Showing posts with label Boating. Show all posts
Showing posts with label Boating. Show all posts

Sunday, July 17, 2016

ആലപ്പുഴയ്ക്കൊരു ഒാര്‍ഡിനറി യാത്ര...


ആലപ്പുഴപട്ടണത്തിലേക്ക് ഒരു യാത്ര... കോട്ടയം കോടിമത ബോട്ട്ജട്ടിയില്‍ നിന്ന് രാവിലെ 7 ന് പുറപ്പെടുന്ന ബോട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ ധാരാളം കാഴ്ചകള്‍ കണ്ടൊരുയാത്ര.
ഞായറാഴ്ചയുടെ ആലസ്യങ്ങളുമായി ആടിപ്പാടിയെത്തിയപ്പോഴെയ്ക്കും ബോട്ട് കോടിമതയില്‍ നിന്ന് ദാ തിരിച്ചു കഴിഞ്ഞു...ഇനിയെന്തൊന്ന് ചെയ്യും എന്നും കരുതി അവിടെ നിന്നപ്പോള്‍ ദാ മുന്നോട്ട് തിരിച്ച ബോട്ട് ഒരു തരത്തില്‍ വീണ്ടും തിരിച്ച് തിരിച്ച് തിരിച്ച്... ഞങ്ങളെ കയറ്റാന്‍ വേണ്ടി മാത്രം പുറകോട്ട് വരുന്നു!!!.

7 മണിക്ക് ബോട്ട് പോകുമെന്നറിഞ്ഞു കൂടെ നിങ്ങളെന്താണ് താമസിച്ചത്? വാതില്‍ക്കല്‍ നിന്ന ചേട്ടന്റെ ചോദ്യം? എന്തായാലും ബോട്ടിലുള്ള എല്ലാവര്‍ക്കും ഞങ്ങളെ കൂടി കയറ്റാനുള്ള മനസുള്ളതുകാരണം യാത്ര തരപ്പെട്ടു... മകള്‍ എയ്ഞ്ചലയും കൂട്ടുകാരി ഗീതുവുമാണ് കൂട്ടിന്.

ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നവരാണ് കൂടുതല്‍ പക്ഷെ ടൂറിസ്റ്റുകളും ഉണ്ട്...കേറിയപാടെ ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്...എന്‍ജിന്റെ ക്ട ക്ട ശബ്ദം... ടിക്കറ്റൊക്കെ എടുത്ത് മുന്‍പിലേക്ക് ...കൊടൂരാറിന്റെ കുഞ്ഞോളങ്ങളിലെ പൊന്‍തിളക്കം...പോളകളിളകിയൊഴുകുന്നു....മരക്കമ്പുകളില്‍ കിനാവുകണ്ടിരിക്കുന്ന സുന്ദരിക്കിളികള്‍...നോക്കെത്താദൂരത്തോളം നീലപ്പ് (നീലാകാശം...)ഇടയ്ക്കിടെ പച്ചതുരുത്തുകള്‍... കണ്ണ്നിറച്ച് കാഴ്ചകള്‍. കരയില്‍ നിന്നും ആളുകള്‍ കയറുന്നു ഇറങ്ങുന്നു...

ഇടയ്ക്ക് തൊട്ടപ്പുറത്തിരിക്കുന്ന ജര്‍മന്‍ ദമ്പതികളുമായി എയ്ഞ്ചല കൂട്ടായി. ഇന്ത്യയിലെ പ്രസിദ്ധ സ്ഥലങ്ങളുടെ വിവരണങ്ങളടങ്ങിയ പുസ്തകം ഇടയ്ക്കിടയ്ക്കു മറിച്ചു നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്തായാലും പുസ്തകത്തിലെ കുരങ്ങനെയും പൂക്കളെയുമൊക്കെ കാണിച്ച് തന്റെ മൂന്ന് വര്‍ഷത്തെ അറിവുകള്‍ ജര്‍മ്മന്‍കാരോട് പറഞ്ഞു കൊടുക്കുന്നുണ്ട്...ജര്‍മനിക്കാരെ എയ‌്ഞ്ചലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കണെ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളും...!


ചൂണ്ടകളും ചോറുപാത്രങ്ങളുമായി വന്നവര്‍ മീന്‍ തേടി ഇറങ്ങി തുടങ്ങി...ടൗണില്‍ പോകേണ്ടവര്‍ കയറിക്കൊണ്ടുമിരുന്നു. ഇടയ്ക്ക് കുറച്ചു നേരം ഒരു മീന്‍ പിടുത്ത ബ്രേക്ക് ഉണ്ടായിരുന്നു. വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടയാള്‍ പൊങ്ങിയത് പിടയ്ക്കുന്ന കരിമീനുമായിട്ടാണ്...രാവിലെ വീട്ടുവാതില്‍ക്കല്‍ എത്തുന്ന മീന്‍കാരനുമായി വിലപേശുന്ന നേരത്ത് ഇങ്ങോട്ട് പോന്നാല്‍ മതിയല്ലോ എന്ന് വെറുതെയൊന്നു വിചാരിച്ചു? വിചാരിക്കാല്ലോ? ബോട്ടിനൊപ്പം പറന്നെത്തുന്ന വര്‍ണകിളികളുടെ വേഗതയും ചുറ്റിക്കറങ്ങിയുള്ള പോക്കും കാമറയില്‍ പകര്‍ത്താന്‍ ഒരുങ്ങിയ ടൂറിസ്റ്റുകളെ പറ്റിച്ചെ എന്ന് പറഞ്ഞ് പറന്നകന്ന പക്ഷികള്‍...

ആ കര ഈ കര ...ആളുകളെ കയറ്റിയും ഇറക്കിയുമുള്ള യാത്ര...ആലപ്പുഴയിലേക്ക് ഇതാദ്യമായല്ല...ഒരു പാട് തവണ വന്നിട്ടുണ്ടെങ്കിലും കാഴ്ചയുടെ ഫ്രയിമുകള്‍ക്ക് നിറം കൂടിയിട്ടെയുള്ളു...കൂട്ടുകാരുമായി വന്ന ആദ്യയാത്രയുടെ കാഴ്ചകള്‍ നിറംമങ്ങാതെ നില്‍ക്കുന്നു. ആര്‍ ബ്ലോക്കിലെ കപ്പയും മീന്‍കറിയും കഴിച്ച് അതിനടുത്തുള്ള പാടവരമ്പത്ത് സൊറപറഞ്ഞിരുന്നതും.

കൂട്ടുകാരിയുടെ അച്ഛന്റെ ജോലിസ്ഥലത്ത് സദ്യയൊരുക്കിയതും വള്ളം കളികണ്ടതും...തൊടിയില്‍ നിറയെ കായ്ച്ചു നിന്ന് പേരമരവും... പേരയ്ക്കപറിച്ച് നടന്നു വന്ന വഴിക്ക് ഒരാവശ്യവുമില്ലാതെ ചാലൊഴുകുന്നതിന് മീതെ ചാടി തെന്നി വീണതുമെല്ലാം ചിന്നി മിന്നി പോയി...അതിന്റെയൊക്കെ ഉഗ്രന്‍ചിത്രങ്ങള്‍ പകര്‍ത്തിയ മോട്ടുമുയലിനെപ്പോലുള്ള കൂട്ടുകാരന്റെ കൂള്‍ പിക്സ് ക്യാമറ - പക്ഷെ ഭാഗ്യമോ നിര്‍ഭാഗ്യമോ? ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങുന്നതിനിടയില്‍ പൊന്നുപോലെ സൂക്ഷിച്ച ക്യാമറ വേമ്പനാട്ട് കായലില്‍ വീണു...ചില യാത്രകളുടെ ഒാര്‍മകള്‍ക്ക് മധുരം കൂടുതലാണ്!


ക്യൂ, എസ്, ടി. കായല്‍നിലങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തിരുവിതാംകൂറില്‍ ഭക്ഷ്യക്ഷാമം നേരിട്ടകാലത്ത് കേരളത്തെ ഊട്ടിയ കായല്‍ രാജാക്കന്‍മാരുടെ ചരിത്രമുറങ്ങുന്ന നാട്ടിലൂ ടെയാണ് ഈ യാത്ര. മുരിക്കനെപോലെയുള്ള കായല്‍ രാജാക്കന്‍മാരുടെ ധീരകഥകള്‍...ആധുനിക എന്‍ജിനിയറിങ് വിദഗ്ദര്‍പോലും അമ്പരപ്പോടെ നോക്കുന്ന കായല്‍നില നിര്‍മാണം.

ചുറ്റും ബണ്ട് കെട്ടി സമുദ്രനിരപ്പിനെക്കാള്‍ താഴെ കൃഷിഭൂമിയൊരുക്കി ധാന്യം വിളയിക്കാമെന്ന് കാണിച്ചുതന്ന തോമസ് ജോസഫ് മുരിക്കന്‍. ചിത്തിര (C), റാണി (R), മാര്‍ത്താണ്ഡം (M) ബ്ലോക്കുകളില്‍ കതിര്‍മണി വിളയിച്ച മികവിന് കൃഷിരാജാപട്ടം നല്‍കി അന്നത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍നെഹ്റു അദേഹത്തെ ആദരിച്ചു.
മുരിക്കന്റെ പള്ളി
ചിത്തിര കായലിന് സമീപമുള്ള ചിത്തിരപള്ളി(ദേവാലയം) മുരിക്കന്റെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ചരിത്രസ്മാരകത്തിന്റെ ജലഛായചിത്രം പോലെ കായലിന് കാവലായ് നില്‍ക്കുന്നു ഈ ആലയം. പണ്ട് കായലിനു നടുവിലെ കൃഷിയിടം കാണാന്‍ വേണ്ടിമാത്രം വിദേശത്തുനിന്നും ഇവിടെ ആളുകള്‍ വന്നിരുന്നു...

ഭൂനയം പ്രാബല്യത്തില്‍ വന്നതോടെ കൃഷിഭൂമികളൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നിപ്പോള്‍ മിക്കഭാഗവും കൃഷിയില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു.സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതറിഞ്ഞ് മുരിക്കന്‍ പറഞ്ഞു - സര്‍ക്കാര്‍ കൃഷിനടത്തുന്നത് കാണാമല്ലോ- എന്ന് പഴമൊഴി. ഇന്നിപ്പോള്‍ കായലില്‍ നിന്നും കുത്തിയെടുത്ത കൃഷിഭൂമി വീണ്ടും കായലായി മാറിക്കൊണ്ടിരിക്കുന്നു. കൃഷിയുടെ കാര്യത്തില്‍ ആ വാക്കുകള്‍ അറം പറ്റിയിരിക്കുകയാണ്. പാടം നിറയെ ധാന്യമണികളും അത് കൊത്തിപ്പെറുക്കാന്‍ വിരുന്നെത്തുന്ന ദേശാടനക്കിളികളും, അന്യംനിന്നു കൊണ്ടിരിക്കുന്നു.


രണ്ടുമണിക്കൂര്‍ യാത്ര ലക്ഷ്യസ്ഥാനം എത്താറായി...ഇളം വെയിലിന്റെ നിറം മാറി...തിരിച്ചുള്ള ബോട്ട് സമയം 11.30, 2.30, പിന്നെ 5നും...അപ്പോള്‍ 2.30നുള്ള ബോട്ടില്‍ തിരിച്ച് തുഴയാം എന്ന കണക്കു കൂട്ടലില്‍ ആലപ്പുഴപ്പട്ടണത്തിലേക്ക്...വേറെ ഒന്നുമില്ല ആദ്യം കണ്ട കടയില്‍ നിന്ന് കാപ്പികുടിച്ചു...എന്നാല്‍ പിന്നെ അര്‍ത്തുങ്കല്‍ പള്ളി വരെയൊന്നു പോയേക്കാം.... ഒരു പ്രൈവറ്റ് ബസില്‍ അര്‍ത്തുങ്കലേക്ക്...
പള്ളിയില്‍ പെരുന്നാളൊന്നുമല്ലെങ്കിലും ഞായറാഴ്ച കുര്‍ബാന കൂടാന്‍ ആള്‍ക്കാര്‍ ഒരുപാടുണ്ടായിരുന്നു...മുറ്റത്തെ പഞ്ചാരമണലില്‍ കാലുകള്‍ പതിപ്പിച്ച് കുറച്ചുനേരം...കടല്‍ തീരത്ത് പോകാനുള്ള ആഗ്രഹം കത്തുന്നവെയിലില്‍ മറന്നുപോയി!. അടുത്ത ബസില്‍ തിരിച്ച് ആലപ്പുഴയ്ക്ക്...നേരം ഉച്ചയായെങ്കിലും ചോറുകഴിക്കാനുള്ള വിശപ്പൊന്നും ഇല്ലായിരുന്നതുകൊണ്ട് ഒാരോ ജ്യൂസ് കുടിച്ച് ബോട്ടുജട്ടിയിലേക്ക്...

തിരിച്ചുള്ള ബോട്ട് കാഞ്ഞിരം വരെയെയുള്ളു. ഇപ്രാവശ്യം ബോട്ടെത്തുന്നതിനും മുന്‍പേ എത്തിയല്ലോ എന്ന് വിചാരിച്ച് കാഞ്ഞിരം ബോട്ടിലേക്ക്...ഇഷ്ട സീറ്റില്‍ അങ്ങനെ ഇരിക്കുമ്പോള്‍ ദാ വരുന്നു രാവിലെ പരിചയപ്പെട്ട ജര്‍മനിക്കാര്‍...അവരും ആലപ്പുഴ കണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. എട്ട് ദിക്കും പിന്നെ ബോട്ടും ഞെട്ടുന്ന പോലെ ഉറക്കെ ഹായ് എയ്ഞ്ചല...എന്ന്!!! ബോട്ടിലുള്ള മനുഷ്യരൊക്കെ നിങ്ങളൊക്കെ ആരാ എന്ന ഭാവത്തില്‍ ഞങ്ങളെ നോക്കുന്നില്ലെ എന്നൊരു സംശയം? ആഹ... വെള്ളത്തിലാണ് പുറത്തേയ്ക്കിറങ്ങാനും പറ്റത്തില്ല...!

എന്തായാലും അങ്ങോട്ട് പോയതിലും വേഗതയില്‍ ഇങ്ങോട്ട് എത്തിയെന്നു തോന്നുന്നു...തിരിച്ചുള്ളയാത്രയില്‍ രാവിലെ മീന്‍ പിടിക്കാന്‍ ഒാരോ തുരുത്തില്‍ ഇറങ്ങിയവരൊക്കെ ചെറു സഞ്ചികളുമായി കയറുന്നുണ്ടായിരുന്നു.

എല്ലാവരും ഒരു നല്ലദിവസം കിട്ടിയതിന്റെ സന്തോഷവുമായി വീടുകളിലേക്ക്. രാവിലെ മുന്നോട്ട് യാത്രതുടങ്ങിയ ബോട്ടിനെ പുറകോട്ടടുപ്പിച്ച് ഞങ്ങളെ കയറ്റാന്‍ നല്ല മനസുകാണിച്ച ബോട്ടുയാത്രക്കാര്‍ക്കെല്ലാം നന്ദിയോടെ വീട്ടിലേക്ക്...

Text - അല്‍ഫോന്‍സാ ജിമ്മി, Photos - ജിമ്മികമ്പല്ലൂര്‍

Friday, November 21, 2014

തേജസ്വിനി

ഉന്മാദിനിയെ പോലെ തേജസ്വിനി.....ദൂരെ നിന്നേ അവളുടെ ശീല്‍ക്കാരങ്ങള്‍ കേട്ടു തുടങ്ങി. മഴയാകുന്ന കാമുകന്‍ വരാന്‍ വൈകിയതിലുള്ള പരിഭവം മുഴുവന്‍ അവള്‍ പാറകളില്‍ തല്ലിയലച്ച് തീര്‍ക്കുന്നു. ഉടലാകെ ഇളക്കി, മുടിയഴിച്ചിട്ട് ഇരുകൈകളും നീട്ടിയ ആ കാമിനിക്ക് ചുറ്റും ഒരു കാന്തിക വലയം...

കാറ്റ്‌നിറച്ച രണ്ടു വഞ്ചികളില്‍ ഞങ്ങള്‍ പതിനാല് പേര്‍....അവളുടെ ഉന്മാദത്തിലേക്ക് ഇനി ഏതാനും ഓളങ്ങള്‍ മാത്രം. പതുക്കെ തിരിഞ്ഞു നോക്കി, പുറപ്പെടുമ്പോള്‍ കലപില കൂട്ടിയിരുന്നവരുടെ മുഖങ്ങളെല്ലാം രക്തംവാര്‍ന്നു പോയ പോലെ. തുഴ കയ്യില്‍ നിന്നും വഴുതുന്നുണ്ടോ...ധൈര്യം ചോര്‍ന്നു പോകാതിരിക്കാന്‍ തുഴയില്‍ ഒന്നുകൂടി പിടിമുറുക്കി... നിമിഷാര്‍ദ്ധത്തിനുളളില്‍ തേജസ്വിനി, അവളുടെ മാറിലേക്ക് ഞങ്ങളെ വലിച്ചിട്ടു. വഞ്ചിയില്‍ നിന്നും അറിയാതെ തന്നെ ആരവം ഉയര്‍ന്നു. അവളിലെ ഉന്മാദം ഞങ്ങളിലേക്കും പടര്‍ന്നു....

കണ്ണൂരിനെയും കാസര്‍കോടിനെയും രണ്ടായി പകുക്കുന്ന ജലരേഖയാണ് തേജസ്വിനി. സാഹസികതയുടെ ആഴങ്ങള്‍ തേടിയാണ് കണ്ണൂരിലെ ചെറുപുഴയിലെത്തിയത്. നാഷണല്‍ ജിയോഗ്രാഫിയിലും ഡിസ്‌ക്കവറിയിലും മാത്രം കണ്ടു പരിചയമുളള സാഹസിക വിനോദമായ 'റാഫ്റ്റിങ്' പരീക്ഷിക്കാന്‍... ചെറുപുഴ പുതിയപാലം താണ്ടി, കാസര്‍കോട് കൊല്ലടയില്‍ നിന്നാണ് കാറ്റ്‌നിറച്ച വഞ്ചികളില്‍ നിന്നും തുഴകള്‍ നദിയില്‍ ആഴ്ന്നത്. ഏതാനും നിമിഷങ്ങള്‍ക്കകം മലവെള്ളപാച്ചിലില്‍പ്പെട്ട പൊങ്ങുതടികള്‍ പോലെയായി റാഫ്റ്റുകള്‍. നേപ്പാളി ഗൈഡുകളുടെ ആജ്ഞകളും ആക്രോശങ്ങളും തേജസ്വിനിയുടെ ഇരമ്പലില്‍ മുങ്ങി. ഒഴുക്ക് കൂടി കൂടി വന്നു. നദിയിലേക്ക് മുഖമമര്‍ത്തി നിന്നിരുന്ന കണ്ടല്‍കാടുകളില്‍ നിന്നും മരച്ചില്ലകളില്‍ നിന്നും കടവാവലുകള്‍ പറന്നു പൊങ്ങി, കറുത്തമാനത്ത് വലിയ ചിറക് വിരിച്ച് അവ വൃത്തം വരച്ചു. കടവാവലുകളുടെ കരച്ചിലും, പാറകളില്‍ തട്ടിച്ചിതറുന്ന തേജസ്വിനിയുടെ ശീല്‍ക്കാരങ്ങളുമായപ്പോള്‍ ഏതോ പ്രേതസിനിമയിലെ രംഗഭാവം!

മുളംചങ്ങാടത്തിന്റെ അത്യന്താധുനികനായ റാഫ്റ്റ്, പാറകളില്‍ ചെന്നു തട്ടിയപ്പോള്‍ മനസ്സില്‍ പെരുമ്പറമുഴങ്ങി... പ്ലസ്ടുകാരികളായ സേബയും പൂജയും റാഫ്റ്റില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍, ഉള്ളില്‍ തോന്നിയ ഭയം പുറത്ത് കാട്ടിയില്ല.

നേപ്പാളില്‍ നിന്നും റാഫ്റ്റിങ് പഠിപ്പിക്കാന്‍ കേരളത്തിലെത്തിയ ഗൈഡുകളായ സഞ്ജീബും രാജുശ്രേഷ്ഠയും നേപ്പാളിയില്‍ ഏതോ പാട്ടുകള്‍ മൂളുന്നു... പെട്ടന്ന് മുന്നില്‍ പോയ റാഫ്റ്റ് വെട്ടിതിരിഞ്ഞു പമ്പരം കണക്കെ കറങ്ങി. കൂലംകുത്തിയൊഴുകുന്ന നദിയില്‍ മറിഞ്ഞു കിടന്നിരുന്ന വലിയൊരു മരത്തില്‍ ചെന്നിടിച്ച് അത് നിന്നു. മരത്തിന്റെ തലകിടന്നിരുന്ന പാറയിലേക്ക് ഞങ്ങള്‍ അള്ളിപിടിച്ച് കയറി. റാഫ്റ്റിലുണ്ടായിരുന്ന വടവുമായി, അലറി വിളിച്ചൊഴുകുന്ന നദിയിലേക്ക് നേപ്പാളി എടുത്തു ചാടി. അതിശക്തമായ ഒഴുക്കിനെ കീറിമുറിച്ച് അവന്‍, വടം എതിര്‍വശത്തുള്ള മരത്തില്‍ വലിച്ചുകെട്ടി. നേപ്പാളി സാഹസികന്റെ വീരകൃത്യം, ശ്വാസമടക്കി ഞങ്ങള്‍ നോക്കിനിന്നു. മരത്തിന്റെ പിടിയില്‍ നിന്നും റാഫ്റ്റിനെ വലിച്ചുമാറ്റിയ മാത്രയില്‍ എല്ലാവരും അതിനുള്ളിലേക്ക് ചാടിക്കയറി. ഒപ്പമുണ്ടായിരുന്ന ആബിദിനും ബിനുവിനും കുറച്ച് ദൂരം നീന്തിയ ശേഷമാണ് കയറാന്‍ സാധിച്ചത്.

കാസര്‍കോടിന്റെ വനാന്തരങ്ങളും കമ്പല്ലൂരും പിന്നിട്ട് ചെമ്മരംകയത്തിലെത്തിയപ്പോള്‍ വീണ്ടും ഒഴുക്കിന്റെ കരവലയത്തിലായി. താഴ്ന്നു നിന്ന മരച്ചില്ലകളില്‍ തലതട്ടാതെ നോക്കാന്‍ ഞങ്ങള്‍ പാടുപെട്ടു. വീണ്ടും തലപൊക്കാന്‍ തുടങ്ങിയപ്പോള്‍ മുന്നിലിരുന്ന ആബിദ് ഉറക്കെ വിളിച്ചു പറഞ്ഞു 'തലമാറ്റിക്കോ പാമ്പ്..' ആബിദ് ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി, മരച്ചില്ലയില്‍ തൂങ്ങി കിടക്കുന്ന, ഇലകള്‍ പൊതിഞ്ഞ കൂടിനുള്ളില്‍ ചുരുണ്ടു കൂടി കിടക്കുന്ന പാമ്പ്. 'ക്യാ കോബ്രാ ഹെ..?' നേപ്പാളി അത്ഭുതം വിടര്‍ന്ന മുഖത്തോടെ ചോദിച്ചു. 'എയ് ഇത് വേറെയേതോ ഇനമാ.. അടുത്ത മഴയില്‍ ഒഴുകി പോകും', ആരോ പറഞ്ഞു.

മഴ ശക്തമാകുമ്പോള്‍ തേജസ്വിനി ഇരുകരകളും കയ്യേറും. അപ്പോള്‍ ചെമ്മരം കയത്തിലെത്തുന്ന എന്തു വസ്തുവായാലും പലവട്ടം കറങ്ങാതെ മുന്നോട്ട് ഒഴുകില്ല. നദിക്ക് മുകളിലൂടെയുളള തൂക്കുപാലത്തില്‍ നിന്നിരുന്നവര്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഒഴുക്ക് കുറഞ്ഞ് വന്നു. ഇനി പൂര്‍ണമായും കാസര്‍കോടിടിന്റേതാവുമ്പോഴെ തേജസ്വിനി വിശ്വരൂപം പ്രാപിക്കൂ.

അഞ്ച് മണിക്കൂര്‍ നീണ്ട ഒഴുക്ക് (ഞങ്ങളുടെ യാത്രയെ അങ്ങനെയും വിളിക്കാം) കാസര്‍കോട്ടെ കാക്കടവില്‍ അവസാനിച്ചു. ഏതാണ്ട് 12 കിലോമീറ്റര്‍. ജീപ്പിനടുത്തേക്ക് നടക്കുമ്പോഴും എല്ലാവരും തേജസ്വിനിയെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... വിട പറയാന്‍ മടിയുള്ള മനസ്സുകള്‍... രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും തേജസ്വിനിയുടെ മാറിലൂടെ ഒഴുകുന്ന പോലെ. കണ്ണുകള്‍ അടയ്ക്കുമ്പോള്‍ കാതുകളില്‍ അവളുടെ ശീല്‍ക്കാരം....

Wednesday, December 25, 2013

അംബോയുടെ വമ്പ്‌



Ambo, Ethiopia, Africa
എത്യോപ്യയിലെ അംബോ എന്ന കൊച്ചു പട്ടണത്തിലേക്ക് ഞാനും എന്റെ ഭാര്യ ഡോ. അഖില എസ്. നായരും എത്തിച്ചേര്‍ന്നത് ഒരു വര്‍ഷം മുന്‍പാണ്. മഹാമാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനൊപ്പം ചെലവഴിച്ച പതിനാലു വിസ്മയവര്‍ഷങ്ങളുടെ അനുഭവം നല്‍കിയ കരുത്തോടെയാണ് ഇന്ത്യ വിട്ടത്്. വടക്ക് ശ്രീനഗറും കിഴക്ക് ഇറ്റാനഗറും, തെക്ക് കന്യാകുമാരിയും ഉള്‍പ്പെടെ ഭാരതത്തിന്റെ വൈവിധ്യവിസ്മയങ്ങളിലൂടെ മൂന്നു തവണ മുതുകാടിന്റെ സംഘാംഗമായി റോഡുമാര്‍ഗം പര്യടനം നടത്താനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. യാത്രകളിലൂടെ ലഭിക്കുന്ന അറിവ് എത്ര അമൂല്യമാണെന്ന് അറിഞ്ഞത്് ഈ അവസരങ്ങളിലാണ്.

എത്യോപ്യയിലെ വലിയ സംസ്ഥാനമായ (റീജ്യണ്‍) ഒറോമോയിലാണ് അംബോ. രാജ്യതലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 120കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇവിടം മൂന്നു കാര്യങ്ങള്‍ക്കു പ്രസിദ്ധമാണ്: ഒന്ന്, മിനറല്‍ വാട്ടര്‍; രണ്ട്, ചൂടു നീരുറവകള്‍; മൂന്ന്, ആഫ്രിക്കയിലെ തന്നെ പ്രധാനപ്പെട്ട അഗ്നിപര്‍വത തടാകമായ വെഞ്ചി. പട്ടണത്തില്‍ നിന്ന് 35 കി.മീ. അകലെയാണ് വെഞ്ചി തടാകം.

Ambo, Ethiopia, Africaഅഗ്നിപര്‍വതജന്യമായ വെഞ്ചി താടാകത്തിലേക്കൊരു യാത്ര ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. അംബോ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം പ്രൊഫസറായ എം.ഐ. സുബേറിയോട് ഇക്കാര്യം അഖില സൂചിപ്പിച്ചു. ബംഗ്ലാദേശിയാണെങ്കിലും ഇന്ത്യക്കാരനെന്നു സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രൊഫ. സുബേറി വലിയൊരു വിവരണം തന്നെ വെഞ്ചിതടാകത്തെക്കുറിച്ച് നല്‍കി. ഞങ്ങളുടെ താല്പര്യം പതിന്മടങ്ങായി. വെഞ്ചികാണാനുള്ള വെമ്പല്‍ ഹൃദയങ്ങളിലേക്കു വ്യാപിക്കുകയായി. ഞങ്ങളില്‍ നിന്ന് പ്രൊഫസറുടെ ഭാര്യ ഡോ. സല്‍മ സുബേറിയിലേക്ക്... ടാന്‍സാനിയയിലുള്ള അവരുടെ അനിയനും ജലശാസ്ത്രജ്ഞനുമായ ഡോ. മസൂദ് ഇലാഹിയിലേക്കും അദ്ദേഹത്തിന്റെ ഡച്ചുകാരിയായ ഭാര്യ ആസ്ട്രിഡ് വാന്‍ അഗതോവനിലേക്കും. യൂനിസെഫിന്റെ ടാന്‍സാനിയന്‍ സ്റ്റേഷന്‍ മാനേജരാണ് ആസ്ട്രിഡ്.

Ambo, Ethiopia, Africaക്രിസ്തുമസ് അവധിക്കാലം എത്യോപ്യയില്‍ ചെലവഴിക്കണമെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിരിക്കുകയായിരുന്ന ടാന്‍സാനിയന്‍ കുടുംബത്തിന് വെഞ്ചി നല്ലൊരു ആശയമായി. അവരുടെ നാലുവയസുള്ള മകള്‍ അമേല്‍ ഇലാഹിയും കഷ്ടി ആറുമാസം മാത്രം പ്രായമുള്ള മകന്‍ റൂബെന്‍ ഇലാഹിയും താങ്ങുമോ തടാകത്തിലേക്കുള്ള കഠിനമായ യാത്ര? ഞങ്ങള്‍ക്ക് തോന്നിയ ആകുലത രക്ഷകര്‍ത്താക്കള്‍ക്ക് ഇല്ലായിരുന്നു. കുട്ടികള്‍ കുരുന്നിലേ അനുഭവിച്ചറിയട്ടെ ഭൂമിയുടെ വൈവിധ്യങ്ങള്‍, ഇതായിരുന്നു അവരുടെ വിശ്വാസം.

ഒരു വഴികാട്ടിയെ വേണം. വഴികാട്ടിയെ തേടിയുള്ള ഞങ്ങളുടെ അന്വേഷണം അവസാനിച്ചത് അംബോ സര്‍വകലാശാലയിലെ ജീവശാസ്ത്ര വിഭാഗത്തില്‍ പുതുതായി ചേര്‍ന്ന ടക്ലു എന്ന യുവ എത്യോപ്യന്‍ അധ്യാപകനിലാണ്. ആഡിസ് അബാബ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മുണ്ടന്തറ ബാലകൃഷ്ണന്റെ കീഴില്‍ ജൈവവൈവിധ്യത്തില്‍ പഠനം നടത്തിയ ടക്ലു ഞങ്ങള്‍ക്ക് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു.

യാത്രയുടെ ചൊവ്വാഴ്ച

Ambo, Ethiopia, Africaഒരു ചൊവ്വാഴ്ചയാണ് ഞങ്ങള്‍ വെഞ്ചിയിലേക്കു തിരിച്ചത്. രാവിലെ 7.30 മണി - എത്യോപ്യയെങ്ങും പ്രയോഗത്തിലുള്ള ഔദ്യോഗിക സമയപ്രകാരം 1.30 മണി! അംബോ സര്‍വകലാശാലയ്ക്ക് എതിരെയുള്ള ഹോട്ടല്‍ 'കേബെറോണി'ല്‍ ഞങ്ങളെത്തി. മസൂദ് കുടുംബം തങ്ങുന്നത് ഇവിടെയാണ്. ആട്ടവും പാട്ടും കുടിയും തീറ്റിയുമായൊരു രാത്രി കഴിഞ്ഞ് ശാന്തമായിരിക്കുകയാണ് കേബെറോണ്‍. പ്രഭാതത്തിന്റെ കുളിര്. കോട്ടു ധാരികളായ മാന്യന്‍മാര്‍ നന്നായി ക്രമീകരിച്ച കസേരകളില്‍ ഉപവിഷ്ടര്‍. 'ഷായേ' (ചായ), 'ബുന്ന' (കടുകടുപ്പത്തിലുള്ള കാപ്പി); 'മക്കാത്തോ' (കടുകടുപ്പത്തിലുള്ള കാപ്പിയില്‍ പാലൊഴിച്ചത്)... ഇഷ്ടാനുസരണം ഓരോന്നു പാനം ചെയ്യുകയാണ് ഓരോരുത്തരും. ചിലര്‍ 'ഇഞ്ചേര'യും 'ഡോറോ വാത്തും' (കോഴിക്കറി) കഴിക്കുന്നു. എത്യോപക്കാര്‍ക്ക് ഇഞ്ചേരയെന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ചപ്പാത്തിയോ ദോശയോ പോലെ. ഏതാണ്ട് 30 സെന്റീമീറ്റര്‍ വ്യാസമുള്ള കനം കുറഞ്ഞ അപ്പമാണ് ഇഞ്ചേര. വൃത്താകൃതിയിലുള്ള ഈ അപ്പം പുളിരസ പ്രധാനമാണ്. ടെഫ് എന്ന ധാന്യം പൊടിച്ച് വെള്ളത്തില്‍ കലക്കി പുളിപ്പിച്ചെടുത്താണ് ഇഞ്ചേര ചുടുന്നത്.

ടെക്ലുവിന്റെ സുഹൃത്തായ ഡ്രൈവര്‍ അബേറയും 13 പേര്‍ക്കിരിക്കാവുന്ന വണ്ടിയും തയ്യാര്‍. നമ്മുടെ മാരുതി വാന്‍ പോലൊരെണ്ണം. സകുടുംബയാത്രയ്ക്കു പറ്റിയത്. ഡോ. മസൂദും ആസ്ട്രിഡും കുഞ്ഞുങ്ങളുമായി വന്നു. അവര്‍ സഞ്ചികളില്‍ കുപ്പി വെള്ളവും വാഴപ്പഴവും റൊട്ടിയും ബിസ്‌ക്കറ്റുമെല്ലാം കരുതിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതിയേ മതിയാവൂ. വാഹനം നിര്‍ത്തുന്നിടത്തു നിന്ന് രണ്ടു മണിക്കൂര്‍ കഠിനമായ കാല്‍നടയാത്ര ചെയ്താലെ തടാക കരയെത്തൂ. തിരിച്ചും രണ്ടു മണിക്കൂര്‍. ഡോ. മസൂദിന്റെ ചുമലിലെ സഞ്ചിയില്‍ സസുഖമിരുന്ന് കുഞ്ഞ് റൂബെന്‍ ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു.

എല്ലാവരും വാഹനത്തില്‍ കയറി ഇരിപ്പായി. ഡ്രൈവര്‍ക്കു സമീപം മുന്‍ സീറ്റില്‍ ടക്ലുവും. ഒരു കുലുക്കം, വണ്ടി ഗമിക്കുകയായി. ടെലികമ്യൂണിക്കേഷന്‍ ഓഫീസിന് എതിര്‍ വശത്തേക്കു തിരിഞ്ഞു. പുതിയ വഴി, പുതിയ അനുഭവങ്ങള്‍. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും റോഡരികത്ത് ഒരു ആള്‍ക്കൂട്ടം. ഗാബയാണ് - ചന്ത. ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ടാറിട്ട റോഡ് അവസാനിച്ചു. ഇനി ചരല്‍ പാത. നല്ല കുലുക്കം. വണ്ടിക്കു പിന്നില്‍ പൊടിമേഘം. നാലു പാടും കല്ലുകള്‍ തെറുപ്പിച്ച് ചക്രങ്ങള്‍... എത്യോപ്യന്‍ ഗ്രാമ ഭംഗിയിലൂടെ ഞങ്ങള്‍ മുന്നേറുകയാണ്. ചില കുതിരയോട്ടക്കാര്‍ ഞങ്ങളുടെ വാഹനത്തെ പിന്നിലാക്കി മികവുകാട്ടി. ഒരു കാലത്ത് ഇന്ത്യാക്കാര്‍ 'ഹെര്‍ക്കുലീസ്', 'ഫിലിപ്‌സ്' സൈക്കിളുകളെ സ്‌നേഹിച്ചിരുന്നതുപോലെ കുതിരകളെ സ്‌നേഹത്തോടെ വളര്‍ത്തുന്നത് എത്യോപ്യയിലെ ഗ്രാമീണരുടെ അഭിമാനമുള്ള വിനോദമാണ്.

അവിസ്മരണീയം ആദ്യദര്‍ശനം
Ambo, Ethiopia, Africa
അബറ വണ്ടി ഓരം ചേര്‍ത്തു നിര്‍ത്തി. (എത്യോപ്യയില്‍ വലതു വശമാണ് ഡ്രൈവിംഗ്). ''ഗാറോയില്‍ കേറി വെഞ്ചിയെ കാണാം, വരൂ'' ടക്ലു പറഞ്ഞു. ഒറോമോ ഭാഷയില്‍ 'ഗാറോ' എന്നാല്‍ കുന്ന്. എല്ലാവരുമിറങ്ങി. ഒരു വശത്ത് കീഴ്ക്കാം തൂക്കായ ഗര്‍ത്തം. മറുവശത്ത് ചെങ്കുത്തായൊരു കുന്ന്. താഴ്‌വാരം പശ്ചാത്തലമാക്കി ഫോട്ടോയെടുക്കണോ, കുന്നില്‍ കേറണോ? ആദ്യമെന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കു സംശയമായി. ''ആദ്യം കുന്നില്‍ കേറൂ. വെഞ്ചി തടാകത്തെ ദൂരെ നിന്നു കാണൂ'' ടെക്ലു നിര്‍ദ്ദേശിച്ചു. കുന്നു കയറവേ തദ്ദേശവാസിയായ ഒരാള്‍ ഞങ്ങളോടൊപ്പം കൂടി. സ്വയം ഒരു വഴികാട്ടിയായി സേവനം നല്‍കുകയാണ് അയാള്‍. ''അതു നല്ല വഴിയല്ല'', ''ഇതിലേ കേറൂ'' എന്നൊക്കെ പറഞ്ഞ് അയാള്‍ ഒപ്പം ചേര്‍ന്നു. ആകര്‍ഷണീയമായ ശരീരഭാഷയും ഇടപെടലും കണ്ടിട്ട് കുഴപ്പമില്ല. ''മഖാന്‍ കേ ഏഞ്ഞു?'' എന്റെ ദുര്‍ബലമായ ഒറോമോ ഭാഷാ ശേഖരത്തില്‍ നിന്ന് ഒന്നു ഞാന്‍ അയാള്‍ക്കു നേരെ തൊടുത്തു - പേര് അറിയാന്‍. ''വൊലെസ്സോ'' മറുപടി. 30 വയസുള്ള കര്‍ഷകനാണു കക്ഷി. സഞ്ചാരികളെത്തുമ്പോള്‍ ഒപ്പം കൂടി വേണ്ട സഹായങ്ങള്‍ ചെയ്യും. കുന്നിനു മേലെ നിന്നു തടാകം കാണാന്‍ പോകുന്നവര്‍ക്ക് ദിശ പറഞ്ഞുകൊടുക്കുമ്പോള്‍ കിട്ടുന്ന സമ്മാനത്തുകകള്‍ അഞ്ചു മക്കളും ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തിനു അധിക വരുമാനം. കുന്നിനു മേലെ എത്തി ഞങ്ങള്‍ അങ്ങുമിങ്ങും നോക്കി, വെഞ്ചിയെവിടെ, വെഞ്ചി? വൊലെസ്സോ കൈചൂണ്ടിക്കാണിച്ചു, ദാ അവിടെ. വെഞ്ചി തടാകമെന്ന മനോഹരക്കാഴ്ച ആദ്യമായി ഞങ്ങളുടെ കണ്ണുകള്‍ ഒപ്പിയെടുത്തു... നൂറ്റാണ്ടുകള്‍ക്കു മുമ്പ് തിളച്ചുമറിഞ്ഞ, കത്തിജ്വലിച്ച, ഉരുകിയൊലിച്ച അഗ്നിപര്‍വത മുഖത്ത് ഇപ്പോള്‍ നീലജലാശയത്തിന്റെ വിഴിഞ്ഞിറങ്ങുന്ന സൗന്ദര്യം! കറുപ്പും ചാരനിറവും കലര്‍ന്ന മലനിരകളാള്‍ വലയം ചെയ്യപ്പെട്ട ഒരു കൈക്കുമ്പിള്‍ നീല ജലം!

വോലെസ്സോയ്ക്ക് പത്തു ബിര്‍ (എത്യോപ്യന്‍ കറന്‍സി) വീതം ഞങ്ങള്‍ സമ്മാനിച്ചു. കുന്നിറങ്ങി വണ്ടിയിലേക്കു കയറി. വീണ്ടും യാത്ര. ബാര്‍ലിപ്പാടങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം. പൂത്തുലഞ്ഞ ഉരുളക്കിഴങ്ങിന്‍ പാടങ്ങള്‍ക്ക് വയലറ്റിന്റെ വശ്യത. കിലോമീറ്ററുകള്‍ കഴിഞ്ഞ് വണ്ടി വീണ്ടും ഓരം ചേര്‍ന്നു. നേരെ മുന്നിലൊരു ബോര്‍ഡ്: വെഞ്ചി ഇക്കോടൂറിസം അസോസിയേഷന്‍ (വെറ്റ). പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നന്നായി നടത്തിപ്പോരുന്ന മാതൃകാസംരഭമാണ് വെറ്റ.

റോഡില്‍ നിന്നുയര്‍ന്നാണ് ഓഫീസ്. ടിന്‍ ഷീറ്റിട്ട ചെറു കെട്ടിടം. ഞങ്ങളെ കണ്ടപാടെ കുറെ കുട്ടികള്‍ പൂക്കളുമായി ഓടി വന്നു. പൂക്കള്‍ ഞങ്ങള്‍ക്കു നല്‍കി ഏതാനും ബിര്‍ നേടുകയാണ് ലക്ഷ്യം. പിഞ്ചുമുഖങ്ങളില്‍ കറചാര്‍ത്തി പൊടിയും മൂക്കൊലിപ്പും. അകത്ത് ഔദ്യോഗിക ഗൈഡുകള്‍ ഇരിപ്പുണ്ട്. ദാവീത്, ഫയേറ, കെബെഡെ, അയലെ - എല്ലാം യുവാക്കള്‍. പ്രൊഫ. സുബേറിയും ടക്ലുവും ഗൈഡുകളും ചുവരില്‍ പതിച്ചിരുന്ന വെഞ്ചി തടാകത്തിന്റെ രൂപരേഖയിലൂടെ കൈയോടിച്ച് പലതും തീരുമാനിച്ചു. ഒരു കുതിര - അമേലിനു സഞ്ചരിക്കാന്‍, ഒരു ദിശയിലേക്ക് അന്‍പതു ബിര്‍. തടാകത്തിനു നടുവിലെ ദ്വീപിലേക്ക് ബോട്ടിംഗ് - ആളൊന്നുക്ക് നാല്പതു ബിര്‍. പിന്നെ ഒരു ഔദ്യോഗിക വഴികാട്ടിയെ വെറ്റ ഓഫീസ് നിയോഗിക്കും - അന്‍പതു ബിര്‍. സന്ദര്‍ശകരില്‍ മതിപ്പുളവാക്കും വിധം സുതാര്യവും വിനയാന്വിതവുമാണ് വെറ്റയുടെ ഇടപാടുകളെന്നു തോന്നി.

Ambo, Ethiopia, Africaഞങ്ങള്‍ക്കു കിട്ടിയ വെറ്റ ഗൈഡാണ് 19 വയസുകാരന്‍ കെബെഡെ. എല്ലാവരും വണ്ടിയിലേക്കു കയറി. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട്. ഇനി വാഹനങ്ങള്‍ക്കു പ്രവേശനമില്ല. കാല്‍നട തന്നെ. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അമേല്‍ ബുസു എന്ന കുതിരപ്പുറത്ത് കയറി. ഡോ. സല്‍മയ്‌ക്കൊരു സംശയം - രണ്ടു മണിക്കൂര്‍ അങ്ങോട്ട്, രണ്ടു മണിക്കൂര്‍ ഇങ്ങോട്ട്, സാധിക്കുമോ. അങ്ങനെ അവരും കേറി ഒരു കുതിരപ്പുറത്ത്, പേര് മഗള്‍. അഡീഷണല്‍ കുതിരയ്ക്ക് വേണ്ട പണം വെറ്റ ഗൈഡിനെ ഏല്‍പിച്ചു. ഞങ്ങളില്‍ രണ്ടുപേരെ വഹിച്ച് കുതിരകള്‍, ബാക്കിയുള്ളവര്‍ കാലാള്‍ പടപോലെ ഒപ്പം.

ട്രെക്കിംഗ് അനുഭവം

ഇളകിയ പൊടി മണ്ണും ഉരുളന്‍ കല്ലുകളുമാണ് വഴിനീളെ. വെള്ളവിരിച്ചപോലെ. തടാകമെത്തുന്നതുവരെ ഇറക്കമാണ്. അശ്രദ്ധ അപകടം വിളിച്ചു വരുത്തും - എനിക്കു പറ്റിയത് അതാണ്. ക്യാമറയും പേനയും എഴുത്തുമൊക്കെയായി സ്റ്റൈലന്‍ പ്രകടനം നടത്തുകയായിരുന്നു. ഒരു നിമിഷം, ഒന്നു പാളി. മൂടും കുത്തി വീണുപോയി. എല്ലു നുറുങ്ങുമെന്നു കരുതിയതാണ്. വീണത് രണ്ടടിയോളം കനത്തിലുള്ള പൊടിമണ്ണിലേക്കായതിനാല്‍ മെത്തയില്‍ വീണന്നേ തോന്നിയുള്ളു. കണ്ണാടി തെറിച്ച് പൊടിയില്‍ മുങ്ങിപ്പോയി.

ഒരു വശത്ത് ചെങ്കുത്തായ പര്‍വതനിര, മറുവശത്ത് അഗാധമായ ഗര്‍ത്തങ്ങള്‍ - ഇതായിരുന്നു ട്രെക്കിംഗിലുടനീളം കണ്ട ഭൂമിയുടെ അവസ്ഥ. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലുള്ള ഇലകളും പൂക്കളും കൊണ്ട് മൂടിയിരിക്കുകയാണ് പര്‍വതനിരകളും താഴ്‌വാരങ്ങളും. എങ്ങും നല്ല തണുപ്പ്. ചിലയിടങ്ങളില്‍ പര്‍വതഭാഗങ്ങള്‍ നഗ്നമായിരിക്കുന്നു. മണ്ണിടിച്ചിലുണ്ട്. ''ഇവിടെ കാറ്റുമൂലവും മണ്ണൊലിപ്പ് ഉണ്ടാകാം'', അഖില പരിസ്ഥിതിശാസ്ത്രം പറഞ്ഞു. പര്‍വതനിരകളില്‍ കാണപ്പെട്ട മണ്ണിന്റെ അടുക്കുകള്‍ ഓരോന്നായി തൊട്ടുകാട്ടിക്കൊണ്ട് പ്രൊഫ. സുബേറി വിശദീകരിച്ചു: ''ഇത് കളിമണ്ണ്..., ഇത് ചരല്‍ മണ്ണ്..., ആ വെള്ള നിറം കണ്ടില്ലേ, അത് കാല്‍ഷ്യം, ഫോസില്‍ സാന്നിധ്യമാണത് സൂചിപ്പിക്കുന്നത്''. ഇന്ത്യന്‍ മെര്‍ലിന്‍ മുതുകാടിനൊപ്പം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ചെയ്ത യാത്ര ഞാന്‍ ഓര്‍ത്തു പോയി. ദുര്‍ബലമായ പര്‍വത ഭാഗങ്ങള്‍ പലപ്പോഴും വഴിമുടക്കിക്കൊണ്ട് ചഴഞ്ഞിറങ്ങിയിരുന്നു. വെഞ്ചിയിലും പര്‍വതഘടന കശ്മീര്‍ മലകള്‍ പോലെ തന്നെ.

Ambo, Ethiopia, Africaരണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരു ജലശാസ്ത്രജ്ഞനും സംഘത്തിലുണ്ടായത് നല്ലൊരു അനുഭവമായി. വഴിക്കാഴ്ചകള്‍ക്കു പിന്നിലെ ശാസ്ത്രം ഇവര്‍ വിശദീകരിക്കും. യാത്രയുടെ ഓരോ നിമിഷവും അങ്ങനെ പഠനമായി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അഗ്നിപര്‍വ്വതം ദിഗന്തം ഭേദിച്ചുകൊണ്ട് പൊട്ടിത്തെറിച്ചു. ഭൂമി പിളര്‍ന്ന് ഉരുകിയ പാറയും തീയും പരന്നൊഴുകി. കാലാന്തരം തണുത്തുറഞ്ഞ് ശാന്തതയിലേക്ക്. ഉരുകിയ മെഴുക് ഉറയും പോലെ ഉരുകിയ പാറയും ഉറഞ്ഞ് മലയായി. അഗ്നിപര്‍വതമുഖം പ്രകൃതി സൃഷ്ടിച്ച വലിയ വാര്‍പ്പുപോലെ നിലകൊണ്ടു. തിമിര്‍ത്തു പെയ്ത് മഴയെല്ലാം ഈ വമ്പന്‍ വാര്‍പ്പില്‍ ശേഖരിക്കപ്പെട്ടു. മഴയുടെ അളവും എണ്ണവും ആവശ്യത്തിനുണ്ടായപ്പോള്‍ ഒരിക്കലും വറ്റാത്ത ഭീമന്‍ തടാകമായി അവിടം മാറി. അങ്ങനെ വെഞ്ചി എന്ന അഗ്നിപര്‍വതജന്യ തടാകം പിറന്നു. വിസ്മയകരം!

വഴിക്ക് നാല് ചൈനീസ് സഞ്ചാരികളെ കണ്ടു. ''ഹായ് യു ആര്‍ ഫ്രം ഇന്ത്യ? ഇന്ത്യ ചൈനാ ആര്‍ ബ്രദേഴ്‌സ്'' അതിലൊരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനിയങ്ങോട്ട് കുതിരയ്ക്കും പ്രവേശനമില്ല. അമേലും ഡോ. സല്‍മയും ഞങ്ങളോടൊപ്പം കാല്‍നടയ്ക്കു ചേര്‍ന്നു. ഏതാണ്ട് നൂറു വാര കൂടി നടന്നപ്പോള്‍ തടാക തീരമായി. മനോഹരിയായ വെഞ്ചിയിതാ കൈയെത്തും ദൂരത്ത്!

ബോട്ടിംഗ്

തടാകത്തിന് ഒത്ത മധ്യത്തായി നിലകൊള്ളുന്ന മനോഹരമായ ദ്വീപാണ് അടുത്ത ലക്ഷ്യം. തീരത്തോട് ചേര്‍ന്ന് രണ്ടു ചെറു ബോട്ടുകളുണ്ട്. ഒന്നു വലുത്, തടികൂട്ടിച്ചേര്‍ത്ത് തകിടുകൊണ്ട് പൊതിഞ്ഞത്. മറ്റൊന്ന് ചെറുത്, ഫൈബര്‍ നിര്‍മിതം. രണ്ടാമത്തേതാണ് ഞങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തുഴക്കാരുണ്ട്, മധ്യവയസ്‌കരായ അസ്ഫയും അബെറ്റയും. ചിരിച്ചുകൊണ്ട് ഹസ്തദാനം നല്‍കി അവര്‍ ഞങ്ങളെ ബോട്ടിലേക്കു സ്വീകരിച്ചു. ഞാന്‍ ചോദിച്ചു: ''എത്ര പേര്‍ക്കു കയറാം?'' ആറ് പേര്‍ക്കെന്ന് മറുപടി. സ്വതവേ ജലഭയമുള്ള എനിക്ക് അസ്വീകാര്യമായ മറുപടി. വെറ്റ ഗൈഡും കുഞ്ഞുങ്ങളും എല്ലാം ചേര്‍ന്നാല്‍ പത്തുപേരായി. ഭയം മനസ്സിലൊളിപ്പിച്ച് മുഖത്തൊരു പുഞ്ചിരി നിലനിര്‍ത്താന്‍ ഞാന്‍ ആവതു ശ്രമിച്ചു. ബോട്ടു നീങ്ങിത്തുടങ്ങി. ഏതാനും ദൂരം ചെന്നപ്പോള്‍ തുഴക്കാരന്‍ അസ്ഫ അയാളുടെ വിജ്ഞാനം വിളമ്പി: ''ഇവിടെ ഏതാണ്ട് 75 മീറ്റര്‍ ആഴം വരും''. എല്ലാവരും അതിലെ ത്രില്‍ ആസ്വദിച്ചു. എനിക്ക് മറ്റൊരു അപ്രിയസത്യമായേ തോന്നിയുള്ളൂ. തണുത്ത തടാകജലത്തെ തുഴകള്‍കൊണ്ട് കീറിമുറിച്ച് നമ്മുടെ ജലയാനം ദ്വീപിന്റെ കരയില്‍ ഇടിച്ചു നിന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3380 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടകാത്തിനു നടുവിലൊരു ദ്വീപ്. നിശബ്ദം, സ്വച്ഛന്ദം. ഇടതൂര്‍ന്ന മാമരങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത. അതിലൂടെ ഞങ്ങള്‍ നടന്നു. ചെന്നെത്തിയത് ഒരു ക്രിസ്ത്യന്‍ പള്ളിയിലാണ്. തിരുമുറ്റത്ത് മരം കൊണ്ടുണ്ടാക്കിയ മണിമേട. പള്ളി തുറന്നിട്ടില്ല. വിശ്വാസികള്‍ വരുമ്പോള്‍ മാത്രമേ പള്ളിയില്‍ ആരാധനയുള്ളൂ. പുരോഹിതന്മാര്‍ പോലും അവിടെ താമസമില്ല. കിളികള്‍ക്കും കാറ്റിനും മരങ്ങള്‍ക്കും പുല്ലിനും പൂക്കള്‍ക്കും ആത്മീയതയ്ക്കും മാത്രമായി ഒരു തുണ്ട് ഭൂമി. നിശബ്ദതയാണ് ഈ ദ്വീപിന്റെ മുഖമുദ്ര. മന:ശാന്തി സന്ദര്‍ശകര്‍ക്കുള്ള സമ്മാനം. അതിഥികളെ കണ്ടിട്ടെന്നോണം പക്ഷികള്‍ പാട്ടുപാടി. ഒരു മൂളലോടെ ഇളംകാറ്റു ഞങ്ങളെ തഴുകി. മരച്ചില്ലകള്‍ ചാഞ്ചാടി. സ്വര്‍ഗീയമായ ചുറ്റുപാടില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ വിശപ്പുമാറ്റി. നല്ല യാത്രാക്ഷീണമുണ്ട്. തുഴക്കാരും ഒപ്പം ചേര്‍ന്നു. കൊണ്ടു വന്ന ബിസ്‌കറ്റും പഴവും റൊട്ടിയുമെല്ലാം എല്ലാവരും പങ്കിട്ടെടുത്തു. ''നിങ്ങള്‍ തയ്യാറെങ്കില്‍ ഈ ദ്വീപിനു ചുറ്റും ഒരു വലം ബോട്ടു തുഴയാന്‍ ഞങ്ങള്‍ തയ്യാര്‍. വരുന്നോ?'' തുഴക്കാരന്‍ അബേറ്റ അന്വേഷിച്ചു. എല്ലാവരും തയ്യാര്‍, ഞാന്‍ പോലും! പക്ഷേ ആസ്ട്രിഡിനു താല്പര്യമില്ല. ദ്വീപിലിരുന്ന് കുഞ്ഞു റൂബെന് മുലയൂട്ടണമെന്നാണ് ആസ്ട്രിഡ് ആഗ്രഹിച്ചത്. ''ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് സുരക്ഷിതമാണോ?'' ടക്ലു ചോദിച്ചു. ''തീര്‍ച്ചയായും. ഇവിടെ അവര്‍ പരിപൂര്‍ണ സുരക്ഷിതയായിരിക്കും'', കെബെഡെ ഉറപ്പു നല്കി.

ദ്വീപിനു ചുറ്റും ഞങ്ങള്‍ ഒരു വലം ബോട്ടുയാത്ര നടത്തി. പറഞ്ഞാലും തീരാത്ത ജലഭംഗി. ഒരിടത്തു കടും നീല. മറ്റൊരിടത്ത് മരതകം പോലെ കടും പച്ച. ജലപ്പക്ഷികള്‍ പ്രത്യേക ശബ്ദത്തോടെ ഊളിയിട്ട് പുല്‍മേട്ടിലേക്കൊളിച്ചു. ചുറ്റും സഗൗരവം ഉയര്‍ന്നു നില്ക്കുന്ന പര്‍വതനിര. തിരിച്ച് ദ്വീപിലെത്തിയപ്പോള്‍ ആസ്ട്രിഡിന്റെ മടിയിലിരുന്ന് കുഞ്ഞു റൂബെന്‍ ഞങ്ങള്‍ക്കൊരു പഞ്ചാരപുഞ്ചിരി സമ്മാനിച്ചു. വശ്യലാവണ്യമുള്ള പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അമ്മയുടെ അമ്മിഞ്ഞപ്പാല്‍ നുകരാന്‍ കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ ഏതു കുഞ്ഞാണ് ഇഷ്ടപ്പെടാത്തത്!

മടക്കയാത്രയ്ക്കു സമയമായി. തിരികെ സഞ്ചരിക്കവേ ദ്വീപിലൊരു പഴയ കല്ലറ കണ്ടു. അതില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഫ്രെയിം ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ദ്രവിച്ചുതുടങ്ങിയ ആ മുഖത്തൊരു പുഞ്ചിരി - സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി പുരണ്ട പുഞ്ചിരി. നിത്യശാന്തി! വീണ്ടും ബോട്ടിലേക്ക്. യാനം മാറിയിരിക്കുന്നു - തടികൊണ്ടുള്ള ബോട്ടാണ്. പുതിയൊരു സഞ്ചാരികൂടി, തദ്ദേശിയാണെന്നു തോന്നുന്നു. തുഴക്കാരനില്‍ നിന്ന് തുഴകൈക്കലാക്കാന്‍ അയാളൊരു ശ്രമം നടത്തിയപ്പോള്‍ ബോട്ടൊന്നു കുലുങ്ങി. എന്റെ മുഖം വലിഞ്ഞു മുറുകി. അഖില അതുകണ്ട് ചിരിച്ചു. പിന്നെ കൂട്ടച്ചിരിയായി. മറുകരയെത്തി. ഇനി നടക്കണം. കയറ്റമാണ്. അമേലിനും ഡോ. സല്‍മയ്ക്കുമൊപ്പം അഖിലയും ആസ്ട്രിഡും കൂടി കുതിരസവാരിക്കാരായി. ''കൗ ഗേള്‍സ്'' ആരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ ആണ്‍പ്രജകള്‍ കാല്‍നടക്കാര്‍. കാഴ്ചകള്‍ കണ്ടും കേട്ടും കാറ്റിന്റെ തഴുകലേറ്റും മുന്നോട്ട്. വെഹിക്കിള്‍ സ്റ്റോപ് പോയിന്റിലെത്തിയപ്പോള്‍ വൈകിട്ട് 3.45 (എത്യോപ്യന്‍ ഔദ്യോഗിക സമയം 9.45). അവിടെ നിന്ന് ഒന്നു തിരിഞ്ഞു നോക്കി. അകലെയായി വെഞ്ചി. വാനനീലിമ മുഴുവന്‍ വാരിത്തേച്ച് അവള്‍ വീണ്ടും വിളിക്കുകയാണ്.

Text & Photos: K P Shivakumar
(എത്യോപ്യയിലെ അംബോ പട്ടണത്തിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകന്‍. ഭാര്യ, ഡോ. അഖില എസ്. നായര്‍ അംബോ സര്‍വകലാശാലയില്‍ പരിസ്ഥിതി ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍.) )