Showing posts with label Gavi. Show all posts
Showing posts with label Gavi. Show all posts

Wednesday, March 13, 2013

കാനനഛായയില്‍

Gavi, pathanamthitta, Kerala
പശ്ചിമഘട്ടത്തിലെ സുന്ദരവും സമ്പന്നവുമായ കാനനക്കാഴ്ചകളിലേയ്ക്കാണ് ഇനി നിങ്ങള്‍ കടക്കുന്നത്. ഈ ഹരിതവനങ്ങള്‍ക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്ന ശപഥം നിങ്ങളുടെ ഇനിയുള്ള ഓരോ ചുവടിലും ഉണ്ടാകണം.

ഗവി. നിത്യഹരിതവനങ്ങള്‍ ഒരുക്കിവെച്ച ഒരു തുരുത്ത്. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയിലേക്കുള്ള വഴിയില്‍ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടു തിരിഞ്ഞു വേണം ഗവിയിലേക്ക് പോകാന്‍. ഏതാണ്ട് 27 കിലോമീറ്റര്‍. വള്ളക്കടവ് ചെക്‌പോസ്റ്റ് വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരത്ത് വഴിവക്കില്‍ വീടുകളും കടകളുമൊക്കെ കാണാം. ചെക് പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ കൊടും കാട്. ആനകള്‍ സൈ്വരവിഹാരം നടത്തുന്ന സ്ഥലം. വഴിയരികില്‍ ഏതു നേരവും അവയെ കാണാം. ആന മാത്രമല്ല, കടുവയും കരടിയുമൊക്കെയുളള കാടാണിത്.

Gavi, pathanamthitta, Keralaവള്ളക്കടവ് ചെക്‌പോസ്റ്റില്‍ എത്തുമ്പോഴേക്കും അഞ്ചുമണിയോട് അടുത്തിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഈ ചെക്‌പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇവിടെ പണം കൊടുത്ത് പാസ്സെടുത്തു വേണം ഗവിയിലേക്ക് പോകാന്‍. ഗവിയിലെ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്ക് ചെയ്തിരുന്നത് കൊണ്ട് ചെക്‌പോസ്റ്റിലെ പ്രവേശനം എളുപ്പമായി. അവര്‍ വാഹന നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചെക്‌പോസ്റ്റില്‍ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളുമായി മുന്‍കൂര്‍ അനുമതിയോടെ വരുന്ന വാഹനങ്ങള്‍ക്കും നാട്ടുകാരുടെ വാഹനങ്ങള്‍ക്കും ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്കും അതിഥികള്‍ക്കും മാത്രമാണ് സാധാരണ ഈ ചെക്‌പോസ്റ്റ് കടന്നുപോകാന്‍ അനുമതിയുള്ളത്. ഇവിടെ ഗവിയില്‍ നിന്ന് മടങ്ങിവരുന്ന സഞ്ചാരികളെ കണ്ടു. വഴിയരികില്‍ പലയിടത്തും ആനകളെ കാണാനായെന്ന് അവര്‍ പറഞ്ഞു. ആന അവന്റെ കാട്ടില്‍ സൈ്വര്യ വിഹാരം നടത്തുന്നത് കാണാന്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ ആനപ്പേടിക്ക് പ്രസക്തിയില്ല.

Gavi, pathanamthitta, Keralaവളഞ്ഞു പുളഞ്ഞ് പോകുന്ന കാട്ടുവഴി. ഇലപടര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മങ്ങി വരുന്നു. പല തട്ടുകളില്‍ കയറിപ്പോകുന്ന കാട്. കാഴ്ചയുടെ അടരുകള്‍ അനുഭൂതിയായി മാറുന്നു. കാട് വേറൊരു ഇടം തന്നെ. പുല്‍മേട്ടിലോ പര്‍വ്വതങ്ങളിലോ നിന്നാല്‍ ഭൂവിതാനങ്ങളുടെ വിശാലതയിലേക്ക് എറിയപ്പെടുന്നതായി നമുക്ക് തോന്നും. കാട്ടിലോ, നമ്മള്‍ നമ്മളിലേക്ക് അരിച്ചിറങ്ങും. ചുറ്റിലുമുള്ള പച്ചപ്പ് ഉള്ളിലേക്ക് പടരും. അപരിചിതവും നിഗൂഢവുമായ കാട്, യാത്രയുടെ തുടക്കത്തില്‍ പകരുന്ന ആപത്ശങ്കകള്‍ ചിന്തയുടെ ഉന്‍മേഷത്തില്‍ അലിഞ്ഞില്ലാതാവും.

വഴിയില്‍, ഗവിയില്‍ നിന്നു മടങ്ങി വരുന്ന സഞ്ചാരികളെ കണ്ടു. അവരുടെ കണ്ണുകള്‍ കാട്ടിലാകെ കാഴ്്ചകള്‍ക്കായി പരതുന്നുണ്ടായിരുന്നു. പോര്‍ച്ചുഗലില്‍ നിന്നു വന്ന ഏയ്ഞ്ചലയ്ക്ക് നിധികിട്ടിയതുപോലെ. കുറച്ചകലെ അവരുടെ സംഘം മൂന്ന് ആനകളെ തൊട്ടടുത്ത് കണ്ടു. അവളുടെ കൂട്ടുകാരന്‍ വലിച്ചു തീര്‍ന്ന സിഗററ്റ് റോഡില്‍ കുത്തി കെടുത്തി ബാക്ക് പാക്കിന്റെ അറയിലേക്ക് തിരുകി. സിഗററ്റ് കൊളളി പോലും വലിച്ചെറിയാതെ കാടിനെ ബഹുമാനിക്കുന്ന ആ സഞ്ചാരികളോട് ആദരവ് തോന്നി. മുന്നോട്ടുള്ള യാത്രയില്‍ ആനയെക്കാണാനുള്ള സാധ്യതയെപ്പറ്റി മടക്ക വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കികൊണ്ടിരുന്നു. എന്നാല്‍ പച്ചക്കാനം ചെക്‌പോസ്റ്റില്‍ എത്തുന്നതുവരെ ഒരു വന്യജീവിയേപോലും ഞങ്ങള്‍ കണ്ടില്ല.

Gavi, pathanamthitta, Keralaനാലഞ്ച് കിലോമീറ്റര്‍ കഴിഞ്ഞു കാണും. വഴിയില്‍ ഒരു വാഹനത്തില്‍ നിന്ന് ഒരാള്‍ കൈകാണിച്ചു. ഗവിയിലെ ടൂറിസം മാനേജര്‍ ആര്‍.കെ. എന്ന ആര്‍. രാധാകൃഷ്ണനായിരുന്നു അദ്ദേഹം. ഫോണ്‍ചെയ്യാന്‍ വന്നതാണ്. അവിടം ഫോണ്‍പോയിന്റ് എന്നാണ് അറിയപ്പെടുന്നത്. കാട്ടില്‍ ഇതിനപ്പുറവും ഇപ്പുറവും ഫോണിന് റെയ്ഞ്ചില്ല. ഗവിയില്‍ ലാന്റ്‌ഫോണുമില്ല. ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്കിങ് സ്വീകരിക്കാനും സഞ്ചാരികളുടെ അന്വേഷണത്തിനു മറുപടി പറയാനും വൈകുന്നേരങ്ങളില്‍ ഒരു ഉദ്യോഗസ്ഥന്‍ മൊബൈലുമായി ഈ പോയിന്റില്‍ കാത്തുനില്‍ക്കും. ഗവിയെത്തുമ്പോഴേക്കും അന്തിനേരം. കാടിന്റെ കൈക്കുമ്പിള്‍ പോലെ സ്വച്ഛവും ശാന്തവുമായൊരു തടാകം. അതിനരികില്‍ പര്‍ണ്ണശാലപോലെ ഫോറസ്റ്റ് മാന്‍ഷന്‍.

Gavi, pathanamthitta, Keralaശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളില്‍ ഒന്നാണ് ഗവിയിലേത്. അണക്കെട്ട് പണിയുന്ന നേരത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടമാണ് ഫോറസ്റ്റ് മാന്‍ഷനായി മാറിയത്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാനുളള ഏക സങ്കേതമാണിത്. ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നടത്തുന്ന മൂന്നു മുറികളുള്ള ഫോറസ്റ്റ് മാന്‍ഷനിലെ താമസം സുഖകരവും സൗകര്യപ്രദവുമാണ്. ഭക്ഷണവും ഒട്ടൊക്കെ രുചികരം.

കൃഷിയുടെയും അഭയാര്‍ത്ഥി പ്രവാഹത്തിന്റെയും വേറൊരു ചരിത്രമുണ്ട് ഗവിക്ക്. ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം ഇവിടെ കൃഷിചെയ്ത ഏലക്കാടുകള്‍ പിന്നീട് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇവര്‍ക്ക് ഏല ഫാക്ടറിയുമുണ്ട്. എണ്‍പതുകളുടെ ആദ്യം ശ്രീലങ്കയില്‍ നിന്ന് കുടിയിറക്കിയ തമിഴരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികള്‍. ഗവി ഇവരുടെ നാടാണ്. ഫോറസ്റ്റ് മാന്‍ഷനില്‍ നിന്ന് കുറെ മുന്നോട്ടു പോയാല്‍ ഇവരുടെ കോളനികളും സ്‌കൂളും അമ്പലവുമൊക്കെയുണ്ട്. ദിവസം ഒരു നേരം മാത്രമെത്തുന്ന സ്വകാര്യ ബസാണ് ഇവരെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത്. ടൂറിസം സാദ്ധ്യതകള്‍ മുതലെടുക്കാന്‍ ഈയിടെ പത്തനംതിട്ടയില്‍ നിന്ന്് ഗവിയിലൂടെ കുമളിയിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട നിന്ന് വടശ്ശേരിക്കര, പെരിനാട്, പുതുക്കട, മണക്കയം വഴിയാണ് ഈ സര്‍വീസ്. ഇക്കോ ടൂറിസം പദ്ധതിയില്‍ ഗൈഡുകളായി സേവനമനുഷ്ടിക്കുന്നത് നാട്ടുകാര്‍ തന്നെ.

Gavi, pathanamthitta, Keralaഇവിടെ ഒരു കുന്നിന്‍ പുറത്ത് നിന്നാല്‍ ശബരിമലയുടെ വിദൂര ദൃശ്യം കാണാം. പാക്കേജിന്റെ ഭാഗമായി ഏലത്തോട്ടവും ഫാക്ടറിയും സന്ദര്‍ശിക്കാം. ബോട്ടുയാത്രക്കിടയില്‍ വെള്ളച്ചാട്ടം കാണാം. അതിസമ്പന്നമായ സസ്യ ജന്തുജാലമാണ് ഇവിടെയുള്ളത്. പുള്ളിപ്പുലി ഉള്‍പ്പടെ 63 തരം മൃഗങ്ങളും 323 തരം പക്ഷികളും 45 തരം ഉരഗങ്ങളും, എന്തിന് നോഹ പേടകം ഉണ്ടാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മരം പോലും ഇവിടെയുണ്ടെന്ന് ആര്‍.കെ. പറയും. ടൂറിസ്റ്റുകള്‍ക്ക് അദ്ദേഹത്തിന്റെ വക ചെറിയ പ്രകൃതി പഠന ക്ലാസ്സുണ്ട്.

രാത്രി താമസക്കാര്‍ക്ക് നൈറ്റ് സഫാരിയുണ്ട്. പച്ചക്കാനത്തേക്കുള്ള വഴിയില്‍ ഒരു മ്ലാവിന്റെ ഭയവിഹ്വലമായ രണ്ടു കണ്ണുകളാണ് ഞങ്ങള്‍ കണ്ടത്. കൊച്ചു പമ്പയിലേക്കുള്ള വഴിയില്‍ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു കൂരമാന്‍ തെന്നിമാറി. എലിയെപ്പോലെ നിലം പതുങ്ങി, മാനിനെ പോലെ പുള്ളികള്‍. എലിയില്‍ നിന്ന് പുറപ്പെട്ട് മാനിലെത്താതെ നടക്കുന്ന ഒരു ജീവി. ഞങ്ങളുടെ ഗൈഡായ വര്‍ഗീസ് നിറയെ ആനക്കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.

രാവിലെ തന്നെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ദമ്പതികള്‍ വന്നു. സെറയും വില്യവും. ഒരു സുന്ദരനും സുന്ദരിയും. അവര്‍ക്ക് മുന്നില്‍ ആര്‍.കെ കാടിനെക്കുറച്ച് വര്‍ണിച്ചു. പൊട്ടിച്ചിരിച്ചു തമാശപറഞ്ഞും അവരത് ആസ്വദിച്ചു. അവര്‍ കടുത്ത ട്രെക്കിങ് തിരഞ്ഞെടുത്തു. എന്നു വെച്ചാല്‍, രാവിലെ മുതല്‍ വൈകീട്ട്‌വരെ കാട്ടിലൂടെ നടപ്പ്. പ്രഭാത ഭക്ഷണം കഴിഞ്ഞ് അവര്‍ കാടുകയറി. പ്രണയത്തിന്റെ ഉന്മാദത്തിലായിരുന്നു അവര്‍. തടാകക്കരയിലൂടെ, ദൂരെ പുല്‍മേട്ടിലൂടെ നടന്ന് നടന്ന് അവര്‍ കാട്ടിലേക്ക് മറഞ്ഞു. പുല്‍മേട്ടില്‍ തുഷാരങ്ങള്‍ക്കൊപ്പം പ്രണയവും പൂത്തുനിന്നു.

Gavi, pathanamthitta, Keralaവൈകീട്ട് ഞങ്ങളുടെ മടങ്ങിപ്പോക്ക് അവിസ്മരണീയമായിരുന്നു. തലേദിവസം മറച്ചുവെച്ച കാഴ്ച്ചകളൊക്കെ ഞങ്ങള്‍ക്കു മുന്നില്‍ കാട് തുറന്നു. ഒരിടത്ത് റോഡിന് തൊട്ടുതാഴെ രണ്ടാനകള്‍. മറ്റൊരിടത്ത് കുന്നിന്‍ചെരുവിലൂടെ കയറിപോകുന്ന ഒരു സംഘം. പിന്നെ, ഒരു പുല്‍മേട്ടില്‍ കുട്ടിക്കുറുമ്പനുമായി ചിലര്‍.

Travel Info
How to Reach
By air :
kochi-200 km, Thiruvanthapuram-250km, Madurai-195km.
By rail : Nearest railhead Theni-70 km. kottayam-120km
By road : Kottayam- Vandiperiyar: 95km. Vandiperiyar –Gavi: 27km

Locaiton: District-Pathanamthitta

Contact Numbers: KFDC Head office, kottayam 0481-2581204, 205 aTourist Reception centre at kumaly-04869-223270 a Vallakkadavu check post: 04869-252515
Website: www.greenmansions.co.in
Email: mail@ greenmansions.co.in

Best Season: November to March
Attitude: 3150-3400ft

Local Conveyance
*
Daily trips from Kumali and Thekkady organized by travel agents and hotels.
*Private bus service from Vandiperiyar to Gavi at 4.30 pm.
*KSRTC service from Pathanamthitta to Kumily via Gavi from 12.30 pm. Reaches Gavi at 5.15 pm. From Gavi to Pathanamthitta at 7 am. (- 74.50)
*Pathanamthitta KSRTC bus station Ph. 04868 222366

Stay
Forest Mansion, Gavi-Day time package: trekking and boating (including breakfast, lunch and evening tea)- Rs.850/person
Overnight package: (stay at Gavi mansion, trekking and boating etc):-1750/person
Jungle camps (stay at tents, trekking, boating,night safari) : Rs-2000/person. For booking Mob: 9947492399 (4pm to 5pm)

Map
Map of Gavi, pathanamthitta, Kerala




















Text: S N Jayaprakash, Photos: Vivek.R.Nair

Thursday, January 31, 2013

മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ

Moozhiyar, Idukki, Keralaകാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.

നിബിഡവനഭംഗിയും അരുവികളും കുളിരും കളികളര്‍മൊക്കെ കാനനയാത്രകളിലേക്ക് സഞ്ചാരിയെ വീണ്ടും ക്ഷണിക്കുന്ന ഘടകങ്ങളാണെങ്കിലും കേരളത്തിലെ വനങ്ങളിലൂടെയുള്ള യാത്രകളില്‍ ആനക്കാഴ്ച്ചകള്‍ തന്നെയാണ് എന്നും താരം. ആനക്കൂട്ടങ്ങളെ കാണാനുള്ള അദമ്യമായ ആഗ്രഹവും അതോടൊപ്പം തന്നെ കാനനപാതയിലെ അടുത്ത വളവിനപ്പുറം ചെന്നു പെടുന്നത് അവയുടെ മുന്നിലേക്കാവുമെന്ന ഭയവും ചേര്‍ന്ന വിവരിക്കാനാവാത്ത ആ മാനസിരകാവസ്ഥ ഈ യാത്രകള്‍ക്ക് മാത്രം സ്വന്തം. യാത്ര കഴിഞ്ഞാലും അതിന്റെ അനുഭൂതി കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഭയവും ആകാംക്ഷയും ആവേശവും കലര്‍ന്ന ഈ അനുഭവം കൊണ്ടു മാത്രമാണ്. പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്തുള്ള മൂഴിയാറിലേക്കുള്ള ഈ കാനന യാത്രയുടെയും പ്രധാന ത്രില്‍ അതുതന്നെയായിരുന്നു.

സീതത്തോട്, ളാഹ, പെരിനാട്, വടശ്ശേരിക്കര, പ്ലാപ്പള്ളി, ആങ്ങാമുഴി വഴിയായിരുന്നു യാത്ര. മകരവിളക്കിനോടടുത്ത ദിവസമായിരുന്നതിനാല്‍ നിരവധി ശബരിമല വാഹനങ്ങള്‍ക്കൊപ്പമാണ് വഴിയിലെ പല ചെറുപട്ടണങ്ങളും താണ്ടാനായത്. അതു കൊണ്ടുതന്നെ ആങ്ങാമുഴി ഫോറസ്റ്റ് ചെക്‌പോസ്റ്റ് എത്തുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറിയാണ് മൂഴിയാര്‍ പവര്‍‌സ്റ്റേഷന്‍. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങി അടുത്ത ദിവസം രാവിലെ മറ്റൊരു വഴിയിലൂടെ യാത്ര തുടരുകയാണ് ലക്ഷ്യം.

ആങ്ങാമുഴി താണ്ടുന്നതോടെ ജനപഥങ്ങള്‍ അവസാനിക്കുകയും മൃഗപഥങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. അവിടെ ചെക്‌പോസ്റ്റില്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി വാങ്ങി വേണം യാത്ര തുടരാന്‍. പേടിപ്പെടുത്തുന്ന വനമാണെങ്കിലും മൂഴിയാര്‍ പവര്‍ഹൗസിലേക്കുള്ള മാര്‍ഗ്ഗമായതിനാല്‍ ടാറിട്ട ആ റോഡിലെവിടെയെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജീപ്പോ പോലീസ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ സഞ്ചരിക്കുന്ന ടൂവീലറുകളോ അതുമല്ലെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് ഉച്ചയക്ക് പുറപ്പെട്ട് രാത്രി മൂഴിയാറിലെത്തുകയും രാവിലെ ആറുമണിക്ക് മടങ്ങുകയും ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സോ പോലുള്ള ഒറ്റപ്പെട്ട വാഹനങ്ങള്‍ കണ്ടെന്നും വരാം.

ഗസ്റ്റ് ഹൗസിന് നാലുകിലോമീറ്റര്‍ മുന്നിലായി പോലീസ് ചെക്‌പോസ്റ്റുണ്ട്. അവിടെയും യാത്രക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. ആരാണീ രാത്രയില്‍ എന്ന സംശയത്തോടെയാണ് ഡ്യൂട്ടി പോലീസുകാര്‍ വാഹനത്തിനടുത്തേക്ക് വന്നതെങ്കിലും അവരുടെ അതീവ സൗഹാര്‍ദപരമായ പെരുമാറ്റം ഭീതിയേകുന്ന ആ വനയാത്രയില്‍ ആശ്വാസമായി. അങ്ങകലെ കണ്ട ലൈറ്റുകള്‍ മൂഴിയാര്‍ പവര്‍ഹൗസിലേതാണെന്ന് അവര്‍ പറഞ്ഞു തന്നു.

ഗസ്റ്റ്ഹൗസിലെത്തുമ്പോഴേക്കും നേരത്തെ പറഞ്ഞതനുസരിച്ച് ചപ്പാത്തിയും ചിക്കന്‍കറിയുമുള്‍പ്പടെ അത്താഴം റെഡി. വനമധ്യത്തില്‍ പ്രതീക്ഷിക്കാവുന്നതില്‍ വെച്ച് ഭേദപ്പെട്ട സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 375 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ള മുറിവാടക. വൈദ്യുതിഭവനുമായി ബന്ധപ്പെട്ട് നേരത്തേ ബുക്ക് ചെയ്യണം. വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക അവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്താത്ത ദിവസമാണ് മുറി മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളത്. നേരത്തെ പറഞ്ഞുവെച്ചാല്‍ എന്തു വിഭവവും തയ്യാറാക്കി നല്‍കും.

ഭക്ഷണത്തിന് പ്രത്യേകം തുക അടയ്ക്കണമെന്ന് മാത്രം. എല്ലാം രജിസ്റ്റ്‌റില്‍ രേഖപ്പെടുത്തി സര്‍ക്കാര്‍ വക രസീതും നല്‍കും. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കുളിയും സ്വാദിഷ്ട ഭക്ഷണവും കഴിഞ്ഞ് വനത്തിനുള്ളിലെ മകരമാസക്കുളിരില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള മധുരസ്വപ്‌നങ്ങളായിരുന്നു മനസ്സു നിറയെ.

രണ്ടാം ദിവസം


ആറുമണിക്കുണര്‍ന്ന് നടക്കാനിറങ്ങുമ്പോള്‍ വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. കാട്ടുവഴികളിലൂടെയുള്ള അലസഗമന എന്നും ഒരാവേശം തന്നെയാണ്. കണ്ണാന്തളിവേരിന്റെ കുളിര്‍മ്മയും കാട്ടുകുറിഞ്ഞിപ്പൂവിന്റെ സൗന്ദര്യവും പോലെ കാവിവാക്യങ്ങളില്‍ മാത്രം കേട്ടിരുന്ന പലതും കണ്ടതും അറിഞ്ഞതും ഇത്തരം പ്രഭാതയാത്രകളിലാണ്. വിളിപ്പാടകലെ കാട്ടാനയെക്കണ്ട് ഓടിയകന്നതും വേദനപ്പിക്കാതെ കടിച്ചു തൂങ്ങി രക്ത കുടിച്ചു വീര്‍ത്തുവരുന്ന അട്ടയുടെ പിടിവിടുവിക്കാനാവാതെ കാത്തിരുന്നതുമെല്ലാം മുന്‍കാല യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍. കാല്‍ച്ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന മേഘപാളികളും പച്ചമേലാപ്പിനിടയിലൂടെ അരിച്ചെത്തുന്ന തണുപ്പ് മാറാത്ത തിളങ്ങുന്ന വെയിലും ചേര്‍ന്നൊരുക്കിയ ചിത്രഭംഗി മൂഴിയാര്‍ വനത്തിലെ ഈ പ്രഭാതയാത്രയ്ക്കു മാറ്റുകൂട്ടി.

വഴിയില്‍ കണ്ട കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളും അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന ട്രാന്‍സ്മിഷന്‍ ടവറുകളും വനഭംഗിക്ക് കളങ്കമാണെങ്കിലും ദശകങ്ങള്‍ക്ക് മുന്‍പ് ചെങ്കുത്തായ ഈ മലഞ്ചെരുവുകളില്‍ അവ സ്ഥാപിച്ച മനുഷ്യന്റെ അധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ നമിക്കാതിരിക്കാനാവില്ല. അഞ്ച് മിനിട്ട് കറണ്ടു പോയാല്‍ രോഷം കൊള്ളുന്ന നമ്മള്‍, വൈദ്യുതി ഉത്പാദിപ്പിച്ച് നമ്മുടെ വീടുകളിലെത്തിക്കുന്നതിന് പിന്നിലെ സങ്കീര്‍ണമായ പ്രക്രിയയെക്കുറിച്ചോ അതിനു വേണ്ടി ഈ വനാന്തര്‍ഭാഗത്തെ പവര്‍ഹൗസുകളിലുള്‍പ്പടെ ജോലി ചെയ്യുന്ന മനുഷ്യരുടെ അധ്വാനത്തെക്കുറിച്ചോ ഒരിക്കലും ചിന്തിക്കാറേയില്ലെന്നതല്ലേ വാസ്തവം.

ട്രെക്കിങ് കഴിഞ്ഞ് എട്ടുമണിയോടെ ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുമ്പോഴേക്കും ഗവിവഴി പോകുന്ന രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് എത്തിയിരുന്നു. ബസ് പുറപ്പെടുന്ന സ്ഥലത്ത് ചെറിയൊരു പലചരക്ക് കടയും ചായക്കടയും കംഫര്‍ട്ട് സ്‌റ്റേഷനുമുണ്ട്. മൂഴിയാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ അത്ര തന്നെ. ഏതാണ്ട് ഒരുകിലോമീറ്റര്‍ മാറി താഴ്‌വരയിലായി മൂഴിയാര്‍ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസസിന് സമീപം ബോര്‍ഡിന്റെ നിരവധി ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും ഏതാനും ചിലതില്‍ മാത്രമേ ആള്‍താമസമുള്ളുവെന്ന് തോന്നി. ബാക്കിയെല്ലാം ചുറ്റിലും കാടുംപടലും പിടിച്ച് ഉപയോഗിശൂന്യമായി കിടക്കുന്നു.

അവിടെയാകെ ചുറ്റിനടക്കുന്ന ഒറ്റയാനായ കാട്ടുപന്നിക്ക് മണികണ്ഠനെന്നാണ് അവിടെയുള്ള ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പേര്. വര്‍ഷങ്ങളായി ഇവിടെയാണവന്റെ താമസം. ഉള്‍ക്കാട്ടിലേക്ക് കടത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലത്രെ. ആര്‍ക്കും ശല്യമില്ലാതെ അന്തര്‍മുഖനായി അവനിവിടെ മനുഷ്യരോടൊപ്പെ സഹവസിക്കുന്നു.

Moozhiyar, Idukki, Kerala എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ അടയാളങ്ങള്‍.

മരക്കൊമ്പുകള്‍ നിസ്സാരമായി ഒടിച്ചു മുന്നേറുന്ന ഇവര്‍ തന്നെയല്ലേ നാട്ടില്‍ മനുഷ്യന്‍ കയ്യിലേന്തുന്ന ഒരു ചെറുവടിയുടെ താളത്തിനൊപ്പം ഇടത്താനെ വലത്താനെ തുടങ്ങിയ ആജ്ഞകള്‍ ശിരസാവഹിച്ച് സഞ്ചരിക്കുന്നതും. നാട്ടാനകളുടെ ഈ വിധേയത്വം കണ്ട് ആരോ നടത്തിയ മണ്ടന്‍ കണ്ടു പിടുത്തമാവാണം ആനയ്ക്ക് ആനയുടെ കരുത്തറിയില്ല എന്നത്. കാട്ടാനകള്‍ അവയുടെ ശക്തിയെപ്പറ്റി തികച്ചും ബോധവാന്‍മാരാണ്. അതു പോലെ തന്നെ ആനകളെ ഒരിക്കലെങ്കിലും അവയുടെ സ്വന്തം തട്ടകങ്ങളില്‍ നേരിട്ട് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള വനയാത്രികര്‍ക്കും ആനയുടെ കരുത്തിനെപ്പറ്റി ഒരു സംശയവുമുണ്ടാവാന്‍ വഴിയില്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു ഡാമുകളാണ് ഈ വനഭൂമിയിലുള്ളത്. ഇതില്‍പ്പെട്ട കക്കി, ആനക്കയം ഡാമുകളിലൂടെയാണ് യാത്ര. ഡാമിനു മുകളില്‍ നിന്നുള്ള വനത്തിന്റെയും ജലസംഭരണിയുടെയും കാഴ്ച്ച അതിമനോഹരമാണ്. ഡാം നിര്‍മ്മാണത്തിനായി പാറപ്പൊട്ടിച്ച വനത്തിനുള്ളിലെ പാറമടയുടെ അവശിഷ്ടങ്ങള്‍ ഏതോ പുരാതനമായ കോട്ട പോലെ വന്യമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് . ഡാം നിര്‍മ്മാണ വേളയില്‍ റോപ് വേയ്ക്കു വേണ്ടിയും സിമന്റ് പാകപ്പെടുത്താനും നിര്‍മ്മിച്ച കൂറ്റന്‍ തൂണുകളും കെട്ടിടങ്ങളും ഡാമിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നു നിലനില്‍ക്കുന്നു. മുന്നൂറടിയാണ് ഡാമിലെ ജലനിരപ്പെന്നും അതിനും താഴെയായി പവര്‍ ഹൗസിലേക്ക് ജലം കൊണ്ടുപോകുന്നുണ്ടെന്നും ഡാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ഡാമുകളിലെ പോലീസ് ചെക്‌പോസ്റ്റിനു പുറമേ പച്ചക്കാനം, വള്ളക്കടവ് തുടങ്ങിയ ഫോറസ്റ്റ് ചെക്‌പോസ്റ്റുകളിലും വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ നല്‍കിവേണം യാത്ര തുടരാന്‍. ഗവി ലക്ഷ്യമാക്കിയുള്ള ആ യാത്രയ്ക്കിടെ വ്യൂ പോയിന്റില്‍ നിന്നുള്ള മൊട്ടക്കുന്നുകളുടെ അനന്തദൃശ്യങ്ങള്‍ വിവരണാതീതമാണ്. ഗവിയിലേക്ക് വന്ന ചെറുപ്പക്കാരുടെ സംഘങ്ങളില്‍ ചിലത് പച്ച പുതച്ച മലമടക്കുകളുടെ ഈ സുന്ദരഭൂമിയിലേക്കും എത്തിയിരിക്കുന്നു. വനഭൂമിയെന്നതിനപ്പുറം ഇന്നിവിടം ടൂറിസ്റ്റുകളെത്തുന്ന ഒരു സെന്ററായി മാറി കൊണ്ടിരിക്കുന്നു. കൂട്ടമായെത്തുന് വിലകൂടിയ ബൈക്കുകളും പുത്തന്‍തലമുറ യൂട്ടിലിറ്റി വാനുകളും.

പിന്നെയും ഏതാനും കിലോമീറ്ററുകള്‍ മുന്നിലേക്ക് പോരുമ്പോല്‍ ഗവി തടാകവും അരികിലായി സൗകര്യമായ ഫോറസ്റ്റ് മാന്‍ഷനും കാണാം. പാക്കേജ് ടൂറുകളിലെത്തിയ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളും അവരുടെ വാഹനങ്ങളും നിറഞ്ഞ ഫോറസ്റ്റ് മാന്‍ഷന് മുന്നിലൂടെ യാത്ര തുടര്‍ന്നു. നീല്‍ഗിരി താര്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയവയുടെ സാന്നിധ്യമാണ് സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗവിയുടെ ചുറ്റിനുമുള്ള വനഭൂമിയിലെ പ്രധാന ആകര്‍ഷണം.

ഗവിയിലേക്കടുക്കുമ്പോള്‍ തന്നെ കാനനപാതയുടെ ഇരുവശവും ശ്രീലങ്കയില്‍ നിന്നും കുടിയേറിപാര്‍ത്ത ജനങ്ങളുടെ കോളനി കാണാം. ഇവിടുത്തെ ഏലത്തോട്ടത്തിലും ഏലം ഫാക്ടറികളിലും തൊഴിലാളികളായി മൂന്ന് പതിറ്റാണ്ട് മുന്‍പ് എത്തിയവരാണവര്‍. ഇന്ന് ഗവി അവരുടെ സ്വന്തം നാടാണ്. തമിഴിലും സ്​പഷ്ടമായ മലയാളത്തിലും അവര്‍ സംസാരിക്കുന്നു. ഗവി പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള ലോകനാഥന്റെ കട ഒരു കൊച്ച് സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. ലോകനാഥന്‍ ഇവിടേക്കെത്തിയത് മറ്റുള്ളവര്‍ക്കൊപ്പം ജാഫ്‌നയില്‍ നിന്നാണെങ്കിലും അയാളുടെ അച്ഛന്റെ സ്വദേശം മധുരയാണത്രേ. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ലോകനാഥന്‍ കടയ്ക്കു പിന്നിലെ വീടിനുള്ളിലേക്ക് വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. ഫോറസ്റ്റ് മാന്‍ഷനിലേക്കും വ്യൂ പോയിന്റിലേക്കും പോകുന്ന വാഹനങ്ങളില്‍ പലതും ചായയ്ക്കായി അവിടെ നിര്‍ത്തുന്നു.

വഴിയിലെ മറ്റൊരു പ്രധാന പോയിന്റാണ് പാണ്ടിത്താവളം. പമ്പയില്‍ പോകാതെ നേരെ ശബരിമലയ്ക്ക് നടന്നെത്താവുന്ന മാര്‍ഗ്ഗമാണിത്. വണ്ടിപ്പെരിയാറില്‍ നിന്ന് ജീപ്പുകളില്‍ ഇവിടെയെത്തുന്ന ഭക്തന്‍മാര്‍ ഉപ്പുപാറവഴി കാല്‍നടയായി സന്നിധാനത്തേക്ക് നീങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് ഈ വഴി തിരഞ്ഞടുക്കുന്നവരില്‍ അധികവും.

വനത്തോട് യാത്ര പറഞ്ഞ് വണ്ടിപ്പെരിയാറിലെത്തുമ്പോഴേക്കും നിത്യജീവിതത്തിന്റെ പിരിമുറുക്കങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായി. പീരുമേട്, കുട്ടിക്കാനം വഴി അടുത്തിടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകളും പൈന്‍മരക്കാടും പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസികതകളും കുരിശുമല ആശ്രമവും ഡയറിഫാമും ഒരു നോക്ക് കണ്ട് കുരിശുപള്ളിക്ക് താഴെയെത്തുമ്പോഴേക്കും വൈകുന്നേരത്തെ പുകമഞ്ഞ് മൂടിത്തുടങ്ങിയിരുന്നു. ഏറെക്കാഴ്ച്ചകള്‍ കണ്ട് അതിലുമേറെ കാണാന്‍ ബാക്കിവെച്ച് ഒരു മടക്കയാത്ര.

Text: Asha Vidhu