Tuesday, March 29, 2016

ചിരിയില്‍ പാരമ്പര്യത്തിന്റെ കരുത്ത്‌

അടൂര്‍ ഭാസി മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു. ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാള്‍. ഒരു സുപ്രഭാതത്തില്‍ അഭിനയരംഗത്ത് വന്ന് കൊടിനാട്ടിയ കലാകാരനായിരുന്നില്ല അടൂര്‍ ഭാസിയെന്ന ഭാസ്‌കരന്‍ നായര്‍. നിരന്തരമായ പരിശീലനം അതിന്റെ പിന്നിലുണ്ടായിരുന്നു. ഹാസ്യാഭിനയത്തിന് ഒരു പുതിയ മാനം പകര്‍ന്നു നല്‍കാന്‍ ഭാസിക്ക് കഴിഞ്ഞു. അറുനൂറില്‍പ്പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 

പ്രശസ്തസാഹിത്യകാരനും, നാടക രചയിതാവും പത്രാധിപരുമൊക്കെയായിരുന്ന ഈ.വി.കൃഷ്ണപിള്ളയുടെ ആണ്‍മക്കളില്‍ നാലാമത്തേയാളായിരുന്നു ഭാസ്‌കരന്‍ നായര്‍. അമ്മയാണെങ്കില്‍ മലയാളത്തിലെ ആദ്യകാല നോവലിസ്റ്റും, അഭിനേതാവും, നാടകരചയിതാവുമായിരുന്ന സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയും. കലാപാരമ്പര്യംകൊണ്ട് സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് രംഗവേദിയിലേക്ക് കടന്നു വരാനും പ്രഗല്ഭനായ ഒരു അഭിനേതാവായിത്തീരാനും ഭാസിക്ക് അനായാസം കഴിയുകയും ചെയ്തു. 

തിരുവനന്തപുരത്ത് 1927-ല്‍ ആയിരുന്നു ഭാസി ജനിച്ചത്. സന്തോഷകരമായി കുടുംബ ജീവിതം നയിച്ചു വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഈ.വി.കൃഷ്ണപിള്ള അന്തരിച്ചത്. അതോടെ ജീവിത പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്ന മഹേശ്വരിയമ്മയും മക്കളും ഈ.വി.യുടെ കുടുംബസ്ഥലമായ അടൂരിലേക്ക് പോയി. ചെറിയ ക്ലാസ്സുകളിലൊക്കെ പഠിക്കാന്‍ ഭാസിയ്ക്ക് കഴിഞ്ഞത് അടൂരിലായിരുന്നു. ഇന്റര്‍മീഡിയേറ്റിന് പഠിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പിന്നീട് തിരുവനന്തപുരത്തേക്ക് വന്നത്. എം.ജി.കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്ന ഭാസി തിരുവനന്തപുരത്ത് കലാപ്രവര്‍ത്തനങ്ങളില്‍ വല്ലപ്പോഴുമൊക്കെ പങ്കുകൊള്ളുകയം ചെയ്തിരുന്നു.

കുട്ടിക്കാലത്തു തന്നെ സാഹിത്യ രചനയില്‍ മാത്രമല്ല നാടകരചനയിലും അത് രംഗത്തവതരിപ്പിക്കുന്നതിലും ഭാസി താല്പര്യം കാട്ടിയിരുന്നു. ഇതിനിടയില്‍ എം.ജി.കോളേജില്‍ രണ്ടുവര്‍ഷത്തെപഠനം കഴിഞ്ഞു ടെക്സ്റ്റയില്‍ ടെക്‌നോളജി പഠിക്കുവാന്‍ മധുരയിലേക്ക് പോയി. ആ വിഷയത്തില്‍ ഡിപ്ലോമ നേടിയെങ്കിലും ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങികൂടാന്‍ ആ സര്‍ഗ്ഗശേഷിയുള്ള കലാകാരന് കഴിഞ്ഞില്ല. വീണ്ടും തിരുവനന്തപുരത്ത് തന്റെ ആവേശമായ അഭിനയം പ്രകടമാക്കാന്‍ നശ്രമം തുടങ്ങി. അതില്‍ ഭാസി വിജയം കൈവരിക്കുകയും ചെയ്തു. 

മലയാള സിനിമാ രംഗം അക്കാലത്ത് പച്ചപിടിച്ച് വരാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപൂര്‍വ്വമായി ചിത്രങ്ങള്‍ പുറത്തുവന്ന് ജനങ്ങളെ വശീകരിച്ച് കൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്തെ മെരിലാന്റ് സ്റ്റുഡിയോയും, ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയും ഏതാനും ചിനത്രങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. മെരിലാന്റ് സ്റ്റുഡിയോയില്‍ വച്ച് പി.ആര്‍.എസ്.പിള്ളയും വിമല്‍കുമാറും ചേര്‍ന്ന് ഒരു ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചു. ഇതില്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ കഥയും തിരക്കഥയുമെഴുതി അഭിനയിച്ചു. 'തിരമാല' എന്ന ഈ ചിനത്രം നിര്‍മ്മിക്കപ്പെട്ടത് 1953 ലായിരുന്നു. ഈ ചിത്രത്തില്‍ വളരെ ചെറിയ ഒരു റോള്‍ അഭിനയിച്ചു കൊണ്ട് ഭാസി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചു. അന്ന് തിരമാലയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് പിന്നീട് പ്രശസ്തനായ രാമുകാര്യാട്ട് എന്ന സംവിധായകനായിരുന്നു. 

അതിനുശേഷം പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ നാടകങ്ങളില്‍ അഭിനയിച്ചും, മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഭാസി തിരുവനന്തപുരത്തു തന്നെ കഴിഞ്ഞു. തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്‍' എന്ന നാടകം സിനിമയാക്കാന്‍ രാമുകാര്യാട്ട് തീരുമാനിക്കുകയും, പ്രധാനവേഷങ്ങളില്‍ സത്യനെയും അംബികയെയുമൊക്കെ താരങ്ങളായി നിശ്ചയിക്കുകയും ചെയ്തു. ഭാസിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കാര്യാട്ട് ശ്രദ്ധിക്കപ്പെട്ട ഒരു റോള്‍ അതില്‍ നല്‍കി. അതോടെ ഭാസി അറിയപ്പെട്ട ഒരു നടനായിത്തീര്‍ന്നു. 

ഏതു വേഷവും തികഞ്ഞ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുവാന്‍ കഴിയുമായിരുന്ന ഭാസിക്ക് ജനനപ്രീതി കൂടുതല്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഹാസ്യത്തിന്റെ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു. മലയാള സിനിമയിലെ സംവിധായകര്‍ക്ക് ഒരു കുതിക്കുന്ന റബ്ബര്‍ പന്ത് പോലെയായിരുന്നു ഭാസി. വെണമെങ്കില്‍ ഏതളവിലും ആ അഭിനയചാതുരി ഉപയോഗപ്പെടുത്താം. ഒരു കാര്യം മാത്രം, ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വേണം അതളന്നെടുക്കാന്‍. കോമഡിയായാലും സ്വഭാവനടന്റെ വേഷമായാലും എല്ലാം ധാരാളിത്തത്തോടെ ആ സര്‍ഗ്ഗധനന്‍ അവതരിപ്പിച്ചെന്നിരിക്കും. അത്ര മാത്രം അടിത്തറ ആ അഭിനയമികവിനുണ്ടായിരുന്നു.

അഭിനയത്തില്‍ മാനത്രമല്ല പച്ചയായ ജീവിതനിരീക്ഷണത്തിലും ആ ഭാവന മികച്ച് നിന്നിരുന്നു. പല ചെറിയ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് സുഹൃദ് സദസില്‍ അവതരിപ്പിച്ച് മറ്റുള്ളവരെ രസിപ്പിക്കുന്നതിനുള്ള കഴിവും അപാരമായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതുമാണ്. പ്രശസ്തനായ പ്രാസംഗികനും കൗമുദിവാരികയുടെ പത്രാധിപരുമായിരുന്ന കെ.ബാലകൃഷ്ണന്‍ ദൂരയാത്രപോകുമ്പോള്‍ ഭാസിയേയും കൂടെ കൂട്ടുമായിരുന്നു. മനസ്സു തുറന്നു ചിരിക്കാന്‍ വേണ്ടിമാത്രം. ഈ.വി.കൃഷ്ണപിള്ളയുടെ ഈ മകന്‍ അന്നത്തെ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്നു.

ബൗദ്ധിക തലത്തിലുള്ള തമാശകള്‍ക്ക് ഭാസിയുടെ ആവനാഴിയില്‍ യാതൊരു ലോപവുമില്ലായിരുന്നു. ഷൂട്ടിംഗ് സെറ്റുകളില്‍ അത് മിക്കപ്പോഴും മുഴങ്ങിക്കേള്‍ക്കാം. അവരുടെ കൂട്ടത്തില്‍ തിക്കുറിശ്ശിയും ബഹദൂറും ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട. നിര്‍ദ്ദോഷമായ ഹാസ്യാവതരണമായിരിക്കും അതെന്ന് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം. സഹപ്രവര്‍ത്തകരെപ്പറ്റി കെട്ടുകഥകള്‍ സൃഷ്ടിക്കുവാന്‍ ഭാസിക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ആരും അത് വിശ്വസിച്ചുപോകും. 

മണ്ടന്മാരുടെ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ അടൂര്‍ഭാസിയെപ്പോലെ കഴിവ് പ്രകടമാക്കിയിട്ടുള്ള ഹാസ്യനടന്മാര്‍ അപൂര്‍വ്വമായിരുന്നു. ഭാസിയുടെ നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുള്ളത് ബഹദൂര്‍ എന്ന മറ്റൊരു ഹാസ്യ നടന് മാത്രമായിരുന്നു. മലയാളത്തിലെ ലാറല്‍ ആന്റ് ഹാര്‍ഡിമാരായി അവര്‍ അറിയപ്പെടുകയും ചെയ്തിരുന്നുവല്ലോ. അക്കാലഘട്ടത്തില്‍ പുറത്ത് വന്നിട്ടുള്ള ചിത്രങ്ങളില്‍ ഈ രണ്ടു പേരുടേയും സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായിരുന്നു. ഭാസി നായകനടനോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് മിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് കാണാം. 

പ്രേംനസീര്‍ ആയിരുന്നു നായകനടന്‍ എന്നതിന് സംശയവുമില്ല. രാഷ്ട്രീയ രംഗത്തും ഒന്ന് പയറ്റിനോക്കാന്‍ മടിച്ചില്ല അടൂര്‍ഭാസി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു കൗണ്‍സിലറാകുവാന്‍ വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയായും നിന്നിരുന്നു. അതില്‍ പരാജയം ഏറ്റുവാങ്ങിയ ഭാസി, രാഷ്ട്രീയ രംഗത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അവിടെ പണവും പ്രതാപവും നേടുന്നതിനുള്ള മറ്റൊരു വിശാലമായ രംഗം ഭാസിക്ക് വേണ്ടി തുറന്ന് കിടക്കുകയായിരുന്നു: അഭിനയം. അവിടെ ഹാസ്യാഭിനയത്തിന്റെ ഉന്നത പീഠത്തിലെത്താന്‍ അധികനാളൊന്നും വേണ്ടി വന്നില്ല ഭാസിക്ക്. ഭാസി അഭിനയിച്ച ചിത്രങ്ങളുടെ പേരുകള്‍ ഒന്നൊന്നായി എടുത്തുപറയാന്‍ തുനിഞ്ഞാല്‍ ഈ ലേഖനം വളരെ നീണ്ടുപോകും. എന്നാല്‍ എണ്ണപ്പെട്ട ചിത്രങ്ങളൂടെ പേരുകള്‍ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറ്റുരംഗങ്ങളിലുള്ള കഴിവിനെപ്പറ്റി പരാമര്‍ശിക്കാം. 

ഓടയില്‍ നിന്ന്, കാവ്യമേള, മുറപ്പെണ്ണ്, കാട്ടുതുളസി, സ്ഥാനാര്‍ത്ഥി സാറാമ്മ, ഇരുട്ടിന്റെ ആത്മാവ്, അച്ചാണി, നെല്ല്, മാന്യശ്രീ വിശ്വാമിത്രന്‍, നഗരമേ നന്ദി, ചിത്രമേള, ചട്ടക്കാരി, അന്വേഷിച്ചു കണ്ടെത്തിയില്ല. വിരുതന്‍ ശങ്കു, അഗ്‌നിപുത്രി, തുലാഭാരം, ലക്ഷപ്രഭു, മുച്ചീട്ടുകളിക്കാരന്റെ മകള്‍, നദി, മൂലധനം, വാഴ്‌വേമായം, പ്രിയ, ത്രിവേണി അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ഏതാനും ചിത്രങ്ങളിലെ അഭിനയമികവ് ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.

ഹാസ്യം മാത്രമല്ല ഏത് വേഷവും ആ രൂപത്തിന് ഇണങ്ങിച്ചേരുമെന്ന് വര്‍ഷങ്ങള്‍ കഴിയുന്തോറും തെളിയിക്കപ്പെട്ടുകൊണ്ടിരുന്നു. 'ചട്ടക്കാരി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1974-ലെ കേരള സര്‍ക്കാറിന്റെ നല്ല നടനെന്നുള്ള പുരസ്‌കാരം നേടിയത് ഭാസിയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മറ്റു രണ്ടു പുരസ്‌ക്കാരങ്ങള്‍ കൂടി ഭാസിയെത്തേടിയെത്തി. 1978-ലും 1979-ലും അവാര്‍ഡുകള്‍ നേടിയിരുന്നു.
ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുവാന്‍ നമ്മുടെ സംവിധായകര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. വെറും കോമഡിയന്‍ എന്നുള്ള നിലയില്‍ ഭാസിയെ തളച്ചിടുകയായിരുന്നു അവര്‍. 

അപൂര്‍വ്വം പ്രതിഭാശാലികളായ സംവിധായകര്‍ ആ നടനിലെ കഴിവുകള്‍ കണ്ടെത്തിയിരുന്നു എന്നതിന് തെളിവായിട്ട് ചൂണ്ടിക്കാട്ടാവുന്നത് ജോണ്‍ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍'. എന്ന ചിത്രമായിരുന്നു. 1978-ലെ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു.

വില്ലന്‍ വേഷങ്ങളില്‍ ഭാസി അഭിനയിച്ചു എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ മൂന്ന് ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസനേടിയെടുത്തു ഭാസി. 'കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യന്‍' എന്നീ ചിത്രങ്ങളിലാണ് വില്ലന്‍ കഥാപാനത്രമായി അഭിനയിച്ചത്. മാത്രമല്ല ഇരട്ട വേഷങ്ങളിലും അഭിനയമികവ് പ്രകടമാക്കിയ നടനായിരുന്നു അദ്ദേഹം. സാധാരണയായി നായക നടന്മാരാണ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കാറുള്ളത്. ഇവിടെ നായക നടനോടൊപ്പം പ്രാധാന്യം കല്പിച്ചിരുന്നു ഭാസിക്ക്. കൊട്ടാരം വില്ക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളില്‍ ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നതരത്തിലുള്ള അഭിനയചാതുരിയാണ് പ്രകടമാക്കിയിട്ടുള്ളത്.

ഭാസി അഭിനയിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1977-ല്‍ 'അച്ചാരം അമ്മിണിഓശാരം ഓമന', 'ആദ്യപാഠം' എന്നീ ചിത്രങ്ങളും, 1978-ല്‍ 'രഘുവംശം' എന്ന ചിത്രവുമായിരുന്നു അത്. അഭിനയ ജീവിതത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി ചിനത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഒരുമ്പെട്ടത് ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

ഒരേ രീതിയില്‍ത്തന്നെയുള്ള ഹാസ്യരംഗങ്ങള്‍ അവതരിപ്പിച്ച് മടുത്തപ്പോള്‍, ക്രിയാത്മകമായ മറ്റൊരു രംഗത്ത് പ്രവര്‍ത്തിച്ചു എന്നേ കരുതേണ്ടതുള്ളു. മുന്നും സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയായിരുന്നു 'അച്ചാരം അമ്മിണിഓശാരം ഓമന' എന്ന ചിത്രത്തിന്റെ നിര്‍മാതാവ്. നല്ലൊരു താരനിര തന്നെ ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഭാസിക്കും ബോബനും കഴിഞ്ഞു. ശാരംഗപാണിയാണ് ഇതിന്റെ കഥയും തിരക്കഥയും എഴുതിയത്. ഗാനങ്ങള്‍ പി.ഭാസ്‌കരനും സംഗീതം ജി.ദേവരാജനുമായിരുന്നു.

അഭിനയിക്കാനുള്ള തന്റെ റോളില്‍ ഒരു ഗാനം ആവശ്യമാണെന്ന് വന്നാല്‍, അത് ആലാപനം ചെയ്യാനും ഒരു ഗായകന്‍ കൂടിയായ ഭാസിക്ക് കഴിഞ്ഞിരുന്നു. ഒന്‍പതോളം ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത 'ആദ്യകിരണങ്ങളിലെ 'ആനച്ചാല്‍ ചന്ത...' എന്ന് തുടങ്ങുന്ന ഗാനം വളരെയധികം നേപ്രക്ഷകരെ രസിപ്പിക്കുകയും അഭിനയമികവ് കൊണ്ട് ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതുമാണ്.

'സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന ചിത്രത്തിലെ 'വോട്ടില്ല, വോട്ടില്ല.... കടുവാപ്പെട്ടിക്കോട്ടില്ല'- 'ലോട്ടറി ടിക്കറ്റ്' എന്ന ചിത്രത്തിലെ 'ഒരു രൂപാനോട്ടുകൊടുത്താല്‍... 'ആഭിജാത്യത്തി'ലെ 'തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളിവണ്ടി...' എന്നീ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഹാസ്യഗാനങ്ങള്‍ പാടുന്നതിന് യോജിച്ച ശബ്ദമായിരുന്നു ഈ നടനുണ്ടായിരുന്നത്. കാട്ടുകുരങ്ങ്, തെക്കന്‍ കാറ്റ് സാക്ഷി, ചക്രവാകം കണ്ണൂര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. സിനിമാരംഗത്തെ ഒരു ബഹുമുഖ പ്രതിഭ എന്ന് ഭാസിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഭാസിയുടെ അഭിനയശൈലി അനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ തുടര്‍ന്നാണ് നൂതന പ്രവണതകള്‍ ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടത്. മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു എന്നത് വിസ്മരിക്കാനാവില്ല.
ഒരു ജീവിതകാലം മുഴുവന്‍ നാടകാഭിനയരംഗത്തും സിനിമയിലും കഴിവുകള്‍ പ്രകടമാക്കി നിറഞ്ഞു നിന്ന ഭാസി 1990 മാര്‍ച്ച് മാസം 29-ാം തീയതി ഈ ലോകത്തോട് യാത്ര പറഞ്ഞു.

എന്‍.സി സേനന്‍

No comments: