Showing posts with label Snow. Show all posts
Showing posts with label Snow. Show all posts

Monday, May 5, 2014

മനാലിയില്‍ മഞ്ഞുപെയ്യുമ്പോള്‍

മനാലി, കണ്ണും കരളും കവരുന്ന പ്രാലേയപ്രണയതീരം

അനസൂയയുടെ മിഴികള്‍ കൂമ്പിയടഞ്ഞു. ''കളിപ്പടക്കങ്ങള്‍ പൊട്ടിത്തീഅരും പോലെയാണ് ദിവസങ്ങള്‍ പോയത്. നാളെ മടങ്ങുമ്പോള്‍ ഈ മഞ്ഞിനെ ഞങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും''. തൊട്ടരികില്‍ ചുടുകാപ്പി മൊത്തിക്കുടിക്കുന്ന ഭര്‍ത്താവിനെ പാളിനോക്കുമ്പോള്‍ കണ്‍കോണുകളില്‍ പ്രണയം തുടിക്കുന്നു. ജയ്പുരില്‍ നിന്നാണ് അനസൂയയും രണ്‍വീറും. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ അനസൂയയെ മനാലി ഒരു കവയത്രിയാക്കിയിരിക്കുന്നു.

 ഒരു ടിബറ്റന്‍ കോഫിഷോപ്പില്‍ വെച്ച് പരിചയപ്പെടുമ്പോള്‍ യാത്രയുടെ ത്രില്ലിലായിരുന്നു ഇരുവരും. ക്യാമറ കണ്ടപ്പോള്‍ ചിരിയോടെ വിലക്ക് ''ഓണ്‍ലി ഡ്രീംസ് നോ സ്‌നാപ്പ്‌സ്''

മധുവിധുവിന്റെ മണ്ണാണ്് മനാലി. സഞ്ചാരികളില്‍ ഏറെയും ജോഡികളാണ്. അനസൂയയേയും രണ്‍വീറിനേയും പോലെ. അതല്ലെങ്കില്‍ പഴയ മധുവിധുവിന്റെ ആഘോഷം പുനരാനയിക്കാന്‍ എത്തിയവര്‍.

മനാലിയില്‍ പ്രകൃതി തന്നെയാണ് കാഴ്ച. മഞ്ഞുപുതച്ച ഹിമാലയനിരകളോടുള്ള സാമീപ്യമാണ് മനാലിയെ യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. തെളിഞ്ഞ നീലകാശത്തിനു താഴെ വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുകൊടുമുടികള്‍, അനന്തവിശാലമായ കൃഷിയിടങ്ങള്‍, ഇടയ്ക്ക്് ആപ്പിള്‍ത്തോട്ടങ്ങള്‍. കുളുതാഴ്‌വരയിലൂടെ മനാലിയിലേക്കുള്ള യാത്രതന്നെ അതിമനോഹരമാണ്. ബിയാസ് നദിയുടെ തെളിനീര്‍പ്രവാഹത്തിനൊപ്പം സ്വച്ഛമായ ഇളംകാറ്റേറ്റ്...

''ട്വന്‍ടി റുപ്പീസ് സാബ്...'' രമാദേവി ഒരു പ്രലോഭനമെറിഞ്ഞു. കൈയില്‍ മാറോട് ചേര്‍ന്നിരിക്കുന്നു പഞ്ഞിക്കെട്ടുപോലെ വെളുത്ത ഒരുമുയല്‍. 20രൂപയ്ക്ക് മുയലിനെ അഞ്ചുമിനിറ്റ് തരും. അതിനെ ഓമനിച്ച് കുറേ ഫോട്ടോയെടുക്കാം. മുയല്‍മാത്രമല്ല യാക്കുമുണ്ട്. ചലിക്കുന്ന രോമക്കാടുകള്‍ പോലെയുള്ള യാക്കിനു പുറത്ത് കയറി ചിത്രമെടുക്കാനും തിരക്കുണ്ട്. അതുമല്ലെങ്കില്‍ ഹിമാചലിന്റെ കടുംനിറങ്ങളുള്ള പരമ്പരാഗത വേഷമണിഞ്ഞ് പടമെടുക്കാം. രമാദേവിയെപ്പോലെ നിരവധിപ്പേര്‍ ടൂറിസം കൊണ്ട് ജീവിതം കണ്ടെത്തുന്നുണ്ട്. ചെറുകിടഗൈഡുകള്‍ മുതല്‍ വന്‍ റിസോട്ടുകാര്‍ വരെ. ഹിഡുംബിക്ഷേത്രത്തിലേക്കുള്ള ഈ വഴിയില്‍ ഇങ്ങനെ പലതുമുണ്ട്.

കുന്നുകയറിയെത്തുമ്പോള്‍ ഇടതൂര്‍ന്ന ദേവദാരു വൃക്ഷങ്ങളുടെ കാടാണ്, ഈ നാലുമണി നേരത്ത് പൊടുന്നനെ സന്ധ്യയായതുപോലെ. കാനനഭംഗികള്‍ക്ക് ചേരുംവിധം പ്രാചീനമായക്ഷേത്രം.

ഐതിഹ്യം ഇങ്ങനെ: വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തി. വിശന്നിരുന്ന ഹിഡുംബന്‍ എന്ന രാക്ഷസന്‍ പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി സഹോദരിയെ അയച്ചു. പക്ഷേ ഹിഡുംബി ഭക്ഷണം മറന്ന് ഭീമസേനനില്‍ അനുരക്തയായി. കോപാകുലനായ ഹിഡുംബന്‍ ഭീമനോടെതിരിട്ടു മരിച്ചു. ഭീമന്‍ ഹിഡുംബിയെ വിവാഹം കഴിച്ചു. അവരുടെ മദനോത്സവത്തിന്റെ മണിയറയായിരുന്നു മനാലി. ഭീമന് ഹിഡുംബിയില്‍ പിറന്ന ഘടോല്‍ക്കചനും ഇവിടെ ഒരു ക്ഷേത്രത്തറയുണ്ട്.

കുലം മറന്നുള്ള പ്രണയാഭിനിവേശത്തിന്റെ മണ്ണില്‍ മുഗ്ധാനുരാഗത്തിന്റെ കാഴ്ചകള്‍ തന്നെയാണിന്നും. ഒളിമറകളില്ലാതെ സ്‌നേഹസല്ലാപങ്ങളില്‍ സ്വയം മറന്ന് പുണര്‍ന്ന് നീങ്ങുന്നവര്‍ എവിടെയുമുണ്ട്.

വിസ്മയം തീര്‍ക്കുന്ന കോട്ടിയിലേക്കുള്ള 12 കിലോമീറ്റര്‍ യാത്ര. മഞ്ഞിനു നടുവില്‍ വിരിച്ചിട്ട കറുത്ത കമ്പളം പോലെ റോഡ്. ഇടവിട്ടുള്ള തിരിവുകളില്‍ ചെറിയ കടകള്‍. മുട്ടറ്റംനീളുന്ന ബൂട്ടുകളും വലിയ കമ്പിളിക്കുപ്പായങ്ങളും നിരത്തിവെച്ച ചെറുമാടങ്ങള്‍. എല്ലാം വാടകയ്ക് കിട്ടും. കോട്ടിയില്‍ മുട്ടറ്റം മഞ്ഞാണ്, നല്ല തണുപ്പും. അതിനാണ് ഈ ഒരുക്കങ്ങള്‍.

വഴിയുടെ ഒടുവില്‍ കണ്‍നിറയെ കോട്ടി. മഞ്ഞുപുതച്ച പര്‍വ്വതനിരകളുടെ കയറ്റിറക്കങ്ങള്‍,ഒറ്റപ്പെട്ട പൈന്‍മരങ്ങള്‍ തെളിഞ്ഞനീലമാനത്ത് വെള്ളിമേഘങ്ങളുടെ അലസസഞ്ചാരം. ചുറ്റും സഞ്ചാരിസംഘങ്ങളുടെ ആഘോഷപ്രകടനങ്ങളാണ്. ചിലര്‍ പാട്ടും ആട്ടവുമായി. ഇടയ്ക്ക് വെള്ളില്‍പ്പറവകള്‍പോലെ കയറ്റിറക്കങ്ങളിലൂടെ ഒഴുകിയെത്തുന്ന സ്‌കീയിങ് സാഹസികര്‍. മറ്റുചിലര്‍ മഞ്ഞുകൊണ്ട് പരസ്പരം എറിഞ്ഞ് കളിച്ച് കൊച്ചുകുട്ടികളെപ്പോലെ... എത്രയോ മനോഹരഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായ ഇവിടെയെത്തുമ്പോള്‍ അറിയാതെ ഒരു പ്രണയത്തിലേയ്ക്ക് വീണുപോകുന്നു


K Unnikrishnan, Photos:Ajeeb Komachi

Thursday, March 13, 2014

മഞ്ഞ് പൂക്കുന്ന താഴ്‌വര...

ശ്രീനഗര്‍ -തോക്കുകള്‍ക്കും തോല്‍പ്പിക്കാനാവാത്ത
സ്വര്‍ഗീയസൗന്ദര്യം


Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ കവാടത്തിലെ ബോര്‍ഡ് കണ്ണില്‍പ്പെട്ടു. ഭൂമിയിലെ സ്വര്‍ഗത്തിലേയ്ക്കു സ്വാഗതം. നേരത്തെ ഫോണ്‍ ചെയ്തു പറഞ്ഞതു പ്രകാരം പ്ലക്കാര്‍ഡുമായി അബ്ദുളള കാത്തു നിന്നിരുന്നു. ടാറ്റാ സുമോയില്‍ ശ്രീനഗര്‍ നഗരത്തിലൂടെ ഹോട്ടലിലേയ്ക്കുള്ള യാത്രയില്‍, വഴിയോരക്കാഴ്ചകളുടെ വിവരണങ്ങള്‍ ലഘുവായ ഇംഗ്ലീഷില്‍ അബ്ദുള്ള പറഞ്ഞുകൊണ്ടിരുന്നു. പ്രശസ്തമായ ദാല്‍ തടാകത്തിന്റെ തീരത്താണ് താമസിക്കേണ്ട ഹോട്ടല്‍ അക്ബര്‍. വിമാനത്താവളത്തില്‍നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍ ദൂരം.

ഹോട്ടലില്‍ ഉടമസ്ഥന്‍ സഫര്‍ഖാന്‍ കാത്തുനില്പുണ്ടായിരുന്നു. സഹായത്തിനായി മാനേജര്‍ ഹാറൂണ്‍ അല്‍ റഷീദിനെ പരിചയപ്പെടുത്തിത്തന്നു. ഷേക്ക്ഹാന്‍ഡിനായി കൈനീട്ടിയപ്പോള്‍ 'ഒന്നും പേടിക്കേണ്ട സാര്‍, എന്തു സഹായം വേണമെങ്കിലും തരാം' പച്ച മലയാളത്തിലുള്ള മറുപടി. ഹാറൂണ്‍ കുറച്ചുനാള്‍ മൂന്നാറിലാണ് പഠിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ കണ്ണന്‍ ദേവന്‍ തേയില ഫാക്ടറിയിലെ മാനേജരായിരുന്നു.

മഞ്ഞ് പൊതിഞ്ഞ കാശ്മീര്‍ മനോഹര കാഴ്ചതന്നെയാണ്. ഇളംവെയിലില്‍ മഞ്ഞിന്‍കുന്നുകള്‍ക്ക് വെള്ളി തിളക്കം. നല്ല തണുപ്പും. ഗുല്‍മാര്‍ഗ്ഗിലെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതും ഇതുതന്നെ. ശ്രീനഗറില്‍നിന്നും 54 കിലോമീറ്ററുണ്ട് ഗുല്‍മാര്‍ഗ്ഗിലേക്ക്. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 13,500 അടി ഉയരം. റോപ്‌വേയാണ് ഇവിടെ എത്താനുള്ള മാര്‍ഗ്ഗം. ഇതുകൂടാതെ കുറച്ചു ദൂരം കുതിരപ്പുറത്തും യാത്ര ചെയ്യാം. 72 ക്യാബിനുള്ള ആറു പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഡോലകളിലാണ് യാത്ര. രണ്ട് ഘട്ടമായാണ് മലമുകളിലെത്തുക.

Dal Lake, Srinagar, Jammu and Kashmirഗുല്‍മാര്‍ഗ്ഗിലെ മഞ്ഞുമലകളില്‍ വിവിധ രീതിയിലുള്ള വിനോദോപാധികളുണ്ട്. സ്‌കേറ്റിങ് തന്നെ വിവിധതരം. അതിനാവശ്യമായ സാമഗ്രികള്‍ ചെറിയ വാടകയ്ക്ക് ഇവിടെ കിട്ടും. കുടുംബവുമായി എത്തുന്നവരാണ് ഏറെയും. കാശ്മീര്‍ എന്നും പ്രത്യേകിച്ച് ശ്രീനഗര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് ഗ്രനേഡുകളുടെയും, ബോംബുകളുടേയും ഞെട്ടിപ്പിക്കുന്ന ശബ്ദങ്ങളും ചോര മണക്കുന്ന കാഴ്ചകളുമാണ്. ''ശരിയാണ്, ഏതാനും നാളുകള്‍ക്കുമുമ്പുവരെ കാശ്മീര്‍ ഇങ്ങനെയായിരുന്നു''- ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന മെഹബൂബ് പറഞ്ഞു. 'എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി, ചെറിയ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ, അതെല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു കാട്ടുന്നു. അങ്ങനെ ഈ നാടു കാണാന്‍ വരുന്നവരെ അകറ്റുന്നു. പ്ലീസ്, നിങ്ങളെങ്കിലും അതു ചെയ്യരുത്. നാട്ടില്‍ച്ചെന്ന് ഞങ്ങളുടെ നാടിനെക്കുറിച്ച് നല്ലതു പറയുക, ഞങ്ങള്‍ക്കും ജീവിക്കണം.' മെഹബൂബിന്റെ വാക്കുകളില്‍ ദൈന്യതയും, കണ്ണുകളില്‍ രോഷവും. ശരിയാണ്, കാശ്മീര്‍ ഇന്ന് ഏറെ മാറിയിരിക്കുന്നു. കുഴപ്പങ്ങള്‍ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ കാശ്മീരികള്‍ ഏറെ ശ്രമിക്കുന്നു.

പ്രവാചകന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഹസ്രത്ത്ബാല്‍ പള്ളി ഇവിടെയാണ്. ഹസ്രത്ത്ബാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നാണ്. ശ്രീനഗറില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍. ഓട്ടോയ്ക്ക് 100 രൂപ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30ന് ജുമാ നമസ്‌കാരത്തിരക്ക് കൂടുന്നതിനാല്‍ പള്ളിമുറ്റത്തെ പന്തലിലും പുല്‍ത്തകിടിയിലും വിശ്വാസികള്‍ നമസ്‌കാരം നടത്തും. ശ്രീനഗറിലെ ഒട്ടുമിക്ക കടകളും വാഹനഗതാഗതവും ഈ സമയം നിലയ്ക്കും. എല്ലാ വഴികളും ഹസ്രത്ത്ബാലിലേയ്ക്കാകും. പള്ളി സുരക്ഷിതമേഖലയായതിനാല്‍ പട്ടാളത്തിന്റെ കര്‍ശനമായ പരിശോധനയുണ്ട്.

Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ നഗരം അറിയപ്പെടുന്നത് 'ദാല്‍ തടാകത്തിന്റെ നഗരം' എന്നാണ്. ഏകദേശം 18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ തടാകം കാശ്മീരിന്റെ സ്വര്‍ഗീയ സൗന്ദര്യത്തിന്റെ പ്രതീകമാണ്. ആറര കിലോമീറ്റര്‍ നീളവും നാല് കിലോമീറ്റര്‍ വീതിയുമുള്ള തടാകത്തിലെ പ്രധാന ആകര്‍ഷണം ബോട്ടിങ് തന്നെ. 'ശിക്കാര' എന്നറിയപ്പെടുന്ന മേലാപ്പുള്ള കൊച്ചു വള്ളത്തിലാണ് യാത്ര. ചെറുശിക്കാരകളില്‍ കെട്ടിപ്പുണര്‍ന്നു മധുവിധു ആഘോഷിക്കുന്ന യുവമിഥുനങ്ങള്‍. മുട്ടിയുരുമ്മി കിടക്കുന്ന ഹൗസ് ബോട്ടുകളുടെ നീണ്ടവര്‍ണ്ണ നിര.

ദാല്‍ തടകത്തിലെ 'ഫ്‌ളോട്ടിങ് മാര്‍ക്കറ്റ്' വേറിട്ട കൗതുകകാഴ്ച്ചയാണ്. ചെറുവള്ളങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍, ഷാള്‍, കാര്‍പ്പറ്റ്, ജ്വല്ലറി, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങി എന്തും കിട്ടും.

ശ്രീനഗറിലെത്തുന്ന ആരും തന്നെ മുഗള്‍ ഗാര്‍ഡന്‍സ് കാണാതെ മടങ്ങുകയില്ല. ഷാലിമാര്‍, നിഷാത് ബാഗ്, ചെഷ്മഷായ് എന്നീ മൂന്ന് പൂന്തോട്ടങ്ങളുടെ സംഗമമാണ് മുഗള്‍ ഗാര്‍ഡന്‍സ്. തന്റെ പ്രിയതമ നൂര്‍ജഹാനോടുള്ള മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ പ്രണയത്തിന്റെ സ്മാരകമാണ് ഷാലിമാര്‍. 1616 ലാണ് ഇത് നിര്‍മ്മിച്ചത്. ശ്രീനഗറില്‍നിന്നും 15 കിലോമീറ്ററാണ് ഷാലിമാറിലേക്ക്. ഇവിടെനിന്ന് ഹസ്രത്ത്ബാല്‍ പള്ളിയുടെ ദൃശ്യം മനോഹരമാണ്.

Dal Lake, Srinagar, Jammu and Kashmirദാല്‍ തടാകത്തോടു ചേര്‍ന്ന് തട്ടുകളായി കിടക്കുന്ന പൂന്തോട്ടമാണ് നിഷാത് ബാഗ്. മലമടക്കുകളുടെ താഴവരയിലാണ് ഈ പൂന്തോട്ടം. കാശ്മീരിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ ഇവിടെ വാടകയ്ക്കു കിട്ടും. 20 രൂപയാണ് നിരക്ക്. ഇതണിഞ്ഞ് ഫോട്ടോയും എടുക്കാം. ചെഷ്മഷായ് ഗാര്‍ഡനിലേക്ക് എട്ടു കിലോമീറ്ററുണ്ട്. നൂര്‍ജഹാന്റെ സഹോദരന്‍ അസഫ്ഖാനാണ് ഇത് നിര്‍മ്മിച്ചത്. അപൂര്‍വ ഇനം ചെടികളും പുഷ്പങ്ങളും നിറഞ്ഞതാണ് മുഗള്‍ ഉദ്യാനങ്ങള്‍. ഇവിടുത്തെ ചെറിയ ചെക്ക് ഡാമുകളിലെ കുളിയും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

കാശ്മീരിലെ പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണ്്. രാത്രിയാകുന്നത് 8 മണിയോടെയും വെളുക്കുന്നത് 5 മണിയോടെയും. ഏതു രാത്രിയിലും സ്ത്രീകള്‍ ഇവിടെ സുരക്ഷിതര്‍.

''രാഷ്ട്രീയക്കാര്‍ നശിപ്പിച്ച നാടാണ് ഞങ്ങളുടേത്. അവര്‍ ഞങ്ങളുടെ നാടിന്റെ പുരോഗതി ഇല്ലാതാക്കി, ഞങ്ങളുടെ കാഴ്ചകളെ മറച്ചു. ഞങ്ങളും ഇന്ത്യക്കാരാണ്, ദേശസ്‌നേഹം ഞങ്ങളുടെ രക്തത്തിലുമുണ്ട്, പക്ഷേ അതുകാണുവാനും മനസ്സിലാക്കാനും ആരുമില്ല. അതാണ് ഞങ്ങളുടെ ദുഃഖവും''.

ശ്രീനഗറില്‍ 20 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന ബിസ്മില്ലയുടെ വാക്കുകള്‍.


Text & Photos: T K Pradeep Kumar

Tuesday, July 17, 2012

സ്വിറ്റ്‌സര്‍ലന്‍ഡ്: മഞ്ഞിന്റെ മായാജാലം


Magician Muthukadഇന്ത്യയില്‍ വന്ന് ഹിമാലയം കാണുന്നതു പോലെയാണ്
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്ന് ആല്‍പ്‌സ് കാണുന്നത്.
അത്രയേറെ ഈ ശാന്തരാഷ്ട്രത്തിന്റെ ആത്മാവില്‍
അതു ലയിച്ചു കിടക്കുന്നു
-മാജിക് ലോകത്തെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം നേടിയ മാന്ത്രികന്‍ മുതുകാടിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് യാത്ര


ആകാശക്കാഴ്ച്ചയില്‍ താഴെ മുഴുവന്‍ വെണ്‍മ മാത്രമായിരുന്നു. വിമാനം താണുവരുന്നതോടെ കറുത്ത റിബണ്‍ പോലെ റോഡുകള്‍ തെളിഞ്ഞു. ഇല കൊഴിഞ്ഞ ശിഖരങ്ങള്‍, ഉറഞ്ഞ ജലാശയങ്ങള്‍, നിശ്ചല നഗരങ്ങള്‍... ഒടുവില്‍ സൂറിച്ച് വിമാനത്താവളത്തിന്റെ റണ്‍വേയിലിറങ്ങി നടക്കവേ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന 'ഭൂമിയിലെ സ്വര്‍ഗ്ഗ'ത്തില്‍ സമയം തെറ്റിയെത്തിയ സഞ്ചാരിയാണെ ന്ന് എനിക്ക് മനസ്സിലായി. ചുറ്റുമുള്ള സ്വര്‍ഗ്ഗീയക്കാഴ്ച്ചകള്‍ തണുപ്പില്‍ പുതഞ്ഞു കിടക്കുകയാണ്.


Magician Muthukad in Alps Switzerland
മഞ്ഞിന്റെ മായാജാലം!
സൂറിച്ചില്‍ നിന്നും ഊസ്റ്റര്‍ എന്ന സ്ഥലത്തേക്കാണ് പോയത്. സുഹൃത്ത് സന്തോഷിന്റെ കാറില്‍ കുതിച്ച് പായുമ്പോള്‍, വെണ്‍മയെ പിളരുന്ന ഒരു കത്തി പോലെ കറുത്ത റോഡ് നീണ്ടു കിടന്നു. ഉപ്പുവെള്ളം തളിച്ചിട്ടാണ് റോഡും റണ്‍വേയും ഇങ്ങനെ നിലനിര്‍ത്തുന്നത്. റോഡു കൂടി മഞ്ഞില്‍ മാഞ്ഞു പോയാല്‍ പിന്നെ ഈ കൊച്ചു രാജ്യം മരവിച്ച് നിശ്ചലമായിപ്പോകും.

കാറിലിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ കുട്ടിക്കാലത്ത് കണ്ട ചില ചിത്രക്കാര്‍ഡുകളായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിദൂര രാജ്യത്തിന്റെ വര്‍ണ ചിത്രങ്ങള്‍. സായാഹ്ന വെയിലില്‍ കുളിച്ചു കിടക്കുന്ന താഴ്‌വാരങ്ങള്‍, നീലപ്പൊയ്കകള്‍, ശാന്തവും വൃത്തിയുള്ളതുമായ ഗ്രാമങ്ങള്‍, സ്വപ്നം പോലുള്ള പ്രഭാതങ്ങള്‍, നദീതീരങ്ങള്‍...അവ കണ്ട് കൊതിച്ചിരുന്ന് പോയിട്ടുണ്ട്. എത്രയോ കാലം എന്റെ പുസ്തകങ്ങള്‍ക്കിടയില്‍ ആ ചിത്രങ്ങള്‍ മോഹിപ്പിക്കുന്ന കാഴ്ച്ചകളും എന്നെങ്കിലും എത്തിച്ചേരണം എന്ന സ്വപ്‌നങ്ങളുമായി ഒതുങ്ങിക്കിടന്നു.

Magician Muthukad in Alps Switzerlandഎല്ലാം സര്‍ക്കാരിനാല്‍ നിയന്ത്രിക്കപ്പെട്ട, ഏറ്റവും സുരക്ഷിതവും ഒരു ക്ലോക്കിലെ സൂചി പോലെ കൃത്യമാര്‍ന്നതുമായ രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. തണുപ്പുകാലത്ത് വീടിന്റെ അകത്തളങ്ങള്‍ ചൂടാക്കാനുള്ള ഗ്യാസ് മുതല്‍ എല്ലാം സര്‍ക്കാര്‍ വകയാണ്. രാത്രികാലങ്ങളിലെ താപനിയന്ത്രണം പോലും. സന്തോഷ്- മേഴ്‌സി ദമ്പതിമാരുടെ വീടിനകത്ത് കയറിയപ്പോള്‍ തണുപ്പില്‍ നിന്നുള്ള സംരക്ഷണം മാത്രമല്ല ഒരു രാജ്യം അതിന്റെ പൗരന്‍മാരുടെ ജീവിതത്തിന് നല്‍കുന്ന പരിഗണനയും പരിരക്ഷയും കൂടി ഞാന്‍ അനുഭവിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഞ്ചായത്തുകളാണ് ഭരിക്കുന്നത്. ഒരു പഞ്ചായത്തിലെ 50 ശതമാനത്തിലധികം ആളുകള്‍ എന്തെങ്കിലും കാര്യങ്ങള്‍ എഴുതി ആവശ്യപ്പെട്ടാല്‍ അതു നടക്കും. വികേന്ദ്രീകരണവും മഹാത്മജിയുടെ പഞ്ചായത്തീരാജും ഭംഗിയായിനടപ്പാക്കിയ രാജ്യം. എല്ലാ പഞ്ചായത്തുകളും അതിന്റെ പരിധിക്കുള്ളില്‍ ഒരു കാട് നിര്‍മ്മിച്ച് നിലനിര്‍ത്തണം എന്നത് നിര്‍ബന്ധമാണ്. രാവിലെ നടക്കുന്നവര്‍ക്ക് ശുദ്ധവായു ലഭിക്കാനും പ്രദേശത്തിന്റെയും അതുവഴി രാജ്യത്തിന്റെയും പരിസ്ഥിതി സന്തുലനം കാത്തു സൂക്ഷിക്കാനുമാണ് ഈ കാനനങ്ങള്‍.

Magician Muthukad in Alps Switzerlandഒരു രാജ്യത്തെ അറിയണമെങ്കില്‍ നടന്നു തന്നെ കാണണം. എന്നും രാവിലെ പൈനും ഓക്കും നിറഞ്ഞ വനത്തിലൂടെ ഞാന്‍ നടക്കും. ഇലകളെല്ലാം കൊഴിഞ്ഞിരിക്കുന്നു. അരുവികള്‍ ഉറഞ്ഞ്, വളഞ്ഞ് പുളഞ്ഞ രേഖ മാത്രമായിരിക്കുന്നു. ബഹളങ്ങളില്ല. വല്ലപ്പോഴും ഈറന്‍ കാറ്റിന്റെ ശബ്ദം മാത്രം.

വിനോദ സഞ്ചാരവും പാലുമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രധാനവരുമാനം. വീടുകളിലെല്ലാം പശുത്തൊഴുത്തുകള്‍ കാണാം. തൊഴുത്തിനോട് ചേര്‍ന്ന് ഒരു മുറിയുണ്ടാകും. പാല്‍ ശേഖരിച്ച് വെയ്ക്കാനാണിത്. അടുത്ത് ഒരു പെട്ടി. പാല്‍ ആവശ്യമുള്ളവര്‍ക്ക് ഉടമയോട് ചോദിക്കാതെ തന്നെ എടുക്കാം. പണം പെട്ടിയിലിട്ടാല്‍ മതി!

വഴിയരികില്‍ മനോഹരമായ പൂപ്പാടങ്ങള്‍ പൊട്ടിച്ചിരിച്ചു നില്‍ക്കും. വയലുകളോട് ചേര്‍ന്നും പെട്ടി കാണാം. പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് പറിക്കാം. എടുക്കുന്ന കുലക്കനുസരിച്ച് വില പെട്ടിയിലിടണം.

Magician Muthukad in Alps Switzerlandഊസ്റ്ററില്‍ നിന്നും ലൂസണ്‍സിയിലേക്കുള്ള യാത്ര സൂറിച്ച് വഴിയാണ്. ആ യാത്രയില്‍ ഞാന്‍ ആദ്യമായി ആല്‍പ്‌സിന്റെ തിളങ്ങുന്ന ശിഖരങ്ങള്‍ കണ്ടു. ഇന്ത്യയില്‍ വന്ന് ഹിമാലയം കാണുന്നതു പോലെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്ന് ആല്‍പ്‌സ് കാണുന്നത്. അത്രയേറെ ഈ ശാന്തരാഷ്ട്രത്തിന്റെ ആത്മാവില്‍ അതു ലയിച്ചു കിടക്കുന്നു. അടുത്തടുത്ത് വരുമ്പോള്‍ ആല്‍പ്‌സിന്റെ വെളുത്ത പ്രതലങ്ങളില്‍ തുളകള്‍ വീണ അത്ഭുതക്കാഴ്ച്ച. എല്ലാം ടണലുകളാണ്. മുപ്പത് കിലോമീറ്ററോളം ദീര്‍ഘിച്ച ഒരു തുരങ്കത്തിലൂടെ ഞാന്‍ കടന്നുപോയി. വെണ്‍മയുടെ ലോകത്തുനിന്നും ഇരുട്ടിലേക്ക് ഒരു ഊളിയിടല്‍. അതൊരു വല്ലാത്ത അനുഭവമായിരുന്നു.

ആല്‍പ്‌സിന്റെ ഭാഗമായ പിലാത്തോസ് പര്‍വ്വതനിരകളില്‍ 7000 അടിയോളം ഉയരത്തിലേക്ക് ഞാന്‍ പോയി. സമയം രാവിലെ പത്തു മണി. എങ്ങും മഞ്ഞു പുക. പകല്‍ വെളിച്ചം മങ്ങിക്കിടന്നു. പുക മാറുമ്പോള്‍ വല്ലപ്പോഴും താഴെയുള്ള ദൃശ്യങ്ങള്‍ കാണാം. ഏതോ ചിത്രകാരന്റെ രചന പോലെ. കറുപ്പിലും വെളുപ്പിലുമുള്ള കാഴ്ച്ചകള്‍.

റോപ് വേ വഴിയാണ് സഞ്ചാരം. അതിനിടെ ഞാനിരിക്കുന്ന പേടകം ഒരു ഇരുട്ടറയിലേക്ക് കടന്നു. അതിലൂടെ കുറേ ദൂരം പോയി. പെട്ടെന്നാണ് മുറിയുടെ വാതില്‍ തുറന്ന് പേടകം പുറത്തെത്തിയത്. അപ്പോള്‍ മുന്നില്‍ തെളിഞ്ഞ കാഴ്ച്ച! മഞ്ഞുമൂടിക്കിടന്ന പര്‍വ്വതപാര്‍ശ്വങ്ങള്‍ പെട്ടന്ന് പാറിവീണ വെയിലില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. മഞ്ഞു മറ മാഞ്ഞു പോയിരിക്കുന്നു. കണ്ണെത്തുന്നിടത്തെല്ലാം തിളക്കങ്ങള്‍ മാത്രം. ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ മാജിക്. സ്വിസ് മാജിക്ക്.

സ്വിസ് ഗ്രാമങ്ങള്‍ എന്നും എന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു. രവീന്ദ്രന്റെ 'സ്വിസ് സ്‌കെച്ചുകള്‍' എന്ന പുസ്തകത്തിലെ കൊതിപ്പിക്കുന്ന ഗ്രാമവര്‍ണനകള്‍ ഓര്‍മയിലുണ്ട്. അത്തരം ഗ്രാമങ്ങളിലൂടെ കടന്നുപോയാണ് ഞാന്‍ പ്രസിദ്ധമായ റൈന്‍ നദി കണ്ടത്. ഗ്രാമങ്ങളില്‍ കൊച്ച് ഊടുവഴികള്‍. മരം കൊണ്ട് തീര്‍ത്ത ഉയരമുള്ള വീടുകള്‍, അവയുടെ മുറ്റത്ത് മഞ്ഞു വാരിക്കളിക്കുന്ന കുട്ടികള്‍. ചില വഴികളുടെ അങ്ങേയറ്റത്ത് എന്റെ ഗ്രാമമായ കവളമുക്കട്ടയാണോ എന്ന് ഞാന്‍ വെറുതെ സംശയിച്ചു. അത്രയും സാമ്യമുണ്ടായിരുന്നു അവയ്ക്ക്.

കാലാവസ്ഥ ഒരു രാജ്യത്തെ മനുഷ്യരുടെ സ്വഭാവത്തെ സ്വാധീനിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡുകാര്‍, തണുപ്പില്‍ വളരുന്നത് കൊണ്ടാവാം, ശാന്തപ്രകൃതരാണ്. അവര്‍ സമൃദ്ധിയില്‍ ജീവിക്കുന്നു. അധ്വാനവും വിശ്രമവും ഒരു പോലെ അനുഭവിക്കുന്നു.

യാചകര്‍ ഇവിടെ അപൂര്‍വ്വമാണ്. ഉണ്ടെങ്കില്‍ തന്നെ വെറുതെ ഭിക്ഷ ചോദിക്കില്ല. ഒന്നുകില്‍ പാട്ടു പാടും, അല്ലെങ്കില്‍ മധുരമായി ഗിറ്റാറോ വയലിനോ വായിക്കും. അതു നിങ്ങളെ ആനന്ദിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും തന്നിട്ടു പോവുക.

ബേസില്‍ എന്ന സ്ഥലത്ത് മൂന്ന് രാജ്യങ്ങള്‍ സമന്വയിക്കുന്നു: ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മ്മനി. ഇവിടെവെച്ച് ഞാന്‍ റൈന്‍ നദിയെ കണ്‍കുളിര്‍ക്കെ കണ്ടു. അതിര്‍ത്തി മുറിച്ച് കടന്ന് മറ്റ് രണ്ട് രാജ്യങ്ങളിലേക്കും ഞാന്‍ ഒരുപാട് ദൂരം പോയി. മനുഷ്യരും മണ്ണും മഞ്ഞും മരങ്ങളും എല്ലാം ഒന്നു തന്നെ. ഭാഷയുടെയും വേഷത്തിന്റെയും പൗരത്വത്തിന്റെയും ആചാരങ്ങളുടെയും ബാഹ്യമായ, വെച്ചു കെട്ടിയ വ്യത്യാസങ്ങള്‍ മാത്രം.

Magician Muthukad in Alps Switzerlandതലസ്ഥാനമായ ബേണില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചു പൂട്ടിയ വാണിജ്യത്തെരുവി (largest closed shoping street) ലൂടെ നടക്കുമ്പോള്‍, മറ്റൊരു ലോക സഞ്ചാരമാണെന്ന് തോന്നി. ഒറ്റ കവാടത്തിലൂടെ ഒരായിരം വൈവിധ്യങ്ങളിലേക്ക്. കണ്ടു തീര്‍ക്കണമെങ്കില്‍ത്തന്നെ ഒരാഴ്ച്ച വേണം. ഷോപ്പിങ്ങിനെക്കുറിച്ചൊന്നും ആലോചിക്കുകയേ വേണ്ട.

ഇന്ത്യയുടെ തലങ്ങും വിലങ്ങും മൂന്നു തവണ മാസങ്ങളെടുത്ത് സഞ്ചരിച്ചയാളാണ് ഞാന്‍. ഇവിടെ ഓരോ കവല പോലും മറ്റുള്ളതില്‍ നിന്നു വ്യത്യസ്തമാണ്. എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എല്ലാം ഒരു പോലെയാണ്. തീര്‍ച്ചയായും അതൊരു വിരസതയുണ്ടാക്കുന്നുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ 'ഭാരതീയ കലാലയ'ത്തിന്റെ പത്താം വാര്‍ഷികത്തില്‍ പങ്കെടുക്കാനായിരുന്നു ഞാന്‍ എത്തിയത്. സന്ദര്‍ശകര്‍ക്കു പറ്റിയ സീസണായിരുന്നില്ല അത്. അവിടത്തെ പ്രിയപ്പെട്ട മലയാളികളുടെ ക്ഷണത്തിന് മുന്നില്‍ സമയമോ സന്ദര്‍ഭമോ ഞാന്‍ നോക്കിയില്ല. ഋതുക്കള്‍ മാറുന്നതനുസരിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഭൂപ്രകൃതി പോലും വ്യത്യാസം വരുമത്രെ. മഞ്ഞു കാലത്തും വസന്തത്തിലും മഴയിലും വ്യത്യസ്തമായിരിക്കും കാഴ്്ച്ചകള്‍.

മഞ്ഞിന്‍ കൂനകള്‍ കടന്ന്, റണ്‍വേയിലേക്ക് നടക്കവേ ഒരുവട്ടം കൂടി തിരിഞ്ഞു നോക്കി, ഞാന്‍ സ്വിസ് ഭാഷയില്‍ പറഞ്ഞു. 'ഔഫ് വീഡര്‍ സേയന്‍' (See you again).


കടപ്പാട്: ഗോപിനാഥ് മുതുകാട്