Saturday, November 11, 2017

ചില പീഡനചിന്തകള്‍...

വിനാശകാലേ വിപരീതബുദ്ധി... അല്ലാതെന്തു പറയാന്‍. ഓഫീസിന്റെ Transport Deskലെ ചേട്ടന്‍ പ്രത്യേകം ചോദിച്ചതാണ് 'ഒറ്റയ്ക്കല്ലേ പോവുന്നത്... അതിരാവിലെ എത്തുന്നതു ബുദ്ധിമുട്ടാവില്ലേ. വേറെ options നോക്കണോ' എന്ന്. അപ്പോള്‍ അഹങ്കാരം... 'ഇവിടെ സ്ത്രീകള്‍ ഒറ്റയ്ക്കു ബഹിരാകാശത്തു പോകുന്നു. ഇതിപ്പോ അത്രയ്‌ക്കൊന്നുമില്ലല്ലോ. ചെന്നൈവരെ അല്ലേ ഉള്ളൂ... അസമയത്ത് എത്തിയാലെന്താ... നേരം വെളുക്കുന്നതുവരെ പ്ലാറ്റ്‌ഫോമില്‍ ഇരുന്നാല്‍ പോരേ...' ചേട്ടനെ മനസ്സില്‍ പുച്ഛിച്ചുകൊണ്ടാണു ടിക്കറ്റ് വാങ്ങിയത്. 

എന്തായാലും ട്രെയിന്‍ രാവിലെ നാലു മണിക്കു ചെന്നൈയില്‍ എത്തി. പ്ലാറ്റ്‌ഫോമിലേക്ക് ഒരു നോട്ടം നോക്കിയതേ ഉള്ളൂ. എന്റെ പുച്ഛവും അഹങ്കാരവുമെല്ലം ആവിയായിപ്പോയി. മഹാഭാരതയുദ്ധം കഴിഞ്ഞ കുരുക്ഷേത്രംപോലെ കിടക്കുന്ന പ്ലാറ്റ്‌ഫോം. തലങ്ങും വിലങ്ങും ആളുകള്‍ കിടന്നുറങ്ങുന്നു. അതു മാത്രമോ... ഓരോരുത്തരുടെ അടുത്തും അവരെക്കാള്‍ വലിപ്പത്തില്‍ ഭാണ്ഡക്കെട്ടുകളും. ഏവംവിധം കാലു കുത്താന്‍ ഇടമില്ല. അവിടെയാണ് ഞാന്‍ രണ്ടുമൂന്നു മണിക്കൂര്‍ ഇരിക്കേണ്ടത്. അതൊന്നും പോരാതെ അവിടമാകെ സുഗന്ധമാണോ ദുര്‍ഗന്ധമാണോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരുതരം ശ്വാസം മുട്ടിക്കുന്ന ഒരു വാസനയും... ബാഗും തൂക്കി പുറത്തേക്കിറങ്ങി. അല്ലെങ്കില്‍ അടുത്ത ദിവസം പത്രത്തില്‍ ന്യൂസ് വന്നേനേ, 'ചെന്നൈ മെയിലില്‍ വന്നിറങ്ങിയ യുവതി കുഴഞ്ഞുവീണു മരിച്ചു. ശ്വാസം കിട്ടാത്തതാണു മരണകാരണമെന്നു സംശയിക്കുന്നു.' പിന്നെയുള്ള വഴി നേരെ ഹോട്ടലിലേക്കു പോവുക എന്നതാണ്. പക്ഷേ, അറിയാത്ത നാട്ടിലൂടെ അസമയത്ത് പോകുന്നതും റിസ്‌ക്ക് ആണ്. വല്ലവരും തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചാലോ. അങ്ങനെ ആണെങ്കില്‍ത്തന്നെയെന്താ. പറയാനാണെങ്കില്‍ മൂന്ന് എ.ടി.എം. കാര്‍ഡ് ഉണ്ട്. പക്ഷേ, ജെ.സി.ബി. വെച്ചു മാന്തിയാലും അതില്‍നിന്നു ഡീസന്റ് ആയ ഒരു തുക അവര്‍ക്കു കിട്ടാന്‍ പോവുന്നില്ല. പിന്നെന്തു പ്രശ്‌നം... അങ്ങനെ ഒരു പ്രീപെയ്ഡ് ഓട്ടോയില്‍ ഞാന്‍ യാത്ര തുടങ്ങി. 

ഓട്ടോ റെയില്‍വേ പരിസരം വിട്ടു വിജനമായ റോഡിലെത്തി. എന്താണെന്നറിയില്ല, അകാരണമായ ഒരു ഭയം. ഒരു പിടിയും കിട്ടുന്നില്ല. വിതുര, സൂര്യനെല്ലി, ബാംഗ്ലൂര്‍ ബി.പി.ഒ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ പരസ്​പരബന്ധമില്ലാത്ത പല വാക്കുകളും മനസ്സിലേക്കു വരുന്നു. ഒന്നാഞ്ഞു ചിന്തിച്ചു. എന്റെ പറശ്ശിനിമുത്തപ്പാ... എല്ലാം വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്കാണ്, പീഡനം... ഞാന്‍ ചുറ്റും നോക്കി. അതിനു പറ്റിയ എല്ലാ സെറ്റപ്പും ഉണ്ട്. ഒന്നുറക്കെ അലറിയാല്‍പ്പോലും കേള്‍ക്കാനാരുമില്ല. ബാംഗ്ലൂര്‍ ആയിരുന്നെങ്കില്‍ നാലു തെരുവുപട്ടികളെങ്കിലും കുരച്ചേനേ, ഒരു സപ്പോര്‍ട്ടിന്. ചെറിയ ഭയം വലിയ ഭയമായി. ഉള്ളിലൊരാളല്‍പോലെ. ഒറ്റ വഴിയേ ഉള്ളൂ. ധൈര്യം അഭിനയിക്കുക... എനിക്ക് ഇവിടെ നല്ല പരിചയമാണെന്ന് ഒരു ഇംപ്രഷന്‍ വരുത്തുക. നല്ല തമിഴ് ലുക്ക് ഉള്ളതുകൊണ്ട് തമിഴത്തി ആണെന്നു വിചാരിച്ചോളും. ഒരു തമിഴ് സ്‌നേഹത്തിന്റെ പുറത്ത് ഉപദ്രവിക്കാതെ വിടുമായിരിക്കും. എന്തായാലും ഞാന്‍ ബാഗൊക്കെ സൈഡിലേക്കു മാറ്റി (ബാഗും കെട്ടിപ്പിടിച്ചിരുന്നാല്‍ പേടിച്ചിട്ടാണെന്ന് വിചാരിക്കും.) കാലിന്മേല്‍ കാലൊക്കെ വെച്ച് പുറത്തേക്കും നോക്കി 'ഓ, ഇതൊക്കെ ഞാന്‍ എന്നും പോകുന്ന വഴിയാ,' എന്നൊരു ഭാവത്തോടുകൂടി ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഓട്ടോചേട്ടനെ പാളിനോക്കും. സിനിമയില്‍ ടി.ജി. രവി, ക്യാപ്റ്റന്‍ രാജു, ജനാര്‍ദനന്‍ തുടങ്ങിയ വില്ലന്മാരൊക്കെ പെണ്ണുങ്ങളെ നോക്കി 'നിന്നെ ഞാന്‍ വിടില്ലെടീ' എന്നൊക്കെ പറയുന്ന രംഗങ്ങള്‍ മനസ്സില്‍ ഓര്‍ത്തുനോക്കി. അപ്പോഴുള്ള അവരുടെ മുഖഭാവവും ഓട്ടോചേട്ടന്റെ ഭാവവും തമ്മില്‍ ഒന്നു കംപയര്‍ ചെയ്യലാണ് ഈ പാളിനോട്ടത്തിന്റെ ഉദ്ദേശ്യം. എന്തായാലും ഞാന്‍ അടുത്ത ചിന്തയിലേക്കു കടന്നു. ഒരാക്രമണമുണ്ടായാല്‍ എങ്ങനെ തടയും... മാന്തിയാലോ... അതു നടക്കില്ല. നഖമൊക്കെ കിട്ടിയ ഫ്രീ ടൈമില്‍ കടിച്ചു പറിച്ചു വൃത്തിയാക്കി വെച്ചിരിക്കുകയാണ്. ഇതിനൊക്കെ ഇങ്ങനെ ഉപകാരമുണ്ടാവുമെന്ന് ആരു കണ്ടു. കൈയിലുള്ള വല്ല ആയുധവുംകൊണ്ട് ഇയാളെ കുത്തിയാലോ... അതിന് ആയുധമെവിടെ... ആകെയുള്ളത് കുറച്ചു ഡ്രെസ്സും ഒരു ട്രൂത്ത്ബ്രഷുമാണ്. ദുപ്പട്ട (ഷാള്‍) കൊണ്ട് ഇയാളുടെ കഴുത്തില്‍ മുറുക്കി കൊന്നാലോ? പുറകിലിരുന്നു ചെയ്യാന്‍ എളുപ്പമുണ്ട്... അതുതന്നെ... മനസ്സിലുറപ്പിച്ചു. ഞാന്‍ സുബോധത്തിലേക്കു തിരിച്ചുവന്നു. ദൈവമേ, എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്? അതിനിവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ഒരു ധൈര്യത്തിന് മാഹീലമ്മയെക്കൂടി കൂട്ടു വിളിച്ചു. 

പെട്ടെന്ന് ഓട്ടോ നിന്നു. എന്റെ ഹൃദയമിടിപ്പും നിന്നു. അവിടെ നിര്‍ത്തേണ്ട ഒരു കാര്യവുമില്ല. ഇതു സംഭവം മറ്റതുതന്നെ. ഞാന്‍ എടുത്ത തീരുമാനങ്ങളൊക്കെ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി. ഒന്നും വരുന്നില്ല. ഒരു സ്തംഭനാവസ്ഥ... അയാളതാ, തിരിഞ്ഞു നോക്കുന്നു 'മാഡം... ഈ വഴിയാണോ അതോ ബസ്‌സ്റ്റോപ്പ് കഴിഞ്ഞിട്ടുള്ള വഴിയാണോ?' (ഇതിന്റെ തമിഴാണു ചോദിച്ചത്. നിങ്ങള്‍ക്ക് മനസ്സിലാകാന്‍വേണ്ടി തര്‍ജമ ചെയ്തതാണ്). ദൈവമേ, കുടുങ്ങി... വഴി അറിയില്ല എന്ന് എങ്ങനെ പറയും. വായ തുറന്നാല്‍ തമിഴ് അറിയില്ല എന്നു മനസ്സിലാകും. അതോടുകൂടി തമിഴ് സ്‌നേഹമൊക്കെ അതിന്റെ വഴിക്കു പോകും. ഒറ്റ വഴിയേ ഉള്ളൂ. ഞാന്‍ തലയൊന്ന് ചരിച്ച് കണ്ണൊന്ന് തുറിച്ച് 'ഇതൊന്നുമറിയാതെയാണോ ഈ പണിക്കിറങ്ങിയത്' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി. അതേറ്റു. പിന്നൊന്നും ചോദിച്ചില്ല. അയാള്‍ ഇറങ്ങിപ്പോയി. റോഡിനപ്പുറത്ത് ഒരോട്ടോയില്‍ കിടന്നുറങ്ങുന്ന ഒരു അണ്ണനെ വിളിച്ചുണര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നു. എന്റെ ബുദ്ധി വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ഇനി ഇവര്‍ രണ്ടുപേരും ഒരു ടീമാണോ? എന്നെ തട്ടിക്കൊണ്ടു പോകാനാണോ പ്ലാന്‍? മറ്റുള്ള നഗരങ്ങളിലെ പീഡനശൈലികള്‍ ഒന്ന് അവലോകനം ചെയ്തുനോക്കി. ഡല്‍ഹിയിലാണെങ്കില്‍ ബസ്സ് കാത്തുനില്ക്കുന്നവരെയും ജോലി കഴിഞ്ഞു വീട്ടില്‍ പോകാതെ കറങ്ങിനടക്കുന്നവരെയുമൊക്കെ ചുമ്മാ പിടിച്ചു വണ്ടിയില്‍ വലിച്ചുകേറ്റി കാര്യമൊക്കെ കഴിഞ്ഞ ശേഷം അറിയാത്ത ഏതെങ്കിലും മൂലയ്ക്കു കൊണ്ടുതള്ളും. തിരിച്ചു വീട്ടിലേക്ക് ഒരു ലിഫ്റ്റ് പോലും കൊടുക്കില്ല. ദുഷ്ടന്മാര്‍. പത്രത്തില്‍ ഒരു വാര്‍ത്തപോലും വരില്ല. ബാംഗ്ലൂരില്‍ പിന്നെ എന്റെ അറിവില്‍ ഒരു കേസേ ഉള്ളൂ. അതാണെങ്കില്‍ ആ കൊച്ചിനെ അവര്‍ കൊന്നുംകളഞ്ഞു. ഇപ്പഴും പോലീസ് 'ഇപ്പം ശരിയാക്കാം' എന്നും പറഞ്ഞു തപ്പിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണസാക്ഷരരായതുകൊണ്ടാണോ എന്നറിയില്ല, കേരളത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാണ്. അവിടെ മാസത്തില്‍ ഒന്നുവെച്ച് എന്ന തോതിലാണ്... പോലീസിനാണെങ്കില്‍ പിടിപ്പതു പണിയും. വളരെ പ്രീ പ്ലാന്‍ഡ് ആയിട്ടണ് ഓപ്പറേഷന്‍സ് എല്ലാം. ആരെ തട്ടിക്കൊണ്ടു പോണം, എവിടെ കൊണ്ടുപോണം, എപ്പോള്‍ വിടണം എന്ന കാര്യമൊക്കെ ആദ്യമേതന്നെ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. ജാതിമതവര്‍ണവര്‍ഗപ്രായവ്യത്യാസമില്ലാതെ അതില്‍ പങ്കെടുത്ത് മതേതരത്വം, സമത്വം തുടങ്ങിയ ഗുണങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന കുറെ നല്ല മനുഷ്യര്‍. അതു കഴിഞ്ഞാലോ... കിട്ടുന്ന പ്രശസ്തിയെത്ര... ടി.വി., പേപ്പര്‍ എല്ലായിടത്തും നിറഞ്ഞുനില്ക്കില്ലേ. ക്രിക്കറ്റ് മാച്ചിന്റെ വിവരണംപോലെ, അയാള്‍ കുടുങ്ങി, ഇയാള്‍ പോയി തുടങ്ങിയ മിനിട്ടു വെച്ചുള്ള ന്യൂസ് ഫ്ലഷുകളും.

അതൊക്കെ അവിടെ. ചെന്നൈയിലെ രീതി ഒരു പിടിയുമില്ല. ഇവിടന്ന് ഇതുവരെ ഇങ്ങനെ ഒരു വാര്‍ത്തയും കേട്ടിട്ടില്ല. എന്നാലും ആശ്വസിക്കാന്‍ പറ്റുമോ... ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇറങ്ങി ഓടിയാലോ? പക്ഷേ, എങ്ങോട്ട്? അതാ, ഡ്രൈവര്‍ ഒരു പുഞ്ചിരിയോടു (അതോ, കൊലച്ചിരിയോ) കൂടി തിരിച്ചുവരുന്നു. 

എനിക്കാണെങ്കില്‍ കൈയും കാലും ഒന്നും അനങ്ങുന്നില്ല. അയാള്‍ എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ ഓട്ടോ ഓടിച്ചു തുടങ്ങി. എന്റെ മനസ്സിലൂടെ കേരളത്തിലെ എല്ലാ പത്രങ്ങളുടെ ഫ്രണ്ട് പേജുകളും (എന്റെ ഫോട്ടോ അച്ചടിച്ചത്) ഒന്നിനു പുറകേ ഒന്നായി കടന്നുപോവുകയാണ്. എന്തൊക്കെയോ ചെയ്യണമെന്നുണ്ട്... പക്ഷേ, ഒന്നും പറ്റുന്നില്ല. പെട്ടെന്നതാ, വീണ്ടും ഓട്ടോ നിര്‍ത്തി. ഇത്തവണ അയാള്‍ ഇറങ്ങിവന്ന് എന്റെ ബാഗു വലിച്ചെടുത്തു. ഞാന്‍ അറിയുന്ന ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍സിക്കു ദൈവങ്ങളെയും ഒറ്റയടിക്കു വിളിച്ചുപോയി.
'മാഡം... ഹോട്ടല്‍.'

ഞാന്‍ ഞെട്ടിപ്പോയി. ഹോട്ടലിന്റെ മുന്‍പിലാണ് നില്ക്കുന്നത്. ആ സമയത്തെ എന്റെയൊരു സന്തോഷം... എന്തിനേറേ പറയുന്നു... കിലുക്കം സിനിമയില്‍ ഇന്നസെന്റിനു ലോട്ടറി അടിച്ചെന്നു കേട്ടപ്പോഴുണ്ടായ ഒരു ഭാവമില്ലേ... അതുതന്നെ. 

ആ നല്ല മനുഷ്യനെ ആണ് ഞാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ പ്ലാനിട്ടത്. ദൈവം പൊറുക്കട്ടെ. 

(സത്യം പറയാമല്ലോ, മൂന്നു മണിക്കൂര്‍ ആ ശ്വാസം മുട്ടിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നതാണോ, അതോ 30 മിനിറ്റ് ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ഓട്ടോയില്‍ സഞ്ചരിക്കുന്നതാണോ നല്ലത് എന്നു ചോദിച്ചാല്‍... എനിക്കിനി രണ്ടാമതൊന്നാലോചിക്കാനില്ല... ) 

(കൊച്ചുത്രേസ്യയുടെ ലോകം എന്ന പുസ്തകത്തില്‍ നിന്ന്)

No comments: