Tuesday, September 29, 2015

മമ്മൂട്ടിയെ മല കയറ്റാന്‍

കാഴ്ചപ്പാട്

ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്. അമ്പലവും കുളവും അരയാലുമൊക്കെയുള്ള പ്രകൃതിരമണീയമായൊരു ലൊക്കേഷനിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്.
രാവിലെ, സെറ്റ് റെഡിയാകുന്നതും കാത്തിരിക്കുമ്പോള്‍ ഒരു മനുഷ്യനെ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. കാവിമുണ്ടും ജുബ്ബയുമാണ് വേഷം. താടി ഇത്തിരി വളര്‍ന്ന് മുറ്റിയിട്ടുണ്ട്. തൊട്ടടുത്തു നടക്കുന്ന ഷൂട്ടിങ്ങിന്റെ ബഹളങ്ങളൊന്നും ആ മനുഷ്യനെ അലട്ടുന്നതേയില്ല. വളരെ ഏകാഗ്രതയോടെ, അമ്പലത്തിന്റെ പുറംമതിലിന്മേലുള്ള ഒരു പോയിന്റിലേക്ക് മാത്രം നോക്കി ഒറ്റ നില്‍പ്പാണ് കക്ഷി.
ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ ഈ കക്ഷിയുടെ കാര്യം വിട്ടു. ഉച്ചഭക്ഷണം കഴിഞ്ഞ് ലാല്‍ വിശ്രമിക്കാനിരുന്നു. അപ്പോഴും അയാള്‍ അതാ അവിടെത്തന്നെ ഒരിഞ്ചുപോലും മാറാതെ നില്‍ക്കുന്നു. കത്തിക്കാളുന്ന 
വെയിലാണെന്നതുപോലും അയാള്‍ക്ക് വിഷയമേയല്ല.
ഷൂട്ടിങ് വീണ്ടും തുടങ്ങി. സമയം സന്ധ്യയാകാറായി. ലൊക്കേഷന്‍ മാറ്റാനായി ഷൂട്ടിങ് നിര്‍ത്തിയപ്പോള്‍ മോഹന്‍ലാല്‍ ആ വിചിത്രമനുഷ്യനെ നോക്കി. അത്ഭുതം! അപ്പോഴും അയാള്‍ അവിടെത്തന്നെ.
മോഹന്‍ലാലിന് കൗതുകം അടക്കാനായില്ല. എന്തു സംഗതിയാവും ഇയാള്‍ ഇത്രയും സൂക്ഷ്മമായി നോക്കുന്നത്?
മോഹന്‍ലാല്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
'ഏയ്, നിങ്ങള്‍ രാവിലെ മുതലേ ഇവിടെ നില്‍ക്കുന്നുണ്ടല്ലോ. എന്താണ് നോക്കുന്നത്?'
അയാള്‍ അത് കേട്ടഭാവം നടിച്ചില്ല. മോഹന്‍ലാല്‍ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ധ്യാനത്തില്‍നിന്നുണര്‍ത്തിയതിന്റെ കോപം കൊണ്ടെന്നപോലെ ലാലിനെ രൂക്ഷമായൊന്ന് നോക്കിയശേഷം അയാള്‍ അതേ പോയിന്റിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
'ദാ, അവിടെ നോക്ക്.'
മോഹന്‍ലാല്‍ അവിടേക്ക് നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ചെങ്കല്ലിന്റെ ചതുക്കുകളല്ലാതെ ഒന്നുംതന്നെ അവിടെയില്ല. എങ്കിലും ക്ഷമയോടെ മോഹന്‍ലാല്‍ നോക്കിക്കൊണ്ടിരുന്നു. അഞ്ചുപത്ത് മിനിറ്റ് കഴിഞ്ഞ് കണ്ണ് കഴച്ചപ്പോള്‍ ലാല്‍ അയാളോട് പറഞ്ഞു: 'ഞാനൊന്നും കാണുന്നില്ലല്ലോ!'
ഗൗരവത്തിന് അല്പംപോലും കുറവില്ലാതെ അയാള്‍ മറുപടി പറഞ്ഞു:
'രാവിലെ മുതല്‍ നിന്നിട്ട് ഞാനൊന്നും കണ്ടില്ല. പിന്നെയല്ലേ പത്തു മിനിറ്റ് കൊണ്ട് നിങ്ങള് കാണുന്നത്...'
കിലുക്കം സിനിമയിലെ ആ വാചകം അറിയാതെ മോഹന്‍ലാലിന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് വീണു:
'വട്ടാണല്ലേ...'

പൃഥ്വിരാജിന്റെ ഇംഗ്ലീഷ്


ആസ്‌ത്രേലിയയിലാണ് നടന്‍ പൃഥ്വിരാജ് ഉപരിപഠനം നടത്തിയത്. ആദ്യമായി അങ്ങോട്ട് തനിച്ചാണ് പോയത്. യാത്രാസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ല. പ്രായം വെറും പതിനെട്ടു വയസ്സ്.

പൃഥ്വി കയറിയ വിമാനം എന്തോ സാങ്കേതികകാരണങ്ങളാല്‍ ബാങ്കോക്കില്‍ ഇറക്കേണ്ടിവന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളപോലെ യാത്രക്കാര്‍ക്കുള്ള താമസസൗകര്യവും ടാക്‌സിയും മറ്റും വിമാനക്കമ്പനിതന്നെ ഒരുക്കിയിരുന്നു.
പരിചയക്കുറവിന്റെ പരിഭ്രമം മറച്ചുവെച്ച് പൃഥ്വിരാജ് പുറത്തുകടന്നു. വെളിയില്‍ ടാക്‌സികളൊന്നും കാണുന്നില്ല. ആകപ്പാടെയുള്ളത് ഒരു തകര്‍പ്പന്‍ ബെന്‍സ് കാര്‍ മാത്രം. തമ്പാനൂരിലെ തല്ലിപ്പൊളി ടാക്‌സികള്‍ മാത്രം കണ്ടുശീലിച്ച പൃഥ്വി, ഒടുവില്‍ മടിച്ചുമടിച്ച് ഹോട്ടലില്‍വരെ കൊണ്ടുചെന്നാക്കാമോ എന്ന് ബെന്‍സുകാരനോട് ചോദിച്ചു. അയാള്‍ സന്തോഷപൂര്‍വം ഡോര്‍ തുറന്നുകൊടുത്തു.

വണ്ടി നീങ്ങി. യാത്രയ്ക്കിടയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഒറ്റയക്ഷരംപോലും പൃഥ്വിക്ക് മനസ്സിലായില്ല. പൃഥ്വിയുടെ ഇംഗ്ലീഷ് അയാള്‍ക്കും മനസ്സിലാകുന്നില്ല.
വണ്ടി ഹോട്ടലിനു മുന്നിലെത്തി. ചാര്‍ജെത്രയെന്ന് പൃഥ്വി ചോദിച്ചു. മീറ്ററില്‍ 20 ഡോളര്‍ എന്നു കാണാമായിരുന്നു.
ഡ്രൈവര്‍ അയാളുടെ കൊഞ്ഞന്‍ ഇംഗ്ലീഷില്‍ പറഞ്ഞു: 'ഫോത്തി ദോളേഴ്‌സ്.'
നാല്‍പ്പത് ഡോളറോ? തന്നെ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ പൃഥ്വിയും വിട്ടുകൊടുത്തില്ല. 'ഇരുപത് ഡോളറില്‍ ഒറ്റപ്പൈസ കൂടുതല്‍ തരില്ല.' അയാളും വിടുന്ന മട്ടില്ല. കലപില കലപിലയെന്ന് എന്തൊക്കെയോ പുലമ്പു
കയാണ്. ഇതിനിടയില്‍ എന്തോ കടലാസെടുത്ത് പൃഥ്വിയെക്കൊണ്ട് ഒപ്പിടുവിക്കാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോള്‍ പൃഥ്വിരാജിന് കലികയറി: 'താന്‍ ബാങ്കോക്കുകാരനാണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുകാരനാ. എല്ലാ അടിതടയും പഠിച്ചിട്ടുതന്നാ ഇങ്ങോട്ടു വന്നത്.'
പരസ്​പരം മനസ്സിലാകാത്ത ഭാഷയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്പയറ്റ് അരമണിക്കൂറോളം നീണ്ടു. ഒടുവില്‍ ടാക്‌സിഡ്രൈവര്‍ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച്, പൃഥ്വിരാജിന്റെ കൈ പിടിച്ചുവലിച്ച് ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇരട്ടി കാശ് വാങ്ങി തന്നെ പറ്റിക്കാന്‍ ടാക്‌സിക്കാരന്‍ ശ്രമിച്ച കാര്യം പൃഥ്വിരാജ് റിസപ്ഷനിസ്റ്റിനോട് വിവരിച്ചു. ഡ്രൈവറും റിസപ്ഷനിസ്റ്റിനോട് എന്തൊക്കെയോ പറഞ്ഞു.

