Showing posts with label malayali. Show all posts
Showing posts with label malayali. Show all posts

Sunday, May 27, 2012

കുഞ്ഞാപ്പു എന്ന ഉണ്ണിയേട്ടന്‍


മെയ് 27,2012- മലയാളസിനിമയിലെ അപൂര്‍വ്വപ്രതിഭ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ആറാം ചരമവാര്‍ഷികം. സത്യന്‍ അന്തിക്കാട് ഓര്‍മ്മിക്കുന്നു.
Oduvil Unnikrishnan


ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണിയേട്ടന്‍. അമിതമായ യാതൊരു മോഹങ്ങളും കൂടെകൊണ്ടുനടക്കാത്ത ഒരാള്‍. ബുദ്ധകഥയിലെ സംന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളെയും കടവില്‍ ഉപേക്ഷിച്ചു പോന്ന ഒരു ഗ്രാമീണന്‍. ആരോടും പരിഭവമില്ലാതെ പെരുമാറുന്ന വിനയാന്വിതന്‍. മേക്കപ്പ് പോലെ, പിന്നീട് തുടച്ചുകളയാവുന്ന, വിനയം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന എത്രയോ പേര്‍ ഈ രംഗത്തുണ്ട്. എന്നാല്‍, ജന്മപ്രകൃതമായിരുന്നു ഉണ്ണിയേട്ടന് വിനയം.

സിനിമയുടെ പുറംപറമ്പിലെവിടെയോ ആയിരുന്നു ആദ്യകാലങ്ങളില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍. വിസ്തൃതമായ ആ പറമ്പിലേക്ക് പ്രേക്ഷകരെത്തുംവരെ ഉണ്ണിയേട്ടന്‍ കാത്തിരുന്നു.

നെടുമുടി വേണുവും ഗോപിയും ഒരു പ്രത്യേക ക്ലാസില്‍ പെടുന്ന സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് ഞാന്‍ 'അപ്പുണ്ണി' എന്ന സിനിമയെടുക്കുന്നത്. വി.കെ.എന്‍ എഴുതിയ കഥയും തിരക്കഥയും ആധാരമാക്കി ഒരു സിനിമ എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. വേറൊരു മാധ്യമത്തിനും പിന്തുടരാന്‍ കഴിയാത്തവിധം മൗലികവും നിശിതവുമാണ് വി.കെ.എന്നിന്റെ ഭാഷയും ഘടനയും. സിനിമ എന്നത് വിട്ടുവീഴ്ചയുടെ കലയാണ്. മുതല്‍ മുടക്കുന്നയാളുടെ ലാഭമോഹങ്ങള്‍ക്ക് വലിയൊരു പരിധിവരെ ഈ കലാനിര്‍മാണവേളയില്‍ പല സംവിധായകരും വശംവദരാവാന്‍ നിര്‍ബന്ധിതമാകാറുണ്ട്. വലിയ എഴുത്തുകാരുടെ രചനകള്‍ ഈ വ്യാവസായിക കലയുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കിക്കൊണ്ടു വരുമ്പോഴുള്ള സ്വാഭാവികമായ ചില ആശങ്കകള്‍ ഉണ്ടായിരിക്കേത്തന്നെ, വി.കെ.എന്നിന്റെ കഥയുടെ അഭ്രാവിഷ്‌കാരം വലിയ സാധ്യതകള്‍ മുന്നില്‍ തുറന്നുവെച്ചു. 'അപ്പുണ്ണി'യിലെ കുറുപ്പുമാഷാണ് ഒടുവില്‍. കുറുപ്പുമാഷിനുണ്ടാവണം എന്ന് വി.കെ.എന്‍ ആഗ്രഹിച്ച നാടന്‍ ശരീരഭാഷ ഉണ്ണിയേട്ടനുണ്ടായിരുന്നു. കുറുപ്പുമാഷ് എന്ന കഥാപാത്രത്തിലൂടെയാണ് ഉണ്ണിയേട്ടന്‍ എന്റെ ജീവിതത്തിലേക്ക് സീരിയസ്സായി കടന്നുവരുന്നത്. 'അപ്പുണ്ണി'യിലെ അനായാസമായ അഭിനയവും ഒരു നാട്ടിന്‍പുറത്തുകാരന്റെ സ്വാഭാവികമായ രീതികളും ഉണ്ണിയേട്ടനെ പ്രിയപ്പെട്ട ഒരാളാക്കിത്തീര്‍ത്തു എന്നതായിരുന്നു സത്യം. ആ സിനിമതൊട്ട് എന്നോടൊപ്പം കൂടിയ രണ്ടുപേര്‍ മോഹന്‍ലാലും ഉണ്ണിയേട്ടനുമാണ്. മോഹന്‍ലാലും ഉണ്ണിയേട്ടനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെടുക്കുന്നത് ഒരു സംവിധായകന്‍ എന്ന നിലയില്‍ നര്‍മമാധുര്യത്തോടെ മാത്രം ഓര്‍മിക്കാവുന്ന കാര്യങ്ങളാണ്. ചില കൈയാംഗ്യങ്ങള്‍, ചില കാര്യങ്ങള്‍ പറയാന്‍ ക്ലേശിക്കുമ്പോഴുള്ള മുഖഭാവങ്ങള്‍, ചില നോട്ടങ്ങള്‍, ചുണ്ടിലെവിടെയോ ഒളിപ്പിച്ചുവെച്ച ചിരി- ഇതൊക്കെ ഉണ്ണിയേട്ടന്റെ അഭിനയത്തെ പലതലങ്ങളില്‍ മികവുറ്റതാക്കി. അപ്പുണ്ണിയില്‍ കുട്ട്യേടത്തി വിലാസിനി അവതരിപ്പിച്ച കല്യാണിയമ്മ എന്ന കഥാപാത്രത്തിന് ഒരു കുട്ടിയുണ്ട്. കല്യാണിയമ്മയുടെ വീടന്വേഷിച്ച് വരുന്ന മോഹന്‍ലാല്‍, അമ്മാളുഅമ്മയോട് 'കുട്ടിയുടെ അച്ഛന്‍ എന്തുചെയ്യുന്നു?' എന്ന് തിരക്കുന്നുണ്ട്. കല്യാണിയമ്മ അവിവാഹിതയായിരുന്നു. ജാരസന്തതിയാകയാല്‍ ആ സ്ത്രീ പരിഭ്രമിച്ചു നില്‍ക്കെ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മേലോട്ടു നോക്കി 'ഇപ്പോള്‍ നല്ല മഴപെയ്യുമെന്ന് തോന്നുന്നു. നല്ല കോളിനുള്ള ലക്ഷണമുണ്ട്' എന്ന് പറഞ്ഞ് തികച്ചും ഗ്രാമ്യമായ ഒരു ഭാവത്തോടെ കല്യാണിയമ്മയുടെ മുന്നില്‍ നിന്ന് മോഹന്‍ലാലിനെ വിളിച്ചുകൊണ്ടുപോകുന്ന ഒരു രംഗം അപ്പുണ്ണിയില്‍ ഉണ്ട്. കല്യാണിയമ്മയുടെ രഹസ്യങ്ങള്‍ അറിയാവുന്ന ഒരാളുടെ ഭാവം വളരെ റിയലിസ്റ്റിക്കായി ഒടുവില്‍ മുഖത്ത് പ്രകടിപ്പിച്ചു. നാട്ടിന്‍പുറത്തുകാരനായ ഒരാള്‍ നാഗരികനേക്കാള്‍ സൗമ്യമായി ജീവിതത്തോട് പെരുമാറുന്നു.

ഒരു പച്ച മനുഷ്യനായിരുന്നു ഉണ്ണിയേട്ടന്‍. അമിതമായ യാതൊരു മോഹങ്ങളും കൂടെകൊണ്ടുനടക്കാത്ത ഒരാള്‍. ബുദ്ധകഥയിലെ സംന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളെയും കടവില്‍ ഉപേക്ഷിച്ചു പോന്ന ഒരു ഗ്രാമീണന്‍. ആരോടും പരിഭവമില്ലാതെ പെരുമാറുന്ന വിനയാന്വിതന്‍. ചുണ്ടില്‍ ലിപ്‌സ്റ്റിക് തേച്ചതുപോലെയുള്ള ഒരു വിനയമായിരുന്നില്ല അത്. മേക്കപ്പ് പോലെ, പിന്നീട് തുടച്ചുകളയാവുന്ന, വിനയം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന എത്രയോ പേര്‍ ഈ രംഗത്തുണ്ട്. എന്നാല്‍, ജന്മപ്രകൃതമായിരുന്നു ഉണ്ണിയേട്ടന് വിനയം. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളോടെ പെരുമാറാന്‍ ഉണ്ണിയേട്ടന് സാധിച്ചു. അപ്പുണ്ണിയുടെ ലൊക്കേഷനില്‍ അക്കാലത്തെ പ്രശസ്തനായ ഒരു സിനിമാ റിപ്പോര്‍ട്ടര്‍ ഉണ്ണിയേട്ടനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. 'നിങ്ങളെയൊക്കെ ഞാനാണ് പ്രശസ്തനാക്കുന്നത്' എന്ന ധിക്കാരം കലര്‍ന്ന ഒരു ഭാവം ആ റിപ്പോര്‍ട്ടര്‍ക്കുണ്ടായിരുന്നു. ഒടുവില്‍ അന്ന് അത്രയൊന്നും പ്രശസ്തനായിരുന്നില്ല. സംസാരത്തിനിടയിലെപ്പോഴോ പത്രലേഖകനുമായി ഒടുവില്‍ തെറ്റിപ്പിരിഞ്ഞു. പിന്നീട് പത്രലേഖകന്‍ ഒടുവിലിനോട് 'നിങ്ങള്‍ എന്നോട് സൂക്ഷിച്ചു കളിക്കണം. ഒരു നടനെ വളര്‍ത്താനും തളര്‍ത്താനും ഞങ്ങള്‍ വിചാരിച്ചാല്‍ സാധിക്കും' എന്ന് പറഞ്ഞു. പിന്നീട് ഈ റിപ്പോര്‍ട്ടര്‍ അയാളുടെ മാഗസിനില്‍ ഉണ്ണിയേട്ടനെക്കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ എഴുതുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടന് തുണയായിത്തീര്‍ന്നു എന്നുള്ളതായിരുന്നു രസകരം. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഓര്‍ക്കാവുന്ന ഒരു പേരായി ഉണ്ണിയേട്ടന്‍ മാറി. ഒരാളെ ബോധപൂര്‍വം ചെറുതാക്കാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരിക്കലും അത് ഉദ്ദേശിച്ച ഫലം ചെയ്തു എന്നുവരില്ല; സിനിമയില്‍ എത്രയോ ഉദാഹരണങ്ങള്‍ ഈ കാര്യത്തിനുണ്ട്.

അപ്പുണ്ണിക്കു ശേഷം 'വെറുതെ ഒരു പിണക്കം' എന്ന സിനിമ ഞാന്‍ ചെയ്തു. ആ സിനിമ സാമ്പത്തികമായി അത്ര വിജയിച്ചില്ല. ഉദ്ദേശിച്ച സാമ്പത്തികവിജയം കിട്ടാതെയായപ്പോള്‍ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ എന്റെ ആത്മവിശ്വാസത്തെ അത് പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ആക്ഷന്‍ ഒറിയന്റഡായിട്ടുള്ള ഒരു കൊമേഴ്‌സ്യല്‍ പടം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി. 'ലാല്‍ അമേരിക്കയില്‍' എന്ന പേരില്‍ പില്‍ക്കാലത്ത് റിലീസായ പടമായിരുന്നു അത്. ഞാന്‍ തുടങ്ങിവെക്കുകയും പലകാരണങ്ങളാല്‍ നീണ്ടുപോവുകയും സഹസംവിധായകര്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സിനിമ. ഈ സിനിമയുടെ ഷൂട്ടിങ്ങിനായി ഞങ്ങളോടൊപ്പം ഉണ്ണിയേട്ടനും അമേരിക്കയില്‍ വന്നു. അമേരിക്കയില്‍ ന്യൂജഴ്‌സിയിലാണ് ഞങ്ങള്‍ താമസിച്ചത്. 'ഗ്രെയ്റ്റ് അഡ്വഞ്ചര്‍' എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലമുണ്ടായിരുന്നു. അവിടെവെച്ച് ഒരു പാട്ട് ചിത്രീകരിച്ചു. സന്ധ്യയായപ്പോള്‍ ഞങ്ങള്‍ ഹോട്ടലുകളിലേക്ക് മടങ്ങി.

തിരിച്ചെത്തിയപ്പോഴാണറിയുന്നത്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മിസ്സിങ്ങാണ്. ഒടുവിലിനെ കാണ്മാനില്ല! ഇതെല്ലാവരെയും പരിഭ്രാന്തിയിലാഴ്ത്തി. പലയിടത്തും ഒടുവിലിനെ അന്വേഷിച്ച് ആളുകള്‍ പോയി. മധുനായര്‍ ന്യൂയോര്‍ക്കായിരുന്നു അന്ന് ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്നത്. മധുനായരുടെ വണ്ടിയില്‍ മോഹന്‍ലാലും ഞാനും ഗ്രെയ്റ്റ് അഡ്വഞ്ചറിലേക്ക് തിരിച്ചു. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും രണ്ടുമണിക്കൂര്‍വരെ ഓടിയാലെത്തുന്ന അകലെയായിരുന്നു ഗ്രെയ്റ്റ് അഡ്വഞ്ചര്‍. ഞങ്ങളവിടെയെത്തുമ്പോള്‍ കാര്‍ണിവല്‍ അവസാനിച്ചിരുന്നു. പരിഭ്രമത്തോടെ ഞങ്ങള്‍ അകത്തുകയറി. അപ്പോള്‍, ഒരു കോര്‍ണറില്‍ കുറേ നീഗ്രോകള്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ പൊട്ടിച്ചിരിയോടെ പലതും പറഞ്ഞിരിക്കുന്ന ഒടുവിലിനെ കണ്ട്, അസ്വസ്ഥതകള്‍ക്കിടയിലും ഞങ്ങള്‍ ചിരിച്ചു. വളരെ സരസമായിട്ട്, ഉണ്ണിയേട്ടന്‍ അവരോട് മലയാളം പറഞ്ഞ് ചിരിക്കുന്നു! ഒരു അന്യഗ്രഹജീവിയുടെ ഭാഷ കേട്ടിട്ടെന്നപോലെ ചുറ്റും കൂടിനിന്ന് മറ്റുള്ളവരും ചിരിക്കുന്നു. ശരിയായ കാര്‍ണിവല്‍.
കൂട്ടം തെറ്റി ഒറ്റപ്പെട്ടുപോയ ഉണ്ണിയേട്ടനെയും പൊക്കിയെടുത്ത് ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. മടങ്ങുമ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു: ''ഉണ്ണിയേട്ടന്‍ അവരോടെന്താണ് മലയാളത്തില്‍ പറഞ്ഞത്?''

''എന്തൊക്കെയോ പറഞ്ഞു. എന്റെ പേര് ഒടുവില്‍ ഉണ്ണികൃഷ്ണനാണെന്നും മലയാളിയാണ് എന്നുമൊക്കെ... എന്റെ ഭാഷ ചതിക്കില്ല എന്ന് മനസ്സിലായി. ആരും എന്റെ മുഖത്തു കൈവെച്ചില്ല.'' ഉണ്ണിയേട്ടന്റെ മറുപടി കേട്ട് മോഹന്‍ലാല്‍ തിരിച്ചുപറഞ്ഞു:

''ഗ്രെയ്റ്റ് അഡ്വഞ്ചര്‍!''

ഉണ്ണിയേട്ടന്‍ സ്ഥിരം പാടുന്ന ഒരു പാട്ടുണ്ട്. അദ്ദേഹം സംഗീതം നല്‍കിയ 'മണിനാഗങ്ങളേ' എന്നു തുടങ്ങുന്ന പാട്ട്. ഏതു സ്റ്റേജിലും ഉണ്ണിയേട്ടന്‍ ആ പാട്ടുപാടുമായിരുന്നു. അഭിനയത്തോടൊപ്പം സംഗീതവാസനയും ഉണ്ണിയേട്ടനുണ്ടായിരുന്നു.

ഉണ്ണിയേട്ടനെ ലൊക്കേഷനിലെത്തിക്കുക ബുദ്ധിമുട്ടാണ്. എത്തിക്കഴിഞ്ഞാല്‍ തിരിച്ചയയ്ക്കുന്നതും ബുദ്ധിമുട്ടായിരുന്നു. വൈകിവന്ന് വൈകിപോയിക്കൊണ്ടിരുന്ന ഒരാള്‍. സദ്യയ്ക്ക് വിളിക്കുന്നതുപോലെയാണ് ഞാന്‍ എന്റെ സെറ്റിലേക്ക് ഉണ്ണിയേട്ടനെ വിളിക്കാറ്. ''പടം തുടങ്ങ്വാണ്. നേരത്തെ വന്നേക്കുക'', ഔപചാരികമായ യാതൊരു കെട്ടുപാടുകളും ഞങ്ങള്‍ക്കിടയിലില്ലായിരുന്നു. സ്‌നേഹത്തിന്റെ ഒരു സ്വാതന്ത്ര്യം എനിക്കദ്ദേഹത്തോടും സൗഹൃദത്തിന്റെ ഒരു ഭയം തിരിച്ചുമുണ്ടായിരുന്നു.

പാതിരായ്ക്ക് പോലും ഉണ്ണിയേട്ടന്‍ ഫോണ്‍ ചെയ്യുമായിരുന്നു. രാത്രിയില്‍ ടെലിവിഷനില്‍ പടംകണ്ട് അപ്പോള്‍ മാത്രം നോട്ട്‌ചെയ്യുന്ന ഏതെങ്കിലും തമാശയില്‍ പിടിച്ചുകയറി വാചാലനായി ചിരിക്കാനായിരിക്കും ആ പാതിരാവിളി. നാടോടിക്കാറ്റ് എന്ന സിനിമയില്‍ ശ്രീനിവാസന്റെ ഒരു ഡയലോഗുണ്ട്: ''ജീവിക്കാന്‍ വേണ്ടി പോലീസാവാന്‍പോലും ഞങ്ങള്‍ക്ക് മടിയില്ല സാര്‍.'' ഒരു പോലീസുദ്യോഗസ്ഥനോടാണ് ശ്രീനിവാസന്‍ ഇത് പറയുന്നത്. ഈ സംഭാഷണം ടെലിവിഷനില്‍ കേട്ട മാത്രയില്‍ പാതിരായ്ക്ക് ഉണ്ണിയേട്ടന്‍ എന്നെ വിളിച്ചു. ദീര്‍ഘനേരം അതേക്കുറിച്ചു പറഞ്ഞു ചിരിച്ചു. ഉണ്ണിയേട്ടാ, നമുക്ക് രാവിലെ സംസാരിക്കാം; ചിലപ്പോള്‍ ഉറക്കച്ചടവോടെ ഞാന്‍ പറയും. ഓ, എന്നാല്‍ ഞാന്‍ അടൂരിനെ വിളിക്കാം- അങ്ങനെ പറഞ്ഞ് ഫോണ്‍ വെക്കും. അപ്പോള്‍ തന്നെ ഉണ്ണിയേട്ടന്‍ അടൂരിനെ വിളിച്ചിരിക്കും. പാതിരായ്ക്ക് അടൂര്‍ ഗോപാലകൃഷ്ണനുമായി തമാശപറഞ്ഞ് ചിരിക്കാനുള്ള സ്‌നേഹസ്വാതന്ത്ര്യം കിട്ടിയ ഒരേയൊരു നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനായിരിക്കുമെന്ന് തീര്‍ച്ച.

'പൊന്മുട്ടയിടുന്ന താറാവാ'ണ് കേരളത്തിന്റെ നാട്ടിന്‍പുറക്കാഴ്ചകള്‍ തന്മയത്വത്തോടെ ആവിഷ്‌കരിച്ച ഒരു സിനിമ. അതില്‍ 'പശുവിനെ കളഞ്ഞ പാപ്പി'യാണ് ഒടുവില്‍. മൂത്ത തട്ടാന്‍ മരിച്ചു എന്നു കേട്ടപ്പോള്‍ താന്‍ വാങ്ങിക്കൊണ്ടുപോരുകയായിരുന്ന പശുവിനെ കളഞ്ഞ് തട്ടാന്റെ വീട്ടിലേക്ക് ഓടിക്കയറിയ പാപ്പി. പിന്നീടൊരിക്കലും പാപ്പിക്ക് പശുവിനെ തിരിച്ചുകിട്ടുന്നില്ല. പിന്നീടയാള്‍ സ്വയം പരിചയപ്പെടുത്തുന്നതുപോലും 'ഞാന്‍ പശുവിനെ കളഞ്ഞ പാപ്പി' എന്നാണ്. തീവ്രമായ ആ നഷ്ടബോധം ഒരു നാട്ടിന്‍പുറത്തുകാരന്റേതാണ്. തന്റേതായ ഒരു 'മുതല്‍' വിട്ടുകൊണ്ട് നാഗരികനായ ഒരാള്‍ മരണവീട്ടിലേക്ക് പാഞ്ഞുകയറില്ല. സ്‌നേഹത്തിന്റെയും നന്മയുടെയും പുറമേയ്ക്ക് പതച്ചുയരാത്ത കൊച്ചുകൊച്ചു കുന്നായ്മകളുടെയും ഒരു ചുറ്റളവിനെയാണ് നമ്മള്‍ ഗ്രാമം എന്നു വിളിക്കുന്നത്. ഒരു ഗ്രാമീണന്റെ കറകളഞ്ഞ മനുഷ്യത്വമാണ് 'പശു'വിനെ കളഞ്ഞതിലൂടെ പാപ്പി പ്രദര്‍ശിപ്പിച്ചത്. മൂത്ത തട്ടാന്‍ മരിച്ചുപോയിരുന്നെങ്കില്‍ പാപ്പി പശുവിന്റെ കാര്യം അത്ര പെട്ടെന്ന് ഓര്‍ക്കുകപോലുമില്ലായിരുന്നു.

ഒരുപാട് മോശം സിനിമകളിലൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും നല്ല സിനിമയുടെ ഭാഗത്ത് നില്‍ക്കുന്ന നടനായിരുന്നു ഉണ്ണിയേട്ടന്‍. അതിനെപ്പറ്റി ഒരിക്കല്‍ ഉണ്ണിയേട്ടന്‍ പറഞ്ഞതിങ്ങനെയാണ്: നമ്മള്‍ പറയുന്നതൊന്നും ചില കൊമേഴ്‌സ്യല്‍ സംവിധായകര്‍ക്ക് മനസ്സിലാവില്ല. അവര്‍ പറയുന്നതൊക്കെ നമുക്കു മനസ്സിലാവുകയും ചെയ്യും. അതാണ് കഷ്ടം! നമ്മള്‍ പറയുന്നത് പരസ്​പരം മനസ്സിലായിരുന്നില്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ അവരുടെ വിഡ്ഢിത്തങ്ങള്‍ മുഴുവന്‍ നമുക്ക് മനസ്സിലാകും...

നമ്മുടെ പല സിനിമാനടന്മാരും സീരിയല്‍ലോകത്തേക്ക് ചേക്കേറിയപ്പോഴേക്കും ചിലര്‍ ഉണ്ണിയേട്ടനേയും സീരിയലിലഭിനയിപ്പിക്കാനൊന്നു ശ്രമിച്ചുനോക്കി. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ചില ശീലങ്ങള്‍ മരണം വരെ അദ്ദേഹം മുറുകെപ്പിടിച്ചു. 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയുടെ ഷൂട്ടിങ് കോയമ്പത്തൂരില്‍വെച്ച് നടക്കുമ്പോള്‍, അവിടത്തെ ഒരു സാംസ്‌കാരിക സംഘടന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ണിയേട്ടനെ ക്ഷണിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതം കാണിക്കാറുള്ള ഉണ്ണിയേട്ടന്‍ ആ ക്ഷണം നിരസിച്ചു. ''വെറുതെ വേണ്ട. ഇരുപതിനായിരം തരാം''- സംഘാടകര്‍ പറഞ്ഞു. ''എനിക്ക് നിങ്ങള്‍ വിലയിട്ട അവസ്ഥയ്ക്ക് തീരെ വരുന്നില്ല.'' ഉണ്ണിയേട്ടന്‍ തീര്‍ത്തുപറഞ്ഞു. ഇങ്ങനെ ചില മൂല്യങ്ങള്‍ ഉണ്ണിയേട്ടനുണ്ടായിരുന്നു. സാംസ്‌കാരിക പരിപാടികള്‍ക്ക് പോലും വലിയ 'വില' ഈടാക്കുന്ന താരമനോഭാവത്തോട് ഉണ്ണിയേട്ടന്‍ മുഖംതിരിച്ചുനിന്നു.
ഉണ്ണിയേട്ടനുമായി ബന്ധപ്പെട്ട ചിരിസന്ദര്‍ഭങ്ങള്‍ എന്റെ ഓര്‍മയില്‍ ഒരുപാടുണ്ട്. 'കളിക്കളം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അത്തരമൊരു സന്ദര്‍ഭം. ഉണ്ണിയേട്ടനെയും ഇന്നസെന്റിനെയും വെച്ച് ഒരു രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. വൈകുന്നേരമാണ് ആ സീന്‍ ചിത്രീകരിക്കേണ്ടത്. പഴയ ചില കൂട്ടുകാരുമായി മുറിയില്‍ സല്ലപിച്ചിരിക്കയായിരുന്നു ഉണ്ണിയേട്ടന്‍. മുന്‍പ് കെ.പി.എ.സിയിലായിരുന്നതുകൊണ്ട് നാടകരംഗത്തുള്ള പലരും അദ്ദേഹത്തിന്റെ സുഹൃദ്‌വലയത്തിലുണ്ടായിരുന്നു. വര്‍ത്തമാനവും മദ്യപാനവും ചിരിയുമൊക്കെയായി സംഭവം കൊഴുക്കുമ്പോഴാണ് സംവിധാനസഹായി ഉണ്ണിയേട്ടനെ തേടി അവിടെയെത്തുന്നത്. ബീര്‍ കുടിച്ചാല്‍പോലും ലഹരി പിടിക്കുന്ന പ്രകൃതമാണ്. 'എനിക്ക് തീരെ വയ്യ എന്ന് സത്യനോടു പറയൂ'- ഉണ്ണിയേട്ടന്‍ വലിയ ഉദാസീനതയോടെ പറഞ്ഞു.

ആ സീന്‍ ചിത്രീകരിച്ചില്ലെങ്കില്‍ ഷെഡ്യൂള്‍ മുഴുവന്‍ അവതാളത്തിലാകുമെന്ന് സംവിധാനസഹായി പറഞ്ഞപ്പോള്‍, ഉണ്ണിയേട്ടന്‍ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. മദ്യപിച്ച കാര്യം എനിക്ക് മനസ്സിലാകാതിരിക്കാന്‍ വേണ്ടി ശരീരം മുഴുവന്‍ അമൃതാഞ്ജന്‍ പുരട്ടിക്കൊണ്ടായിരുന്നു ഉണ്ണിയേട്ടന്‍ സെറ്റിലെത്തിയത്. അമൃതാഞ്ജന്റെ രൂക്ഷഗന്ധത്തേക്കാള്‍ മദ്യത്തിന്റെ ഗന്ധമാണ് എനിക്കിഷ്ടം എന്നു ഞാന്‍ പറഞ്ഞപ്പോള്‍, കാല്‍ച്ചുവട്ടില്‍ നോക്കി ഉണ്ണിയേട്ടന്‍ ഒരു ചിരി ചിരിച്ചു. പിടിക്കപ്പെട്ട ഒരാളുടെ ചിരി. ഒരു തൃശ്ശൂര്‍ക്കാരന്‍ ചിട്ടിക്കാരനായിട്ടാണ് ഉണ്ണിയേട്ടന്‍ അതിലഭിനയിച്ചത്. മദ്യപിച്ചതിന്റെ യാതൊരു ലാഞ്ഛനയുമില്ലാതെ ഉണ്ണിയേട്ടന്‍ അന്നഭിനയിച്ചു. അഭിനയകലയോട് അത്രയും തീവ്രമായ ഒരു സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു.

ഉണ്ണിയേട്ടന്‍ എന്ന മനുഷ്യന്റെ നന്മ വളരെ വലുതായിരുന്നു. എന്റെ യൂണിറ്റിലെ മെയ്ക്കപ്പ്‌മേന്‍ പാണ്ഡ്യന് വൃക്കരോഗം വന്ന്, രണ്ട് വൃക്കകളും തകരാറിലായി വളരെ ക്രിട്ടിക്കലായ ഒരവസ്ഥ. പണം കൊടുത്താല്‍ കിഡ്‌നി വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്. പാണ്ഡ്യന്റെ കൈയില്‍ ഒരു കിഡ്‌നിവാങ്ങാനുള്ള പണമില്ലായിരുന്നു. അങ്ങനെയൊരു സങ്കടാവസ്ഥയറിഞ്ഞാണ് ഞാന്‍ ഉണ്ണിയേട്ടനെ വിളിച്ചത്. പാണ്ഡ്യന്റെ രോഗവിവരം പറഞ്ഞു. ''ഞാനൊരു ഇരുപത്തയ്യായിരം രൂപ തരാം-'' ഉണ്ണിയേട്ടന്‍ പറഞ്ഞു. അത് ഉണ്ണിയേട്ടന് നല്‍കാവുന്ന വലിയൊരു തുകയായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ ശ്രീനിയേയും മോഹന്‍ലാലിനെയും വിളിച്ചു. പാണ്ഡ്യന്റെ രോഗവിവരം വിശദീകരിച്ചതിനു ശേഷം ഞാന്‍ പറഞ്ഞു: ''ഉണ്ണിയേട്ടന്‍ ഇരുപത്തയ്യായിരം രൂപ തരാമെന്നു പറഞ്ഞിട്ടുണ്ട്-'' ഉണ്ണിയേട്ടന്‍ തരുന്നതിനേക്കാള്‍ കുറഞ്ഞൊരു തുക അവര്‍ക്ക് ആലോചിക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെ പലരെയും വിളിച്ചു. ഉണ്ണിയേട്ടന്‍ നല്‍കുന്ന സഹായത്തുകയെപ്പറ്റി ആദ്യം സൂചിപ്പിച്ചു. എല്ലാവരും സംഭാവന നല്‍കി. പാണ്ഡ്യന്റെ കിഡ്‌നി മാറ്റിവെച്ചു. നടന്മാരില്‍ ദരിദ്രനായിരുന്നു ഉണ്ണിയേട്ടന്‍. സമ്പാദിച്ചത് ജീവിക്കാന്‍ വേണ്ടി മാത്രമായിരുന്നു. സുഖിച്ചു കഴിയാന്‍ വേണ്ടി അദ്ദേഹം ഒന്നും സമ്പാദിച്ചിരുന്നില്ല. ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും വേണ്ടി അദ്ദേഹം അഭിനയിച്ചു.


'രസതന്ത്രം' എന്ന സിനിമയില്‍ പുനര്‍ജന്മത്തിന്റെ ഉന്‍മേഷത്തോടെ പാണ്ഡ്യന്‍ വന്നു. വീര്‍ത്തു വിങ്ങിയ മുഖവുമായി ഉണ്ണിയേട്ടന്‍ പാണ്ഡ്യന് മുന്നില്‍ മെയ്ക്കപ്പിടാനിരുന്നു. അപ്പോഴേക്കും ഒരു കിഡ്‌നിരോഗിയായി മാറിക്കഴിഞ്ഞിരുന്നു ഉണ്ണിയേട്ടന്‍. ആ കാഴ്ച കണ്ടുനില്‍ക്കേ വിധിയുണ്ടാക്കുന്ന അപ്രതീക്ഷിതമായ ആഘാതങ്ങളെക്കുറിച്ചോര്‍ത്ത് എന്റെ മനസ്സ് പതറി. ഇതാ, നന്മയുള്ള ഒരു മനുഷ്യന്‍, ആരുടെ രോഗം ഭേദമാക്കാന്‍ മുന്നിട്ടിറങ്ങിയോ, രോഗാവസ്ഥയില്‍നിന്ന് മുക്തനായ ആ പാണ്ഡ്യന്റെ മുന്നില്‍ അതേ രോഗത്തിന്റെ ബലിയായി നിസ്സഹായതയോടെ ഇരിക്കുന്നു. ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മയുള്ള മനസ്സിനേക്കാള്‍ ദൈവത്തിന്റെ മനസ്സിന് നഗരവാസിയോടാണ് അടുപ്പമെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.

ദൈവം നാട്ടിന്‍പുറത്തുകാരനോ, അതോ നഗരവാസിയോ? ഒരു നാട്ടിന്‍പുറത്തുകാരന്റെ നന്മ ദൈവത്തില്‍ എത്രത്തോളമുണ്ട്?

വളരെ തീവ്രമായ വേറൊരു ജീവകാരുണ്യത്തിന്റെ ഓര്‍മയുമുണ്ട്. കിഡ്‌നി തകരാറിലായി, നിരന്തരമായ ഡയാലിസിസിന് വിധേയനായി ഉണ്ണിയേട്ടന്‍ ആകെ തളര്‍ന്നിരിക്കുന്ന സമയം. അപ്പോഴത്തെ അവസ്ഥയില്‍ അവനവന്റെ ജീവിതത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും വേറൊരാള്‍ക്ക് ആകുലപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു ദിവസം ഉണ്ണിയേട്ടന്റെ ഫോണ്‍കോള്‍ - ''സത്യാ, നമ്മുടെ ഫോട്ടോഗ്രാഫര്‍ ടോണിയ്ക്ക് സുഖമില്ല. അവന്റെ കിഡ്‌നി തകരാറിലാണ്. ഡയാലിസിസ് ചെയ്യാന്‍ പണമില്ല. ഒന്ന് സഹായിക്കൂ. എന്നാലാവുന്നത് ഞാന്‍ ചെയ്യുന്നുണ്ട്''- അസാധ്യമായ ഒരു മനുഷ്യത്വമായിരുന്നു അത്. ഒരു ഗ്രാമീണന്റെ ജീവകാരുണ്യപരമായ സ്​പന്ദനങ്ങള്‍ താരമായിരിക്കുമ്പോഴും ഉണ്ണിയേട്ടന്‍ ഉപേക്ഷിച്ചില്ല. ഉയരുമ്പോള്‍ ഉപേക്ഷിക്കേണ്ടവയല്ല ജീവിതത്തിന്റെ സനാതനമൂല്യം എന്ന ബോധം ഉണ്ണിയേട്ടനുണ്ടായിരുന്നു. ക്യാമറമാന്‍ ടോണി മരണത്തിന് വേഗം തന്നെ പിടികൊടുത്തു.

ഉണ്ണിയേട്ടന്റെ അസുഖം ഒരു ഇടിത്തീപോലെയാണ് ഞങ്ങള്‍ അറിഞ്ഞത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വെച്ച് കിഡ്‌നിരോഗമാണെന്ന് കണ്ടുപിടിക്കുംവരെ ഉണ്ണിയേട്ടന്‍ വിശ്വസിച്ചിരുന്നത് പ്രഷര്‍ അല്‍പം കൂടി എന്നു മാത്രമായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായയുടനെ ഉണ്ണിയേട്ടന്‍ പറഞ്ഞു: ''സൗകര്യപ്പെടുമെങ്കില്‍ ഈ വഴിയൊന്നു വരണം. എന്തെങ്കിലും പുസ്തകങ്ങള്‍ കൈയില്‍ കരുതിക്കോളൂ.'' കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും ചുള്ളിക്കാടിന്റെ ചിദംബരസ്മരണയുമായി ഞാന്‍ ആശുപത്രിയില്‍ ചെന്നു. തീരെ അവശനായിരുന്നു ഉണ്ണിയേട്ടന്‍.

''കുഴപ്പമൊന്നൂല്യ. പ്രഷറ് കൂടിയതാണ്''-

ചിരിയോടെ കട്ടിലില്‍ നിവര്‍ന്നിരിക്കാനുള്ള ശ്രമം വിഫലമായി. ഉണ്ണിയേട്ടനോട് കുറേ നാടന്‍ തമാശകള്‍ പറഞ്ഞു ചിരിച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങി. രാത്രിയായപ്പോള്‍ ഉണ്ണിയേട്ടനെ ചികിത്സിക്കുന്ന ഡോ. ബാലഗോപാലന്റെ ഫോണ്‍:

''ബി.പി.യൊന്നുമല്ല. കിഡ്‌നിക്കെന്തൊക്കെയോ പ്രശ്‌നങ്ങള്‍.''

അതുവരെക്കുമുണ്ടായ ചിരി ദൈവം തിരിച്ചെടുക്കാന്‍ പോവുകയാണെന്ന ചിന്ത ആ രാത്രിയെ മാത്രമല്ല പിന്നീടുള്ള രാത്രികളെയും അശാന്തമാക്കി.

അച്ചുവിന്റെ അമ്മയുടെ സ്‌ക്രിപ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയം. ഉണ്ണിയേട്ടനെ കാണാന്‍ ഞാന്‍ അദ്ദേഹത്തിന്റെ ഗ്രാമമായ കേരളശ്ശേരിയിലേക്ക് ചെന്നു. ഒരു ഇരുട്ടുമുറിയില്‍ അദ്ദേഹം തനിച്ച് കിടക്കുകയായിരുന്നു. അപ്പോഴേക്കും ഡയാലിസിസ് തുടങ്ങിയിരുന്നു.

''ഇനിയെനിക്ക് സിനിമയില്‍ ആക്ടീവാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല''- വളരെ ദൈന്യതയോടെ ഉണ്ണിയേട്ടന്‍ പറഞ്ഞു.

''ഉണ്ണിയേട്ടന്‍ ഭയപ്പെടേണ്ട. ഡയാലിസിസ് തുടങ്ങിയിട്ടും എത്രയോ വര്‍ഷം ജീവിച്ചിരുന്ന ആളെ എനിക്കറിയാം. എല്ലാം ഭേദമായി ഉണ്ണിയേട്ടന്‍ എത്രയോ കാലം നമ്മോടൊപ്പമുണ്ടാവും.''

