Showing posts with label Biography. Show all posts
Showing posts with label Biography. Show all posts

Monday, March 26, 2018

അഭിനയമേ ജീവിതം... സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


60 വര്‍ഷം 2500 ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യ, ഈ അപൂര്‍വഭാഗ്യത്തിന്റെ വരപ്രസാദമണിഞ്ഞ സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം. 2013 മാര്‍ച്ച് 26നാണ് വേഷങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി സുകുമാരിയമ്മ വിടപറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു അഭിനേതാവിനും ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സുകുമാരിക്ക് ഒപ്പമെത്താന്‍ കഴിയില്ല, തമിഴില്‍ മനോരമ ഒഴികെ. സിനിമയ്‌ക്കൊപ്പം നൃത്തത്തിന്റെ അരങ്ങുകളും ആയിരത്തിലേറെയാണ്.

എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, ഏതുസിനിമയും ചെയ്യാന്‍ മടികാണിക്കാത്ത നടിയായിരുന്നു അവര്‍. അഭിനയിക്കാന്‍ മടിതോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. എന്താണെങ്കിലും, അത് തൂപ്പുകാരിയുടേതാണെങ്കിലും ചാണകം മെഴുകുന്നതാണെങ്കിലും ചെയ്യണമെന്നതായിരുന്നു അവര്‍ പുലര്‍ത്തിയ സമീപനം. കോമഡിയോ സീരിയസ്സോ കരയുന്നതോ ചിരിക്കുന്നതോ എന്താണെങ്കിലും അവര്‍ക്കിഷ്ടമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. 

വൃത്തികെട്ട സ്വഭാവമുള്ള കഥാപാത്രമായി അഭിനയിക്കണമെങ്കില്‍ അതും പരമാവധി നമ്മള്‍ നന്നാക്കിചെയ്യുക.. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുക എന്നാലേ നമുക്ക് വ്യത്യസ്തമായവ ചെയ്യാന്‍ പറ്റൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുന്ന ആളായിരുന്നു സുകുമാരിയമ്മ.

സംവിധായകന്‍ ആവശ്യപ്പെടുന്നത് ചെയ്യുക. വേഷം കോമഡിയാണോ സീരിയസ്സാണോ എന്നൊന്നും അര്‍ നോക്കാറില്ല. ഏതാണെങ്കിലും ചെയ്യണം. തമിഴില്‍ ചന്ദ്രബാബു, കുലദൈവം രാജഗോപാല്‍, നാഗേഷ് ഇവരുടെ കൂടെയൊക്കെ ധാരാളം കോമഡി ചെയ്തിട്ടുണ്ട്.

തമിഴകത്തിന്റെയും സ്വന്തം

തമിഴ് സിനിമയിലും നാടകത്തിലുംനിന്ന് അവര്‍ തമിഴ് സീരിയലുകളിലും അഭിനയിച്ചു. അഭിനയത്തിന്റെ അവസാനപാദത്തിലാണ് മലയാള സീരിയലുകളിലും എത്തിയത്. തമിഴ്‌സിനിമ സുകുമാരിയെ വളരെ ആദരപൂര്‍വമാണ് കണ്ടിരുന്നത്. അസുഖബാധിതയായി ആസ്പത്രിയില്‍ കിടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായ ജയലളിത നേരിട്ടെത്തി രോഗവിവരങ്ങള്‍ തിരക്കുകയും മികച്ച ചികിത്സ നല്കാന്‍ മന്ത്രി ഉള്‍പ്പെട്ട സംഘത്തെ ചുമതലപ്പെടുത്തകയും ചെയ്തു. ചികിത്സാച്ചെലവുകളും വഹിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ 'കലൈമാമണി' പുരസ്‌കാരം നല്‍കി നേരത്തേ ആദരിച്ചു. അവരെ പത്മശ്രീ ബഹുമതിക്ക് ആദ്യമായി ഔദ്യോഗികമായി ശുപാര്‍ശചെയ്തതും തമിഴ്‌നാടാണ്. 

ആറുപതിറ്റാണ്ടിലേറെ സിനിമയില്‍ നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ സുകുമാരി ചെന്നുപെട്ടിട്ടില്ല. അതും അവരുടെ അച്ചടക്കത്തിന്റെ ഭാഗമായിരുന്നു.
ങ്ങുന്നു.


അഭിനയത്തിന്റെ വരപ്രസാദം

ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങള്‍. നൃത്ത, സംഗീതവേദികളിലും തിളങ്ങി. പത്താം വയസ്സില്‍, 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 

നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമയി. വൈ.ജി. പാര്‍ഥസാരഥിയുടെ 'പെറ്റാല്‍ താന്‍ പിള്ള'യാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയായിരുന്നു നായകന്‍. ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ 4000ത്തിലധികം വേദികളില്‍ അഭിനയിച്ചു. 'തുഗ്ലക്' എന്ന നാടകം 1500ലധികം സ്റ്റേജുകളിലാണ് കളിച്ചത്.'തസ്‌ക്കരവീരനാ'ണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടെതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി.

