Showing posts with label Lohithadas. Show all posts
Showing posts with label Lohithadas. Show all posts

Wednesday, January 1, 2014

പരദൂഷണം അമ്മായി

സത്യന്‍ അന്തിക്കാട് /താഹ മാടായി

ഞാന്‍ സിനിമാ സംവിധാനം പഠിക്കാന്‍ പോകുന്ന കാലത്തേ ഫിലോമിന അഭിനയരംഗത്ത് സജീവമായിട്ടുണ്ട്. 'കോളേജ് ഗേള്‍' എന്ന സിനിമയിലും ഫിലോമിനയുണ്ടായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ഒരു മീന്‍കാരിയെപോലെ ഫിലോമിനയുടെ മുഖം മനസ്സില്‍ പതിഞ്ഞു. അന്തിക്കാട്ടുകാരിയായ ഒരു മീന്‍കാരി. സത്യത്തില്‍, ഫിലോമിനയുടെ മുഖം കൂടുതലായും തീരദേശവാസികളായ സ്ത്രീരൂപങ്ങളോട് അത്ഭുതകരമായ വിധത്തില്‍ സാദൃശ്യപ്പെട്ടു കിടക്കുന്നു. പത്മരാജന്‍ ഒരിക്കല്‍, 'തലയണമന്ത്രം' എന്ന സിനിമയുടെ നൂറാംദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചു പറഞ്ഞു:
പുതിയ താരങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നാം സംവിധായകരെ പ്രശംസിക്കാറുള്ളത്. എന്നാല്‍, സത്യന്‍ സിനിമയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട പലരേയും മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

ജീവിതത്തില്‍ എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച അഭിനന്ദനമായിരുന്നു അത്. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണ് പത്മരാജന്റെ വാക്കിന്റെ തൂക്കം.
ഫിലോമിന സിനിമയിലുണ്ടായിരുന്നു. അവരുടെ സാന്നിദ്ധ്യം വേണ്ടപോലെ തെളിയിക്കപ്പെടാനും അവര്‍ അത്യാവശ്യമുള്ള ഘടകമാണെന്ന് തിരിച്ചറിവുണ്ടാക്കാനും ഫിലോമിനയുടെ ഗ്രാമീണ കഥാപാത്രങ്ങള്‍കൊണ്ടു സാധിച്ചു. അതുവരെ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു നടി വേറിട്ട വേഷങ്ങളണിഞ്ഞു തുടങ്ങി.
ഫിലോമിനയുടെ തൃശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ആ നടിയുടെ സാന്നിദ്ധ്യത്തെ ആകര്‍ഷകമാക്കുന്ന ഒരു പ്രധാനഘടകം. സിനിമയില്‍ ഭാഷ നിര്‍ണായകമായ ഒരു സ്വാധീനഘടകമാണ്. ഭാഷയോടുള്ള അടുപ്പമാണ് എന്നെ ഫിലോമിനയിലേക്കടുപ്പിച്ചത്. ഫിലോമിനയുടെ സംസാരശൈലി വൈകാരികമായി എന്റെകൂടി ഭാഷയാണ്. കൃത്രിമത്വം തീരെയില്ലാതെ വര്‍ത്തമാനം പറയാന്‍ ഫിലോമിനയ്ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നു ഫിലോമിന എന്റെ ഹൃദയത്തിന്റെ അയല്‍ക്കാരിയായി.
ഫിലോമിന ഒരിക്കലുമെന്നെ 'സാര്‍' എന്നു വിളിച്ചിരുന്നില്ല. നിങ്ങള്‍ എത്ര വലിയ ആരോ ആവട്ടെ, സിനിമയിലാവുമ്പോള്‍ സംവിധായകനെ 'സാര്‍' എന്നു വിളിക്കേണ്ടിവരും. എന്നാല്‍, ഫിലോമിന എന്നെ പലപ്പോഴും 'മോനെ' എന്നു വിളിച്ചു. ചിലപ്പോള്‍ 'എടാ സത്യാ' എന്നും.

'കുടുംബപുരാണം' എന്ന സിനിമ തൊട്ടാണ് ഫിലോമിനയുടെ സാധ്യതകള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. ലോഹിതദാസാണ് സ്‌ക്രിപ്‌റ്റെഴുതിയത്. ബാങ്കുകാരുടെ മാത്രം വീട്ടുവേലയ്ക്ക് നില്‍ക്കുന്ന കുഞ്ഞമ്മ എന്ന സ്ത്രീ- ഇത് ലോഹിതദാസിന്റെ മൗലികമായ ഭാവനയാണ്. അതിലേക്ക് ഫിലോമിനയെ കാസ്റ്റ് ചെയ്യാം എന്ന ധാരണയായി. ഫിലോമിന വന്ന് ആ വേഷമിട്ട്, നമ്മളെന്തെങ്കിലും ഡയലോഗ് പറയുന്നതിനു മുന്നേതന്നെ, അവര്‍ അഭിനയിച്ചു തുടങ്ങി. കുടുംബപുരാണം കണ്ടവരുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമായി അവര്‍ അനായാസം ഭാവം മാറി. ഫിലോമിനയെ ഏതെല്ലാം നാടന്‍ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാം എന്ന് ഞാന്‍ ആലോചിച്ചു തുടങ്ങുന്നത് ആ സിനിമയ്ക്ക് ശേഷമാണ്. അന്തിക്കാട്ട് എനിക്ക് പരിചയമുള്ള ചില അമ്മാമമാരുണ്ട്. അവരുടെ ചില മാനറിസങ്ങളും സംസാരിക്കുമ്പോഴുള്ള ചില ശൈലീവിന്യാസങ്ങളും ഞാന്‍ ഫിലോമിനയിലേക്ക് പകര്‍ന്നു.

അന്തിക്കാട്ടെ അമ്പലപ്പറപ്പില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ഒരിക്കല്‍ ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ചു. അക്കാലത്ത് ഞാന്‍ തിരക്കുപിടിച്ച സംവിധായകനായിരുന്നു. വല്ലപ്പോഴുമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു സന്ദര്‍ശനത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ നോട്ടീസുമായി ചില ചെറുപ്പക്കാര്‍ വീട്ടില്‍ വന്നത്.

രാത്രിയില്‍ 'അമ്മ അറിയാന്‍' കാണാന്‍ ഞാന്‍ അമ്പലപ്പറപ്പിലേക്ക് പോയി. 60 എം.എം. പ്രൊജക്റ്റില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങി. അമ്പലപ്പറമ്പ് നിറയെ സിനിമ കാണാന്‍ ആളുകള്‍. അമ്മമാരും കുട്ടികളുമടങ്ങുന്ന വലിയ സദസ്സ്. സത്യത്തില്‍ ജോണ്‍ എബ്രഹാം ആരാണെന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. കുറേതമാശകളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചാണ് അവര്‍ വന്നത്. പായയും ചുരുട്ടിയാണ് അന്ന് അന്തിക്കാട്ടെ സ്ത്രീകള്‍ അമ്പലപ്പറമ്പില്‍ നടക്കുന്ന ഏതു പരിപാടിയും കാണാന്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ഗ്രാമങ്ങളില്‍നിന്ന് ഈ കാഴ്ചകള്‍ ഇല്ലാതായി. 'അപ്പുണ്ണി' എന്ന സിനിമയില്‍ ഇങ്ങനെയൊരു ദൃശ്യം ഞാന്‍ ചിത്രീകരിച്ചിട്ടുണ്ട്. പായയും ചുരുട്ടി ഉത്സവത്തിനു പോകുന്ന സുകുമാരിയും മേനകയും. അതുപോലെ ഒരമ്മയും കൊച്ചു മകളും പായയും വിരിച്ച് എന്റെ മുന്നില്‍ കുറച്ചു ദൂരെയായി ഇരിക്കുന്നുണ്ട്. പടം തുടങ്ങി. കാണികള്‍ പ്രതീക്ഷിച്ച പാട്ടോ തമാശയോ സ്റ്റണ്ടോ ഒന്നുമില്ല. ഡയലോഗും വളരെ കുറവ്. ആളുകളങ്ങനെ നിശ്ശബ്ദരായി കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കാം. അങ്ങനെ ഗ്രാമത്തിലെ ഒരു അമ്പലപ്പറമ്പില്‍, ഒരു ആര്‍ട്ട്പടം എന്തു സ്വാധീനമാണുണ്ടാക്കുന്നത് എന്ന ആലോചനയിലും ജോണ്‍ എബ്രഹാമിലും മനസ്സ് മുഴുകിയിരിക്കേയാണ്, 'നമ്മള് പോവ്വാണേയ്...' എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അമ്മാമയും കൊച്ചുമകളും അവരുടെ പായയും ചുരുട്ടിപ്പിടിച്ച് എണീറ്റു നിന്നത്. ആരെങ്കിലുമൊരാള്‍ എഴുന്നേല്‍ക്കാന്‍ കാത്തുനിന്നത് പോലെ, മറ്റു സ്ത്രീകളും അവരുടെ പായചുരുട്ടി എണീറ്റു. കുറച്ചു ചെറുപ്പക്കാരുടെ സംഘം മാത്രം അമ്പലപ്പറമ്പില്‍ ബാക്കിയായി. 'നമ്മള് പോവാണേയ്...' എന്ന് പറഞ്ഞെണീറ്റ ആ അമ്മാമയെ എനിക്കിഷ്ടപ്പെട്ടു. ഞാന്‍ അടക്കിപ്പിടിച്ച് ചിരിച്ചു.

'അമ്മ അറിയാന്‍' കണ്ടുതീരുന്നതുവരെ എന്റെ മനസ്സില്‍ ചിരിയുണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ 'അമ്മ അറിയാന്‍' എന്ന സിനിമയോട് ഒരു അമ്മാമയുടെ പരിഹാസം നിറഞ്ഞ പ്രതികരണം നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ചിരിയുമായിരുന്നു അത്. ഈ ഓര്‍മയില്‍ നിന്നാണ് 'കുടുംബപുരാണം' എന്ന സിനിമയില്‍ ഫിലോമിനയെക്കൊണ്ട് 'എനിക്കൊന്നുമറിഞ്ഞൂടേയ്...' എന്ന് ചിലപ്പോഴൊക്കെ പറയിപ്പിക്കാന്‍ പ്രേരണയായത്. ഗ്രാമത്തിലെ ഉത്സവരാത്രികള്‍ ഇങ്ങനെയൊരുപാട് ഓര്‍മകള്‍ മലയാളിക്ക് പകര്‍ന്നുനല്‍കുന്നുണ്ട്.

'സസ്‌നേഹം' എന്ന സിനിമയില്‍, ഫിലോമിനയെ വലിയൊരു കൈയടിയോടെയും ആര്‍പ്പുവിളിയോടെയുമാണ് പ്രേക്ഷകര്‍ എതിരേറ്റത്. പ്രേക്ഷകര്‍ക്കിടയിലിരുന്നു ഞാനത് കണ്ടു. ഒരു കുടുംബത്തിന്റെ സംഘര്‍ഷത്തിലേക്ക് അമ്മ വരുന്ന സീന്‍. ഫിലോമിനയെപ്പോലെയുള്ള ഒരഭിനേത്രിക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന ഗാംഭീര്യത്തോടെ ഒരു കുടയും മടക്കിപ്പിടിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന സീന്‍ കണ്ടപ്പോള്‍, പ്രേക്ഷകര്‍ നിര്‍ത്താതെ കൈയടിച്ചു.

ശങ്കരാടിയുമായിട്ടുള്ളതുപോലെ സിനിമയ്ക്ക് പുറത്തൊരു സൗഹൃദം ഫിലോമിനയുമായി എനിക്കുണ്ടായിരുന്നില്ല. അവര്‍ മദിരാശിയിലായിരുന്നു സ്ഥിരവാസം. അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം കേരളത്തിലേക്ക് വന്നു. 

Philomina, Kalabhavan mani, Premkumarവലിയ തിരക്കുള്ള നടിയായിരിക്കുമ്പോഴും ആന്തരികമായ ഒരു ആകുലത ഫിലോമിനയുടെ മുഖത്ത് കാണാമായിരുന്നു. തനിച്ചിരിക്കുമ്പോള്‍ അവര്‍ പലതും ഓര്‍ത്തിരുന്ന് നെടുവീര്‍പ്പിടുന്നത് ഞാന്‍ കണ്ടിരുന്നു. മറ്റേതൊരു നടിയേക്കാളും തീവ്രമായ ഒരനിശ്ചിതത്വം അവര്‍ പേറിനടക്കുന്നതുപോലെ എനിക്കു തോന്നിയിരുന്നു. നാം പുറമേക്ക് കാണുന്ന ഗ്ലാമറും പ്രശസ്തിയും സ്വകാര്യജീവിതത്തില്‍ മിക്ക സിനിമാനടികള്‍ക്കും ഒരു പ്രയോജനവുമുണ്ടാക്കുന്നില്ല. സിനിമാനടികളെപ്പോലെ ഒരനിശ്ചിതത്വം ജീവിതഭാരമായി കൊണ്ടുനടക്കുന്നവര്‍ വേറെയില്ല. സിനിമയിലേറെ ചിരിപ്പിക്കുന്ന താരങ്ങളും ജീവിതത്തില്‍ സ്വന്തമായിട്ടൊന്നു ചിരിക്കാനുള്ള നിമിഷങ്ങളില്ലാതെ, ഉള്ളുലയ്ക്കുന്ന ഒറ്റപ്പെടലും അനിശ്ചിതത്വവും കൊണ്ട് ഇടര്‍ച്ചയോടെ നില്‍ക്കുന്നത് എത്രയോ ഞാന്‍ കണ്ടിരിക്കുന്നു. സിനിമയില്‍ മുഖ്യധാരയില്‍ സജീവമായപ്പോള്‍ തന്നെയും ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരാളുടെ ഭാവപ്പകര്‍ച്ചകള്‍ ഫിലോമിനയില്‍ കാണാമായിരുന്നു.

ശരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഫിലോമിന. അത്തരം രംഗങ്ങള്‍ അവര്‍ അനായാസമായി അഭിനയിച്ചു. 'തലയണമന്ത്രം' എന്ന സിനിമയില്‍ ഫിലോമിന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാതൃക ശ്രീനിവാസന്റെ നാട്ടിന്‍പുറത്തുകാരിയായ ഒരു അമ്മാമയായിരുന്നു. ശ്രീനിയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മായി.

'തലയണമന്ത്ര'ത്തിന്റെ ആലോചനകള്‍ക്കിടയില്‍ ശ്രീനിയും ഞാനും, ശ്രീനിയുടെ തലശ്ശേരിയിലെ വീട്ടിലേക്ക് പോയി. ആ സ്ത്രീ അവിടെയുണ്ടായിരുന്നു. ശ്രീനിവാസനോട് വലിയ ഫ്രീഡത്തോടെ ആ സ്ത്രീ സംസാരിച്ചുകൊണ്ടിരുന്നു. 'നീയെവിടെയാണെടാ... നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ...' എന്നൊക്കെപ്പറഞ്ഞ് അവര്‍ ശ്രീനിയെ വാത്സല്യത്തോടെ അടിക്കയൊക്കെ ചെയ്യുന്നുണ്ട്. ശ്രീനിയും പലതും തമാശയോടെ തിരിച്ചു പറയുന്നുമുണ്ട്. പിന്നീട് ശ്രീനി പറഞ്ഞു: ഇടയ്‌ക്കൊരു സന്ദര്‍ശനം നടത്തുന്ന ശ്രീനിയുടെ അകന്ന ഒരു അമ്മായിയാണ് ആ സ്ത്രീ. ശ്രീനിയുടെ അനിയനെ ആ അമ്മായിക്ക് വലിയ പേടിയാണ്. ഇടയ്‌ക്കൊരു വരവുണ്ടായാല്‍ കുറേ ദിവസത്തേക്ക് തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ട. ശ്രീനിയുടെ അനിയനുമായി ഉടക്കിയിട്ടാണ് പിന്നെ തിരിച്ചുപോക്ക്.

ഈ സ്ത്രീയെ കണ്ടപ്പോഴേക്കും എനിക്ക് ഫിലോമിനയുടെ മുഖം ഓര്‍മവന്നു. തലയണമന്ത്രത്തിലെ പാറുക്കുട്ടിയമ്മയായി ശ്രീനിവാസന്റെ ജീവിതത്തിലെതന്നെ ആ അമ്മായിയില്‍ നിന്ന് സൃഷ്ടിച്ച കഥാപാത്രമാണ്. ജീവിതത്തിലെന്നപോലെ സിനിമയിലും ആ അമ്മായിയോട് ശ്രീനിവാസന്‍ സോഫ്റ്റായിത്തന്നെ പെരുമാറുന്നു. തനി നാടന്‍ ഭാഷയില്‍ സംസാരിക്കുന്ന, കുശുമ്പും കുന്നായ്മയുമൊക്കെയുള്ള തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മായിയായി ഫിലോമിന വേഷം മാറി. ഏതൊക്കെയോ ഇടങ്ങളില്‍ വെച്ച് എല്ലാവരും ഇങ്ങനെയൊരമ്മായിയെ കണ്ടുമുട്ടുന്നു. ജീവിതത്തിലെ തനിഗ്രാമ്യമായ വീട്ടുവേഷങ്ങളില്‍ ഫിലോമിന തനിക്കു മാത്രം കഴിയുന്ന സ്വാഭാവികതയോടെ അഭിനയിച്ചു. ചില സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചു പറയേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ 'സിനിമയിലെ ഫിലോമിനയെപ്പോലത്തെ സ്ത്രീ' എന്നും നാം ഈര്‍ഷ്യയോടെ പറഞ്ഞുതുടങ്ങി. അടക്കിപ്പിടിച്ച് പരദൂഷണം പറയുന്ന ഒരു സ്ത്രീയെ നാം ഫിലോമിനയില്‍ കണ്ടു. ആളുകളെ വരച്ച വരയില്‍ നിര്‍ത്തിപ്പൊരിക്കുന്ന തന്റേടിയായ ഒരു സ്ത്രീയായും ഫിലോമിനയെ നാം കണ്ടു. ഇതൊക്കെ സിനിമയിലെ ഫിലോമിന. ജീവിതത്തിലെന്തായിരുന്നു ഫിലോമിന എന്ന് നാമാരും അന്വേഷിച്ചില്ല. ജീവിതത്തിലെ ഫിലോമിന സ്വന്തം സങ്കടങ്ങളില്‍ ഉരുകിത്തീര്‍ന്ന ഒരു സ്ത്രീയായിരുന്നു.

ഫിലോമിന സെറ്റില്‍ വന്നാല്‍ ഞങ്ങളധികവും സംസാരിക്കുന്നത് ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെക്കുറിച്ചാണ്. പ്രേംനസീറും ഷീലയും എങ്ങനെയായിരുന്നു, സത്യന്‍ മാഷ് എങ്ങനെയായിരുന്നു.... ഇതൊക്കെ ഫിലോമിനയില്‍നിന്ന് ഞാന്‍ കേട്ടു. നസീര്‍ സാര്‍ 'ഫില്ലു' എന്നായിരുന്നു ഫിലോമിനയെ വിളിച്ചിരുന്നത്. സാമ്പത്തികമായി വിഷമിച്ചുനിന്ന സന്ദര്‍ഭങ്ങളില്‍ നസീര്‍ സാര്‍ അവരെ സഹായിക്കുമായിരുന്നു.


ഒരു പത്രപ്രവര്‍ത്തകന്റെ ജിജ്ഞാസയോടെ ഞാന്‍ പഴയ കാലത്തെക്കുറിച്ച് ഫിലോമിനയില്‍ നിന്നു മനസ്സിലാക്കി. ഞാന്‍ കണ്ടിട്ടില്ലാത്ത സിനിമാകാലത്തെ കഥകള്‍ അവര്‍ പറഞ്ഞു.
Bahadoor, Philomina

അന്ന്, ഫിലോമിനയുടെ ആദ്യകാലങ്ങളില്‍ രാത്രി രണ്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയായിരുന്നത്രെ പല മലയാള സിനിമകളുടെയും കാള്‍ ഷീറ്റ്. മദിരാശിയിലെ വലിയ സ്റ്റുഡിയോകളില്‍ തമിഴ്, ഹിന്ദി സിനിമകള്‍ക്കുവേണ്ടി നിര്‍മിച്ച സെറ്റുകള്‍ ചുരുങ്ങിയ ചെലവില്‍ രാത്രി രണ്ടുമണിക്ക് ശേഷം മലയാളപടം ചിത്രീകരിക്കാന്‍ കിട്ടി. പഴയ മലയാള സിനിമയിലൊക്കെ കാണുന്ന വലിയ ഗോവണികളൊക്കെയുള്ള വീട് ഇതര ഭാഷകള്‍ക്കുവേണ്ടിയുണ്ടാക്കിയ സെറ്റുകളായിരുന്നു. രാത്രി രണ്ടുമണിക്ക് മലയാള താരങ്ങള്‍ മെയ്ക്കപ്പിട്ടു വന്നു; പുലരുംവരെ അഭിനയിച്ചു. ഈ ചരിത്രം ഫിലോമിനയില്‍ നിന്നാണ് ഞാനറിയുന്നത്. ഒരുപാടുപേര്‍ ഉറക്കമിളച്ചതിന്റെ ഉണര്‍ച്ചയായിരുന്നു അന്നത്തെ മലയാള സിനിമകള്‍. ആ കാലത്തെ പ്രതിഫലത്തെക്കുറിച്ച് ഫിലോമിന പറഞ്ഞ സംഭവത്തില്‍ നിന്നൊക്കെ നടികളനുഭവിച്ച തീവ്രയാതനകള്‍ മനസ്സിലാകുമായിരുന്നു. പ്രൊഡ്യൂസര്‍ നടിയെ ബുക്ക് ചെയ്യുന്നതിങ്ങനെയാണത്രെ:
ഒരു അഞ്ഞൂറു രൂപയുടെ സീനുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ?

ആദ്യമേ, മീനിനൊക്കെ വില പറയുന്നത് പോലെ, പ്രതിഫലം തീര്‍ച്ചയാക്കും. അഭിനയിക്കേണ്ട വേഷമെന്താണെന്നോ എത്ര ദിവസമാണ് കാള്‍ഷീറ്റെന്നോ വെളിപ്പെടുത്തുകയില്ല. ചിലപ്പോള്‍ പറയും: ഒരു നൂറ്റമ്പത് രൂപയുടെ സീനുണ്ട്. വേണോ? അന്നത്തെ നിവൃത്തികേട് കൊണ്ട് പലരുമത് സമ്മതിച്ചു കൊടുക്കും. ജീവിതത്തില്‍ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു അന്നത്തെ നടികളുടെ ലക്ഷ്യം.

അവസാനകാലമാവുമ്പോഴേക്കും ഫിലോമിനയുടെ ഓര്‍മ്മകള്‍ തെറ്റാന്‍ തുടങ്ങി. ഡയലോഗ് കിട്ടാതെ ക്യാമറയ്ക്കു മുന്നില്‍ പതറി. പ്രമേഹം മൂര്‍ച്ഛിച്ച് വിരല്‍ മുറിച്ചു. അതോടുകൂടി സിനിമയുമായുള്ള ബന്ധവും അവര്‍ മുറിച്ചുകളയുകയായിരുന്നു.
ഫിലോമിനയും തിലകനും ഒടുവിലാനുമൊക്കെയടങ്ങുന്ന നാച്വറല്‍ ആര്‍ട്ടിസ്റ്റുകളെ ഞാനാദ്യമേ റിഹേഴ്‌സല്‍ ചെയ്യിക്കും. ഈ റിഹേഴ്‌സലിനു ശേഷമാണ് ഷോട്ട് ഡിവൈഡ് ചെയ്യുക. സ്വാഭാവികമായ അവരുടെ അഭിനയത്തെ അതേപടി പകര്‍ത്താനായിരുന്നു അങ്ങനെ ചെയ്തത്.

ഫിലോമിന മരിച്ചപ്പോള്‍, ഒരു നാട്ടിന്‍പുറത്തുകാരി എന്റെ മനസ്സില്‍ നിന്ന് പടിയിറങ്ങി. ഫിലോമിനയുടെ സാന്നിധ്യം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പ്രേരണയായിരുന്നു. കൊടിയേറ്റം ഗോപി സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി പല സിനിമകളും മലയാളത്തിലുണ്ടായി. വ്യത്യസ്തമായ കഥകളെപ്പറ്റി ചിന്തിക്കാനുള്ള പ്രേരണയായി ഗോപി എന്ന നടന്‍ മാറി. അത് ഒരു നടന്‍ സംവിധായകന് നല്‍കുന്ന വിശ്വാസമാണ്. ഈ വിശ്വാസം ഫിലോമിനയും നല്‍കിയിരുന്നു. ഫിലോമിനയെ വെച്ചിട്ട് ഒരു കഥാപാത്രത്തെ എനിക്കിപ്പോള്‍ ആലോചിക്കാന്‍ കഴിയുന്നില്ല. നാട്ടിന്‍പുറത്തുകാരിയായ ഒരു സ്ത്രീ എന്റെ സിനിമയില്‍ നിന്ന് പടിയിറങ്ങിപ്പോയി. നമ്മുടെ ഗ്രാമകഥകള്‍ക്ക് ഫിലോമിനയുടെ ശബ്ദവും ആകാരവുമുള്ള ഒരു സ്ത്രീ വേണം. ഗ്രാമീണമുഖങ്ങള്‍ സിനിമയില്‍നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നെ പേടിപ്പിക്കുന്നു.

സിനിമയിലേക്ക് വരുന്നതിന് മുന്നേ ഫിലോമിന നാടകനടിയായിരുന്നു. നാടകപരിചയം ഫിലോമിനയ്ക്ക് കരുത്തു പകര്‍ന്ന ഘടകമായിരുന്നു. തലയണമന്ത്രത്തിലെ അമ്മായി, സസ്‌നേഹത്തിലെ അമ്മ, ഗോഡ്ഫാദറിലെ അച്ചാമ്മ...
ഫിലോമിനയെ ഓര്‍ക്കുമ്പോള്‍ വലിയൊരു നഷ്ടബോധമുണ്ടാകുന്നു.

ഫിലോമിനയുടെ സ്വകാര്യ ജീവിതത്തിന്റെ അധ്യായം ഞാനൊരിക്കലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ആരാധനയോടെ നോക്കിക്കണ്ട പല നടികളുടെയും സ്വകാര്യജീവിതം വേദനിപ്പിക്കുന്നതായിരുന്നു. ശ്രീവിദ്യയുടെ തകര്‍ന്ന ജീവിതം നമ്മുടെ മുന്നിലുണ്ട്. ഒരു തുള്ളി സ്‌നേഹത്തിനുവേണ്ടി ഒരു ജീവിതസമ്പാദ്യം മുഴുവന്‍ എഴുതിക്കൊടുക്കുകയും, കൈയിലൊന്നുമില്ലാതെ പിന്നീട് പകച്ചുപോവുകയും ചെയ്ത എത്രയോ നടികള്‍. ജീവിതത്തിന്റെ അഭിനയം അവര്‍ക്കറിയില്ലായിരുന്നു. ഒരു വാക്കില്‍ വിശ്വസിച്ച്, ജീവിതത്തിന്റെ അടിയാധാരം പോലും എഴുതിക്കൊടുത്തവര്‍....

പഴയ സിനിമാനടികള്‍ക്കുള്ള പൊതുവായ അരക്ഷിതത്വം ഫിലോമിനയ്ക്കുമുണ്ടായിരുന്നു. തന്റേടം സിനിമയില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ; ജീവിതത്തില്‍ പാവമായിരുന്നു ഫിലോമിന.
നാട്ടിന്‍പുറത്ത് ഓലമെടയുന്ന ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു ബ്രോക്കര്‍, അല്ലെങ്കില്‍ ഒരു ഉണക്കച്ചെമ്മീന്‍ വില്‍പനക്കാരി, ഒരു തട്ടാത്തി, പഞ്ചായത്ത് കിണറില്‍നിന്ന് വെള്ളം കോരുന്ന ഒരു നാടന്‍ സ്ത്രീ... ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചാലോചിക്കാന്‍ ഇനി ഫിലോമിനയില്ല. ഏതു കഥാപാത്രത്തിന്റെയും പകുതിഭാരം ഫിലോമിന തനിച്ച് നികത്തുമായിരുന്നു. ശബ്ദംകൊണ്ടും ഭാവംകൊണ്ടും അവര്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു.

ശങ്കരാടിയും ഫിലോമിനയും ഒടുവിലാനുമൊക്കെയുള്ളതു കൊണ്ടു മാത്രമാണ് എന്റെ സിനിമകള്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഞാനവര്‍ക്ക് ജീവിതം നല്‍കി എന്നതല്ല സത്യം. എന്റെ സിനിമയെ ജീവിപ്പിച്ചത് അവരൊക്കെയായിരുന്നു. ഇവരുടെ ഇല്ലായ്മ ഫീല്‍ ചെയ്യുന്നത് പുതിയ സിനിമകളുണ്ടാക്കുമ്പോഴാണ്.

തനി നാടന്‍ ഭാഷയില്‍, അലമ്പു ഭാഷയില്‍ സംസാരിക്കാനുള്ള ശേഷി ഫിലോമിനയ്ക്കുണ്ടായിരുന്നു. ഫിലോമിനയുടെ അഭാവം സിനിമയില്‍ ഭാഷ തുറക്കുന്ന സാധ്യതകളെ കൂടിയാണ് ഇല്ലാതാക്കുന്നത്.

ഒരു നടിയുടെയും അസാന്നിദ്ധ്യം ഈ വിധം എന്നെ ഉലച്ചിട്ടില്ല. ഒരിക്കല്‍ ഫിലോമിന സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നു. നല്ല മുഖകാന്തിയുള്ള ഒരു പെണ്‍കുട്ടി.
''എപ്പോഴെങ്കിലും നല്ലൊരു റോളുണ്ടെങ്കില്‍ ഇവള്‍ക്ക് കൊടുക്കണം. ബന്ധുവാണ്.''

ഫിലോമിന പരിചയപ്പെടുത്തി. പിന്നീട് ആ പെണ്‍കുട്ടിക്ക് വേണ്ടി നല്ലൊരു റോള്‍ ഞാന്‍ മനസ്സില്‍ കണ്ടുവെച്ചു. അത് ഫിലോമിനയോട് പറയുന്നതിനുമുമ്പേ അവര്‍ രോഗബാധിതയായി. ഓര്‍മ്മകളുടെ കണ്ണികള്‍ അറ്റുപോയ അവരെ ഞാന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.
ഫിലോമിന പരിചയപ്പെടുത്തിയ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Friday, June 28, 2013

അയാള്‍ ഏകാന്തത വായിച്ചു

കല്പറ്റ നാരായണന്‍

മനുഷ്യന്റെ കഥ മനസ്സ് കൊണ്ട് പറഞ്ഞ ലോഹിതദാസ് ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് ജൂണ്‍ 28-ന് 4 വര്‍ഷം.

Lohithadas Memories

ലോഹിതദാസിന്റെ ചിത്രങ്ങളെക്കുറിച്ച് ഇന്ത്യാ ടുഡേ ഒരു ഫീച്ചര്‍ തയ്യാറാക്കിയപ്പോള്‍ 'കിരീട'ത്തെക്കുറിച്ചുള്ള കുറിപ്പ് ഞാനാണ് എഴുതിയത്. ലോഹിതദാസാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് എന്ന് അസന്ദിഗ്ധമായി പറയാനാണ് ഞാനാഗ്രഹിച്ചത്. എം.ടി.യേക്കാള്‍, പത്മരാജനേക്കാള്‍, ശ്രീനിവാസനേക്കാള്‍ മികച്ച തിരക്കഥാകൃത്ത് ലോഹിതദാസാണെന്ന എന്റെ വാക്യം പക്ഷേ, ഇന്ത്യാ ടുഡേക്കാര്‍ ഒഴിവാക്കി. ഇപ്പോള്‍ മലയാളി വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങിയ, ഇനിയങ്ങോട്ട് അവര്‍ക്ക് നിസ്സംശയമായ ആ വാക്യം അന്ന് ലോഹിയിരിക്കെ പ്രത്യക്ഷപ്പെടാത്തതില്‍ എനിക്ക് വേദനയുണ്ട്.

സാഹിത്യസാക്ഷരതയോ രാഷ്ട്രീയസാക്ഷരതയോ മലയാളികളില്‍ ചെറിയൊരു വിഭാഗത്തിനേയുള്ളൂ. വേശ്യകളുടെയോ ഭിക്ഷക്കാരുടെയോ കടത്തിണ്ണകളിലുറങ്ങുന്ന അനേകരുടെയോ മുഖ്യമന്ത്രിയല്ല വി.എസ്. വിജയന്റെയോ ശ്രീരാമന്റെയോ മാധവിക്കുട്ടിയുടെയോ അഭാവത്തിന്റെ അര്‍ഥത്തെക്കുറിച്ച് ഭൂരിപക്ഷ മലയാളികള്‍ക്ക് അവ്യക്തമായ ധാരണയേയുള്ളൂ. എന്നാല്‍, സിനിമാസാക്ഷരത കണ്ണും കാതുമുള്ള മലയാളികളില്‍ നൂറുശതമാനത്തിനുമുണ്ട്. ഒരു പട്ടികയിലും പെടാത്തവരും ലോഹിതദാസിന്റെ മരണത്തില്‍ വേദനിച്ചവരുടെ പട്ടികയില്‍പെട്ടു. ആ വേദനിച്ചവര്‍ക്കാവട്ടെ, എന്തിന് വേദനിക്കുന്നു എന്ന് വ്യക്തമായറിയുകയും ചെയ്യാമായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം മലയാളത്തില്‍ ഏറ്റവും ചൈതന്യത്തോടെ ജീവിച്ച ചില മനുഷ്യര്‍ ലോഹിതദാസ് സങ്കല്പിച്ച ചില കഥാപാത്രങ്ങളായിരുന്നു. സ്വന്തം വേവലാതികളേക്കാള്‍ മലയാളികള്‍ ആ കഥാപാത്രങ്ങളുടെ വേവലാതികളില്‍ വിഷമിച്ചു. അവരുടെ ജീവിതത്തെക്കുറിച്ച് അവരേക്കാള്‍ ഒട്ടും മെച്ചമല്ലാത്ത ജീവിതം നയിച്ചവര്‍ ആലോചിച്ച് ക്ലേശിച്ചു. ആ സ്ഥലം മാറ്റം സേതുമാധവന്റെ അച്ഛന് കിട്ടിയിരുന്നില്ലെങ്കില്‍, ആ വീട് വിറ്റുകളഞ്ഞിരുന്നെങ്കില്‍, തൊഴില്‍സാധ്യത ഇത്ര വിരളമല്ലായിരുന്നെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും മുരളിയും ഇത്ര വലിയ ജീവിതങ്ങള്‍ ജീവിക്കുമായിരുന്നില്ല. ലോഹിതദാസിന്റെ ശവസംസ്‌കാരദിവസം ലക്കിടിയില്‍ ലാല്‍, മമ്മൂട്ടി, ദിലീപ് എന്നെല്ലാം കൂടിനില്ക്കുന്നവരുടെ ആകൃതിതെറ്റിച്ച് പുതിയ പുതിയ തിരക്കുകളുണ്ടായപ്പോള്‍ ആ നിശ്ചലനായിക്കിടക്കുന്ന ലോഹിതദാസാണ് മുഖ്യമായും ആ തിരക്കുകള്‍ അവര്‍ക്കുണ്ടാക്കിക്കൊടുത്തതെന്ന് ഓര്‍ത്തുകൊണ്ടിരുന്നു. ദൈവം മാത്രമാണ് സൃഷ്ടി നടത്തിയിരുന്നതെങ്കില്‍, എത്ര നിസ്വരാകുമായിരുന്നു അവര്‍ എന്നും. അവര്‍ മാത്രമായിരുന്നെങ്കില്‍ അവരെത്ര തുച്ഛമാണെന്നും.

മലയാളികള്‍ക്ക് തിലകനോ മമ്മൂട്ടിയോ ലാലോ മുരളിയോ ജയറാമോ അവരുടെ അഭിനയമികവോ രൂപഭംഗിയോ ആയിരുന്നില്ല, അവരുടെ ശരീരമുപയോഗിച്ച് മണ്ണില്‍ നടന്ന ചില കഥാപാത്രങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വങ്ങളായിരുന്നു. ആ കഥാപാത്രങ്ങള്‍ അനുഭവിച്ച അവഹേളനത്തിന്റെയും അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും തീവ്രത ആ നടന്മാര്‍ക്ക് കാമ്പുണ്ടാക്കി. പില്ക്കാലത്ത് 'ഫ്‌ളെക്‌സി'ല്‍ എഴുതിയ തിരക്കഥകള്‍ അവരെ വിഡ്ഢികളായ അതിമാനുഷരാക്കിയപ്പോഴും അവരില്‍ ലോഹിയുണ്ടാക്കിയ ചില വടുക്കള്‍ അവരെ രക്ഷിച്ചു. നിശാസ്​പദങ്ങളായ പുതിയ വേഷങ്ങള്‍ക്കും ലോഹി നല്കിയ പഴയ വേഷങ്ങള്‍ ആസ്​പദമായി. ബോര്‍ഹസ് പറയുന്നുണ്ട്, ആദാം കണ്ട ചന്ദ്രനല്ല ഈ ചന്ദ്രന്‍, എത്രയാളുകളുടെ സങ്കല്‍പങ്ങള്‍, വേദനകള്‍, കാത്തിരിപ്പുകള്‍ കലര്‍ന്നിരിക്കുന്നു ഈ ചന്ദ്രനില്‍ എന്ന്. ലോഹി അനുഭവിച്ച എത്ര ദുരിതങ്ങളാണ്, ഏകാന്തതകളാണ് ഈ താരത്തിളക്കം! ലോഹിയുടെ കഥാപാത്രങ്ങള്‍ അവരില്‍ കലര്‍ന്നിരിക്കുന്നു; അതാണ് മലയാളിക്കവരോടുള്ള ഉള്ളടുപ്പം.

കടലാസില്‍ തോറ്റ, സെല്ലുലോയ്ഡില്‍ വിജയിച്ച ഒരു കഥാകാരനായിരുന്നു ലോഹിതദാസ്. കടലാസില്‍ ജയിച്ചവരില്‍ ഒരു പരിമിതിയുണ്ടായിരുന്നു. വായനക്കാരായിരുന്നു അവരുടെ കാണികള്‍. എം.ടി.ക്കും പത്മരാജനും അടൂരിനും ടി.വി. ചന്ദ്രനുമുള്ള പ്രധാന പരിമിതി അവര്‍ വായനക്കാരായ കാണികളെ ലക്ഷ്യം വെക്കുന്നു എന്നതാണ്. അവരുടെ കാണി പുസ്തകവായന വഴി പ്രബുദ്ധനായ ചലച്ചിത്രാസ്വാദകനായിരുന്നു (സാഹിത്യസാക്ഷരതയുടെ അഹങ്കാരമായിരുന്നു അവരെ പൊതുജനത്തില്‍നിന്നകറ്റിയത് എന്നു തോന്നുന്നു.) കാണികളുടെ അഭിരുചിയില്‍ മാറ്റമുണ്ടാക്കിയത് ലോഹിതദാസാണ്. അടൂരും ജോണ്‍ എബ്രഹാമും അരവിന്ദനും എം.ടി.യും പ്രാഥമികമായും വായനക്കാരനായ കാണിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ മാത്രം. വായനയുടെ അടയാളങ്ങള്‍ അടയാളങ്ങളായ കഥാപാത്രങ്ങള്‍ അവരുടെ പൊതുസ്വഭാവമാണ്. പുസ്തകവായനക്കാരുടെ വേദനകളോ അനുഭൂതികളോ ആകാനാണ് അവര്‍ ചലച്ചിത്രങ്ങള്‍കൊണ്ട് ലക്ഷ്യമിട്ടത്. ലോഹിതദാസിനോ ശ്രീനിവാസനോ വായനക്കാരന്‍ ഒരു ബാധ്യതയേ അല്ല. പ്രബുദ്ധത വായനവഴി എത്തിച്ചേരാവുന്ന ഒരുയരമല്ല ലോഹിതദാസില്‍. അദ്ദേഹത്തിലെ മികച്ച സന്ദര്‍ഭങ്ങള്‍ ജീവിതാനുഭവങ്ങള്‍കൊണ്ട് കൂടുതല്‍ സുഗ്രഹമാവുന്നവ. 'കള്ളന്‍ പവിത്രന്‍', 'ഒരിടത്ത് ഒരു ഫയല്‍വാന്‍' എന്നു മറിച്ചു തോന്നിപ്പിക്കുന്ന ചലച്ചിത്രങ്ങളിലും പുസ്തകവായനക്കാരന്റെ അരിപ്പയിലൂടെ കടന്നുപോന്ന ഗ്രാമഭംഗികളാണുള്ളത്. ലോഹിതദാസിന്റെ ഗ്രാമങ്ങള്‍, പാമരനെ അവഗണിക്കുന്നതേ ഇല്ല. ഒരു വിധത്തിലുള്ള 'ക്ലാസ് കോണ്‍ഷ്യസാലും' അദ്ദേഹം ചുരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ആശാരിമാര്‍, കൊല്ലന്മാര്‍, മൂശാരിമാര്‍, വീട്ടുവേലക്കാര്‍ ഒക്കെ ഉണ്‍മയുള്ളവര്‍.
ഗ്രാമീണ കേരളത്തിന്റെ സത്യങ്ങള്‍. കഴിഞ്ഞ ഇരുപത് കൊല്ലത്തിനകം മലയാളസാഹിത്യം സൃഷ്ടിച്ച ഏതു കഥാപാത്രങ്ങളേക്കാളും ജീവസ്സുറ്റ കഥാപാത്രങ്ങളെ ലോഹിതദാസ് സെല്ലുലോയ്ഡില്‍ സൃഷ്ടിച്ചു. സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്മാരെ സാഹിത്യം സൃഷ്ടിച്ചില്ല. എം.ടി.യുടെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ സംസാരിക്കുന്നത് നാം 'വായിക്കുമ്പോള്‍' ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് നാം കേള്‍ക്കുന്നു. അവരുടെ അതിവാചാലത ('കുടുംബപുരാണ'ത്തിലെ തിലകന്‍ അവതരിപ്പിച്ച ഡ്രൈവര്‍) കഥാപാത്രങ്ങളുടെ അതിവാചാലത, എം.ടിയുടെ കഥാപാത്രങ്ങളുടെ അതിവാചാലത പലപ്പോഴും എം.ടിയുടെ അതിവാചാലത. അടൂരിനെപ്പോലൊരു ശില്‍പവൈഭവമുള്ള ചലച്ചിത്രകാരന്‍ ലോഹിതദാസിലെ തിരക്കഥാകാരനെ ആശ്രയിച്ചിരുന്നെങ്കില്‍ മലയാള ചലച്ചിത്രത്തിന്റെ ഗതി മാറുമായിരുന്നു. പക്ഷേ, പഠിച്ചവര്‍ പഠിച്ചതല്ലേ പാടൂ.

ശബ്ദം കേള്‍ക്കാത്തത്ര അകലത്തുനിന്ന്, ചമ്രം പടിഞ്ഞിരുന്ന് സുലഭമായ അംഗവിക്ഷേപങ്ങളോടെ ലോഹിതദാസ് സംസാരിക്കുന്നത് കണ്ടാല്‍ അദ്ദേഹം രാഗവിസ്താരം നടത്തുകയാണെന്നാണ് തോന്നുക. ഇങ്ങനെ സവിസ്തരം ശ്രദ്ധയോടെ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭാഷകര്‍ അപൂര്‍വം. മറ്റാരോടും പറയാനാവാത്ത അവഹേളനത്തിന്റെ, അവഗണനയുടെ, ഒറ്റപ്പെടലിന്റെ വ്യഥകള്‍ മനസ്സിരുത്തി കേള്‍ക്കാന്‍ ഇത്രയേറെ മികവുകാട്ടിയ ആളുണ്ടായിരുന്നില്ലെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 'ഇഡിയറ്റി'ലെ മൈഷ്‌ക്കിന്‍ പ്രഭുവിനെ പരിചയപ്പെട്ട് മിനിറ്റുകള്‍ക്കകം തന്റെ ഏറ്റവും വലിയ രഹസ്യം പങ്കിടാന്‍ യോഗ്യത ഇയാള്‍ക്കാണെന്ന് അതിലെ നായിക തീരുമാനിക്കുന്നുണ്ട്. ലോഹിതദാസിനോട് ഏറ്റുപറയാന്‍ പറ്റിയ വിധത്തില്‍ കനത്ത ഒരു വ്യഥയില്ലാത്തതില്‍, പ്രത്യേകിച്ചും അപമാനിക്കപ്പെട്ട ഒരനുഭവം ഇല്ലാത്തതില്‍, നിങ്ങള്‍ക്ക് കുറ്റബോധംപോലും തോന്നും. വ്യക്തിയിലെ ഏകാന്തതയെ വായിക്കാനുള്ള ലോഹിയുടെ വൈഭവം മൂന്നാലുതവണ നേരില്‍ ഞാനുമറിഞ്ഞു. (ഹാര്‍മോണിയം വായിക്കുമ്പോലെയോ വയലിന്‍ വായിക്കുമ്പോലെയോ ഏകാന്തത വായിക്കുന്നുണ്ട് ലോഹിതദാസ് 'ഉദ്യാനപാലകന്‍' എന്ന ചലച്ചിത്രത്തില്‍. എന്തൊരു നിസ്സീമമായ ഏകാന്തതയാണ് ആ ചലച്ചിത്രത്തില്‍.) മനസ്സുകൊണ്ട് മനസ്സിനോട് നടത്തുന്ന ആ സംഭാഷണത്തിന്റെ ഓര്‍മകള്‍, അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍പോലെ, അനുഭവിച്ചവരില്‍ ചിരകാലം നില്‍ക്കും. അദ്ദേഹത്തിന്റെ സമീപത്ത് നിങ്ങള്‍ക്ക് മുഴുവനായി ഇരിക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തില്‍ എപ്പോഴും 'മുഴുവനായി' ഇരിക്കുന്നു. കുളത്തിലെ പടികളിലൂടെ എന്നപോലെ അദ്ദേഹത്തില്‍ ഇറങ്ങിയിറങ്ങിച്ചെല്ലാം. ചോക്കുമലയില്‍നിന്ന് ചോക്കന്വേഷിച്ച് പോവുന്നവനെക്കുറിച്ച് പറയാന്‍ അദ്ദേഹത്തെത്തന്നെ ഉപയോഗിക്കാം എന്ന് സംവിധായകന് തോന്നിയത് അതുകൊണ്ടാണ്. ഉപദേശത്തിന്റെ ജാള്യത കൂടാതെ മറ്റൊരാളെക്കൊണ്ടത്് പറയിക്കാനാവില്ല. സശ്രദ്ധം കേള്‍ക്കുന്നൊരാളുടെ സമാശ്വസിപ്പിക്കല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെയും രീതിയാണ്. അത്തരം കഥാപാത്രങ്ങള്‍ ഒരാളെങ്കിലുമുണ്ടാവും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍ വിടാതെ. 'കാരുണ്യ'ത്തിലെ അച്ഛന്‍, 'ചെങ്കോലി'ലെ നായിക, 'കന്മദ'ത്തിലെ നായകന്‍, 'കുടുംബപുരാണ'ത്തിലെ അംബിക അവതരിപ്പിച്ച കഥാപാത്രം, 'ദശരഥ'ത്തിലെ കരമന അവതരിപ്പിച്ച കഥാപാത്രം ഒക്കെ ധാരണയുടെ (understanding) ആള്‍രൂപങ്ങള്‍. 'മനസ്സിലാക്കുന്ന' അവരുടെ സാന്നിധ്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ സാമാന്യ മലയാളിയുടെ വലിയ സമാശ്വാസങ്ങളായിരുന്നു. ആ ചലച്ചിത്രങ്ങളുടെ രീതിതന്നെ അവഹേളിതനെ, അപമാനിതനെ, സമൂഹം നിര്‍വിശേഷം ഉപേക്ഷിച്ചവനെ, ആ ഉപേക്ഷ തീവ്രമായറിഞ്ഞ, അനുഭവിച്ച കഥാപാത്രങ്ങളിലൂടെ അറിയുക എന്നതായിരുന്നു. ഏകാകിയെ, ഓരോരുത്തരിലുമുള്ള ഏകാകിയെ, അങ്ങനെ തിയറ്ററിലെ ഇരുട്ടിനകത്തെ ഏകാകികളായ സകലരെയും ഒറ്റക്കൊറ്റക്ക് അറിഞ്ഞ സിനിമകളാണ് 'കിരീട'വും 'ചെങ്കോലും', 'തനിയാവര്‍ത്തന'വും, 'ദശരഥ'വും (സാമാന്യ മലയാളിയുടെ പ്രമേയമായിത്തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് നിരസിക്കപ്പെട്ട 'ദശരഥം' വാടക ഗര്‍ഭപാത്രങ്ങളുടെ ക്വട്ടേഷന്‍ ലഭിക്കുന്ന പുതിയ കേരളത്തില്‍ അതിസംഗതമായിക്കൊണ്ടിരിക്കുന്നു) 'ഉദ്യാനപാലകനും', 'ഭൂതക്കണ്ണാടി'യും. പരിഗണനകളുടെ ഉല്‍സവമായിരുന്ന ജീവിതത്തില്‍നിന്ന് - തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാമുകിയെ കട്ടുതിന്ന കള്ളകൃഷ്ണന്‍ മാത്രമായിരുന്നില്ല സേതുമാധവന്‍, മുത്തശ്ശിയുടെ അഭിമാനമായിരുന്ന ഭര്‍ത്താവിന്റെ പുനര്‍ജന്മം, അമ്മയുടെ നിറവാല്‍സല്യത്തിന്റെ ഉണ്ണികൃഷ്ണന്‍, അച്ഛന്റെ സ്വപ്‌നത്തിലെ നന്മനിറഞ്ഞ അധികാരി, തോഴരുടെ ഉറ്റതോഴന്‍, സഹോദരിമാരുടെ അഭിമാനമായ ആശ്രയം, സുരക്ഷിതത്വം. കൃഷ്ണന്റെ സകല അവതാരവിശേഷങ്ങളുമായിരുന്നു സേതുമാധവന്‍-ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും അവഗണനയുടെയും അടിത്തട്ടിലേക്ക് ചെന്നെത്തുന്ന ആവിഷ്‌കരണം വഴി 'കിരീട'ത്തിലൂടെയും 'ചെങ്കോലി'ലൂടെയും ലോഹി ആവിഷ്‌കരിച്ചത് മലയാളിയുടെ എത്രയോ കിനാത്തകര്‍ച്ചകളുടെ രൂക്ഷ സൂക്ഷ്മരൂപം. പലര്‍ പലവിധത്തില്‍ അനുഭവിച്ച തകര്‍ച്ചയുടെ മിത്തായി പ്രേക്ഷകനത് മാറി. മലയാളത്തിലെ 'അനുകമ്പയുടെ ക്ലാസിക്' എന്ന് ഞാന്‍ 'ഭൂതക്കണ്ണാടി'യെ വിലയിരുത്തും. ചെറിയ കേടുപാടുകള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ച് മുഴുത്ത രൂപത്തില്‍ കണ്ട് ചികിത്സിച്ച് ആ വാച്ച്‌മേക്കര്‍ അതേ കണ്ണാടി ഉപയോഗിച്ച് സമൂഹത്തെയും കണ്ടതിന്റെ കഥയായിരുന്നല്ലോ അത്.
വിദ്യാധരന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനം, ചുവരിലെ കുമ്മായമടര്‍ന്നുണ്ടായ ചെറിയ ഒരു പാടായിരുന്നു എന്ന് കണ്ട നിമിഷം, എന്നിലെ ചലച്ചിത്രാസ്വാദകന്‍ അനുഭവിച്ച ഉന്നത നിമിഷങ്ങളിലൊന്നായിരുന്നു (എം.ടി.യുടെ വെളിച്ചപ്പാടിന്റെ കാറിത്തുപ്പല്‍ കണ്ടപോലൊരു നിമിഷം).

ജീവിതനിരീക്ഷണത്തില്‍ ഈ ചലച്ചിത്ര കഥാകാരനോളം പോന്ന ആരെയും ഞാന്‍ മലയാള ചലച്ചിത്രലോകത്ത് അറിയുന്നില്ല. 'കുടുംബപുരാണ'ത്തിലെ അംബികയുടെ കഥാപാത്രം ഭര്‍തൃപിതാവിന്റെ തലയില്‍ രാസ്‌നാദിപ്പൊടി തിരുമ്മുന്നത് (കൂട്ടുകുടുംബത്തിന്റെ സൗഖ്യം മുഴുവന്‍, കുടുംബപുരാണം മുഴുവന്‍ , ആ ദൃശ്യത്തിലുണ്ട്). 'സല്ലാപ'ത്തിലെ ആശാരികളും അവരുടെ പണിസ്ഥലവും, മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം ആശാരിയായി വന്ന ജൂനിയര്‍ യേശുദാസിനെ കണ്ടപ്പോള്‍ ചിരിച്ച ചിരി, (ആ ചിരിയില്‍ നിന്ന് ഒരു വലിയ നടിയുണ്ടായി) 'കന്മദ'ത്തിലെ അമ്മയും മകനുമായുള്ള രംഗത്തിന്റെ സൂക്ഷ്മതയും സത്യമായ സംഭാഷണങ്ങളും ഒക്കെ ഉദാഹരണങ്ങള്‍. 'ഉദ്യാനപാലകനി'ലെ സുധാകരന്‍ നായര്‍ (മമ്മൂട്ടി) പത്രം വായിക്കുന്ന രംഗം തനിച്ചൊരു ഷോര്‍ട്ട് ഫിലിമാക്കിയാല്‍ അത് ലോകോത്തരമായ ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായിരിക്കും. അത്രയ്ക്കുണ്ട് ആ സീനിന്റെ ഭാവസാധ്യത. സുധാകരന്‍ നായര്‍ പത്രം വായിക്കുമ്പോള്‍ അതില്‍ നോക്കി വായിക്കുകയാണ് ടൈലര്‍ (ഈ ടൈലര്‍ ഒരു ടൈപ്പല്ല. പിന്നോട്ടും മുന്നോട്ടും പോയി മറ്റെല്ലാ ചലച്ചിത്രങ്ങളിലെയും ടൈലര്‍മാരെ ടൈപ്പാക്കുന്ന (ഒരൊറിജിനല്‍!). അസ്വസ്ഥനായ സുധാകരന്‍ നായര്‍, വായിക്കുന്ന ഷീറ്റ് ടൈലര്‍ക്കു നല്‍കുന്നു. ആ ഷീറ്റ് ബെഞ്ചില്‍ ഉപേക്ഷിച്ച് ടൈലര്‍ സുധാകരന്‍ വായിക്കുന്നത് ഏന്തിവായിക്കുന്നു. വീണ്ടും അസ്വസ്ഥനായ സുധാകരന്‍നായര്‍ ആ ഷീറ്റും ടൈലര്‍ക്ക് നല്കുന്നു. ടൈലര്‍ ആ ഷീറ്റും അവഗണിച്ച് സുധാകരന്‍ നായര്‍ വായിക്കുന്ന ഷീറ്റ് ഏന്തിവലിഞ്ഞു വായിക്കുന്നു. ഒടുവില്‍ ക്ഷുഭിതനായ സുധാകരന്‍നായര്‍ മുഴുവന്‍ പത്രവും ടൈലര്‍ക്ക് നല്കുന്നു. അയാളതേപടി പത്രത്തെ അവഗണിക്കുകയും ചെയ്യുന്നു. തിരികെ ടൈലറുടെ സ്റ്റൂളില്‍ ചെന്നിരുന്ന് കാല്‍ വിറപ്പിക്കാന്‍ തുടങ്ങിയത് സാമാന്യലോകം തന്നെ എന്നെനിക്ക് തോന്നി. ചലച്ചിത്രഗാനങ്ങള്‍, അല്‍പം ദീര്‍ഘിച്ച ചില സംഘട്ടനരംഗങ്ങള്‍ തുടങ്ങിയ അനൗചിത്യങ്ങള്‍-വാണിജ്യൗചിത്യങ്ങള്‍-ഒഴിവാക്കി, തിരക്കഥാകാരനെ കേവലം പിന്തുടരുക മാത്രം ചെയ്തിരുന്നെങ്കില്‍ ഇടക്കാലത്ത് മലയാളിയെ ആകര്‍ഷിച്ച ഇറാന്‍ ചിത്രങ്ങള്‍ പോലുള്ളവയായി ലോഹിതദാസ് ചിത്രങ്ങള്‍ മാറുമായിരുന്നു (ഏതു കിരസ്‌തോമിയും കൊതിക്കും 'ഭൂതക്കണ്ണാടി' എന്ന് ഞാന്‍ മറക്കുന്നുമില്ല). പക്ഷേ, അപ്പോള്‍ 'കിരീട'മോ 'തനിയാവര്‍ത്തന'മോ അവരുടേതായി തിരിച്ചറിയാനുള്ള മുദ്രകള്‍
ജനസാമാന്യത്തിന് നഷ്ടപ്പെടുമായിരുന്നു. കാണികളുടെ അഭിരുചികള്‍ നഷ്ടപ്പെടുത്താതെതന്നെ കലാമൂല്യമുള്ള ചിത്രങ്ങള്‍ കാണാനുള്ള ഇടമാക്കി തിയറ്ററിനെ മാറ്റി ലോഹിതദാസ്. ജനം മുന്നിലെത്തിക്കിട്ടിയാല്‍ മതി വ്യക്തിയെ ആസകലം കേള്‍ക്കുന്ന കല സ്വായത്തമായ ലോഹി, അവരെ ആസകലം അറിയാനുള്ളത് നല്‍കി പരിണമിപ്പിക്കുവാന്‍ തുടങ്ങി. കാണിയെ സാക്ഷിയാക്കി മാറ്റുന്നു നല്ല ചലച്ചിത്രങ്ങള്‍. കാണിയെ വിദ്യാധരനെപ്പോലൊരു സാക്ഷിയാക്കി മാറ്റി ചിലപ്പോളയാള്‍.

ലോഹിയെപ്പോലെ സുലഭമായ അംഗവിക്ഷേപങ്ങളുപയോഗിച്ച് ലാഘവത്തില്‍ സംസാരിക്കുന്ന ഒരു നടനാണ് തിലകന്‍. തിലകന്റെ ശരീരഭാഷ തിലകനേറ്റവും ഉചിതമായിത്തീരുന്നത് ലോഹിച്ചിത്രങ്ങളിലാണ്. ഉദാഹരണത്തിന് 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'. 'തൂവല്‍ക്കൊട്ടാര'ത്തിലെ, ലോഹിയെപ്പോലൊരു ചെറിയ തലയില്‍ക്കെട്ടുമായി തമ്പുരാനും തമ്പുരാട്ടിക്കും കോഴിയിറച്ചി പാചകം ചൊയ്തുകൊടുത്ത് സംസാരിച്ചുകൊണ്ടിരുന്ന ജയറാം ഇത്ര സുഖമായ ഒരവസ്ഥയില്‍ തന്റെ 'പൊട്ടന്‍ഷ്യാലിറ്റി' ഇത്രമേല്‍ സാക്ഷാത്കരിച്ച ഇരിപ്പില്‍, മറ്റൊരു ചിത്രത്തിലും ഇരുന്നിട്ടില്ല. മാളയിലെ പ്രതിഭാശാലിയും മൂരിനിവര്‍ന്നിരുന്നു ലോഹിച്ചിത്രങ്ങളില്‍ ('സല്ലാപ'ത്തിലെ ആ ആശാരിയെ മലയാളി ജീവകാലം മറക്കുമോ?). മമ്മൂട്ടിയുടെയും ലാലിന്റെയും മീരാ ജാസ്മിന്റെയും മഞ്ജു വാര്യരുടെയും റേഞ്ച് നാമറിഞ്ഞത് ലോഹിച്ചിത്രങ്ങളിലൂടെയാണ്. ഭാവിയില്‍ ലാലോ മമ്മൂട്ടിയോ മലയാളിയുടെ ഗൃഹാതുരത്വമായി മാറുമ്പോള്‍ സേതുമാധവന്റെയോ വിദ്യാധരന്റെയോ രൂപമായിരിക്കും അവര്‍ക്ക്.

Saturday, August 22, 2009

ചില സിനിമ ഡയലോഗുകള്‍

"നീ അടക്കമുള്ള പെണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും ..നിങ്ങള് ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും ,മോഹിച്ചു കൊണ്ട് വെറുക്കും .. "
ഒരു വടക്കന്‍ വീരഗാഥ
എം.ടി വാസുദേവന്‍ നായര്‍


ഒരിക്കല്‍ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത് ..സമയമെടുത്തു ഒരുപാട് ...അത് മറക്കാന്‍ ...എല്ലാം മറന്നു കഴിഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നു .മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത് ..അപ്പോള്‍ വീണ്ടും പോവുന്നെന്ന് പറയുന്നു ..
മിന്നാരം
പ്രിയദര്‍ശന്‍


"ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ തൊട്ടു അച്ഛന്റെയും അമ്മയുടെയും മനസില്ലൊരു കനല്‍ ചൂട് നീറാന്‍ തുടങ്ങും. പ്രാപ്തനെന്നു തോന്നുന്ന ഒരാളെ കണ്ടു അവളെ കയ്യിലെല്പിച്ച്ചു പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത് . പക്ഷെ വിധിയുടെ കള്ളകളി പോലെ ഒട്ടും ദയ കാണിക്കാതെ, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ ജന്മം കൊടുത്തു ഊട്ടി വളര്ത്തി വലുതാക്കിയവരുടെ നെഞ്ചിലെ കനലിലെക്കൊരു പിടി വെടിമരുന്നു വാരി എറിഞ്ഞിട്ടു ഏതെങ്കിലും ഒരു പന്ന നായിന്റെ മോന്റെ കൂടെ ഒരു ദിവസം അവള് ഇറങ്ങി പോകും ..... പറയാം, പ്രസംഗിക്കാം ആദര്‍ശങ്ങള്‍ . കാലണക്ക് വില പോലും ഇല്ലാത്ത പുരോഗമനാശയങ്ങള്‍ ..അവള്‍ individual ആണ്. അവളുടെ life , future ...തേങ്ങാക്കുലയാണ്. കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവള്‍ ഊരി വലിച്ചെറിഞ്ഞ രണ്ടു പാഴ് ജന്മങ്ങള്‍ ... അച്ഛനും അമ്മയും ..."
ഉസ്താദ്
രഞ്ജിത്ത്


മിണ്ടരുതാ വാക്ക് .ശരിയവുമത്രേ. കേട്ട് തുരുമ്പിച്ചു. ജീവിതത്ത്തിലോരായിരം വട്ടം എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ട് .ശരിയാവും . എന്റെ അമ്മ, അച്ഛന്‍, പെങ്ങമ്മാരു, അനിയന്‍ , ദേവി, നീ . ... അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു .ശരിയാവും. എവിടെ..? എവിടെ ശരിയായി...? ശരിയാവില്ല ..സേതുമാധവന്‍ ശരിയാവില്ല ...
ചെങ്കോല്‍
ലോഹിത് ദാസ്


call the police... i did it... ഞാനത് ചെയ്തു.. ഞാനവനെ കൊന്നു.
തിന്ന ചോറിനു നന്ദി കാണിക്കണ്ടേ..? so i did it for you .. നിങ്ങള്ക്ക് വേണ്ടി ഞാനവനെ കൊന്നു.
ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആര്ക്കും ആവശ്യമില്ല.so i did it for him.അവനു വേണ്ടി ഞാനവനെ കൊന്നു .ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ എനിക്ക് ആവശ്യമില്ല. so i did it for myself.എനിക്ക് വേണ്ടി ഞാനവനെ കൊന്നു. out of love.. out of love... out of love....
താളവട്ടം
പ്രിയദര്‍ശന്‍


നിസാരമായ ഈഗോയുടെ പേരില്‍ നമ്മള്‍ അകന്നു. പക്ഷെ ഒരിക്കല്‍ .... ഒരിക്കല്‍ ...ഞാന്‍ രാധയെ സ്നേഹിച്ചിരുന്നു. എന്നെ രാധയ്ക്കും ഇഷ്ടമായിരുന്നു. . കോളേജ് ഉള്ള ദിവസങ്ങളില്‍ ഉറക്കമുണരുന്നത് ഇന്നെനിക്കു രാധയെ കാണാമല്ലോ എന്ന സന്തോഷതോടെയായിരുന്നു. തരാന്‍ കഴിയാത്ത എത്രയോ കത്തുകള്‍ മനസ്സില്‍ കൊണ്ട് നടന്നു.ഉറങ്ങാതെ ഓര്ത്തു വെക്കുന്ന വാക്കുകള്‍ ..... തമ്മില്‍ കാണുമ്പോള്‍ പറയാനാകാതെ വിഷമിച്ചിട്ടുണ്ട്.എങ്കിലും നമുക്ക് പരസ്പരം അറിയാമായിരുന്നു വളരെ വളരെ ഇഷ്ടമാണെന്ന് .നമ്മള് പറയാതെ പറഞ്ഞിട്ടുണ്ട്.
രാധേ ആ പഴയ പവിയോടു ക്ഷമിച്ചു കൂടെ...?
വെള്ളാനകളുടെ നാട്
ശ്രീനിവാസന്‍


"നീ എന്ത് നന്ദികേടാ ഡാ ഈ പറയണേ ...
ഇക്കണ്ട കാലം മുഴുവന്‍ നിന്നെയും സ്വപ്നംകണ്ട് നടന്ന ഒരു പെണ്ണിനെ തഴഞ്ഞിട്ട് ആ ഭാഗ്യം നമുക്ക് വേണ്ട ...നമുക്കാ പണവും പ്രതാപവും ഒന്നും വേണ്ട മോനെ ... "
വാത്സല്യം
ലോഹിത് ദാസ്


" ഞാന്‍ ...ഞാനൊരു പെഴപ്പു പെറ്റവനാണല്ലേ...? തന്തയില്ലാത്തവന്‍ ..കോവിലകത്തെ തമ്പുരാട്ടി കുട്ടിക്ക് വിവാഹത്തിന് മുന്പ് പറ്റിയ നാണം കേട്ട തെറ്റ് .ഭ്രൂണ ഹത്യ ചെയ്തു തീര്കാമായിരുന്നില്ലേ ..? അല്ലെങ്കില് പിറന്നു വീണപ്പോ കഴുത്ത് ഞെരിച്ചു കൊല്ലാമായിരുന്നില്ലേ...? നദിയിലോഴുക്കുകയോ... തീവണ്ടിപ്പാളത്ത്തില്‍ ഉപേക്ഷിക്കുകയോ ആവാമായിരുന്നില്ലേ...?എന്ത് കൊണ്ട് ചെയ്തില്ല...മഹാമനസ്കത...മനുഷ്യത്വം.... ഭിക്ഷ കിട്ടിയതാണ് എന്നറിയാത്ത പൈതൃകത്തിന്റെ പേരില് അഹങ്കരിച്ച ഞാന് വിഡ്ഢിയായി ...ദാനം കൊടുത്തു ശീലിച്ചവനു ഈ ജന്മം പോലും ഒരാളുടെ ദയ ആണെന്ന് അറിയുമ്പോള് ഇതെന്റെ മരണമാണ്. മംഗലശ്ശേരി നീലകണ്ടന്റെ മരണം .
ദേവാസുരം
രഞ്ജിത്ത്


ഞാന് കഷ്ടപ്പെട്ടാ കാശുണ്ടാക്കിയത് .... എന്റെ കുഞ്ഞിനും അന്നമ്മക്കും വേണ്ടി... സേതുവിന് അറിയാമോ..? നിങ്ങള് മന്ത്രി മന്ദിരത്തില് പൊറുതിക്ക് കയറുമ്പോള്‍ അന്നമ്മയുടെ ജീവന്‍ രക്ഷ്ക്കാന്‍ മരുന്നിനു കാശില്ലാതെ മുഴു പട്ടിണിയില്‍ റോഡില് അലയുകയായിരുന്നു ഞാന്‍ . എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും
ലാല്‍ സലാം
ചെറിയാന് കല്പകവാടി


"ജീവിക്കാന്‍ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു... അത് കൊണ്ട് ചോദിക്കുകയാ ...എന്നെ ... കൊല്ലാതിരിക്കാന് പറ്റോ...? ഇല്ല... അല്ലെ...? സാരമില്ല...
ചിത്രം
പ്രിയദര്‍ശന്‍


അറിയാവുന്ന നല്ല ഭാഷയില് നിന്നോട് ഞാന് പറയേണ്ടത് പറഞ്ഞു .നീ പക്ഷെ കൂടെ കൊണ്ട് വന്നിട്ടുള്ള ഈ ഇട്ടികന്ടപ്പന്മാരുടെ മസ്സിലിന്റെ വലുപ്പം കണ്ടിട്ടുള്ള ധൈര്യം കാണിച്ചു മുന്നോട്ടു ദാ .......ഇതിനപ്പുറം കടന്നാല് മമ്പറം ആലിക്കണ്ണന് സാഹിബിന്റെ മൂത്ത മകന് ബാവയ്ക്ക് അനിയന്റെ ഖബറിന്റെ അടുത്ത് കുഴി മറ്റൊന്ന് വെട്ടേണ്ടി വരും. കാലു പിടിക്കാന് കുനിയുന്നവറെ മൂര്ധാവില് തുപ്പുന്ന സ്വഭാവം കാട്ടിയാല് ഈ ഭൂമി മലയാളത്തില് മാധവന്‍ ഉണ്ണിക്കു ഒരു മോന്റെ മോനും വിഷയല്ല...
വല്യേട്ടന്‍
രഞ്ജിത്ത്


പെണ്കുട്ടികള് വളരുന്നതും വലുതാകുന്നതുമെല്ലാം മനസ്സിലാക്കാന് അമ്മ വേണം,, അമ്മ തന്നെ വേണം ..ഏട്ടന് വെറും എട്ടനാവാനല്ലേ പറ്റൂ ..
ഹിറ്റ്ലര്
സിദ്ദിക്ക്


തിണ്ണമിടുക്ക് കാണിക്കാന്‍ ഇത് നമ്മുടെ തിണ്ണയല്ല..
ചക്രം
ലോഹിത് ദാസ്.

"അപരാഹ്നത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീലിമയില്‍ അവന്‍ നടന്നകന്നു.
ഭീമനും യുധിഷ്ട്ടിരനും ബീഡി വലിച്ചു.
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോദനന്‍. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാല്‍ വിളക്കുക്കള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് ചോദിച്ചു ..“ഇനിയും നീ ഇതു വഴി വരില്ലേ ... ആനകളേയും തെളിച്ചു കൊണ്ടു്?"
ബോയിംഗ് ബോയിംഗ്
ശ്രീനിവാസന്‍