അച്ചുവിന്റെ അമ്മയില്‍ അബ്ദുള്ള എന്ന കഥാപാത്രത്തെ ഉണ്ണിയേട്ടന്‍ അവതരിപ്പിച്ചു. ആദ്യത്തെ ദിവസം ലൈറ്റ് മുഖത്തു തട്ടിയപ്പോള്‍ അല്‍പമൊന്ന് അവശനായി. പിന്നീടുള്ള ദിവസങ്ങളില്‍ ആ മുഖത്ത് ക്ഷീണത്തിന്റെ ചെറിയ കരുവാളിപ്പ്‌പോലുമുണ്ടായിരുന്നില്ല. ഒരു ജീവനൗഷധിപോലെ അഭിനയം ആ ശരീരത്തില്‍ പ്രവര്‍ത്തിച്ചു. ഡയാലിസിസ് ചെയ്യുന്നതിനിടയില്‍ എണീറ്റുവന്ന ഒരാളാണ് അബ്ദുള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

'രസതന്ത്ര'ത്തിന്റെ ഷൂട്ടിങ്ങിനു വന്നപ്പോള്‍ ഉണ്ണിയേട്ടന്റെ ജീവിതം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണെന്ന് എനിക്ക് ബോധ്യമായി. മുഖത്തെ നീരും നിരന്തരമായ പനിയും ആ ശരീരത്തെ കൂടുതല്‍ തളര്‍ത്തിക്കൊണ്ടിരുന്നു. ശരീരത്തിന്റെ നീര് കണ്ടപ്പോള്‍ ഉണ്ണിയേട്ടന്‍ വിശ്വസിക്കാന്‍ ശ്രമിച്ചത്, തന്റെ തടിയല്പം മെച്ചപ്പെട്ടിട്ടുണ്ട് എന്നായിരുന്നു. ചെട്ട്യാര്‍ എന്ന വേഷമാണ് 'രസതന്ത്ര'ത്തില്‍ ചെയ്യേണ്ടത്. ആ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ നേരത്തെ പറയുകയും ചെയ്തിരുന്നു. പക്ഷേ, രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ആ വേഷം അവതരിപ്പിക്കാന്‍ ഉണ്ണിയേട്ടന് വിഷമമായിരിക്കുമെന്ന് എനിക്കു തോന്നി.

''ഒരു ഗസ്റ്റ്‌റോളില്‍ അഭിനയിക്കുന്നതല്ലേ ഈയവസ്ഥയില്‍ നല്ലത്. അടുത്ത സിനിമയില്‍ നല്ലൊരു...'' ഫോണില്‍ എന്നെ മുഴുമിക്കാന്‍ വിട്ടില്ല.

''വേണ്ട, വേണ്ട ഞാന്‍ ചെട്ട്യാരായിട്ട്തന്നെ അഭിനയിക്കും. ഞാന്‍ മുടിവെട്ടിയതും കടുക്കനിട്ടതും ഒരു കായസഞ്ചിപോലും സംഘടിപ്പിച്ചതും എന്തിനുവേണ്ടിയാ?''

മനസ്സ്‌കൊണ്ടും ഉണ്ണിയേട്ടന്‍ ചെട്ട്യാരായി മാറിയിരിക്കുന്നുവെന്ന് എനിക്ക് തീര്‍ച്ചയായി. വീല്‍ച്ചെയറിലാണ് ഉണ്ണിയേട്ടന്‍ ഡബ്ബിങ്ങിനു വന്നത്. ഉച്ചയ്ക്ക് ട്രിവാന്‍ഡ്രം ക്ലബ്ബിലെ മീന്‍കറിയോടൊപ്പം ചോറുണ്ണാനും തിരിച്ചു പോകുമ്പോള്‍ ഏതോ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കാനും ഉണ്ണിയേട്ടന്‍ ആഗ്രഹിച്ചു. ഭക്ഷണത്തിനൊക്കെ പ്രത്യേകം നിയന്ത്രണമുണ്ടായിരുന്നിട്ടും ഞങ്ങളാരും ഉണ്ണിയേട്ടന്റെ ആ ആഗ്രഹത്തിന് തടസ്സം നിന്നില്ല. ഉണ്ണിയേട്ടന്‍ ജീവിതത്തില്‍ നിന്ന് പോയിക്കൊണ്ടിരിക്കയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

'ഒടുവിലു'ണ്ടായിരുന്ന ഒരു സിനിമാകാലം ഗ്രാമ്യമായ ജീവിതത്തിന്റെ വേഷപ്പകര്‍ച്ചകളായി പ്രേക്ഷക മനസ്സിനു മുന്നിലുണ്ട്. 'മഴവില്‍ക്കാവടി'യിലെ കൊച്ചാപ്പു സജീവമായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. കൊച്ചാപ്പുവിന് പല തൊഴിലുകളുണ്ട്. കൊച്ചാപ്പു 'ബ്രോക്കര്‍ കൊച്ചാപ്പു'വാണ്. അതേ സമയം 'ചെത്തുകാരന്‍ കൊച്ചാപ്പു'വും 'വെടിക്കാരന്‍ കൊച്ചാപ്പു'വുമാണ്. ഇങ്ങനെ ഒരുപാട് നാട്ടിന്‍പുറത്തുകാരുടെ ഒരു പ്രതീകമാണ് കൊച്ചാപ്പു. നമ്മുടെ നാട്ടിലൊക്കെ സ്ഥിരം കണ്ടുപരിചയമുള്ള ഒരു കഥാപാത്രം. ഒരു മുണ്ടും മാടിക്കുത്തി അമ്പലങ്ങളില്‍ വെടിക്കാരനാവുന്നതും ചെത്തുകാരനായി തെങ്ങില്‍ കയറുന്നതും അതാതു മേഖലകളില്‍ കുറേക്കാലമായി വ്യാപരിക്കുന്ന ഒരാളുടെ സ്വാഭാവികതയോടെയാണ്. അന്തിക്കാട്ടെ ഷണ്മുഖന്‍ എന്ന ചെത്തുകാരന്റെ പണിയായുധങ്ങളാണ് ആ സിനിമയിലുപയോഗിച്ചിരിക്കുന്നത്. ഷണ്മുഖന്‍ ചെത്തുകാരനാണെങ്കിലും വായിക്കാറുള്ളത് കലാകൗമുദിയും മാതൃഭൂമിയുമൊക്കെയാണ്. വലിയ വായനക്കാരന്‍.

'വരവേല്പ്' എന്ന സിനിമയില്‍ ഒരു റസ്റ്റോറന്റ് നടത്തുന്ന നാട്ടിന്‍പുറത്തുകാരനാണ് ഉണ്ണിയേട്ടന്‍. മോഹന്‍ലാലിന്റെ ഏട്ടന്‍, നാരായണന്‍ എന്ന കഥാപാത്രം. അയാളുടെ മുണ്ടുടുക്കുന്ന രീതിയും ബാഗും ടോര്‍ച്ചും കക്ഷത്തില്‍വെച്ചുള്ള നടപ്പും ഗ്രാമത്തില്‍ പലരിലും കാണുന്നത് അതേപടി പകര്‍ത്തുകയാണ്. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ വരുമ്പോഴും ടോര്‍ച്ചും ബാഗും കക്ഷത്തിലുണ്ടാവും. ശരീരത്തിന്റെ കൂടെത്തന്നെയുള്ള അവയവം പോലെയാണ് ടോര്‍ച്ചും ബാഗും. ഇതൊരു ഗ്രാമചിത്രമാണ്.

'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ സരസനായ അച്ചന്‍ ശുദ്ധനായ ഒരു നാട്ടിന്‍പുറത്തുകാരനാണ്. 'സന്ദേശ'ത്തിലെ അച്ചുവേട്ടന്‍ എന്ന കഥാപാത്രത്തില്‍ അഭിനയത്തിന്റെ വളരെ സൂക്ഷ്മമായ അംശങ്ങള്‍ കണ്ടെത്താം. അതിലൊരു സീനില്‍ മണ്ണ് പരിശോധിക്കാന്‍ വരുമ്പോള്‍ സിദ്ധിഖ് പറമ്പില്‍ വഴുതിവീഴുന്നു. അതുകണ്ട് മാതുവും ഉണ്ണിയേട്ടനും തിലകനും ചിരിക്കുന്നു. ചിരിച്ചതിന് സിദ്ധിഖ് മാതുവിനെ ശാസിക്കുമ്പോള്‍ 'ഒടുവില്‍' ചിരി മായ്ചുകളയുന്ന ഒരു രംഗമുണ്ട് വളരെ സൂക്ഷ്മമായ ഒരഭിനയമാണത്. കൈപ്പടം കൊണ്ടു മുഖം തുടച്ച് ചിരിയെ മായ്ച്ചു കളയുന്നു. തൊട്ടുമുന്നേ ആ മുഖത്ത് ചിരിയുണ്ടായിരുന്നു എന്നുപോലും ആ നിമിഷം തോന്നില്ല. അത്രയ്ക്കും സ്വാഭാവികമായ ഒരു ഭാവമാറ്റം.

'തലയണമന്ത്രം' എന്ന സിനിമയിലെ ഡാന്‍സ് ടീച്ചറുടെ വേഷം വളരെ തന്മയത്വത്തോടെയാണ് ഉണ്ണിയേട്ടന്‍ അഭിനയിച്ചത്. ആ വേഷമിട്ട് സെറ്റിലെത്തിയ ആദ്യ ദിവസം ഒരു ഷോട്ടുമെടുക്കാന്‍ ഉണ്ണിയേട്ടന്‍ സമ്മതിച്ചില്ല. 'ഡാന്‍സ് ടീച്ചര്‍ അത്രയ്ക്കങ്ങ് ഉള്ളില്‍ കയറിട്ടില്ല. നാളെ മതി''- ഉണ്ണിയേട്ടന്‍ പറഞ്ഞു. രാശിക്കു ദോഷം വരാതിരിക്കാന്‍, വേഷമിട്ടു വന്ന ദിവസം ഒരുഷോട്ടെങ്കിലും ചിത്രീകരിക്കണം എന്നൊരു വിശ്വാസം സെറ്റിലുണ്ട്. ഉണ്ണിയേട്ടന് അത്തരം വിശ്വാസങ്ങളൊന്നുമുണ്ടായിരുന്നില്ല. അടുത്ത ദിവസം ഉണ്ണിയേട്ടന്‍ സെറ്റിലെത്തിയപ്പോള്‍ ഭാവം കൊണ്ടും ചലനം കൊണ്ടും ശരിയായ ഒരു ഡാന്‍സ് ടീച്ചറായി മാറിക്കഴിഞ്ഞിരുന്നു. ഹരിഹരന്റെ 'സര്‍ഗം' എന്ന ചിത്രത്തില്‍ ഒരു മൂളല്‍കൊണ്ടുമാത്രം ഈ നടന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. 'നിഴല്‍ക്കുത്ത്' എന്ന സിനിമയില്‍ ഭാര്യ കുളിപ്പിക്കുമ്പോള്‍ ആരാച്ചാരുടെ ശരീരഭാഷയിലുണ്ടാക്കുന്ന വിറയല്‍ സൂക്ഷ്മാഭിനയത്തിനു ഉദാഹരണമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനു നല്‍കിയ സ്വാതന്ത്ര്യമാണ് ആ സിനിമയിലെ ആരാച്ചാര്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. അടൂരുമായും ഗായകന്‍ ജയചന്ദ്രനുമായും ഒരാത്മബന്ധം ഉണ്ണിയേട്ടനുണ്ടായിരുന്നു. ജീവിതം ജീവിക്കാന്‍വേണ്ടിത്തന്നെ തിരഞ്ഞെടുത്ത ഒരു നാട്ടിന്‍പുറത്തുകാരനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണിയേട്ടന്‍. ഭരതന്റെ 'ചെണ്ട' എന്ന സിനിമയിലെ ഒരൊറ്റരംഗം മാത്രം മതി ആ നടനെ എന്നേയ്ക്കുമായി ഓര്‍ക്കാന്‍. ആര്‍ക്കോ വഴി പറഞ്ഞുകൊടുക്കുന്ന ഒരു വഴിപോക്കന്‍.

ഒരു വഴിപോക്കനായിരുന്നു അവസാനം വരെയും ഉണ്ണിയേട്ടന്‍ . ഓര്‍മകളെ ഭൂമിയില്‍ മേയാന്‍ വിട്ട ഒരു യാത്രികന്‍. മനസ്സിന്റെ മഹത്ത്വമാണ് മനുഷ്യന്റെ മഹത്ത്വം എന്നോര്‍മിപ്പിച്ചുകൊണ്ടിരുന്ന ഒരാള്‍...
(മാതൃഭൂമി പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, January 11, 2011

ചില സിനിമ "പാഴ്" വെടികള്‍

നാം എന്നും ചുറ്റില്‍ കേള്‍ക്കാത കേള്‍ക്കുന്ന ചില സിനിമാക്കാരുടെ ജലപനങ്ങള്‍ വായിക്കാം.



കഥ ഇഷ്‌ടമായാല്‍ എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയാര്‍ - കുഞ്ചാക്കോ ബോബന്‍
എങ്കിലിനി `ഒടുക്കത്തെ വീഴ്‌ചയാകും'


സ്വന്തം ബിസിനസ്‌ വന്‍ നഷ്‌ടത്തിലാണെന്ന്‌ എപ്പോഴും പറയുന്ന രണ്ടു വിഭാഗക്കാരേയുള്ളൂ. ഒന്ന്‌ സ്വകാര്യബസുടമകള്‍ മറ്റൊന്ന്‌ സിനിമാക്കാര്‍. എന്നിട്ടും ധാരാളം ബസുകള്‍ ഇറങ്ങുന്നു. സിനിമകളും - അമല്‍ നീരദ്‌
രണ്ടും പറ്റിക്കല്‍ പ്രസ്‌ഥാനമാണല്ലോ?

ഞാന്‍ പഠിച്ചത്‌ സൈക്കോളജിയാണ്‌. അതുകൊണ്ട്‌ എല്ലാവരെയും ഒബ്‌സര്‍വ്‌ ചെയ്യാന്‍ എനിക്ക്‌ കഴിയാറുണ്ട്‌ - സജി സുരേന്ദ്രന്‍
ഒബ്‌സര്‍വേഷന്റെ റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ?

അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന്‌ എതിര്‍പ്പില്ല - നവ്യാനായര്‍
അല്‌പം സമാധാനം ആഗ്രഹിക്കുന്നുണ്ടാവും.

കാവ്യ വിദേശത്തായിരുന്നപ്പോള്‍ ദിവസവും ഞാന്‍ അവളുമായി ചാറ്റ്‌ ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്‍ മഞ്‌ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക്‌ബെറി ഫോണ്‍ വാങ്ങിയതിനുശേഷമാണ്‌ ഒരു ഇമെയില്‍ അയയ്‌ക്കാന്‍പോലും ഞാന്‍ പഠിച്ചത്‌ - ദിലീപ്‌
അയ്യോ... പാവം

സൂപ്പര്‍ സ്‌റ്റാറുകളായ മമ്മൂട്ടിസാറിന്റെയും മോഹന്‍ലാല്‍ സാറിന്റെയും സിനിമ കാണാറുണ്ട്‌ - വിജയ്‌
പ്രായം അഭിനയത്തിന്‌ ഒരു പ്രശ്‌നമല്ല എന്ന തോന്നലുണ്ടാവാന്‍ ഇത്‌ നല്ല ശീലമാണ്‌.

ത്രില്ലറിലൂടെ എനിക്ക്‌ കിട്ടിയത്‌ വളരെ പവര്‍ഫുള്ളായ കഥാപാത്രമാണ്‌ - പൃഥ്വിരാജ്‌
അല്ലെങ്കിലും `പവറിനു' കുറവില്ലല്ലോ?

പ്രതിസന്‌ധി എന്ന വാക്ക്‌ ഞാന്‍ 19 കൊല്ലമായി കേള്‍ക്കുന്നതാണ്‌ - ദിലീപ്‌
ഇപ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്നതും അതല്ലേ?

കഴിഞ്ഞ മൂന്നുവര്‍ഷമായി എന്റെ വ്യായാമം ഡാന്‍സാണ്‌ - പാര്‍വ്വതി
നെയ്യൊക്കെ ഉരുകുന്നതിന്‌ ഡാന്‍സ്‌ ബെസ്‌റ്റാ... കീപ്‌ ഇറ്റ്‌അപ്പ്‌.

അഞ്ചാറു കാര്യങ്ങള്‍ ഞാന്‍ ഈസിയായി പാചകം ചെയ്യാറുണ്ട്‌. മുട്ട പുഴുങ്ങും ചായയും കോഫിയും ഉണ്ടാക്കും - റെയ്‌മ സെന്‍
പപ്പടം കാച്ചാനുംകൂടി പഠിച്ചാല്‍ എല്ലാം പൂര്‍ത്തിയായി.

ലൊക്കേഷനില്‍ ആണെങ്കിലും വ്യായാമം മുടക്കാറില്ല. സിക്‌സ്‌ പായ്‌ക്കിലൊന്നും എനിക്ക്‌ താല്‌പര്യമില്ല - ജയറാം
ആയകാലത്ത്‌ ശ്രമിച്ചില്ല... പിന്നയാ അവസാനകാലത്ത്‌

ബിക്കിനിയില്‍ സ്‌ത്രീകളെ കണ്ട്‌ ആളുകള്‍ക്ക്‌ മടുത്തു എന്നറിയുന്നതില്‍ സന്തോഷമുണ്ട്‌. - വിദ്യാബാലന്‍
പിന്നെ, കൊക്കെത്ര കുളം കണ്ടതാ...

വസ്‌ത്രങ്ങളടങ്ങിയ മൂന്ന്‌ പെട്ടികളുമായി ഞാന്‍ ലോകം ചുറ്റുന്നു. എനിക്ക്‌ മേല്‍വിലാസമില്ല - ഫ്രിദ പിന്റോ
`സഞ്ചാരി' ഫാമിലിയാണല്ലേ?

പരാജയങ്ങളുടെ കാലത്ത്‌ പെരുവഴിയിലാക്കി കടന്നുപോയവരെ ഞാന്‍ ഓര്‍ക്കുന്നേയില്ല - പ്രിയദര്‍ശന്‍
സ്‌മരണവേണം, സ്‌മരണ...

സത്യന്റെ അഭിനയം എല്ലാക്കാലത്തെയും കലാകാരന്മാര്‍ക്ക്‌ ഒരു പാഠപുസ്‌തകമാണ്‌ - മമ്മൂട്ടി
ഇപ്പോഴത്തെ സിലബസില്‍ ആ പാഠപുസ്‌തകം ഉള്‍പ്പെടുത്തിയിട്ടില്ല.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ വളരെ നല്ല ദിശാബോധമുള്ള ഏകസിനിമാക്കാരന്‍ ഞാന്‍ മാത്രമാണെന്നാണ്‌ പലരും പറയുന്നത്‌ - സലിംകുമാര്‍
`പലരും' എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ വീട്ടിലുള്ളവരെയാണോ?

ഒരു ടെന്‍ഷനില്ലാതെ സ്വന്തമായി ചിന്തിക്കാന്‍ എനിക്കിപ്പോള്‍ കഴിയുന്നത്‌ പാട്ടില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനുശേഷമാണ്‌ - സുരേഷ്‌ ഗോപി
പാട്ട്‌ കേള്‍ക്കുന്നവന്‌ അത്‌ കഴിഞ്ഞ്‌ ടെന്‍ഷന്‍

എന്റെ മനസ്സില്‍ നല്ലത്‌ എന്ന്‌ ബോധ്യപ്പെടുന്ന സിനിമമാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ - അനൂപ്‌ മേനോന്‍
അതിന്‌ ഇനി ഒരുപാട്‌ കാലം വേണ്ടിവരുമല്ലോ?

തമിഴ്‌ സിനിമയില്‍ എന്റെ തരംഗം അവസാനിച്ചുവെന്ന്‌ പറയുന്നത്‌ വെറും വിഢ്‌ഡിത്തം മാത്രം. സത്യം പറഞ്ഞാല്‍ എനിക്ക്‌ ശ്വാസംവിടാന്‍പോലും സമയമില്ല - തമന്ന
എങ്കില്‍പ്പിന്നെ `വലിവിന്റെ ആരംഭമായിരിക്കും'

മലയാളിയുടെ അമിതഭക്‌തിയും ആള്‍ദൈവ ആരാധനയും മദ്യപാനാസക്‌തിയുമാണ്‌ `ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌' എന്ന ചിത്രത്തിലൂടെ വിചാരണ ചെയ്യപ്പെടുന്നത്‌ - പ്രിയനന്ദനന്‍
സിനിമകാണല്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരുമോ?

മലയാളികള്‍ ഭാഗ്യവാന്മാരാണ്‌ കേരളത്തിലെ ക്ഷേത്രങ്ങളും വാസ്‌തുവിദ്യയും കാവുകളുമൊക്കെ എന്നെ ശരിക്കും സ്വാധീനിച്ചു. ചമ്പാവരിചോറ്‌, അവിയല്‍, കാളന്‍, അപ്പം, പുട്ട്‌ കേരളത്തിന്റെ രുചിയും ഇഷ്‌ടമായി - മല്ലിക ഷെരാവത്ത്‌
സകല `കെടുതികളും' അവസാനം കേരളത്തിലേക്ക്‌...

ആവശ്യമില്ലാതെ ടെന്‍ഷനടിക്കാറില്ല. കുട്ടികളുടെ കാര്യത്തിലെ അല്‌പമെങ്കിലും ടെന്‍ഷനുള്ളു. - റഹ്‌മാന്‍
പണിയൊന്നും ഇല്ലാതെ ചുമ്മാ ഇരുന്നാല്‍ ഇതാണ്‌ ...

തിലകന്‍ മലയാള സിനിമയുടെ ശാപമാണ്‌. അദ്ദേഹത്തോടൊപ്പം ഇനി ഒരു ചിത്രത്തില്‍പോലും അഭിനയിക്കില്ല - ക്യാപ്‌റ്റന്‍ രാജു
ക്യാപ്‌റ്റന്‌ ആരെയാ പേടി?

പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ കമ്മീഷണറായി ഞാന്‍തന്നെ അഭിനയിക്കും - സുരേഷ്‌ഗോപി
മമ്മുട്ടിയോട്‌ `ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന്‌ ചോദിക്കാന്‍ മറക്കരുത്‌...

എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല - രഞ്‌ജിത്ത്‌
പ്രേക്ഷകന്‌ `പൈസ' ഒരു വിഷയമാണ്‌.

ബോളിവുഡിലെ സൂപ്പര്‍ഖാന്‍മാര്‍ എന്റെ ആരാധനാപാത്രങ്ങളാണ്‌. ഞാന്‍ അവരെ ബഹുമാനിക്കുന്നു. ഇഷ്‌ടപ്പെടുന്നു. ഭാവിയില്‍ അവരുടെ സ്‌ഥാനത്തേക്കുയരാനുള്ള തീവ്രയത്‌നത്തിലാണ്‌ ഞാന്‍ - സെയ്‌ഫ്‌ അലിഖാന്‍
ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?

എന്റെ സുഹൃത്തും ഫിലോസഫറും വഴികാട്ടിയുമാണ്‌ ശശിതരൂര്‍ ഞങ്ങള്‍ പരസ്‌പരം ഒരുപാട്‌ അറിവുകള്‍ കൈമാറുന്നു - സുനന്ദ പുഷ്‌കര്‍
ഈ പ്രായത്തില്‍ ഇതല്ലേ പറ്റൂ?

ഷൂട്ടിങ്‌ ഇടവേളയില്‍ വീട്ടില്‍ പാചക പരീക്ഷണങ്ങളുമായി കഴിയാനാണ്‌ എനിക്കിഷ്‌ടം - സുചിത
നല്ലകാര്യമാ.... കുറച്ചുകഴിഞ്ഞ്‌ ഉപകാരപ്പെടും.

എന്താ ഞാന്‍ ജോണിനെക്കുറിച്ച്‌ പറയേണ്ടത്‌. എന്റെ എല്ലാമാണ്‌ ജോണിപ്പോള്‍ - മീരാ വാസുദേവ്‌
തുടര്‍ന്നും ഇങ്ങനെയായാല്‍ മതിയായിരുന്നു.

പ്രാഥമിക കളക്‌ഷനില്‍ അന്‍വര്‍ എന്ന സിനിമ രജനീകാന്തിന്റെ യന്തിരനേക്കാള്‍ മുന്നിലാണ്‌ - അമല്‍ നീരദ്‌
ഉവ്വുവ്വെയ്‌... ഇങ്ങനെയാണെങ്കില്‍ കുറച്ച്‌ കിട്ടിക്കാണും.

എന്റെ മക്കള്‍ ഒരിക്കലും സിനിമയില്‍ വരരുതെന്ന്‌ ആഗ്രഹിച്ച ആളാണ്‌ ഞാന്‍ - അഗസ്‌റ്റിന്‍
അനുഭവം ഗുരു

ഒരു കഥാപാത്രം കിട്ടിയാല്‍ വളരെപെട്ടെന്ന്‌ അതിലേക്ക്‌ സ്വിച്ച്‌ ഓണ്‍ ചെയ്യാന്‍ കഴിയുന്നു - കൈലാഷ്‌
വോള്‍ട്ടേജ്‌ കുറവാണെന്നു മാത്രം

ഇവിടെവരെ എത്തുമെന്നോ ഇത്രയൊക്കെ ആയിത്തീരുമെന്നോ പ്രതീക്ഷിച്ചതല്ല - റിമ കല്ലുങ്കല്‍
എവിടെവരെ? എത്രയൊക്കെ?

എന്റെ സിനിമകള്‍ കാണാന്‍വേണ്ടി മാത്രം തിയറ്ററിലെത്തുന്ന ആളുകളുണ്ട്‌ - ലാല്‍

ഒന്നോ രണ്ടോ ആളുകളുണ്ട്‌ എന്നുപറയൂ.

മരിച്ചുപോയ എന്റെ അച്‌ഛന്റെ സ്‌ഥാനത്തായിരുന്നു ലോഹിസാറിനെ ഞാന്‍ കണ്ടത്‌ - ഭാമ
പിന്നീട്‌ തിരിഞ്ഞുനോക്കാത്തത്‌ അതുകൊണ്ടാണോ?

അച്‌ഛന്‌ ആധാരമെഴുത്താണ്‌. ആധാരമെഴുത്തിന്റെ കാര്യങ്ങള്‍ എനിക്കും കുറേശ്ശെ അറിയാം - അനന്യ
അച്‌ഛനെ `വഴിയാധാര'മാക്കരുത്‌.

കൊച്ചുകുട്ടികള്‍ക്ക്‌ എന്നെ വലിയ ഇഷ്‌ടമാണ്‌. `നീലത്താമര'യിലെ ഹരിദാസ്‌ മാമന്‍ എന്നാണ്‌ അവര്‍ വിളിക്കുക - കൈലാഷ്‌
`മാറ്റി വിളിപ്പിക്കാതിരുന്നാല്‍ കൊള്ളാം...'

ഹര്‍ഭജന്‍ എനിക്കിപ്പോള്‍ മൂത്ത സഹോദരനെപ്പോലെയാണ്‌ - ശ്രീശാന്ത്‌

കിട്ടേണ്ടത്‌ കിട്ടിക്കഴിഞ്ഞാണോ?

ഞാന്‍ ഏറ്റവും കൂടുതല്‍ പശ്‌ചാത്തപിക്കുന്നത്‌ അന്ന്‌ ശ്രീശാന്തിനെ അടിച്ച സംഭവമാണെന്ന്‌ പിന്നീട്‌ പലപ്പോഴും വ്യക്‌തമാക്കിയിട്ടുണ്ട്‌ - ഹര്‍ഭജന്‍ സിംങ്‌
ഒരു നല്ല കാര്യത്തിനല്ലേ... പോട്ടെ, വിട്ടുകള...

ബാഹ്യമായി ദര്‍ശിക്കുന്നതോ കരുതുന്നതോ ആയ ഇമേജില്‍നിന്ന്‌ വിഭിന്നമാണ്‌ നയന്‍താരയുടെ സ്വഭാവം - പ്രഭുദേവ
ആന്തരികം കണ്ടവനേ ഇത്‌ പറയാനാവൂ.

ഇനിയൊരു വിവാഹത്തെപ്പറ്റി ഈ നിമിഷംവരെ ചിന്തിച്ചിട്ടില്ല - ഉര്‍വശി
അടുത്തനിമിഷം ചിന്തിക്കാവുന്നതാണ്‌.

ജര്‍മ്മന്‍ ഫിലിം സ്‌കൂളില്‍പഠിച്ച്‌ തിരിച്ച്‌ ഫ്‌ളൈറ്റില്‍ വരുമ്പോഴാണ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ദുരന്തം ഞാനറിഞ്ഞത്‌ - അമല്‍ നീരദ്‌
ഹോളിവുഡില്‍വച്ച്‌ സ്‌പില്‍ബര്‍ഗിനെ സംവിധാനം പഠിപ്പിച്ചു മടങ്ങുമ്പോഴല്ലേ ബര്‍ലിന്‍ മതില്‍ തകര്‍ന്നത്‌ അറിഞ്ഞത്‌?

രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കൂടുതല്‍ സ്‌നേഹിച്ചത്‌ കോണ്‍ഗ്രസിനെ ആയിരുന്നു - അഴീക്കോട്‌

അക്കാലത്തെ രണ്ടു പ്രേമലേഖനം കിട്ടിയിരുന്നെങ്കില്‍ പ്രസിദ്ധീകരിക്കാമായിരുന്നു.

നിര്‍മ്മാതാവിനെയും പ്രേക്ഷകരെയും തൃപ്‌തരാക്കുകയാണ്‌ എന്റെ ലക്ഷ്യം - രാജസേനന്‍ 
ഇതുവരെ സാധ്യമാകാത്തത്‌ ഇനി നടക്കുമോ?

എന്റേത്‌ ഒരു പ്രണയവിവാഹമായിരിക്കില്ല - രമ്യ നമ്പീശന്‍ 
വണ്‍വേ പ്രണയം വിവാഹത്തിലെത്താറില്ല കുട്ടി

ഇന്‍ഡസ്‌ട്രിയിലെ എല്ലാവരും ഇന്ദ്രജിത്ത്‌ നല്ല നടനാണെന്ന്‌ പറയും - ഇന്ദ്രജിത്ത്‌
പ്രേക്ഷകര്‍ മാത്രമാണ്‌ അത്‌ പറയാത്തത്‌

ഒരു പടത്തിലെങ്കിലും അഭിനയിക്കണം പൊട്ടപ്പടമായാലും - ശ്രീശാന്ത്‌ 
ഇതിനെയാണ്‌ നിലവാരത്തകര്‍ച്ച എന്നുപറയുന്നത്‌.

മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പദവി ഞാന്‍ സ്വപ്‌നം കാണുന്നു - പൃഥ്വിരാജ്‌ 
വല്ലാത്തൊരു കാഴ്‌ചയായിപ്പോയി.

സൗന്ദര്യമുള്ള ഒരു പുരുഷനെയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല - രഞ്‌ജിനി ഹരിദാസ്‌ 
കാഴ്‌ചക്കുറവുണ്ടോ?

എല്ലാവര്‍ക്കും ബോധ്യമാകുന്ന സിനിമകള്‍ മാത്രമേ ഏറ്റെടുക്കൂ - മോഹന്‍ലാല്‍ 
അപ്പോള്‍ അഭിനയം നിര്‍ത്താന്‍ പോവുകയാണോ?

ധോണിയും സാക്ഷിയും തമ്മിലുള്ള പ്രണയം എനിക്കറിയാമായിരുന്നു - ലക്ഷ്‌മി റായ്‌ 
പോയത്‌പോയി ഇനി പറഞ്ഞിട്ടെന്തു കാര്യം

ഒരാര്‍ട്ടിസ്‌റ്റിനെ സംബന്‌ധിച്ച്‌ ശരീരം സൂക്ഷിക്കേണ്ടത്‌ അവരുടെ കടമയാണ്‌ - നയന്‍താര 
ശരീരമുണ്ടെങ്കിലല്ലേ കാര്യം നടക്കൂ.

തന്നെപ്പോലൊരു കലാകാരനെ കൊന്ന കൊലപാതകികളാണ്‌ അമ്മയും ഫെഫ്‌കയും - തിലകന്‍ 
കൊന്ന പാപം തിന്നാല്‍ തീരുമോ?

കല്യാണം കഴിച്ചത്‌ വിവാഹമോചനത്തിനല്ല - നിഷാല്‍ചന്ദ്ര (നടി കാവ്യാമാധവന്റെ ഭര്‍ത്താവ്‌) 
വിശ്വാസം അതല്ലേ എല്ലാം

എനിക്ക്‌ അമിതമായി ഒന്നും ദൈവം തന്നില്ല. ഈ തടി ഒഴിച്ചാല്‍ - മധു 
ഉള്ളത്‌ കാതലല്ലേ

കുഞ്ഞുങ്ങളുടേതുപോലെ കളങ്കമില്ലാത്ത മനസ്സാണ്‌ എന്റേത്‌ - സുരാജ്‌ വെഞ്ഞാറമൂട്‌ 
തിരിച്ചറിവായില്ല

എനിക്ക്‌ ജീവിതം മനസിലാകുന്നില്ല. ആള്‍ക്കാരെയും മനസിലാകുന്നില്ല - കാവ്യാ മാധവന്‍ 
എന്താ സംഭവിച്ചേ? ആരാ പടക്കം പൊട്ടിച്ചേ? ഇന്ന്‌ വിഷുവാ?

അള്‍ട്ടിമേറ്റ് വെടി

സിനിമയില്‍ സീരിയസ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ സിനിമയില്‍ കോമഡിയാണ്‌ ഞാന്‍ ചെയ്യുന്നത്‌ - രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇത്‌ കാണുന്ന പ്രേക്ഷകരെ സമ്മതിക്കണം....

കടപ്പാട്  : thattukadablog

Monday, December 13, 2010

ഈ മാതാപിതാക്കളെന്താ ഇങ്ങനെ ??

Parenting
[ മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌.] ]]]] ]] ]] ]

അന്നത്തെ വെയിലിന്‌ ചൂടുണ്ടായിരുന്നില്ല. എന്റെ മേലുദ്യോഗസ്ഥ മുഖവുരയൊന്നും കൂടാതെയാണ്‌ ആ സഹായം തേടിയത്‌

``എന്റെ മൊബൈലില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മെസ്സേജസ്‌ വരുന്നു. ആളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?''

സൈബര്‍ സെല്ലില്‍ എനിക്കൊരു മിത്രവുമുണ്ട്‌. അയാളുടെ തുണ തേടാം. എന്നാലും കാള പെറ്റെന്ന്‌ കേട്ട മാത്രയില്‍ കയറെടുക്കരുതല്ലോ.

``മാഡം അയാളെ തിരിച്ചെങ്ങാനും വിളിച്ചിട്ടുണ്ടോ?'' ഞാന്‍ ആരാഞ്ഞു.
``ഏയ്‌... ഇല്ല, ഇങ്ങനെ വൃത്തികെട്ട കാര്യങ്ങളൊക്കെ തട്ടിവിടുന്നവന്മാരെ എന്തിന്‌ വിളിക്കണം?''. ആ ഉദ്യോഗസ്ഥയുടെ മുഖത്ത്‌ കനല്‍ കത്തുന്നുണ്ടായിരുന്നു. അപ്പോഴും വെയിലിന്‌ ജ്വരലക്ഷണമില്ലായിരുന്നു.

Parenting
``മാഡം, ആ ഫോണ്‍ ഇങ്ങു തന്നേ, ഞാനൊന്ന്‌ വിളിച്ചു നോക്കാം. ആദ്യമൊന്ന്‌ വിരട്ടിനോക്കാം''

ഞാന്‍ ഫോണെടുത്തു നമ്പര്‍ ഡയല്‍ ചെയ്‌തു. റിംഗ്‌ ചെയ്യുന്നുണ്ട്‌. എന്റെ ആകാംക്ഷ നുരച്ചുപൊന്തി. ആരായിരിക്കും അവന്‍?

ഫോണ്‍ കണക്‌ടഡ്‌ ആയി. തെല്ലിടനേരം മൂകത. പെട്ടെന്നൊരു ശബ്‌ദം. ഞാന്‍ ശരിക്കും അന്ധാളിച്ചു. ഒരു നാരീ ശബ്‌ദം!
``ഹലോ!''
ലോലമായ, ഹൃദ്യമായ നാദം. എനിക്ക്‌ നമ്പര്‍ തെറ്റിയോ?
``ഹലോ, നിങ്ങള്‍ ആരാണ്‌? എന്റെ മൊബൈലില്‍ സ്ഥിരമായി മെസ്സേജുകള്‍ അയയ്‌ക്കുന്നു.''
മറുപടി ഝടുതിയിലെത്തി ``ഇത്‌ മീരയുടെ ഫോണല്ലേ? ഞാന്‍ സ്വപ്‌നയാണ്‌.... ''

ആ പെണ്‍കുട്ടി പിന്നെന്തൊക്കെയോ പറഞ്ഞു. ഞാനൊന്നും കേട്ടില്ല. എന്റെ ചിത്തം എന്നോട്‌ മന്ത്രിച്ചത്‌ ഞാനുച്ചത്തില്‍ ചോദിച്ചു. ``മാഡം, മാഡത്തിന്റെ മോളുടെ പേരെന്താണ്‌? മീരയെന്നാണോ?''
``അതെ, എന്താ?''
``പേടിക്കണ്ട... ഇത്‌ ഏതോ കൂട്ടുകാരി അയച്ച മെസ്സേജാണ്‌.'' ആ നിമിഷം വെയിലിന്‌ ചൂടുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ തിരികെ ഏല്‍പിച്ചു.

ആ അമ്മയുടെ മുഖം അപമാനത്താല്‍ കുനിയുന്നത്‌ ഞാന്‍ കണ്ടു. ഈ കുട്ടികള്‍ ഇത്തരം മെസ്സേജുകളാണോ അയച്ചു കളിക്കുന്നതെന്ന്‌ അവര്‍ ചോദിക്കുന്നത്‌ കേട്ടു.

ഇന്ന്‌ മുതിര്‍ന്നവര്‍ പലപ്പോഴും ഇത്തരത്തില്‍ ചോദ്യമെറിയാറുണ്ട്‌.
ഈ കുട്ടികളെന്താ ഇങ്ങനെ?
ഞാനൊന്ന്‌ തിരിച്ചു ചോദിക്കട്ടെ... ഈ മാതാപിതാക്കളെന്താ ഇങ്ങനെ?
നെറ്റി ചുളിക്കരുത്‌. കാര്യമുണ്ട്‌.

