Showing posts with label Srinivasan. Show all posts
Showing posts with label Srinivasan. Show all posts

Saturday, July 26, 2014

കോമഡി ടാക്കീസ്‌

മഹാകവി മോഹന്‍ലാല്‍/
ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മോഹന്‍ലാലിന്റെ ഇഷ്ടവിനോദമാണ് കവിതാരചന. ഒരു തമാശ. അത്രമാത്രം. ഇങ്ങനെ കുത്തിക്കുറിക്കുന്ന വരികള്‍ ചുരുളാക്കി ആര്‍ക്കെങ്കിലും കൊടുത്ത് അഭിപ്രായം ചോദിക്കും. ആരും അത് ഗൗരവമായി എടുക്കാറില്ല - മോഹന്‍ലാല്‍ പോലും.
ഒരിക്കല്‍ ഇങ്ങനെ എഴുതിയ ഒരു കവിത മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാടിനെ കാണിച്ചു.
ഗാനരചയിതാവുകൂടിയായ സത്യന്‍ അത് ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിഞ്ഞു. 'ഇതാണോ കവിത? ഇതില്‍ വൃത്തമുണ്ടോ? പ്രാസമുണ്ടോ? പദഭംഗിയുണ്ടോ?'
അല്‍പ്പം കഴിഞ്ഞപ്പോള്‍, അങ്ങനെയങ്ങ് വിട്ടാല്‍ പറ്റില്ലെന്ന വാശിയോടെ മോഹന്‍ലാല്‍ അടുത്ത കവിതയുമായി വീണ്ടും സത്യന് മുന്നിലെത്തി. സത്യന്‍ അതും ചുരുട്ടിയെറിഞ്ഞു.
മൂന്നാമതും മോഹന്‍ലാല്‍ കവിതയുമായെത്തി. ഒന്നു നോക്കിയശേഷം അതും സത്യന്‍ അന്തിക്കാട് ചുരുട്ടി മൂലയിലിട്ടു.
'ഈ കവിതയും ശരിയായിട്ടില്ല അല്ലേ?' മോഹന്‍ലാല്‍ സത്യനോട് ചോദിച്ചു.
'ഏയ്, ഇതും പോരാ.' സത്യന്‍ പറഞ്ഞു.
ആ കടലാസെടുത്ത് മോഹന്‍ലാല്‍ ശ്രീനിവാസന് കൊടുത്തു.
'ശ്രീനിയൊന്ന് അഭിപ്രായം പറഞ്ഞേ', ശ്രീനി നോക്കുമ്പോള്‍ കിടിലന്‍ സാധനം. കടുകട്ടി പദങ്ങളും പ്രാസവും വൃത്തവുമെല്ലാമുള്ള കവിത. ഇങ്ങനെയൊരു സാധനം മോഹന്‍ലാല്‍ എഴുതാന്‍ സാധ്യതയില്ലല്ലോ.
ശ്രീനിവാസന്‍ മോഹന്‍ലാലിനെ വിളിച്ച് സ്വകാര്യം ചോദിച്ചു. 'ഇത് ലാല്‍ തന്നെ എഴുതിയതാണോ?' മോഹന്‍ലാല്‍ അതേയെന്ന് തലകുലുക്കി. 'ഓഹോ, ഈ കുമാരനാശാന്‍ എന്നു പറയുന്നയാള്‍ താങ്കളാണല്ലേ?' ശ്രീനിവാസന്‍ നമ്പരിട്ടു. ലാലിന്റെ മുഖത്ത് സഹജമായ ആ നിഷ്‌കളങ്കഭാവം.
'സത്യം പറ. ഇതെവിടെനിന്നാ പകര്‍ത്തിയത്?' പോലീസ് സ്‌റ്റൈലില്‍ ശ്രീനിവാസന്‍ ചോദിച്ചു.
'ദേ, ആ മുറിയില്‍ കിടന്ന ഒരു പാഠപുസ്തകത്തില്‍നിന്ന്.' പതിവു കള്ളച്ചിരിയോടെ കണ്ണിറുക്കിക്കൊണ്ട് മോഹന്‍ലാല്‍ സത്യം പറഞ്ഞു.
ഇത്തവണ ചമ്മിയത് സത്യന്‍ അന്തിക്കാടാണ്. ലാല്‍ എഴുതിയതാണെന്ന ധാരണയില്‍ മഹാകവി കുമാരനാശാന്റെ കവിതയല്ലേ ശരിയായിട്ടില്ലെന്ന് പറഞ്ഞത്!

സുഖചികിത്സ
'സുഖിപ്പിക്ക'ലിനെ ഒരു സുകുമാരകലയാക്കി വളര്‍ത്തിയെടുത്ത ഒരുപാടുപേര്‍ മലയാള സിനിമാരംഗത്തുണ്ട്.
പ്രശസ്ത വ്യക്തികളെ പ്രശംസിച്ച് വീര്‍പ്പുമുട്ടിച്ച് വിയര്‍പ്പിക്കുക, എതിരാളികളെക്കുറിച്ചുള്ള അപവാദകഥകള്‍ ചൂടാറാതെ ചെവിയില്‍ ഇറ്റിക്കുക എന്നിങ്ങനെ പോകുന്നു ഇവരുടെ 'സുഖചികിത്സാ'വിധികള്‍. ഒരു പുതിയ പടം റിലീസായാല്‍ ആദ്യത്തെ ഷോതന്നെ കണ്ട് ഏറ്റവുമാദ്യം അഭിപ്രായം പറയാന്‍ ഇത്തരക്കാര്‍ മത്സരിക്കും. കാരണം തിയേറ്ററിലെ ആദ്യ പ്രതികരണമെന്തെന്നറിയാന്‍ താരങ്ങളും സംവിധായകനും നിര്‍മാതാവുമെല്ലാം സ്വാഭാവികമായും ആകാംക്ഷാഭരിതരായിരിക്കുമല്ലോ.
ഇത്തരത്തിലൊരാള്‍, രണ്ടാഴ്ചത്തെ ഗള്‍ഫ് പര്യടനം കഴിഞ്ഞ് ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി. കഷായത്തില്‍ ചുക്കെന്നപോലെ സിനിമാരംഗത്തെ എല്ലാ സെറ്റപ്പിലും ഒരുപോലെ 'വാഴു'ന്നയാളാണ്
ഇദ്ദേഹം!
പെട്ടെന്നാണ് ഇടിമിന്നല്‍പോലെ ഒരു ബോധോദയമുണ്ടായത്. ഇന്ന് മമ്മൂട്ടിയുടെ പടം റിലീസല്ലേ? ഇപ്പോള്‍ ആദ്യത്തെ ഷോ കഴിഞ്ഞിരിക്കും. ആദ്യംതന്നെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ മോശമാണ്.
ഒട്ടും അമാന്തിച്ചില്ല, കക്ഷി നേരെ മമ്മൂട്ടിയെ ഫോണില്‍ വിളിച്ചു: 'മമ്മൂക്കാ, പടം കണ്ടു. ഉഗ്രനെന്ന് പറഞ്ഞാല്‍ പോര, അത്യുഗ്രന്‍... മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്ത ഒരു പടം അടുത്തൊന്നും ഇറങ്ങിയിട്ടില്ല. എന്തായിരുന്നു തിയേറ്ററില്‍ കയ്യടി...'
ഫോണിന്റെ മറുതലയ്ക്കല്‍നിന്ന് മമ്മൂട്ടിയുടെ മനസ്സുതുറന്ന ചിരി കേട്ടപ്പോള്‍ കഥാനായകന് സന്തോഷമായി. ഏതായാലും പണി ഏറ്റു. ഇപ്പോത്തന്നെ വിളിക്കാന്‍ തോന്നിയത് എത്ര നന്നായി!
'ഫസ്റ്റ് ഹാഫ് അത്ര നന്നായില്ലെന്ന് ഒരു അഭിപ്രായം കേട്ടല്ലോ...' മമ്മൂട്ടി.
'ഛേയ്. അത് നമ്മുടെ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ? മമ്മൂക്ക ആദ്യം അപ്പിയര്‍ ചെയ്തപ്പോ മുതല്‍ ഭയങ്കര ക്ലാപ്പിങ്ങല്ലായിരുന്നോ?'
'അപ്പോ സെക്കന്‍ഡ് ഹാഫോ?' മമ്മൂട്ടി.
'ശരിക്കും പറഞ്ഞാല്‍ സെക്കന്റ് ഹാഫിലാ തകര്‍ത്തത്. ഓരോ സീനിലും ഭയങ്കര പഞ്ചല്ലായിരുന്നോ? ക്യാരക്ടറിന് മമ്മൂക്ക കൊടുത്ത പുതിയ ട്രീറ്റ്‌മെന്റ് ജനത്തിന് അങ്ങേറ്റു. മമ്മൂക്കായ്ക്ക് ഹ്യൂമറ് ചെയ്യാന്‍ അറിയില്ലെന്ന് ഇനിയാരും പറയത്തില്ല.'
ഫോണിലൂടെ മമ്മൂട്ടിയുടെ ചിരി പൊട്ടിച്ചിരിയായി എട്ടു നിലകളില്‍ കത്തിപ്പടര്‍ന്നു. ചിരിയെന്നാല്‍ നിര്‍ത്താത്ത ചിരി. ചിരിക്കിടയില്‍ ഇത്തിരി ശ്വാസം പിടിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു: 'എടാ, നീ ഇത്രേം നേരം തിയേറ്ററിലിരുന്ന് പടം കണ്ട് വിയര്‍ത്തതല്ലേ... ഇനി പോയി കുളിച്ച് അല്‍പ്പം വിശ്രമിക്ക്...' ചിരി വീണ്ടും.
എന്തോ പന്തികേടുണ്ടോ? കഥാനായകന് സംശയം. 'എന്താ മമ്മൂക്കാ, അങ്ങനെ പറഞ്ഞത്?'
'എടാ, പ്രിന്റ് കിട്ടാത്തതിനാല്‍ പടം റിലീസ് ചെയ്തിട്ടില്ല. റിലീസ് അടുത്തയാഴ്ചത്തേക്ക് മാറ്റി...'
കഥാനായകന്റെ കയ്യില്‍നിന്നും ഫോണ്‍ വഴുതി താഴെ വീണു.

Monday, July 7, 2014

തമാശ കാണാപ്പാഠമാക്കുന്ന മമ്മൂട്ടി

പി.ഒ. മധുമോഹന്‍

തമാശക്കാരന്‍
മമ്മൂട്ടി തമാശയൊന്നും പറയാത്ത ആളാണെന്നാണല്ലോ പൊതുവേയുള്ള വെപ്പ്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ആകെ മൊത്തം ജീവിതത്തിനിടയില്‍ മമ്മുക്ക വിജയകരമായി രണ്ടു തമാശകള്‍ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനി സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ശ്രീനിയോടു തന്നെയാണ്.

പരിഹാസത്തിന്റെ കൂരമ്പെയ്യുന്നതില്‍ വിദഗ്ധനായ ശ്രീനി ഒരു ദിവസം മറ്റെന്തോ സംസാരിക്കുന്ന കൂട്ടത്തില്‍ മമ്മൂട്ടിയോട് പറഞ്ഞുവത്രേ: 'മമ്മൂട്ടി, നമ്മളൊക്കെ അഭിനയരംഗത്ത് പിടിച്ചു നില്ക്കുന്നത് നിങ്ങളെപ്പോലെ ഗ്ലാമറിന്റെ പേരിലല്ലല്ലോ. കഴിവുള്ളതുകൊണ്ടല്ലേ?'
ഉടനെ വന്നുവത്രേ മമ്മൂട്ടിയുടെ മറുപടി: 'പിടിച്ചു നില്ക്കാന്‍ ഈ അഭിനയമെന്നൊക്കെ പറയുന്ന സാധനം വല്ലയിടത്തും കെട്ടിത്തൂക്കിയിട്ടിരിക്കുകയാണോ?' തമാശ നമ്പര്‍ വണ്‍!

അടുത്ത തമാശ പറഞ്ഞത് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെക്കുറിച്ചാണ്. ഡെന്നീസിന്റെ മകനെ കോപ്പിയടിച്ചതിനു പിടിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ഉടന്‍ വന്നുവത്രെ മമ്മൂട്ടിയുടെ കമന്റ്: 'അതെങ്ങനെയാ, കോപ്പിയടിക്കാതിരിക്കുന്നത്, ഡെന്നീസിന്റെയല്ലേ മോന്‍.'
ഇങ്ങനെ തമാശകളൊക്കെ പറഞ്ഞു തുടങ്ങിയ മമ്മൂട്ടി ഒരു ദിവസം ഭയങ്കര സന്തോഷത്തോടെ മുകേഷിനോട് പറഞ്ഞത്രേ: 'മുകേഷേ, തമാശ പറയാന്‍ നിനക്കു മാത്രമല്ല നമുക്കും പറ്റും കേട്ടോ. നീ പറഞ്ഞ ആ എം.ജി. സോമന്റെ സംഭവമില്ലേ, അത് ഞാന്‍ രാവിലെ എന്നെക്കാണാന്‍ വന്ന പാര്‍ട്ടിയോട് പറഞ്ഞു. രണ്ടെണ്ണോം ഗംഭീരമായിട്ട് ചിരിച്ചു മറിഞ്ഞു. ഇതൊക്കെ നമുക്കും പറ്റും ആശാനേ', മമ്മൂട്ടി നെഞ്ചു വിരിച്ചു.

'ആണോ, അപ്പം മറ്റേ ഗ്ലാസ്സിന്റെ അകത്തിങ്ങനെ മുഖം കാണുന്നത് പറഞ്ഞോ?', മുകേഷ് ചോദിച്ചു.
'ഓ അതു പറഞ്ഞില്ല.' മമ്മൂട്ടി.
'പിന്നെ ട്രെയിന്‍ മൂവ് ചെയ്യുന്നെന്ന് വിചാരിച്ചിട്ട് എഞ്ചിന്‍കൊണ്ടു 
ചെന്നിടിക്കുന്നത് പറഞ്ഞോ?' വീണ്ടും മുകേഷ്.
'ഇല്ല അതു വിട്ടുപോയി.'
'പിന്നെ ക്ലബ്ബ് മാറ്റാന്‍ വേണ്ടി പറഞ്ഞിട്ട് ഫിനിഷ് ചെയ്‌തോ?'
'ഓ അതു ഞാന്‍ മറന്നുപോയി' ചമ്മല്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് 
മമ്മൂട്ടി പറഞ്ഞു.
കഥയുടെ കാതലായ വശങ്ങളെല്ലാം വിട്ടു കളഞ്ഞാണ് മമ്മൂട്ടി കഥ പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് ചിരിക്കാതിരിക്കാന്‍ പറ്റുമോ? പറഞ്ഞത് മമ്മൂട്ടിയല്ലേ?
കഥയിലെ യഥാര്‍ഥ സംഭവമെന്തെന്ന് മനസ്സിലാക്കാന്‍ കഥ കേട്ടവര്‍ മുകേഷിന്റെ പിന്നാലെ നടക്കുകയായിരുന്നുവത്രേ!


കര്‍ത്താവിന്റെ നാമത്തില്‍
ഒരു സിദ്ദിഖ്-ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്.
കഥയ്ക്ക് യോജിച്ച ഒരു വീട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍. കിട്ടുന്ന വീടൊന്നും സംവിധായകര്‍ക്ക് പറ്റുന്നില്ല, പറ്റുന്ന വീടൊന്നും കിട്ടുന്നുമില്ല.
അങ്ങനെയിരിക്കെയാണ് നല്ലൊരു വീട് പ്രൊഡക്ഷന്‍ മാനേജര്‍ കണ്ടു
പിടിച്ചത്. എല്ലാംകൊണ്ടും അനുയോജ്യം, പക്ഷേ, ഒരേയൊരു കുഴപ്പം മാത്രം. ഉടമസ്ഥന്‍ ഷൂട്ടിങ്ങിന് വീട് വിട്ടുകൊടുക്കില്ല.
'ചോദിക്കുന്ന കാശ് കൊടുക്കാമെന്ന് പറ' സിദ്ദിഖ് പറഞ്ഞു.
'അയാള്‍ക്ക് കാശിനോട് ഒരാര്‍ത്തിയുമില്ല. അത്രയും വലിയ കോടീശ്വരനല്ലേ... മാത്രമല്ല, അഞ്ചു മക്കള്‍ അമേരിക്കയിലും.' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'എങ്കില്‍ സിനിമയില്‍ ചെറിയൊരു വേഷം കൊടുക്കാമെന്ന് പറ. അതില്‍ വീഴാത്തവരില്ല.' ലാലിന്റെ ഉപായം ഇതായിരുന്നു.
'സിനിമ എന്നു കേട്ടാലേ അയാള്‍ക്ക് കലിപ്പാണ്. ഇതുവരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലത്രേ.'
ആ വഴിയും അടഞ്ഞു. ഇനിയെന്ത് വഴി?
'എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ കാണും. കള്ളു
കുടി, മറ്റ് വശപ്പിശകുകള്‍ അങ്ങനെയെന്തെങ്കിലും ഇയാള്‍ക്കുമുണ്ടോ?' ചോദ്യം കൊച്ചിന്‍ ഹനീഫയുടേതാണ്.
'നല്ല കാര്യമായി. 916 മാറ്റുള്ള സത്യകൃസ്ത്യാനിയാണയാള്‍. ബൈബിളും പള്ളിയും വിട്ടൊരു കളിയില്ല. കടുത്ത മതവിശ്വാസിയാണ് കക്ഷി. മതപരമായ കാര്യങ്ങള്‍ സംസാരിച്ച് മെരുക്കിയെടുത്താലേ കാര്യം നടക്കൂ...' പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
'അത്രേയുള്ളോ കാര്യം? എങ്കില്‍ ഞാനേറ്റു.' കൊച്ചിന്‍ ഹനീഫ ചാടിയെണീറ്റു.
'അങ്ങനെയാണെങ്കില്‍ ലാല്‍ പോട്ടെ. ഒന്നുമില്ലെങ്കിലും ഒരു കൃസ്ത്യാനിയാണല്ലോ'. സിദ്ദിഖ് നിര്‍ദേശിച്ചു.
'ഛേ, എന്നെ അത്രയും വിശ്വാസമില്ലേ? ഞാന്‍ വേറൊരു നമ്പര്‍ കണ്ടുവെച്ചിട്ടാ പറയുന്നത്, ചുമ്മാതല്ല.' കൊച്ചിന്‍ ഹനീഫയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ എല്ലാവരും കീഴടങ്ങി.
ഹനീഫയും സിദ്ദിഖും ലാലും ഉടന്‍ വീട്ടുടമസ്ഥനെ കാണാന്‍ പുറപ്പെട്ടു. മറ്റുള്ളവരെ കാറില്‍ ഇരുത്തി ഹനീഫ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ശരവേഗത്തില്‍ ഹനീഫ പുറത്തേക്ക് വന്ന് പറഞ്ഞു: 'അത് ശരിയാവൂല ആശാനേ, അയാള് പരമബോറനാ.'
അവസാന കൈയെന്ന നിലയ്ക്ക് ഒന്നു ശ്രമിച്ചുനോക്കാം എന്നു പറഞ്ഞുകൊണ്ട് സിദ്ദിഖും ലാലും വീട്ടുടമസ്ഥന്റെ മുന്നിലെത്തി. തങ്ങളുടെ അവസ്ഥ വിവരിച്ചു.
അപ്പോള്‍ വീട്ടുടമസ്ഥന്‍ അറിയിച്ചു:
'ഷൂട്ടിങ്ങിന് വീട് തന്നേക്കാമെന്ന് ഞാനേതാണ്ട് തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ദേ ആ തടിയന്‍ കയറിവന്നത്. വന്നപാടെ അയാള്‍ 
ചെയ്തതെന്തെന്നോ, ദേ ഈ പടത്തിനു മുന്നില്‍ നിന്ന് കുരിശുവരച്ചു.'
സിദ്ദിഖും ലാലും അയാള്‍ ചൂണ്ടിക്കാട്ടിയ പടത്തിലേക്കുനോക്കി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഒരു മുഴുനീള ചിത്രം! ടാഗോറിനെ യേശുക്രിസ്തുവായി ഹനീഫ തെറ്റിദ്ധരിച്ചതാണെന്ന് സിദ്ദിഖിനും ലാലിനും മനസ്സിലായി.
അവര്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് വീട്ടുടമസ്ഥന്‍ അറുത്തുമുറിച്ചു പറഞ്ഞു:
'ഇത്രയും കടുത്ത മതനിന്ദ കാണിച്ച നിങ്ങള്‍ക്ക് വീടുതരുന്ന പ്രശ്‌നമേയില്ല. നിങ്ങള്‍ക്ക് പോകാം...'

കുടികിടപ്പ്
മലയാളികള്‍ക്ക് മറക്കാനാവാത്തൊരു ദൃശ്യവിസ്മയമായിരുന്നു ഭരതന്റെ വൈശാലി.

ഷൂട്ടിങ്ങിനു മുന്‍പുതന്നെ ഓരോ ഫ്രെയിമുകളും വരച്ചുണ്ടാക്കി, കൃത്യമായ ഗൃഹപാഠത്തോടെയാണ് അദ്ദേഹം ആ സിനിമ പൂര്‍ത്തിയാക്കിയത്. മികച്ചൊരു ചിത്രകാരന്‍കൂടിയായ ഭരതന്റെ മാന്ത്രികസ്​പര്‍ശം അതിലങ്ങോളമിങ്ങോളം പതിഞ്ഞുകിടപ്പുണ്ട്.
ചിത്രത്തിന്റെ പ്രിവ്യു മദ്രാസില്‍ നടക്കുന്ന ദിവസം.

ഭരതന്റെ അടുത്ത സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരുമെല്ലാം പ്രിവ്യൂവിന് എത്തിയിരുന്നു. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ എല്ലാവരും ഭരതനെ മനസ്സുതുറന്ന് അഭിനന്ദിച്ചു. പാട്ടുകളും ഛായാഗ്രഹണവും സംവിധാനവുമെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. ഒരുപാട് അധ്വാനിച്ചുണ്ടാക്കിയ സിനിമ ഗംഭീരമായെന്ന് ഏകസ്വരത്തില്‍ അഭിപ്രായം വന്നപ്പോള്‍ സന്തോഷത്താല്‍ ഭരതന്റെ മനം നിറഞ്ഞു.

ഈ സമയത്താണ് സംവിധായകനും ഭരതന്റെ അടുത്ത സുഹൃത്തുമായ പവിത്രന്‍ അദ്ദേഹത്തിന്റെ അടുത്തേക്കു വരുന്നത്. പവിത്രന്റെ പരിഹാസത്തിന്റെ മൂര്‍ച്ച അനുഭവിക്കാത്ത സുഹൃത്തുക്കള്‍ ഇല്ലെന്നുതന്നെ പറയാം. പവിത്രന്‍ നിസ്സാരമട്ടില്‍ ചോദിച്ചു: 'ഭരതാ, ആ സന്ന്യാസിയുടെ പേരെന്തായിരുന്നു?'
'ഏതു സന്ന്യാസിയുടെ കാര്യമാ പവീ പറയുന്നത്?' ഭരതന്‍ മറുചോദ്യമെറിഞ്ഞു.
'എടാ, കാട്ടില്‍ അഞ്ചു സെന്റ് സ്ഥലം വളച്ചുകെട്ടി താമസിക്കുന്ന ആ സന്ന്യാസിയില്ലേ, അയാളുടെ പേരാ ഞാന്‍ ചോദിച്ചത്.'
പെട്ടെന്നുതന്നെ പവിത്രന്റെ ഉള്ളിലിരിപ്പ് ഭരതന് പിടികിട്ടി.
ഋശ്യശൃംഗന്റെ പിതാവായ വിഭാണ്ഡക മഹര്‍ഷിയുടെ ആശ്രമം കൊടുംകാട്ടിലാണ് സ്ഥിതിചെയ്യുന്നത്. ചിത്രത്തില്‍ ആശ്രമത്തിനു ചുറ്റുമായി ഒരു വേലി കെട്ടിയിരുന്നു. ദൃശ്യഭംഗിക്കായി കലാസംവിധായകന്‍ ചെയ്തതാണ്. നമ്മുടെ നാട്ടുകാരെപ്പോലെ മഹാമുനിമാര്‍ വേലികെട്ടുന്ന പതിവില്ലല്ലോ, അതും കൊടുംകാട്ടില്‍!
അക്കിടി മനസ്സിലായപ്പോള്‍ ഭരതന്‍ മൗനം പാലിച്ചു.
അപ്പോള്‍ വരുന്നു പവിത്രന്റെ അടുത്ത കമന്റ്:
'അപ്പോ, ഈ കുടികിടപ്പവകാശനിയമം അക്കാലത്തേ നടപ്പിലായിരുന്നു അല്ലേ?'
ഭരതന്‍ എന്തു പറയാന്‍!

അഭിനയം വരുന്ന വഴി
ഏതൊരു വ്യക്തിക്കും ചില മാനറിസങ്ങളും രീതികളുമൊക്കെ കാണും - ഇരിപ്പിലും നടപ്പിലും സംഭാഷണങ്ങളിലുമൊക്കെ. അഭിനേതാക്കള്‍ക്കും അതുണ്ട്. എത്ര മാറ്റാന്‍ ശ്രമിച്ചാലും അറിയാതെ അതു വന്നുപോകും.
ആദ്യകാലങ്ങളില്‍ മമ്മൂട്ടിക്കും ഇത്തരം ചില മാനറിസങ്ങള്‍ ഉണ്ടായിരുന്നു. പ്രണയരംഗങ്ങളിലും മറ്റും പാന്റിന്റെ കീശയില്‍ കൈയിടുക, വലതുകൈ ഒരു പ്രത്യേകരീതിയില്‍ ചലിപ്പിക്കുക തുടങ്ങിയ ചില സവിശേഷതകള്‍. പിന്നീട്, വളരെ ബോധപൂര്‍വം ശ്രമിച്ചാണ് അദ്ദേഹം അതു മാറ്റിയെടുത്തത്.

യശഃശരീരനായ പവിത്രന്‍ സംവിധാനംചെയ്ത ഉത്തരം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാലം. മഹാരാജാസ് കോളേജില്‍ സഹപാഠികളായിരുന്ന കാലം മുതലേ മമ്മൂട്ടിയും പവിത്രനും വളരെ തുറന്ന ബന്ധമാണുള്ളത്.
മമ്മൂട്ടിയും പാര്‍വതിയും നടന്നുവരുന്ന രംഗമാണ് എടുക്കുന്നത്.
പതിവുപോലെ മമ്മൂട്ടി പാന്റിന്റെ പോക്കറ്റില്‍ അറിയാതെ കൈയിട്ടു. പവിത്രന്‍ കൈയെടുക്കാന്‍ വിളിച്ചുപറഞ്ഞു.
'ഇത് റിഹേഴ്‌സലല്ലേ, ടേക്കില്‍ ശരിയാക്കാം', മമ്മൂട്ടി പറഞ്ഞു. അടുത്തത് ടേക്ക്. ഇരുവരും വീണ്ടും നടന്നുവരുന്നു. അറിയാതെ, മമ്മൂട്ടിയുടെ കൈ വീണ്ടും പോക്കറ്റിലെത്തി. സംവിധായകന്‍ കട്ട് പറഞ്ഞു. വീണ്ടും ടേക്ക്.
ഇത്തവണയും സ്ഥിതി തഥൈവ.
പവിത്രന് കുറച്ച് ദേഷ്യം വന്നു: 'എന്താ, മമ്മൂട്ടി ഇക്കാണിക്കുന്നത്?'
സൗഹൃദത്തിന്റെ സ്വാതന്ത്ര്യമെടുത്ത് ഹൃദ്യമായൊരു ചിരിയോടെ മമ്മൂട്ടി പറഞ്ഞു: 'പവീ, ഇതെന്റെയൊരു സ്റ്റൈലാ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അഭിനയം വരൂല്ല.'
വാക്കുകള്‍ക്ക് പിശുക്കില്ലാത്ത പവിത്രന്‍ ഉടന്‍ തിരിച്ചടിച്ചു: 'ഓഹോ, അങ്ങനെയാണല്ലേ? അപ്പോ വടക്കന്‍വീരഗാഥയില്‍ അഭിനയം വരാന്‍ താന്‍ ഏത് കോണോത്തിലാ കൈയിട്ടത്?'
മമ്മൂട്ടിക്കുപോലും ചിരിയടക്കാനായില്ല.

ദീനാനുകമ്പ
ചെയ്തതില്‍ ഏറെയും വില്ലന്‍ വേഷങ്ങളാണെങ്കിലും മനസ്സിലെന്നും നന്മയും മനുഷ്യത്വവും കാത്തുസൂക്ഷിച്ച കലാകാരനായിരുന്നു കെ.പി. ഉമ്മര്‍. ആ വലിയ മനസ്സിന്റെ ശുദ്ധഗതി ചില അബദ്ധങ്ങളിലേക്കും അദ്ദേഹത്തെ എത്തിച്ചിട്ടുണ്ട്. പഴയ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞു ചിരിക്കാറുള്ള അത്തരം കഥകളിലൊന്നിങ്ങനെ:
സംഭവം നടക്കുന്നത് പത്തു മുപ്പത് വര്‍ഷം മുന്‍പാണ്. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ കുറവായതിനാല്‍ താരങ്ങള്‍ അന്ന് ഗഗനചാരികളാണ്. മണ്ണില്‍ നില്‍ക്കുന്ന മനുഷ്യര്‍ക്ക് അവരെ വെള്ളിത്തിരയില്‍ മാത്രമേ കാണാനാവൂ.
അന്നൊരിക്കല്‍ കോഴിക്കോട്ട് ഒരു ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന് കെ.പി. ഉമ്മര്‍ വന്നു. രണ്ടു ദിവസത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് ഉമ്മറും സംഘവും മദ്രാസിലേക്ക് ട്രെയിനില്‍ തിരിച്ചുപോവുകയാണ്. അപ്പോഴാണ് ഒരു ഭിക്ഷക്കാരി ഈ കമ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നത്. ഉമ്മറുമായുള്ള സംഭാഷണത്തിനിടയില്‍ ശല്യമായി വന്നുകയറിയ യാചകിയോടുള്ള അനിഷ്ടത്താല്‍ നിര്‍മാതാവ് ഒരു പത്തുപൈസത്തുട്ടെടുത്ത് അവരുടെ പാത്രത്തില്‍ ഇട്ടു.
ഇതു കണ്ടപ്പോള്‍ ദുര്‍ബലമനസ്‌കനായ ഉമ്മറിന്റെ ഹൃദയം തകര്‍ന്നു.
'ഛേ, വെറും പത്തു പൈസയോ! എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ആ സ്ത്രീ തെണ്ടാന്‍ നില്ക്കുമോ? ഒരു കാര്യം മനസ്സിലാക്കണം, ഒരാള്‍ക്ക് ഒരുപകാരം ചെയ്താല്‍ അയാളെന്നും നമ്മളെ ഓര്‍ക്കും.'
ഇതിനിടയില്‍ യാചകി അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് നീങ്ങിയിരുന്നു. പക്ഷേ, ഉമ്മര്‍ പ്രഭാഷണം തുടര്‍ന്നു:
'നമ്മള്‍ ഒരാള്‍ക്ക് ഒരു സഹായം ചെയ്യുമ്പോള്‍ അയാള്‍ മനസ്സ് നിറഞ്ഞ് ദൈവത്തോട് പ്രാര്‍ഥിക്കും. അതിന്റെ ഗുണം നമുക്കെന്നെങ്കിലും കിട്ടാതിരിക്കില്ല.'
ഉമ്മര്‍ ഒരാളെ വിട്ട് യാചകിയെ വിളിപ്പിച്ചു. പേഴ്‌സ് തുറന്ന് അഞ്ചുരൂപ നോട്ടെടുത്ത് അവര്‍ക്ക് കൊടുത്തു. (അന്നത്തെ അഞ്ചുരൂപ = ഇന്നത്തെ അഞ്ഞൂറു രൂപ)
അഞ്ചു രൂപ നോട്ട് കണ്ടപ്പോള്‍ തള്ളയ്ക്ക് അദ്ഭുതം; ജീവിതത്തില്‍ ഇതു
വരെ അങ്ങനെയൊന്ന് അവര്‍ കണ്ടിട്ടില്ലല്ലോ.
ആ സ്ത്രീയുടെ അമ്പരപ്പു കണ്ടപ്പോള്‍ ഉമ്മറിനും സന്തോഷമായി.
'എനിക്കുവേണ്ടി പ്രാര്‍ഥിക്കുമോ?'ഉമ്മര്‍ ചോദിച്ചു.
'പിന്നെന്താ, ഇത്രയും നല്ലൊരു മനുഷ്യനുവേണ്ടി പ്രാര്‍ഥിക്കാതിരിക്കുമോ?' തള്ളയുടെ സന്തോഷം അണപൊട്ടി.
നിറകണ്ണുകളോടെ നില്ക്കുന്ന തള്ളയോട് ഉമ്മര്‍ ചോദിച്ചു:
'ഞാനാണ് ഇത് തന്നതെന്ന് വീട്ടില്‍ച്ചെന്ന് പറയുമോ?'
'പിന്നെന്താ സാറേ, ഞാനത് പറയാതിരിക്കുമോ? മാത്രമല്ല, ഞങ്ങളെല്ലാം സാറിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യും.' തള്ളയുടെ വാക്കുകളില്‍ അഞ്ചു രൂപ നോട്ടിന്റെ ആത്മാര്‍ഥത തിളങ്ങി.
'കണ്ടില്ലേ അവരുടെ സ്‌നേഹം' എന്ന മട്ടില്‍ ഉമ്മര്‍ സഹപ്രവര്‍ത്തകരെ ഒന്നു നോക്കി. അദ്ദേഹത്തിന്റെ വിശാലമനസ്‌കതയില്‍ അവര്‍ക്കും മതിപ്പ്!
താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കാനെന്നവണ്ണം ഉമ്മര്‍ തള്ളയോട് ചോദിച്ചു: 'ഈ അഞ്ചുരൂപ ആരാ തന്നതെന്നറിയ്യ്യോ?'
തള്ള നാണം കുണുങ്ങിക്കൊണ്ട് പറഞ്ഞു: 'അതുപിന്നെ എനിക്കറിയില്ലേ... വല്യ സിനിമാനടനല്ലേ...'
അഭിമാനവിജൃംഭിതനായി ഉമ്മര്‍ ചോദിച്ചു: 'എന്നാല്‍ എന്റെ പേരൊന്ന് പറഞ്ഞേ...'
'പ്രേംനസീര്‍...' തള്ളയ്ക്ക് സംശയമുണ്ടായിരുന്നില്ല.
ഉമ്മര്‍ പിന്നെ ഒരക്ഷരം മിണ്ടിയില്ലത്രേ. പിറ്റേന്ന് വെളുപ്പിന് മദ്രാസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഉറക്കച്ചടവോടെ വണ്ടിയിറങ്ങുമ്പോള്‍ ഉമ്മര്‍ ഇങ്ങനെ പിറുപിറുത്തുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്: 'അഞ്ചു രൂപ കൊടുത്തത് ഞാന്‍. പ്രാര്‍ഥന പ്രേംനസീറിനു വേണ്ടിയും...'

(ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗമാണിത്.) 

Wednesday, January 1, 2014

പരദൂഷണം അമ്മായി

സത്യന്‍ അന്തിക്കാട് /താഹ മാടായി

ഞാന്‍ സിനിമാ സംവിധാനം പഠിക്കാന്‍ പോകുന്ന കാലത്തേ ഫിലോമിന അഭിനയരംഗത്ത് സജീവമായിട്ടുണ്ട്. 'കോളേജ് ഗേള്‍' എന്ന സിനിമയിലും ഫിലോമിനയുണ്ടായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ഒരു മീന്‍കാരിയെപോലെ ഫിലോമിനയുടെ മുഖം മനസ്സില്‍ പതിഞ്ഞു. അന്തിക്കാട്ടുകാരിയായ ഒരു മീന്‍കാരി. സത്യത്തില്‍, ഫിലോമിനയുടെ മുഖം കൂടുതലായും തീരദേശവാസികളായ സ്ത്രീരൂപങ്ങളോട് അത്ഭുതകരമായ വിധത്തില്‍ സാദൃശ്യപ്പെട്ടു കിടക്കുന്നു. പത്മരാജന്‍ ഒരിക്കല്‍, 'തലയണമന്ത്രം' എന്ന സിനിമയുടെ നൂറാംദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചു പറഞ്ഞു:
പുതിയ താരങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നാം സംവിധായകരെ പ്രശംസിക്കാറുള്ളത്. എന്നാല്‍, സത്യന്‍ സിനിമയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട പലരേയും മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

ജീവിതത്തില്‍ എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച അഭിനന്ദനമായിരുന്നു അത്. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണ് പത്മരാജന്റെ വാക്കിന്റെ തൂക്കം.
ഫിലോമിന സിനിമയിലുണ്ടായിരുന്നു. അവരുടെ സാന്നിദ്ധ്യം വേണ്ടപോലെ തെളിയിക്കപ്പെടാനും അവര്‍ അത്യാവശ്യമുള്ള ഘടകമാണെന്ന് തിരിച്ചറിവുണ്ടാക്കാനും ഫിലോമിനയുടെ ഗ്രാമീണ കഥാപാത്രങ്ങള്‍കൊണ്ടു സാധിച്ചു. അതുവരെ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു നടി വേറിട്ട വേഷങ്ങളണിഞ്ഞു തുടങ്ങി.
ഫിലോമിനയുടെ തൃശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ആ നടിയുടെ സാന്നിദ്ധ്യത്തെ ആകര്‍ഷകമാക്കുന്ന ഒരു പ്രധാനഘടകം. സിനിമയില്‍ ഭാഷ നിര്‍ണായകമായ ഒരു സ്വാധീനഘടകമാണ്. ഭാഷയോടുള്ള അടുപ്പമാണ് എന്നെ ഫിലോമിനയിലേക്കടുപ്പിച്ചത്. ഫിലോമിനയുടെ സംസാരശൈലി വൈകാരികമായി എന്റെകൂടി ഭാഷയാണ്. കൃത്രിമത്വം തീരെയില്ലാതെ വര്‍ത്തമാനം പറയാന്‍ ഫിലോമിനയ്ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നു ഫിലോമിന എന്റെ ഹൃദയത്തിന്റെ അയല്‍ക്കാരിയായി.
ഫിലോമിന ഒരിക്കലുമെന്നെ 'സാര്‍' എന്നു വിളിച്ചിരുന്നില്ല. നിങ്ങള്‍ എത്ര വലിയ ആരോ ആവട്ടെ, സിനിമയിലാവുമ്പോള്‍ സംവിധായകനെ 'സാര്‍' എന്നു വിളിക്കേണ്ടിവരും. എന്നാല്‍, ഫിലോമിന എന്നെ പലപ്പോഴും 'മോനെ' എന്നു വിളിച്ചു. ചിലപ്പോള്‍ 'എടാ സത്യാ' എന്നും.

'കുടുംബപുരാണം' എന്ന സിനിമ തൊട്ടാണ് ഫിലോമിനയുടെ സാധ്യതകള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. ലോഹിതദാസാണ് സ്‌ക്രിപ്‌റ്റെഴുതിയത്. ബാങ്കുകാരുടെ മാത്രം വീട്ടുവേലയ്ക്ക് നില്‍ക്കുന്ന കുഞ്ഞമ്മ എന്ന സ്ത്രീ- ഇത് ലോഹിതദാസിന്റെ മൗലികമായ ഭാവനയാണ്. അതിലേക്ക് ഫിലോമിനയെ കാസ്റ്റ് ചെയ്യാം എന്ന ധാരണയായി. ഫിലോമിന വന്ന് ആ വേഷമിട്ട്, നമ്മളെന്തെങ്കിലും ഡയലോഗ് പറയുന്നതിനു മുന്നേതന്നെ, അവര്‍ അഭിനയിച്ചു തുടങ്ങി. കുടുംബപുരാണം കണ്ടവരുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമായി അവര്‍ അനായാസം ഭാവം മാറി. ഫിലോമിനയെ ഏതെല്ലാം നാടന്‍ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാം എന്ന് ഞാന്‍ ആലോചിച്ചു തുടങ്ങുന്നത് ആ സിനിമയ്ക്ക് ശേഷമാണ്. അന്തിക്കാട്ട് എനിക്ക് പരിചയമുള്ള ചില അമ്മാമമാരുണ്ട്. അവരുടെ ചില മാനറിസങ്ങളും സംസാരിക്കുമ്പോഴുള്ള ചില ശൈലീവിന്യാസങ്ങളും ഞാന്‍ ഫിലോമിനയിലേക്ക് പകര്‍ന്നു.

അന്തിക്കാട്ടെ അമ്പലപ്പറപ്പില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ഒരിക്കല്‍ ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ചു. അക്കാലത്ത് ഞാന്‍ തിരക്കുപിടിച്ച സംവിധായകനായിരുന്നു. വല്ലപ്പോഴുമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു സന്ദര്‍ശനത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ നോട്ടീസുമായി ചില ചെറുപ്പക്കാര്‍ വീട്ടില്‍ വന്നത്.

രാത്രിയില്‍ 'അമ്മ അറിയാന്‍' കാണാന്‍ ഞാന്‍ അമ്പലപ്പറപ്പിലേക്ക് പോയി. 60 എം.എം. പ്രൊജക്റ്റില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങി. അമ്പലപ്പറമ്പ് നിറയെ സിനിമ കാണാന്‍ ആളുകള്‍. അമ്മമാരും കുട്ടികളുമടങ്ങുന്ന വലിയ സദസ്സ്. സത്യത്തില്‍ ജോണ്‍ എബ്രഹാം ആരാണെന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. കുറേതമാശകളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചാണ് അവര്‍ വന്നത്. പായയും ചുരുട്ടിയാണ് അന്ന് അന്തിക്കാട്ടെ സ്ത്രീകള്‍ അമ്പലപ്പറമ്പില്‍ നടക്കുന്ന ഏതു പരിപാടിയും കാണാന്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ഗ്രാമങ്ങളില്‍നിന്ന് ഈ കാഴ്ചകള്‍ ഇല്ലാതായി. 'അപ്പുണ്ണി' എന്ന സിനിമയില്‍ ഇങ്ങനെയൊരു ദൃശ്യം ഞാന്‍ ചിത്രീകരിച്ചിട്ടുണ്ട്. പായയും ചുരുട്ടി ഉത്സവത്തിനു പോകുന്ന സുകുമാരിയും മേനകയും. അതുപോലെ ഒരമ്മയും കൊച്ചു മകളും പായയും വിരിച്ച് എന്റെ മുന്നില്‍ കുറച്ചു ദൂരെയായി ഇരിക്കുന്നുണ്ട്. പടം തുടങ്ങി. കാണികള്‍ പ്രതീക്ഷിച്ച പാട്ടോ തമാശയോ സ്റ്റണ്ടോ ഒന്നുമില്ല. ഡയലോഗും വളരെ കുറവ്. ആളുകളങ്ങനെ നിശ്ശബ്ദരായി കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കാം. അങ്ങനെ ഗ്രാമത്തിലെ ഒരു അമ്പലപ്പറമ്പില്‍, ഒരു ആര്‍ട്ട്പടം എന്തു സ്വാധീനമാണുണ്ടാക്കുന്നത് എന്ന ആലോചനയിലും ജോണ്‍ എബ്രഹാമിലും മനസ്സ് മുഴുകിയിരിക്കേയാണ്, 'നമ്മള് പോവ്വാണേയ്...' എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അമ്മാമയും കൊച്ചുമകളും അവരുടെ പായയും ചുരുട്ടിപ്പിടിച്ച് എണീറ്റു നിന്നത്. ആരെങ്കിലുമൊരാള്‍ എഴുന്നേല്‍ക്കാന്‍ കാത്തുനിന്നത് പോലെ, മറ്റു സ്ത്രീകളും അവരുടെ പായചുരുട്ടി എണീറ്റു. കുറച്ചു ചെറുപ്പക്കാരുടെ സംഘം മാത്രം അമ്പലപ്പറമ്പില്‍ ബാക്കിയായി. 'നമ്മള് പോവാണേയ്...' എന്ന് പറഞ്ഞെണീറ്റ ആ അമ്മാമയെ എനിക്കിഷ്ടപ്പെട്ടു. ഞാന്‍ അടക്കിപ്പിടിച്ച് ചിരിച്ചു.

'അമ്മ അറിയാന്‍' കണ്ടുതീരുന്നതുവരെ എന്റെ മനസ്സില്‍ ചിരിയുണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ 'അമ്മ അറിയാന്‍' എന്ന സിനിമയോട് ഒരു അമ്മാമയുടെ പരിഹാസം നിറഞ്ഞ പ്രതികരണം നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ചിരിയുമായിരുന്നു അത്. ഈ ഓര്‍മയില്‍ നിന്നാണ് 'കുടുംബപുരാണം' എന്ന സിനിമയില്‍ ഫിലോമിനയെക്കൊണ്ട് 'എനിക്കൊന്നുമറിഞ്ഞൂടേയ്...' എന്ന് ചിലപ്പോഴൊക്കെ പറയിപ്പിക്കാന്‍ പ്രേരണയായത്. ഗ്രാമത്തിലെ ഉത്സവരാത്രികള്‍ ഇങ്ങനെയൊരുപാട് ഓര്‍മകള്‍ മലയാളിക്ക് പകര്‍ന്നുനല്‍കുന്നുണ്ട്.

'സസ്‌നേഹം' എന്ന സിനിമയില്‍, ഫിലോമിനയെ വലിയൊരു കൈയടിയോടെയും ആര്‍പ്പുവിളിയോടെയുമാണ് പ്രേക്ഷകര്‍ എതിരേറ്റത്. പ്രേക്ഷകര്‍ക്കിടയിലിരുന്നു ഞാനത് കണ്ടു. ഒരു കുടുംബത്തിന്റെ സംഘര്‍ഷത്തിലേക്ക് അമ്മ വരുന്ന സീന്‍. ഫിലോമിനയെപ്പോലെയുള്ള ഒരഭിനേത്രിക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന ഗാംഭീര്യത്തോടെ ഒരു കുടയും മടക്കിപ്പിടിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന സീന്‍ കണ്ടപ്പോള്‍, പ്രേക്ഷകര്‍ നിര്‍ത്താതെ കൈയടിച്ചു.

ശങ്കരാടിയുമായിട്ടുള്ളതുപോലെ സിനിമയ്ക്ക് പുറത്തൊരു സൗഹൃദം ഫിലോമിനയുമായി എനിക്കുണ്ടായിരുന്നില്ല. അവര്‍ മദിരാശിയിലായിരുന്നു സ്ഥിരവാസം. അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം കേരളത്തിലേക്ക് വന്നു. 

Philomina, Kalabhavan mani, Premkumarവലിയ തിരക്കുള്ള നടിയായിരിക്കുമ്പോഴും ആന്തരികമായ ഒരു ആകുലത ഫിലോമിനയുടെ മുഖത്ത് കാണാമായിരുന്നു. തനിച്ചിരിക്കുമ്പോള്‍ അവര്‍ പലതും ഓര്‍ത്തിരുന്ന് നെടുവീര്‍പ്പിടുന്നത് ഞാന്‍ കണ്ടിരുന്നു. മറ്റേതൊരു നടിയേക്കാളും തീവ്രമായ ഒരനിശ്ചിതത്വം അവര്‍ പേറിനടക്കുന്നതുപോലെ എനിക്കു തോന്നിയിരുന്നു. നാം പുറമേക്ക് കാണുന്ന ഗ്ലാമറും പ്രശസ്തിയും സ്വകാര്യജീവിതത്തില്‍ മിക്ക സിനിമാനടികള്‍ക്കും ഒരു പ്രയോജനവുമുണ്ടാക്കുന്നില്ല. സിനിമാനടികളെപ്പോലെ ഒരനിശ്ചിതത്വം ജീവിതഭാരമായി കൊണ്ടുനടക്കുന്നവര്‍ വേറെയില്ല. സിനിമയിലേറെ ചിരിപ്പിക്കുന്ന താരങ്ങളും ജീവിതത്തില്‍ സ്വന്തമായിട്ടൊന്നു ചിരിക്കാനുള്ള നിമിഷങ്ങളില്ലാതെ, ഉള്ളുലയ്ക്കുന്ന ഒറ്റപ്പെടലും അനിശ്ചിതത്വവും കൊണ്ട് ഇടര്‍ച്ചയോടെ നില്‍ക്കുന്നത് എത്രയോ ഞാന്‍ കണ്ടിരിക്കുന്നു. സിനിമയില്‍ മുഖ്യധാരയില്‍ സജീവമായപ്പോള്‍ തന്നെയും ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരാളുടെ ഭാവപ്പകര്‍ച്ചകള്‍ ഫിലോമിനയില്‍ കാണാമായിരുന്നു.

ശരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഫിലോമിന. അത്തരം രംഗങ്ങള്‍ അവര്‍ അനായാസമായി അഭിനയിച്ചു. 'തലയണമന്ത്രം' എന്ന സിനിമയില്‍ ഫിലോമിന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാതൃക ശ്രീനിവാസന്റെ നാട്ടിന്‍പുറത്തുകാരിയായ ഒരു അമ്മാമയായിരുന്നു. ശ്രീനിയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മായി.

'തലയണമന്ത്ര'ത്തിന്റെ ആലോചനകള്‍ക്കിടയില്‍ ശ്രീനിയും ഞാനും, ശ്രീനിയുടെ തലശ്ശേരിയിലെ വീട്ടിലേക്ക് പോയി. ആ സ്ത്രീ അവിടെയുണ്ടായിരുന്നു. ശ്രീനിവാസനോട് വലിയ ഫ്രീഡത്തോടെ ആ സ്ത്രീ സംസാരിച്ചുകൊണ്ടിരുന്നു. 'നീയെവിടെയാണെടാ... നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ...' എന്നൊക്കെപ്പറഞ്ഞ് അവര്‍ ശ്രീനിയെ വാത്സല്യത്തോടെ അടിക്കയൊക്കെ ചെയ്യുന്നുണ്ട്. ശ്രീനിയും പലതും തമാശയോടെ തിരിച്ചു പറയുന്നുമുണ്ട്. പിന്നീട് ശ്രീനി പറഞ്ഞു: ഇടയ്‌ക്കൊരു സന്ദര്‍ശനം നടത്തുന്ന ശ്രീനിയുടെ അകന്ന ഒരു അമ്മായിയാണ് ആ സ്ത്രീ. ശ്രീനിയുടെ അനിയനെ ആ അമ്മായിക്ക് വലിയ പേടിയാണ്. ഇടയ്‌ക്കൊരു വരവുണ്ടായാല്‍ കുറേ ദിവസത്തേക്ക് തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ട. ശ്രീനിയുടെ അനിയനുമായി ഉടക്കിയിട്ടാണ് പിന്നെ തിരിച്ചുപോക്ക്.

ഈ സ്ത്രീയെ കണ്ടപ്പോഴേക്കും എനിക്ക് ഫിലോമിനയുടെ മുഖം ഓര്‍മവന്നു. തലയണമന്ത്രത്തിലെ പാറുക്കുട്ടിയമ്മയായി ശ്രീനിവാസന്റെ ജീവിതത്തിലെതന്നെ ആ അമ്മായിയില്‍ നിന്ന് സൃഷ്ടിച്ച കഥാപാത്രമാണ്. ജീവിതത്തിലെന്നപോലെ സിനിമയിലും ആ അമ്മായിയോട് ശ്രീനിവാസന്‍ സോഫ്റ്റായിത്തന്നെ പെരുമാറുന്നു. തനി നാടന്‍ ഭാഷയില്‍ സംസാരിക്കുന്ന, കുശുമ്പും കുന്നായ്മയുമൊക്കെയുള്ള തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മായിയായി ഫിലോമിന വേഷം മാറി. ഏതൊക്കെയോ ഇടങ്ങളില്‍ വെച്ച് എല്ലാവരും ഇങ്ങനെയൊരമ്മായിയെ കണ്ടുമുട്ടുന്നു. ജീവിതത്തിലെ തനിഗ്രാമ്യമായ വീട്ടുവേഷങ്ങളില്‍ ഫിലോമിന തനിക്കു മാത്രം കഴിയുന്ന സ്വാഭാവികതയോടെ അഭിനയിച്ചു. ചില സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചു പറയേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ 'സിനിമയിലെ ഫിലോമിനയെപ്പോലത്തെ സ്ത്രീ' എന്നും നാം ഈര്‍ഷ്യയോടെ പറഞ്ഞുതുടങ്ങി. അടക്കിപ്പിടിച്ച് പരദൂഷണം പറയുന്ന ഒരു സ്ത്രീയെ നാം ഫിലോമിനയില്‍ കണ്ടു. ആളുകളെ വരച്ച വരയില്‍ നിര്‍ത്തിപ്പൊരിക്കുന്ന തന്റേടിയായ ഒരു സ്ത്രീയായും ഫിലോമിനയെ നാം കണ്ടു. ഇതൊക്കെ സിനിമയിലെ ഫിലോമിന. ജീവിതത്തിലെന്തായിരുന്നു ഫിലോമിന എന്ന് നാമാരും അന്വേഷിച്ചില്ല. ജീവിതത്തിലെ ഫിലോമിന സ്വന്തം സങ്കടങ്ങളില്‍ ഉരുകിത്തീര്‍ന്ന ഒരു സ്ത്രീയായിരുന്നു.

ഫിലോമിന സെറ്റില്‍ വന്നാല്‍ ഞങ്ങളധികവും സംസാരിക്കുന്നത് ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെക്കുറിച്ചാണ്. പ്രേംനസീറും ഷീലയും എങ്ങനെയായിരുന്നു, സത്യന്‍ മാഷ് എങ്ങനെയായിരുന്നു.... ഇതൊക്കെ ഫിലോമിനയില്‍നിന്ന് ഞാന്‍ കേട്ടു. നസീര്‍ സാര്‍ 'ഫില്ലു' എന്നായിരുന്നു ഫിലോമിനയെ വിളിച്ചിരുന്നത്. സാമ്പത്തികമായി വിഷമിച്ചുനിന്ന സന്ദര്‍ഭങ്ങളില്‍ നസീര്‍ സാര്‍ അവരെ സഹായിക്കുമായിരുന്നു.


ഒരു പത്രപ്രവര്‍ത്തകന്റെ ജിജ്ഞാസയോടെ ഞാന്‍ പഴയ കാലത്തെക്കുറിച്ച് ഫിലോമിനയില്‍ നിന്നു മനസ്സിലാക്കി. ഞാന്‍ കണ്ടിട്ടില്ലാത്ത സിനിമാകാലത്തെ കഥകള്‍ അവര്‍ പറഞ്ഞു.
Bahadoor, Philomina

അന്ന്, ഫിലോമിനയുടെ ആദ്യകാലങ്ങളില്‍ രാത്രി രണ്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയായിരുന്നത്രെ പല മലയാള സിനിമകളുടെയും കാള്‍ ഷീറ്റ്. മദിരാശിയിലെ വലിയ സ്റ്റുഡിയോകളില്‍ തമിഴ്, ഹിന്ദി സിനിമകള്‍ക്കുവേണ്ടി നിര്‍മിച്ച സെറ്റുകള്‍ ചുരുങ്ങിയ ചെലവില്‍ രാത്രി രണ്ടുമണിക്ക് ശേഷം മലയാളപടം ചിത്രീകരിക്കാന്‍ കിട്ടി. പഴയ മലയാള സിനിമയിലൊക്കെ കാണുന്ന വലിയ ഗോവണികളൊക്കെയുള്ള വീട് ഇതര ഭാഷകള്‍ക്കുവേണ്ടിയുണ്ടാക്കിയ സെറ്റുകളായിരുന്നു. രാത്രി രണ്ടുമണിക്ക് മലയാള താരങ്ങള്‍ മെയ്ക്കപ്പിട്ടു വന്നു; പുലരുംവരെ അഭിനയിച്ചു. ഈ ചരിത്രം ഫിലോമിനയില്‍ നിന്നാണ് ഞാനറിയുന്നത്. ഒരുപാടുപേര്‍ ഉറക്കമിളച്ചതിന്റെ ഉണര്‍ച്ചയായിരുന്നു അന്നത്തെ മലയാള സിനിമകള്‍. ആ കാലത്തെ പ്രതിഫലത്തെക്കുറിച്ച് ഫിലോമിന പറഞ്ഞ സംഭവത്തില്‍ നിന്നൊക്കെ നടികളനുഭവിച്ച തീവ്രയാതനകള്‍ മനസ്സിലാകുമായിരുന്നു. പ്രൊഡ്യൂസര്‍ നടിയെ ബുക്ക് ചെയ്യുന്നതിങ്ങനെയാണത്രെ:
ഒരു അഞ്ഞൂറു രൂപയുടെ സീനുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ?

ആദ്യമേ, മീനിനൊക്കെ വില പറയുന്നത് പോലെ, പ്രതിഫലം തീര്‍ച്ചയാക്കും. അഭിനയിക്കേണ്ട വേഷമെന്താണെന്നോ എത്ര ദിവസമാണ് കാള്‍ഷീറ്റെന്നോ വെളിപ്പെടുത്തുകയില്ല. ചിലപ്പോള്‍ പറയും: ഒരു നൂറ്റമ്പത് രൂപയുടെ സീനുണ്ട്. വേണോ? അന്നത്തെ നിവൃത്തികേട് കൊണ്ട് പലരുമത് സമ്മതിച്ചു കൊടുക്കും. ജീവിതത്തില്‍ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു അന്നത്തെ നടികളുടെ ലക്ഷ്യം.

അവസാനകാലമാവുമ്പോഴേക്കും ഫിലോമിനയുടെ ഓര്‍മ്മകള്‍ തെറ്റാന്‍ തുടങ്ങി. ഡയലോഗ് കിട്ടാതെ ക്യാമറയ്ക്കു മുന്നില്‍ പതറി. പ്രമേഹം മൂര്‍ച്ഛിച്ച് വിരല്‍ മുറിച്ചു. അതോടുകൂടി സിനിമയുമായുള്ള ബന്ധവും അവര്‍ മുറിച്ചുകളയുകയായിരുന്നു.
ഫിലോമിനയും തിലകനും ഒടുവിലാനുമൊക്കെയടങ്ങുന്ന നാച്വറല്‍ ആര്‍ട്ടിസ്റ്റുകളെ ഞാനാദ്യമേ റിഹേഴ്‌സല്‍ ചെയ്യിക്കും. ഈ റിഹേഴ്‌സലിനു ശേഷമാണ് ഷോട്ട് ഡിവൈഡ് ചെയ്യുക. സ്വാഭാവികമായ അവരുടെ അഭിനയത്തെ അതേപടി പകര്‍ത്താനായിരുന്നു അങ്ങനെ ചെയ്തത്.

ഫിലോമിന മരിച്ചപ്പോള്‍, ഒരു നാട്ടിന്‍പുറത്തുകാരി എന്റെ മനസ്സില്‍ നിന്ന് പടിയിറങ്ങി. ഫിലോമിനയുടെ സാന്നിധ്യം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പ്രേരണയായിരുന്നു. കൊടിയേറ്റം ഗോപി സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി പല സിനിമകളും മലയാളത്തിലുണ്ടായി. വ്യത്യസ്തമായ കഥകളെപ്പറ്റി ചിന്തിക്കാനുള്ള പ്രേരണയായി ഗോപി എന്ന നടന്‍ മാറി. അത് ഒരു നടന്‍ സംവിധായകന് നല്‍കുന്ന വിശ്വാസമാണ്. ഈ വിശ്വാസം ഫിലോമിനയും നല്‍കിയിരുന്നു. ഫിലോമിനയെ വെച്ചിട്ട് ഒരു കഥാപാത്രത്തെ എനിക്കിപ്പോള്‍ ആലോചിക്കാന്‍ കഴിയുന്നില്ല. നാട്ടിന്‍പുറത്തുകാരിയായ ഒരു സ്ത്രീ എന്റെ സിനിമയില്‍ നിന്ന് പടിയിറങ്ങിപ്പോയി. നമ്മുടെ ഗ്രാമകഥകള്‍ക്ക് ഫിലോമിനയുടെ ശബ്ദവും ആകാരവുമുള്ള ഒരു സ്ത്രീ വേണം. ഗ്രാമീണമുഖങ്ങള്‍ സിനിമയില്‍നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നെ പേടിപ്പിക്കുന്നു.

സിനിമയിലേക്ക് വരുന്നതിന് മുന്നേ ഫിലോമിന നാടകനടിയായിരുന്നു. നാടകപരിചയം ഫിലോമിനയ്ക്ക് കരുത്തു പകര്‍ന്ന ഘടകമായിരുന്നു. തലയണമന്ത്രത്തിലെ അമ്മായി, സസ്‌നേഹത്തിലെ അമ്മ, ഗോഡ്ഫാദറിലെ അച്ചാമ്മ...
ഫിലോമിനയെ ഓര്‍ക്കുമ്പോള്‍ വലിയൊരു നഷ്ടബോധമുണ്ടാകുന്നു.

ഫിലോമിനയുടെ സ്വകാര്യ ജീവിതത്തിന്റെ അധ്യായം ഞാനൊരിക്കലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ആരാധനയോടെ നോക്കിക്കണ്ട പല നടികളുടെയും സ്വകാര്യജീവിതം വേദനിപ്പിക്കുന്നതായിരുന്നു. ശ്രീവിദ്യയുടെ തകര്‍ന്ന ജീവിതം നമ്മുടെ മുന്നിലുണ്ട്. ഒരു തുള്ളി സ്‌നേഹത്തിനുവേണ്ടി ഒരു ജീവിതസമ്പാദ്യം മുഴുവന്‍ എഴുതിക്കൊടുക്കുകയും, കൈയിലൊന്നുമില്ലാതെ പിന്നീട് പകച്ചുപോവുകയും ചെയ്ത എത്രയോ നടികള്‍. ജീവിതത്തിന്റെ അഭിനയം അവര്‍ക്കറിയില്ലായിരുന്നു. ഒരു വാക്കില്‍ വിശ്വസിച്ച്, ജീവിതത്തിന്റെ അടിയാധാരം പോലും എഴുതിക്കൊടുത്തവര്‍....

പഴയ സിനിമാനടികള്‍ക്കുള്ള പൊതുവായ അരക്ഷിതത്വം ഫിലോമിനയ്ക്കുമുണ്ടായിരുന്നു. തന്റേടം സിനിമയില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ; ജീവിതത്തില്‍ പാവമായിരുന്നു ഫിലോമിന.
നാട്ടിന്‍പുറത്ത് ഓലമെടയുന്ന ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു ബ്രോക്കര്‍, അല്ലെങ്കില്‍ ഒരു ഉണക്കച്ചെമ്മീന്‍ വില്‍പനക്കാരി, ഒരു തട്ടാത്തി, പഞ്ചായത്ത് കിണറില്‍നിന്ന് വെള്ളം കോരുന്ന ഒരു നാടന്‍ സ്ത്രീ... ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചാലോചിക്കാന്‍ ഇനി ഫിലോമിനയില്ല. ഏതു കഥാപാത്രത്തിന്റെയും പകുതിഭാരം ഫിലോമിന തനിച്ച് നികത്തുമായിരുന്നു. ശബ്ദംകൊണ്ടും ഭാവംകൊണ്ടും അവര്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു.

ശങ്കരാടിയും ഫിലോമിനയും ഒടുവിലാനുമൊക്കെയുള്ളതു കൊണ്ടു മാത്രമാണ് എന്റെ സിനിമകള്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഞാനവര്‍ക്ക് ജീവിതം നല്‍കി എന്നതല്ല സത്യം. എന്റെ സിനിമയെ ജീവിപ്പിച്ചത് അവരൊക്കെയായിരുന്നു. ഇവരുടെ ഇല്ലായ്മ ഫീല്‍ ചെയ്യുന്നത് പുതിയ സിനിമകളുണ്ടാക്കുമ്പോഴാണ്.

തനി നാടന്‍ ഭാഷയില്‍, അലമ്പു ഭാഷയില്‍ സംസാരിക്കാനുള്ള ശേഷി ഫിലോമിനയ്ക്കുണ്ടായിരുന്നു. ഫിലോമിനയുടെ അഭാവം സിനിമയില്‍ ഭാഷ തുറക്കുന്ന സാധ്യതകളെ കൂടിയാണ് ഇല്ലാതാക്കുന്നത്.

ഒരു നടിയുടെയും അസാന്നിദ്ധ്യം ഈ വിധം എന്നെ ഉലച്ചിട്ടില്ല. ഒരിക്കല്‍ ഫിലോമിന സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നു. നല്ല മുഖകാന്തിയുള്ള ഒരു പെണ്‍കുട്ടി.
''എപ്പോഴെങ്കിലും നല്ലൊരു റോളുണ്ടെങ്കില്‍ ഇവള്‍ക്ക് കൊടുക്കണം. ബന്ധുവാണ്.''

ഫിലോമിന പരിചയപ്പെടുത്തി. പിന്നീട് ആ പെണ്‍കുട്ടിക്ക് വേണ്ടി നല്ലൊരു റോള്‍ ഞാന്‍ മനസ്സില്‍ കണ്ടുവെച്ചു. അത് ഫിലോമിനയോട് പറയുന്നതിനുമുമ്പേ അവര്‍ രോഗബാധിതയായി. ഓര്‍മ്മകളുടെ കണ്ണികള്‍ അറ്റുപോയ അവരെ ഞാന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.
ഫിലോമിന പരിചയപ്പെടുത്തിയ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)