സുകുമാരിയുടെ ജോഡിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. മുപ്പതിലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അവര്‍ അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പരയായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

'ചട്ടക്കാരി', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'സസ്‌നേഹം', 'പൂച്ചക്കൊരു മൂക്കുത്തി', 'മിഴികള്‍ സാക്ഷി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1974 , '79, '83, '85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974), പ്രചോദനം അവാര്‍ഡ് (1997), മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003ല്‍ പത്മശ്രീയും. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.

Tuesday, March 28, 2017

എഴുത്തിന്റെ മാസ്റ്റര്‍ ടി ദാമോദരന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്. 

മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. 

ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.

അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. 

കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്. 

മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. 

2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.

ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.

ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.

ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

Tuesday, March 29, 2016

ചിരിയില്‍ പാരമ്പര്യത്തിന്റെ കരുത്ത്‌

അടൂര്‍ ഭാസി മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു. ഏതു വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാള്‍. ഒരു സുപ്രഭാതത്തില്‍ അഭിനയരംഗത്ത് വന്ന് കൊടിനാട്ടിയ കലാകാരനായിരുന്നില്ല അടൂര്‍ ഭാസിയെന്ന ഭാസ്‌കരന്‍ നായര്‍. നിരന്തരമായ പരിശീലനം അതിന്റെ പിന്നിലുണ്ടായിരുന്നു. ഹാസ്യാഭിനയത്തിന് ഒരു പുതിയ മാനം പകര്‍ന്നു നല്‍കാന്‍ ഭാസിക്ക് കഴിഞ്ഞു. അറുനൂറില്‍പ്പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 

പ്രശസ്തസാഹിത്യകാരനും, നാടക രചയിതാവും പത്രാധിപരുമൊക്കെയായിരുന്ന ഈ.വി.കൃഷ്ണപിള്ളയുടെ ആണ്‍മക്കളില്‍ നാലാമത്തേയാളായിരുന്നു ഭാസ്‌കരന്‍ നായര്‍. അമ്മയാണെങ്കില്‍ മലയാളത്തിലെ ആദ്യകാല നോവലിസ്റ്റും, അഭിനേതാവും, നാടകരചയിതാവുമായിരുന്ന സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയും. കലാപാരമ്പര്യംകൊണ്ട് സമ്പന്നമായ ഒരു കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് രംഗവേദിയിലേക്ക് കടന്നു വരാനും പ്രഗല്ഭനായ ഒരു അഭിനേതാവായിത്തീരാനും ഭാസിക്ക് അനായാസം കഴിയുകയും ചെയ്തു. 

തിരുവനന്തപുരത്ത് 1927-ല്‍ ആയിരുന്നു ഭാസി ജനിച്ചത്. സന്തോഷകരമായി കുടുംബ ജീവിതം നയിച്ചു വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഈ.വി.കൃഷ്ണപിള്ള അന്തരിച്ചത്. അതോടെ ജീവിത പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്ന മഹേശ്വരിയമ്മയും മക്കളും ഈ.വി.യുടെ കുടുംബസ്ഥലമായ അടൂരിലേക്ക് പോയി. ചെറിയ ക്ലാസ്സുകളിലൊക്കെ പഠിക്കാന്‍ ഭാസിയ്ക്ക് കഴിഞ്ഞത് അടൂരിലായിരുന്നു. ഇന്റര്‍മീഡിയേറ്റിന് പഠിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പിന്നീട് തിരുവനന്തപുരത്തേക്ക് വന്നത്. എം.ജി.കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്ന ഭാസി തിരുവനന്തപുരത്ത് കലാപ്രവര്‍ത്തനങ്ങളില്‍ വല്ലപ്പോഴുമൊക്കെ പങ്കുകൊള്ളുകയം ചെയ്തിരുന്നു.

കുട്ടിക്കാലത്തു തന്നെ സാഹിത്യ രചനയില്‍ മാത്രമല്ല നാടകരചനയിലും അത് രംഗത്തവതരിപ്പിക്കുന്നതിലും ഭാസി താല്പര്യം കാട്ടിയിരുന്നു. ഇതിനിടയില്‍ എം.ജി.കോളേജില്‍ രണ്ടുവര്‍ഷത്തെപഠനം കഴിഞ്ഞു ടെക്സ്റ്റയില്‍ ടെക്‌നോളജി പഠിക്കുവാന്‍ മധുരയിലേക്ക് പോയി. ആ വിഷയത്തില്‍ ഡിപ്ലോമ നേടിയെങ്കിലും ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങികൂടാന്‍ ആ സര്‍ഗ്ഗശേഷിയുള്ള കലാകാരന് കഴിഞ്ഞില്ല. വീണ്ടും തിരുവനന്തപുരത്ത് തന്റെ ആവേശമായ അഭിനയം പ്രകടമാക്കാന്‍ നശ്രമം തുടങ്ങി. അതില്‍ ഭാസി വിജയം കൈവരിക്കുകയും ചെയ്തു. 

മലയാള സിനിമാ രംഗം അക്കാലത്ത് പച്ചപിടിച്ച് വരാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപൂര്‍വ്വമായി ചിത്രങ്ങള്‍ പുറത്തുവന്ന് ജനങ്ങളെ വശീകരിച്ച് കൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്തെ മെരിലാന്റ് സ്റ്റുഡിയോയും, ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോയും ഏതാനും ചിനത്രങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. മെരിലാന്റ് സ്റ്റുഡിയോയില്‍ വച്ച് പി.ആര്‍.എസ്.പിള്ളയും വിമല്‍കുമാറും ചേര്‍ന്ന് ഒരു ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചു. ഇതില്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ കഥയും തിരക്കഥയുമെഴുതി അഭിനയിച്ചു. 'തിരമാല' എന്ന ഈ ചിനത്രം നിര്‍മ്മിക്കപ്പെട്ടത് 1953 ലായിരുന്നു. ഈ ചിത്രത്തില്‍ വളരെ ചെറിയ ഒരു റോള്‍ അഭിനയിച്ചു കൊണ്ട് ഭാസി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചു. അന്ന് തിരമാലയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചത് പിന്നീട് പ്രശസ്തനായ രാമുകാര്യാട്ട് എന്ന സംവിധായകനായിരുന്നു. 

അതിനുശേഷം പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ നാടകങ്ങളില്‍ അഭിനയിച്ചും, മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഭാസി തിരുവനന്തപുരത്തു തന്നെ കഴിഞ്ഞു. തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്‍' എന്ന നാടകം സിനിമയാക്കാന്‍ രാമുകാര്യാട്ട് തീരുമാനിക്കുകയും, പ്രധാനവേഷങ്ങളില്‍ സത്യനെയും അംബികയെയുമൊക്കെ താരങ്ങളായി നിശ്ചയിക്കുകയും ചെയ്തു. ഭാസിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കാര്യാട്ട് ശ്രദ്ധിക്കപ്പെട്ട ഒരു റോള്‍ അതില്‍ നല്‍കി. അതോടെ ഭാസി അറിയപ്പെട്ട ഒരു നടനായിത്തീര്‍ന്നു. 

ഏതു വേഷവും തികഞ്ഞ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുവാന്‍ കഴിയുമായിരുന്ന ഭാസിക്ക് ജനനപ്രീതി കൂടുതല്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഹാസ്യത്തിന്റെ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു. മലയാള സിനിമയിലെ സംവിധായകര്‍ക്ക് ഒരു കുതിക്കുന്ന റബ്ബര്‍ പന്ത് പോലെയായിരുന്നു ഭാസി. വെണമെങ്കില്‍ ഏതളവിലും ആ അഭിനയചാതുരി ഉപയോഗപ്പെടുത്താം. ഒരു കാര്യം മാത്രം, ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വേണം അതളന്നെടുക്കാന്‍. കോമഡിയായാലും സ്വഭാവനടന്റെ വേഷമായാലും എല്ലാം ധാരാളിത്തത്തോടെ ആ സര്‍ഗ്ഗധനന്‍ അവതരിപ്പിച്ചെന്നിരിക്കും. അത്ര മാത്രം അടിത്തറ ആ അഭിനയമികവിനുണ്ടായിരുന്നു.

അഭിനയത്തില്‍ മാനത്രമല്ല പച്ചയായ ജീവിതനിരീക്ഷണത്തിലും ആ ഭാവന മികച്ച് നിന്നിരുന്നു. പല ചെറിയ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് സുഹൃദ് സദസില്‍ അവതരിപ്പിച്ച് മറ്റുള്ളവരെ രസിപ്പിക്കുന്നതിനുള്ള കഴിവും അപാരമായിരുന്നു എന്ന് അടുത്തറിഞ്ഞിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതുമാണ്. പ്രശസ്തനായ പ്രാസംഗികനും കൗമുദിവാരികയുടെ പത്രാധിപരുമായിരുന്ന കെ.ബാലകൃഷ്ണന്‍ ദൂരയാത്രപോകുമ്പോള്‍ ഭാസിയേയും കൂടെ കൂട്ടുമായിരുന്നു. മനസ്സു തുറന്നു ചിരിക്കാന്‍ വേണ്ടിമാത്രം. ഈ.വി.കൃഷ്ണപിള്ളയുടെ ഈ മകന്‍ അന്നത്തെ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്നു.

ബൗദ്ധിക തലത്തിലുള്ള തമാശകള്‍ക്ക് ഭാസിയുടെ ആവനാഴിയില്‍ യാതൊരു ലോപവുമില്ലായിരുന്നു. ഷൂട്ടിംഗ് സെറ്റുകളില്‍ അത് മിക്കപ്പോഴും മുഴങ്ങിക്കേള്‍ക്കാം. അവരുടെ കൂട്ടത്തില്‍ തിക്കുറിശ്ശിയും ബഹദൂറും ചേര്‍ന്നാല്‍ പിന്നെ പറയുകയും വേണ്ട. നിര്‍ദ്ദോഷമായ ഹാസ്യാവതരണമായിരിക്കും അതെന്ന് എല്ലാവര്‍ക്കുമറിയുകയും ചെയ്യാം. സഹപ്രവര്‍ത്തകരെപ്പറ്റി കെട്ടുകഥകള്‍ സൃഷ്ടിക്കുവാന്‍ ഭാസിക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ആരും അത് വിശ്വസിച്ചുപോകും. 

മണ്ടന്മാരുടെ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ അടൂര്‍ഭാസിയെപ്പോലെ കഴിവ് പ്രകടമാക്കിയിട്ടുള്ള ഹാസ്യനടന്മാര്‍ അപൂര്‍വ്വമായിരുന്നു. ഭാസിയുടെ നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുള്ളത് ബഹദൂര്‍ എന്ന മറ്റൊരു ഹാസ്യ നടന് മാത്രമായിരുന്നു. മലയാളത്തിലെ ലാറല്‍ ആന്റ് ഹാര്‍ഡിമാരായി അവര്‍ അറിയപ്പെടുകയും ചെയ്തിരുന്നുവല്ലോ. അക്കാലഘട്ടത്തില്‍ പുറത്ത് വന്നിട്ടുള്ള ചിത്രങ്ങളില്‍ ഈ രണ്ടു പേരുടേയും സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായിരുന്നു. ഭാസി നായകനടനോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമായിട്ടാണ് മിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് കാണാം. 

പ്രേംനസീര്‍ ആയിരുന്നു നായകനടന്‍ എന്നതിന് സംശയവുമില്ല. രാഷ്ട്രീയ രംഗത്തും ഒന്ന് പയറ്റിനോക്കാന്‍ മടിച്ചില്ല അടൂര്‍ഭാസി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു കൗണ്‍സിലറാകുവാന്‍ വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയായും നിന്നിരുന്നു. അതില്‍ പരാജയം ഏറ്റുവാങ്ങിയ ഭാസി, രാഷ്ട്രീയ രംഗത്തോട് എന്നെന്നേക്കുമായി വിടപറഞ്ഞു. അവിടെ പണവും പ്രതാപവും നേടുന്നതിനുള്ള മറ്റൊരു വിശാലമായ രംഗം ഭാസിക്ക് വേണ്ടി തുറന്ന് കിടക്കുകയായിരുന്നു: അഭിനയം. അവിടെ ഹാസ്യാഭിനയത്തിന്റെ ഉന്നത പീഠത്തിലെത്താന്‍ അധികനാളൊന്നും വേണ്ടി വന്നില്ല ഭാസിക്ക്. ഭാസി അഭിനയിച്ച ചിത്രങ്ങളുടെ പേരുകള്‍ ഒന്നൊന്നായി എടുത്തുപറയാന്‍ തുനിഞ്ഞാല്‍ ഈ ലേഖനം വളരെ നീണ്ടുപോകും. എന്നാല്‍ എണ്ണപ്പെട്ട ചിത്രങ്ങളൂടെ പേരുകള്‍ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറ്റുരംഗങ്ങളിലുള്ള കഴിവിനെപ്പറ്റി പരാമര്‍ശിക്കാം. 

ഓടയില്‍ നിന്ന്, കാവ്യമേള, മുറപ്പെണ്ണ്, കാട്ടുതുളസി, സ്ഥാനാര്‍ത്ഥി സാറാമ്മ, ഇരുട്ടിന്റെ ആത്മാവ്, അച്ചാണി, നെല്ല്, മാന്യശ്രീ വിശ്വാമിത്രന്‍, നഗരമേ നന്ദി, ചിത്രമേള, ചട്ടക്കാരി, അന്വേഷിച്ചു കണ്ടെത്തിയില്ല. വിരുതന്‍ ശങ്കു, അഗ്‌നിപുത്രി, തുലാഭാരം, ലക്ഷപ്രഭു, മുച്ചീട്ടുകളിക്കാരന്റെ മകള്‍, നദി, മൂലധനം, വാഴ്‌വേമായം, പ്രിയ, ത്രിവേണി അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ഏതാനും ചിത്രങ്ങളിലെ അഭിനയമികവ് ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നു.

ഹാസ്യം മാത്രമല്ല ഏത് വേഷവും ആ രൂപത്തിന് ഇണങ്ങിച്ചേരുമെന്ന് വര്‍ഷങ്ങള്‍ കഴിയുന്തോറും തെളിയിക്കപ്പെട്ടുകൊണ്ടിരുന്നു. 'ചട്ടക്കാരി' എന്ന ചിത്രത്തിലെ അഭിനയത്തിന് 1974-ലെ കേരള സര്‍ക്കാറിന്റെ നല്ല നടനെന്നുള്ള പുരസ്‌കാരം നേടിയത് ഭാസിയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മറ്റു രണ്ടു പുരസ്‌ക്കാരങ്ങള്‍ കൂടി ഭാസിയെത്തേടിയെത്തി. 1978-ലും 1979-ലും അവാര്‍ഡുകള്‍ നേടിയിരുന്നു.
ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുവാന്‍ നമ്മുടെ സംവിധായകര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. വെറും കോമഡിയന്‍ എന്നുള്ള നിലയില്‍ ഭാസിയെ തളച്ചിടുകയായിരുന്നു അവര്‍. 

അപൂര്‍വ്വം പ്രതിഭാശാലികളായ സംവിധായകര്‍ ആ നടനിലെ കഴിവുകള്‍ കണ്ടെത്തിയിരുന്നു എന്നതിന് തെളിവായിട്ട് ചൂണ്ടിക്കാട്ടാവുന്നത് ജോണ്‍ എബ്രഹാമിന്റെ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍'. എന്ന ചിത്രമായിരുന്നു. 1978-ലെ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു.

വില്ലന്‍ വേഷങ്ങളില്‍ ഭാസി അഭിനയിച്ചു എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ല. എന്നാല്‍ മൂന്ന് ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസനേടിയെടുത്തു ഭാസി. 'കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യന്‍' എന്നീ ചിത്രങ്ങളിലാണ് വില്ലന്‍ കഥാപാനത്രമായി അഭിനയിച്ചത്. മാത്രമല്ല ഇരട്ട വേഷങ്ങളിലും അഭിനയമികവ് പ്രകടമാക്കിയ നടനായിരുന്നു അദ്ദേഹം. സാധാരണയായി നായക നടന്മാരാണ് ഇരട്ട വേഷങ്ങളില്‍ അഭിനയിക്കാറുള്ളത്. ഇവിടെ നായക നടനോടൊപ്പം പ്രാധാന്യം കല്പിച്ചിരുന്നു ഭാസിക്ക്. കൊട്ടാരം വില്ക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളില്‍ ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നതരത്തിലുള്ള അഭിനയചാതുരിയാണ് പ്രകടമാക്കിയിട്ടുള്ളത്.

ഭാസി അഭിനയിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1977-ല്‍ 'അച്ചാരം അമ്മിണിഓശാരം ഓമന', 'ആദ്യപാഠം' എന്നീ ചിത്രങ്ങളും, 1978-ല്‍ 'രഘുവംശം' എന്ന ചിത്രവുമായിരുന്നു അത്. അഭിനയ ജീവിതത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി ചിനത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഒരുമ്പെട്ടത് ആത്മസംതൃപ്തിക്കു വേണ്ടിയായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

ഒരേ രീതിയില്‍ത്തന്നെയുള്ള ഹാസ്യരംഗങ്ങള്‍ അവതരിപ്പിച്ച് മടുത്തപ്പോള്‍, ക്രിയാത്മകമായ മറ്റൊരു രംഗത്ത് പ്രവര്‍ത്തിച്ചു എന്നേ കരുതേണ്ടതുള്ളു. മുന്നും സാമ്പത്തികമായി വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയായിരുന്നു 'അച്ചാരം അമ്മിണിഓശാരം ഓമന' എന്ന ചിത്രത്തിന്റെ നിര്‍മാതാവ്. നല്ലൊരു താരനിര തന്നെ ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഭാസിക്കും ബോബനും കഴിഞ്ഞു. ശാരംഗപാണിയാണ് ഇതിന്റെ കഥയും തിരക്കഥയും എഴുതിയത്. ഗാനങ്ങള്‍ പി.ഭാസ്‌കരനും സംഗീതം ജി.ദേവരാജനുമായിരുന്നു.

അഭിനയിക്കാനുള്ള തന്റെ റോളില്‍ ഒരു ഗാനം ആവശ്യമാണെന്ന് വന്നാല്‍, അത് ആലാപനം ചെയ്യാനും ഒരു ഗായകന്‍ കൂടിയായ ഭാസിക്ക് കഴിഞ്ഞിരുന്നു. ഒന്‍പതോളം ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത 'ആദ്യകിരണങ്ങളിലെ 'ആനച്ചാല്‍ ചന്ത...' എന്ന് തുടങ്ങുന്ന ഗാനം വളരെയധികം നേപ്രക്ഷകരെ രസിപ്പിക്കുകയും അഭിനയമികവ് കൊണ്ട് ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതുമാണ്.

'സ്ഥാനാര്‍ത്ഥി സാറാമ്മ' എന്ന ചിത്രത്തിലെ 'വോട്ടില്ല, വോട്ടില്ല.... കടുവാപ്പെട്ടിക്കോട്ടില്ല'- 'ലോട്ടറി ടിക്കറ്റ്' എന്ന ചിത്രത്തിലെ 'ഒരു രൂപാനോട്ടുകൊടുത്താല്‍... 'ആഭിജാത്യത്തി'ലെ 'തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളിവണ്ടി...' എന്നീ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഹാസ്യഗാനങ്ങള്‍ പാടുന്നതിന് യോജിച്ച ശബ്ദമായിരുന്നു ഈ നടനുണ്ടായിരുന്നത്. കാട്ടുകുരങ്ങ്, തെക്കന്‍ കാറ്റ് സാക്ഷി, ചക്രവാകം കണ്ണൂര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളില്‍ ഭാസി പാടിയിട്ടുണ്ട്. സിനിമാരംഗത്തെ ഒരു ബഹുമുഖ പ്രതിഭ എന്ന് ഭാസിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഭാസിയുടെ അഭിനയശൈലി അനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ തുടര്‍ന്നാണ് നൂതന പ്രവണതകള്‍ ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടത്. മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ ഇത് വഴിയൊരുക്കുകയും ചെയ്തു എന്നത് വിസ്മരിക്കാനാവില്ല.
ഒരു ജീവിതകാലം മുഴുവന്‍ നാടകാഭിനയരംഗത്തും സിനിമയിലും കഴിവുകള്‍ പ്രകടമാക്കി നിറഞ്ഞു നിന്ന ഭാസി 1990 മാര്‍ച്ച് മാസം 29-ാം തീയതി ഈ ലോകത്തോട് യാത്ര പറഞ്ഞു.

എന്‍.സി സേനന്‍

Monday, April 20, 2015

വായിച്ചുതീരാനാകാത്ത അപൂര്‍വജീവിതം

സിനിമയെ ചൈതന്യവത്താക്കുന്ന ഡബ്ബിങ്ങ്കലയെ അതിന്റെ സൗന്ദര്യപൂര്‍ണ്ണതകളിലെത്തിച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. അവരുടെ അസാധാരണമായ ജീവിതകഥ സ്വരഭേദങ്ങള്‍ പുസ്തകം അനാവരണം ചെയ്യുന്നു. ഒരു കലാകാരി എന്ന നിലയിലും തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു ജീവിതം കരുപ്പിടിപ്പിച്ച സ്ത്രീയെന്ന നിലയിലും അവരുടെ ജീവിതകഥയുടെ പാരായണ മൂല്യം വലുതാണ്. അതാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. പുസ്തകത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ :

ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മിയെ എന്റെ കുടുംബത്തിലെ ഒരംഗമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു. മദ്രാസ്സില്‍ വല്യമ്മയോടൊപ്പം കുട്ടികള്‍ക്കു ശബ്ദം കൊടുക്കാന്‍ വരുമ്പോള്‍ തൊട്ടുള്ള പരിചയമാണ്. അന്നു ഞാന്‍ സ്വതന്ത്രസംവിധായകനായിട്ടില്ല. പാവാടയില്‍നിന്ന് ദാവണിയിലേക്കും സാരിയിലേക്കുമൊക്കെയുള്ള ലക്ഷ്മിയുടെ വളര്‍ച്ച ഞങ്ങളുടെ കണ്‍മുന്നിലൂടെയായിരുന്നു. പക്ഷെ, അന്നു ഞാന്‍ കണ്ട ഭാഗ്യലക്ഷ്മിയല്ല യഥാര്‍ത്ഥ ഭാഗ്യലക്ഷ്മി എന്ന് തിരിച്ചറിയുന്നത് വാസ്തവത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം വായിച്ചപ്പോഴാണ്. അത് വായിച്ച് ഞാന്‍ തരിച്ചിരുന്നു പോയി. സങ്കടത്തിന്റെ ഒരു കടല്‍ ഈ പെണ്‍കുട്ടിയുടെ ഉള്ളിലിരമ്പുന്നത് ഞങ്ങളാരുമറിഞ്ഞിട്ടില്ലായിരുന്നു. ഞാന്‍ വിളിച്ചു. വിളിച്ചപ്പോള്‍ ലക്ഷ്മി പറഞ്ഞു; “ഞാന്‍ വിശദമായി എഴുതാന്‍ പോകുകയാണ് സത്യേട്ടാ; ഒരു ആത്മകഥ പോലെ.” ഇപ്പോള്‍ അത് എഴുതപ്പെട്ടിരിക്കുന്നു. വരും തലമുറയ്ക്കുള്ള ഒരു പാഠപുസ്തകമാണ് ഈ ആത്മാവിഷ്‌കാരം എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഏറ്റവും ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷയെന്ന് എം. ടി. പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടിയുടെയൊക്കെ വാക്കുകള്‍ നമ്മുടെ ഉള്ളില്‍ പതിഞ്ഞു പോകുന്നത് അതിന്റെ ലാളിത്യം കൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ ഭാഗ്യലക്ഷ്മി ചെയ്തിരിക്കുന്നതും അതുതന്നെയാണ്. മറ്റൊരാള്‍ വായിച്ച് നമ്മള്‍ കണ്ണടച്ച് കേട്ടിരുന്നാല്‍ ലക്ഷ്മി സംസാരിക്കുന്നതുപോലെ തോന്നും. ഒട്ടും കൃത്രിമത്വമില്ലാതെ ഒരലങ്കാരവുമില്ലാതെ ഹൃദയത്തില്‍നിന്നൊഴുകിവരുന്നതുപോലെ! അതും എന്നെ അതിശയിപ്പിച്ചു.
ജീവിതത്തിന്റെ പലഘട്ടങ്ങളില്‍ ഭാഗ്യലക്ഷ്മിയുടെ പലമുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ തോന്നും ഒരു പാവമാണെന്ന്. ചിലപ്പോള്‍ ഒരു ചട്ടമ്പിയുടെ ഭാവം. 19 വയസ്സുള്ളപ്പോള്‍, അനാവശ്യം പറഞ്ഞുവന്ന പ്രശസ്തനായ ഒരു നടനെ തെരുവുപിള്ളേരുടെ ഭാഷയില്‍ ചീത്തപറഞ്ഞോടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാഴ്ചയില്‍ സുന്ദരിയായിരുന്നിട്ടും സിനിമയുടെ ചതിക്കുഴികളില്‍ വീണുപോകാതിരുന്നത് സ്വയം സംരക്ഷിക്കാനുള്ള ഈ കഴിവുകൊണ്ടുതന്നെയാകണം. ഭാഗ്യലക്ഷ്മി എന്നും തനിച്ചുതന്നെ ആയിരുന്നു. വിവാഹവും വിവാഹമോചനവും പിന്നീടു വന്ന പ്രണയവും അതില്‍നിന്നുള്ള നിശ്ശബ്ദമായ പിന്‍വാങ്ങലുമൊക്കെ സ്വയം തീരുമാനിച്ച കാര്യങ്ങളാണ്. അതിന് ഒരാളെയും കൂട്ടുപിടിച്ചിട്ടില്ല. ഈ ആത്മകഥയിലൂടനീളം ഒരാളെയും കുറ്റപ്പെടുത്തിയിട്ടുമില്ല. അതിനെയാണ് തന്റേടം എന്നു വിളിക്കുന്നത്.
എന്റെ അറിവില്‍ തന്റെ സ്വകാര്യങ്ങള്‍ ലക്ഷ്മി ആദ്യമായി ചുറ്റുമുള്ള ലോകത്തോട് വെളിപ്പെടുത്തുന്നത് ഈ കുറിപ്പുകളിലൂടെയാണ്. അതിനാകട്ടെ നല്ലൊരു തിരക്കഥയുടെ ചാരുതയുണ്ട്. വായനക്കാരെ തന്നോടൊപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് നല്ല എഴുത്തുകാരുടെ ലക്ഷണം. ഭാഗ്യലക്ഷ്മിയോടൊപ്പം നമ്മളും ആ യാത്രയില്‍ പങ്കാളികളാകുന്നു. അതുകൊണ്ടാണ് ബാലമന്ദിരത്തില്‍ അനാഥമാക്കപ്പെട്ട ആ കൊച്ചു പെണ്‍കുട്ടിയുടെ സങ്കടം കണ്ട് നമ്മുടെ കണ്ണു നനയുന്നത്.
ഭാഗ്യലക്ഷ്മി അഹങ്കാരിയാണെന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ അതു പറയുന്നവരെക്കാള്‍ എനിക്കു വിശ്വാസം ഭാഗ്യലക്ഷ്മിയെത്തന്നെയായിരുന്നു. മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കാന്‍ സാധിക്കുക ഒരു വ്യക്തി എല്ലാ നിലയിലും വളരുമ്പോഴാണ്. ലക്ഷ്മിയോട് ഇപ്പോഴും പലര്‍ക്കും അസൂയ തോന്നുന്നുണ്ടാവാം. ഈ പുസ്‌കംപോലും ഭാഗ്യലക്ഷ്മിയുടെ വളര്‍ച്ച തന്നെയാണല്ലോ. ഇനിയും അസൂയപ്പെടാന്‍ കാലം എത്രയോ ബാക്കി നില്‍ക്കുന്നു.
തൊഴില്‍പരമായ മത്സരം ഭാഗ്യലക്ഷ്മിക്ക് ആരോടുമുള്ളതായി എനിക്കു തോന്നിയിട്ടില്ല. നായികമാര്‍ക്കു മാത്രം ശബ്ദം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു നായിക വന്നാല്‍ സ്വാഭാവികമായും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രതീക്ഷകൂടും. അവിടെയും ഭാഗ്യലക്ഷ്മി എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ സംയുക്ത വര്‍മ്മ എന്ന പുതുമുഖമാണ് അഭിനയിക്കുന്നത്, ശബ്ദം കൊടുക്കണം എന്നു പറഞ്ഞപ്പോള്‍ “ആ കുട്ടി മലയാളിയല്ലേ, സ്വന്തം ശബ്ദത്തില്‍ ഡബ്ബു ചെയ്തുനോക്കാന്‍ പറയൂ” എന്നാണ് എന്നോടു പറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെ ശബ്ദം ആ കഥാപാത്രത്തിനു വേണം എന്നു ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ വന്നു ചെയ്തുതരികയും ചെയ്തു. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’എന്ന സിനിമയില്‍ സൗന്ദര്യയ്ക്ക് ശബ്ദം കൊടുക്കുമ്പോഴും ഒരു കലാകാരിയുടെ ആത്മാര്‍ത്ഥത ഞാന്‍ കണ്ടു. ഭാഷ അറിയില്ലങ്കിലും സംഭാഷണമൊക്കെ അര്‍ത്ഥമറിഞ്ഞ് മനഃപാഠമാക്കിയാണ് സൗന്ദര്യ  അഭിനയിക്കുക. അതുകൊണ്ടുതന്നെ ആ ശബ്ദത്തിലെ വികാരം അനുകരിക്കാനാകാത്തതാണ്. ഓരോ ഷോട്ടും ഡബ്ബ് ചെയ്തു കഴിഞ്ഞ് പൈലറ്റ് ട്രാക്ക് വീണ്ടും കേട്ടാല്‍ ഭാഗ്യലക്ഷ്മി പറയും “അയ്യോ! സൗന്ദര്യ അഭിനയിച്ച അത്രയും വന്നില്ല, നമുക്ക് ഒരിക്കല്‍ക്കൂടി നോക്കാം”്. പിന്നെപ്പിന്നെ സൗന്ദര്യയുടെ ശബ്ദം കേള്‍പ്പിക്കാതെയാണ് ഞാന്‍ ഡബ്ബു ചെയ്യിച്ചത്.
ഏതു ജോലിയിലും വിജയിക്കാന്‍ ഒരൊറ്റ വഴിയെ ഉള്ളു. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുക. അതില്‍ പൂര്‍ണ്ണമായി മനസ്സര്‍പ്പിക്കുക. ഭാഗ്യലക്ഷ്മി വിജയിക്കുന്നതും ഈ അര്‍പ്പണം കൊണ്ടാണ്. അതു ഡബ്ബിങ്ങില്‍ മാത്രമല്ല; പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയിലും. സംഘടനാപ്രവര്‍ത്തനത്തിലായാലും കുടുംബജീവിതത്തിലായാലും സ്‌നേഹത്തിലും പ്രണയത്തിലും വിദ്വേഷത്തിലുമൊക്കെ ആ ആത്മാര്‍ത്ഥത ഞാന്‍ കണ്ടിട്ടുണ്ട്. ഈ പുസ്തകം വിജയിക്കുന്നതും അതുകൊണ്ടുതന്നെ. ഇതെല്ലാം മനസ്സില്‍ വച്ചുതന്നെയാണ് ഈ ആത്മാവിഷ്‌കാരം ഒരു പാഠപുസ്തകമാണെന്ന് ആദ്യമേ ഞാന്‍ പറഞ്ഞത്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകം. സര്‍വ്വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തലശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം.  പുസ്തകം വായിച്ചുതീര്‍ത്ത് മടക്കി വയ്ക്കുമ്പോഴും ഒരു സംശയം ബാക്കിയാവുന്നു, യഥാര്‍ത്ഥ ഭാഗ്യലക്ഷ്മിയെ നമ്മള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയോ? നമമളോടു പങ്കുവയ്ക്കാത്ത സങ്കടങ്ങളും സന്തോഷങ്ങളും ഇനിയുമവര്‍ക്കുണ്ടോ? അറിയില്ല. ഒരിക്കലും വായിച്ചു തീരാത്ത ഒരു പുസ്തകംതന്നെയാണ് ഭാഗ്യലക്ഷ്മി.