എന്റെ സഹപാഠിയായിരുന്ന സുരേന്ദ്രന്‍ ഒരു ബാര്‍ അറ്റാച്ച്‌ഡ്‌ ഹോട്ടലിലെ മാനേജരാണിന്ന്‌. നഗരത്തിലെ ഈ ബാറിന്‌ സമീപത്തുള്ള ആശുപത്രിയില്‍ അച്ഛനെ ശസ്‌ത്രക്രിയയ്‌ക്ക്‌ പ്രവേശിപ്പിച്ചപ്പോള്‍ വീട്ടിലെ ഏകസന്താനമായ എന്നെ സഹായിക്കുവാന്‍ സുരേന്ദ്രന്‍ ഓടിയെത്തുമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഞാന്‍ ഹോട്ടലിലെത്തി. സുരേന്ദ്രന്‍ രാത്രിയില്‍ അച്ഛനോടൊപ്പം കൂട്ടിരിക്കുമോയെന്നറിയുവാന്‍. എനിക്ക്‌ വീട്ടിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. റിസപ്‌ഷനില്‍ നിന്ന്‌ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ ബാറിനകത്തെത്തി. അന്നത്തെ കണക്കെല്ലാം നോക്കുന്ന തിരക്കിലായിരുന്നു സുരേന്ദ്രന്‍. ഞാന്‍ ബാറിനകം കണ്ണുകളാല്‍ ഒപ്പിയെടുത്തു.
Parenting

ഒരു ദൃശ്യം!
രണ്ടുപേര്‍ കുമിളകള്‍ ഇമവെട്ടുന്ന ഗ്ലാസ്സുകള്‍ക്ക്‌ മുമ്പില്‍. അവര്‍ക്കരികില്‍ ഒരു ആണ്‍കുട്ടി. അഞ്ചോ, ആറോ വയസ്സു കാണും. സുഹൃത്തുക്കളിലൊരാള്‍ ഇടയ്‌ക്കിടെ നിലക്കടല നിറച്ച പ്ലേറ്റിലെ കരണ്ടിയെടുത്ത്‌ അല്‍പം മദ്യം അതിലേക്കൊഴിച്ച്‌ ആ കുട്ടിക്ക്‌ നുണയാനായി നല്‍കുന്നു. ഞാന്‍ സുരേന്ദ്രനോട്‌ ഈ സംഭവത്തേപ്പറ്റി സൂചിപ്പിച്ചു.
" അയാളുടെ അച്ഛന്‍ ആശുപത്രിയിലാണ്‌. ചില ദിവസങ്ങളില്‍ ബാറില്‍ വരും. അപ്പോഴെല്ലാം ഈ മോനും കാണും.''

വളര്‍ത്തലിന്റെ ന്യൂനതകളാണ്‌ മൂല്യത്തകര്‍ച്ചയുടെ കാരണം. നമ്മുടെ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതിനു ശേഷം പ്രതിരോധത്തിന്‌ മുതിര്‍ന്നിട്ട്‌ കാര്യമില്ല. മക്കള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ മാതാപിതാക്കള്‍ക്ക്‌ ധാരണ വേണം. ചുറ്റിലും കൂര്‍ത്ത മുള്ളുകളാണ്‌. അതിനിടയില്‍ നമ്മുടെ പുഷ്‌പങ്ങള്‍ക്ക്‌ ക്ഷതമേല്‍ക്കരുത്‌. കമ്പ്യൂട്ടര്‍ മകന്റെ പഠനമുറിയില്‍ സൂക്ഷിക്കാതെ എല്ലാവരും കാണ്‍കെ സ്വീകരണമുറിയിലാണ്‌ വച്ചിരിക്കുന്നതെന്ന്‌ പറഞ്ഞ ഒരു പിതാവിനോട്‌ എനിക്ക്‌ ആദരവ്‌ തോന്നി.

പ്ലസ്‌ടു കഴിഞ്ഞ മകന്‌ ബൈക്ക്‌ വാങ്ങിക്കൊടുത്ത്‌ അവനെ വേഗതയുടെ തോഴനാക്കി മാറ്റുന്നതെന്തിന്‌? മകളുടെ കൈവശം പോക്കറ്റ്‌ മണി കൊടുത്തയച്ച്‌ അവളെ റെസ്റ്റോറന്റില്‍ സഖിമാരോടൊപ്പം പോകാന്‍ പ്രേരിപ്പിക്കുന്നതെന്തിന്‌?

മക്കളുടെ പാതകളില്‍ മാതാപിതാക്കള്‍ വഴുതലുണ്ടാക്കരുത്‌. ഇതൊരു അപ്രിയസത്യമായിരിക്കാം.
മൊബൈലില്ലാത്ത മക്കള്‍ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മ്മയെ ഉള്ളില്‍ ലാളിക്കട്ടെ. `ഐ മിസ്‌ യു' സന്ദേശങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത്‌ നമ്മുടെ മക്കളുടെ ചങ്ങാത്തം പറന്നുയരട്ടെ.

മൊബൈലും, ചാറ്റിംഗും ഒന്നുമില്ലാതിരുന്ന കാലത്താണല്ലോ റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌ എന്ന കവിയും ലൂയി അണ്ടര്‍മിയര്‍ എന്ന മിത്രവും തമ്മിലുള്ള അടുപ്പം അന്‍പത്‌ വര്‍ഷത്തിലേറെ പരന്നൊഴുകിയത്‌.

നമ്മുടെ മക്കള്‍ക്ക്‌ നല്ലതുമാത്രം നല്‍കാം... നല്ലതുമാത്രം.

By:ആന്റോ.എം

Friday, November 12, 2010

ഫാന്‍സുകാരെ നിങ്ങള്‍ക്ക് സലാം

Fans Associations Kerala
ഏതാനുംവര്‍ഷങ്ങള്‍ക്കു മുമ്പ്‌ രജനീകാന്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കാനായി ഫിലിം അടങ്ങിയ പെട്ടി ഘോഷയാത്രയായാണ്‌ തിരുവനന്തപുരത്തെ തിയേറ്ററിലേക്ക്‌ കൊണ്ടുവന്നത്‌. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ്‌ പൂജയും സ്‌ക്രീനില്‍ പാലഭിഷേകവും നടന്നു. തിയേറ്റര്‍ കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും മൂക്കത്തുവിരല്‍വച്ച്‌ മലയാളി പറഞ്ഞു: `ഈ തമിഴന്മാരുടെയൊരു കാര്യം. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ!' വെറും പാണ്ടി'കളായ, നിരക്ഷരകുക്ഷികളായ തമിഴന്മാരെ നമ്മള്‍ അന്ന്‌ കളിയാക്കിക്കൊന്നു. തിരഞ്ഞെടുപ്പിനു നിന്നാല്‍ കെട്ടിവച്ച കാശ്‌പോലും കിട്ടാതെ സിനിമാതാരങ്ങളെ കെട്ടുകെട്ടിക്കുന്ന മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധതയെ നമ്മള്‍ ഉച്ചൈസ്‌തരംഘോഷിച്ചു.

എന്നിട്ട്‌, നമ്മള്‍ ഇപ്പോള്‍ `വെറും പാണ്ടി'കളെക്കാള്‍ കഷ്‌ടമായിരിക്കുന്നു. സൂപ്പര്‍താരങ്ങള്‍ ചെല്ലും ചെലവും കൊടുത്ത്‌ വളര്‍ത്തുന്ന കുറേ പണിയില്ലാത്ത ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ രൂപീകരിച്ച്‌ മലയാളിയുടെ മാനംകെടുത്തുന്നു. `ഞങ്ങളുടെ ലാലേട്ടനെയും ഞങ്ങളുടെ മമ്മൂക്ക'യെയും തൊട്ടുകളിച്ചാല്‍ തൊട്ടുകളിക്കുന്നവന്റെ കൈവെട്ടുമെന്ന്‌ ഈ വിവരദോഷികളായ ചെറുപ്പക്കാര്‍ ചാനലില്‍ വീമ്പിളക്കുന്നു. തമിഴന്മാരെ നാണിപ്പിക്കുംവിധം സൂപ്പര്‍താരങ്ങളുടെ സിനിമ കളിക്കുന്ന തീയേറ്ററുകളെ അലങ്കാരങ്ങളാല്‍ മൂടുന്നു. ഫിലിം പെട്ടി ക്ഷേത്രത്തിലും പള്ളിയിലും പൂജിക്കുന്നു. കഷ്‌ടംതന്നെ

Fans Associations Kerala

കഴിഞ്ഞദിവസം കടുത്തുരുത്തിയില്‍ നിന്ന്‌ പാലവരെ സഞ്ചരിച്ചപ്പോഴാണ്‌ ഫാന്‍സ്‌ അസോസിയേഷനുകാര്‍ കേരളത്തിന്റെ സാംസ്‌കാരിക റോഡോരം എത്രയധികം മലിനമാക്കുന്നുവെന്ന്‌ നേരിട്ട്‌ ബോധ്യപ്പെട്ടത്‌. എല്ലാ ചെറിയ ജങ്‌ഷനില്‍പ്പോലും സൂപ്പര്‍താരങ്ങളെ വാഴ്‌ത്തുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍. ജന്മനാവൈരികളായ മമ്മൂട്ടി-മോഹനലാല്‍ ഫാന്‍സുകള്‍ മത്‌സരിച്ചാണ്‌ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌. അറയ്‌ക്കുന്ന വാചകങ്ങളാണ്‌ ഫ്‌ളെക്‌സുകളില്‍. ഇത്‌ വെറും നാട്ടുരാജാവല്ല, ഇവന്‍ ദിഗന്തങ്ങള്‍ അടക്കിഭരിക്കുന്ന പഴശ്ശിരാജ' എന്ന്‌ ഒരു ഫ്‌ളെക്‌സ്‌ മമ്മൂട്ടിയെ പ്രകീര്‍ത്തിക്കുമ്പോള്‍ `ഇവന്‍ വെറും പഴശ്ശിരാജാവോ സേതുരാമയ്യരോ അല്ല. ഇവനാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കി അഥവാ ഉലകനായകന്‍ എന്ന്‌ മോഹന്‍ലാല്‍ ഫ്‌ളെക്‌സ്‌ ആക്രോശിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ള ഏതൊരാള്‍ക്കും കാറിത്തുപ്പാന്‍ തോന്നുന്ന ഡയലോഗുകള്‍. ആരാധനവേണം. പക്ഷേ അത്‌ ഇങ്ങനെ മാനസികരോഗമായി മാറിയാലോ!!

അഴീക്കോട്‌ മാഷ്‌ സൂപ്പര്‍താരങ്ങളെ മൂക്കറ്റം ചീത്തവിളിച്ചത്‌ ഫാന്‍സുകാരെ ഞെട്ടിച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌ `ആരാണ്‌ അഴീക്കോട്‌' എന്ന ചോദ്യവുമായാണ്‌ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ തലപ്പത്തുള്ള ഒരു മാനസികരോഗി ചാനല്‍ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടത്‌. മോഹന്‍ലാലിനോടുള്ള ആരാധനയും ബഹുമാനവും അഴീക്കോടിനോടുള്ള രോഷവും കാരണം കക്ഷിയുടെ വായില്‍നിന്ന്‌ വാചകങ്ങള്‍ പുറത്തേക്കുവരുന്നില്ല. കുറച്ചുനേരത്തെ അഭ്യാസത്തിനുശേഷം ഇത്രയും കേട്ടു. `ആരാ, ആരാ അയാള്‌: അഴീക്കോടാണത്രേ ലാലേട്ടന്റെ മുന്നില്‍ ആരാ അയാള്‌?'

ആരാണ്‌ അഴീക്കോട്‌ എന്ന്‌ പ്രസ്‌തുത ഫാന്‍ ആത്‌മാര്‍ത്ഥമായി ചോദിച്ചതാവണം. കാരണം, സൂപ്പര്‍താരത്തിന്റെ കാല്‍തിരുമ്മി നടക്കുന്ന ഫാന്‍സുകാര്‍ അഴീക്കോടിനെപ്പറ്റി കേട്ടിരിക്കാന്‍ സാധ്യതയില്ല. ആ തുറന്നുപറച്ചില്‍ ഏതായാലും നന്നായി.

പാര്‍ട്ടി വെള്ളവും വളവും നല്‍കി വളര്‍ത്തുന്ന ചാവേറുകള്‍ എന്ന കുട്ടിക്കുരങ്ങന്മാര്‍ക്ക്‌ യാതൊരു ക്ഷാമവുമില്ലാത്ത നാടാണിത്‌. എതിര്‍പാര്‍ട്ടിക്കാരനെ കൊല്ലാനും വീട്‌ കുളംതോണ്ടാനും കുരങ്ങന്മാര്‍ എപ്പോഴും റെഡിയാണ്‌. അതുപോലെ തന്നെയാണ്‌ ഫാന്‍സുകാരുടെയും കാര്യം. മറ്റുള്ളവരുടെ സിനിമയെ കൂവി തോല്‌പിക്കാനും സൂപ്പര്‍താരത്തിനു വേണ്ടി പ്രസ്‌കോണ്‍ഫറന്‍സ്‌ നടത്താനുമെല്ലാം ഫാന്‍സ്‌ ചാവേറുകള്‍ റെഡി. സൂപ്പര്‍താരമാരകട്ടെ, ഫാന്‍സ്‌ അസോസിയേഷനുമായി തനിക്ക്‌ യാതൊരു ബന്‌ധവുമില്ലെന്ന്‌ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം പറയും. അതൊന്നും കാര്യമായി എടുക്കേണ്ടതില്ല. നമുക്ക്‌ വാലാട്ടി പിന്നാലെ നടക്കുന്നതിന്‌ ചെല്ലും ചെലവും കിട്ടിയാല്‍ പോരെ! പോരാത്തതിന്‌ ഒരിക്കലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത മുഖങ്ങള്‍ക്ക്‌ ചാനല്‍ ചര്‍ച്ചകളില്‍ സീറ്റു കിട്ടുന്നതും ചില്ലറക്കാര്യമാണോ?
അതുകൊണ്ട്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ തഴച്ചുവളരട്ടെ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനുമൊക്കെ ആസനത്തില്‍ ആല്‍ കിളിര്‍ത്താല്‍ അതുമൊരു തണല്‌!

By: ബൈജു എന്‍. നായര്‍ 

Friday, September 10, 2010

മോബൈല്‍ ഫോണ്‍ കൊണ്ടുള്ള ഗുലുമാലുകള്‍


തീവണ്ടി ടോയിലറ്റിലെ മൊബൈല്‍ നമ്പരുകള്‍ 

ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍ വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു.

അങ്ങനെ പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വല വെട്ടിച്ച് ഓടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ പിടിയിലായത്. ഒട്ടുമിക്ക സ്ത്രീകളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം. 

എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ 'വിളിക്കാര്‍ക്ക്' കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. "ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?" എന്ന് അവരോട് ചോദിച്ചാല്‍; "അതൊക്കെ കിട്ടി" എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക.

മറ്റൊരു സംഭവം കേള്‍ക്കുക.

നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് 'അജ്ഞാതന്‍' വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊന്നും 'അജ്ഞാതന്‍ 'തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം'അജ്ഞാതന്റെ' ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ 'അജ്ഞാതന്‍' ഒന്നു പരുങ്ങി."നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?" എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ "അവളെനിക്ക് തന്നതാണ് " എന്ന് 'അജ്ഞാതന്‍' മറുപിടി നല്‍കി.

'അജ്ഞാതന്റെ' ശബ്ദം എവിടെയോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ 'അജ്ഞാത' ശബ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ' ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് 'അജ്ഞാതന്റെ' വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്'അജ്ഞാതന്‍' തന്റെ 'ഇരകളെ' കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ 'അജ്ഞാതന്‍' ഏതായാലും ദൃശ്യനായി.


ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്. 

അതെല്ലാം 'ബിസിനസ്സ് പ്രൊമോഷന്‍'പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ 'ബിസിനസ്സ് പ്രൊമോഷന്‍' ഇങ്ങനെ. "നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)". എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണ!!!!! 

പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. ഇതില്‍ പലതും 'ബിസിനസ്സ് പ്രൊമോഷന്‍' പരസ്യങ്ങളുടെ ഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്ന നമ്പരുകള്‍ തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടെയോ അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം'ബിസ്‌നസ്സ് പ്രൊമോഷനു'വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].

സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുതന്മാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഫോണ്‍ നമ്പരുകള്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ 'കടുവ'യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ 'കടുവകള്‍'പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ 'കിടുവ'കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.

എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍, മൊബൈല്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഇവയില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുക്തിയ്ക്ക് നിരക്കുന്നതിനപ്പുറത്തേക്കുള്ള 'വാഗ്ദാനങ്ങള്‍' ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്. 

ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ്.

ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു 'വാക്കാണ്' 'മൊബൈല്‍ പെണ്‍‌വാണിഭം'!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ 'എരിഞ്ഞടങ്ങാന്‍' വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.

ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍ പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ 'കരിങ്കണ്ണുകള്‍' തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്.

ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ് ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രീ സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൗജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമായി വേണമെങ്കില്‍ 'മൊബൈല്‍ ചാറ്റിംങ്ങിനെ' ചൂണ്ടിക്കാണിക്കാം.

തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍ എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍, മോഷണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്, മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍... 

കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്.

കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ? ഇല്ല എന്നു തന്നെ ആയിരിക്കും ഉത്തരം.....


കുട്ടി പരിധിക്ക് പുറത്താണ്


മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കും. മിയ്ക്ക കുട്ടികളും ഇന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഒക്കെ ഉള്ള ഫോണുകള്‍.

ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്. 

Mobile Phones
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു 'മുഖം' ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് 'മാഫിയ' അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു.

സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് 'എസ്‌കോര്‍ട്ട്' പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്. 

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ 'എസ്‌കോര്‍ട്ട് ' പോകല്‍. മണല്‍ ലോറിക്ക് 'എസ്‌കോര്‍ട്ട് 'പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് 'എസ്‌കോര്‍ട്ട് ' നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ 'എസ്‌കോര്‍ട്ട് ' പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും 'എസ്‌കോര്‍ട്ട് ' പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍?

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് രൂപ പതിനയ്യായിരമാണ് ചെലവ്). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയിക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സീരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറുകയുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാനും പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും 'കുന്ത്രാണ്ടം' ചെവിയ്ക്കകത്ത് തന്നെ.

ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . "ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?" "നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...". എങ്ങനെയുണ്ട് കൊച്ച് ? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ..." മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ...". എങ്ങനെയുണ്ട് അമ്മ ?? 

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം.


ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ..." നിന്റെ ഓഫര്‍ ഏതാ?...". ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ? 

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്ടിയ്ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിന്റെ പങ്ക് ചെറുതല്ലെന്ന് കാണാം.

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത് - കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ (പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു.

പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രീകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും 'കൂട്ടുകാരും' ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി. "ഞാന്‍ പോയി തൂങ്ങിച്ചാവും". ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ??? 

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്.

അമ്മയുടെ എ.ടി.എം. കാര്‍ഡ് ഉപയെഗിച്ച് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയ മൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു. 

നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം 'അഡികറ്റ്' ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു. 

ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിതെറ്റിയ്ക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസിനസ് നടത്തുന്നവര്‍ക്ക് എങ്ങനേയും തങ്ങളുടെ ബിസിനസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍ ‍'അഡികറ്റ്' ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് ഇനി ഒരിയ്ക്കലെഴുതാം. 

By: Shibu Mathew

Wednesday, August 18, 2010

ബാണാസുര സാഗരം

Banasurasagar Dam, Wayanad


മണ്ണപ്പം ചുട്ടു കളിച്ച ഏതെങ്കിലും സായിപ്പിന് തോന്നിയ ഐഡിയ ആയിരിക്കു­മോ മണ്ണ് ഡാം അഥവാ എര്‍ത്ത് ഡാം എന്ന സങ്കല്‍പ്പം. പണ്ട് മഴക്കാലത്ത് വീടിന്റെ തൊടിയില്‍ മഴ വെള്ളത്തെ തടഞ്ഞു നിര്ത്താന്‍ മണ്ണ് കൊണ്ട് തട­യണ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ നല്ല ഓരു മഴയ്ക്ക് അത് തവിടു പൊടിയാ­യിട്ടുമുണ്ട്. പറഞ്ഞു വരുന്നത് എന്തിനെക്കുറിച്ചാണെന്നല്ലേ. പറയാം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനെക്കുറിച്ച്. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനെക്കു­റിച്ച്…

Banasurasagar Dam, Wayanad
ഒരു വൈകുന്നേരമായിരുന്നു ബാണാസുരനെക്കാണാന്‍ വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ നി­ന്ന് വാഹനം കയറിയത്. ഡാമിന്റെ താഴെ ഇറങ്ങി ഡാമിന് മുകളിലേക്ക് വലിഞ്ഞു കയറുമ്പോള്‍ ചുറ്റിലും മനസിലും പെരുപ്പിച്ചു നില്‍ക്കുന്ന കൂറ്റന്‍ മലകള്‍.

Banasurasagar Dam, Wayanad
ആ മലയുടെ അപ്പുറത്തുനിന്ന് വൈകുന്നേരത്തെ ചാറ്റല്‍ വെയില്‍ ചുകപ്പു നാടകള്‍ പോലെ ആ­കാശ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓരോ നിമിഷവും ആ ചിത്രത്തിന്റെ നിറങ്ങള്‍ക്ക് ഭാവപ്പകര്‍ച്ച­കള്‍… നീണ്ടു നിവര്‍ന്നു കിടക്കുന്ന മലകളുടെ വലിപ്പവും നീളവും ഡാമിലേക്കുള്ള കയറ്റം കയറു­ന്നതിനനുസരിച്ച് കൂടിവന്നു.
കുറച്ചു നേരത്തെ കിതപ്പിന് ശേഷം ബാണാസുരന്റെ തോളിലെത്തി. ഇവിടുത്തെ കാഴ്ച്ചകള്‍ 360 ഡിഗ്രിയിലാണ്. ഒരു ഫിഷ്ഐ ലെന്‍സിനും പകര്‍ത്താന്‍ കഴിയാത്തത്ര വൈഡായ കാഴ്ച്ച­കള്‍… കുന്നിറങ്ങി വരുന്ന മഞ്ഞ്പാളികള്‍… നിറഞ്ഞു തുളുമ്പുന്ന ബാണാസുരസാഗരം. അത് തഴുകി വരുന്ന തണുത്തകാറ്റ്….
Banasurasagar Dam, Wayanad
കാറ്റിന് വേഗം കൂടുമ്പോള്‍ ഈ സാഗരത്തിലെ തിരമാലകള്‍ക്കും ശക്തികൂടും. ആ തിരമാലകള്‍ ഇവിടുത്തെ ചെറുകല്ലുകളില്‍ തലതല്ലിപ്പൊളിക്കും . ഈ അനന്തമായ കാഴ്ച്ചയിലേക്ക് മനസ്സും ശരീരവും തുറന്ന്വച്ച് രണ്ട് കമിതാക്കള്‍ ഡാമിനു മുകളിലെ കല്‍ഭിത്തിയില്‍ വലിഞ്ഞുകയറിയി­രുപ്പുണ്ട്. കുറച്ച് പയ്യന്‍മാര്‍ വേറൊരിടത്ത് കൂടിനില്‍ക്കുന്നു. ഏതോ കോളേജില്‍ നിന്നും ടൂറിന് വന്നവരാ­ണവര്‍. കാഴ്ച്ചകളില്‍ മതിമറന്ന് അവര്‍ പാട്ടുകള്‍ പാടുന്നു… കൂ കി വിളിക്കുന്നു. പൊട്ടിച്ചിരിക്കു­ന്നു… ഇവിടെ വന്നാല്‍ ഈ കാഴ്ച്ചകള്‍ കണ്ട് ആര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നിപ്പോകും. ഒന്നുറക്കെ കൂകാന്‍ തോന്നിയ എന്നെ ഉള്ളിലെ സദാചാരപോലീസുകാരന്‍ വിലക്കി. ഞാന്‍ കൂ­കല്‍ അടക്കിപ്പിടിച്ച് മുന്നോട്ട് നടന്നു.

Banasurasagar Dam, Wayanad
മലമടക്കുകള്‍ കടന്നുവരുന്ന ഇവിടുത്തെ കാറ്റിന് ചൂളം വിളിയുടെ ശബ്ദമാണ്. വൈകുന്നേരത്തെ ഇളം വെയില്‍ മങ്ങി വരുന്നതിനൊപ്പം ഇരുണ്ട നീലനിറം ബാണസുരസാഗരത്തെ പൊതിഞ്ഞു­തുടങ്ങിയിരുന്നു. ഈ ഡാമിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്കുള്ള നടത്തം കാഴ്ച്ചയുടെ പുതിയ സാഗരങ്ങളാണ് സമ്മാനിക്കുക.

Banasurasagar Dam, Wayanad
ഈ ഡാമിന്റെ റിസര്‍വോയറില്‍ 28 ചെറു ദ്വീപുകളുണ്ട്. അതിനെയൊക്കെ വലം വച്ചു കാണാന്‍ ഇവിടെ ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിന്റെ സ്പീഡ് ബോട്ടുകളുണ്ട്. ബോട്ട്ലാന്റില്‍ എത്തിയ­പ്പോള്‍ അവിട രണ്ട് സ്പീഡ് ബോട്ടുകള്‍ കാഴ്ച്ചകാരെയും കാത്ത് നില്‍ക്കുന്നു. അതില്‍ ഒ­ന്നില്‍ ക്കയറി ഈ ബാണാസുരസാഗരത്തിലൂടെ പറന്നുനടന്നു.
Banasurasagar Dam, Wayanad
ഹരം പിടിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ സ്പീഡ് ബോട്ടിലെയാത്ര. ഓളപ്പരപ്പുകളെ കീറിമുറിച്ച് മലകള്‍ വലം വച്ച് അവസാനം തളര്‍ന്ന കുതിരയെപ്പോലെ ബോട്ട് ലാന്റില്‍ എത്തിയപ്പോള്‍ ഒ­രിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറി. ഇരുട്ടുവീണ ഡാമിന് മുകളിലൂടെ നടക്കു­മ്പോള്‍ ദൂരെ മലമുകളില്‍ നിന്ന് ഇറങ്ങി വന്ന മഞ്ഞ് മലകളെ മുഴുവന്‍ മറച്ചിരിക്കുന്നു… എന്നാല്‍ അപ്പോഴും മനസ്സില്‍ ഒപ്പിയെടുത്ത ബാണാസുരന്റെ കാഴ്ച്ചകള്‍ മായതെ തന്നെ കിടന്നു.



കടപ്പാട് .. Inside Wayanad /എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്