Showing posts with label Travaloge. Show all posts
Showing posts with label Travaloge. Show all posts

Wednesday, December 12, 2018

താളം, തുഴയുടെ താളം


കൊതുമ്പുവള്ളം കുട്ടനാടിന്റെ ജീവിതനൗകയാണ്. അതിന്റെ പാശ്ചാത്യരൂപമാണ് ഒരര്‍ഥത്തില്‍ കയാക്ക്. ഇന്ന് കുട്ടനാടിനെ അറിയാന്‍ സഞ്ചാരികള്‍ കയാക്കിങ് ആശ്രയിക്കുന്നു... 

ജനിച്ചതും വളര്‍ന്നതും ലണ്ടനിലാണെങ്കിലും ദീപേഷ് പട്ടേല്‍ ഗുജറാത്തിയാണ്. മാതൃഭാഷ മറന്നിട്ടുമില്ല. തണുത്തുറഞ്ഞ് കിടക്കുന്ന ലണ്ടനില്‍ നിന്ന് കേരളത്തിന്റെ ചൂടു നുകരാനെത്തിയതാണീ കുംഭമാസത്തില്‍ അയാള്‍. പമ്പാനദിയിലൂടെ ഒരു കയാക്കിങ്, തട്ടേക്കാട്ടില്‍ പക്ഷി നിരീക്ഷണം. പിന്നെ കൊച്ചി മുംബൈ വഴി ലണ്ടന്‍.. തിരക്കേറിയ ഐ.ടി. മേഖലയിലെ ജോലിക്കിടയില്‍ ഒന്നു റിലാക്‌സ് ചെയ്യുക. അതാണ് ലക്ഷ്യം.

ആലപ്പുഴ ചേന്നങ്കരിയിലെ അക്കരക്കളം മെമ്മയേഴ്‌സ് 150 വര്‍ഷം പഴക്കമുള്ള കുട്ടനാടന്‍ വീടാണ്. താമസത്തിന് തിരഞ്ഞെടുത്തത് ഈ റിസോര്‍ട്ടാണ്. കുട്ടനാടിനെ കുറിച്ച് വായിച്ചറിഞ്ഞതു മുതലുളള കൗതുകമാണ് ഇവിടെയെത്തിച്ചത്. കൊച്ചിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് അയാള്‍ക്ക് കയാക്കിങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. രാവിലെ 10 മണിക്കു തന്നെ വെയിലു ചൂടുപിടിച്ചു തുടങ്ങിയിരുന്നു. കായല്‍ക്കാറ്റില്‍ അതറിയുന്നില്ലെന്നു മാത്രം. കയാക്കിങിനുള്ള ചെറുവള്ളത്തില്‍ കയറി തുഴയെറിഞ്ഞയാള്‍ നെടുമുടിയിലേക്കു യാത്ര തിരിച്ചു. ഒപ്പം കാലിപ്‌സോയുടെ കയാക്കിങ് താരങ്ങളായ നൈനേഷും പ്രവീണും ഹരിയും. പിന്നെ ഞങ്ങളും.

വഴിക്ക് 'ഐല്‍ ഹെവന്‍' റിസോര്‍ട്ടിനടുത്തെത്തിയപ്പോള്‍ കരയിലൊരു വിദേശി കുടുംബം. കൈ വീശിയും ടാറ്റാ കാണിച്ചും അവര്‍ ആനന്ദം പങ്കിടുന്നതു കണ്ടപ്പോള്‍ ദീപേഷ് കയാക്ക് അങ്ങോട്ടടുപ്പിച്ചു. ഹോളണ്ടുകാരനായ ഹാന്‍സും ഭാര്യ റിയാന്‍ നോപ്പും മക്കളായ പെല്ലോയും ഇന്ത്യയും അടങ്ങുന്ന കുടുംബം കേരളം കാണാന്‍ എത്തിയിരിക്കുകയാണ്. ഇളയ മകളുടെ പേരിനു പിന്നിലൊരു ഇന്ത്യന്‍ കണക്ഷനുമുണ്ട്. ''ഞാന്‍ പാതി ഇന്ത്യനാണ്. അച്ഛന്‍ ഹിമാചല്‍ പ്രദേശുകാരനാണ്. ഞാന്‍ കണ്ടിട്ടില്ല. അമ്മ പറഞ്ഞറിവു മാത്രം. അമ്മ കുറേക്കാലം ഹിമാചല്‍ പ്രദേശിലായിരുന്നു. ഇന്ത്യയോടുള്ള എന്റെ പിതൃബന്ധമാണ് ഈ പേരിനു പിന്നില്‍.'' റിയാന്‍ പറഞ്ഞു.

കയാക്ക് കണ്ടപ്പോള്‍ റിയാനക്ക് തുഴയാന്‍ മോഹം. യൂറോപ്പിലെ കുട്ടനാടാണ് ഹോളണ്ട്. അവര്‍ക്ക് വള്ളവും തുഴയും പുത്തരിയല്ല. വള്ളത്തില്‍ കയറിയപ്പോള്‍ കരയില്‍ ഹാന്‍സിന്റെ കമന്റ് ''നൗ യു ലൂക്ക് ലൈക്ക് എ ബോളിവുഡ് സ്റ്റാര്‍, ഡാര്‍ലിങ്.'' പരിചയ സമ്പന്നയായ കയാക്കിങ് താരത്തെ പോലെ റിയാന്‍ തുഴയെറിഞ്ഞു. ഒപ്പം പ്രവീണും.

നെടുമുടിയിലെ കൈത്തോടുകളിലൂടെ ഒന്നു കറങ്ങി വീണ്ടും ആറ്റിലെത്തിയപ്പോള്‍ ഹരി കയാക്ക് ഒന്നു വെട്ടിതിരിച്ചു. അത് കമഴ്ന്നടിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചതിനാല്‍ പൊങ്ങി കിടന്നെങ്കിലും മറിഞ്ഞ കയാക്ക് നേരെയാക്കാന്‍ അല്‍പ്പം പാടുപെട്ടു. നൈനേഷ് സഹായത്തിനെത്തി. കയാക്കിലെ വെള്ളം കളഞ്ഞ് വീണ്ടും യാത്ര.സന്തോഷകരമായൊരു അനുഭവം സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞിട്ടും റിയാന് മതിയാവുന്നില്ല.



ദീപേഷിന്റെ യാത്ര പക്ഷേ ഇവിടെ തീരുന്നില്ല. ഒരു ദിവസം കൂടി കുട്ടനാട്ടില്‍ കറങ്ങാനാണ് പ്ലാന്‍. പിന്നെ തട്ടേക്കാട് പക്ഷി സങ്കേതത്തിലും. കായല്‍ പക്ഷി നീരീക്ഷണത്തിന് ഏറ്റവും നല്ലത് കയാക്കിങ് ആണ്. ഒച്ചയില്ലാതെ തുഴഞ്ഞു പോവാം. പക്ഷികളുടെ പടമെടുക്കാം. പക്ഷി നീരീക്ഷണം ഹോബിയായി കൊണ്ടു നടക്കുന്ന ദീപേഷ് അതു കൊണ്ടു കൂടിയാണ് ഈ ഇന്ത്യന്‍ വെക്കേഷന്‍ കയാക്കിങ്ങിനായി മാറ്റി വെച്ചത്. 


Text: G Jyothilal, Photos: B Muralikrishnan

Wednesday, October 10, 2018

കാടിന്റെ രാത്രി കാവല്‍ക്കാര്‍


ഏറുമാടത്തില്‍ പാതിമയക്കത്തില്‍ കിടക്കുമ്പോള്‍ താഴെ ഈറ്റച്ചില്ലകള്‍ ഒടിയുന്ന ശബ്ദം. പിന്നാലെ ഇടറിയ ചിന്നംവിളി. അതാ, അവര്‍ വരുന്നുണ്ട്.

ഭയവും സന്തോഷവും ഒപ്പത്തിനൊപ്പമാണ്. കാടുകയറി വന്ന അതിഥികളെ വിരട്ടിയോടിക്കണമെന്ന് 'സഹ്യന്റെ മക്കള്‍ക്ക്' തോന്നിയാല്‍ നാല് തേക്കുമരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടം കാറ്റിലെന്നപോലെ വിറച്ചേക്കും. തുമ്പിയൊന്നുയര്‍ത്തിയാല്‍ താഴത്തെ തട്ടുകള്‍ വലിച്ചിടാം.

പല കാടുകളില്‍ രാത്രിയും പകലുമെല്ലാം ആനക്കൂട്ടങ്ങളെ കണ്ടിട്ടുണ്ടെങ്കിലും തട്ടേക്കാട് ഇത്രയുമടുത്ത് മരമുകളിലിരുന്നൊരു അര്‍ധരാത്രി കാഴ്ച ആദ്യമാണെന്നതിന്റെ ആഹ്ലാദമുണ്ട്.
ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റുനോക്കി. കൂടെയുള്ളവരെല്ലാം ഉറക്കത്തിലായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ നാലു തലകളും ചുറ്റും ആനയെ തിരയുകയാണ്.

'അലറലോടലറല്‍' കുറേക്കൂടി ഉച്ചത്തിലായി. ഒന്നോ രണ്ടോ അല്ല കൂട്ടമായി വരുന്നതെന്ന് ഉറപ്പ്. മനസ്സില്‍ വീണ്ടും കൂട്ടലും കിഴിക്കലും. തുമ്പി ഉയര്‍ത്തിയാല്‍ എത്താത്ത ഉയരമുണ്ടായിരിക്കും ഏറുമാടത്തിന്റെ അടിത്തട്ടിന്? കൊമ്പിന്റെ ഉശിരില്‍ കുലുങ്ങാത്ത ബലമുണ്ടായിരിക്കും പാതി വളര്‍ന്ന ഈ തേക്കുമരങ്ങള്‍ക്ക്?


പക്ഷേ, ഒരു പരീക്ഷണത്തിനും തയ്യാറായിരുന്നില്ല, കാടിന്റെ കാവല്‍ക്കാര്‍ സ്റ്റീഫനും രാജനും. പൂതപ്പാട്ടിലെ ഭൂതത്തെപ്പോലെ സ്റ്റീഫന്‍ പേടിപ്പിച്ചോടിക്കാന്‍ നോക്കുകയാണ്. തൂക്കിയിട്ട വലിയ പ്ലാസ്റ്റിക് പാട്ടയില്‍ ഉറക്കെ കൊട്ടി ശബ്ദമുണ്ടാക്കി. ഓരോ കൊട്ടിനുമൊപ്പാം 'വിട്ടോ...', 'പൊക്കോള്‍ട്ടോ' എന്നിങ്ങനെ ചെകിടടയ്ക്കുന്ന ശബ്ദത്തില്‍ ഉറക്കെ പറയുന്നുമുണ്ട് സ്റ്റീഫന്‍. അടുത്തുവരാതെ പോകണമെന്ന ആ നിര്‍ദ്ദേശത്തില്‍ സ്‌നേഹം കലര്‍ന്ന ഒരാജ്ഞയുണ്ട്.

അതുവരെ മൂങ്ങയുടെ മൂളലും പേരറിയാത്ത മറ്റനേകം നിശാപക്ഷികളുടെ വര്‍ത്തമാനങ്ങളും മാത്രമുണ്ടായിരുന്ന കാടിന്റെ ശബ്ദലോകം എത്രപെട്ടെന്നാണ് മാറിപ്പോയത്! പാട്ടകൊട്ട് കേട്ട് വിജയന്‍ ചെവിപൊത്തി. 'ഈ കൊട്ടൊന്ന് നിര്‍ത്ത്, ആനയടുത്ത് വരട്ടേ'യെന്ന സാഹസികഭാവത്തിലായിരുന്നു ബാലരവിയും ഷജിലും. പതിവുപോലെ 'എന്തായാലും എനിക്കെന്ത്' എന്ന ഭാവത്തില്‍ ശ്രീകുമാര്‍.


സ്റ്റീഫന്റെ 'ഭൂതാവേശ'ത്തിന് മറ്റൊരു ചിന്നംവിളിയോടെയാണ് പ്രതികരണം വന്നത്. 'പേടിപ്പിച്ചോടിക്കാന്‍' നോക്കിയപ്പോള്‍ പേടിക്കാതങ്ങനെ നിന്ന അമ്മയെപ്പോലെ അവര്‍ പിന്‍വാങ്ങാതെ നിന്നു. വേണമെങ്കില്‍ പിന്നെയുമുണ്ട് ഏറുമാടത്തില്‍ പേടിപ്പിക്കാനുള്ള ആയുധങ്ങള്‍. പന്തം, തകരപ്പാട്ട എന്നിങ്ങനെ. പക്ഷേ, അതിനുമുമ്പേ ചിന്നംവിളി അകന്നുപോയി.
എല്ലാവരും വീണ്ടും കിടന്നു. സ്റ്റീഫന്‍ ഒഴികെ. ഏറുമാടത്തില്‍ നിന്നിറങ്ങി താഴെ അദ്ദേഹം വീണ്ടും തീ കൂട്ടി. വിറകും തടികളും കൂട്ടി സന്ധ്യയ്ക്കുതന്നെ തീയിട്ടതാണെങ്കിലും അതണഞ്ഞുപോയിരുന്നു. തീ കണ്ടാലും പുക ശ്വസിച്ചാലും ആനക്കൂട്ടം അടുത്തുവരില്ലെന്നാണ് പറയുക. പക്ഷേ, ഒരു മണിക്കൂര്‍ കഴിയുംമുമ്പേ മറ്റൊരു ഭാഗത്ത് വീണ്ടും കാടനക്കം.പാട്ടകൊട്ടലും തീ കൂട്ടലും ആവര്‍ത്തിച്ചു. അങ്ങനെ മൂന്നുതവണ.
നിലാവു പരന്ന ആ രാത്രി മുഴുവന്‍ ആരും ഉറങ്ങിയില്ല.

കാടു കാണാന്‍ വരുന്നവര്‍ക്ക് അതൊരു ആഹ്ലാദവും ആവേശവുമാകാം. എന്നാല്‍ രാത്രിയും പകലും കാടിനു കാവല്‍കിടക്കുന്ന ഈ ദിവസവേതനക്കാര്‍ക്ക് എന്താണ് ജീവിതം?


റേഞ്ച് ഓഫീസര്‍ അന്‍വറിനോടൊപ്പം ബോട്ടില്‍ കാടിന്റെ ഓരംചേര്‍ന്ന് ഏറുമാടത്തിന് അടുത്തെത്തുമ്പോള്‍ എതിരെ ഫൈബര്‍ വഞ്ചിയില്‍ തുഴഞ്ഞുവന്നു സ്റ്റീഫന്‍. പുഴയില്‍ വലയിടാനും അക്കരെനിന്ന് സാധനങ്ങള്‍ വാങ്ങാനുമെല്ലാം പോയിവരുന്നതാണ്. പിന്നെ ഏറുമാടത്തിന് താഴെ 'അടുക്കള'യില്‍ ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത ചായ തയ്യാറായി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ്ഡില്‍ ചിമ്മിണിവിളക്ക് തെളിഞ്ഞു. സൗരോര്‍ജ്ജവേലികള്‍ നാളേറെയായി പ്രവര്‍ത്തിക്കാത്തതിനാല്‍ തീകൂട്ടി സുരക്ഷാവലയമൊരുക്കി. അരമണിക്കൂറിനുള്ളില്‍ അത്താഴം. കഞ്ഞിയും ഉണക്കമീന്‍ വറുത്തതും മുളകുചമ്മന്തിയും. കൈയില്‍ കരുതിയ ഭക്ഷണം പഴവും റസ്‌കും പപ്പടവടയുമായിരുന്നു. നാടന്‍ രുചി നുണഞ്ഞപ്പോള്‍ അതാര്‍ക്കും വേണ്ടാതായി.


കൂട്ടില്‍ വന്ന അതിഥി

ബോട്ടില്‍ വരുമ്പോള്‍ മറ്റൊരു അതിഥിയേക്കൂടി അന്‍വര്‍ കൂടെ കൂട്ടിയിരുന്നു. നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ച വെള്ളിമൂങ്ങ. അന്‍വര്‍ പറഞ്ഞതുപോലെ 'അന്‍വറിനെപ്പോലെ ഒരു പാവം' സന്ധ്യ മയങ്ങിയിട്ടും അത് പറന്നുപോയില്ല. പരിക്കുകളൊന്നും കാണാതായപ്പോള്‍ സ്റ്റീഫന്‍ പറഞ്ഞു -കൂട്ടില്‍ വളര്‍ത്തിയിരുന്നതാവാനാണ് സാധ്യത.

കൂടുതല്‍ പരിചരണത്തിനായി പക്ഷിയെ കൂട്ടില്‍ തിരിച്ചാക്കുന്നതിനു മുമ്പ് മറ്റൊന്നുകൂടി അദ്ദേഹം കണ്ടെത്തി. മൂങ്ങയ്ക്ക് പ്രത്യേകം മണം തോന്നുന്നുവെന്ന്. 'പക്ഷികള്‍ സ്വന്തം കൂട് വൃത്തികേടാക്കാറില്ല' എന്നതുകൊണ്ട് ഇതിലെന്തോ സംശയം തോന്നിയിരിക്കണം സ്റ്റീഫന്. ലക്ഷങ്ങള്‍ വിലയുണ്ടെന്ന് തെറ്റിദ്ധരിച്ച് പലരും വെള്ളിമൂങ്ങയെ പിടിച്ചു വളര്‍ത്തുന്നുണ്ട്. നാട്ടിലെവിടെയെങ്കിലും കണ്ടാല്‍ ഉടനെ പിടികൂടി പോലീസില്‍ ഏല്പിക്കുന്ന നാട്ടുകാരും ഈ പാവത്തോട് ചെയ്യുന്നത് ക്രൂരത മാത്രമല്ല, ശിക്ഷ കിട്ടാവുന്ന നിയമലംഘനം കൂടിയാണ്.


തട്ടേക്കാട് 'പാമ്പ് സങ്കേതം'
52വയസ്സുള്ള സ്റ്റീഫന്‍ കാട്ടില്‍ പെരുമാറുന്നത് ഒരു യുവാവിനേക്കാള്‍ ചുറുചുറുക്കോടെയാണ്. രാത്രി മുഴുവന്‍ ഉറക്കം തടസ്സപ്പെട്ടാലും പുലര്‍ച്ചെ വഞ്ചി തുഴഞ്ഞ് വലയില്‍ മീന്‍ കുടുങ്ങിയോയെന്ന് നോക്കാനിറങ്ങും. 20 കൊല്ലമായി ഇതുതന്നെ ദിനചര്യ. ഇപ്പോള്‍ ദിവസക്കൂലി 250 രൂപ. അവധി ദിവസങ്ങളില്‍ വേതനമില്ല.

കാട്ടിലെ മരത്തേയും മൃഗങ്ങളേയും കാത്തുകൊള്ളാന്‍ ജീവന്‍ വച്ചുള്ള കളിയാണ്.
വിദഗ്ധനായ പാമ്പു പിടിത്തക്കാരന്‍കൂടിയാണ് സ്റ്റീഫന്‍. തട്ടേക്കാട് ധാരാളമുള്ള രാജവെമ്പാലകള്‍ക്ക് ഇദ്ദേഹത്തെ പേടിപ്പിക്കാനാവില്ല. അല്ലെങ്കിലും പാമ്പുകള്‍ ഒരിക്കലും ആക്രമണകാരികളല്ലെന്ന് അദ്ദേഹം അനുഭവംകൊണ്ട് പറയും. രാജവെമ്പാലയെക്കൂടാതെ അണലിയും മൂര്‍ഖനുമെല്ലാം തട്ടേക്കാട് പെരുകിയിട്ടുണ്ട്. സന്ധ്യയായാല്‍ പാമ്പിനെ ചവിട്ടാതെ നടക്കാനാവാത്ത സ്ഥിതി. എങ്കിലും കാട്ടിലെ പാമ്പല്ല, നാട്ടിലെ പാമ്പാണ് സ്റ്റീഫനെ കടിച്ചത്. ഒരു വീട്ടില്‍നിന്ന് അണലിയെ പിടികൂടുന്നതിടെയാണ് കടിയേറ്റത്. ആഴ്ചകളോളം ആസ്​പത്രിയില്‍ കിടന്നു. ഇപ്പോഴും പൂര്‍ണ്ണമായി ഉണങ്ങാത്ത മുറിവ് ഭേദമാകാന്‍ ശസ്ത്രക്രിയവേണം.

പാമ്പുകള്‍ മാത്രമല്ല, ആനകളും പെരുകിയിരിക്കുന്നു തട്ടേക്കാട്. മൊത്തം വിസ്തൃതി 25 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ കൊച്ചുകാട്ടില്‍ ആനകള്‍ക്ക് വേണ്ടത്ര ഇടമില്ലാത്ത സ്ഥിതിയാണ്. ആനത്താരകള്‍ പലതും നഷ്ടപ്പെടുകയും ചെയ്തു. മറ്റു കാടുകളിലെ ആനകളേക്കാള്‍ ആക്രമണ സ്വഭാവമുള്ളവയാണ് ഇവിടെയുള്ളവയെന്ന് പറയുന്നു. ഒഴിഞ്ഞുമാറുകയല്ല, ഒളിഞ്ഞിരുന്ന് ആക്രമിക്കുകയാണ് ഇവയുടെ ശീലം. അതുകൊണ്ടുതന്നെയാണ് കാട്ടുപാത ഒഴിവാക്കി ബോട്ടിലൂടെ ഏറുമാടത്തിലെത്തിയത്. മാക്കാച്ചിക്കാട (Frogmouth bird) എന്ന അപൂര്‍വ്വയിനം പക്ഷികളെ കാണാന്‍ റേഞ്ച് ഓഫീസറോടൊപ്പം ജീപ്പില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത് 'ആനയെ കാണാതിരുന്നാല്‍ മതിയായിരുന്നു' എന്നാണ്. ഏറുമാടത്തില്‍ കയറുംമുമ്പേ സ്റ്റീഫനും രാജനും പറഞ്ഞതും അതുതന്നെ.

എങ്കിലും കാട്ടില്‍ 'അതിക്രമിച്ച്' കയറിയവരെത്തേടി അവരെത്തിയിരുന്നു എന്നതിന്റെ അടയാളങ്ങള്‍ രാവിലെ പുറത്തിറങ്ങിയപ്പോള്‍ കണ്ടു. കാടിനെക്കാത്ത് കിടക്കുന്നവരുടെ ശാസനയും ആജ്ഞയും കേട്ട് അവര്‍ തിരിച്ചുപോയതാവാം.


Text: M.K.Krishnakumar. Photos: Balaravi, Vijayan, Shajil

Tuesday, May 1, 2018

റാണിപുരത്തെ വിശേഷങ്ങള്‍

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനു കിഴക്കുള്ള റാണിപുരം അരികെയുണ്ടായിട്ടും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലാത്ത, കാണാന്‍ ഒരുപാട് ആഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രമായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍! റാണിപുരം ട്രിപ്പ് മൂന്നു പ്രാവശ്യം പ്ലാന്‍ ചെയ്തുവെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നിരുന്നില്ല.

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ നാല്‌പേര്‍ റാണിപുരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പുറപ്പെട്ടു. ട്രെയിന്‍ സുഹൃത്തുക്കളായ ഞങ്ങളുടെ സ്ഥിരം തട്ടകമായ 'മംഗലാപുരം ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ് ' വണ്ടിയില്‍ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് എത്താമെന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടല്‍. ഇങ്ങനെയുള്ള യാത്രകളിലെ സ്ഥിരം മെമ്പര്‍മാരായ ബൈജുവും ഷഫീകും ഞാനും കൂടാതെ ഷാഫറും ഞങ്ങളുടെ കൂടെ വരാന്‍ താല്പര്യപ്പെട്ടു. ഷാഫറും ഞാനും കാസറഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ഉപ്പളയില്‍ നിന്ന് കയറേണ്ട ബൈജു തനിക്ക് ട്രെയിന്‍ മിസ്സായി എന്നറിയിച്ചു വിളിച്ചത്. എന്തായാലും ഞങ്ങള്‍ ഈ വണ്ടിക്ക് തന്നെ പോവുന്നെന്നും താന്‍ അടുത്ത വണ്ടിയില്‍ വന്നാല്‍ മതിയെന്നും കാഞ്ഞങ്ങാട് കാത്തു നില്‍ക്കാമെന്നും അവനെ അറിയിച്ചു ഞങ്ങള്‍ കോട്ടിക്കുളം സ്‌റ്റേഷനില്‍ നിന്ന് കയറിയ ഷഫീകുമായി കാഞ്ഞങ്ങാട് ഇറങ്ങി ബൈജുവിനെ കാത്തു പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചു. ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിരഅംഗത്വമുള്ള ഞങ്ങള്‍ ടിക്കറ്റ് എടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.....

പ്രഭാതത്തിന്റെ കുളിരും മനസ്സിലെ ത്രില്ലും അനുഭവിച്ചു പ്ലാറ്റ്‌ഫോമിലിരുന്ന ഞങ്ങളുടെ മനസ്സുകളില്‍ പല ഓര്‍മകളും തത്തിക്കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഷഫീക്കിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....! ' നമ്മള്‍ കാട്ടിലേക്കല്ലേ പോവുന്നത്, അവിടെ മുയലും മറ്റു മൃഗങ്ങളും ഉണ്ടാവില്ലേ. തോക്ക് ഉണ്ടായിരുന്നുവെങ്കില്‍! വെടിവെച്ചു വേട്ടയാടാമായിരുന്നു' ഷഫീക് പറഞ്ഞു. പിന്നീടായിരുന്നു ഷഫീകിന്റെ പ്രശസ്തമായ ഉദ്ധരണി വെളിച്ചം കണ്ടത്(പിന്നീടു ഞങ്ങളത് പറഞ്ഞു പ്രശസ്തമാക്കിയതാണ്) ' ന്റെ ഉപ്പപ്പാക്ക് ഒരു തോക്കുണ്ടായിരുന്നു, രണ്ടു കുഴലുകളുള്ള നീളമുള്ള ഒരു തോക്ക്!'. ഇപ്പോള്‍ ആ തോക്ക് തന്റെ അമ്മാവന്റെ കൈയിലാണെന്നും അത് കിട്ടിയിരുന്നെങ്കില്‍ വേട്ടയാടാമായിരുന്നു എന്നും ഷഫീക് തട്ടിവിട്ടു. ഷഫീക് തന്റെ ഉപ്പാപ്പയുടെ വീരസാഹസികകൃത്യങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നത് കേട്ട ഷാഫറിന്റെ തലയിലും ഒരു കൊള്ളിയാന്‍ മിന്നി. തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു കൊണ്ട് ഷാഫര്‍ , 'പണ്ട് ഞാന്‍ ആദൂരില്‍ പോയിരുന്നപ്പോള്‍ അവിടെയൊക്കെ ആള്‍ക്കാര്‍ രാത്രിയിലാണ് മീന്‍ പിടിക്കുന്നത്. മീന്‍ ഉറങ്ങുമ്പോള്‍ ഒരു വടിയെടുത്തു അടിച്ചു കൊല്ലും'. ഇത് കേട്ടു ഞങ്ങള്‍ ചിരിച്ചു മണ്ണ് കപ്പി. അപ്പോഴാണ് ഷഫീകിന്റെ മനസ്സില്‍ രണ്ടാമത്തെ ലഡ്ഡു പൊട്ടിയത്....! താന്‍ ചെറുപ്പത്തില്‍ പട്‌ലയിലുള്ള ബന്ധുവീട്ടില്‍ പോയി ചെമ്മീന്‍ പിടിച്ചിട്ടുണ്ട് എന്നും അതിന്റെ രീതികളെ കുറിച്ചും ഞങ്ങളോട് പറഞ്ഞു പിടിപ്പിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്ന ഞങ്ങളുടെ എതിരായി ഇരുന്ന ഒരു തട്ടമിട്ട സുന്ദരി ഷഫീകിനെത്തന്നെ നോക്കികൊണ്ടിരുന്നു 'രൂക്ഷമായി'..! തട്ടമിട്ട സുന്ദരിയെ കണ്ടതോടെ ഷഫീക് തനിക്ക് നടുവേദനയാണെന്നും മല കയറാന്‍ പറ്റില്ലെന്നും പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബൈജു എത്തിയതോടുകൂടി ഷഫീകിനെ പിടിച്ചു കൊണ്ട് പോയി ഞങ്ങള്‍ കാഞ്ഞങ്ങാട് ടൗണിലേക്ക് നടന്നു.

വിശപ്പിന്റെ വിളി തുടങ്ങിയത് കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടാവാം യാത്രയെന്ന് തീരുമാനിച്ചു ഒരു ഹോട്ടലില്‍ കയറി. ദോശയും ഇഡ്ഡലിയും വെള്ളയപ്പവും ഇടിയപ്പവുമുണ്ട് എന്ന് പറഞ്ഞ സപ്ലയറിനോട് തനിക്ക് ഇതൊന്നും വേണ്ട നൂല്‍പുട്ട് ഉണ്ടോ എന്നായിരുന്നു ഷഫീകിന്റെ അന്വേഷണം. ഇടിയപ്പം തന്നെയാണ് നൂല്‍പുട്ട് എന്ന് സപ്ലയര്‍ പറഞ്ഞപ്പോള്‍ നല്ലൊരു ഇരയെ കിട്ടിയത് ഉപയോഗിച്ച് ഞങ്ങള്‍ മൂന്നു പേരും അവനെ കളിയാക്കി. അങ്ങനെ നാല് വെള്ളയപ്പത്തിനു ഓര്‍ഡര്‍ കൊടുത്തു കാത്തിരുന്ന ഞങ്ങളുടെ മുമ്പില്‍ നാല് പ്ലേറ്റ് അപ്പം വെക്കുകയും തുടര്‍ന്ന് നാല് ഗ്ലാസ് വെള്ളം ഒറ്റക്കയ്യില്‍ പിടിച്ചു ടേബിളിലേക്ക് വെച്ചതും സപ്ലയറുടെ കൈ വഴുതി എല്ലാ പ്ലേറ്റ്കളിലും വെള്ളം നിറഞ്ഞു കിടന്നു. ഇത് കണ്ട ബൈജുവിന്റെ കമന്റ് 'ഇപ്പോഴാണ് ഇത് യഥാര്‍ത്ഥ വെള്ളയപ്പമായത്, പ്ലേറ്റില്‍ വെള്ളവുമായി അപ്പവുമായി'. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എന്റെ ഉപദേശം ഇതായിരുന്നു 'ലേറ്റ് ആവാന്‍ സമയമില്ല, വേഗം പോവാം'. അങ്ങനെ എനിക്കും കണക്കിന് കിട്ടി. വയറും നിറച്ച് ഞങ്ങള്‍ ബസ്സ്റ്റാന്റ്‌ലേക്ക് വിട്ടു.

ബസ്സ്റ്റാന്റിന്റെ പിറകില്‍ ബസ് നില്‍ക്കുന്നത് കണ്ട ഞങ്ങള്‍ ജനാലക്കരികിലുള്ള സീറ്റില്‍ ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാം എന്ന് കരുതി ഓടിയത് മിച്ചം, ബസ് മുഴുവന്‍ ആളുണ്ടായിരുന്നു. തിങ്ങിനിറഞ്ഞ ബസില്‍ ശരീരം അനക്കാന്‍ പറ്റാത്തത്ര തിരക്കില്‍ കഷ്ട്ടപെട്ടു ഞങ്ങള്‍ റാണിപുരം ലകഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ടിക്കറ്റ് എടുക്കാന്‍ വന്ന കണ്ടക്ടറിനോട് ഇരിക്കുന്നവരില്‍ അടുത്തുള്ള സ്‌റ്റോപ്പ്കളില്‍ ഇറങ്ങാനുള്ളവരെക്കുറിച്ച് സെന്‍സസ് എടുക്കുകയും അതനുസരിച്ച് ഓരോരുത്തരും പെട്ടെന്ന് ഇറങ്ങുന്നവരുടെ സീറ്റില്‍ പറ്റിച്ചേര്‍ന്നു സീറ്റിനായി കാത്തുനിന്നു. സീറ്റിലിരുന്ന ഒരു വൃദ്ധന്‍ ഇടയ്ക്കിടയ്ക്ക് എണീക്കുമ്പോള്‍ ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ആര്‍ത്തിയോടെ സീറ്റ് പിടിക്കാനായി പറ്റിച്ചേരുകയും ഓരോ തവണയും അയാള്‍ ഞങ്ങളെ പറ്റിച്ചു ഉടുമുണ്ട് ശരിയാക്കി വീണ്ടും ഇരിക്കുകയും ചെയ്യും. ഇത് കുറെ പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അവസാനം ക്ഷമകെട്ടു ഞങ്ങള്‍ അയാളോട് ചോദിച്ചു 'ശരിക്കും നിങ്ങള്‍ എവിടെയാണ് ഇറങ്ങുന്നത്?' കുറച്ചു ദൂരം ഇങ്ങനെ സീറ്റിനായി കാത്തുനിന്ന് സാവധാനത്തില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കായി സീറ്റ് ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ പനത്തടിയില്‍ എത്തി.

ബസ് പനത്തടിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി. ഇനി ജീപ്പിലാണ് പോകേണ്ടത്. അവിടെയുള്ള കടയില്‍ നിന്നും ശരീരം ചാര്‍ജ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിച്ചു. രണ്ടു കുപ്പി വെള്ളവും ബിസ്‌കറ്റ് പാക്കറ്റ്കളും ഓറഞ്ചുകളുമായിരുന്നു വാങ്ങിച്ചത്. ജീപ്പ് റാണിപുരം റോഡില്‍ നിര്‍ത്തിയിരിക്കുന്നു. ജീപ്പിനു അടുത്തേക്ക് ചെന്നപ്പോള്‍ പിന്‍ഭാഗത്തെ സീറ്റില്‍ ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു. മുന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് അടുപ്പിച്ചു ഇരിക്കാം. എന്നാലും ഞങ്ങളില്‍ ഒരാള്‍ ബാക്കിയാവും. ഷഫീകിനോട് പിന്നിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ പറഞ്ഞു. മൂന്നും നാലും മണിക്കൂര്‍ ഫോണില്‍ തൂങ്ങി സംസാരിക്കുന്ന ഷഫീക്കിനു ജീപ്പില്‍ അരമണിക്കൂര്‍ തൂങ്ങി നില്‍ക്കാന്‍ പറ്റില്ലത്രേ..! അവനെ ഒരു വിധം നിര്‍ബന്ധിപ്പിച്ചു തൂങ്ങിപ്പിടിപ്പിച്ചു. കുട്ടന്‍ എന്നാ സാരഥിയുടെ ജീപ്പില്‍ ആളുകളെ കുത്തി നിറച്ചു കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ചരിഞ്ഞും കുലുങ്ങിയും ഞങ്ങള്‍ ലകഷ്യസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു.

ജനവാസം തീരെ കുറവായ ശാന്തമായ ഒരു സ്ഥലമായിരുന്നു റാണിപുരം ട്രെക്കിങ്ങിനുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള സഞ്ചാരികള്‍ക്കുള്ള ഗസ്റ്റ് ഹൗസിന്റെ പണി അവിടെ പുരോഗമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച കുറച്ചു മനുഷ്യര്‍. വീടുകളെല്ലാം അകലെയായിട്ടാണ് സ്ഥിതിചെയ്യുന്നത്. തൊഴിലാളികളോട് വഴി ചോദിച്ചു. ഞങ്ങളുടെ സാഹസികയാത്രയുടെ തുടക്കം മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കിയ ഒരു അരുവിയില്‍ നിന്നായിരുന്നു. വേനലിന്റെ ആരംഭമായതിനാല്‍ കുറച്ചു വെള്ളം മാത്രം ഒഴുകുന്നുണ്ടായിരുന്ന അരുവിയില്‍ കൈയും കാലും മുഖവും കഴുകി ഫ്രഷ് ആയി. അരുവിക്ക് കുറുകെയായി പൊട്ടിപൊളിഞ്ഞ, ബ്രിട്ടീഷ്‌നിര്‍മ്മാണരീതി ഓര്‍മ്മിപ്പിക്കുന്ന ഒരു പാലമുണ്ട്. അതില്‍ കയറി നിന്നും ഇരുന്നും ചരിഞ്ഞും കുനിഞ്ഞും വിവിധതരം ഫോട്ടോകള്‍ എടുത്തു.

ആദ്യം ലളിതമായ മലകയറ്റം പോലെ അനായാസമായിരുന്നു കാട്ടിലൂടെയുള്ള ട്രെക്കിംഗ്. പിന്നീട് കയറ്റം കുത്തനെയായിത്തുടങ്ങി. മരങ്ങള്‍ തിങ്ങി നിറഞ്ഞ പാതയിലൂടെയായിരുന്നു നടത്തം. കരിയിലകള്‍ നിറഞ്ഞു മണ്ണ് കാണാനാവാത്ത വിധമായിരുന്നു കാട്. ഇടയ്ക്ക് ഈ ഇലകളില്‍ ചവിട്ടി തെന്നുന്നുമുണ്ട്. എന്നാലും പരസ്പരം സഹായിച്ചും പാട്ടുപാടിയും കൂകിവിളിച്ചും മുദ്രാവാക്യം വിളിച്ചും ഫോട്ടോ എടുത്തും മലകയറ്റം ഞങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി. മുകളിലേക്ക് എത്തുംതോറും കയറ്റം ബുദ്ധിമുട്ടായി തുടങ്ങി. വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചും മരക്കമ്പുകള്‍ താങ്ങിയും പുല്ലില്‍ അള്ളിപിടിച്ചും ഒരുവിധം കയറ്റം പൂര്‍ത്തിയായി. വന്‍മരങ്ങളുടെ കൂട്ടം ഞങ്ങളുടെ കാഴ്ചകളെ അതിശയിപ്പിച്ചു. 'വല്ലഭനു പുല്ലും ആയുധം' എന്ന പഴംചൊല്ലിന്റെ ആശയം പണ്ട് സ്‌കൂളില്‍ ടീച്ചര്‍ ഒരുപാട് പഠിപ്പിച്ചു തന്നിരുന്നുവെങ്കിലും കയറ്റത്തിന്റെ ബദ്ധപ്പാടിലാണ് ഈ പഴംചൊല്ലിന്റെ യഥാര്‍ത്ഥ ആശയം ഞങ്ങള്‍ അനുഭവിച്ചു മനസ്സിലാക്കിയത്. അങ്ങനെ ഞങ്ങളും വല്ലഭന്മാരായി..! കുത്തനെയുള്ള കയറ്റത്തിന്റെ അവസാനം ഞങ്ങള്‍ക്ക് ആശ്വാസമായി നിരപ്പായ സ്ഥലത്തെത്തി. അവിടെ ഒരു മരത്തിനടിയില്‍ തണലത്തിരുന്നു വെള്ളവും മിക്ചറും ഓറഞ്ച്ഉം ക്രീംബിസ്‌കറ്റും കഴിച്ചു വിഷപ്പകറ്റി. അപ്പോഴാണ് ഷഫീക് ഒരു കണ്ടുപിടിത്തം നടത്തിയതായി പ്രഖ്യാപിച്ചത്. ആകാംഷയോടെ അവനെയും നോക്കിയിരുന്ന ഞങ്ങള്‍ കണ്ടത് ഒരു കൈയില്‍ ക്രീംബിസ്‌കറ്റും മറുകയ്യില്‍ ഓറഞ്ച്മായി ഒന്നിനുപിറകെ ഒന്നായി അകത്താക്കുന്നതാണ്. എന്നിട്ട് ഒരു ഡയലോഗും 'ക്രീംബിസ്‌കറ്റും ഓറഞ്ച്ഉം സൂപ്പര്‍ കോമ്പിനേഷന്‍ ആണ്. ഇത് രണ്ടും ഒരുമിച്ചു തിന്നു നോക്കൂ, എന്താ ടേസ്റ്റ്... ഞാനാ ഇത് ഇപ്പൊ കണ്ടുപിടിച്ചത്. ഞങ്ങളും ഈ കോമ്പിനേഷന്‍ പരീക്ഷിച്ചു. പറഞ്ഞ പോലെ തന്നെ വ്യത്യസ്തമായ രുചിയാണ്.

ഇനി ഞങ്ങളുടെ മുന്നിലുള്ളത് പുല്‍മേട്കളാല്‍ സമ്പന്നമായ രണ്ടു കുന്നുകളായിരുന്നു, മനോഹരങ്ങളായ ഇരട്ടക്കുന്നുകള്‍. അതില്‍ വലത്തെ ഭാഗത്തെ കുന്നിനു മുകളില്‍ പാറക്കെട്ടുകള്‍ ഭയാനകമായ ഉയരത്തില്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇത് കണ്ട ഷഫീക് അണ്ടി കണ്ട അണ്ണാനെ പോലെ മുന്നും പിന്നും നോക്കാതെ പാറകള്‍ താണ്ടി ഏറ്റവും ഉയരമുള്ള പാറമുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. ഞങ്ങളും പിന്നാലെ കയറി. അഗാധതയിലുള്ള, പേടിപ്പെടുത്തുന്ന കൊക്ക കാണുമ്പോള്‍ കാല്‍ വിറക്കുന്നുണ്ടോ എന്നൊരു സംശയം? കുന്നിനു മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. എങ്ങും പാര്‍വതനിരകളും താഴ്‌വാരങ്ങളും, കുടക് മലയായിരുന്നു എതിര്‍വശത്ത്. കേരളത്തിന്റെയും കര്‍ണാടകയുടെയും മലകള്‍ അതിര്‍ത്തി പങ്കുവെക്കുന്ന ഒരുമയുടെ വിളനിലം. ഈ ദൃശ്യഭംഗി ആസ്വദിക്കുന്നതിനിടയിലാണ് അങ്ങകലെ ഞങ്ങള്‍ വന്ന വഴികളില്‍ നിന്ന് ആളനക്കം കേട്ടത്. പത്തു പതിനഞ്ചു പേരടങ്ങിയ ഒരു സംഘം ആയിരുന്നു അത്. പരിചയപെട്ടപ്പോള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ജോലി നോക്കുന്ന യുവകേസരികള്‍. പ്രൊഫഷണല്‍ ക്യാമറയുമായി വന്ന അവരെ കൊണ്ട് ഞങ്ങളുടെ ഫോട്ടോ എടുപ്പിക്കുകയും ചെയ്തു. അവരോടു കുശലം പറഞ്ഞു തമാശകള്‍ പങ്കുവെച്ച് ഞങ്ങള്‍ രണ്ടാമത്തെ കുന്നിലേക്ക് തിരിച്ചു. അവിടെ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി പുരാതനമായ കുടിലായിരുന്നു കാണാന്‍ സാധിച്ചത്. ഞങ്ങള്‍ അതിനകത്തേക്ക് ചെന്ന് അകവും പുറവും പരിശോധിച്ചു. ആള്‍ താമസമുള്ളതിന്റെ ലക്ഷണമില്ല. അകത്തു കുറെ പണിയായുധങ്ങളും മറ്റും കിടക്കുന്നു. അവിടെ ഉണ്ടായിരുന്ന പഴയ പത്രങ്ങള്‍ തൊപ്പിയാക്കി ബൈജുവും ഷഫീകും ഷാഫറും ഫോട്ടോക്ക് പോസ് ചെയ്തു. കെട്ടിടവും പരിസരവും സൂക്ഷ്മമായി വീക്ഷിച്ചു ഞങ്ങള്‍ അവിടെ കുറച്ചു കറങ്ങി നടന്നു.

പ്രകൃതിയുടെ എത്ര കണ്ടാലും മതിവരാത്ത മനോഹാരിതയോടു തല്‍ക്കാലത്തേക്കെങ്കിലും നോ പറഞ്ഞു ഞങ്ങള്‍ തിരിച്ചിറങ്ങി. ശരീരം ക്ഷീണിച്ചിരുന്നെങ്കിലും മനസ്സിനു വല്ലാത്തൊരു ഉന്മേഷം. അതിവേഗത്തില്‍ കാട്ടില്‍ തെന്നിയും മറിഞ്ഞും അവസാനം അരുവിയുടെ അരികിലെത്തി. ഒഴുകുന്ന വെള്ളം കണ്ടപ്പോള്‍ ഷഫീകിനു ഒരു കുളി പാസ്സാക്കാന്‍ മോഹം, ഉടനെ ഷഫീക് വെള്ളത്തിലിറങ്ങി. പിന്നാലെ ഞങ്ങളും കൈയും കാലും മുഖവുമൊക്കെ കഴുകി. ആ വെള്ളത്തിന്റെ കുളിര്‍മ്മ ദേഹത്ത് സ്പര്‍ശിച്ചതോടെ ഞങ്ങളുടെ ക്ഷീണം പമ്പ കടന്നു. പ്രകൃതിയുടെ മടിത്തട്ടിലൊഴുകുന്ന വെള്ളത്തിന്റെ മാന്ത്രികത ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.

തിരിച്ചു പോകാനുള്ള ജീപ്പ് നിര്‍ത്തുന്ന സ്ഥലത്തേക്ക് കുറച്ചു നടന്നു പോകാനുണ്ടായിരുന്നത് കൊണ്ട് ഞങ്ങള്‍ നാല് പേരും അലക്ഷ്യമായി നേരെയും തിരിഞ്ഞും നടന്നു. അതിനിടയില്‍ വഴിയില്‍ ഒരു തെങ്ങോല കണ്ട ഷഫീകിനു വീണ്ടുമൊരു അതിമോഹം ഓലയില്‍ ഇരിക്കുകയും എന്നിട്ട് ആരെങ്കിലും അവനെ വലിച്ചു കൊണ്ടുപോവണം..! ഷഫീക് ഓലയില്‍ ഇരിക്കുകയും ബൈജു ടാറിട്ട ഇറക്കമുള്ള റോഡില്‍ അവനെയും വലിച്ചു അതിവേഗം ഓടുകയും ചെയ്തു. കുറച്ചുദൂരം താണ്ടിയപ്പോള്‍ ഷഫീകിന്റെ അതിദയനീയമായ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ ഞങ്ങള്‍ കണ്ടത് അവനിരുന്ന ഓല തേഞ്ഞു അവന്റെ പിന്‍ഭാഗം റോഡില്‍ ഉരസാന്‍ തുടങ്ങിയിരുന്നു. അവനെ സമാധാനിപ്പിചിരിക്കുമ്പോള്‍ അതാ അടുത്ത ഒരു വീട്ടില്‍ നിന്ന് ഒരു അമ്മയും മകനും ഞങ്ങളെ നോക്കി ചിരിക്കുന്നു. ചമ്മല്‍ മാറ്റാന്‍ വേണ്ടി ഞങ്ങള്‍ ഉടനെ അവരെ നോക്കി ചിരിക്കുകയും അടുത്തുപോയി കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തു. ദാഹം അകറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വന്ന കുട്ടന്റെ ജീപ്പ് കാണുകയും അതില്‍ കയറി തിരികെ പനത്തടിയില്‍ ഇറങ്ങുകയും ചെയ്തു. അവിടെ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ബസ് പിടിച്ചു. അവിടെ നിന്ന് ചായയും കുടിച്ചു എല്ലാവരും വീട്ടിലേക്കു തിരിച്ചു. അങ്ങനെ അവിസ്മരണീയമായ ഒരു യാത്ര കൂടി ഓര്‍മ്മയിലായി.


Text:  Mohammed Rashad

Tuesday, December 12, 2017

കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനിയിലൂടെ..

തൂമഞ്ഞ് വീണുകൊണ്ടിരുന്ന ഡിസംബര്‍ പ്രഭാതം. ഇതുവരെ കാണാത്ത സ്ഥലത്തേക്ക് ഒരു പാതി ദിവസ യാത്ര എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അതുകൊണ്ടാണ് കുറ്റിയാടി പവര്‍ പ്രൊജക്ടിന്റെ റിസര്‍വോയര്‍ ആയ കക്കയം പോകാന്‍ തീരുമാനിച്ചത്. മലമ്പാതയിലൂടെയുള്ള യാത്ര മുമ്പേ ഇഷ്ടമായിരുന്നു. പല ട്രക്കിംഗ് പരിപാടികള്‍ക്കും ഗൈഡ് ആയി പോയിക്കൊണ്ടിരിക്കുന്ന എന്റെ വിദ്യാര്‍ത്ഥി കൂടിയായ സാഹില്‍ ഒരു നിര്‍ദ്ദേശം വച്ചു. കക്കയം പോകുന്ന വഴിയില്‍ സുന്ദരമായ ഒരു സ്ഥലമുണ്ട്; എല്ലാവര്‍ക്കും ഒന്ന് കൂടി ഇരിക്കാനും ഒന്നൊന്നര മണിക്കൂര്‍ ചെലവഴിക്കാനും പറ്റിയ ഒന്നാംതരം സ്ഥലം കരിയാത്തന്‍പാറ. കേരളത്തിന്റെ എന്നല്ല, കോഴിക്കോടിന്റെ ടൂറിസ്റ്റ് മാപ്പില്‍ പോലും കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.പക്ഷേ സ്ഥലപ്പേരിലുള്ള ആ പ്രകൃതി ബന്ധം തന്നെ എന്നെ ആകര്‍ഷിച്ചു. ടൂറിസം അധികൃതരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന പല സുന്ദരസ്ഥലങ്ങളും ചില കറക്കങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിച്ചിരുന്നതിനാല്‍ എന്റെ മനസ്സ് കരിയാത്തന്‍പാറയില്‍ ഉടക്കി.
കക്കയത്തേക്കുള്ള വഴി തന്നെ വളരെ മനോഹരമായിരുന്നു.വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡില്‍ നിന്നും അങ്ങകലെ മലകള്‍ അതിരിട്ട തെങ്ങിന്‍തോപ്പുകളുടെ നടുവില്‍ റിസര്‍വോയറിലെ വെള്ളം കെട്ടി നില്‍ക്കുന്നത് കാണുന്നുണ്ടായിരുന്നു. ഒരു ഒഴിഞ്ഞ സ്ഥലത്ത് ബസ്സ് നിര്‍ത്തിയപ്പോഴും സുന്ദരമായ ഒരു സ്ഥലം ആ ബസ്‌റ്റോപ്പിന് മീറ്ററുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്നു എന്ന് ഞങ്ങളാരും അറിഞ്ഞില്ല. ആ പച്ചപ്പരവതാനിയിലേക്ക് ഞങ്ങള്‍് നീങ്ങി. മലബാറിലെ ഏക പവര്‍ പ്രൊജക്ട് ആണ് കുറ്റിയാടി പവര്‍ പ്രൊജക്ട്. കേരള സംസ്ഥാന വിദ്യുഛക്തി ബോഡിന്റെ കീഴിലാണ് ഇത്. പെരുവണ്ണാമൂഴി അണക്കെട്ട് ആണ് പ്രധാന റിസര്‍വോയര്‍.അവിടെ നിന്നും വെള്ളം പൈപ്പ് വഴി കക്കയം പവര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. തേക്കടി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.പക്ഷേ കുറേ മരങ്ങളും അതിന്റെ കുറ്റികളും വെള്ളക്കെട്ടുകളും ഒക്കെയായുള്ള ഒരു ചിത്രം തേക്കടിയെ പറ്റി മനസിലുണ്ട്. ഏകദേശം അതേ ചിത്രം തന്നെയാണ് കരിയാത്തന്‍പാറയും. മഴക്കാലത്ത് റിസര്‍വോയറിലെ വെള്ളം പൊങ്ങി കരയും വെള്ളവും ആലിംഗനം ചെയ്തു നില്‍ക്കുന്ന ഒരു പ്രദേശമാണ് കരിയാത്തന്‍പാറ. അതിന്റെ വിദൂര ദൃശ്യം വശ്യമനോഹരമായിരുന്നു.
നാം വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കുന്ന പുല്‍തകിടി പ്രകൃതി അതിന്റേതായ ചാരുതയോടെ ശില്പഭംഗിയോടെ നിര്‍മ്മിച്ച് വച്ചിരിക്കുന്നു.ആ പച്ചപ്പരവതാനിക്ക് നടുവില്‍ പല സ്ഥലത്തും തല ഉയര്‍ത്തി നില്‍ക്കുന്ന കാറ്റാടി മരങ്ങള്‍ ആ താഴ്‌വരക്ക് കൂടുതല്‍ സൌന്ദര്യമേകി.തണല്‍ ഇല്ലെങ്കിലും അല്പം തണല്‍ കൊതിച്ച് ആ മരങ്ങള്‍ക്കടിയില്‍ ഇരിക്കുമ്പോള്‍ സൂര്യന്റെ കത്തുന്ന വെയില്‍ ഞങ്ങളെ ബാധിച്ചതേ ഇല്ല. ഞങ്ങള്‍ അവിടെ സമയം തള്ളുന്നതിനിടക്ക് പ്രദേശവാസികളായ രണ്ട് കുട്ടികള്‍ അവരുടെ വീട്ടിലെ നായയെയും കൊണ്ട് അവിടെ വന്നു.അവര്‍ ഞങ്ങളെ ശ്രദ്ധിച്ചതേ ഇല്ല.'മുറ്റത്തെ മുല്ലക്ക് മണമില്ല' എന്ന ചൊല്ല് അന്വര്‍ത്ഥ!മാക്കിക്കൊണ്ട് അവര്‍ അവിടേയും ഇവിടേയും നടക്കുന്നത് കാണാമായിരുന്നു. ഇതാ ഈ അരുവി ആ മലയുടെ ഉച്ചിയില്‍ നിന്നും മന്ദം മന്ദം ഒഴുകി ഇവിടെ ചിലങ്ക കുലുക്കുന്നു.ഏത് സംഗീതജ്ഞനും സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു സംഗീതം അവ പൊഴിക്കുന്നു. അതാസ്വദിച്ച് ഞങ്ങള്‍ ആ അരുവിക്കരയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. കക്കയം വാലിയിലൂടെ കിന്നാരം ചൊല്ലി ഒഴുകുന്ന ആ അരുവിയിലെ വെള്ളം ഞങ്ങളെ മുഴുവന്‍ കൊതിപ്പിച്ചു.നല്ല തെളിഞ്ഞ വെള്ളം.വെള്ളിക്കീറ് പോലെ അത് പാറകളില്‍ കൂടി ഉരുണ്ടുരുണ്ട് വരുന്നു.പക്ഷേ ആ ആകര്‍ഷണ വലയത്തില്‍ പെട്ട് വെള്ളത്തിലേക്ക് ഇറങ്ങരുത്.പാറകള്‍ എല്ലാം തന്നെ വളരെ വളരെ തെന്നുന്നതായിട്ടാണ് അനുഭവപ്പെട്ടത്.വെള്ളത്തിനടിയില്‍ കിടക്കുന്ന ഈ അപകടം മനസ്സിലാക്കാതെ ഇറങ്ങിയാല്‍ തെന്നി വീണ് പാറയില്‍ തലയിടിക്കും എന്ന് തീര്‍ച്ച.സമീപത്തെ തോപ്പുകളുടെ പ്രതിബിംബം ഒരു നീലക്കണ്ണാടി പോലെ വെള്ളത്തില്‍ പ്രതിഫലിച്ചു കണ്ടു. കുറച്ചാളുകള്‍ കൂടുമ്പോള്‍ എന്തെങ്കിലും ഒരു കലാപരിപാടി നടത്തുക എന്ന ഞങ്ങളുടെ സ്ഥിരം പരിപാടി അവിടേയും അരങ്ങേറി.
അല്പമകലെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകള്‍.മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ വെള്ളികീറുന്ന ആ മാമലസൌന്ദര്യം പക്ഷേ ആസ്വദിക്കാന്‍ ഇപ്പോള്‍ ഒരു ചോലയും അവിടെയില്ലാതെ പോയി.എങ്കിലും ആ വന്യഭംഗി നഗരത്തില്‍ താമസിക്കുന്ന ഞങ്ങളുടെ കണ്ണുകള്‍ക്ക് ദൃശ്യവിരുന്നേകി. കക്കയം വാലി എന്തുകൊണ്ടും കേരളത്തിന്റെ ടൂറിസം മാപ്പില്‍ ഇടപിടിക്കാന്‍ അര്‍ഹതപ്പെട്ടത് തന്നെ എന്ന് എനിക്ക് തോന്നി.പക്ഷേ ആ സ്ഥാനം ഒരു പക്ഷേ ഈ സുന്ദരസ്വര്‍ഗ്ഗത്തിന്റെ സ്വത്വത്തെ നശിപ്പിച്ചേക്കാം. അപ്പോള്‍ ഒരു ചെറിയ ട്രിപ്പ് ആണ്‍് നിങ്ങളുടെ മനസ്സിലെ പ്ലാന്‍ എങ്കില്‍ അത് കക്കയം വാലി തന്നെയാകട്ടെ.ഒരു ഉച്ചക്ക് ശേഷമുള്ള ട്രിപ്പ് ആണെങ്കില്‍ താഴ്‌വരയില്‍ സൂര്യന്റെ വലിയ വിളയാട്ടവും ഉണ്ടാകില്ല.പക്ഷേ ഒരു കാര്യം.നാടിനെപറ്റി അധികം അറിയാത്തതിനാല്‍ ഇരുട്ടുന്നതിന് മുമ്പ് അവിടം വിടുന്നതായിരിക്കും നല്ലത്. ഇവിടെ എത്തിച്ചേരാനുള്ള വഴി കൂടി പറയാം.കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ നിന്ന് കക്കയം പോകുന്ന ബസ്സില്‍ കയറി കക്കയം വാലി എന്നോ കരിയാത്തന്‍പാറ എന്നോ പറയുക.ഏകദേശം 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്.


Text & Photos:Abid Areekode

Saturday, November 11, 2017

ചില പീഡനചിന്തകള്‍...

വിനാശകാലേ വിപരീതബുദ്ധി... അല്ലാതെന്തു പറയാന്‍. ഓഫീസിന്റെ Transport Deskലെ ചേട്ടന്‍ പ്രത്യേകം ചോദിച്ചതാണ് 'ഒറ്റയ്ക്കല്ലേ പോവുന്നത്... അതിരാവിലെ എത്തുന്നതു ബുദ്ധിമുട്ടാവില്ലേ. വേറെ options നോക്കണോ' എന്ന്. അപ്പോള്‍ അഹങ്കാരം... 'ഇവിടെ സ്ത്രീകള്‍ ഒറ്റയ്ക്കു ബഹിരാകാശത്തു പോകുന്നു. ഇതിപ്പോ അത്രയ്‌ക്കൊന്നുമില്ലല്ലോ. ചെന്നൈവരെ അല്ലേ ഉള്ളൂ... അസമയത്ത് എത്തിയാലെന്താ... നേരം വെളുക്കുന്നതുവരെ പ്ലാറ്റ്‌ഫോമില്‍ ഇരുന്നാല്‍ പോരേ...' ചേട്ടനെ മനസ്സില്‍ പുച്ഛിച്ചുകൊണ്ടാണു ടിക്കറ്റ് വാങ്ങിയത്. 

എന്തായാലും ട്രെയിന്‍ രാവിലെ നാലു മണിക്കു ചെന്നൈയില്‍ എത്തി. പ്ലാറ്റ്‌ഫോമിലേക്ക് ഒരു നോട്ടം നോക്കിയതേ ഉള്ളൂ. എന്റെ പുച്ഛവും അഹങ്കാരവുമെല്ലം ആവിയായിപ്പോയി. മഹാഭാരതയുദ്ധം കഴിഞ്ഞ കുരുക്ഷേത്രംപോലെ കിടക്കുന്ന പ്ലാറ്റ്‌ഫോം. തലങ്ങും വിലങ്ങും ആളുകള്‍ കിടന്നുറങ്ങുന്നു. അതു മാത്രമോ... ഓരോരുത്തരുടെ അടുത്തും അവരെക്കാള്‍ വലിപ്പത്തില്‍ ഭാണ്ഡക്കെട്ടുകളും. ഏവംവിധം കാലു കുത്താന്‍ ഇടമില്ല. അവിടെയാണ് ഞാന്‍ രണ്ടുമൂന്നു മണിക്കൂര്‍ ഇരിക്കേണ്ടത്. അതൊന്നും പോരാതെ അവിടമാകെ സുഗന്ധമാണോ ദുര്‍ഗന്ധമാണോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരുതരം ശ്വാസം മുട്ടിക്കുന്ന ഒരു വാസനയും... ബാഗും തൂക്കി പുറത്തേക്കിറങ്ങി. അല്ലെങ്കില്‍ അടുത്ത ദിവസം പത്രത്തില്‍ ന്യൂസ് വന്നേനേ, 'ചെന്നൈ മെയിലില്‍ വന്നിറങ്ങിയ യുവതി കുഴഞ്ഞുവീണു മരിച്ചു. ശ്വാസം കിട്ടാത്തതാണു മരണകാരണമെന്നു സംശയിക്കുന്നു.' പിന്നെയുള്ള വഴി നേരെ ഹോട്ടലിലേക്കു പോവുക എന്നതാണ്. പക്ഷേ, അറിയാത്ത നാട്ടിലൂടെ അസമയത്ത് പോകുന്നതും റിസ്‌ക്ക് ആണ്. വല്ലവരും തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചാലോ. അങ്ങനെ ആണെങ്കില്‍ത്തന്നെയെന്താ. പറയാനാണെങ്കില്‍ മൂന്ന് എ.ടി.എം. കാര്‍ഡ് ഉണ്ട്. പക്ഷേ, ജെ.സി.ബി. വെച്ചു മാന്തിയാലും അതില്‍നിന്നു ഡീസന്റ് ആയ ഒരു തുക അവര്‍ക്കു കിട്ടാന്‍ പോവുന്നില്ല. പിന്നെന്തു പ്രശ്‌നം... അങ്ങനെ ഒരു പ്രീപെയ്ഡ് ഓട്ടോയില്‍ ഞാന്‍ യാത്ര തുടങ്ങി. 

ഓട്ടോ റെയില്‍വേ പരിസരം വിട്ടു വിജനമായ റോഡിലെത്തി. എന്താണെന്നറിയില്ല, അകാരണമായ ഒരു ഭയം. ഒരു പിടിയും കിട്ടുന്നില്ല. വിതുര, സൂര്യനെല്ലി, ബാംഗ്ലൂര്‍ ബി.പി.ഒ, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ പരസ്​പരബന്ധമില്ലാത്ത പല വാക്കുകളും മനസ്സിലേക്കു വരുന്നു. ഒന്നാഞ്ഞു ചിന്തിച്ചു. എന്റെ പറശ്ശിനിമുത്തപ്പാ... എല്ലാം വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്കാണ്, പീഡനം... ഞാന്‍ ചുറ്റും നോക്കി. അതിനു പറ്റിയ എല്ലാ സെറ്റപ്പും ഉണ്ട്. ഒന്നുറക്കെ അലറിയാല്‍പ്പോലും കേള്‍ക്കാനാരുമില്ല. ബാംഗ്ലൂര്‍ ആയിരുന്നെങ്കില്‍ നാലു തെരുവുപട്ടികളെങ്കിലും കുരച്ചേനേ, ഒരു സപ്പോര്‍ട്ടിന്. ചെറിയ ഭയം വലിയ ഭയമായി. ഉള്ളിലൊരാളല്‍പോലെ. ഒറ്റ വഴിയേ ഉള്ളൂ. ധൈര്യം അഭിനയിക്കുക... എനിക്ക് ഇവിടെ നല്ല പരിചയമാണെന്ന് ഒരു ഇംപ്രഷന്‍ വരുത്തുക. നല്ല തമിഴ് ലുക്ക് ഉള്ളതുകൊണ്ട് തമിഴത്തി ആണെന്നു വിചാരിച്ചോളും. ഒരു തമിഴ് സ്‌നേഹത്തിന്റെ പുറത്ത് ഉപദ്രവിക്കാതെ വിടുമായിരിക്കും. എന്തായാലും ഞാന്‍ ബാഗൊക്കെ സൈഡിലേക്കു മാറ്റി (ബാഗും കെട്ടിപ്പിടിച്ചിരുന്നാല്‍ പേടിച്ചിട്ടാണെന്ന് വിചാരിക്കും.) കാലിന്മേല്‍ കാലൊക്കെ വെച്ച് പുറത്തേക്കും നോക്കി 'ഓ, ഇതൊക്കെ ഞാന്‍ എന്നും പോകുന്ന വഴിയാ,' എന്നൊരു ഭാവത്തോടുകൂടി ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഓട്ടോചേട്ടനെ പാളിനോക്കും. സിനിമയില്‍ ടി.ജി. രവി, ക്യാപ്റ്റന്‍ രാജു, ജനാര്‍ദനന്‍ തുടങ്ങിയ വില്ലന്മാരൊക്കെ പെണ്ണുങ്ങളെ നോക്കി 'നിന്നെ ഞാന്‍ വിടില്ലെടീ' എന്നൊക്കെ പറയുന്ന രംഗങ്ങള്‍ മനസ്സില്‍ ഓര്‍ത്തുനോക്കി. അപ്പോഴുള്ള അവരുടെ മുഖഭാവവും ഓട്ടോചേട്ടന്റെ ഭാവവും തമ്മില്‍ ഒന്നു കംപയര്‍ ചെയ്യലാണ് ഈ പാളിനോട്ടത്തിന്റെ ഉദ്ദേശ്യം. എന്തായാലും ഞാന്‍ അടുത്ത ചിന്തയിലേക്കു കടന്നു. ഒരാക്രമണമുണ്ടായാല്‍ എങ്ങനെ തടയും... മാന്തിയാലോ... അതു നടക്കില്ല. നഖമൊക്കെ കിട്ടിയ ഫ്രീ ടൈമില്‍ കടിച്ചു പറിച്ചു വൃത്തിയാക്കി വെച്ചിരിക്കുകയാണ്. ഇതിനൊക്കെ ഇങ്ങനെ ഉപകാരമുണ്ടാവുമെന്ന് ആരു കണ്ടു. കൈയിലുള്ള വല്ല ആയുധവുംകൊണ്ട് ഇയാളെ കുത്തിയാലോ... അതിന് ആയുധമെവിടെ... ആകെയുള്ളത് കുറച്ചു ഡ്രെസ്സും ഒരു ട്രൂത്ത്ബ്രഷുമാണ്. ദുപ്പട്ട (ഷാള്‍) കൊണ്ട് ഇയാളുടെ കഴുത്തില്‍ മുറുക്കി കൊന്നാലോ? പുറകിലിരുന്നു ചെയ്യാന്‍ എളുപ്പമുണ്ട്... അതുതന്നെ... മനസ്സിലുറപ്പിച്ചു. ഞാന്‍ സുബോധത്തിലേക്കു തിരിച്ചുവന്നു. ദൈവമേ, എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്? അതിനിവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ഒരു ധൈര്യത്തിന് മാഹീലമ്മയെക്കൂടി കൂട്ടു വിളിച്ചു. 

പെട്ടെന്ന് ഓട്ടോ നിന്നു. എന്റെ ഹൃദയമിടിപ്പും നിന്നു. അവിടെ നിര്‍ത്തേണ്ട ഒരു കാര്യവുമില്ല. ഇതു സംഭവം മറ്റതുതന്നെ. ഞാന്‍ എടുത്ത തീരുമാനങ്ങളൊക്കെ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി. ഒന്നും വരുന്നില്ല. ഒരു സ്തംഭനാവസ്ഥ... അയാളതാ, തിരിഞ്ഞു നോക്കുന്നു 'മാഡം... ഈ വഴിയാണോ അതോ ബസ്‌സ്റ്റോപ്പ് കഴിഞ്ഞിട്ടുള്ള വഴിയാണോ?' (ഇതിന്റെ തമിഴാണു ചോദിച്ചത്. നിങ്ങള്‍ക്ക് മനസ്സിലാകാന്‍വേണ്ടി തര്‍ജമ ചെയ്തതാണ്). ദൈവമേ, കുടുങ്ങി... വഴി അറിയില്ല എന്ന് എങ്ങനെ പറയും. വായ തുറന്നാല്‍ തമിഴ് അറിയില്ല എന്നു മനസ്സിലാകും. അതോടുകൂടി തമിഴ് സ്‌നേഹമൊക്കെ അതിന്റെ വഴിക്കു പോകും. ഒറ്റ വഴിയേ ഉള്ളൂ. ഞാന്‍ തലയൊന്ന് ചരിച്ച് കണ്ണൊന്ന് തുറിച്ച് 'ഇതൊന്നുമറിയാതെയാണോ ഈ പണിക്കിറങ്ങിയത്' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി. അതേറ്റു. പിന്നൊന്നും ചോദിച്ചില്ല. അയാള്‍ ഇറങ്ങിപ്പോയി. റോഡിനപ്പുറത്ത് ഒരോട്ടോയില്‍ കിടന്നുറങ്ങുന്ന ഒരു അണ്ണനെ വിളിച്ചുണര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നു. എന്റെ ബുദ്ധി വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ഇനി ഇവര്‍ രണ്ടുപേരും ഒരു ടീമാണോ? എന്നെ തട്ടിക്കൊണ്ടു പോകാനാണോ പ്ലാന്‍? മറ്റുള്ള നഗരങ്ങളിലെ പീഡനശൈലികള്‍ ഒന്ന് അവലോകനം ചെയ്തുനോക്കി. ഡല്‍ഹിയിലാണെങ്കില്‍ ബസ്സ് കാത്തുനില്ക്കുന്നവരെയും ജോലി കഴിഞ്ഞു വീട്ടില്‍ പോകാതെ കറങ്ങിനടക്കുന്നവരെയുമൊക്കെ ചുമ്മാ പിടിച്ചു വണ്ടിയില്‍ വലിച്ചുകേറ്റി കാര്യമൊക്കെ കഴിഞ്ഞ ശേഷം അറിയാത്ത ഏതെങ്കിലും മൂലയ്ക്കു കൊണ്ടുതള്ളും. തിരിച്ചു വീട്ടിലേക്ക് ഒരു ലിഫ്റ്റ് പോലും കൊടുക്കില്ല. ദുഷ്ടന്മാര്‍. പത്രത്തില്‍ ഒരു വാര്‍ത്തപോലും വരില്ല. ബാംഗ്ലൂരില്‍ പിന്നെ എന്റെ അറിവില്‍ ഒരു കേസേ ഉള്ളൂ. അതാണെങ്കില്‍ ആ കൊച്ചിനെ അവര്‍ കൊന്നുംകളഞ്ഞു. ഇപ്പഴും പോലീസ് 'ഇപ്പം ശരിയാക്കാം' എന്നും പറഞ്ഞു തപ്പിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണസാക്ഷരരായതുകൊണ്ടാണോ എന്നറിയില്ല, കേരളത്തില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാണ്. അവിടെ മാസത്തില്‍ ഒന്നുവെച്ച് എന്ന തോതിലാണ്... പോലീസിനാണെങ്കില്‍ പിടിപ്പതു പണിയും. വളരെ പ്രീ പ്ലാന്‍ഡ് ആയിട്ടണ് ഓപ്പറേഷന്‍സ് എല്ലാം. ആരെ തട്ടിക്കൊണ്ടു പോണം, എവിടെ കൊണ്ടുപോണം, എപ്പോള്‍ വിടണം എന്ന കാര്യമൊക്കെ ആദ്യമേതന്നെ പ്ലാന്‍ ചെയ്തിട്ടുണ്ടാകും. ജാതിമതവര്‍ണവര്‍ഗപ്രായവ്യത്യാസമില്ലാതെ അതില്‍ പങ്കെടുത്ത് മതേതരത്വം, സമത്വം തുടങ്ങിയ ഗുണങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന കുറെ നല്ല മനുഷ്യര്‍. അതു കഴിഞ്ഞാലോ... കിട്ടുന്ന പ്രശസ്തിയെത്ര... ടി.വി., പേപ്പര്‍ എല്ലായിടത്തും നിറഞ്ഞുനില്ക്കില്ലേ. ക്രിക്കറ്റ് മാച്ചിന്റെ വിവരണംപോലെ, അയാള്‍ കുടുങ്ങി, ഇയാള്‍ പോയി തുടങ്ങിയ മിനിട്ടു വെച്ചുള്ള ന്യൂസ് ഫ്ലഷുകളും.

അതൊക്കെ അവിടെ. ചെന്നൈയിലെ രീതി ഒരു പിടിയുമില്ല. ഇവിടന്ന് ഇതുവരെ ഇങ്ങനെ ഒരു വാര്‍ത്തയും കേട്ടിട്ടില്ല. എന്നാലും ആശ്വസിക്കാന്‍ പറ്റുമോ... ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇറങ്ങി ഓടിയാലോ? പക്ഷേ, എങ്ങോട്ട്? അതാ, ഡ്രൈവര്‍ ഒരു പുഞ്ചിരിയോടു (അതോ, കൊലച്ചിരിയോ) കൂടി തിരിച്ചുവരുന്നു. 

എനിക്കാണെങ്കില്‍ കൈയും കാലും ഒന്നും അനങ്ങുന്നില്ല. അയാള്‍ എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ ഓട്ടോ ഓടിച്ചു തുടങ്ങി. എന്റെ മനസ്സിലൂടെ കേരളത്തിലെ എല്ലാ പത്രങ്ങളുടെ ഫ്രണ്ട് പേജുകളും (എന്റെ ഫോട്ടോ അച്ചടിച്ചത്) ഒന്നിനു പുറകേ ഒന്നായി കടന്നുപോവുകയാണ്. എന്തൊക്കെയോ ചെയ്യണമെന്നുണ്ട്... പക്ഷേ, ഒന്നും പറ്റുന്നില്ല. പെട്ടെന്നതാ, വീണ്ടും ഓട്ടോ നിര്‍ത്തി. ഇത്തവണ അയാള്‍ ഇറങ്ങിവന്ന് എന്റെ ബാഗു വലിച്ചെടുത്തു. ഞാന്‍ അറിയുന്ന ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍സിക്കു ദൈവങ്ങളെയും ഒറ്റയടിക്കു വിളിച്ചുപോയി.
'മാഡം... ഹോട്ടല്‍.'

ഞാന്‍ ഞെട്ടിപ്പോയി. ഹോട്ടലിന്റെ മുന്‍പിലാണ് നില്ക്കുന്നത്. ആ സമയത്തെ എന്റെയൊരു സന്തോഷം... എന്തിനേറേ പറയുന്നു... കിലുക്കം സിനിമയില്‍ ഇന്നസെന്റിനു ലോട്ടറി അടിച്ചെന്നു കേട്ടപ്പോഴുണ്ടായ ഒരു ഭാവമില്ലേ... അതുതന്നെ. 

ആ നല്ല മനുഷ്യനെ ആണ് ഞാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ പ്ലാനിട്ടത്. ദൈവം പൊറുക്കട്ടെ. 

(സത്യം പറയാമല്ലോ, മൂന്നു മണിക്കൂര്‍ ആ ശ്വാസം മുട്ടിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നതാണോ, അതോ 30 മിനിറ്റ് ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ഓട്ടോയില്‍ സഞ്ചരിക്കുന്നതാണോ നല്ലത് എന്നു ചോദിച്ചാല്‍... എനിക്കിനി രണ്ടാമതൊന്നാലോചിക്കാനില്ല... ) 

(കൊച്ചുത്രേസ്യയുടെ ലോകം എന്ന പുസ്തകത്തില്‍ നിന്ന്)

Saturday, September 9, 2017

ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ മലനിരകള്‍.

ഓരോ വ്യക്തിയും ഒരിക്കലെങ്കിലും ഈ വഴികളിലൂടെ യാത്ര ചെയ്യണം. പ്രകൃതിയുടെ കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍, വനസ്ഥലികള്‍, മലനിരകള്‍...ആതിരപ്പള്ളി മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക്...അവിടുന്ന് ചുരമിറങ്ങി പൊള്ളാച്ചി വഴി തിരികെ.... മാരുതി 800-ന്റെ കരുത്തില്‍ ഞങ്ങള്‍ നാലുപേര്‍ തൃശ്ശൂരില്‍നിന്നും രാവിലെ 7 മണിക്ക് യാത്രതിരിച്ചു. ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ട് ആതിരപ്പിള്ളിയിലെത്തി. ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നതേയുള്ളൂ. അവിടെയിറങ്ങാന്‍ സമയമില്ലാത്തതിനാല്‍ വാഴച്ചാലിലേക്ക് വച്ചുപിടിച്ചു. പ്രഭാതത്തിന്റെ നനുത്ത തണുപ്പ്, വഴികള്‍ക്കിരുവശവും അതിരിടുന്ന വന്‍മരങ്ങളും മുളങ്കൂട്ടങ്ങളും, ചാലക്കുടിപ്പുഴയുടെ കളകളാരവങ്ങള്‍...പോകുന്നവഴിയുടെ സൗന്ദര്യത്തില്‍ മയങ്ങി അല്‍പ്പനേരം വിനിര്‍ത്തി കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി. വീും യാത്ര... ഇടയ്ക്ക് ഒരു കൊച്ചുപാലം. നോക്കിയപ്പോള്‍ പാറക്കെട്ടിന് മുകളിലൂടെ താഴേക്ക് പതിക്കുന്ന ജലത്തിന്റെ വശ്യത. മഴക്കാലത്ത്മാത്രം സജീവമാകുന്ന ചാര്‍പ്പാ വെള്ളച്ചാട്ടം. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സഞ്ചാരികള്‍ പോകാന്‍ മടിച്ചുനില്‍കുന്നു. സഹയാത്രികന്‍ മധുവിന് ചിത്രങ്ങളെടുത്ത് മതിവരുന്നില്ല.

മലക്കപ്പാറയിലേക്ക്.

ഇനി യാത്ര വാഴച്ചാല്‍ ചെക്‌പോസ്റ്റിലേക്ക്. അവിടെ നിന്നാണ് മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്കുള്ള യാത്രയുടെ ആരംഭം. ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക്‌ശേഷം പാസ് നല്‍കും. മദ്യംകൊുപോകുന്നത് കുറ്റകരമാണ്. കൂടാതെ വണ്ടിയിലുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ എണ്ണവും രേഖപ്പെടുത്തും. ഇവ വനത്തില്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം. ആയിരംരൂപ പിഴ ഈടാക്കാവുന്ന കുറ്റം. ചെക്കിംഗിനുശേഷം യാത്ര തുടര്‍ന്നു. ഇരുവശവും കാട്, കാട് മുറിച്ചുകടക്കുന്ന ഒരു മയില്‍, മുളങ്കാടുകളില്‍ ഊഞ്ഞാലാടുന്ന കരിങ്കുരങ്ങുകള്‍... സിരകളില്‍ പടര്‍ന്നുകയറുന്ന ശുദ്ധവായുവിന്റെ ഊര്‍ജ്ജദായകമായ സ്​പര്‍ശം. വഴിനീളെ നിരന്നുകിടക്കുന്ന ആനപ്പിങ്ങള്‍, ഇരുവശത്തുമുള്ള മുളങ്കൂട്ടങ്ങളില്‍ ചിലത് ആനകള്‍ ഒടിച്ചിട്ടിരിക്കുന്നു. കൂട്ടത്തിലെ ശ്രീജിത്തിന് വഴിയില്‍ കാറിനുമുന്‍പില്‍ ആനവരുമോ എന്നപേടി. വെറുതെയെല്ല ഈ സ്ഥലത്തിന് ആനക്കയമെന്ന് പേര്കിട്ടിയത്. പോകുന്ന വഴി പെരിങ്ങല്‍കുത്ത് ഡാം. ഡാമിനുള്ളില്‍ പ്രവേശിക്കുന്നതിന് അനുമതി വാങ്ങണം. ഞങ്ങള്‍ യാത്ര തുടര്‍ന്നു. അല്‍പ്പദൂരം കഴിഞ്ഞപ്പോള്‍ വഴിയുടെ ഇടതുഭാഗത്തായി പെരിങ്ങല്‍കുത്ത് ഡാമിന്റെ വിദൂരക്കാഴ്ച്ച. ക്യാന്‍വാസില്‍ ജലച്ഛായംകൊ് പെയിന്റ ് ചെയ്തപോലെ. അവിടെ ഇറങ്ങി ക്യാമറ ക്ലിക്ക് ചെയ്ത് മതിവരുന്നില്ല. പക്ഷെ ഇനിയും യാത്ര തുടരണമല്ലൊ. മനസില്ലാമനസ്സോടെ കാറില്‍ കയറി. മലക്കപ്പാറയിലേക്കുള്ള വഴിയുടെ അവസ്ഥ ഏറെ മോശം. മലക്കപ്പാറയിലേക്ക് 52 കിലോമീറ്ററുകളു്. കേരള-തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വഴിയില്‍ ഷോളയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പെന്‍സ്റ്റോക്ക് കുഴലുകള്‍. ഭിത്തിക്കുമുകളില്‍ കാണുന്ന റോസ്‌നിറത്തിലുള്ള ഓര്‍ക്കിഡ് പുഷ്പ്പങ്ങളെ അനുസ്മരിപ്പിക്കുന്ന പൂക്കള്‍ നിറഞ്ഞ ചെടികള്‍. വി കുലുങ്ങിക്കുലുങ്ങി നീങ്ങുന്നു. മാരുതിയുടെ വലയം സുരേഷേട്ടന്‍ ഏറ്റെടുക്കുന്നു. വഴിയിലുടനീളം വന്യ സൗന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ മലക്കപ്പാറയിലെത്തി. അത്യാവശ്യം നീ ഒരുയാത്രയുടെ ക്ഷീണം ഏവരുടെയും മുഖത്തു്. മണി കൃത്യം പന്ത്രര. പ്രകൃതിയുടെ ഒന്നാംവിളി തീര്‍ക്കാന്‍ കാപ്പിത്തോട്ടത്തിലിറങ്ങിയ സുരേഷേട്ടന്റെ കാലില്‍ അട്ട കയറി. ഒരുവിധത്തില്‍ അതിനെതട്ടിമാറ്റി. എല്ലാവര്‍ക്കും തങ്ങളുടെ കാലില്‍ അട്ടപിടിച്ചിട്ടുാേ എന്ന് സംശയം. പിന്നീട് കുറച്ച്‌സമയം സൂഷ്മപരിശോധനനടത്തലായി ഏവരും. മലക്കപ്പാറ ഒരു കൊച്ച് സ്ഥലമാണ്. കുറച്ച് വീടുകള്‍ മൂന്നോ നാലോ പീടികകള്‍ രാേ മൂന്നോ ഹോട്ടലുകള്‍...ഇത്രമാത്രം. മുന്‍പില്‍ക ഹോട്ടലില്‍നോക്കിയപ്പോള്‍ ആരുമില്ല. ഇത് പ്രശ്‌നമാകുമോ എന്ന സന്ദേഹത്തിലാണ് അവിടെക്കയറിയത്. എല്ലാവര്‍ക്കും വിശപ്പോട് വിശപ്പ്. ഊണ് പറഞ്ഞു.അല്‍പ്പസമയംകഴിഞ്ഞപ്പോള്‍ ഞങ്ങളെ വിസ്മയിപ്പിച്ച് നല്ല ചുട്‌ചോറും സാമ്പാറും പപ്പടവും ക്യാബേജ് തോരനും മോരൊഴിച്ച കറിയും ഉഗ്രന്‍ അച്ചാറും മുന്നിലെത്തി. എല്ലാവരും ചൂടോടെ വെട്ടിവിഴുങ്ങാന്‍ ആരംഭിച്ചു. പരസ്​പരം രുചിയെപ്പറ്റി പുകഴ്ത്തി. ഇടയ്ക്ക് കടക്കാരന്‍ എത്തിനോക്കി സ്‌പെഷ്യല്‍ എന്തെങ്കിലും വേണോ എന്നൊരു ചോദ്യം. എന്താ സ്‌പെഷ്യല്‍ എന്ന് മറുചോദ്യം. നല്ല പുഴമീന്‍ പൊരിച്ചതുെന്ന് മറുപടി. രെണ്ണം പോരട്ടെയെന്ന് ഞങ്ങളും. പുഴമീനെത്തി. ഒന്നു നാക്കില്‍ വച്ചതേയുള്ളൂ, ഓ....പിന്നെ പുഴമീന്‍ പോയവഴിയറിഞ്ഞില്ല. പാത്രത്തില്‍ മുള്ള്‌പോലും കാണാനില്ല. ബില്ല് വന്നത് വെറും 150 രൂപമാത്രം. ഓ കുറെ നാളുകള്‍ക്ക്‌ശേഷം ഇന്നാ ഇത്ര ആസ്വദിച്ച് വയറുനിറയെ കഴിച്ചത്. ശ്രീജിത്ത് ഏമ്പക്കം വിട്ടുകൊ് പറഞ്ഞു. പിന്നെ ഒരുവിധത്തില്‍ വണ്ടിയില്‍കയറി വാല്‍പ്പാറയിലേക്ക് യാത്ര തുടര്‍ന്നു.

വാല്‍പ്പാറ

മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തി വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍നിന്നും തന്ന സ്ലിപ്പ് പരിശോധിച്ചു യാത്രയ്ക്ക് അനുമതിതന്നു. ഇനി വാല്‍പ്പാറ ചെക്ക്‌പോസ്റ്റിലേക്ക്. അവിടെയെത്തിയപ്പോള്‍ പോലീസിന്റെ മട്ടുമാറി. പരിശോധകന്റെ വായില്‍ മുറുക്കാന്‍, പോലീസിന്റെ ഗാംഭീര്യമൊന്നും തോന്നുന്നില്ല. ഒരു 20 രൂപ കൊട്മ്മാ എന്ന് മറയില്ലാത്ത ചോദ്യം. 10രൂപയേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അതുമതി എന്ന് ഭാഷ്യം. ചെക്ക്‌പോസ്റ്റ് തുറന്നുതന്നു. ഇനി കാഴ്ച്ചകളുടെ വസന്തം. പ്രകൃതിയാകെമാറി. 
ഇരുവശവും തേയിലക്കാടുകളുടെ വശ്യസൗന്ദര്യം. മനോഹരമായി അതിരിടുന്ന തേയിലച്ചെടികളുടെ ഇടയിലൂടെ കാര്‍ കുതിച്ചുപായുന്നു. സത്യംപറയാമല്ലോ, വാല്‍പ്പാറമുതല്‍ റോഡുകളുടെ നിലവാരത്തിന് തമിഴ്‌നാട് സര്‍ക്കാരിനെസ്തുതിക്കാതെവയ്യ. മലക്കപ്പാറയില്‍നിന്ന് വാല്‍പ്പാറയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. വഴിയില്‍ ഇടയ്ക്കിടെ മലനിരകളില്‍നിന്ന് ഒഴുകിപ്പതിക്കുന്ന അരുവികള്‍. വേണ്ടവര്‍ക്ക് ധൈര്യമായി ഒരു കുളിയാകാം. കാരണം പ്രകൃതിയുടെ എല്ലാ പരിശുദ്ധിയും നിങ്ങള്‍ക്ക് അതിലൂടെ ലഭിക്കുമെന്നതുതന്നെ. യാത്രയ്ക്കിടയിലാണ് ഷോളയാര്‍ ഡാം. പകുതിയോളമേ വെള്ളമുള്ളൂ. പക്ഷെ കാഴ്ച്ചക്കാര്‍ ധാരാളം. തമിഴനും മലയാളിയും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ച്ച. തേയിലത്തോട്ടങ്ങളുടെ മനോഹാരിത അതിന്റെ പാരമ്യത്തിലെത്തിത്തുടങ്ങി. വാല്‍പ്പാറ അടുത്തുതുടങ്ങിയിരിക്കുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ പരന്നുകിടക്കുന്ന ഒരു കൊച്ചുപട്ടണമാണ് വാല്‍പ്പാറ ടൗണ്‍. 100 വര്‍ഷങ്ങള്‍ക്ക്മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലകൃഷി തുടങ്ങിയത്. ഇപ്പോള്‍ ടാറ്റ ടീയും, വുഡ് ബ്രയര്‍ ഗ്രൂപ്പുമാണ് തോട്ടങ്ങളില്‍ കൃഷി നടത്തുന്നത്. ഈ പ്രദേശത്തിന്റെ മനോഹാരിത ഇത്രനന്നായി നിലനിര്‍ത്തുന്നതിന് അവര്‍ക്ക് സ്തുതി. അന്തരീക്ഷത്തില്‍ തണുപ്പ് ഏറിയേറി വരുന്നു. പതിയെപ്പതിയെ കോടയിറങ്ങിത്തുടങ്ങി. തേയിലക്കാടുകളുടെ മനോഹാരിത കോടമഞ്ഞില്‍ ഏറിയതുപോലെ. മനസുമുഴുവന്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദവും കുളിര്‍മ്മയും. ഇനി പൊള്ളാച്ചിവഴി തിരികെ.

മലയിറക്കം

ഈ വഴി എവിടെനോക്കിയാലും കാഴ്ച്ചയുടെ കടല്‍തന്നെ. 40 ഹെയര്‍പിന്നുകള്‍ പിന്നിട്ടുവേണം പൊള്ളാച്ചിചുരമിറങ്ങാന്‍. പൊള്ളാച്ചിയിലേക്ക് ദൂരം 64 കിലോമീറ്റര്‍. 1886-ല്‍ മാത്യു ലോം സായിപ്പ് തയ്യാറാക്കിയ കാഴ്ച്ചകളുടെ വിസ്മയ പാത. ടൈഗര്‍വാലി നിബിഢവനങ്ങളിലൂടെയാണ് പാതവെട്ടിത്തെളിച്ചിരിക്കുന്നത്. അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെ നൂറുതവണ നമിക്കണം. അസ്തമയസൂര്യന്‍ മാനത്തുതീര്‍ക്കുന്ന കാഴ്ച്ചകളുടെ പൂരം. ആദ്യത്തെ 12 ഹെയര്‍പ്പിന്നുകള്‍ പിന്നിട്ടാല്‍ എത്തുന്നത് മലയുടെ ശൃംഖത്തിലാണ്. ഇവിടെനിന്ന് നോക്കിയാല്‍ വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ കാഴ്ച്ച അത്ഭുതമുണര്‍ത്തുന്നതാണ്. പിന്നീട് 28 വളവുകള്‍ താഴേക്ക്. അസ്തമയസൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ ഏറ്റുവാങ്ങി മലയിറക്കം. മനസ്സിലെവിടെയോ ബാക്കിനില്‍ക്കുന്ന ഒരു നൊമ്പരം. ഇനി അശാന്തിയുടെയും യാന്ത്രികതയുടെയും മാത്സര്യങ്ങളുടെയും ലോകത്തേക്കാണല്ലോ മടക്കയാത്ര. പക്ഷെ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ഈ വിസ്മയ ഭൂമിയിലേക്ക് ഇനിയുംവരാമല്ലോ എന്ന ശുഭപ്രതീക്ഷയും. 


Text: Prabeesh Nanda

Sunday, July 17, 2016

ആലപ്പുഴയ്ക്കൊരു ഒാര്‍ഡിനറി യാത്ര...


ആലപ്പുഴപട്ടണത്തിലേക്ക് ഒരു യാത്ര... കോട്ടയം കോടിമത ബോട്ട്ജട്ടിയില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടുന്ന ബോട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ ധാരാളം കാഴ്ചകള്‍ കണ്ടൊരുയാത്ര.
ഞായറാഴ്ചയുടെ ആലസ്യങ്ങളുമായി ആടിപ്പാടിയെത്തിയപ്പോഴെയ്ക്കും ബോട്ട് കോടിമതയില്‍ നിന്ന് ദാ തിരിച്ചു കഴിഞ്ഞു...ഇനിയെന്തൊന്ന് ചെയ്യും എന്നും കരുതി അവിടെ നിന്നപ്പോള്‍ ദാ മുന്നോട്ട് തിരിച്ച ബോട്ട് ഒരു തരത്തില്‍ വീണ്ടും തിരിച്ച് തിരിച്ച് തിരിച്ച്... ഞങ്ങളെ കയറ്റാന്‍ വേണ്ടി മാത്രം പുറകോട്ട് വരുന്നു!!!.

7 മണിക്ക് ബോട്ട് പോകുമെന്നറിഞ്ഞു കൂടെ നിങ്ങളെന്താണ് താമസിച്ചത്? വാതില്‍ക്കല്‍ നിന്ന ചേട്ടന്റെ ചോദ്യം? എന്തായാലും ബോട്ടിലുള്ള എല്ലാവര്‍ക്കും ഞങ്ങളെ കൂടി കയറ്റാനുള്ള മനസുള്ളതുകാരണം യാത്ര തരപ്പെട്ടു... മകള്‍ എയ്ഞ്ചലയും കൂട്ടുകാരി ഗീതുവുമാണ് കൂട്ടിന്.

ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ് കൂടുതല്‍ പക്ഷെ ടൂറിസ്റ്റുകളും ഉണ്ട്...കേറിയപാടെ ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്...എന്‍ജിന്റെ ക്ട ക്ട ശബ്ദം... ടിക്കറ്റൊക്കെ എടുത്ത് മുന്‍പിലേക്ക് ...കൊടൂരാറിന്റെ കുഞ്ഞോളങ്ങളിലെ പൊന്‍തിളക്കം...പോളകളിളകിയൊഴുകുന്നു....മരക്കമ്പുകളില്‍ കിനാവുകണ്ടിരിക്കുന്ന സുന്ദരിക്കിളികള്‍...നോക്കെത്താദൂരത്തോളം നീലപ്പ് (നീലാകാശം...)ഇടയ്ക്കിടെ പച്ചതുരുത്തുകള്‍... കണ്ണ്നിറച്ച് കാഴ്ചകള്‍. കരയില്‍ നിന്നും ആളുകള്‍ കയറുന്നു ഇറങ്ങുന്നു...

ഇടയ്ക്ക് തൊട്ടപ്പുറത്തിരിക്കുന്ന ജര്‍മന്‍ ദമ്പതികളുമായി എയ്ഞ്ചല കൂട്ടായി. ഇന്ത്യയിലെ പ്രസിദ്ധ സ്ഥലങ്ങളുടെ വിവരണങ്ങളടങ്ങിയ പുസ്തകം ഇടയ്ക്കിടയ്ക്കു മറിച്ചു നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്തായാലും പുസ്തകത്തിലെ കുരങ്ങനെയും പൂക്കളെയുമൊക്കെ കാണിച്ച് തന്റെ മൂന്ന് വര്‍ഷത്തെ അറിവുകള്‍ ജര്‍മ്മന്‍കാരോട് പറഞ്ഞു കൊടുക്കുന്നുണ്ട്...ജര്‍മനിക്കാരെ എയ‌്ഞ്ചലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും...!


ചൂണ്ടകളും ചോറുപാത്രങ്ങളുമായി വന്നവര്‍ മീന്‍ തേടി ഇറങ്ങി തുടങ്ങി...ടൗണില്‍ പോകേണ്ടവര്‍ കയറിക്കൊണ്ടുമിരുന്നു. ഇടയ്ക്ക് കുറച്ചു നേരം ഒരു മീന്‍ പിടുത്ത ബ്രേക്ക് ഉണ്ടായിരുന്നു. വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടയാള്‍ പൊങ്ങിയത് പിടയ്ക്കുന്ന കരിമീനുമായിട്ടാണ്...രാവിലെ വീട്ടുവാതില്‍ക്കല്‍ എത്തുന്ന മീന്‍കാരനുമായി വിലപേശുന്ന നേരത്ത് ഇങ്ങോട്ട് പോന്നാല്‍ മതിയല്ലോ എന്ന് വെറുതെയൊന്നു വിചാരിച്ചു? വിചാരിക്കാല്ലോ? ബോട്ടിനൊപ്പം പറന്നെത്തുന്ന വര്‍ണകിളികളുടെ വേഗതയും ചുറ്റിക്കറങ്ങിയുള്ള പോക്കും കാമറയില്‍ പകര്‍ത്താന്‍ ഒരുങ്ങിയ ടൂറിസ്റ്റുകളെ പറ്റിച്ചെ എന്ന് പറഞ്ഞ് പറന്നകന്ന പക്ഷികള്‍...

ആ കര ഈ കര ...ആളുകളെ കയറ്റിയും ഇറക്കിയുമുള്ള യാത്ര...ആലപ്പുഴയിലേക്ക് ഇതാദ്യമായല്ല...ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും കാഴ്ചയുടെ ഫ്രയിമുകള്‍ക്ക് നിറം കൂടിയിട്ടെയുള്ളു...കൂട്ടുകാരുമായി വന്ന ആദ്യയാത്രയുടെ കാഴ്ചകള്‍ നിറംമങ്ങാതെ നില്‍ക്കുന്നു. ആര്‍ ബ്ലോക്കിലെ കപ്പയും മീന്‍കറിയും കഴിച്ച് അതിനടുത്തുള്ള പാടവരമ്പത്ത് സൊറപറഞ്ഞിരുന്നതും.

കൂട്ടുകാരിയുടെ അച്ഛന്റെ ജോലിസ്ഥലത്ത് സദ്യയൊരുക്കിയതും വള്ളം കളികണ്ടതും...തൊടിയില്‍ നിറയെ കായ്ച്ചു നിന്ന് പേരമരവും... പേരയ്ക്കപറിച്ച് നടന്നു വന്ന വഴിക്ക് ഒരാവശ്യവുമില്ലാതെ ചാലൊഴുകുന്നതിന് മീതെ ചാടി തെന്നി വീണതുമെല്ലാം ചിന്നി മിന്നി പോയി...അതിന്റെയൊക്കെ ഉഗ്രന്‍ചിത്രങ്ങള്‍ പകര്‍ത്തിയ മോട്ടുമുയലിനെപ്പോലുള്ള കൂട്ടുകാരന്റെ കൂള്‍ പിക്സ് ക്യാമറ - പക്ഷെ ഭാഗ്യമോ നിര്‍ഭാഗ്യമോ? ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങുന്നതിനിടയില്‍ പൊന്നുപോലെ സൂക്ഷിച്ച ക്യാമറ വേമ്പനാട്ട് കായലില്‍ വീണു...ചില യാത്രകളുടെ ഒാര്‍മകള്‍ക്ക് മധുരം കൂടുതലാണ്!


ക്യൂ, എസ്, ടി. കായല്‍നിലങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തിരുവിതാംകൂറില്‍ ഭക്ഷ്യക്ഷാമം നേരിട്ടകാലത്ത് കേരളത്തെ ഊട്ടിയ കായല്‍ രാജാക്കന്‍മാരുടെ ചരിത്രമുറങ്ങുന്ന നാട്ടിലൂ ടെയാണ് ഈ യാത്ര. മുരിക്കനെപോലെയുള്ള കായല്‍ രാജാക്കന്‍മാരുടെ ധീരകഥകള്‍...ആധുനിക എന്‍ജിനിയറിങ് വിദഗ്ദര്‍പോലും അമ്പരപ്പോടെ നോക്കുന്ന കായല്‍നില നിര്‍മാണം.

ചുറ്റും ബണ്ട് കെട്ടി സമുദ്രനിരപ്പിനെക്കാള്‍ താഴെ കൃഷിഭൂമിയൊരുക്കി ധാന്യം വിളയിക്കാമെന്ന് കാണിച്ചുതന്ന തോമസ് ജോസഫ് മുരിക്കന്‍. ചിത്തിര (C), റാണി (R), മാര്‍ത്താണ്ഡം (M) ബ്ലോക്കുകളില്‍ കതിര്‍മണി വിളയിച്ച മികവിന് കൃഷിരാജാപട്ടം നല്‍കി അന്നത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍നെഹ്റു അദേഹത്തെ ആദരിച്ചു.
മുരിക്കന്റെ പള്ളി
ചിത്തിര കായലിന് സമീപമുള്ള ചിത്തിരപള്ളി(ദേവാലയം) മുരിക്കന്റെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ചരിത്രസ്മാരകത്തിന്റെ ജലഛായചിത്രം പോലെ കായലിന് കാവലായ് നില്‍ക്കുന്നു ഈ ആലയം. പണ്ട് കായലിനു നടുവിലെ കൃഷിയിടം കാണാന്‍ വേണ്ടിമാത്രം വിദേശത്തുനിന്നും ഇവിടെ ആളുകള്‍ വന്നിരുന്നു...

ഭൂനയം പ്രാബല്യത്തില്‍ വന്നതോടെ കൃഷിഭൂമികളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നിപ്പോള്‍ മിക്കഭാഗവും കൃഷിയില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതറിഞ്ഞ് മുരിക്കന്‍ പറഞ്ഞു - സര്‍ക്കാര്‍ കൃഷിനടത്തുന്നത് കാണാമല്ലോ- എന്ന് പഴമൊഴി. ഇന്നിപ്പോള്‍ കായലില്‍ നിന്നും കുത്തിയെടുത്ത കൃഷിഭൂമി വീണ്ടും കായലായി മാറിക്കൊണ്ടിരിക്കുന്നു. കൃഷിയുടെ കാര്യത്തില്‍ ആ വാക്കുകള്‍ അറം പറ്റിയിരിക്കുകയാണ്. പാടം നിറയെ ധാന്യമണികളും അത് കൊത്തിപ്പെറുക്കാന്‍ വിരുന്നെത്തുന്ന ദേശാടനക്കിളികളും, അന്യംനിന്നു കൊണ്ടിരിക്കുന്നു.


രണ്ടുമണിക്കൂര്‍ യാത്ര ലക്ഷ്യസ്ഥാനം എത്താറായി...ഇളം വെയിലിന്റെ നിറം മാറി...തിരിച്ചുള്ള ബോട്ട് സമയം 11.30, 2.30, പിന്നെ 5നും...അപ്പോള്‍ 2.30നുള്ള ബോട്ടില്‍ തിരിച്ച് തുഴയാം എന്ന കണക്കു കൂട്ടലില്‍ ആലപ്പുഴപ്പട്ടണത്തിലേക്ക്...വേറെ ഒന്നുമില്ല ആദ്യം കണ്ട കടയില്‍ നിന്ന് കാപ്പികുടിച്ചു...എന്നാല്‍ പിന്നെ അര്‍ത്തുങ്കല്‍ പള്ളി വരെയൊന്നു പോയേക്കാം.... ഒരു പ്രൈവറ്റ് ബസില്‍ അര്‍ത്തുങ്കലേക്ക്...
പള്ളിയില്‍ പെരുന്നാളൊന്നുമല്ലെങ്കിലും ഞായറാഴ്ച കുര്‍ബാന കൂടാന്‍ ആള്‍ക്കാര്‍ ഒരുപാടുണ്ടായിരുന്നു...മുറ്റത്തെ പഞ്ചാരമണലില്‍ കാലുകള്‍ പതിപ്പിച്ച് കുറച്ചുനേരം...കടല്‍ തീരത്ത് പോകാനുള്ള ആഗ്രഹം കത്തുന്നവെയിലില്‍ മറന്നുപോയി!. അടുത്ത ബസില്‍ തിരിച്ച് ആലപ്പുഴയ്ക്ക്...നേരം ഉച്ചയായെങ്കിലും ചോറുകഴിക്കാനുള്ള വിശപ്പൊന്നും ഇല്ലായിരുന്നതുകൊണ്ട് ഒാരോ ജ്യൂസ് കുടിച്ച് ബോട്ടുജട്ടിയിലേക്ക്...

തിരിച്ചുള്ള ബോട്ട് കാഞ്ഞിരം വരെയെയുള്ളു. ഇപ്രാവശ്യം ബോട്ടെത്തുന്നതിനും മുന്‍പേ എത്തിയല്ലോ എന്ന് വിചാരിച്ച് കാഞ്ഞിരം ബോട്ടിലേക്ക്...ഇഷ്ട സീറ്റില്‍ അങ്ങനെ ഇരിക്കുമ്പോള്‍ ദാ വരുന്നു രാവിലെ പരിചയപ്പെട്ട ജര്‍മനിക്കാര്‍...അവരും ആലപ്പുഴ കണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. എട്ട് ദിക്കും പിന്നെ ബോട്ടും ഞെട്ടുന്ന പോലെ ഉറക്കെ ഹായ് എയ്ഞ്ചല...എന്ന്!!! ബോട്ടിലുള്ള മനുഷ്യരൊക്കെ നിങ്ങളൊക്കെ ആരാ എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കുന്നില്ലെ എന്നൊരു സംശയം? ആഹ... വെള്ളത്തിലാണ് പുറത്തേയ്ക്കിറങ്ങാനും പറ്റത്തില്ല...!

എന്തായാലും അങ്ങോട്ട് പോയതിലും വേഗതയില്‍ ഇങ്ങോട്ട് എത്തിയെന്നു തോന്നുന്നു...തിരിച്ചുള്ളയാത്രയില്‍ രാവിലെ മീന്‍ പിടിക്കാന്‍ ഒാരോ തുരുത്തില്‍ ഇറങ്ങിയവരൊക്കെ ചെറു സഞ്ചികളുമായി കയറുന്നുണ്ടായിരുന്നു.

എല്ലാവരും ഒരു നല്ലദിവസം കിട്ടിയതിന്റെ സന്തോഷവുമായി വീടുകളിലേക്ക്. രാവിലെ മുന്നോട്ട് യാത്രതുടങ്ങിയ ബോട്ടിനെ പുറകോട്ടടുപ്പിച്ച് ഞങ്ങളെ കയറ്റാന്‍ നല്ല മനസുകാണിച്ച ബോട്ടുയാത്രക്കാര്‍ക്കെല്ലാം നന്ദിയോടെ വീട്ടിലേക്ക്...

Text - അല്‍ഫോന്‍സാ ജിമ്മി, Photos - ജിമ്മികമ്പല്ലൂര്‍

Friday, December 25, 2015

നാഥന്റെ വീഥികളില്‍

നെബോ മലയില്‍ നിന്നു നോക്കിയാല്‍ കാനാന്‍ ദേശം കാണാം. ഇസ്രായേലിന്റെ മക്കളെ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച മോശ അവര്‍ക്കു വാഗ്ദത്തം ചെയ്ത ഭൂമി. ഞങ്ങളെ മോഹിപ്പിച്ചു കൊണ്ട് അത് അനന്തമായും ഫലഭൂയിഷ്ഠമായും മുന്നില്‍ പരന്നു കിടന്നു. മൗണ്ട് നെബോയില്‍ നിന്നുള്ള ഈ കാനാന്‍ കാഴ്ചയാണ് വിശുദ്ധഭൂമിയിലൂടെയുള്ള ഞങ്ങളുടെ തീര്‍ഥാടനത്തിന്റെ ആദ്യദൃശ്യം.

നെബോ മലയിലെ പകല്‍ സഞ്ചാരത്തിനൊടുവില്‍ ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലായിരുന്നു രാത്രി താമസം. പുലര്‍ച്ചെ ജോര്‍ദ്ദാനതിര്‍ത്തി താണ്ടി ഇസ്രായേലിലേക്ക് പോകണം. അതിര്‍ത്തിക്കപ്പുറം ജെറീക്കോ പട്ടണമാണ്. ജെറുസലേമിലേക്കു പോകാന്‍ യേശു തിരഞ്ഞെടുത്ത വഴി. യേശുവിനെ കാണാന്‍ തടിച്ചു കൂടിയവര്‍ക്കിടയില്‍ തന്റെ പൊക്കക്കുറവ് മനസ്സിലാക്കിയ സക്കേവൂസ് എന്ന ധനികന്‍ കയറിയ സിക്കാമൂര്‍ മരം അവിടെ ഇപ്പോഴുമുണ്ട്. കാലത്തെയും കാറ്റിനെയും തോല്‍പ്പിച്ച് അതു നിലകൊള്ളുന്നു -പുരാതനമായ വിശ്വാസവീഥികളിലേക്ക് തീര്‍ഥാടകരെ സ്വാഗതം ചെയ്തുകൊണ്ട്.

പ്രലോഭനത്തിന്റെ മലയിലേക്കാണ് പിന്നീടു പോയത്. യേശുവിനെ സാത്താന്‍ പരീക്ഷിച്ച സ്ഥലം. അവിടെ നിന്ന് പഴയ നിയമത്തിന്റെ കൈയെഴുത്തു പ്രതികള്‍ കണ്ടെടുത്ത ഖുമ്‌റാന്‍ ഗുഹകളിലേക്ക്. തുകലില്‍ എഴുതി ചുരുളുകളാക്കി മണ്‍ഭരണികളില്‍ സൂക്ഷിച്ച നിലയിലാണത്രെ ഗ്രന്ഥച്ചുരുളുകള്‍ ഇവിടെ നിന്നു കണ്ടെടുത്തത്. ചാവുകടലിന്റെ പടിഞ്ഞാറെ കരയിലാണ് ഖുമ്‌റാന്‍.

ഇതാണ് ജോര്‍ദാന്‍ നദി. സ്‌നാപകയോഹന്നാനില്‍ നിന്ന് യേശു ജ്ഞാനസ്‌നാനം സ്വീകരിച്ച വിശുദ്ധനദിയില്‍ എല്ലാം മറന്ന് ഒരു മുങ്ങിക്കുളി. വശങ്ങളില്‍ ഒലീവു മരങ്ങള്‍ നിറഞ്ഞ വൃത്തിയുള്ള നദീതീരം.

കാനായിലെ പള്ളിയിലേക്കാണ് ഇപ്പോള്‍ യാത്ര. അവിടത്തെ കല്യാണവിരുന്നിലാണ് യേശു ആദ്യ അത്ഭുതം കാണിക്കുന്നത്. അവിടെ തീര്‍ഥാടകര്‍ക്ക് ബലിയര്‍പ്പിക്കാം. വിവാഹിതര്‍ക്ക് വിവാഹ വാഗ്ദാനം പുതുക്കാം. കല്യാണനാളില്‍ യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, വിവാഹവിരുന്നു നടന്ന സ്ഥലം, കലവറ എല്ലാം ചുറ്റിനടന്നു കാണാം. ഇവിടെവരുന്ന എല്ലാവര്‍ക്കും വീഞ്ഞു നല്‍കും. പള്ളിക്കു മുന്നിലെ കടയില്‍ നിന്നു വീഞ്ഞു വാങ്ങാം. വാങ്ങും മുമ്പ് 'വലിയൊരളവില്‍' രുചിച്ചു നോക്കുകയുമാവാം.

കന്യകാമറിയത്തിന് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗളവാര്‍ത്ത നല്‍കിയ ഇടം. ഇതാണ് മംഗലവാര്‍ത്താ പള്ളി. കന്യകാമാതാവിന്റെ 20 തരം പ്രതിമകള്‍ ഇവിടെയുണ്ട്. 20 രാജ്യത്തുണ്ടാക്കിയത്. 20 വേഷത്തില്‍. ചിലങ്കയണിഞ്ഞ തായ്‌ലാന്‍ഡിലെ മാതാവ് ആരിലും കൗതുകമുണര്‍ത്തും. തൊട്ടടുത്താണ് യൗസേപ്പിതാവിന്റെ പള്ളിയും പണിശാലയും. വിശുദ്ധ ഔസേപ്പിന്റെ വിവാഹവും മരണവുമെല്ലാം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

യേശു കാറ്റിനെയും തിരമാലകളേയും ശാന്തമാക്കുകയും ജലത്തിനു മീതേ നടക്കുകയും ചെയ്ത ഗലീലി കടല്‍ത്തീരത്തേക്കാണ് ഇനി യാത്ര. യേശു തന്റെ ശിഷ്യന്മാരെ കണ്ടെത്തിയത് ഇവിടെ വെച്ചായിരുന്നു. ഒരു തടാകത്തിന്റെ മാത്രം വലുപ്പമുള്ള (151 അടി ആഴം, ആറു മൈല്‍ വീതി, 12 മൈല്‍ നീളം) ഈ കടലിലൂടെ ഒരു യാനത്തില്‍ അരമണിക്കൂര്‍ നീളുന്ന ഒരു യാത്രയുണ്ട്. ഒരു തീര്‍ഥാടകനും അതു മറക്കില്ല. വഞ്ചിക്കാരന്‍ ശുദ്ധമലയാളത്തില്‍ അക്ഷരസ്ഫുടതയോടെ 'അക്കരയ്ക്കു യാത്ര ചെയ്യും സിയോന്‍ സഞ്ചാരീ..' എന്നു പാടിക്കൊണ്ടാണ് ഞങ്ങളെ തിരകള്‍ക്കും കാറ്റിനും മീതേക്കൂടി നയിച്ചത്. നദീതീരത്താണ് തിബേരിയൂസ് നഗരം. ആധുനികതയുടെയും പൗരാണികതയുടെയും സങ്കലനമായ ഒരു വിചിത്രനഗരം. അവിടത്തെ റെസ്റ്റാറന്റുകളില്‍ കിട്ടുന്ന മീന്‍ പൊരിച്ചതിനു പോലും ബിബ്ലിക്കല്‍ പേരാണ്: 'സെന്റ് പീറ്റര്‍ ഫിഷ്'.

അവിടെ നിന്ന് കഫര്‍ണാം എന്ന യേശുവിന്റെ നഗരത്തിലെത്തുമ്പോള്‍ നിരവധിയുണ്ട് കാഴ്ചകള്‍. യേശു സെന്റ് പീറ്ററിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയ സ്ഥലം, വിശുദ്ധ പത്രോസിന്റെ ഭവനം, ഗിരിപ്രഭാഷണം നടന്നയിടം, തകര്‍ന്ന സിനഗോഗുകള്‍, സുവിശേഷങ്ങള്‍ ആലേഖനം ചെയ്ത പള്ളി (*സുിരസ ്ശ ഏവസ്ഥറഹറുലവീ) എന്നിങ്ങനെ കാഴ്ചകളുടെ പരമ്പര. അയ്യായിരം പേരെ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് വിരുന്നൂട്ടിയ വരപ്രസാദത്തിന്റെ സ്മരണയില്‍ അവിടത്തെ പള്ളിയില്‍ അഞ്ചപ്പവും രണ്ടുമീനും ആലേഖനം ചെയ്ത അള്‍ത്താര.

കാഴ്ചകളുടെ മൂന്നു ദിവസം കടന്നു പോയി. സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തിലുള്ള താബോര്‍ മലയിലാണ് ഈ നാലാം പകല്‍ തുടങ്ങുന്നത്. ഇവിടെ വെച്ചാണ് ശിഷ്യന്മാര്‍ നോക്കി നില്‍ക്കെ യേശു മോശയോടും ഏലിയാ പ്രവാചകനോടുമൊപ്പം രൂപാന്തരപ്പെട്ടത്. രൂപാന്തരീകരണത്തിന്റെ പള്ളി (ഏമീാഹരമ ്ശ ഠിമൃീശഹഷുിമറഹ്ൃ) യിലെ പ്രധാന അള്‍ത്താരക്കു മുന്നില്‍ യേശുവിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലം പ്രത്യേകം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഇസ്രായേലിന്റെ പടിഞ്ഞാറേ അറ്റത്തുള്ള മെഡിറ്ററേനിയന്‍ നഗരമായ ഹൈഫ മെറ്റാരു ദൃശ്യവിസ്മയം. ഹാംഗിങ് ഗാര്‍ഡനും മെഡിറ്ററേനിയന്‍ കടലും തുറമുഖവും പുരാതനമന്ദിരങ്ങളുമുള്ള ഹൈഫ ബഹായികളുടെ തലസ്ഥാനമാണ്. ദൈവത്തിന്റെ മുന്തിരിത്തോപ്പിലേക്ക് -കര്‍മ്മല മലയിലേക്ക്- പോകും മുമ്പ് ഹൈഫ കടക്കണം. ഏലിയാ പ്രവാചകന്‍ ഒളിച്ചു താമസിച്ച ഗുഹയും സ്റ്റെല്ലാ മേരീസ് ദേവാലയവുമാണ് കര്‍മ്മലമലയിലെ കാഴ്ചകള്‍. ബെത്‌ലഹേമിലേക്കുള്ള പ്രയാണത്തില്‍ ഹൈഫയും കര്‍മലയും പ്രധാനകേന്ദ്രങ്ങളാണ്.

യേശു പിറന്ന നാട്ടില്‍ -ബെത്‌ലഹേമില്‍- ഞങ്ങളെത്തുകയാണ്. വിശുദ്ധനാട് തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനഘട്ടം. പലസ്തീനിലാണ് ബത്‌ലഹേം എന്ന ദാവീദിന്റെ പട്ടണവും തിരുപ്പിറവി ദേവാലയവും. ലോകത്തിലെത്തന്നെ ഏറ്റവും പഴയ ദേവാലയം. നാലാം നൂറ്റാണ്ടിലെ മൊസൈക്ക് തറ പോലും അതുപോലെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പ്രധാന അള്‍ത്താരക്കടുത്ത് യേശു പിറന്ന സ്ഥലം. ഒരു നക്ഷത്ര ചിഹ്നവും 'ഇവിടെ കന്യകാ മറിയത്തില്‍ നിന്നു യേശു ജനിച്ചു' എന്ന വാചകവും കാണാം. എന്നും നിന്റെ തല കുനിഞ്ഞു തന്നെ ഇരിക്കട്ടെ എന്ന സന്ദേശം പോലെ, തല കുനിച്ചു മാത്രം പ്രവേശിക്കാവുന്ന അഞ്ചടി പൊക്കമുള്ള വാതില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. തളര്‍വാതരോഗിയെ സൗഖ്യപ്പെടുത്തിയ ബെദ്‌സെദാ കുളം, കന്യകാമാതാവ് ജനിച്ച സ്ഥലത്തെ വിശുദ്ധ അന്നയുടെ ദേവാലയം എന്നിവയും വിശ്വാസികളെ കാത്തിരിക്കുന്നു.

കുരിശിന്റെ വഴിയിലേക്കാണ് ഞങ്ങളുടെ പ്രയാണം. പിലാത്തോസിന്റെ അരമനയില്‍ വെച്ച് കുറ്റക്കാരനായി വിധിക്കപ്പെട്ട യേശു കുരിശു വഹിച്ച് സഞ്ചരിച്ച സ്ലീവാപാത. കുരിശേന്തിയും ഗാനങ്ങള്‍ ആലപിച്ചും എപ്പോഴും വിവിധ ദേശക്കാര്‍ ഈ പാതയിലുണ്ടാവും. ഭൂനിരപ്പില്‍ നിന്ന് 45 അടി മാത്രം ഉയരത്തിലുള്ള ഈ കുന്നാണ് ഗോല്‍ഗോത്ത -തലയോടിടം. 14 സ്ഥലങ്ങലുള്ള കുരിശിന്റെ വഴിയിലെ 12ാം സ്ഥലമാണ് രക്ഷാകരസന്ദേശം മുഴങ്ങുന്ന ദിവ്യസ്ഥലം -യേശു കുരിശില്‍ മരിച്ച സ്ഥലം. അവിടെ നനമ്രശിരസ്‌കരായി ഞങ്ങള്‍ നിന്നു. കുരിശില്‍ നിന്നിറക്കി സുഗന്ധദ്രവ്യങ്ങള്‍ പകര്‍ന്ന് യേശുവിന്റെ ശരീരം കിടത്തിയ സ്ഥലം ഇപ്പോഴും സുഗന്ധദ്രവ്യങ്ങള്‍ പൂശി സൂക്ഷിക്കുന്നുണ്ട്.

വിശ്വാസവഴിയിലെ ഏറ്റവും തിരക്കേറിയ സ്ഥലം തിരുവുത്ഥാനം നടന്ന ഗുഹയാണ്. തിരുക്കല്ലറയിലും ഗുഹയിലും ഇറങ്ങി പ്രാര്‍ഥിക്കാം. വിലാപമതിലിലും നല്ല തിരക്കുണ്ട്. യഹൂദര്‍ തലയിടിച്ചു വിലപിച്ചു പ്രാര്‍ഥിക്കുന്ന സ്ഥലമാണ് വിലാപമതില്‍. അവിടെ സദാ യഹൂദവേഷമണിഞ്ഞവരുടെ നീണ്ട നിര. മതില്‍ വിടവുകളില്‍ നിറയെ അപേക്ഷകളും ഉപകാരസ്മരണകളും തിരുകിവെക്കുന്നതു കാണാം. 200 അടി നീളവും 90 അടി ഉയരവുമുള്ള മതില്‍ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അവിടെ പ്രവേശിക്കണമെങ്കില്‍ കിപ്പായോ (യഹൂദത്തൊപ്പി) ധരിക്കണം. ബഥനിയയിലെ വിശുദ്ധ ലാസറിന്റെ പള്ളിക്കു സമീപം ഒരു മുസ്ലിം പള്ളിയുമുണ്ട്. അതിനരികെയാണ് ലാസറിനെ ഉയിര്‍പ്പിച്ച ഗുഹ.

ദിവസങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ജെറുസലേമിലാണ്. സമുദ്രനിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ ഏഴു പ്രവേശന കവാടങ്ങളോടു കൂടി സ്ഥിതി ചെയ്യുന്ന നഗരം. രക്ഷകന്‍ സുവര്‍ണകവാടം കടന്ന് ജെറുസലേമിലേക്ക് വരുമെന്ന് യഹൂദരും മുഹമ്മദ് നബി സ്വര്‍ഗത്തിലേക്ക് കയറിപ്പോയത് ഇവിടെ നിന്നാണെന്ന് മുസ്ലിങ്ങളും വിശ്വസിക്കുന്ന സ്ഥലം. യേശു ആസന്നഭാവിയില്‍ വരാനിരിക്കുന്ന ദുരന്തം മനസ്സിലാക്കി ജെറുസലേമിനെ ഓര്‍ത്തു വിലപിച്ച സ്ഥലം ഇവിടെത്തന്നെ. ആ സ്ഥലത്താണ് ഇപ്പോള്‍ കണ്ണുനീരിന്റെ പള്ളി നില്‍ക്കുന്നത്. കണ്ണുനീര്‍ത്തുള്ളിയുടെ ആകൃതിയിലുള്ള പള്ളി.

ഒലിവു മലയുടെ വടക്ക് ഗെദ്‌സമേന്‍ തോട്ടത്തിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. വിശുദ്ധസ്ഥലങ്ങളില്‍ വെച്ചേറ്റവും മനോഹരമായ പ്രദേശം. പ്രാര്‍ഥനക്കും വിശ്രമത്തിനും യേശു തിരഞ്ഞെടുത്തത് ഈ സ്ഥലമാണ്. മൂവായിരം വര്‍ഷം പഴക്കമുള്ള മരങ്ങളുണ്ട് ഇവിടെ. സുകൃതം ചെയ്ത പുണ്യവൃക്ഷങ്ങള്‍. അവ യേശുദേവനെ നേരില്‍ കണ്ടിട്ടുണ്ടാവണം. അന്ത്യ അത്താഴത്തിന് സെഹിയോന്‍ ഊട്ടുശാലയിലേക്ക് യേശു പോയത് ഇവിടെ നിന്നാണ്. ശിഷ്യന്മാരോട് ഉണര്‍ന്നിരിക്കാന്‍ ആവശ്യപ്പെട്ടതും എന്നാല്‍ അവര്‍ ഉറങ്ങിപ്പോയതും ഇവിടെ വെച്ചാണ്. ഒരു ചുംബനത്തിലൂടെ യൂദാസ് ദൈവപുത്രനെ ഒറ്റിയതും ഇവിടെ വെച്ചത്രെ. ഗദ്‌സെമേന്‍ തോട്ടത്തിലെ പള്ളിയുടെ അള്‍ത്താരക്കു മുന്നില്‍ യേശു മുട്ടു കുത്തി പ്രാര്‍ഥിച്ച പാറ ഇപ്പോഴുമുണ്ട്. അവസാന അത്താഴം നടന്ന സെഹിയോന്‍ മാളിക തൊട്ടപ്പുറത്ത്. പള്ളിക്കു മുകളില്‍ പത്രോസ് മൂന്നു വട്ടം യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കൂവിയ കോഴിയുടെ രൂപം വഹിക്കുന്ന കുരിശ്.

മോശ ദൈവത്തെ ദര്‍ശിച്ച സീനായ് മലയിലെ സെന്റ് കാതറിന്‍സ് മഠത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട മുള്‍പ്പടര്‍പ്പ് ഇപ്പോഴുമുണ്ട്. ഒരു വിദൂരഭൂതകാലത്തിന്റെ ദൈവീകദൂതുപോലെ. സീനായ് മല കൂടി കണ്ട് വിശുദ്ധയാത്രയിലെ അവസാനത്തെ ചുവടും പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ തീര്‍ഥാടകരില്‍ ആത്മനിര്‍വൃതിയുടെ തിളക്കവും പ്രസാദവും.

വിശുദ്ധലോകത്തെ എന്റെ സഞ്ചാരം ഒരു ആത്മാന്വേഷണം പോലെയായിരുന്നു. ദേവഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ നിയോഗം ലഭിച്ചവനെപ്പോലെ ഞാന്‍ ഓടി നടന്നു ചിത്രങ്ങള്‍ പകര്‍ത്തി. തൃപ്തി വരാതെ. ദൈവീകസാന്നിധ്യമുള്ള ദൃശ്യങ്ങള്‍. അവയിലൂടെ എന്റെ ക്യാമറ നിറുത്താതെ ചലിച്ചു. പല ദേശക്കാര്‍, ഭാഷക്കാര്‍, വിശ്വാസക്കാര്‍. അവരുടെ മുഖങ്ങളിലെ ആത്മീയസംതൃപ്തി എന്നെ അതിശയിപ്പിച്ചു. അഞ്ചാം സുവിശേഷത്തിന്റെ സാക്ഷാല്‍ക്കാരം പോലെ.

യാത്രയിലെ കാഴ്ചകള്‍ ഈ ഫ്രെയിമുകള്‍ക്കു പകര്‍ത്താവുന്നതിനേക്കാള്‍ എത്രയോ സുന്ദരമായിരുന്നു. അനുഭവം അതിലേറെ തീവ്രവും. ചാവുകടലിലെ സമുദ്രസ്‌നാനം അത്തരത്തിലൊരനുഭവമായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 400 അടി താഴെയുള്ള ഈ കടലില്‍ ലവണസാന്ദ്രതയില്‍ ഞങ്ങള്‍ പൊങ്ങിക്കിടന്നു. മടക്കവഴിയില്‍ ഒരു ദിവസം ഈജിപ്തിലും തങ്ങി. ഹോട്ടലിലെ മുറിയില്‍ നിന്നാല്‍ രാത്രിയില്‍ നിലാവില്‍ ഇരുണ്ട നിഴല്‍ പോലെ പിരമിഡുകള്‍ കാണാം. മരിച്ച സംസ്‌കൃതികളുടെ ശവകുടീരങ്ങള്‍. വിശ്വാസത്തിന്റെ മഹാഗോപുരങ്ങള്‍. ആത്മീയതയുടെ വിശുദ്ധസാക്ഷാല്‍ക്കാരങ്ങള്‍. ഇതു പോലൊരു യാത്ര ഇനി എന്ന്? അറിയില്ല.


Text : Leen Thobias 

Wednesday, December 2, 2015

പ്രണയം പൂക്കുന്ന ദ്വീപ്‌


 കടലിനടിയില്‍ ഒരു സ്വപ്നലോകത്താണ് ഞങ്ങള്‍. ഞാനും നിനയും. കൈകാലുകളിളക്കി സ്വര്‍ണമുടിയിഴകള്‍ പറത്തി നീങ്ങുമ്പോള്‍ അവള്‍ മനോഹരിയായ ഒരു മത്സ്യകന്യകയെപ്പോലെ തോന്നി. അതോ പിടച്ചു നീന്തുന്ന പൊന്മീനോ! അനന്തമായ ജലരാശിയുടെ മഹാമൗനത്തിലൂടെയുള്ള സഞ്ചാരം.

മനുഷ്യനെ പേടിച്ച് പ്രകൃതി ഒളിപ്പിച്ചുവെച്ചതുപോലെയുണ്ട് ഈ ലോകം. കുന്നുകളും സമതലങ്ങളും പുല്‍മേടുകളും പൊന്തക്കാടുകളുമെല്ലാമുണ്ട്. പല നിറങ്ങളിലുള്ള പവിഴപ്പുറ്റുകളുടെയും ജലസസ്യങ്ങളുടെയും ഇടയിലൂടെ നിങ്ങുമ്പോള്‍ നമ്മെ തൊട്ട് പാഞ്ഞുപോവുന്ന എന്തെല്ലാം തരം മത്സ്യങ്ങള്‍! ചിലതിന് പെയിന്റിങ്ങുകളെ തോല്‍പ്പിക്കുന്ന വര്‍ണശോഭ. അല്ലെങ്കിലും പ്രകൃതി തന്നെയല്ലേ ഏറ്റവും വലിയ ചിത്രകാരി. ഈ ബംഗാരം ഉള്‍പ്പെടുന്ന ലക്ഷ്വദ്വീപുകള്‍ തന്നെ തെളിവ്. 4200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലഗൂണുകളിലെ ജൈവസമ്പത്ത് ലോകത്തില്‍ തന്നെ അത്യപൂര്‍വമാണ്.

സത്യത്തില്‍ ജീവിത ബഹളങ്ങളില്‍ നിന്ന് കുതറിമാറി ഞങ്ങള്‍ ബംഗാരത്തേക്ക് ഒന്നു മുങ്ങുകയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ആന്റിക് ബിസിനസ്സാണ് എനിക്ക്. നൂറായിരം കാര്യങ്ങള്‍, നിരന്തര യാത്രകള്‍. ചൈന, തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം, മ്യാന്‍മാര്‍, മംഗോളിയ.... തിരക്കുകള്‍ വരിഞ്ഞുമുറുക്കിക്കളയും. പക്ഷേ, പണം കായ്ക്കുന്ന മരങ്ങളായി എപ്പോഴും കഴിയാനാവുമോ? യാത്രകള്‍ എന്നെ ഒരുപാട് മോഹിപ്പിക്കുന്നത് അതുകൊണ്ടാണ്.

കഴിഞ്ഞ ഡിസംബറില്‍ ബംഗാരം റിസോര്‍ട്ടില്‍ കോട്ടേജ് ബുക്കു ചെയ്യുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല. മുമ്പ് തങ്ങിയിട്ടുള്ള ആഡംബരം നിറഞ്ഞ ഉല്ലാസകേന്ദ്രങ്ങള്‍ പോലെയല്ല ഇത്. എയര്‍ കണ്ടീഷണറില്ല, നൂറുകണക്കിന് ചാലനുകള്‍ തിക്കിത്തിരക്കുന്ന ടി.വിയില്ല, പത്രമില്ല, ടാപ്പ് തുറന്നാല്‍ ഏതു നേരവും ചൂടുവെള്ളമില്ല. (ഇടവിടാതെ ചിലയ്ക്കുന്ന നശിച്ച മൂന്നു മൊബൈല്‍ ഫോണുകള്‍ ഞാന്‍ നേരത്തെ ഓഫാക്കിയിരുന്നു.)

എന്തൊരു സൈ്വരം. കണ്ണൊത്താദൂരം വരെ കടല്‍. കടല്‍ മാത്രം. പിന്നെ വെള്ളിമേഘങ്ങളുടെ അനന്താകാശം. കൊച്ചിയില്‍ നിന്ന് കിങ്ഫിഷര്‍ വിമാനത്തില്‍ അഗത്തിവരെയുള്ള യാത്രതന്നെ ഞങ്ങളെ ഹരംകൊള്ളിച്ചു. മേഘക്കീറുകള്‍ വഴിമാറുമ്പോള്‍ അങ്ങുതാഴെ കടല്‍പ്പരപ്പില്‍ ചെറുതുരുത്തുകള്‍. സ്വര്‍ഗത്തില്‍ നിന്ന് ചിതറിവീണ മരതകക്കല്ലുകള്‍ പോലെ. അവയ്ക്ക് അതിരിട്ട് വെള്ളമണല്‍പ്പരപ്പ്. ചുറ്റും തിരനുരയുന്ന ഇളംനീല ലഗൂണുകള്‍.

ഇവിടെ ഓലമേഞ്ഞ കോട്ടേജുകള്‍ മുക്കുവക്കുടിലുകളുടെ പരിഷ്‌കൃത രൂപമാണ്. കാവി പൂശിയ തറയോടുകള്‍ വിരിച്ച നിലം, മച്ച്, ലൈറ്റുകള്‍, ഫാന്‍, രണ്ട് കട്ടിലുകള്‍, കിടക്ക, തലയിണ, കസേരകള്‍, കുളിമുറി... സൗകര്യങ്ങള്‍ വളരെ ലളിതം. പക്ഷേ, നല്ല വൃത്തിയും വെടിപ്പും. ആഡംബരമായി പറയാമെങ്കില്‍ ഒരു മിനിഫ്രിഡ്ജുമുണ്ട്. ഉമ്മറത്ത് ചൂരല്‍ക്കസേരയില്‍ ചാരിക്കിടന്നാല്‍ വെയിലിന്റെയും കടലിന്റെയും കയറ്റിറക്കങ്ങള്‍ കാണാം.

പെട്ടെന്ന് ഞാന്‍ ഷാങ്ഹായിയും ഹോങ്‌കോങ്ങും ഓര്‍ത്തു. ആഘോഷങ്ങള്‍ ഒടുങ്ങാത്ത ആ മഹാനഗരങ്ങള്‍ എത്ര അകലെയാണ്. ശരിക്കും പ്രകൃതിയിലേക്കുള്ള മടക്കമാണിത്.

തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ 120 ഏക്കറാണ് ബംഗാരം. അലസമായി ചുറ്റിനടന്നുകാണാന്‍ രണ്ടുമണിക്കൂര്‍ മതി. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ നടക്കാനിറങ്ങിയതാണിപ്പോള്‍. ഇളംകാറ്റ് തെങ്ങോലകളില്‍ കൂടുവെക്കുമ്പോള്‍ ഇതൊരു രസമാണ്. ചൊരിമണലില്‍ നിന നടക്കുന്നതുപോലും നൃത്തംവയ്ക്കുംപോലെയാണ്. ഇവിടെ കുത്തിനോവിക്കുന്ന തുറിച്ചു നോട്ടങ്ങളില്ല. ബംഗാരത്ത് സഞ്ചാരികളും റിസോര്‍ട്ട് ജീവനക്കാരും മാത്രമേയുള്ളൂ. വെയില്‍ ചായുമ്പോള്‍ ദ്വീപിനു നടുവിലെ തടാകത്തിന്റെകരയില്‍ പക്ഷിക്കൂട്ടങ്ങള്‍ പറന്നിറങ്ങും. അവയെപ്പറ്റിയുള്ള ഒരു പുസ്തകം ഇവിടുത്തെ ലൈബ്രറിയിലാണ് ഞാന്‍ കണ്ടത്. അത് എഴുതിയ പക്ഷിശ്ശാസ്ത്രജ്ഞന്‍ ഗ്രിസ് ജെന്റ് ബംഗാരത്ത് മുടങ്ങാത എത്തുന്ന സഞ്ചാരിയാണ്. ഇവിടത്തെ ടൂറിസ്റ്റുകളില്‍ പതിവുകാരാണ് ഏറെ.

വെയില്‍ ഒന്നുകൂടി തെളിഞ്ഞതോടെ തീരത്താണ് എല്ലാവരും. സൂര്യസ്‌നാനം പോലെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റൊന്നില്ല. വലിയ ഓലക്കുടകള്‍ക്കു താഴെ കടല്‍നോക്കിയിങ്ങനെ കിടക്കുമ്പോള്‍ കാറ്റിന്റെ നിശ്വാസം മുഖത്തു തട്ടുന്നു. തൊട്ടപ്പുറത്ത് നിന ചെറുമയക്കത്തിലാണ്. കവിളിലെ നനവുള്ള മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞപ്പോള്‍ അവള്‍ ഉറക്കത്തില്‍ പുഞ്ചിരിക്കുന്നു. ഏതു സ്വപ്നത്തിലാണോ അവള്‍!

എല്ലാവരും സ്വന്തം ലോകങ്ങളിലാണ്. പുസ്തകങ്ങള്‍ വായിച്ചും ഇയര്‍ഫോണില്‍ സംഗീതം കേട്ടും.... ഈ കുടക്കീഴില്‍ ഉദയാസ്തമയങ്ങള്‍ കണ്ട് ഞങ്ങള്‍ കിടന്നിട്ടുണ്ട്. ഇന്നലെ രാവേറെയാവുംവരെ കടലിന്റെ സംഗീതം കേട്ട് ഇവിടെയായിരുന്നു. പ്രകൃതിക്ക് ഓരോ നേരത്തും ഓരോ ഭാവമാണ്.

സുഖകരമായ ഒരു മയക്കം മുറിച്ചത് നിനയുടെ ശബ്ദമാണ്. കുളിക്കാനുള്ള ഒരുക്കമാണ്. ഇത്ര ശാന്തമായ കടല്‍ അധികം രാജ്യങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല. കുഞ്ഞോളങ്ങളില്‍ കാല്‍തൊട്ട് പതിയെപ്പതിയെ കടലിന്റെ ചെറുതണുപ്പില്‍.... പരസ്പരം വെള്ളം തെറുപ്പിച്ചും കെട്ടിപ്പുണര്‍ന്നും.... ഇത്ര സന്തോഷവതിയായി നിനയെ ഞാന്‍ കണ്ടിട്ടില്ല. എല്ലാംകൊണ്ടും ഇത് മധുവിധുവിന്റെ ഒരു ദ്വീപാണ്. പ്രണയം ജ്വലിക്കുന്ന ഒരു കന്യാവനം.

സന്ധ്യ. അന്തിവെട്ടത്തില്‍ നിറങ്ങള്‍ പടര്‍ന്ന ഒരു ജലച്ചായചിത്രം പോലെ ആകാശം. ബീച്ച് ബാര്‍ ഉണര്‍ന്നുകഴിഞ്ഞു. കാറ്റില്‍ ഇളകിയാടുന്ന ചെറുവിളക്കുകള്‍ക്കു താഴെ ഊഷ്മളമായ സല്ലാപങ്ങള്‍. ലണ്ടനില്‍ നിന്നും പാരീസില്‍ നിന്നുമൊക്കെ എത്തിയവരാണ് ചുറ്റും. സൗഹൃദഭാഷണങ്ങള്‍ കാഴ്ചയുടെ ഓരോ ജാലകങ്ങള്‍ തട്ടിത്തുറക്കുന്നു. ദേശപ്പഴമകള്‍, ചരിത്രകൗതുകങ്ങള്‍, അപൂര്‍വമായ യാത്രാനുഭവങ്ങള്‍. അതു കേള്‍ക്കുമ്പോള്‍ നിന എന്നെ നോക്കും. അടുത്ത വര്‍ഷം അങ്ങോട്ടാക്കിയാലോ?

ഓര്‍ത്താല്‍ എല്ലാം വിസ്മയം. അറിയാത്ത ഒരു ദേശം. അതിന്റെ ചരിത്രവും കഥകളും. പണ്ടുകാലത്ത് കേരളം വാണിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം സ്വീകരിച്ച് മെക്കയ്ക്ക് പോയി അപ്രത്യക്ഷനായി എന്നും അദ്ദേഹത്തെ തിരഞ്ഞ് പുറപ്പെട്ട നാവികരില്‍ ഒരാള്‍ ബംഗാരംകണ്ടെത്തിയെന്നുമാണ് കഥ. കാറും കോളും നിറഞ്ഞ ഒരു രാത്രിയില്‍ കപ്പല്‍ച്ചേതം വന്ന് അദ്ദേഹം ഇവിടെ എത്തിയത്രെ.

യാത്രാസ്മൃതികള്‍ മായാതെ നില്‍ക്കുക മനസ്സിലും നാവിലുമാണെന്ന് പറയാറുള്ളത് വളരെ ശരിയാണ്. ദാ... ഇവിടെ അത്താഴത്തിനുള്ള ഒരുക്കമാണ്. തീരത്ത് നിരത്തിയിട്ട, മരത്തിന്റെ തീന്‍മേശകളും കസേരകളും. ചിമ്മിനിവിളക്കുകളുടെ പ്രകാശത്തില്‍ ചിരിക്കുന്ന മുഖങ്ങള്‍. മുന്നിലെ തളികകളില്‍ പലതരം ഡിഷുകള്‍. കൊതിയൂറുന്ന കടല്‍മീന്‍ വിഭവങ്ങള്‍. മലബാറി മട്ടന്‍കറി, ചിക്കന്‍ ഫ്രൈ, നെയ്‌ച്ചോറ്, പഴങ്ങള്‍.... സ്വാദ് പിടിച്ചതിനാല്‍ അഞ്ചുദിവസം കൊണ്ട് ഞാന്‍ ഒന്നു തടിച്ചിട്ടുണ്ട്.

ഈ രാത്രിയും മനോഹരമാണ്. ആയുര്‍വേദ സെന്ററിലെ ഉഴിച്ചിലും പിഴിച്ചിലുമായതോടെ നല്ല ഉറക്കം. ഇത്ര നന്നായി ഉണ്ടുറങ്ങി ഉല്ലസിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടില്ല.

സമയം രാവിലെ 11. ഓളങ്ങളില്‍ ഉലഞ്ഞ് ബോട്ട് മുന്നോട്ടു നീങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വീണ്ടും ഫോട്ടോകളെടുക്കുന്നു. അഗത്തിയിലേക്കുള്ള ഈ ഒരു മണിക്കൂര്‍യാത്രപോലും ചിലപ്പോള്‍ മറക്കാനാവാത്ത ചിത്രങ്ങള്‍ തരും. തീരത്തോടടുക്കുമ്പോഴാണ് ഞങ്ങള്‍ കണ്ടത്, മണല്‍പ്പരപ്പില്‍ പായുന്ന വലിയ കടലാമകള്‍.

ഇവിടെ ഒരു രാത്രി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് അറിയാതെ മോഹിച്ചുപോയി. നാളെയാണ് പൗര്‍ണമി. നിറനിലാവില്‍ കടലാമകള്‍ കൂട്ടമായ് മുട്ടയിടാന്‍ എത്തുന്ന ദിവസം. ബംഗാരത്തിനടുത്തുള്ള ദ്വീപിലേക്ക് ആ കാഴ്ചകാണാന്‍ സഞ്ചാരികള്‍ പോവും. നാളെ ആ സമയത്ത് ഹാംബര്‍ഗിലേക്കുള്ള വിമാനത്തില്‍ ഞങ്ങള്‍ നല്ല ഉറക്കമായിരിക്കും. പക്ഷേ, ഞങ്ങളുടെ സ്വപ്നത്തില്‍ ബംഗാരമുണ്ട്. അടുത്ത വേനലവധിക്ക് ഞങ്ങള്‍ ഇപ്പോഴേ കാത്തു തുടങ്ങിയിരിക്കുന്നു.

Text: Alone Abel, Photos: T K Pradeep Kumar

Saturday, November 21, 2015

കറുത്ത ചെട്ടിച്ചികള്‍



പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ-
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍...
(ഇടശ്ശേരി - കറുത്ത ചെട്ടിച്ചികള്‍)


മലമ്പുഴയിലേക്ക് മഴമേഘങ്ങള്‍ കടന്നുവരുന്നത് കവയിലൂടെയാണ്. മലമുടികള്‍ക്ക് മേലെ കറുത്തിരുണ്ട് നിരക്കുന്ന മേഘങ്ങളെ കാണാന്‍ സഞ്ചാരികളെത്തും. കവയില്‍ മഴ കാത്തിരിക്കുന്ന നിമിഷങ്ങളിലൂടെ..


വളരെ പണ്ട്, തന്റെ ശക്തി മുഴുവന്‍ വാലില്‍ ശേഖരിച്ച്, ഒരു ഭീകരനായ വ്യാളി ഭൂമിയെ നശിപ്പിക്കാന്‍ വരികയായിരുന്നു. അപ്പോള്‍, അജാതശത്രുവും ഹെര്‍ക്കുലീസിനെപ്പോലെ ശക്തനും ഒഡീസിയസിനെപ്പോലെ ധീരനുമായ ഒരു രാജകുമാരന്‍ ആ വ്യാളിയെ നേരിടുകയും തന്റെ ഭീമന്‍ ഖഡ്ഗം കൊണ്ട് അതിന്റെ ശക്തി ഒളിപ്പിച്ചുവെച്ച വാല്‍ വെട്ടി വീഴ്ത്തുകയും ചെയ്തു. ആ വാല്‍ വന്നു വീണത് മലമ്പുഴയിലെ കവയിലാണെന്ന് തോന്നും, ഞങ്ങളുടെ നേര്‍ മുന്നില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ഒരു പര്‍വ്വത ശിഖരം കണ്ടാല്‍. കവ എന്ന സ്ഥലം അങ്ങിനെയാണ്. എപ്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും.

മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമാണ് കവ. ആദ്യവര്‍ഷമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം. സഞ്ചാരപ്രിയരായ നിരവധി സ്വദേശികളും വിദേശികളും ഇവിടേക്ക് സീസണില്‍ എത്താറുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടു തുടങ്ങുന്നതോടെ ഇവിടെ സീസണ്‍ ആരംഭിക്കുന്നു. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് കവ.




കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വിധം വിശാലമാണ് ഇവിടുത്തെ പ്രകൃതിയുടെ കാന്‍വാസ്. നാല് മണിക്കാണ് ഞങ്ങള്‍ കവയിലെത്തിയത്. അവിടെ തെളിഞ്ഞ ആകാശം. പാലക്കാടന്‍ ചൂട് ശമിച്ചിട്ടില്ല. നേരിയ കാറ്റ്. 'ഇപ്പോള്‍ വരും മേഘങ്ങള്‍', സുധീര്‍ പറഞ്ഞു. ഞാനത് വിശ്വസിച്ചില്ല. സുധീര്‍ ട്രൈപോഡ് തടാകത്തിന്റെ നനഞ്ഞ മണ്ണില്‍ ഉറപ്പിക്കുകയും ആംഗിളുകള്‍ക്കായി നാലുപാടും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു തേക്കിന്റെ ഇലയെടുത്ത് മുഖം മറച്ച് മണ്ണില്‍ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യാമറയുടെ ഒരു ക്ലിക്ക് ശബ്ദം. ഞാന്‍ അനങ്ങാതെ കിടന്നു. പിന്നീട് തുടരെ തുടരെ ക്ലിക്ക് ശബ്ദങ്ങള്‍. തേക്കിന്റെ ഇലമാറ്റി ഞാന്‍ കണ്ണുതുറന്നു. അതോടെ വിരസവും നിശബ്ദവും നിസ്സഹായവുമായ ഒരു ലോകത്ത് നിന്ന് നീരണിഞ്ഞു നില്‍ക്കുന്നതും ഘനശ്യാമവുമായ ഒരു ലോകത്തിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു. അഞ്ചു നിമിഷം കൊണ്ട് ചരിത്രവും ശാസ്ത്രവും ഇടകലരുന്ന മേഘങ്ങളുടെ കഥ കവയുടെ ആകാശത്ത് എഴുതപ്പെട്ടിരുന്നു. മലയിടുക്കിലൂടെ നീരാവിയുടെ ചെറിയ ഒരു അരുവി വന്ന് തടാകത്തിന്റെ മുകളില്‍ മേഘമാലകളായി മാറുന്നു. അവ കൂടുതല്‍ ഇരുളുന്നു.

മേഘങ്ങളുടെ വേഗവും അതിന്റെ ചുഴിയുന്ന സ്വഭാവവും ആദ്യമായും വ്യക്തമായും ഞങ്ങള്‍ കണ്ടുതുടങ്ങി. ജലത്തിന്റെയും കാറ്റിന്റെയും വേഗതയുമായി തട്ടിച്ചുനോക്കിയാല്‍ അസാധാരണമായ വേഗതയാണ് മേഘങ്ങള്‍ക്ക്. സെക്കന്റുകള്‍കൊണ്ട് അവ ഉരുണ്ടു കൂടുകയും ചിതറി തെറിക്കുകയും ചെയ്യും. ഷേക്‌സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന നാടകത്തിലെ കടല്‍ ക്ഷോഭം ഓര്‍മ്മവരും, കവയിലെ മേഘങ്ങളുടെ അസാധാരണമായ ഈ രംഗാവിഷ്‌കാരം കണ്ടാല്‍.

മുന്നറിയിപ്പുകളൊന്നുമില്ലാതെ പിന്നെ മഴപെയ്യാന്‍ തുടങ്ങി. മഴ കൊണ്ടാലെന്താ? കൊള്ളുന്നെങ്കില്‍ കവയില്‍ നിന്നുകൊള്ളണം. മഴയല്ല, ആകാശമാണ് പെയ്യുന്നത്! പ്രകൃതിയുടെ മഹാരഹസ്യം നിസ്സാരരായ മനുഷ്യര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന നാടകശാലയാണ് കവ എന്ന് പറയുന്നത് ശരിയായിരിക്കും, ശരിയാവാതെ തരമില്ല.
Travel Info

Kava
Kava is located in Palakkad District. It lies on the hills of Malampuzha and is an ideal place for natural lovers and adventures. The forest nearby is a home to some rare species of birds and butterflies.

How to reach

By Road:
Buses are available from Palaghat to Kava. Route: from Sulthanpet Jn to Olavakkodu (4km) and turn right to Malampuzha (8 km). Again turn right and procced 2 km to Kava.

By Rail:
Palaghat 14 km

By Air
: Coimbatore 55Km.

Stay
Tripenta Hotel, Ph: 2815210
Garden House,
Ph: 2815277
Govardhana Holiday Village, Ph:2815264
Champion Regency,Ph: 2815591
Hotel Dam Palace, Ph: 2815237

Contact
STD Code: 0491
Information Office: 2815280, 2815140
Police Station: 2815284
Coimbatore Airport-04222574623
Dist Information Office-2533329.


Text: M K Vasudevan, Photos: C Sudheer