Showing posts with label Forest. Show all posts
Showing posts with label Forest. Show all posts

Friday, November 11, 2016

പുഴയുടെ പുറപ്പാട്‌

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് കാട്ടില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ട് പുഴയുടെ പുറപ്പാടു തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര

കാട്ടിലൂടെ നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍ കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക. ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും കാലിനെ നാം ഓര്‍ക്കുന്നത്.

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.

തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.

തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.

അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.

താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.

മ്ലാപ്പാറയില്‍ പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത് ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍ കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.


കുറേ നടന്നാല്‍ ഇഞ്ചപ്പാറയിലെത്തും. രാവിലെ ഏഴിന് ഉപ്പുമാവും കഴിച്ച് തുടങ്ങിയ യാത്രയുടെ ആദ്യപാദം ഇവിടെ കഴിയുന്നു. ഇവിടെ കട്ടന്‍ ചായ തിളയ്ക്കും വരെ വിശ്രമം. അതു കഴിഞ്ഞുള്ള നടപ്പ് നല്ല കാട്ടിലൂടെയാണ്. മുകളില്‍ മലയണ്ണാന്‍. താഴെ പുഴയ്ക്ക് പലവര്‍ണ്ണങ്ങള്‍. ഇലകളുടെ പ്രതിബിംബമാണത്. രണ്ടാം ദിവസത്തിന്റെ അന്ത്യമടുത്തു വരുന്നു. മൂലവൈഗയിലാണ് ഊണും ഉറക്കവും. പുഴയുടെ നടുക്ക് ദ്വീപു പോലൊരു സ്ഥലത്ത് ഇരട്ടകളെ പോലുള്ള ആനകളുടെ തീറ്റയും കുസൃതിയും. കുറച്ച് ദൂരെ ഒരാനക്കൂട്ടം. അതില്‍ നിന്ന് മാറി നടക്കുന്ന ചട്ടുകാലന്‍ ആന ഞങ്ങളെ കണ്ടതും മുന്നറിയിപ്പ് ചിന്നം വിളിയുമായി കാട്ടിലേക്കോടി. പിറകില്‍ ഇരട്ടകളും. പുഴ മത്സ്യങ്ങളാല്‍ സമൃദ്ധമാണ്. പാറക്കുഴികളിലെ വെള്ളത്തിലെല്ലാം മീനുകള്‍. ഉയര്‍ന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന കുയില്‍ മീനുകളാണേറെ.വംശനാശ ഭീഷണിയുള്ള ബ്രാഹ്മണകണ്ടയും കൂട്ടിനുണ്ട് പിന്നെ ഈറ്റില കണ്ടയും കൂരലും.


തുടര്‍ന്നൊരു കയറ്റമാണ്, കുണ്ടാങ്കല്ലിലേക്ക്. ആനപോലും നിരങ്ങി വീഴുന്ന തരം ഉരുളന്‍ കല്ലുകളുള്ള ഇടമാണിത്. വീതി കുറഞ്ഞ കാട്ടാറിലൂടെ പാറകള്‍ ചാടികയറിയുള്ള ഈ യാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. തമിഴ്‌നാട്ടുകാരാണ് ഈ സ്ഥല ത്തെ കുണ്ടാങ്കല്ലെന്ന് വിളിച്ചത്. മന്നാന്‍മാര്‍ക്ക് ഇവിടം പടുതക്കാട്ട് വിടുതിയാണ്. തോട്ടരികില്‍ ചോറു വേവിക്കുമ്പോള്‍ കണ്ണന്‍ നൂറാന്‍കിഴങ്ങ് മാന്താന്‍ പോയി. ദൂരെ കുലച്ചു നില്‍ക്കുന്ന കാട്ടുവാഴയിലേക്കായിരുന്നു എന്റെ നോട്ടം. മുറിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കല്ലുവാഴയാണത്. കല്ലില്ലാത്ത ഭാഗം ചെത്തി തോരന്‍ വെച്ചു. തോടരികിലെ മണ്ണിനടിയിലേക്ക് നീണ്ടുപോകുന്ന കിഴങ്ങു മാന്തല്‍ ചില്ലറ അദ്ധ്വാനമൊന്നുമല്ല. മാറാങ്കിഴങ്ങ് എന്നാണിതിനെ മാന്നാന്‍മാര്‍ വിളിക്കാറ്. പുഴുങ്ങി തിന്നാന്‍ നല്ല സ്വാദാണ്. കുണ്ടാന്‍കല്ലിലെ താമസം കഴിഞ്ഞ് മണലോട വഴിയാണ് മുക്കാറിലേക്ക് പോകുന്നത്. മണലോട കഞ്ചാവുകാരുടെ കേന്ദ്രമാണ്. വഴിയരികിലെ വെടിപ്ലാവിനു മുകളില്‍ സിംഹവാലന്‍. താഴെ പൊട്ടിക്കിടക്കുന്ന വെടിച്ചക്കകളാണത് പറഞ്ഞത്.

അന്ന് രാത്രി മുക്കാറിലാണ് താമസം. കാട്ടിനുള്ളിലെ താമസത്തിന്റെ അവസാനത്തെ കിടപ്പ് ഇവിടെയാണ്. സുന്ദരമലയില്‍ നിന്നും ചൊക്കന്‍ പെട്ടിയില്‍ നിന്നും ചെമ്പകവല്ലിയില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികള്‍ പെരിയാറാകുന്ന സുന്ദര ദൃശ്യത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. ഈ ഭാഗ്യം കിട്ടിയ അപൂര്‍വ്വം ഒരാളാവുകയാണ് ഞാന്‍.

ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ ആവുന്നതിലേറെ സൗന്ദര്യം ഈ കാഴ്ചയ്ക്കുണ്ട്. ഒഴുകിയെത്തുന്ന അരുവികള്‍ നിശ്ചലമായി കിടക്കുന്ന മുക്കാറില്‍. കാടിന്റെ വര്‍ണ്ണഭേദങ്ങള്‍ ആ പുഴകള്‍ തീര്‍ത്ത കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പല പച്ചകള്‍ ഉറഞ്ഞ് കറുപ്പാകുന്നതും അലിഞ്ഞ് വെള്ളയാകുന്നതും ഇവിടെ കാണാം. ഈ ചിത്രം വരികളില്‍ ഒതുക്കാനാവില്ല. എന്റെ ക്യാമറയില്‍ പകര്‍ത്താനും. അതെന്റെ മനസ്സിന്റെ ചുമരില്‍ തൂക്കിയിട്ടിരിപ്പാണ്. മുക്കാറില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചെമ്പകവല്ലിയാണ്. ഇവിടെ കാലങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ ഒരുക്കുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടുകാര്‍ അണകെട്ടിയിരുന്നു. കേരളത്തിലേക്കൊഴുകുന്ന ചെമ്പകവല്ലിത്തോടിനെ തടഞ്ഞുനിര്‍ത്തി ഒരു കിലോമീറ്ററോളം കല്‍ചാലിലൂടെ തമിഴ്‌നാടിന്റെ മുകളില്‍ കൊണ്ടുപോയി ഒഴുക്കി വിടുകയായിരുന്നു അവര്‍. എപ്പഴോ ഇതു കണ്ടെത്തി കേരളാ വനം വകുപ്പ് രണ്ടിടങ്ങളിലായി ഈ ചാല്‍ പൊളിച്ച് വെള്ളം കേരളത്തിലേക്ക് തന്നെ ഒഴുക്കി. അന്നവിടെ വിഘ്‌നമകറ്റാന്‍ സ്ഥാപിച്ച വിഘ്‌നേശ്വര പ്രതിമ ഇന്നുമുണ്ട്. പഴയ സുര്‍ക്കിയിട്ടുറപ്പിച്ച കല്‍ക്കെട്ടുകളും. ഇത് പിന്നിട്ട് കുറച്ച് മുകളിലോട്ട് നടന്നാല്‍ ഒരു ഭാഗത്ത് തൂശനിക്ക കുച്ചിലാണ്. പണ്ട് തമിഴ്‌നാട്ടുകാര്‍ വന്ന് ക്യാമ്പടിച്ചിരുന്ന സ്ഥലമാണിത്. അന്ന് ഭക്ഷണത്തിന്റെ ബാക്കി മത്തന്‍ കുരു മുളച്ച് വളര്‍ന്ന സ്ഥലമാണിത്. തൂശനിക്കയെന്നാല്‍ കുമ്പളങ്ങ. ഇത് പിന്നിട്ടാല്‍ കുത്തനെയുള്ള ഇറക്കമാണ്. കേരളാതമിഴ്‌നാട് അതിര്‍ത്തിയാണിവിടം. ഇറങ്ങിചെല്ലുന്നത് പന്ത്രണ്ടേക്കര്‍ എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ്. വഴിയിലെങ്ങും പുളിനാരകങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ഹരിതകാനനം. ചുറ്റും കള്ളിച്ചെടികള്‍. കാട്ടുകോഴികള്‍.

മുന്നില്‍ തീര്‍ഥപ്പാറ. കുളി ഇവിടെയാണ്. കാടിന്റെ സമസ്ത ഗന്ധവും മനസ്സില്‍ മാത്രമാക്കി ശരീരത്തിലെ കാട്ടോര്‍മ്മകള്‍ ഒഴുക്കി കളഞ്ഞാണിനി യാത്ര. പളിയക്കുടിയാണ് ലക്ഷ്യം. അവിടെ ഞങ്ങളെ കാത്ത് പെരിയാര്‍ കടുവ സങ്കേതത്തിലെ വാഹനവുമായി സുകുവെത്തും. പളിയക്കുടിയിലെത്തുമ്പോള്‍ കുരച്ച് സ്വാഗതം ഓതുന്ന നാട്ടുപട്ടികള്‍ , കൊത്തി ഓടിക്കാനെത്തുന്ന സുന്ദരന്‍ പൂവന്‍കോഴികള്‍. ഈ കുടിക്കടുത്തുള്ള പുഴയില്‍ വെള്ളമില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. എങ്ങിനെ വെള്ളമുണ്ടാകാനാണ്. തമിഴ്‌നാട് അതിര്‍ത്തിക്കിപ്പുറം കാടില്ല. എസ്റ്റേറ്റുകള്‍ മാത്രം.

ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പുറം കടന്നപ്പോള്‍ സുകു കാത്തിരിപ്പുണ്ട്. പിന്നെ വാസുദേവനല്ലൂര്‍ കമ്പം തേനി വഴി കുമിളിയിലേക്ക് തിരികെ യാത്ര. വഴിയരികില്‍ വെള്ളക്കുപ്പായമഴിച്ച് വെച്ച് നഗ്‌നയായ് വൈഗ കിടക്കുന്നു. മനസ്സില്‍ പഴയൊരു സെമിനാറിന്റെ തലവാചകം.

(ഈ യാത്ര മഹാഭാഗ്യവാന്‍മാര്‍ക്കു മാത്രമുള്ളതാണ്. സംരക്ഷിത വനപ്രദേശത്തിന്റെ ഹൃദയത്തിലുടെയുള്ള യാത്ര പരിരക്ഷണ ആവശ്യാര്‍ത്ഥം വനപാലകരോടൊപ്പം മാത്രമാണ് ).


Text & Photos: C Sunil Kumar

Tuesday, February 2, 2016

കാട്ടിലെ പാളങ്ങള്‍


കുരിയാര്‍കുറ്റിപ്പാലം കടന്ന് കാട്ടിലേക്ക്‌


ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ അത്ഭുതമായ പറമ്പിക്കുളത്തെ കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവേയുടെ നഷ്ട പാതയിലൂടെ, കൊടും കാട്ടിലൂടെ, രണ്ടു ദിനം നീളുന്ന ഒരു ട്രെക്കിങ്ങ്

കാട് നീണ്ടു നീണ്ടു കിടന്നു. പച്ചപ്പുകള്‍ നിറഞ്ഞ്, പകുതി മൂടിയ പാതയും. പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന്ന കാട്ടുപാതയിലൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു. പണ്ട് പണ്ട് ഇതിലൂടെ റെയില്‍ പാളങ്ങള്‍ നീണ്ടു പോയിരുന്നു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. കൊടും കാട്ടിലൂടെ, കാടിനെ പിണഞ്ഞോടുന്ന പുഴകള്‍ക്കു മുകളിലൂടെ കയറിയും ഇറങ്ങിയും പോയ ഒരു നരോഗേജ് റെയില്‍. പാളങ്ങള്‍ പണ്ടേ പോയെങ്കിലും അതിനായി പാകിയ പാത ഇന്നുമുണ്ട്്. ഇന്ത്യന്‍ റെയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവെയുടെ ബാക്കിപത്രങ്ങള്‍. പറമ്പിക്കുളം കാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് തേക്കും തടികളും കൊണ്ടു പോകാന്‍ 1905 ല്‍ ബ്രിട്ടിഷുകാര്‍ ചേര്‍ന്ന നിര്‍മ്മിച്ച, ചാലക്കുടി വരെ നീളുന്ന 49.5 മൈല്‍ ദൈര്‍ഘ്യമാര്‍ന്ന കാട്ടു റെയില്‍ പാത. 'ഇതുപോലൊന്ന് ഇന്ത്യയില്‍ എവിടേയുമില്ല, ഒരു എഞ്ചിനിയറിങ്ങ് അത്ഭുതം!' ബ്രിട്ടിഷ് ഇംപീരിയല്‍ സില്‍വികള്‍ച്ചറിസ്റ്റായ എച്ച്. ചാമ്പ്യന്‍ അന്ന് അത്ഭുതപ്പെട്ടു.

പറമ്പിക്കുളത്തിന്റെ ഹരിതനിബിഢതയിലൂടെ
പറമ്പിക്കുളം ഡാം പരിസരം മുതല്‍ ചാലക്കുടിക്ക് 21 കി.മീ ഇപ്പുറത്തുള്ള ആനപ്പാന്തം കോളനി വരെയാണ് ട്രെക്കിങ്ങ്. പറമ്പിക്കുളം, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലൂടെ രണ്ടു ദിവസം നീളുന്ന സാഹസികമായ കാല്‍നട യാത്ര. ട്രാം വേയുടെ പറമ്പിക്കുളത്തുള്ള അവസാന സ്റ്റേഷനായ ചിന്നാര്‍ ടെര്‍മിനല്‍ ഇപ്പോള്‍ പറമ്പിക്കുളം റിസര്‍വോയറിനടിയില്‍ ജലസമാധിയിലാണ്. ട്രെക്കിങ്ങിന് കൂടെവരാമെന്ന് ആവേശപൂര്‍വം സമ്മതിച്ച പറമ്പിക്കുളത്തിന്റെ ജീവനാഡിയായ ഡി.എഫ്.ഒ. സഞ്ജയന്‍ കുമാറിന് പക്ഷെ അതിനായില്ല. ട്രാന്‍സ്ഫറാണ്, തേക്കടിയിലേക്ക്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ മനോഹരന്‍ ആകാംക്ഷയോടെ വിളിച്ച്, യാത്രക്ക് ആശംസകള്‍ നേര്‍ന്നു.

ഡാമാണ് സ്റ്റാര്‍ട്ടിങ്ങ് പോയന്റെ്. ഡാം കഴിഞ്ഞാല്‍ തന്നെ കാടായി. പാലങ്ങള്‍ പോയ താരക്കിരുപുറവും മഴയില്‍ ഉല്‍സാഹിച്ചുവളര്‍ന്ന ഇടതൂര്‍ന്ന സസ്യജാലങ്ങള്‍. അപ്പുറത്ത് അനുഗമിച്ചൊഴുകുന്ന പറമ്പിയാറിന്റെ കളകളം. തേക്കു കാടുകള്‍ കഴിഞ്ഞ് അര്‍ദ്ധ നിത്യഹരിതമായി മാറുന്ന വനപ്രകൃതി. തേക്കുമരങ്ങള്‍ സത്യത്തില്‍ കാടിന് ഒരു ഭീഷണിയാണത്രെ. പൊഴിയുന്ന തേക്കിലകള്‍ക്കടിയില്‍ ഒരു വിത്തും കിളിര്‍ക്കില്ല. ചുറ്റും ഒരു മരവും വളരില്ല. സസ്യവൈവിധ്യത്തെ അത് നിരാകരിക്കും. പറമ്പിക്കുളത്തുള്ള വനഗവേഷണകേന്ദ്രത്തിലെ ഒരു സുഹൃത്തു പറഞ്ഞതോര്‍ത്തു. മരം മുറിയെ സംബന്ധിച്ചുളള വന നിയമം കാരണം തേക്കുകള്‍ മുറിച്ച് സ്വാഭാവിക വനം വളരാനുള്ള സാഹചര്യവും ഇപ്പോഴില്ല.

ഒരുക്കൊമ്പനിലേക്കുള്ള കാട്ടുപാതയില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകള്‍
മൗനം പാലിച്ചു കൊണ്ടു നടന്നാലെ കാടിന്റെ സംഗീതം കേള്‍ക്കൂ എന്നാണ് മൊഴി. വഴി നിറയെ പല തരം കിളിനാദങ്ങളാണ്. കാട്ടില്‍ എവിടെയോ ഒരു യുവാവ് ഈണത്തോടെ ചൂളം വിളിച്ചു പോകുന്ന ശബ്ദം. 'ചൂളക്കാക്കയാണ്', വഴികാട്ടിയും പക്ഷിപ്രേമിയുമായ സാജു പറഞ്ഞു. ഒട്ടിട നടന്ന് ഒരു മരത്തിനടിയില്‍ സാജു നിന്നു. മുകളില്‍ നിന്നും വ്യത്യസ്ത ശബ്ദങ്ങളിലുള്ള കിളിപ്പേച്ചുകള്‍. 'ഈ ശബ്ദങ്ങളുണ്ടാക്കുന്നവനാണ് കാട്ടിലെ മിമിക്രി താരം'. 'റാക്കറ്റ് ടെയില്‍ഡ് ഡ്രോംഗൊ'. 'കുയിലിനേയും മാനിനേയും മയിലിനേയും അത് സുന്ദരമായി അനുകരിക്കും. സ്വന്തം ശബ്ദം എന്താണെന്ന്് അതിനു പോലും അറിയില്ല'. സാജു വിശദീകരിച്ചു. മലയാളിക്ക് ഈ പക്ഷി കാവ്യബിംബങ്ങളിലൂടെ പരിചിതമാണ്. കാക്കത്തമ്പുരാട്ടി. പറമ്പിക്കുളത്തു നിന്നും കുരിയാര്‍ക്കുറ്റി വരെയുള്ള ട്രെക്കിങ്ങ് പാത പക്ഷിനീരീക്ഷകരുടെ സ്വര്‍ഗ്ഗമാണ്. സാലിം അലിയുടെ ഇഷ്ടപര്യവേഷണ പാതയായിരുന്നു ഇത്. കുരിയാര്‍കുറ്റിയില്‍ വെച്ചാണ് തന്റെ ഇഷ്ടപക്ഷിയായി മാറിയ കാട്ടുപനങ്കാക്കയെ (broad -billed roller) അദ്ദേഹം ആദ്യമായി കാണുന്നത്. 1933 ല്‍ ആദ്യമായി എത്തുമ്പോള്‍ മുപ്പത്തിയേഴുകാരനായ സാലിം അലിക്കൊപ്പം നവവധുവായ തെഹ്മീനയുമുണ്ടായിരുന്നു. വേഴാമ്പലുകള്‍ (Great pied hornbill, Malabar Pied Hornbill), നരത്തലയന്‍ പരുന്ത് (Grey headed fishing eagle), കുഞ്ഞിക്കൂമന്‍ (Peninsular bay Owl) തുടങ്ങിയ അപൂര്‍വം പക്ഷികളുടെ സാമ്രാജ്യമാണിവിടം.


നിറഞ്ഞൊഴുകുന്ന മുതുവര്‍ച്ചാല്‍ നദിയിലൂടെ മുളം ചങ്ങാടത്തില്‍

കുരിയാര്‍കുറ്റിയാറും, പറമ്പിയാറും കൂടിച്ചേരുന്ന കുരിയാര്‍കുറ്റിയില്‍ അപൂര്‍വമായൊരു പാലം കണ്ടു. പാളങ്ങള്‍ക്കു പോകാന്‍ തേക്കുതടികള്‍പാകിയ, ഇന്നും കോട്ടമേറെയില്ലാത്ത വലിയ പാലം. നട്ടുകള്‍ക്കും ബോള്‍ട്ടുകള്‍ക്കും നൂറ്റാണ്ടു കഴിഞ്ഞിട്ടും മുറുക്കം കുറഞ്ഞിട്ടില്ല. പാലത്തിനു മുകളില്‍ നിന്നും ചുറ്റും നോക്കിയാല്‍ പ്രകൃതി അതിന്റെ വിസ്മയജാലകം തുറന്നിട്ടപോലെ. കനത്ത കാടുകള്‍ക്കിടയിലൂടെ പാറക്കല്ലുകളില്‍ തട്ടി ഇറങ്ങിവരുന്ന അരുവികള്‍. പാലത്തിനപ്പുറം അരുവികള്‍ ഒന്നായി കാരപ്പാറ നദിയെന്ന പേരില്‍ ഒഴുകിയിറങ്ങുന്നു. കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ട്രെയിനില്‍ പ്രത്യേക സലൂണുകള്‍ തന്നെ ബ്രിട്ടീഷുകാര്‍ പണിതിരുന്നത്ര. എത്ര ആസ്വദിച്ചിരിക്കണം അവരീ പാലത്തിന്‍ മൂകളിലൂടെയുള്ള ആ വനയാത്ര..! പാലത്തിനപ്പുറമാണ് മനോഹരമായി ഒരുക്കിയ സാലിം അലി ബേര്‍ഡ് ഇന്‍ര്‍പ്രട്ടേഷന്‍ സെന്റര്‍. സാലിം അലിയുടെ അപൂര്‍വ ചിത്രങ്ങളും, പക്ഷികളെ കുറിച്ചുള്ള വിശദമായ പ്രതിപാദ്യങ്ങളും ഇവിടെയുണ്ട്. ട്രാം പാതയില്‍ മുന്നോട്ടു പോയാല്‍ ഇടക്കിടെ പഴയ കള്‍വര്‍ട്ടുകള്‍ കാണാം. ഓടിപ്പോകുന്ന കൊച്ചരുവികള്‍ക്കു മീതെ നിര്‍മ്മിച്ചത്. ഒരിടത്ത് അമ്പേ തകര്‍ന്നു പോയ ഒരു കരിങ്കല്‍പാലം. യാത്രക്കിടയില്‍ ചെറിയ വയല്‍ പ്രദേശത്തു നിന്ന് കാട്ടുപോത്തിന്‍ കൂട്ടം ഞങ്ങളുടെ യാത്ര സശ്രദ്ധം നോക്കിനിന്നു. പറമ്പിക്കുളം സങ്കേതത്തിന്റെ ഔദ്യോഗിക ചിഹനമാണ് കാട്ടുപോത്ത്.

റെയില്‍പാളങ്ങള്‍ക്ക് വേണ്ടി കരിങ്കല്ലു വെട്ടിയിറക്കിയ വഴിയിലൂടെ
ഒരുക്കൊമ്പനിലേക്കുള്ള ദീര്‍ഘമായ ട്രാംപാതയിലൂടെ, ചെറുമഴ ഇലകളില്‍ വീഴുന്ന താളം കേട്ട് യാത്ര തുടര്‍ന്നു. മുന്നില്‍ നടന്ന വാച്ചര്‍ മോഹന്‍ പെട്ടന്നു നിന്നു. 'കടുവ ഇറങ്ങിയിട്ടുണ്ട്'. ചെളി പുതഞ്ഞ വഴിയില്‍ പുതുതായി പതിഞ്ഞ കടുവയുടെ പാദചിഹ്നങ്ങള്‍.'പഗ്മാര്‍ക്ക് കണ്ടിട്ട് ആണ്‍ കടുവയാണ ്.' മോഹന്‍ പറഞ്ഞു. ആണ്‍കടുവയുടെ പാദചിഹ്നം ചതുരാകൃതിയിലായിരിക്കും, പെണ്‍കടുവയുടേത് ദീര്‍ഘചതുരത്തിലും. സൈറ്റിങ്ങ് അറിയിക്കണം. മോഹന്‍ വയര്‍ലസ് എടുത്തു. 'ഹോണ്‍ബില്‍ വണ്‍, ഹോണ്‍ബില്‍ വണ്‍' സന്ദേശം പോയി തുടങ്ങി. വഴിയില്‍ ഞങ്ങള്‍ സംശയിച്ചു നിന്നു. നില്‍ക്കണോ, പോകണോ..? 'പോകാം സാര്‍, നല്ല പടം കിട്ടും..' ഞങ്ങളെ അനുഗമിക്കുന്ന മൂന്നു സഹചാരികളില്‍ വെച്ച് മസില്‍മാനായ സാബു ആത്മവിശ്വാസം പകര്‍ന്നെങ്കിലും മോഹന്‍ തടഞ്ഞു. കാടിറങ്ങി, അപ്പുറത്തോഴുകുന്ന കാരപ്പാറപ്പുഴയില്‍ ദാഹം തീര്‍ക്കാന്‍ ഇറങ്ങിയതാവാമവന്‍. ഏകാന്തപഥികനാണ് കടുവ. കുടുംബജീവിതത്തില്‍ വിശ്വസിക്കാത്ത ഒറ്റയാന്‍. കാട്ടില്‍ കൃത്യമായി വരച്ചിട്ട സ്വയം തീര്‍ത്ത അതിരുകളില്‍ അവന്‍ കഴിയുന്നു. ഇണ ചേരുന്ന സമയത്തു പോലും പെണ്‍കടുവയെ തന്റെ അതിരിനുള്ളിലേക്കു പ്രവേശിക്കാന്‍ സമ്മതിക്കാത്ത സ്വകാര്യമോഹി.

ട്രാംവേയെ അനുഗമിക്കുന്ന കാരപ്പാറ അരുവി
സംസ്ഥാനത്തെ രണ്ടാമത്ത കടുവ സംരക്ഷണ കേന്ദ്രമായി പറമ്പിക്കുളം മാറിയത് ഈയിടെയാണ്. ചുറ്റുപാടും കരുതലോടെ കണ്ണുകള്‍ പായിച്ച് ശ്വാസമടക്കി ഞങ്ങള്‍ നീങ്ങി. കടന്നു പോകുന്ന ഹോണ്‍ബില്‍ മേഖലയില്‍ രണ്ടു ദിനം തങ്ങിയാല്‍ കട്ടായമായും കടുവയെ നദീ തീരത്ത് കാണാനാവുമെന്ന് സാബു പറഞ്ഞു. നടത്തം അവസാനിക്കാത്തതെന്തേ എന്നു ചിന്തിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരുക്കൊമ്പന്‍ ഫോറസ്റ്റ് റെഞ്ചോഫീസ് എത്തി. ട്രെക്കിങ്ങിന്റെ ഒന്നാം ഘട്ടം അവസാനിക്കുകയാണ്. ചോറിനും ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത പേരില്ലാക്കറിക്കും അമൃതിന്റ സ്വാദ്.

കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം


പുലര്‍ച്ചെയെഴുന്നേറ്റ് കാരപ്പാറയാറിന്റെ തണുപ്പില്‍ കുളി. ഒരുക്കൊമ്പനില്‍ വെച്ച് ആയുധധാരിയായ മണിച്ചേട്ടനും കൂടെ ചേര്‍ന്നു. മണിച്ചേട്ടന്‍ രണ്ടു നാള്‍ മുമ്പ് ആറില്‍ പാത്രം കഴുകാനിറങ്ങിയപ്പോള്‍ പുറകില്‍ എന്തോ വീഴുന്ന പോലെ. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പുള്ളിപ്പുലി കൂളായി നടന്നു പോകുന്നു. മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു അവന്‍. തൊട്ടു മുമ്പ് രണ്ടു പേര്‍ കുളിച്ചു കയറിയതേ ഉണ്ടായിരുന്നുള്ളൂ. ആ കരയിലാണ് രാവിലെ ഞങ്ങള്‍ കുളത്തിലെന്ന പോലെ കുളിച്ചു കയറിയത്. ഒരുക്കൊമ്പനില്‍ നിന്ന് അഞ്ചു മൈല്‍ കഴിഞ്ഞുള്ള മുതുവര്‍ച്ചാല്‍ ആന്റി പോച്ചിങ്ങ് സെന്ററാണ് അടുത്ത ലക്ഷ്യം. തലേന്നു പെയ്ത മഴയില്‍ ചെളിയായി മാറിയ വഴി. കാടിന്റെ ഭാവം മാറി. കനത്ത മഴക്കാടുകളിലൂടെയാണിനി യാത്ര. ട്രെഞ്ചുകള്‍ക്കുള്ളിലാണ് മുതുവര്‍ച്ചാല്‍ പോച്ചിങ്ങ് സെന്റര്‍. സെന്ററിനപ്പുറം മുതുവര്‍ച്ചാല്‍ നദി കരകവിഞ്ഞൊഴുകുകയാണ്.

കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം
'ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായ്' എന്ന പഴയ ക്ലാസിക് ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന പഴയപാലം തകര്‍ന്നിരിക്കുന്നു. വേനല്‍ക്കാലത്താണെങ്കില്‍ അരുവി മുറിച്ചു കടക്കാമായിരുന്നു. ഇപ്പോള്‍ വയ്യ. നദി കുത്തിയൊഴുകുകയാണ്. അങ്ങ് നെല്ലിയമ്പതി മലയില്‍ മഴ പെയ്താലും ഇവിടെ ജലനിരപ്പുയരും. തിരിച്ചു പോയാലോ... ആശയറ്റു തുടങ്ങി. കൂട്ടാളികള്‍ പക്ഷെ സാഹസികരായിരുന്നു. മുളവെട്ടി അവര്‍ ചങ്ങാടമുണ്ടാക്കി. കഷ്ടിച്ച് ഒരാള്‍ക്കു പോവാനുള്ള ചങ്ങാടം. ഒഴുക്കു കുറഞ്ഞ ഇടം നോക്കിയായി പിന്നെ തിരച്ചില്‍. കാട്ടിനപ്പുറത്ത് ഒടുവില്‍ ഒരിടം കിട്ടി. സാബു ചങ്ങാടം തുഴഞ്ഞവിടെ എത്തി. സാഹസികമായ നിമിഷങ്ങള്‍. താഴെ നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് വേരുകള്‍ പിടിച്ചും ചെളിയില്‍ കാലു പൂഴ്ത്തിയും തെന്നി ഇറങ്ങി. ബാലന്‍സു തെറ്റാതെ ചങ്ങാടത്തില്‍ കുന്തിച്ചിരുന്നു. മുളംചങ്ങാടം വെള്ളത്തില്‍ പകുതി താഴ്ന്നു കിടക്കുന്നതിനാല്‍ ഇരിപ്പും പകുതി വെള്ളത്തില്‍ തന്നെ. 'വീണാല്‍ അതിരപ്പിള്ളി കാണാം' പിന്നില്‍ നിന്ന് ആരോ തമാശയായി വിളിച്ചു പറഞ്ഞു. ഒഴുക്കിനെതിരെ മഴവില്ലു പോലെ ചങ്ങാടം തിരിച്ച്, ഓരോരുത്തരെയായി സാബു സമര്‍ഥമായി അക്കരെയെത്തിച്ചു. ഇനി കാണുന്ന കാട് ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലേതാണ്.


മയിലടപ്പന്‍ വെള്ളച്ചാട്ടം കടന്ന്‌



പുഴ തരണം ചെയ്തു നടന്നയുടന്‍ വീണ്ടുമതാ മറ്റൊരരുവി. ഒഴുക്കുണ്ടെങ്കിലും മുറിച്ചു കടക്കാം. ആറു പേര്‍ കൈകള്‍ കോര്‍ത്തു. വീണും വീഴാതെയും പ്രവാഹം കടന്നു. ആറിനക്കരെ ആവി പറക്കുന്ന ആനപ്പിണ്ടങ്ങള്‍. അപ്പുറത്തെ മുളങ്കാട്ടില്‍ അവരുണ്ടാവാം. 'ചൂരില്ല പോകാം'. മോഹന്‍ പറഞ്ഞു. ഡെറ്റോളും പുകയിലപ്പൊടിയും ചേര്‍ത്ത മിശ്രിതം ദേഹമാസകലം തേച്ചു പിടിപ്പിച്ചു. അട്ടകളെ നേരിട്ടു വേണം ഇനി മുന്നോട്ടു നീങ്ങാന്‍. ട്രാംവെ ട്രാക്കുകളില്‍ കാടു മൂടിയിരിക്കുന്നു. മഴ കഴിഞ്ഞേ ഇനി മെയ്ന്ററനന്‍സുള്ളൂ. തടസ്സങ്ങളെ അരിവാളു കൊണ്ടു വെട്ടി മാറ്റി മണിച്ചേട്ടന്‍ മുന്നില്‍ നടന്നു. കാട്ടില്‍ ഒരിടത്ത് ട്രാക്കുണ്ടാക്കാന്‍ കരിങ്കല്ലു വെട്ടിയിറക്കിയതിന്റെ കഴ്ച്ചകള്‍കണ്ടു. ഈ ദുര്‍ഗ്ഗമവനഗര്‍ഭത്തിലൂടെ ഈ പാതയൊരുക്കാന്‍ എത്ര ജീവന്‍ പൊലിഞ്ഞു കാണണം.? ചരിത്രത്തില്‍ പക്ഷെ അതുണ്ടാവില്ല, താളുകളില്‍ തെളിയുക ചോരക്കുമുകളിലൂടെ പാഞ്ഞ ഇഛാശക്തിയുടെ ചക്രങ്ങള്‍ മാത്രമായിരിക്കും. വഴിത്താരകളില്‍ മൂര്‍ഖന്‍മാരെ കണ്ടു തുടങ്ങി. അടിവെയ്പ്പുകള്‍ പതുക്കെയായി. 'രാജവെമ്പാലയുടെ സെന്ററാണിത്,' പുതുമയൊന്നുമില്ലാത്തതു പോലെ മോഹന്‍ പറഞ്ഞു. 'മൂര്‍ഖനാണ് രാജവെമ്പാലയുടെ ഇഷ്ടഭക്ഷണം' പുഴയ്ക്കപ്പുറത്തുള്ള മുളങ്കാടുകളിലേക്ക് സാജു വിരല്‍ ചൂണ്ടി. അവിടെ തന്റെ നീണ്ട വാലു കൊണ്ടു ഉണങ്ങിയ മുളയിലകള്‍ വളച്ചു കൂട്ടിയാണ് അത് മുട്ടയിടാന്‍ കൂടുണ്ടാക്കുക. 'ഭയങ്കര സ്പീഡാണതിന്' ഒരു ചെറിയ സ്റ്റഡി ക്ലാസിനൊടുവില്‍ സാജു പറഞ്ഞു. അട്ടയെ പേടിച്ചു നടന്ന ഞങ്ങളുടെ ഭയം പെട്ടന്ന് എട്ടടിയോളം വളര്‍ന്നു.

മയിലടപ്പന്‍ തോടുകടന്ന്‌
വഴിയരുകില്‍ കാടുമൂടിയ ചില റെയില്‍ അവശിഷ്ടങ്ങള്‍ കണ്ടു തുടങ്ങി. ഇരുമ്പു പാത്തികള്‍, ആണികള്‍, കേബിളുകള്‍ അങ്ങനെ അങ്ങനെ.. കാടിനെ വേര്‍തിരിക്കുന്ന ആഴമുള്ള ഒരു ചാലിനു മീതെ ഒരു പാലത്തിന്റെ അസ്ഥിപഞ്ചരം കണ്ടു. കഷ്ടിച്ചു നടന്നു പോകാം. കൈകള്‍ നീര്‍ത്തി, സര്‍ക്കസുകാരെ പോലെ താഴേക്കു നോക്കാതെ പാലം മുറിച്ചു കടന്നു. വഴിക്കു കുറുകെ പലയിടത്തും തടസ്സങ്ങള്‍. മുറിഞ്ഞു വീണ മരങ്ങള്‍. കാടുപിടിച്ചടഞ്ഞു പോയ മാര്‍ഗ്ഗങ്ങള്‍. കുറച്ചിട നടന്നപ്പോള്‍ കാടിന്റെ ശബ്ദങ്ങളെ തോല്‍പ്പിക്കുന്ന ഒരിരമ്പം കേട്ടു തുടങ്ങി. കൊടും കാടിനു നടുവില്‍ പെട്ടന്നതാ ഒരു വെള്ളച്ചാട്ടം..!


1905ല്‍ ട്രാംവേയുടെ പണിനടക്കുമ്പോള്‍ എടുത്ത ചിത്രം
യക്ഷിക്കഥകളിലേതു പോലെ സുന്ദരമായ ഒരു സ്ഥലം. പരന്നൊരു കരിങ്കല്‍ സ്ലാബിനു മീതെനിന്നു അമ്പതടി താഴേക്കു പതിക്കുന്ന അരുവി. പീലികള്‍ വിടര്‍ത്തിയാടുന്ന മയിലടപ്പന്‍ വെള്ളച്ചാട്ടം. കാടിറങ്ങി ഞങ്ങള്‍ വെള്ളച്ചാട്ടത്തിനരികിലെത്തി. ജലപാതത്തിനിടയില്‍ കരിങ്കല്‍പ്പാളികള്‍ക്കിടയില്‍ നിന്നും തലയാട്ടി ചിരിക്കുന്ന പേരറിയാത്ത കുഞ്ഞു പൂക്കള്‍. ബിസ്‌കറ്റും പഴവും പങ്കിട്ട് ഒരു 'ബ്രേക്ക്'. ഔഷധവീര്യമാര്‍ന്ന വെള്ളത്തില്‍ ഒരു കുളി. വര്‍ദ്ധിത വീര്യത്തോടെ കോമളപ്പാറ വനപ്രദേശത്തിലേക്ക്. നടത്തത്തിനു വേഗത കൈവന്നു. സമയം പിഴച്ചാല്‍, മഴ പെയ്താല്‍ എല്ലാം ബുദ്ധിമുട്ടാവും. ഗാഢമാവുന്ന നിത്യഹരിത വനം, ചിലയിടങ്ങളില്‍ നിറങ്ങള്‍ പൊട്ടിച്ചിതറിച്ച് ആരണ്യഹരിതാഭയെ വിസ്മയിപ്പിക്കുന്ന തരുക്കള്‍. കാട്ടുവഴിയിറമ്പുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന വനപുഷ്പങ്ങള്‍. നിറങ്ങളാലും ആകൃതിയാലും അത്ഭുതപ്പെടുത്തുന്ന പ്രാണികളും പൂമ്പാറ്റകളും. പ്രകൃതി ഒരുക്കിയ അക്ഷയഖനിയിലൂടെ, അതിന്റെ ശ്വാസകോശത്തിലൂടെയാണ് സഞ്ചാരം. ക്ഷീണം ലവലേശമില്ല. ആദിമമായ ആ സ്വഛത മാത്രം. സഹയാത്രികര്‍ പോലും മൗനത്തിലാണ്ടുപോയി. പോത്തുപാറയും കവളയും കടന്ന് ആനപ്പാന്തത്തലെത്തിയതും, നാഴികകള്‍ നീങ്ങിയതും അറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഏതോ ലഹരിയിലായിരുന്നു മനസ്സും ശരീരവും. ആനപ്പാന്തം കോളനിക്കരികെ ഞങ്ങളെ കാത്ത് പുറംലോകത്തു നിന്നും വന്ന ഒരു ജീപ്പ് കിടപ്പുണ്ടായിരുന്നു...

Travel Map



Travel Info

Parambikulam Tramway Trekking

The fairy tale of Tramway is that it was set up in 1905 under the visionary of maharaja of Cochin to transport Cochin teak from Parambikulam to Chalakkudy and then to export it to the rest of the world from Cochin harbour. The money from this Tramway was used to equip Cochin into a modern port and to develop Wellington Island, roads, bridges etc.The Tramway was stopped in 1951. Now only the remnants in the form of rails, bridges, wagons, etc are there. to give a fitting tribute to Cochin State Forest Tramway a unique innovative eco-friendly trekking package is launched along this once existed tramway route. The foot trail along this rail trail will give an unique opportunity to witness some of the remainings of Cochin forest Tramway, besides sighting hundreds of birds and animals. It is a passage through nature, history and heritage.

Location: Kerala. Palakkad dt. Muthalamada Panchayth,Chittur taluk. Though the sanctuary is in kerala one can only approach here through Tamilnadu, ie Pollachi.

How to Reach
By Road: Sanctuary is only approachable by road. From Palakkad ( Own Vehicle is advisable) come along Kollangode, Govindapuram and cross the border to Pollachi and deviate to Anamalai on Pollachi road, clear Sethumadai Check post (You have to Pay entrance fee, Vehicle fee and camera/Vedio fee here. Enrtry Fee: Rs 15 per head. Vehicle Entry: Rs 25 (light), Rs 50 (Heavy). Camera: Rs 50. Video: Rs 150 and enter Anamalai Tiger reserve (Indira Gandhi National Park),Tamilnadu (Entry time 6am- 6pm). Proceed to Top Slip which is the entrance to Parambikulam Tiger reserve and as well to Kerala One KSRTC bus operates from Palakakd to Parambikulam via Pollachi everyday on 7.45 am. It reaches Parambikkulam by 12 pm and returns to Palakkad on 12.30 pm. TNSTC runs two srevices from Pollachi to Parambikkulam. On 6.15 am and 3.15 pm respectively. It returns to Pollachi on 8.45 am and 5.45 pm from Parambikulam. Parambikulam could be also reached by coming along Chalakkudy, Athirappalli, Malakkappara, Valappara, Aliyar and Anamalai through Anamalai Highway.
Note: For the day visitors who just want to drive through the sanctuary in their private vehicle, without availing any packages, only 30 vehicles will be permitted to enter the sanctuary per day, at an interval of three vehicles per hour, starting from 7 am to 4 pm. Visitors can book the entry slot for their vehicle in advance over telephone at eco-care centre, Ph-04253 245025. Confirmed visitors have to report 30 minuts earlier before their reserved slot time.
Nearest fuel Pump: Vettaikaranpudur, 23 km from Parambikulam.
By Air: Coimbatore (100 km).
By Rail: Olavakkode Junction: 102 km. Coimbatore 100Km.
Distance chart: Palakkad 95 km. Pollachi 39 km, Coimbatore 84 km.
Contact
STD Code:
04253. Ph: 245005. Email: wildlifewarden@parambikulam.org
Stay
Varities of accomodations are available in Parambikulam.Tented Homes at Anappady (7 tents, 14 beds)a Vettikunnu Island Inn (6 beds), Treetop Hut, Thunacadavu (2 beds)a Tree top Hut, parambikulam (2 beds)a Elephant Valley home, Parambikulam (6 beds)a Bison valley Home, Parambikulam (6 beds)a Sambar Machan, Kuriarkutty (5 nos)a Peacock Machan, Vengoli (5 nos)a Cheetal Machan, Anakkal (5 nos)a thellikkal IB (8 beds)a LTM House (6 beds)a Bay Owl Shed, Bagapallam (5 nos)a Tahr shed, Vengoli (5 nos)a Cane Turtle Shed, Thuthanpara (5 nos)a Tiger hall, Prambikulam (20 nos)a Mansheer Dormitory, Anapady (40 nos)a salim Ali Study centre (10 nos). For details contact: Ecocare Centre, Parambikulam Wildlife Sanctuary, anappady, Thunakkadavu P.O. Ph 04253 245025. Email: bookings@parambikulam.org

Best season: August- February. Sanctuary remains closed in April. Best season for trekking: Dec- March.

Entry time: 7am - 6 pm. (entry closes at 4 pm), Entrance fee: Rs 10 (adults), Rs 5 (Children, students), Rs 100 (Foreigners). Vehicles: Rs 150( Heavy), Rs 50( light), Rs 20 (others). Camera: Rs 150 (Video/Movie- non professional), Rs 25 (Ordinary cameras). Trekking fare (2 days): Rs 6000( with food), 5 persons
An armed staff and three trained naturalists will accompany a group of maximum persons. The trek will start at 10 am: tea, snacks, breakfast, lunch and dinner will be served on route. For details contact: 04253 245025,245024, 09442201690.

Tips
Follow the gate time ie: 7am-6pma always follow the instructions of staffs aanimal sightings are matter of chance inthe trek, be silent and be patienta Consuming alcohol and smoking are prohibiteda Travelling alone and deviating from the trek path are prohibiteda Dont wear colorful clothes or perfumesa Khakis, browns and greens are best suited for trekacarry drinking water and snacksa Do not disturb or tease animals while trekkinga Give way to animals firsta jungle boots are advised for trekkinga Carry a first aid kita leave your music systems back homea Do not litter the trek patha Carry a note pade, flash light and maps.


Text: R L Harilal, Photos: Madhuraj

Friday, July 17, 2015

വന്യജീവിതത്തിന്റെ വയനാടന്‍ കാഴ്ചകള്‍


ഹൃദയത്തില്‍ നിറയുന്ന ഓരോ യാത്രയും പ്രകൃതിയിലേക്കുള്ളതാണ്. പ്രകൃതിയിലേക്കുള്ള എല്ലാ യാത്രയും വനത്തിലേക്കാണ്. വനത്തിലേക്കുള്ള യാത്രകളെല്ലാം സ്വയമറിയാതെ തന്നെ പ്രാണന്റെ ഉറവ തേടുന്നതാണ്. വന്യജീവിതത്തിന്റെ വയനാടന്‍ സമൃദ്ധിയിലൂടെ യാത്ര ചെയ്യുമ്പോള്‍ മനസിലുണര്‍ന്നത് ഈ ചിന്തകളായിരുന്നു. പ്രകൃതിയുടെ ഹൃദയമാണ് വനം. ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം. ജീവജാലങ്ങളുടെ അതിജീവനത്തിന്റെ ചാക്രിക വഴികള്‍ പുനര്‍ജനി നൂഴുന്ന കാട്ടുപച്ചയുടെ പടര്‍പ്പുകള്‍. മഞ്ഞിന്റെ പുതപ്പ് വകഞ്ഞുമാറ്റാതെ തന്നെ ഉറക്കമുണരുന്ന ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പ്രകൃതി സ്‌നേഹികളുമടങ്ങിയ ഒരു ചെറു സംഘത്തോടൊപ്പം നടത്തിയ യാത്ര തിരിച്ചറിവുകളുടെ ഇത്തരം കാഴ്ചാനുഭവങ്ങളിലേക്കായിരുന്നു. കാട്ടിലൂടെ, കാട്ടുമൃഗങ്ങള്‍ക്കിടയിലൂടെ ക്യാമറയോടൊപ്പമുള്ള യാത്ര, ഓരോ ചുവട് വെയ്പിലും സാഹസികതയുടെ, കൌതുകത്തിന്റെ, വിസ്മയത്തിന്റെ ഏതെങ്കിലുമൊരനുഭവം പ്രതീക്ഷിച്ചു കൊണ്ടാവും...

പോരിനുവരാം..
....ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മം പോലെ വെളിച്ചത്തിന്റെ ഈ മായാജാലകം നമുക്ക് നിരുപാധികമായി തുറന്നുവെക്കാം. ഇറ്റീസ് എ വേരി സിംപിള്‍ ടൂള്‍! (ഫോട്ടോഗ്രാഫറെന്ന മലയാള സിനിമയില്‍ നിന്ന്) കാമറ: നിക്കോണ്‍ ഡി 200 ലെന്‍സ്: 80200 ഷട്ടര്‍ സ്​പീഡ്: 1/800 അപ്പറേച്ചര്‍: എഫ് 2.8 ക്ലിക്ക്! തുമ്പിക്കൈ ചുരുട്ടി ചെവികള്‍ വട്ടം പിടിച്ച് വാലു ചുഴറ്റി 'ചാര്‍ജ്ജായി' ഓടിയടുക്കുന്ന ഒറ്റയാന്റെ ക്രൌര്യമെഴുന്ന ഭാവം കാമറയില്‍. കണ്ണുചിമ്മുന്ന വേഗത്തില്‍ ഡിജിറ്റല്‍ കാമറയുടെ എല്‍.സി.ഡി സ്‌ക്രീനിലേക്ക് ഒരു തിരനോട്ടം. വീണ്ടും വ്യൂ ഫൈന്ററിലേക്ക്... ആദ്യ കുതിപ്പിന്റെ ക്ഷീണം തീര്‍ത്ത് അടുത്ത കുതിപ്പിനൊരുങ്ങുന്ന ഒറ്റയാന്‍ തൊട്ടു മുന്നില്‍. രണ്ട് ചുവട് മതി... ആ തുമ്പിക്കൈയൊന്നു വീശിയാല്‍, മുന്‍ കാലുകളിലൊന്ന് ഉയര്‍ത്തിയാല്‍, തീര്‍ന്നു കഥ! െ്രെടപ്പോഡിലുറപ്പിച്ച കാമറയെടുത്ത് വഴുതി മാറുന്നതിനിടയില്‍ രണ്ട് ക്ലിക്ക് കൂടി. ഒറ്റയാന്‍ ഉടലഴകിന്റെ തലയെടുപ്പ് മുഴുവന്‍ വീണ്ടും കാമറയില്‍. നെഞ്ചുപൊട്ടിക്കുമെന്ന് തോന്നിയ ഭീതിയെ അടക്കിപ്പിടിച്ച് ശ്വാസം വിടാതെ നില്‍ക്കുന്ന സഹയാത്രികര്‍ക്ക് നേരെ ആശ്വാസത്തിന്റെ കൈവീശി, പുഞ്ചിരി തൂകി, ഫോട്ടോ സെഷന്‍ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന ഫോട്ടോഗ്രാഫര്‍. വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലൂടെ അഞ്ചുനാള്‍ നീണ്ട യാത്രക്കിടയില്‍ ഇതുപോലെ സംഭ്രമജനകവും സാഹസികവുമായ എത്രയെത്ര രംഗങ്ങള്‍! ദുര്‍ഘടം പിടിച്ച കാട്ടുപാതയില്‍ മുടന്തി നീങ്ങുന്ന ജീപ്പിനെതിരെ പല തവണ കാട്ടാനകള്‍ കുതിച്ചെത്തി. നീണ്ടകാലത്തെ നേരടുപ്പം കൊണ്ടുണ്ടായ കാട്ടറിവുകള്‍ അപ്പോഴെല്ലാം പരിചയായി. കാട്ടുമൃഗങ്ങളില്‍ അപ്രതീക്ഷിത ആക്രമണസ്വഭാവം കൂടുതലുള്ള ആനകളില്‍ നിന്ന് സുരക്ഷിതമായ അകലത്തിന്റെ സൂത്രവാക്യം ലളിതമാണ്. വലിയ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്നതിനാല്‍ ആ സാധു ജീവിക്ക് ഒറ്റ കുതിപ്പില്‍ ഏറെ മുന്നോട്ടുപോകാനാവില്ല. കിതപ്പിന്റെ ആ ഇടവേളകളാണ് രക്ഷപ്പെടാനുള്ള പഴുതുകള്‍.

സീബ്രാലൈന്‍ കാണുന്നുണ്ടോ?
വിദൂരപാര്‍ശ്വ വീക്ഷണങ്ങള്‍ അസാധ്യമായതിനാല്‍ തൊട്ടുമുന്നിലുള്ള കാഴ്ചകളിലേ അതിന്റെ കണ്ണൂറയ്ക്കൂ. കാടിന്റെ നിറത്തോടിണങ്ങുന്ന പച്ചയും കാക്കിയും വസ്ത്രങ്ങളാണ് ധരിച്ചതെങ്കില്‍ കൂടുതല്‍ എളുപ്പമായി. അവയ്ക്ക് തരിമ്പും കണ്ണുപിടിക്കില്ല. ആനകളെ മാത്രമല്ല ഇതര മൃഗങ്ങളെയും കബളിപ്പിച്ച് കാട്ടുപച്ചയിലൊളിച്ചിരിക്കാന്‍ ഇത് സഹായകമാണ്. കാട്ടുമൃഗങ്ങള്‍ ജീവരക്ഷാര്‍ഥമല്ലാതെ ആക്രമിക്കാറില്ല. അപ്രതീക്ഷിത ആക്രമണവാസന കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന ആനയും കരടിയുമെല്ലാം തങ്ങള്‍ ആക്രമിക്കപ്പെടും എന്ന ഭീതിയിലേ ആക്രമണത്തിന് മുതിരൂ. അത്തരം തോന്നലുകള്‍ക്കിടനല്‍കുന്നതൊന്നും വനയാത്രികന്റെ ഭാഗത്ത് നിന്നുണ്ടാകരുത്. ഇത്തരം അറിവുകള്‍ക്ക് മേലുള്ള മനസുറപ്പ് വനാന്തര യാത്രയുടെ ഓരോ നിമിഷവും അല്ലലില്ലാതെ ആസ്വദിക്കാനാവശ്യമാണ്. ഒരിക്കല്‍ വലിയൊരു കടുവ മുന്നിലെത്തിയിട്ടും ഭയത്തിനടിപ്പെടാതെ അതിന്റെ ഭംഗി നുകരാനായത് അതുകൊണ്ടാണ്. തൊട്ടുമുന്നില്‍ കാട്ടുറോഡ് മുറിച്ചുകടന്ന അത് കാമറയ്ക്ക് മുഖം തരാതെ നിമിഷവേഗത്തില്‍ കാട്ടുപൊന്തയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്. മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് വിശാലമായ പുല്‍മേടുകളിലേക്കും ജലാശയങ്ങളിലേക്കും ആനയും കാട്ടുപോത്തും കടുവയുമൊക്കെ കുട്ടമായും ഒറ്റയ്ക്കും ഇറങ്ങിവന്നു.

കാട്ടുവഴിയിലെ ശൗര്യം
പുലര്‍കാലങ്ങളില്‍ പുല്‍മേടുകളില്‍ മേയാനിറങ്ങുന്ന പുള്ളിമാനുകള്‍ മഞ്ഞിന്റെ നേര്‍ത്ത മറയ്ക്കപ്പുറം നിന്ന് ഓമനത്തമുള്ള നോട്ടങ്ങളെറിഞ്ഞു. മനുഷ്യ ചലനങ്ങളില്‍ അപകടം മണത്ത് കുറ്റിക്കാട്ടിലേക്ക് ആദ്യം ഓടിമറയുന്ന അവ ശത്രുനിഴലകന്നോ എന്നറിയാന്‍ തിരിച്ചുവന്ന് നോക്കി നില്‍ക്കുന്നത് പതിവാണ്. നിഷ്‌കളങ്കമായ ആ മണ്ടത്തമാണ് അവയെ ഹിംസ്ര ജീവികളുടെ ഇരയാക്കുന്നത്. ക്യാമറക്കണ്ണുകള്‍ക്കാവട്ടെ അത് മികച്ച കാഴ്ചാനുഭവങ്ങളുമാകുന്നു. പുല്‍മേടുകളുടെ ഇളംപച്ചയിലും മരക്കൂട്ടങ്ങളുടെയും കാട്ടുപൊന്തകളുടെയും കടുംപച്ചയിലുമലിഞ്ഞ് എണ്ണഛായാ ചിത്രത്തിന്റെ ചാരുതയോടെ ഇരുണ്ട വര്‍ണ്ണത്തില്‍ കാട്ടുപ്പോത്തുകളുടെ കൂട്ട നിരയേയൊ ഒറ്റയാനെയോ കാട്ടില്‍ പലയിടത്തും കണ്ടു.

കാനനഛായയില്‍
കാനന യാത്രയുടെ ഒരു വൈകുന്നേരം പോക്കുവെയിലിന്റെ നിറത്തില്‍ മുന്നില്‍ വന്ന് കുത്തിയിരുന്നത് ചെന്നായ. ഇഷ്ടം പോലെ പടം പിടിച്ചോളൂ എന്ന ഉദാരഭാവത്തില്‍ അത് ഏറെനേരം കാമറയിലേക്ക് നോക്കിയിരുന്നു. കാട്ടില്‍ ഇരുള്‍ വീണുതുടങ്ങിയപ്പോഴാണ് തൊട്ടകലെ ഒരു പുള്ളിപ്പുലിയെ കണ്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാടിന്റെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളുടെ ഉള്‍ക്കാട്ടില്‍ കാമറാക്കണ്ണുകള്‍ തുറന്നുവെച്ച് നടത്തിയ യാത്ര അവിസ്മരണീയാനുഭവങ്ങളുടെ വന്‍ ഡിജിറ്റല്‍ ഇമേജറിയാണ് സമ്മാനിച്ചത്. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ തുടര്‍ച്ചയായ ആറു തവണയുള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ എഴുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോടാണ് സംഘത്തെ നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി മല്‍സരജേതായ അജയന്‍ കൊട്ടാരക്കര, പ്രകൃതി സ്‌നേഹിയായ ട്രഷറി ഉദ്യോഗസ്ഥന്‍ ബഷീര്‍ പാലോട് എന്നിവരും സംഘത്തിലുള്‍പ്പെട്ടു.

പുള്ളിമാന്‍
വനം-വന്യജീവി വകുപ്പിലെ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദീപക്ക് വനവിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നുതരാന്‍ ഒപ്പം വന്നു. വലിപ്പം കൊണ്ട് രണ്ടാം സ്ഥാനത്താണെങ്കിലും മൃഗങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും വൈവിദ്ധ്യത്തിലും കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് 399.550 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വയനാട് വന്യജീവി സങ്കേതം. സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്ക് ഭേദിക്കാനാവാത്ത വിധം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് പടരുന്ന ഈ ജൈവനൈരന്തര്യം നീലഗിരി ജൈവമേഖലയുടെ പ്രധാനഭാഗമാണ്.

സ്വാഗതമോതും പാതകള്‍
മുത്തങ്ങ റേഞ്ച് അതിര്‍ത്തി പങ്കുവെക്കുന്നത് തമിഴ്‌നാടിന്റെ മുതുമല, കര്‍ണാടകയുടെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളോടാണ്. തോല്‍പ്പെട്ടി റേഞ്ച് കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്കുമായും. മുത്തങ്ങ, ബന്ദിപ്പൂര്‍, മുതുമല സങ്കേതങ്ങള്‍ തമ്മില്‍ രാഷ്ട്രീയാതിര്‍വരമ്പിനുപരി 'നൂല്‍പ്പുഴ' വണ്ണത്തില്‍ പ്രകൃതിയുടെ തന്നെ വേര്‍തിരിവുമുണ്ട്. 'െ്രെട ജംഗ്ഷനെ'ന്ന് വനംവകുപ്പിന്റെ രേഖകളിലുള്ള ഈ ത്രിവേണി സംഗമത്തിന് നൂല്‍പ്പുഴയുടെ ഒരു കൈവഴിയാണ് അതിരിടുന്നത്. മഴക്കാടുകളുടെ പച്ചപ്പും കുളിരുമാണ് ഇവിടെ. സംസ്ഥാനങ്ങള്‍ തമ്മിലെ ഭാഷാദേശാതിര്‍വരമ്പുകള്‍ അറിയാത്ത വന്യമൃഗങ്ങള്‍ ഈ ജൈവമേഖയിലാകെ സൈ്വര്യവിഹാരം നടത്തുന്നു. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കേഴയും മ്ലാവും മാനും കുരങ്ങുമെല്ലാം അസംഖ്യമാണ്. കടുവയും പുലിയുമെല്ലാം ആശ്വാസ്യമായ എണ്ണത്തിലുണ്ട്. വംശനിലനില്‍പ് നേരിടുന്ന ആശങ്കകളില്‍ നിന്നകന്ന് ഈ മൃഗങ്ങള്‍ക്ക് സുരക്ഷിതവും സ്വഛന്ദവുമായ ജീവിതമാണിവിടെ. സഞ്ചാരികളെ സംബന്ധിച്ച് ഒരാഫ്രിക്കന്‍ വനാന്തര യാത്രാനുഭവമാണ് ഇവിടെ നിന്ന് ലഭിക്കുക.


Text:Najim Kochukalungu,Photos:Sali Palod, Ajayan kottarakkara

Thursday, July 17, 2014

മസായിമാരയിലെ മൃഗവേട്ട


ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികള്‍. കെനിയയിലെ മസായിമാര നാഷണല്‍ പാര്‍ക്കിലൂടെ കാടിന്റെ ഹൃദയം തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്ര


 ആഫ്രിക്ക വന്യമായ ഒരു സ്വപ്‌നമായിരുന്നു. യാഥാര്‍ഥ്യമായ ശേഷവും അത് ഒരു സ്വപ്‌നം പോലെ അവശേഷിക്കുന്നു. ഒരു പക്ഷെ, സ്വപ്‌നത്തേക്കാള്‍ അവിശ്വസനീയമായ യാഥാര്‍ഥ്യം പോലെ. സമ്മിശ്രമായ അനുഭവങ്ങളാണ് ആഫ്രിക്ക എനിക്കു സമ്മാനിച്ചത്. പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ വിചിത്രമായ അനുഭവങ്ങള്‍. ക്യാമറയും കാടുമായുള്ള പ്രണയത്തിന്റെ സംഭവബഹുലമായ ദിനസരികള്‍.

കെനിയയിലെ മസായി മാര നാഷനല്‍ പാര്‍ക്കിലാണ് കാടിന്റെ ഹൃദയം തേടിയുള്ള യാത്ര തുടങ്ങുന്നത്. മസായി മാരയിലേക്കു കാലെടുത്തു വെക്കുമ്പോള്‍ തന്നെ നമുക്കു മനസ്സിലാവും, ഇത് ലോകത്തെ ഏഴാമത്തെ ആധുനിക അദ്ഭുതങ്ങളില്‍ ഒന്നായത് എങ്ങിനെയാണ് എന്ന്. നൂറുകണക്കിന് അപൂര്‍വ പക്ഷികള്‍. നൂറായിരം വന്യജീവികള്‍. അതിസുന്ദരമായ താഴ്‌വരകളും മലനിരകളും. നിറങ്ങളുടെ മേല്‍ക്കൂര പോലെ ആകാശം. പ്രകൃതിയെ തേടുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന വിസ്മയലോകം. മലനിരകള്‍ക്കും താഴ്‌വരക്കും മേലേ വീണു കിടക്കുന്ന മേഘങ്ങളുടെ നിഴല്‍ തന്നെ വ്യാമോഹിപ്പിക്കുന്ന കാഴ്ചയാണ്. അത് വിശദീകരിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിയില്ല. നേരില്‍ കാണുക തന്നെ വേണം.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പമാണ് മസായി മാരയെക്കുറിച്ചുള്ള മായാത്ത ഓര്‍മ. മൃഗങ്ങളിങ്ങനെ മേഞ്ഞു നടക്കുന്ന കീകറോക് വൈല്‍ഡ് റിസോര്‍ട്ട് ഒരു തുരുത്തു പോലെ ഓര്‍മയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കാടിനു നടുവില്‍ പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന പോലൊരു വേലിയില്ലാത്ത വീട്. അതിലായിരുന്നു ഞങ്ങളുടെ താമസം. അതിധീരരായ മസായി ഗോത്ര വംശജരായ കാവല്‍ക്കാരുടെ കരുത്തിലാണ് ആ താമസം. റിസോര്‍ട്ടിന്റെ പിന്നിലെ തടാകം ഓര്‍മയില്‍ ഇപ്പോഴും ഓളമിളക്കുന്നു. ഹിപ്പോകളും ആനകളും കാട്ടികളും നീരാടുന്ന പൊയ്ക. വിരല്‍ നീട്ടിയാല്‍ തൊടാവുന്നത്ര അരികെ, അവരെ കാണാം. ഏതു നേരത്തു ചെന്നാലും അവിടെ കുറഞ്ഞത് 20 ഇനം പക്ഷികളെങ്കിലും ഉറപ്പായും ഉണ്ടാവും. ഒരു മണിക്കൂര്‍ പക്ഷിനിരീക്ഷണത്തിനായി ദിവസവും ഒരുപാസന പോലെ ഞങ്ങള്‍ മാറ്റിവെച്ചു.

കാട്ടിലെ വാസത്തിനിടയില്‍ ഏതാണ്ടെല്ലാ മൃഗങ്ങളെയും ഞങ്ങള്‍ വേട്ടയാടി. വെളിച്ചം ചീറ്റുന്ന ലെന്‍സ് കൊണ്ടായിരുന്നു ആ നായാട്ട്. സിംഹം, പുലി, ആന, ഹിപ്പോ, കാട്ടുപോത്ത്, സീബ്ര, മാന്‍, ജിറാഫ്, പല തരം പക്ഷികള്‍.. വിശപ്പു മാറാത്ത ക്യാമറക്ക് ഇരകളെ ലോഭമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. പല നേരങ്ങളില്‍ പല മുഖങ്ങളുമായി അവര്‍ ക്യാമറക്കു മുന്നില്‍ നിന്നു. ക്രൂരന്മാരെന്നു ഖ്യാതിയുള്ള സിംഹങ്ങളുടെ വാത്സല്യം കൈമാറുന്ന മുഖവും കുതിക്കാന്‍ തയ്യാറെടുക്കുന്ന ചീറ്റയുടെ തീക്കണ്ണുകളും അതില്‍ ഒരേ നിറവില്‍ പതിഞ്ഞു. ഒരു മസായി യോദ്ധാവ് ആനയെ ആട്ടിയോടിക്കുന്ന ദൃശ്യവും ആല്‍ബത്തില്‍ അമൂല്യമായ ഈടുവെപ്പായി ബാക്കി നില്‍ക്കുന്നു.

ഒറ്റക്കു നില്‍ക്കുന്ന കാട്ടുപോത്തിന്റെ ചിത്രം ജീവന്‍ എടുത്തു പിടിച്ചാണ് പകര്‍ത്തിയത്. അവന്‍ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗൈഡ് മുന്നറിയിപ്പു തന്നിരുന്നു. അതു പോലെ ഹിപ്പോകളെ പകര്‍ത്തുന്നതും അപകടകരമായ ദൗത്യമാണെന്ന് മസായി ഗൈഡുകള്‍ സദാ ഓര്‍മിപ്പിച്ചു. ആഫ്രിക്കയില്‍ മനുഷ്യ മരണങ്ങള്‍ക്ക് ഏറ്റവുമധികം വഴി വെക്കുന്ന കാട്ടുമൃഗം ഹിപ്പോയാണത്രെ. സീബ്രകള്‍ ഫോട്ടോ ഫ്രന്‍ഡ്‌ലിയാണ്. പോസ് ചെയ്യുന്നതു പോലെ നിന്നു തരും. രണ്ടു സീബ്രകള്‍ എതിര്‍ദിശകളില്‍ നോക്കി നില്‍ക്കുന്ന ചിത്രം പകര്‍ത്തിയപ്പോഴാണ് എന്തൊരു രസമുള്ള പോസ് എന്നു തോന്നിപ്പോയത്. എന്നാല്‍ സിംഹനഖങ്ങള്‍ക്കു കീഴെ സദാ ജീവിക്കുന്ന അവ ആത്മരക്ഷക്കു കാവല്‍കോട്ട കെട്ടുന്ന മൃഗചോദനയാണ് ആ പോസ് എന്നു മനസ്സിലാക്കാന്‍ മസായി ഗൈഡിന്റെ വിശദീകരണം വേണ്ടി വന്നു. ഏതു വശത്തു നിന്നു സിംഹം വന്നാലും കാണാന്‍ വേണ്ടിയാണത്രെ അവ പരസ്​പരം തിരിഞ്ഞു നില്‍ക്കുന്നത്. എന്തെല്ലാം മൃഗപാഠങ്ങള്‍!

മൃഗങ്ങളില്‍ നിന്ന് ഏറെ അകലമില്ലാത്ത ജീവിതങ്ങളാണ് മനുഷ്യരുടെയും. വിഭവങ്ങളാല്‍ ഏറ്റവും ധനികമായ ഭൂഖണ്ഡത്തിലെ വിധിയാല്‍ ഏറ്റവും ദരിദ്രരാക്കപ്പെട്ട മനുഷ്യര്‍. കാട്ടിലെ മൃഗങ്ങളേക്കാള്‍ പ്രാകൃതരായാണ് അവരില്‍ പലരും ഇപ്പോഴും ജീവിക്കുന്നത്. കാട്ടിലെ മൃഗജീവിതങ്ങളേക്കാള്‍ അവിശ്വസനീയമാം വിധം 'മൃഗീയ'മായ ജീവിതം. ആധുനികമായ ജീവിതസുഖങ്ങളില്‍ നിന്നകലെ അവര്‍ പരാതികളില്ലാതെ ജീവിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിതചര്യകള്‍ അവര്‍ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നത് ഒരു തരം നിഷ്ഠയോടെയാണ്. പുറംലോകത്തിന്റെ പ്രലോഭിപ്പിക്കുന്ന സുഖങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഭാവന ചെയ്യാന്‍ പോലും പറ്റാത്ത ജീവിതക്രമങ്ങള്‍ അവരിപ്പോഴും പാലിക്കുന്നു. ബാരിങ്‌ഗോയിലേക്കുള്ള ഒരു പ്രഭാതഡ്രൈവിനിടെ ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. അവള്‍ സ്‌കൂളിലേക്ക് പോവുകയാണ്. നടന്നല്ല, നിറുത്താതെ ഓടിക്കൊണ്ട്. അവള്‍ എന്നും അങ്ങിനെയാണ് പോവുന്നത്. ഓടിക്കൊണ്ടേയിരിക്കുന്ന അവളെയും വീട്ടുപടിക്കല്‍ വരുന്ന സ്‌കൂള്‍ ബസ് കയറിപ്പോകുന്ന നമ്മുടെ കുഞ്ഞുങ്ങളെയും ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ധാരാളം കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക് ഓടുന്നത് ഞങ്ങള്‍ കണ്ടു. ഒരു പക്ഷെ അപ്പോഴാവാം ഞങ്ങളത് കൂടുതലായി ശ്രദ്ധിച്ചത്. ഗ്രാമത്തിലെ മനുഷ്യരും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നത് അധികവും ഓടിക്കൊണ്ടാണ്. കുറച്ചൊന്നുമല്ല, കിലോമീറ്ററുകളോളം. ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ അവിടെ ലഭ്യമായ ചികിത്സാസൗകര്യത്തെക്കുറിച്ച് ഞാന്‍ ഗൈഡിനോടു തിരക്കുകയുണ്ടായി. 20 കിലോമീറ്റര്‍ ദൂരെ ഒരു ആശുപത്രിയുണ്ട് എന്നാണ് അയാള്‍ പറഞ്ഞത്. അത്രയും ദൂരം എല്ലാവരും ഓടിയാണത്രെ സ്ഥിരം സഞ്ചരിക്കുന്നത്.

ആഫ്രിക്ക നിധികള്‍ നിറഞ്ഞ ഒരു ഖനിയാണ്. പച്ചപ്പിന്റെ മേലാപ്പിനു കീഴെ പ്രകൃതിയുടെ കലര്‍പ്പേശാത്ത സ്വര്‍ണക്കട്ടികള്‍ ഇരുട്ടില്‍ തിളങ്ങുന്ന നിലവറ. എന്നാല്‍ അതീവദുര്‍ബലമാണ് അതിന്റെ നിലനില്‍പ്പ്. ആഗോളതാപനത്തിന്റെ തീനാമ്പുകള്‍ ഈ കാടുകളേയും വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. പച്ചപ്പു നീങ്ങാം, എല്ലാം കരിഞ്ഞുണങ്ങിപ്പോവാം... ഒന്നോ രണ്ടോ വരള്‍ച്ച മതി! അതിനു മുമ്പ് ഒരിക്കല്‍ക്കൂടി അവിടെ പോവണം. അതൊക്കെ രേഖപ്പെടുത്തി വെക്കണം. അതു മാത്രമായിരുന്നു മടങ്ങുമ്പോള്‍ മനസ്സില്‍.


Text&Photos: Dileep Anthikad

Sunday, February 2, 2014

ആരണ്യമൗനങ്ങള്‍

സൈലന്റ് വാലി ദേശീയോദ്യാനമായിട്ട് കാല്‍ നൂറ്റാണ്ടു കഴിഞ്ഞു. നിശ്ശബ്ദതയുടെ താഴ്‌വരയിലൂടെ ഒരു പിന്‍സഞ്ചാരം

Silent Valley National Park, Palakkad, Kerala
ചീവിടുകളുടെ ശബ്ദമില്ലാത്ത കാട് എന്നര്‍ഥത്തിലാണ് വിദേശികള്‍ ഈ പ്രദേശത്തെ സൈലന്റ്‌വാലി എന്ന് എന്നു വിളിച്ചത്. മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പ്രകൃതി വീണ്ടും മാറിയപ്പോള്‍ ഈ നിശബ്ദതയില്‍ ചില അപസ്വരങ്ങള്‍ ഉണ്ടായി എന്നതൊരു സത്യമാണ്. എന്നാലും കാനനത്തിന്റെ കാതല്‍ പ്രദേശത്ത് ഇപ്പോഴും നിശബ്ദത തളം കെട്ടിക്കിടപ്പുണ്ട്. പുറം പ്രദേശത്ത് ചീവീടുകള്‍ വാസമുറപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അത് പ്രകൃതിദ്രോഹികള്‍ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.

മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ വനയാത്രയാണ് സൈലന്റ്‌വാലിയിലിപ്പോള്‍ അനുവദനീയമായിട്ടുള്ളത്. ആ യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ സിംഹവാലനെ കാണാം, കരിംകുരങ്ങും ആനയും പലപ്പോഴും സന്ദര്‍ശകര്‍ക്കു മുന്നില്‍ എത്താറുണ്ട്. യാത്ര അവസാനിക്കുന്നത് കുന്തിപ്പുഴയുടെ തീരത്താണ്. പണ്ട് സൈലന്റ് വാലി പദ്ധതി വരേണ്ടിയിരുന്ന സ്ഥലം. അന്ന് അതിനെ എതിര്‍ത്തു തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനം കേരളത്തിലുണ്ടാക്കിയ വിപഌവത്തിന് പില്‍ക്കാല ചരിത്രം സാക്ഷിയാണ്. വൈദ്യുത പദ്ധതി തുടങ്ങാനുള്ള നീക്കത്തെ പ്രകൃതിസ്‌നേഹികള്‍ എതിര്‍ത്തു. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി. അതിനു മുമ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് ആദ്യം അനുമതി നിഷേധിച്ചത്.

Silent Valley National Park, Palakkad, Kerala1985-ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സൈലന്റ് വാലിയെ ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി വന്നതിന്റെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന സ്തൂപം, സൈലന്റ് വാലിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം കാടിന്റെ ചുറ്റുവട്ടങ്ങള്‍ കാണാനായൊരു വാച്ടവര്‍ എന്നിവയാണിവിടെയുള്ളത്.

നേരത്തെയിത് സൈരന്ധ്രീ വനം എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്തിയും പാഞ്ചാലിയും പഞ്ചപാണ്ഡവന്‍മാരുമായി ബന്ധപ്പെട്ട പുരാണകഥയും സൈലന്റ് വാലിയ്ക്ക് പറയാനുണ്ട്. വനവാസകാലത്ത് ഇവര്‍ ഇവിടെയായിരുന്നു തങ്ങിയത്. അന്ന് അക്ഷയപാത്രം കഴുകി കമഴ് ത്തിയ സ്ഥലമാണ് പാത്രക്കടവ് ആയതെന്നൊക്കെ കഥകളുണ്ട്.

ആര്‍ദ്രമായ മഴക്കാടുകളില്‍ നിന്നൊലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തിപ്പുഴയാകുന്നത്. 20 കിലോമീറററോളം മനുഷ്യസ്പര്‍ശമില്ലാതെ ഒഴുകിയെത്തുകയാണിവിടെ വരെ കുന്തിപ്പുഴ. നീലഗിരിയുടെ പടിഞ്ഞാറന്‍ കൊടുമുടിയായ അങ്കിണ്ട, സിസ്പാറ കൊടുമുടികള്‍ക്ക് തെക്കു നിന്ന് തുടങ്ങി തെക്കോട്ട് ഒഴുകി സൈലന്റ് വാലിക്ക് പുറത്ത് തൂതപ്പുഴയാകുന്നു.പടിഞ്ഞാറോട്ടൊഴുകി ഭാരതപ്പുഴയില്‍ ചേരുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിന്റെ പകുതിയും ഇവിടെയാണ്. നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി, അളുങ്ക്, മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പക്ഷികളും 50 ഓളം പാമ്പുകളും. 25 ഇനം തവളകളും, 100 ലധികം ചിത്രശലഭങ്ങളും 225 ഓളം ഷഡ്പദങ്ങളും ഈ കാട്ടിലുണ്ട്.

ഈ മഴക്കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതു കൂടി അറിയുക: പന്ത്രണ്ടുമാസവും വെള്ളം നിയന്ത്രിതമായി വിട്ടുതരുന്ന പ്രകൃതിയുടെ നിത്യമായ ജലസംഭരണികളാണ് മഴക്കാടുകള്‍. എപ്പോഴും പച്ചപ്പ് നിലനില്‍ക്കുന്ന ഇത്തരം നിത്യഹരിത വനത്തില്‍ കാലവര്‍ഷമേഘങ്ങള്‍ തണുക്കാന്‍ വേണ്ട ഈര്‍പ്പവും താഴ്ന്ന താപനിലയും നിലനില്‍ക്കും. ലക്ഷകണക്കിന് ച.കി.മി വിസ്തീര്‍ണ്ണം വരുന്ന തട്ടുകളായുള്ള മരമുകളിലെ ഇലകളില്‍ നിന്ന് പുറപ്പെടുന്ന സ്വേദനജലമാണ് ഈ ഈര്‍പ്പത്തിന്റെ രഹസ്യം. ഈ പച്ചത്തുരുത്ത് ജൈവവൈവിദ്ധ്യത്തിന്റെ അപൂര്‍വ്വ കലവറയായതും അതുകൊണ്ടാണ്. അതു കാത്തുസൂക്ഷിക്കുന്നത് നാളെയോട് നാം ചെയ്യുന്ന പുണ്യമാണ്.


Travel Info:
Silent Valley
Location:
Palakkad dt. Near Mannarkkad.
How to Reach
By Air: The nearest airports are Coimbatore (90 kms) and Kozhikode (120 kms).
By Rail: Palakkad junction, 70 kms
By Road: The park is accessible by road from Palakkad 70 kms. 43 km From Mannarkkad Bus Station.
Contact (STD CODE: 04924)
The Wildlife Warden, Silent Valley National Park, Mannarkkad (PO),Palakkad, Ph :22056.
Chief Conservator of Forests (WL), Forest Headquarters, Trivandrum- 695 014. Phone: 0471 322217
Best Season: December to April

Stay
Accommodation can be arranged at Wild life Wardens Office at Mannarkkad(subject to availability)
Information Center Mukkali- 4 suits
Forest dormitory- Mukkali- 40 beds Tariff: Entrance fee: Adults- -10/, Students--2, Foreigners --10, Indians --200 perhead.-300/- for 2 persons
-350/- for 3 persons a Information Center Dormitory Adults - -50/- per heada Students - -15/- per head
Facilities
Panthanthodu Evergreen Nature Trail.
Trekking - Permitted by CCF Thiruvananthapuram, Places - Mukkali to Sairandhri, Allowed no - 25 -30 persons daily. Staying in forest is not allowed.
Vehicle charge: -600/- for 15 persons, -40/- per additional/head
Permission is required form wildlife warden Silent Valley division. Special facilities for students and scientists
Visiting Hours: 8 am to 1 pm. Procure your permit slips in Advance from the Asst. Wildlife Wardens Office at Mukkali.

Text: G Jyothilal, Photos: N.M.Pradeep, N.P.Jayan, Sanjayan.s.kumar

Sunday, August 18, 2013

പട്ടത്തിപ്പാറ വെള്ളച്ചാട്ടം



Pattathipara Waterfalls, Thrissur, Kerala
തൃശ്ശൂര്‍ ജില്ലയില്‍ ആരാലും അറിയപ്പെടാതെ, സര്‍ക്കാരിന്റെ ശ്രദ്ധ എന്നെങ്കിലും പതിഞ്ഞു ഒരു ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാത്തുകിടക്കുന്ന മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങളെപ്പോലെ വേറെയും ഒരുപാട് സുന്ദര സ്ഥലങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് എന്നെ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങളില്‍ എത്തിച്ചത്. തൃശൂര്‍ നഗരത്തില്‍ നിന്നും വെറും പന്ത്രണ്ട് കിലോമീറ്റര്‍ അകലത്തില്‍ സുന്ദരമായ വെള്ളച്ചാട്ടങ്ങളും കാടും ഇത്രയും നാള്‍ അധികം ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു എന്ന സത്യം വിശ്വസിക്കുവാന്‍ ആ ജില്ലക്കാരനായ എന്റെ മനസ്സ് കൂട്ടാക്കിയില്ല. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി തൃശൂര്‍ ജില്ലക്കാര്‍ മുഴുവന്‍ അറുപതിലേറെ കിലോമീറ്റര്‍ താണ്ടി അതിരപ്പിള്ളി വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ ആ സങ്കടം മനസ്സിലൊതുക്കി, ആരോടും പരിഭവമില്ലാതെ ആരാലും അറിയപ്പെടാതെ മറഞ്ഞു കിടന്ന് ഒഴുകുകയാണ് ഈ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങള്‍.

Pattathipara Waterfalls, Thrissur, Keralaതൃശൂര്‍ പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ പാലക്കാട് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ ചെബൂത്ര എന്ന സ്ഥലത്ത് എത്താം. അവിടങ്ങളില്‍ വളരെ പ്രശസ്തമായ ചെബൂത്ര അമ്പലത്തിനരുകിലുള്ള റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടത്തിപ്പാറയിലെത്താം. കാറിലാണ് വരുന്നതെങ്കില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന ജലം ഒഴുകികൊണ്ടിരിക്കുന്ന കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഏകദേശം പത്തു നിമിഷം നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ക്കും, അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബൈക്കില്‍ എത്താന്‍ കഴിയും. മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പോലെ കാട്ടിലൂടെ ഒരു പാട് ദൂരം നടക്കാതെ ഇവിടം എത്തിച്ചേരാം എന്നത് കൊണ്ട് തന്നെ കുടുംബവുമായി വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദം ആണ് ഈ വഴികളും വെള്ളച്ചാട്ടങ്ങളും.

Pattathipara Waterfalls, Thrissur, Keralaകൂടെയുള്ളവര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് ഞങള്‍ ബൈക്കിലാണ് പട്ടത്തിപ്പാറയില്‍ എത്തിയത് . അല്‍പ സമയം മാത്രം നീണ്ടു നിന്ന ഒരു യാത്ര ആയിരുന്നു അതെങ്കിലും ഇടുങ്ങിയ കാട്ടുവഴികളിലൂടെ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പോള്‍ മറിഞ്ഞു വീഴുമോ എന്ന തോന്നലോടെ ഉള്ള ബൈക്ക് യാത്ര വളരെ രസകരമായിരുന്നു.

ബൈക്ക് നിറുത്തി അല്പം നടക്കുന്നതിനിടയില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കാന്‍ തുടങ്ങി .പല പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ആണ് ഇവിടത്തെ പ്രത്യേകത. അല്പം നടന്നപ്പോഴേക്കും ആദ്യത്തെ വെള്ളച്ചാട്ടം കണ്ടു. കുറച്ചു ദിവസ്സമായി മഴയില്ലാത്തതിനാല്‍ വെള്ളം കുറവാണെങ്കിലും ഭംഗിയില്‍ ഒട്ടും കുറവില്ലാതെ ഒഴുകുകയാണ് ആ വെള്ളച്ചാട്ടം. അതിനടിയില്‍ ഉല്ലസിച്ചു കുളിക്കുന്ന കുറച്ച് ആളുകളെയും കണ്ടു ഞങള്‍ മുകളിലെ വെള്ളച്ചാട്ടങ്ങളെ തേടി കാട്ടു വഴികളിലൂടെ നടന്നു.

Pattathipara Waterfalls, Thrissur, Keralaആ കാട്ടിലെ ശുദ്ധവായുവും ശ്വസിച്ചു, കാടിന്റെ സംഗീതവും കേട്ട് നടന്നു കുറച്ചു നടന്നപ്പോള്‍ തന്നെ പ്രധാന വെള്ളച്ചാട്ടത്തിന്റെ മുകള്‍ നിരപ്പില്‍ എത്തി. നല്ല ഉയരത്തിലായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത് . പ്രധാനമായും മൂന്നു തട്ടുകളിലായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ നല്ല മഴക്കാലത്ത് ഒന്നായി തോന്നുകയും അപ്പോള്‍ അതിനു അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാള്‍ ഉയരം തോന്നുകയും ചെയ്യും .

പക്ഷെ ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒരുമിച്ചു കാണാന്‍ കഴിയാത്ത വിധത്തില്‍ വലിയ മരങ്ങളും മുള്ളുകള്‍ നിറഞ്ഞ ചെടികളും വളര്‍ന്നു നില്‍ക്കുകയായതുകൊണ്ട് ആ വെള്ളച്ചാട്ടങ്ങളെ അതിന്റെ പൂര്‍ണരൂപത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഒരു നല്ല ഫോട്ടോ കിട്ടിയാലോ എന്നാഗ്രഹത്തോടെ ആ മുള്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഞങള്‍ കുറച്ചു നടന്നു നോക്കി .പക്ഷെ വഴി കൂടുതല്‍ ദുര്‍ഗടമാകുകയും ഒരു കൂട്ടുകാരന്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ അല്‍പനേരം കുടുങ്ങുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു.


Pattathipara Waterfalls, Thrissur, Kerala


മുകളിലെ വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളിലായി ചില ചെറിയ ഗ്രൂപ്പുകളായി ഇരിക്കുകയും കുളിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടു . എല്ലാവരും ആ നാട്ടുകാര്‍ ആണെന്ന് വസ്ത്രധാരണത്തില്‍ നിന്നും ബോധ്യമായി. പലരും അകത്തും പുറത്തും പൂര്‍ണമായും 'വെള്ളത്തില്‍ ' ആയിരുന്നു എന്ന് അവരുടെ മുന്‍പിലെ കുപ്പികള്‍ ഞങളെ ഓര്‍മ്മപ്പെടുത്തി. കേരളത്തിലെ ആളുകള്‍ ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം ഈ കാഴ്ചകള്‍ കാണുന്നത് കൊണ്ട് അതില്‍ പുതുമയൊന്നും തോന്നിയില്ല. അവരെ ശല്യപ്പെടുത്താതെ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ആസ്വദിച്ചു നില്‍ക്കുമ്പോള്‍ അവരില്‍ രണ്ടു പേര്‍ അടുത്തു വന്നു. മദ്യം കൊണ്ട് വന്നിട്ടുണ്ടോ എന്ന അവരില്‍ ഒരാളുടെ ചോദ്യത്തിന് ഒരു പുതിയ സ്ഥലം ആസ്വദിക്കാന്‍ വരുമ്പോള്‍ മദ്യപിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കൊണ്ട് വന്നില്ല എന്ന മറുപടി നല്‍കിയപ്പോള്‍ അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു.

Pattathipara Waterfalls, Thrissur, Keralaഇവിടെ ആ നാട്ടുകാരല്ലാത്ത ആളുകള്‍ വളരെ കുറച്ചെ വരാറുള്ളൂ എന്നും, പുറത്തു നിന്നും വരുന്ന ആളുകള്‍ ഇവിടെ മദ്യം കൊണ്ട് വരുന്നതിനോ കഴിക്കുന്നതിനോ ഒരു വിരോധം ഇല്ലെന്നും , അത് കഴിഞ്ഞാന്‍ ഒഴിഞ്ഞ കുപ്പികള്‍ അവിടെ ഇട്ടു പോകരുതെന്നും ഒപ്പം തിരിച്ചു കൊണ്ട് പോകണം എന്ന് പറയാനാണ് അവര്‍ വന്നതെന്നും പറഞ്ഞു. ഇനി അതിനും ബുദ്ധിമുട്ടാണെങ്കില്‍ ചില സ്ഥലങ്ങളില്‍ അവശിഷ്ടങ്ങള്‍ ഇടാനായി ചാക്കുകള്‍ വെച്ചിട്ടുണ്ട് എന്നും അതിലെങ്കിലും ഇട്ടിട്ടു പോകണം എന്ന മദ്യപിച്ച ആ നാട്ടുകാരന്റെ വാക്കുകള്‍ അതിശയത്തോടെയും ആദരവോടെയും ആണ് കേട്ടത് .

Pattathipara Waterfalls, Thrissur, Keralaആ സുന്ദരമായ സ്ഥലത്ത് മദ്യപിക്കുന്നത് അത്ര നല്ല കാര്യമായി തോന്നിയില്ല, പ്രത്യേകിച്ചും ഇത്തരം സ്ഥലങ്ങളില്‍ മദ്യപിച്ചു നടക്കുന്നത് വളരെ അപകടകരവും ആണ് . പക്ഷെ ഇതിനിടയിലും ആ പ്രകൃതിയുടെ വരദാനത്തെ അതെ പോലെ കാത്തുസൂക്ഷിക്കാനുള്ള അവരുടെ ഈ ശ്രമത്തെ അഭിനന്ധിക്കാതിരിക്കാനും വയ്യ. ആ കാടിനേയും ആ വെള്ളചാട്ടത്തെയും ആ പരിസരങ്ങളെയും ഇത്രയും മനോഹരമായും സൂക്ഷിക്കാന്‍ അവര്‍ കാണിക്കുന്ന താല്പര്യം മറ്റു പല യാത്രകളില്‍ ഒരിടത്ത് നിന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍ വേറിട്ട ഒരു അനുഭവമായി. വെള്ളം കുറവായി തോന്നുമെങ്കിലും പാറപ്പുറങ്ങളില്‍ നിറയെ വഴുക്കലാണ് എന്നും സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അപകടം സംഭവിക്കുമെന്നും എന്ന ഒരു മുന്‍കരുതല്‍ കൂടി അവര്‍ പറഞ്ഞു തന്നു.

Pattathipara Waterfalls, Thrissur, Keralaആ വെള്ളച്ചാട്ടങ്ങള്‍ക്ക് പട്ടത്തിപ്പാറ എന്ന് പേര് വരാനുണ്ടായ കാരണവും അവരില്‍ നിന്നറിഞ്ഞു . 'പട്ടത്തി' എന്ന് പറഞ്ഞാല്‍ ബ്രാഹ്മണസ്ത്രീ എന്നാണ് അര്‍ഥം. തൃശ്ശൂരില്‍ ബ്രാഹ്മണന്‍മാരെ സാധാരണ പട്ടന്മാര്‍ എന്നാണു വിളിക്കാറ് . ആ നാട്ടിന്‍ പുറത്തെ സ്ത്രീകള്‍ അടുക്കളയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി വിറകു ഒടിക്കാന്‍ വേണ്ടി കാട്ടിലേക്ക് പോകുമായിരുന്നത്രേ. ഉന്നത കുലജാതയായ ഈ പട്ടത്തി ഒരിക്കല്‍ അത്രക്കും അത്യാവശ്യം വന്നപ്പോള്‍ ആദ്യമായി വേറെ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി. വിറകു ഒടിച്ചു മടങ്ങി വരുന്നതിനിടയില്‍ കാല്‍ തെറ്റി ഈ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. അവിടെ സംഭവിച്ച ആദ്യത്തെ അപകടമരണം കൂടിയായിരുന്നു അത് . അങ്ങിനെയാണ് ഈ കാടും വെള്ളച്ചാട്ടങ്ങളും പട്ടത്തിപ്പാറ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

Pattathipara Waterfalls, Thrissur, Keralaവസ്ത്രങ്ങള്‍ മാറി രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടിയില്‍ കുറെ നേരം കൂട്ടുകാരോടൊത്ത് കുളിച്ചു. നല്ല തണുപ്പായിരുന്നു കാട്ടിലെ ആ വെള്ളത്തിന്, ഒപ്പം മനസ്സിലെയും ശരീരത്തിലെയും എല്ലാ അഴുക്കിനെയും കഴുകിക്കളയാനുള്ള കരുത്തും. അത്രയും സമയം ഞങ്ങള്‍ക്ക് വേണ്ടി പെയ്യാതെ മാറി നിന്ന മഴയും ഞങ്ങളോടൊപ്പം കുളിക്കാനെത്തി. ക്യാമറയും വസ്ത്രങ്ങളും ബാഗിനകത്താക്കി വെച്ച ശേഷം ആ മഴയില്‍, വെള്ളത്തിനടിയില്‍ എല്ലാം മറന്നു വീണ്ടും കിടന്നു. ജോലിയും വീടും മറ്റു ചിന്തകളും ഇല്ലാതെ മനസ്സ് ഏതോ ഒരു പുതിയ ലോകത്തില്‍ എത്തിയ പോലെ തോന്നി.

കാടിന്റെ ഉള്ളറകളിലേക്ക് കുറച്ചു നടന്നു നോക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും വഴി ഏതെന്നു പോലും അറിയാതെ അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ ഞങ്ങള്‍ അത് ഒഴിവാക്കി പട്ടത്തിപ്പാറയോടും അല്പം മുന്‍പ് കിട്ടിയ ആ നല്ല സൌഹൃതങ്ങളോടും യാത്ര പറഞ്ഞു മടക്കയാത്ര ആരംഭിച്ചു. ഞങ്ങളുടെ മറ്റു യാത്രകളെക്കുറിച്ചു അവരോടു പറഞ്ഞപ്പോള്‍ , അവിടെ നിന്നും പത്തു കിലോമീറ്റര്‍ മാത്രം അകലത്തില്‍ കിടക്കുന്ന പീച്ചി ഡാമിനപ്പുറത്തെ കാട്ടില്‍ മാമ്പാറ എന്ന അതിമനോഹരമായ വെള്ളച്ചാട്ടം ഉണ്ട് എന്നും, പൊതു ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം ഇല്ലാത്ത കാട്ടിനകത്തെ ആ വെള്ളച്ചാട്ടം കാണാന്‍ രഹസ്യമായി പോയ ഒരു യാത്രയെക്കുറിച്ചും അവരില്‍ ഒരാള്‍ പറഞ്ഞു തന്നു . പുറം ലോകത്ത് നിന്നും വന്ന ഞങ്ങളോട് വീട്ടിലേക്കു വന്ന വിരുന്നുകാരെ പോലെയാണ് അവര്‍ പെരുമാറിയത്.

Pattathipara Waterfalls, Thrissur, Keralaആ കാട്ടു വഴികളിലൂടെ സുഹൃത്തിനെയും പുറകിലിരുത്തി തിരികെ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ മനസ്സിലെ ചിന്തകള്‍ ആകെ മാറിയിരുന്നു. ഈ പട്ടത്തിപ്പാറയെ അധികമാരും അറിയാതിരിക്കുന്നതല്ലേ നല്ലത് എന്ന അസൂയ നിറഞ്ഞ ചിന്ത മനസ്സില്‍ നിറഞ്ഞു. ഒരു പാട് പേര്‍ വന്നാല്‍ ഇത്രയും നല്ല സ്ഥലം സ്വന്തം നാട്ടുകാക്ക് അന്യമായി പോകില്ലേ ? നാട്ടുകാര്‍ അവരുടെ സ്വന്തമായി സൂക്ഷിക്കുന്ന ഇവിടങ്ങളിലേക്ക് ടിക്കറ്റ് എടുത്തു കടന്നു ചെല്ലാന്‍ പട്ടത്തിപ്പാറയെ ഇത്രയും സ്‌നേഹിക്കുന്ന അവര്‍ക്കാവില്ലല്ലോ ?

വേണ്ട നിങ്ങള്‍ ആരും ഇവിടെ വരണ്ടാ ... ഇത്തരം യാത്രകളും സൌഹൃദങ്ങളും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി കാണുന്ന ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഈ നാട്ടുകാരോടൊപ്പം ചേര്‍ന്ന് അഭിമാനത്തോടെ പറയാമല്ലോ ....പട്ടത്തിപ്പാറ ഞങളുടെ മാത്രം സ്വന്തമാണെന്ന്....

Text & Phots: MADHU THANKAPPAN

Thursday, January 31, 2013

മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ

Moozhiyar, Idukki, Keralaകാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.

നിബിഡവനഭംഗിയും അരുവികളും കുളിരും കളികളര്‍മൊക്കെ കാനനയാത്രകളിലേക്ക് സഞ്ചാരിയെ വീണ്ടും ക്ഷണിക്കുന്ന ഘടകങ്ങളാണെങ്കിലും കേരളത്തിലെ വനങ്ങളിലൂടെയുള്ള യാത്രകളില്‍ ആനക്കാഴ്ച്ചകള്‍ തന്നെയാണ് എന്നും താരം. ആനക്കൂട്ടങ്ങളെ കാണാനുള്ള അദമ്യമായ ആഗ്രഹവും അതോടൊപ്പം തന്നെ കാനനപാതയിലെ അടുത്ത വളവിനപ്പുറം ചെന്നു പെടുന്നത് അവയുടെ മുന്നിലേക്കാവുമെന്ന ഭയവും ചേര്‍ന്ന വിവരിക്കാനാവാത്ത ആ മാനസിരകാവസ്ഥ ഈ യാത്രകള്‍ക്ക് മാത്രം സ്വന്തം. യാത്ര കഴിഞ്ഞാലും അതിന്റെ അനുഭൂതി കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഭയവും ആകാംക്ഷയും ആവേശവും കലര്‍ന്ന ഈ അനുഭവം കൊണ്ടു മാത്രമാണ്. പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്തുള്ള മൂഴിയാറിലേക്കുള്ള ഈ കാനന യാത്രയുടെയും പ്രധാന ത്രില്‍ അതുതന്നെയായിരുന്നു.

സീതത്തോട്, ളാഹ, പെരിനാട്, വടശ്ശേരിക്കര, പ്ലാപ്പള്ളി, ആങ്ങാമുഴി വഴിയായിരുന്നു യാത്ര. മകരവിളക്കിനോടടുത്ത ദിവസമായിരുന്നതിനാല്‍ നിരവധി ശബരിമല വാഹനങ്ങള്‍ക്കൊപ്പമാണ് വഴിയിലെ പല ചെറുപട്ടണങ്ങളും താണ്ടാനായത്. അതു കൊണ്ടുതന്നെ ആങ്ങാമുഴി ഫോറസ്റ്റ് ചെക്‌പോസ്റ്റ് എത്തുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറിയാണ് മൂഴിയാര്‍ പവര്‍‌സ്റ്റേഷന്‍. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങി അടുത്ത ദിവസം രാവിലെ മറ്റൊരു വഴിയിലൂടെ യാത്ര തുടരുകയാണ് ലക്ഷ്യം.

ആങ്ങാമുഴി താണ്ടുന്നതോടെ ജനപഥങ്ങള്‍ അവസാനിക്കുകയും മൃഗപഥങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. അവിടെ ചെക്‌പോസ്റ്റില്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി വാങ്ങി വേണം യാത്ര തുടരാന്‍. പേടിപ്പെടുത്തുന്ന വനമാണെങ്കിലും മൂഴിയാര്‍ പവര്‍ഹൗസിലേക്കുള്ള മാര്‍ഗ്ഗമായതിനാല്‍ ടാറിട്ട ആ റോഡിലെവിടെയെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജീപ്പോ പോലീസ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ സഞ്ചരിക്കുന്ന ടൂവീലറുകളോ അതുമല്ലെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് ഉച്ചയക്ക് പുറപ്പെട്ട് രാത്രി മൂഴിയാറിലെത്തുകയും രാവിലെ ആറുമണിക്ക് മടങ്ങുകയും ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സോ പോലുള്ള ഒറ്റപ്പെട്ട വാഹനങ്ങള്‍ കണ്ടെന്നും വരാം.

ഗസ്റ്റ് ഹൗസിന് നാലുകിലോമീറ്റര്‍ മുന്നിലായി പോലീസ് ചെക്‌പോസ്റ്റുണ്ട്. അവിടെയും യാത്രക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. ആരാണീ രാത്രയില്‍ എന്ന സംശയത്തോടെയാണ് ഡ്യൂട്ടി പോലീസുകാര്‍ വാഹനത്തിനടുത്തേക്ക് വന്നതെങ്കിലും അവരുടെ അതീവ സൗഹാര്‍ദപരമായ പെരുമാറ്റം ഭീതിയേകുന്ന ആ വനയാത്രയില്‍ ആശ്വാസമായി. അങ്ങകലെ കണ്ട ലൈറ്റുകള്‍ മൂഴിയാര്‍ പവര്‍ഹൗസിലേതാണെന്ന് അവര്‍ പറഞ്ഞു തന്നു.

ഗസ്റ്റ്ഹൗസിലെത്തുമ്പോഴേക്കും നേരത്തെ പറഞ്ഞതനുസരിച്ച് ചപ്പാത്തിയും ചിക്കന്‍കറിയുമുള്‍പ്പടെ അത്താഴം റെഡി. വനമധ്യത്തില്‍ പ്രതീക്ഷിക്കാവുന്നതില്‍ വെച്ച് ഭേദപ്പെട്ട സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 375 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ള മുറിവാടക. വൈദ്യുതിഭവനുമായി ബന്ധപ്പെട്ട് നേരത്തേ ബുക്ക് ചെയ്യണം. വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക അവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്താത്ത ദിവസമാണ് മുറി മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളത്. നേരത്തെ പറഞ്ഞുവെച്ചാല്‍ എന്തു വിഭവവും തയ്യാറാക്കി നല്‍കും.

ഭക്ഷണത്തിന് പ്രത്യേകം തുക അടയ്ക്കണമെന്ന് മാത്രം. എല്ലാം രജിസ്റ്റ്‌റില്‍ രേഖപ്പെടുത്തി സര്‍ക്കാര്‍ വക രസീതും നല്‍കും. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കുളിയും സ്വാദിഷ്ട ഭക്ഷണവും കഴിഞ്ഞ് വനത്തിനുള്ളിലെ മകരമാസക്കുളിരില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള മധുരസ്വപ്‌നങ്ങളായിരുന്നു മനസ്സു നിറയെ.

രണ്ടാം ദിവസം


ആറുമണിക്കുണര്‍ന്ന് നടക്കാനിറങ്ങുമ്പോള്‍ വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. കാട്ടുവഴികളിലൂടെയുള്ള അലസഗമന എന്നും ഒരാവേശം തന്നെയാണ്. കണ്ണാന്തളിവേരിന്റെ കുളിര്‍മ്മയും കാട്ടുകുറിഞ്ഞിപ്പൂവിന്റെ സൗന്ദര്യവും പോലെ കാവിവാക്യങ്ങളില്‍ മാത്രം കേട്ടിരുന്ന പലതും കണ്ടതും അറിഞ്ഞതും ഇത്തരം പ്രഭാതയാത്രകളിലാണ്. വിളിപ്പാടകലെ കാട്ടാനയെക്കണ്ട് ഓടിയകന്നതും വേദനപ്പിക്കാതെ കടിച്ചു തൂങ്ങി രക്ത കുടിച്ചു വീര്‍ത്തുവരുന്ന അട്ടയുടെ പിടിവിടുവിക്കാനാവാതെ കാത്തിരുന്നതുമെല്ലാം മുന്‍കാല യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍. കാല്‍ച്ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന മേഘപാളികളും പച്ചമേലാപ്പിനിടയിലൂടെ അരിച്ചെത്തുന്ന തണുപ്പ് മാറാത്ത തിളങ്ങുന്ന വെയിലും ചേര്‍ന്നൊരുക്കിയ ചിത്രഭംഗി മൂഴിയാര്‍ വനത്തിലെ ഈ പ്രഭാതയാത്രയ്ക്കു മാറ്റുകൂട്ടി.

വഴിയില്‍ കണ്ട കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളും അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന ട്രാന്‍സ്മിഷന്‍ ടവറുകളും വനഭംഗിക്ക് കളങ്കമാണെങ്കിലും ദശകങ്ങള്‍ക്ക് മുന്‍പ് ചെങ്കുത്തായ ഈ മലഞ്ചെരുവുകളില്‍ അവ സ്ഥാപിച്ച മനുഷ്യന്റെ അധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ നമിക്കാതിരിക്കാനാവില്ല. അഞ്ച് മിനിട്ട് കറണ്ടു പോയാല്‍ രോഷം കൊള്ളുന്ന നമ്മള്‍, വൈദ്യുതി ഉത്പാദിപ്പിച്ച് നമ്മുടെ വീടുകളിലെത്തിക്കുന്നതിന് പിന്നിലെ സങ്കീര്‍ണമായ പ്രക്രിയയെക്കുറിച്ചോ അതിനു വേണ്ടി ഈ വനാന്തര്‍ഭാഗത്തെ പവര്‍ഹൗസുകളിലുള്‍പ്പടെ ജോലി ചെയ്യുന്ന മനുഷ്യരുടെ അധ്വാനത്തെക്കുറിച്ചോ ഒരിക്കലും ചിന്തിക്കാറേയില്ലെന്നതല്ലേ വാസ്തവം.

ട്രെക്കിങ് കഴിഞ്ഞ് എട്ടുമണിയോടെ ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുമ്പോഴേക്കും ഗവിവഴി പോകുന്ന രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് എത്തിയിരുന്നു. ബസ് പുറപ്പെടുന്ന സ്ഥലത്ത് ചെറിയൊരു പലചരക്ക് കടയും ചായക്കടയും കംഫര്‍ട്ട് സ്‌റ്റേഷനുമുണ്ട്. മൂഴിയാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ അത്ര തന്നെ. ഏതാണ്ട് ഒരുകിലോമീറ്റര്‍ മാറി താഴ്‌വരയിലായി മൂഴിയാര്‍ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസസിന് സമീപം ബോര്‍ഡിന്റെ നിരവധി ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും ഏതാനും ചിലതില്‍ മാത്രമേ ആള്‍താമസമുള്ളുവെന്ന് തോന്നി. ബാക്കിയെല്ലാം ചുറ്റിലും കാടുംപടലും പിടിച്ച് ഉപയോഗിശൂന്യമായി കിടക്കുന്നു.

അവിടെയാകെ ചുറ്റിനടക്കുന്ന ഒറ്റയാനായ കാട്ടുപന്നിക്ക് മണികണ്ഠനെന്നാണ് അവിടെയുള്ള ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പേര്. വര്‍ഷങ്ങളായി ഇവിടെയാണവന്റെ താമസം. ഉള്‍ക്കാട്ടിലേക്ക് കടത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലത്രെ. ആര്‍ക്കും ശല്യമില്ലാതെ അന്തര്‍മുഖനായി അവനിവിടെ മനുഷ്യരോടൊപ്പെ സഹവസിക്കുന്നു.

Moozhiyar, Idukki, Kerala എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ അടയാളങ്ങള്‍.

മരക്കൊമ്പുകള്‍ നിസ്സാരമായി ഒടിച്ചു മുന്നേറുന്ന ഇവര്‍ തന്നെയല്ലേ നാട്ടില്‍ മനുഷ്യന്‍ കയ്യിലേന്തുന്ന ഒരു ചെറുവടിയുടെ താളത്തിനൊപ്പം ഇടത്താനെ വലത്താനെ തുടങ്ങിയ ആജ്ഞകള്‍ ശിരസാവഹിച്ച് സഞ്ചരിക്കുന്നതും. നാട്ടാനകളുടെ ഈ വിധേയത്വം കണ്ട് ആരോ നടത്തിയ മണ്ടന്‍ കണ്ടു പിടുത്തമാവാണം ആനയ്ക്ക് ആനയുടെ കരുത്തറിയില്ല എന്നത്. കാട്ടാനകള്‍ അവയുടെ ശക്തിയെപ്പറ്റി തികച്ചും ബോധവാന്‍മാരാണ്. അതു പോലെ തന്നെ ആനകളെ ഒരിക്കലെങ്കിലും അവയുടെ സ്വന്തം തട്ടകങ്ങളില്‍ നേരിട്ട് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള വനയാത്രികര്‍ക്കും ആനയുടെ കരുത്തിനെപ്പറ്റി ഒരു സംശയവുമുണ്ടാവാന്‍ വഴിയില്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു ഡാമുകളാണ് ഈ വനഭൂമിയിലുള്ളത്. ഇതില്‍പ്പെട്ട കക്കി, ആനക്കയം ഡാമുകളിലൂടെയാണ് യാത്ര. ഡാമിനു മുകളില്‍ നിന്നുള്ള വനത്തിന്റെയും ജലസംഭരണിയുടെയും കാഴ്ച്ച അതിമനോഹരമാണ്. ഡാം നിര്‍മ്മാണത്തിനായി പാറപ്പൊട്ടിച്ച വനത്തിനുള്ളിലെ പാറമടയുടെ അവശിഷ്ടങ്ങള്‍ ഏതോ പുരാതനമായ കോട്ട പോലെ വന്യമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് . ഡാം നിര്‍മ്മാണ വേളയില്‍ റോപ് വേയ്ക്കു വേണ്ടിയും സിമന്റ് പാകപ്പെടുത്താനും നിര്‍മ്മിച്ച കൂറ്റന്‍ തൂണുകളും കെട്ടിടങ്ങളും ഡാമിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നു നിലനില്‍ക്കുന്നു. മുന്നൂറടിയാണ് ഡാമിലെ ജലനിരപ്പെന്നും അതിനും താഴെയായി പവര്‍ ഹൗസിലേക്ക് ജലം കൊണ്ടുപോകുന്നുണ്ടെന്നും ഡാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ഡാമുകളിലെ പോലീസ് ചെക്‌പോസ്റ്റിനു പുറമേ പച്ചക്കാനം, വള്ളക്കടവ് തുടങ്ങിയ ഫോറസ്റ്റ് ചെക്‌പോസ്റ്റുകളിലും വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ നല്‍കിവേണം യാത്ര തുടരാന്‍. ഗവി ലക്ഷ്യമാക്കിയുള്ള ആ യാത്രയ്ക്കിടെ വ്യൂ പോയിന്റില്‍ നിന്നുള്ള മൊട്ടക്കുന്നുകളുടെ അനന്തദൃശ്യങ്ങള്‍ വിവരണാതീതമാണ്. ഗവിയിലേക്ക് വന്ന ചെറുപ്പക്കാരുടെ സംഘങ്ങളില്‍ ചിലത് പച്ച പുതച്ച മലമടക്കുകളുടെ ഈ സുന്ദരഭൂമിയിലേക്കും എത്തിയിരിക്കുന്നു. വനഭൂമിയെന്നതിനപ്പുറം ഇന്നിവിടം ടൂറിസ്റ്റുകളെത്തുന്ന ഒരു സെന്ററായി മാറി കൊണ്ടിരിക്കുന്നു. കൂട്ടമായെത്തുന് വിലകൂടിയ ബൈക്കുകളും പുത്തന്‍തലമുറ യൂട്ടിലിറ്റി വാനുകളും.

പിന്നെയും ഏതാനും കിലോമീറ്ററുകള്‍ മുന്നിലേക്ക് പോരുമ്പോല്‍ ഗവി തടാകവും അരികിലായി സൗകര്യമായ ഫോറസ്റ്റ് മാന്‍ഷനും കാണാം. പാക്കേജ് ടൂറുകളിലെത്തിയ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളും അവരുടെ വാഹനങ്ങളും നിറഞ്ഞ ഫോറസ്റ്റ് മാന്‍ഷന് മുന്നിലൂടെ യാത്ര തുടര്‍ന്നു. നീല്‍ഗിരി താര്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയവയുടെ സാന്നിധ്യമാണ് സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗവിയുടെ ചുറ്റിനുമുള്ള വനഭൂമിയിലെ പ്രധാന ആകര്‍ഷണം.

ഗവിയിലേക്കടുക്കുമ്പോള്‍ തന്നെ കാനനപാതയുടെ ഇരുവശവും ശ്രീലങ്കയില്‍ നിന്നും കുടിയേറിപാര്‍ത്ത ജനങ്ങളുടെ കോളനി കാണാം. ഇവിടുത്തെ ഏലത്തോട്ടത്തിലും ഏലം ഫാക്ടറികളിലും തൊഴിലാളികളായി മൂന്ന് പതിറ്റാണ്ട് മുന്‍പ് എത്തിയവരാണവര്‍. ഇന്ന് ഗവി അവരുടെ സ്വന്തം നാടാണ്. തമിഴിലും സ്​പഷ്ടമായ മലയാളത്തിലും അവര്‍ സംസാരിക്കുന്നു. ഗവി പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള ലോകനാഥന്റെ കട ഒരു കൊച്ച് സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. ലോകനാഥന്‍ ഇവിടേക്കെത്തിയത് മറ്റുള്ളവര്‍ക്കൊപ്പം ജാഫ്‌നയില്‍ നിന്നാണെങ്കിലും അയാളുടെ അച്ഛന്റെ സ്വദേശം മധുരയാണത്രേ. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ലോകനാഥന്‍ കടയ്ക്കു പിന്നിലെ വീടിനുള്ളിലേക്ക് വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. ഫോറസ്റ്റ് മാന്‍ഷനിലേക്കും വ്യൂ പോയിന്റിലേക്കും പോകുന്ന വാഹനങ്ങളില്‍ പലതും ചായയ്ക്കായി അവിടെ നിര്‍ത്തുന്നു.

വഴിയിലെ മറ്റൊരു പ്രധാന പോയിന്റാണ് പാണ്ടിത്താവളം. പമ്പയില്‍ പോകാതെ നേരെ ശബരിമലയ്ക്ക് നടന്നെത്താവുന്ന മാര്‍ഗ്ഗമാണിത്. വണ്ടിപ്പെരിയാറില്‍ നിന്ന് ജീപ്പുകളില്‍ ഇവിടെയെത്തുന്ന ഭക്തന്‍മാര്‍ ഉപ്പുപാറവഴി കാല്‍നടയായി സന്നിധാനത്തേക്ക് നീങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് ഈ വഴി തിരഞ്ഞടുക്കുന്നവരില്‍ അധികവും.

വനത്തോട് യാത്ര പറഞ്ഞ് വണ്ടിപ്പെരിയാറിലെത്തുമ്പോഴേക്കും നിത്യജീവിതത്തിന്റെ പിരിമുറുക്കങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായി. പീരുമേട്, കുട്ടിക്കാനം വഴി അടുത്തിടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകളും പൈന്‍മരക്കാടും പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസികതകളും കുരിശുമല ആശ്രമവും ഡയറിഫാമും ഒരു നോക്ക് കണ്ട് കുരിശുപള്ളിക്ക് താഴെയെത്തുമ്പോഴേക്കും വൈകുന്നേരത്തെ പുകമഞ്ഞ് മൂടിത്തുടങ്ങിയിരുന്നു. ഏറെക്കാഴ്ച്ചകള്‍ കണ്ട് അതിലുമേറെ കാണാന്‍ ബാക്കിവെച്ച് ഒരു മടക്കയാത്ര.

Text: Asha Vidhu 

Wednesday, November 21, 2012

സായിപ്പിനൊപ്പം മഴക്കാടുകളിലൂടെ



Ilaveezhapoonjira to Vagamon Trekking

കാടും മലകളും കാട്ടാറും കരിമ്പാറക്കൂട്ടവും താണ്ടി, വിദേശി യുവതീയുവാക്കള്‍ക്കൊപ്പം ഇലവീഴാപൂഞ്ചിറ മുതല്‍ വാഗമണ്‍ വരെ ഒരു സാഹസിക യാത്ര...

മദാമ്മകള്‍ക്കും സായിപ്പന്‍മാര്‍ക്കും പൊറോട്ടയില്‍ ആരോ കൈവിഷം കൊടുത്തിരിക്കണം! ഇല്ലെങ്കില്‍ പൊറോട്ടയെന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മുഖം താമര പോലെ വിരിയുന്നതും വഴിനീളെ പൊറോട്ട കിട്ടുമോയെന്നന്വേഷിച്ച് നടക്കുന്നതും എന്തിനാണ്.... സായിപ്പിന്റെ ധാരണ കേരളത്തിന്റെ 'ദേശീയ' ഭക്ഷണം പൊറോട്ടയാണെന്നാണ്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ 12 അംഗ യുവസംഘത്തിനൊപ്പം രണ്ടു ദിവസത്തെ ട്രെക്കിങിനാണ് 3200 അടി മുകളില്‍, ഇലവീഴാപൂഞ്ചിറയിലെത്തിയത്. മനസ്സ് കയ്യിലെടുത്ത് പിടിച്ചാണ് ഉരുളന്‍ കല്ലുകള്‍ക്ക് മീതെ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ ഈ മലമുകളിലെത്തിയത്. ഡ്രൈവര്‍ക്കെങ്ങാന്‍ ഒന്നു പാളിയിരുന്നെങ്കില്‍ പഴയൊരു പരസ്യം പോലെയായേനെ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍'!

ഇലവീഴാപൂഞ്ചിറയിലേക്കുള്ള കയറ്റം ഇടുക്കി ജില്ലയിലൂടെയാണ്. ലാന്‍ഡ് ചെയ്യുന്നത് കോട്ടയത്തും. രണ്ടു ജില്ലകള്‍ക്കിടക്കുള്ള സാന്‍ഡ്‌വിച്ച്! മഴക്കാലത്ത് മാത്രമേ ചിറയുണ്ടാവുകയുള്ളു. ഇവിടെ മലമുകളിലെ പോലീസ് വയര്‍ലസ് സ്‌റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കാണാം. മലങ്കരഡാമും മൂലമറ്റത്തു നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ചാലും ആകാശക്കാഴ്ച്ചയില്‍ ഒരു ഗൂഗിള്‍ മാപ്പു പോലെ...പിന്നെ, ഇലവീഴണമെങ്കില്‍ മരം വേണ്ടേ...? അതില്ല. ആകെയുള്ളത് തെരുവപ്പുല്ലും പുല്‍ച്ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചിറ്റീന്തുമാണ്.

Ilaveezhapoonjira to Vagamon Trekking
കൊച്ചിയിലെ കലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് ട്രെക്കിങ് സംഘടിപ്പിച്ചത്. ഗൈഡുകളായ ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ അമീറും ഉടുമ്പന്‍ചോലക്കാരന്‍ ജയനും മലമുകളില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തകൃതിയായി കുക്കിങ് നടത്തുന്ന വിദേശിസംഘത്തെയാണ് പൂഞ്ചിറ റിസോര്‍ട്ടില്‍ ചെന്നു കയറിയപ്പോള്‍ കണ്ടത്. പാത്രത്തില്‍ 'പാസ്റ്റ' എന്നു പേരുള്ള ഒരു സാധനം. ടേസ്റ്റ് നോക്കാന്‍ നാവില്‍ വെച്ചു. രുചി പിടിച്ചില്ല. വെറുതേയല്ല ഇവര്‍ക്ക് പൊറോട്ട കണ്ടപ്പോള്‍ 'പ്രാന്തായത്'!

റിസോര്‍ട്ടുണ്ടെങ്കിലും ട്രെക്കിങിനെത്തിയവരെല്ലാം ടെന്റടിച്ച് അതിനുള്ളിലായിരുന്നു ഉറക്കം. മൂലമറ്റം പവര്‍ഹൗസിന് മുകളിലാണെങ്കിലും റിസോര്‍ട്ടില്‍ വൈദ്യുതി എത്തിനോക്കിയിട്ടില്ല. തണുപ്പ് കൂടി വന്നതോടെ എല്ലാവരും സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് ചുരുണ്ടു.

രാവിലെ കോഴി കൂവുന്നതിന് പകരം ലൂസി മദാമ്മയാണ് കൂവിയത്. എല്ലാവരും ഉറക്കം വിട്ട് ലൂസിയുടെ ടെന്റിന് മുന്നിലെത്തി. കാറിടിക്കാന്‍ വരുന്നത് സ്വപ്‌നം കണ്ടതാണത്രേ! വെളിച്ചം വീണു തുടങ്ങും മുന്നേ ടെന്റൊക്കെ അഴിച്ച് ബാഗിലാക്കി നടത്തം തുടങ്ങി. ഭക്ഷണ സാധനങ്ങളും ടെന്റും സ്ലീപ്പിങ് ബാഗും വസ്ത്രങ്ങളുമെല്ലമായി പത്തും പതിനഞ്ചും കിലോയായിരുന്നു ഓരോരുത്തരുടെയും ചുമലില്‍. ആദ്യ ലക്ഷ്യം മേലുകാവാണ്. ഇവിടെ വെച്ചാണ് 'വ്യത്യസ്തനായ ബാര്‍ബറാം ബാലനെ' മലയാളികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ 'കഥപറയുമ്പോള്‍' സിനിമയുടെ ലൊക്കേഷനായിരുന്നു എന്നൊരു മേനി പറച്ചിലൊന്നുമില്ല മേലുകാവിന്. കാടുംമേടും വിട്ട് മലയിറങ്ങി റോഡിലൂടെയായി നടത്തം. മേലുകാവുകാര്‍ പുതപ്പിനുള്ളില്‍ തന്നെയാണ്.

Ilaveezhapoonjira to Vagamon Trekkingഅഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം വിയര്‍പ്പായി അപ്രത്യക്ഷമായിരുന്നു. വഴിയില്‍ കണ്ട ചാമ്പ് പൈപ്പില്‍ നിന്നും എല്ലാവരും വെള്ളമെടുത്തു. കുടിച്ചപ്പോള്‍ ഇരുമ്പിന്റെ ചുവ. അങ്ങനെ തന്നെ തുപ്പി. പിന്നത്തെ ലക്ഷ്യം കോലാനിയായിരുന്നു. അവിടെ നിന്നും മേച്ചാലിലേക്ക്... കാട്ടരുവിയും കരിമ്പാറക്കൂട്ടങ്ങളും താണ്ടി എല്ലാവരും 'നല്ല നടപ്പ്' തന്നെ. ചുമലിലേ ഭാരം ഇറക്കി വെച്ച് വിശ്രമിച്ച്, വിശ്രമിച്ചായിരുന്നു കയറ്റം. കൂട്ടത്തിലേറ്റവും 'തടിമിടുക്കുള്ള'വളും ദുര്‍ബലയും കേയ്റ്റായിരുന്നു. ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷം, ലണ്ടനില്‍ പബ്ബില്‍ ജോലിക്കാരിയാണ്. യാത്രയിലുടനീളം കയറ്റം കയറാന്‍ കഴിയാതെ കേയ്റ്റാണ് കൂടുതല്‍ തവണ ഇരുന്നു പോയത്.

അടുത്ത ലക്ഷ്യം ഇല്ലിക്കമലയ്ക്കടുത്തുള്ള പഴുക്കാകാനം. കറുത്ത പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നേര്‍രേഖയില്‍ നിന്നും വ്യതിചലിക്കുന്ന വെളുത്ത വരകള്‍... കാട്ടിലെ പച്ചപ്പിന്റെ തിക്കിലും തിരക്കിലും അത് മാറി, മാറി അടുത്തടുത്തെത്തി വെള്ളച്ചാട്ടമായി മാറി. ഏതോ കാലത്ത് ആരോ കല്ലില്‍ പണിത അനേകം ചവിട്ടു പടികളും തകര്‍ന്ന കൈവരികളും പാറയില്‍ നിന്ന് അടരാതെ നില്‍ക്കുന്നു.
Ilaveezhapoonjira to Vagamon Trekkingപരിസ്ഥിതി ശാസ്ത്രജ്ഞനായ ടോമും ഗ്രാഫിക് ഡിസൈനര്‍ ജൂലിയയും ഒഴികെ ബാക്കിയുള്ളവരെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കാടിന് കടുത്ത നിറമായതോടെ ഇന്ത്യന്‍ കണക്ഷനുള്ള ലൂസിയാനയ്ക്ക് ചെറിയതോതില്‍ പേടി തുടങ്ങി. 'മൃഗങ്ങളുണ്ടാവുമോ...?'. ഇല്ലെന്നു പറഞ്ഞിട്ടും കൂട്ടത്തിന്റെ നടുക്ക് സുരക്ഷിതയായിട്ടായിരുന്നു പിന്നീടുള്ള നടത്തം. ലൂസിക്ക് തമിഴിലെ ഗ്ലാമര്‍ താരം നമിതയുടെ ലുക്കുണ്ടായിരുന്നത് കൊണ്ട് 'മസലദസ' യെന്നായിരുന്നു കൂട്ടത്തിലെ നാല് മലയാളികളും ലൂസിയെ അടയാളപ്പെടുത്തിയത്. ലൂസിയാനയുടെ മുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് അദ്ദേഹത്തെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഓടിച്ചു. അങ്ങനെ ആഗ്രയിലെത്തി അവിടെ നിന്നും ലണ്ടനിലും. ഡിഗ്രി പൂര്‍ത്തിയാക്കിയ ലൂസി, ട്രെക്കിങ് കഴിഞ്ഞ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. കറുത്തു ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ലൂസിയെ മറ്റുള്ളവരേക്കാള്‍ സുന്ദരിയാക്കിയിരുന്നു.


Ilaveezhapoonjira to Vagamon Trekking

ഉച്ചകഴിഞ്ഞതോടെ എല്ലാവരും ക്ഷീണിതരായി. നടപ്പിന്റെ വേഗമൊക്കെ നന്നായി കുറഞ്ഞു. അടുത്ത ക്യാംപ് എത്താറായോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. പഴുക്കാകാനത്തെ മലയോരകര്‍ഷകന്‍ രാഘവന്‍ ചേട്ടന്റെ വീടെത്തിയതോടെ ശ്വാസവേഗം ആശ്വാസത്തിന് വഴിമാറി. വീടിനു സമീപത്തെ പുല്ലു നിറഞ്ഞ പറമ്പില്‍ പത്തുമിനിറ്റ് കൊണ്ട് വളര്‍ച്ചയെത്താത്ത കൂണുകള്‍ പോലെ ടെന്റുകള്‍ പൊങ്ങി. പറമ്പിനടുത്ത് തോടുണ്ടെന്ന് കേട്ടതും എല്ലാവരും അങ്ങോട്ടോടി. ക്ഷീണിച്ചവശരായിരുന്നതിനാല്‍ തോട്ടിലെ തണുത്ത വെള്ളത്തില്‍ മുങ്ങികിടന്നു. മീനച്ചിലാറായി പടരുന്ന തോടുകളിലൊന്നായിരുന്നു അത്. സായിപ്പുമാര്‍ ബര്‍മൂഡയിലും മദാമ്മകള്‍ സ്വിമ്മിംഗ് സ്യൂട്ടിലുമായിരുന്നു. മലയാളത്താന്‍മാര്‍ തോര്‍ത്തിലും...

വൈകുന്നേരമായതോടെ മാനമിരുണ്ടുരുണ്ടുവന്നു. ശക്തമായ ഇടിവെട്ടോടെ മഴ, ടെന്റുകളില്‍ കുടം കണക്ക് വെള്ളമൊഴിച്ചു. ആകാശത്ത് നിന്നും ആരോ ഫോട്ടോയെടുക്കും പോലെ ടെന്റിനുള്ളില്‍ ഇടിമിന്നില്‍ വെട്ടം പലതവണ മിന്നി മറഞ്ഞു. ഇവിടെയും കറണ്ടുമില്ല മൊബൈലിന് റേഞ്ചുമില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടാമത്തെ രാത്രി. രാഘവന്‍ചേട്ടന്റെ വീടിന്റെ ഇറയത്തിരുന്ന് 'കാന്‍ഡില്‍ ലൈറ്റ്' ഡിന്നറും കഴിച്ച് വീണ്ടും ടെന്റിലെത്തി. മഴമാറുന്നില്ല, പക്ഷേ ഉറക്കം മഴയെയും മിന്നലിനെയും തോല്‍പ്പിച്ചു.

Ilaveezhapoonjira to Vagamon Trekkingപിറ്റേന്ന് രാവിലെ തോട്ടുവക്കത്ത് 'കാര്യസാധ്യം' കഴിച്ചു. രണ്ടു ദിവസമായി തനി പ്രാകൃതരാണ്. അഞ്ചുമണിക്ക് ടോര്‍ച്ചുവെളിച്ചത്തില്‍ നടപ്പു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 18കാരന്‍ ജാക്കായിരുന്നു കൂട്ട്. പതിനാറാം വയസ്സില്‍ പഠിത്തമവസാനിപ്പിച്ച് ഊരു ചുറ്റാന്‍ തുടങ്ങിയ ജാക്ക്, ഈ ട്രെക്കിങിന് ശേഷം യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിത്തം തുടരാന്‍ പോവുകയാണ്. ചെവിയില്‍ ഹെഡ്‌ഫോണും. കയ്യില്‍ ഐ-പോഡുമായി പാട്ടും കേട്ടാണ് ജാക്കിന്റെ മലകയറ്റം.

മീനച്ചിലാറിന്റെ ഉത്ഭവമായ ഉറവ പൊടിയുന്ന മലമുകളിലേക്ക്... കോടമഞ്ഞും പച്ചപ്പും കൈകോര്‍ത്ത് വഴിനീളെ മഞ്ഞു തുള്ളികള്‍ തൂവി. വെളിച്ചം വീണതോടെ കാഴ്ച്ചകള്‍ക്ക് കനം വെച്ചു, ചുമലിലേ ഭാരത്തിനും.

പെട്ടന്ന്, റേച്ചലിന്റെ കരച്ചില്‍ കേട്ട് എല്ലാവരും നിന്നു. കാല് പൊത്തിപിടിച്ചാണ് നിലവിളി. അട്ടകള്‍ അറ്റാക്ക് തുടങ്ങിയതാണ്. എല്ലാവരും കാലുകള്‍ പരിശോധിച്ചു. വെളുത്തതെന്നോ കറുത്തതെന്നോ വേര്‍തിരിവില്ലാതെ എല്ലാവരുടെയും കാലുകളില്‍ അട്ടകള്‍ അള്ളിപ്പിടിച്ചിട്ടുണ്ട്. അട്ടകളെ നിര്‍വ്വീര്യമാക്കിയ ശേഷമായിരുന്നു പിന്നത്തെ മലകയറ്റം. കരുതിയിരുന്ന വെള്ളമൊക്ക തീര്‍ന്നു. പാറയിടുക്കുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കുപ്പിയിലാക്കിദാഹം തീര്‍ത്തു. ഒടുവില്‍ മലയുടെ ഒത്തമുകളില്‍. പാറപ്പുറത്തേക്ക് വലിഞ്ഞു കയറി, ചിലരെ കൈപിടിച്ചും പുറകില്‍ നിന്നു തള്ളിയുമാണ് കയറ്റിയത്. കേയ്റ്റ് രണ്ടു തവണ വീഴുകയും ചെയ്തു.

Ilaveezhapoonjira to Vagamon Trekkingപാറപ്പുറത്ത് ഇത്തിരി വിശ്രമം. ഇതിനിടെ ഇരുപത്തിരണ്ടുകാരന്‍ ഓവനും 'മസാലദസ' ലൂസിയും തമ്മില്‍ പ്രണയത്തിന്റെ ട്രെക്കിങ് തുടങ്ങിയോ എന്ന് സംശയം! വീണ്ടും നടത്തം. ഇത്തവണ ഇറക്കമാണ്. പാറയിലൂടെ തെന്നാതെ വേണം ഓരോ ഇറക്കവും ഇറക്കിവെക്കാന്‍. ദേ തെന്നി...സസി പാറപ്പുറത്തു നിന്നും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ നിലത്തെത്തി. ശശി എന്നു വിളിച്ചപ്പോള്‍ അല്ല സസി ആണെന്ന് തിരുത്തിച്ചു ഈ തമിഴ്‌നാട്ടുകാരന്‍ എം.സി.എ. വിദ്യാര്‍ത്ഥി. വീഴ്ച്ചയില്‍ കയ്യിലെ കുറച്ച് പെയിന്റ് പോയെന്നതൊഴിച്ചാല്‍ കാര്യമായ പരിക്കൊന്നുമില്ല.

Ilaveezhapoonjira to Vagamon Trekkingമലയിറങ്ങി കുമ്പങ്ങാനത്തെത്തി. പണിതിട്ടും പണിതിട്ടും പണിതീരാത്ത കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് മലയില്‍ നിന്നും ലാന്‍ഡ് ചെയ്തത്. അവിടുന്നങ്ങോട്ട് റോഡിലൂടെയായിരുന്നു നടത്തം. ചുറ്റും തേയിലത്തോട്ടങ്ങളും അങ്ങിങ്ങ് വീടുകളും. ചുമട്ടുത്തൊഴിലാളികളെ പോലെ ബാഗുമേറ്റി നടക്കുന്ന വിദേശികളെ റോഡുപണിക്കാര്‍ കൗതുകത്തോടെ നോക്കിനിന്നു. തൊലിവെളുപ്പില്ലാത്തവരെ കൂടെ കണ്ടപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. 'നാടനാ...ബോഡിഗാര്‍ഡുകളായിരിക്കും...'

ഹെയര്‍പ്പിന്‍ റോഡ് കയറി ഇറങ്ങിയപ്പോള്‍ ഇല്ലിക്കല്‍ പാറയുടെ കാഴ്ച്ച. കുടക്കല്ലും ചതുരക്കല്ലും തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും കൊത്തിവെച്ചിരുക്കുന്നത് പോലുള്ള സ്തൂപങ്ങളും. ഭക്ഷിച്ചാല്‍ അമര്‍ത്യനാവുമെന്ന് വിശ്വസിക്കപ്പെടുന്ന നീലകൊടുവേലി ഇല്ലിക്കമലയില്‍ പൂക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Ilaveezhapoonjira to Vagamon Trekkingഎട്ട് കിലോമീറ്റര്‍ പിന്നിട്ട് പുള്ളിക്കാനം കവലയിലെത്തി. ആദ്യം കണ്ട കടയില്‍ എല്ലാവരും പാഞ്ഞ് കയറി. പഴവും കൂള്‍ഡ്രിങ്ക്‌സുമൊക്കെ ആവോളം അകത്താക്കി. അവിടെ നിന്നും വാഗമണ്ണിലേക്ക് റോഡും തേയിലത്തോട്ടങ്ങളും താണ്ടി നടപ്പു തുടങ്ങി. ഇതിനിടെ പത്തൊന്‍പത്കാരന്‍ മാറ്റ് മാത്യൂസ് അടുത്തു കൂടി. ട്രെക്കിങിന് ശേഷം ഊട്ടിക്കും ആലപ്പുഴയ്ക്കും പോകണം. ഹൗസ്‌ബോട്ടില്‍ തങ്ങണമെങ്കില്‍ എത്രരൂപയാകും, പരിചയമുള്ളവരുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍...



Ilaveezhapoonjira to Vagamon Trekking
ഒടുവില്‍ വാഗമണെത്തിയപ്പോള്‍ വൈകീട്ട് നാല് മണി. ചുറ്റും മലനിരകള്‍ നിറഞ്ഞ അനന്യ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ദൂരെ വൈശാലിപ്പാറ പോക്കുവെയിലില്‍ തിളങ്ങുന്നു. ഇടുക്കി ഡാമിന്റെ നടുക്കുള്ള ഇവിടെയാണ് വൈശാലി സിനിമയില്‍ ഋഷ്യശൃംഗന്റെ താപസഭൂമി ചിത്രീകരിച്ചത്. രാത്രി, വാഗമണിന്റെ തണുത്ത കൈകളില്‍ ഉറങ്ങി. പിറ്റേന്ന് രാവിലെ ഇ-മെയിലുകളും ഫോണ്‍നമ്പറുകളും കൈമാറി വിദേശി സംഘത്തോട് വിട പറഞ്ഞു. ഫസ്റ്റ് ബസ്സ് കഴിഞ്ഞാല്‍ തൊടുപുഴയ്ക്ക് ചിലപ്പോള്‍ ലാസ്റ്റ് ബസ്സ് മാത്രമുള്ള റൂട്ടിലൂടെ കെ.എസ്.ആര്‍.ടി.സി.യില്‍ മലയിറക്കം.


Travel Info
Ilaveezhapoonchira - Vagamon Trekking

Ilaveezhapoonjira to Vagamon TrekkingJungle path between Ilaveezhapoonchira-Vagamon is a scenic route, with lushgreen hillocks and waterfalls. Poonchira is in the midst of the beautiful hillocks near Thodupuzha. During monsoon, the valley fills up to form a scenic lake.

Location: Dt. Kottayam, located at a height of 3200 ft. Nearest junction is Kanjar (Idukki Dt.). Kottayam (55km)

How to reach
By road:
Proceed from Thodupuzha to kanjar (15km) along Moolamattam road (Bus charge -Rs.10). from Kanjar, only fourwheel drive jeeps will climb up to Poonchira (7km). Jeep charge-Rs.750-850.

By rail: Kottayam (55km).

By air: Kochi (76km).

Contact: Kalypso Adventures (conducts trekking) : E-mail-vishal.kalypso@ gmail.com, nfo@kalypsoadventures.com a www.kalypsoadventures.com. Ameer (Guide)-09539118002. Jayan (Guide)-09961917293. Ratheesh (JeepDriver)-09645606676.

Tourist info centre: 0486-245519

Tips: No electric connection in Poonchira resort aTake precautions against lightning # No hotels at Poochira. Bring food items from Kanjar (7 Km) # Cell phone signals are rare in Poonchira and the entire trek route.

Stay at Ilaveezhapoonchira
DTPC Rest house (Six rooms), James Jacob-09746395295, 04862-243273.

Stay at Thodupuzha
STD Code: 04862
River Banks, Ph: 224942
The Mourya Monarch, Ph: 222697,
Siciliya Hotels, Ph: 222117

Stay at Vagamon
STD Code: 04869
Anannya Tourist home, PH-9847148965
Vagamon Hideout, PH-216166, 9447156000
Vagamon Heights, Ph: 248206
Indo-American International Gurukulam, PH: 04822-289255


Tips For Monsoon Trekkers

Ilaveezhapoonjira to Vagamon Trekkingസാഹസികര്‍ക്കുള്ളതാണ് മഴക്കാല ട്രെക്കിങ്. കാടിന്റെ പച്ചപ്പും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ഏറ്റവും ആസ്വാദ്യകരമാവുക ഇക്കാലത്താണ്. എന്നാല്‍ ഏറ്റവും അധികം മുന്‍കരുതല്‍ വേണ്ടതും മഴക്കാലത്താണ്. അട്ടകളെ സൂക്ഷിക്കുക. അട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ പുകയിലയും നല്ലെണ്ണയും മിശ്രിതമാക്കി കാലിലും ഷൂവിലും തേയ്ക്കുക. പുകയില, ഉപ്പ് എന്നിവ കയ്യില്‍ കരുതുക. അട്ടകടിച്ചാല്‍ പറിച്ചെടുക്കരുത്. പിന്നീട് ചൊറിച്ചില്‍ മാറാന്‍ ബുദ്ധിമുട്ടാണ്. അഥവ അറിയാതെ അട്ടയെ പറിച്ചു കളയേണ്ടിവന്നാല്‍, അട്ടകടിച്ച സ്ഥലത്ത് ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി കുളിക്കുന്നതിന് മുന്‍പ് പുരട്ടുക. ചൊറിച്ചിലിന് ശമനമുണ്ടാകും.

മുന്നിലെ കാഴ്ച്ചമറയ്ക്കുന്ന രീതിയില്‍ കോടമഞ്ഞുണ്ടെങ്കില്‍ കോടയിറങ്ങിയ ശേഷമേ ട്രെക്കിങ് തുടരാവു. ഒറ്റയ്ക്ക് പോകരുത്. റൂട്ട് വ്യക്തമായി പരിചയമുള്ള ഗൈഡുകളെ കൂടെ കൂട്ടുക. അതിരാവിലെ തന്നെ ട്രെക്കിങ് ആരംഭിക്കുക. ഉച്ചസമയത്ത് വിശ്രമിക്കുക. ഗൈഡിന്റെ നിര്‍ദ്ദേശം അനുസരിക്കുക. കൂട്ടത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക.

Ilaveezhapoonjira to Vagamon Trekkingട്രെക്കിങിനാവശ്യമായതെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സൗകര്യമുള്ളതും നിരവധി പോക്കറ്റുകളുള്ളതുമായ ബാഗ് കരുതുക. കുഷ്യന്‍ സൗകര്യമുള്ള ഷോള്‍ഡര്‍ സ്ട്രാപ്‌സ് ബാഗിനുണ്ടാവണം. സ്ലീപ്പിങ് ബാഗ്, ടെന്റ്, 50 മീറ്ററെങ്കിലും നീളമുള്ള ട്രെക്കിങ് റോപ്, റെയിന്‍കോട്ട് എന്നിവ കരുതുക. ടോര്‍ച്ച്, സിഗരറ്റ് ലൈറ്റര്‍, ചെറുതും മൂര്‍ച്ചയേറിയതുമായ കത്തി, ബ്ലാങ്കറ്റ്, വാട്ടര്‍ ബോട്ടില്‍, തൊപ്പി, മെഴുകുതിരി. ടോര്‍ച്ച് ബാറ്ററികള്‍ അധികമായി കരുതുക.

കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. കഴുത്ത് മറയ്ക്കുന്ന രീതിയിലുള്ള ഫുള്‍സ്ലീവ് ടീ-ഷര്‍ട്ടും, നിരവധി പോക്കറ്റുകളുള്ള കാര്‍ഗോസുമാണ് ഉത്തമം. ട്രെക്കിങ് ഷൂ തന്നെ ഉപയോഗിക്കുക. നല്ല ഗ്രിപ്പുണ്ടാവണം. കണങ്കാലിന് മുകളില്‍ വരെ എത്തുന്ന ക്യാന്‍വാസ് ഷൂ നല്ലതാണെങ്കിലും, നനഞ്ഞാല്‍ നടപ്പ് പ്രശ്‌നമാണ്. ഗുണനിലവാരമുള്ള സോക്‌സുകള്‍ വേണം ധരിക്കാന്‍. രണ്ട് മൂന്ന് ജോഡികളെങ്കിലും കരുതുക.

Ilaveezhapoonjira to Vagamon Trekkingധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കരുതുക. മദ്യവും സിഗററ്റും ഉപയോഗിക്കരുത്. ട്രെക്കിങിന് മുന്‍പ് മെഡിക്കലി ഫിറ്റ് ആണെന്ന് ഉറപ്പ് വരുത്തുക. രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗം, പേശി വലിവ് എന്നിവയുള്ളവര്‍ ട്രെക്കിങിന് ഒരുങ്ങരുത്. വേദന സംഹാരികള്‍, പ്രഥമശുശ്രൂഷ കിറ്റ്, സണ്‍സ്‌ക്രീന്‍ ലോഷന്‍, തലവേദന, ചുമ, നിര്‍ജ്ജലീകരണം, ശരീര ഊഷ്മാവ് അപ്രതീക്ഷിതമായി താഴല്‍ എന്നിവയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കരുതാന്‍ മറക്കരുത്. 
Text: T J Sreejith, Photos: P Jayesh