Showing posts with label Rain. Show all posts
Showing posts with label Rain. Show all posts

Thursday, May 25, 2017

മഴ വിശേഷങ്ങള്‍

മഴ പെയ്യുന്നതു നോക്കിയിരിക്കാന്‍ തന്നെ ഒരു രസമാണ്. ചിലപ്പോഴൊക്കെ മഴകൊണ്ട് നടക്കാനും... മാനവും മനവും കുളിര്‍പ്പിച്ച് കാലവര്‍ഷം പെയ്തു തുടങ്ങിയിരിക്കുന്നു. ഇനിയങ്ങളോട്ട് തകര്‍പ്പന്‍ മഴയുടെ നാളുകള്‍. മഴ കാണുന്നതിനും കൊള്ളുന്നതിനുമൊപ്പം മണ്‍സൂണിനെപ്പറ്റി, മഴയെപ്പറ്റി ചില വിശേഷങ്ങള്‍:

1) മഴയെ നെഞ്ചേറ്റിയവരാണ് മലയാളികള്‍. എന്നാല്‍ നമ്മുടെ മണ്‍സൂണിനെപ്പറ്റി ഏറ്റവും മികച്ച യാത്രാവിവരണ പുസ്തകങ്ങളിലൊന്നെഴുതിയത് ഒരു വിദേശിയാണ്. വന്വാട്ടു എന്ന കൊച്ചു ദ്വീപസമൂഹത്തില്‍ ജനിച്ചു വളര്‍ന്ന അലക്സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഒരിക്കല്‍ രോഗബാധിതനായി ലണ്ടനില്‍ ചികില്‍സയിലിരിക്കെ പരിചയപ്പെട്ട ഗോവക്കാരിയാണ് ഫ്രേറ്ററിന് ഇന്ത്യയിലെ മണ്‍സൂണിനെപ്പറ്റി പറഞ്ഞുകൊടുത്തത്. അങ്ങനെ 1987ല്‍ തിരുവനന്തപുരത്തു നിന്ന് ചിറാപുഞ്ചിയിലേക്ക് മഴക്കാലത്തിനൊപ്പം യാത്ര ചെയ്ത ഫ്രേറ്ററുടെ അനുഭവമാണ് ‘ചേസിങ് ദ് മണ്‍സൂണ്‍’ എന്ന പുസ്തകം.

2) ‍മേഘാലയയിലെ ചിറാപുഞ്ചിയിലും പിന്നെ മൗസിന്‍റാമിലുമാണ് ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്നത്. എന്നാല്‍ ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്നതും അവിടുത്തുകാരാണ്. മേല്‍മണ്ണു മാത്രമേ ഇവിടെയുള്ളൂ. മണ്ണിനു താഴെ കല്‍ക്കരിയും ചുണ്ണാമ്പുകല്ലുമാണ്. അതിനാല്‍ത്തന്നെ പെയ്യുന്ന മഴയെല്ലാം ഒലിച്ചു പോകും. തങ്ങളുടെ പറമ്പിലെ കല്‍ക്കരി പൊട്ടിച്ചു വിറ്റാണ് അവിടുത്തുകാര്‍ ജീവിക്കുന്നതു തന്നെ. കൃഷിക്കു പോലും യോഗ്യമല്ല അവിടത്തെ ഭൂമി. ടൂറിസ്റ്റുകള്‍ക്ക് ചിറാപുഞ്ചിയില്‍ കുപ്പിവെള്ളമേയുള്ളൂ ശരണം. അവിടത്തെ ജനങ്ങള്‍ ചിലപ്പോഴൊക്കെ കിലോമീറ്ററുകള്‍ താണ്ടിയാണ് ശുദ്ധജലം കൊണ്ടു വരുന്നത്. ഇപ്പോള്‍ ആ സ്ഥിതിക്ക് ചില മാറ്റങ്ങളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്.

3) കൊല്ലവര്‍ഷം 1099ല്‍ ഒരു കൊടുംമഴയത്തുണ്ടായ വെള്ളപ്പൊക്കം ചരിത്രപ്രസിദ്ധമാണ്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അത് 1924 ജൂലൈ, ഓഗസ്റ്റ് സമയത്തായിരുന്നു. അക്കാലത്ത് മൂന്നാറില്‍ റയില്‍പ്പാതയും തീവണ്ടിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ മഴ കനത്തതോടെ സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ നഗരം പോലും മുങ്ങിപ്പോയി. മലവെള്ളപ്പാച്ചിലില്‍ റയില്‍പ്പാതയും തീവണ്ടികളുമൊക്കെ കുത്തിയൊലിച്ചും പോയി. അന്നു ചൂളം കുത്തിപ്പാഞ്ഞുപോയതാണ് ജില്ലയിലേക്കൊരു ട്രെയിനെന്ന ഇടുക്കിയുടെ സ്വപ്നം.

4) മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണ് മലബാര്‍ മാന്വല്‍. ഫെബ്രുവരി, മാര്‍ച്ച് സമയത്തിലെപ്പോഴോ ആണ് ഈ അനുഭവം അദ്ദേഹത്തിനുണ്ടായത്. വഴിയില്‍ക്കണ്ട ഒരാളോട് ഇത്തവണ കാലവര്‍ഷം എന്നുണ്ടാകുമെന്ന് ചോദിച്ചു. ഉടന്‍ വന്നു മറുപടി–‘മാര്‍ച്ച് 22ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആദ്യത്തെ ചാറ്റല്‍ മഴ കിട്ടും’. ലോഗന്‍ കാത്തിരുന്നു. പറഞ്ഞതുപോലെത്തന്നെ അന്നേദിവസം ഉച്ചതിരിഞ്ഞ് മഴയെത്തി, ഒരഞ്ചു മിനിറ്റിന്റെ വ്യത്യാസത്തില്‍. അത്യാധുനിക സംവിധാനങ്ങളുണ്ടെങ്കിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു പോലും കാലവര്‍ഷത്തെ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യവും ഈ നിമിഷം വെറുതെയൊന്ന് ഓര്‍ക്കാം.

5) ഇന്തൊനീഷ്യയില്‍ കൃഷി ചെയ്യാനായി ഡച്ചുകാര്‍ കുരുമുളകിന്റെ തൈകള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയപ്പോള്‍ സാമൂതിരി പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്: ‘അവര്‍ക്ക് നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ..’എന്ന്. പക്ഷേ സത്യത്തില്‍ സാമൂതിരിക്ക് തെറ്റി. തിരുവാതിര ഞാറ്റുവേലയും അക്കാലത്തെ ഇടവിട്ടുള്ള മഴയും ഇന്തൊനീഷ്യയിലുമുണ്ട്. അഗ്നിപര്‍വതത്തിന്റെ ചാരം വീണ് ഫലഭൂയിഷ്ഠമായ അവിടത്തെ മണ്ണില്‍ കേരളത്തിലേക്കാള്‍ സമൃദ്ധമായി കുരുമുളക് വളരുകയും ചെയ്യും.

6) മഴക്കാലത്ത് മിക്കവരും സുഖചികില്‍സയ്ക്ക് പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം ഇളകിയിരിക്കുന്നതിനാല്‍ ശരീരത്തെ ശുദ്ധീകരിക്കാന്‍ എളുപ്പമായതിനാലാണത്രേ സുഖചികില്‍സയും പഞ്ചകര്‍മചികില്‍സകളുമെല്ലാം മഴക്കാലത്തു ചെയ്യുന്നത്.

7) കര്‍ണാടക സംഗീതത്തില്‍ അമൃതവര്‍ഷിണി എന്നൊരു രാഗമുണ്ട്. മഴയുടെ ആത്മരാഗമെന്നറിയപ്പെടുന്ന ഇതിന്റെ സ്രഷ്ടാവ് മുത്തുസ്വാമി ദീക്ഷിതരാണെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ മധുരമീനാക്ഷി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ വരള്‍ച്ച കൊണ്ട് വരണ്ടുണങ്ങിയ ഒരു ഗ്രാമത്തിലൂടെ വരേണ്ടി വന്നു അദ്ദേഹത്തിന്. അവിടത്തെ ഗ്രാമീണരുടെ ദുരിതത്തില്‍ മനംനൊന്ത് അദ്ദേഹം അമൃതവര്‍ഷിണി രാഗത്തിലുള്ള ആനന്ദാമൃതാകര്‍ഷിണി എന്ന കീര്‍ത്തനം പാടി. അതു മുഴുമിപ്പിക്കും മുന്‍പു തന്നെ ഗ്രാമീണരുടെ മനംകുളിര്‍പ്പിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയെത്തിയെന്നാണ് ഐതിഹ്യം.

8) മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സംവിധാനം , ക്ലൗഡ് സീഡിങ്, ഇന്ത്യയിലും പ്രയോഗിച്ചിട്ടുണ്ട്. തമിഴ്നാടാണ് അതില്‍ മുന്നില്‍. എണ്‍പതുകളില്‍ മേഘങ്ങളില്‍ മഴവിത്തു വിതയ്ക്കാനായി 35 ലക്ഷം രൂപ മുടക്കി പെപ്പര്‍ ആഷക് എന്ന വിമാനം പോലും തമിഴ്നാട് വാങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ കേരളത്തിലും അത്തരമൊരു പരീക്ഷണം നടത്തിയിട്ടുണ്ട്. 1987ല്‍ തമിഴ്നാടിന്റെ സഹായത്തോടെത്തന്നെയായിരുന്നു അതും. എന്നാല്‍ ക്ലൗഡ് സീഡിങ് നടത്തിയതിനു തൊട്ടുപിറകെ കൊടുംമഴയെത്തിയതിനാല്‍ സംഗതി വിജയിച്ചോ ഇല്ലയോ എന്നു തിരിച്ചറിയാനായില്ല. ലക്ഷങ്ങള്‍ പൊടിഞ്ഞതു മിച്ചം.

9) മഴയോടൊപ്പം മഞ്ഞുകട്ടകള്‍ അഥവാ ആലിപ്പഴങ്ങള്‍ വീഴുന്നത് ഒരു സ്വാഭാവിക സംഭവമാണ്. ചെറിയൊരു പയറുമണിയുടെ വലിപ്പമേ ആലിപ്പഴങ്ങള്‍ക്കുണ്ടാകൂ. പക്ഷേ ബംഗ്ലദേശില്‍ ഒരിക്കല്‍ വീണത് ഒന്നേകാല്‍ കിലോയോളം ഭാരമുള്ള ആലിപ്പഴങ്ങളായിരുന്നു. 1986ലായിരുന്നു അത്.1888ല്‍ ഇന്ത്യയിലെ മൊറാദാബാദിലുണ്ടായ ആലിപ്പഴമഴയില്‍ 246 പേരാണു മരിച്ചത്.

10) മണ്‍സൂണിന് ആ പേരിട്ടത് അറബികളാണ്. സമുദ്രയാത്രകള്‍ക്കിടെ ചില സമയത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു ശക്തമായ കാറ്റുവീശുമെന്ന് അവര്‍ കണ്ടെത്തി. അതിന്റെ ശാസ്ത്രമൊന്നും അന്നവര്‍ക്ക് പിടികിട്ടിയില്ല. ഒരു പ്രത്യേക കാലത്തുണ്ടാകുന്ന കാറ്റ് എന്ന അര്‍ഥത്തില്‍ അറബികള്‍ അതിനെ അവരുടെ ഭാഷയില്‍ മൗസം എന്നു വിളിച്ചു. അത് ഇംഗ്ലിഷിലെത്തിയപ്പോള്‍ മണ്‍സൂണും ആയി.
Text - നവീന്‍

Saturday, November 21, 2015

കറുത്ത ചെട്ടിച്ചികള്‍



പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ-
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍...
(ഇടശ്ശേരി - കറുത്ത ചെട്ടിച്ചികള്‍)


മലമ്പുഴയിലേക്ക് മഴമേഘങ്ങള്‍ കടന്നുവരുന്നത് കവയിലൂടെയാണ്. മലമുടികള്‍ക്ക് മേലെ കറുത്തിരുണ്ട് നിരക്കുന്ന മേഘങ്ങളെ കാണാന്‍ സഞ്ചാരികളെത്തും. കവയില്‍ മഴ കാത്തിരിക്കുന്ന നിമിഷങ്ങളിലൂടെ..


വളരെ പണ്ട്, തന്റെ ശക്തി മുഴുവന്‍ വാലില്‍ ശേഖരിച്ച്, ഒരു ഭീകരനായ വ്യാളി ഭൂമിയെ നശിപ്പിക്കാന്‍ വരികയായിരുന്നു. അപ്പോള്‍, അജാതശത്രുവും ഹെര്‍ക്കുലീസിനെപ്പോലെ ശക്തനും ഒഡീസിയസിനെപ്പോലെ ധീരനുമായ ഒരു രാജകുമാരന്‍ ആ വ്യാളിയെ നേരിടുകയും തന്റെ ഭീമന്‍ ഖഡ്ഗം കൊണ്ട് അതിന്റെ ശക്തി ഒളിപ്പിച്ചുവെച്ച വാല്‍ വെട്ടി വീഴ്ത്തുകയും ചെയ്തു. ആ വാല്‍ വന്നു വീണത് മലമ്പുഴയിലെ കവയിലാണെന്ന് തോന്നും, ഞങ്ങളുടെ നേര്‍ മുന്നില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ ഒരു പര്‍വ്വത ശിഖരം കണ്ടാല്‍. കവ എന്ന സ്ഥലം അങ്ങിനെയാണ്. എപ്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും.

മഴമേഘങ്ങളുടെ ഗര്‍ഭഗൃഹമാണ് കവ. ആദ്യവര്‍ഷമേഘം ഉരുവം കൊള്ളുന്നത് കവയിലാണ്. പാലക്കാട് നഗരത്തിന് സമീപം ഒലവക്കോട്ട് നിന്ന് മലമ്പുഴ ഉദ്യാനത്തെ ചുറ്റിപ്പോകുന്ന റോഡിലൂടെ കവയിലെത്താം. മലമ്പുഴ തടാകത്തിന്റെ ആരംഭമാണ് ഇവിടം. സഞ്ചാരപ്രിയരായ നിരവധി സ്വദേശികളും വിദേശികളും ഇവിടേക്ക് സീസണില്‍ എത്താറുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ മേഘം ഉരുണ്ടു തുടങ്ങുന്നതോടെ ഇവിടെ സീസണ്‍ ആരംഭിക്കുന്നു. മണ്‍സൂണ്‍ യത്രകളില്‍ ഒഴിവാക്കാനാകാത്ത ഇടമാണ് കവ.




കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വിധം വിശാലമാണ് ഇവിടുത്തെ പ്രകൃതിയുടെ കാന്‍വാസ്. നാല് മണിക്കാണ് ഞങ്ങള്‍ കവയിലെത്തിയത്. അവിടെ തെളിഞ്ഞ ആകാശം. പാലക്കാടന്‍ ചൂട് ശമിച്ചിട്ടില്ല. നേരിയ കാറ്റ്. 'ഇപ്പോള്‍ വരും മേഘങ്ങള്‍', സുധീര്‍ പറഞ്ഞു. ഞാനത് വിശ്വസിച്ചില്ല. സുധീര്‍ ട്രൈപോഡ് തടാകത്തിന്റെ നനഞ്ഞ മണ്ണില്‍ ഉറപ്പിക്കുകയും ആംഗിളുകള്‍ക്കായി നാലുപാടും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു തേക്കിന്റെ ഇലയെടുത്ത് മുഖം മറച്ച് മണ്ണില്‍ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യാമറയുടെ ഒരു ക്ലിക്ക് ശബ്ദം. ഞാന്‍ അനങ്ങാതെ കിടന്നു. പിന്നീട് തുടരെ തുടരെ ക്ലിക്ക് ശബ്ദങ്ങള്‍. തേക്കിന്റെ ഇലമാറ്റി ഞാന്‍ കണ്ണുതുറന്നു. അതോടെ വിരസവും നിശബ്ദവും നിസ്സഹായവുമായ ഒരു ലോകത്ത് നിന്ന് നീരണിഞ്ഞു നില്‍ക്കുന്നതും ഘനശ്യാമവുമായ ഒരു ലോകത്തിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു. അഞ്ചു നിമിഷം കൊണ്ട് ചരിത്രവും ശാസ്ത്രവും ഇടകലരുന്ന മേഘങ്ങളുടെ കഥ കവയുടെ ആകാശത്ത് എഴുതപ്പെട്ടിരുന്നു. മലയിടുക്കിലൂടെ നീരാവിയുടെ ചെറിയ ഒരു അരുവി വന്ന് തടാകത്തിന്റെ മുകളില്‍ മേഘമാലകളായി മാറുന്നു. അവ കൂടുതല്‍ ഇരുളുന്നു.

മേഘങ്ങളുടെ വേഗവും അതിന്റെ ചുഴിയുന്ന സ്വഭാവവും ആദ്യമായും വ്യക്തമായും ഞങ്ങള്‍ കണ്ടുതുടങ്ങി. ജലത്തിന്റെയും കാറ്റിന്റെയും വേഗതയുമായി തട്ടിച്ചുനോക്കിയാല്‍ അസാധാരണമായ വേഗതയാണ് മേഘങ്ങള്‍ക്ക്. സെക്കന്റുകള്‍കൊണ്ട് അവ ഉരുണ്ടു കൂടുകയും ചിതറി തെറിക്കുകയും ചെയ്യും. ഷേക്‌സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന നാടകത്തിലെ കടല്‍ ക്ഷോഭം ഓര്‍മ്മവരും, കവയിലെ മേഘങ്ങളുടെ അസാധാരണമായ ഈ രംഗാവിഷ്‌കാരം കണ്ടാല്‍.

മുന്നറിയിപ്പുകളൊന്നുമില്ലാതെ പിന്നെ മഴപെയ്യാന്‍ തുടങ്ങി. മഴ കൊണ്ടാലെന്താ? കൊള്ളുന്നെങ്കില്‍ കവയില്‍ നിന്നുകൊള്ളണം. മഴയല്ല, ആകാശമാണ് പെയ്യുന്നത്! പ്രകൃതിയുടെ മഹാരഹസ്യം നിസ്സാരരായ മനുഷ്യര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന നാടകശാലയാണ് കവ എന്ന് പറയുന്നത് ശരിയായിരിക്കും, ശരിയാവാതെ തരമില്ല.
Travel Info

Kava
Kava is located in Palakkad District. It lies on the hills of Malampuzha and is an ideal place for natural lovers and adventures. The forest nearby is a home to some rare species of birds and butterflies.

How to reach

By Road:
Buses are available from Palaghat to Kava. Route: from Sulthanpet Jn to Olavakkodu (4km) and turn right to Malampuzha (8 km). Again turn right and procced 2 km to Kava.

By Rail:
Palaghat 14 km

By Air
: Coimbatore 55Km.

Stay
Tripenta Hotel, Ph: 2815210
Garden House,
Ph: 2815277
Govardhana Holiday Village, Ph:2815264
Champion Regency,Ph: 2815591
Hotel Dam Palace, Ph: 2815237

Contact
STD Code: 0491
Information Office: 2815280, 2815140
Police Station: 2815284
Coimbatore Airport-04222574623
Dist Information Office-2533329.


Text: M K Vasudevan, Photos: C Sudheer