് ലോഹിതദാസ് 'ഉദ്യാനപാലകന്‍' എന്ന ചലച്ചിത്രത്തില്‍. എന്തൊരു നിസ്സീമമായ ഏകാന്തതയാണ് ആ ചലച്ചിത്രത്തില്‍.) മനസ്സുകൊണ്ട് മനസ്സിനോട് നടത്തുന്ന ആ സംഭാഷണത്തിന്റെ ഓര്‍മകള്‍, അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍പോലെ, അനുഭവിച്ചവരില്‍ ചിരകാലം നില്‍ക്കും. അദ്ദേഹത്തിന്റെ സമീപത്ത് നിങ്ങള്‍ക്ക് മുഴുവനായി ഇരിക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തില്‍ എപ്പോഴും 'മുഴുവനായി' ഇരിക്കുന്നു. കുളത്തിലെ പടികളിലൂടെ എന്നപോലെ അദ്ദേഹത്തില്‍ ഇറങ്ങിയിറങ്ങിച്ചെല്ലാം. ചോക്കുമലയില്‍നിന്ന് ചോക്കന്വേഷിച്ച് പോവുന്നവനെക്കുറിച്ച് പറയാന്‍ അദ്ദേഹത്തെത്തന്നെ ഉപയോഗിക്കാം എന്ന് സംവിധായകന് തോന്നിയത് അതുകൊണ്ടാണ്. ഉപദേശത്തിന്റെ ജാള്യത കൂടാതെ മറ്റൊരാളെക്കൊണ്ടത്് പറയിക്കാനാവില്ല. സശ്രദ്ധം കേള്‍ക്കുന്നൊരാളുടെ സമാശ്വസിപ്പിക്കല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെയും രീതിയാണ്. അത്തരം കഥാപാത്രങ്ങള്‍ ഒരാളെങ്കിലുമുണ്ടാവും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍ വിടാതെ. 'കാരുണ്യ'ത്തിലെ അച്ഛന്‍, 'ചെങ്കോലി'ലെ നായിക, 'കന്മദ'ത്തിലെ നായകന്‍, 'കുടുംബപുരാണ'ത്തിലെ അംബിക അവതരിപ്പിച്ച കഥാപാത്രം, 'ദശരഥ'ത്തിലെ കരമന അവതരിപ്പിച്ച കഥാപാത്രം ഒക്കെ ധാരണയുടെ (understanding) ആള്‍രൂപങ്ങള്‍. 'മനസ്സിലാക്കുന്ന' അവരുടെ സാന്നിധ്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ സാമാന്യ മലയാളിയുടെ വലിയ സമാശ്വാസങ്ങളായിരുന്നു. ആ ചലച്ചിത്രങ്ങളുടെ രീതിതന്നെ അവഹേളിതനെ, അപമാനിതനെ, സമൂഹം നിര്‍വിശേഷം ഉപേക്ഷിച്ചവനെ, ആ ഉപേക്ഷ തീവ്രമായറിഞ്ഞ, അനുഭവിച്ച കഥാപാത്രങ്ങളിലൂടെ അറിയുക എന്നതായിരുന്നു. ഏകാകിയെ, ഓരോരുത്തരിലുമുള്ള ഏകാകിയെ, അങ്ങനെ തിയറ്ററിലെ ഇരുട്ടിനകത്തെ ഏകാകികളായ സകലരെയും ഒറ്റക്കൊറ്റക്ക് അറിഞ്ഞ സിനിമകളാണ് 'കിരീട'വും 'ചെങ്കോലും', 'തനിയാവര്‍ത്തന'വും, 'ദശരഥ'വും (സാമാന്യ മലയാളിയുടെ പ്രമേയമായിത്തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് നിരസിക്കപ്പെട്ട 'ദശരഥം' വാടക ഗര്‍ഭപാത്രങ്ങളുടെ ക്വട്ടേഷന്‍ ലഭിക്കുന്ന പുതിയ കേരളത്തില്‍ അതിസംഗതമായിക്കൊണ്ടിരിക്കുന്നു) 'ഉദ്യാനപാലകനും', 'ഭൂതക്കണ്ണാടി'യും. പരിഗണനകളുടെ ഉല്‍സവമായിരുന്ന ജീവിതത്തില്‍നിന്ന് - തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാമുകിയെ കട്ടുതിന്ന കള്ളകൃഷ്ണന്‍ മാത്രമായിരുന്നില്ല സേതുമാധവന്‍, മുത്തശ്ശിയുടെ അഭിമാനമായിരുന്ന ഭര്‍ത്താവിന്റെ പുനര്‍ജന്മം, അമ്മയുടെ നിറവാല്‍സല്യത്തിന്റെ ഉണ്ണികൃഷ്ണന്‍, അച്ഛന്റെ സ്വപ്‌നത്തിലെ നന്മനിറഞ്ഞ അധികാരി, തോഴരുടെ ഉറ്റതോഴന്‍, സഹോദരിമാരുടെ അഭിമാനമായ ആശ്രയം, സുരക്ഷിതത്വം. കൃഷ്ണന്റെ സകല അവതാരവിശേഷങ്ങളുമായിരുന്നു സേതുമാധവന്‍-ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും അവഗണനയുടെയും അടിത്തട്ടിലേക്ക് ചെന്നെത്തുന്ന ആവിഷ്‌കരണം വഴി 'കിരീട'ത്തിലൂടെയും 'ചെങ്കോലി'ലൂടെയും ലോഹി ആവിഷ്‌കരിച്ചത് മലയാളിയുടെ എത്രയോ കിനാത്തകര്‍ച്ചകളുടെ രൂക്ഷ സൂക്ഷ്മരൂപം. പലര്‍ പലവിധത്തില്‍ അനുഭവിച്ച തകര്‍ച്ചയുടെ മിത്തായി പ്രേക്ഷകനത് മാറി. മലയാളത്തിലെ 'അനുകമ്പയുടെ ക്ലാസിക്' എന്ന് ഞാന്‍ 'ഭൂതക്കണ്ണാടി'യെ വിലയിരുത്തും. ചെറിയ കേടുപാടുകള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ച് മുഴുത്ത രൂപത്തില്‍ കണ്ട് ചികിത്സിച്ച് ആ വാച്ച്‌മേക്കര്‍ അതേ കണ്ണാടി ഉപയോഗിച്ച് സമൂഹത്തെയും കണ്ടതിന്റെ കഥയായിരുന്നല്ലോ അത്.
വിദ്യാധരന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനം, ചുവരിലെ കുമ്മായമടര്‍ന്നുണ്ടായ ചെറിയ ഒരു പാടായിരുന്നു എന്ന് കണ്ട നിമിഷം, എന്നിലെ ചലച്ചിത്രാസ്വാദകന്‍ അനുഭവിച്ച ഉന്നത നിമിഷങ്ങളിലൊന്നായിരുന്നു (എം.ടി.യുടെ വെളിച്ചപ്പാടിന്റെ കാറിത്തുപ്പല്‍ കണ്ടപോലൊരു നിമിഷം).

ജീവിതനിരീക്ഷണത്തില്‍ ഈ ചലച്ചിത്ര കഥാകാരനോളം പോന്ന ആരെയും ഞാന്‍ മലയാള ചലച്ചിത്രലോകത്ത് അറിയുന്നില്ല. 'കുടുംബപുരാണ'ത്തിലെ അംബികയുടെ കഥാപാത്രം ഭര്‍തൃപിതാവിന്റെ തലയില്‍ രാസ്‌നാദിപ്പൊടി തിരുമ്മുന്നത് (കൂട്ടുകുടുംബത്തിന്റെ സൗഖ്യം മുഴുവന്‍, കുടുംബപുരാണം മുഴുവന്‍ , ആ ദൃശ്യത്തിലുണ്ട്). 'സല്ലാപ'ത്തിലെ ആശാരികളും അവരുടെ പണിസ്ഥലവും, മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം ആശാരിയായി വന്ന ജൂനിയര്‍ യേശുദാസിനെ കണ്ടപ്പോള്‍ ചിരിച്ച ചിരി, (ആ ചിരിയില്‍ നിന്ന് ഒരു വലിയ നടിയുണ്ടായി) 'കന്മദ'ത്തിലെ അമ്മയും മകനുമായുള്ള രംഗത്തിന്റെ സൂക്ഷ്മതയും സത്യമായ സംഭാഷണങ്ങളും ഒക്കെ ഉദാഹരണങ്ങള്‍. 'ഉദ്യാനപാലകനി'ലെ സുധാകരന്‍ നായര്‍ (മമ്മൂട്ടി) പത്രം വായിക്കുന്ന രംഗം തനിച്ചൊരു ഷോര്‍ട്ട് ഫിലിമാക്കിയാല്‍ അത് ലോകോത്തരമായ ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായിരിക്കും. അത്രയ്ക്കുണ്ട് ആ സീനിന്റെ ഭാവസാധ്യത. സുധാകരന്‍ നായര്‍ പത്രം വായിക്കുമ്പോള്‍ അതില്‍ നോക്കി വായിക്കുകയാണ് ടൈലര്‍ (ഈ ടൈലര്‍ ഒരു ടൈപ്പല്ല. പിന്നോട്ടും മുന്നോട്ടും പോയി മറ്റെല്ലാ ചലച്ചിത്രങ്ങളിലെയും ടൈലര്‍മാരെ ടൈപ്പാക്കുന്ന (ഒരൊറിജിനല്‍!). അസ്വസ്ഥനായ സുധാകരന്‍ നായര്‍, വായിക്കുന്ന ഷീറ്റ് ടൈലര്‍ക്കു നല്‍കുന്നു. ആ ഷീറ്റ് ബെഞ്ചില്‍ ഉപേക്ഷിച്ച് ടൈലര്‍ സുധാകരന്‍ വായിക്കുന്നത് ഏന്തിവായിക്കുന്നു. വീണ്ടും അസ്വസ്ഥനായ സുധാകരന്‍നായര്‍ ആ ഷീറ്റും ടൈലര്‍ക്ക് നല്കുന്നു. ടൈലര്‍ ആ ഷീറ്റും അവഗണിച്ച് സുധാകരന്‍ നായര്‍ വായിക്കുന്ന ഷീറ്റ് ഏന്തിവലിഞ്ഞു വായിക്കുന്നു. ഒടുവില്‍ ക്ഷുഭിതനായ സുധാകരന്‍നായര്‍ മുഴുവന്‍ പത്രവും ടൈലര്‍ക്ക് നല്കുന്നു. അയാളതേപടി പത്രത്തെ അവഗണിക്കുകയും ചെയ്യുന്നു. തിരികെ ടൈലറുടെ സ്റ്റൂളില്‍ ചെന്നിരുന്ന് കാല്‍ വിറപ്പിക്കാന്‍ തുടങ്ങിയത് സാമാന്യലോകം തന്നെ എന്നെനിക്ക് തോന്നി. ചലച്ചിത്രഗാനങ്ങള്‍, അല്‍പം ദീര്‍ഘിച്ച ചില സംഘട്ടനരംഗങ്ങള്‍ തുടങ്ങിയ അനൗചിത്യങ്ങള്‍-വാണിജ്യൗചിത്യങ്ങള്‍-ഒഴിവാക്കി, തിരക്കഥാകാരനെ കേവലം പിന്തുടരുക മാത്രം ചെയ്തിരുന്നെങ്കില്‍ ഇടക്കാലത്ത് മലയാളിയെ ആകര്‍ഷിച്ച ഇറാന്‍ ചിത്രങ്ങള്‍ പോലുള്ളവയായി ലോഹിതദാസ് ചിത്രങ്ങള്‍ മാറുമായിരുന്നു (ഏതു കിരസ്‌തോമിയും കൊതിക്കും 'ഭൂതക്കണ്ണാടി' എന്ന് ഞാന്‍ മറക്കുന്നുമില്ല). പക്ഷേ, അപ്പോള്‍ 'കിരീട'മോ 'തനിയാവര്‍ത്തന'മോ അവരുടേതായി തിരിച്ചറിയാനുള്ള മുദ്രകള്‍
ജനസാമാന്യത്തിന് നഷ്ടപ്പെടുമായിരുന്നു. കാണികളുടെ അഭിരുചികള്‍ നഷ്ടപ്പെടുത്താതെതന്നെ കലാമൂല്യമുള്ള ചിത്രങ്ങള്‍ കാണാനുള്ള ഇടമാക്കി തിയറ്ററിനെ മാറ്റി ലോഹിതദാസ്. ജനം മുന്നിലെത്തിക്കിട്ടിയാല്‍ മതി വ്യക്തിയെ ആസകലം കേള്‍ക്കുന്ന കല സ്വായത്തമായ ലോഹി, അവരെ ആസകലം അറിയാനുള്ളത് നല്‍കി പരിണമിപ്പിക്കുവാന്‍ തുടങ്ങി. കാണിയെ സാക്ഷിയാക്കി മാറ്റുന്നു നല്ല ചലച്ചിത്രങ്ങള്‍. കാണിയെ വിദ്യാധരനെപ്പോലൊരു സാക്ഷിയാക്കി മാറ്റി ചിലപ്പോളയാള്‍.

ലോഹിയെപ്പോലെ സുലഭമായ അംഗവിക്ഷേപങ്ങളുപയോഗിച്ച് ലാഘവത്തില്‍ സംസാരിക്കുന്ന ഒരു നടനാണ് തിലകന്‍. തിലകന്റെ ശരീരഭാഷ തിലകനേറ്റവും ഉചിതമായിത്തീരുന്നത് ലോഹിച്ചിത്രങ്ങളിലാണ്. ഉദാഹരണത്തിന് 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'. 'തൂവല്‍ക്കൊട്ടാര'ത്തിലെ, ലോഹിയെപ്പോലൊരു ചെറിയ തലയില്‍ക്കെട്ടുമായി തമ്പുരാനും തമ്പുരാട്ടിക്കും കോഴിയിറച്ചി പാചകം ചൊയ്തുകൊടുത്ത് സംസാരിച്ചുകൊണ്ടിരുന്ന ജയറാം ഇത്ര സുഖമായ ഒരവസ്ഥയില്‍ തന്റെ 'പൊട്ടന്‍ഷ്യാലിറ്റി' ഇത്രമേല്‍ സാക്ഷാത്കരിച്ച ഇരിപ്പില്‍, മറ്റൊരു ചിത്രത്തിലും ഇരുന്നിട്ടില്ല. മാളയിലെ പ്രതിഭാശാലിയും മൂരിനിവര്‍ന്നിരുന്നു ലോഹിച്ചിത്രങ്ങളില്‍ ('സല്ലാപ'ത്തിലെ ആ ആശാരിയെ മലയാളി ജീവകാലം മറക്കുമോ?). മമ്മൂട്ടിയുടെയും ലാലിന്റെയും മീരാ ജാസ്മിന്റെയും മഞ്ജു വാര്യരുടെയും റേഞ്ച് നാമറിഞ്ഞത് ലോഹിച്ചിത്രങ്ങളിലൂടെയാണ്. ഭാവിയില്‍ ലാലോ മമ്മൂട്ടിയോ മലയാളിയുടെ ഗൃഹാതുരത്വമായി മാറുമ്പോള്‍ സേതുമാധവന്റെയോ വിദ്യാധരന്റെയോ രൂപമായിരിക്കും അവര്‍ക്ക്.

Saturday, March 23, 2013

കഥ, തിരക്കഥ, സിനിമ

എം.ടി.വാസുദേവന്‍ നായര്‍


M T Vasudevan Nair
പുതിയ സിനിമ വ്യക്തിയുടെ കലയാണ്. ഒരാള്‍ കവിതയെഴുതുന്നതുപോലെ, ചിത്രം വരയ്ക്കുന്നതുപോലെ സിനിമ സൃഷ്ടിക്കുന്നു. സിനിമ വന്‍കിട വ്യവസായമാക്കി ലോകകമ്പോളത്തെ ഭരിച്ച ഹോളിവുഡ് സാമ്രാജ്യത്തിന്റെ തകര്‍ച്ച ഇതൊന്നുകൂടി ഉറപ്പിക്കുന്നു. സൂപ്പര്‍ എട്ടിലും പതിനാറു മില്ലിമീറ്ററിലും തനിക്കിഷ്ടപ്പെട്ട രീതിയില്‍, ദൈര്‍ഘ്യത്തില്‍ സിനിമ എടുക്കുന്ന ആധുനികമാര്‍ഗത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. പാരമ്പര്യ മുറയില്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്ന പ്രസ്ഥാനത്തില്‍ എഴുത്തുകാരന്റെ പങ്കെന്ത്?

സിനിമയുടെ തറവാട്ടില്‍ മൂപ്പനുസരിച്ച് മൂന്നാംകൂറിന്റെ സ്ഥാനമാണ് എഴുത്തുകാരന് ലോകമൊട്ടുക്കും അംഗീകരിച്ചുകൊടുത്തിട്ടുള്ളത്. പ്രൊഡ്യൂസറും ഡയറക്ടറും കഴിഞ്ഞാല്‍ പിന്നെ സ്‌ക്രീന്‍പ്ലേ രചയിതാവ്. നാലും അഞ്ചും സ്ഥാനങ്ങള്‍ ക്യാമറാമാനും ആര്‍ട്ട് ഡയറക്ടര്‍ക്കുമാണ്. അപ്പോള്‍ സ്വാഭാവികമായി സംശയിക്കുന്നവരുണ്ടാവും: താരങ്ങളോ? താരങ്ങള്‍ സ്രഷ്ടാക്കളല്ല, വ്യാഖ്യാതാക്കളാണ്.

ചലച്ചിത്രത്തിന് ഒരു കഥ വേണം, കഥ ആദിമധ്യാന്തമുള്ളതാവാം. തലമുറകള്‍ പ്രത്യക്ഷപ്പെടുന്നതാവാം. ഒരു വ്യക്തിയുടെയാവാം. ഒരന്തരീക്ഷത്തിന്റെയോ നിമിഷത്തിന്റെയോ ആവാം. നിമിഷത്തിന്റെ ചിറകിലെ പരാഗരേണുപോലെ, ചിലന്തിവലയെ വര്‍ണംപിടിപ്പിക്കുന്ന അന്തിക്കതിരുപോലെ അത്ര സൂക്ഷ്മവും ലോലവും ആവാം. പക്ഷേ, അതും കഥ എന്ന വകുപ്പില്‍ ഉള്‍പ്പെടുന്നു. അത് മീഡിയത്തിന്റെ ഘടകങ്ങള്‍ ഉപയോഗിച്ച് പറയുമ്പോള്‍ തിരക്കഥയാകുന്നു. പ്രകടവും മൂര്‍ത്തവുമായ ചലനം, അദൃശ്യമെങ്കിലും സംവേദനക്ഷമമായ മാനസികചലനം, വാക്ക്, ശബ്ദം, നിശ്ശബ്ദത, സംഗീതം, പ്രേക്ഷകന് സ്വന്തം മനസ്സിന്റെ അറയില്‍വച്ച് സൃഷ്ടി നടത്താന്‍ വിടുന്ന വിടവുകള്‍ എന്നീ ഘടകങ്ങള്‍ വച്ചുകൊണ്ടാണ് സ്‌ക്രീന്‍ പ്ലേ രചയിതാവ് പുതിയ മീഡിയത്തിലേക്ക് കഥ പകര്‍ത്തുന്നത്.

നമ്മുടെ നാട്ടിലെന്നതുപോലെ ചലച്ചിത്രം വന്‍കിട വ്യവസായമായ നാടുകളിലൊക്കെ നിര്‍മാണകേന്ദ്രങ്ങളില്‍ ശമ്പളക്കാരായ എഴുത്തുകാരടങ്ങുന്ന കഥാവകുപ്പുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് അവര്‍ കൂട്ടായി ഇരുന്ന് കഥകളെഴുതി, കളഞ്ഞു. വീണ്ടും എഴുതി. നിര്‍മാതാക്കള്‍ തൃപ്തിപ്പെടുന്നതുവരെ. താവഴിക്രമത്തില്‍ എവിടെയും അവരെ ആരും ഉള്‍ക്കൊള്ളിച്ചില്ല. പിന്നീട് സാഹിത്യത്തിലെ മഹാരഥന്മാരെ പലരെയും സ്റ്റുഡിയോകള്‍ വലിയ തുകകള്‍ക്ക് ക്ഷണിച്ചുവരുത്തി. ഉദാഹരണം ഫോക്‌നര്‍തന്നെ. പക്ഷേ, ഈ കൊടുംകാട്ടില്‍ അവര്‍ അമ്പരന്നുനിന്നു. ചിലര്‍ നിരാശരായി തിരിച്ചുപോയി. ചിലര്‍ മായികലോകത്തിന്റെ വേഗത്തിനൊപ്പം നീങ്ങാനാവാതെ മാനസികമായും ശാരീരികമായും തകര്‍ന്നുവീണു. ഉദാഹരണം സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡ്.

പക്ഷേ, സ്റ്റുഡിയോകളിലെ ചെറിയ മുറികളില്‍ ടൈപ്പ്‌റൈറ്ററുകള്‍ക്ക് പിന്നില്‍ ആരുമറിയാതെ ശമ്പളക്കാര്‍ പണിചെയ്തുകൊണ്ടേയിരുന്നു. അവരില്‍ ചിലരെ അംഗീകരിക്കാതെ നിലയില്ലെന്നുവന്നു. മൂപ്പിളമ തിരുത്തിയെഴുതാന്‍ കാലമേറെ കഴിയേണ്ടിവന്നില്ല.

ബര്‍ണാഡ്ഷാ പറഞ്ഞു, നോവലിസ്റ്റുതന്നെ നോവലിന്റെ തിരക്കഥയെഴുതണം, എന്നിട്ട് നോവലിസ്റ്റുതന്നെ അത് സംവിധാനം ചെയ്യണം. ഇത് അര്‍ഥശൂന്യമായ അഭിപ്രായമാണ്. ചലച്ചിത്രമുണ്ടാക്കാനറിയുന്ന നോവലിസ്റ്റാണെങ്കില്‍, ചലച്ചിത്രമുണ്ടാക്കാനാഗ്രഹിക്കുന്നുവെങ്കില്‍ നേരെ സ്‌ക്രീനിനുവേണ്ടി എഴുതിയാല്‍ മതി.

സ്‌ക്രീന്‍പ്ലേ ഒരുതരം മൂന്നാംകിട സാഹിത്യമായി കരുതിയിരുന്ന കാല മുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ വിദ്യാര്‍ഥികള്‍ മാത്രമല്ല സാഹിത്യ ത്തിന്റെ ആരാധകരും സ്‌ക്രീന്‍പ്ലേകളെ ഇന്ന് ഗൗരവപൂര്‍വം വായിക്കുന്നു. ലോകത്തിലെ മികച്ച ചലച്ചിത്രശില്പികളുടെയെല്ലാം സ്‌ക്രീന്‍പ്ലേ ഗ്രന്ഥങ്ങള്‍ക്ക് ഇന്ന് പുസ്തകങ്ങളെന്ന നിലയ്ക്കുതന്നെ വില്‍പ്പനയുണ്ട്, അംഗീ കാരമുണ്ട്. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും 'ത്രില്ലറെ'ഴുത്തുകാര്‍ എളുപ്പത്തില്‍ ചലച്ചിത്രമാക്കാന്‍ പാകത്തിലും രൂപത്തിലും നോവലെഴുതിത്തുടങ്ങിയതാണ് ഇതിന്റെ ഒരു മറുപുറം. കുറസാവയുടെയും ബര്‍ഗ്മാന്റെയും സ്‌ക്രീന്‍പ്ലേകള്‍ക്ക് സാഹിത്യകൃതികളില്‍നിന്ന് താഴത്ത് സ്ഥാനം നല്‍കാന്‍ ആരും ധൈര്യപ്പെടില്ല. ബര്‍ഗ്മാന്‍ ജീവിതത്തിന്റെ ഗതിവിഗതികളെയും വൈകാരികബന്ധങ്ങളിലെ സങ്കീര്‍ണതകളെയും ഗ്രീഷ്മരാവിന്റെ വികാരഭേദങ്ങളുമായി ബന്ധപ്പെടുത്തുമ്പോള്‍ അവിടെ സിനിമ അല്ലെങ്കില്‍ സാഹിത്യം കാവ്യാത്മകതയുടെ ഉന്നതമേഖലയില്‍ എത്തുന്നു. മരണം കറുത്ത ഉടയാടയണിഞ്ഞ് ഭടനുമായി ചതുരംഗം കളിക്കാനിരിക്കുന്ന രംഗം സങ്കല്പിച്ച ബര്‍ഗ്മാന്‍ മഹാകവിതന്നെ. കുറസാവയുടെ 'ഇക്കിറു' മറ്റ് ഏതു ദുരന്തനാടകത്തെക്കാളും ശക്തിയായി വായനക്കാരന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നു.

മികച്ച സാഹിത്യഗ്രന്ഥങ്ങളെന്ന നിലയ്ക്കുതന്നെ ഫെല്ലീനി, അന്‍ടോണിയോണി, ഗ്രില്ലെ, ഗോദാര്‍ദ് തുടങ്ങിയവരുടെ സ്‌ക്രീന്‍പ്ലേകള്‍ വായിക്കാം. സ്‌ക്രീന്‍പ്ലേയ്ക്ക് ദൃശ്യനോവലുകളുടെ (Visual Novels) രൂപംനല്‍കുകയെന്ന പരീക്ഷണം നടത്തിയ രണ്ട് എഴുത്തുകാരെങ്കിലുമുണ്ട്-ആര്‍തര്‍ മില്ലറും ഏലിയ കസാനും. സാങ്കേതികമായ നിബന്ധനകളും നിര്‍ദേശങ്ങളും വ്യംഗ്യഭംഗ്യാ ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെ അവര്‍ നോവലിനും സ്‌ക്രീന്‍പ്ലേയ്ക്കും ഇടയില്‍നിന്നുകൊണ്ട് എഴുതി.

മാതൃകയ്ക്കുവേണ്ടി കസാന്റെ ഒരു രംഗം ഉദ്ധരിക്കാം:
ഐസക്കും സ്റ്റാവ്രോസും മുന്‍സിപ്പല്‍ കെട്ടിടത്തിന്റെ മുന്‍വശത്തെ പടവുകളിറങ്ങുന്നു.

സ്റ്റാവ്രോസ് അച്ഛനെ നോക്കുകയാണ്. അയാളെ പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ ശ്രമിക്കുന്നതുപോലെ. പെട്ടെന്ന് ഐസക് തലതിരിക്കുന്നു. അയാള്‍ മകനെ നോക്കുന്നു. മകന്‍ അറിയാതെ കണ്ണുകള്‍ താഴ്ത്തിപ്പോകുന്നു.
ഐസക്: സ്റ്റാവ്രോസ്, എന്താ?
അവന്‍ വീണ്ടും മിഴികളുയര്‍ത്താതെ നടക്കുന്നു. ഐസക് പിന്നിലാവുന്നു. അയാള്‍ മകനെ മനസ്സിലാക്കാന്‍ പാടുപെടുകയാണ്.
സ്റ്റാവ്രോസ് നടന്ന് ഇടുങ്ങിയ ഒരിടത്തെരുവിന് അടുത്തെത്തുന്നു. പൊടുന്നനെ വിശദീകരണമൊന്നുമില്ലാതെ അവന്‍ തിരിഞ്ഞ് ഇടവഴിയിലൂടെ ഓടിയകലുന്നു. ഐസക് ഇടവഴിയിലൂടെ മുഖത്തേക്കോടി വിളിക്കുന്നു:
സ്റ്റാവ്രോസ്! സ്റ്റാവ്രോസ്!
സ്റ്റാവ്രോസ് ഇപ്പോള്‍ ചെകുത്താനേറ്റ വേഗതയിലാണ് ഓടുന്നത്. ഒരു നിമിഷം, രണ്ടുനിമിഷം. അവന്‍ പൊയ്ക്കഴിഞ്ഞു. ഐസക് തിരികെ നടക്കുന്നു. അപ്പോള്‍ അയാള്‍ അസ്വസ്ഥനാണ്.
ക്യാമറയുടെ ചലനങ്ങളെ മുഴുവന്‍ കണക്കിലെടുത്തതുകൊണ്ടുതന്നെ യാണ് ഇതെഴുതപ്പെട്ടത്. ട്രാക്കിങ് ഷോട്ടും പുള്‍ബാക്കിങ്ങും മറ്റും അലോസരമുണ്ടാക്കുന്ന വെറും വായനക്കാരന് തൃപ്തിയാവുകയും ചെയ്യുന്നു.

ഡയറക്ടറും സ്‌ക്രീന്‍പ്ലേ എഴുത്തുകാരനും തമ്മില്‍ പ്രേമത്തിലകപ്പെട്ടവരെപ്പോലെ പരസ്​പരധാരണ ഉണ്ടാവണമെന്നാണ് വിദഗ്ധരുടെ പക്ഷം. ഡയറക്ടറും എഴുത്തുകാരും ചേര്‍ന്ന ടീമുകളുടെ വിജയത്തിനാസ്​പദം ഈ ധാരണതന്നെ. ഒരാള്‍ മനസ്സില്‍ കാണാന്‍ തുടങ്ങുമ്പോഴേക്ക് കൂട്ടുകാരന്‍ മറുവശം കണ്ടിരിക്കും. ജോണ്‍ ഫോര്‍ഡും ഡഡ്‌ലി നിക്കള്‍സും തമ്മില്‍ ഫാന്‍ക് കാപ്രയും റോബര്‍ട്ട് റിസ്‌കിനും തമ്മില്‍ ബില്ലി വൈല്‍ഡറും ചാറല്‍സ് ബ്രാക്കറ്റും തമ്മില്‍ ഡേവിഡ് ലീന്നും റോബര്‍ട്ട് ബോള്‍ട്ടും തമ്മില്‍ അങ്ങനെ നിരവധി ടീമുകള്‍ക്ക് ഈ ധാരണയുണ്ടായിരുന്നു. സിനിമ അറിയാത്ത ആളാണെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള ഗ്രില്ലെ തനിക്ക് തോന്നിയ രീതിയില്‍ 'ലാസ്റ്റ് ഇയര്‍ എറ്റ് മറൈന്‍ബാദ്' എഴുതി. ആദ്യചര്‍ച്ചയില്‍നിന്ന് വ്യതിചലിച്ച് എഴുതിയ ഭാഗങ്ങളെപ്പറ്റി - മാറ്റിയെഴുതാന്‍ വേണ്ടി - പറയാന്‍ അലന്‍ റെനായ് തയ്യാറെടുത്തിരിക്കുകയായിരുന്നു. അദ്ഭുതം, താനാവശ്യപ്പെടാതെതന്നെ മാറ്റങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. തനിക്കാവശ്യമുള്ള മാറ്റങ്ങള്‍.

മികച്ച സംവിധായകരെല്ലാം മികച്ച സ്‌ക്രീന്‍പ്ലേ എഴുത്തുകാരുമാണ്. സാഹിത്യമല്ല, സംഗീതമാണ് സിനിമയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ട രൂപം എന്നുപറയാറുണ്ടെങ്കിലും ബര്‍ഗ്മാന് ഈ കൂട്ടത്തില്‍ ഒന്നാംസ്ഥാനം നല്‍കേണ്ടതുണ്ട്. എഴുത്തുകാര്‍ ചിത്രനിര്‍മാതാക്കളായി മാറിയ സന്ദര്‍ഭങ്ങളും നിരവധിയാണ്. ആദ്യത്തെ എക്‌സ്​പ്രഷനിസ്റ്റ് ചിത്രമായ 'കാബിനറ്റ് ഓഫ് ഡോക്ടര്‍ കലിഗരി' ഇന്നും ഓര്‍മിക്കപ്പെടുന്നത് ചലച്ചിത്രകഥ എഴുതി നിര്‍മാതാവിനെ തേടിനടന്ന രണ്ട് തലതിരിഞ്ഞ എഴുത്തുകാരുടെ പേരിലാണ്-കാള്‍ മേയറും ഹാന്‍സ് ജാനോവിറ്റ്‌സും.

പക്ഷേ, സാഹിത്യവും സിനിമയും വേറെയാണ്. സങ്കേതങ്ങള്‍ വേറെയാണ്. കഥാപാത്രങ്ങളുടെ, സംഭവങ്ങള്‍ നടക്കുന്ന രംഗത്തിന്റെ പുറത്തു നിന്നുകൊണ്ടുതന്നെ, അവരുടെ സ്വഭാവസവിശേഷതകള്‍ എഴുത്തുകാരന് വായനക്കാരനെ ധരിപ്പിക്കാം. 'പൂവമ്പഴംകൊണ്ട് കഴുത്തുമുറിക്കുന്ന പ്രകൃതിയാണ് അയാളുടെ' എന്നു കഥയില്‍ പറഞ്ഞാല്‍ സ്വഭാവം പൂര്‍ത്തിയായി. അയാളുടെ ബാഹ്യമായ സൗമ്യഭാവവും പിടികിട്ടാത്തവിധം അഭിനയിക്കപ്പെടുന്ന മധുരോദാരതയും അവസരത്തിന്റെ മുന്നിലെത്തുമ്പോള്‍ നിര്‍വികാരതയോടെ അയാള്‍ ചെയ്യുന്ന സ്വാര്‍ഥവൃത്തിയും ദൃശ്യമായി. യുക്തിയുക്തമായി സ്‌ക്രീനില്‍ പകര്‍ത്താന്‍ സ്‌ക്രീന്‍പ്ലേ എഴുത്തുകാരന്‍ കഷ്ടപ്പെടുകതന്നെ വേണം. എഴുത്തുകാരന് ആത്മാലാപങ്ങളുപയോഗിക്കാം. മനസ്സിന്റെ ഉള്ളിലേക്ക് നോക്കി അവിടെ നടക്കുന്ന അന്തസ്സംഘര്‍ഷങ്ങള്‍ രേഖപ്പെടുത്താം. അന്യപ്രതിബിംബങ്ങളെ ഉപയോഗിച്ച് പരോക്ഷമായി പ്രസക്ത വികാരം സൃഷ്ടിക്കാം.

'അയാള്‍ പടിഞ്ഞാറന്‍ മാനത്തേക്ക് നോക്കി. ജീവനറ്റ സന്ധ്യ; കണ്ണീരൊതുക്കിയ കറുത്ത മേഘങ്ങള്‍' എന്നെഴുതുമ്പോള്‍ കഥാപാത്രത്തിന്റെ മാനസികകാലാവസ്ഥ പ്രകടമാവുന്നു. സ്‌ക്രീന്‍പ്ലേ എഴുത്തുകാരനോ? ചെയ്യുന്ന കാര്യങ്ങളിലൂടെ, പറയുന്ന വാക്കുകളിലൂടെ, കാണുന്ന മൂര്‍ത്ത സംഭവങ്ങളിലൂടെ, കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥാപാത്രത്തിന്റെ മനസ്സ് തുറന്നുകാട്ടേണ്ടത്.

വാക്കും പ്രവൃത്തിയും സഹായത്തിനെത്താത്ത സന്ദര്‍ഭങ്ങളിലാണ് സ്‌ക്രീന്‍പ്ലേ രചയിതാവിന് വെല്ലുവിളി നേരിടേണ്ടത്. ലിയാം ഓഫ്‌ളാഹര്‍ട്ടിയുടെ സുപ്രസിദ്ധമായ 'ഇന്‍ഫോര്‍മര്‍' ജോണ്‍ഫോര്‍ഡ് സിനിമയാക്കിയപ്പോള്‍ ഡഡ്‌ലി നിക്കോള്‍സ് പ്രകടിപ്പിച്ച വൈദഗ്ധ്യം ഇന്നും സ്‌ക്രീന്‍പ്ലേ വിദ്യാര്‍ഥികള്‍ കണ്ടുപഠിക്കേണ്ടതാണ്. കഥാപാത്രങ്ങള്‍ക്ക് തന്റേതായ ചില മാനങ്ങള്‍ (Dimensions) നല്‍കിയത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഇരുപത് പവനുവേണ്ടി ഒളിവിലുള്ള തന്റെ പഴയ കൂട്ടുകാരന്‍ ഫ്രാങ്കിയെ ഒറ്റിക്കൊടുക്കുന്ന ഗൈപ്പോവിന്റെ ധര്‍മസങ്കടമാണ് വിഷയം.

ഫ്രാങ്കിയെപ്പറ്റി വിവരം കൊടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കപ്പെടുമെന്നുള്ള പോസ്റ്ററാണ് ഗൈപ്പോവിന്റെ മനസ്സില്‍ വളരുന്ന വിഷവിത്തിന്റെ പ്രതിരൂപം. ഗൈപ്പോ നടന്നുപോകുമ്പോള്‍ ചുവരില്‍നിന്ന് അടര്‍ന്നുവീണു കിടക്കുന്ന പോസ്റ്റര്‍ അയാളെ പിന്തുടരുന്നു. കാറ്റില്‍ കാലില്‍ കുടുങ്ങിയ അതിനെ ജീവനുള്ള ഒരു വസ്തുപോലെ അയാള്‍ ഭീതിയോടെ ചവിട്ടിയകറ്റുന്നു.

പിന്നെയും കാറ്റില്‍ അന്തരീക്ഷത്തില്‍ ഒരു പ്രേതംപോലെ അയാളെ അസ്വസ്ഥനാക്കാന്‍ അത് പാറിനടക്കുന്നു. ഡാനുമായുള്ള കൂടിക്കാഴ്ചയില്‍ തീ കായാനൊരുക്കിയ അടുപ്പില്‍ ആ പോസ്റ്റര്‍തന്നെ വീണ്ടും കത്തുന്നത് കാണാം. തീജ്വാലകള്‍ ഫ്രാങ്കിയുടെ മുഖത്തെ വികൃതമാക്കി തിന്നുകളയുന്നത് ഗൈപ്പോ ഉള്‍ക്കിടിലത്തോടെ കണ്ടിരിക്കുന്നു.

ഈ പോസ്റ്റര്‍ ഫ്‌ളാഹര്‍ട്ടിയുടെയല്ല. ദുശ്ശകുനംപോലെ തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞും അന്ധയാചകനും നോവലിലുള്ളതല്ല. നിക്കോള്‍സ് ജീവനുള്ള ഒരു കഥാപാത്രമാക്കി മാറ്റിത്തീര്‍ത്തതാണ് ആ പോസ്റ്റര്‍. മറ്റൊരു യൂദാസിന്റെ ഇരുപതു പവനുവേണ്ടിയുള്ള ഒറ്റിക്കൊടുക്കലിനുമുമ്പുള്ള ചാഞ്ചല്യവും ഭീതിയും പകര്‍ത്താന്‍. പ്രതിരൂപമെന്ന് പറയുമ്പോള്‍ പ്രേമരംഗത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് മരക്കൊമ്പത്തിരുന്ന് കൊക്കുരുമ്മുന്ന ഇണക്കിളികള്‍ മാത്രമല്ല. സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ വേണം ഇത് നിര്‍വഹിക്കാന്‍.

വലിയ നോവലുകള്‍ ചലച്ചിത്രത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലുകളും അനിവാര്യമാണ്. ഡോക്ടര്‍ ഷിവാഗോവിന്റെ അംശങ്ങളൊന്നും വിട്ടുകളയാതെ തിരക്കഥയെഴുതിയാല്‍ അത് അറുപത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമാവും. റോബര്‍ട്ട് ബോള്‍ട്ട് വായിച്ച് വീണ്ടുംവീണ്ടും വായിച്ച് അതില്‍നിന്ന് പുറത്തുകടന്നശേഷം തിരക്കഥയെഴുതുമ്പോള്‍ ആ മഹാപ്രപഞ്ചത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൊടുമുടികളായ സംഭവങ്ങള്‍, സംഘട്ടനങ്ങള്‍, രാഷ്ട്രീയവും ദാര്‍ശനികവുമായ സവിശേഷ സന്ദര്‍ഭങ്ങള്‍, വൈകാരികഭാവങ്ങള്‍ - അവ മാത്രമാണ് കൈകാര്യം ചെയ്തത്.

തന്റേതായ മാറ്റങ്ങളും വ്യാഖ്യാനങ്ങളും നല്‍കാന്‍, മഹത്തായ കൃതികളെ സമീപിക്കുമ്പോള്‍, എഴുത്തുകാര്‍ മടിക്കുകയേ ഉള്ളൂ. ലേഡി മാക്ബത്തിനെ ഗര്‍ഭിണിയാക്കിയതും കാടിളക്കി വന്നതിലെ യുദ്ധതന്ത്രവും കുറസാവ (ത്രോണ്‍ ഓഫ് ബ്ലഡ്)യുടെയാണ്. കുറസാവയ്ക്ക് അത് ചെയ്യാം. കാരണം കുറസാവ ചലച്ചിത്രകലയില്‍ മറ്റൊരു ഷേക്‌സ്​പിയറാണ്. സെഫി റെല്ലിക്കുവേണ്ടി ഷേക്‌സ്​പിയറെ പാകപ്പെടുത്തിയ പോള്‍ഡേന്‍ (ടെയ്മിങ് ഓഫ് ദി ഷ്‌റൂ) പറയുന്നു. ഷേക്‌സ്​പിയറുടെ അന്തസ്സത്തയെ മാനിച്ചുകൊണ്ടുള്ള മാറ്റങ്ങളേ അദ്ദേഹം വരുത്തിയിട്ടുള്ളൂ. മറ്റൊരു നോവലിന്റെ സ്‌ക്രീന്‍പ്ലേ എഴുതുമ്പോള്‍ ഗ്രന്ഥകാരനുമായി ചര്‍ച്ച ചെയ്യുന്നതുതന്നെ അബദ്ധമാണെന്ന് കരുതുന്ന തിരക്കഥാരചയിതാക്കളുമുണ്ട്. ഡിക്ക് ക്ലെമന്റ്, ഇയാന്‍ ലാ ഫ്രെനായ ടീം ഒരിക്കലും നോവലിസ്റ്റുമായുള്ള ചര്‍ച്ച സമ്മതിക്കാറില്ല.

എല്ലാ നിര്‍ദേശങ്ങളും ചലനങ്ങളും ക്യാമറാനീക്കങ്ങളുമടക്കമുള്ള സുവിസ്തരമായ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നവരാണ് അധികം എഴുത്തുകാരും. സാങ്കേതിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ വെറുപ്പുള്ള എഴുത്തുകാരുണ്ട്. അത് പാടില്ലെന്ന് വിശ്വസിക്കുന്ന സംവിധായകരുമുണ്ട്.

ചുരുക്കത്തില്‍ തിട്ടപ്പെടുത്തിയ മാര്‍ഗങ്ങളോ സങ്കേതങ്ങളോ സ്‌ക്രീന്‍ പ്ലേ രചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നല്‍കാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാവുന്നു. അന്‍ടോണിയോണി 'രാത്രി'യുടെ അവസാനത്തിലെ കത്തുവായനകൊണ്ട് അതുവരെ പറയാത്തതെല്ലാം പറഞ്ഞുതീര്‍ക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരായ ലിഡിയയും ജിയോവന്നിയും ഇനി രമ്യതയിലെത്താത്തവണ്ണം അകന്നുകഴിഞ്ഞു. ലിഡിയ സഞ്ചിയില്‍നിന്നെടുത്ത കാവ്യഭംഗിയുള്ള പ്രേമലേഖനം വായിച്ചുതീര്‍ന്നപ്പോള്‍ ജിയോവന്നി ചോദിക്കുന്നു: 'ആരെഴുതിയതാണിത്? നിങ്ങള്‍?'

പത്തുകൊല്ലംമുമ്പ് ഭര്‍ത്താവ് ഭാര്യയ്‌ക്കെഴുതിയ പ്രേമലേഖനം. ജീവിതത്തിലെ അകന്നുമാറലും അപരിചിതത്വവും (Alienation) പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്ന് ഇവിടെയെത്തുമ്പോള്‍ നാം സിനിമയ്ക്കു മാത്രമല്ല സാഹിത്യത്തിനും നന്ദിപറയുന്നു.

സ്‌ക്രീന്‍പ്ലേ എഴുത്തുകാര്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങളെ വേണമെങ്കില്‍ തരംതിരിച്ചെഴുതാം.
1. താന്‍ എഴുതുന്ന - അത് തന്റേതാവാം, മറ്റുള്ളവരുടെ ആവാം - പ്രമേയത്തിന്റെ ചൈതന്യവും ആഴവും കണ്ടറിയുക;
2. തന്റെ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ചില മാനങ്ങള്‍ (Dimensions) നല്‍കുക;
3. ഫോസ്റ്ററുടെ തരംതിരിവനുസരിച്ചുള്ള ഒഴുക്കന്‍ (Flat) കഥാപാത്രങ്ങളെ ത്രിമാന (Round) കഥാപാത്രങ്ങളാക്കുക;
4. വാക്കുകളെ മാത്രം ആശ്രയിക്കുന്ന കഥാപാത്രങ്ങള്‍ കുറേ കഴിയുമ്പോള്‍ സംസാരിക്കുന്ന യന്ത്രങ്ങളാവുന്നു. പറയാത്ത വാക്കുകളിലൂടെ ഒതുക്കിയ വികാരങ്ങളിലൂടെ അവരുടെ മനസ്സിന്റെ വാതില്‍ തുറക്കുമ്പോള്‍ അവര്‍ പ്രേക്ഷകരുടെ മുന്നില്‍ ജ്വലിക്കുന്നുവെന്ന സത്യത്തില്‍നിന്നും മുതലെടുക്കുക;
5. സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കിടയിലെ ചെറിയ വിടവുകളിലൂടെയും സംസാരിക്കുക;
6. ഏറ്റവും പ്രധാനമായി സിനിമ എന്ന മാധ്യമത്തിനകത്തുനിന്ന് സംവിധായകനുമായി ആത്മൈക്യം വന്നു പ്രവര്‍ത്തിക്കുക.

നോവല്‍ ആദ്യകാലത്ത് കഥ പറയാനും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊ ടുക്കാനുമുള്ള ഉപാധിയായിരുന്നു. രൂപഭംഗിയിലും അതിന്റെ സൗന്ദര്യാനു ഭൂതിയിലും ശ്രദ്ധപതിയുന്നത് കലാരൂപം വളരുമ്പോഴാണ്. സ്‌ക്രീന്‍പ്ലേയുടെ ആദ്യഘട്ടത്തില്‍ പരസ്​പരം ബന്ധപ്പെട്ട് കഥ കൊണ്ടുപോകാനുള്ള കുറിപ്പുകളുടെ സ്ഥാനമേ തിരക്കഥയ്ക്കുണ്ടായിരുന്നുള്ളൂ.

സിനിമ വളര്‍ന്നപ്പോള്‍ സ്‌ക്രീന്‍പ്ലേയും വളര്‍ന്നു. ആത്യന്തികവിശകലനത്തില്‍ സംവിധായകന്റെ കലയാണെങ്കില്‍ക്കൂടി, സാഹിത്യംകൊണ്ട് മറ്റൊരാഴം നല്‍കുക എന്നതാണ് എഴുത്തുകാരന്‍ ചെയ്യുന്ന ജോലി. 'ദാന്തേ'യുടെ വരികള്‍ ഉദ്ധരിക്കുന്ന കനാലിലെ അരക്കിറുക്കന്‍ കഥാപാത്രം സാഹിത്യത്തിന്റെ ഈ അഗാധതയാണ് നല്‍കുന്നത്. നഗരത്തിന്റെ കീഴിലെ ഒഴുക്കുചാലുകളില്‍ അടയ്ക്കപ്പെടുന്ന ജീവിതങ്ങളുടെ ദുരന്തവും നാരകീയതയും ഓര്‍മിപ്പിക്കുക, 'ദാന്തേ'യുടെ ഇന്‍ഫെര്‍ണോ തന്നെ.

യന്ത്രയുഗത്തിന്റെ കാവ്യദേവത
'തിരക്കഥകള്‍ക്ക് അംഗീകൃതമാതൃകകളെന്നു പറയാന്‍ ഒന്നും നിലവിലില്ല. എങ്ങനെ എഴുതണമെന്ന നിയമഗ്രന്ഥങ്ങളുമില്ല. ഓരോ എഴുത്തുകാരനും ഓരോ രീതി അവലംബിക്കുന്നു. 'കൂട്ടുകാരേ, എനിക്കിങ്ങനെ ഒരാശയം തോന്നുന്നു. ഇതാണ് കഥാപാത്രങ്ങള്‍..... സംഭവത്തിന്റെ പശ്ചാത്തലം ഇതാണ്.....' എന്ന രീതിയില്‍ ചിത്രനിര്‍മാണത്തില്‍ താനുമായി സഹകരിക്കാന്‍ പോകുന്നവരോട് ഉറക്കെ നടത്തുന്ന ഒരു ചര്‍ച്ചയുടെ രൂപത്തില്‍ ഇന്‍ഗ്മര്‍ ബെര്‍ഗ്മാന്‍ സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.

പല ചലച്ചിത്രകാരന്മാരും പല രീതിയിലാണ് സ്‌ക്രിപ്റ്റ് ഉപയോഗപ്പെടുത്താറുള്ളത്. സ്‌ക്രിപ്റ്റ് മധ്യവര്‍ത്തിയായ ഒരു ഉപാധിയായി കരുതി, അതിലൂടെ സ്വന്തം ജീവിതവ്യാഖ്യാനവും ആത്മാവിഷ്‌കാരവും നിര്‍വഹിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ സ്വന്തം പ്രേക്ഷകവൃന്ദത്തോട് സംവേദനം നടത്താന്‍ സ്‌ക്രിപ്റ്റിനെ ഉപയോഗപ്പെടുത്തുന്നുവെന്നുമാത്രം. അത്തരത്തിലുള്ളവര്‍ ചെയ്യുന്നത് സ്‌ക്രിപ്റ്റ് പരാവര്‍ത്തനം ചെയ്യുകയല്ല, വ്യാഖ്യാനിക്കുകയാണ്. എഴുതിത്തീര്‍ന്ന സ്‌ക്രിപ്റ്റിന്റെ അവസാനരൂപം ചിത്രത്തിന്റെ ബ്ലൂപ്രിന്റായി സ്വീകരിച്ച് മാറ്റിമറിക്കലുകള്‍ ഒന്നും ചെയ്യാത്തവരാണ് മറ്റൊരു വിഭാഗം. അവസാനരൂപത്തില്‍ സ്‌ക്രിപ്റ്റിന്റെ പണി തീര്‍ന്നുകഴിഞ്ഞാല്‍ ചിത്രം മനസ്സില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്നു. മഹാനായ ചലച്ചിത്രശില്പി ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് 'വിദഗ്ധമായി എഴുതപ്പെട്ട ഒരു സ്‌ക്രിപ്റ്റ് ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ പ്രചോദനത്തിന്റെ ഉറവിടമാകും. അത് മാര്‍ഗദര്‍ശകമാവുന്നു, ചിലപ്പോള്‍ ലക്ഷ്യവുമായിത്തീരുന്നു' (പ്രൊഫസര്‍ റെയ്ഹര്‍ട്ട്‌സണ്‍)

സാഹിത്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു മീഡിയമാണ് തിരക്കഥ. ചിലപ്പോള്‍ സ്‌ക്രിപ്റ്റില്‍ വളരെയേറെ വാക്കുകളും സ്ഥലവും എടുക്കുന്ന ഒരു വിവരണം ക്യാമറയുടെ ഒരു ചെറിയ ചലനംകൊണ്ട് ഉറപ്പിക്കാനാവുന്നതായിരിക്കും. ഉദാഹരണമായി:
'നഗരമധ്യത്തിലെ ഒഴിഞ്ഞ സ്ഥലത്ത് അവിടവിടെ പുല്ല് വളര്‍ന്നിട്ടുണ്ട്. ഇടവിട്ട് വൃക്ഷങ്ങള്‍, പൊന്തക്കാടുകള്‍. അവയ്ക്കിടയിലൂടെ വഴികള്‍. പൊന്തക്കാടുകളില്‍ പൂക്കള്‍. പല വഴികള്‍ വന്നെത്തുന്ന മധ്യത്തില്‍ ഒരു കൂറ്റന്‍ ലോഹപ്രതിമ. ചത്വരത്തിനു ചുറ്റും പഴയ നഗരത്തിന്റെ അസ്ഥികൂടങ്ങളായ പുരാതന മന്ദിരങ്ങള്‍. റോസ് കെട്ടിടങ്ങളെ നോക്കുന്നു. വലതുഭാഗത്ത് മുകളിലെ പരസ്യപ്പലക ഹോട്ടലുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇടത്തേ കെട്ടിടം പോലീസ് ഓഫീസാണ്. നേരെ മുന്നിലായിട്ടാണ് പള്ളി..... പ്രധാന പ്രതിമയ്ക്കുചുറ്റും ജലധാര പ്രവര്‍ത്തിക്കുന്നു. റോസ് ചത്വരത്തിനു നേര്‍ക്ക് നടക്കുമ്പോള്‍ എതിരെനിന്ന് ഒരു കുതിരവണ്ടി കടന്നുപോകുന്നു. വണ്ടിയിലിരിക്കുന്നവര്‍ റോസിന്റെ പട്ടാളവേഷം കണ്ടിട്ടാവണം, അയാളെ ശ്രദ്ധിക്കുന്നു.....'

ഇത് പ്രശസ്തമായ ഒരു ഫ്രഞ്ച് ചിത്രത്തിന്റെ തിരക്കഥയില്‍നിന്നാണ്. ചിത്രീകരണം നടത്താനുദ്ദേശിച്ച നഗരവും നഗരചത്വരവും അതിലെ വിശദാംശങ്ങളും നേരത്തെ നിരീക്ഷണം നടത്തിയിട്ടാണ് ഇവിടെ എഴുത്തുകാരന്‍ വാക്കുകള്‍കൊണ്ട് ദൃശ്യങ്ങള്‍ വരയ്ക്കുന്നത്. ഇത്തരത്തിലുള്ള വിവരണങ്ങള്‍ക്കുപകരം ഇന്ന സ്ഥലത്ത് റോസ് എന്ന പട്ടാളക്കാരന്‍ നടക്കുന്നു എന്നെഴുതിയാല്‍ മതിയാവില്ലേ? പ്രായോഗികമായി പറഞ്ഞാല്‍ മതി. പക്ഷേ, പൊതുവേ ആവിഷ്‌കരിക്കാന്‍ പോകുന്ന ജീവിതമേഖല, അതില്‍ പങ്കാളികളാവുന്ന മനുഷ്യര്‍, അന്തരീക്ഷം, അവതരിപ്പിക്കാന്‍ പോകുന്ന വൈകാരികപ്രപഞ്ചത്തിന്റെ നിഴലോ വെളിച്ചമോ, ഊന്നുവാനുപകരിക്കുന്ന വിശദാംശങ്ങള്‍ -എല്ലാം നിര്‍മാണവേളയില്‍ മറ്റു പങ്കാളികളെ സഹായിക്കുന്നു. പങ്കാളികള്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംവിധായകന്‍, ഛായാഗ്രാഹകന്‍, നടീനടന്മാര്‍ എന്നിവരെയാണ്.

ദൃശ്യബിംബങ്ങളിലൂടെ ഉദ്ദേശിച്ച വികാരം, സംഭവം, അഥവാ ജീവിതസന്ധിയുടെ ഖണ്ഡം ചിത്രീകരിക്കാന്‍ ഉപകരിക്കുക എന്നതില്‍ക്കവിഞ്ഞ് നിയമങ്ങളൊന്നും തിരക്കഥയെ സംബന്ധിച്ച് സമാസമമായി പറയാനില്ല. സുപ്രസിദ്ധമായ 'വിറിദിയാന'യിലെ (ലൂയി ബുനുവല്‍) ഒരു രംഗം സങ്കല്പിക്കുക.
ആദ്യം എഴുതുമ്പോള്‍ രൂപംകൊണ്ട ആശയം ഇതായിരുന്നു: 'വിറിദിയാനയുടെ മതഭക്തി യുവാവിന് പിടികിട്ടാത്തതായിരുന്നു. അയാള്‍ ജോലിയുടെ മഹത്ത്വത്തില്‍ വിശ്വസിച്ചു. മുറ്റത്ത് പണിക്കാരുടെ മേല്‍നോട്ടം നടത്തിക്കൊണ്ട് അയാള്‍ നില്‍ക്കെ, പിച്ചക്കാരെ വിളിച്ചുകൂട്ടി പ്രാര്‍ഥിക്കുന്ന വിറിദിയാനയെ അയാള്‍ കണ്ടില്ലെന്നു നടിച്ചു.'

ഇതാണ് ആശയം. വിറിദിയാനയും യുവാവും തമ്മില്‍ മാനസികമായ അകല്‍ച്ചയുണ്ട്, സംഘര്‍ഷമുണ്ട്. ഇതെങ്ങനെ ഷോട്ടുകളായിത്തീരുന്നു? ഇത് കുറച്ചെങ്കിലും നേരത്തെ വിഭാവനം ചെയ്യാന്‍, ദൃശ്യങ്ങളുടെ തുടര്‍ച്ച മനസ്സിന്റെ പിന്നിലെ സ്‌ക്രീനിലൂടെ ഓടിച്ചെടുക്കാന്‍ കഴിയുക എന്നതാണ് തിരക്കഥയുടെ ഘട്ടത്തില്‍ എഴുത്തുകാരന് (ചിലപ്പോള്‍ സംവിധായകന്‍ തന്നെയാവും) ചെയ്യേണ്ടത്.


ഈ സംഘര്‍ഷം ബുനുവല്‍ പകര്‍ത്തുന്നത് ഇരുപത്തെട്ട് ഷോട്ടുകളിലൂടെയാണ്. 1. വീടും വീട്ടുമുറ്റവും. അവിടെ ജോലിക്കാര്‍ പണിയെടുക്കുന്നു. മകന്‍ ഇടത്തുനിന്ന് വലത്തോട്ട് സഞ്ചരിക്കുമ്പോള്‍ ക്യാമറ അയാളോടൊപ്പം നീങ്ങുന്നു. ഒരു പണിക്കാരന്റെ ചുമലിലൂടെയാണ് അയാളെ കാണുന്നത്. അടുത്തെത്തിയ യുവാവ് അയാളുമായി സംസാരിക്കുന്നു. മീഡിയം ലോങ്‌ഷോട്ട്. 2. വിറിദിയാന പിച്ചക്കാരെ വിളിക്കുന്നു. ക്യാമറ നീങ്ങുന്നില്ല. പിച്ചക്കാര്‍ അവള്‍ക്കുചുറ്റും ഒരു വലയമുണ്ടാക്കിക്കൊണ്ട് വന്നുനില്‍ക്കുന്നു. ഒരു പിച്ചക്കാരന്‍ വലത്തുനിന്ന് ഇടത്തോട്ട് നീങ്ങി മറയുന്നു. 3. മുറ്റത്ത് പണിസ്ഥലത്ത് ട്രക്ക് ഭാരംചൊരിയുന്നു. 4. വിറിദിയാ നയും ഒരു പിച്ചക്കാരനും പ്രാര്‍ഥിക്കുന്ന ക്ലോസ് ഷോട്ട്. 5. വിറിദിയാനയും പിച്ചക്കാര്‍ മുഴുവനും പ്രാര്‍ഥിക്കുന്ന സമഗ്രവീക്ഷണം. 6. പണിസ്ഥലത്ത് തടി അറക്കുന്നു. 7. വീണ്ടും പ്രാര്‍ഥന. 8. മുന്നിലും പിന്നിലുമായി ഇരിക്കുന്ന രണ്ട് പിച്ചക്കാര്‍ പ്രാര്‍ഥിക്കുന്നു. 9. തടിയറുക്കുന്ന ജോലിക്കാരന്റെ അധ്വാനം. 10. വിറിദിയാന തനിയെ പ്രാര്‍ഥിക്കുന്നു. 11. സിമന്റ് കൂട്ടുന്ന തൊട്ടിയില്‍ ഒഴിച്ച വെള്ളം പരക്കുന്നു. 12. പിച്ചക്കാരുടെ പ്രാര്‍ഥന.
13. ഭിത്തിയില്‍ പണിക്കാരന്‍ ചുറ്റികയ്ക്കടിക്കുന്നു. 14. വിറിദിയാനയും പിച്ചക്കാരും പ്രാര്‍ഥന. 15. ഉന്തുവണ്ടിയില്‍നിന്നും കരിങ്കല്‍ച്ചില്ലുകള്‍ ഒച്ചയോടെ ചൊരിയപ്പെടുന്നു. 16. വിറിദിയാനയും പിച്ചക്കാരും. പ്രാര്‍ഥനയുടെ മറ്റൊരു ഘട്ടം. 17. ഭിത്തിയിലേക്ക് കുഴച്ച സിമന്റുകൂട്ട് ശക്തിയോടെ എറിയപ്പെടുന്നു. 18. വിറിദിയാനയുടെ പ്രാര്‍ഥന തനിയെ. 19. സിമന്റ് കൂട്ടുന്ന പാത്രത്തിലേക്ക് വീണ്ടും കരിങ്കല്‍ച്ചില്ലുകളും മണലും ഒച്ചയോടെ വീണു തിരിയുന്നു. 20. ഒരു പിച്ചക്കാരന്റെ പ്രാര്‍ഥന. 21. ഒരു പണിയായുധത്തിന്റെ പ്രവര്‍ത്തനം. 22. പിച്ചക്കാരന്റെ പ്രാര്‍ഥന. 23. പാറക്കഷണങ്ങള്‍ തച്ചുടയ്ക്കപ്പെടുന്നു. 24. ഒരു പിച്ചക്കാരന്റെ പ്രാര്‍ഥന. ക്യാമറ അല്‍പ്പം ചലിക്കുമ്പോള്‍ അന്ധനായ ഒരു പിച്ചക്കാരനെയും നമുക്ക് കാണാം. 25. മരത്തടികള്‍ അട്ടിയിടുന്നു. 26. വിറിദിയാന തനിയെ പ്രാര്‍ഥന തുടരുന്നു. 27. ഫ്രെയിമിലൂടെ കുറുകെ മരത്തടികള്‍ വീഴുന്നു. 28. പ്രാര്‍ഥനയുടെ വിശാലരംഗം വീണ്ടും. പിച്ചക്കാര്‍ എഴുന്നേറ്റ് പല വഴിയായി പിരിയുന്നു.

ഈ ക്രമത്തില്‍ ഇതാദ്യമേ സങ്കല്പിക്കുക സാധ്യമല്ല. സംവിധായകന്‍ ചിത്രീകരണവേളയില്‍ ഈ ക്രമം ചിട്ടപ്പെടുത്തിയിരിക്കില്ല. ഘട്ടങ്ങളായി വരുന്ന ദൃശ്യങ്ങളെല്ലാം ചിത്രീകരിക്കപ്പെടുന്നു. പിന്നീട് എഡിറ്റിങ് ടേബിളിലെത്തുമ്പോള്‍ പല കണക്കുകൂട്ടലുകള്‍ക്കുശേഷം രൂപംകൊണ്ടതാണ് ഈ ക്രമം. പക്ഷേ, വിറിദിയാന പിച്ചക്കാരെ വിളിച്ചുകൂട്ടി പ്രാര്‍ഥിക്കുമ്പോള്‍ അപ്പുറത്തെ മുറ്റത്ത് നടക്കുന്ന, നടക്കേണ്ട ക്രിയകളുടെ സൂക്ഷ്മാംശങ്ങളെപ്പറ്റി കടലാസുപണിയുടെ ഘട്ടത്തില്‍ത്തന്നെ വ്യക്തമായ ബോധ്യമുണ്ടായിരുന്നാല്‍ എല്ലാവര്‍ക്കും സൗകര്യമായി.

വാക്കുകള്‍ സഹായത്തിനെത്താത്ത സന്ദര്‍ഭങ്ങള്‍ പലതുമുണ്ടാവും. ഒരു രംഗം കഴിഞ്ഞ് അതിലെ കഥാപാത്രങ്ങള്‍ വീണ്ടും കണ്ടുമുട്ടുന്നത് ഒരാഴ്ചയ്ക്കുശേഷമാണെങ്കില്‍ കഥയില്‍, അല്ലെങ്കില്‍ പുസ്തകത്തില്‍ പറയാം. ഒരാഴ്ചയ്ക്കുശേഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍-അത് വായനക്കാരനെ വിഷമിപ്പിക്കുകയില്ല. ദൃശ്യമാധ്യമത്തിലാവട്ടെ, അതേ കഥാപാത്രങ്ങള്‍ പശ്ചാത്തലം വ്യത്യസ്തമാണെങ്കില്‍ക്കൂടി കണ്ടുമുട്ടുമ്പോള്‍ 'ഞാന്‍ കഴിഞ്ഞ ആഴ്ചയില്‍ പറഞ്ഞതുപോലെ' എന്നോ മറ്റോ ആരംഭിച്ചാല്‍ പ്രേക്ഷകന്‍ അത് സ്വീകരിക്കാന്‍ പോകുന്നില്ല. 'സിനിമാറ്റിക് സമയ'മനുസരിച്ച് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പിക്കലാണിവിടെ ചെയ്യുന്നത്. ഓരോ ചലച്ചിത്രരംഗത്തിനും അതിന്റെ ആന്തരസമയവും ബാഹ്യസമയവുമുണ്ട്. ആന്തരസമയം സാമാന്യമായി മനുഷ്യരുടെ സ്വാഭാവിക ചലനങ്ങള്‍ക്കെടുക്കുന്ന സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുന്നിന്‍പുറത്തുനിന്ന് കല്ലിറക്കിക്കൊണ്ടുവരുന്ന ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ അധ്വാനം ചിത്രീകരിക്കുമ്പോള്‍, അയാളുടെ ഒരു നട വിശ്വാസ്യതയോടെ 'അന്തരസമയം' പാലിച്ചു കാട്ടേണ്ടിവരും. പിന്നീട് അയാളുടെ പ്രവര്‍ത്തനത്തിലെവിടെയെങ്കിലും ഒരു വശം ഭാഗികമായി കാട്ടേണ്ടിവരും. നാല്‍പ്പതോ അമ്പതോ തവണയാണ് അയാള്‍ ഒരു ദിവസം ഇത് ചെയ്യുന്നത് എന്ന് വിചാരിക്കുക. അമ്പതുതവണ ഇത് ചെയ്തുതീര്‍ന്ന് പ്രവൃത്തി ദിവസം അവസാനിക്കുന്നു എന്ന് ഒന്നോ രണ്ടോ നട കാട്ടി വരുത്തിത്തീര്‍ക്കുന്നതാണ് ബാഹ്യസമയം. ഇത് ചലച്ചിത്രത്തിന്റെ വ്യാകരണവുമായി ബന്ധപ്പെട്ടതാണ്.

നൂറ്റാണ്ടുകളിലെ സംഭവങ്ങള്‍ മിനിട്ടുകളിലേക്ക് ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന മായാജാലം യന്ത്രയുഗത്തിന്റെ കാവ്യദേവതയെന്ന് വിശേഷിപ്പിക്കുന്ന ചലച്ചിത്രത്തിനുണ്ട്.

സംവിധായകര്‍ക്കുവേണ്ടിയുള്ള പാഠപുസ്തകങ്ങള്‍ ഒരുകാര്യം ഉറപ്പിച്ചു പറയാറുണ്ട്: 'നിര്‍മിതിയുടെ ഓരോ ഘട്ടത്തിലും ബ്ലൂപ്രിന്റ് റഫറന്‍സാണ്; സ്‌ക്രിപ്റ്റ് വഴികാട്ടിയും. ഏറ്റവും ഉപയോഗപ്രദമാവുന്ന തിരക്കഥ സമ്പൂര്‍ണമാവണം. വിസകനത്തിനോ വ്യാഖ്യാനഭേദത്തിനോ അവസരമില്ലാത്തവിധം സങ്കുചിതമാവുകയുമരുത്. ഫിലിം എന്നത് യാഥാര്‍ഥ്യത്തിലെത്തിക്കുവാന്‍ അത്യാവശ്യമായി നേരിടേണ്ടിവന്നേക്കാവുന്ന മാറ്റങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടത്ര സൗകര്യം ചട്ടക്കൂട്ടിനുണ്ടായിരിക്കുകയും വേണം. സ്വന്തമായോ മറ്റുള്ളവരോ എഴുതിയ സ്‌ക്രിപ്റ്റിന്റെ മൂല്യങ്ങളെ ചൈതന്യത്തോടെ വ്യാഖ്യാനിക്കുകയാണ് സംവിധായകന്റെ ധര്‍മം.

എന്റേതായ ഒരു രീതിയില്‍ സംവിധായകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ചിലപ്പോള്‍ നടീനടന്മാര്‍ക്കും ആവുന്നത്ര ഉപകാരപ്രദമാവണമെന്ന നിലയില്‍ എഴുതാനാണ് ഞാന്‍ ശ്രമിക്കാറ്. പലപ്പോഴും ഇത്ര വിവരണം ആവശ്യമാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നിയേക്കും. ഇക്കാര്യത്തില്‍ എനിക്കൊരു മാതൃകയുണ്ടെങ്കില്‍ അത് പഴയ ആചാര്യനായ ഐസന്‍സ്റ്റീന്‍ ആണ്. തിരക്കഥയെഴുത്തുകാര്‍ക്ക് ഇന്നും മാതൃകയായി എടുക്കാവുന്നത് ബെര്‍ഗ്മാനോ ഗോദാര്‍ദോ, അന്‍ടോണിയോനിയോ അല്ല, ഐസന്‍സ്റ്റീന്‍ തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു. ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ എല്ലാം മനസ്സില്‍വച്ച് അത് കിഴിച്ച് ബാക്കി കടലാസ്സിലാക്കിയാല്‍ മതിയെന്ന് കരുതുന്നവരാണ് ഇപ്പറഞ്ഞ പ്രഗത്ഭന്മാരെല്ലാം. ഐസന്‍സ്റ്റീനാവട്ടെ, പ്രമേയവും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും തന്നിലാദ്യം ഉണ്ടാക്കിയ പ്രതികരണങ്ങള്‍ മുഴുവന്‍ കടലാസ്സിലാക്കാന്‍ നിര്‍ബന്ധം കാണിച്ചിരുന്നു. 'അമേരിക്കന്‍ ട്രാജഡി'യെന്ന നോവലിനുവേണ്ടി ഐസന്‍സ്റ്റീന്‍ തയ്യാറാക്കിയ സ്‌ക്രീന്‍പ്ലേയുടെ ഒരു ഭാഗം ശ്രദ്ധിക്കുക. (അലക്‌സാന്‍ഡ്രോവും ഐവര്‍മോണ്‍ ടഗുവും ഇതില്‍ സഹകരിച്ചിരുന്നു.)

റീല്‍ 1
ഇരുട്ട്
പതുക്കെയുള്ള ഭക്തിനിര്‍ഭരമായ സ്ത്രീശബ്ദത്തില്‍ ഒരു പ്രാര്‍ഥനാ പ്രസംഗം കേള്‍ക്കാം. ഒരു സംഗീതാത്മകതയുണ്ട് ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലിന്. പതുക്കെ തെരുവിലെ ശബ്ദങ്ങളോട് പ്രാര്‍ഥന കൂടിക്കലരുന്നു. ഒരാംബുലന്‍സിന്റെ സൈറണ്‍. ട്രാമിന്റെ ബെല്‍ശബ്ദം. പത്രവില്‍പ്പനക്കാര്‍ കുട്ടികളുടെ ശബ്ദം. വാഹനങ്ങളുടെ ഹോണ്‍. പല ശബ്ദങ്ങളിലൂടെ നഗരത്തിന്റെ ആരവം കൂടുമ്പോള്‍ നഗരത്തിന്റെ ദൃശ്യം സ്‌ക്രീനില്‍. സുവിശേഷപ്രസംഗ
വും നഗരശബ്ദങ്ങളും ഉണ്ടാക്കിയ പ്രതീക്ഷയ്ക്ക് വിരുദ്ധമായി തോന്നിക്കുന്ന ഒരു നഗരദൃശ്യം.
സ്ത്രീശബ്ദം തുടരുന്നു. പിന്നെ മദ്യത്തിന്റെ ദോഷത്തെപ്പറ്റിയും പാപത്തെപ്പറ്റിയും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്പറ്റിയും ശബ്ദം ഓര്‍മിപ്പിക്കുന്നു. ഒരു സംഘം ആളുകള്‍ സ്ത്രീ സങ്കീര്‍ത്തനം പാടുമ്പോള്‍ കൂടെച്ചേര്‍ന്ന് പാടുന്നു:
'യേശുവിന്റെ സ്‌നേഹം എത്ര മധുരം!' എങ്കിലും നാം സ്ത്രീയെ കാണു ന്നില്ല. കൂടെ പാടുന്നവരെയും കാണുന്നില്ല.
കടന്നുപോകുന്നവരില്‍ മിക്കവരും പ്രസംഗം ശ്രദ്ധിക്കുന്നില്ല. ഒന്നുരണ്ടു പേര്‍ പ്രാര്‍ഥനാഗീതം ശ്രദ്ധിക്കുന്നു. പതുക്കെ നടക്കുന്നവര്‍. അവര്‍ ഗീതം കേള്‍ക്കുന്ന സ്ഥലത്തിനുനേരെ നോക്കുന്നു.

പിന്നീടാണ് തെരുവിലെ ജനങ്ങളെയും മിഷനറികളെയും ഐസന്‍സ്റ്റീന്‍ അവതരിപ്പിക്കുന്നത്. നഗരവും പ്രഭാതവും അന്തരീക്ഷവും മുഴുവന്‍ വാക്കുകളില്‍ പകര്‍ത്തുന്നുണ്ട്, ഈ തുടക്കംകൊണ്ടദ്ദേഹം. കഥാപാത്രങ്ങളുടെ അതിസൂക്ഷ്മചലനങ്ങള്‍, പുറമെയുള്ള ഭാവങ്ങള്‍, അവരുടെ ഉള്ളില്‍ നടക്കുന്ന ചിന്താപ്രക്രിയ എല്ലാം കടലാസ്സിലാക്കുന്നതാണ് നല്ലത് എന്നദ്ദേഹം വിശ്വസിച്ചിരുന്നു.

അച്ചടിച്ച വാക്കിന് ഒരു ഭീഷണിയായി ഇലക്‌ട്രോണിക് യുഗത്തില്‍ വിനോദോപാധികള്‍ വളരുന്നു, പെരുകുന്നു. കൈവിരല്‍ത്തുമ്പിന്റെ സ്​പര്‍ശനംകാത്ത് വിനോദങ്ങള്‍ ചെറിയ പാക്കറ്റുകളില്‍ സ്വീകരണമുറികളില്‍ കെട്ടിക്കിടക്കുകയാണ്. അത് പുസ്തകങ്ങള്‍ക്ക് ആപത്തായിത്തീരുകയാണ് എന്ന ആശങ്ക ലോകത്തിന്റെ പല ഭാഗത്തുനിന്നും നാം കേള്‍ക്കുന്നു. ടെലിവിഷനും സിനിമയും കൂടുതല്‍ വിനോദവേളകള്‍ പിടിച്ചെടുക്കുമ്പോഴും എഴുതപ്പെട്ട വാക്ക് മരിക്കുകയില്ല എന്നതാണ് സത്യം.

പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരു നവവിഭാഗമായി ധാരാളമായി തിരക്കഥകള്‍ ഇന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു പരിധിവരെ അവയ്ക്ക് സ്വതന്ത്രമായ ഒരസ്തിത്വമുണ്ട്. സ്വതന്ത്രമായ ഒരു സാഹിത്യശാഖയായി അത് വികസിക്കുന്ന കാലവും വിദൂരമല്ല എന്ന് പലരും കരുതുന്നു. രംഗവേദിയിലെത്തി അഭിനയിക്കപ്പെടുമ്പോഴേ നാടകം പൂര്‍ണമാവുന്നുള്ളൂ. പക്ഷേ, അച്ചടിച്ച നാടകങ്ങള്‍ സാഹിത്യമാണ്.

ഏതാണ്ട് അതുപോലെയുള്ള പ്രസക്തി തിരക്കഥകള്‍ക്കുമുണ്ട്. ഏറ്റവും മികച്ച ചില തിരക്കഥകള്‍ മികച്ച സാഹിത്യസൃഷ്ടികളായി നിലകൊള്ളു ന്നത് പല ഭാഷകളിലും നാം കണ്ടിട്ടുള്ളതാണല്ലോ. 'ലാസ്റ്റ് ഇയര്‍ എറ്റ് മെറൈന്‍ബാദ്' പോലുള്ള കൃതികള്‍.
(എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന തിരക്കഥാപുസ്തകത്തില്‍ നിന്ന്)