Showing posts with label Africa. Show all posts
Showing posts with label Africa. Show all posts

Thursday, July 17, 2014

മസായിമാരയിലെ മൃഗവേട്ട


ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികള്‍. കെനിയയിലെ മസായിമാര നാഷണല്‍ പാര്‍ക്കിലൂടെ കാടിന്റെ ഹൃദയം തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര


 ആഫ്രിക്ക വന്യമായ ഒരു സ്വപ്‌നമായിരുന്നു. യാഥാര്‍ഥ്യമായ ശേഷവും അത് ഒരു സ്വപ്‌നം പോലെ അവശേഷിക്കുന്നു. ഒരു പക്ഷെ, സ്വപ്‌നത്തേക്കാള്‍ അവിശ്വസനീയമായ യാഥാര്‍ഥ്യം പോലെ. സമ്മിശ്രമായ അനുഭവങ്ങളാണ് ആഫ്രിക്ക എനിക്കു സമ്മാനിച്ചത്. പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ വിചിത്രമായ അനുഭവങ്ങള്‍. ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികള്‍.

കെനിയയിലെ മസായി മാര നാഷനല്‍ പാര്‍ക്കിലാണ് കാടിന്റെ ഹൃദയം തേടിയുള്ള യാത്ര തുടങ്ങുന്നത്. മസായി മാരയിലേക്കു കാലെടുത്തു വെക്കുമ്പോള്‍ തന്നെ നമുക്കു മനസ്സിലാവും, ഇത് ലോകത്തെ ഏഴാമത്തെ ആധുനിക അദ്ഭുതങ്ങളില്‍ ഒന്നായത് എങ്ങിനെയാണ് എന്ന്. നൂറുകണക്കിന് അപൂര്‍വ പക്ഷികള്‍. നൂറായിരം വന്യജീവികള്‍. അതിസുന്ദരമായ താഴ്‌വരകളും മലനിരകളും. നിറങ്ങളുടെ മേല്‍ക്കൂര പോലെ ആകാശം. പ്രകൃതിയെ തേടുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന വിസ്മയലോകം. മലനിരകള്‍ക്കും താഴ്‌വരക്കും മേലേ വീണു കിടക്കുന്ന മേഘങ്ങളുടെ നിഴല്‍ തന്നെ വ്യാമോഹിപ്പിക്കുന്ന കാഴ്ചയാണ്. അത് വിശദീകരിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിയില്ല. നേരില്‍ കാണുക തന്നെ വേണം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പമാണ് മസായി മാരയെക്കുറിച്ചുള്ള മായാത്ത ഓര്‍മ. മൃഗങ്ങളിങ്ങനെ മേഞ്ഞു നടക്കുന്ന കീകറോക് വൈല്‍ഡ് റിസോര്‍ട്ട് ഒരു തുരുത്തു പോലെ ഓര്‍മയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കാടിനു നടുവില്‍ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന പോലൊരു വേലിയില്ലാത്ത വീട്. അതിലായിരുന്നു ഞങ്ങളുടെ താമസം. അതിധീരരായ മസായി ഗോത്ര വംശജരായ കാവല്‍ക്കാരുടെ കരുത്തിലാണ് ആ താമസം. റിസോര്‍ട്ടിന്റെ പിന്നിലെ തടാകം ഓര്‍മയില്‍ ഇപ്പോഴും ഓളമിളക്കുന്നു. ഹിപ്പോകളും ആനകളും കാട്ടികളും നീരാടുന്ന പൊയ്ക. വിരല്‍ നീട്ടിയാല്‍ തൊടാവുന്നത്ര അരികെ, അവരെ കാണാം. ഏതു നേരത്തു ചെന്നാലും അവിടെ കുറഞ്ഞത് 20 ഇനം പക്ഷികളെങ്കിലും ഉറപ്പായും ഉണ്ടാവും. ഒരു മണിക്കൂര്‍ പക്ഷിനിരീക്ഷണത്തിനായി ദിവസവും ഒരുപാസന പോലെ ഞങ്ങള്‍ മാറ്റിവെച്ചു.

കാട്ടിലെ വാസത്തിനിടയില്‍ ഏതാണ്ടെല്ലാ മൃഗങ്ങളെയും ഞങ്ങള്‍ വേട്ടയാടി. വെളിച്ചം ചീറ്റുന്ന ലെന്‍സ് കൊണ്ടായിരുന്നു ആ നായാട്ട്. സിംഹം, പുലി, ആന, ഹിപ്പോ, കാട്ടുപോത്ത്, സീബ്ര, മാന്‍, ജിറാഫ്, പല തരം പക്ഷികള്‍.. വിശപ്പു മാറാത്ത ക്യാമറക്ക് ഇരകളെ ലോഭമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. പല നേരങ്ങളില്‍ പല മുഖങ്ങളുമായി അവര്‍ ക്യാമറക്കു മുന്നില്‍ നിന്നു. ക്രൂരന്മാരെന്നു ഖ്യാതിയുള്ള സിംഹങ്ങളുടെ വാത്സല്യം കൈമാറുന്ന മുഖവും കുതിക്കാന്‍ തയ്യാറെടുക്കുന്ന ചീറ്റയുടെ തീക്കണ്ണുകളും അതില്‍ ഒരേ നിറവില്‍ പതിഞ്ഞു. ഒരു മസായി യോദ്ധാവ് ആനയെ ആട്ടിയോടിക്കുന്ന ദൃശ്യവും ആല്‍ബത്തില്‍ അമൂല്യമായ ഈടുവെപ്പായി ബാക്കി നില്‍ക്കുന്നു.

ഒറ്റക്കു നില്‍ക്കുന്ന കാട്ടുപോത്തിന്റെ ചിത്രം ജീവന്‍ എടുത്തു പിടിച്ചാണ് പകര്‍ത്തിയത്. അവന്‍ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗൈഡ് മുന്നറിയിപ്പു തന്നിരുന്നു. അതു പോലെ ഹിപ്പോകളെ പകര്‍ത്തുന്നതും അപകടകരമായ ദൗത്യമാണെന്ന് മസായി ഗൈഡുകള്‍ സദാ ഓര്‍മിപ്പിച്ചു. ആഫ്രിക്കയില്‍ മനുഷ്യ മരണങ്ങള്‍ക്ക് ഏറ്റവുമധികം വഴി വെക്കുന്ന കാട്ടുമൃഗം ഹിപ്പോയാണത്രെ. സീബ്രകള്‍ ഫോട്ടോ ഫ്രന്‍ഡ്‌ലിയാണ്. പോസ് ചെയ്യുന്നതു പോലെ നിന്നു തരും. രണ്ടു സീബ്രകള്‍ എതിര്‍ദിശകളില്‍ നോക്കി നില്‍ക്കുന്ന ചിത്രം പകര്‍ത്തിയപ്പോഴാണ് എന്തൊരു രസമുള്ള പോസ് എന്നു തോന്നിപ്പോയത്. എന്നാല്‍ സിംഹനഖങ്ങള്‍ക്കു കീഴെ സദാ ജീവിക്കുന്ന അവ ആത്മരക്ഷക്കു കാവല്‍കോട്ട കെട്ടുന്ന മൃഗചോദനയാണ് ആ പോസ് എന്നു മനസ്സിലാക്കാന്‍ മസായി ഗൈഡിന്റെ വിശദീകരണം വേണ്ടി വന്നു. ഏതു വശത്തു നിന്നു സിംഹം വന്നാലും കാണാന്‍ വേണ്ടിയാണത്രെ അവ പരസ്​പരം തിരിഞ്ഞു നില്‍ക്കുന്നത്. എന്തെല്ലാം മൃഗപാഠങ്ങള്‍!

മൃഗങ്ങളില്‍ നിന്ന് ഏറെ അകലമില്ലാത്ത ജീവിതങ്ങളാണ് മനുഷ്യരുടെയും. വിഭവങ്ങളാല്‍ ഏറ്റവും ധനികമായ ഭൂഖണ്ഡത്തിലെ വിധിയാല്‍ ഏറ്റവും ദരിദ്രരാക്കപ്പെട്ട മനുഷ്യര്‍. കാട്ടിലെ മൃഗങ്ങളേക്കാള്‍ പ്രാകൃതരായാണ് അവരില്‍ പലരും ഇപ്പോഴും ജീവിക്കുന്നത്. കാട്ടിലെ മൃഗജീവിതങ്ങളേക്കാള്‍ അവിശ്വസനീയമാം വിധം 'മൃഗീയ'മായ ജീവിതം. ആധുനികമായ ജീവിതസുഖങ്ങളില്‍ നിന്നകലെ അവര്‍ പരാതികളില്ലാതെ ജീവിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിതചര്യകള്‍ അവര്‍ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നത് ഒരു തരം നിഷ്ഠയോടെയാണ്. പുറംലോകത്തിന്റെ പ്രലോഭിപ്പിക്കുന്ന സുഖങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഭാവന ചെയ്യാന്‍ പോലും പറ്റാത്ത ജീവിതക്രമങ്ങള്‍ അവരിപ്പോഴും പാലിക്കുന്നു. ബാരിങ്‌ഗോയിലേക്കുള്ള ഒരു പ്രഭാതഡ്രൈവിനിടെ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. അവള്‍ സ്‌കൂളിലേക്ക് പോവുകയാണ്. നടന്നല്ല, നിറുത്താതെ ഓടിക്കൊണ്ട്. അവള്‍ എന്നും അങ്ങിനെയാണ് പോവുന്നത്. ഓടിക്കൊണ്ടേയിരിക്കുന്ന അവളെയും വീട്ടുപടിക്കല്‍ വരുന്ന സ്‌കൂള്‍ ബസ് കയറിപ്പോകുന്ന നമ്മുടെ കുഞ്ഞുങ്ങളെയും ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ധാരാളം കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക് ഓടുന്നത് ഞങ്ങള്‍ കണ്ടു. ഒരു പക്ഷെ അപ്പോഴാവാം ഞങ്ങളത് കൂടുതലായി ശ്രദ്ധിച്ചത്. ഗ്രാമത്തിലെ മനുഷ്യരും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നത് അധികവും ഓടിക്കൊണ്ടാണ്. കുറച്ചൊന്നുമല്ല, കിലോമീറ്ററുകളോളം. ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ അവിടെ ലഭ്യമായ ചികിത്സാസൗകര്യത്തെക്കുറിച്ച് ഞാന്‍ ഗൈഡിനോടു തിരക്കുകയുണ്ടായി. 20 കിലോമീറ്റര്‍ ദൂരെ ഒരു ആശുപത്രിയുണ്ട് എന്നാണ് അയാള്‍ പറഞ്ഞത്. അത്രയും ദൂരം എല്ലാവരും ഓടിയാണത്രെ സ്ഥിരം സഞ്ചരിക്കുന്നത്.

ആഫ്രിക്ക നിധികള്‍ നിറഞ്ഞ ഒരു ഖനിയാണ്. പച്ചപ്പിന്റെ മേലാപ്പിനു കീഴെ പ്രകൃതിയുടെ കലര്‍പ്പേശാത്ത സ്വര്‍ണക്കട്ടികള്‍ ഇരുട്ടില്‍ തിളങ്ങുന്ന നിലവറ. എന്നാല്‍ അതീവദുര്‍ബലമാണ് അതിന്റെ നിലനില്‍പ്പ്. ആഗോളതാപനത്തിന്റെ തീനാമ്പുകള്‍ ഈ കാടുകളേയും വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. പച്ചപ്പു നീങ്ങാം, എല്ലാം കരിഞ്ഞുണങ്ങിപ്പോവാം... ഒന്നോ രണ്ടോ വരള്‍ച്ച മതി! അതിനു മുമ്പ് ഒരിക്കല്‍ക്കൂടി അവിടെ പോവണം. അതൊക്കെ രേഖപ്പെടുത്തി വെക്കണം. അതു മാത്രമായിരുന്നു മടങ്ങുമ്പോള്‍ മനസ്സില്‍.


Text&Photos: Dileep Anthikad

Wednesday, December 25, 2013

അംബോയുടെ വമ്പ്‌



Ambo, Ethiopia, Africa
എത്യോപ്യയിലെ അംബോ എന്ന കൊച്ചു പട്ടണത്തിലേക്ക് ഞാനും എന്റെ ഭാര്യ ഡോ. അഖില എസ്. നായരും എത്തിച്ചേര്‍ന്നത് ഒരു വര്‍ഷം മുന്‍പാണ്. മഹാമാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനൊപ്പം ചെലവഴിച്ച പതിനാലു വിസ്മയവര്‍ഷങ്ങളുടെ അനുഭവം നല്‍കിയ കരുത്തോടെയാണ് ഇന്ത്യ വിട്ടത്്. വടക്ക് ശ്രീനഗറും കിഴക്ക് ഇറ്റാനഗറും, തെക്ക് കന്യാകുമാരിയും ഉള്‍പ്പെടെ ഭാരതത്തിന്റെ വൈവിധ്യവിസ്മയങ്ങളിലൂടെ മൂന്നു തവണ മുതുകാടിന്റെ സംഘാംഗമായി റോഡുമാര്‍ഗം പര്യടനം നടത്താനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. യാത്രകളിലൂടെ ലഭിക്കുന്ന അറിവ് എത്ര അമൂല്യമാണെന്ന് അറിഞ്ഞത്് ഈ അവസരങ്ങളിലാണ്.

എത്യോപ്യയിലെ വലിയ സംസ്ഥാനമായ (റീജ്യണ്‍) ഒറോമോയിലാണ് അംബോ. രാജ്യതലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 120കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇവിടം മൂന്നു കാര്യങ്ങള്‍ക്കു പ്രസിദ്ധമാണ്: ഒന്ന്, മിനറല്‍ വാട്ടര്‍; രണ്ട്, ചൂടു നീരുറവകള്‍; മൂന്ന്, ആഫ്രിക്കയിലെ തന്നെ പ്രധാനപ്പെട്ട അഗ്നിപര്‍വത തടാകമായ വെഞ്ചി. പട്ടണത്തില്‍ നിന്ന് 35 കി.മീ. അകലെയാണ് വെഞ്ചി തടാകം.

Ambo, Ethiopia, Africaഅഗ്നിപര്‍വതജന്യമായ വെഞ്ചി താടാകത്തിലേക്കൊരു യാത്ര ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. അംബോ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം പ്രൊഫസറായ എം.ഐ. സുബേറിയോട് ഇക്കാര്യം അഖില സൂചിപ്പിച്ചു. ബംഗ്ലാദേശിയാണെങ്കിലും ഇന്ത്യക്കാരനെന്നു സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രൊഫ. സുബേറി വലിയൊരു വിവരണം തന്നെ വെഞ്ചിതടാകത്തെക്കുറിച്ച് നല്‍കി. ഞങ്ങളുടെ താല്പര്യം പതിന്മടങ്ങായി. വെഞ്ചികാണാനുള്ള വെമ്പല്‍ ഹൃദയങ്ങളിലേക്കു വ്യാപിക്കുകയായി. ഞങ്ങളില്‍ നിന്ന് പ്രൊഫസറുടെ ഭാര്യ ഡോ. സല്‍മ സുബേറിയിലേക്ക്... ടാന്‍സാനിയയിലുള്ള അവരുടെ അനിയനും ജലശാസ്ത്രജ്ഞനുമായ ഡോ. മസൂദ് ഇലാഹിയിലേക്കും അദ്ദേഹത്തിന്റെ ഡച്ചുകാരിയായ ഭാര്യ ആസ്ട്രിഡ് വാന്‍ അഗതോവനിലേക്കും. യൂനിസെഫിന്റെ ടാന്‍സാനിയന്‍ സ്റ്റേഷന്‍ മാനേജരാണ് ആസ്ട്രിഡ്.

Ambo, Ethiopia, Africaക്രിസ്തുമസ് അവധിക്കാലം എത്യോപ്യയില്‍ ചെലവഴിക്കണമെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിരിക്കുകയായിരുന്ന ടാന്‍സാനിയന്‍ കുടുംബത്തിന് വെഞ്ചി നല്ലൊരു ആശയമായി. അവരുടെ നാലുവയസുള്ള മകള്‍ അമേല്‍ ഇലാഹിയും കഷ്ടി ആറുമാസം മാത്രം പ്രായമുള്ള മകന്‍ റൂബെന്‍ ഇലാഹിയും താങ്ങുമോ തടാകത്തിലേക്കുള്ള കഠിനമായ യാത്ര? ഞങ്ങള്‍ക്ക് തോന്നിയ ആകുലത രക്ഷകര്‍ത്താക്കള്‍ക്ക് ഇല്ലായിരുന്നു. കുട്ടികള്‍ കുരുന്നിലേ അനുഭവിച്ചറിയട്ടെ ഭൂമിയുടെ വൈവിധ്യങ്ങള്‍, ഇതായിരുന്നു അവരുടെ വിശ്വാസം.

ഒരു വഴികാട്ടിയെ വേണം. വഴികാട്ടിയെ തേടിയുള്ള ഞങ്ങളുടെ അന്വേഷണം അവസാനിച്ചത് അംബോ സര്‍വകലാശാലയിലെ ജീവശാസ്ത്ര വിഭാഗത്തില്‍ പുതുതായി ചേര്‍ന്ന ടക്ലു എന്ന യുവ എത്യോപ്യന്‍ അധ്യാപകനിലാണ്. ആഡിസ് അബാബ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മുണ്ടന്തറ ബാലകൃഷ്ണന്റെ കീഴില്‍ ജൈവവൈവിധ്യത്തില്‍ പഠനം നടത്തിയ ടക്ലു ഞങ്ങള്‍ക്ക് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു.

യാത്രയുടെ ചൊവ്വാഴ്ച

Ambo, Ethiopia, Africaഒരു ചൊവ്വാഴ്ചയാണ് ഞങ്ങള്‍ വെഞ്ചിയിലേക്കു തിരിച്ചത്. രാവിലെ 7.30 മണി - എത്യോപ്യയെങ്ങും പ്രയോഗത്തിലുള്ള ഔദ്യോഗിക സമയപ്രകാരം 1.30 മണി! അംബോ സര്‍വകലാശാലയ്ക്ക് എതിരെയുള്ള ഹോട്ടല്‍ 'കേബെറോണി'ല്‍ ഞങ്ങളെത്തി. മസൂദ് കുടുംബം തങ്ങുന്നത് ഇവിടെയാണ്. ആട്ടവും പാട്ടും കുടിയും തീറ്റിയുമായൊരു രാത്രി കഴിഞ്ഞ് ശാന്തമായിരിക്കുകയാണ് കേബെറോണ്‍. പ്രഭാതത്തിന്റെ കുളിര്. കോട്ടു ധാരികളായ മാന്യന്‍മാര്‍ നന്നായി ക്രമീകരിച്ച കസേരകളില്‍ ഉപവിഷ്ടര്‍. 'ഷായേ' (ചായ), 'ബുന്ന' (കടുകടുപ്പത്തിലുള്ള കാപ്പി); 'മക്കാത്തോ' (കടുകടുപ്പത്തിലുള്ള കാപ്പിയില്‍ പാലൊഴിച്ചത്)... ഇഷ്ടാനുസരണം ഓരോന്നു പാനം ചെയ്യുകയാണ് ഓരോരുത്തരും. ചിലര്‍ 'ഇഞ്ചേര'യും 'ഡോറോ വാത്തും' (കോഴിക്കറി) കഴിക്കുന്നു. എത്യോപക്കാര്‍ക്ക് ഇഞ്ചേരയെന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ചപ്പാത്തിയോ ദോശയോ പോലെ. ഏതാണ്ട് 30 സെന്റീമീറ്റര്‍ വ്യാസമുള്ള കനം കുറഞ്ഞ അപ്പമാണ് ഇഞ്ചേര. വൃത്താകൃതിയിലുള്ള ഈ അപ്പം പുളിരസ പ്രധാനമാണ്. ടെഫ് എന്ന ധാന്യം പൊടിച്ച് വെള്ളത്തില്‍ കലക്കി പുളിപ്പിച്ചെടുത്താണ് ഇഞ്ചേര ചുടുന്നത്.

ടെക്ലുവിന്റെ സുഹൃത്തായ ഡ്രൈവര്‍ അബേറയും 13 പേര്‍ക്കിരിക്കാവുന്ന വണ്ടിയും തയ്യാര്‍. നമ്മുടെ മാരുതി വാന്‍ പോലൊരെണ്ണം. സകുടുംബയാത്രയ്ക്കു പറ്റിയത്. ഡോ. മസൂദും ആസ്ട്രിഡും കുഞ്ഞുങ്ങളുമായി വന്നു. അവര്‍ സഞ്ചികളില്‍ കുപ്പി വെള്ളവും വാഴപ്പഴവും റൊട്ടിയും ബിസ്‌ക്കറ്റുമെല്ലാം കരുതിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതിയേ മതിയാവൂ. വാഹനം നിര്‍ത്തുന്നിടത്തു നിന്ന് രണ്ടു മണിക്കൂര്‍ കഠിനമായ കാല്‍നടയാത്ര ചെയ്താലെ തടാക കരയെത്തൂ. തിരിച്ചും രണ്ടു മണിക്കൂര്‍. ഡോ. മസൂദിന്റെ ചുമലിലെ സഞ്ചിയില്‍ സസുഖമിരുന്ന് കുഞ്ഞ് റൂബെന്‍ ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു.

എല്ലാവരും വാഹനത്തില്‍ കയറി ഇരിപ്പായി. ഡ്രൈവര്‍ക്കു സമീപം മുന്‍ സീറ്റില്‍ ടക്ലുവും. ഒരു കുലുക്കം, വണ്ടി ഗമിക്കുകയായി. ടെലികമ്യൂണിക്കേഷന്‍ ഓഫീസിന് എതിര്‍ വശത്തേക്കു തിരിഞ്ഞു. പുതിയ വഴി, പുതിയ അനുഭവങ്ങള്‍. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും റോഡരികത്ത് ഒരു ആള്‍ക്കൂട്ടം. ഗാബയാണ് - ചന്ത. ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ടാറിട്ട റോഡ് അവസാനിച്ചു. ഇനി ചരല്‍ പാത. നല്ല കുലുക്കം. വണ്ടിക്കു പിന്നില്‍ പൊടിമേഘം. നാലു പാടും കല്ലുകള്‍ തെറുപ്പിച്ച് ചക്രങ്ങള്‍... എത്യോപ്യന്‍ ഗ്രാമ ഭംഗിയിലൂടെ ഞങ്ങള്‍ മുന്നേറുകയാണ്. ചില കുതിരയോട്ടക്കാര്‍ ഞങ്ങളുടെ വാഹനത്തെ പിന്നിലാക്കി മികവുകാട്ടി. ഒരു കാലത്ത് ഇന്ത്യാക്കാര്‍ 'ഹെര്‍ക്കുലീസ്', 'ഫിലിപ്‌സ്' സൈക്കിളുകളെ സ്‌നേഹിച്ചിരുന്നതുപോലെ കുതിരകളെ സ്‌നേഹത്തോടെ വളര്‍ത്തുന്നത് എത്യോപ്യയിലെ ഗ്രാമീണരുടെ അഭിമാനമുള്ള വിനോദമാണ്.

അവിസ്മരണീയം ആദ്യദര്‍ശനം
Ambo, Ethiopia, Africa
അബറ വണ്ടി ഓരം ചേര്‍ത്തു നിര്‍ത്തി. (എത്യോപ്യയില്‍ വലതു വശമാണ് ഡ്രൈവിംഗ്). ''ഗാറോയില്‍ കേറി വെഞ്ചിയെ കാണാം, വരൂ'' ടക്ലു പറഞ്ഞു. ഒറോമോ ഭാഷയില്‍ 'ഗാറോ' എന്നാല്‍ കുന്ന്. എല്ലാവരുമിറങ്ങി. ഒരു വശത്ത് കീഴ്ക്കാം തൂക്കായ ഗര്‍ത്തം. മറുവശത്ത് ചെങ്കുത്തായൊരു കുന്ന്. താഴ്‌വാരം പശ്ചാത്തലമാക്കി ഫോട്ടോയെടുക്കണോ, കുന്നില്‍ കേറണോ? ആദ്യമെന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കു സംശയമായി. ''ആദ്യം കുന്നില്‍ കേറൂ. വെഞ്ചി തടാകത്തെ ദൂരെ നിന്നു കാണൂ'' ടെക്ലു നിര്‍ദ്ദേശിച്ചു. കുന്നു കയറവേ തദ്ദേശവാസിയായ ഒരാള്‍ ഞങ്ങളോടൊപ്പം കൂടി. സ്വയം ഒരു വഴികാട്ടിയായി സേവനം നല്‍കുകയാണ് അയാള്‍. ''അതു നല്ല വഴിയല്ല'', ''ഇതിലേ കേറൂ'' എന്നൊക്കെ പറഞ്ഞ് അയാള്‍ ഒപ്പം ചേര്‍ന്നു. ആകര്‍ഷണീയമായ ശരീരഭാഷയും ഇടപെടലും കണ്ടിട്ട് കുഴപ്പമില്ല. ''മഖാന്‍ കേ ഏഞ്ഞു?'' എന്റെ ദുര്‍ബലമായ ഒറോമോ ഭാഷാ ശേഖരത്തില്‍ നിന്ന് ഒന്നു ഞാന്‍ അയാള്‍ക്കു നേരെ തൊടുത്തു - പേര് അറിയാന്‍. ''വൊലെസ്സോ'' മറുപടി. 30 വയസുള്ള കര്‍ഷകനാണു കക്ഷി. സഞ്ചാരികളെത്തുമ്പോള്‍ ഒപ്പം കൂടി വേണ്ട സഹായങ്ങള്‍ ചെയ്യും. കുന്നിനു മേലെ നിന്നു തടാകം കാണാന്‍ പോകുന്നവര്‍ക്ക് ദിശ പറഞ്ഞുകൊടുക്കുമ്പോള്‍ കിട്ടുന്ന സമ്മാനത്തുകകള്‍ അഞ്ചു മക്കളും ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തിനു അധിക വരുമാനം. കുന്നിനു മേലെ എത്തി ഞങ്ങള്‍ അങ്ങുമിങ്ങും നോക്കി, വെഞ്ചിയെവിടെ, വെഞ്ചി? വൊലെസ്സോ കൈചൂണ്ടിക്കാണിച്ചു, ദാ അവിടെ. വെഞ്ചി തടാകമെന്ന മനോഹരക്കാഴ്ച ആദ്യമായി ഞങ്ങളുടെ കണ്ണുകള്‍ ഒപ്പിയെടുത്തു... നൂറ്റാണ്ടുകള്‍ക്കു മുമ്പ് തിളച്ചുമറിഞ്ഞ, കത്തിജ്വലിച്ച, ഉരുകിയൊലിച്ച അഗ്നിപര്‍വത മുഖത്ത് ഇപ്പോള്‍ നീലജലാശയത്തിന്റെ വിഴിഞ്ഞിറങ്ങുന്ന സൗന്ദര്യം! കറുപ്പും ചാരനിറവും കലര്‍ന്ന മലനിരകളാള്‍ വലയം ചെയ്യപ്പെട്ട ഒരു കൈക്കുമ്പിള്‍ നീല ജലം!

വോലെസ്സോയ്ക്ക് പത്തു ബിര്‍ (എത്യോപ്യന്‍ കറന്‍സി) വീതം ഞങ്ങള്‍ സമ്മാനിച്ചു. കുന്നിറങ്ങി വണ്ടിയിലേക്കു കയറി. വീണ്ടും യാത്ര. ബാര്‍ലിപ്പാടങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം. പൂത്തുലഞ്ഞ ഉരുളക്കിഴങ്ങിന്‍ പാടങ്ങള്‍ക്ക് വയലറ്റിന്റെ വശ്യത. കിലോമീറ്ററുകള്‍ കഴിഞ്ഞ് വണ്ടി വീണ്ടും ഓരം ചേര്‍ന്നു. നേരെ മുന്നിലൊരു ബോര്‍ഡ്: വെഞ്ചി ഇക്കോടൂറിസം അസോസിയേഷന്‍ (വെറ്റ). പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നന്നായി നടത്തിപ്പോരുന്ന മാതൃകാസംരഭമാണ് വെറ്റ.

റോഡില്‍ നിന്നുയര്‍ന്നാണ് ഓഫീസ്. ടിന്‍ ഷീറ്റിട്ട ചെറു കെട്ടിടം. ഞങ്ങളെ കണ്ടപാടെ കുറെ കുട്ടികള്‍ പൂക്കളുമായി ഓടി വന്നു. പൂക്കള്‍ ഞങ്ങള്‍ക്കു നല്‍കി ഏതാനും ബിര്‍ നേടുകയാണ് ലക്ഷ്യം. പിഞ്ചുമുഖങ്ങളില്‍ കറചാര്‍ത്തി പൊടിയും മൂക്കൊലിപ്പും. അകത്ത് ഔദ്യോഗിക ഗൈഡുകള്‍ ഇരിപ്പുണ്ട്. ദാവീത്, ഫയേറ, കെബെഡെ, അയലെ - എല്ലാം യുവാക്കള്‍. പ്രൊഫ. സുബേറിയും ടക്ലുവും ഗൈഡുകളും ചുവരില്‍ പതിച്ചിരുന്ന വെഞ്ചി തടാകത്തിന്റെ രൂപരേഖയിലൂടെ കൈയോടിച്ച് പലതും തീരുമാനിച്ചു. ഒരു കുതിര - അമേലിനു സഞ്ചരിക്കാന്‍, ഒരു ദിശയിലേക്ക് അന്‍പതു ബിര്‍. തടാകത്തിനു നടുവിലെ ദ്വീപിലേക്ക് ബോട്ടിംഗ് - ആളൊന്നുക്ക് നാല്പതു ബിര്‍. പിന്നെ ഒരു ഔദ്യോഗിക വഴികാട്ടിയെ വെറ്റ ഓഫീസ് നിയോഗിക്കും - അന്‍പതു ബിര്‍. സന്ദര്‍ശകരില്‍ മതിപ്പുളവാക്കും വിധം സുതാര്യവും വിനയാന്വിതവുമാണ് വെറ്റയുടെ ഇടപാടുകളെന്നു തോന്നി.

Ambo, Ethiopia, Africaഞങ്ങള്‍ക്കു കിട്ടിയ വെറ്റ ഗൈഡാണ് 19 വയസുകാരന്‍ കെബെഡെ. എല്ലാവരും വണ്ടിയിലേക്കു കയറി. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട്. ഇനി വാഹനങ്ങള്‍ക്കു പ്രവേശനമില്ല. കാല്‍നട തന്നെ. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അമേല്‍ ബുസു എന്ന കുതിരപ്പുറത്ത് കയറി. ഡോ. സല്‍മയ്‌ക്കൊരു സംശയം - രണ്ടു മണിക്കൂര്‍ അങ്ങോട്ട്, രണ്ടു മണിക്കൂര്‍ ഇങ്ങോട്ട്, സാധിക്കുമോ. അങ്ങനെ അവരും കേറി ഒരു കുതിരപ്പുറത്ത്, പേര് മഗള്‍. അഡീഷണല്‍ കുതിരയ്ക്ക് വേണ്ട പണം വെറ്റ ഗൈഡിനെ ഏല്‍പിച്ചു. ഞങ്ങളില്‍ രണ്ടുപേരെ വഹിച്ച് കുതിരകള്‍, ബാക്കിയുള്ളവര്‍ കാലാള്‍ പടപോലെ ഒപ്പം.

ട്രെക്കിംഗ് അനുഭവം

ഇളകിയ പൊടി മണ്ണും ഉരുളന്‍ കല്ലുകളുമാണ് വഴിനീളെ. വെള്ളവിരിച്ചപോലെ. തടാകമെത്തുന്നതുവരെ ഇറക്കമാണ്. അശ്രദ്ധ അപകടം വിളിച്ചു വരുത്തും - എനിക്കു പറ്റിയത് അതാണ്. ക്യാമറയും പേനയും എഴുത്തുമൊക്കെയായി സ്റ്റൈലന്‍ പ്രകടനം നടത്തുകയായിരുന്നു. ഒരു നിമിഷം, ഒന്നു പാളി. മൂടും കുത്തി വീണുപോയി. എല്ലു നുറുങ്ങുമെന്നു കരുതിയതാണ്. വീണത് രണ്ടടിയോളം കനത്തിലുള്ള പൊടിമണ്ണിലേക്കായതിനാല്‍ മെത്തയില്‍ വീണന്നേ തോന്നിയുള്ളു. കണ്ണാടി തെറിച്ച് പൊടിയില്‍ മുങ്ങിപ്പോയി.

ഒരു വശത്ത് ചെങ്കുത്തായ പര്‍വതനിര, മറുവശത്ത് അഗാധമായ ഗര്‍ത്തങ്ങള്‍ - ഇതായിരുന്നു ട്രെക്കിംഗിലുടനീളം കണ്ട ഭൂമിയുടെ അവസ്ഥ. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലുള്ള ഇലകളും പൂക്കളും കൊണ്ട് മൂടിയിരിക്കുകയാണ് പര്‍വതനിരകളും താഴ്‌വാരങ്ങളും. എങ്ങും നല്ല തണുപ്പ്. ചിലയിടങ്ങളില്‍ പര്‍വതഭാഗങ്ങള്‍ നഗ്നമായിരിക്കുന്നു. മണ്ണിടിച്ചിലുണ്ട്. ''ഇവിടെ കാറ്റുമൂലവും മണ്ണൊലിപ്പ് ഉണ്ടാകാം'', അഖില പരിസ്ഥിതിശാസ്ത്രം പറഞ്ഞു. പര്‍വതനിരകളില്‍ കാണപ്പെട്ട മണ്ണിന്റെ അടുക്കുകള്‍ ഓരോന്നായി തൊട്ടുകാട്ടിക്കൊണ്ട് പ്രൊഫ. സുബേറി വിശദീകരിച്ചു: ''ഇത് കളിമണ്ണ്..., ഇത് ചരല്‍ മണ്ണ്..., ആ വെള്ള നിറം കണ്ടില്ലേ, അത് കാല്‍ഷ്യം, ഫോസില്‍ സാന്നിധ്യമാണത് സൂചിപ്പിക്കുന്നത്''. ഇന്ത്യന്‍ മെര്‍ലിന്‍ മുതുകാടിനൊപ്പം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ചെയ്ത യാത്ര ഞാന്‍ ഓര്‍ത്തു പോയി. ദുര്‍ബലമായ പര്‍വത ഭാഗങ്ങള്‍ പലപ്പോഴും വഴിമുടക്കിക്കൊണ്ട് ചഴഞ്ഞിറങ്ങിയിരുന്നു. വെഞ്ചിയിലും പര്‍വതഘടന കശ്മീര്‍ മലകള്‍ പോലെ തന്നെ.

Ambo, Ethiopia, Africaരണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരു ജലശാസ്ത്രജ്ഞനും സംഘത്തിലുണ്ടായത് നല്ലൊരു അനുഭവമായി. വഴിക്കാഴ്ചകള്‍ക്കു പിന്നിലെ ശാസ്ത്രം ഇവര്‍ വിശദീകരിക്കും. യാത്രയുടെ ഓരോ നിമിഷവും അങ്ങനെ പഠനമായി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അഗ്നിപര്‍വ്വതം ദിഗന്തം ഭേദിച്ചുകൊണ്ട് പൊട്ടിത്തെറിച്ചു. ഭൂമി പിളര്‍ന്ന് ഉരുകിയ പാറയും തീയും പരന്നൊഴുകി. കാലാന്തരം തണുത്തുറഞ്ഞ് ശാന്തതയിലേക്ക്. ഉരുകിയ മെഴുക് ഉറയും പോലെ ഉരുകിയ പാറയും ഉറഞ്ഞ് മലയായി. അഗ്നിപര്‍വതമുഖം പ്രകൃതി സൃഷ്ടിച്ച വലിയ വാര്‍പ്പുപോലെ നിലകൊണ്ടു. തിമിര്‍ത്തു പെയ്ത് മഴയെല്ലാം ഈ വമ്പന്‍ വാര്‍പ്പില്‍ ശേഖരിക്കപ്പെട്ടു. മഴയുടെ അളവും എണ്ണവും ആവശ്യത്തിനുണ്ടായപ്പോള്‍ ഒരിക്കലും വറ്റാത്ത ഭീമന്‍ തടാകമായി അവിടം മാറി. അങ്ങനെ വെഞ്ചി എന്ന അഗ്നിപര്‍വതജന്യ തടാകം പിറന്നു. വിസ്മയകരം!

വഴിക്ക് നാല് ചൈനീസ് സഞ്ചാരികളെ കണ്ടു. ''ഹായ് യു ആര്‍ ഫ്രം ഇന്ത്യ? ഇന്ത്യ ചൈനാ ആര്‍ ബ്രദേഴ്‌സ്'' അതിലൊരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനിയങ്ങോട്ട് കുതിരയ്ക്കും പ്രവേശനമില്ല. അമേലും ഡോ. സല്‍മയും ഞങ്ങളോടൊപ്പം കാല്‍നടയ്ക്കു ചേര്‍ന്നു. ഏതാണ്ട് നൂറു വാര കൂടി നടന്നപ്പോള്‍ തടാക തീരമായി. മനോഹരിയായ വെഞ്ചിയിതാ കൈയെത്തും ദൂരത്ത്!

ബോട്ടിംഗ്

തടാകത്തിന് ഒത്ത മധ്യത്തായി നിലകൊള്ളുന്ന മനോഹരമായ ദ്വീപാണ് അടുത്ത ലക്ഷ്യം. തീരത്തോട് ചേര്‍ന്ന് രണ്ടു ചെറു ബോട്ടുകളുണ്ട്. ഒന്നു വലുത്, തടികൂട്ടിച്ചേര്‍ത്ത് തകിടുകൊണ്ട് പൊതിഞ്ഞത്. മറ്റൊന്ന് ചെറുത്, ഫൈബര്‍ നിര്‍മിതം. രണ്ടാമത്തേതാണ് ഞങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തുഴക്കാരുണ്ട്, മധ്യവയസ്‌കരായ അസ്ഫയും അബെറ്റയും. ചിരിച്ചുകൊണ്ട് ഹസ്തദാനം നല്‍കി അവര്‍ ഞങ്ങളെ ബോട്ടിലേക്കു സ്വീകരിച്ചു. ഞാന്‍ ചോദിച്ചു: ''എത്ര പേര്‍ക്കു കയറാം?'' ആറ് പേര്‍ക്കെന്ന് മറുപടി. സ്വതവേ ജലഭയമുള്ള എനിക്ക് അസ്വീകാര്യമായ മറുപടി. വെറ്റ ഗൈഡും കുഞ്ഞുങ്ങളും എല്ലാം ചേര്‍ന്നാല്‍ പത്തുപേരായി. ഭയം മനസ്സിലൊളിപ്പിച്ച് മുഖത്തൊരു പുഞ്ചിരി നിലനിര്‍ത്താന്‍ ഞാന്‍ ആവതു ശ്രമിച്ചു. ബോട്ടു നീങ്ങിത്തുടങ്ങി. ഏതാനും ദൂരം ചെന്നപ്പോള്‍ തുഴക്കാരന്‍ അസ്ഫ അയാളുടെ വിജ്ഞാനം വിളമ്പി: ''ഇവിടെ ഏതാണ്ട് 75 മീറ്റര്‍ ആഴം വരും''. എല്ലാവരും അതിലെ ത്രില്‍ ആസ്വദിച്ചു. എനിക്ക് മറ്റൊരു അപ്രിയസത്യമായേ തോന്നിയുള്ളൂ. തണുത്ത തടാകജലത്തെ തുഴകള്‍കൊണ്ട് കീറിമുറിച്ച് നമ്മുടെ ജലയാനം ദ്വീപിന്റെ കരയില്‍ ഇടിച്ചു നിന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3380 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടകാത്തിനു നടുവിലൊരു ദ്വീപ്. നിശബ്ദം, സ്വച്ഛന്ദം. ഇടതൂര്‍ന്ന മാമരങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത. അതിലൂടെ ഞങ്ങള്‍ നടന്നു. ചെന്നെത്തിയത് ഒരു ക്രിസ്ത്യന്‍ പള്ളിയിലാണ്. തിരുമുറ്റത്ത് മരം കൊണ്ടുണ്ടാക്കിയ മണിമേട. പള്ളി തുറന്നിട്ടില്ല. വിശ്വാസികള്‍ വരുമ്പോള്‍ മാത്രമേ പള്ളിയില്‍ ആരാധനയുള്ളൂ. പുരോഹിതന്മാര്‍ പോലും അവിടെ താമസമില്ല. കിളികള്‍ക്കും കാറ്റിനും മരങ്ങള്‍ക്കും പുല്ലിനും പൂക്കള്‍ക്കും ആത്മീയതയ്ക്കും മാത്രമായി ഒരു തുണ്ട് ഭൂമി. നിശബ്ദതയാണ് ഈ ദ്വീപിന്റെ മുഖമുദ്ര. മന:ശാന്തി സന്ദര്‍ശകര്‍ക്കുള്ള സമ്മാനം. അതിഥികളെ കണ്ടിട്ടെന്നോണം പക്ഷികള്‍ പാട്ടുപാടി. ഒരു മൂളലോടെ ഇളംകാറ്റു ഞങ്ങളെ തഴുകി. മരച്ചില്ലകള്‍ ചാഞ്ചാടി. സ്വര്‍ഗീയമായ ചുറ്റുപാടില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ വിശപ്പുമാറ്റി. നല്ല യാത്രാക്ഷീണമുണ്ട്. തുഴക്കാരും ഒപ്പം ചേര്‍ന്നു. കൊണ്ടു വന്ന ബിസ്‌കറ്റും പഴവും റൊട്ടിയുമെല്ലാം എല്ലാവരും പങ്കിട്ടെടുത്തു. ''നിങ്ങള്‍ തയ്യാറെങ്കില്‍ ഈ ദ്വീപിനു ചുറ്റും ഒരു വലം ബോട്ടു തുഴയാന്‍ ഞങ്ങള്‍ തയ്യാര്‍. വരുന്നോ?'' തുഴക്കാരന്‍ അബേറ്റ അന്വേഷിച്ചു. എല്ലാവരും തയ്യാര്‍, ഞാന്‍ പോലും! പക്ഷേ ആസ്ട്രിഡിനു താല്പര്യമില്ല. ദ്വീപിലിരുന്ന് കുഞ്ഞു റൂബെന് മുലയൂട്ടണമെന്നാണ് ആസ്ട്രിഡ് ആഗ്രഹിച്ചത്. ''ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് സുരക്ഷിതമാണോ?'' ടക്ലു ചോദിച്ചു. ''തീര്‍ച്ചയായും. ഇവിടെ അവര്‍ പരിപൂര്‍ണ സുരക്ഷിതയായിരിക്കും'', കെബെഡെ ഉറപ്പു നല്കി.

ദ്വീപിനു ചുറ്റും ഞങ്ങള്‍ ഒരു വലം ബോട്ടുയാത്ര നടത്തി. പറഞ്ഞാലും തീരാത്ത ജലഭംഗി. ഒരിടത്തു കടും നീല. മറ്റൊരിടത്ത് മരതകം പോലെ കടും പച്ച. ജലപ്പക്ഷികള്‍ പ്രത്യേക ശബ്ദത്തോടെ ഊളിയിട്ട് പുല്‍മേട്ടിലേക്കൊളിച്ചു. ചുറ്റും സഗൗരവം ഉയര്‍ന്നു നില്ക്കുന്ന പര്‍വതനിര. തിരിച്ച് ദ്വീപിലെത്തിയപ്പോള്‍ ആസ്ട്രിഡിന്റെ മടിയിലിരുന്ന് കുഞ്ഞു റൂബെന്‍ ഞങ്ങള്‍ക്കൊരു പഞ്ചാരപുഞ്ചിരി സമ്മാനിച്ചു. വശ്യലാവണ്യമുള്ള പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അമ്മയുടെ അമ്മിഞ്ഞപ്പാല്‍ നുകരാന്‍ കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ ഏതു കുഞ്ഞാണ് ഇഷ്ടപ്പെടാത്തത്!

മടക്കയാത്രയ്ക്കു സമയമായി. തിരികെ സഞ്ചരിക്കവേ ദ്വീപിലൊരു പഴയ കല്ലറ കണ്ടു. അതില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഫ്രെയിം ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ദ്രവിച്ചുതുടങ്ങിയ ആ മുഖത്തൊരു പുഞ്ചിരി - സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി പുരണ്ട പുഞ്ചിരി. നിത്യശാന്തി! വീണ്ടും ബോട്ടിലേക്ക്. യാനം മാറിയിരിക്കുന്നു - തടികൊണ്ടുള്ള ബോട്ടാണ്. പുതിയൊരു സഞ്ചാരികൂടി, തദ്ദേശിയാണെന്നു തോന്നുന്നു. തുഴക്കാരനില്‍ നിന്ന് തുഴകൈക്കലാക്കാന്‍ അയാളൊരു ശ്രമം നടത്തിയപ്പോള്‍ ബോട്ടൊന്നു കുലുങ്ങി. എന്റെ മുഖം വലിഞ്ഞു മുറുകി. അഖില അതുകണ്ട് ചിരിച്ചു. പിന്നെ കൂട്ടച്ചിരിയായി. മറുകരയെത്തി. ഇനി നടക്കണം. കയറ്റമാണ്. അമേലിനും ഡോ. സല്‍മയ്ക്കുമൊപ്പം അഖിലയും ആസ്ട്രിഡും കൂടി കുതിരസവാരിക്കാരായി. ''കൗ ഗേള്‍സ്'' ആരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ ആണ്‍പ്രജകള്‍ കാല്‍നടക്കാര്‍. കാഴ്ചകള്‍ കണ്ടും കേട്ടും കാറ്റിന്റെ തഴുകലേറ്റും മുന്നോട്ട്. വെഹിക്കിള്‍ സ്റ്റോപ് പോയിന്റിലെത്തിയപ്പോള്‍ വൈകിട്ട് 3.45 (എത്യോപ്യന്‍ ഔദ്യോഗിക സമയം 9.45). അവിടെ നിന്ന് ഒന്നു തിരിഞ്ഞു നോക്കി. അകലെയായി വെഞ്ചി. വാനനീലിമ മുഴുവന്‍ വാരിത്തേച്ച് അവള്‍ വീണ്ടും വിളിക്കുകയാണ്.

Text & Photos: K P Shivakumar
(എത്യോപ്യയിലെ അംബോ പട്ടണത്തിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകന്‍. ഭാര്യ, ഡോ. അഖില എസ്. നായര്‍ അംബോ സര്‍വകലാശാലയില്‍ പരിസ്ഥിതി ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍.) )