രണ്ടു ഭാഗങ്ങളും കേട്ട റിസപ്ഷനിസ്റ്റ് ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് പൃഥ്വിക്ക് അമളി മനസ്സിലായത്.
ഡ്രൈവര്‍ പറയാന്‍ ശ്രമിച്ചത്, സാറ് പൈസ തരണ്ട, എനിക്ക് വിമാനക്കമ്പനിയില്‍നിന്ന് കിട്ടും എന്നായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ ഇരട്ടിചാര്‍ജ് ഈടാക്കാന്‍ അവിടെ വ്യവസ്ഥയുണ്ട്. യാത്രക്കാരന്‍ ഒപ്പിട്ടുകൊടുത്താല്‍ മാത്രം മതിയത്രേ!
കാര്യമറിയാതെ ഒരു മനുഷ്യനോട് കലഹിച്ച കാര്യമോര്‍ക്കുമ്പോള്‍ പൃഥ്വിരാജിന് ഇന്നും ജാള്യത തോന്നാറുണ്ട്.

മമ്മൂട്ടിയെ മല കയറ്റാന്‍


മമ്മൂട്ടിയുടെ കോപത്തെക്കുറിച്ച് കഥകള്‍ ഒരുപാടുണ്ട്. ഈ സ്വഭാവമറിയാവുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ ചൂടാക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കാറുമില്ല.
മേഘത്തിന്റെ ഷൂട്ടിങ് പൊള്ളാച്ചിയില്‍ നടക്കുന്നു.
ഒരു കാട്ടുപ്രദേശത്താണ് ലൊക്കേഷന്‍. ഒരു ദിവസം സംവിധായകന്‍ പ്രിയദര്‍ശന്‍ ലൊക്കേഷനിലെ മരത്തണലിലിരുന്ന് സ്‌ക്രിപ്റ്റില്‍ എന്തൊക്കെയോ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: 'പ്രിയാ, സൂക്ഷിക്കണം. മൂര്‍ഖനൊക്കെ ഉള്ള സ്ഥലമാണ്.'
'ഇപ്പോ ഇവിടെ ഏതായാലും മൂര്‍ഖനില്ല. പക്ഷേ, ഉടനെ വരും, ഒരു പച്ചക്കാറില്‍.' പ്രിയദര്‍ശനിത് പറഞ്ഞുതീരുമ്പഴേക്കും പച്ചക്കാറില്‍ മമ്മൂട്ടി വന്നിറങ്ങി. അതോടെ കൂട്ടച്ചിരി മുഴങ്ങി. സംഭവം തിരക്കിയ മമ്മൂട്ടിയോട് ശ്രീനിവാസന്‍ ഇത്തിരി എരിവു കൂട്ടി, സംഭവം വിവരിച്ചുകൊടുത്തു.
'ഏതായാലും മൂര്‍ഖനാണല്ലോ, നീര്‍ക്കോലിയല്ലല്ലോ'. മമ്മൂട്ടി തിരിച്ചടിച്ചു.
ആ ദിവസം അടുത്തുള്ളൊരു കുന്നിന്റെ മുകളിലാണ് ഷൂട്ടിങ്. അങ്ങോട്ട് റോഡില്ലാത്തതിനാല്‍ ചെങ്കുത്തായ കയറ്റം നടന്നുതന്നെ കയറണം. മമ്മൂട്ടി, കുന്ന് നടന്നുകയറാന്‍ തയ്യാറാവുമോ എന്ന് ചിലര്‍ക്കൊരു ശങ്ക. ചര്‍ച്ച അതേക്കുറിച്ചായി. അപ്പോള്‍ ശ്രീനിവാസന്‍ നാടകീയമായി പ്രഖ്യാപിച്ചു: 'മമ്മൂട്ടി കുന്നു കയറിക്കോളും. പക്ഷേ, അതിനൊരു കാര്യം ചെയ്യണം...' ശ്രീനിവാസന്‍ സസ്‌പെന്‍സില്‍ നിര്‍ത്തി.
'അതെന്താണ്?' എല്ലാവരും ആകാംക്ഷാഭരിതരായി.
ഗൗരവം വിടാതെ ശ്രീനിവാസന്‍ പറഞ്ഞു: 'കടുംനിറത്തിലുള്ള കുറേ ഷര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പ്രൊഡ്യൂസര്‍ കുന്നിന്‍മുകളില്‍ നിന്നാല്‍ മതി. മമ്മൂട്ടി താനേ കയറിക്കോളും.'
'ഇടിവെട്ട്' കുപ്പായങ്ങളോട് മമ്മൂട്ടിക്കുള്ള കമ്പത്തെക്കുറിച്ച് അറിയാവുന്ന സദസ്സ് വീണ്ടുമൊരു ചിരിയില്‍ മുങ്ങി.
മമ്മൂട്ടി പതിവുപോലെ കോപത്തിലും

No comments: